അന്ന് നന്ദൻമാഷിനിഷ്ടപ്പെട്ട പവിഴമല്ലിപ്പൂക്കൾ കൊണ്ട് അവർ മാല കൊരുക്കാൻ തുടങ്ങി. ഒരു സന്ധ്യനേരത്ത് പൂന്തോട്ടത്തിൽ ആരുമില്ലാത്ത നേരം നോക്കി നന്ദൻമാഷിനെയും കൊണ്ട് അവർ അവിടെ പോയിരുന്നു… ആ നേരത്ത് താൻ കൊരുത്ത ആ മാല അദ്ദേഹത്തിന് നൽകിക്കൊണ്ടു പറഞ്ഞു.

“മാഷിന് പവിഴമല്ലിപ്പൂക്കൾ ഏറെ ഇഷ്ടമാണെന്ന് എനിക്കറിയാം. ഈ മാല ഞാൻ മാഷിനു വേണ്ടി ഉണ്ടാക്കിയതാണ്.”

അതു പറയുമ്പോൾ ഹേമാംബിക ടീച്ചറിന്‍റെ കണ്ണുകളിൽ തങ്ങിനിന്ന പ്രേമഭാവം അദ്ദേഹം ശ്രദ്ധിച്ചു. ഇതിനു മുമ്പ് പലപ്പോഴും ഹേമാംബികയുടെ ചലനങ്ങളിൽ തന്നോടുള്ള പ്രത്യേക അടുപ്പം നന്ദൻമാഷ് ശ്രദ്ധിച്ചിരുന്നു. ഒരനുരാഗത്തിന്‍റെ സ്പർശം അദ്ദേഹത്തിന് അനുഭവപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടും സൗദാമിനിയെ മറക്കുവാൻ തനിക്കാവുകയില്ലെന്ന് അറിയാവുന്നതു കൊണ്ട് അദ്ദേഹം അതിന് വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. എന്നാൽ ഇന്നിപ്പോൾ ആ മാല നീട്ടുമ്പോൾ ഹേമാംബികയുടെ കണ്ണുകളിലെ നനവ് അദ്ദേഹം ശ്രദ്ധിക്കാതെ ഇരുന്നില്ല. ആ മനസ്സിലെ തന്നോടുള്ള സ്നേഹത്തിന്‍റെ ആഴം അദ്ദേഹത്തിന് ബോദ്ധ്യപ്പെടുകയായിരുന്നു.

നന്ദൻമാഷ് ഹേമാംബികയുടെ കയ്യിൽ നിന്ന് പവിഴമല്ലിപ്പുക്കൾ സ്വീകരിച്ചു കൊണ്ടു പറഞ്ഞു. “എനിക്കേറെ ഇഷ്ടമാണ് പവിഴമല്ലി പൂക്കൾ. വിശുദ്ധിയുടെ നിറമുള്ള ചെറുപൂക്കൾ.”

“അതെ മാഷേ. എനിക്കും ഈ പൂക്കൾ ഇഷ്ടമാണ്. പണ്ടു മുതലേ മാഷിനെ ഞാൻ ഇഷ്ടപ്പെടുന്നതു പോലെ. നമ്മൾ രണ്ടുപേരുടേയും ഇഷ്ടങ്ങൾക്ക് തമ്മിൽ ഒരു പാട് സാമ്യമുണ്ട്.”

“എന്ത്… ഹേമാംബിക എന്നെ നേരത്തെ മുതൽ സ്നേഹിച്ചിരുന്നുവെന്നോ.”

“അതെ മാഷേ… നമ്മൾ ഒരുമിച്ച് സ്കൂളിൽ പ്രവർത്തിച്ചിരുന്ന കാലം മുതൽ എനിക്ക് മാഷിനെ ഇഷ്ടമായിരുന്നു. എന്‍റെ ചെറുപ്പകാലത്ത് ഞാൻ മാഷിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളു എന്ന് തീരുമാനിച്ചിരുന്നു.”

അത് നന്ദൻമാഷിന് ഒരു പുതിയ അറിവായിരുന്നു. അദ്ദേഹം ഹേമാംബികയെ അത്ഭുതത്തോടെ നോക്കി ചോദിച്ചു.

“എന്നിട്ട് എന്തുകൊണ്ട് ടീച്ചർ അന്ന് എന്നോടു പറഞ്ഞില്ല.”

