വീണ്ടും പ്രതീക്ഷകളുടെ പുതുവർഷം ഈ വേളയിൽ പോയ വർഷത്തെപ്പറ്റി അല്ല കടന്നു പോയ വർഷങ്ങളെപ്പറ്റി വെറുതെയൊന്ന് ആലോചിക്കുകയായിരുന്നു. ചില മാറ്റങ്ങൾ, ചില വഴിത്തിരിവുകൾ…! സ്ത്രീ സ്വാതന്ത്യ്രവും മുന്നേറ്റങ്ങളും അംഗീകരിക്കപ്പെടുകയും, മുഖ്യ ചർച്ചാവിഷയമായി മാറുകയും ചെയ്യുന്നതാണ് കഴിഞ്ഞ രണ്ട് മൂന്ന് വർഷങ്ങളിൽ നാം കണ്ട ഏറ്റവും മനോഹരമായ മാറ്റം. രാത്രികൾ അവൾക്കു കൂടിയുള്ളതാണെന്ന് തെളിയിക്കപ്പെടുന്ന ദിനങ്ങൾ.

വെറുതെ പിന്നിലേക്ക് ചിന്തിച്ചു നോക്കി, എന്ന് മുതലാണ് ഞാൻ സ്വാതന്ത്യ്രം അനുഭവിക്കാൻ, അല്ലെങ്കിൽ സ്വയം സ്വാതന്ത്രയാണെന്ന് വിശ്വസിക്കാൻ തുടങ്ങിയത്? ജോലി കിട്ടിയപ്പോഴാണെന്ന് ആദ്യം തോന്നി. പിന്നീട് ചിന്തിച്ചപ്പോൾ ശമ്പളം മേടിച്ചു തുടങ്ങി എന്നത് കൊണ്ട് ഞാൻ സ്വതന്ത്രയായി തുടങ്ങിയിരുന്നോ എന്ന സംശയമായി. ഇല്ലെന്നാണ് മനസിലായത്. കാരണം അപ്പോഴും എനിക്ക് സഞ്ചാര സ്വാതന്ത്യ്രം ലഭിച്ചിരുന്നില്ല.

ഒന്ന് പുറത്തേക്ക് ഇറങ്ങാൻ മറ്റൊരാളെ കാത്തു നിൽക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ഒറ്റയ്ക്ക് ഒരു കടയിലോ ആശുപത്രിയിലോ പോകാൻ ആരെങ്കിലും ഡ്രോപ് ചെയ്യാമോ എന്ന് ചോദിച്ചു നിൽക്കേണ്ടി വരുമായിരുന്നു അന്നൊക്കെ. രാത്രിയിൽ വെളിയിലേക്ക് ഇറങ്ങി നടക്കാൻ എനിക്ക് കൂട്ട് വേണമായിരുന്നു. പിന്നീടെവിടെയാണ് ഞാൻ മാറിയത്? എന്‍റെ അമ്മയുടെ ഒരു ഒറ്റ വാക്കിലാണതുണ്ടായത്.

“പെണ്ണുങ്ങൾ ഉറപ്പായും ഡ്രൈവിംഗ് പഠിക്കണം.” അന്നും ഇന്നും നിലനിൽക്കുന്ന ഒരു ആചാരമുണ്ട്. 18 വയസ്സിൽ പെൺകുട്ടികൾ ലൈസൻസ് എടുക്കും. എന്നിട്ടത് അലമാരയിൽ വച്ചു പൂട്ടും. ഐഡന്‍റിറ്റി കാർഡ് ആയി വല്ലപ്പോഴും ഉപയോഗിച്ചാലായി. ഞാനും ആചാരം തെറ്റിച്ചില്ല. അത് തന്നെ ചെയ്‌തു പോന്നു.

