റെയിൽവേ സ്റ്റേഷനിൽ വച്ച് എന്നെ യാത്രയാക്കുമ്പോൾ നെൽസൽ ഒന്നു കൂടെ ചോദിച്ചു. വന്ന കാര്യം നടന്നോ എന്ന്. ഞാൻ കൈ പിടിച്ച കുലുക്കി വന്ന കാര്യം നൂറു ശതമാനവും നടന്നെന്ന് അറിയിച്ചു. അത്ഭുതം നിറഞ്ഞ മിഴിയോടെ അയാൾ ഒരു പാക്കറ്റ് ഏൽപ്പിച്ച് തോമാച്ചന് നല്കണമെന്ന് അറിയിച്ചു. അതെന്താണെന്നു ചോദിച്ചപ്പോൾ കാന്‍റീൻ ഐറ്റംസ് ആണെന്നു പറഞ്ഞ് അതിന്‍റെ ബില്ലും തന്നു. ട്രെയിനിൽ ആ പാക്കറ്റ് യഥാസ്ഥാനത്തു വച്ചു തന്ന് നെൽസൻ പോയി.

ട്രെയിനിൽ ഇരിക്കുമ്പോൾ അന്വേഷണത്തിന്‍റെ ഒരു ഘട്ടം കഴിഞ്ഞ പോലെ ആശ്വാസം തോന്നി. ട്രെയിൻ കോലാഹലമുണ്ടാക്കിക്കൊണ്ട് നീങ്ങിത്തുടങ്ങി. ഇനി അന്വേഷണത്തിന്‍റെ രണ്ടാം ഘട്ടം നെൽസനെപ്പോലെ സഹായമനസ്ഥിതിയുള്ള നല്ല സുഹൃത്തുക്കൾ ഉള്ള തോമാച്ചന്‍റെ റിപ്പോർട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു. തോമാച്ചനെപ്പറ്റി ഓർത്തതേ ഉള്ളൂ. അവന്‍റെ ഫോൺ കോൾ. ലാബ് റിപ്പോർട്ട് നാളെ രാവിലെ പത്തുമണിക്ക് മുന്നേ കിട്ടുമെന്ന്. അതും കൊണ്ട് രാവിലെത്തന്നെ ഓഫീസിലെത്താമെന്ന് അവൻ അറിയിച്ചു. വരുമ്പോൾ നെൽസൻ തന്നയിച്ചിട്ടുള്ള കാന്‍റീൻ സമ്മാനങ്ങൾ കൈമാറാമെന്നും അറിയിച്ചു. അവൻ ഫോൺ വച്ചതും മറ്റൊരു കാൾ ട്രൂ കാളറിൽ നിന്നും മനസ്സിലായത്ചാർളി എലവുത്തിങ്കൽ!

അല്പനേരം ചിന്തയിലാണ്ടു,  ഫോൺ എടുത്തില്ല. പിന്നെയും മി. ചാർളി. തെല്ലിട കഴിഞ്ഞ് ഉത്കണ്ഠയോടെ ഫോണെടുത്തു. മറുതലക്കൽ നിന്ന് ഘനഗംഭീരമായ ശബ്ദം.

“മി. സാം അല്ലേ?”

“അതെ നിങ്ങളാരാണ്?”

“ഞാൻ ചാർലി. ബിസിനസ്സുകാരനാണ്. എന്നെ അറിയാതിരിക്കാൻ വഴിയില്ല. എനിക്ക് താങ്കളുമായി നേരിട്ട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്. വ്യക്തിപരമായ വിഷയങ്ങളാണ്. അതിനായി നിങ്ങളെ അന്വേഷിച്ച് വന്നിരുന്നു. നിങ്ങൾ സ്ഥലത്തില്ലെന്നാണ് നിങ്ങളുടെ ഓഫീസിനടുത്തുള്ള റസ്റ്റോറന്‍റ് മാനേജർ പറഞ്ഞത്. നിങ്ങളെപ്പോഴാണ് ഓഫീസിലെത്തുക?”

