ഫോണ്‍ എടുത്തത്‌ വരദയാണ്. “ഹലോ”

“ഹലോ! മഞ്ജു ഡാര്‍ലിംഗ്, താനെന്താ പെട്ടെന്ന് ഹോസ്റ്റലിലേക്ക് പൊയ്ക്കളഞ്ഞത്. തന്നെ കാണാന്‍ ഞാന്‍ തന്‍റെ വീട്ടിലേക്ക് വരാമെന്ന് പറഞ്ഞിരുന്നതല്ലേ? താനെന്നെ ശരിക്കും നിരാശപ്പെടുത്തി”

“ഞാന്‍ മഞ്ജുവല്ല, അവളുടെ റൂം‌മേറ്റ് വരദയാണ്.”

“ഹലോ വരദ, ഹൗ ആര്‍ യു, ഞാന്‍ ആരാണെന്ന് മനസ്സിലായോ?”

“മിസ്റ്റര്‍ മുരളി മനോഹര്‍…. അല്ലേ?” സൗഹാര്‍ദ്ദം തുളുമ്പുന്ന സ്വരത്തില്‍ വരദ ചോദിച്ചു.

“ഓ! യു ആര്‍ വെരി ക്ലെവെര്‍. എന്‍റെ സ്വരം പെട്ടെന്ന് തിരിച്ചറിഞ്ഞല്ലോ. മിടുക്കി. തന്‍റെ ഫ്രെണ്ട് അവിടെയില്ലേ?”

“ഉണ്ടായിരുന്നു. ഇന്ന് രാവിലേ അവള്‍ പീരുമേട്ടിലെ എസ്റ്റേറ്റിലേക്ക് പോയി”

“എസ്റ്റേറ്റിലേക്കോ? ഞാന്‍ മഞ്ജുവിന്‍റെ മൊബൈലില്‍ വിളിച്ചിട്ട് കിട്ടുന്നില്ല. എസ്റ്റേറ്റിലേ നമ്പര്‍ തനിക്കറിയാമോ.”

“ഇല്ല. മൊബൈല്‍ എവിടെയോ വെച്ച് മറന്നെന്ന് അവള്‍ പറയുന്നത് കേട്ടു.” വരദ ഒരു നുണകൂടി തട്ടിമൂളിച്ചു

“ഒകെ, ബൈ”

ഫോണ്‍ സംഭാഷണം അവസാനിച്ചപ്പോള്‍ വരദയുടെ അടുത്ത് നിന്നിരുന്ന മഞ്ജു ആശ്വാസത്തോടെ നെടുവീര്‍പ്പയച്ചുകൊണ്ട് പറഞ്ഞു “ഹാവൂ, രണ്ട് ദിവസത്തേക്ക് ഇനി ആ ശല്യമുണ്ടാവില്ല. പക്ഷേ അയാള്‍ മമ്മിയെ കോണ്ടാക്റ്റ്‌ ചെയ്താല്‍ കള്ളി വെളിച്ചത്താവും”

“നീ മനപ്പൂര്‍വം അയാളെ തഴഞ്ഞതാണെന്ന് നിന്‍റെ മമ്മി അറിഞ്ഞാല്‍…” വരദ ഓര്‍മ്മിപ്പിച്ചു

“പ്രശ്നമാകും. മമ്മിയെ സമാധാനിപ്പിക്കാന്‍ എന്തെങ്കിലും കള്ളം പറയേണ്ടിവരും.”

പ്രതീക്ഷിച്ചതുപോലെ പിറ്റേന്നു തന്നെ മഞ്ജുവിന് സേതുലക്ഷ്മിയുടെ ഫോണ്‍ വന്നു. കടുത്ത ശകാരം പ്രതീക്ഷിച്ചുകൊണ്ടാണ് മഞ്ജു ഫോണെടുത്തത്. “നിന്‍റെ അധികപ്രസംഗം കുറെ കൂടുന്നുണ്ട് കേട്ടോ. മുരളി നിന്നെ വിളിച്ചപ്പോള്‍ നീ എസ്റ്റേറ്റിലേക്ക് പോയെന്ന് നിന്‍റെ ഫ്രെണ്ടിനെക്കൊണ്ട് പറയിപ്പിച്ചതെന്തിനായിരുന്നു. നീയിങ്ങനെ ഒളിച്ചുകളിക്കുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ആരോടും പറയാതെ വീട്ടീന്ന് ഇറങ്ങിപ്പോവുക, പിന്നെ ഇങ്ങനെയോരോ തോന്നിവാസങ്ങളും!” സേതുലക്ഷ്മിയുടെ സ്വരം ക്ഷോഭംകൊണ്ട് വിറകൊണ്ടു.

“അത്… മമ്മി…” ഞാന്‍ എങ്ങനെയാണ് തന്‍റെ മമ്മിയെ സമാധാനിപ്പിക്കേണ്ടതെന്ന് ആലോചിക്കുകയായിരുന്നു അവള്‍. സത്യം തുറന്നുപറയാന്‍ നിര്‍വ്വാഹമില്ല. അത് കൂടുതല്‍ പ്രശ്നമാകും. ഡാഡിയും മമ്മിയുമായുള്ള വഴക്ക് കൂടുതല്‍ രൂക്ഷമാകാനും അത് കാരണമായേക്കും.

