“പുതിയ രാജ്യം, പുതിയ ആളുകൾ… എനിക്കെന്തോ വിചിത്രമായി തോന്നുന്നു. ഇന്ത്യയിലേയ്ക്ക് മടങ്ങി പോകാനാ തോന്നുന്നത്.” സമീക്ഷ പതിവ് പരാതി അന്നും ആവർത്തിച്ചു.

“ഇത് ആസ്ട്രേലിയ ആണ്. ഏറ്റവും ഡെവല്പ്ഡായ രാജ്യങ്ങളിലൊന്ന്. എല്ലാവരും ഇങ്ങോട്ട് മൈഗ്രേറ്റ് ചെയ്യാനാ ആഗ്രഹിക്കുന്നത്. പക്ഷേ നീ മാത്രമെന്താ ഇങ്ങനെ… വെറും ബാലിശം.”

“പിന്നെന്താ ചെയ്യേണ്ടത്? പ്രതീകിന് ജോലിയുമായി ബന്ധപ്പെട്ട് ഒരു സോഷ്യൽ സർക്കിൾ ഇവിടെ ഉണ്ട്. കുട്ടികൾക്കാകട്ടെ സ്ക്കൂളിൽ ഫ്രണ്ട്സും കിട്ടും. പക്ഷേ എനിക്ക് മാത്രം പകൽ മുഴുവനും ഈ നാലു ചുവരും നോക്കിയിരിക്കാനാ വിധി. ഒറ്റയ്ക്ക് ഇരുന്ന് മടുത്തു.”

“ശരിയാണ്… സംഗതി സീരിയസ് തന്നെ.” പ്രതീക് തമാശ ഭാവത്തിൽ ചിരിച്ചു.

“പ്രതീകിന് തമാശയായി തോന്നും. പക്ഷേ ഞാൻ സീരിയസായി പറയുവാ. കുണ്ടിൽ കിടക്കുന്ന തവളയുടെ അവസ്‌ഥയാ എനിക്ക് ഇപ്പോൾ. കല്യാണം കഴിഞ്ഞ് ഉത്തരവാദിത്തങ്ങളായതോടെ പണ്ട് പഠിച്ചതൊക്കെ മറന്നു പോയി.”

“ആര് പറഞ്ഞു നീ കുണ്ടിലെ തവളയെ പോലെയാണെന്ന്. നീ ഏറെ ഉയരത്തിലെത്തി ഈ ആകാശത്തെ തൊടണമെന്നാ എന്‍റെ ആഗ്രഹം.”

“ഈ നാലു ചുവരിനിപ്പുറം 3 ജീവികളെയല്ലാതെ നാലാമതൊരെണ്ണത്തെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല. പിന്നെങ്ങനെയാ ഞാൻ ആകാശത്തെ തൊടുന്നത്?”

“നിനക്ക് ജീവിതത്തെക്കുറിച്ച് മാറിയൊന്ന് ചിന്തിച്ചു കൂടെ… ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളെ സ്വീകരിക്കാൻ പഠിക്കൂ. നമുക്ക് എന്താണോ ജീവിതം തരുന്നത് അതിൽ നിന്നും ഏറ്റവും മനോഹരമായ നിമിഷങ്ങളുണ്ടാക്കുക.” പ്രതീക് സമീക്ഷയുടെ കയ്യിൽ നിന്നും ചായക്കപ്പ് വാങ്ങി കൊണ്ട് അവളെ വിളിച്ച് അടുത്തിരുത്തി ഒരു തത്ത്വജ്ഞാനിയെപ്പോലെ ഉപദേശിച്ചു കൊണ്ടിരുന്നു.

“എനിക്ക് ഇതൊന്നും മനസ്സിലാകുന്നില്ല. നിങ്ങൾ തന്നെ എന്തെങ്കിലും പരിഹാരം കാണണം” സമീക്ഷ നിരാശ ഭാവത്തിൽ പറഞ്ഞു.

