പുതുവർഷ തലേന്ന് പ്രസ്സ് ക്ലബിൽ സംഘടിപ്പിച്ച പാർട്ടിയിൽ പത്ര പ്രവർത്തകരുടെ ക്ഷണം സ്വീകരിച്ച് ധാരാളം പോലീസ് ഓഫീസർമാരും എത്തിയിരുന്നു. തികച്ചും അനൗപചാരികമായ അന്തരീക്ഷം. കുശലാന്വേഷണങ്ങളും തമാശകളും പൊട്ടിച്ചിരികളും പ്രസ്സ് ക്ലബ്ബ് ഹാളിനെ ഉത്സവ ലഹരിയിലാക്കി.

“കഴിഞ്ഞുപോയ ഈ വർഷത്തിൽ ഞങ്ങൾ നിങ്ങളെയെല്ലാം കുറേയധികം വെള്ളം കുടിപ്പിച്ചിട്ടുണ്ട്. എന്നിട്ടും നിങ്ങളാരും തന്നെ ഒരു വെറുപ്പും കാട്ടാതെ ഇവിടെയെത്തി.”  ന്യൂപേജിലെ മുതിർന്ന പത്രാധിപരായ മാധവൻ പോലീസ് ഓഫീസർമാരെ നോക്കി പുഞ്ചിരിച്ചു.

“ദാറ്റീസ് ആൾ പാർട്ട് ഓഫ് ദി ജോബ് മിസ്‌റ്റർ മാധവൻ” സിഐഡി ഇൻസ്‌പെക്‌ടർ ദേവ് പറഞ്ഞു. “ഇന്ന് വിദ്വേഷമൊക്കെ മറന്ന് എല്ലാവരും ആഘോഷിക്കും. നാളെയാണെങ്കിലോ നിങ്ങൾ പതിവുപോലെ ഞങ്ങളെ വിമർശിച്ച് ഭക്ഷിച്ചു തുടങ്ങും. എന്നാൽ പിന്നെ ഇന്ന് നിങ്ങൾ തരുന്നത് ഭക്ഷിക്കാമെന്ന് വിചാരിച്ചു.”

ഹാളിൽ പൊട്ടിച്ചിരി മുഴങ്ങി.

“മി.ദേവ് പറഞ്ഞത് ശരിയാണ്.”  പൊട്ടിച്ചിരിയൊന്നടങ്ങിയപ്പോൾ ഇൻസ്‌പെക്‌ടർ മോഹൻകുമാർ പറഞ്ഞു.

“എനിക്കാണൈങ്കിൽ രാത്രി മുഴുവനും മൊബൈൽ വാനിൽ റോന്ത് ചുറ്റണം. ഡബിൾ ഡ്യൂട്ടിക്ക് മുമ്പായി വിശ്രമിക്കുന്നതിനു പകരം ഞാനിവിടെ ഹാജരായിരിക്കുകയാണ്.”

“ഫ്രണ്ട്, നിങ്ങളൊരു ഫ്രീ ബേഡല്ലേ, ഇഷ്‌ടമുള്ളപ്പോൾ ഉണരാം. ആരും ചോദിക്കില്ല,” മോഹൻ കുമാറിനെ നോക്കി മാധവൻ ഊറിച്ചിരിച്ചു.

“പക്ഷേ, ഭാര്യമാരുടേയും കാമുകിമാരുടേയും ദേഷ്യം വകവയ്‌ക്കാതെ ഇവിടെ എത്തിയവരോടാണ് നന്ദി പറയേണ്ടത്.”

“ഛെ, നമ്മളെന്തിന് ഈ സന്തോഷം ഇല്ലാതാക്കണം?”

സംസാരം മറ്റൊരു തലത്തിലേക്ക് നീങ്ങുന്നതു കണ്ട് ഹാളിലിരുന്ന പലരും ഒച്ച വയ്‌ക്കാൻ തുടങ്ങി.

“വൈ യു ആർ ഫ്‌ളർട്ടിംഗ് എറൗണ്ട് വുമൻ?” ഇൻസ്‌പെക്‌ടർ മോഹൻ കുമാർ തമാശ മട്ടിൽ പറഞ്ഞു.

“ഒന്നു മനസ്സു വെച്ചാൽ സ്വയം മനസ്സിലാക്കാം.” ഇൻസ്‌പെക്‌ടർ അലിയുടേതായിരുന്നു തമാശ.

“നോ ചാൻസ്, ജീവിതത്തിൽ ഇനിയും വേദന നിറയ്‌ക്കാൻ ആരെങ്കിലും മനസ്സു വയ്‌ക്കുമോ?” മോഹൻ കുമാർ ഗൗരവത്തോടെ പറഞ്ഞു.

“തൊഴിലിലും പെണ്ണിലും പ്രശ്നങ്ങളുണ്ടായില്ലെങ്കിൽ പിന്നെന്ത് വിഷമമാണുണ്ടാവുക?” ചെറുപ്പക്കാരനായ ഒരു പത്ര പ്രവർത്തകർ ചോദിച്ചു.

“മിസ്‌റ്റർ മോഹനനെ പിന്തുടർന്നാൽ നിങ്ങൾക്കത് മനസ്സിലാകും,” അലി വീണ്ടും അതേ ഉദ്ദേശ്യത്തോടെ പറഞ്ഞു.

“നോക്കൂ, അദ്ദേഹം പോവുകയാണ്.”

“പട്രോളിംഗിന് പോവുകയാണ് ഫ്രണ്ട്‌സ്,” മോഹൻ കുമാർ തിരിഞ്ഞു നിന്ന് പറഞ്ഞു,

“വേദനയെ കഴുത്തിലണിയാനല്ല.”

“അദ്ദേഹത്തിന് എന്തോ കുടുംബ പ്രശ്നമുണ്ടെന്ന് തോന്നുന്നു” ഇൻസ്‌പെക്‌ടർ ദേവ് പറഞ്ഞു.

“അല്ലാ ഫ്രണ്ട്‌സ്, കൽപന ടെക്‌സ്‌റ്റൈൽസ് ഉടമ വിമലയുടെ ഏക മകനാണ്” അലി വിവരിച്ചു.

“പണത്തിനും സ്വാതന്ത്യ്രത്തിനും ഒരു കുറവുമില്ല.”

“അങ്ങനെയാണെങ്കിൽ അദ്ദേഹത്തിന് മറ്റെന്തെങ്കിലും വിഷമമുണ്ടാകും” മാധവൻ പറഞ്ഞു.

