ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ, അഞ്ചും എട്ടും വയസ്സായ മക്കൾ രണ്ടു പേരും ഓടി അടുത്തെത്തിയിട്ടുണ്ടാകും.

“അച്ഛാ… ഞങ്ങൾക്കും… ഞങ്ങൾക്കും വേണം ഉമ്മ…” അവർ തന്‍റെ അരയിൽ കെട്ടിപ്പിടിച്ചു കൊണ്ട് ആവശ്യപ്പെടും. അപ്പോൾ അവരേയും ചേർത്തുപിടിച്ച് ഉമ്മകൾ നൽകും.

എത്ര മനോഹരങ്ങളായിരുന്ന ദിനരാത്രങ്ങളായിരുന്നു അവ. ആ ദിനങ്ങൾ ഇന്നലെയെന്നോണം തന്‍റെ കൺമുന്നിലൂടെ പാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നു. ഇന്നിപ്പോൾ കുട്ടികൾ വളരുകയും പ്രായപൂർത്തിയാവുകയും, തങ്ങൾക്ക് വയസ്സാവുകയും ചെയ്തു. തങ്ങളുടേതായ ലോകം കെട്ടിപ്പടുക്കാൻ വ്യഗ്രത പൂണ്ട മക്കൾക്കിന്ന് തങ്ങൾ ബാദ്ധ്യതയായിക്കൊണ്ടിരിക്കുന്നുവോ എന്ന് സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു. ആസംശയത്തെ ബലപ്പെടുത്തത്തക്കവണ്ണം അവർ തങ്ങളെ രണ്ടിടത്താക്കുകയും ചെയ്തു.

തങ്ങൾ രണ്ടിടത്തായതോടെ പഴയ സന്തോഷങ്ങളും അസ്തമിച്ചു. പിന്നെ അവളെക്കാണാതെ ദീർഘനാൾ ഏതോ ദ്വീപിലെന്നപോലെ സുമേഷിന്‍റെ വീട്ടിൽ കഴിച്ചു കൂട്ടിയ ദിനരാത്രങ്ങൾ. കൂരിരുട്ടിലെ ഏതോ നിഴൽച്ചിത്രംപോലെ ചലിച്ചുകൊണ്ടിരുന്ന തന്‍റെ കൈകളും കാലുകളും. പിന്നെ തമ്മിൽക്കാണാതെയായിട്ട് ഇന്നിപ്പോൾ എത്രനാൾ. ഇണയൊഴിഞ്ഞ കൂട്ടിനുളളിൽ ദുഃഖത്തിന്‍റെ ആവരണത്തിനുള്ളിൽ തപസ്സിരുന്ന നാളുകൾ തന്‍റെ ഓർമ്മകൾക്കും മങ്ങലേൽപ്പിച്ചു തുടങ്ങിയിരിക്കുന്നു. പലപ്പോഴും മറവിയുടെ മൂടുപടം തന്നെ വന്നു മൂടാറുള്ളത് ഓർത്തു.

“എന്താ നന്ദൻമാഷേ നിങ്ങളവിടെത്തന്നെ നിന്നുകളഞ്ഞത്? നിങ്ങൾക്ക് ഇങ്ങോട്ട് കേറിയിരിക്കരുതോ?”

ആരോ ഒരു കഷണ്ടിക്കാരൻ തന്നെ നോക്കി ചോദിക്കുന്നത് നന്ദൻമാഷ്ശ്രദ്ധിച്ചു. അപ്പോഴാണ് താനിത്ര നേരവും മനോരാജ്യം കണ്ടുനിൽക്കുകയായിരുന്നുവെന്ന് നന്ദൻമാഷ് അറിഞ്ഞത്. ഓർമ്മയെ മൂടുന്ന നനുത്ത പാടയ്ക്കപ്പുറത്ത് തെളിഞ്ഞു കാണുന്ന ചില കഴിഞ്ഞകാല ബിംബങ്ങൾ. ഇത്രയും നേരം ഒരു സിനിമയിലെ പോലെ ആ ബിംബങ്ങൾ തന്‍റെ മനസ്സിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്നു.

കഷണ്ടിക്കാരന്‍റെ ചോദ്യo നന്ദൻമാഷിനെ അത്ഭുതപ്പെടുത്തി. ഇയാൾ എന്താണ് തന്നെ ഒരന്യനെപ്പോലെ കാണുന്നത്.