“ഞാൻ കുറച്ച് ദിവസമായി നിന്നെ ശ്രദ്ധിക്കുന്നു. കുട്ടികൾ വളർന്ന് വലുതായി നമ്മളിൽ നിന്നും വിട്ട് അവർ സ്വന്തമായ ഒരു ലോകമുണ്ടാക്കും. അവർ അവരുടെ ജീവിതത്തിൽ മുഴുകും. അപ്പോൾ നിനക്ക് കടുത്ത ഏകാന്തത തോന്നും. ഓരോ ദിവസം കഴിയുമ്പോഴും അത് കൂടി വരും. അതുകൊണ്ട് ഇപ്പോഴെ അതിനു വേണ്ടി എന്തെങ്കിലും തയ്യാറെടുപ്പ് നടത്തുന്നത് ഉചിതമായിരിക്കും. നീ എന്തെങ്കിലും പഠിക്കണം.”

“ഈ പ്രായത്തിലോ… അങ്ങനെയാണെങ്കിൽ പ്രതീക് പറയുന്നതു പോലെ ഞാനെന്തെങ്കിലും കോഴ്സ് ചെയ്യാം. പക്ഷേ അതുകൊണ്ടെന്ത് ചെയ്യാൻ പറ്റും? 1-2 വർഷം കൊണ്ട് കോഴ്സ് കഴിയും. അത് കഴിഞ്ഞാലോ വീണ്ടും പഴയ ആ സ്‌ഥാനത്ത്. ഈ പ്രായത്തിൽ എനിക്ക് ആര് ജോലി തരാനാണ്. അതും ആസ്ട്രേലിയയിൽ.”

“ഇന്ത്യയിൽ പ്രത്യേക ഏജ് ലിമിറ്റുള്ളതു പോലെ ആസ്ട്രേലിയയിൽ ഇല്ല. ഇവിടെ കുട്ടികൾ കുറച്ച് വലുതാകുമ്പോഴാണ് അമ്മമാർ സ്വയം റീബിൽഡ് ചെയ്യുന്നത്. ഏറ്റവും അത്യാവശ്യമുള്ള കോഴ്സൊക്കെ ചെയ്‌ത് അവർ പുതിയ ജോലിയിൽ പ്രവേശിക്കും.”

“ങ്ഹാ… ഇപ്പോൾ എനിക്ക് ഏറെക്കുറെ കാര്യം പിടികിട്ടി. ഞാൻ നാളെ തന്നെ യൂണിവേഴ്സിറ്റി വെബ്സൈറ്റൊക്കെ സർച്ച് ചെയ്യാം.” സമീക്ഷ പുതിയൊരു വഴി തുറന്ന് കിട്ടിയ ആശ്വാസത്തോടെ പ്രതീകിനെ നോക്കി.

പിന്നീടുള്ള ദിവസങ്ങളിൽ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ വെബ്സൈറ്റുകൾ സമീക്ഷ മണിക്കൂറുകളോളം അരിച്ചു പെറുക്കി പരിശോധിച്ചു.

ഒടുവിൽ ഇഷ്‌ടപ്പെട്ട ഒരു കോഴ്സ് സമീക്ഷ തെരഞ്ഞെടുത്തു. ഇവന്‍റ് മാനേജ്മെന്‍റ്. 14 വർഷങ്ങൾക്കു ശേഷം തുടങ്ങുന്ന പഠനം. തെല്ലൊരാശങ്ക കലർന്ന പ്രതീക്ഷയോടെയാണ് അവൾ ടേഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയത്.

സമീക്ഷ അവിടെ ഹഫീസയെന്ന പെൺകുട്ടിയെ പരിചയപ്പെട്ടു. ഹഫീസയും ഇവന്‍റ് മാനേജുമെന്‍റ് കോഴ്സ് ചെയ്യാനെത്തിയതായിരുന്നു. ഹഫീസ ഇറാഖിയായിരുന്നു.

