ഭാവന ഹോസ്‌റ്റലിലെത്തിയപ്പോൾ നേഹ വിസിറ്റിംഗ് റൂമിൽ നിഖിലിനോട് ചേർന്നിരുന്ന് സംസാരിക്കുകയായിരുന്നു. യാതൊരു ഭാവമാറ്റവും പ്രകടിപ്പിക്കാതെ ഭാവന നിഖിലിനെ പരിചയപ്പെട്ടുവെങ്കിലും നേഹയ്ക്ക് വല്ലാത്ത കുറ്റബോധം തോന്നി.

വാസ്‌തവത്തിൽ നേഹയ്ക്ക് ഭാവന ച്ചേച്ചിയെ പേടിക്കേണ്ട ഒരു കാര്യവുമില്ല. എന്നിട്ടും അവളെന്തുകൊണ്ടോ ഭാവനയെ ഭയന്നു. ബഹുമാനംകൊണ്ടുള്ള ഭയം. ഭാവനയാകട്ടെ എപ്പോഴും ഒരു സുഹൃത്തിനെപ്പോലെയാണ് നേഹയോട് പെരുമാറിയിരുന്നത്.

“മോളേ, ഇവളുടെ കാര്യം നോക്കാൻ ഞാനില്ലാതായാൽ ഒരമ്മയുടെ സ്‌ഥാനത്ത് നിന്ന് നീ വേണം എല്ലാം ശ്രദ്ധിക്കാൻ.” കാൻസർ ബാധിച്ച അമ്മ മരണക്കിടക്കയിൽ വച്ച് ഭാവനയോട് പറഞ്ഞിരുന്നു.

ഭാവന ആ ഉത്തരവാദിത്തം വളരെ ആത്മാർത്ഥതയോടെ നിർവഹിച്ചു. നേഹയും ഭാവനയെ ഏറെ ബഹുമാനിച്ചിരുന്നു. കാരണം ചേച്ചിയുടെ സ്നേഹത്തിൽ നിന്നും ഒളിച്ചോടാൻ അവൾക്ക് സാധ്യമല്ലായിരുന്നു.

അന്നു രാത്രി നേഹയ്ക്കും ഭാവനയ്ക്കും തീരെ ഉറക്കം വന്നില്ല. രാത്രിയേറെ ചെന്നപ്പോൾ ഭാവന നിഖിലിനെക്കുറിച്ച് നേഹയോട് അന്വേഷിച്ചു. നേഹയുടെ അടുത്ത കൂട്ടുകാരി കവിതയും അപ്പോൾ മുറിയിലുണ്ടായിരുന്നു.

“നേഹേ, നിനക്ക് എത്ര നാളായിട്ട് നിഖിലിനെ അറിയാം?” ഭാവനച്ചേച്ചി അവളുടെ കൈത്തടം തന്‍റെ കൈപ്പിടിയിൽ ഒതുക്കി സ്നേഹത്തോടെ ചോദിച്ചു.

തന്‍റെ പേഴ്‌സണൽ കാര്യങ്ങളെക്കുറിച്ച് ആരെങ്കിലും ചോദിച്ചാൽ മറുപടി പറയാൻ ഇഷ്‌ടമില്ലാത്ത കൂട്ടത്തിലായിരുന്നു നേഹ. അതുകൊണ്ട് തന്നെ നേഹയ്ക്കക്ക് ഹോസ്‌റ്റലിൽ കൂട്ടുകാരികളും തീരെ കുറവായിരുന്നു. എന്നാൽ ശുദ്ധഗതിക്കാരിയും നിഷ്കളങ്കയുമായ ഭാവന ചേച്ചിയാവുമ്പോൾ, മറുപടി പറയാതിരിക്കാൻ വയ്യെന്ന അവസ്‌ഥയായി നേഹയ്ക്ക് ചെറിയ മൗനത്തിനുശേഷം നേഹ ആർദ്രയായി. “നാലഞ്ചു മാസത്തോളമായിട്ട് എനിക്ക് നിഖിലിനെ…” നേഹ ഒറ്റശ്വാസത്തിൽ പറഞ്ഞു.

“അപ്പോ നിങ്ങൾ പ്രണയത്തിലാണോ?” ഭാവന തിരക്കി.

മുറിയിൽ ശരിയ്ക്കും നിലാവ് ഉദിച്ചതുപോലെ നേഹയ്ക്ക് തോന്നി. മനസ്സിൽ ആകെ ഒരു കൺഫ്യൂഷൻ. ചേച്ചിയോട് എന്ത് പറയണം?

“ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് ചേച്ചി.”‎

“നീ നിഖിലിനോടു ചേർന്നിരുന്നതോ? സത്യം പറഞ്ഞോ, നിങ്ങൾ പ്രണയത്തിലാണോ?” സ്നേഹവും ശാസനയും കലർന്ന ഒരു നോട്ടമായിരുന്നു ഭാവനയുടേത്.

“ചേച്ചീ… നിഖിൽ എന്തുകൊണ്ടും നേഹയ്ക്ക് ചേർന്ന പയ്യനാ. സുന്ദരൻ, സ്‌മാർട്ട്, ധനികൻ, നിഖിൽ നേഹയെത്തന്നെ വിവാഹം കഴിക്കുമെന്ന് എനിക്കുറപ്പുണ്ട്.” നേഹയുടെ മുഖഭാവം മാറുന്നതു കണ്ട് കൂട്ടുകാരി കവിത ഇടയ്ക്കുകയറി പറഞ്ഞു.

