മംഗല്യ സ്വപ്നങ്ങളും മധുരാഭിലാഷങ്ങളുമായി ഒരുമിച്ചൊരു ജീവിതം സ്വപ്നം കാണുന്ന ഏതൊരു യുവാവിനും യുവതിയ്ക്കും വരാനിരിക്കുന്ന നാളുകൾ പതഞ്ഞു പൊന്തുന്ന സുന്ദരനിമിഷങ്ങളുടെ ചഷകമായേ തോന്നൂ. (കുറഞ്ഞ പക്ഷം ആദ്യരാത്രി ഇരുട്ടി വെളുക്കുന്നതു വരെയെങ്കിലും!), സാഹിത്യം അവിടെ നില്ക്കട്ടെ നമുക്ക് പച്ചയായ കുറച്ച് യാഥാർത്ഥ്യങ്ങൾ പങ്കിടാം. ഔപചാരികതയുടെ തേച്ചുമിനുക്കലുകളില്ലാത്ത വസ്തുതകളിലേക്ക് സ്വാഗതം.
കെട്ടാൻ കാരണം വേണോ?
യേസ്! പ്രാർത്ഥിക്കാൻ മാത്രമല്ല കല്യാണം കഴിക്കാനും ഓരോ പെണ്ണും ചെറുക്കനും കാരണങ്ങൾ മനസ്സിലുറപ്പിച്ചാൽ ബെസ്റ്റ്! അങ്ങനെയെങ്കീ വിജയകരമായ വിവാഹജീവിതത്തിന്‍റെ അടിത്തറ നിങ്ങളുടെ കാര്യത്തിൽ ഓകെയാണ്.
യുവകോമളാ, ഇവരിൽ ഒരാൾ നിങ്ങളാണോ?
ആലോചിച്ചു നോക്കൂ, താഴെ പറയുന്ന ഏതെങ്കിലുമൊക്കെയാണോ നിങ്ങളെ കതിർമണ്ഡപത്തിലെത്താൻ പ്രേരിപ്പിക്കുന്ന പ്രചോദനങ്ങൾ? അഥവാ താഴെ നമ്പറിട്ട 7 ൽ എവിടെയെങ്കിലും നിങ്ങളുണ്ടോ?
- “ഓ പഠിത്തം കംപ്ലീറ്റ് ഒഴപ്പി! ഗൾഫീ പോയാപ്പോലും കൂലിപ്പണിയേ കിട്ടൂ! എങ്കീ എന്തുകൊണ്ട് ഒരു ബ്രോക്കറെ വളച്ച് എന്തേലുമൊക്കെ നുണ പറഞ്ഞ് എനിയ്ക്കൊരു ഗൾഫ് നേഴ്സിനെ കെട്ടിക്കൂടാ. അഥവാ ഒരു നേഴ്സിനെ കെട്ടി ഗൾഫിലയിച്ചൂ കൂടാ? ആദ്യമിച്ചിരി നമ്മൾ കഷ്ടപ്പെട്ടാലും പിന്നൊടുക്കത്തെ ആദായമല്ലേ!”
- “പെട്ടെന്ന് കാശൊണ്ടാക്കാൻ കൊറേ ബിസ്സിനസ്സു ചെയ്തതാ! ദൈവത്തിന്‍റെ സ്വന്തം നാടല്ലേ, യൂണിയൻ പ്രശ്നോം നോക്കൂകൂലീം വയ്യാവേലികളും! തെണ്ടികുത്തുപാളയെടുത്തൂ! ലോണും ലോണിന്‍റെ പലിശേം ജപ്തി നോട്ടീസും പൊല്ലാപ്പും. എന്തുതരികിട കാട്ടീട്ടായാലും എങ്ങനേലും കാശൊള്ള വീട്ടീന്നൊരു പെണ്ണിനെ കനത്ത സ്ത്രീധനം വാങ്ങിച്ചു കെട്ടണം. ചുമ്മാതെ വേണ്ട, അവൾക്കൊരു ജീവിതം ഫ്രീയായ് കൊടുക്കാമെന്നേയ്.”
- “പ്രായം ബോർഡർ ലൈൻ കടന്നു! ഇനിയേലും കെട്ടിയില്ലേൽ നാട്ടുകാര് വേറെ വല്ല പേരും വിളിക്കും. സംഗതി എനിക്ക് വല്യ താത്പല്യമൊന്നുമില്ലേലും വിവാഹം കാലഘട്ടത്തിന്‍റെ ആവശ്യമല്ലേ ചങ്ങാതീ.”
