മൂന്ന് ദിവസത്തെ ഔദ്യോഗികാവശ്യത്തിനായി ഞാൻ മുബൈയിലെത്തി. മുബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചായിരുന്നു മീറ്റിംഗ്. രാത്രി ഏകദേശം 12 മണിവരെ മീറ്റിംഗ് തുടർന്നു. അതിനുശേഷമായിരുന്നു ഡിന്നർ.

ഡൈനിംഗ് ഹാളിൽ ജനാലയോട് ചേർന്നുള്ള സീറ്റ് ഞങ്ങൾക്കായ് ബുക്ക് ചെയ്തിരുന്നു. അവിടെ നിന്ന് നോക്കിയാൽ മറൈൻ ഡ്രൈവിൽ ചീറിയടിക്കുന്ന തിരമാലകൾ കാണാം.

ബെയറർ ഡൈനിംഗ് ടേബിളിൽ ഭക്ഷണം നിരത്തി വെച്ചു. രാഗിണി വാതോരാതെ ഓരോരോ വിശേഷങ്ങൾ പറഞ്ഞതല്ലാതെ അധികം ഭക്ഷണം കഴിച്ചില്ല.

“നിങ്ങൾക്ക് മനസ്സിലായി കാണുമല്ലോ ഞാനൊരു മോശപ്പെട്ട പെണ്ണാണെന്ന്. അതല്ലാതെ നിങ്ങൾക്ക് എന്നെക്കുറിച്ച് മറ്റെന്തറിയാം. എന്‍റെ ഭർത്താവ് അമേരിക്കയിലാണ്. 5 വർഷം മുമ്പ് പ്രണയവിവാഹതിരായവരാണ് ഞങ്ങൾ. വെൽസെറ്റിൽഡായ ശേഷമേ വിവാഹജീവിതം ആസ്വദിക്കൂ എന്ന് ഞങ്ങൾ മുമ്പേ തീരുമാനിച്ചിരുന്നു. ഇതിനിടയിൽ ഞങ്ങൾ പരസ്പരം വ്യക്തിപരമായി ഒരുകാര്യത്തിലും ഇടപെടുകയില്ലെന്നും. എന്‍റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി ഞാനെന്‍റെ രാജ്യം തെരഞ്ഞെടുത്തു. അദ്ദേഹം അമേരിക്കയും.”

പറഞ്ഞ് പറഞ്ഞ് അവളുടെ കണ്ണുകൾ ചുവന്നു തുടുക്കുന്നത് ഞാൻ ഒളികണ്ണാലെ കണ്ടു.

“എന്‍റെ വളാവളാ സംസാരംകേട്ടിരുന്നാൽ ഭക്ഷണം തണുത്തുപോകും.” അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.

ഞാൻ നിശ്ശബ്ദം ഭക്ഷണം കഴിക്കാൻ തുടങ്ങി.

“സത്യം പറയട്ടെ ജയശങ്കർ” അവൾ തുടർന്നു.  “അന്ന് നിങ്ങൾ പറഞ്ഞത് വിഡ്ഢിത്തമാണെന്നാ എനിക്ക് തോന്നിയത്. പക്ഷേ, ഇപ്പോൾ ഞാൻ നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു. പ്രണയത്തിനുവേണ്ടി സ്വന്തം കരിയർ അപകടത്തിലാക്കുന്നത് ചില്ലറക്കാര്യമല്ല. ഇങ്ങനെയൊക്കെ ചെയ്യാൻ നിങ്ങൾക്കേ കഴിയൂ. നിങ്ങളെ പ്രണയിച്ച ആ പെൺകുട്ടി എത്ര ഭാഗ്യവതിയാണ്.”

“നിന്‍റെ ഭർത്താവും നിന്നെ സ്നേഹിക്കുന്നില്ലേ?” ഞാൻ പതിഞ്ഞസ്വരത്തിൽ ചോദിച്ചു.

എന്‍റെ ചോദ്യം കേട്ട് രാഗിണി വിചിത്രഭാവത്തിൽ പൊട്ടിച്ചിരിച്ചു, “അങ്ങേര് ഏത് കൾച്ചറിലാ ജീവിക്കുന്നത് എന്നറിയില്ലേ? അവിടെ സ്നേഹവും പ്രണയമവുക്കെ സ്വാർത്ഥമോഹങ്ങൾക്കു വേണ്ടിയാ. കണ്ണൊന്ന് ചിമ്മി തുറക്കേണ്ട താമസം പങ്കാളിയെ മാറ്റിക്കളയും. ബ്ലഡി ബിച്ച്…”

അന്യന്‍റെ ഭാര്യ വേറൊരുത്തന്‍റെ കൈയുംപിടിച്ച് നടക്കുന്നത് കാണാം. വിരൽ ഞൊടിക്കേണ്ട താമസമേയുള്ളൂ. വലിയ വലിയ ഡീൽ നടക്കാൻ. അവിടെ പാർട്ടി സംഘടിപ്പിക്കുന്നതുതന്നെ അതിനുവേണ്ടിയല്ലേ. ആരുടെ ഭാര്യയാണോ സുന്ദരിയും മിടുക്കിയും അവരുടെ ലാഭവും കൂടും. എല്ലാവരും മൃഗങ്ങളാണ് വെറും മൃഗങ്ങൾ. ദേഷ്യം കൊണ്ട് അവളുടെ മുഖപേശികൾ വലിഞ്ഞുമുറുകുന്നത് ഞാൻ ശ്രദ്ധിച്ചു.

