ഇന്ന് വീട്ടിലെത്താൻ ഞാൻ കുറച്ച് വൈകും. ഞാനത് നേരത്തെ പറഞ്ഞതാണല്ലോ. പിന്നെ വീണ്ടും വീണ്ടും ഫോൺ ചെയ്യുന്നത് എന്തിനാണ് ചേച്ചി. ഇനി എന്നെ വെറുതെ വിളിച്ച് ബുദ്ധിമുട്ടിക്കരുത്. പ്രിയയ്ക്ക് അനിയത്തി പറഞ്ഞത് കേട്ട് കലി വന്നു.

സ്വപ്നേ, നീ എന്തൊക്കെയാണ് ഈ പറയുന്നത്. എനിക്ക് നിന്‍റെ കാര്യത്തിൽ ടെൻഷൻ ഉണ്ട്. അതുകൊണ്ടാണ് വിളിക്കുന്നത്. മാത്രമല്ല, ഇത്രയും രാത്രിയായും വീട്ടിലെത്താതിരിക്കുന്നത് ശരിയല്ല. എന്തെങ്കിലും പറ്റിയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല.

ഓഹോ…. അപ്പോൾ സകല നന്മകളും ചേച്ചിയുടെ കയ്യിലാണെന്നാണോ വിചാരം. മറ്റുള്ളവരെല്ലാം ബോറന്മാരാണോ? സ്വപ്ന ചേച്ചിയോട് തർക്കുത്തരം പറഞ്ഞു.

മോളെ, നീ ഞാൻ പറഞ്ഞത് തെറ്റിദ്ധരിച്ചിരിക്കുകയാണ്. അമ്മയും അച്ഛനും നഷ്ടപ്പെട്ടതിൽ പിന്നെ നിന്നെ നോക്കേണ്ട ഉത്തരവാദിത്വം എന്‍റേതല്ലേ. മാത്രമല്ല തൊട്ടാൽ പൊട്ടുന്ന പ്രായമാണ് നിന്‍റേത്. പ്രിയ അനിയത്തിയെ ഉപദേശിക്കാൻ ശ്രമിച്ചു.

സ്വപ്നയ്ക്ക് പക്ഷേ അതൊന്നും ഒട്ടും ഇഷ്ടപ്പെട്ടില്ല.

എനിക്ക് മടുത്തു. എപ്പോൾ നോക്കിയാലും അത് ചെയ്യരുത് ഇത് ചെയ്യരുത്. ഞാൻ കൊച്ചുകുട്ടി ഒന്നുമല്ല. എന്‍റെ കാര്യം നോക്കാൻ എനിക്കറിയാം. എന്‍റെ ജീവിതം ഞാൻ ആസ്വദിച്ചോട്ടെ. വെറുതെ ഇടപെട്ട് നശിപ്പിക്കല്ലേ എന്‍റെ സ്വസ്ഥത.

അവൾ പറഞ്ഞത് കേട്ട് പ്രിയയ്ക്ക് തല കറങ്ങുന്നത് പോലെ തോന്നി. സ്നേഹം കൊണ്ട് പറയുന്നതെല്ലാം ദേഷ്യം കൊണ്ട് ചെയ്യുന്നതാണെന്ന് പോലെയാണ് സ്വപ്ന കരുതുന്നത്. ചേച്ചി അവൾക്ക് ഫ്രീഡം നൽകുന്നില്ലെന്ന തോന്നൽ. അവർക്കിടയിൽ നാൾക്കുംനാൾ അകലം വർദ്ധിച്ചുകൊണ്ടിരുന്നു. പ്രിയക്ക് അനിയത്തിയെ ജീവനായിരുന്നു. പക്ഷേ ആ സ്നേഹം തെറ്റിദ്ധരിക്കപ്പെട്ടു. ബന്ധങ്ങൾ ചിലപ്പോൾ അങ്ങനെയാണ് അളന്നും തൂക്കി കണക്കെടുത്തു കളയും.