“അല്ല ഫോണിലൂടെ സംസാരിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ?” അയാളെ നേരിൽ കാണുന്നത് ഒഴിവാക്കാനായി ഞാൻ പറഞ്ഞു.

അയാൾ പൊടുന്നനെ പ്രതികരിച്ചു. “നേരിട്ടു കണ്ടു സംസാരിക്കേണ്ട വിഷയമാണ്. എപ്പോഴാണ് ഓഫീസിൽ കാണുക?“

“ഞാൻ നാളെ പതിനൊന്നു മണിക്ക് ഓഫീസിലുണ്ടാകും.” മറുപടി പറഞ്ഞ് ഫോൺ കട്ടു ചെയ്തു.

ചാർലി എലവുത്തിങ്കൽ. പതുക്കെയേ സംസാരിച്ചുവെങ്കിലും ആ സംസാരത്തിൽ നിന്നു തന്നെ അയാളുടെ ആജ്ഞാശക്തിയും താൻപോരിമയും വ്യക്തം. എലുവത്തിങ്കൽ കുടുംബത്തിലെ ഏറ്റവും ധനാഢ്യനും സ്വാധീനശക്തിയുമുള്ള ബിസിനസ്സ് മാഗ്നറ്റിന് എന്നെ നേരിട്ടു കാണേണ്ടുന്ന ആവശ്യമെന്ത്? എന്‍റെ ഫോൺ നമ്പർ അയാൾ സംഘടിപ്പിച്ചതെവിടുന്ന്? എന്‍റെ അന്വേഷണത്തെക്കുറിച്ച് അയാൾ അറിഞ്ഞിട്ടുണ്ട്. ആരാണ് തീർത്തും രഹസ്യാത്മകമായ ആ വിവരം അയാളിലെത്തിച്ചത്? മേഗി മാഡം ആയിരിക്കില്ല. പിന്നെ?

ചാർളിക്ക് ഈ സംഭവവുമായി ബന്ധമുണ്ടെങ്കിൽ ഇതുവരെയുള്ള കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ കെട്ടിപൊക്കിയവ ചീട്ടുകൊട്ടാരം പോലെ തകരും. ഇതു വരെ ചാർലി സംശയത്തിന്‍റെ നിഴലിൽ വന്നിട്ടില്ല. സഹോദരനെന്നു അറിഞ്ഞതിൽ കവിഞ്ഞ് ജോൺ സാറുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടതായി പറഞ്ഞു കേട്ടുമില്ല.

റിയൽ എസ്‌റ്റേറ്റും മറ്റു കനപ്പെട്ട ബിസിനസ്സ് നടത്തുന്ന ചാർലി അതുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള പണമിടപാട് മൂത്തസഹോദരനുമായി ഉണ്ടായിരിക്കുമോ? അങ്ങനെ എന്തെങ്കിലും ഇടപാടുണ്ടെങ്കിൽ മാഗി മാഡം അറിയും. അതെക്കുറിച്ചൊന്നും എന്നോട് സൂചിപ്പിച്ചില്ല. തന്നെയുമല്ല സഹോദരനെങ്കിലും യാതൊരു അടുപ്പവുമില്ലാത്ത പോലെയാണ് ചാർളിയെക്കുറിച്ച് എന്നോട് പറഞ്ഞത്. ഏതായാലും മാഗി മാഡത്തോട് ചാർളിയെക്കുറിച്ച് ഒന്നു സംസാരിക്കണം.

ഞാൻ അന്വേഷണത്തിലാണെന്നും എന്‍റെ നമ്പർ മനസ്സിലാക്കിയതും എങ്ങനെയെന്നതിന് സമീകരണം ഡോക്ടർ സാമുവൽ ആണ് എന്നാണ് എനിക്ക് തോന്നുന്നത് . എലവുത്തിങ്കൽ കുടുംബത്തോട് കടുത്ത കൂറുള്ള ഡോക്ടർ സാമുവൽ. കുടുംബത്തിന് ഏതെങ്കിലും തരത്തിലുള്ള അഭിമാനക്ഷതം നേരിട്ടാൽ അതു കണ്ടു നിൽക്കാൻ കഴിയാത്ത ഡോക്ടർ സാമുവൽ.