“ഞാൻ പലപ്പോഴും പറയാൻ തുനിഞ്ഞെങ്കിലും എന്തുകൊണ്ടോ എനിക്കന്ന് അതിനു കഴിഞ്ഞില്ല. അതിനു ശേഷം എന്‍റെ അമ്മയുടെ സമ്മതത്തോടുകൂടി ഞാൻ പറയാൻ തീരുമാനിച്ചു വന്ന ദിവസം മാഷിന്‍റെ വിവാഹം നിശ്ചയമായിരുന്നു. അതറിഞ്ഞ ഞാൻ ബോധം കെട്ടു വീണു. രാജലക്ഷ്മി ടീച്ചറും കുട്ടികളും കൂടിച്ചേർന്നാണ് അന്ന് എന്നെ ഹോസ്പിറ്റലിൽ എത്തിച്ചത്.”

നന്ദൻമാഷിന്‍റെ ഓർമ്മകൾ പെട്ടെന്ന് പഴയ കാലത്തിലെത്തി നിന്നു. അദ്ദേഹം പറഞ്ഞു

“അന്ന് ഹേമാംബിക ടീച്ചർ ബോധം കെട്ടു വീണ കഥ ഞാനും അറിഞ്ഞതാണ്. പക്ഷെ അത് ഹേമാംബികക്ക് എന്തോ അസുഖമായിട്ടാണെന്ന രീതിയിലാണ് അന്ന് സ്കൂളിൽ പ്രചരിച്ചത്.”

“അതെ മാഷെ. അതു കഴിഞ്ഞ ഉടനെ എനിക്ക് ചിക്കൻപോക്സ് വന്നുവെങ്കിലും അതിനു കാരണം ഈ മാനസികാഘാതം കൂടിയാണ്. പിന്നീട് മൂന്നു മാസം കഴിഞ്ഞ് ഞാൻ സ്കൂളിൽ വരുമ്പോൾ മാഷിന്‍റെ വിവാഹം കഴിഞ്ഞിരുന്നു. അതോടെ ഞാൻ തീർത്തും നിരാശയായി. പിന്നീട് ഏറെക്കാലം കഴിഞ്ഞ് അമ്മയുടെ നിർബ്ബന്ധം സഹിക്കവയ്യാതെ ഞാൻ മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു.”

നന്ദൻമാഷ് ഒരു പുതിയ കഥ കേൾക്കുന്നതു പോലെ എല്ലാം കേട്ടിരുന്നു. ഹേമാംബികയെ താൻ അറിയാതെ പോയതിൽ അദ്ദേഹത്തിന് അപ്പോൾ വലിയ കുറ്റബോധം തോന്നി. അദ്ദേഹം ഹേമാംബികടീച്ചറിന്‍റെ കൈകൾ തന്‍റെ കൈകളിലെടുത്തു. ആ സ്പർശനത്തിൽ ഹേമാംബിക കോരിത്തരിച്ചു.

“ഇനി മുതൽ എന്‍റെ മനസ്സിൽ ഹേമാംബികക്ക് ഒരു പ്രത്യേക ഇടമുണ്ടായിരിക്കും. സൗദാമിനിയെ മറക്കാൻ എനിക്കാവില്ലയെങ്കിലും ഹേമാംബികയെ ഒഴിച്ചു നിർത്താനും എനിക്കാവില്ല. കാരണം സൗദാമിനിക്ക് മുന്നേ എന്‍റെ ജീവിതത്തിൽ ഇടം നേടേണ്ടവളായിരുന്നു നീ. എന്നിട്ടും ഈശ്വരൻ അന്ന് അതിനനുവദിച്ചില്ല. ഇന്നിപ്പോൾ നമ്മെ വീണ്ടും ഒന്നിപ്പിച്ചപ്പോൾ ഈശ്വരൻ മറ്റെന്തോ മനസ്സിൽ കണ്ടിട്ടുണ്ടെന്ന് എനിക്കു തോന്നുന്നു.”

നന്ദൻമാഷിന്‍റെ പ്രേമാർദ്രമായ നോട്ടം ഹേമാംബികയിൽ പതിഞ്ഞു. ആ നോട്ടത്തിനു മുന്നിൽ ഹേമാംബിക തല കുനിച്ചു. ഇരുട്ട് ആ സംഗമത്തിന് മറയായി കുടപിടിച്ച് നിന്നു. െപട്ടെന്ന് ആരോ നടന്നു വരുന്നതുപോലെ തോന്നി. വന്ന ആൾ അടുത്തെത്തി.

