പിറ്റേന്ന് കുഴഞ്ഞുമറിയുന്ന മനസ്സുമായി ഓഫീസിലെത്തി. താഴത്തെ വാച്ച് റിപ്പയർ ഷോപ്പിലെ പയ്യനെ വിട്ട് രണ്ടു മസാലച്ചായ ഫ്ലാസ്കിൽ വാങ്ങിപ്പിച്ചു. ആദ്യം എന്‍റെ നിബന്ധനകൾ അടങ്ങുന്ന ഫോം പൂരിപ്പിച്ച് ഒപ്പിടാനായി മാർഗരറ്റിന് മെയിൽ അയച്ചു. ഏതായാലും മാഗിയുടെ കേസിൽ അല്പം കുഴച്ചു മറിയലുണ്ട്.

മനസ്സിലാക്കിയിടത്തോളം ലഭ്യമായ വസ്തുതകൾ വിശകലനം ചെയ്‌താൽ ചെന്നെത്തുക സ്വഭാവികമായ ഹൃദയസ്തംഭനത്തിലാണ്. റിട്ട. മേജറിന്‍റെ സഹോദരൻ ഡേവീസിന്‍റെ മരണം ഹൃദയസ്തംഭനമായിരുന്നു. ഇത്തരം അസുഖങ്ങളുടെ ജീനുകൾ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നവയാണ് എന്നതാണ് എന്‍റെ അറിവ്.

അകന്ന ബന്ധത്തിലുള്ള ഒരു യു. കെ ബേസ്ഡ് ഡോക്ടർ ആ കല്യാണ വിരുന്നിൽ പങ്കു കൊള്ളാനെത്തിയിരുന്നു എന്ന് മാഗി മാഡം പറഞ്ഞിരുന്നു. ഈ ഇച്ചായന്‍റെയും ഡേവീസിന്‍റേയും ഒരേ ഒരു സഹോദരിയും യു. കെയിലാണ്. ഒരു ചെറിയ ബന്ധം ഉണ്ടെന്നല്ലാതെ ഇത് വലിയൊരു ഗൂഢാലോചനയെന്ന് കരുതാനാവില്ല. പിന്നെ യു. കെയിലുള്ള സഹോദരി കോടികൾ കവിയുന്ന വൻതുകയെക്കുറിച്ചൊക്കെ ഇച്ചായനുമായി സംസാരമുണ്ടായി.

മാഗി മേഡം ആ സമയം മുന വച്ച് എന്തോ പറഞ്ഞു. അതിനർത്ഥം അവർ നമ്മിൽ മുൻകാലങ്ങളിൽ വലിയ തോതിലുള്ള എന്തെങ്കിലും പണമിടപാട് നടന്നിട്ടുണ്ട് എന്ന് കരുതേണ്ടിവരും. അതിലെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിക്കൂടെ? അതിനു സാധ്യതകൾ ഉണ്ട്.

പിന്നെ രണ്ടു മരണങ്ങൾ നടന്നിടത്തും ഒരു സാന്നിദ്ധ്യമായി നിലകൊണ്ടത് ഈ മാഗി മേഡം തന്നെയാണ്. തറവാടിന്‍റെ അന്തസ്സും പറഞ്ഞ് പോലീസന്വേഷണവും അവർ ഒഴിവാക്കി. അവർക്കെന്തെങ്കിലും അജൻഡ ഉണ്ടോ? ഈ സാമുവേൽ ഡോക്ടർ ഇവരുടെ ആളായിരിക്കും. ഒരു ഡോക്ടർ മനസുവച്ചാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും.

