ഒരു വലിയ വഴക്കിനുള്ള കാരണമൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും ഒന്നും രണ്ടും സംസാരിച്ച് രോഹിതും അച്‌ഛനും തമ്മിലുള്ള തർക്കം മൂത്ത് സംഗതി വലിയ സ്ഫോടനം വരെയെത്തി.
“എടാ മഹാപാപി, നിനക്ക് അമ്മയെക്കുറിച്ചും എന്നെക്കുറിച്ചും വല്ല വിചാരവും ഉണ്ടോ? നീയിനി ഈ വീട്ടിൽ കഴിയണമെന്നില്ല. ഇറങ്ങി പോടാ.” അമ്മായച്‌ഛന്‍റെ ഈ വാക്കുകൾ എരിതീയ്യിൽ എണ്ണ ഒഴിക്കുന്നതു പോലെയായി.
ദേഷ്യം നിയന്ത്രിക്കാനാവാതെ രോഹിത് അപ്പോൾ തന്നെ അറിയപ്പെടുന്ന ബ്രോക്കറെ കാണാനായി പുറപ്പെട്ടു.
ഞാൻ കാണാൻ സുന്ദരിയാണ്. അതിനാൽ രോഹിതിന് എന്നോട് ദേഷ്യം തോന്നിയാലും പ്രകടിപ്പിക്കാറില്ല. ഞാൻ ഭർത്താവായ രോഹിതിനെ കൈവിരലുകളാൽ നിയന്ത്രിക്കുകയാണെന്ന് ഭർത്തൃവീട്ടുകാരും രോഹിതിന്‍റെ കൂട്ടുകാർക്കും നന്നായി അറിയാം.
ഞാൻ ആ വീട്ടിലെ രണ്ടാമത്തെ മരുകളാണ്. ഇരട്ടതാപ്പാണ് എന്നോട് രോഹിതിന്‍റെ വീട്ടുകാർ കാണിക്കുന്നത്. ഞാൻ അവരുടെ മകനെ കെട്ടിപൂട്ടിയിട്ടിരിക്കുകയാണെന്നാണ് എപ്പോഴും ആരോപിക്കുന്നത്. രോഹിത് എന്‍റെ വലയിൽ വീണ് പോയതാണത്രേ. ഞാനാണ് പോലും രോഹിതിനെ അവരിൽ നിന്ന് അകറ്റുന്നത്.
അച്‌ഛൻ ഇറങ്ങിപ്പോകാൻ പറഞ്ഞ സ്‌ഥിതിക്ക് ആശ്വാസത്തിനായി എന്‍റെ തോളിൽ ചായാനായി രോഹിത് മുറിയിൽ കയറി വരുമെന്ന് എനിക്കറിയാമായിരുന്നു. ദേഷ്യം വന്നിട്ട് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാൻ പറയുന്നത് മറ്റൊരു കാര്യമാണ്. എന്‍റെ അമ്മായിയമ്മയും അമ്മായിയച്‌ഛനും തങ്ങളെ നോക്കാൻ ഞങ്ങളല്ലാതെ മറ്റാരും ഇല്ല എന്ന് നന്നായിട്ടറിയാം. മുകൾ നിലയിൽ താമസിക്കുന്ന മൂത്ത ചേട്ടനും ചേട്ടത്തിയമ്മയും എന്നോട് മാത്രമല്ല, മറ്റുള്ളവരോട് പോലും അറുത്തുമുറിച്ചൊന്നും സംസാരിക്കാറില്ല.
ഞാൻ വളരെ സാധാരണ കുടുംബത്തിൽ നിന്നാണ് വന്നത്. ഞാൻ സുന്ദരിയല്ലായിരുന്നുവെങ്കിൽ എന്നെ കല്യാണം കഴിക്കാൻ പണക്കാരനായ രോഹിത് ഒരിക്കലും തയ്യാറാകുമായിരുന്നില്ല.
ചെറുപ്പത്തിലെ എന്‍റെ മാതാപിതാക്കൾ, സൗന്ദര്യം കൊണ്ട് എല്ലാ ജീവിത സുഖസൗകര്യങ്ങളും നേടിയെടുക്കാൻ പറ്റുമെന്ന് വിശ്വസിപ്പിച്ചിരുന്നു. എന്‍റെ സൗന്ദര്യത്തിൽ ഞാൻ അഭിമാനിക്കുകയും വലിയ ജീവിതം സ്വപ്നം കാണുകയും ചെയ്‌തത്, മാതാപിതാക്കളുടെ പ്രേരണ കൊണ്ടാണ്.
