ഏടത്തി, ഇന്നലെ എന്‍റെ കൂട്ടുകാരികൾ ഏട്ടത്തി ഉണ്ടാക്കിയ ഫ്രൈഡ് റൈസ് കഴിച്ച് എന്നെ ഒരുപാട് പ്രശംസിച്ചു. അറിയാമോ, എല്ലാവരും കഴിച്ചു. സ്നേഹ സന്തോഷത്തോടെ ലഞ്ച് ബോക്സ് ബാഗിൽ വയ്ക്കുന്നതിന് ഇടയ്ക്ക് പറഞ്ഞു. ഏടത്തിയെ സോപ്പിട്ട് വീഴ്ത്തല്ലേ മോളെ, സൂരജ് ചിരിച്ചു.

സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കുന്നത് എങ്ങനെ എന്ന് ഏടത്തിയോട് ചോദിച്ചു പഠിക്കുവാൻ പോവുകയാണ് ഞാൻ. അവധി കിട്ടിയിട്ട് വേണം…

എന്നും ഏടത്തി കഷ്ടപ്പെടുന്നതല്ലേ, അവധി ദിവസമെങ്കിലും ഏടത്തിക്ക് അല്പം വിശ്രമം കൊടുത്തുകൂടെ? ഗൗരവത്തോടെ സൂരജ് പറഞ്ഞു.

സാധാരണ ഇത്തരം സംഭാഷണങ്ങൾ തുടങ്ങുമ്പോഴേ അശ്വതി സൂരജിനെയും സ്നേഹയേയും തടയാറുണ്ടായിരുന്നു. പക്ഷേ അന്ന് അവൾ നിശബ്ദയായിരുന്നു. സ്നേഹയുടെയും സൂരജിന്‍റെയും സംഭാഷണം കേട്ടിട്ടേയില്ല എന്ന് തോന്നിപ്പിച്ചു. അവളുടെ മുഖഭാവം. സ്നേഹയും സൂരജും ഓഫീസിൽ പോകുന്നതിന്‍റെ തിരക്കിലായിരുന്നു. അശ്വതിയുടെ മാറ്റം ശ്രദ്ധിച്ചിരുന്നില്ല. അശ്വതിയുടെ ഭാവങ്ങൾ വായിക്കുവാൻ അവരുടെ പക്കൽ തീരെ സമയം ഉണ്ടായിരുന്നില്ല.

അശ്വതി ഒന്നിങ്ങോട്ടു വന്നേ, രാജീവ് ഉറക്കെ വിളിച്ചു.

ഹോ… ഇന്നും ഏട്ടനു സോക്സും ടവലും കിട്ടിയിട്ടുണ്ടാകില്ല. സ്നേഹ കളിയാക്കി. സൂരജ് വീട്ടിൽ നിന്ന് ഇറങ്ങിയതിനു തൊട്ടു പിന്നാലെ സ്നേഹയും പുറത്തേക്ക് വന്നു.

ഭർത്താവിന്‍റെ വിളി കേട്ടിട്ടും അശ്വതി യാതൊരു മറുപടിയും നൽകിയില്ല. പതിവിന് വിപരീതമായി അന്ന് ടവ്വലും സോക്സും എടുത്ത് കൊടുത്തില്ല. ഒന്നും ചോദിച്ചതുമില്ല. സാധാരണ അശ്വതി ഒരു ടവലിൽ കൈ തുടച്ചുകൊണ്ട് മന്ദസ്മിതം തൂകി ചോദിക്കും.

ഇനിയിപ്പോ എന്താ കിട്ടാത്തത്?

അന്നവൾ ഒന്നും പറയാതെ ടവലും സോക്സും എടുത്തു കൊടുത്തു. എന്നിട്ട് ഒരു വശത്തേക്ക് മാറിനിന്നു. രാജീവിന് അതിശയം തോന്നി. അശ്വതിക്ക് എന്തുപറ്റി? എന്നാൽ അശ്വതിയുടെ ഭാവം മാറ്റങ്ങൾക്ക് എന്താണ് കാരണമെന്ന് അന്വേഷിക്കാൻ രാജീവിന് ഒട്ടും സാവകാശം കിട്ടിയില്ല.

