“സൗദാമിനി… സൗദാമിനി നീ വാതിൽ തുറക്ക്… എന്നിട്ട് വേഗം വാ നമുക്ക് ഒന്നിച്ചിരുന്ന് കാപ്പി കുടിക്കാം” എന്നെല്ലാം വിളിച്ചു പറയാൻ തുടങ്ങി.

ഇതെല്ലാം ശാന്തി ഒട്ടൊരു അത്ഭുതത്തോടെ നോക്കി നിന്നു. ഈ മനുഷ്യന് ഭ്രാന്തു തന്നെ എന്ന് അവൾ തീർച്ചയാക്കി. ഭയം തോന്നിയ അവൾ തനിക്കു സ്വന്തമായി ഉണ്ടായിരുന്ന മൊബൈലെടുത്ത് ഏജീസ് ഓഫീസിൽ ക്ലാർക്കായി ജോലി ചെയ്യുന്ന താരയെ വിളിച്ചു. എന്നിട്ട് നന്ദൻ മാഷിന്‍റെ അസ്വാഭാവിക രീതികളെപ്പറ്റി പറഞ്ഞു. താര അല്പനേരം ആശയക്കുഴപ്പത്തിലായതു പോലെ ഇരുന്നു

എന്നിട്ടു പറഞ്ഞു, “സാരമില്ല… നീ പേടിക്കേണ്ട. കൂടുതൽ ബഹളമുണ്ടാക്കുകയാണെങ്കിൽ നീ സുമേഷിനെ വിളിച്ചു പറ അല്ലെങ്കിൽ ഞാൻ വരാൻ നോക്കാം. ഇപ്പോൾ നീ ഫോൺ ഓഫ് ചെയ്ത് വച്ച് അങ്ങേര് എന്തു ചെയ്യുകാന്ന് നോക്ക്. ഒച്ചേം ബഹളോം കൂടുകയാണെങ്കിൽ മാത്രം എന്നെ വിളിക്ക്…”

“ശരി ചേച്ചീ… പേടിച്ചിട്ട് എന്‍റെ കൈയ്യും കാലം കിടന്ന് വിറക്കുകാ.”

“കിച്ചു മോൻ ഉറങ്ങുകയാണെങ്കിൽ അവൻ ഉണർന്ന് പേടിച്ചു കരയാൻ തുടങ്ങും. നീ അതിനു മുമ്പ് അവന്‍റെ അടുത്ത് ചെന്നിരുന്ന് അവനെ തട്ടി ഉറക്കാൻ നോക്ക്…”

“ശരി ചേച്ചി.” എന്നു പറഞ്ഞ് ശാന്തി അവൻ കിടന്നുറങ്ങുന്ന മുറിയിലേക്ക് തിരിയാൻ തുടങ്ങുന്നതിന് മുമ്പു തന്നെ കിച്ചുമോൻ ഉണർന്ന് കരയാൻ തുടങ്ങി.

അവൻ നന്ദൻ മാഷിന്‍റെ വാതിലിലെ തട്ടലും മുട്ടലും കേട്ട് വല്ലാതെ പേടിച്ചിട്ടുണ്ടായിരുന്നു. ഉറക്കെ കരയാൻ തുടങ്ങിയ കിച്ചുമോനെ അവൾ സാന്ത്വനിപ്പിക്കുന്നതു പോലെ തുടയിൽ തട്ടിക്കൊടുത്തു. അവൻ വീണ്ടും ഉറങ്ങിയപ്പോൾ അവൾ വാതിൽ ചാരി പുറത്തിറങ്ങി. ഈ സമയത്ത് നന്ദൻ മാഷ് തന്‍റെ ബെഡ്റൂമിലെ ബാത്റൂമിന്‍റെ വാതിലിൽ തട്ടി ഒച്ചയുണ്ടാക്കിക്കൊണ്ടിരുന്നു.

“സൗദാമിനി… വാതിൽ തുറക്ക്… നീ അവിടെ എന്തു ചെയ്യുകയാ… എന്താ നീ. ഒന്നും മിണ്ടാത്തത്… നിനക്ക് എന്തെങ്കിലും ഒന്നു പറഞ്ഞു കൂടെ?” എന്നൊക്കെ ഉച്ചത്തിൽ വിലപിച്ചു കൊണ്ടിരുന്നു.

ശാന്തി എന്തു വേണമെന്നറിയാതെ നിശ്ചേതനയായി നിന്നു. അല്പം കഴിഞ്ഞ് സുമേഷിന്‍റെ കാർ മുറ്റത്തു വന്നു നില്ക്കുന്ന ശബ്ദം അവൾ കേട്ടു. ആശ്വാസപൂർവ്വം വാതിൽ തുറന്ന അവൾ സുമേഷിനോട് നടന്ന കാര്യങ്ങൾ പറഞ്ഞു.

“എത്ര നേരമായെന്നോ സാറെ, അങ്ങേര് സൗദാമിനി, സൗദാമിനി എന്ന് വിളിച്ചു കൂവിക്കൊണ്ട് വാതിലിലിടിക്കുന്നു. കിച്ചുമോനാണെങ്കി ഈ ശബ്ദം കേട്ട് ഉണർന്ന് കരയാൻ തുടങ്ങി. ഞാൻ ഇപ്പോൾ തുടയിൽ തട്ടി ഉറക്കിയതേ ഉള്ളൂ.”

