ഡൽഹി നഗരം മുഴുവൻ പൊട്ടിത്തെറിക്കാൻ നിൽക്കുന്ന പോലെയാണ് സ്റ്റേഷനിലെ തിരക്ക്. ശ്വാസം വിടാൻ പോലും സ്‌ഥലമില്ലാത്ത പോലെ, ചുറ്റും നോക്കി.

കഴിഞ്ഞ അഞ്ചു വർഷങ്ങൾ താൻ ഈ തിരക്കിന്‍റെ ഭാഗമായിരുന്നു. ഡൽഹി നഗരത്തെ കുറിച്ചുള്ള തന്‍റെ ആദ്യത്തെ ഓർമ്മകൾ എന്തായിരുന്നു?

ഇന്ത്യ ഗേറ്റിൽ വഴി തെറ്റി അലഞ്ഞതോ? ഒരിക്കലും മനസ്സിൽ വേരുറയ്ക്കാത്ത സരോജിനി നഗറിലെ തലങ്ങും വിലങ്ങുമുള്ള ഇടവഴികളോ? മെട്രോയിൽ ഒഴിഞ്ഞ സീറ്റുകൾ തേടിയുള്ള അലച്ചിലോ?

എന്തു തന്നെയായാലും ഈ നഗരത്തെ ഒത്തിരി സ്നേഹിച്ചു പോയി. സ്വപ്നങ്ങൾക്ക് അതിർവരമ്പു വേണ്ടെന്ന് പഠിപ്പിച്ചു തന്നത് ഈ നഗരമായതു കൊണ്ടാണോ?

ജീവിതത്തെക്കാൾ വലിയ സ്വപ്നങ്ങൾ താൻ കണ്ടത്. ഇവിടെ വച്ചായിരുന്നല്ലോ. അതിലെല്ലാം ഉപരിയായി മനസ്സിൽ നിന്ന് കുടിയിറക്കാൻ ആഗ്രഹിക്കുന്ന ചില ഓർമ്മകളെ ഈ തിരക്കുകളിലെവിടെയൊക്കെയോ ഉപേക്ഷിച്ചു പോകാൻ ആഗ്രഹിച്ചിട്ടുണ്ട്.

മുൻ ജീവിതത്തിന്‍റെ കയ്‌പ് രസം പുറന്തള്ളാൻ ഞാൻ ആഗ്രഹിച്ചിരുന്നു. വേദനിക്കുന്ന ഹൃദയത്തോടെ ഞാൻ എന്‍റെ സമയത്തെ ഈ തിരക്കുകൾക്കിടയിൽ ഒഴുക്കി കളഞ്ഞു കൊണ്ടിരിക്കുകയായിരുന്നല്ലോ.

അഞ്ച് വർഷം മുമ്പാണ് അവനെ എനിക്ക് നഷ്‌ടമായത്. ഒന്നും അവശേഷിപ്പിക്കാതെ, ഒരു തെളിവും നൽകാതെ അവൻ അപ്രത്യക്ഷനായത് എങ്ങോട്ടാണ്? എന്തു കൊണ്ടാണ്? അതിന് ഉത്തരം കിട്ടാതെ വലഞ്ഞ മനസ്സിനെയും ചുമന്നാണ് ഈ നഗരത്തിൽ വന്നു പെട്ടത്.

നഷ്‌ടപ്പെട്ട സ്നേഹത്തിന്‍റെ പരിക്കുകൾ മനസ്സിൽ നിന്നു നീങ്ങിയോ എന്നറിയില്ല. എങ്കിലും മറക്കാൻ കഴിഞ്ഞിട്ടില്ല ഇതുവരെ.

അതു കൊണ്ടാണല്ലോ ജോലിത്തിരക്കുകളിൽ ഞാൻ എന്നെ തള്ളച്ചിടാൻ കൊതിച്ചത്. സ്നേഹബന്ധങ്ങളെ കണ്ടില്ലെന്ന് നടിച്ചത്.

ജോലിയുടെ സ്വഭാവം വച്ച് നോക്കിയാൽ ഒരാഴ്ച അവധി കിട്ടുക എന്നത് ഒരു ആഡംബരം തന്നെയാണ്. ഇത്തവണ അങ്ങനെ ഒരു അദ്ഭുതം സംഭവിച്ചാൽ സന്തോഷം കൊണ്ട് ഹൃദയം തുടിച്ചു.