ഇയാൾ കല്യാണ വിരുന്നിനിടക്ക്‌ ഭക്ഷണം പോലും കഴിക്കാതെ ഏത് അത്യാവശ്യത്തിനായിരിക്കും പോയിരിക്കുക? ഇയാൾക്ക് എന്ത് പ്രായം കാണും? വലിയ വീടുകളിലെ കൊച്ചമ്മമാരുടെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് ഒരുപാട് കഥകൾ കേട്ടിട്ടുണ്ട്. അത്തരം കഥകളിൽ അവർക്ക് ഒഴിവാക്കപ്പെടേണ്ട ആദ്യത്തെ വ്യക്തി സ്വന്തം ഭർത്താവു തന്നെ ആയിരിക്കും. അത്തരം ബന്ധങ്ങൾക്കുള്ള തടസ്സം ഭർത്താവു തന്നെയായിരിക്കുമല്ലോ?

ഇല്ല! അത്തരമൊരു ചിന്തക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നു തന്നെ കരുതാം. ഇപ്പോൾ അവരെ നേരിട്ട് ബാധിക്കുന്ന തരത്തിൽ നിലവിൽ യാതൊരു പ്രശ്നവുമില്ലാത്ത സാഹചര്യത്തിൽ ഇത്തരമൊരാവശ്യവുമായി അവർക്ക് എന്നെ സമീപിക്കേണ്ട കാര്യമില്ല. മാത്രമല്ല അവരുടെ വാക്കുകളിൽ ഇച്ചായനോടുള്ള അകമഴിഞ്ഞ സ്നേഹവും തറവാടിനോടുള്ള കൂറും തീർത്തും വ്യക്തവുമാണ്.

ആദ്യം അറിയേണ്ടത് അവരുടെ ഇച്ചായൻ ഇല്ലാതാകുന്നതോടെ ഗുണം ആർക്കെന്നാണ്. അതൊടൊപ്പം ഇച്ചായനോട് ശത്രുത ആർക്കെന്നതും ചേർത്തു വായിക്കപ്പെടേണ്ടതാണ്. ലഭ്യമായ അറിവുകൾ വച്ച് കുന്തമുന ആദ്യം ചെന്നുകൊള്ളുന്നത് സണ്ണിയിലേക്കാണ്. കറി മസാലപ്പൊടിയുടെ ഏജന്‍റ് സണ്ണി എലവുത്തിങ്കൽ.

അറിഞ്ഞിടത്തോളം എല്ലുവത്തിങ്കൽ കുടുംബാംഗങ്ങളിൽ വച്ച് താരതമ്യേന മോശം ചുറ്റുപാട് സണ്ണിക്കാണ്. മാഗിയുടെ കുടുംബം കേരളത്തിനു പുറത്തുള്ള കാലഘട്ടത്തിൽ തറവാട്ടിൽ സണ്ണിയും കുടുംബവുമായിരുന്നു. മാഗിയുടെ കുടുംബം വന്ന ശേഷം സണ്ണിയും കൂട്ടരും സ്വയം ഒഴിഞ്ഞു പോയതാണോ അതോ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ആ ഒഴിഞ്ഞു പോക്കലിലുണ്ടോ?

ആദ്യം അയാൾ സൂപ്പർമാർക്കറ്റ് നടത്തിയിരുന്നു. അത് പൊളിഞ്ഞു കാണും. അപ്പോൾ കറി മസാലപ്പൊടി ഷോപ്പുകളിൽ എത്തിക്കുന്ന ഡീലറായി. പിന്നെ കൂട്ടിന് തികഞ്ഞ മദ്യപാനവും. അവസാന ദിവസവും ജോൺ അതെക്കുറിച്ച് വേവലാതിപ്പെട്ടിരുന്നു. അപ്പോൾ ഒരു സാധ്യത തെളിയുന്നുണ്ട്. താനും തന്‍റെ കുടുംബവും കാലങ്ങളായി താമസിച്ചിരുന്ന കുടുംബ വീട്ടിൽ നിന്നും ഒഴിയണമെന്ന് ജ്യേഷ്ഠൻ പറഞ്ഞതിൽ സണ്ണിക്ക് കടുത്ത നീരസമുണ്ടായി. താമസിക്കാനായി മറ്റൊരിടം കണ്ടു പിടിക്കേണ്ടതിന്‍റെ ആവശ്യകതയും അതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രയാസവും സണ്ണിയുടെ മനസ്സു തളർത്തി. അതിന്‍റെ പേരിൽ ഇടഞ്ഞു, വഴക്കായി.