കൂട്ടുകാരിയുടെ ഇടപെടൽ നേഹയ്ക്കും ഇഷ്ടമായി എന്നുതോന്നി. അവൾ ചിരിയ്ക്കാൻ ശ്രമിച്ചു. “അപ്പോൾ നേഹയെ വിവാഹം കഴിക്കാമെന്ന് അയാൾ ഇതുവരെ സമ്മതിച്ചിട്ടില്ലേ…? ഭാവന നെറ്റി ചുളിച്ചു.

“ഇപ്പോഴത്തെ പയ്യന്മാർക്ക് ഉടനെ വിവാഹം എന്ന് കേൾക്കുന്നതുതന്നെ അലർജിയാണ്. പരസ്‌പരം മനസ്സിലാക്കിയിട്ട് മതി വിവാഹമെന്ന അഭിപ്രായമാണവർക്ക്.”

“എന്തൊക്കെയായാലും കഴിയുന്നതും വേഗം വിവാഹം കഴിച്ച് സ്വസ്‌ഥമായ കുടുംബജീവിതം നയിക്കുന്നതാണ് നമ്മളെ പോലെയുള്ള പെണ്ണുങ്ങൾക്ക് നല്ലത്. എന്താ ഞാൻ പറഞ്ഞതിൽ തെറ്റുണ്ടോ നേഹേ?” ഭാവനയ്ക്ക് അപ്പോൾ മുതിർന്ന ഒരമ്മയുടെ ഭാവമായിരുന്നു.

“എനിക്ക് മനസ്സിലാവുന്നുണ്ട് ചേച്ചീ. പക്ഷേ പെട്ടെന്ന് ചെന്ന് വിവാഹം കഴിക്കാമോ എന്നൊക്കെ ഞാൻ നിഖിലിനോട് എങ്ങനെ ചോദിക്കാനാ?” നേഹയുടെ സ്വരത്തിൽ നീരസം കലർന്നു.

ഭാവനയ്ക്ക് ദേഷ്യം വന്നാൽ പെട്ടെന്നു മാറില്ല. എന്നാലും നേഹയോടുള്ള സ്നേഹം കാരണം ഭാവന വീണ്ടും അവളെ ഉപദേശിക്കുവാൻ മുതിർന്നു. “നിഖിൽ നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ പിന്നെ അയാളോട് ഇത്ര അടുത്തിടപഴകുന്നത് നല്ലതല്ല. എന്തെങ്കിലും പ്രശ്ന‌ങ്ങളുണ്ടായിട്ടു പിന്നെ പറഞ്ഞിട്ടു കാര്യമില്ല. നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ നിഖിലിനോട് സംസാരിക്കാം.”

“വേണ്ട, വേണ്ട ചേച്ചിയിപ്പോഴൊന്നും നിഖിലിനോട് ഇതേക്കുറിച്ച് സംസാരിക്കേണ്ട…” നേഹ പതറിപ്പോയി.

“പിന്നെ നിഖിലിന്‍റെ മനസ്സിലെന്താണെന്ന് നമ്മളെങ്ങനെ അറിയും?” ഭാവന തിരക്കി.

“അനുയോജ്യമായ സമയവും അവസരവുമൊക്കെ വരട്ടെ, ഞാൻ തന്നെ ചോദിച്ചു കൊള്ളാം. ചേച്ചി ഇക്കാര്യത്തിൽ ഇടപെടേണ്ട. പ്ലീസ്.” നേഹ ദേഷ്യമടക്കാനാവാതെ അവിടെനിന്നും എഴുന്നേറ്റു പോയി. നിഖിൽ താനുമായുള്ള വിവാഹത്തിന് സമ്മതിക്കുമോ? ഇക്കാര്യം നേഹയെ വല്ലാതെ അലട്ടിയിരുന്നു.

ബാത്ത്റൂമിൽ നിന്നിറങ്ങി വന്ന നേഹ നേരെ കിടക്കയിൽ വന്ന് കിടന്നു. ഭാവന പതിഞ്ഞശബ്ദത്തിൽ നേരം വെളുക്കുന്നതുവരെ കൂട്ടുകാരി കവിതയോട് നിഖിലിനെക്കുറിച്ച് അന്വേഷിച്ചു കൊണ്ടിരുന്നു. പിറ്റേന്ന് ഭാവന നേഹയോട് നിഖിലിനെക്കുറിച്ച് ചോദിച്ചതേയില്ല. നേഹയ്ക്ക് അല്പമൊരു ആശ്വാസം തോന്നി.

ശനിയാഴ്ച്‌ച നിഖിൽ നേഹയെ കാണാൻ ഹോസ്‌റ്റലിലെത്തി. അല്പസമയം കഴിഞ്ഞപ്പോൾ ഭാവനയും അവിടെയെത്തി. ഭാവന കുറേനേരം നിഖിലിനോട് നാട്ടുവർത്തമാനം പറഞ്ഞശേഷം കുറച്ചു സമയം നിശ്ശബ്ദദയായിരുന്നു. “എങ്ങനെയുണ്ട് എന്‍റെ അനിയത്തി?”

“നേഹ നല്ല പെൺകുട്ടിയാ…” നിഖിൽ എങ്ങും തൊടാത്തവിധം മറുപടി നൽകി

“നിഖിലിന് നേഹയെ ഇഷ്ടമാണോ?” ഭാവന നിഖിൽ എന്ന പേരിന് കുടുതൽ ഊന്നൽ കൊടുത്ത് സംസാരിച്ചു.