രോഹിതിനെ ഞാൻ ആദ്യമായി കാണുന്നത് എന്‍റെ സുഹൃത്തിന്‍റെ സഹോദരന്‍റെ കല്യാണ സമയത്താണ്. രോഹിത് ഇറങ്ങിയ കാറിന്‍റെ നിറവും ഡിസൈനും എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. അയാൾ ഉയർന്ന ജോലി ചെയ്യുകയാണെന്ന് സുഹൃത്തിൽ നിന്ന് ഞാൻ മനസ്സിലാക്കി. ഇതറിഞ്ഞപ്പോൾ തന്നെ രോഹിതുമായി ചങ്ങാത്തം സ്ഥാപിക്കണമെന്ന് ഞാൻ നിശ്ചയിച്ചിരുന്നു.
അയാളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ ഒന്നു രണ്ട് വട്ടം ചിരിക്കുകയും ചെയ്‌തു. ആനിമിഷം തന്നെ അയാൾ എന്നിൽ ആകൃഷ്ടനായി എന്ന് എനിക്ക് മനസ്സിലായിരുന്നു. അവസരം കിട്ടിയപ്പോഴൊക്കെ എന്നോട് സംസാരിക്കാൻ രോഹിത് അതിയായ ഉത്സാഹം കാട്ടി. എന്‍റെ നാണം കുണുങ്ങുയ സ്വഭാവം അയാളെ എന്നിലേയ്‌ക്ക് കൂടുതൽ അടുപ്പിച്ചു.
അന്ന് രാത്രി വിടപറയും മുമ്പ് രോഹിത് എന്‍റെ ഫോൺ നമ്പർ വാങ്ങി. അടുത്ത ദിവസം മുതൽ തന്നെ ഞങ്ങൾ പരസ്പരം ഫോണിൽ സംസാരിക്കാൻ തുടങ്ങി. ശനിയാഴ്ചകളിൽ ഓഫീസ് കഴിഞ്ഞ് വൈകുന്നേരങ്ങളിൽ ഞങ്ങൾ കാണാനും തുടങ്ങി.
ഞങ്ങളുടെ നാലാമത്തെ കണ്ടുമുട്ടൽ ഒരു വലിയ പാർക്കിൽ വച്ചായിരുന്നു. അവിടെ വിജനമായ ഒരു മരച്ചോട്ടിൽ വച്ച് രോഹിത് എന്‍റെ ചുണ്ടിൽ ദീർഘനേരം ചുംബിച്ചു. ആദ്യമായി കിട്ടിയ ഫ്രഞ്ച് കിസിൽ ഞാൻ വല്ലാതായിപ്പോയി. എനിക്ക് സ്വയം നിയന്ത്രിക്കാനാവാത്തതിനാൽ ഞാൻ സ്വയം രോഹിതിന്‍റെ സ്നേഹത്തിൽ അലിഞ്ഞുപ്പോയി. ഞാൻ രോഹിതിനെ കെട്ടിപിടിച്ചു. ഇപ്പോൾ ശിശുസഹജമായ നിഷക്കളങ്കതയോടെ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം രോഹിതും എന്നെ മുറുകെ പിടിച്ചു. രോഹിതിന്‍റെ കരവലയത്തിൽ നിന്ന് പുറത്ത് കടന്നതും ഞാൻ വിതുമ്പാൻ തുടങ്ങിയിരുന്നു. ഇതു കൂടി കണ്ടതോടെ രോഹിത് പകച്ചു പോയി.
രോഹിത് എത്ര ചോദിച്ചിട്ടും കരയാനുള്ള കാരണം ഞാൻ പറഞ്ഞില്ല. മാത്രമല്ല പിന്നെ അധിക നേരം ഞാനവിടെ നിന്നില്ല. പിന്നീടുളള്ള 3 ദിവസം ഞാൻ രോഹിതിനോട് ഫോണിൽ സംസാരിച്ചതേയില്ല. നാലാം നാൾ രോഹിത് എന്നെ തിരഞ്ഞ് ഓഫീസ്ഗേറ്റിൽ നിൽക്കുന്നതാണ് ഞാൻ കണ്ടത്.