മൊബൈൽ ഫോൺ മുഴങ്ങുന്നതുകേട്ട് ദേവ് അസ്വസ്‌ഥനായി. “ഛെ, രാവിലെ ന്യൂ ഇയർ വിഷസ് പറഞ്ഞ് ഉറക്കം നശിപ്പിക്കാൻ വന്നിരിക്കുന്നു” പക്ഷേ മൊബൈൽ സ്‌ക്രീനിൽ തെളിഞ്ഞ കോളറിന്‍റെ പേര് കണ്ടതോടെ ദേവിന്‍റെ ഉറക്കം പമ്പ കടന്നു.

“ദേവ്, വ്യവസായി ഗോവിന്ദ് നാരായൺ കൊല്ലപ്പെട്ടിരിക്കുന്നു. ഞാൻ അദ്ദേഹ ത്തിന്‍റെ ബംഗ്ലാവിൽ നിന്നാണ് സംസാരിക്കുന്നത്. ദേവ് ഉടൻ ഇവിടെ എത്തിച്ചേരണം.” പോലീസ് കമ്മീഷണറുടെ ശബ്‌ദം.

“യെസ് സർ.”

ദേവ് ഉടൻ തന്നെ തയ്യാറായി ഗോവിന്ദ് നാരായണന്‍റെ ബംഗ്ലാവിലെത്തി. കമ്മീഷണർ ബംഗ്ലാവിന്‍റെ ലോണിൽ തന്നെ ഉണ്ടായിരുന്നു.

“ദേവ്, ഗോവിന്ദ് നാരായണന്‍റെ മക്കളെ പരിചയപ്പെടുത്താം” കമ്മീഷണർ തൊട്ടടുത്ത് വിഷാദമൂകരായി നിൽക്കുന്ന യുവാക്കളെ നോക്കി.

“ഇത് മൂത്തമകൻ ഋഷഭ് നാരായൺ അത് ഭാര്യ റീന. ഇത് രണ്ടാമത്തെ മകൻ പ്രവീൺ നാരായൺ. മറ്റേത് അർജുൻ. അവർ രണ്ടുപേരും അവിവാഹിതരാണ്.

ഇന്നലെ രാത്രി ഇവിടെ ന്യൂ ഇയർ പാർട്ടിയുണ്ടായിരുന്നു. ഋഷഭിന്‍റെ ചില കൂട്ടുകാരും പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഒരു മണിയോടെ ഞങ്ങളെല്ലാവരും വീട്ടിലേക്ക് മടങ്ങി. എന്നാൽ കുട്ടികൾ മൂന്നുമണിവരെ ഇവിടെയുണ്ടായിരുന്നു.

അതിഥികളെയൊക്കെ യാത്രയയച്ച ശേഷം ഇവർ മുറിയിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്നുള്ള കാര്യം ഋഷഭ് പറയും.”

“മുറിയിലെത്തിയ റീന ലൈറ്റ് ഓൺ ചെയ്‌തപ്പോൾ ഞെട്ടിപ്പോയി. അലമാരയും ലോക്കറും മറ്റും തുറന്നു കിടക്കുന്നതാണ് കണ്ടത്. അവളുടനെ ബഹളം വച്ചു. അവളുടെ ഒച്ച കേട്ട് പ്രവീണും അർജുനും ഓടിയെത്തുകയായിരുന്നു. അവരുടെ മുറിയിൽ നിന്നും ലാപ്‌ടോപ്പും ഐ പാഡും മറ്റും നഷ്‌ടപ്പെട്ടിരുന്നു…

റീനയുടെ ആഭരണങ്ങളും പണവും എന്‍റെ ലാപ്‌ടോപ്പുമാണ് എന്‍റെ മുറിയിൽ നിന്നും മോഷണം പോയത്. ഞങ്ങൾ ഉടൻ പോലീസിന് ഫോൺ ചെയ്‌തു.

മിനിറ്റുകൾക്കകം ഇൻസ്‌പെക്‌ടർ മോഹൻ കുമാറെത്തി. പതിനൊന്ന് മണിയോടെ ഏകദേശം നാലുപേർ ഒരു വെളുത്ത മാരുതിയിൽ വന്നിരുന്നുവെന്നാണ് വേലക്കാരൻ കേശു പറയുന്നത്. അവരിൽ രണ്ടു പേരുടെ കൈയിൽ ബാഗുണ്ടായിരുന്നുവത്രേ. അവരിലൊരാൾ ബാഗ് കേശുവിനെ ഏൽപിച്ചിരുന്നു.

മറ്റേയാൾ ബാഗിൽ കൂട്ടുകാരനുള്ള സമ്മാനമാണെന്നാണ് പറഞ്ഞത്. അവർ അര മണിക്കൂറിനു ശേഷം മടങ്ങിപ്പോവുകയും ചെയ്‌തു. എന്തിനാ ഇത്രയും നേരത്തെ പോകുന്നതെന്ന് വാച്ചർ അവരോട് ചോദിച്ചിരുന്നുവത്രേ. അവർക്ക് മറ്റെവിടെയോ പോകാനുണ്ടെന്ന് പറഞ്ഞ് തിടുക്കത്തിൽ പോവുകയായിരുന്നു.

ഞങ്ങളുടെ ഒരതിഥിയും ബാഗുമായി വരികയോ മൂന്നു മണിക്ക് മുമ്പായി പോവുകയോ ചെയ്‌തിട്ടില്ല. അതുകൊണ്ട് മോഷ്‌ടാക്കൾ അവരായിരിക്കാനാണ് സാധ്യത. ഇൻസ്‌പെക്‌ടർ മോഹൻ കുമാർ അവരെക്കുറിച്ചുള്ള സൂചന ട്രാഫിക് പോലീസിന് കൈമാറിയിരുന്നു. പക്ഷേ അപ്പോഴേക്കും അവർ സുരക്ഷിതമായ സ്‌ഥാനത്തേക്ക് രക്ഷപ്പെട്ടിരുന്നു.”

“ക്ഷമിക്കണം, ഈ സമയം നിങ്ങളുടെ അച്‌ഛൻ എവിടെയായിരുന്നു?” ഇൻസ്‌പെക്‌ടർ ദേവ് ചോദ്യ ഭാവത്തിൽ അവരെ നോക്കി.

