ലാസ്റ്റ് പിരിയഡ് ക്ലാസ്സ് ഉണ്ടായിരുന്നില്ല. എന്തോ അവിടെ തന്നെ ഇരിക്കാൻ തോന്നാത്തത് കൊണ്ട് പതിയെ കൂട്ടുകാരോടൊപ്പം ലൈബ്രറിയിലേക്ക് നടന്നു. ലൈബ്രറിയിലും അധിക സമയം ചെലവഴിക്കാൻ തോന്നിയില്ല. അവിടെ നിന്നും ഇറങ്ങി ലവേർസ് കോർണറും കടന്നു മുൻപോട്ട് നടന്നു. അപ്പോഴാണ് താഴെ നിറയെ മഞ്ചാടിക്കുരുക്കൾ ചിതറിക്കിടക്കുന്നത് കണ്ടത്.

മഞ്ചാടിക്കുരു എനിക്ക് ഇഷ്‌ടമാണ് കാരണമില്ലാതെ ഇഷ്‌ടങ്ങളിൽ ഉൾപ്പെട്ട ഒന്ന്. എപ്പോഴത്തേയും പോലെ അത് കണ്ടപ്പോൾ താഴെ നിന്നും ഒരു മഞ്ചാടിക്കുരു കയ്യിലെടുത്തു. പിന്നീട് ഒരെണ്ണം കൂടി, ഒന്ന് കൂടി, വീണ്ടും ഒന്ന് അങ്ങനെ ഞാൻ പോലും അറിയാതെ കൈ നിറയെ മഞ്ചാടിക്കുരു നിറഞ്ഞു.

അതങ്ങിനെ ഒരു കയ്യിൽ നിന്നും മറുകയ്യിലേക്ക് മാറി മാറി കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ക്ലാസിലും, ലൈബ്രറിയിലും എന്നെ ഇരിക്കാൻ അനുവദിക്കാത്ത ചിന്തകൾ വീണ്ടും മനസ്സിലേക്ക് വന്നത്. അങ്ങനെ അതും ആലോചിച്ച് നില്ക്കെ പുറകിൽ നിന്ന് കൂട്ടുകാരി വിളിച്ചു.

“ഹലോ, പോകണ്ടേ, നേരം കുറച്ചായി” ഞാൻ മറുപടി പറയും മുമ്പേ എന്‍റെ ചിന്തകളുടെ കാരണക്കാരനായ അവൻ അതുവഴി ബൈക്കോടിച്ചു കടന്നു പോയി.

“ദാ വരുന്നു” എന്ന് കൂട്ടുകാരിയോട് പറഞ്ഞ് അവനെ നോക്കി തിരിഞ്ഞപ്പോഴേക്കും ബൈക്ക് കണ്ണിൽ നിന്നും മറഞ്ഞിരുന്നു. ആ സമയം ഒരു സീനിയർ അതിലെ വന്നു.

“എന്താ മഞ്ചാടിക്കുരു ഒക്കെ ആയി? രാസകുമാരന് വേണ്ടിയാണോ?”

ഒരു കളിയാക്കലിന് തുടക്കമായി.

“രാസകുമാരന് വേണ്ടിയോ? അതെന്താ അങ്ങനെ ചോദിച്ചത്?” മഞ്ചാടിക്കുരുവും രാസ കുമാരനും തമ്മിലുള്ള ബന്ധം എനിക്കറിയില്ലായിരുന്നു.

“അയ്യോ! അത് അറിയില്ലേ? മഞ്ചാടിക്കുരു എടുത്ത് സൂക്ഷിച്ചാൽ കല്യാണം ഉടനെ നടക്കുമെന്നാ പറയുന്നത്” സീനിയർ ഇതുപറഞ്ഞു ചിരിച്ചു. ഞാനും.

“ആഹാ! അങ്ങിനെയൊന്നുണ്ടോ? എനിക്കറിയില്ലായിരുന്നു.”

പിന്നൊയൊരു കുശലാന്വേഷണത്തിന് ശേഷം സീനിയർ നടന്നു പോയി. അതോടെ കുറച്ചു നേരത്തേക്കെങ്കിലും മാറി നിന്ന ചിന്തകൾ വീണ്ടും മനസ്സിലേക്ക് കടന്നു വന്നു.

രാസകുമാരന് വേണ്ടിയാണ് പോലും എന്തെല്ലാം വിശ്വാസങ്ങൾ ആണല്ലേ? അവൻ പോയ വഴിയിലേക്ക് കണ്ണ് ഒന്ന് പാഞ്ഞു. ഇല്ല അവൻ പോയിക്കഴിഞ്ഞിരുന്നു. ആ തിരച്ചിലിനിടയിൽ കയ്യിൽ നിന്നും കുറച്ച് മഞ്ചാടിക്കുരു താഴെ വീണു. അത് തിരിച്ചെടുക്കാൻ കുനിയവെ ഒരു പൊട്ട ആശയം മനസ്സിലേക്ക് കടന്നു വന്നു. കൂടെ രാസകുമാരനും.