ഇംഗ്ലീഷിലുള്ള പരിമിതമായ അറിവു മൂലം അവളാകെ പരിഭ്മിച്ച് ഒതുങ്ങി മാറി നിന്നു. ഹഫീസയുടെ പതുങ്ങിയുള്ള ഇരിപ്പ് കണ്ടിട്ട് സമീക്ഷയ്ക്ക് അവളോട് സഹതാപം തോന്നി. ആ പരിമിതിക്കുള്ളിൽ നിന്നും പുറത്തു കടക്കാൻ ഹഫീസയെ അൽപം സഹായിച്ചേ പറ്റൂവെന്ന് അവൾക്ക് തോന്നി. അതോടെ സമയം കിട്ടുമ്പോഴൊക്കെ സമീക്ഷ ഹഫീസയെ ഇംഗ്ലീഷിൽ സംസാരിക്കാൻ പഠിപ്പിക്കാൻ തുടങ്ങി.

സമീക്ഷയെപ്പോലെ ബുദ്ധി ജീവിയായ കൂട്ടുകാരിയെ കിട്ടിയതിൽ ഹഫീസ ഏറെ സന്തോഷിച്ചു. കുറച്ച് ദിവസങ്ങൾ കൊണ്ട് അവൾക്ക് സമീക്ഷ ഏറെ പ്രിയപ്പെട്ടവളായി മാറി. സമീക്ഷയോടുള്ള അഗാധമായ സ്നേഹവും കൃതജ്ഞതയും മൂലം വിശേഷാവസരങ്ങളിലും അല്ലാത്തപ്പോഴും ഹഫീസ സമീക്ഷയേയും കുടുംബത്തേയും വീട്ടിൽ ക്ഷണിക്കുകയും സൽക്കരിക്കുകയും ചെയ്‌തു.

ഇറാഖി – അഫ്ഗാൻ വിഭവങ്ങൾ പാകം ചെയ്യുന്നതിൽ ഹഫീസ സമർത്ഥയായിരുന്നു. സമീക്ഷ ഇക്കാര്യത്തിൽ വിട്ടു നിന്നില്ല. ഹഫീസയ്ക്കായി അവൾ ചില സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കി ഇൻസ്റ്റിറ്റ്യൂട്ടിൽ കൊണ്ടു പോയി.

ക്ലാസ്റൂമിൽ അടുത്തടുത്തായുള്ള ഇരിപ്പിടങ്ങളിലായിരുന്നു അവരുടെ ഇരിപ്പ്. ക്ലാസിലെ അസൈൻമെന്‍റുകൾ അവരൊരുമിച്ച് ആസ്വദിച്ച് ചെയ്‌തു. ഓരോ ദിവസം കഴിയുന്തോറും അവർക്കിടയിലെ അടുപ്പവും സ്നേഹവും കൂടി കൂടി വന്നു.

വെളുത്ത് തുടുത്ത് സുന്ദരിയായ സമീക്ഷയുടെ സൗന്ദര്യത്തിന് അടുത്ത് നിൽക്കുന്നതായിരുന്നു ഹഫീസയുടെ സൗന്ദര്യവും. അവർക്കിടയിലെ സൗഹൃദവും അടുപ്പവും കാരണം അടുത്ത ബന്ധുക്കളാണെന്നാണ് ക്ലാസിലുള്ള മറ്റ് വിദ്യാർത്ഥികൾ കരുതിയിരുന്നത്.

ആരെങ്കിലും അവരോട് സംസാരിച്ചാൽ മാത്രമേ അവർക്കിടയിലെ അന്തരം മനസ്സിലാക്കിയിരുന്നുള്ളൂ. സമീക്ഷ നല്ല ഒഴുക്കിലാണ് ഇംഗ്ലീഷ് സംസാരിച്ചിരുന്നത്. ഹഫീസയാകട്ടെ മുറി ഇംഗ്ലീഷിലും.