“പപ്പയ്‌ക്ക് ബ്ലഡ് പ്രഷർ ഉണ്ടായതിനാൽ ഉറങ്ങാനുള്ള മരുന്നും കഴിച്ച് നേരത്തേ കിടന്നു. മാത്രമല്ല പപ്പ താഴത്തെ നിലയിലാണ് ഉറങ്ങാറ്. ആ മുറിക്ക് മുന്നിൽ നിന്നു കൊണ്ടാണ് കേശു അതിഥികളെ മുകളിലേക്ക് പറഞ്ഞു വിട്ടിരുന്നത്.

അതുകൊണ്ട് പപ്പയുടെ മുറിയിൽ മോഷണം നടക്കാൻ ഒരു ചാൻസുമുണ്ടായിരുന്നില്ല. അതുകൊണ്ട് പപ്പയെ ഉണർത്തുന്നത് ശരിയാണെന്ന് തോന്നിയില്ല” ഋഷഭ് പറഞ്ഞു.

“ഇൻസ്‌പെക്‌ടർ മോഹൻ കുമാർ പപ്പയുടെ മുറിയിൽ പോയിരുന്നു സർ,” അർജുൻ പറഞ്ഞു.

“എപ്പോൾ?”

“എന്‍റെ മുറിയിൽ തൂക്കിയിട്ടിരുന്ന മമ്മിയുടേയും പപ്പയുടെയും ഫോട്ടോ കണ്ടിട്ട് ഇൻസ്‌പെക്‌ടർ അവരെക്കുറിച്ച് ചോദിച്ചു. മമ്മി മരിച്ചു പോയി, പപ്പ സ്ലീപ്പിംഗ് പിൽസ് കഴിച്ചുറങ്ങുകയാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം സുരക്ഷിതനാണോ അല്ലയോയെന്ന് മുറിയിൽ ചെന്ന് പരിശോധിക്കണമെന്ന് ഇൻസ്‌പെക്‌ടർ പറഞ്ഞു.

എന്നെ മുറിക്ക് പുറത്ത് നിർത്തിയ ശേഷം അദ്ദേഹം കാലൊച്ച പോലും കേൾപ്പിക്കാതെ അകത്തു പോയി, കുറച്ചു നേരത്തിനു ശേഷം പുറത്തു വന്ന് അകത്ത് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞു.”

“ഇത് ഏത് സമയത്തായിരുന്നു?” ദേവ് ആകാംക്ഷയോടെ ചോദിച്ചു.

“ഏകദേശം മൂന്ന്- മൂന്നരയ്ക്ക്. കാരണം നാല് മണിക്കു മുമ്പായി ഇൻസ്‌പെക്‌ടർ മടങ്ങിപ്പോവുകയും ചെയ്‌തു.”

“അതായത് കൊലപാതകം മൂന്നരയ്‌ക്ക് ശേഷമാണ് നടന്നിരിക്കുക.”

“അതെ ദേവ്, മോഷണവുമായി ഇതിന് യാതൊരു ബന്ധവുമില്ല. കാരണം മോഷ്‌ടാക്കൾ പന്ത്രണ്ട് മണിക്ക് മുമ്പേ തന്നെ മടങ്ങിപ്പോയിരുന്നല്ലോ. മാത്രമല്ല, ഋഷഭ് ഒരു മണിവരെ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.” കമ്മീഷണർ തെല്ലൊരു ആലോചനയ്‌ക്കു ശേഷം പറഞ്ഞു.

“കൊലപാതക വിവരം എപ്പോഴാണ് അറിഞ്ഞത്?”

“പപ്പ എത്ര വൈകി ഉറങ്ങിയാലും രാവിലെ ആറ് മണിയോടെ എഴുന്നേൽക്കും. പതിവുപോലെ ചായയുമായി മുറിയിലെത്തിയ കേശു രക്‌തമൊഴുകുന്നതു കണ്ട് നിലവിളിക്കുകയായിരുന്നു. ഉടൻ തന്നെ ഞങ്ങൾ കമ്മീഷണർ അങ്കിളിനെ വിളിച്ചു” പ്രവീൺ പറഞ്ഞു.

“ഡോക്‌ടറെ വിളിച്ചില്ലേ?”

“ഞാൻ ഡോക്‌ടറാണ് സർ” പ്രവീൺ മുന്നോട്ടു വന്നു.

അപ്പോഴേക്കും പോലീസ് വാഹനമെത്തി. ഫോട്ടോഗ്രാഫറും ഫോറൻസിക് വിദഗ്‌ദ്ധരുമായിരുന്നു പോലീസ് വാഹനത്തിൽ.

“നിങ്ങൾ ബോഡി പരിശോധിച്ചോളൂ ദേവ്. അതിനു ശേഷം പോസ്‌റ്റ് മോർട്ടത്തിനായി ബോഡി അയയ്‌ക്കാം” കമ്മീഷണർ പറഞ്ഞു. “ങ്‌ഹാ, ഇത് നിന്‍റെ കേസാണ്, എന്നാലും ഞാൻ ഇൻസ്‌പെക്‌ടർ മോഹൻ കുമാറിനെ കൂടി വിളിക്കാം.”

“താങ്ക്‌യൂ സർ.”

ഗുരുതരമായ രീതിയിൽ തലയ്‌ക്ക് അടിയേറ്റാണ് ഗോവിന്ദ് നാരായൺ മരിച്ചത്. കൊല്ലപ്പെട്ടയാൾ ഉറക്കഗുളിക കഴിച്ച് ഗാഢമായ നിദ്രയിലായിരുന്നതിനാൽ വേദനയൊന്നുമറിഞ്ഞില്ലെന്ന് മാത്രമല്ല നിലവിളിച്ചതുമില്ല. അമിതമായ രക്‌തം വാർന്നാണോ അതോ ശക്‌തമായ പ്രഹരമേറ്റാണോ ഗോവിന്ദ് നാരായൺ മരിച്ചതെന്ന് പറയാനാവില്ല.

ഡ്രസിംഗ് ടേബിളിൽ സ്വർണ്ണച്ചെയിനും വിലപിടിപ്പുള്ള വാച്ചും അലമാരിയുടെ താക്കോലും പണമടങ്ങിയ പേഴ്‌സും അതേപടിയിരുന്നു. അതുകൊണ്ട് മോഷണമല്ല കൊലപാതകത്തിന് കാരണമെന്ന് വ്യക്‌തമാണ്. വിലപിടിപ്പുള്ള ഫ്‌ളോർ മാറ്റിൽ കൊലപാതകിയുടെ ഷൂ അമർന്ന നേരിയ പാട് ദേവിന്‍റെ ശ്രദ്ധയിൽ പതിഞ്ഞു.