ഇതു തന്‍റെ വീടല്ലേ? സൗദാമിനിയും താനും ഒന്നിച്ചു പാർക്കുന്ന വീട്. ഇവിടെ ഇയാൾ അതിഥിയായി വന്നെത്തിയതായിരിക്കും. മാത്രമല്ല ഇപ്പോൾ ഇവിടെ താനറിയാത്ത കുറെപ്പേരുണ്ട്. മകൻ സുരേഷിന്‍റെ അതിഥികളായിരിക്കാം. മിനി, മൂത്ത മകൻ സുരേഷിനോടൊപ്പം ഇവിടെ താമസിക്കുന്നുണ്ടെന്നാണ് താൻ കരുതിയത്. എന്നാൽ ഇവിടെ അവളെയും സുരേഷിനേയും കാണുന്നില്ലല്ലോ. പകരം വേറെ കുറെ ആളുകൾ നില്ക്കുന്നു.

അല്ല, കഷണ്ടിക്കാരൻ ചിരിച്ചു കൊണ്ട് വാതിൽക്കൽത്തന്നെ നിൽക്കുകയാണല്ലോ? അയാൾക്ക് തന്നെ പരിചയമുള്ളതു പോലെ തോന്നുന്നു. നന്ദൻമാഷ് പെട്ടെന്ന് നടപ്പു മതിയാക്കി അവിടെത്തന്നെ നിന്ന് അല്പനേരം അയാളെ സൂക്ഷിച്ചു നോക്കി.

ഓർമ്മയുടെ ഓളപ്പരപ്പിൽ എത്ര തിരഞ്ഞിട്ടും മാഷിന് ആ മുഖം ഓർത്തെടുക്കാനായില്ല. അപ്പോൾ രാജീവ് എന്നു പേരുള്ള അയാൾ സ്വന്തം ബാല്യത്തിന്‍റെ മുറ്റത്ത് മാഷിനെക്കുറിച്ചുള്ള ഓർമ്മകളെ മേയാൻ വിട്ടിരിക്കുകയായിരുന്നു. വളളിനിക്കറും ട്രൗസറുമണിഞ്ഞ് താൻ ഓടി നടന്നിരുന്ന കാലം അയാളുടെ മനോമുകുരത്തിലെത്തി. സിംഗപ്പൂരിൽ ജോലി ഉണ്ടായിരുന്ന അച്ഛന്‍റെ മരണം അനാഥമാക്കിയ തന്‍റെ തറവാട്. ബാല്യത്തിന്‍റെ കളി ചിരികൾ വിട്ടുമാറാത്ത താനും അനുജത്തിയും അനിയനും. സുഭിക്ഷതയിൽ കഴിഞ്ഞ ശൈശവം പെട്ടെന്നാണ് അച്ഛന്‍റെ മരണം മൂലം ദാരിദ്ര്യത്തിലേക്ക് വഴി മാറിയത്. ഒരേ ട്രൗസർ തന്നെ പല ദിവസങ്ങളിൽ സ്ക്കൂളിലേക്കിടേണ്ടി വന്നു. പിന്നെ അത് നനച്ചു നനച്ച് പിഞ്ഞിക്കീറാൻ തുടങ്ങി. ട്രൗസറിൽ പലയിടത്തും തുള കണ്ട് ഒപ്പം പഠിച്ചിരുന്നവർ ആർത്തുചിരിച്ചു. അതുകണ്ട നന്ദൻമാഷ് ഒരു ദിനം ഒരു പൊതി നൽകിക്കൊണ്ടു പറഞ്ഞു.

“അടുത്ത ദിവസം ഇതിട്ടു കൊണ്ടു വേണം സ്ക്കൂളിൽ വരാൻ.”

അടുത്ത ദിവസം തന്‍റെ പുതിയ നീല നിക്കർ കണ്ട് കൂട്ടുകാർ അത്ഭുതപ്പെട്ടു ”നിനക്കിത്ര പെട്ടെന്ന് ഈ പുതിയ നിക്കർ എവിടന്നു കിട്ടി? വല്ലേടത്തു നിന്നും മോഷ്ടിച്ചതാണോ?” അവർ ചോദിച്ചു.

“അല്ല… നന്ദൻമാഷ് എനിക്കു തന്നതാണ്.”

“നന്ദൻമാഷോ…?”

അവർക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവർ തന്നെ “നിക്കർകള്ളൻ” എന്ന് പേരിട്ട് വിളിക്കാൻ തുടങ്ങി. ഒരു ദിവസം അവർ തന്‍റെ ചുറ്റും നിന്ന് അങ്ങനെ വിളിച്ച് കളിയാക്കുന്നത് നന്ദൻമാഷിന്‍റെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം അടുത്തെത്തി അവരോടു പറഞ്ഞു

“അല്ല രാജീവ് കള്ളനല്ല. അവന് ഞാൻ വാങ്ങിക്കൊടുത്തതാണ് ആ നിക്കർ.” അതോടെ അവരെല്ലാം നിശ്ശബ്ദരായി. നന്ദൻമാഷ് തന്‍റെ അടുത്തു വന്ന് തന്‍റെ നെറുകയിൽ തലോടിക്കൊണ്ടു പറഞ്ഞു.