ഓഫീസിൽ എത്തിയ ശേഷവും അശ്വതിയുടെ വാടിയ മുഖം അയാളുടെ ഉള്ളിൽ അസ്വസ്ഥതയായി നിന്നു.

മൂന്നുമണിക്ക് പതിവുപോലെ അയാൾ വീട്ടിലേക്ക് ഫോൺ ചെയ്തു. മൂന്നുതവണ ഫോൺ റിങ്ങ് ചെയ്യുമ്പോഴേക്കും റിസീവർ എടുക്കാറുള്ള അശ്വതി ഇന്ന് ഒരുപാട് നേരം കഴിഞ്ഞാണ് ഫോൺ എടുത്തത്. ഒത്തിരി റിങ്ടോണുകൾക്ക് ശേഷം റിസീവർ വയ്ക്കാം എന്ന് രാജീവ് വിചാരിച്ചപ്പോഴേക്കും മറുവശത്ത് നിന്നും ഒരു തകർന്ന സ്വരം, ഹലോ…

അശ്വതി, എന്തുപറ്റി? എന്താ പ്രശ്നം?

ആവോ? എനിക്കറിയില്ല. അശ്വതി അശ്രദ്ധയോടെ പറഞ്ഞു. ഇത്തരത്തിലുള്ള വിരസ സ്വഭാവം അശ്വതിക്കുണ്ടായിരുന്നില്ലല്ലോ അയാൾ ആലോചിച്ചു.

രാജീവ് അവളെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടു പറഞ്ഞു, ഞാൻ ഇന്ന് നേരത്തെ വരും. നീ തയ്യാറായിരുന്നോ. നമുക്ക് ഒരിടത്തേക്ക് പോകണം. സിനിമയും കാണാം.

നിങ്ങൾക്ക് എവിടെയാ പോകേണ്ടത് എന്നുവെച്ചാൽ പൊയ്ക്കൊള്ളൂ… ഞാനില്ല. പറഞ്ഞുകഴിഞ്ഞെങ്കിൽ ഫോൺ വയ്ക്കട്ടെ… ഭക്ഷണം കഴിക്കുന്നതിന് ഇടയ്ക്ക് ഓടി വന്നതാണ്… അശ്വതിയുടെ സ്വരത്തിൽ അമർഷം നിറഞ്ഞു നിന്നു.

അയ്യോ നീ ഇത്ര വൈകിയാണോ ഭക്ഷണം കഴിക്കുന്നത്? എന്താ അശ്വതി നിനക്ക് ആരോടാ ഈ ദേഷ്യം? ശരി, വൈകിട്ട് സംസാരിക്കാം. രാജീവ് പറഞ്ഞ് തീരുന്നതിനു മുമ്പ് തന്നെ അശ്വതി റിസീവർ താഴെ വച്ചു. അശ്വതിയുടെ ഈ പ്രവർത്തി രാജീവിനെ ആശ്ചര്യപ്പെടുത്തി. എന്നാൽ ഓഫീസിൽവച്ച് ഇതിനെക്കുറിച്ച് ചിന്തിക്കുവാൻ അയാളുടെ പക്കൽ തീരെ സമയമില്ലായിരുന്നു.

അശ്വതി മോളെ, ഈ കണ്ണടയുടെ ചില്ല് നന്നായി തുടച്ചു തരാമോ… പുസ്തകത്തിലെ അക്ഷരങ്ങൾക്ക് ഒരു തെളിച്ചവും ഇല്ലാത്തതുപോലെ….

അച്ഛൻ എന്നും ഈ കണ്ണട വച്ചാണല്ലോ വായിക്കാറ് എന്ന് സാധാരണ പറയാറുള്ള അശ്വതി അന്ന് ഒരക്ഷരം പോലും പറയാതെ കണ്ണട വൃത്തിയാക്കി കൊടുത്തു. വൈകുന്നേരം അമിതയും രോഹിത്തും സ്കൂളിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. പക്ഷേ, അശ്വതി അതിലൊന്നും ശ്രദ്ധ കൊടുക്കാതെ കിടന്നു. സ്നേഹ ഓഫീസിൽ നടന്ന വിശേഷങ്ങൾ സാധാരണ അശ്വതി ഏടത്തിയോട് പറയുന്ന പതിവുണ്ടായിരുന്നു. എന്നാൽ അന്ന് അശ്വതി കിടക്കുന്നത് കണ്ട് അവൾ ആശ്ചര്യത്തോടെ ചോദിച്ചു.

