നിനച്ചിരിക്കാതെയാണ് അഞ്ജനയുടെ വീട്ടിലേക്ക് ഭൂകമ്പങ്ങൾ കടന്നുവരുന്നത്. അന്നൊരു മനോഹരമായ പ്രഭാതമായിരുന്നു. അഞ്ജന പതിവുള്ള മോണിംഗ് വാക്കിന് പുറത്തുപോയ നേരം. അനിയൻ അഭിലാഷും അച്ഛനും ഉണർന്നിട്ടേയില്ല. അപ്പോഴാണ് തിരുവനന്തപുരത്തു നിന്ന് അഞ്ജനയുടെ ഇളയ അമ്മായിയുടെ ഫോൺ വരുന്നത്. അഞ്ജലിയുടെ അമ്മ സരോജം ഓടിച്ചെന്ന് ഫോൺ എടുത്തു. അവരുടെ ഏറ്റവും ഇളയ മകൾ സ്വാതിയുടെ വിവാഹം തീരുമാനിച്ചു എന്നതായിരുന്നു വാർത്ത.

സാധാരണയായി സരോജം അതിരാവിലെ എഴുന്നേറ്റ് വീട്ടിലെ ജോലിയെല്ലാം ചെയ്യും. മിക്കവാറും അടുക്കളയിൽ തിരക്കിലാവും. എന്നാൽ അന്ന് അതിരാവിലെ തന്നെ സ്വാതിയുടെ വിവാഹം നിശ്ചയിച്ചു എന്ന് അറിഞ്ഞപ്പോൾ മുതൽ സരോജം ആകെ അസ്വസ്ഥയായി. സ്വാതിയാകട്ടെ അഞ്ജലിയെക്കാൾ 10- 12 വയസ്സിന് ഇളയതുമാണ്. സരോജത്തിന് രാഘവൻനായരോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി.

ദേ, ഞാൻ പറയുന്നത് ഒന്നു കേൾക്കുന്നുണ്ടോ, ഈ കുംഭകർണ്ണ സേവയൊന്നു മതിയാകൂ.

എണീക്കാം, പക്ഷേ ഒരു കപ്പ് ചായ കിട്ടിയാൽ കൊള്ളാമായിരുന്നു. രാഘവൻ നായർ പാതി ഉറക്കത്തിൽ പറഞ്ഞു.

തരാം… അല്ലെങ്കിൽ തന്നെ നിങ്ങൾക്ക് ചായയുടെ വിചാരം മാത്രമല്ലേയുള്ളൂ. ഭാരിച്ച ഉത്തരവാദിത്വങ്ങളെക്കുറിച്ച് ചിന്തിക്കാൻ നിങ്ങൾക്ക് സമയമുണ്ടോ?

എന്താ കാര്യം? വെറുതെ അതും ഇതും പറഞ്ഞ് സമയം കളയാതെ കാര്യം എന്തെന്ന് പറയൂ സരോജം. രാഘവൻ നായർക്ക് ദേഷ്യം വന്നു.

പ്രശ്നമൊന്നുമില്ല… നിങ്ങളുടെ കുഞ്ഞി പെങ്ങൾ ഇന്ദിരയുടെ ഏറ്റവും ഇളയ മകളായ സ്വാതിയുടെ വിവാഹവും നിശ്ചയിച്ചുവെന്ന്. സരോജം രാഘവൻ നായരെ കുറ്റപ്പെടുത്തുന്ന രീതിയിൽ പറഞ്ഞു.

ആഹാ… സന്തോഷമുള്ള കാര്യമാണല്ലോ. ആദ്യം എന്തെങ്കിലും മധുരം തരൂ. അതിനുശേഷം ചായ ഉണ്ടാക്കിയാൽ മതി. രാഘവൻ നായർ ഉറക്കെ പറഞ്ഞു.

മധുര പലഹാരം തരാനോ? നിങ്ങൾക്ക് നാണമില്ലേ മനുഷ്യാ? ഇളയ പെങ്ങളുടെ മൂന്നാമത്തെ മകളുടെ വിവാഹം വരെ തീരുമാനമായി. ഇവിടെ ഒരുത്തി ഉണ്ടല്ലോ. സ്വാതിയെക്കാൾ 10- 12 വയസ്സിന് മൂത്തതായി.