“ശരി… ശരി… നീ അപ്പുറത്തേക്ക് പൊയ്ക്കോ. കിച്ചു മോൻ ഉണരും മുമ്പ് എന്തെങ്കിലും പണി ഉണ്ടെങ്കിൽ തീർക്ക് ഞാൻ അച്ഛനെ സമാധാനിപ്പിച്ചോളാം.” അങ്ങനെ പറഞ്ഞ് സുമേഷ് അച്ഛന്‍റെ കിടപ്പുമുറിയിലേക്ക് ചെന്നു. അവിടെ ബാത്റൂമിന്‍റെ വാതിലിൽ തട്ടി ബഹളമുണ്ടാക്കിക്കൊണ്ടു നിന്ന നന്ദൻമാഷിനെക്കണ്ടു സുമേഷ് ദേഷ്യത്തോടെ ചോദിച്ചു, “എന്താ അച്ഛാ ഇക്കാണിക്കുന്നത് അമ്മ ബാത്റൂമിലാണെന്ന് അച്ഛനോട് ആരാ പറഞ്ഞെ?”

മകന്‍റെ ദേഷ്യഭാവം കണ്ട് നന്ദൻ മാഷ് പകച്ചു നോക്കി നിന്നു. എന്നിട്ട് വിക്കി വിക്കി പറഞ്ഞു. “അവള് ബാത്റൂമിലുണ്ടെന്ന് ആരോ എന്നോടു പറഞ്ഞു. ആരാ പറഞ്ഞതെന്ന് ഇപ്പോൾ ഓർക്കുന്നില്ല…”

“അഥവാ അമ്മ ബാത്റൂമിലുണ്ടെങ്കിൽ അച്ഛൻ ഇങ്ങനെയാണോ പെരുമാറേണ്ടത്. അമ്മ ഇറങ്ങി വരുന്നതു വരെ കാത്തിരിക്കാതെ കെട ന്ന്ബഹളം വക്കുകയാണോ വേണ്ടത്.”

സുമേഷിന് ദേഷ്യം വർദ്ധിച്ചു കൊണ്ടിരുന്നു. അയാൾ ബാത്റൂമിന്‍റെ അടുത്തു നിന്ന് നന്ദൻമാഷിനെ ബലമായി പിടിച്ചു മാറ്റി. എന്നിട്ടു പറഞ്ഞു, “അല്ലെങ്കിലും അമ്മ ബാത്റൂമിലൊന്നുമില്ല. സുരേഷേട്ടൻ അമ്പലത്തിൽ നിന്നും മടങ്ങി വരുന്ന വഴി അമ്മയെ കൂട്ടിക്കൊണ്ടു പോയി.”

“ങേ… സുരേഷോ… അതെപ്പോ… എന്നിട്ട് അവൾ വീണ്ടും അവന്‍റെ കൂടെപ്പോയോ?” നന്ദൻ മാഷിന് ആ അറിവ് ഒരു ഷോക്കായിരുന്നു. അയാൾ പൊട്ടിപ്പൊട്ടി കരയാൻ തുടങ്ങി.

നന്ദൻമാഷിന്‍റെ കരച്ചിൽ നിർത്തേണ്ടത് എങ്ങിനെയെന്നറിയാതെ സുമേഷ് വിഷമിച്ചു. അയാൾ ദേഷ്യത്തോടെ അലറിക്കൊണ്ട് ചോദിച്ചു, “അച്ഛനൊന്ന് നിർത്തുന്നുണ്ടോ ഈ അഭ്യാസം. എനിക്കാണെങ്കി ബാങ്കില് നൂറുകൂട്ടം കാര്യങ്ങളാ… താരവിളിച്ചു പറഞ്ഞതു കാരണം. ബാങ്കിപ്പോകാതെ മടങ്ങിവന്നതാ ഞാൻ… ഹെഡ്ഓഫീസീന്നു വിളി വന്നാ ഓരോ കാര്യങ്ങൾക്ക് മാനേജരായ ഞാനാ മറുപടി പറയേണ്ടത്.”

സുമേഷിന്‍റെ അനിയന്ത്രിതമായ ദേഷ്യം കണ്ട് നന്ദൻമാഷ് പെട്ടെന്നു നിശ്ശബ്ദനായി. അതു കണ്ട് സുമേഷ് പറഞ്ഞു, “എനിക്കിപ്പോ തോന്നുന്നത് അച്ഛനെല്ലാം അഭിനയമാണെന്നാ… അമ്മയേയും അമ്മയെപ്പറ്റിയുള്ള കാര്യങ്ങളും എല്ലാം അച്ഛനോർമ്മയുണ്ട്… പക്ഷെ ഈ വീടും ഇവിടെ ഇപ്പോൾ നടക്കുന്ന കാര്യങ്ങളും ഒന്നും ഓർമ്മയില്ല. ഇക്കണക്കിന് കുറെക്കഴിയുമ്പോൾ അച്ഛൻ എന്നെയും മറന്നു പോകുമല്ലോ. ങാ… അതു പോട്ടെ രാവിലെ കാപ്പി കുടിക്കാൻ വിളിച്ചപ്പഴാ അച്ഛനീ കോലാഹലമൊക്കെ ഉണ്ടാക്കിയതെന്ന് ശാന്തി പറഞ്ഞല്ലോ… അച്ഛൻ എഴുന്നേറ്റു വന്ന് വല്ലതും കഴിക്കുന്നുണ്ടോ എന്നിട്ടു വേണം എനിക്ക് മടങ്ങിപ്പോകാൻ… വാ… വന്നേ…”

സുമേഷ് നന്ദൻമാഷിനെ ബലമായി പിടിച്ചു വലിച്ച് ഊണുമേശയ്ക്കടുത്തുള്ള കസേരയിലിരുത്തി. എന്നിട്ട് പ്ലേറ്റിലെ ഇഡ്ഡലി എടുത്ത് കഴിക്കാൻ ആവശ്യപ്പെട്ടു.

നന്ദൻമാഷ് യാന്ത്രികമായി ഇഡ്ഡലി എടുത്തു കഴിക്കാൻ തുടങ്ങി. എന്നാൽ പെട്ടെന്നു തന്നെ നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.

“സൗദാമിനി… എന്‍റെ സൗദാമിനി… അവൾ അടുത്തില്ലാതെ ഞാൻ ഇതുവരെ ഒന്നും കഴിച്ചിട്ടില്ല…” അയാൾ വിങ്ങിപ്പൊട്ടി.

