തൊട്ടതിനും പിടിച്ചതിനുമൊക്കെ മരുമകളെ സദാനേരം കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീ എന്നാണ് അമ്മായിയമ്മയെക്കുറിച്ചുള്ള പൊതുസങ്കൽപം. പലർക്കും ഇത് അനുഭവമായിട്ടുണ്ടെങ്കിലും സ്നേഹവും സൗമ്യതയും കൊണ്ട് മരുമകൾക്ക് പ്രിയങ്കരിയായി മാറുന്ന അമ്മായിയമ്മമാരും ഇല്ലാതില്ല. അമ്മായിയമ്മയും ഒരമ്മയാണെന്ന് കരുതുന്നതോടെ ബന്ധം കൂടുതൽ ഊഷ്മളമാക്കാമെന്ന കാര്യം മരുമകളായിട്ടെത്തുന്നവർ മനസ്സിലാക്കണം. അമ്മായിയമ്മ മരുമകളെയും മരുമകൾ അമ്മായിയമ്മയെയും വേർതിരിച്ച് കാണുന്നിടത്താണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.

മരുമകളുടെ വരവോടെ മകന് തന്നോടുള്ള സ്നേഹത്തിന് കോട്ടം തട്ടുമോ, വീട്ടിലെ തന്‍റെ സ്ഥാനം നഷ്ടപ്പെടുമോ, മരുമകൾ തന്നെ വില കൽപിക്കില്ലേ എന്നിങ്ങനെയുള്ള ആധികളായിരിക്കും. അമ്മായിയമ്മക്ക് മാത്രമല്ല, ഭൂരിഭാഗം പെൺകുട്ടികളും അമ്മായിയമ്മയെക്കുറിച്ച് മുൻധാരണകൾ വെച്ചുപുലർത്തുന്നവരായിരിക്കും. അമ്മായിയമ്മയോട് എങ്ങനെ പെരുമാറണമെന്ന് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചായിരിക്കും ഓരോ പെൺകുട്ടിയും ഭർത്തൃവീട്ടിലേക്ക് വരിക. കൂടാതെ അടുത്ത ബന്ധുക്കൾ നൽകിയ മുൻകൂർ ഉപദേശങ്ങളും അവളുടെ മനസ്സിലുണ്ടായിരിക്കും. മുൻവിധികളുടെ അടിസ്ഥാനത്തിൽ അമ്മായിയമ്മയും മരുമകളും ഇടപെടുമ്പോൾ പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്.

“കുറ്റങ്ങളും കുറവുകളുമില്ലാത്തവരായി ഈ ലോകത്ത് ആരുണ്ട്? പുറമേക്ക് അൽപം ഗൗരവക്കാരായി തോന്നുമെങ്കിലും ഇവരുടെ മനസ്സിലും സ്നേഹത്തിന്‍റെ തിരയിളക്കമുണ്ടായിരിക്കില്ലേ? കഠിന ഹൃദയയായ അമ്മായിയമ്മയെപ്പോലും സ്നേഹത്തിലൂടെ മുട്ടുകുത്തിക്കാമെന്നാണ് എന്‍റെ അനുഭവം.” കോട്ടയത്തെ സ്വകാര്യസ്കൂൾ അധ്യപികയായ റേച്ചലിന്‍റെ അഭിപ്രായം.

മരുമകൾക്ക് നല്ലൊരു കൂട്ടുകാരിയാകുന്ന അമ്മായിയമ്മ… കൊച്ചുമക്കളെ കൈ പിടിച്ച് നടത്തുന്ന സ്നേഹനിധിയായ മുത്തശ്ശി…. ഇങ്ങനെ ഏതൊക്കെ സ്നേഹഭാവങ്ങളിലാണ് അമ്മായിയമ്മയ്ക്ക് ശോഭിക്കാനാകുക.