- “ഒള്ളത് പറയാല്ലോ ഈ സെക്സ്സെന്ന് പറേന്ന സംഭവം നമ്മക്കൊരു വീക്നെസ്സാ! തടിമിടുക്കൊള്ള ഏതു പെണ്ണിനെ കണ്ടാലും അപ്പോ ചെയ്യണമെന്നു തോന്നും. പക്ഷേല് എങ്ങനെ കേറിപ്പിടിക്കും? ഹെന്‍റമ്മോ പീഡനമല്ലേ പീഡനം! അപ്പോപ്പിന്നെ ഒറ്റവഴിയേയുള്ളൂ നിയമാനുസൃതമായ പീഡനം. മനസ്സിലായില്ലേ? കല്യാണം!”
- “നാട്ടുകാർ പറേന്നത് എനിക്ക് ഒരു അഞ്ചുപൈസേടെ കൊറവുണ്ടെന്നാ! വീട്ടുകാര് എന്നെ കൊറേ വർഷങ്ങളായ് കാണിച്ചോണ്ടിരിക്കുന്ന വട്ടിന്‍റെ ഡോക്ടറെടെ കുറിപ്പിടി ഞാനിന്നലെ ഇംഗ്ലീഷ് മലയാളം ഡിക്ഷണറി വച്ച് വായിച്ചു പഠിച്ചു. നമ്മടെ രോഗം സ്കീസോ ഫ്രേനിയ ആണത്രേ! നല്ലൊന്നാന്തരം മനോരോഗം! പക്ഷേ കല്യാണം കഴിപ്പിച്ചാ മാറുമെന്നാ എന്‍റപ്പന്‍റേം അമ്മേടേം വിശ്വാസം.!”
- “ഈ മാര്യേജെന്നു പറേന്നത് ഒരു മഹത്തായ സംഭവമൊന്നുമല്ല. ഒരു വേലക്കാരിയെ കിട്ടാനിപ്പോ എന്താപാട്! ആരോഗ്യമൊള്ളൊരുത്തിയെ കെട്ടിക്കോണ്ടുവന്നാ ഇക്കണ്ട ടെൻഷൻ വല്ലതുമൊണ്ടോ? സകല പണീം ചെയ്യും. പത്തു പൈസയൊട്ട് കൊടുക്കുകേം വേണ്ട! കല്യാണാലോചനേടെ സമയത്ത് ലേശം ജാഡയൊക്കെയിട്ടു നിന്നാ ചോദിക്കണ കാശും കിട്ടും. സ്ത്രീധനേയ്…”
- “ദേയ് ഒള്ളതു പറയാല്ലോ ഭായീ… ഞാൻ മറ്റേ ടൈപ്പാ സ്വവർഗ്ഗൻ! വല്ല കട്ടി മീശയൊള്ള സുന്ദരന്മാരായ ചേട്ടന്മാരെയാ എനിക്കിഷ്ടം! ഈ പെമ്പിള്ളേരെന്നു പറേണ വർഗ്ഗത്തെ എനിയ്ക്ക് കണ്ണെടുത്താ കണ്ടുകൂടാ… പക്ഷേ വീട്ടുകാര് കേക്കണ്ടെ? അവരെന്നെ ഒടനേ കെട്ടിക്കും!”
പ്രിയപ്പെട്ട മലയാളി ചെറുപ്പക്കാരാ മുകളിലത്തെ 7ൽ എവിടെയെങ്കിലും നീയുണ്ടോ? എങ്കീ നിന്‍റെ കാര്യം കട്ടപ്പൊകയാണ്!
ലേഡീസ് ഒൺലി
ആകാംക്ഷഭരിതരായ വിവാഹാർത്ഥിനികളേ നിങ്ങൾക്കൊള്ള വക താഴെ…
- “പറയാൻ ചമ്മലാ പക്ഷേ സത്യാ… പ്രേമം എന്നും എനിക്കൊരു ദൗർബല്യമാ…! ഒരേ സമയം മൂന്നും നാലും പേരേ വരെ വളരെ ശാസ്ത്രീയമായി ലൈനടിക്കാൻ എനിക്കറിയാം. ടു ബി ഫ്രാങ്ക് ചിലതൊക്കെ വീട്ടുകാര് അയലത്തെ ചെല വേലേംകൂലിമില്ലാത്ത ജാഗ്രത സമതിക്കാരെടെ സഹായത്തോടെ പിടിച്ചിട്ടുമൊണ്ട്. ഒള്ളത് പറയാല്ലോ, ഇനീം പ്രേമിച്ച് കൊതിതീർന്നിട്ടില്ല കുട്ടാ! വീട്ടുകാരിപ്പോ എന്നെ ഏതോ ഒരു പ്രേമരഹിതന് കെട്ടിച്ചു കൊടുക്കാനൊള്ള പൊറപ്പാടാ!”