“അല്ലാ… നിങ്ങൾ രണ്ടു പേരുമായിരുന്നോ ആരാ ഈ സന്ധ്യനേരത്ത് ഒറ്റക്കിവിടെ എന്ന് നോക്കി വരികയായിരുന്നു ഞാൻ.” അത് രാഘവൻ മാഷായിരുന്നു എന്നറിഞ്ഞ് അവർ ഇരുവരും വല്ലാതെ നടുങ്ങി.

ഹേമാംബിക പെട്ടെന്ന് എഴുന്നേറ്റു നിന്ന് പറഞ്ഞു. “ഞങ്ങളാണ് മാഷെ. നന്ദൻമാഷിന് അല്പനേരം പൂന്തോട്ടത്തിൽ വന്നിരിക്കണമെന്ന് പറഞ്ഞതിനാൽ ഞാൻ കൊണ്ടു വന്നതാണ്.” ഹേമാംബിക ആത്മസംയമനം വീണ്ടെടുത്ത് പറഞ്ഞു.

“ഓ… ഹേമാംബിക ടീച്ചറും നന്ദൻമാഷും ആയിരുന്നോ. ഏതായാലും പൂന്തോട്ടത്തിൽ വന്നിരിന്ന് കാറ്റു കൊള്ളുന്നത് നല്ല കാര്യമാണ്. പക്ഷെ അതീ സന്ധ്യനേരത്ത് വേണമായിരുന്നോ എന്നേ ഞാൻ ചോദിച്ചുള്ളൂ. വല്ല ഇഴ ജന്തുക്കളും ഈ സമയത്ത് ഇറങ്ങിനടക്കും ടീച്ചറേ.”

അതു പറയുമ്പോൾ രാഘവൻ മാഷിന്‍റെ മനസ്സിൽ ചില സംശയങ്ങൾ തോന്നാതെ ഇരുന്നില്ല. പണ്ടത്തെ സഹപ്രവർത്തകർ എന്ന നിലയിൽ നന്ദൻമാഷിനേയും ഹേമാംബിക ടീച്ചറിനേയും അദ്ദേഹം ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. എങ്കിലും അവർ ഒരു പുരുഷനും സ്ത്രീയുമാണ്. വാർദ്ധക്യകാലത്തിലും അവരിൽ പ്രേമം മൊട്ടിട്ടു കൂടായ്കയില്ല. പക്ഷെ നന്ദൻമാഷിന്‍റെയും ഹേമാംബിക ടീച്ചറിന്‍റേയും സ്വഭാവശുദ്ധിയിൽ സംശയമില്ലായിരുന്ന അദ്ദേഹം തന്‍റെ സംശയം അസ്ഥാനത്തായിരിക്കുമെന്ന് ഉറച്ചു. നന്ദൻമാഷ് എഴുന്നേറ്റുവന്ന് അദ്ദേഹത്തിന്‍റെ തോളിൽ കൈയിട്ടു.

“ഇവിടെ വന്നിരുന്ന് ഞങ്ങൾ പഴയ സ്ക്കൂൾ കാര്യങ്ങൾ അയവിറക്കുകയായിരുന്നു മാഷേ. ഇപ്പോൾ ഞാൻ എല്ലാം വ്യക്തമായി ഓർക്കുന്നു.”

മറവിരോഗത്തിനടിപ്പെട്ട നന്ദൻമാഷിന്‍റെ ചികിത്സയുടെ ഭാഗമാണതെന്ന് അറിഞ്ഞിരുന്ന രാഘവൻ മാഷ് അതിനെ അഭിനന്ദിച്ചു കൊണ്ടറിയിച്ചു

“അതേതായാലും നന്നായി മാഷെ. ആ കാലങ്ങൾ മാഷിനെ ഓർമ്മപ്പെടുത്തുന്നതിന് ഹേമാംബിക ടീച്ചറിന് കഴിയും. ഏതായാലും ഹേമാംബിക ടീച്ചറിന്‍റെ പരിശ്രമങ്ങളാണ് മാഷിനെ ഈ നിലയിലേക്ക് കൊണ്ടുവന്നത് എന്ന് മാഷ് മറക്കരുത്.”

“ഇല്ല മാഷെ. അതൊരിക്കലും എനിക്ക് മറക്കാനാവുകയില്ല. അക്കാര്യത്തിൽ ഞാൻ ഹേമാംബിക ടീച്ചറിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. ടീച്ചറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല.”

അവർക്കു പുറകേ നടന്നു കൊണ്ടിരുന്ന ഹേമാംബികയും നന്ദൻമാഷിന്‍റെ ഈ വാക്കുകൾ കേട്ടു. ഒരുൾപ്പുളകം കൊള്ളിമീൻ പോലെ അവരിലൂടെ പാഞ്ഞു പോയി.