മാഗി മാഡത്തിൽ നിന്നും എന്തെങ്കിലും വിവരങ്ങൾ കൈമാറാനുണ്ടെന്ന് പറഞ്ഞ് എന്‍റെ നമ്പർ വാങ്ങിയിരിക്കണം. എലവുത്തിങ്കൽ കുടുംബത്തിലെ എല്ലാവരുമായും അടുപ്പമുള്ള അയാൾ ചാർളിക്കത് കൈമാറിയിരിക്കണം. ഞാനെന്തെങ്കിലും അപ്രിയ സത്യം പുറത്തു കൊണ്ടുവരുമെന്ന് അയാൾ ഭയപ്പെടുന്നു. അങ്ങനെയെന്തെങ്കിലും അപ്രിയ സത്യങ്ങൾ കണ്ടെത്തിയെങ്കിൽ മാഗി മാഡത്തോടു വിവരം പറഞ്ഞ് ഞാൻ ഒഴിവായി പോകുകയേ ഉള്ളൂ. അതിനപ്പുറം ഞാനെന്തെങ്കിലും പ്രവർത്തിക്കുമോ എന്നയാൾ ഭയപ്പെടുന്നുണ്ടാകാം. അപ്പോൾ കാര്യമിതു തന്നെയാണ് .

ഞാൻ അന്വേഷണം ഇനി തുടരാതെ അവസാനിപ്പിക്കുവാനും നിലവിൽ ജോൺ സാറിന്‍റെ മരണത്തെക്കുറിച്ച് എന്താണോ തീരുമാനിക്കപ്പെട്ടിരിക്കുന്നത് അതുപോലെത്തന്നെ ഇരിക്കുവാൻ യുക്തമായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടാനുമായിരിക്കും ചാർളി എന്നെ കാണണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഏതായാലും മാഗി മാഡം ഒഴിച്ച് , ചാർളിയെന്നല്ല ആരു പറഞ്ഞാലും ഞാനീ അന്വേഷണത്തിൽ നിന്നും പിൻമാറുന്ന പ്രശ്നമില്ല. മാത്രമല്ല ഈ ചാർളിയും ഇനി മുതൽ എന്‍റെ അന്വേഷണത്തിന്‍റെ പരിധിയിൽ വരുന്നതായിരിക്കും.

തലേന്ന് നല്ലപോലെ ഉറങ്ങിയെങ്കിലും എന്തുകൊണ്ടോ ഉറക്കക്ഷീണം വിട്ടുമാറിയിരുന്നില്ല. ഇടക്ക് ഒന്നു രണ്ടു ചായ കുടിച്ചെങ്കിലും രുചികരമായോ ഉൻമേഷ ദായകമായോ തോന്നിയില്ല. വിരസമായ യാത്രയിൽ ബാഗിൽ കരുതിയ ഒരു പുസ്തകമെടുത്ത് തുറന്ന് ഒന്നു രണ്ടു പേജ് വായിക്കാൻ ശ്രമിച്ചെങ്കിലും ശ്രദ്ധ ചിതറുന്നു. പുസ്തകം അടച്ചു വച്ച് നെൽസൻ തന്ന കാൻറീൻ ബോക്സും എന്‍റെ ബാഗും ചേർത്ത് തലയിണയാക്കി മുകളിലെ ബർത്തിൽ കയറിക്കിടന്നു.