ജ്യേഷ്ഠന് തന്നോടുള്ള സ്നേഹം മുതലെടുത്ത് പലപ്പോഴായി കൈപറ്റിയ വലിയ തുകയെക്കുറിച്ച് സംസാരമുണ്ടാകുമോ എന്ന് സണ്ണി സ്വാഭാവികമായും ഭയന്നു. തന്‍റെ വിഹിതയായി ലഭിച്ച സ്വത്തുവകകൾ ആരുമറിയാതെ വിറ്റ് ധൂർത്തടിച്ചതിനെപ്പറ്റിയും ജ്യേഷ്ഠൻ പണം മുടക്കിയ സൂപ്പർമാർക്കറ്റ് അദ്ദേഹമറിയാതെ മറ്റൊരാൾക്ക് കൈമാറിയതും, റിട്ടയർമെന്‍റിനു ശേഷം ഇവിടെത്തന്നെ നാട്ടിൽ സ്ഥിര താമസമാകാനൊരുങ്ങുന്ന ജേഷ്ഠൻ എപ്പോഴെങ്കിലും അറിയും എന്നത് സണ്ണിയെ അങ്കലാപ്പിലാക്കി. ചതി വെച്ചു പൊറുപ്പിക്കാത്ത ആളും ചതി ചെയ്തത് അറിഞ്ഞാൽ അത് ആരാണെങ്കിലും തക്കതായ നടപടി എടുക്കുന്ന ആളാണ് റിട്ട. മേജർ ജോൺ എലവുത്തിങ്കൽ എന്നതും സണ്ണിയെ വിളറി പിടിപ്പിച്ചു.

അയാൾ സഹോദരനെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തി. അതിനായി രഹസ്യമായി കരുക്കൾ നീക്കി. തന്‍റെ പദ്ധതി നടപ്പാക്കാനായി സണ്ണിയോ അയാൾ ഏർപ്പാടാക്കിയ മറ്റൊരാളോടൊപ്പാമൊ തനിക്ക് മുക്കും മൂലയും കാണാപ്പാഠമായ എലവുത്തിങ്കൽ തറവാട്ടിലെ ബാത്ത്റൂമിനരികെ എപ്പോഴോ വന്ന് പതുങ്ങിയിരുന്നു.

പുലർകാലത്തു തന്നെ ഉറക്കച്ചടവുമായി എത്തിയ ഇച്ചായനെ എന്തെങ്കിലും മയക്കുമരുന്നുപയോഗിച്ച് ബോധം കെടുത്തി. ആ ബഹളത്തിൽ സോപ്പ്, ഷേവിംഗ് സെറ്റ്, ബ്രഷ്, പേസ്റ്റ് എന്നിവ വച്ചിരുന്ന ബോക്സ് താഴെ വീണു ചിതറി. എന്നിട്ട് കഴുത്തു ഞെരിച്ച് കൊന്നു. അപ്പോഴും മാഗി മാഡം ഉറങ്ങിക്കിടക്കുകയായിന്നു. എന്തെങ്കിലും ശബ്ദം കേട്ട് അവർ ഉണർന്നാൽത്തന്നെ അതിനെയും പ്രതിരോധിക്കാനുള്ള സംവിധാനം അവരുടെ പദ്ധതിയിൽ ഉണ്ടായിരിക്കണം. എന്നാൽ അതിന്‍റെ ആവശ്യം അവർക്ക് ഉണ്ടായില്ല.