ശാന്തി തിരിച്ചു വന്നത് താരയ്ക്ക് വലിയ ആശ്വാസമായി. അവൾ പതിവുപോലെ ഓഫീസിൽ പോയി തുടങ്ങി. സ്ക്കൂൾ തുറന്നതോടെ മൂന്നാം ക്ലാസ്സിലായ ചിന്നു മോളും സ്ക്കൂളിൽ പോയിത്തുടങ്ങി. അവളിൽ പഴയ ഉത്സാഹമെല്ലാം കെട്ടടങ്ങിയിരുന്നു. തങ്ങളോടൊപ്പം കളിച്ചിരുന്ന അപ്പൂപ്പനെ കാണാനാവാത്തതിൽ ആ കുഞ്ഞു മനസ്സിൽ നൊമ്പരം തങ്ങിനിന്നു.

അന്നൊരു ഒഴിവുദിനമായിരുന്നു. താര, കിച്ചുവിനെ കുളിപ്പിച്ച് അവന്‍റെ തല തുവർത്തുമ്പോഴാണ് അവൾ മൊബൈലിൽ ആ മണിയടി കേട്ടത്. അവൾ ഓടിച്ചെന്നെടുത്തു നോക്കിയപ്പോൾ അത് സുരേഷായിരുന്നു.

അവൾ ഒരു ഞെട്ടലോടെ ഫോണും കൊണ്ട് ഷേവ് ചെയ്തു കൊണ്ടിരുന്ന സുമേഷിന്‍റെ അടുത്തെത്തി.

“സുമേഷേട്ടാ… ഇത് സുരേഷേട്ടനാണ്. ഇതാ ഫോൺ” സുമേഷ് ആദ്യം ഒന്നമ്പരന്നുവെങ്കിലും ഫോൺ വാങ്ങി.

“ഹലോ സുരേഷേട്ടാ… എന്തൊക്കെയുണ്ട് വിശേഷങ്ങൾ…”

“ഹലോ സുമേഷേ… എത്ര ദിവസമായെന്നോ നിന്നെ ഒന്ന് വിളിക്കണമെന്ന് കരുതുന്നു. ഇവിടെയെത്തിയപ്പോൾ കമ്പനിയിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതായി വന്നു. ജോലിത്തിരക്കിൽ നിന്ന് തലയുയർത്താൻ കഴിഞ്ഞില്ല. അച്ഛന്‍റെ കാര്യങ്ങൾ അറിയാതിരുന്നിട്ട് ഇത്ര ദിവസവും സമാധാനവും ഉണ്ടായിരുന്നില്ല. അച്ഛൻ ഇപ്പോൾ അടുത്തുണ്ടോ? എത്ര നാളായി ഞാൻ അച്ഛനോട് സംസാരിക്കാൻ നോക്കുന്നു. അപ്പോഴൊന്നും നീ അച്ഛന് സംസാരിക്കാൻ കഴിയില്ലെന്നാണ് പറഞ്ഞിരുന്നത്. ഇന്നിപ്പോൾ ഏതായാലും അച്ഛനൊന്ന് ഫോൺ കൊടുക്ക്.”

“അച്ഛനിപ്പോൾ കുഴപ്പമൊന്നുമില്ല സുരേഷേട്ടാ. അദ്ദേഹം പഴയതിനേക്കാൾ നല്ല ആരോഗ്യവാനായി. ഇപ്പോൾ അദ്ദേഹം നടക്കാൻ പോയിരിക്കുകയാണ്. തിരിച്ചു വരാൻ ഇനിയും ഒരുമണിക്കൂർ എടുക്കും.”

“അത് വളരെ നല്ല ന്യൂസാണല്ലോ സുമേഷേ എനിക്ക് വളരെ സന്തോഷമായി. ഏതായാലും ഞാൻ പോന്നതിൽപ്പിന്നെ നീ അച്ഛനെ നല്ലവണ്ണം നോക്കിയല്ലോ. എനിക്കതുമതി.”

“അതെ സുമേഷേട്ടാ… അച്ഛനിപ്പോൾ എല്ലാ കാര്യങ്ങളും നല്ല ഓർമ്മയുണ്ട്. ഇടക്ക് ഞാൻ അച്ഛനെ നമ്മുടെ സൈമൺ ഡോക്ടറെ കൊണ്ടു പോയി കാണിക്കാറുണ്ട്. അച്ഛന്‍റെ പുരോഗതിയിൽ അദ്ദേഹവും എന്നെ അഭിനന്ദിച്ചു.”