മുഖത്തിനു നേരെ ഒച്ചയുണ്ടാക്കിക്കൊണ്ട് കറങ്ങുന്ന ചെറിയ ഫാൻ അതിന്‍റെ അലോസരപ്പെടുത്തുന്ന മൂളിക്കറക്കം. അതാരെങ്കിലും ഓഫ് ചെയ്തിരുന്നെങ്കിൽ! ഒരു വലിയ വണ്ടിന്‍റെ ചുറ്റിത്തിരിയുമ്പോഴുള്ള ഇരമ്പൽ പോലെ അതെന്നെ അലോസരപ്പെടുത്തികൊണ്ടിരുന്നു. ആ മൂളിപെരുക്കം നിർത്താനുള്ള സ്വിച്ച് എവിടെയാണാവോ? താഴെ ഡിജിറ്റൽ വായനയിൽ മുഴുകി ഇരിക്കുന്ന ഒരു വൃദ്ധനെ വിളിച്ചെങ്കിലും അയാൾ കേട്ട മട്ടില്ല. ഒടുവിൽ ശ്രമം ഉപേക്ഷിച്ച് തിരിഞ്ഞു കിടന്നു.

ഓഫീസിലെ മധ്യഭാഗം ഉരുണ്ടു വീർത്ത ഫാനിന് എന്തു പഴക്കം കാണും? ചുരുങ്ങിയത് നാല്പത് വർഷം. ചെറുപ്പത്തിൽ ആ ഷോപ്പിൽ പോകുമ്പോഴൊക്കെ ഞാനതു ശ്രദ്ധിക്കാറുണ്ട്. ഇന്നും ഫാനിൽ നിന്ന് യാതൊരു ശബ്ദവും ഇല്ല. പഴയ നിർമ്മിതികളുടെ ഈടും ഗുണവും. അതിന്‍റെ ചിറകുകൾ വെള്ളനിറം മങ്ങി മഞ്ഞച്ചു പോയിട്ടുണ്ട്. അതൊന്ന് പെയിന്‍റ് ചെയ്ത് വെൺമ വീണ്ടെടുക്കണം.

ട്രെയിനിന്‍റെ ശബ്ദം നേർത്തുനേർത്ത് ശമിക്കുന്നതായി തോന്നി. വിചിത്രമായ ശബ്ദത്തിൽ ചായയെന്ന് വിളിച്ച് പറഞ്ഞിരുന്നയാളുടെ ശബ്ദവും അകന്നകന്ന് ഇല്ലാതായി.

പറഞ്ഞതു പോലെത്തന്നെ പതിനൊന്നു മണിക്ക് ചാർളി ഹാജരുണ്ട്. ഊഹിച്ച പോലെത്തന്നെ കറുത്തു തടിച്ചു ഭീമാകായനായ ഒരാൾ. വെളുത്ത ജുമ്പയും മുണ്ടും വേഷം. അയാൾ വന്ന ഭീമാകാരമായ കറുത്ത കാർ പൂമരത്തിന്‍റെ ചോട്ടിൽ പാർക്കു ചെയ്തിരിക്കുന്നത് ജനലഴിയിലൂടെ കണ്ടു. അയാളങ്ങനെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നു. പൊടുന്നനെ മുന്നോട്ടാഞ്ഞ് അയാൾ കൈ തന്ന് മുഴക്കമുള്ള ശബ്ദത്തിൽ പറഞ്ഞു. ഞാൻ ചാർളി. ഇയാളുടെ വിചിത്രമായ പെരുമാറ്റത്തിന്‍റെ നാനാർത്ഥങ്ങൾ തേടുകയായിരുന്നു എന്‍റെ മനസ്സ്. അയാൾ കൈ പിൻവലിച്ചപ്പോഴാണതു ശ്രദ്ധിച്ചത് ആ കൈയ്യിൽ ആറു വിരലുകൾ! പൊടുന്നനെ മനസ്സിലേക്ക് ഒരു ഭയം ഇരച്ചു കയറി. അയാൾ പറയാനാരംഭിച്ചു