“അതിന്‍റെ ഫോട്ടോയെടുത്തോളൂ. ഒന്നുമില്ലെങ്കിൽ കൊലപാതകി അണിഞ്ഞിരുന്ന ഷൂവിന്‍റെ അളവെങ്കിലും പിടികിട്ടുമല്ലോ.”

“അത്യാവശ്യമില്ല ദേവ്, ഗോവിന്ദിന്‍റെ ചെരിപ്പടയാളമാവാമിത്” കമ്മീഷണർ പറഞ്ഞു.

“സാർ, ഒരു കാര്യം ഉറപ്പാണ്. മോഷണമല്ല കൊലപാതകത്തിന് കാരണം. എന്തോ വൈരാഗ്യമാണ്” ദേവ് പറഞ്ഞു.

“സാർ, വീട്ടിലുള്ള ആരോ ആണ് അത് ചെയ്‌തിരിക്കുന്നത്” കേശു പറഞ്ഞു. “കാരണം, മോഹൻ സാർ പോയ ശേഷം ഗേറ്റ് അകത്തു നിന്ന് പൂട്ടിയിരുന്നു. രാവിലെ മുതലാളിക്ക് നടക്കാൻ പോകുന്ന പതിവുള്ളതു കൊണ്ട് വാച്ചറിന്‍റെ കൈയിൽ നിന്നും താക്കോൽ വാങ്ങിയിരുന്നു.. പിന്നീട് കമ്മീഷണർ സാർ വന്ന ശേഷമാണ് പൂട്ട് തുറന്നത്. അങ്ങനെയാണെങ്കിൽ കൊലപാതകി വീട്ടിൽ തന്നെയുണ്ടെന്നല്ലേ… സാർ.”

“അത് നിനക്കെങ്ങനെ അറിയാം?” ദേവ് അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

“ഗേറ്റ് പൂട്ടിയ ശേഷം അകത്തേക്കോ പുറത്തേക്കോ ആരെങ്കിലും വരികയോ പോവുകയോ ചെയ്‌തിട്ടില്ല. ഗേറ്റ് പൂട്ടുന്നതിനു മുമ്പ് ജീവനോടെയുണ്ടായിരുന്നു” കേശു കൈകൂപ്പിക്കൊണ്ട് പറഞ്ഞു.

“അത് കേശു ചേട്ടന് എങ്ങനെ അറിയാം?” അർജുന് ദേഷ്യം വന്നു.

“ചേട്ടൻ പപ്പയുടെ മുറിയിൽ പോയിരുന്നോ?”

“മോഹൻ സാർ അകത്ത് പോയിരുന്നല്ലോ.”

“പക്ഷേ പപ്പ ജീവനോടെയുണ്ടെന്ന് അദ്ദേഹം പറഞ്ഞില്ലല്ലോ?”

“ങ്‌ഹാ, മോഹൻ കുമാർ എത്തിയല്ലോ,” കമ്മീഷണർ പറഞ്ഞു.

“അതേപ്പറ്റി മോഹനോട് തന്നെ ചോദിക്കാം?”

“സർ, ഞാൻ അലമാരിയിലും മുറിയിലുള്ള മറ്റ് വിലപിടിപ്പുള്ള വസ്‌തുക്കളുമാണ് ആദ്യം ശ്രദ്ധിച്ചത്. മുറിയിൽ നിന്നും ഒന്നും നഷ്‌ടപ്പെട്ടിട്ടില്ലന്ന് എനിക്ക് ബോധ്യമായി. ഈ സമയം ഗോവിന്ദ് സാർ ചെരിഞ്ഞ് കിടന്ന് നല്ല ഉറക്കമായിരുന്നു. മുറിക്ക് പുറത്തുവരെ അദ്ദേഹത്തിന്‍റെ കൂർക്കംവലി കേൾക്കാമായിരുന്നു. അർജുനും കേശുവും ഒരു പക്ഷേ അത് കേട്ടിരിക്കാം” മോഹൻ ചുറ്റും കണ്ണോടിച്ചുകൊണ്ട് പറഞ്ഞു.

ഇരുവരും തലയാട്ടി സമ്മതിച്ചു.

“അങ്ങനെയാണെങ്കിൽ മോഹൻ പോയ ശേഷമാണ് കൊലപാതകം നടന്നത്. വീട്ടിലുള്ള ആരോ ആണ് അത് ചെയ്‌തിരിക്കാനിട.” കമ്മീഷണർ പുതിയ നിഗമനത്തിലെത്തി.

“പക്ഷേ അത് ഏതെങ്കിലും വേലക്കാരൻ ചെയ്‌തിരിക്കാൻ വഴിയില്ല. കാരണം മുറിയിൽ നിന്നും ഒന്നും മോഷണം പോയിട്ടില്ലല്ലോ” ഇൻസ്‌പെക്‌ടർ മോഹൻ കുമാർ തിരുത്തി.

“അതിനു കാരണം പരസ്‌പര വൈരാഗ്യമാണെന്നാണോ മിസ്‌റ്റർ മോഹൻ?” ദേവ് ചോദ്യഭാവത്തിൽ ഇൻസ്‌പെക്‌ടർ മോഹനെ നോക്കി.

“തീർച്ചയായും, മിസ്‌റ്റേക്കൺ ഐഡന്‍റിറ്റിയെ മാറ്റി നിർത്തുകയാണെങ്കിൽ എല്ലാ കൊലപാതകത്തിനും കാരണം വ്യക്‌തിപരമായ നേട്ടമോ ശത്രുതയോ ആവാം. ഗോവിന്ദ് നാരായണനോട് ഏതെങ്കിലും വേലക്കാരന് എന്ത് ശത്രുതയുണ്ടാവാനാ?”

“മറ്റൊരു സാധ്യതയുണ്ട്, ആർക്കെങ്കിലും അദ്ദേഹത്തോട് ശത്രുതയുണ്ടെങ്കിൽ ഏതെങ്കിലും പരിചാരകനെക്കൊണ്ട് അദ്ദേഹത്തെ കൊലപ്പെടുത്തിക്കൂടേ?” ദേവ് ഇരുവരെയും നോക്കി പുഞ്ചിരിച്ചു.