അതു കേട്ട് സുമേഷ് വർദ്ധിച്ച കോപത്തോടെ ചോദിച്ചു, “ആരു പറഞ്ഞു… അമ്മയില്ലാതെയാണല്ലോ അച്ഛൻ കഴിഞ്ഞ ഒരു കൊല്ലം മുഴുവൻ ഞങ്ങളുടെ കൂടെ കഴിഞ്ഞത്. അമ്മ അപ്പോഴെല്ലാം സുരേഷേട്ടന്‍റെ കൂടെയായിരുന്നു. പിന്നെന്തിനാണ് അമ്മ അടുത്തുണ്ടായിരുന്നു എന്ന് അച്ഛൻ പറയുന്നത്? ഇതെല്ലാം വെറും അഭിനയമല്ലെ അച്ഛാ? അച്ഛനിപ്പോ എന്‍റെ കൂടെ താമസിക്കാൻ ഇഷ്ടമില്ല. അതല്ലെ കാരണം?” സുമേഷിന്‍റെ വാക്കുകൾ നന്ദൻമാഷിനെ വല്ലാതെ അമ്പരപ്പിച്ചു.

സൗദാമിനി തന്‍റെ കൂടെ ഇല്ലായിരുന്നു എന്ന് ഇവനോട് ആരാ പറഞ്ഞത്? അവൾ എപ്പോഴും എന്‍റെ കൂടെത്തന്നെ ഉണ്ടായിരുന്നല്ലോ… പിന്നെ ഇടയ്ക്കെല്ലാം അവൾ അപ്രത്യക്ഷയാകാറുണ്ടെന്നത് ശരി. അത് സുരേഷ് അവളെ കൂട്ടിപ്പോകുമ്പോഴാണ്. എങ്കിലും താൻ കാണണമെന്ന് അതിയായി ആഗ്രഹിക്കുമ്പോഴെല്ലാം അവൾ തന്‍റെ അടുത്ത് ഓടി വരാറുണ്ടല്ലോ.

നന്ദൻമാഷ് അവിശ്വസനീയതയോടെ മകന്‍റെ വാക്കുകൾ കേട്ടിരുന്നു. അച്ഛൻ ആഹാരം കഴിക്കാതെ തന്‍റെ മുഖത്തു തന്നെ കണ്ണുനട്ടിരിക്കുന്നതു കണ്ട് സുമേഷ് പറഞ്ഞു, “ഹും… കണ്ടില്ലെ ഒന്നും കഴിക്കാതെ ഇരിക്കുന്നത്. മനുഷ്യന്‍റെ സമയം മിനക്കെടുത്താൻ. ഇനി അച്ഛൻ വേണമെങ്കിൽ കഴിക്ക്… ഇല്ലെങ്കിൽ ഞാൻ പോണു. എനിക്ക് ബാങ്കിലെത്താൻ ഇപ്പോൾത്തന്നെ സമയം വൈകി.”

സുമേഷ് വല്ലാത്ത ഈർഷ്യയോടെ അങ്ങനെ പറഞ്ഞ് അടുക്കളഭാഗത്തേക്ക് നടന്നു ചെന്നു, വേലക്കാരിയെ ഉറക്കെ വിളിച്ചു “ശാന്തി… എടീ ശാന്തി…”

“എന്താ സാറെ… ഞാനിതാ വന്നു. കൈ ഒന്ന് കഴുകിക്കോട്ടെ. അപ്പിടി അഴുക്കാ.” അങ്ങനെ പറഞ്ഞ് അവൾ കൈകഴുകിത്തുടച്ച് സുമേഷിന്‍റെ അടുത്തേക്ക് ചെന്നു.

“നീ ആ ചായയും പലഹാരങളും എടുത്ത് അടച്ചു വെയ്ക്ക്… അച്ഛൻ ഒന്നും കഴിക്കുന്നില്ല. എന്നിട്ട് അപ്പുറത്തേക്ക് വന്ന് വാതിലടക്ക്. ഞാൻ തിരികെപ്പോവുകയാ…”

“അതിന്… സാറെ… ആ സാറ് ഇനിയും ബഹളമുണ്ടാക്കിയാ ഞാൻ എന്തോ ചെയ്യും?”

“അങ്ങനൊന്നും ഉണ്ടാവുകയില്ല. ഞാൻ അച്ഛനെ അച്ഛന്‍റെ കിടപ്പു മുറിക്കകത്ത് അടച്ചിടാൻ പോവുകയാണ്. നീ ഉച്ചക്ക് ഊണു കാലാകുമ്പോൾ മുറിക്കകത്ത് കൊണ്ടു കൊടുത്താൽ മതി.”

“ശരി സാറെ… അതാ നല്ലത്… അല്ലെങ്കി ഇനീം സൗദാമിനി എന്നു പറഞ്ഞ് ബഹളമുണ്ടാക്കിയാ ഞാൻ വിഷമിച്ചു പോകും. മാത്രമല്ല കിച്ചുമോനും പേടിച്ചു പോകും.”

“ശരിയാ… പക്ഷെ വൈകുന്നേരം ചിന്നു മോളു വരുമ്പോ നീ വാതിലു തുറന്നു കൊടുത്തോ അവളെ അച്ഛനു വലിയ ഇഷ്ടമാ. അപ്പോൾ ബഹളമൊന്നും ഉണ്ടാക്കുകയില്ല.”

“ശരി സാറെ. സാറിപ്പോ പൂട്ടിയിട്ടിട്ടു പൊയ്ക്കോ ബാക്കി കാര്യങ്ങളു ഞാൻ നോക്കിക്കോളാം.”