“നമ്മൾ മുമ്പ് കണ്ടുമുട്ടിയിരുന്നെങ്കിൽ ഒരുപക്ഷേ നിങ്ങളെന്‍റെ ഭർത്താവാകുമായിരുന്നു.”

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയതുപോലെ. “ജയശങ്കർ, ഞാൻ നിങ്ങളോട് ഒരു രഹസ്യം പറയട്ടെ.” അവൾ എന്‍റെ വശത്തേക്ക് ചരിഞ്ഞ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു, “കുറേ ദിവസം മുമ്പ് കിട്ടിയതാ എന്‍റെ പ്രമോഷൻ ലെറ്റർ. പക്ഷേ, ഞാനത് കീറി വേസ്റ്റ് ബാസ്ക്കറ്റിലിട്ടു. എനിക്ക് നിങ്ങളെ വിട്ട് ദൂരെ പോകാൻ കഴിയില്ല.”

ഞാൻ ഞെട്ടത്തരിച്ചിരുന്നു.

“എനിക്ക് ഭ്രാന്താണെന്ന് നിനക്ക് തോന്നുന്നുണ്ടോ? എന്‍റെ അനുഭവങ്ങൾ എന്നെ ഭ്രാന്തിയാക്കിയില്ലെങ്കിലേ ഉള്ളൂ.”

“സ്റ്റോപ്പ് ഇറ്റ്.” ഞാൻ ഉച്ചത്തിൽ പറഞ്ഞു.

“രാത്രി ഏറെയായിരിക്കുന്നു. വരൂ… റൂമിൽ കൊണ്ടുവിടാം.”

“നോ ഐ ആം ഓകെ…” അവൾ പറഞ്ഞു.

“നിങ്ങളെന്ത് മനുഷ്യനാ, ഇവിടെ താമസിച്ചിട്ടും നമ്മുടെ സാമൂഹിക മര്യാദകളൊന്നും പഠിച്ചിട്ടില്ല. ഒരു പെൺകുട്ടിയെ ഹോട്ടൽ മുറിയിൽ ഛെ…”

വിശാലമായ മുറിയിൽ ഞങ്ങൾ രണ്ടുപേരും പരസ്പരം നോക്കി ഇരുന്നു. ഞാൻ അവളെ മുറിയിൽ കൊണ്ടുവിട്ടശേഷം മടങ്ങാനൊരുങ്ങവേ അവൾ കള്ളക്കരച്ചിലിലൂടെ എന്നെ തടഞ്ഞുനിർത്തി എന്‍റെ കൈകൾ കൂട്ടിപ്പിടിച്ചു. എന്‍റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി, “ഈ മൂന്നാം നിലയിലേക്ക് ഞാൻ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി കയറി വന്നതല്ലേ. പകരം ഒറ്റക്കുതിപ്പിന് ഇവിടെ എത്തിയോ… യൂനോ… ഇതുപോലുള്ള മുറികളിൽ വച്ച് കമ്പനി ഹെഡ് എന്നെ പലതവണ… ഇഷ്ടമില്ലാഞ്ഞിട്ടും കൂടി… അയാളുടെ മുന്നിൽ എനിക്ക് വിവസ്ത്രയാകേണ്ടി വന്നിട്ടുണ്ട്. ഇഫ് യൂ വാണ്ട് ടു അറ്റെയിൻ സംതിംഗ് യു ഹാവ് ടു പേ ഫോർ ദാറ്റ്. എന്‍റെ സ്വന്തം കഴിവുകൊണ്ട് ഞാൻ ഈ ഉയരം കീഴടക്കുമായിരുന്നു… പക്ഷേ എന്‍റെ കഴിവിനെ ആരും കണ്ടില്ല പകരം എന്‍റെ ശരീരസൗന്ദര്യമാണ് എല്ലാവരുടെയും കണ്ണിൽപെട്ടത്. അവളുടെ ഉള്ള് പിടഞ്ഞപ്പോൾ ഒരു വലിയ കണ്ണീർച്ചാൽ… ആ കണ്ണീർ തുള്ളി ഞാൻ നോക്കിയിരുന്നു. ഇങ്ങനെയൊരു രൂപത്തിൽ അവളെ ആദ്യമായിട്ടാണ് കാണുന്നത്.

“കം… ഞാൻ നിങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്നു.” അവൾ എന്‍റെ കൈകളിൽ പിടിച്ചുവലിച്ചു. “ഇവിടെ നമ്മളല്ലാതെ മറ്റാരുമില്ല. വി കാൻ എൻജോയ്.” വല്ലാത്തൊരു ആസക്തിയോടെ അവളെന്നെ ചുറ്റിപ്പിണയാൻ ശ്രമിക്കവെ ഞാനവളെ ശക്തിയായി പിടിച്ച് തള്ളി സ്വന്തം മുറിയിലേക്ക് നടന്നു.