“വളരെയേറെ” നിഖിൽ അല്പം അസ്വസ്‌ഥതയോടെ മറുപടി നൽകി.

“നേഹയ്ക്കെപ്പോഴും നിഖിലിന്‍റെ കാര്യം പറയാനേ നേരമുള്ളു. നിഖിൽ മിടുക്കനും വിവേകശാലിയുമാണെന്നു തന്നെയാണ് എന്‍റെയും അഭിപ്രായം.”

“താങ്ക്യൂ…” നിഖിൽ ചിരിച്ചു. ഭാവനച്ചേച്ചി നേഹയുടെ കൈയിൽ പിടിച്ചുകൊണ്ട് പതുക്കെ പറഞ്ഞു “നേഹ എന്നെക്കാൾ രണ്ടു വയസ്സിനിളയതാണ്. വിവാഹത്തിനുവേണ്ടി എല്ലാവരും എന്നെ നിർബന്ധിക്കുന്നുണ്ട്. പക്ഷേ തൽക്കാലം വിവാഹം വേണ്ടെന്ന നിലപാടാണെന്‍റേത്.”

“അതെന്താ ചേച്ചി?” നിഖിൽ ആശ്ചര്യത്തോടെ നേഹയെ നോക്കി.

“ആദ്യം നേഹയുടെ വിവാഹം. അതിനുശേഷമേ ഞാൻ വിവാഹം കഴിക്കുന്നുള്ളു. എന്‍റെ അനിയത്തിയുടെ വിവാഹമൊക്കെ കഴിഞ്ഞ് സ്വസ്‌ഥമായി കുടുംബ ജീവിതം നയിക്കുന്നതു കണ്ടിട്ടു വേണം…” ഭാവന തന്ത്രപൂർവ്വം സംസാരിച്ചു തുടങ്ങി.

“ചേച്ചീ, ചേച്ചി പറഞ്ഞുവരുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട്. പക്ഷേ തിടുക്കത്തിലൊരു കല്ല്യാണം എനിക്ക് ചിന്തി ക്കാൻപോലും സാധ്യമല്ല.”

“നിഖിലിനു പറയാനുള്ളതെന്തായാലും തുറന്ന് പറയൂ…” നേഹയുടെ മുഖഭാവം ശ്രദ്ധിക്കാതെ ഭാവന പറഞ്ഞു.

“തൽക്കാലം ഞാൻ എന്‍റെ കരിയറിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.” നിഖിലാകെ അസ്വസ്‌ഥനായി.

“അതിന് നിഖിലിന് നല്ല ഉദ്യോഗമുണ്ടല്ലോ. സാമ്പത്തികമായി വലിയ ബുദ്ധിമുട്ടൊന്നുമില്ലതാനും. അച്‌ഛനോടു പറഞ്ഞാൽ ഏതു പ്രശ്‌നവും എളുപ്പം പരിഹരിക്കാൻ സാധിക്കുമല്ലോ.”

“ചേച്ചീ, ഞങ്ങൾ രണ്ടുവർഷം സ്വസ്ഥ‌മായി പ്രണയിച്ചു നടക്കട്ടെ. അതുകഴിഞ്ഞാവാം വിവാഹം.” നിഖിൽ അസ്വസ്‌ഥത മറയ്ക്കാനെന്നോണം ചിരിച്ചു.

“ഇടയ്ക്കെങ്ങാനും നിഖിലിന്‍റെ തീരുമാനത്തിൽ മാറ്റം വന്നാലോ?” ഭാവനയുടെ കണ്ണിൽ ആശങ്ക നിറഞ്ഞു.“

ഒരിക്കലുമില്ല.” നിഖിൽ ഭാവനയുടെ മുഖത്തു നിന്ന് കണ്ണെടുത്ത് നേഹയെ നോക്കി. പ്രണയിതാവിന്‍റെ കണ്ണിലെ നീരസം മനസ്സിലാക്കിയ നേഹ ഇടയ്ക്ക് കയറി പറഞ്ഞു, “മതി… ചേച്ചി. ഇനി നമുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം.”

അൽപസമയത്തിനുശേഷം ഭാവന അവിടെ നിന്നെഴുന്നേറ്റ് തന്‍റെ മുറിയിലേയ്ക്കു പോയി. രാത്രിയേറെ വൈകിയ ശേഷമാണ് നേഹ മുറിയിലേയ്ക്ക് വന്നത്. ഭാവന നോവൽ വായിച്ചിരിക്കുകയായിരുന്നു.

“ചേച്ചി, ദയവായി ഇനിയൊരിക്കലും നിഖിലിനോടു വിവാഹത്തെക്കുറിച്ച് ചോദി ക്കരുത്. പ്ലീസ്.” നേഹ പറഞ്ഞു.

“എന്താ, ഞാനവിടെ നിന്നു പോയ ശേഷം നിഖിൽ നിന്നോടു വഴക്കുകുടിയോ?” പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ ഭാവന ചോദിച്ചു.

“വഴക്കൊന്നുമുണ്ടായില്ല. പക്ഷേ ചേച്ചിയുടെ ചോദ്യം ചെയ്യൽ നിഖിലിനു തീരെ ഇഷ്‌ടമായില്ല.”