“നിനക്ക് എന്താവശ്യമുണ്ടെങ്കിലും എന്നോടു പറയാം നിന്‍റെ സാഹചര്യങ്ങൾ ഞാൻ മനസ്സിലാക്കുന്നുണ്ട്.” അതു കേട്ട് താൻ പൊട്ടിക്കരഞ്ഞു പോയി അപ്പോൾ നന്ദൻമാഷ് അലിവോടെ പറഞ്ഞു.

“നീ വിഷമിക്കേണ്ട. മറ്റെല്ലാം മറന്ന് നീ നന്നായി പഠിക്കുക. നന്നായി വരും.”

പിന്നീട് പലപ്പോഴും നന്ദൻമാഷ് തനിക്ക് പുസ്തകങ്ങളും, ഫീസും തന്ന് സഹായിച്ചു. നന്ദൻമാഷിന്‍റെ വാക്കുകൾ താൻ അക്ഷരം പ്രതി അനുസരിച്ചു. എല്ലാ ക്ലാസ്സിലും നല്ല മാർക്കോടെ പാസ്സായി.

അല്പം കഴിഞ്ഞ് അയാൾ മെല്ലെ നടന്ന് നന്ദൻമാഷിന്‍റെ അടുത്തെത്തി. വേച്ചുവേച്ചു നടക്കുന്ന നന്ദൻമാഷിന്‍റെ കൈകളിൽ പിടിച്ചു കൊണ്ടു ചോദിച്ചു.

“മാഷിന് എന്നെ മനസ്സിലായില്ലേ? ഞാൻ മനയ്ക്കലെ രാജീവ്… പണ്ട് സാർ എനിക്ക് പുസ്തകവും ഫീസും യൂണിഫോമും മറ്റും തന്ന് സഹായിച്ചിട്ടുണ്ട്.”

“രാജീവ്… എനിക്കോർമ്മയില്ലല്ലോ കുഞ്ഞെ. പഴയ കാര്യങ്ങൾ പലതും മറന്നു പോയി. അല്ലെങ്കിൽത്തന്നെ ഈയിടെയായി തലയ്ക്കകത്തൊരു മൂടലാ…”

“സാറിനെ മറക്കാൻ എനിക്കാവില്ല. എന്‍റെ അച്ഛൻ മരിച്ച ശേഷം സാറാണ് എന്‍റെ ജീവിതം നന്നായി മുന്നോട്ടു കൊണ്ടുപോകാൻ സഹായിച്ചത്. സാർ എനിക്ക് അച്ഛനെപ്പോലെയാണ്. അല്ല… അതിലും ഉപരി ദൈവത്തെപ്പോലെയാണ്. വരൂ സാർ, നമുക്ക് അകത്തേക്ക് പോകാം.” രാജീവ്, നന്ദൻമാഷിനെ കൈപിടിച്ചു നടത്തി. അവർ പൂമുഖത്തിണ്ണയിൽ എത്തിയ ഉടനെ ഏതാനും പേർ ഓടി വന്നു.

“പുതിയ ആളാണോ മാഷെ. ഇവിടെ താമസിക്കാൻ വന്നതാണോ?” ഒന്നു രണ്ടു പേർ ചിരിച്ചു കൊണ്ട് ഓടിയെത്തി നന്ദൻമാഷിനോട് കുശലം ചോദിച്ചു.

“അതെ. പുതിയ ആളാണ്. പക്ഷെ ഇദ്ദേഹം ഇവിടെ എത്തിയത് സ്വന്തം ഭാര്യയെ അന്വേഷിച്ചാണ്. ഇദ്ദേഹം പണി കഴിപ്പിച്ച വീടാണ് ഇത്. ഇവിടെയാണ് കഴിഞ്ഞപത്തുനാല്പതു കൊല്ലം അദ്ദേഹം കുടുംബ സമേതം താമസിച്ചിരുന്നത്.” മാനേജർ നന്ദൻമാഷിനെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു.

“ഓഹോ ഞങ്ങൾ അതറിഞ്ഞില്ല കേട്ടോ. ഏതായാലും നന്ദൻമാഷിന് സ്വാഗതം.”

“നിങ്ങളൊക്കെ സുരേഷിന്‍റെ കൂട്ടുകാരാണോ? എന്നിട്ട് സുരേഷെവിടെ?”

“സുരേഷോ… അതാരാ മാഷേ’… ആ പേരുള്ള ഒരാൾ ഇവിടെയില്ലല്ലോ…”

“സുരേഷ് എന്‍റെ മകനാ… നിങ്ങൾക്കവനെ അറിയില്ലെ?”