“നീ എത്ര മനോഹരമായാണ് ഇംഗ്ലീഷ് സംസാരിക്കുന്നത്?” ഇംഗ്ലീഷ് ഭാഷയിലുള്ള തന്‍റെ പരിമിതമായ പരിജ്ഞാനത്തെ ഓർത്തു കൊണ്ട് ഹഫീസ ഒരിക്കൽ ചോദിക്കുക വരെ ചെയ്‌തു.

“എന്‍റെ രാജ്യത്തെ രണ്ടാം ഭാഷയാണ് ഇംഗ്ലീഷ്. ഞങ്ങളുടെ നാട്ടിൽ ധാരാളം നല്ല ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകളുമുണ്ട്. വിദ്യാഭ്യാസത്തിനുള്ള മാധ്യമവും ഇംഗ്ലീഷിലാണ്. ഞങ്ങളുടെ നാട്ടിൽ ഒരുപാട് ഇംഗ്ലീഷ് പത്രങ്ങളും വാരികകളുമുണ്ട്. അതൊക്കെ നിരന്തരം വായിച്ചാണ് ഇത്രയെങ്കിലും ഭാഷാപരിജ്ഞാനം ഉണ്ടായത്.” സമീക്ഷ അഭിമാനത്തോടെ പറഞ്ഞു.

സമീക്ഷ പറഞ്ഞത് കേട്ട് അൽപ സമയം ഹഫീസ നിശബ്ദയായിരുന്നു. കുറച്ച് കഴിഞ്ഞ് ദീർഘ നിശ്വാസം ഉതിർത്തു കൊണ്ട് ഹഫീസ പറഞ്ഞു.

“നിങ്ങളെ പോലെയുള്ള ഇംഗ്ലീഷ് ഭാഷ അറിയാവുന്നവർക്ക് എവിടെയും ജീവിതം എളുപ്പമായിരിക്കും. ഞങ്ങളെപ്പോലെയുള്ളവർക്ക് ഭാഷയും ആക്സന്‍റും പഠിക്കാൻ യുദ്ധം തന്നെ ചെയ്യേണ്ടി വരും. മറ്റുള്ള കാര്യങ്ങളൊക്കെ പിന്നെ വരുന്ന പ്രശ്നങ്ങളാ.”

“ഹഫീസ അതൊക്കെ ശരിയാണ്. പക്ഷേ ഞാനെപ്പോഴും ആലോചിക്കുന്ന ഒരു കാര്യമുണ്ട്. ഇങ്ങനെയൊരവസ്‌ഥയിൽ നീയെങ്ങനെയാ ഇവിടെയെത്തി ചേർന്നത്? കാരണം വിസ കിട്ടണമെങ്കിൽ ഭാഷ പരിജ്ഞാനം വേണമല്ലോ.” ചോദ്യം കേട്ട് ഹഫീസയുടെ മുഖഭാവം മാറി.

“അത്… ഞാൻ മറ്റൊരു വഴിക്കാണ് ഇവിടെയെത്തിയത്.” എന്‍റെ ചോദ്യത്തിന് സമർത്ഥമായി മറുപടി പറയാതൊഴിയാൻ അന്ന് ഹഫീസയ്ക്ക് കഴിഞ്ഞു.

എന്നിരുന്നാലും കുറച്ച് കഴിഞ്ഞതോടെ ഹഫീസ ഒരു വിധവയാണെന്ന കാര്യം ഞാൻ പതിയെ മനസ്സിലാക്കി. അവളുടെ മകൻ പിറക്കുന്നതിന് 3-4 മാസം മുമ്പായിരുന്നു അവളുടെ ഭർത്താവിന്‍റെ മരണം.