”നിനക്കറിയാമല്ലോ എന്‍റെ ജേഷ്ഠൻ ജോണിനെ? അയാളെ ഞാൻ കൊന്നതാണ്. നീയന്വേഷിച്ചു നടക്കുകയല്ലേ? എങ്കിൽ നീയറിഞ്ഞോ ദുഷ്ടനായ അയാളെ ഞാൻ കഴുത്തുഞെരിച്ചു കൊന്നു. ഇനി നീ പറ നിനക്കെന്തു ചെയ്യാൻ പറ്റും? ഒരുപാടു പേരെ കൊന്നു തള്ളിയിട്ടുള്ളവനാ ഈ ചാർളി. വേണ്ടിവന്നാൽ നിന്നെയും കൊല്ലും. നിന്‍റെ കാമുകി ഉണ്ടല്ലോ അവളെയും കൊല്ലും.” ഇതു പറഞ്ഞയാൾ പൊട്ടിച്ചിരിച്ചു.

കാലിന്‍റെ പെരുവിരലിൽ നിന്നാരംഭിച്ച വിറയൽ ശരീരം മുഴുവൻ പടർന്നു കയറിയ പോലെ. അവിടെ നിന്നെഴുന്നേറ്റ് ഇറങ്ങി ഓടിയാലോ എന്നാലോചിച്ചു. എന്നാൽ ഇരിപ്പിടത്തിൽ നിന്നും അനങ്ങാൻ പോലുമാകുന്നില്ല. അങ്ങനെയിരിക്കെയാണ് വാതിൽ തുറന്ന് ഒരാൾ കടന്നു വന്നത്. അയാളുടെ മുഖത്ത് നോക്കിയപ്പോൾ അമ്പരന്ന് പോയി. കുക്ക് സെബാസ്റ്റ്യൻ ഇയാളെങ്ങനെ ഇവിടെ വന്നു. ആലോചിച്ച് തല പെരുക്കുന്ന പോലെ തോന്നി. കുക്കിനെക്കണ്ടതും ചാർളി എഴുന്നേറ്റ് അലറി.

“ഇവനെ ജീവനോടെ വിടരുത് അതപകടമാണ്‌.”

യാതൊരു ഭാവഭേദവും കൂടാതെ കുക്ക് വന്ന് എന്‍റെ കഴുത്തിൽ പിടുത്തമിട്ടു. ബലിഷ്ഠമായ കൈകൊണ്ടയാൾ എന്‍റെ കഴുത്തിനെ വരിഞ്ഞു മുറുക്കുകയാണ്. ആ ബഹളത്തിനിടയിൽ കുക്കിന്‍റെ മങ്കിത്തൊപ്പി നിലത്തു വീണു. അപ്പോഴാണ് ചാർളിയുടെ ആറു വിരലുള്ള കൈ ജുബയുടെ പോക്കറ്റിലേക്കു ഇറങ്ങുന്നതായി കണ്ടത്. ആ കൈതിരിച്ചുവന്നത് ഒരു റിവോൾവറുമായി. അതയാൾ പൊടുന്നനെ എന്‍റെ തലക്കു നേരെ നീട്ടിപ്പിടിച്ചു. ശ്വാസം നിലച്ചുപോയ നിമിഷങ്ങൾ.

റിവോൾവറിന്‍റെ കുഴലുകളുടെ അഗ്രം നെറ്റിയിൽ സ്പർശിച്ചു. ലോഹത്തിന്‍റെ തണുപ്പ് നെറ്റിയിൽ നിന്നും താഴേക്കു അരിച്ചിറങ്ങുന്നു. മരണത്തിന്‍റെ തണുപ്പ്. കനത്ത പ്രതിധ്വനി കേൾപ്പിച്ചു കൊണ്ട് റിവോൾവർ രണ്ടാവർത്തി ശബ്ദിച്ചു. നെറ്റിയിൽ നിന്ന് കിനിഞ്ഞിറങ്ങി ശരീരമാസകലം പടരുന്ന ചോര. നിമിഷ നേരം കൊണ്ട് ശരീരമാസകലം ചോരയിൽ കുളിച്ചിരിക്കുന്നു.