ഓ! അപ്പോഴേക്കും തുടങ്ങി താരതമ്യം ചെയ്യൽ. സ്വാതി എവിടെ? നമ്മുടെ അഞ്ജന എവിടെ? സൗന്ദര്യവും ശമ്പളവും ബംഗ്ലാവും കാറും എന്നുവേണ്ട എന്തെല്ലാം സൗകര്യങ്ങൾ ആണ് അഞ്ചുവിന്. നീ വിഷമിക്കാതെ ഇരിക്കൂ. നമ്മുടെ അഞ്ജനയെ വിവാഹം കഴിക്കാൻ ഒരു രാജകുമാരൻ തന്നെ എത്തും. സ്വാതിയെ അഞ്ജനയുമായി ഉപമിച്ചല്ലോ എന്നോർക്കുമ്പോൾ തന്നെ എനിക്ക് ശരിക്കും ചിരി വരുന്നു. രാഘവൻ നായർ കട്ടിലിൽ നിന്ന് എഴുന്നേൽക്കുന്നതിനിടയ്ക്ക് പറഞ്ഞു.

എന്നുവരും നിങ്ങളുടെ രാജകുമാരൻ? ഇതൊക്കെ കണ്ടും കേട്ടും എനിക്ക് തലവേദന തുടങ്ങി. സരോജം ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങിപ്പോയി.

പിന്നെ ഞാനെന്തു ചെയ്യാനാണ്? അഞ്ജനയ്ക്കു വേണ്ടി വരന്മാരെ വരിവരിയായി നിർത്തണമോ? നിർത്തിയാൽ തന്നെ നിങ്ങൾക്ക് ഇഷ്ടമായാലല്ലേ? വിദ്യാഭ്യാസം കുറവാണ്, ജീവിതം നിലവാരം താഴ്ന്നതാണ്, കൂട്ടുകുടുംബമാണ്, ഒറ്റ മകനായാൽ ഉത്തരവാദിത്വം കൂടും, ഇനി ഇതൊക്കെ ശരിയായാൽ തന്നെ പേഴ്സണാലിറ്റി ഇല്ല എന്ന സ്ഥിരം പരാതിയും.

രാഘവൻ നായർ തിരിച്ചു കുറ്റപ്പെടുത്തുന്ന സ്വരത്തിൽ മറുപടി നൽകി.

അല്ലാതെ വഴിയിലൂടെ പോകുന്ന ആർക്കെങ്കിലും മോളേ കെട്ടിച്ചു കൊടുക്കുവാൻ പറ്റുമോ? സരോജവും കയർത്തു സംസാരിച്ചു. വേണ്ട വേണ്ട. കുതിരപ്പുറത്ത് കിരീടവും വെച്ച് രാജകുമാരൻ ഇപ്പോ ഇങ്ങു വരും. കാത്തിരിക്കണം എന്ന് മാത്രം. ചിലപ്പോൾ അഞ്ജനയ്ക്ക് പ്രായം കൂടിപ്പോകും. പക്ഷേ അതൊന്നും പ്രശ്നമാക്കണ്ട.

രാഘവൻ നായരും സരോജവുമായുള്ള തർക്കം അവസാനം സരോജത്തിന്‍റെ കണ്ണീരിലാണ് അവസാനിക്കാറ്. അപ്പോഴേക്കും നടക്കാൻ പോയ അഞ്ജന മടങ്ങിയെത്തി.

എന്താ? രാവിലെ തന്നെ കീരിയും പാമ്പും പോലെ? അച്ഛനമന്മാർക്കിടയിൽ യുദ്ധമുണ്ടായി കാണുമെന്ന് അവരുടെ മുഖഭാവം കണ്ടപ്പോൾ തന്നെ അഞ്ജന മനസ്സിലാക്കി.

ചേച്ചി, ഇന്ന് വെളുപ്പാൻകാലത്ത് ചെറിയ അമ്മായിയുടെ ഫോൺകോൾ വന്നിരുന്നു. ചെറിയമ്മയുടെ ഏറ്റവും ഇളയ മകളുടെ വിവാഹം തീരുമാനിച്ചുറപ്പിച്ചുവത്രേ. അഞ്ജനയുടെ ഇളയ സഹോദരൻ അഭിലാഷ് പറഞ്ഞു.

സത്യമാണോ? എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല. ഇത്ര ചെറുപ്പത്തിലോ… ഇത്ര ചെറുപ്രായത്തിൽ തന്നെ വിവാഹവും കുടുംബവും…. രണ്ടുമാസം മുമ്പല്ലേ അവൾക്ക് കോളേജിൽ അഡ്മിഷൻ കിട്ടിയത്. അഞ്ജന ആശ്ചര്യത്തോടെ തിരക്കി.