“അതിനു ദേഷ്യപ്പെടേണ്ട കാര്യമൊന്നുമില്ല. ഞാൻ നിന്‍റെ ചേച്ചിയായതു കൊണ്ട് ഇതൊക്കെ ചോദിച്ചറിയാനെനിക്ക് അവകാശമുണ്ട്.” ഭാവന പുസ്‌തകം മടക്കി വെച്ചു.

“പക്ഷേ ചേച്ചീ, നിഖിലിനെ മുഷിപ്പിച്ച് എന്‍റെ ഭാവിജീവിതം അപായപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്തു സംഭവിച്ചാലും ഞാൻ സ്വയം തരണം ചെയ്തോളാം. ഗുഡ്‌നൈറ്റ്.” നേഹ കിടക്കയിൽ തിരിഞ്ഞു കിടന്നു. മനസ്സ് കലങ്ങിയതു കൊണ്ടാവണം അന്നവൾക്ക് ഉറക്കം വന്നതേയില്ല.

വല്ലാത്ത ഒരസ്വസ്‌ഥതയോടെ ആ ആഴ്‌ച കടന്നുപോയി. പിന്നീട് നിഖിലിനെക്കുറിച്ച് ഭാവന യാതൊന്നും സംസാരിച്ചില്ല. ഭാവനച്ചേച്ചി ദേഷ്യപ്പെടുന്നതിനു പകരം കൂടുതൽ ആലോചനയിൽ മുഴുകിയിരിക്കുന്നതായി നേഹയ്ക്കു തോന്നി.

ഭാവന നേഹയുടെ കൂട്ടുകാരി കവിത വഴി നിഖിലിനേയും കുടുംബത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. കവിതയുടെ ഭാവിവരൻ രാഹുലിൽ നിന്നും നിഖിലിന്‍റെ സ്വഭാവ ദൂഷ്യത്തെക്കുറിച്ചും ഭാവന അറിഞ്ഞിരുന്നു. നിഖിൽ രണ്ടു യുവതികളുമായി നേരത്തെ പ്രണയത്തിലായിരുന്നുപോലും!

നാളെ മറ്റേതെങ്കിലും സുന്ദരിയെ പരിചയപ്പെട്ടാൽ നിഖിൽ നേഹയേയും തഴയുമോ? അനിയത്തിയെക്കുറിച്ചോർത്ത് ഭാവനയുടെ മനസ്സ് വല്ലാതെ നീറിക്കൊണ്ടിരുന്നു.

പട്ടണത്തിലെ ധനികരായ ബിസിനസ്സുകാരിൽ പ്രമുഖനായിരുന്നു നിഖിലിന്‍റെ അച്‌ഛൻ ഗംഗാധരൻ. ‘നേഹയെ പോലെ ഇടത്തരം കുടുംബത്തിലെ പെൺകുട്ടിയെ വധുവായി അംഗീകരിക്കാൻ അദ്ദേഹം തയ്യാറാവുമോ?’ ഓർക്കുന്തോറും ഭാവനയുടെ അസ്വസ്‌ഥത പെരുകി വന്നു.

ഒരു ശനിയാഴ്ച ഭാവന നിഖിലിന്‍റെ വീട്ടിലെത്തി. ഇക്കാര്യം നിഖിലോ നേഹയോ അറിഞ്ഞിരുന്നില്ല.

നിഷ്കളങ്കവും സൗമ്യവും ആത്മവിശ്വാസം തുളുമ്പുന്നതുമായ ഭാവനയുടെ സംസാരം നിഖിലിന്‍റെ അച്‌ഛനമ്മമാർ കൗതുകത്തോടെ കേട്ടിരുന്നു. നേഹയുമായുളള നിഖിലിന്‍റെ അടുപ്പത്തെക്കുറിച്ചറിഞ്ഞ അവർ ഉത്കണ്ഠാകുലരായി.

“നേഹയുടെ അച്ഛനെന്താ ജോലി?” നിഖിലിന്‍റെ അച്ഛൻ ഗംഗാധരൻ ഘനഗംഭീരസ്വരത്തിൽ തിരക്കി.

“സർക്കാരുദ്യോഗസ്ഥനാണ്. സർ” ഭാവന ഭവ്യതയോടെ മറുപടി നൽകി.

“വലിയ ഓഫീസറായിരിക്കുമല്ലോ?”

“അല്ല. പ്യൂൺ പോസ്റ്റ‌ിലായിരുന്നു. ഇപ്പോ പ്രമോഷനായിട്ടുണ്ട്.”

“ഒരു ഇടത്തരം കുടുംബത്തിലെ പെണ്ണ് ഈ വീട്ടിലേയ്ക്ക് വധുവായി വരികയോ… ആലോചിക്കാൻപോലും വയ്യ…” നിഖിലിന്‍റെ അമ്മ ഗായത്രിദേവിയുടെ ശബ്ദത്തിൽ തന്നെ അവരുടെ സ്വഭാവത്തിന്‍റെ സൂചനയുണ്ടായിരുന്നു.