എന്‍റെ ഉറക്കം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. വല്ലാത്തൊരു വീർപ്പുമുട്ടൽ. ഞാൻ പതിയെ ജനാലക്കരികിൽ ചെന്ന് നിന്നു. അങ്ങ് കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന കടൽ. കടലിലേക്ക് നോക്കി നിന്നപ്പോൾ പെട്ടെന്ന് മഞ്ജരിയെക്കുറിച്ചുള്ള ഓർമ്മ എന്‍റെ മനസ്സിലേക്ക് ഓടിവന്നു. എന്തോ നഷ്ടപ്പെട്ടവളെപ്പോലെ അവളുടെ ശൂന്യമായ കണ്ണുകൾ എന്നെ തന്നെ നോക്കിയിരിക്കുന്നതുപോലെ.

“മഞ്ജരി… നിന്‍റെ സ്ഥാനം ആർക്കും തട്ടിയെടുക്കാനാവില്ല. എന്‍റെ വിറയാർന്ന ചുണ്ടുകൾ മന്ത്രിച്ചുക്കൊണ്ടിരുന്നു.”

കോളേജിൽ പഠിക്കുന്ന സമയത്താണ് എല്ലാവരിൽ നിന്നും വ്യത്യസ്തമായ ഒരു പെൺകുട്ടിയെ ഞാൻ ശ്രദ്ധിക്കുന്നത്. മഞ്ജരി. കൃത്രിമത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത പെരുമാറ്റവും സൗന്ദര്യവും. നിഷ്കളങ്കമായ മുഖം. അവളുടെ ലാളിത്യം എന്നെ വല്ലാതെ ആകർഷിച്ചിരുന്നു.

ഒഴിവുള്ള പീരിയഡുകളിൽ അവൾ കോളേജ് ലൈബ്രറിയിൽ വരുന്നത് പതിവായിരുന്നു.

“എക്സ്ക്യൂസ് മീ” ഒരു ദിവസം അവൾ എന്നെ നോക്കി പറഞ്ഞു. അതായിരുന്നു അവളാദ്യമായി എന്നോട് പറഞ്ഞ രണ്ട് വാക്കും. ഞാനവൾക്കുമുന്നിൽ പകച്ചു നിന്നു.

“ഞാനിവിടെ ഇരുന്നോട്ടെ?” ബെഞ്ചിൽ എന്‍റെ തൊട്ടടുത്തായി ഇരിക്കാൻ സമ്മതം ചോദിക്കുകയാണ്.

“ങ്ഹാ… ങ്ഹാ…” എന്‍റെ നാവ് കുഴഞ്ഞുപോയി. ഞാൻ ഒതുങ്ങിയിരുന്ന് അവൾക്ക് ഇരിക്കാൻ സ്ഥലമൊരുക്കിക്കൊടുത്തു.

“എനിക്ക് നോട്സിനായി റഫർ ചെയ്യാനുള്ള പുസ്തകം നിങ്ങൾ എടുത്തിട്ടുണ്ടെന്ന് ലൈബ്രേറിയൻ പറഞ്ഞു. വിരോധമില്ലെങ്കിൽ ആ പുസ്തകം…”

അവൾ പറഞ്ഞുതീരും മുമ്പേ ഞാൻ യാന്ത്രികമായി പുസ്തകം അവൾക്കുനേരെ നീട്ടി.

“താങ്ക്യൂ” അവൾ മനോഹരമായി പുഞ്ചിരിച്ചു. അവൾ പുസ്തകത്തിൽ മുഴുകി. ഞാൻ ഇടയ്ക്കിടെ ഇടം കണ്ണിട്ട് അവളെ നോക്കിക്കൊണ്ടിരുന്നു. ഉയരുകയും താഴുകയും ചെയ്യുന്ന കണ്ണിമകളിൽ എന്‍റെ ഹൃദയം അലിഞ്ഞു ചേർന്നു. ആ ദിവസം മുഴുവനും അവളുടെ ഗന്ധമായിരുന്നു എനിക്ക്. എവിടെ പോയാലും ആ ഗന്ധം എന്നെ ചുറ്റിപ്പൊതിഞ്ഞു നിന്നു.

ഇന്നും ആ ഗന്ധം എന്‍റെയരികിലേക്ക് വന്നതുപോലെ….

ഞങ്ങൾ രാവിലത്തെ ഫ്ളൈറ്റിൽ തന്നെ കൊച്ചിയിലേക്ക് മടങ്ങി. രാഗിണിക്ക് മറ്റൊരു മുഖമായിരുന്നു അപ്പോൾ. തലേന്ന് രാത്രിയിൽ കണ്ട ആളല്ല. ആത്മവിശ്വാസവും പ്രസരിപ്പും തുടിക്കുന്ന മുഖഭാവം. ഒരു പക്കാ പ്രൊഫഷണലായി അവൾ ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യുന്നു. കഴിഞ്ഞ രാത്രിയിലെ സംഭവം അവളെ തെല്ലും വേദനിപ്പിച്ചില്ല. ആ രാത്രി കഴിഞ്ഞുപോയിരുന്നു. ഒരടഞ്ഞ അദ്ധ്യായം. കഴിഞ്ഞതിനെ പൂർണ്ണമായും മറന്ന് മുന്നേറുക അതാണ് കലർപ്പില്ലാത്ത കോർപ്പറേറ്റ് വ്യക്തിത്വം. മടക്കയാത്രയിൽ അവൾ ഭൂരിഭാഗം സമയവും ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു.

എയർപോർട്ടിൽ നിന്ന് ഞാൻ നേരിട്ട് വീട്ടിലെത്തി.