“മാത്രമല്ല വീട്ടിലുള്ള ആരെങ്കിലും അതിനായി ക്വട്ടേഷൻ കൊടുത്തിട്ടുണ്ടെങ്കിലോ? അദ്ദേഹത്തെ നന്നായി അറിയുന്ന ആരോ ആണ് അത് ചെയ്‌തിരിക്കുക. ന്യൂ ഇയറിന് മദ്യപിക്കുകയും സെഡേറ്റീവ് മെഡിസിൻ കഴിക്കുകയും ചെയ്‌താൽ അദ്ദേഹം ബോധം കെട്ടുറങ്ങുമെന്ന് കൊലപാതകിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു.

അപ്പോഴേക്കും വാച്ചറേയും കൂട്ടി കോൺസ്‌റ്റബിൾ അവിടെയെത്തി. ദേവിന് അയാളെ നല്ല പരിചയമുണ്ടായിരുന്നു. കമ്മീഷണറുടെ ഡ്രൈവർ റഷീദായിരുന്നു അത്.

“സർ, ഞാൻ സാറിന്‍റെ ബംഗ്ലാവിൽ ഡ്യൂട്ടിക്ക് പോയപ്പോഴാണ് ഈ സംഭവത്തെക്കുറിച്ച് അറിയുന്നത്” റഷീദ് വിറയലോടെ പറഞ്ഞു.

“അവർ നാലുപേരുണ്ടായിരുന്നു. വെളുത്ത മാരുതിയിലാണ് അവർ എത്തിയത്. കാറിൽ റയോൺ സർവ്വീസ് ഗാരേജെന്ന ലേബലും ഒട്ടിച്ചിരുന്നു. അതിന്‍റെ ബംപറിൽ ഉരഞ്ഞ പാടുണ്ടായിരുന്നു.”

“റയോൺ ഗാരേജിൽ സർവ്വീസിന് വരുന്ന എല്ലാ വെളുത്ത മാരുതി കാറുകളുടേയും ഉടമകളെക്കുറിച്ച് അന്വേഷിക്കണം. ബംപറിലുള്ള അടയാളം വച്ച് അത് അന്വേഷിക്കാം.”

“ഗോവിന്ദ് നാരായണന്‍റെ കൊലപാതകിയെ അനായാസം കണ്ടെത്താനാവും അല്ലേ ദേവ്,” കമ്മീഷണർ അവിടെനിന്ന് പോയ ശേഷവും ഇൻസ്‌പെക്‌ടർ മോഹൻ കുമാർ ജിജ്‌ഞാസയോടെ ചോദിച്ചു.

“കാരണം, ഇവർ കമ്മീഷണറുമായി വളരെ അടുപ്പമുള്ളവരാണ്. അവരെ ചോദ്യം ചെയ്യുകയേ അസാധ്യമാണ്.”

“അതോർത്ത് ടെൻഷൻ വേണ്ട. ഇതിനു മുമ്പും ഇത്തരം കേസുകൾ പുഷ്‌പം പോലെ ഞാൻ പരിഹരിച്ചിട്ടുണ്ട് മോഹൻ. ഇവിടെ നടന്ന മോഷണവും കൊലപാതകവും തമ്മിൽ എന്തോ ഒരു ബന്ധമുണ്ട്. ഇപ്പോൾ നിങ്ങൾ റയോൺ ഗാരേജുവരെ പോകണം. എനിക്കിവിടെ ചിലരെ ചോദ്യം ചെയ്യാനുണ്ട്. വൈകുന്നേരം നമുക്ക് അതേക്കുറിച്ച് സംസാരിക്കാം” ദേവ് ഗൗരവപൂർവ്വം പറഞ്ഞു.

“ശരി, ഞാൻ വൈകുന്നേരം ഫോൺ ചെയ്യാം.” ഇൻസ്‌പെക്‌ടർ മോഹൻ കുമാർ അവിടെ നിന്നുമിറങ്ങി.

ബോഡി പോസ്‌റ്റുമോർട്ടത്തിന് അയച്ച ശേഷം ദേവ് വീട്ടിലുള്ളവരെ ചോദ്യം ചെയ്യാനായി കമ്മീഷണറുടെ അനുവാദം വാങ്ങി. കമ്മീഷണർ ദേവിന്‍റെ നടപടിയിൽ അദ്‌ഭുതം കൂറി.

“പക്ഷേ ദേവ്, നിങ്ങൾ ആരേയും ചോദ്യം ചെയ്‌തില്ലല്ലോ.”

“ഇപ്പോൾ ആരും ഒന്നും പറയാവുന്ന അവസ്‌ഥയിലല്ല സർ. എല്ലാവരുടേയും വിരലടയാളം ശേഖരിച്ചിട്ടുണ്ട്. മോഹൻ കുമാർ മോഷ്‌ടാക്കളെ പിടികൂടുന്നതോടെ ഫോറൻസിക് റിപ്പോർട്ടും കിട്ടും. അതിനു ശേഷം ആവശ്യമെങ്കിൽ ചോദ്യം ചെയ്യൽ തുടരും.”

കമ്മീഷണർക്ക് ദേവിന്‍റെ കേസന്വേഷണ രീതി വിചിത്രമായി തോന്നി. അയാൾക്ക് കേസന്വേഷണത്തിൽ യാതൊരു താൽപര്യവുമില്ലെന്ന് തോന്നിപ്പോകും. എങ്കിലും നിശ്ശബ്‌ദനായിരിക്കാനാണ് കമ്മീഷണർ താൽപര്യപ്പെട്ടത്.

ഓരോ കേസിലും ദേവിന്‍റെ രീതി ഓരോ വിധത്തിലാണ്. ഓഫീസിൽ വന്നപ്പോഴാണ് ഗോവിന്ദ് നാരായണ ഗ്രൂപ്പിന്‍റെ മറ്റ് പാർട്ട്‌ണർമാരെക്കുറിച്ച് അന്വേഷിക്കാൻ ദേവ് രഹസ്യാന്വേഷണ വിഭാഗത്തെ നിയോഗിച്ചിരിക്കുന്ന കാര്യമറിയുന്നത്. പിറ്റേന്ന് ദേവിനെ കമ്മീഷണർ ഓഫീസിലേക്ക് വിളിപ്പിച്ചു.