“ഇല്ലല്ലോ മാഷേ. അപ്പോൾ സുരേഷാണോ മാഷിനെ ഇവിടെ കൊണ്ടുവന്നാക്കിയത്? ഞങ്ങളേം ഞങ്ങടെ മക്കളാ ഇവിടെ കൊണ്ടു വന്നാക്കിയത്…”

“ഞാൻ… ഞാൻ… സൗദാമിനിയെ അന്വേഷിച്ചു വന്നതാ… എന്‍റെ ഭാര്യയെ… അവളിന്നലെ എന്നോട് ഇന്ന് ഇവിടെ കാത്തുനില്ക്കാമെന്ന് പറഞ്ഞിരുന്നു.”

“സൗദാമിനി… അതാരാണെന്നു ഞങ്ങൾക്ക് അറിയില്ലല്ലോ മാഷേ… ആ പേരുള്ള ആരും ഇവിടെ ഇല്ലല്ലോ… ” അതു കേട്ട് നന്ദൻമാഷ് അല്പം ക്രോധവും അക്ഷമയും കലർന്ന സ്വരത്തിൽ പറഞ്ഞു.

“നിങ്ങളോട് ആരാ പറഞ്ഞത് അവൾ ഇവിടെ ഇല്ലെന്ന്? അല്ലെങ്കിൽ നിങ്ങൾ ആരാ അതൊക്കെ നിശ്ചയിക്കാൻ? ഇത് എന്‍റെ വീടല്ലെ? ഞാനും സൗദാമിനിയും ഞങ്ങളുടെ മക്കളും താമസിക്കുന്ന വീട്. ഇവിടെ നിങ്ങക്കെന്തു കാര്യം? വല്ലവരും എന്‍റെ വീട്ടിക്കേറി വന്ന് അധികാരം സ്ഥാപിക്കുന്നോ” നന്ദൻമാഷിന്‍റെ സ്വരം ഉച്ചത്തിലായി.

നന്ദൻമാഷിന്‍റെ സ്വരവും ഭാവവും മാറുന്നതു കണ്ട് കാര്യം പന്തിയല്ലെന്നു തോന്നിയ വർഗീസും, മോഹനനും അമ്പരന്ന് പരസ്പരം നോക്കി.

“ഇങ്ങേർക്ക് തലയ്ക്ക് നല്ല സുഖമില്ലെന്നു തോന്നുന്നു. വാ… നമുക്ക് പോകാം.” അവർ നന്ദൻമാഷിനെ ഉപേക്ഷിച്ച് തിരിഞ്ഞ് നടന്നു.

നന്ദൻമാഷാകട്ടെ സൗദാമിനിയെക്കാണാഞ്ഞ് നിരാശയോടെ വാതിൽക്കൽ നിന്ന് ഉറക്കെ വിളിക്കാൻ തുടങ്ങി. ഭർത്താവിന്‍റെ അധികാര ഭാവത്തിൽ തന്നെ.

അതുകേട്ട് രാജീവ് ആലോചിച്ചു. സൗദാമിനി അമ്മ, സാറിന്‍റെ ഭാര്യയല്ലെ. അവർ ഇവിടെ ഇല്ലല്ലോ. മാത്രമല്ല അവർ മരിച്ചു പോയി എന്നാണ് ഞാനറിഞ്ഞത്. പക്ഷെ അവർ ഇവിടെ ഇല്ല എന്നു പറഞ്ഞാൽ സാറിനത് ഏറെ സങ്കടമാകും. അദ്ദേഹത്തിന്‍റെ ബുദ്ധിക്കും ഓർമ്മക്കും എന്തോ കാര്യമായ തകരാറു സംഭവിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ വാസ്തവസ്ഥിതി പറഞ്ഞു മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും. ഇപ്പോൾ എന്തുപറഞ്ഞ് അദ്ദേഹത്തെ തിരിച്ചയക്കും? അല്ലെങ്കിൽ അദ്ദേഹത്തിന്‍റെ മകൻ സുമേഷ് വരട്ടെ. എന്നിട്ടദ്ദേഹത്തെ പറഞ്ഞയയ്ക്കാം. അതുവരെ ഇവിടെ എവിടെയെങ്കിലും പിടിച്ച് ഇരുത്താം. അങ്ങനെ വിചാരിച്ച് രാജീവ് അവിടെ കിടന്ന ഒരു കസേരയിൽ മാഷിനെ പിടിച്ചിരുത്തി. എന്നിട്ട് പറഞ്ഞു.