എന്നാൽ ഗംഗാധരൻ അല്‌പംകൂടി മാന്യമായും സൗമ്യമായുമാണ് സംസാരിച്ചത്. “ഞാനെന്‍റെ രണ്ടു പെൺമക്കളെയും സമ്പന്നഗൃഹത്തിലേയ്ക്കാണ് വിവാഹം കഴിപ്പിച്ചയച്ചത്. നിഖിലിനും അതുപോലെ അനുയോജ്യമായ വിവാഹബന്ധം ഞങ്ങൾ കണ്ടെത്തും. കുട്ടി വേണം സഹോദരിയെ ഉപദേശിക്കാൻ. ഈ വീട്ടിൽ വധുവായി വരാൻ മോഹമുണ്ടെങ്കിൽ അത് ഉപേക്ഷിക്കണം.”

“അങ്കിൾ, നല്ല സ്വഭാവമാണ് നേഹയുടേത്. നിഖിലിന് പ്രാണനുമാണ്. അവർ തമ്മിൽ നല്ല ചേർച്ചയുമാണ്. സാമ്പത്തിക സ്‌ഥിതി മാറ്റി വച്ചാൽ…” കാര്യങ്ങൾ കൈവിട്ട് പോകുമെന്ന ഭയം ഉള്ളതു കൊണ്ടാവണം ഭാവന ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു.

“നല്ല സ്വഭാവമുള്ള പെൺകുട്ടിയെ കൊണ്ടുതന്നെയാ അവനെ വിവാഹം കഴിപ്പിക്കുന്നത്. ഒരു സാധാരണ കുടുംബത്തിലെ പെൺകുട്ടിയെ വിവാഹം കഴിച്ച് സമുഹത്തിനു മുന്നിൽ നാണം കെടാൻ ഞങ്ങളുദ്ദേശിക്കുന്നില്ല.” ഗായത്രിയുടെ മുഖം ദേഷ്യംകൊണ്ടു ചുവന്നു. ഇതുകൂടി കേട്ടതോടെ ഭാവന ശരിക്കും വിളറിപ്പോയി.

ഭാര്യയുടെ പരുക്കൻ പെരുമാറ്റം കാരണം ഭാവനയുടെ കണ്ണു നിറയുന്നത് ഗംഗാധരൻ കണ്ടു. അയാൾ ഭാര്യയോട് മിണ്ടാതിരിയ്ക്കാൻ ആംഗ്യം കാട്ടി.

മൗനം തളംകെട്ടിയ ചെറിയ ഇടവേളയ്ക്കുശേഷം ഗംഗാധരൻ തുടർന്നു. “കുട്ടി എന്തുദ്ദേശ്യത്തോടെയാണ് ഞങ്ങളെ കാണാൻ വന്നതെന്നറിയില്ല.”

“അങ്കിൾ, നേഹയൊരിക്കലും വിഷമിക്കരുതെന്നാണെന്‍റെ ആഗ്രഹം. നിഖിൽ നേഹയെ വിവാഹം കഴിച്ചില്ലെങ്കിൽ അവളാകെ തകർന്നുപോവും. ഭാവന കണ്ണു തുടച്ചു.

“ഇങ്ങനെയൊക്കെ സംഭവിക്കണമെന്ന് ഞങ്ങളും ആഗ്രഹിക്കുന്നില്ല.” ശംഗാധരൻ പറഞ്ഞു.

“അങ്കിൾ നിഖിൽ സ്നേഹയ വിവാഹം കഴിക്കാൻ തയ്യാറാണെങ്കിൽ താങ്കളുടെ തീരുമാനമാന്തൊയിരിക്കും?” ഭാവന പൊടുന്നനെ ചോദിച്ചു.

“ഇതുവരെ നിഖിൽ ഞങ്ങളുടെ ഇഷ്ടത്തിന് എതിരായി പ്രവർത്തിച്ചിട്ടില്ല.” ഗായത്രിയുടെ മുഖഭാവം മാറി.

ഭാവന ഗായത്രിദേവിയുടെ സംസാരം ശ്രദ്ധിക്കാതെ ഗംഗാധരന്‍റെ മറുപടിയ്ക്കായി പ്രാർത്ഥനപോലെ ഇരുന്നു.

കുറച്ചു സമയം ചിന്താമഗ്നനായി നിന്ന ശേഷം ഗംഗാധരൻ തുടർന്നു. “എന്‍റെ മകൻ നിഖിലിനെക്കുറിച്ച് എനിക്ക് നന്നായറിയാം. അവന്‍റെ തീരുമാനമെന്താണോ അത് സഹർഷം സ്വീകരിക്കും.”

“അപ്പോൾ നിഖിലിന്‍റെയും ഭാവനയുടെയും വിവാഹം നടത്തി തരുമെന്നാണോ?” ആത്മവിശ്വാസത്തിന്‍റെ നേർത്ത രേഖയിലൂടെ കടന്നുപോകുന്നതായി ഭാവനയ്ക്ക് അനുഭവപ്പെട്ടു.

“ഒരിക്കലുമില്ല.” ഗായത്രി ദേവിയാണ് മറുപടി നൽകിയത്.