“ദേവ്, മോഹൻ കുമാർ മോഷ്‌ടാക്കളെ തൊണ്ടി സഹിതം പിടികൂടിയിട്ടുണ്ട്. പ്രതികളെല്ലാവരും വലിയ വീട്ടിലെ പിള്ളേരാണ്” കമ്മീഷണർ കൂടുതൽ ഉത്സാഹത്തിലായിരുന്നു.

“ങ്‌ഹാ ദേവ്, അന്വേഷണം എവിടെ വരെയെത്തി?”

“ങ്‌ഹാ, നടക്കുന്നു സാർ, ഫോറൻസിക് റിപ്പോർട്ട് വന്ന ശേഷമേ എന്തെങ്കിലും പറയാനാവൂ. ഇന്നലെ മോഹനെ വീട്ടിൽ കാണാമെന്ന് പറഞ്ഞെങ്കിലും ആ മീറ്റിംഗ് നടന്നില്ല” ദേവ് തെല്ല് നിരാശമട്ടിൽ പറഞ്ഞു.

“റയോൺ ഗാരേജിൽ നിന്നും വൈറ്റ് മാരുതിയുടെ ഉടമയെ അന്വേഷിച്ച് മോഹന് സിറ്റിക്ക് പുറത്തുവരെ പോകേണ്ടി വന്നു. അതുകൊണ്ടാണ് അയാൾ ആ സമയത്ത് വീട്ടിൽ എത്താതിരുന്നത്. കൊലപാതകത്തെക്കുറിച്ച് മോഹനോട് എന്ത് സംസാരിക്കാനാണ് ദേവ്? മോഷണവും കൊലപാതകവും തമ്മിൽ ബന്ധമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല” കമ്മീഷണർ തറപ്പിച്ചു പറഞ്ഞു.

“അത് മോഹനുമായുള്ള കൂടിക്കാഴ്‌ചക്കു ശേഷമേ പറയാനാവൂ സാർ. മോഹനോട് ഇവിടെ വരെ വരാൻ ഒന്ന് ആവശ്യപ്പെടണം.”

“അയാൾ ഇപ്പോൾ എത്തിച്ചേരും ദേവ്. രാവിലെ ഇവിടെ വരുമെന്ന് ഇൻഫോം ചെയ്‌തിരുന്നു” കമ്മീഷണർ പറഞ്ഞു. അപ്പോഴേയ്‌ക്കും ഇൻസ്‌പെക്‌ടർ മോഹൻ കുമാർ അവിടെയെത്തി.

“ഗുഡ്‌മോണിംഗ് ദേവ്,” മോഹൻ കുമാർ ഉത്സാഹത്തിലായിരുന്നു. മോഷ്‌ടാക്കളെ പിടികൂടിയതിന് ഇരുവരും അയാളെ അഭിനന്ദിച്ചു.

“എങ്ങനെയാണ് അവരെ പിടികൂടിയത്?” കമ്മീഷണർക്ക് ആകാംക്ഷയായി.

“വണ്ടിയുടെ ബംപറിയിലുണ്ടായ ഉരഞ്ഞ പാടാണ് അവരെ പിടിക്കാൻ സഹായിച്ചത്. വാഹനം ഡോക്‌ടർ രാജ് മോഹന്‍റേതായിരുന്നു. ന്യൂ ഇയറിന്‍റെ തലേന്ന് വൈകുന്നേരം അദ്ദേഹത്തിന്‍റെ സഹോദരിയുടെ ന്യൂ ഇയർ പാർട്ടിയുണ്ടായിരുന്നു. അതുകൊണ്ട് അവരെല്ലാവരും കൂടി ആ വാഹനത്തിലാണ് സഹോദരിയുടെ വീട്ടിൽ പോയത്. അത് ഒമ്പതുമണിക്കായിരുന്നു. രാത്രി രണ്ടു മണിയോടെ വീട്ടിൽ തിരിച്ചെത്തുകയും ചെയ്‌തു. വാഹനം ഈ സമയം വീടിന് പുറത്താണ് പാർക്ക് ചെയ്‌തിരുന്നത്.

മകൻ സഞ്‌ജീവ് അവരെ അവിടെ ഇറക്കിയ ശേഷം അവിടെ നിന്ന് എവിടേക്കെങ്കിലും പോയിരുന്നോ എന്ന് ചോദിച്ചപ്പോൾ, സഞ്‌ജീവ് അവർക്കൊപ്പം ഗിറ്റാർ വായിച്ചുകൊണ്ട് അവിടെ തന്നെയുണ്ടായിരുന്നുവെന്നാണ് പറഞ്ഞത്.

സഞ്‌ജീവും അതു തന്നെയാണ് പറഞ്ഞത്. കാറിന്‍റെ താക്കോൽ അയാളുടെ പോക്കറ്റിലുണ്ടായിരുന്നു. പാർട്ടി കഴിഞ്ഞ് പുറത്തുവന്നപ്പോൾ വാഹനം അവിടെ തന്നെയുണ്ടാ യിരുന്നുവത്രേ.”

“എനിക്കതത്ര വിശ്വാസം വരാത്തതുകൊണ്ട് സഞ്‌ജീവിനെ വീണ്ടും ചോദ്യം ചെയ്‌തു. കൂട്ടുകാരെ കൂട്ടാതെ കുടുംബത്തോടൊപ്പം ന്യൂ ഇയർ പാർട്ടി ആഘോഷിക്കുമോ എന്നു ചോദിച്ചു. കൂടെ സമപ്രായക്കാരായ കസിൻസുണ്ടായിരുന്നുവെന്നാണ് അവൻ പറഞ്ഞത്. അതിനു ശേഷം ന്യൂ ഇയർ ആഘോഷിക്കാനായി ഒരു കൂട്ടുകാരന്‍റെ വീട്ടിൽ പോയത്രേ. മുൻ മന്ത്രി കെ.രാമകൃഷ്‌ണന്‍റെ മകൻ ജയദീപാണ് ആ കൂട്ടുകാരൻ. ഞാൻ നിരാശനായി പുറത്തു വന്നപ്പോഴാണ് എന്‍റെ അസിസ്‌റ്റന്‍റ് നവീൻ റഷീദ് തയ്യാറാക്കിയ രേഖാചിത്രവുമായി അവിടെ വന്നത്. അത് അമ്മയേയും മകനേയും കാണിക്കുന്നതിനു മുമ്പ് അവരുടെ വീട്ടിലെ പൂന്തോട്ടക്കാരനെ കാണിച്ചാലോയെന്ന് എനിക്ക് തോന്നി. അവനാണ് രേഖാചിത്രത്തിലെ ആളെ തിരിച്ചറിഞ്ഞത്. സഞ്‌ജീവിന്‍റെ കൂട്ടുകാരനാണവൻ. സഞ്‌ജീവിന്‍റെ വീട്ടിൽ അവൻ കൂടെക്കൂടെ വരാറുണ്ട്…”

“എക്‌സ്‌ക്യൂസ് മീ മോഹൻ, എനിക്ക് ഒരു അത്യാവശ്യ ജോലിയുണ്ട്. ഇപ്പോഴാ ഓർമ്മ വന്നത്. ഞാൻ ഉടനെ വരാം.” ദേവ് തിടുക്കപ്പെട്ട് പുറത്തേക്ക് പോയി.