ആസ്ട്രേലിയയിലുള്ള ചില ബന്ധുക്കളുടെ സഹായത്തോടെയാണ് അവൾ അഭയാർത്ഥിയായി ഇവിടെ എത്തിയത്. അവളുടെ ബന്ധുക്കളെല്ലാവരും തന്നെ ഈയൊരു രീതിയിലാണ് ആസ്ട്രേലിയൻ പൗരന്മാരായി മാറിയതത്രേ. പഠനത്തോടൊപ്പം ഒരു റസ്റ്റോറന്‍റിൽ ഏതാനും മണിക്കൂർ വെയിറ്ററായും അവൾ ജോലി നോക്കിയിരുന്നു.

ഹഫീസയുടെ ജീവിതശൈലി കണ്ട് പലപ്പോഴും സമീക്ഷ അന്തംവിട്ട് നിന്നിട്ടുണ്ട്. ഏതോ സമ്പന്ന കുടുംബത്തിലെ അംഗമാണെന്ന് തോന്നിപ്പിക്കും വിധമായിരുന്നു വേഷവിധാനം. മാത്രമല്ല നല്ലൊരു മേഖലയിലാണ് അവൾ വാടകയ്ക്ക് വീടെടുത്ത് താമസിച്ചിരുന്നതും. ഇവിടെയുള്ള മികച്ചൊരു സ്ക്കൂളിലാണ് അവളുടെ മകൾ പഠിച്ചിരുന്നത്.

“ഒറ്റയ്ക്കെല്ലാം മാനേജ് ചെയ്യാൻ നിനക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടാവുമല്ലോ. എങ്ങനെയാ അതൊക്കെ ചെയ്യുന്നത്? കുറച്ച് സമയം മാത്രമുള്ള വെയിറ്റർ ജോലി കൊണ്ട് വീട്ടുചെലവ് നടത്താനാവുമോ?” ഒരു ദിവസം സംസാരത്തിനിടെ ഹഫീസയുടെ ലൈഫ്സ്റ്റൈലിന്‍റെ രഹസ്യം അറിയുന്നതിനായി ഞാൻ സൂത്രത്തിൽ ചോദിച്ചു.

“ഞാനൊരു സിംഗിൾ മോം ആണ്. അതുകൊണ്ട് എനിക്ക് സർക്കാരിൽ നിന്നും സോഷ്യൽ സെക്യുരിറ്റി അലവൻസ് കിട്ടുന്നുണ്ട്. അതൊക്കെ വച്ച് മാനേജ് ചെയ്യുന്നു.”

ഹഫീസയുടെ നിഷ്ക്കളങ്കമായ മറുപടി സമീക്ഷയുടെ ജിജ്‌ഞാസ കൂട്ടിയതേയുള്ളൂ. അതുകൊണ്ട് അവൾ ഉള്ളിലുയർന്ന ചോദ്യത്തെ അടക്കി നിർത്തിയില്ല.

“ആസ്ട്രേലിയയിൽ വന്നപ്പോൾ നിനക്ക് ഒറ്റ ഇംഗ്ലീഷ് വാക്കുപോലും അറിയില്ലായിരുന്നു എന്നല്ലേ പറഞ്ഞത്. പക്ഷേ ഇപ്പോ മുറി ഇംഗ്ലീഷാണെങ്കിലും കുഴപ്പമില്ലാതെ സംസാരിക്കുന്നു. പക്ഷേ ജോലി ചെയ്യാനുള്ള ഇംഗ്ലീഷൊക്കെ അറിയാമല്ലോ. എങ്ങനെയാ നീ ഇതൊക്കെ പഠിച്ചത്?”

“അതോ… ഞാനിവിടെ… അഡൽറ്റ് മൈഗ്രേറ്റ് ഇംഗ്ലീഷ് പ്രോഗ്രാമിന്‍റെ ഭാഗമായി ഇംഗ്ലീഷ് പഠനത്തിനായുള്ള സർക്കാരിന്‍റെ 510 മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ ട്യൂഷനിൽ പങ്കെടുത്തിരുന്നു.”