എന്‍റെ കയ്യിലെ മഞ്ചാടിക്കുരുവിന്‍റെ എണ്ണം ഒരു ഇരട്ട സംഖ്യ ആണെങ്കിൽ ഞങ്ങൾ ജീവിതത്തിൽ എതിർദിശയിൽ സഞ്ചരിക്കേണ്ടവരാണ്. ഇനി അഥവാ അതൊരു ഒറ്റസംഖ്യ ആണെങ്കിൽ…ആണെങ്കിൽ… എനിക്ക്… ഞങ്ങൾ… എന്തുണ്ടായാലും ഞാൻ അവന്‍റേതും അവൻ എന്‍റേതുമാകും. മഞ്ചാടിക്കുരുവിന്‍റെ എണ്ണത്തിനെ മുൻനിർത്തി സ്വന്തം വിധി തീരുമാനിക്കാൻ തയ്യാറായ എന്‍റെ ബാലിശമായ മനസ്സിനെക്കുറിച്ചോർത്ത് ഞാനൊന്ന് ചിരിച്ചു.

എന്നാലും എണ്ണാൻ മടിച്ചില്ല. ഒന്ന് രണ്ട്, മൂന്ന്…. ഞാൻ എണ്ണിത്തുടങ്ങി. പത്ത്, പതിനൊന്ന്, പന്ത്രണ്ട്… ഈ എണ്ണലിനൊടുവിൽ ഒരു ഇരട്ട സംഖ്യ ആയിരിക്കും വരുന്നതെന്ന് എനിക്കു തോന്നി. അല്ല, അത് തോന്നൽ അല്ല… ഉറപ്പു തന്നെയാണ്.

പതിനെട്ട്, പത്തൊമ്പത്, ഇരുപത്… എണ്ണലിനൊടുവിലെ ഇരട്ട സംഖ്യയെ പ്രതീക്ഷിച്ച് ഞാൻ തുടർന്നു. നാൽപ്പത്തിനാല്, നാൽപ്പത്തിയഞ്ച്, നാൽപ്പത്തിയാറ് തീർന്നു. കയ്യിലെ മഞ്ചാടിക്കുരു തീർന്നു.

പ്രതീക്ഷിച്ചപോലെ ഇരട്ട സംഖ്യ തന്നെ. എന്നാലും. ഇനി? എന്ത്? എങ്ങനെ? അപ്പോൾ അവൻ… ഞാൻ… ഞങ്ങൾ എതിർദിശയിൽ സഞ്ചരിക്കേണ്ടവരാണോ… മനസ്സിൽ അങ്ങിനെ നിരാശ കലർന്ന ഒരുപാട് ചോദ്യങ്ങൾ.

ഒരു മഞ്ചാടിക്കുരു താഴേന്ന് എടുത്താലോ? അപ്പോൾ നാൽപ്പത്തിയേഴ് ആകുമല്ലോ? ഒറ്റസംഖ്യ. അല്ലെങ്കിൽ കയ്യിൽ നിന്നും ഒരെണ്ണം കളഞ്ഞാലോ? നാൽപത്തിയഞ്ച്. അപ്പോഴും ഒറ്റസംഖ്യ കിട്ടും. ഓരോന്നാലോചിച്ചു കൊണ്ടിരുന്നു. അങ്ങിനെ നിന്നപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത്.

ഞങ്ങളുടെ സഞ്ചാരത്തിന്‍റെ ദിശ അറിയണമെങ്കിൽ, അതിൽ ഒരു തീരുമാനം ഉണ്ടാകണമെങ്കിൽ ഞാൻ വിചാരിക്കണം. കാരണം തീരുമാനം എടുക്കേണ്ടത് ഞാനാണ്. അവൻ എപ്പോഴേ തീരുമാനം എടുത്തിരുന്നു.

മഞ്ചാടിക്കുരു കളയുകയോ കളയാതിരിക്കുകയോ ചെയ്യാം. എടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യാം. പക്ഷേ തീരുമാനം എന്‍റേതാണ്. എന്‍റേത് മാത്രം.

കൂട്ടുകാരി വീണ്ടും പോകാനായ് വിളിച്ചു. വിളി വന്നപാടെ ഞാൻ തിരിഞ്ഞുനടന്നു. ഒരു മഞ്ചാടിക്കുരു പോലും കയ്യിൽ ഇല്ല. അതെല്ലാം ഞാൻ അവിടെ കളഞ്ഞിരുന്നു. അടർന്നു വീണ മഞ്ചാടിക്കുരുക്കൾ അവിടെ നിന്നും മറ്റൊരിടത്തേക്ക് പോകുന്നത് ആ അമ്മമരത്തിന് സഹിക്കാനായില്ലെങ്കിലോ? അമ്മമരത്തിനെ പുറകിലാക്കി ഒരുപാട് ദൂരം ആ മഞ്ചാടിക്കുരുവിന് പോകുവാൻ ആയില്ലെങ്കിലോ?… ഈ എനിക്കോ!…

और कहानियां पढ़ने के लिए क्लिक करें...