നിന്‍റെ ചെറിയമ്മായിയുടെ വീട്ടിൽ രണ്ടു വർഷത്തിനുള്ളിൽ മൂന്നാമത്തെ പന്തലാ ഉയരുന്നത്. സരോജം അഞ്ജനയെ നോക്കി ദേഷ്യത്തോടെ പറഞ്ഞു.

കേട്ടില്ലേ അഭിലാഷ്, നീ വേഗം ഏതെങ്കിലും അഭിലാഷിണിയെ വിളിച്ചു കൊണ്ടുവാ. അമ്മയ്ക്ക് വീട്ടിൽ പന്തൽക്കെട്ടാൻ തിടുക്കമായി. നീയെങ്കിലും അമ്മയെ സഹായിക്കടാ. അഞ്ജന അഭിലാഷിനെ കയ്യോടെ പിടികൂടി.

ചേച്ചി, എനിക്കൊരു അഭിലാഷിണിയും ഇല്ല. അഭിലാഷ് പറഞ്ഞു.

നുണയൻ എന്നെ പറ്റിക്കാൻ നോക്കണ്ട. തിങ്കളാഴ്ച ഡോളപ്പ് പാർലറിൽ ആരുടെ കൂടെയിരുന്നാ നീ ഐസ്ക്രീം കഴിച്ചത്? അഞ്ജന അഭിലാഷിനെ കളിയാക്കും വിധം പറഞ്ഞു.

അഞ്ജു, തമാശ മതിയാകൂ. എനിക്കിതൊന്നും ഇഷ്ടമാകുന്നില്ല. അഭിലാഷ് അത്തരക്കാരനൊന്നുമല്ല. നിന്‍റെ കല്യാണം നടത്താതെ ഇവന് കല്യാണമോ? സരോജം രണ്ടു മക്കളെയും കുറ്റപ്പെടുത്തി.

രാഘവൻ നായർ മിണ്ടാതെ അടുക്കളയിൽ പോയി ചായ ഉണ്ടാക്കി. അന്നത്തെ ദിവസം സരോജം ഇനിയും നിസ്സാര കാര്യങ്ങളെ ചൊല്ലി വഴക്കുണ്ടാക്കുമെന്ന് രാഘവൻ നായർക്ക് നന്നായി അറിയാമായിരുന്നു.

അമ്മേ, ചേച്ചി ഐസ്ക്രീം പാർലറിൽ എന്തു ചെയ്യുകയായിരുന്നു എന്ന് ഒന്നു ചോദിച്ചു നോക്കിക്കേ. ചേച്ചിയുടെ വിചാരം എനിക്കൊന്നും അറിയില്ലെന്നാ അഭിലാഷ് പുഞ്ചിരിച്ചു.

ഓഫീസിൽ നിന്നും മടങ്ങുമ്പോൾ മനുവിനെ കണ്ടു. കുറെനാൾ കൂടിയല്ലേ അവനെ കാണുന്നത്. അതുകൊണ്ട് ഒരു ഐസ്ക്രീം കഴിക്കാം എന്ന് കരുതി. ഞാൻ തന്നെയാണ് മനുവിനെ ഡോളപ്പ് പാർലറിലേക്ക് ക്ഷണിച്ചത് അഞ്ജന പറഞ്ഞു.

ആരാ ഈ മനു? സരോജം പുരികക്കൊടികൾ ചുളിച്ചുകൊണ്ട് ചോദിച്ചു.

ഓ! മനു… മനോജ്. അമ്മയ്ക്ക് ഓർമ്മയില്ലേ 10 വർഷം ഞങ്ങൾ ഒന്നിച്ച് പഠിച്ചതല്ലേ. പഴയ പരിചയം… അത്രേയുള്ളൂ… അഞ്ജന പറഞ്ഞു. പഴയ പരിചയമൊക്കെ കൊള്ളാം അല്ലാതെ… സരോജം മുറുമുറുത്തു.

അഞ്ജനയ്ക്കും അഭിലാഷിനും അമ്മയോട് കൂടുതൽ നേരം സംസാരിക്കുന്നത് പന്തിയല്ലെന്ന് മനസ്സിലായി. അവർ പതുക്കെ വലിഞ്ഞു. അമ്മയെ അത്രവേഗം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ എളുപ്പമല്ലെന്ന് അവർക്കറിയാമായിരുന്നു.

അമ്മേ… ഞാൻ പോവാ… സമയമായി… അഞ്ജന മുടി ചീകി ഒതുക്കുന്നതിനിടയ്ക്ക് ഉറക്കെ പറഞ്ഞു.

എങ്ങോട്ട് പോവുകയാണ്? ഇന്ന് ശനിയാഴ്ച അല്ലേ? പോരാത്തതിന് അവധിയും? സരോജം ആശ്ചര്യത്തോടെ തിരക്കി.