“അതാ ഞാൻ ആലോചിച്ചത്, നിനക്കെങ്ങനെ ഇത്ര ധൈര്യം കിട്ടിയെന്ന്, അതുകൊണ്ടാ അല്ലേ… നിന്‍റെ നാട്ടിൽ നിന്നും ധാരാളമാളുകൾ എന്നും ബോട്ടിൽ ഇവിടെയെത്തുന്നത്. ചില പ്രത്യേക രാജ്യങ്ങളിൽ നിന്നും വരുന്ന അഭയാർത്ഥികളെ കുറിച്ച് ദേശീയ രംഗത്ത് വലിയ വാർത്തകൾ വരാറുണ്ടല്ലോ.” കയ്പു നിറഞ്ഞ ആ സത്യാവസ്‌ഥയെപ്പറ്റി സമീക്ഷ അറിയാതെയാണെങ്കിലും പറഞ്ഞു പോയി.

“അതിലധികം ഇന്ത്യാക്കാരും വരാറുണ്ടല്ലോ.” സമീക്ഷയുടെ ചോദ്യത്തിൽ നീരസം തോന്നിയ ഹഫീസ സ്വയരക്ഷയ്ക്കായി പറഞ്ഞു.

“അതെ വരാറുണ്ട്. പക്ഷേ നിങ്ങൾ ഇവിടെ വരുന്ന രീതിയലല്ല ഇന്ത്യക്കാർ വരുന്നത്. ഞങ്ങളെപ്പോലെ ഉന്നത വിദ്യാഭ്യാസമുള്ളവർ സ്കിൽ മൈഗ്രേഷൻ വിസയിലോ അതുമല്ലെങ്കിൽ സ്റ്റുഡന്‍റ് വിസയിലോ ആണ് വരിക. ഈ രണ്ട് രീതിയിലും ഞങ്ങൾ രാജ്യങ്ങളുടെ സാമ്പത്തിക നില ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.”

ക്ഷമ കെട്ട ഹഫീസ സമീക്ഷ പറയുന്നതിനിടയിൽ കയറി പറഞ്ഞു. “ങ്ഹാ… ഞങ്ങളെപ്പോലെയുള്ളവരെ പറ്റി നാഷണൽ ന്യൂസിൽ എന്തോ പറയാറുണ്ടെന്ന് സമീക്ഷ പറഞ്ഞല്ലോ…സമീക്ഷ എപ്പോഴെങ്കിലും എസ്ബിഎസ് ടിവി കണ്ടിട്ടുണ്ടോ? ഇന്ത്യയെക്കുറിച്ച് ഏതെല്ലാം തരം ഡോക്യുമെന്‍ററികളാണ് അതിൽ വരുന്നത്. അവിടത്തെ ദുർഗന്ധം വമിപ്പിക്കുന്ന ഓടകളെക്കുറിച്ചും, വൃത്തിഹീനമായ ചേരി പ്രദേശങ്ങളെക്കുറിച്ചുമൊക്കെ” ഹഫീസ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.

“നിങ്ങളുടെ നാട്ടിനെക്കുറിച്ച് കുറച്ച് വർഷം മുമ്പ് ഓസ്ക്കർ അവാർഡ് നേടിയ സിനിമയും ഇറങ്ങിയിരുന്നു. ആ സിനിമയിലും ഈ വൃത്തികേടുകൾ കാട്ടുന്നുണ്ടായിരുന്നു. ങ്ഹാ… ഓർമ്മ വന്നു സ്ലം ഡോഗ് മില്യനയർ… ഇത്രയൊക്കെ ദോഷങ്ങളുണ്ടായിട്ടും വളരെ പരിഷ്കൃതരും ആധുനികരുമാണെന്ന ചിന്തയാ നിങ്ങൾക്ക്,” സമീക്ഷയെ പരിഹസിച്ചു കൊണ്ട് ഹഫീസ ഒരു വിജയിയുടെ ഭാവത്തിൽ പറഞ്ഞു.