രോഹിത് എന്തെങ്കിലും പറയുന്നതിന് മുമ്പ് ഞാൻ ഉദാസീനയായി പറഞ്ഞു. “അയാം സോറി… ഇനി നമ്മൾ ഇങ്ങനെ കാണുന്നത് ശരിയല്ല, രോഹിത്”
“അതെന്താണ്? എന്താ നിന്‍റെ പ്രശ്നം, ഞാനെന്തെങ്കിലും തെറ്റ് ചെയ്തോ?” രോഹിത് പരിഭ്രമത്തോടെ ചോദിച്ചു.
“നീയൊരു തെറ്റും ചെയ്‌തിട്ടില്ല.”
“പിന്നെ എന്താണ് എന്നെ കാണാൻ മടിക്കുന്നത്?”
അയാൾ കുത്തി കുത്തി ചോദിച്ചപ്പോൾ ഞാൻ കണ്ണിൽ നോക്കാതെ മറുപടി പറഞ്ഞു. “ഞാൻ നിന്നെയോർത്തു ഭ്രാന്താകുകയാണ്. നിന്നെ അടിക്കടി കണ്ടാൽ എന്‍റെ ഭ്രാന്ത് മുറുകും. എനിക്കെന്‍റെ ഭാവനകളെ നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് വരില്ല.”
“നീയെന്താണ് പറയാൻ ഉദ്ദേശിക്കുന്നത്?” രോഹിതിന്‍റെ കണ്ണുകൾ കൂടുതൽ തിളങ്ങി.
“നമ്മൾ ഇങ്ങനെ നിരന്തരം കാണാൻ തുടങ്ങിയാൽ തെറ്റായ ചില കാര്യങ്ങൾ സംഭവിക്കാം. ഞാനൊരു ചീപ്പ് പെൺകുട്ടിയാണെന്ന് നീ ധരിച്ചാൽ അതെനിക്ക് സഹിക്കാനാവില്ല. സാധാരണക്കാരിയായ എന്നെപ്പോലുള്ള ഒരാൾ നിനക്കൊപ്പം ജീവിക്കുന്നത് സ്വപ്നം കാണുന്നതേ മണ്ടത്തരമാണ്. അതുകൊണ്ട് ഇനിയെന്നെ കാണാൻ വരരുത്. പ്ലീസ്…”
ഇടറിയ തൊണ്ടയിൽ നിന്ന് പിന്നെയൊന്നും വന്നില്ല. ഞാൻ എന്നെ കാത്തു ചങ്ങാതി, സജനിയുടെ അടുത്തേക്ക് നടന്നു.
രോഹിത് പിന്നെയും പിന്നെയും എന്നെ ഫോൺ ചെയ്‌തു കൊണ്ടിരുന്നു. എന്‍റെ സൗന്ദര്യത്തിൽ അവൻ വല്ലാതെ വീണു പോയിരുന്നു.
അടുത്ത മാസം അവസാനം രോഹിതിന്‍റെ വീട്ടുകാർ എന്നെ കാണാൻ വരുമെന്ന് അവൻ എന്നോടു പറഞ്ഞു. വിവാഹം ഉറപ്പിക്കാനാണത്രേ അവർ വരുന്നത്.
അന്നേ ദിവസത്തെ പരിചയപ്പെടൽ കൊണ്ട് എനിക്ക് ഒരു കാര്യം ബോധ്യമായിരുന്നു. രോഹിതിന്‍റെ വീട്ടുകാർക്ക് ഈ ബന്ധം ഇഷ്ടമല്ല. ഇപ്പോൾ എന്‍റെ വിവാഹം കഴിഞ്ഞിട്ട് 6 മാസം ആയിരിക്കുന്നു. അവരുടെ നീരസം ഇപ്പോഴും തീർന്നിട്ടില്ല. അത് കൂടി കൊണ്ടിരിക്കുകയാണ്.
അച്‌ഛനുമായി വഴക്കിട്ട ശേഷം രോഹിത് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി അഞ്ചു മിനിറ്റ് ആകും മുമ്പേ അമ്മായിയമ്മ എന്‍റെ മുറിയിലേക്ക് വന്നു. അവരുടെ മുഖം കണ്ടാലറിയാം എന്നോട് സംസാരിക്കാൻ വന്നതിൽ അവർക്ക് അപമാനം ഉണ്ടെന്ന്.