“എന്‍റെ മകനെ കണ്ണും കയ്യും കാണിച്ച് മയക്കി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയാണോ? നിങ്ങളുടെ ദുരാഗ്രഹം ഒരിക്കലും നടക്കാൻ പോവുന്നില്ല. നേഹ ഈ വീട്ടിൽ മരുമകളായി വരുന്ന പ്രശ്നമേയില്ല.” ഗായത്രിദേവി പൊട്ടിത്തെറിച്ചു. ഗായത്രിദേവിയുടെ സംസാരവും പെരുമാറ്റരീതിയും ഭാവനയ്ക്കൊട്ടും ഇഷ്ടമായില്ല. “ആന്‍റിയുടെ രണ്ടു പെൺമക്കളെ വിവാഹം കഴിപ്പിച്ചയ്ക്കുന്നതിനു മുമ്പ് അവരുടെ ഭർത്താക്കന്മാരുടെ കുടുംബത്തെക്കുറിച്ച് അന്വേഷിച്ചു കാണുമല്ലോ. ഞാനും എന്‍റെ ഇളയ സഹോദരിയ്ക്കു വേണ്ടി അത്രയേ ചെയ്‌തുള്ളൂ. ദയവായി എന്നെ അപമാനിക്കരുത്.” ആത്മനിയന്ത്രണം പാലിച്ചുകൊണ്ട് ഭാവന പറഞ്ഞു.

“ഗായത്രീ…” സംസാരിക്കരുതെന്ന ഭർത്താവിന്‍റെ നിർദ്ദേശം ലഭിച്ചതോടെ അവർ ദേഷ്യം കടിച്ചമർത്തി മിണ്ടാതെ നിന്നു.

“അങ്കിൾ, നിഖിൽ എന്താണ് ഉദ്ദേശി ക്കുന്നതെന്ന് അറിയുന്നത് നമുക്ക് രണ്ടു കൂട്ടർക്കും എന്തുകൊണ്ടും നല്ലതല്ലേ?”

“ശരിയാണ്.” ഗംഗാധരനും ഈ അഭിപ്രായത്തോടു യോജിച്ചു.

“അങ്ങനെയാണെങ്കിൽ ഞാനൊരു അഭിപ്രായം പറയട്ടെ.”

“എന്താ?”

“നമുക്കിന്നു വൈകുന്നേരം തന്നെ നിഖിലിന്‍റെ ഉദ്ദേശ്യമെന്തെന്ന് മനസ്സിലാക്കാം.”

“അതെങ്ങനെ?”

“നേഹയെ ഇഷ്ടമാണോ അല്ലയോ എന്ന കാര്യം അങ്കിൾ തന്നെ നേരിട്ട് നിഖിലിനോട് ചോദിക്കണം. നിഖിൽ നേഹയെ വിവാഹം കഴിക്കുമോ എന്നും തിരക്കണം.”

“അല്ലെങ്കിൽ തന്നെ അവനോട് ഇതേക്കുറിച്ച് ചോദിക്കണമെന്നു കരുതിയിരിക്കുകയായിരുന്നു ഞാൻ.”

“എങ്കിൽ ദയവായി മറഞ്ഞുനിന്ന് ഈ സംഭാഷണം കേൾക്കാൻ താങ്കളെന്നെ അനുവദിക്കണം.” ഭാവന കൈകുപ്പി.

“പക്ഷേ”

“അങ്കിൾ, എന്‍റെ സഹോദരിയുടെ ഭാവിയെക്കുറിച്ചോർത്ത് എനിക്ക് ഏറെ ഉത്കണ്ഠയുണ്ട്, നിഖിൽ നേഹയെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്നെനിക്കറിയണം.” ഗംഗാധരന്‍റെ മുഖത്തെ അസ്വസ്‌ഥത കണ്ട് ഭാവന പറഞ്ഞു.

“മോളേ, നിഖിൽ നേഹയെ വിവാഹം കഴിക്കുമെന്ന് സമ്മതിച്ചാലും ഞങ്ങൾ ഈ ബന്ധം അംഗീകരിക്കില്ലെന്നു മനസ്സിലാക്കണം”

“ശരി അങ്കിൾ.” ഭാവന മറുപടി നൽകി.

“ഇനി അവൻ നേഹയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചാലോ?” ഗംഗാധരന്‍റെ സ്വരം കനത്തു.

“എങ്കിൽ നേഹയെ നിഖിലിൽനിന്നും അകറ്റുന്ന കാര്യം ഞാനേറ്റു. നേഹയുടെ വിഷാദവും ടെൻഷനുമൊക്കെ മാറ്റേണ്ട ഉത്തരവാദിത്തം എന്‍റേതാണ്.” ഭാവനയുടെ ശബ്ദം ഇടറി.

“ശരി. നിങ്ങൾ മാറിയിരുന്നു സംസാരം കേട്ടോളൂ. പക്ഷേ ഒരു കാരണവശാലും ഞങ്ങളുടെ മുന്നിൽ വരരുത്.”

“ശരി.” ഭാവന അവിടെ നിന്നു മടങ്ങാനൊരുങ്ങി.

“നിഖിൽ രാത്രി 8 മണിയ്ക്കാണ് മടങ്ങി വരുന്നത്. നിങ്ങൾ അതിനുമുമ്പ് ഇവിടെ വരണം.” ഗംഗാധരൻ സൂചിപ്പിച്ചു.

“താങ്ക്യൂ അങ്കിൾ. താങ്കളുടെ ഈ സഹായം ഞാനൊരിക്കലും മറക്കില്ല.” ഭാവന യാത്രപറയുവാനായി എഴുന്നേറ്റു നിന്നു.

ഗംഗാധരന് ഭാവനയുടെ പെരുമാറ്റം നന്നേ ഇഷ്ടമായി. അദ്ദേഹം വാത്സല്യപൂർവ്വം ഭാവനയെ യാത്രയാക്കി. ഗായത്രി വളരെ യാന്ത്രികമായാണ് ഇടപെട്ടത്.