അഡ്രിനാലിൻ കൂടിയിട്ടാണോ ഇങ്ങനെ നെഞ്ചിടിക്കുന്നത്? ഒരു വർഷമായി വീട്ടിൽ പോയിട്ട്. മനസ്സിന്‍റെ ആകാംക്ഷയും പിരിമുറുക്കവും അയയുന്നില്ല. സീറ്റിലിരുന്നിട്ട് ഞാൻ എന്‍റെ ട്രാവൽ ചെക്ക് ലിസ്‌റ്റ് മനസ്സിൽ ഒന്നുകൂടി നോക്കിക്കണ്ടു.

വെള്ളം, ഐഡി പ്രൂഫ്, സ്യൂട്ട് കേസ്, ടിക്കറ്റ്… ഓഹ് ടിക്കറ്റ്! അതെവിടെ വച്ചു. ഹൊ…. അങ്ങനെ ഒരു മറവി വരുമോ? ഇല്ല… ഇല്ല…

ബാഗിന്‍റെ അകത്തെ അറയിൽ മീര എല്ലാം മറന്ന് പരതി. വളരെ ശ്രദ്ധയോടെ ടിക്കറ്റ് നോക്കുമ്പോഴാണ് ശ്രദ്ധയെല്ലാം തടസപ്പെടുത്തിക്കൊണ്ട് ഒരു മുരടൻ ആൺ ശബ്ദം…

“ഹലോ, വഴിയിൽ നിന്ന് മാറൂ.”

ശബ്ദത്തിലെന്തൊരു ശൗര്യവും ക്രൗര്യവും. അത്ര സുഖകരമായി തോന്നിയില്ല. എങ്കിലും ഈ ശബ്ദം എവിടെയോ കേട്ടു മറന്നപോലെ.

കക്ഷിയെ ഒന്നു കാണാൻ വേണ്ടി തിരിഞ്ഞു നോക്കി. ഇങ്ങനെ റൂഡ് ആയി സംസാരിക്കുന്ന ആളോട് തോന്നാവുന്ന അത്ര ദേഷ്യത്തോടെ, പകയോടെയാണ് നോക്കിയത്.

എന്നോട് മുട്ടാൻ വരുന്നവരെ വന്യമായി നേരിടാനുള്ള ധൈര്യം ഈ ഡൽഹി നഗരം തനിക്ക് ആവോളം നൽകിയിട്ടുണ്ടല്ലോ. തിരിഞ്ഞു നോക്കിയപ്പോൾ ആ വന്യമായ മനസ് കൈവിട്ടു പോയി.

അതേ രൂപം, അതേ ശബ്ദം. ഇത്…?

കണ്ണുകൾ അയാളെ തുറിച്ചു നോക്കി. തുറന്ന വായ അടഞ്ഞു പോകാൻ പോലും കഴിയാത്ത പോലെ.

ഒരു നിമിഷം, ഓർമ്മകൾ അണകെട്ടു തുറന്നപോലെ മനസ്സിലേക്ക് പ്രവഹിച്ചു. ആ പ്രവാഹത്തിന്‍റെ ശക്‌തിയും വേദനയും മനസ്സിൽ നിറഞ്ഞു നിൽക്കവേ, അയാൾ തൊട്ടുരുമ്മി തന്നെ മറികടന്ന് സീറ്റിൽ സാധനങ്ങൾ വച്ചതുപോലും അവൾ അറിഞ്ഞില്ല.

വണ്ടി മുന്നോട്ടെടുത്തു. അയാൾക്ക് എതിരെയുള്ള സീറ്റാണ്. എന്‍റെ എല്ലാ ചിന്തകളെ പോലും വേട്ടയാടിയിരുന്ന ഒരു ഓർമ്മയുടെ സ്വപ്നത്തിന്‍റെ കദനകാലം എന്‍റെ മിഴികളിൽ നിറഞ്ഞു നിന്നിട്ടുണ്ടാവണം.

ബാഗിൽ നിന്ന് ഒരു പുസ്‌തകമെടുത്ത് വായിക്കാൻ തുടങ്ങിയെങ്കിലും കണ്ണുകൾ അക്ഷരങ്ങളോട് ഒളിച്ചു കളിക്കാൻ തുടങ്ങി. മുന്നിലിരിക്കുന്ന ആളിലേക്ക് കൃഷ്ണമണികൾ അറിയാതെ നീണ്ടു പോവുന്നു. അത് തുടരെ തുടരെ സംഭവിച്ചു കൊണ്ടിരുന്നു.