“ഞങ്ങൾ ഇന്ത്യക്കാർ അഭിമാനികളാണ്. സൗജന്യമായി എന്തെങ്കിലും കിട്ടുമെന്ന് കണ്ട് അങ്ങോട്ട് ഓടിപ്പോകുന്നവരല്ല. ഞങ്ങളുടെ ഇന്ത്യ ഇന്ത്യയാണ്. നിങ്ങളുടെ ഇറാഖ് ഇറാഖും… എന്താ ഞങ്ങളോട് മത്സരിക്കാൻ പറ്റുമോ? പറ്റില്ല. വികസ്വര രാജ്യങ്ങൾക്ക് ഞങ്ങളെ പോലെയുള്ള പ്രതിഭാ സമ്പന്നരായ ആളുകളെയാണ് ആവശ്യം. അതുകൊണ്ടാ വലിയ കമ്പനികൾ ഞങ്ങൾക്ക് വിസാ സ്പോൺസർ ചെയ്‌ത് ഞങ്ങളെ വിദേശനാടുകളിൽ എത്തിക്കുന്നത്. ലോകം മുഴുവനുമുള്ള ഇൻഫോർമേഷൻ ടെക്നോളജി ഞങ്ങൾ ഇന്ത്യക്കാരുടെ പ്രയത്നം കൊണ്ടാ ഉണ്ടായത്. ഞങ്ങൾ ആവശ്യമില്ലാതെ അഭയാർത്ഥികളായി വികസിത രാജ്യങ്ങളുടെ സാമ്പത്തിക നില തകർക്കാൻ തുനിയാറില്ല.” സമീക്ഷയും ഒരു പോരാളിയെ പോലെ ഇന്ത്യക്കാരുടെ സവിശേഷതകളെക്കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു.

“പിന്നെന്തു കൊണ്ടാ നിങ്ങൾ ഇന്ത്യക്കാർ വർഷങ്ങളോളം ഇംഗ്ലീഷുക്കാരുടെ അടിമകളായി ജീവിച്ചത്? സ്വന്തം നാട്ടിൽ നിങ്ങൾ കൊള്ളയടിക്കപ്പെടുകയായിരുന്നില്ലേ?

“കയ്യിൽ പണമുള്ളവരെയല്ലേ കൊള്ളയടിക്കാൻ വരിക. ഇന്ത്യ പ്രാചീന കാലം തൊട്ടെ അളവില്ലാത്ത സമ്പത്തുള്ള രാജ്യമായിരുന്നുവെന്ന് ചരിത്രങ്ങൾ പറയുന്നുണ്ട്. ലോകം മുഴുവനുമുള്ള ആളുകൾ ഞങ്ങളുടെ ധനവും ജ്ഞാനവും കൊള്ളയടിക്കാനേ വന്നിട്ടുള്ളൂ.” സ്വന്തം രാജ്യത്തെ കുറിച്ചുള്ള കുറ്റപ്പെടുത്തലുകൾ കേട്ട് സമീക്ഷ സമനില തെറ്റിയ അവസ്‌ഥയിലായി.

“നിങ്ങൾ ഇന്ത്യക്കാർ മറ്റുള്ളവരുടെ ആകർഷണ കേന്ദ്രമാണെങ്കിൽ പിന്നെന്തു കൊണ്ടാ മെൽബെണിൽ ഇന്ത്യൻ സ്റ്റുഡന്‍റ്സ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്? ഇന്ത്യക്കാരെക്കുറിച്ചുള്ള മോശമായ വാർത്തകൾ ചികഞ്ഞു പെറുക്കി അവൾ ആവേശത്തോടെ പറഞ്ഞു.