വൈകുന്നേരം ഏഴ് മണിയോടെ ഭാവന നേഹയെയുംകൂട്ടി ഗംഗാധരന്‍റെ വീട്ടിലെത്തിച്ചേർന്നു. നേഹയെ കവിതയെന്നു പറഞ്ഞാണ് അവൾ ഗംഗാധരനു പരിചയപ്പെടുത്തിയത്.

നേഹയെ കാര്യമൊക്കെ പറഞ്ഞ് മനസ്സിലാക്കി കൂടെ കൊണ്ടുവരുന്നതിനു ഭാവന‌യ്ക്കേറെ ബുദ്ധിമുട്ടേണ്ടിവന്നു. വിവാഹത്തിനുമുമ്പ് നേഹയെ നിഖിലിന്‍റെ വീട്ടിലേയ്ക്ക് കൊണ്ടുവരേണ്ടി വന്നതിൽ ഭാവനയ്ക്ക് വല്ലാത്ത കുറ്റബോധം തോന്നിയിരുന്നു. പക്ഷേ നിഖിലിന്‍റെ മനസ്സിലിരുപ്പ് മനസ്സിലാക്കുന്നതിന് ഇതല്ലാതെ വേറെ മാർഗ്ഗങ്ങളില്ലായിരുന്നു.

എട്ടു മണിയോടടുത്ത് നിഖിലിന്‍റെ കാറിന്‍റെ ഹോൺ കേട്ട് വേലക്കാരൻ വന്ന് മുൻവശത്തെ വാതിൽ തുറന്നു. ഭാവനയും നേഹയും ഡ്രോയിംഗ് റൂമിൽ നിന്നും തൊട്ടടുത്ത മുറിയിലേയ്ക്കു മാറി. ഗംഗാധരൻ ഗായത്രിയോടു ശബ്ദിക്കരുതെന്ന് വിലക്കിയിരുന്നു. വീട് വളരെ ശാന്തമായിരുന്നു.

മുറിയിലേയ്ക്ക് പോകാനൊരുങ്ങിയ നിഖിലിനെ ഗംഗാധരൻ അടുത്തുവിളിച്ചിരുത്തി. “പപ്പാ, എന്താ വല്ലാതിരിക്കുന്നെ…” ഗംഗാധരന്‍റെ മുഖഭാവം കണ്ട് നിഖിൽ ചോദിച്ചു.

“ഇന്നൊരു പെൺകുട്ടിയെന്നെ കാണാൻ വന്നിരുന്നു. ഭാവന എന്നാണവളുടെ പേര്.” ഗംഗാധരൻ സ്വാഭാവികതയോടെ കാര്യം അവതരിപ്പിച്ചു.

“നേഹയുടെ അമ്മാവന്‍റെ മകളെന്നു പറഞ്ഞാ സ്വയം പരിചയപ്പെടുത്തിയത്. നീ അവരെ അറിയുമോ?”

“ഭാവനയെന്താ പറഞ്ഞത്?” നിഖിലിന്‍റെ മുഖം ചുവന്നു.

“നീയും നേഹയുമായി പ്രണയമാണെന്നോ നീ നേഹയെ വിവാഹം കഴിക്കാൻ പോവുകയാണെന്നോ ഒക്കെ പറഞ്ഞു. എന്താ ഇതിനർത്ഥം? വെറും മിഡിൽ ക്ലാസ്സ് ഫാമിലിയുമായുള്ള റിലേഷൻ. എന്തിനാ നിന്‍റെ പുറപ്പാട്?” ഗംഗാധരന്‍റെ മുഖം ദേഷ്യംകൊണ്ടു ചുവന്നു.

“പപ്പ ഭാവന പറഞ്ഞതൊന്നും കാര്യമാക്കേണ്ട. അവരുടെ തലയ്ക്ക് സുഖമില്ല.” നിഖിൽ പറഞ്ഞു.

“നീ നേഹയെയാണ് വിവാഹം കഴിക്കാനുദ്ദേശിക്കുന്നതെങ്കിൽ അതൊരിക്കലും നടക്കാൻ പോവുന്നില്ല. അവർ നമ്മുടെ നിലയ്ക്കും വിലയ്ക്കും തീരെ ചേർന്നവരല്ല. ഒരു സാധാരണക്കാരിയെ വിവാഹം കഴിക്കാമെന്നു നീ വാക്കു നൽകിയത് ഒന്നുകൊണ്ടും ശരിയായില്ല. ഞാൻ ജീവിച്ചിരിക്കുമ്പോൾ ഇത് നടക്കില്ല.”

“റിലാക്സ‌് പപ്പ. ഞാൻ നേഹയെ വിവാഹം കഴിക്കാൻ പോവുന്നില്ല. നേഹ എന്‍റെ നല്ലൊരു സുഹ്യത്ത് മാത്രമാണ്. മറ്റൊരു ബന്ധവുമില്ല.” നിഖിൽ പപ്പയെ സമാധാനിപ്പിക്കാനെന്നോണം പറഞ്ഞു.

“അപ്പോ ഭാവന പറഞ്ഞതൊന്നും സത്യമല്ലെന്ന് എനിക്ക് വിശ്വസിക്കാമല്ലോ അല്ലേ?” ഗംഗാധരൻ തിരക്കി.

“പപ്പ, മറ്റുള്ളവരുടെ ജീവിതം കലുഷമാക്കുന്നതിൽ അവർക്ക് പ്രത്യേക പാടവം തന്നെയുണ്ട്. നേഹയ്ക്ക് ഭാവനയെ തീരെ കണ്ടുകൂടാ.”