“നീ എന്‍റെ അനുജൻ തന്നെയാടാ സുമേഷേ. ഏതായാലും ഞാൻ അവിടെ വരുമ്പോൾ നിനക്ക് ഇതിന് ഒരു പ്രത്യേക സമ്മാനം തരുന്നുണ്ട്.”

“ഒന്നും എന്‍റെ മാത്രം കഴിവല്ല കുറെയൊക്കെ ചേട്ടന്‍റെയും കുടിയുണ്ട്. പിന്നെ ഈശ്വരനും നമ്മളെ തുണച്ചു.”

“ശരിയാണെടാ. ആ സർവ്വശക്തന് നമ്മുടെ പ്രാർത്ഥന കേൾക്കാതിരിക്കാനാവില്ല. അമ്മ പോയതു തന്നെ ഒരു വലിയ ആഘാതമായിരുന്നു. അതിനോടൊപ്പം അച്ഛനും കൂടി പോയിരുന്നെങ്കിൽ ആ ആഘാതം താങ്ങാൻ എനിക്കാവുമായിരുന്നില്ല. ഏതായാലും താങ്ക്സ് എടാ. ദൈവത്തിനോടും നമുക്ക് നന്ദി പറയാം. ഇനി ഞാൻ വക്കട്ടെ. ഈ ഗുഡ് ന്യൂസ് ഞാൻ സുനന്ദയേയും കുട്ടികളേയും അറിയിക്കട്ടെ. എന്‍റെ സ്നേഹാന്വേഷണങ്ങൾ നീ അച്ഛനോട് പറയണം. ഇനി ഞാൻ അച്ഛനുള്ളപ്പോൾ വിളിക്കാം.”

അങ്ങനെ പറഞ്ഞ് സുരേഷ് ഫോൺ വച്ചു. സുമേഷും താരയും പരസ്പരം നോക്കി ചിരിച്ചു. ഒരു വലിയ കള്ളം തങ്ങൾക്ക് ഒളിപ്പിക്കാൻ കഴിഞ്ഞതിൽ അവർ ഏറെ സന്തോഷിച്ചു.

“സുമേഷേട്ടനെ ഞാൻ സമ്മതിച്ചിരിക്കുന്നു. താര പറഞ്ഞു.

“അത് പിന്നെ എന്നെക്കുറിച്ച്‌ നീ എന്താ വിചാരിച്ചത്? ഇനി നീ കണ്ടോ ചില പ്ലാനുകൾ എന്‍റെ മനസ്സിലുണ്ട്. അത് എത്രയും വേഗം നടപ്പിലാക്കണം. അതിനുള്ള ഒരവസരം നോക്കി ഇരിക്കയാണ് ഞാൻ.”

“അതെന്താ സുമേഷേട്ടാ എന്നോട് പറയില്ലേ?” താര അതീവ സ്നേഹത്തോടെ സുരേഷിനോട് ആരാഞ്ഞു.

“അതിനുള്ള സമയമായിട്ടില്ല താരെ. ആകുമ്പോൾ ഞാൻ പറയാം.” അങ്ങനെ പറഞ്ഞ് സുമേഷ് അവളെ നിരാശപ്പെടുത്തി. സുമേഷിനോട് കൂടുതൽ ചോദിച്ചിട്ട് ഫലമില്ലെന്ന് കണ്ട് താര പിന്തിരിഞ്ഞു നടന്നു.

ദിവസങ്ങൾ അതിവേഗം മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു. നന്ദൻമാഷ് സ്നേഹസദനത്തിലെ എല്ലാ പേരുമായി കൂടുതൽ അടുത്തു. നയന അദ്ദേഹത്തിന് സ്വന്തം മകളായി. സ്നേഹസദനത്തിലുള്ളവരോടൊപ്പം അദ്ദേഹം പലവിധ കളികളിലേർപ്പെട്ടു. ചെസ് കളികൾ ബുദ്ധിക്കുള്ള ഒരു വ്യായാമമെന്ന നിലയിൽ ആ കളിയിൽ നന്ദൻമാഷ് കൂടുതൽ വ്യാപൃതനായി. ഹേമാംബികയും അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. കൂടാതെ ബാഡ്മിന്‍റനിലും ക്യാരംസിലും നന്ദൻമാഷ് പ്രാവിണ്യം നേടി. ഇതെല്ലാം അദ്ദേഹത്തിന്‍റെ ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സഹായകമായി. ഒഴിവുള്ളപ്പോൾ സുഹൃത്തുക്കളോടൊപ്പം അടുത്തുള്ള കൊച്ചു പുഴയിൽ ചൂണ്ടയിടാനും നീന്താനും അദ്ദേഹം പോയിത്തുടങ്ങി.