എന്തുപറ്റി ചേച്ചി? പനിയുണ്ടോ? ചുക്കുകാപ്പി കൊണ്ടു തരട്ടെ…

സ്നേഹ അടുക്കളയിൽ പോയി കാപ്പി കൊണ്ടുവന്നു. അശ്വതി അപ്പോഴും മിണ്ടാതെ ചുമരിന് അഭിമുഖമായി കിടക്കുകയായിരുന്നു.

ഇത് അമ്മയ്ക്കും അച്ഛനും കൊടുത്തിട്ട് വരാം. പിന്നെ എനിക്കും ചേച്ചിക്കും ഒന്നിച്ചിരുന്ന് കുടിക്കാമല്ലോ.

സ്നേഹ മടങ്ങി വന്നപ്പോഴും ട്രേയിൽ കാപ്പി അതേപടി ഇരിക്കുകയായിരുന്നു. അശ്വതിയാവട്ടെ അതേ കിടപ്പും. സ്നേഹയ്ക്ക് അതിശയം തോന്നി. തീരെ സുഖമില്ലാത്തപ്പോൾ പോലും ഏടത്തി ഇതുപോലെ മിണ്ടാതെ കിടന്നിട്ടില്ലല്ലോ. അവൾ ആലോചിച്ചു.

ചേച്ചി, കാപ്പി കുടിച്ച് വിശ്രമിക്കൂ. അവൾ ഇത് പറഞ്ഞപ്പോഴേക്ക് അശ്വതി ഒറ്റവലിക്ക് കുടിച്ചു തീർത്ത് കണ്ണടച്ചു കിടന്നു.

അന്ന് രാത്രി വീട്ടിലെ സകല ജോലികളും സ്നേഹയാണ് ചെയ്തുതീർത്തത്. ജോലികളെല്ലാം സ്വയം ചെയ്യേണ്ടതായ സന്ദർഭങ്ങൾ അവൾക്ക് ഉണ്ടായിട്ടില്ല. അശ്വതി ഏടത്തിയുടെ സഹായമില്ലെങ്കിൽ അവൾക്ക് ഓഫീസിൽ സമയത്ത് പോകാൻ സാധിക്കില്ലായിരുന്നു. അതുകൊണ്ട് അവൾ അശ്വതിയോട് എപ്പോഴും ആ നന്ദി പുലർത്തി.

എന്നാൽ ഇപ്പോൾ സ്വന്തം കുട്ടികളെ പോലും ശ്രദ്ധിക്കാതെയുള്ള ഈ പെരുമാറ്റം എല്ലാവരെയും ആശ്ചര്യപ്പെടുത്തി. അശ്വതിയുടെ ഭര്‍ത്തൃ സഹോദരനായിരുന്നു സൂരജ്. സ്വന്തം അമ്മയോട് എന്നപോലെ അശ്വതി ഏടത്തിയെ ഇഷ്ടമായിരുന്നു അവന്.

ഒരാഴ്ചയായിട്ടും ഏടത്തിയുടെ പെരുമാറ്റത്തിന് ഒരു മാറ്റവും ഉണ്ടാകാതെ വന്നപ്പോൾ സൂരജ് ആകെ അസ്വസ്ഥനായി. ഏടത്തി, എന്താ കാര്യം? എന്തായാലും പറയു ഏടത്തി? ഞങ്ങൾ ആരെങ്കിലും ഏടത്തിയുടെ മനസ്സ് നോവിച്ചോ? അറിയാതെ ആരെങ്കിലും ഏടത്തിയെ വിഷമിപ്പിച്ചോ? എന്തായാലും പറയൂ പ്ലീസ്….