“മാഷ് ഇവിടെ ഇരുന്നോളു. മാഷ് അന്വേഷിച്ചെത്തിയ ആൾ ഇപ്പോൾ ഇവിടെ എത്തും…”

നന്ദൻമാഷ് സൗദാമിനിയെ പ്രതീക്ഷിച്ച് പൂമുഖത്ത് കസേരയിലിരുന്നു

ഈ സമയത്ത് രാജീവ് അവിടത്തന്നെ അന്തേവാസിനിയായ ഹേമാംബിക ടീച്ചറിന്‍റെ അടുത്തെത്തി. ടീച്ചറപ്പോൾ കുളികഴിഞ്ഞ് എത്തിയതേയുണ്ടായിരുന്നുള്ളു. മുറിക്കു പുറത്ത് വരാത്തയിൽ തല തുവർത്തിക്കൊണ്ടു നിന്ന അവരുടെ അടുത്തെത്തി രാജീവ് പറഞ്ഞു. ”ടീച്ചർ… ടീച്ചറിന് കൂടെ വർക്കു ചെയ്തിരുന്ന നന്ദൻമാഷിനെ ഓർമ്മയില്ലെ? അദ്ദേഹം പൂമുഖത്തിരിപ്പുണ്ട്. അദ്ദേഹത്തിന് ഇപ്പോൾ നല്ല ഓർമ്മക്കുറവുണ്ട്. ടീച്ചർ ഒന്നങ്ങോട്ടുചെല്ലണം. ടീച്ചറിനെക്കാണുമ്പോൾ നന്ദൻമാഷിന് ഓർമ്മവരുമോ എന്നറിയാമല്ലോ?”

“നന്ദൻമാഷോ… അദ്ദേഹം… അദ്ദേഹം ഇവിടെ?” ഹേമാംബികടീച്ചർ സ്വയം മറന്നതു പോലെ ചോദിച്ചു.

“അതെ ടീച്ചർ… അദ്ദേഹം മരിച്ചു പോയ സ്വന്തം ഭാര്യയെ അന്വേഷിച്ച് ഇവിടെ എത്തിയതാണ്. ഞാൻ പറഞ്ഞില്ലെ അദ്ദേഹത്തിന്‍റെ ബുദ്ധിക്ക് കാര്യമായ എന്തോ തകരാറു സംഭവിച്ചിട്ടുണ്ട്. എന്തോ ചില മാനസിക പ്രശ്നങ്ങൾ. സ്വന്തം ഭാര്യ മരിച്ചത് അംഗീകരിക്കാനാവാത്തഒരു മനസ്സാണ് അദ്ദേഹത്തിനുള്ളത്. പിന്നെ ഇപ്പഴത്തെ പലകാര്യങ്ങളും അദ്ദേഹത്തിന് ഓർമ്മയുമില്ലാതായിരിക്കുന്നു. ഒരു പക്ഷെ ടീച്ചറിനെക്കാണുമ്പോൾ അദ്ദേഹം തിരിച്ചറിയുമോ എന്നറിയാമല്ലോ.”

“എന്ത്… നന്ദൻമാഷിന് ബുദ്ധിക്ക് തകരാറോ? ഇല്ല… ഒരിക്കലുമില്ല… അങ്ങനെയൊന്ന് അദ്ദേഹത്തിന് സംഭവിക്കുമെന്ന് എനിക്ക് വിചാരിക്കാൻ പോലും വയ്യ… എത്ര നല്ല മനുഷ്യനാണ് അദ്ദേഹം. അദ്ദേഹത്തെ സ്ക്കൂളിൽ എല്ലാവർക്കും എന്തിഷ്ടമായിരുന്നെന്നോ? അധ്യാപകരും കുട്ടികളും ‘ഒരുപോലെ’ അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു.”

“ശരിയാണ് ടീച്ചർ. ഞാൻ തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. അച്ഛന്‍റെ മരണശേഷം ജീവിതത്തിന്‍റെ ഇരുൾച്ചുഴിയിൽ ആണ്ടു പോകുമായിരുന്ന എന്നെ കൈപിടിച്ചുയർത്തിയത് നന്ദൻമാഷാണ്. അദ്ദേഹമാണ് എനിക്ക് ഫീസും പുസ്തകങ്ങളും യൂണിഫോമും എന്തിന് ആഹാരം പോലും നൽകി സഹായിച്ചത്. എത്ര പ്രാവശ്യമാണെന്നോ അദ്ദേഹം വിശന്നിരുന്ന എന്നെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി എനിക്ക് ആഹാരം നൽകിയിട്ടുള്ളത്. ഇന്നിപ്പോൾ ഈ നിലയിലെങ്കിലും ഞാൻ എത്തിയത് നന്ദൻമാഷ് കാരണമാണ്.”