പൊടുന്നനെയാണ് ചാർളി റിവോൾവൾ ജൂബക്കുള്ളിലേക്ക് തുരുകി ചാടിയെഴുന്നേറ്റത്. എഴുന്നേറ്റതും വലതു വശത്തേക്കു തിരിഞ്ഞ് ഞാൻ ഇരുന്നിരുന്ന കസേരയടക്കം ഒറ്റത്തള്ളൽ. കസേരയടക്കം ഞാൻ പുറകോട്ടു മറിഞ്ഞു വീണു. കുക്കും ചാർളിയും അടച്ചിട്ട വാതിൽ ചവിട്ടിത്തുറന്ന് പുറത്തേക്കു പോകുന്നതു കണ്ടു. ഞാനാകട്ടെ നിലയില്ലാത്ത കയത്തിലേക്കാണ് വീണതെന്നു തോന്നി. ആ കടലാഴത്തിലേക്ക് ഞാൻ ഊളിയിട്ടി‌റങ്ങുകയാണ്. ശ്വാസം മുട്ടുന്നു. ശ്വാസം കിട്ടാതെ അര നിമിഷം പോലും പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. കഴിഞ്ഞു. എല്ലാം അവസാനിച്ചു.

ചായ വില്പനക്കാരന്‍റെ വിചിത്രമായ തുളച്ചു കയറുന്ന ഒച്ച അടുത്തേക്കു വരുന്നു. അവ ചെറുമുഴക്കങ്ങളായി ചെവിയിൽ കമ്പനം തീർക്കുകയാണ്. ഞെട്ടി കണ്ണു തുറന്നു. പരിസരത്തെ ഉൾകൊള്ളാൻ ബോധമനസ്സു അല്പം സമയമെടുത്തു ദേഹമാസകലം വിയർപ്പിൽ കുളിച്ചിട്ടുണ്ട്. തീർത്തും യാഥാർഥ്യമാണോ എന്ന് തോന്നിപ്പോകുന്ന ഒരു സ്വപ്നം.

ആ ചായക്കച്ചവടക്കാരൻ ഒച്ച വച്ചില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അടുത്ത രംഗം. ആഴങ്ങളിൽ നിന്നും ആഴങ്ങളിലേക്കുള്ള യാത്രയാവാം. ചിലപ്പോൾ സ്വപ്നങ്ങളിൽ പരസ്പര ബന്ധമില്ലാത്ത സംഭവത്തിന്‍റേയും വ്യക്തികളുടെയും കെട്ടുപിണച്ചിലുണ്ടായി കാണാറുണ്ട്. യാതൊരു ബന്ധമില്ലാത്ത കുക്കും ചാർളിയും സ്വപ്നത്തിൽ ഒരുമിച്ചു. അല്ല ബന്ധമില്ല എന്ന് എങ്ങനെ പറയാൻ കഴിയും? ചാർളി എപ്പോഴെങ്കിലും ജേഷ്ഠന്‍റെ ക്വാർട്ടേഴ്സിൽ പോയിരിക്കാം. സെബാസ്റ്റ്യൻ കുക്കിനെ പരിചയപ്പെട്ടിരിക്കാം.

കുക്കിന്‍റെ പ്രകൃതമനുസരിച്ച് ഉന്നതങ്ങളിൽ ബന്ധം സ്ഥാപിച്ചെടുക്കാനുള്ള കരവിരുത് അയാൾക്കുണ്ട്. അത് പൊരിച്ചമീനിലൂടെയോ അതോ മത്തികറിയിലൂടെയോ എന്ന് അറിയാൻ വയ്യ. ഏതായലും ചാർളിയുടെ സഞ്ചാരങ്ങൾ എനിക്ക് ദുരൂഹമായിത്തന്നെ തുടരുന്നു. ഇക്കാര്യത്തിൽ ചാർളിക്കുള്ള താത്പര്യങ്ങൾ നാളെ അറിയാം. ഏതായാലും ചാർളിയെ അഭിമുഖീകരിക്കുന്നത് കരുതലോടെ വേണം. റിവോൾവർ കയ്യിലുണ്ടെങ്കിലോ?