സുമേഷ് മടങ്ങിവരുമ്പോൾ നിശ്ചലനായി എങ്ങോ നോക്കിയിരിക്കുന്ന നന്ദൻമാഷിനെ ആണ് കണ്ടത്. സുമേഷ് അച്ഛന്‍റെ കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. “അച്ഛൻ വരണം. നമുക്ക് അച്ഛന്‍റെ മുറിയിൽപ്പോയി അല്പനേരം കിടക്കാം.”

നന്ദൻമാഷ് അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ മകന്‍റെ കൂടെ നടന്നു. സുമേഷാകട്ടെ അദ്ദേഹത്തെ കട്ടിലിൽ കൊണ്ടുപോയിരുത്തിയിട്ട് പറഞ്ഞു, “ഞങ്ങൾ വൈകുന്നേരം വരുന്നതു വരെ അച്ഛൻ മിണ്ടാതെ ഇവിടെ കിടന്നോണം. ഇനിം ബഹളമുണ്ടാക്കിയാ ഞാൻ പുറത്തേക്ക് ഇറക്കിവിടും.”

മകന്‍റെ വാക്കുകൾ നന്ദൻ മാഷിനെ വല്ലാതെ വേദനിപ്പിച്ചു. ഒന്നും മിണ്ടാതെ അയാൾ കട്ടിലിൽ കിടന്നു. ആകണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. തനിക്കെന്തോ സംഭവിക്കുന്നുണ്ടെന്നു മാത്രം നന്ദൻ മാഷിനു മനസ്സിലായി. അതു വരെയില്ലാത്ത എന്തോ ചില മാറ്റങ്ങൾ. പക്ഷെ അതെന്താണെന്ന് നന്ദൻ മാഷിന് മനസ്സിലായില്ല

സുമേഷാകട്ടെ അച്ഛന്‍റെ മുറിയിൽ നിന്നിറങ്ങി വാതിൽ പൂട്ടി പുറത്തേക്കിറങ്ങി. അല്പം കഴിഞ്ഞ് മുറ്റത്തുകിടന്ന കാറിൽ കയറി അയാൾ ഓടിച്ചു പോയി.

ഓഫീസിൽ ലഞ്ച് ബ്രേക്കായിരുന്നു. താര, സുഹൃത്ത് ആരതിയോടൊന്നിച്ച് ഊണു കഴിക്കാൻ കാന്‍റീനിലെത്തി. കൗണ്ടറിൽ ചെന്ന് രണ്ട് വെജിറ്റേറിയൻ ഊണിന് ഓർഡർ കൊടുത്തശേഷം അവർ ഒഴിഞ്ഞു കിടന്ന ടേബിളിലിരുന്നു. അവിടെ അപ്പോൾ ഏതാനും പേർ വേറെയും ഊണു കഴിക്കുന്നുണ്ടായിരുന്നു. സൂപ്രണ്ട് ജോൺസൺ താരയെക്കണ്ടയുടനെ പുഞ്ചിരിയോടെ ചോദിച്ചു, “ഓ… ഇന്നും താരമാഡം ലഞ്ച് കൊണ്ടുവന്നിട്ടില്ലെന്നു തോന്നുന്നു.”

“ഒന്നും പറയണ്ട ജോൺസണെ, എങ്ങനെ കൊണ്ടുവരാനാ. വീട്ടിൽ ഇന്ന് നേരം വെളുത്തപ്പോൾ മുതൽ ആകെ കോലാഹലമായിരുന്നില്ലെ?”

“കോലാഹലമോ, എന്തു പറ്റി? സുമേഷ് സർ വഴക്കടിച്ചോ?”

“ഏയ്, അങ്ങേര്‌ വഴക്കടിച്ചൊന്നുമില്ല. പക്ഷെ ഇന്നൊരു സംഭവമുണ്ടായി. നേരം വെളുത്തപ്പോ പുള്ളീടെ അച്ഛനെ കാണാനില്ല.”

“ആരാ… ആ വാദ്ധ്യാരേയോ? എന്നിട്ട്?”

“ഒന്നും പറയണ്ട. ഞങ്ങള് വീടു മുഴുവൻ തിരഞ്ഞു. എങ്ങും കാണാനില്ല. സുമേഷേട്ടന് ആകെ വട്ടു പിടിക്കുമെന്ന അവസ്ഥയിലായി.”

“അങ്ങേര് ഇതിനു മുമ്പ് ഇങ്ങനെ ഇറങ്ങിപ്പോയിട്ടുണ്ടോ?” ആ ചോദ്യം സീനിയർ എക്കൗണ്ടന്‍റ് ശോശാമ്മയുടേതായിരുന്നു. അവർ ഊണു കഴിക്കുന്നതിനിടയിൽ തലയുയർത്തിയാണ് അതു ചോദിച്ചത്.

“ഏയ്… ഇതാദ്യമായിട്ടാ… അതല്ലേ ഞങ്ങളെല്ലാം ആകെ വിഷമിച്ചത്… എന്നിട്ട് പിന്നെ വീടിന്‍റെ മുക്കിലും മുലയിലും ഒക്കെതിരഞ്ഞ് നിരാശരായിരിക്കുമ്പോഴാണ് പാൽക്കാരൻ പയ്യന്‍റെ വരവ്. അവൻ വന്നയുടനെ രാവിലെ പാലും കൊണ്ട് വരുന്ന വഴി അങ്ങേരെ വഴിയിൽ വച്ചു കണ്ടുവെന്നും അങ്ങേര് ആവശ്യപ്പെട്ട പ്രകാരം വൃദ്ധമന്ദിരത്തിൽ കൊണ്ടുപോയാക്കിയെന്നും പറഞ്ഞു.”

ഠവൃദ്ധമന്ദിരത്തിലോ? അതെന്തിനാ നിങ്ങള് സംരക്ഷിച്ചോണ്ടിരിക്കുന്ന ഒരാളെ അവൻ വൃദ്ധമന്ദിരത്തിൽ കൊണ്ടാക്കുന്നത്.” ഗീതയെന്ന ക്ലാർക്ക് ആണ് അതു ചോദിച്ചത്.