എന്‍റെ മുന്നിൽ തല കുനിക്കുന്നത് അവരെ സംബന്ധിച്ച് നിവൃത്തികേടായിരുന്നു. തന്‍റെ മൂത്ത മരുമകൾ നേഹയോട് അവർ പക്ഷേ സ്നേഹപൂർവമാണ് ഇടപ്പെടുന്നത്. കാരണം അവർ വലിയ പണക്കാരിയാണ്. എന്നോട് പക്ഷേ പുച്‌ഛമാണവർക്ക്.
എന്‍റെ അരികിൽ ഇരുന്ന് കൊണ്ട് അമ്മായിയമ്മ സംസാരിക്കാൻ തുടങ്ങി. “ഏത് വീട്ടിലും ചെറിയ വഴക്കും തട്ടലും മുട്ടലും ഒക്കെ ഉണ്ടാവും അത് സ്വാഭാവികമാണ്. വീട് വിട്ട് പോകുന്ന കാര്യം നീ രോഹിതിനോട് പുനപരിശോധിക്കാൻ പറയണം. കടുത്ത തീരുമാനത്തിൽ നിന്ന് നീ വേണം അവനെ പിന്തിരിപ്പിക്കാൻ.”
“അമ്മയ്ക്ക് അറിയാമോ, രോഹിത് ആത്മാഭിമാനമുള്ള കൂട്ടത്തിലാണ്. ഒരു കാര്യം തീരുമാനിച്ചാൽ പിന്നെ ആരും പറഞ്ഞാലും രോഹിത് കേൾക്കില്ല.” നിങ്ങൾ അച്‌ഛനോടും പറയൂ, ഇതുപ്പോലുള്ള ഇറക്കിവിടൽ ഭീഷണിയൊന്നും നല്ലതല്ലെന്ന്” ഞാൻ പറഞ്ഞു.
“ദേഷ്യം പോവാതെ ഇനി അദ്ദേഹത്തിന്‍റെ തലയിൽ വല്ലതും കേറുമെന്ന് എനിക്ക് തോന്നുന്നില്ല.”
“അമ്മേ പ്ലീസ്, ഇങ്ങനെയൊന്നും പറയാതെ.”
രണ്ടാളും അടിയുണ്ടാക്കിയാൽ അമ്മായിയച്‌ഛന് വല്ലതും പറ്റുമോ എന്നായിരുന്നു എന്‍റെ ആധി.
അമ്മായിയച്‌ഛന്‍റെ മോശമാകുന്ന ആരോഗ്യ സ്‌ഥിതിയെപ്പറ്റി ഓർമ്മിപ്പിച്ച് അമ്മായിയമ്മ മുറിവിട്ട് പോയി. ഞങ്ങൾ വീട് വിട്ട് പോവില്ല എന്ന ഉറപ്പ് ഞാൻ കൊടുത്തതിനാൽ അവർക്ക് തെല്ല് ആശ്വാസം തോന്നിക്കാണണം.
അന്ന് രാത്രി എന്നെയും കൂടി രോഹിത് തന്‍റെ സുഹൃത്തിന്‍റെ വിവാഹ വാർഷിക പാർട്ടിയിൽ പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്നു. ആ പ്ലാൻ പൊളിഞ്ഞു. കാരണം അമ്മായിയച്‌ഛൻ രാവിലെ തുടങ്ങി 5-6 തവണ ഛർദ്ദിച്ചിരുന്നു.
ഓഫീസിൽ നിന്ന് വന്നയുടനെ എന്നോട് വേഗം തയ്യാറാവാൻ പറയുന്നുണ്ടായിരുന്നു. അതിനിടയിലാണ് വഴക്ക് തുടങ്ങിയത്. സംഗതി നീണ്ട് പോയപ്പോൾ പ്രശ്നം വഷളാവുകയും ചെയ്‌തു.
സത്യത്തിൽ ഞാൻ ആ കോക്ക്ടെയിൽ പാർട്ടിക്ക് പോകാൻ ആഗ്രഹിച്ചിരുന്നില്ല. ഇന്ന് ഞാൻ എന്‍റെ സ്വപ്നത്തിന്‍റെ തൊട്ടടുത്താണുള്ളത്. ഏക്കാലത്തെയും സ്വപ്നത്തിന്‍റെ തൊട്ടടുത്ത്… അത് ബുദ്ധിമോശം കൊണ്ട് കളഞ്ഞു കളിക്കാൻ ഞാൻ തയ്യാറല്ല.