അതുകേട്ട് ഹേമാംബികടീച്ചറിന്‍റെ കണ്ണുകളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി. അതു പക്ഷെ ആനന്ദക്കണ്ണീരായിരുന്നു. വർഷങ്ങൾക്കു മുമ്പ് തനിക്ക് കൈ മോശം വന്ന നിധി ഇപ്പോൾ കൺമുന്നിലെത്തിയിരിക്കുന്നു.

രാജീവിനെപ്പോലെ അദ്ദേഹം തന്‍റെയും കൺകണ്ട ദൈവമായിരുന്നു. തനിക്ക് ഏറെ പ്രീയപ്പെട്ട അമൂല്യവസ്തു. പക്ഷെ താൻ ഏറെ മോഹിച്ച ആ അമൂല്യ വസ്തു, നിരാശയോടെ തനിക്ക് കൈവിടേണ്ടി വരികയായിരുന്നല്ലോ എന്നോർത്തു. ഇന്നിപ്പോൾ ആ വിലപ്പെട്ട വസ്തു വീണ്ടും തന്‍റെ കൺമുന്നിലെത്തിയിരിക്കുന്നു. മറ്റ് അവകാശികളില്ലാതെ തന്നെ. ഈ അവസരം പാഴാക്കരുത്, ഹേമാംബികേ. അരോ അവരുടെ ഉള്ളിലിരുന്ന് മന്ത്രിച്ചു. “അല്ല രാജീവ്, അദ്ദേഹം തനിച്ചാണോ വന്നിരിക്കുന്നത്? മക്കളാരും അടുത്തില്ലെ.”

“ഇല്ല ടീച്ചർ… ഭാര്യയെ അന്വേഷിച്ച് അദ്ദേഹം എങ്ങിനെയോ തനിച്ച് ഇവിടെ വന്നെത്തിയാതാണ്. മുമ്പ് അദ്ദേഹത്തിന്‍റെ വീടായിരുന്നല്ലോ ഇത്. ആ ഓർമ്മയിൽ വന്നതാകും. അദ്ദേഹത്തിന്‍റെ മകൻ ഇത് വൃദ്ധമന്ദിരത്തിന് വാടകക്ക് നൽകിയതാണ്.”

“ഓഹോ അങ്ങിനെയാണല്ലേ? എനിക്കത് അറിഞ്ഞുകൂടായിരുന്നു. ഏതായാലും വരൂ രാജീവ്… നമുക്ക് അങ്ങോട്ടു പോകാം.”

ഹേമാംബിക ടീച്ചറിനെ നയിച്ചു കൊണ്ട് രാജീവ് മുന്നേ നടന്നു… ഹേമാംബികയ്ക്ക് തന്‍റെ കാലുകൾ നിലത്തുറയ്ക്കുന്നില്ലെന്നു തോന്നി. കൊച്ചുകുട്ടികളെപ്പോലെ ഒന്ന് തുള്ളിച്ചാടാൻ, കഴിഞ്ഞെങ്കിൽ… വർഷങ്ങളായി താൻ കൺ മുന്നിൽ കാണുവാൻ ആഗ്രഹിച്ചിരുന്ന ആളാണ് ഇപ്പോൾ കൈവിളിപ്പാടകലെ എത്തിയിരിക്കുന്നത്. ഇനി അദ്ദേഹത്തെ തന്നോട് ചേർത്തുപിടിച്ചേ തീരു… ഒരിക്കലും കൈവിട്ടു കളയാതെ… ഹേമാംബികടീച്ചർ അത്യുത്സാഹത്തോടെ പൂമുഖത്തേക്കു ചെന്നു. പൂമുഖ കർട്ടൻ വകഞ്ഞു മാറ്റി നോക്കുമ്പോൾ അവിടെ നന്ദൻമാഷ് സെറ്റിയിൽ ചാരി ഇരിക്കുന്നതു

കണ്ടു. അത്യാനന്ദത്തോടെ അദ്ദേഹത്തെ നോക്കി നില്ക്കുമ്പോൾ വർഷങ്ങൾക്കുമുമ്പ് മനസ്സില്ലാമനസ്സോടെയാണെങ്കിലും താൻ മനസ്സിന്‍റെ ശ്മശാനഭൂവിലേക്കു വലിച്ചെറിഞ്ഞ മോഹവിത്ത് വീണ്ടും തളിർത്തുപൊങ്ങുന്നതവരറിഞ്ഞു. ഈ സമയത്ത് നന്ദൻമാഷാകട്ടെ താൻ ഏറെ നേരമായി കാത്തിരിക്കുന്ന സൗദാമിനിയെ കാണാഞ്ഞ് അക്ഷമനായിത്തീർന്നിരുന്നു. ഇടയ്ക്ക് പല പ്രാവശ്യം അകത്തേക്ക് നോക്കി മാഷ് സൗദാമിനിയെ നീട്ടി വിളിച്ചു, “സൗദാമിനി… സൗദാമിനി… നീയെവിടെപ്പോയി കിടക്കുവാ… ഞാനെത്ര നേരമായി നിന്നെ വിളിക്കുന്നു…”