നന്ദൻമാഷിലെ മാറ്റം സ്നേഹസദനത്തിലെ ഓരോരുത്തരേയും അതിശയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. അവർ അദ്ദേഹത്തെ അതിരറ്റു സ്നേഹിച്ചു തുടങ്ങി. മറ്റുളളവർക്ക് തന്‍റെ സഹായം എത്തിക്കുന്നതിലും ഹേമാംബികയോടൊപ്പം അദ്ദേഹവും മുന്നിട്ടു നിന്നു. ഇതിനിടയിൽ ഹേമാംബികയുടേയും നന്ദൻമാഷിന്‍റേയും അനുരാഗനദി ആരുമറിയാതെ നിർവ്വിഘ്നം ഒഴുകിക്കൊണ്ടിരുന്നു.

രണ്ടു കണ്ണുകൾ മാത്രം ഇടയ്ക്കിടയ്ക്ക് ചില സംശയങ്ങളോടെ അവരെ പിന്തുടർന്നുകൊണ്ടിരുന്നു.

നന്ദൻമാഷ് സുഖംപ്രാപിക്കും തോറും ഹേമാംബികയുടെ മനസ്സിൽ ചില ഭയങ്ങൾ അങ്കുരിക്കാൻ തുടങ്ങി. നന്ദൻമാഷ് സുഖം പ്രാപിച്ചതറിഞ്ഞാൽ അദ്ദേഹത്തെ സുമേഷ് വന്ന് കൂട്ടിക്കൊണ്ടു പോകുമോ എന്ന ഭയമായിരുന്നു ഹേമാംബികക്ക്. ഹേമാംബികയുടെ ഭയം ശരിയായ രീതിയിൽ, ഒരിക്കൽ രാജീവ് അതവതരിപ്പിക്കുകയും ചെയ്തു.

“നന്ദൻമാഷ് ഇപ്പോൾ പഴയതിനേക്കാൾ നല്ല ആരോഗ്യവാനായില്ലെ ഹേമടീച്ചർ. നമുക്ക് ഇക്കാര്യം സുമേഷിനെ അറിയിച്ചാലോ. സുമേഷ് വന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പൊയ്ക്കോട്ടെ അല്ലേ? അല്ലെങ്കിലും സ്വന്തം കുടുംബത്തിൽ മക്കളോടൊപ്പം കഴിയുന്നതായിരിക്കുമല്ലോ ഏതൊരു മാതാപിതാക്കൾക്കും ആനന്ദം പകരുന്നത്. നന്ദൻമാഷും അതാഗ്രഹിക്കുന്നുണ്ടെങ്കിലോ.”

രാജീവന്‍റെ വാക്കുകൾ കേട്ട് ഹേമാംബികടീച്ചർ ഒന്ന് ഞെട്ടി. താൻ ഊഹിച്ചതു തന്നെ സംഭവിക്കാൻ പോകുന്നു. അദ്ദേഹം തന്നെ വിട്ടകലാൻ പോകുന്നു. ഇല്ല… ഒരിക്കലും താനതിന് സമ്മതിക്കുകയില്ല. ഹേമാംബിക ടീച്ചർ രാജീവനെ തടുത്തു കൊണ്ട് തിടുക്കത്തിൽ പറഞ്ഞു.

“വേണ്ട രാജീവ്… അദ്ദേഹം അതാഗ്രഹിക്കുന്നുണ്ടാവില്ല. സുമേഷിന്‍റെ വീട്ടിലുള്ളതിനേക്കാൾ സന്തോഷവും സൗഖ്യവും ഇപ്പോൾ അദ്ദേഹം ഇവിടെ അനുഭവിക്കുന്നുണ്ട്. ഇനിയും നാമായിട്ട് അതു നശിപ്പിക്കണോ. ഇല്ല… ഒരിക്കലും ഞാനതിന് സമ്മതിക്കുകയില്ല.”

“അല്ല, ടീച്ചർ പറയുന്നത് ശരിയായിരിക്കാം എങ്കിലും അതല്ലല്ലോ. ഒരു മകനെന്നനിലയിൽ സുമേഷിനെ, അദ്ദേഹം സുഖംപ്രാപിച്ച വിവരം അറിയിക്കേണ്ട ചുമതല നമുക്കില്ലേ?”