മെയിൻഗേറ്റ് പൂട്ടിയിരിക്കുന്നു. ആദ്യമായിട്ടാണ് ഇങ്ങനെ. കാറിന്‍റെ ശബ്ദം കേട്ടിട്ടാവണം അടുത്ത വീട്ടിലെ പെൺകുട്ടി ഓടി വന്ന് എന്‍റെ കൈയിൽ താക്കോലും ഒരു കവറും തന്നു.

“ആന്‍റി ഇന്നലെ രാവിലെ പോയി.” എന്‍റെ മുഖത്തെ അസ്വസ്ഥത കണ്ടിട്ട് അവൾ പറഞ്ഞു.

“എവിടെ?”

“മമ്മി അത് ചോദിച്ചിരുന്നു പക്ഷേ ആന്‍റിയൊന്നും പറഞ്ഞില്ല. പകരം ഈ കവർ ആങ്കിളിന്‍റെ കൈയിൽ തരാൻ പറഞ്ഞു.”

മഞ്ജരി വളരെ വിരളമായിട്ടേ എങ്ങും പോയിരുന്നുള്ളൂ. പക്ഷേ എങ്ങോട്ടാവും അവൾ പോയിരിക്കുക? എന്തോ അജ്ഞാതമായ ശങ്കയിൽ എന്‍റെ ഹൃദയം വല്ലാതെ പിടയാൻ തുടങ്ങി. ഞാൻ വാതിൽ തുറന്ന് അകത്ത് കയറി. തിടുക്കപ്പെട്ട് കവറിൽ നിന്നും ക്തത് പുറത്തെടുത്തു.

ജയശങ്കർ,

കോളേജിൽ പരിചയപ്പെട്ട ആദ്യ ദിനങ്ങളെ നിങ്ങൾ ഒന്നോർത്തുനോക്കൂ. എന്‍റെ സാമീപ്യത്തിനുവേണ്ടി നിങ്ങൾ എത്ര കൊതിയോടെയാ എന്‍റെയടുത്ത് വന്നിരുന്നത്. ആ സ്നേഹം, അടുപ്പം, ആ നിമിഷങ്ങൾ… ഞാൻ എല്ലാ നിമിഷവും അതിവിടെയും തിരഞ്ഞുകൊണ്ടിരുന്നു. പക്ഷേ അതെല്ലാം വ്യർത്ഥമോഹങ്ങളായിരുന്നു. അതെല്ലാം നിങ്ങൾ മനസ്സിൽ നിന്ന് എന്നേ ഉപേക്ഷിച്ചിരിക്കുന്നു. ഞാൻ ഇവിടെ ഈ ഏകാന്തതയിൽ സഞ്ചരിച്ച് എന്‍റെ നിഴലിനോട് തന്നെ സംസാരിച്ച് മടുത്തിരിക്കുന്നു. ഇനിയുള്ള കാലം ഞാൻ ആ ഓർമ്മകളിൽ ജീവിച്ചുകൊള്ളാം. ഈ നഗരത്തിലെ കൃത്രിമത്തോടാണ് നിങ്ങൾക്ക് താൽപര്യം. എന്‍റെ ഇടത്തേക്ക് ഞാൻ പോവുകയാണ്. ആ അധികാരത്തേയും എന്നിൽനിന്നും ആർക്കും തട്ടിയെടുക്കാനാവില്ല. നിങ്ങൾക്കുപോലും.

മഞ്ജരി

അക്ഷരങ്ങൾ ഇഴയുന്നതുപോലെ… ഞാൻ ജീവച്ഛവമായി സോഫയിലിരുന്നു. കൈകൾ വിയർക്കുന്നു. ആ ഇരുപ്പ് കുറച്ചുനേരം തുടർന്നു. പിന്നീട് ബോധോദയം ഉണ്ടായപ്പോൾ ഞാൻ സ്റ്റേഷനിലേക്ക് ഓടി, ടിക്കറ്റെടുത്ത് ആദ്യ ട്രെയിനിൽ കയറി.

ജനാലയ്ക്കരികിലിരുന്ന് വീണ്ടും കോളേജ് ഓർമ്മകളിലേക്ക് ഊളിയിട്ടിറങ്ങി.

കോളേജിലെത്തിയ ഞാൻ ക്ലാസിൽ മഞ്ജരിയെ അന്വേഷിച്ചുകൊണ്ടിരുന്നു. ലൈബ്രറിയിലും കണ്ടില്ല. അവളെക്കാണാൻ എന്‍റെ മനസ്സ് കൊതിച്ചുകൊണ്ടിരുന്നു. അവളുടെ ശരീരത്തിൽനിന്നും ഉയരുന്ന നേർത്ത സൗരഭ്യത്തെക്കുറിച്ചും ഓർത്തപ്പോൾ എന്‍റെ മനസ്സ് പിടഞ്ഞു.