സ്ലീപ്പർ ബർത്തിൽ നിന്ന് വേഗം താഴെയിറങ്ങി ചായക്കാരനോട് ചായ പറഞ്ഞു. ഫോണിൽ മാപ്പ് നോക്കിക്കൊണ്ട് ചായ കുടിക്കുമ്പോൾ ഒന്നു ഞെട്ടി. പത്തു മിനിറ്റേ ഇറങ്ങേണ്ട സ്റ്റേഷനിലോട്ടുള്ളൂ. ഏതായാലും ചായക്കാരൻ സഹായിച്ചു. സ്വപ്നവും ഉറക്കവും കുറെക്കൂടി നീണ്ടു പോയെങ്കിൽ എന്തായേനെ സ്ഥിതി.

തോമാച്ചൻ വിളിക്കുന്നു. മാഗി മാഡത്തിന്‍റെ വീട്ടിൽ പാലെത്തിച്ചു നല്കുന്ന സണ്ണിയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തോമാച്ചന് സന്ദേശമയച്ചിരുന്നു. അയാളെക്കുറിച്ച് എനിക്കറിയാവുന്ന വിവരങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. തോമാച്ചൻ കഥ പറയാനാരംഭിച്ചു.

അയാൾ രാവിലെത്തന്നെ ബൈക്കോടിച്ച് കവലയിലെത്തി വഴിയോരത്തെ ഒരു ചായക്കടയിൽ കയറി. ഒരു ചായ കുടിച്ചു കൊണ്ട് ചായക്കടക്കാരനോട് സണ്ണിയെപ്പറ്റി അന്വേഷിച്ചു. കടക്കാരന് സണ്ണിയെ നന്നായറിയാം. ആ ചായക്കടയിലും പാലു കൊടുക്കുന്നതു സണ്ണിയാണ്. കോപ്പറേറ്റീവ് കോളേജിൽ പഠിക്കുന്ന സണ്ണിയല്ലേ എന്നു ചോദിച്ചപ്പോൾ അവൻ കോളേജിലൊന്നും പോകുന്നില്ല കംപ്യൂട്ടറെന്തോ പഠിക്കാൻ പോകുന്നുണ്ട് എന്ന അറിവേ ചായക്കടക്കാരനുള്ളൂ. ഏതായാലും സണ്ണിയുടെ വീട്ടിലേക്കുള്ള വഴി കൃത്യമായി ചായക്കടക്കാരൻ പറഞ്ഞു തന്നു.

വീടെത്തുന്നതിനു മുൻപെ സണ്ണിയെ പരിചയപ്പെട്ടു. അയാളുടെ വീട്ടിലേക്കുള്ള വഴിയിൽ ഒരു സംശയം തോന്നിയത് ചോദിച്ചത് സണ്ണിയോട് തന്നെ ആയിരുന്നു. അങ്ങനെ സംസാരിച്ച് തുടങ്ങി പരിചയമായി. ജോൺ സാറിന്‍റെ വീട്ടിലെ സംഭവം പറഞ്ഞു തുടങ്ങിയപ്പോൾ ആദ്യം അവൻ ദേഷ്യപ്പെട്ട് പോകാനൊരുങ്ങി. പിന്നെയതിന്‍റെ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ പയ്യൻ വിറക്കാൻ തുടങ്ങി. ആ സംഭവത്തിനു ശേഷം താൻ പാലു കൊടുക്കാൻ പോകാറില്ല. അമ്മയാണ് പോകാറ് എന്നു പറഞ്ഞു. പോലീസുമായി ബന്ധപ്പെട്ട് ഒന്നു പേടിപ്പിച്ചപ്പോൾ അന്നുണ്ടായ സംഭവം അവൻ വിവരിച്ചു തന്നു. അതിപ്രകാരമായിരുന്നു.