ലൈസൻസ് ഉണ്ടെങ്കിലും വണ്ടി ഒറ്റയ്ക്ക് തിരക്കുള്ള റോഡിലേക്ക് കൊണ്ടുപോകാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. വീട്ടിൽ അച്‌ഛനും ഭർത്താവും ഉപയോഗിക്കുന്ന കാറുകൾ കിടക്കുന്നുണ്ട്. ഈ കാറുകളുമായി ഒറ്റയ്ക്ക് പുറത്തേക്ക് പോകാൻ എനിക്ക് അനുവാദമില്ല. ധൈര്യവുമില്ല, അവർ കൂടെയിരിക്കുമ്പോൾ ഞാൻ ഓടിക്കുമായിരുന്നു. അപ്പോഴും സ്വന്തമായി ഒന്നും തീരുമാനിക്കാനുള്ള സ്വാതന്ത്യ്രം കിട്ടിയിരുന്നില്ല. ഡ്രൈവിംഗിലെ ആത്മവിശ്വാസം കുറയാൻ മാത്രമാണ് അതൊക്കെ സഹായിച്ചത് സത്യത്തിൽ.

സ്വന്തമായി ഒരു കാർ മേടിക്കാമെന്ന് തീരുമാനിച്ചത് അപ്പോഴാണ്. അമ്മയാണ് കുറെയേറെ സഹായിച്ചത്. ജോലിക്ക് കയറിയ ഉടനെ ലോൺ അടവുകൾ എളുപ്പമായിരുന്നില്ല. എന്തായാലും ഞാനുമൊരു കാർ മുതലാളിയായി. ആദ്യമാദ്യം വീടിന് അടുത്തുള്ള ഒരു ഡ്രൈവർ ചേട്ടനോടൊപ്പം ഞാൻ ജോലി ചെയ്തിരുന്ന കോളേജിലേക്കും തിരികെ വീട്ടിലേക്കും വണ്ടി ഓടിച്ചു തുടങ്ങി. കുറച്ചുനാളിന് ശേഷം തനിച്ചും. അവിടം മുതലാണ് ഡ്രൈവിംഗ് എന്‍റെ ജീവിതത്തിന്‍റെ ഭാഗമായത്.

പിന്നീടങ്ങോട്ട് ഞാനെന്‍റെ സ്വാതന്ത്യ്രത്തെ ശരിക്ക് രുചിച്ചു തുടങ്ങി. രാത്രി പോലും അത്യാവശ്യങ്ങൾക്ക് വീട്ടുകാർ എന്നെ ആശ്രയിച്ചു തുടങ്ങുന്നത് ഞാൻ കണ്ടു. കോളേജിൽ നിന്ന് വീട്ടിലേക്ക് നേരെ പോരാതെ ഒരല്പം നീട്ടിയോടിക്കാൻ തുടങ്ങി. ഒരു കാലത്ത് കൊതിയോടെ നോക്കിയിരുന്ന കൊച്ചിയിലെ എന്‍റെ പ്രിയപ്പെട്ട റോഡുകളും തട്ടുകടകളും രാത്രികളും എനിക്കും സ്വന്തമായി. എന്‍റെ ഡ്രൈവിംഗ് നല്ലതാണെന്നും, കൂടെ ഇരിക്കുന്നവർക്ക് എന്നിൽ വിശ്വാസമുണ്ടെന്നുമുള്ള അറിവ് എന്‍റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

സത്യത്തിൽ എന്‍റെ രണ്ടാമത്തെ വീടായി മാറി എന്‍റെ കാർ. എന്‍റെ സങ്കടങ്ങളും ചിരികളും എന്‍റെ വീടിനെക്കാൾ അറിയുന്നത് ആ കുഞ്ഞു വണ്ടിയുടെ ഉള്ളാണ്. മഴ കാണാനും കടല് കാണാനും എനിക്ക് കൂട്ടിപ്പോൾ അവളാണ്. കേരളത്തിന് പുറത്തേക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ധൈര്യം തന്നത് ഡ്രൈവിംഗ് തന്നെയാണ്. ഇന്ത്യ കാണുക, ആസ്വദിക്കുക എന്നതാണ് ഇക്കഴിഞ്ഞ വർഷം ഞാനെടുത്ത തീരുമാനം. അതും ഒറ്റയ്ക്ക്. അവിടെ എനിക്ക് കൂട്ട് സൂം കാർ ആണ്. സ്വയം ഡ്രൈവ് ചെയ്യാൻ ഏത് മോഡൽ കാറും സൂം ആപ്പ് വഴി നമുക്ക് ബുക്ക് ചെയ്യാം. എയർപോർട്ടിൽ എത്തുമ്പോൾ നമ്മളെ കാത്ത് വണ്ടി അവിടെ ഉണ്ടാവും. മുഴുവൻ സ്വാതന്ത്യ്രത്തോടെയും നമുക്ക് ആ വണ്ടി ആ നാട്ടിൽ ഉപയോഗിക്കാം. പരിചിതമല്ലാത്ത ഗലികളിലൂടെ, പരിചയമില്ലാത്ത മനുഷ്യർക്കിടയിലൂടെ ഇഷ്ടമുള്ള പാട്ടും കേട്ടുള്ള ഡ്രൈവിംഗ് ഇപ്പോൾ ഹരമാണ്.