രോഹിതിന്‍റെ ഒരു ആന്‍റി ഉണ്ട്. നിശ, അവർ ഭർത്താവുമായി സ്വരചേർച്ചയിൽ അല്ല. രണ്ടുപേരും ഉടനെ വിവാഹമോചിതരാവും എന്നാണ് അടുപ്പമുള്ളവരൊക്കെ പറയുന്നത്. ഫളർട്ടിംഗിൽ അഗ്രഗണ്യയായ നിശാ ആന്‍റി കഴിഞ്ഞ ഏതാനും പാർട്ടികളിൽ ഒക്കെ തന്നെ രോഹിതുമായി കൊഞ്ചികുഴയാനും ലിഫ്റ്റ് കൊടുക്കാനും ഉത്സാഹം കാണിക്കുന്നുണ്ട്.
ഒരിക്കൽ ട്രാക്ക് തെറ്റിയ ബന്ധങ്ങൾ നേരെയാക്കിയെടുക്കാൻ വലിയ പാടാണെന്ന് എല്ലാവർക്കും അറിയാം. നിശാ ആന്‍റിയിൽ നിന്ന് രോഹിതിനെ രക്ഷിക്കേണ്ടത് എന്‍റെ പ്രഥമ ആവശ്യമാണ്. എന്‍റെ അനുഭവത്തിൽ നിന്ന് ഇതിന്‍റെ പ്രശ്നങ്ങൾ നന്നായി അറിയാം.
എന്‍റെ ആദ്യ കാമുകനായ സമീർ ഞാൻ ഇപ്പോഴും പൂർണ്ണമായി മറന്നിട്ടില്ല. ആദ്യത്തേത് എന്നും പ്രിയപ്പെട്ടതായിരിക്കുമല്ലോ. അത് ഇടയ്‌ക്ക് തികട്ടി വരില്ലേ…
സമീർ എന്‍റെ ചങ്ങാതി ഷിഖയുടെ ചേട്ടനായിരുന്നു. ഞാൻ 12-ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. ഞാനനവിടെ പഠിക്കാൻ പോകുമായിരുന്നു പരീക്ഷാക്കാലത്ത്. എന്‍റെ അഴകിൽ അവൻ വേഗം തന്നെ വീണു. സമീറിന്‍റെ സ്മാർട്ട്നെസ്സ് എന്നെ അതിനായി ആകർഷിച്ചിരുന്നു.
അവിടെ, വീട്ടിൽ 10 -15 മിനിറ്റൊക്കെ ഏകാന്തതയിൽ ഇരുന്ന് സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. ഈ ചെറിയ സമയത്തുപ്പോലും അവന്‍റെ ശരീരം പുറപ്പെടുവിക്കുന്ന ദീർഘ നിശ്വാസങ്ങൾ എന്നെ കുഴക്കിയിരുന്നു. ആ സമയം എനിക്ക് ഭ്രാന്ത് പിടിക്കുന്നതുപ്പോലെ തോന്നും. അവന്‍റെ കൈവിരലുകൾ എന്‍റെ ദേഹത്തെ തഴുകുമ്പോൾ ഞാൻ വല്ലാത്ത ഒരവസ്‌ഥയിൽ എത്തിയിരുന്നു. ഒരു തരം നിർവൃതി.
ഒരു ഞായറാഴ്ച അവന്‍റെ ഉമ്മ മാർക്കറ്റിൽ പോകാനായി ഇറങ്ങി. ഉമ്മ പോകുന്നത് കണ്ട സമീർ പുറത്ത് നിന്ന് വീട്ടിലേയ്‌ക്ക് കയറി വന്നു. അന്ന് രണ്ടുപേരും പരസ്‌പരം അറിഞ്ഞു. നനഞ്ഞു.
ഉമ്മ പേഴ്സ് എടുക്കാൻ മറന്നു പോയിരുന്നു. ഉമ്മ പെട്ടെന്ന് കയറി വരുമെന്ന് ഞങ്ങളും പ്രതീക്ഷിച്ചിരുന്നില്ല. കുറെ ദൂരം ചെന്നതിനു ശേഷമാണ് പേഴ്സിന്‍റെ കാര്യം അവർ ഓർത്തത്. വാതിൽ തുറന്ന് കൊടുത്തതും ഞാനും സമീറും പരുങ്ങി നിൽക്കുന്നത് കണ്ട് അവർക്ക് കാര്യം മനസ്സിലായി.