രണ്ടുവർഷം മുമ്പ് ഒരു റോഡ് അപകടത്തിലാണ് പ്രിയയ്ക്കും സ്വപ്നയ്ക്കും അവരുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടത്. പ്രിയയ്ക്ക് ജോലി കിട്ടിയ സമയത്തായിരുന്നു അത്. അവളുടെ കല്യാണം ആലോചിച്ചു തുടങ്ങിയിരുന്നു. അമ്മയ്ക്ക് അത് വളരെ കേമമായി നടത്തണമെന്നുണ്ടായിരുന്നു. അച്ഛന്‍റെയും സ്വപ്നമായിരുന്നു പ്രിയയുടെ കല്യാണം. പക്ഷേ വിധി എഴുതിവച്ചത് മറ്റൊന്നായിരുന്നു. സന്തോഷം നിറയേണ്ട വീട്ടിൽ രണ്ടു ജീവിതങ്ങൾ പൊലിഞ്ഞു.

സ്വപ്ന കോളേജിൽ ഒന്നാം വർഷമായിരുന്നു. പക്ഷേ പ്രിയ തളർന്നില്ല. അവൾ സ്വപ്നയ്ക്ക് അമ്മയുടെ സ്നേഹം കൊടുത്തു. അച്ഛന്‍റെ സംരക്ഷണം നൽകി. പ്രിയ എപ്പോഴും സ്വപ്നയുടെ കാര്യത്തിൽ ശ്രദ്ധ നൽകി പോന്നു. അനിയത്തിയുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് അവൾക്കുണ്ടായിരുന്നു. ഈ ഉത്തരവാദിത്വത്തിനിടയിൽ പ്രിയ സ്വന്തം ജീവിതം മറന്നു. സ്വപ്നങ്ങൾ മാറ്റിവച്ചു. പക്ഷേ സ്വപ്നയുടെ പെരുമാറ്റം കാണുമ്പോൾ അതെല്ലാം വെറുതെയായോ എന്ന തോന്നൽ.

എന്‍റെ അനിയത്തിക്ക് എന്താണ് പറ്റിയത്? പ്രിയയുടെ ഹൃദയത്തിൽ മറ്റൊരു സങ്കടം കൂടി തളം കെട്ടി. എല്ലാം നഷ്ടപ്പെടാനാണോ എന്‍റെ ജന്മം. ചില നേരങ്ങളിൽ പ്രിയക്ക് പിടി വിട്ടുപോകും.

അച്ഛനും അമ്മയ്ക്കും സ്വപ്നയെ എൻജിനീയർ ആക്കാൻ ആയിരുന്നു താല്പര്യം. അവരുടെ സ്വപ്നം പൂർത്തിയായി കാണാൻ പ്രിയയും ആഗ്രഹിച്ചു. അമ്മാവൻ വിവാഹ കാര്യം ആലോചിച്ചു തുടങ്ങിയപ്പോഴും പ്രിയ അതെല്ലാം വേണ്ടെന്ന് പറഞ്ഞ് സ്വപ്നയുടെ ഭാവിക്കു വേണ്ടിയായിരുന്നു. പ്രിയ തന്‍റെ മോഹങ്ങൾ മറ്റുള്ളവരുടെ സുഖത്തിനായി ബലിയർപ്പിച്ചു. സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്കുന്നതും ഒരു സുഖമുള്ള ഏർപ്പാടാണ്.

ഗുൽമോഹർ മരത്തിന്‍റെ തണലിലൂടെ ഒരിക്കൽ സ്വപ്നയുമൊത്ത് അകന്ന ബന്ധുവിന്‍റെ കല്യാണത്തിന് പോയപ്പോൾ പഴയ കോളേജ് കാലം ഓർത്തെടുത്ത് പ്രിയ മനസ്സിൽ കുറിച്ചിരുന്നു. എന്നും ഞാൻ അങ്ങനെയാണ്. മുമ്പ് അച്ഛനും അമ്മയ്ക്കും വേണ്ടി പ്രണയം പോലും ത്യജിച്ചു കൊണ്ട്… ഇപ്പോൾ അനിയത്തിക്ക് വേണ്ടി….