ഒന്നുമില്ല, ആരും ഒന്നും പറഞ്ഞില്ല. ആരും എന്നോട് മോശമായി പെരുമാറിയതും ഇല്ല. അശ്വതി അരിശത്തോടെ സൂരജിനോട് പറഞ്ഞു.

പിന്നെ എന്താ ഏടത്തിയിങ്ങനെയൊക്കെ പെരുമാറുന്നത്? ഏടത്തിയുടെ മുഖത്തെന്നും സന്തോഷം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഇപ്പോൾ ഇത് ആദ്യമായി….

എപ്പോഴും സന്തോഷം മാത്രമല്ലേ കണ്ടിട്ടുള്ളൂ. ഇപ്പോൾ ഇതും കണ്ടോളൂ. ദയാരഹിതമായി അശ്വതി മറുപടി നൽകി.

ഇത് തന്‍റെ ഏടത്തി അല്ല. മറ്റാരോ ആയിരിക്കും എന്ന് മട്ടിൽ സൂരജ് അശ്വതി ഏടത്തിയെ നോക്കി. അവരോട് എന്തു പറയണം, അത് എങ്ങനെ പറയണം എന്നൊക്കെ സൂരജ് അസ്വസ്ഥനായി. പെട്ടെന്നാണ് അശ്വതിയുടെ നാവിൽ നിന്ന് ഹൃദയം കുത്തിത്തുളയ്ക്കുന്ന വാക്കുകൾ വന്നത്. എന്‍റെ അനിയാ, നിനക്കിവിടെ എന്താ കാര്യം? നിന്‍റെ പരിഭവമൊക്കെ സർവ്വ ഗുണസമ്പന്നയായ നിന്‍റെ ഭാര്യയോട് ചെന്നു പറയൂ. ഞാൻ വെറും നാട്ടിൻപുറത്തുകാരി. അടിച്ചു വാരാനും പാത്രം തേക്കാനും അല്ലാതെ എനിക്ക് എന്ത് അറിയാം?

ഏടത്തി… ഏടത്തി എന്തൊക്കെയാണ് ഈ പറയുന്നത്. ഏടത്തി ഇല്ലെങ്കിൽ പിന്നെ ഈ വീട് ഉറങ്ങിയ പോലെയല്ലേ എന്നൊക്കെ പറയണമെന്ന് സൂരജിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അശ്വതിയുടെ രോഷം നിറഞ്ഞ മറുപടികേട്ട് സൂരജ് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.

വീട്ടിൽ ഇത്ര അംഗങ്ങൾ ഉണ്ടായിട്ടും അവിടെ നിശബ്ദത തളം കെട്ടി നിന്നു. രാജീവ് ആകട്ടെ മൂടികെട്ടിയ അന്തരീക്ഷത്തിന്‍റെ നിശബ്ദത അകറ്റുവാനായി എന്തെങ്കിലും ഫലിതങ്ങൾ പറയുകയോ ഓഫീസിൽ നടന്ന ഒന്നുരണ്ട് സംഭവങ്ങൾ പറഞ്ഞ മറ്റുള്ളവരെ ചിരിപ്പിക്കുവാൻ ശ്രമിക്കുകയോ ചെയ്യുമ്പോഴൊക്കെ ആരും തന്നെ തുറന്നു ചിരിച്ചിരുന്നില്ല. അശ്വതി ഏതെങ്കിലും രീതിയിൽ പ്രതികരിച്ചാൽ മതിയായിരുന്നു എന്നോർത്ത് രാജീവ് ഇടയ്ക്കിടയ്ക്ക് അവളുടെ കണ്ണിൽ നോക്കുമായിരുന്നു. വീട്ടുകാരുമായി യാതൊരു ബന്ധവുമില്ല എന്ന മട്ടിലായിരുന്നു അശ്വതിയുടെ ഇരിപ്പ്. രോഹിത്തും അമിതയും അവളിൽ നിന്നും ഒഴിഞ്ഞു മാറിനിന്നു.