“നീ ഈ പറഞ്ഞതൊക്കെ സത്യമല്ലേ? അതോ വെറുതെ എന്നെ…?”

“പപ്പയ്ക്കെന്നെ ഇപ്പോഴും വിശ്വാസമായില്ലേ? ഞാൻ തന്നിഷ്‌ടത്തിനു വിവാഹം കഴിക്കാനോ? പപ്പ എനിക്ക് നല്ല നിലയും വിലയുമുള്ള കുടുംബത്തിൽ നിന്നുള്ള പെൺകുട്ടിയെത്തന്നെ അന്വേഷിക്ക് സൗഹൃദം വേറെ വിവാഹം വേറെ.” നിഖിൽ വലിയൊരു ആദർശവാദിയെപ്പോലെ പെരുമാറി.

“ഞാനപ്പോഴേ പറഞ്ഞില്ലേ ആ പെൺകൂട്ടിയ്ക്ക് തെറ്റുപറ്റിയതാണെന്ന്.” ഗായത്രിദേവി ആശ്വാസത്തോടെ പറഞ്ഞു.

“ഭാവന പറഞ്ഞതൊന്നും പപ്പ കാര്യമായെടുക്കേണ്ട. എല്ലാം കെട്ടുകഥയെന്ന് കരുതിയാൽ മതി.” പപ്പയെ ആശ്വസിപ്പിച്ച് നിഖിൽ മുറിയിലേയ്ക്ക് മടങ്ങി. ഗായത്രിദേവി നിഖിലിനു പുറകെയായി നടന്നു. ഗംഗാധരൻ എഴുന്നേറ്റ് ഭാവനയും നേഹയും നിന്ന മുറിയിലെത്തി. തന്നെ എതിർത്ത് മകൻ മറ്റൊരു വിവാഹത്തിനു മുതിരാതിരുന്നത് ഗംഗാധരനെ ഒരർത്ഥത്തിൽ സന്തോഷിപ്പിച്ചെങ്കിലും നേഹയെ പോലുള്ള പെൺകുട്ടിയെ പ്രണയിച്ച് ചതിക്കുകയായിരുന്നല്ലോ എന്ന വിചാരം ഗംഗാധര ൻ മനസ്സിനെ ഉലച്ചു.

യാഥാർത്ഥ്യം മനസ്സിലാക്കിയ നേഹ ഏങ്ങിക്കരയുവാൻ തുടങ്ങി. ഭാവന അവളെ സമാധാനിപ്പിച്ചു. ഇതൊക്കെ കണ്ട് ഗംഗാധരനും കണ്ണുനിറഞ്ഞു.

“നിങ്ങളുടെ സഹോദരി നേഹയോട് സത്യാവസ്‌ഥ പറയണം. നേഹയ്ക്ക് വല്ലാത്ത വിഷമമുണ്ടാകുമെന്ന് എനിക്ക് നന്നായറിയാം..” മുൻവശത്തെ വാതിലിനരികിൽ അവരെ യാത്രയാക്കാൻ എത്തിയ ഗംഗാധരൻ വിഷമത്തോടെ പറഞ്ഞു.

“അങ്കിൾ, എന്നോടു ക്ഷമിക്കണം. ഇത് കവിതയല്ല നേഹയാണ്.” ഭാവന നേഹയെ തലോടി. ഗംഗാധരൻ നേഹയെ സാന്ത്വനിപ്പിക്കാനെന്നോണം നെറുകയിൽ കൈവച്ച് ആശ്വസിപ്പിച്ചു.

“മോളേ, ഇനി നിഖിലുമായി യാതൊരു തരത്തിലുള്ള സൗഹൃദവും വേണ്ട. സത്യം എത്ര തന്നെ കയ്‌പുള്ളതായാലും നമുക്ക് സധൈര്യം അഭിമുഖീകരിക്കേണ്ടതായുണ്ട്. എന്‍റെ മകൻ കാരണം നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് ഞാൻ മാപ്പു ചോദിക്കുന്നു.”

“അങ്കിൾ, എന്നോടു ക്ഷമിക്കണം. ഇപ്പോഴെങ്കിലും സത്യാവസ്‌ഥ മനസ്സിലായല്ലോ.” നേഹ വിതുമ്പി.

“കാര്യങ്ങളെ വിവേകത്തോടെ നേരിടാൻ ഭാവന അതിസമർത്ഥയാണ്, ഏതുവലിയ പ്രതിസന്ധിയേയും നേരിടാനും, താങ്ങായി കൂടെ നിൽക്കാനും എന്നും അവൾ ഒപ്പമുണ്ടാകും. ഈ വേദനകളൊക്കെയും മറന്ന് നീ സന്തോഷത്തോടെ ജീവിക്കും. നിങ്ങൾക്കെന്നും നന്മയേ ഉണ്ടാവൂ.” ഗംഗാധരൻ നിയന്ത്രണം വിടാതെ പറഞ്ഞൊപ്പിച്ചു.

പിതൃതുല്യമായ ആ സ്നേഹത്തെയും പക്വതയെയും തൊട്ടറിഞ്ഞ ഭാവനയും നേഹയും പുഞ്ചിരിക്കാൻ ശ്രമിച്ച് പടിയിറങ്ങി.

और कहानियां पढ़ने के लिए क्लिक करें...