കുഞ്ഞുങ്ങളുടെ മുത്തശ്ശി

കുട്ടികളുടെ ജനനം, വളർച്ച, സംരക്ഷണം തുടങ്ങിയ ഘട്ടങ്ങളിലാണ് അമ്മായിയമ്മയുടെ സാന്നിധ്യം മരുമകൾക്ക് താങ്ങും തണലുമാകുന്നത്. ഏറെ ജീവിതാനുഭവങ്ങളുള്ള വീട്ടിലെ മുതിർന്ന വ്യക്തിയാണെന്ന നിലയിൽ മുത്തശ്ശിക്കാവും കുഞ്ഞുങ്ങളുടെ വളർച്ചയിലും സ്വഭാവരൂപീകരണത്തിലും അമ്മയേക്കാളും ഏറെ ശ്രദ്ധപുലർത്താനാകുക. കുഞ്ഞുങ്ങൾ കാട്ടുന്ന കൊച്ചുകൊച്ചു തെറ്റുകളെയും വ്യക്തികളെയും സ്നേഹത്തോടെ വിലക്കാൻ മുത്തശ്ശിക്കല്ലാതെ ആർക്കാണ് കഴിയുക? വാർധക്യത്തിലെ അസ്വസ്ഥതകൾ മറന്ന് കൊച്ചുമക്കളുടെ കളിചിരിക്കൊപ്പം ആടിപ്പാടാൻ ഈ മുത്തശ്ശിമാർ റെഡി. കൊച്ചുമകന് അല്ലെങ്കിൽ കൊച്ചുമക്കൾക്ക് ഒരു പനിച്ചൂട് വന്നാൽ പൊള്ളുന്നതും ഇവരുടെ ഹൃദയമല്ലേ… വാശിപിടിച്ച് കരയുന്ന കൊച്ചുകുഞ്ഞിനെ സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞ് മുത്തം കൊടുത്ത് കരച്ചിലടക്കാൻ സ്നേഹത്തിന്‍റെ നിറകുടമായ മുത്തശ്ശിക്കേ കഴിയൂ. ഇങ്ങനെ ഏതൊക്കെ വിധത്തിലാണ് കൊട്ടുമക്കൾക്കായി മുത്തശ്ശിയുടെ വാത്സല്യങ്ങൾ നീളുന്നത്.

  • കൊച്ചുമക്കൾക്ക് കഥകൾ പറഞ്ഞുകൊടുക്കുക.
  • അവരെ എണ്ണതേച്ച് കുളിപ്പിക്കുക, ഉടുപ്പണിയുക.
  • അവരോടൊപ്പം കളിക്കുക, സംസാരിക്കുക.
  • ചെറിയ ചെറിയ ഉപദേശങ്ങൾ നൽകുക, പഠിപ്പിക്കുക.
  • അസുഖമായി കിടക്കുന്ന കുഞ്ഞിനെ വാത്സല്യത്തോടെ പരിചരിക്കുക.
  • കുഞ്ഞുങ്ങളെ ക്ഷേത്രത്തിലോ പാർക്കിലോ കൊണ്ടുപോകുക.
  • അടുത്താണ് സ്കൂളെങ്കിലും അവരെ സ്കൂളിൽ കൊണ്ടുവിടുക.

അതിഥി സത്കാരം

  • വീട്ടിൽ വരുന്ന അതിഥികളെ സത്കരിക്കാൻ മരുമകളെ സഹായിക്കുക. അതിഥികളുടെ എണ്ണം കൂടിയാലും ഒട്ടും ടെൻഷനില്ലാതെ അവരെ യഥോചിതം സ്വീകരിക്കാനും സത്കരിക്കാനും അമ്മായിയമ്മയ്ക്ക് ഒറ്റയ്ക്ക് കഴിയുമെന്നത് വലിയ കാര്യമല്ലേ.
  • അതിഥികൾ വരുമ്പോൾ മരുമകൾക്ക് അധിക ജോലിഭാരം ഉണ്ടാകുക സ്വാഭാവികമാണല്ലോ. അന്നേരം അമ്മായിയമ്മയുടെ ഒരു കൈസഹായം എത്ര ആശ്വാസകരമാണ്.

രോഗിയായി കിടക്കുന്ന മരുമകൾക്ക് ആശ്വാസമായി

ഈ സാഹചര്യത്തിലാണ് അമ്മായിയമ്മ ശരിക്കും അമ്മയുടെ സ്നേഹവാത്സല്യങ്ങളോടെ മരുമകളെ പരിചരിക്കുക. ഉദാ-

  • മകന് കൃത്യസമയത്ത് പ്രാതലൊരുക്കി നൽകിയശേഷം ഓഫീസിലേക്ക് അയയ്ക്കുക.
  • കുഞ്ഞുങ്ങളെ തയ്യാറാക്കി അവർക്കുള്ള ഉച്ചഭക്ഷണവും നൽകി അവരെ സ്കൂളിൽ അയയ്ക്കുക.
  • ഇതിനിടയിൽ മരുമകളുടെ രോഗവിവരം അന്വേഷിക്കുക, പരിചരിക്കുക.
  • മരുമകൾക്കുള്ള മരുന്ന, പ്രാതൽ, ചായ എന്നിവ സമയാസമയത്ത് നൽകുക.
  • ആവശ്യമുള്ള സാഹചര്യങ്ങളിൽ മരുമകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുക.
  • മരുമകൾ ഉദ്യോഗസ്ഥയാണെങ്കിൽ കുഞ്ഞുങ്ങളെ പകൽ മുഴുവനും സംരക്ഷിക്കുക.