ജോൺ സാറിന്‍റെ വീട്ടിൽ സഹായിക്കാൻ നിൽക്കുന്ന കുട്ടിയുമായി അടുപ്പമുണ്ട്. കംപ്യൂട്ടർ ക്ലാസ്സിൽ ചേർന്നത് കംപ്യൂട്ടർ പഠനത്തോടൊപ്പം മറ്റു ചില ലക്ഷ്യങ്ങളും മുന്നിൽ കണ്ടായിരുന്നു. ജോൺ സാറിന്‍റെ വീട്ടിൽ ദിവസവും അമ്മയായിരുന്നു പാൽ കൊടുത്തു കൊണ്ടിരുന്നത്. പിന്നെ അമ്മക്കൊരു സഹായമാകുമെന്ന് കരുതി ആ ജോലി ഏറ്റെടുത്തു.

ജോൺ സാറിന്‍റെ മരണം നടന്ന ദിവസം അതിരാവിലെ പാലും കൊണ്ട് വീടിനു പുറകിലുള്ള ഗേറ്റിലൂടെ അടുക്കളയിലെത്തി. ആ വഴിയിലൂടെയാണ് സ്ഥിരം പോകാറ്. അടുക്കളയിൽ ജാൻസി തലേന്നത്തെ പാത്രം കഴുകി വക്കുകയായിരുന്നു. എനിക്കത് ഇഷ്ടപ്പെട്ടില്ല. എനിക്കു വല്ലാതെ ദേഷ്യം വന്നു. ഇപ്പണിയൊക്കെ നീയെന്തിനാ ചെയ്യുന്നതെന്ന് ചോദിച്ച് പെട്ടെന്ന് അവളുടെ കൈയ്യിൽ പിടിച്ചു. അവളാകെ പേടിച്ചു. അപ്പോൾ കഴുകി വച്ചിരുന്ന പാത്രമെല്ലാം തട്ടി മറിഞ്ഞു വീണു വലിയ ഒച്ചയായി. പിന്നെ അങ്ങോട്ട് ആരെങ്കിലും വരുമെന്ന് വിചാരിച്ച് അവിടെ നിന്നില്ല. പാൽപ്പാത്രം ഒരു മൂലക്ക് വച്ച് ഓടിപൊയ്ക്കളഞ്ഞു. ഇതേ ഉണ്ടായുള്ളൂ. പിന്നെയാണ് ജോൺ സാർ മരണപ്പെട്ട കാര്യമൊക്കെ അറിഞ്ഞത്.

ഇതും പറഞ്ഞു പരിഭ്രമിച്ചു നിന്ന സണ്ണിയെ നല്ല വാക്കു പറഞ്ഞ് ആശ്വസിപ്പിച്ചു. പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് പൊയ്ക്കൊള്ളാൻ പറഞ്ഞു.

തോമാച്ചൻ കഥ പറഞ്ഞ് നിറുത്തിയതും ട്രെയിൻ തനിക്കിറങ്ങേണ്ട സ്റ്റേഷനിൽ എത്തിയതും ഒരുമിച്ചായിരുന്നു. നാളെ ലാബ് റിസൽട്ട് കൊണ്ടുവരുന്ന കാര്യം ഒരിക്കൽ കൂടെ ഓർമ്മിപ്പിച്ച് നന്ദി പറഞ്ഞ് ഫോൺ കട്ടു ചെയ്തു. ബാഗുകളെല്ലാമെടുത്ത് ട്രെയിനിൽ നിന്നും ധൃതിയിൽ പുറത്തിറങ്ങി. പുറത്തിറങ്ങിയതും തണുപ്പ് പടർത്തി തിരത്തള്ളിയ കാറ്റു ആസ്വാദിച്ചു അൽപനേരം നിന്നു. തുടർന്നു ഒരു ടാക്സി വിളിച്ചു ലഗേജുകൾ ഓഫീസിലെത്തിച്ച് വീട്ടിലേക്ക് തിരിച്ചു.

और कहानियां पढ़ने के लिए क्लिक करें...