ദുരന്തങ്ങൾ സ്നേഹത്തിന് അതിർവരമ്പിടുമോ? തന്‍റെ കൊച്ചനിയത്തി തർക്കിക്കുമ്പോൾ പ്രിയ പ്രയാസപ്പെടാറുണ്ട്.

സ്വപ്നയുടെ സ്വഭാവം അനുദിനം വഷളായി കൊണ്ടിരുന്നു. പ്രിയയെ അത് വല്ലാതെ വേദനിപ്പിച്ചു. പഠനത്തിൽ അവൾക്ക് തീരെ ശ്രദ്ധയില്ലാതായി. ചേച്ചിയെ അപമാനിക്കലാണ് സ്വപ്നയുടെ സ്ഥിരം പരിപാടി. തോന്നിയപോലെ വീട്ടിൽ വരലും പോകലും പതിവായി. അവളെ എങ്ങനെ നിയന്ത്രിക്കണമെന്ന് പ്രിയയ്ക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. അവൾ സുഹൃത്തുക്കൾക്കൊപ്പം ചുറ്റിതിരിഞ്ഞ് കളിച്ചു.

വീടിനെക്കുറിച്ചോ, തനിക്ക് വേണ്ടി കഷ്ടപ്പെടുന്ന ചേച്ചിയെ കുറിച്ചോ സ്വപ്ന ആലോചിച്ചില്ല. അവളുടെ പുരുഷ സുഹൃത്തുക്കളുടെ ഫോൺ കോളുകൾ നിരന്തരം വന്നുകൊണ്ടിരുന്നു. വീട്ടിലുള്ളപ്പോൾ സ്വപ്നയ്ക്ക് പ്രിയയോട് സംസാരിക്കാൻ തന്നെ നേരം കിട്ടാതായി. അവൾ എപ്പോഴും ബോയ്ഫ്രണ്ട്സിനോട് കിന്നരിച്ചു കൊണ്ടിരുന്നു.

ഒരിക്കൽ ഇതേ ചൊല്ലി പ്രിയയുമായി സ്വപ്ന കലഹിച്ചു.

നിങ്ങൾ എന്‍റെ അമ്മയാവുകയെന്നും വേണ്ട. എന്ത് ചെയ്യണം എന്ന് എനിക്ക് നന്നായി അറിയാം. നിങ്ങൾ എന്നെ പഠിപ്പിക്കുന്നുണ്ടാവാം. പക്ഷേ സ്വത്തിൽ എനിക്കും അവകാശമുണ്ട്. അത് ഓർത്താൽ നന്ന്.

സ്വപ്നയുടെ സംസാരം കേട്ട് പ്രിയയുടെ കണ്ണ് നിറഞ്ഞു പോയി.

കുറച്ചു കഴിഞ്ഞാൽ എനിക്കും വരുമാനമാകും. അന്ന് കടങ്ങളെല്ലാം ഞാൻ വീട്ടിയേക്കാം. അതുംപറഞ്ഞ് എന്നെ ഭരിക്കാൻ വരരുത്. സ്വപ്ന വാതിൽ ഉറക്കെ വലിച്ചടച്ച് പുറത്തേക്ക് ഇറങ്ങിപ്പോയി.

വീട്ടിലെ കാര്യങ്ങൾ നോക്കുന്നതിനു പുറമേ സ്വപ്നയുടെ അനാവശ്യ ചിലവുകളും കൂടി പ്രിയക്ക് വഹിക്കേണ്ടിവന്നു. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കലും സിനിമയ്ക്ക് പോക്കും എല്ലാം പ്രിയയുടെ ചെലവിൽ തന്നെ.

ഇവളിത് എവിടെ ചെന്ന് അവസാനിക്കും? ഇങ്ങനെ പോയാൽ വഴിമാറി പോകുമല്ലോ. പ്രിയയുടെ ആധി വർദ്ധിച്ചുവന്നു.