കുറച്ച് നേരത്തിനു ശേഷം മോഹൻ മടങ്ങിയെത്തി. മോഹൻ പറഞ്ഞു, “കുറ്റം ചെയ്‌തിട്ടുണ്ടെന്ന് അവർ സമ്മതിച്ചു. സമ്പന്ന വീട്ടിലെ സന്തതികളാണവർ. വീട്ടിൽ നിന്നും പണം കിട്ടാത്തതു കൊണ്ടാണത്രേ മോഷണം നടത്തിയത്.”

“കള്ളി വെളിച്ചത്താക്കാനുള്ള നിങ്ങളുടെ അസാമാന്യമായ കഴിവ് അംഗീകരിച്ചേ പറ്റൂ,” ദേവ് അതേക്കുറിച്ച് തുടർ ന്ന് സംസാരിക്കാൻ താൽപര്യം കാട്ടിയില്ല. കുറച്ചു കഴിഞ്ഞ്, മോഹൻ കുമാറിനെയും കൂട്ടി തന്‍റെ മുറിയിലേക്ക് നടന്നു.

“ഗോവിന്ദ് നാരായണന്‍റെ കൊലപാതകത്തെക്കുറിച്ച് എന്തോ പറയാമെന്ന് പറഞ്ഞിരുന്നുവല്ലോ ദേവ്,” മോഹൻ ചായ കുടിക്കുന്നതിനിടെ ചോദിച്ചു.

“വൈകുന്നേരം ഗോവിന്ദ് നാരായണന്‍റെ ബംഗ്ലാവിൽ വച്ച് അദ്ദേഹത്തിന്‍റെ ശവ സംസ്‌കാരത്തിനു ശേഷം പറയാം.”

ശവ സംസ്കാരച്ചടങ്ങുകൾക്കു ശേഷം ബന്ധുമിത്രാദികൾ മടങ്ങിപ്പോയതോടെ അർജുൻ കമ്മീഷണർക്ക് അരികിൽ ചെന്നു.

“അങ്കിൾ, മോഷണം പോയ വസ്‌തുക്കളും പണവും തിരികെ കിട്ടി. പക്ഷേ പപ്പ… പപ്പയുടെ കൊലപാതകിയെക്കുറിച്ച് ഇതുവരെ ഒരു വിവരവും കിട്ടിയില്ലല്ലോ.”

“കൊലപാതകിയെ തിരിച്ചറിഞ്ഞു കഴിഞ്ഞു അർജുൻ. പക്ഷേ കുടുംബത്തിനുമേൽ പതിച്ച കളങ്കം മായില്ല. കാരണം ഈ കുടുംബത്തിൽ പെട്ടയാൾ തന്നെയാണ് ആ കൃത്യം നിർവഹിച്ചിരിക്കുന്നത്” ദേവ് ഉറച്ച ശബ്‌ദത്തിൽ പറഞ്ഞു.

അർജുൻ പകച്ചു നിന്നു.

“അതെങ്ങനെ സംഭവിക്കും സാർ. പപ്പയ്‌ക്ക് സ്വന്തക്കാരോട് മാത്രമല്ല പുറത്തുള്ളവരുമായും നല്ല ബന്ധമായിരുന്നു. കൊലപാതകത്തിന് തക്കതായ കാരണമുണ്ടാകണമല്ലോ?” അതുവരെ നിശ്ശബ്‌ദനായി നിന്ന പ്രവീൺ പറഞ്ഞു.

“ഡോ. അയിഷയുമായുള്ള നിങ്ങളുടെ വിവാഹം പപ്പയുടെ മരണശേഷമേ നടക്കൂവെന്ന് നിങ്ങൾക്ക് നന്നായി അറിയുകയും ചെയ്യാം. എന്താ അതുമൊരു കാരണമല്ലേ?” ദേവ് അയാളെ നോക്കി.

“ഇല്ല സർ, ഞാനൊരു ഡോക്‌ടറാണ്. പപ്പാ എനിക്ക് സ്വത്തൊന്നും തന്നില്ലെങ്കിലും എനിക്ക് ജോലിയെടുത്ത് ജീവിക്കാനാവും” പ്രവീൺ പരിഭ്രാന്തിയോടെ പറഞ്ഞു.

“പറഞ്ഞത് ശരിയാണ്” ദേവ് വിഷയം മാറ്റി.

“പക്ഷേ ഋഷഭിനും അർജുനും ഇത് പറയാൻ കഴിയില്ല. സ്വന്തം ബിസിനസ്സ് മെച്ചപ്പെടുത്താൻ അവർക്ക് മറ്റ് ജോലികളൊന്നും ചെയ്യാനാവില്ല. ഗോവിന്ദ് നാരായണന്‍റെ നിഴലിൽ ബിസിനസ്സ് ചെയ്യുകയെന്നത് ഒരു തരം അടിമത്തമാണ്. അത് നിങ്ങൾക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല.” ദേവ് പറയുന്നതിനെ ആരും ഖണ്ഡിക്കാൻ തയ്യാറായില്ല.

“ഇവരെല്ലാവരും ചേർന്ന് കൊലപാതകം നടത്തിയെന്നാണോ ദേവ് പറഞ്ഞുവരുന്നത്?” കമ്മീഷണറുടെ ശബ്‌ദത്തിൽ നിരാശ പടർന്നിരുന്നു.

“അല്ല സർ, കൊലപാതകത്തിന് യാതൊരു കാരണവുമുണ്ടായിരുന്നില്ലെന്നുള്ള ഇവരുടെ അഭിപ്രായത്തിന് മറുപടി പറയുകയായിരുന്നു സാർ ഞാൻ.”