അവർ അപ്പോൾ തന്നെ എന്നെ വീട്ടിലേയ്‌ക്ക് പറഞ്ഞയച്ചു. വൈകീട്ട് വന്ന് എന്‍റെ അമ്മയോട് പരാതി പറഞ്ഞു. ഈ സംഭവത്തോടെ എന്‍റെയും ശിഖയുടെയും സൗഹൃദം അവസാനിച്ചു. മാതാപിതാക്കളുടെ മുന്നിൽ ഞാനും നാണം കെട്ടു. പാപബോധം എന്നെയും പിടികൂടിയിരുന്നു.
ഞാൻ സ്വാതന്ത്യ്രം ദുരുപയോഗം ചെയ്‌തു എന്ന തോന്നലായിരുന്നു വീട്ടുകാർക്ക്. ഈ സംഭവത്തിനു ശേഷം എന്നെ അധികം പുറത്തേക്കൊന്നും വിടാറില്ലായിരുന്നു.
അമ്മയുടെ കുറ്റപ്പെടുത്തലുകളും അച്‌ഛന്‍റെ മുഖത്ത് നോക്കാതെയുളള സംസാരവും എല്ലാം എന്നെ വീർപ്പുമുടിച്ചിരുന്നു. കഠിനമായ ദിവസങ്ങൾ ആയിരുന്നു അത്. സന്തോഷമില്ലാതെ ജീവിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്.
ഞാൻ സങ്കടങ്ങൾ എല്ലാം മറിക്കടക്കാൻ ശ്രമിച്ചു.
“സൗന്ദര്യം കൊണ്ട് മാത്രം കാര്യം നടക്കില്ല. കാഴ്ചയിൽ മാത്രമല്ല ഒരാൾ തന്‍റെ ഉള്ളിലും നന്നായിരിക്കണം. ആന്തരിക സൗന്ദര്യം ഇല്ലാത്തവർ മറ്റുള്ളവർക്കും സ്വയവും ദു:ഖമുണ്ടാക്കും. ഞാൻ സ്വയം നന്നാവാൻ തീരുമാനിച്ചു. ജീവിതത്തിൽ വരുന്ന പ്രതിസന്ധികൾ എല്ലാം സോൾവ് ചെയ്യാനുള്ള ശക്‌തിയാർജ്‌ജിച്ചു. ഞാൻ കരുത്തുള്ള സ്ത്രീയായി തീർന്നു.”
രോഹിതിന് വിവാഹേതര ബന്ധം ഉണ്ടാവാൻ പാടില്ല. ഈ പേടി കൂടാതെ മറ്റൊരു കാര്യം കൂടി എന്നെ അലട്ടി തുടങ്ങിയിരുന്നു. ആഴ്ചയിൽ ഒരിക്കൽ മദ്യപിക്കുന്ന ശീലം രോഹിത് തുടങ്ങിയിരിക്കുന്നു. അവന് ദേഷ്യം പിടിക്കാനുള്ള മുഖ്യ കാരണം ഈ മദ്യപാനമാണ്. തലയ്ക്ക് വെളിവില്ലാതെ എന്തെങ്കിലുമൊക്കെ വിളിച്ചു പറയും. വേണ്ടതിനും വേണ്ടാത്തതിനും ഓക്കെ ഏറ്റുപിടിക്കും. ഞങ്ങൾ മാറി താമസിച്ചാൽ സുഹൃത്തുക്കളുമായി ചേർന്നുള്ള രോഹിതിന്‍റെ മദ്യപാനം വർദ്ധിക്കുമെന്ന് ഞാൻ ഭയന്നു.
സമീറുമായുള്ള ബന്ധം അറിഞ്ഞതിൽ പിന്നെ അമ്മ വളരെ കർശന നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നെ പുറത്തൊന്നും ഒറ്റയ്‌ക്ക് വിടാതെയായി. എന്‍റെ നന്മയാണ് അമ്മ ആഗ്രഹിച്ചത്. പക്ഷേ കൂട്ടിലിട്ട ജീവിതം പോലെയായി. ഇപ്പോൾ അവരുടെ തീരുമാനത്തിന്‍റെ ശരി എനിക്ക് മനസ്സിലാവും. അന്ന് പക്ഷേ… വെറുത്തിരുന്നു.