ഠഅതൊരു കഥയാ. ഏതാനും വർഷം മുമ്പ് അങ്ങേരു ഭാര്യയും മക്കളോടുമൊത്ത് അവിടെ താമസിച്ചിരുന്നെന്ന്. ആ ഓർമ്മയിലാ അങ്ങേര് അങ്ങോട്ടു പുറപ്പെട്ടത്. അങ്ങേരുടെ ഭാര്യ അവിടെ കാത്തിരിക്കും എന്നു പറഞ്ഞോണ്ട്. ഏതായാലും അതു കേട്ടതോടെ ഞങ്ങളുടെ നല്ല ജീവൻ വീണു. പിന്നെ സുമേഷേട്ടൻ കാറിൽ പോയി അങ്ങേരേ കൂട്ടിക്കൊണ്ടുവന്നു.”

“കൊള്ളാമല്ലോ താരേ. നിങ്ങൾക്കു നല്ല സുഖമായി അല്ലേ? ഇത്തരത്തിലുള്ള ഒരാളെ വച്ചോണ്ട് നിങ്ങളെങ്ങനാ ജീവിക്കുന്നേ?” ശോശാമ്മ അമ്പരപ്പോടെ ചോദിച്ചു.

താരയുടെയും ആരതിയുടേയും മുന്നിൽ അപ്പോഴേക്കും കാന്‍റീൻ ജീവനക്കാരൻ ചോറും കറികളും നിരത്തിയിരുന്നു. ശോശാമ്മയുടെ ചോദ്യത്തിനുത്തരമായി താര ഒരുരുള ചോറ് കൈയ്യിലെടുത്തുകൊണ്ടു പറഞ്ഞു, “നല്ല സുഖമായി. ഇന്നു രാവിലെ വീട്ടിലെത്തിയശേഷം അങ്ങേര്, ഭാര്യ ബാത്റൂമിലിരിപ്പുണ്ടെന്നും പറഞ്ഞ് വലിയ ഒച്ചയും ബഹളവും ആയിരുന്നെന്ന് സർവന്‍റ് ശാന്തി ഫോണിൽ വിളിച്ചു എന്നോടു പറഞ്ഞു. അന്നേരം ബാങ്കിലേക്കു പോയ സുമേഷേട്ടനോട് ഞാനാണ് പറഞ്ഞത് ചെന്ന് കാര്യമെന്തെന്നറിയാൻ. സുമേഷേട്ടൻ തിരികെ ചെന്ന് അങ്ങേരെ സമാധാനിപ്പിച്ചു കിടപ്പുമുറിയിൽ കൊണ്ടിരുത്തി.” സുമേഷ് മുറി അടച്ചുപൂട്ടിയ കാര്യം മനപൂർവ്വം താര മറച്ചുവച്ചു.

“ഏതായാലും നിങ്ങൾ ഏതെങ്കിലും നല്ല ഒരു സൈക്ക്യാട്രിസ്റ്റിനെക്കൊണ്ട് അങ്ങേരേ ചികിത്സിപ്പിക്കാൻ നോക്ക്. അല്ലെങ്കിൽ നിങ്ങൾക്ക്‌ ജീവിക്കാനൊക്കുകയില്ല ജീവിതകാലം മുഴുവൻ അങ്ങേരെ ശുശ്രൂഷിച്ചോണ്ടിരിക്കേണ്ടി വരും.” ഗീത പറഞ്ഞു.

“ഉം. അതേ, ഇനി എന്തു വേണമെന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. അങ്ങേർക്ക് ഒരു തരം മറവിരോഗമാണെന്നാ തോന്നുന്നേ. അതിന്‍റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളായി.” സ്ത്രീകൾ പലരുടേയും മുഖത്ത് അപ്പോൾ താരയോടുള്ള സഹതാപം നിറഞ്ഞു വന്നു. അപ്പോൾ ജോൺസൺ പറഞ്ഞു, “ഏതായാലും ഇത്തരം രോഗികൾ സമൂഹത്തിൽ ഇപ്പോൾ കൂടിവരുന്നുണ്ട്. ഏതു പ്രായത്തിലും ഇത്തരം രോഗങ്ങൾ പിടികൂടുമെന്നാണ് പറഞ്ഞുകേൾക്കുന്നത്. എന്നാൽ പ്രായമായവരിൽ പ്രത്യേകിച്ച് അറുപത്തഞ്ചുവയസ്സു കഴിഞ്ഞവരിൽ ഒരു നിശ്ചിത ശതമാനത്തിന് ഈ മാവിരോഗമുണ്ട്. ലൈഫ്സ്റ്റൈൽ രോഗങ്ങളും, തൈറോയിഡും, തലച്ചോറിന്‍റെ ക്ഷതവും, ട്യൂമറും മറ്റും ഇതിന് കാരണമാകുന്നുണ്ടത്രെ. നിങ്ങൾ എത്രയും വേഗം അങ്ങേരെ ഒരു നല്ല ഡോക്ടറെ കാണിച്ച് ചികിത്സിപ്പിക്കണം.”

“അതെ. നല്ല പണച്ചെലവുള്ള കാര്യമാണ്. എന്നാലും ചികിത്സിക്കണം.” അങ്ങനെ പറഞ്ഞ് താര ഊണു കഴിക്കാൻ തുടങ്ങി. ഊണുകഴിക്കുന്നതിനിടയിൽ ഇക്കാരണം പറഞ്ഞ് അച്ഛന്‍റെ പേരിലുള്ള അക്കൗണ്ടൊക്കെ സുമേഷേട്ടന്‍റെ പേരിലാക്കണമെന്ന് ആലോചിക്കുകയായിരുന്നു അവൾ. അതിന് സുരേഷിന്‍റേയും കൂടി സമ്മതം വാങ്ങണം. അച്ഛനെ സംരക്ഷിക്കുന്നത് തങ്ങളായതുകൊണ്ട് സുരേഷേട്ടൻ സമ്മതിക്കാതിരിക്കുകയില്ല. എന്ന് ചിന്തിച്ചു കൊണ്ട് അവൾ കൈകഴുകനായി വാഷ്റൂമിലേക്കു നടന്നു.