വീടിന്‍റെ അവസ്ഥ കണ്ട് അശ്വതി ഉള്ളിന്‍റെയുള്ളിൽ ക്രൂരമായി ആനന്ദിക്കുകയായിരുന്നു. വീട്ടുകാർ തന്‍റെ അവസ്ഥയെക്കുറിച്ച് ഓർത്ത് അസ്വസ്ഥരാകുന്നത് കണ്ട് അവൾ ആനന്ദിച്ചു.

എന്നാൽ വീടുമായി അടുപ്പമുള്ളവരോ പുറത്തുനിന്ന് ആരെങ്കിലുമോ വരികയാണെങ്കിൽ അശ്വതി അവരോട് ഹൃദ്യമായി പെരുമാറിയിരുന്നു.

സ്നേഹക്ക് ഓഫീസിൽ പോകുന്നതിനു മുമ്പും തിരികെ എത്തിയാലും ആകെ ജോലി തിരക്ക് തന്നെ. ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും അവൾക്ക് സമയം കിട്ടാറില്ലായിരുന്നു. ചിലപ്പോൾ ലഞ്ച് ബോക്സ് പോലും കൊണ്ടുപോകാൻ മറക്കും.

അശ്വതി ഇതൊക്കെ വെറുതെ നോക്കിയിരിക്കും. എന്നല്ലാതെ സ്നേഹയെ സഹായിച്ചിരുന്നില്ല. എന്നാൽ രാജീവിനായിരുന്നു ഏറ്റവും വിഷമം. അശ്വതിയുടെ സഹായമില്ലാതെ അയാൾക്ക് ഒരു തീരുമാനമെടുക്കുക എന്നത് ഏറെ പ്രയാസമായിരുന്നു.

എന്താ മോളെ, നിനക്ക് സുഖമില്ലേ? ഒരു ദിവസം അശ്വതിയോട് അമ്മായിയമ്മ ചോദിച്ചു.

അല്പം ആലോചിച്ചശേഷം അശ്വതി മനസ്സില്ലാ മനസ്സോടെ പറഞ്ഞു, ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ല. എനിക്കൊരു കുഴപ്പവുമില്ല.

മോളെ, മനസ്സിന്‍റെ സ്ഥിതി നന്നായാൽ ആരോഗ്യനില മെച്ചമാവും. മനസ്സ് നന്നായാൽ എല്ലാം ശരിയാവും. അമ്മായി അച്ഛൻ എന്നത്തേയും പോലെ വാത്സല്യത്തോടെ പറഞ്ഞു. അമ്മായി അച്ഛന് അശ്വതിയോട് പ്രത്യേക വാത്സല്യം തന്നെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ വാക്കുകൾ അവൾ ശ്രദ്ധയോടെ കേൾക്കുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ ഇന്ന് അദ്ദേഹത്തിന്‍റെ സംസാരം കേട്ട് അവൾക്ക് പുച്ഛമാണ് തോന്നിയത്.

ഒരു ദിവസം സ്നേഹയും സൂരജും തർക്കത്തിനിടയ്ക്ക് പതുക്കെ ഏടത്തി എന്നു പറയുന്നത് അശ്വതി കേൾക്കാനിട വന്നു.

ഏടത്തിയോട് പറയൂ. സ്നേഹ പതുക്കെ പറഞ്ഞു.

നമ്മുടെ സുഖദുഃഖത്തെ കുറിച്ച് ഓർത്ത് ഏടത്തി എന്തിനു വേവലാതിപ്പെടണം. നിന്നോട് ആദ്യമേ പറഞ്ഞതല്ലേ മൂന്നുനാലു വർഷത്തേക്ക് കുട്ടികളൊന്നും വേണ്ടെന്ന്. ഭയങ്കര ചെലവല്ലേ ഇപ്പോൾ. അടുത്തവർഷം സെലക്ഷൻ ഗ്രേഡിൽ എത്തുകയാണെങ്കിൽ ശമ്പളത്തിൽ കാര്യമായ വ്യത്യാസമുണ്ടാവും. പിന്നെ നമുക്ക് ഒരു മേഡിനെ നിയമിക്കാമല്ലോ? സൂരജ് പറഞ്ഞു.