- “കല്യാണം കഴിക്കാനെന്തിനാണപ്പാ ഇപ്പോ പ്രത്യേകിച്ചൊരു കാരണം? പ്ലസ് ടു തോറ്റു ഒന്നല്ല മൂന്നുതവണ! അപ്പോപ്പിനെ കല്യാണമല്ലാതെ പിന്നെന്താ.”
- “ഞങ്ങടെ സമുദായത്തിൽ 17-18 വയസ്സിനപ്പുറം പെമ്പിള്ളേര് പോയാല് മൂത്ത് നരച്ച് നിന്ന് പോകത്തേയുള്ളൂ! സംഗതി പത്താം ക്ലാസ്സിൽ എല്ലാത്തിനും എപ്ലസ് ആയിരുന്നു. പക്ഷ വീട്ടുകാർ പറേന്നത് പെമ്പിള്ളേര് ബിരിയാണിയൊണ്ടാക്കാനും പ്രസവിക്കാനും മാത്രം പഠിച്ചാ മതീന്നാ.”
- “പൊറത്തെറക്കാണ്ട് വീട്ടീ അടച്ചു പൂട്ടീയാ എന്നെ അച്ഛനമമ്മേം വളർത്തിയേ. വെറുപ്പാ എനിക്ക് രണ്ടിനേം. അവര് തമ്മീ അടിയാ 24മണിക്കൂറും. കല്യാണം കഴിച്ചോ കഴിക്കാതെയോ എനിക്കീ വീട്ടിനൊന്ന് പോയിക്കിട്ടിയാ മതി.
- “കടോം ബാങ്കീന്ന് ലോണുമൊക്കെയെടുത്താ വീട്ടുകാരെന്നെ നേഴ്സിംഗിന് പഠിപ്പിച്ചേ. ഇവിടൊക്കെ ജോലി ചെയ്‌തിട്ടെന്തു കിട്ടാനാ? ഏജന്‍റിന് കാശുകൊടുത്ത് ഗൾഫീ പോകാനൊട്ട് നിവൃത്തിയില്ല. അപ്പോപ്പിന്നെ ഗൾഫിലൊള്ളൊരു കോന്തനെ കെട്ടുകല്ലോതെന്തുവഴി? പഠിത്തോം ഗ്ലാമറുമൊന്നും നോക്കീട്ടൊരു കാര്യവുമില്ലെന്നേയ്.”
- “ഷോപ്പിംഗ് എനിക്ക് ഭയങ്കരിഷ്ടാ… മാര്യേജ് കഴിഞ്ഞ ഫ്രണ്ട്സ് പറയാറുണ്ട് അല്പം പാവത്താനായ ഒരാളെ കെട്ടുകാണെങ്കീ ഡെയ്ലി ഷോപ്പിംഗ് മാളിലും മൾട്ടിപ്ലക്സിലുമൊക്കെ കറങ്ങി നടന്ന് എൻജോയ് ചെയ്യാമെന്ന്.”
- “ഞങ്ങള് രണ്ട് പെമ്പിള്ളേരാ ഞാനാ എളേത്, ഇട്ടുമുടാനൊള്ള കാശൊണ്ട് വീട്ടില്. നല്ല സ്വാതന്ത്യ്രത്തിലാ ഞാൻ വളർന്നത്. എന്നെയാരും കൺട്രോൾ ചെയ്യുന്നതെനിക്കിഷ്ടമല്ല. വീട്ടിൽ ദത്തു നില്ക്കാൻ തയ്യാറൊള്ള ഒരു നിഷ്കളങ്കന്‍റെ തോളേൽ തൂങ്ങണം അത്രതന്നെ.”
ചോദിയ്ക്കട്ടെ മേല്പറഞ്ഞ 7ൽ എവിടെയെങ്കിലുമൊക്കെ നിങ്ങളിലെ പെണ്ണ് ഒളിഞ്ഞു കിടപ്പുണ്ടോ? എങ്കീ കരുതിയിരുന്നോളൂ, നിങ്ങൾ വലതുകാലുവച്ച് കേറുന്നത് അല്പം കോംപ്ലിക്കേറ്റഡായ ദാമ്പത്യത്തിലേക്കായിരിക്കും.