തന്‍റെ കിടപ്പുമുറിയിലെ കിടക്കയിൽ ഏറെ നേരം നന്ദൻമാഷ് കണ്ണടച്ചു കിടന്നു. അപ്പോൾ ബാല്യത്തിലെ ചില ഓർമ്മകൾ അയാൾക്ക് കൂട്ടിനെത്തി… അമ്മ ഭവാനി, അമ്മയുടെ കൈപിടിച്ച് അമ്പലത്തിൽപ്പോയിരുന്നത് കുളിർമ്മയുള്ള ഒരു ഓർമ്മയായി. പാടവരമ്പിലൂടെ അമ്പലത്തിലേക്ക് നടക്കുമ്പോൾ അമ്മ ഓർമ്മിപ്പിച്ചിരുന്നു.

“എടാ നന്ദാ സൂക്ഷിച്ച് നടക്കണം. വരമ്പില് വഴുക്കലുണ്ടാകും.” അമ്മയുടെ വാക്കുകൾ അനുസരിക്കാതെ പാടവരമ്പത്തു കൂടി ഓടി തോട്ടിൽ വീണത് ഓർമ്മ വന്നു.

പിന്നെ ബാല്യത്തിലെ കൂട്ടുകാരോടൊപ്പം മാഞ്ചോട്ടിൽ മാങ്ങ പെറുക്കി കളിച്ചിരുന്നത്. ഒരിക്കൽ മാഞ്ചോട്ടിൽ നിന്ന് ഏന്തി വലിഞ്ഞ് കണ്ണിമാങ്ങ പറിക്കുന്നതിനിടയിൽ കൂട്ടുകാരെറിഞ്ഞ ഒരു കല്ലു വന്നുകൊണ്ട് തലപൊട്ടിയത്. തന്‍റെ തലയിൽ നിന്ന് ചോര ഒഴുകുന്നതു കണ്ട അമ്മ അപ്പോൾ തന്നെ തന്നെയുമെടുത്ത് ഹോസ്പിറ്റലിലേക്ക് ഓടിയത്, എല്ലാമെല്ലാം ഏതോ മയക്കത്തിലെന്നപോലെ നന്ദൻമാഷിന്‍റെ മനസ്സിലേക്ക് കടന്നു വന്നു. പിന്നെ അമ്പലത്തിലെ പ്രസാദം നെറ്റിയിൽ തൊടുവിച്ച് അമ്മ പ്രാർത്ഥിക്കാറുള്ളത് ഓർത്തു

“എന്‍റെ ദേവി… എന്‍റെ കുഞ്ഞിനെ ആപത്തൊന്നും വരുത്താതെ കാത്തു കൊള്ളണേ… എനിക്കിവൻ മാത്രയേയുള്ളു…” ഇടറുന്ന ആ സ്വരത്തിനോടൊപ്പം കുളിർമ്മയുള്ള ആ കൈത്തലങ്ങൾ തന്‍റെ നെറ്റിത്തടത്തിൽ ചന്ദന സ്പർശമായി അലിഞ്ഞുചേർന്നിരുന്നത്. അമ്മയുടെ മടിയിൽ തലവച്ചു കിടക്കുമ്പോൾ തന്‍റെ മുടിച്ചുരുളുകളിൽ തലോടുന്ന ആ കൈകൾ ഒരു സാന്ത്വനമെന്നതുപോലെ ഹൃദയഭിത്തികളെ തഴുകിയുറക്കുന്നതും അയാൾ അറിഞ്ഞു. ആ കിടപ്പിൽ നന്ദൻമാഷ് സുഖസുഷുപ്തിയിലാണ്ടുപോയി.

ഉച്ചയ്ക്ക് ശാന്തി കിടപ്പുമുറിയുടെ വാതിൽ തുറന്ന് കാസ്സറോളിൽ ചോറും കറികളുമായി വന്നതും, വാതിൽ അടച്ചുപൂട്ടി വീണ്ടും പോയതുമൊന്നും അയാൾ അറിഞ്ഞില്ല.

വൈകുന്നേരം ചിന്നു മോൾ വന്ന് വാതിലിൽ തട്ടി ബഹമുണ്ടാക്കിയപ്പോഴാണ് നന്ദൻമാഷ് കണ്ണുതുറന്നത്.

“അപ്പൂപ്പനെ പൂട്ടിയിട്ടിരിക്കുന്നതെന്തിനാ… വാതിൽ തുറക്ക്…” അവൾ ഉറക്കെ ബഹളം കൂട്ടി. ശബ്ദം കേട്ട് നന്ദൻമാഷ് സുഖസുഷുപ്തിയിൽ നിന്നും ഉണർന്ന് ചുറ്റും നോക്കി. അപ്പോഴാണ് അദ്ദേഹം അറിഞ്ഞത് താൻ ഇതുവരെ തന്‍റെ മുറിയിൽ പൂട്ടിയിടപ്പെട്ടിരിക്കുകയായിരുന്നു എന്ന്. അദ്ദേഹം എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും ശരീരത്തിന് നല്ല ക്ഷീണം തോന്നി വീണ്ടും കിടന്നു. രാവിലെ ഒന്നും കഴിക്കാതിരുന്നതും അദ്ദേഹത്തിന്‍റെ ക്ഷീണത്തിന് കാരണമായിരുന്നു. അപ്പോൾ ചിന്നു എന്നു വിളിക്കുന്ന നന്ദനമോൾ ശാന്തിയെക്കൊണ്ട് വാതിൽ തുറപ്പിച്ച് അകത്തേക്കു കടന്നു വന്നു. അവൾ സഹതാപത്തോടെ അപ്പൂപ്പനെ അല്പനേരം നോക്കിനിന്നു. അതു കണ്ട് നന്ദൻമാഷ് അവളെ നോക്കി പുഞ്ചിരിയോടെ വിളിച്ചു.