അപ്പോൾ ഇതുവരെ നടന്നതൊക്കെ മറന്നോ നിങ്ങൾ? സ്നേഹയുടെ അസ്വസ്ഥത നിറഞ്ഞ ചോദ്യം കേട്ട് അശ്വതി അമ്പരന്നു നിന്നു.

നിനക്ക് എന്തുപറ്റി സ്നേഹേ? എന്നെ വിശ്വാസമില്ലേ? വീടും വീട്ടിലെ സ്ഥിതികൾക്കും അനുസരിച്ച് ആയിരിക്കണം നമ്മുടെ ബജറ്റ് തയ്യാറാക്കൽ ഒക്കെ. ദയവായി നീ ഒരു വർഷം കൂടി ക്ഷമിക്കൂ. അതിനുശേഷം മതി കുട്ടികൾ.

എനിക്ക് പേടി ഇനി ഒരിക്കലും…. സ്നേഹ പരിഭ്രമത്തോടെ പറഞ്ഞു.

എന്നുവെച്ചാൽ…

നിങ്ങളൊരിക്കൽ നിർബന്ധിച്ചിട്ട് ഞാൻ അബോഷൻ ചെയ്തതല്ലേ… ഇപ്പോൾ വീണ്ടും… ഞാനും ഒരു സാധാരണ സ്ത്രീയെ പോലെ സുഖവും ശാന്തിയും ഒക്കെ ആഗ്രഹിക്കുന്നു. അല്ലാതെ ഞാൻ കൊലപാതകിയല്ല. എന്‍റെ സ്വന്തം അംശത്തെ അല്ലേ ഞാൻ കൊന്നത്. എന്‍റെ മനസ്സിൽ കല്ലെടുത്തു വച്ചാണ് അന്ന് ഞാൻ അത് ചെയ്തത്. ഇതിന് പ്രകൃതി എന്നാണോ തിരിച്ചടി നൽകാൻ പോകുന്നത്.

സ്നേഹേ! എന്‍റെ ഹൃദയവും കല്ലുകൊണ്ടല്ല ഉണ്ടാക്കിയിരിക്കുന്നത്. ഇതുവരെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാൻ ഉള്ള ശ്രമത്തിലായിരുന്നു ഞാൻ. എന്നാൽ ഇപ്പോൾ ഏടത്തിയുടെ പുതിയ പെരുമാറ്റം കണ്ട് എനിക്ക് ഭയം തോന്നുന്നു. വീടും ഓഫീസും എല്ലാം നോക്കി നടത്തുക എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. നിന്നോട് ജോലി ഉപേക്ഷിക്കുവാൻ പറയാനും പറ്റില്ല. കാരണം ഞാൻ ഒറ്റയ്ക്ക് ഇതൊക്കെ….

ഇതെല്ലാം കേട്ട് അശ്വതിയുടെ കണ്ണ് നിറഞ്ഞു തുളുമ്പി.

സ്നേഹയെ വിവാഹം ചെയ്ത് വീട്ടിൽ കൊണ്ടുവന്നപ്പോൾ സൂരജ് പറഞ്ഞ വാക്ക് അക്ഷരംപ്രതി അവൾ ഓർമിച്ചു. എന്‍റെ ഏടത്തിയമ്മ എല്ലാവരെയും എപ്പോഴും സഹായിച്ചിട്ടുണ്ട്, സഹായിക്കുന്നുണ്ട്. നീ ഏടത്തിക്ക് എപ്പോഴും ഒരു സഹായം ആകണം.

പഴയ കാര്യങ്ങൾ ഓർത്ത് അശ്വതി ഏങ്ങിക്കരയുവാൻ തുടങ്ങി. എന്തുകൊണ്ടാണ് തന്‍റെ മനസ്സിൽ ഇത്തരം കലുഷതകൾ നിറഞ്ഞത്. വീടിനകത്ത് ഇരുന്ന് ഓരോന്ന് ആലോചിച്ച് തന്‍റെ മനസ്സാകെ ദുഷിച്ചുവല്ലോ? വീട്ടുകാരെല്ലാം തന്‍റെ ഇഷ്ടത്തിന് അനുസരിച്ചാണ് പെരുമാറിയിരുന്നത്. സ്നേഹയുടെയും സൂരജിന്‍റെയും ത്യാഗത്തിന് മുന്നിൽ താൻ എത്ര നിസ്സാരയാണെന്ന് അശ്വതി ഓർത്തു.