ശനിയാഴ്ചയാണ്. പക്ഷേ അടുത്ത ആഴ്ച ഞങ്ങളുടെ ഹെഡ് ഓഫീസിൽ നിന്നും ചില ഓഫീസർമാർ ഇൻസ്പെക്ഷനു വരുന്നുണ്ട്. അതുകൊണ്ട് കുറച്ചു ജോലി കൂടി ചെയ്തു തീർക്കാൻ ഉണ്ട്. അമ്മയുടെ മറുപടിക്ക് കാത്തുനിൽക്കാതെ അഞ്ജന വീടിനു പുറത്തിറങ്ങി.

പക്ഷേ ഓഫീസിലേക്ക് പോകുന്നതിനു പകരം കൂട്ടുകാരിയായ സുഷ്മയുടെ വീട്ടിലേക്കാണ് അവൾ പോയത്.

അഞ്ജു നീയോ? ഞാൻ കുറച്ചുനേരം മുമ്പാണ് നിന്‍റെ വീട്ടിലേക്ക് വിളിച്ചത്. നീ ഓഫീസിലേക്ക് പോയെന്നാണല്ലോ അഭിലാഷ് പറഞ്ഞത്.

അങ്ങനെയൊക്കെ വിചാരിച്ചാ വീട്ടിൽ നിന്നിറങ്ങിയത്. പക്ഷേ പകുതി വഴി താണ്ടിയപ്പോൾ നിന്നെ കണ്ടു പോകാം എന്നു കരുതി. എന്താ കാര്യം? എന്തിനാ എന്നെ വിളിച്ചത്? അഞ്ജന സോഫയിൽ ഇരിക്കുന്നതിനിടയ്ക്ക് ചോദിച്ചു.

പറയാം. അതിനുമുമ്പ് എന്തെങ്കിലും കഴിക്കാം. ഞാനിതുവരെ ഒന്നും കഴിച്ചിട്ടില്ല. സുഷ്മ പറഞ്ഞു.

വീട്ടിലുള്ളവരെല്ലാം ഞങ്ങളുടെ ബന്ധുവിന്‍റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോയിരിക്കുകയാണ് സുഷ്മ പറഞ്ഞു.

നീ പോയില്ലേ? അഞ്ജന ചിരിച്ചുകൊണ്ട് ചോദിച്ചു.

എനിക്ക് ആ കല്യാണത്തിൽ പങ്കെടുത്താൽ കൊള്ളാമെന്നുണ്ടായിരുന്നു. പക്ഷേ എന്നെ കണ്ടാൽ ആളുകൾ പലതരം ചോദ്യങ്ങൾ ചോദിച്ച് അമ്മയുടെ സ്വസ്ഥത നഷ്ടപ്പെടുത്തുമെന്നും പറഞ്ഞ് വലിയൊരു വാക്ക് വാദം തന്നെ നടന്നു. ഞാനാണ് കുറ്റക്കാരി എന്നാണ് അമ്മ പറയുന്നത് കണ്ണീർ തുടച്ച് സുഷ്മ പറഞ്ഞു.

എന്നെ എന്തിനാ ഫോൺ ചെയ്തത്? അഞ്ജന ചോദിച്ചു.

ഞാനും നവീനും വിവാഹിതരാവാൻ തീരുമാനിച്ചു.

അതിനു നിന്‍റെ അച്ഛനും അമ്മയും സമ്മതിക്കുമോ? അഞ്ജന അവളെ നോക്കി.

ഇല്ല ഒരിക്കലും ഇല്ല. സഹോദരങ്ങളെയും കുടുംബത്തെയും നോക്കി നവീന്‍റെ ജീവിതം പാഴാകും എന്നാണ് വീട്ടുകാർ പറയുന്നത് സുഷ്മ പറഞ്ഞു.

പിന്നെ?

അച്ഛനില്ലെങ്കിൽ സഹോദരങ്ങളെ പരിപാലിക്കേണ്ട ഉത്തരവാദിത്വം മൂത്ത സഹോദരനല്ലേ. പക്ഷേ അച്ഛനും അമ്മയ്ക്കും ഇതൊക്കെ പറഞ്ഞാൽ മനസ്സിലാവില്ല. അതുകൊണ്ട് ഞങ്ങൾ അടുപ്പമുള്ള സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ വിവാഹിതരാവാൻ തീരുമാനിച്ചു. സുഷ്മ ദൃഢസ്വരത്തിൽ പറഞ്ഞു.