“അപ്പൂപ്പന്‍റെ ചിന്നു മോൾ ഇങ്ങടുത്തുവാ. അപ്പൂപ്പന് എഴുന്നേൽക്കാൻ പറ്റുന്നില്ല.നല്ല ക്ഷീണം തോന്നുന്നു.”

ആ സുന്ദരമായ പിഞ്ചു മുഖത്ത് അപ്പോൾ സന്തോഷം കളിയാടി. രണ്ടാം ക്ലാസ്സിലെ ആയിട്ടുള്ളുവെങ്കിലും നല്ല ബുദ്ധിയുള്ള കുട്ടിയായിരുന്നു നന്ദന. അവൾ അപ്പൂപ്പന്‍റെ അടുത്തേക്കു ചെന്നു. ആ മുഖത്തേക്ക് നോക്കി പുഞ്ചിയോടെ ചോദിച്ചു, “അപ്പൂപ്പാ… അപ്പൂപ്പനെ എന്തിനാ പൂട്ടിയിട്ടത്. ആരാ ഇതു ചെയ്തത്?”

“അറിയില്ല മോളെ. അപ്പൂപ്പന് ഒന്നും ഓർക്കാൻ കഴിയുന്നില്ല.”

“അപ്പൂപ്പൻ ബഹളം വച്ചപ്പോ അച്ഛനാ പൂട്ടിയിട്ടതെന്ന് ശാന്തിച്ചേച്ചി പറഞ്ഞല്ലോ. ശരിയാണോ അപ്പൂപ്പാ…”

അതു കേട്ട് നന്ദൻമാഷ് ഒന്നു ഞെട്ടിയെങ്കിലും ഒന്നും മിണ്ടാതെ ഇരുന്നു. ഇപോൾ അപൂർവ്വമായി മാത്രമാണ് നന്ദൻമാഷ് അപ്പപ്പോഴത്തേ കാര്യങ്ങൾ ഓർക്കുന്നത്… അന്ന് രാവിലെ താനുണ്ടാക്കിയ ബഹളമെല്ലാം അദ്ദേഹം മറന്നു കഴിഞ്ഞിരുന്നു. പെട്ടെന്ന് നന്ദനമോളുടെ കണ്ണുകൾ അവിടെ അടച്ചു വച്ചിരുന്ന കാസറോളിൽ ചെന്നു പതിഞ്ഞു. അവൾ തുറന്നു നോക്കിയപ്പോൾ അതിൽ ചോറും കറികളും കണ്ടു.

“ഇതിനകത്ത് ചോറും കറികളുമാണല്ലോ. അപ്പൂപ്പൻ ഇതുവരെ ഊണു കഴിച്ചില്ലേ?” നന്ദന ചോദിച്ചു

നന്ദൻമാഷ് ഒന്നും മിണ്ടാതെ കിടന്നു. അപ്പോൾ അദ്ദേഹം അത് ഓർക്കുന്നുണ്ടായിരുന്നില്ല. പക്ഷെ “ഊണുകഴിച്ചല്ലോ മോളെ” എന്നു നന്ദൻമാഷ് പറഞ്ഞു.

“അയ്യോ ഈ അപ്പൂപ്പന് ഒന്നും ഓർമ്മയില്ല. ഇതു നോക്കിയേ, അപ്പുപ്പന്‍റെ ചോറും കറികളുമാ ഈ ഇരിക്കുന്നെ.”

പെട്ടെന്ന് നന്ദൻമാഷ് അതു കണ്ടു. അദ്ദേഹം ഒരു വിഷാദച്ചിരിയോടെ പറഞ്ഞു, “ശരിയാ… ഞാനത് മറന്നു പോയി ചിന്നുമോളെ. കഴിച്ചു എന്നാ വിചാരിച്ചത്.” എന്നു പറഞ്ഞ് നന്ദൻമാഷ് കിടക്കയിൽ നിന്നും വീണ്ടും എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതു കണ്ട് നന്ദന പറഞ്ഞു.

“കണ്ടോ… അപ്പൂപ്പൻ ഒന്നും കഴിക്കാതിരുന്നിട്ടാ ഇത്ര ക്ഷീണം. അപ്പൂപ്പനെ ഞാനിപ്പം പിടിച്ച് എഴുന്നേൽപ്പിക്കാം.”

എന്നു പറഞ്ഞ് അവൾ തന്‍റെ കൊച്ചു കൈകൾ കൊണ്ട് നന്ദൻമാഷിന്‍റെ കൈകളിൽ പിടിച്ച് എഴുന്നേൽപ്പിക്കാൻ നോക്കി. പക്ഷെ ഒരു തരി പോലും നന്ദൻമാഷിനെ പൊക്കാൻ അവൾക്കായില്ല.

“അയ്യോ എന്നെക്കൊണ്ട് പറ്റുന്നില്ലല്ലോ. അപ്പൂപ്പാ ഞാൻ പോയി ശാന്തിചേച്ചിയെ വിളിച്ചു കൊണ്ടു വരാം.” അങ്ങനെ പറഞ്ഞ് അവൾ അവിടെ നിന്നും ഓടിപ്പോയി.

മുറ്റത്ത് കിച്ചുമോനെ മുച്ചക്ര സൈക്കിളിലിരുത്തി കളിപ്പിച്ചു കൊണ്ടു നിന്ന ശാന്തിയോട് ചെന്ന് പറഞ്ഞു.