പക്ഷേ സ്വപ്നയ്ക്ക് ഭാവിയെ കുറിച്ചുള്ള ചിന്തയേ ഇല്ലായിരുന്നു. അവൾ പ്രിയയെ കുറ്റപ്പെടുത്തുകയും വെറുക്കുകയും ചെയ്യുന്നുണ്ടെങ്കിലും സാമ്പത്തിക ആവശ്യങ്ങളെല്ലാം പ്രിയയെ ആശ്രയിച്ചാണ് നടന്നിരുന്നത്.

എന്തുചെയ്യണമെന്ന് പ്രിയയ്ക്ക് യാതൊരു നിശ്ചയവും ഇല്ലായിരുന്നു. അടുത്ത ബന്ധുക്കളോട് കാര്യം പറഞ്ഞ സ്വയം ചെറുതാവാനും അവൾക്ക് താൽപര്യമില്ലായിരുന്നു. ഇനി സുഹൃത്തുക്കളോട് പറഞ്ഞാലോ… സാഗർ മാത്രമാണ് ആശ്രയം. അവൻ എന്നും സപ്പോർട്ട് തന്നിരുന്നു. അമ്മ മരിച്ചപ്പോഴും ആശ്വസിപ്പിക്കാൻ കൂടെ നിന്നവൻ. അവനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് തീരുമാനിച്ചു. എപ്പോഴും പ്രശ്നങ്ങൾ മാത്രം പറഞ്ഞാൽ അവനും മടുക്കും. പ്രശ്നങ്ങൾ അല്ലാതെ സന്തോഷിക്കാൻ തന്‍റെ ജീവിതത്തിൽ മറ്റെന്താണ് ഉള്ളത്. അവൾ ആ ആലോചനയെ വിട്ടു. എല്ലാം സ്വയം അനുഭവിക്കുക തന്നെ.

സ്വപ്ന പഠനത്തിൽ പതിവിലധികം ഉഴപ്പി. ഫൈനൽ ഇയർ റിസൾട്ട് വന്നപ്പോൾ ഒരു ഗ്രൂപ്പിൽ അവൾ തോറ്റു. ഇതറിഞ്ഞപ്പോൾ പ്രിയ പൊട്ടിത്തെറിച്ചു.

അമ്മയുടെ സ്വപ്നം… നീ തകർത്തല്ലോടി…

ഞാൻ എൻജിനീയർ ആവണം എന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എല്ലാവരും അതെന്നെ അടിച്ചേൽപ്പിച്ചതല്ലേ. അമ്മയുടെ സ്വപ്നം പോലും.

സ്വപ്നയുടെ നിലപാട് ഇതായിരുന്നു. ഞാനെന്‍റെ ഇഷ്ടത്തിന് ജീവിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയാണ്. ഒരു പുസ്തക കുട്ടി ആവാൻ ഒന്നും എനിക്കറിയില്ല. ഞാൻ ഒരു മോഡൽ ആവാൻ ആഗ്രഹിക്കുന്നു. പേരെടുക്കാൻ ആഗ്രഹിക്കുന്നു. പണം, പ്രശസ്തി…. ചേച്ചി ദയവുചെയ്ത് എന്നെ എന്‍റെ വഴിക്ക് വിടണം.

ഒരു ജോലിയും മോശമല്ല സ്വപ്ന… വലിയവൻ ആവാൻ കഠിനപ്രയത്നം തന്നെ വേണം. കുറുക്കുവഴിയിലൂടെ എളുപ്പം വിജയം നേടാൻ നോക്കുന്നത് വിഡ്ഢിത്തരം ആണ് മോളെ പ്രിയ ഉപദേശിച്ചു.

തന്‍റെ തീരുമാനം മാറ്റാൻ സ്വപ്ന ഒരുക്കമല്ലായിരുന്നു. പിടിവാശി അവളുടെ കൂടപ്പിറപ്പാണ്.

എനിക്ക് ഇനി കൂടുതൽ ഉപദേശം വേണ്ട. ഒരു 10000 രൂപ തന്നാൽ മതി. പേടിക്കേണ്ട കണക്കിൽ എഴുതാം. ഞാൻ തിരിച്ചു തന്നേക്കാം. മോഡലിംഗ് അത്ര മോശം കാര്യമൊന്നുമല്ലല്ലോ.