വീട്ടിൽ നിന്ന് ചാടി പോകാനൊക്കെ പദ്ധതിയുണ്ടായിരുന്നു. ഈ അനുഭവം ഉള്ളതിനാലാണ് ഞാനിപ്പോൾ ജീവിതത്തിന്‍റെ പ്രാക്ടിക്കൽ വശമൊക്കെ ചിന്തിച്ച് തീരുമാനം എടുക്കുന്നത്. തീരുമാനങ്ങളാണല്ലോ ജീവിതത്തെ നല്ലതും ചീത്തയും ആക്കുന്നത്.
രോഹിത് രണ്ട് മണിക്കൂർ കഴിഞ്ഞ് മടങ്ങിയെത്തി, അപ്പോഴും രോഹിതിന്‍റെ കണ്ണുകളിൽ ദേഷ്യം തളംകെട്ടി കിടന്നിരുന്നു. എന്നിട്ടും ഞാൻ മനസ്സിലൂള്ള കാര്യം രോഹിതിനോട് പറയാൻ തീരുമാനിച്ചു.
രോഹിത് എന്തെങ്കിലും പറയാൻ ഒരുങ്ങും മുമ്പ് തന്നെ ഞാൻ കാര്യം അവതരിപ്പിച്ചു. “നിങ്ങൾ എല്ലാവരുടെയും മുന്നിൽ എന്നെ താറടിച്ചു കാണിക്കാൻ ശ്രമിക്കുകയാണോ?”
“ഞാൻ നിനക്ക് ദോഷം വരുന്ന എന്തു കാര്യമാണ് ചെയ്‌തത്?” രോഹിത് കലിതുള്ളി. “അച്‌ഛന്‍റെ ചൊറിഞ്ഞ വർത്തമാനം എനിക്കിന്നി സഹിക്കാൻ കഴിയില്ല.”
“നിങ്ങളിങ്ങനെ പരസ്പരം വഴക്കടിച്ചിട്ട് പുള്ളിയ്ക്ക് ശാരീരിക അസ്വസ്ഥത കൂടിയിരിക്കുകയാണ്. പ്രായമായ ആളാണ്. ഇതിന്‍റെ പേരിൽ എന്തെങ്കിലും സംഭവിച്ചാൽ എനിക്കാവും ചീത്തപ്പേര്.”
“അവരുടെ വർത്തമാനം കേൾക്കുമ്പോൾ… തന്നെ… പാർട്ടിക്ക് പോകാനുള്ള സകല മൂഡും പോയി.”
“ഇനിയിപ്പോ പാർട്ടിക്ക് പോവുകയൊന്നും വേണ്ട. ഞാനില്ലെ കൂടെ മൂഡൊക്കെ ഞാൻ ശരിയാക്കി തരാം.” ഞാൻ രോഹിതിന്‍റെ തലമുടിയിൽ വിരലോടിച്ചു കൊണ്ട് പറഞ്ഞു.
“നീയെന്‍റെ മാലാഖയല്ലെ” രോഹിത് തെല്ലൊന്നുയഞ്ഞു.
“എങ്കിൽ ഞാൻ പറയുന്ന ചെറിയയൊരു കാര്യം കേൾക്കാമോ?”
“തീർച്ചയായും!”
എന്‍റെ സൗന്ദര്യം എന്‍റെ ഏറ്റവും വലിയ ആയുദ്ധമായിരുന്നു. അതായിരുന്നു എന്‍റെ കരുത്ത്. ഈ ആയുദ്ധം ഉപയോഗിച്ച് ഞാൻ എല്ലാ ബന്ധങ്ങളും നല്ലനിലയിലാകും. ജീവിതം റിപ്പയർ ചെയ്യും. ഇവിടെ എല്ലാവരിലും സന്തോഷം നിറയ്‌ക്കും.
ഭർത്തൃവിട്ടുകാരുമായി നല്ല ഹൃദയബന്ധം സ്‌ഥാപിക്കാൻ ഞാൻ എന്‍റെ സൗന്ദര്യവും പുഞ്ചിരിയും സൗമ്യതയും ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. ഞാൻ ജീവിതത്തിൽ കൈകൊണ്ട് ഉചിതവും നന്മ നിറഞ്ഞതുമായ തീരുമാനങ്ങളിൽ ഒന്നായിരുന്നു അത്.