“നിനക്കെന്തു പറ്റി? അത് അയാളല്ല. എന്തൊരു മണ്ടത്തരമാണ്. ഇങ്ങനെ തുറിച്ചു നോക്കുന്നത് ശരിയല്ല. മീര സ്വയം ശാസിച്ചു കൊണ്ടിരുന്നു.

തീവണ്ടി ഇരുട്ടിലൂടെ കുതിച്ചു പായുകയായിരുന്നു. അരണ്ട വെളിച്ചത്തിൽ ആളുകൾ ഉറക്കത്തിനായി ശ്രമിക്കുന്നു.

മീരയുടേത് ഏറ്റവും മുകളിലെ ബർത്താണ്. ഈ രാത്രി തനിക്ക് ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല. രാത്രിയുടെ നിശബ്ദതയിൽ ഉയരുന്ന ശബ്ദങ്ങളെല്ലാം വണ്ടിയുടെ ശബ്ദത്തിൽ അലിഞ്ഞു പോയിരിക്കുന്നു.

പെട്ടെന്നാണ് ആ ചോദ്യം.

“നിങ്ങൾ എന്താണ് എന്നെ നോക്കിക്കൊണ്ടിരിക്കുന്നത്?”

എതിർവശത്തുള്ള ബെർത്തിൽ നിന്നാണ് ആ ചോദ്യം. ആ കക്ഷി തന്നെ. മീരയ്ക്ക് കടുത്ത നാണക്കേട് തോന്നി. പക്ഷേ ഈ ചോദ്യം അവഗണിക്കാൻ നിർവാഹമില്ലല്ലോ. “ഞാൻ സ്നേഹിച്ച ഒരാളുടെ അതേ രൂപം നിങ്ങൾക്ക്.” “അതു കൊണ്ടെന്താ?” അയാളുടെ മനോഭാവവും ചൂടൻ സ്വഭാവവും കണ്ടപ്പോൾ എനിയ്‌ക്ക് ചോദിക്കാതിരിക്കാൻ ആയില്ല.

“നിങ്ങൾ ഇങ്ങനെയാണോ എല്ലാവരോടും പെരുമാറുന്നത്. അതോ എന്നോട് എന്തെങ്കിലും ശത്രുതയുണ്ടോ?” സ്വന്തം മനസിനെ നിയന്ത്രിക്കാനാണ് അങ്ങനെ ചോദിച്ചതെങ്കിലും, പണ്ട് രുദ്രൻ ഇങ്ങനെയാണല്ലോ പെരുമാറാറുള്ളത് എന്ന് ഞാൻ ഓർമ്മിച്ചു.

“എനിവേ, ആം സോറി. നിങ്ങളുടെ ശബ്ദം, മുടി, കണ്ണുകൾ എല്ലാം എന്‍റെ സ്നേഹിതനുമായി ഒത്തിരി സാമ്യമുണ്ട്.”

“നിങ്ങൾ ശരിക്കും അയാളെ സ്നേഹിച്ചിരുന്നു!”

“അത്….”

“ഏയ്, എനിക്ക് കൂടുതൽ അറിയണമെന്നില്ല.”

ഹൊ! എന്തൊരു മനുഷ്യൻ. ഞാൻ അൽപം ദേഷ്യത്തോടെ പുറം തിരിഞ്ഞു. എന്‍റെ മുഖത്തെ ചമ്മലും വൈമനസ്യവും അയാൾ ശ്രദ്ധിച്ചിട്ടുണ്ടാവണം. അൽപം കഴിഞ്ഞപ്പോൾ ക്ഷമാപണവുമായി അയാൾ വന്നു.

“ആം സോറി. അപരിചിതരോട് എനിക്ക് സോഫ്റ്റ് ആയി സംസാരിക്കാൻ അറിയില്ല.”

“ഇറ്റ് ഈസ് ഒ.കെ. അവനും ഇങ്ങനെയായിരുന്നു. ഇതുപോലെത്തെ അവസ്‌ഥകളിൽ ഞാൻ പലപ്പോഴും പെട്ടുപോയിട്ടുമുണ്ട്.” അതു കേട്ടപ്പോൾ അയാൾ ചിരി അമർത്തിക്കൊണ്ട് തുടർന്നു.