രണ്ടാമത്തെ ദിവസവും ഇപ്രകാരം കടന്നുപോയി. മൂന്നാം ദിവസവും അവൾ വരുമെന്ന ഊഹത്തിൽ ഞാൻ കോളേജിൽ പോയി. അന്നും അവളെ കണ്ടില്ല. ക്ലാസിൽ ഞാൻ കടുത്ത ഏകാന്തതയനുഭവിച്ചു. മനസ് മടുത്തപ്പോൾ ക്ലാസിൽ നിന്നുമിറങ്ങി കോളേജിന് മുന്നിലെ വാകമരച്ചോട്ടിൽ പോയിരുന്നു. ഉറക്കം എന്‍റെ കണ്ണുകളിൽ കനം വെച്ചു തുടങ്ങിയിരുന്നു. ഉറങ്ങിയിട്ട് എത്ര ദിവസമായിരിക്കുന്നു. ആവളുടെ വീട്ടിൽപ്പോയി അന്വേഷിച്ചാലോയെന്ന ചിന്ത എന്‍റെ മനസ്സിൽ ഓടിവന്നു. അവളുടെ വീട് അറിയാമെങ്കിലും അവിടെ നേരിട്ട് ചെന്ന് അന്വേഷിക്കാൻ ബുദ്ധിമുട്ട് തോന്നി. അവളുടെ വീട്ടുകാർ എന്ത് കരുതും.

മറ്റ് എന്തെങ്കിലും പോംവഴി മനസ്സിൽ വന്നുമില്ല. മനസ്സ് ശൂന്യമായിരുന്നു. ഞാൻ ലൈബ്രറിയിലേക്ക് നടന്നു. അത്ഭുതം അവൾ ലൈബ്രറിയിൽ ഏതോ പുസ്തകത്തിൽ മുഴുകിയിരിക്കുകയാണ്. അവളെ കണ്ട സന്തോഷത്തിൽ ഞാൻ അടുത്ത നിമിഷം അവളുടെ മുന്നിലെത്തി.

“രണ്ടുദിവസം എവിടെയായിരുന്നു?”

“എന്‍റെ വിഷമത്തെക്കുറിച്ച് നിനക്കൊരു ചിന്തയുമില്ല. ഓരോ നിമിഷവും ഞാൻ കഴിച്ചുകൂട്ടിയതെങ്ങനെയാണെന്ന് നിനക്കറിയാമോ? ഒന്ന് പറഞ്ഞിട്ട് പോയ്ക്കൂടായിരുന്നോ…” ഞാൻ ഒറ്റശ്വാസത്തിൽ അവളോട് ചോദിച്ചു.

അവളെന്നെ പകച്ച് നോക്കിക്കൊണ്ടിരുന്നു. അവളുടെ കണ്ണുകളിൽ അത്ഭുതം തിരയിളക്കുകയായിരുന്നു.

“എന്തിനാ വിഷമിക്കുന്നത്?” അവൾ നിഷ്കളങ്കമായി ചോദിച്ചു.

ഞാൻ ചുറ്റിലും നോക്കി… നിശ്ശബ്ദത… പക്ഷേ ആ ചോദ്യത്തിനുള്ള മറുപടി ഉണ്ടായിരുന്നില്ല. ലൈബ്രേറിയൻ ഇടയ്ക്കിടെ തലയുയർത്തി ഞങ്ങളെ ശ്രദ്ധിക്കുന്നത് കണ്ട് അവൾ എന്നേയും കൂട്ടി പുറത്ത് കടന്നു.

“കഴിഞ്ഞ ദിവസമാണ് ഞങ്ങൾ ഇവിടെയടുത്ത് താമസം മറിവന്നത്. സാധനങ്ങളെല്ലാം അവിടെയും ഇവിടെയും കിടക്കുകയായിരുന്നു. അതൊക്കെ അഡ്ജസ്റ്റ് ചെയ്തുവയ്ക്കാൻ സമയം എടുക്കുമല്ലോ, അതുകൊണ്ടാ രണ്ട് ദിവസം വരാതിരുന്നത്.”

മൂന്ന് വർഷം കഴിഞ്ഞുപോയത് ഞങ്ങൾ അറിഞ്ഞതേയില്ല. കഴിഞ്ഞുപോയ ഓരോ നിമിഷത്തേയും ഞങ്ങൾ മനസ്സിൽ ചേർത്തു പിടിച്ചു. ഈ കാലയളവിനുള്ളിൽ ഞങ്ങൾ പരസ്പരം നന്നായി മനസ്സിലാക്കിയിരുന്നു. ഞാൻ പിജി കഴിഞ്ഞശേഷം ജോലി അന്വേഷിച്ചു തുടങ്ങി. മഞ്ജരി ഡിഗ്രി കഴിഞ്ഞ് ഏതോ പാർട്ട്ടൈം കോഴ്സിന് ചേർന്നു.

മഞ്ജരിയെ വീട്ടിലെല്ലാവർക്കും ഇഷ്ടമായിരുന്നു. പക്ഷേ ജോലി കിട്ടിയിട്ടേ അവളുടെ കഴുത്തിൽ താലികെട്ടൂ, അതായിരുന്നു തീരുമാനം.

“ഭാവിയെക്കുറിച്ച് എന്താ തീരുമാനം?”

മഞ്ജരി എന്‍റെ തോളിൽ തലചായ്ച്ചുവെച്ച് ഒരു ദിവസം ചോദിച്ചു. “എംബിഎ ചെയ്യാനാണ് എന്‍റെ പ്ലാൻ. ഞാനവളുടെ കണ്ണുകളിൽ ഉറ്റുനോക്കി. കുറച്ചുകാലത്തേക്ക് ഈ നഗരത്തിൽ നിന്നും അകന്നു നിൽക്കേണ്ടി വരും.” അവൾ നിശ്ശബ്ദയായിരുന്നു.