ഇവൾക്ക് ഇത്ര സ്വാർത്ഥത എവിടുന്നു കിട്ടി? അച്ഛനും അമ്മയും എത്ര ദയയുള്ളവരായിരുന്നു… പ്രിയ ഓർത്തു. ചെറുപ്പത്തിൽ തന്നെ എല്ലാവരും അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ അവൾക്ക് സങ്കടമായിരുന്നു. ദേഷ്യമായിരുന്നു. ആ അനാവശ്യ ചിന്തകൾ അവളിൽ ഉറച്ചു പോയോ?

നിനക്ക് നിന്‍റെ ചേച്ചിയെ കണ്ടു പഠിച്ചു കൂടെ? അവളുടെ സുഹൃത്തുക്കൾ പോലും ചോദിക്കാറുണ്ടായിരുന്നു സ്വപ്നയോട്. അതുകൊണ്ട് തന്നെ പ്രിയയെ അപമാനിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും സ്വപ്ന പാഴാക്കാറില്ല.

മിന്നുന്നതെല്ലാം പൊന്നാണെന്ന് വിചാരിച്ച കുട്ടിയായിരുന്നു സ്വപ്ന. പ്രിയ ജീവിതത്തിന്‍റെ യാഥാർത്ഥ്യത്തിലും സ്വപ്ന അതിന്‍റെ പുറം പൂച്ചിലും ജീവിച്ചു. അതുകൊണ്ടുതന്നെ പ്രിയ പറയുന്നതൊന്നും സ്വപ്ന വിശ്വസിച്ചില്ല. സ്വീകരിച്ചില്ല. അവൾ അപകടകരമാംവിധം ജീവിച്ചു. എടുത്തുചാട്ടം ആയിരുന്നു അവളുടെ വലിയ സമ്പാദ്യം.

ഞാൻ കൂട്ടുകാരോടൊത്ത് ഗോവയിൽ പോകുന്നു. ഒരാഴ്ച കഴിഞ്ഞേ വരൂ. സ്വപ്നം പറഞ്ഞു.

പ്രിയ എതിർത്തില്ല. പോയി വരട്ടെ. കൂട്ടുകാരോടൊപ്പം അല്ലേ. ഇനി ഈ വീട്ടിൽ ഒന്നിനും സ്വാതന്ത്ര്യമില്ലെന്ന് പറയിപ്പിക്കരുതല്ലോ. പ്രിയ പണവും നൽകി. ടൂറിനുള്ളതും മോഡലിംഗിനുള്ളതും.

സത്യത്തിൽ സ്വപ്ന പോയത് തന്‍റെ ബോയ്ഫ്രണ്ട് അരുണിന് ഒപ്പം ആയിരുന്നു. അവർ ഗോവയിൽ പോയി ഒരു റൂമെടുത്തു. വലിയ മോഡൽ ആവുന്നത് സ്വപ്നം കണ്ട് തുടങ്ങിയ സ്വപ്നയെ പ്രലോഭിപ്പിക്കാൻ അരുണിന് എളുപ്പമായിരുന്നു. അയാൾ അവളെ പറഞ്ഞ മോഹിപ്പിച്ചു. അന്ന് രാത്രി സ്വപ്നയ്ക്ക് അരുണിന്‍റെ ഇംഗിതത്തിന് വഴങ്ങേണ്ടിവന്നു. യാതൊരു മടിയും ഇല്ലാതെയാണ് സ്വപ്ന അയാളുടെ കിടക്ക പങ്കിട്ടത്.