ഹേമാംബിക നന്ദൻമാഷിന്‍റെ ഭാവ പ്രകടനങ്ങൾ ശ്രദ്ധിച്ചു കൊണ്ട് അകന്നു മാറിനിന്നു. താൻ ഇവിടെ ഒരഭിനയം കാഴ്ചവയ്ക്കേണ്ടതുണ്ടെന്ന് അവർക്ക് മനസ്സിലായി. അല്പനേരത്തേക്കെങ്കിലും നന്ദൻമാഷിന്‍റെ ഭാര്യയാവാൻ തനിക്കു കഴിയണം. ഭാര്യ മരിച്ച ശേഷം മഞ്ഞുമൂടിയ ആ മനസ്സിനെ യാഥാർത്ഥ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ തനിക്കു കഴിയുമെങ്കിൽ അതു തന്നെയായിരിക്കും തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം.

പക്ഷെ… പക്ഷെ… അതിന് നന്ദൻമാഷ് എത്ര നാൾ ഇവിടെ ഉണ്ടാകുമെന്ന് അറിയില്ലല്ലോ. ഏതായാലും ഇപ്പോൾ തനിക്കാവുന്നതു ചെയ്യുക.ഹേമാംബിക തീരുമാനിച്ചുറച്ചു.

ഏറെ നേരം വിളിച്ചിട്ടും ഭാര്യയെ കാണാതായപ്പോൾ നന്ദൻമാഷിന് സങ്കടം മുറ്റി. കണ്ണുകളിലൂടെ കണ്ണുനീർ ഒഴുകിയിറങ്ങി. അപ്പോൾ ഒരുസ്ത്രീ അടുത്തെത്തി.അവർക്ക് സൗദാമിനിയുടെ രൂപഭാവങ്ങളുണ്ടെന്നു തോന്നി. അല്പനേരം സൂക്ഷിച്ചു നോക്കിയ ശേഷം അതവൾ തന്നെയെന്ന് ഉറപ്പിച്ചു.

അവൾ ചുമലിൽ പിടിച്ചു കൊണ്ട്, “ചേട്ടനെന്തിനാ വിഷമിക്കുന്നത്? ഞാനടുത്തു തന്നെയില്ലെ?” എന്നു ചോദിച്ചു.

അതു കേട്ടപ്പോൾ സന്തോഷമായി. അടുത്ത നിമിഷം.അവളെക്കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. “മിനി, നീയിനി എങ്ങോട്ടും പോകരുത്. എന്‍റെ അടുത്തു തന്നെ ഉണ്ടാകണം.”

കൂടുതൽ സ്നേഹം വരുമ്പോൾ മാഷ് ഭാര്യയെ വിളിച്ചിരുന്നത് മിനി എന്നാണ്. “ഇല്ല ഞാനിനി എങ്ങുംപോകുകയില്ല. ചേട്ടൻ സമാധാനമായിട്ടിരിക്കണം.”

“എനിക്കെങ്ങനെ മന:സമാധാനമുണ്ടാകും മിനി.നിന്‍റെ വാക്കു വിശ്വസിച്ച് ഞാൻ ഉറങ്ങിക്കഴിയുമ്പോൾ നീ എന്നെ വിട്ടിട്ട് ഓടിപ്പോകുകയില്ലെ?”

ഭാര്യ മറ്റെവിടേക്കെങ്കിലും ഇനിയും ഓടിപ്പോയാലോ എന്ന് പേടിക്കുന്നതുപോലെ അയാൾ ഹേമാംബികയുടെ കൈയ്യിൽ മുറുകെപ്പിടിച്ചു. പെട്ടെന്ന് ഹേമാംബിക പുഞ്ചിരിയോടെ പറഞ്ഞു, ”ഈ ചേട്ടന്‍റെ ഒരു കാര്യം. അല്ലെങ്കിലും ഞാൻ ചേട്ടനെ വിട്ട് എവിടെ ഓടിപ്പോകാനാ?. ചേട്ടൻ പണികഴിപ്പിച്ച ഈ വീട് തന്നെയല്ലെ എന്റേയും വീട്. ഇത്രയും കാലം നമ്മൾ ഒരുമിച്ചല്ലേ ഈ വീട്ടിൽ കഴിഞ്ഞിരുന്നത്.”