“എങ്ങോട്ടാണ് പോകുന്നത്?”

“ഇൻഡോർ”

“നിങ്ങളോ?”

“ഞാനുമതേ.”

അപരിചിതരോട് സംസാരിക്കാൻ മടിയുള്ള ആളാണ് ഞാൻ. എന്നിട്ടും ഒട്ടും ബോറടിക്കാതെ ഒരു മണിക്കൂറോളം ഒരു അപരിചിതനോട് സംസാരിക്കുക! എനിക്ക് അതിശയം തോന്നി.

അടുത്ത രണ്ടു മണിക്കൂറും ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. രുദ്രനെ കുറിച്ചും, അയാളുടെ അഭാവത്തെകുറിച്ചും ഞാൻ പറഞ്ഞു. കൂട്ടുകാർ, ജീവിതം, സ്വപ്നങ്ങൾ, നിരാശ എല്ലാം കൂടിക്കുഴഞ്ഞ ഡൽഹി ജീവിതത്തിൽ പാർക്ക് ബല്ലുച്ചി എന്‍റെ ഇഷ്ടപ്പെട്ട റസ്റ്റോറന്‍റ് ആയതെങ്ങനെ എന്നു വരെ!

ഞങ്ങളുടെ സംസാരം ദീർഘമായത്തോടെ അടുത്തിരുന്ന യാത്രക്കാരൻ അസ്വസ്ഥതയോടെ ഇടപെട്ടൂ.

“അൽപം ശബ്ദം കുറയ്‌ക്കാമോ?”

അതു കേട്ടപ്പോഴും സംസാരം നിർത്താനുള്ള തോന്നൽ ഉണ്ടായില്ല.

“ഞാൻ അവിടെ വന്നിരുന്നാൽ പ്രശ്നമാവില്ലല്ലോ?” അയാളിരിക്കുന്ന ബർത്തിലേക്ക് ചൂണ്ടി ഞാൻ ചോദിച്ചു.

“ഇഷ്‌ടം പോലെ ചെയ്യൂ.”

കാര്യമത്ര പ്രസക്തമായാണ് അാൾ സംസാരിക്കുന്നത്. യാത്ര ചെയ്യാൻ ഒത്തിരി ഇഷ്ടമാണ്. അതിനാൽ ജോലി ഉപേക്ഷിച്ച് കുറച്ചുകാലം യാത്രയ്ക്കു പുറപ്പെടാൻ ആഗ്രഹിക്കുന്നു. അമ്മ കാൻസർ വന്നു മരിച്ചു അതിനാൽ താൻ പുകവലിയും ഉപേക്ഷിച്ചു. ഹസ്‌തരേഖാ ശാസ്ത്രം വളരെ ഇഷ്‌ടമാണ്. ഇങ്ങനെ കുറേ കാര്യങ്ങൾ അയാൾ പങ്കുവച്ചു.

സംഭാഷണങ്ങൾക്കിടെ രാത്രി ഓരോ വിടിപ്പുകളായി തീർന്നു കൊണ്ടേ ഇരുന്നു.

“ങ്ഹോ…”

ഒരു കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് ഞാൻ ഞെട്ടി ഉണർന്നു.

നേർത്ത വെളിച്ചം അകത്തേക്ക് ചാലുകളിട്ട് കയറിത്തുടങ്ങുന്നു. നേരം പുലർന്നുവോ? ഞാൻ കണ്ണു തുറന്നപ്പോൾ അമ്പരന്നു പോയി.

അയാളുടെ ബെർത്തിലാണ് ഞാൻ കിടക്കുന്നത്. ഒരു വശത്ത് അയാൾ ഇരുന്നുറങ്ങുന്നു. ആ കൈകൾ തന്‍റെ തലയ്‌ക്കു മുകളിൽ ചേർത്തു പിടിച്ചിട്ടുണ്ട്.

ഹെ!! ഞാൻ ചാടിയെഴുന്നേറ്റു പോയി. അയാളും ഞെട്ടി ഉണർന്നു. എന്നെ നോക്കി ഞാനെന്‍റെ വസ്‌ത്രങ്ങളും, ബാഗും ഒരൊറ്റനിമിഷം കൊണ്ട് പരിശോധിച്ചു. എന്‍റെ വെപ്രാളം കണ്ട് അയാൾ ചിരിച്ചു.