ഞാൻ ഞാനായി മാറിയത്, കുടുംബത്തിൽ ബഹുമാനവും അംഗീകാരവും ലഭിച്ചത് എമർജൻസികളെയും രാത്രികളെയും ഞാൻ പേടിക്കാതെയായത് ഒക്കെ ഡ്രൈവിംഗ് എന്ന ഒറ്റ മാജിക് കൊണ്ടാണ്.

പെണ്ണുങ്ങളെ നിങ്ങളോട് ഈ പുതുവർഷത്തിൽ പറയാനുള്ളത് ഒന്നു മാത്രമാണ്.

  1. വിദ്യാഭ്യാസത്തിനും ജോലിക്കുമൊപ്പം നമുക്ക് അത്യാവശ്യം വേണ്ടുന്നതാണ് സഞ്ചാര സ്വാതന്ത്യ്രം. ഫ്രീഡം ഓഫ് മൂവ്മെന്‍റ്.
  2. കഴിവതും സ്വന്തമായി ഒരു കാർ മേടിച്ച്, അത് സെക്കന്‍റ് ഹാൻഡ് ആയിക്കോട്ടെ, അതിൽ ഡ്രൈവിംഗ് പരിശീലിക്കാൻ ശ്രമിക്കുക.
  3. വീട്ടിലെ ആളുകളെ കൂടെയിരുത്തി പഠിക്കാൻ ശ്രമിക്കാതെ പ്രൊഫഷണൽ ഡ്രൈവേഴ്സിനെ കുറച്ചു നാൾ കൂടെ കൂട്ടുക. അവർ പറഞ്ഞു തരുന്ന നിർദ്ദേശങ്ങൾ കൃത്യമായി മനസിലാക്കുക.
  4. വണ്ടി തട്ടിയാലോ, ഉരഞ്ഞാലോ എന്ന ഭയം മനസിൽ നിന്ന് കളയാതെ, ഒരു കാലത്തും നിങ്ങൾ റോഡിലേക്ക് ധൈര്യമായി വണ്ടി എടുക്കില്ല.
  5. ട്രാഫിക് നിയമങ്ങൾ അറിഞ്ഞിരിക്കുക എന്നതിനേക്കാൾ റോഡ് സെൻസ് ഉണ്ടാവുക എന്നത് പ്രധാനമാണ്. നമ്മളെത്ര ശ്രദ്ധിച്ച് ഓടിച്ചാലും റോഡിലുള്ള മറ്റു വണ്ടികൾ നിയമങ്ങൾ തെറ്റിച്ച് നമുക്കും അവർക്കും അപകടം ഉണ്ടാക്കിയേക്കാം. അതുകൊണ്ട് എപ്പോഴും ശ്രദ്ധയുണ്ടായിരിക്കുക അത്യാവശ്യമാണ്. അപ്പോൾ ലൈസൻസ് അലമാരയിൽ നിന്ന് ഇന്ന് തന്നെ പുറത്തെടുക്കുകയല്ലേ എല്ലാവരും? ആത്മവിശ്വാസത്തോടെയാകട്ടെ പുതുവത്സരാരംഭം.
और कहानियां पढ़ने के लिए क्लिक करें...