“അതൊക്കെ ശരിയാ… പക്ഷെ ഇപ്പോൾ നമ്മൾ വേറെ വേറെയല്ലെ താമസിക്കുന്നത്. ഞാൻ സുമേഷിന്‍റെ കൂടെയും, നീ സുരേഷിന്‍റെ കൂടെയും?”

“അതെന്‍റെ കുറ്റമല്ലല്ലോ. നമ്മുടെ മക്കൾ തന്നെയല്ലെ നമ്മളെ വേർപിരിച്ചത് ചേട്ടാ… അവർ പറയുന്നത് അനുസരിക്കുകയല്ലേ ഈ വയസ്സുകാലത്ത് നമുക്കു നിവൃത്തിയുള്ളു. അല്ലെങ്കിൽ അവർ നമ്മളെ തിരിഞ്ഞു നോക്കിയില്ലെങ്കിലോ?”

“അതു ശരിയാ മിനി പറഞ്ഞത്. നമ്മുടെ മക്കൾക്ക് നമ്മളിപ്പോ ഒരധികപ്പറ്റാ അല്ലേ?”

“അതൊന്നുമില്ല ചേട്ടാ… നമ്മൾ അവർ പറയുന്നത് അനുസരിച്ച് ജീവിച്ചാൽ മതി.”

“ങാ… അതിനെന്നെക്കിട്ടുമെന്ന് നീ വിചാരിക്കണ്ട. സ്കൂളിലായാലും വീട്ടിലായാലും അനുസരിപ്പിച്ചാണ് ശീലം. അനുസരിച്ചല്ല.” നന്ദൻമാഷ് തർക്കിക്കും പോലെ ദേഷ്യത്തോടെ പറഞ്ഞു. അതു കണ്ട് ഹേമാംബിക ക്ക് അത്ഭുതം തോന്നി പണ്ട് അദ്ദേഹം എത്ര ശാന്തശീലനായിരുന്നുവെന്ന് അവരോർത്തു.

അദ്ദേഹത്തിന്‍റെ ക്ഷീണമുഖത്ത് പ്രകടമായ ദേഷ്യം കണ്ട് ഹേമാംബിക പറഞ്ഞു, “ശരി… ശരി… മാഷിനോട് തർക്കിക്കാൻ ഞാനാളല്ല. മാഷിന് നല്ല ക്ഷീണമുണ്ട്.അല്പനേരം അകത്തു പോയി കിടക്കാം.”

“എന്ത് മാഷൊ… നീയെന്നെ അങ്ങനെയല്ലല്ലോ വിളിച്ചിരുന്നത്. നന്ദേട്ടാ എന്നല്ലെ…”

പെട്ടെന്ന് ഹേമാംബിക തനിക്കു പറ്റിയ അബദ്ധം മൂടിവയ്ക്കും മട്ടിൽ പറഞ്ഞു, “ശരിയാ… ഞാൻ അറിയാതെ വിളിച്ചതാ… നന്ദേട്ടാ എന്നു തന്നെയാ ഞാൻ ഉദ്ദേശിച്ചത്.”

“നിന്‍റെ ഒരു കാര്യം മിനി… നിന്‍റെ ആ വിളി കേൾക്കാൻ എനിക്കെന്തിഷ്ടമാണെന്നോ…” പെട്ടെന്ന് നന്ദൻമാഷിന്‍റെ മുഖം ഇരുണ്ടു. ഏതോ ദു:ഖം വന്നു മൂടുന്ന മട്ടിൽ നന്ദൻമാഷ് അല്പനേരം ഇരുന്നു. പിന്നീട് അദ്ദേഹം മെല്ലെപറഞ്ഞു, “ഈയിടെയായി നിന്‍റെ ആ വിളി ഞാൻ കേൾക്കാറില്ല. നിന്നെ ഞാൻ കാണാറു കൂടിയില്ലല്ലോ മിനി…”

അപ്പോഴേക്കും നന്ദൻമാഷിന്‍റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. അതു കണ്ട് ഹേമാംബികടീച്ചർ വല്ലാതെയായി. അവർ മാഷിനെ ആശ്വസിപ്പിക്കും മട്ടിൽ പറഞ്ഞു, “ഇനി മുതൽ ഞാൻ നന്ദേട്ടന്‍റെ സമീപത്തു തന്നെയുണ്ടാകും. എങ്ങും പോകുകയില്ല നന്ദേട്ടൻ മന:സമാധാനത്തോടെ ഇവിടെ കിടന്ന് ഉറങ്ങിക്കോളൂ.”

അങ്ങനെ പറഞ്ഞ് ഹേമാംബിക അയാളെ അവിടെ ഒഴിഞ്ഞുകിടന്ന കട്ടിലിലേയ്ക്ക് കിടത്തി.

और कहानियां पढ़ने के लिए क्लिक करें...