“ഇല്ല രാജീവ്.സുമേഷിനെപ്പോലെ മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു മകന് അതിനവകാശമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞാനേതായാലും ഇതിനെ അനുകൂലിക്കുകയില്ല. രാജീവിന്‍റെ ഈ തീരുമാനം നന്ദൻമാഷിനെ വീണ്ടും പഴയ അവസ്ഥയിലേക്ക് തളളിവിടുന്നതിനെ ഉപകരിക്കുകയുള്ളു.”

ഹേമാംബിക ടീച്ചറിന്‍റെ ശക്തമായ പ്രതിഷേധം രാജീവിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു.

“ടീച്ചർ പറഞ്ഞതു തന്നെയാണ്‌ ശരി. ഞാനും ഇപ്പോഴാണ് അതിനെക്കുറിച്ച് ചിന്തിച്ചത്. സുമേഷ് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവനാണ്. അച്ഛനാണെന്ന പരിഗണനയില്ലാതെ അയാൾ നന്ദൻമാഷിനെ കൊണ്ടുപോയി ദ്രോഹിക്കുകയേ ഉള്ളൂ. ചിലപ്പോൾ ചേട്ടനു നൽകാതെ, നന്ദൻമാഷിന്‍റെ സ്വത്തുക്കൾ കൂടുതലും അയാൾ തനിയെ കൈവശപെടുത്താൻ ശ്രമിക്കുകയും ചെയ്യും.”

“അതെ അതാണ് ഞാൻ പറഞ്ഞത് രാജീവ്.ഇപ്പോൾ സുമേഷിനെ ഒന്നും അറിയിക്കേണ്ട എന്ന്. അദ്ദേഹം മരിക്കുന്നതുവരെ സന്തോഷത്തോടെ ഇവിടെത്തന്നെ ജീവിക്കട്ടെ.”

രാജീവ് ഹേമാംബികയുടെ വാക്കുകൾക്ക് വില കല്പിച്ച് അവിടെ നിന്നും മടങ്ങി.

നാളുകൾ കുതിച്ചു പാഞ്ഞു കൊണ്ടിരുന്നു. ഹേമാംബികയും നന്ദൻമാഷും പരസ്പരം കൂടുതൽ അടുത്തു. രാത്രിയും പകലും അവർക്ക് തമ്മിൽ വേർപിരിയാനാവാത്ത സ്ഥിതിയിലായി. മറ്റുള്ളവരുടെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുമ്പോഴും എന്തെങ്കിലും കാരണം പറഞ്ഞ് നന്ദൻമാഷിന്‍റെ അടുത്ത് ഓടിയെത്തുക ഹേമാംബിക പതിവാക്കി. ഇതെല്ലാം നയന മാത്രം അറിഞ്ഞ് മാറിനിന്ന് സന്തോഷിച്ചു. ജീവിതത്തിൽ അമ്മയോടൊപ്പം ഒരഛനേയും തനിക്കു ലഭിക്കുന്നതായി അവൾക്കു തോന്നി.

നല്ല നിലാവുള്ള ഒരു രാത്രിയിൽ മറ്റെല്ലാവരും ഗാഡനിദ്രയിലായിരുന്ന നേരത്ത് ഹേമാംബിക ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു. നന്ദൻമാഷായിരുന്നു അവരുടെ മനസ്സുനിറയെ ആ രാത്രിയിൽ അദ്ദേഹത്തിന്‍റെ മടിയിൽ തലവച്ചു കിടന്ന് കഥകൾ പറയാൻ അവർക്ക് മോഹം തോന്നി. പെട്ടെന്ന് തന്‍റെ മുറിയുടെ വാതിൽ തുറന്ന് ഒരു പൂച്ചയുടെ പാദപതനങ്ങളോടെ അവർ മാഷിന്‍റെ അടുത്തെത്തി. നന്ദൻമാഷും എന്തോ ഓർത്ത് ജനലിലൂടെ പുറത്തേക്ക് നോക്കി നില്ക്കുകയായിരുന്നു.

“മാഷ്, നല്ല നിലാവുള്ള രാത്രി. ഈ രാത്രിയിൽ മാഷിനെ ഓർത്തു കിടന്നിട്ട് എനിക്കുറക്കം വരുന്നില്ല. മാഷിന്‍റെ മടിയിൽ തലവച്ചു കിടന്ന് എനിക്ക് കഥകൾ പറയാൻ തോന്നുന്നു.”