അല്പസമയത്തേക്ക് രണ്ടുപേരും മിണ്ടാതിരുന്നു. ഞാൻ പൂർണമായും നിന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു. ജീവിതത്തിലെ മറ്റു കാര്യങ്ങളിൽ നാം സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള ധൈര്യം കാണിക്കുന്നുണ്ടെങ്കിൽ പിന്നെ വിവാഹം പോലുള്ള സുപ്രധാന തീരുമാനങ്ങളിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കായി കാത്തിരിക്കുന്നത് എന്തിനാണ്? അഞ്ജന ചിരിച്ചുകൊണ്ട് പറഞ്ഞു. ഉപദേശിക്കാൻ വളരെ എളുപ്പം സുഷ്മ ചിരിച്ചു.

നീയെന്താ പറയാൻ ഉദ്ദേശിക്കുന്നത്? അഞ്ജന ചോദ്യരൂപേണ സുഷ്മയെ നോക്കി.

നീ ഇപ്പോൾ എന്നോട് പറഞ്ഞത് സജിത്തിനോട് പറയാൻ നിനക്കെന്താ ഇത്ര മടി?

സജിത്തിന്‍റെ കുടുംബത്തിന്‍റെ സാമ്പത്തിക നില മോശമാണെന്നാണ് അമ്മ പറയുന്നത്.

അമ്മയുടെ അഭിപ്രായമല്ല, നിന്‍റെ അഭിപ്രായം പറയൂ. സജിത്തിന് നല്ല ജോലിയില്ലേ? നല്ല സ്വഭാവം അല്ലേ? നീ എന്തിനാ സജിത്തിന്‍റെ വിവാഹഭ്യർത്ഥന നിരസിച്ചത്.

എനിക്കറിയാം സജിത്ത് മിടുക്കൻ ആണെന്ന്.

എന്നാൽ ശരി. ഞാനിപ്പോൾ സജിത്തിനെ വിളിക്കാം. സുഷ്മ റിസീവർ കയ്യിലെടുത്തു.

വേണ്ട… ഞാൻ പറയാം. അഞ്ജന സുഷ്മയുടെ കൈ തടുക്കാൻ ശ്രമിച്ചപ്പോഴേക്കും സുഷ്മ സജിത്തുമായി ഫോണിലൂടെ സംസാരിച്ചു തുടങ്ങിയിരുന്നു.

ഞാൻ സജിത്തിനോട് ഇപ്പോൾ തന്നെ ഇങ്ങോട്ട് വരണം എന്ന് പറഞ്ഞിട്ടുണ്ട്. റിസീവർ വച്ച് പുഞ്ചിരിച്ചുകൊണ്ട് സുഷ്മ പറഞ്ഞു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ സജിത്ത് അവിടെ എത്തിച്ചേർന്നു. അഞ്ജന ഒന്നും പറയാതെ ഇരുന്നു.

നോക്കൂ സജിത്ത്, ഞാനും അഞ്ജനയും സ്കൂളിൽ ഒന്നിച്ചാണ് പഠിച്ചത്. ജോലിക്ക് പോയി തുടങ്ങിയതും ഒന്നിച്ചാണ്. ഇപ്പോൾ ഒരേ കല്യാണ മണ്ഡപത്തിൽ വച്ച് വിവാഹിതരാവാൻ ആഗ്രഹിക്കുന്നു. നവീൻ എന്നെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അഞ്ജനയും വിവാഹത്തിനു സമ്മതം മൂളിയിട്ടുണ്ട്. ഇനി സജിത്തിന്‍റെ സമ്മതം മതി. സുഷ്മ പറഞ്ഞു.

കുറച്ചുനേരത്തേക്ക് സജിത്ത് നിശബ്ദനായിരുന്നു. പിന്നീട് അഞ്ജനയെ നോക്കി ചോദിച്ചു. അഞ്ജനേ, ഞാൻ ഈ കേൾക്കുന്നത് സത്യമാണോ? എനിക്കിപ്പോഴും വിശ്വസിക്കാനാവുന്നില്ല. അഞ്ജന തലകുലുക്കി സമ്മതം അറിയിച്ചു.

മധുര പലഹാരങ്ങൾ ഒന്നുമില്ല. തൽക്കാലം പഞ്ചസാര കഴിച്ച് സന്തോഷം പങ്കുവയ്ക്കാം. സുഷ്മ ചിരിച്ചുകൊണ്ട് പഞ്ചസാരയുടെ പാത്രം എടുത്തു കൊണ്ടുവന്നു.

और कहानियां पढ़ने के लिए क्लिक करें...