“ശാന്തിച്ചേച്ചി… ഒന്നു വന്നേ അപ്പൂപ്പന് എഴുന്നേൽക്കാൻ പറ്റുന്നില്ല. ശാന്തിച്ചേച്ചി കൂടിവന്ന് ഒന്നു അപ്പൂപ്പനെ പിടിച്ച് എഴുന്നേൽപ്പിച്ചേ.”

ചിന്നു മോൾ പറഞ്ഞതു കേട്ട് ശാന്തിപറഞ്ഞു. “അതെന്താ അപ്പൂപ്പന് തനിയെ എഴുന്നേൽക്കാൻ പറ്റില്ലേ?”

“ഇല്ല അപ്പൂപ്പന് നല്ല ക്ഷീണം. തനിയെ എഴുന്നേൽക്കാൻ പറ്റുന്നില്ല…”

“ഞാൻ വരുന്നു. കിച്ചു മോനേ ഈ സൈക്കിളീന്ന് ഒന്ന് എണീപ്പിക്കട്ടെ.” അവൾ കിച്ചു മോനെ സൈക്കിളിൽ നിന്ന് എഴുന്നേൽപ്പിക്കാൻ നോക്കിയപ്പോൾ അവൻ ഉറക്കെ കരഞ്ഞ് പ്രതിഷേധിച്ചു. അപ്പോൾ ചിന്നു മോൾ അടുത്തു ചെന്ന് അവനോടു പറഞ്ഞു, “ദേ ചേച്ചിയല്ലെ വിളിക്കുന്നത്, അപ്പൂപ്പനെ പിടിച്ച് എഴുന്നേൽപ്പിച്ചിട്ട് ചേച്ചി കിച്ചുമോനെ സൈക്കിളിലിരുത്തി ഓടിക്കാമല്ലോ?”

അതവൻ സമ്മതിച്ചു കൊണ്ട് ശാന്തിയെ നോക്കി… ശാന്തി അപ്പോൾ അവനെ സൈക്കിളിൽ നിന്നും എഴുന്നേൽപ്പിച്ച് താഴെ നിർത്തി. എന്നിട്ട് പതുക്കെ കെയ്യിൽ പിടിച്ച് നടത്തിക്കൊണ്ട് അകത്തേക്കു പോയി. നന്ദൻമാഷിന്‍റെ മുറിയിൽ ചെന്ന അവൾ താൻ ഉച്ചയ്ക്ക് കാസറോളിലാക്കി വച്ചിരുന്ന ആഹാരം അങ്ങനെ തന്നെ ഇരിക്കുന്നതു കണ്ടു പറഞ്ഞു.

“വെറുതെയല്ല സാറിന് തല പൊക്കാൻ കഴിയാത്തത്. രാവിലെയും ഉച്ചക്കും പട്ടിണിയല്ലേ?. പിന്നെങ്ങനെ തലപൊങ്ങും?” ശാന്തിയും ചിന്നുമോളും കൂടി നന്ദൻ മാഷിനെ മെല്ലെ എണീപ്പിച്ചിരുത്തി. ചിന്നു മോൾ അപ്പൂപ്പന് ഒരു തലയിണ ചാരി ഇരിക്കാൻ വച്ചു കൊടുത്തുകൊണ്ട് പറഞ്ഞു.

“അപ്പൂപ്പന് ഞാൻ ചോറു വാരിത്തരാം… അപ്പൂപ്പൻ കഴിച്ചാട്ടെ.” കൈ കഴുകി വന്ന് അവൾ തന്‍റെ കുഞ്ഞിക്കൈകൾ കൊണ്ട് അപ്പൂപ്പന് ചോറു വാരിക്കൊടുത്തു തുടങ്ങി. അപ്പോൾ നന്ദൻമാഷിന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അദ്ദേഹം കണ്ണീരിനിടയിലൂടെ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു. “നീ എന്‍റെ സൗദാമിനിയെപ്പോലെയാ മോളെ. അതേമുഖവും, കണ്ണും മൂക്കും സ്വഭാവവുമാ നിനക്കുള്ളത്.”

“ശരിയാ അപ്പൂപ്പാ ഞാൻ മിനി അമ്മൂമ്മയെപ്പോലെയാ ഇരിക്കുന്നതെന്ന്. ഇന്നാള് ചേന്ദമംഗലത്തെ അമ്മൂമ്മ വന്നപ്പഴും പറഞ്ഞു.” ചേന്ദമംഗലത്തെ അമ്മൂമ്മ അവളുടെ അമ്മയുടെ അമ്മയാണ്. ഇടയ്ക്കെല്ലാം അവർ മകളുടെ വീട് സന്ദർശിക്കാൻ എത്താറുണ്ട്.

കുറെ വാരിക്കൊടുത്തു കഴിഞ്ഞപ്പോൾ നന്ദൻമാഷ് ഇനി താൻ തനിയെ കഴിച്ചു കൊള്ളാം എന്നു പറഞ്ഞു. അപ്പോഴേക്കും കിച്ചു മോൻ കരഞ്ഞു തുടങ്ങിയതിനാൽ നന്ദനമോൾ അവനേയും കൊണ്ട് മുറ്റത്തേക്ക് ഇറങ്ങി… ശാന്തിയാകട്ടെ അടുക്കളയിലേക്കും. നന്ദൻമാഷ് ആഹാരം മുഴുവൻ കഴിച്ചു കഴിഞ്ഞ് എഴുന്നേറ്റു. പക്ഷെ പെട്ടെന്ന് അദ്ദേഹം താൻ കൈ കഴുകേണ്ടത് എവിടെയാണെന്ന് മറന്നു പോയിരുന്നു. അദ്ദേഹം മുറിക്കുള്ളിൽ ദിക്കറിയാതെന്നോണം പരതിക്കൊണ്ടിരുന്നു.

और कहानियां पढ़ने के लिए क्लिक करें...