“അങ്ങനെ കുറച്ച് മോശമാളുകളുണ്ടാവും. നല്ലതും ചീത്തയുമായ കാര്യങ്ങൾ എവിടെയും ഉണ്ടാകുമല്ലോ. നിങ്ങൾക്കും ഉണ്ടല്ലോ അത്തരം ചില മോശം പ്രവൃത്തികൾ” സമീക്ഷയും വീറോടെ വാദിച്ചു കൊണ്ടിരുന്നു.

ഹഫീസയുടെ മുഖം കണ്ടാൽ അവളിപ്പോൾ തന്നെ സമീക്ഷയെ വിഴുങ്ങിക്കളയുമെന്ന മട്ടിലായി. ദേഷ്യം കൊണ്ട് അവളുടെ മുഖം ചുവന്നു. എന്നാൽ സമീക്ഷയാകട്ടെ അവളെ നോക്കി ക്രൂരമായി പുഞ്ചിരിച്ച് സ്വന്തം പുസ്തകങ്ങൾ അടുക്കി പെറുക്കി വച്ചു.

ഹഫീസ നീരസത്തോടെ ക്ലാസ് മുറി വിട്ടിറങ്ങി. രണ്ടുപേർക്കിടയിലുള്ള തർക്കങ്ങൾ കാണാൻ അവിടെ ആരും ഉണ്ടാകാതിരുന്നത് ഭാഗ്യമായി. ക്ലാസിനിടയിൽ ഒഴിവ് സമയം കിട്ടിയപ്പോൾ ഇംഗ്ലീഷ് പഠിക്കാനായി ഒരു ഒഴിഞ്ഞ ക്ലാസ്മുറിയിൽ വന്നതായിരുന്നു അവർ. എന്നാൽ അവർക്കിടയിലെ മനോഹരമായ സൗഹൃദത്തിന് അവിചാരിതമായി മുറിറ്റേതിൽ ഇരുവരും വേദനിച്ചു കൊണ്ടിരുന്നു.

ആ ദിവസത്തിനു ശേഷം ഉറ്റ കൂട്ടുകാരികളായിരുന്ന അവർ ക്ലാസ് റൂമിൽ വെവ്വേറെ ഇരിപ്പിടങ്ങളിലായി ഇരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞതോടെ ആ പിണക്കത്തെപ്പറ്റിയോർത്ത് ഇരുവരും പരിഭവിച്ചു കൊണ്ടിരുന്നു.

ഇരുവരും പരസ്പരം വീണ്ടും സംസാരിക്കാനും സൗഹൃദത്തിലാകാനുമായി മനസ്സിൽ നൂറുവട്ടമെങ്കിലും കൊതിച്ചു.

ഒടുക്കം ഒരു ദിവസം അവർ പരസ്പരം നോക്കി പുഞ്ചിരി പൊഴിച്ചു. മനോഹരമായ രണ്ട് പുഞ്ചിരികളിൽ അവരുടെ പിണക്കങ്ങളും പരിഭവങ്ങളുമെല്ലാം അലിഞ്ഞില്ലാതെയായി.

ഭാഷയുടെയും സംസ്ക്കാരത്തിന്‍റെയും കാഴ്ചപ്പാടുകളുടെയും ചിന്തകളുടേയും അന്തരങ്ങളെയും അതിർവരമ്പുകളേയും മായ്ച്ച് കൊണ്ട് അവർക്കിടയിലെ സൗഹൃദം വീണ്ടും തളിർത്തു തുടങ്ങി.

ഇനിയൊരിക്കലും പിണങ്ങില്ലെന്ന് നാണം കലർന്ന പരിഭവത്തോടെ മൊഴിഞ്ഞു കൊണ്ട് ഹഫീസയും സമീക്ഷയും പരസ്പരം നോക്കി പൂനിലാവു പോലെ പുഞ്ചിരിച്ചു. ആ സ്നേഹത്തണലിൽ അവർക്കിടയിൽ വലിയൊരു ലോകം സൃഷ്ടിക്കപ്പെടുകയായിരുന്നു.

और कहानियां पढ़ने के लिए क्लिक करें...