“നിന്‍റെ നിശ്ശബ്ദത എന്നെ ദുർബലനാക്കും.” ഞാനവളുടെ കൈയിൽ പതിയെ നുള്ളി. “നിന്നെ വേർപിരിയുന്നത് എനിക്ക് സഹിക്കില്ല. പക്ഷേ നമ്മുടെ ജീവിതം ഭദ്രമാക്കാൻ ആ വേർപാട് അനിവാര്യമാണ്. ”

മുംബൈയിലെ ആദ്യദിനങ്ങൾ വല്ലാത്ത സംഘർഷം നിറഞ്ഞതായിരുന്നു. പകൽ സമയം കോളേജിൽ ബാക്കിയുള്ള സമയം ഹോസ്റ്റലിൽ പഠനം. ഉറങ്ങുമ്പോൾ മഞ്ജരിയക്കുറിച്ചുള്ള ഓർമ്മകൾ എന്നിൽ വന്ന് നിറയും.

എംബിഎയ്ക്കുശേഷം എനിക്ക് അധികനാൾ ജോലിക്കായി കാത്തിരിക്കേണ്ടി വന്നില്ല. നല്ലൊരു കമ്പനിയിൽ തന്നെ ജോലി കിട്ടി. ഇനി മഞ്ജരിക്കും എനിക്കുമിടിയിലുള്ള അകലം അവസാനിക്കാൻ പോകുകയാണ്.

ഇരുവീട്ടുകാരും ചേർന്ന് യോജിച്ച ഒരു വിവാഹത്തീയതി നിശ്ചയിച്ചു. ഞങ്ങളുടെ വിവാഹം സമംഗളമായി നടന്നു.

“നിന്‍റെ കോലം കണ്ടില്ലേ, ഹോട്ടലീന്നും മറ്റും കഴിച്ചിട്ടാ. ഇനിയിപ്പോൾ അവൾ കൂടെയുണ്ടല്ലോ, അപ്പോ പിന്നെ ഭക്ഷണപ്രശ്നമുണ്ടാകില്ല.” അച്ഛൻ തമാശയെന്നോണം പറഞ്ഞു.

എന്‍റെ മനസ്സ് നിറഞ്ഞു. ഇനിമുതൽ അവൾ എന്നോടൊപ്പം എപ്പോഴുമുണ്ടാകും. മഞ്ജരിയുടെ വരവോടെ ചെറിയ ഫ്ളാറ്റ് വലിയൊരു പൂന്തോട്ടമായി. ഞാൻ പകൽ മുഴുവനും ഓഫീസിൽ തിരക്കിലാകുമ്പോൾ അവൾ വീട്ടിൽ തനിച്ചാകും. പക്ഷേ അവൾ ഒന്നിലും പരിഭവം കാട്ടിയില്ല.

എന്‍റെ ബോസ് പ്രൊമോഷനോടുകൂടി ട്രാൻസ്ഫറായി പോയ ഒഴിവിലേക്ക് രാഗിണി വന്നു. കഷ്ടിച്ച് 30-31 വയസ്സ് പ്രായമുള്ള രാഗിണി സുന്ദരിയായിരുന്നു. അതിലേറെ കാര്യശേഷിയുളളവളും. മാനേജുമെന്‍റിൽ സ്വാധീനം ചെലുത്താൻ കഴിയുന്നവൾ. അവൾ ചാർജ്ജെടുത്ത് ഏതാനും ദിവസം കഴിഞ്ഞപ്പോൾത്തന്നെ അതിന്‍റെ ഫലം കണ്ടുതുടങ്ങിയിരുന്നു. എന്‍റെ അധികാര പദവി ഉയർന്നു. ഓഫീസുമായി ബന്ധപ്പെട്ട ഓരോ ചെറിയ കാര്യങ്ങളിൽ വരെ എന്‍റെ അഭിപ്രായം സ്വീകരിക്കപ്പെട്ടു. ബിസിനസ് ടൂറുകളിൽ എനിക്ക് രാഗിണിയെ അനുഗമിക്കേണ്ടത് അനിവാര്യമായി.

കമ്പനി എനിക്ക് ഫ്ളാറ്റും വാഹനവും അനുവദിച്ചു. ശബളത്തിന്‍റെ സ്ഥാനത്ത് മികച്ചൊരു പാക്കേജും. ഞാനൊരു യന്ത്രമായി തുടങ്ങി.

“നിങ്ങൾ ഇത്രയധികം മാറിപ്പോകുമെന്ന് ഞാൻ സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല.” അതിർ വരമ്പുകൾ ലംഘിക്കപ്പെടുമ്പോൾ മഞ്ജരി പൊട്ടിത്തെറിക്കും.

“എന്നോട് ഇത്തിരി നേരം സംസാരിക്കാൻ പോലും നിങ്ങൾക്ക് സമയമില്ല. ഞാനിവിടെ വന്നപ്പോൾ മുതൽ തുടങ്ങിയതാ ഈ നാലുചുവരുകൾക്കുള്ളിലെ ജയിൽവാസം. എനിക്ക് മടുത്തു.”

“വീട്ടിൽ വണ്ടിയുണ്ട്. നിനക്ക് വേണമെങ്കിൽ പുറത്തൊക്കെ പോകമല്ലോ. അതിനൊരു വിലക്കുമില്ല.”