വലിയ മോഡലായാൽ ആളുകൾ നിന്നെയേ ഓർക്കൂ. ഈ വഴി ആരറിയാൻ? അരുൺ അവളെ ആശ്വസിപ്പിച്ചിരുന്നു. ഒരു കുത്തക കമ്പനിയുടെ പ്രോഡക്റ്റിന്‍റെ മോഡൽ ആവാൻ അവസരം ലഭിക്കും എന്ന് പറഞ്ഞാണ് അരുൺ അവളെ ഗോവയിൽ കൊണ്ടുവന്നത്. കുറച്ചുദിവസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. അവർ അവിടെ പരസ്പരം ശരീരം ആഘോഷിച്ചു. പണം തീർന്നപ്പോൾ അരുണിന് സ്വപ്നയെ മടുത്തു തുടങ്ങി. അയാൾ പറഞ്ഞു, പരസ്യം ചെയ്യുന്ന കരാർ ഒപ്പിടണം. എന്നിട്ടേ ഷൂട്ടുള്ളൂ. നമുക്ക് പോയിട്ട് പിന്നീട് വരാം.

സ്വപ്ന അരുണിനെ വിശ്വസിച്ചു. മാസങ്ങൾ കടന്നുപോയി. സ്വപ്ന ഛർദ്ദിക്കുന്നതു കണ്ട് പ്രിയയ്ക്ക് പേടി തോന്നി. അതും സംഭവിച്ചിരിക്കുന്നു. പ്രിയയ്ക്ക് ഭൂമി പൊട്ടിത്തെറിക്കുന്നത് പോലെ അനുഭവപ്പെട്ടു. ഇനി ഈ ലോകത്തെ എങ്ങനെ അഭിമുഖീകരിക്കും?

പക്ഷേ, സ്വപ്നയ്ക്ക് ഒരു കുലുക്കവും ഇല്ലായിരുന്നു. ആരാണ് ഉത്തരവാദി എന്നറിഞ്ഞപ്പോൾ പ്രിയ അരുണിന്‍റെ ഫോൺ നമ്പർ സ്വപ്നയുടെ മൊബൈലിൽ നിന്ന് കണ്ടെടുത്തു. വിളിച്ചപ്പോൾ അരുൺ സമർത്ഥമായി ഒഴിഞ്ഞുമാറി.

നീ അവളെ വിവാഹം കഴിക്കണം പ്രിയ പറഞ്ഞു.

അങ്ങനെയാണെങ്കിൽ എന്‍റെ വീട് നിറയെ ഭാര്യമാരുണ്ടാവുമല്ലോ. അരുൺ പൊട്ടിച്ചിരിച്ചു. മാത്രമല്ല അവൻ ഭീഷണിയും മുഴക്കി. എന്‍റെ കയ്യിൽ അവൾ എന്‍റെ കൂടെ കിടക്കുന്നതിന്‍റെ ചിത്രമുണ്ട്. അധികം കളിച്ചാൽ ഞാനത് നെറ്റിൽ ഇടും. അരുണിന്‍റെ നിലപാട് അറിഞ്ഞിട്ടും സ്വപ്നയ്ക്ക് കുലുക്കം ഉണ്ടായിരുന്നില്ല.

ഞാനത് എബോട്ട് ചെയ്തു. ഒരു രാത്രി വന്നു കയറിയ ഉടൻ സ്വപ്ന മുഖത്തടിച്ചത് പോലെ പ്രിയയോട് പറഞ്ഞു.

ഇവൾ എന്‍റെ അനിയത്തി തന്നെയാണോ? കൊടുങ്കാറ്റിനു ശേഷം ഭൂമിയിൽ തനിച്ചായി പോയ അർദ്ധ പ്രാണനെ പോലെ പ്രിയ നിസ്സഹായയായി.

അരുണിന്‍റെ കൈയിൽ നിന്ന് ആ ചിത്രങ്ങൾ ഒരു ലക്ഷം രൂപ നൽകി തിരിച്ചെടുത്ത കാര്യമൊന്നും പ്രിയ സ്വപ്നയോട് പറഞ്ഞില്ല. വെറുതെ എന്തിന് കൊടുങ്കാറ്റ് ഉണ്ടാക്കണം.

പ്രിയ സ്വപ്നങ്ങൾ കാണരുതെന്ന പ്രാർത്ഥനയോടെ ഉറങ്ങാൻ കിടന്നു.

और कहानियां पढ़ने के लिए क्लिक करें...