വീട്ടിലൊരു കൂട്ടുകാരി

പച്ചക്കറി അരിയുന്നത് മുതൽ കറിയുടെ ഉപ്പ് പാകമായോയെന്ന് നോക്കുന്നതിൽ പോലും അമ്മായിയമ്മയുടെ സ്നേഹവും ആത്മാർത്ഥതയും തുടിച്ചുനിൽക്കുന്നത്. മരുമകൾക്ക് എത്ര ആശ്വസപ്രദമായിരിക്കും. അമ്മായിയമ്മ വീട്ടിലില്ലാതെയിരിക്കുമ്പോഴാണ് ആ കുറവ് ഏറ്റവുമധികം മരുമകളെ അലട്ടുക.

വീട്ടിലെ പാരമ്പര്യ ചിട്ടകളും ആചാരമര്യാദകളും വളരെ സമർത്ഥമായി മരുമകൾക്ക് പകർന്ന് നൽകാൻ അമ്മായിയമ്മക്കേ കഴിയൂ. ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള വർഷങ്ങളായുള്ള അനുഭവമാണ് അവരെ അതിന് പ്രാപ്തയാക്കുന്നത്. വീട്ടിൽ പുതുതായെത്തുന്ന മരുമകൾക്ക് ഒറ്റയടിക്ക് ഭർത്തൃവീട്ടിലെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനാവില്ലല്ലോ. ആ സാഹചര്യത്തിൽ അമ്മായിയമ്മയുടെ സാന്നിധ്യം വലിയൊരാശ്വാസമാണ്.

ദാമ്പത്യങ്ങളിൽ സമാധാനമായെത്തുന്നു

ഭർത്താവുമായി ഏതെങ്കിലും വിധത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങളുണ്ടായാൽ, ഭർത്താവ് യാതൊരുവിധത്തിലുമുള്ള ഒത്തുതീർപ്പിനും തയ്യാറാല്ലെങ്കിൽ ഭർത്താവിന്‍റെ സ്നേഹമയിയായ അമ്മയാകും അദ്ദേഹത്തെ നയത്തിൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുക. എന്നാൽ ഇത്തരം സാഹചര്യങ്ങൾ മുതലെടുക്കുന്ന അമ്മായിയമ്മമാരും ചുരുക്കമല്ല. നിങ്ങളുടെ ഭർത്താവിനെ കുഞ്ഞുനാൾ തൊട്ടേ അറിയുന്ന അമ്മയെന്ന നിലയിൽ പ്രശ്നത്തെ എങ്ങനെ നേരിടണമെന്ന് അവർക്കായിരിക്കുമല്ലോ ഏറ്റവും നിശ്ചയം. ദാമ്പത്യപ്രശ്നങ്ങൾ ഉടലെടുക്കുമ്പോൾ സ്നേഹനിധിയായ അമ്മയുടെ സാന്നിധ്യം ഏറെ വിലപ്പെട്ടതു തന്നെ. അതുകൊണ്ട് അമ്മായിയമ്മയുമായുള്ള സമീപനം ഹൃദ്യത നിറഞ്ഞതാകാൻ മരുമകളാണ് ആദ്യം ശ്രമിക്കേണ്ടത്.

ദുഃഖകരമായ സാഹചര്യങ്ങളിൽ മരുമകൾക്ക് ഒരമ്മയുടെ തണലേകാൻ ജീവിതത്തെക്കുറിച്ച് ഏറെ അനുഭവജ്ഞാനമുള്ള ഒരമ്മയിയമ്മയ്ക്കേ കഴിയൂ. വീട്ടിലെ ചെറുതും വലുതുമായ പ്രശ്നങ്ങളെ നേരിടാനും വളരെ സമർത്ഥമായി പരിഹരിക്കാനും അമ്മായിയമ്മയുടെ സഹായം ആരായുന്നതിൽ തെറ്റില്ല.

വീട്ടിലെ സകല കാര്യങ്ങളിലും അമ്മായിയമ്മയുടെതായ ഒരു സ്റ്റൈൽ ഉണ്ടായിരിക്കും. പുതുതായെത്തുന്ന മരുമകൾക്ക് ചിലപ്പോൾ അത്തരം ചിട്ടവട്ടങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിഞ്ഞെന്ന് വരില്ല. ഈ സാഹചര്യങ്ങളിൽ അമ്മായിയമ്മ- മരുമകൾ ബന്ധത്തെ കൂടുതൽ ദൃഢമാക്കാം. ഈഗോ ഒഴിവാക്കി പരസ്പരം സ്നേഹിക്കുകയാണ് അമ്മായിയമ്മയും മരുമകളും ചെയ്യേണ്ടത്.

और कहानियां पढ़ने के लिए क्लिक करें...