“എന്താ ഇതിനൊക്കെ അർത്ഥം. വീട്ടിലുള്ള ആരോ ആണ് കൊലപാതകം ചെയ്‌തതെന്ന് പറഞ്ഞല്ലോ ദേവ്. ഇവരല്ലെങ്കിൽ പിന്നെ ആരാണ്?” മോഹൻ തമാശയെന്നോണം പറഞ്ഞു.

“സാർ, അദ്ദേഹത്തിന്‍റെ മക്കളല്ല കൊലപാതകം ചെയ്‌തതെന്ന് ഉറപ്പാണ്” റീന അസ്വസ്‌ഥതയോടെ പറഞ്ഞു.

“മകൻ തന്നെയാണ് കൊലപാതകത്തിന് പിന്നിൽ. പക്ഷേ നിങ്ങളുടെ ഭർത്താവോ അനുജന്മാരോ അല്ല.”

“ഇവർ നിരപരാധികളാണെങ്കിൽ കൊലപാതകം നടത്തിയ ആ മകനാരെന്ന് വെളിപ്പെടുത്തിക്കൂടെ, മിസ്‌റ്റർ ദേവ്?” മോഹൻ കുമാറിന്‍റെ ശബ്‌ദത്തിൽ പരിഹാസച്ചുവ പടർന്നിരുന്നു.

“ആ മകൻ… അതായത് അവിഹിത സന്തതി നിങ്ങളാണ് മി. മോഹൻ. മുറിയിൽ കണ്ട വിരലടയാളവും കാർപെറ്റിൽ പതിഞ്ഞ ഷൂവിന്‍റെ പാടുകളും നിങ്ങളുടേതാണ്. ” പോക്കറ്റിൽ നിന്നും ഒരു കടലാസെടുത്തുകൊണ്ട് ദേവ് പറഞ്ഞു.

“എന്‍റെ വിരലടയാളവും ഷൂസിന്‍റെ പാടുകളും ദേവ് എപ്പോഴാണ് എടുത്തതെന്ന് സാർ ഇദ്ദേഹത്തോട് ചോദിച്ചാലും.” മോഹന്‍റെ ശബ്‌ദം പതറിയിരുന്നു.

“ദേവ് വിരലടയാളവും മറ്റും നിങ്ങളെപ്പോഴാണ് എടുത്തത്?” കമ്മീഷണർക്കും ദേവിനോട് നീരസം തോന്നി.

“ഇന്ന് രാവിലെ സാർ, ഞാൻ അത്യാവശ്യ ജോലിയെന്ന് പറഞ്ഞു പോയത് ഓർക്കുന്നില്ലേ, എന്‍റെ ഓഫീസ് മുറിയിലെ തറയിൽ വാക്‌സ് പുരട്ടാൻ വേണ്ടിയായിരുന്നു അത്. മോഹൻ അവിടെ വരികയാണെങ്കിൽ ഷൂവിന്‍റെ അടയാളം അവിടെ പതിയുമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഞാനത് ചെയ്‌തത്. മാത്രമല്ല എന്‍റെ മുറിയിലെത്തിയ മോഹന് ഞാൻ ചായയും നൽകിയിരുന്നു. അങ്ങനെ എനിക്ക് വിരലടയാളവും കിട്ടി.”

“ഷൂവിന്‍റെ അടയാളം കണ്ടതു മുതൽ മോഹൻ, എനിക്ക് നിങ്ങളെ സംശയമായിരുന്നു. മാത്രമല്ല ജീവിതത്തോടുള്ള നിങ്ങളുടെ വെറുപ്പും ഈ കേസിലേക്ക് വെളിച്ചം വീശുകയായിരുന്നു. എന്തിനാ മോഹൻ നിങ്ങളീ ക്രൂരത കാട്ടിയത്?”

“ദേവ്.. നിങ്ങൾ പറഞ്ഞത് ശരിയാണ്. ഞാൻ കാണാത്ത എന്‍റെ ജന്മദാതാവിനോടുള്ള വെറുപ്പായിരുന്നു എന്‍റെ മനസ്സ് മുഴുവനും. അമ്മയോട് അതേപ്പറ്റി പലതവണ ചോദിച്ചപ്പോഴും അമ്മ ജി.എൻ എന്ന് മാത്രമാണ് പറഞ്ഞത്. അദ്ദേഹത്തെക്കുറിച്ച് എന്നോട് ഒന്നും പറഞ്ഞില്ല. മാത്രമല്ല, ഒരു ഫോട്ടോ പോലും കാണിച്ചില്ല.”

ചെറുപ്പത്തിൽ അമ്മ അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ കണ്ടിട്ടാണ് അത് പപ്പയാണോ എന്ന് ഞാൻ അമ്മയോട് ചോദിച്ചത്. പക്ഷേ അമ്മ ഉടൻ തന്നെ ആ ഫോട്ടോ തുണ്ടം തുണ്ടമായി കീറിക്കളഞ്ഞു.

വളരെ ജിജ്‌ഞാസയോടെയാണ് ഗോവിന്ദ് നാരായണനെ കാണാനായി ഞാൻ മുറിയിലെത്തിയത്.

പക്ഷേ അദ്ദേഹം സുഖമായി ഉറങ്ങുന്നതു കണ്ടപ്പോൾ രാത്രി മുഴുവനും അസ്വസ്‌ഥതയോടെ ഉറക്കമില്ലാതെ കഴിയുന്ന അമ്മയെക്കുറിച്ചാണ് ഞാൻ ഓർത്തത്.

സ്വന്തം സുഖത്തിനുവേണ്ടി അമ്മയുടെ ജീവിതം നശിപ്പിച്ചയാളെ ഞാൻ പിന്നെ എന്താണ് ചെയ്യേണ്ടത്?

ഊന്നുവടിയുടെ പിടികൊണ്ട് ഞാനയാളുടെ തലയിൽ ആഞ്ഞടിച്ചു.

ഇതൊക്കെ പറയുമ്പോൾ നിർജ്‌ജീവമായ മുഖഭാവത്തോടെ വിലങ്ങണിയാനായി ഇൻസ്‌പെക്‌ടർ മോഹൻകുമാർ ഇരുകൈകളും ദേവിന് മുന്നിൽ നീട്ടിപ്പിടിച്ചു.

और कहानियां पढ़ने के लिए क्लिक करें...