“ഹേയ്… ഒന്നും സംഭവിച്ചിട്ടില്ല. വിഷമിക്കേണ്ട. കൂർക്കം വലിക്കുമ്പോൾ നിങ്ങൾ കൂടുതൽ സുന്ദരിയാണ്.” എനിക്ക് മറുപടി ഒന്നും പറയാനായില്ല. ഞാനും ചിരിച്ചു മങ്ങിയ ചിരി.

ഇൻഡോർ അടുക്കാറായി. ഞങ്ങൾക്കിടയിൽ അകാരണമായ ഒരു നിശബ്ദത വട്ടമിടാൻ തുടങ്ങി. അയാൾ എന്തൊക്കെയോ സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും ഒരു അപരിചിതനൊപ്പം ബർത്തിൽ ഉറങ്ങിയല്ലോ എന്ന ഷോക്കിൽ നിന്ന് എനിക്ക് പെട്ടെന്ന് മോചനം കിട്ടിയില്ല.

ഒരു പക്ഷേ അയാൾ എന്‍റെ മനസ്സിലെ ചീന്തകൾ മനസ്സിലാക്കിയിട്ടുണ്ടാവും. അതു കൊണ്ടാവണം അയാളും നിശബ്ദനായി.

തീവണ്ടി വലിയൊരു ഞെരക്കത്തോടെ ഇൻഡോറിലെ പ്ലാറ്റ് ഫോമിലേക്ക് നിരങ്ങിയെത്തി. ഒരുമിച്ച് പുറത്തിറങ്ങിയപ്പോൾ പരസ്‌പരം നോക്കാതിരിക്കാൻ കഴിഞ്ഞില്ല.

“ശരി…ഇനി…. എന്നാണ് കാണുക?”

“ഇനി കാണണമെന്ന് നിയോഗമുണ്ടെങ്കിൽ നമ്മൾ തീർച്ചയായും കാണും.”

“ഈ വൻ നഗരത്തിലോ? എങ്ങനെ കണ്ടുപിടിക്കാനാണ്?”

രുദ്രനെ ഞാൻ അയാളിൽ കാണുന്നുണ്ടോ? എനിക്കെന്‍റെ മനസിനെ പിടികിട്ടുന്നില്ല. ഈ അപരിചിതനെ വീണ്ടും കാണാൻ ആഗ്രഹിക്കുന്നു.

അയാൾ ദീർഘമായി ശ്വാസമെടുത്തു.

“ഞാൻ പറഞ്ഞല്ലോ, നാം കൂട്ടിമുട്ടാൻ വിധിക്കപ്പെട്ടവരാണെങ്കിൽ വീണ്ടും കാണും.”

“നിങ്ങളുടെ പേര് പോലും ചോദിക്കാൻ മറന്നു.”

“അതിന്‍റെ ആവശ്യമെന്ത്? എന്നെ കാണുമ്പോൾ നിങ്ങൾ കണ്ടത് രുദ്രനെയാണ് എന്നോടല്ല സംസാരിച്ചത്, രുദ്രനോടാണ്. രുദ്രൻ കൂടെ ഇല്ലെങ്കിലും, നിങ്ങളുടെ മനസ്സിൽ എപ്പോഴുമുണ്ട്. ഒരിക്കലും കാണാൻ ഇടയില്ലെന്ന് ഉറപ്പുണ്ടായിട്ടും, നിങ്ങൾ അയാളെ സ്നേഹിക്കുന്നു, നിങ്ങളുടെ ഓരോ അണുവിലും ആ സ്നേഹം ഉണ്ട്.” അയാൾ കൈവീശി നടന്നുപോകവെ ഞാൻ ആ സത്യം തിരിച്ചറിഞ്ഞു.

ഒരു സ്നേഹപ്രവാഹമായി രുദ്രൻ എപ്പോഴും എന്‍റെ കൂടെയുണ്ട്. വിട്ടു പിരിയാതെ അതെന്‍റെ മനസിൽ ചുഴികളും മലരുകളും തീർത്തു കൊണ്ടേയിരിക്കുന്നു. നിനവുകളിലും ജീവിതത്തിലും വിടാതെ പിന്തുടരുന്ന അർത്ഥഗർഭമായ മൗനം പോലെ. രുദ്രൻ എന്നോടൊപ്പം നടക്കുന്നു. എക്കാലവും…

और कहानियां पढ़ने के लिए क्लिक करें...