“തനിച്ചെവിടെ പോകാനാ ഞാൻ?”

“എന്‍റെ നിസ്സാഹായവസ്ഥ നിനക്ക് മനസ്സിലാക്കിക്കൂടേ. ഇത്രയും നല്ല ജോലിയും അവസരവും വളരെ വിരളമായിട്ടേ കിട്ടൂ. നല്ല പ്രമോഷൻ കിട്ടുന്ന ജോലിയാണ്.”

“നിങ്ങൾ എപ്പോഴേ മുന്നേറിക്കഴിഞ്ഞിരിക്കുകയാണല്ലോ. ഇനി തിരിഞ്ഞൊന്ന് നോക്കിയാൽ പോലും നിങ്ങൾക്ക് ഒന്നും കാണാനാകില്ല.” അവൾ കരഞ്ഞു തുടങ്ങി. “ഇതെന്താ ഈ പറയുന്നത്?” ഞാൻ ചോദ്യഭാവത്തിൽ നോക്കി.

“ഞാനൊരു പ്രതിമയല്ല. മജ്ജയും മാംസവുമുള്ള ഒരു മനുഷ്യജീവിയാണ്.”

“നിനക്ക് തെറ്റിധാരണയാണെന്ന് എനിക്കറിയാം. വളരെക്കുറച്ച് സമയമേ ഞാൻ നിക്കൊപ്പം ചെലവഴിക്കുന്നുള്ളൂ. പക്ഷേ, നിന്നോടുള്ള സ്നേഹവും കരുതലും അതപ്പടിയുണ്ട്. അതേ ആഴത്തിലും തീവ്രതയിലും…”

“നിങ്ങൾ എന്നെയും നിങ്ങളെയും ചതിച്ചുകൊണ്ടിരിക്കുകയാണ് ജയശങ്കർ.” അവൾക്ക് സങ്കടം സഹിക്കാനായില്ല.

“ഞാനിതൊക്കെ ആർക്കുവേണ്ടിയാ ചെയ്യുന്നത്?”

“എനിക്ക് വലിയ ബംഗ്ലാവും വണ്ടിയും വേണ്ട. ചെറിയൊരു വീട്ടിലായാലും ഞാൻ സന്തോഷത്തോടെ കഴിയും. പക്ഷേ, നിങ്ങളുടെ ഈ അകൽച്ച ഞാൻ സഹിക്കുകയില്ല. ഞാനിവിടെ ശ്വാസം മുട്ടി മരിക്കും. എനിക്ക് മടുത്തു, പ്ലീസ്…” അവളുടെ ഹൃയവേദന പെരുമഴയായി.

സങ്കടംകൊണ്ട് കലങ്ങിയ അവളുടെ മുഖം കണ്ടപ്പോൾ എന്‍റെ ഹൃദയം പിടഞ്ഞു. പിറ്റേദിവസം രാഗിണിയെ വിളിച്ച് ഞാൻ അവധിയിലായിരിക്കുമെന്ന വിവരം ധരിപ്പിച്ചു. അന്ന് ഓഫീസിൽ തിരക്കുള്ള ദിവസമായിട്ടും ഞാനതൊക്കെ മാറ്റി വെച്ച് മഞ്ജരിയേയും കൂട്ടി പുറത്ത് കറങ്ങാൻ പോയി.

ഭക്ഷണം പുറത്തു നിന്നും കഴിച്ചു. ഉച്ച കഴിഞ്ഞ് സിനിമയും കണ്ട് ഹോട്ടലിൽ നിന്ന് ഡിന്നറും കഴിച്ചാണ് ഞങ്ങൾ വീട്ടിലെത്തിയത്. ഇനിയൊരിക്കലും അവളുടെ മുഖം വാടരുത്, അതിനുവേണ്ടി എന്തെല്ലാമോ ചെയ്യാം അതെല്ലാം ചെയ്യുമെന്ന് ഞാൻ മനസ്സിൽ തീരുമാനമെടുത്തിരുന്നു.

പിറ്റേദിവസം ഓഫീസിലെത്തിയപ്പോൾ രാഗിണി ഗൗരവഭാവത്തിലായിരുന്നു. ഏറെ കഴിഞ്ഞ് രാഗിണി എന്നെ ക്യാബിനിൽ വിളിപ്പിച്ചു.

“ലുക്ക് മി. ജയശങ്കർ. വൈകാരികമായി എടുക്കുന്ന തീരുമാനം എപ്പോഴും ശരിയാകണമെന്നില്ല. നിങ്ങൾക്ക് നല്ല കാലിബർ ഉണ്ട്. അതുകൊണ്ടാണ് ഞാനിതൊക്കെ പറയുന്നത്. നിങ്ങൾക്ക് നല്ലൊരു ഭാവിയുണ്ട്. നിങ്ങളുടെ ഭാര്യക്ക് അതൊന്നും മനസ്സിലാവുകയില്ല. അതുകൊണ്ട് അഡ്ജസ്റ്റ്മെന്‍റ് പ്രശ്നങ്ങൾ ഉണ്ടാകാം. പക്ഷേ, പതിയെ അവർ സാഹചര്യങ്ങളുമായി ഒത്തിണങ്ങിക്കോളും.”