പദ്ധതി മുൻ നിശ്ചയം പോലെ നടപ്പാക്കിയശേഷം അല്പനേരം കൂടി അവർ അവിടെ ഉണ്ടായിരുന്നു. പിന്നെ താഴേക്കിറങ്ങി അടുക്കള വാതിലിലൂടെ രക്ഷപ്പെട്ടു. പോകുന്ന പോക്കിൽ അബദ്ധവശാൽ അടുക്കളയിലെ പാത്രങ്ങൾ തട്ടി മറിഞ്ഞു. ആ ശബ്ദം കേട്ട് മാഗി മാഡം ഉണർന്നു. ഭയന്ന് നിന്ന വേലക്കാരിയെ ഭീഷണിയുടെ മുൾമുനയിൽ നിർത്തി അവരങ്ങു പോകുകയും ചെയ്തു.

അപ്പോൾ ഇതു തന്നെയാണ് സംഭവിച്ചിരിക്കുക. സണ്ണി. സണ്ണിയിലാണ് പ്രഥമദൃഷ്ട്യ സാധ്യത. ഈ പുള്ളി വിശദമായ ഒരന്വേഷണം അർഹിക്കുന്നുണ്ട്. അതിന് പറ്റിയ ആളും നമ്മുടെ കൈവശമുണ്ട്. തോമാച്ചൻ. പുള്ളിയെ കാര്യങ്ങൾ ഏൽപ്പിച്ചാൽ അല്പം ചെലവുണ്ട്. എന്നാലും സാരമില്ല. എല്ലാ വിവരങ്ങളും കൊണ്ടുവന്നു തരും. പിന്നെ ആ നിക്കണ പെണ്ണിനെ ഒന്നു വിശദമായി കാണണം. പാത്രം തട്ടിമറിച്ച് ഓടി പോയവനാരെന്നറിയണമല്ലോ? അതു മാത്രമല്ല, ആ വേലക്കാരിയിലും എനിക്കുള്ള സംശയത്തിന്‍റെ മുൾമുന ഏറ്റിട്ടുണ്ട്. പാത്രം തട്ടിമറിച്ച് പോയവനാരെന്ന് അവൾ മേഗി മാഡത്തോട് വെളിപ്പെടുത്തിയതായി അറിവില്ല.

സണ്ണിയും കുടുംബവും എലവുത്തിങ്കൽ തറവാട്ടിലെ ഏറെ വർഷങ്ങളായുള്ള മുൻ താമസക്കാരായിരുന്നുവല്ലൊ? അവർ തമ്മിൽ പരസ്പര സഹകരണം പറഞ്ഞുറപ്പിച്ച് ദുഷ്ടലാക്കോടെയുള്ള ധാരണകൾ ഉണ്ടായി കാണണം. പിന്നെ പല തരം ബിസിനസ്സുമായി നടക്കുന്ന സഹോദരൻ ചാർലി എന്തായാലും നിലവിൽ ഈചിത്രത്തിലില്ല.

ഏതായാലും ഒരു വസ്തുത പൊതുവെ അറിഞ്ഞിരിക്കേണ്ടതുണ്ട്. മി. ജോൺ ഏറെക്കാലം കേരളത്തിനു പുറത്തായിരുന്നു. ഒരുപാട് സ്ഥലങ്ങളിൽ ഏറെ കാലം ജോലി നോക്കിയിരുന്നു. ഏതെങ്കിലും ഇടങ്ങളിൽ വച്ച് ശത്രുക്കളുണ്ടാകാം. ചില പകകളുടെ തീർപ്പുകൾക്കു വർഷങ്ങളുടെ കാത്തിരുപ്പ് ഉണ്ടായേക്കാം. അതറിയാനൊക്കെ വിപുലമായ രീതിയിൽ അന്വോഷിക്കേണ്ടി വരും. അതത്ര എളുപ്പവുമല്ല. മാഗി മാഡത്തോട് ഇക്കാര്യവും ഒന്ന് ആരാഞ്ഞു നോക്കാം. അത്തരത്തിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അവർക്ക് അറിയാതെ പോകില്ലല്ലോ? അതല്ലാതെ മറ്റു മാർഗങ്ങളില്ല. അപ്പോൾ ഇനി തോമാച്ചൻ.

और कहानियां पढ़ने के लिए क्लिक करें...