സൂരജ്, സ്നേഹ നിങ്ങൾ ഇങ്ങോട്ട് വരൂ, കണ്ണു തുടച്ചുകൊണ്ട് അവരെ രണ്ടുപേരെയും അവൾ അടുക്കൽ വിളിച്ചു.

ഏടത്തിയുടെ സ്നേഹത്തോടെയുള്ള വിളി കേട്ട് സൂരജ് പൂർവ്വാധികം സന്തോഷത്തോടെയും ഉത്സാഹത്തോടെയും അവരെ നോക്കി.

അശ്വതി സ്നേഹയെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു, നീ ഒരു പ്രശ്നവുമുണ്ടാക്കല്ലേ? നീ അമ്മയാകണം, ഞാനില്ലേ നിന്‍റെ കുഞ്ഞിനെ നോക്കാൻ… നമുക്ക് ഈ വിവരം അമ്മയെയും അച്ഛനെയും അറിയിക്കാം.

ഏടത്തിയുടെ പഴയതു പോലെയുള്ള സ്നേഹപ്രകടനം കണ്ട് സ്നേഹ ആശ്ചര്യപ്പെട്ടു. തന്‍റെ മനസ്സിലെ ഭാരം കുറഞ്ഞതുപോലെ അവൾക്ക് തോന്നി.

പിന്നീട് ആ വീട്ടിൽ എല്ലാം പഴയതുപോലെ സ്നേഹ നിർഭരമായി.

ഏടത്തി, ഏടത്തിക്കേറ്റവും പ്രിയപ്പെട്ട എഴുത്തുകാരിയുമായുള്ള അഭിമുഖം തുടങ്ങാൻ പോകുന്നു. വേഗം വരൂ…

അശ്വതി ഓടിവന്ന് ടിവിക്ക് മുന്നിലിരുന്നു. എഴുത്തുകാരിയുടെ എല്ലാ നോവലുകളും ചെറുകഥാസമാഹാരങ്ങളും അവൾ വായിച്ചിട്ടുണ്ടായിരുന്നു. അഭിമുഖത്തിലെ ചില ഭാഗങ്ങൾ അശ്വതിയുടെ മനസ്സിൽ പതിഞ്ഞു നിന്നു.

നല്ല പരിപാടിയായിരുന്നു അല്ലേ ഏട്ടത്തി. എത്ര ഉജ്ജ്വലമായാണവർ ഉത്തരം തന്നത്. സ്നേഹ സന്തോഷത്തോടെ പറഞ്ഞു.

അതെ, ഈ ഇന്‍റർവ്യൂവിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് എന്താണെന്ന് അറിയേണ്ടേ? സ്ത്രീയെ നദിയോട് ഉപമിച്ചത്. ഒഴുകുന്ന നദിയുടെ തടങ്ങളിൽ അല്ലേ സംസ്കാരങ്ങൾ ഉടലെടുത്തത്. സ്ത്രീയുടെ ഹൃദയത്തിൽ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ധാര ഒഴുകുമ്പോഴാണ് വീട്, സമൂഹം, സംസ്കാരം ഇതൊക്കെ വികസിക്കുന്നത്.

അതിനുശേഷം സ്നേഹയും അശ്വതിയും അവരവരുടെ ഉത്തരവാദിത്തങ്ങളിൽ വ്യാപൃതരായിരുന്നു. അശ്വതിയുടെ മനസ്സിൽ ഒഴുകുന്ന വാൽസല്യത്തിന്‍റെ ധാര ആ വീടിനെ സ്നേഹസമ്പന്നമാക്കി. വർഷം മുഴുവനും നിറഞ്ഞൊഴുകുന്ന വറ്റാത്ത നദി പോലെ…

और कहानियां पढ़ने के लिए क्लिक करें...