എനിക്കവളുടെ അഭിപ്രായപ്രകടനം ഇഷ്ടമായില്ലെങ്കിൽകൂടി അവൾ പറയുന്നതിൽ കാര്യമുണ്ടെന്ന് തോന്നി.

“ഞാൻ വളരെ ഹാർഡ് വർക്ക് ചെയ്തിട്ടാണ് ഇവിടെവരെ എത്തിയത്. എന്‍റെ പെർഫോമൻസിൽ കമ്പനിഹെഡ് സന്തുഷ്ടരാണ്. ഇക്കാര്യത്തിൽ എനിക്ക് റിസ്ക് എടുക്കാനാവില്ല. മാത്രമല്ല എന്‍റെ പ്രൊമോഷനെക്കുറിച്ച് കമ്പനി സീരിയസ്സായി ചിന്തിക്കുന്നുമുണ്ട്. ഞാൻ പോയശേഷം നിങ്ങൾക്ക് ഇഷ്ടം പോലെ പ്രവർത്തിക്കാം. പക്ഷേ, അതുവരെ നിങ്ങൾ സത്യസന്ധമായ നിലപാട് സ്വീകരിക്കണം.”

അവരുടെ വാക്കുകൾ എനിക്ക് തള്ളിക്കളയാനേ കഴിഞ്ഞില്ല. ഞാൻ മുഴുവൻ സത്യാവസ്ഥയും മഞ്ജരിയെ ധരിപ്പിച്ചു.

“എനിക്ക് നിങ്ങളെ വിശ്വാസമാണ്.” അവൾ എന്‍റെ നെഞ്ചോട് ചേർന്നിരുന്നുകൊണ്ട് പറഞ്ഞു.

മഞ്ജരിയുടെ വിശ്വാസം ഹനിക്കാതിരിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രയാസമേറിയ ജോലിയായിരുന്നു. ഞാൻ ആഗ്രഹിക്കാതിരുന്നിട്ടും എന്‍റെ ദിനങ്ങൾ പഴയതുപോലെ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

മാസങ്ങൾ കടന്നുപോയി. അതോടൊപ്പം മഞ്ജരിയിലേക്കുള്ള എന്‍റെ ദൂരവും. ഭൂരിഭാഗം സമയവും ഞാൻ രാഗിണിക്കൊപ്പമായിരുന്നു.

എന്‍റെ മനസ്സിലെ വൈകാരികഭാവങ്ങൾ എവിടെയോ പോയിമറഞ്ഞിരുന്നു. മഞ്ജരി അവളുടെ മനസ്സും വികാരങ്ങളും എനിക്ക് അപ്രാപ്യമായ യാഥാർത്ഥ്യങ്ങളായിരുന്നു. എന്നിലെ മാറ്റങ്ങൾക്ക് സമാന്തരമായി അവളുടെ മനസ്സിലും ചില ഉടച്ചു വാർക്കലുകൾ ഉണ്ടായി. അവൾ കൂടുതൽ നിശ്ശബ്ദയായിക്കൊണ്ടിരുന്നു. പക്ഷേ, അവളുടെ കണ്ണുകളിൽ ഉറഞ്ഞുകൂടിയിരുന്ന കണ്ണുനീർ ഞാൻ കാണാതെയുമിരുന്നില്ല.

“മഞ്ജരി പ്ലീസ്, കൺട്രോൾ യുവർസെൽഫ്.” അവളുടെ സങ്കടം കണ്ട് ഞാൻ അസ്വസ്ഥതയോടെ പറഞ്ഞു.

“ഇനി നീ സങ്കടപ്പെടില്ല.”

“ആ ദിവസത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഞാൻ.” അവൾ നിർവികാരയായി പറഞ്ഞു.

ട്രെയിൻ വലിയ മുരൾച്ചയോടെ പ്ലാറ്റ്ഫോമിൽ വന്നുനിന്നു. എന്‍റെ മനസ്സ് മുഴുവനും മഞ്ജരിയായിരുന്നു. അവളുടെ സാമീപ്യത്തിനായി കൊതിക്കുമ്പോഴും അവളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന ആശങ്കയായിരുന്നു എനിക്ക്.

അന്നാദ്യമായി ഏകാന്തത എന്നെ കഠിനമായി വേദനിപ്പിച്ചു. തീർത്തും തനിച്ചായി പോയതുപോലെ. ഉണങ്ങിയ ഇലപോലെ വ്യർത്ഥമായ ജീവിതം. “മഞ്ജരി എന്നോട് ക്ഷമിക്കൂ… ഞാനെല്ലാം ഉപേക്ഷിച്ചു വന്നിരിക്കുകയാണ്. നിനക്കു വേണ്ടി, നിനക്ക് അവകാശമുള്ള ആ സ്നേഹവും സുരക്ഷിതത്വവും ഞാൻ…” എന്‍റെ മനസ്സ് പലയാവർത്തി മന്ത്രിച്ചുകൊണ്ടിരുന്നു.

ഞങ്ങളുടെ പ്രണയത്തിന്‍റെ പുതുനാമ്പുകൾ തിളിർത്ത ആ കൊച്ചു പട്ടണത്തിലൂടെ ഞാൻ വീണ്ടും സഞ്ചരിച്ചു…. വീണ്ടും പ്രണയം തളിർക്കുന്നതും പൂക്കുന്നതും പ്രതീക്ഷിച്ച്…

और कहानियां पढ़ने के लिए क्लिक करें...