“ശരിയാണ് ഹേമാംബികേ. ഈ രാത്രിയിൽ നീ എന്‍റെ അടുത്തുണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആലോചിച്ചതേ ഉള്ളു. നമുക്ക് ആ പവിഴമല്ലിച്ചോട്ടിൽ പോയിരുന്ന് അതിന്‍റെ സുഗന്ധം നുകർന്ന് കഥകൾ പറഞ്ഞാലോ.”

“ഈ രാത്രിയിൽ നമ്മൾ പുറത്തിറങ്ങിയാൽ ആരെങ്കിലും കാണുകയില്ലേ മാഷേ.”

“ആരു കാണാനാണ്. എല്ലാവരും നല്ല ഉറക്കമായില്ലേ? നമുക്ക് ആരുമറിയാതെ പുറത്തിറങ്ങാം.”

“എങ്കിൽ വരൂ മാഷ്. നമുക്ക് ആ പവിഴമല്ലിച്ചോട്ടിലേക്കു പോകാം.”

അനുരാഗവിവശരായ ആ കാമുകീ കാമുകന്മാർ ആരും അറിയാതെ മെല്ലെ പുറത്തിറങ്ങി പവിഴമല്ലിച്ചോട്ടിലേക്കു നടന്നു. അപ്പോൾ ഒരു നിഴൽ അവരെ പിന്തുടരുന്നത് അവർ അറിഞ്ഞില്ല.

ചീവീടിന്‍റെ സംഗീതം രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ച് ഒഴുകിയെത്തുന്നത് അവർക്ക് കേൾക്കാമായിരുന്നു. ഹേമാംബിക അല്പം ഭയത്തോടെ നന്ദൻമാഷിന്‍റെ കൈകളിൽ മുറുകെപ്പിടിച്ചു. അവർ ഇരുവരും കൈ കോർത്ത് പവിഴമല്ലിയുടെ ചുവട്ടിൽ ഇരുന്നു.

പവിഴമല്ലിപ്പൂക്കളുടെ സുഗന്ധം അവിടെങ്ങും വ്യാപിച്ചിരുന്നു. ഒരു രാപ്പാടി ചിലച്ചു കൊണ്ട് പറന്നുപോകുന്നത് അവർ കേട്ടു. തെങ്ങോലകൾക്കിടയിൽ മറഞ്ഞിരുന്ന് പൂർണ്ണ ചന്ദ്രൻ അവരെ എത്തി നോക്കി. ഹേമാംബിക പെട്ടെന്ന് ഏതാനും പവിഴമല്ലിപ്പൂക്കളെടുത്ത് തന്‍റെ സാരിയിലെ നൂലുപയോഗിച്ച് ഒരു മാല കോർത്തു കെട്ടി. അത് നന്ദൻമാഷിന്‍റെ കഴുത്തിലണിയിച്ചു കൊണ്ടു പറഞ്ഞു.

“ചെറുപ്പം മുതൽ ഞാൻ മോഹിച്ചിരുന്നത് ഇപ്പോഴാണ് സഫലമായത് മാഷേ. ഇനി എനിക്ക് മരിച്ചാലും സാരമില്ല.” നന്ദൻമാഷ് ഹേമാംബികയെ ചേർത്തുപിടിച്ചു.

അനുരാഗ വിവശരായ ആ കാമുകീ കാമുകന്മാർ പരസ്പരം ചുംബിച്ചു. പെട്ടെന്ന് ഹേമാംബിക എഴുന്നേറ്റിരുന്ന് പറഞ്ഞു.

“ഈ പ്രായത്തിൽ നമ്മൾ മാത്രമായിരിക്കും യൗവ്വനത്തിലേതു പോലെ ഇത്ര ഗാഢമായി പ്രേമ ചാപല്യങ്ങൾ കാണിക്കുന്നത് അല്ലേ മാഷേ. ദൈവം പോലും നമ്മളെ നോക്കി ഇപ്പോൾ അസൂയപ്പെടുന്നുണ്ടാവും.”

“യൗവനം മടക്കി നൽകാൻ അനുരാഗത്തിനു മാത്രമേ കഴിയുകയുള്ളു എന്ന് എനിക്ക് തോന്നുന്നു ടീച്ചറേ.”

“ആരാ അവിടെ?” പെട്ടെന്ന് ഇരുട്ടിൽ നിന്നും മുഴങ്ങിക്കേട്ട ആ പുരുഷശബ്ദം കേട്ട് അവർ വല്ലാതെ ഞെട്ടിത്തരിച്ചു.

और कहानियां पढ़ने के लिए क्लिक करें...