ഈ ലക്ഷ്യം മനസ്സിൽ വച്ച് ഞാൻ പിന്നീടുള്ള ദിവസങ്ങളിൽ എല്ലാവരോടും പെരുമാറാൻ തുടങ്ങി.
ഞാൻ രോഹിതിന്‍റെ കാതിൽ ചുണ്ട് ചേർത്ത് കൊണ്ട് മന്ത്രിച്ചു. “ഞാൻ എപ്പോഴും എന്തെങ്കിലുമൊക്കെ അലോസരപ്പെടുത്തുന്ന കാര്യം പറഞ്ഞതിനു ശേഷമാണോ നിങ്ങളെ ഉറങ്ങാൻ വിടുന്നത്?”
“ഇല്ല ഒരിക്കലുമില്ല. ഇന്ന് നിയെന്നെ ഉറക്കരുത്!” രോഹിത് എന്നെ മുന്നത്തെക്കാൾ ഏറെ സ്നേഹത്തോടെ കെട്ടിപിടിച്ചു.
“ഹും… പിന്നെ എനിക്കും നിങ്ങൾ ഒരു വാക്ക് തരണം. ഇനിയാരോടും വെറുതെ കലഹിക്കരുത്. പ്രത്യേകിച്ചും വീട്ടിൽ വച്ച്.”
“ശരി… ഞാൻ സമ്മതിക്കുന്നു. ക്ഷമയുടെയും സ്നേഹത്തിന്‍റെയും ആൾരൂപമാകാം ഞാൻ. ഇനി ഞാൻ കാരണം നിനക്ക് യാതൊരു അപമാനവും ഉണ്ടാവുകയില്ല.”
“എങ്കിൽ വരൂ എന്‍റെ കൂടെ.”
“എവിടെയ്ക്ക്?”
“അച്‌ഛന്‍റെയും അമ്മയുടെയും അടുത്തേക്ക്”
“എന്തിനാണ് ഞാൻ അവരെ കാണാൻ പോവേണ്ടത്?”
“നിങ്ങൾ അവർക്കൊപ്പം കുറച്ച് നേരം ഇരിക്കൂ. സംസാരിക്കുമ്പോൾ എല്ലാം ശരിയാകും. ദേഷ്യമെല്ലാം പമ്പകടക്കും. അങ്ങനെ വന്നാൽ ഇരു കൂട്ടർക്കും സമാധാനപരമായി കിടന്നുറങ്ങാമല്ലോ.
“ഇല്ല, ഞാൻ വരുന്നില്ല….”
ഞാൻ വളരെ വിവശയായി രോഹിതിലേക്ക് ചാഞ്ഞ് കൊണ്ട് മുഖത്തൊരു ഉമ്മ കൊടുത്തു. എന്നിട്ട് അയാളുടെ കണ്ണുകളിലേയ്‌ക്ക് തന്നെ നോക്കിയിരുന്നു.
“പ്ലീസ്, എന്‍റെ സന്തോഷത്തിനു വേണ്ടിയെങ്കിലും ഞാൻ പറയുന്നതിപ്പോൾ കേൾക്കൂ… എന്‍റെ ചക്കരയല്ലോ…”
“നീ സ്നേഹത്തോടെ പറയുമ്പോൾ എനിക്കെങ്ങനെ നിഷേധിക്കാനാവും.” രോഹിതും റോമാന്‍റിക് മൂഡിലായിരുന്നു. എന്‍റെ കൈ തലോടി കൊണ്ട് രോഹിത് എഴുന്നേറ്റു. എന്‍റെ കൈ പിടിച്ചു കൊണ്ട് അച്‌ഛന്‍റെയും അമ്മയുടെയും അരികിലെത്തി.
എനിക്ക് വലിയ സന്തോഷമായി. ജീവിതത്തിന്‍റെ സ്റ്റിയറിംഗ് എന്‍റെ കൈയ്യിലായതിന്‍റെ വിജയിഭാവവും അപ്പോൾ എന്‍റെ മുഖത്ത് പ്രകാശിച്ചിരുന്നു.
ഒരു വീട് നരകമാക്കാൻ എളുപ്പം കഴിയും. പക്ഷേ അത് ആനന്ദം നിറഞ്ഞതും ആദരണീയവുമായ ഭവനം ആവണമെങ്കിൽ മനസ്സ് വച്ചാൽ മാത്രം മതി. ആ നിമിഷം മുതൽ ഞാനെന്‍റെ വീട് തിരിച്ചു പിടിച്ചു.