“നൂറായിരം തിരക്കുകള്‍ക്കിടയിലാണ് ആ പാവം നിന്നെ കാണാന്‍ എത്തിയത്. അപ്പോള്‍ നീ ഇവിടെ നിന്ന് കടന്നുകളഞ്ഞു. എന്നിട്ടും യാതൊരു പരിഭവവും ഭാവിക്കാതെ മുരളി നിന്നെ അങ്ങോട്ട്‌ വിളിക്കയല്ലേ ചെയ്തത്. അപ്പോള്‍ നാലു വാക്ക്‌ സന്തോഷത്തോടെ സംസാരിക്കേണ്ടതിന് പകരം ഇങ്ങനെയാണോ വേണ്ടത്? ഞാന്‍ മുരളിയോട് എന്ത് സമാധാനം പറയും?”

“എനിക്ക് പറയാനുള്ളതും കൂടി ഒന്ന് കേള്‍ക്ക് മമ്മി. നല്ലോണമിരുന്ന് പഠിച്ച് ഫസ്റ്റ്‌റാങ്ക് വാങ്ങണമെന്ന് മമ്മി എന്നോടെപ്പോഴും പറയാറില്ലേ? പരീക്ഷക്കിനി ഒരാഴ്ച്ചയല്ലേയുള്ളൂ. വീട്ടിലായിരുന്നപ്പോള്‍ ഈശ്വരി വലിയമ്മേടെയും ശിവരാമകൃഷ്ണേട്ടന്‍റെയും ശല്യം കൊണ്ട് മനസ്സുറപ്പിച്ച് ഒരക്ഷരം വായിക്കാന്‍ സാധിച്ചില്ല. ഞാനിവിടെ ഉണ്ടെന്നറിഞ്ഞാല്‍ മുരളി എന്നെ കാണാന്‍ ഇടയ്ക്കിടയ്ക്ക് ഇങ്ങോട്ട് വരും. പുറത്ത് കറങ്ങാനൊക്കെ കൂടെ ചെല്ലാന്‍ പറഞ്ഞാല്‍ എനിക്ക് നോ പറയാന്‍ കഴിയോ? ഇനി അതിനൊക്കെ സമയം പാഴാക്കിയാല്‍ എക്സാമിന് പാസ്‌മാര്‍ക്കുപോലും കിട്ടില്ല. ആ പൂര്‍ണ്ണിമക്ക് വീമ്പിളക്കാനുള്ള അവസരമുണ്ടാക്കണോ മമ്മി?”

മമ്മിയുടെ പ്രധാന ശത്രു ഇപ്പോള്‍ പൂര്‍ണ്ണിമയാണെന്ന് മഞ്ജുവിന് ഉറപ്പായിരുന്നു. അതിനാല്‍ തന്‍റെ ന്യായീകരണം മമ്മിയുടെ പരാതികള്‍ക്ക് തടയിടുമെന്നും അവള്‍ക്കറിയാമായിരുന്നു. മഞ്ജുവിന്‍റെ പ്രതീക്ഷ തെറ്റിയില്ല. സേതുലക്ഷ്മിയുടെ സ്വരം പെട്ടെന്ന് മയപ്പെട്ടു.

“ഓ! അതാണോ പ്രശ്നം. എങ്കില്‍ ശരി. മുരളി എന്നെ വിളിച്ചാല്‍ ഞാന്‍ എന്താണ് പറയേണ്ടത്?”

“എക്സാം തുടങ്ങുന്നതിന്‍റെ തലേന്നേ ഞാന്‍ എസ്റ്റേറ്റില്‍ നിന്ന് ഹോസ്റ്റലില്‍ തിരിച്ചെത്തുകയുള്ളൂ എന്ന് പറഞ്ഞാല്‍ മതി.”

“ശരി ജൂജൂ, അങ്ങനെ പറഞ്ഞേക്കാം.”

“മമ്മി, ഡാഡി അവിടെയുണ്ടോ?” പണിക്കര്‍ എസ്റ്റേറ്റിലാണെന്ന് തനിക്ക് അറിയില്ലെന്ന ഭാവത്തില്‍ മഞ്ജു ചോദിച്ചു

“ഡാഡി എസ്റ്റേറ്റിലേക്ക് പോയി.”

“എപ്പോള്‍?”

“നീ ഹോസ്റ്റലിലേക്ക് പോയ ദിവസം തന്നെ.”

“അവിടെ കൃഷിപ്പണിയൊന്നും ഇല്ലാത്ത സമയമാണെന്നാണല്ലോ ഡാഡി പറഞ്ഞത്. പിന്നെയെന്തിനാ പോയത്?”

“ആ ആര്‍ക്കറിയാം.”

“മമ്മി ചോദിച്ചില്ലേ?”

“ഒന്നും പറയാതെ സ്ഥലം വിടുകയായിരുന്നല്ലോ. ഞാന്‍ ബാങ്കില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ നീയുമില്ല നിന്‍റെ ഡാഡിയുമില്ല.”

“മമ്മിക്ക്‌ ഡാഡിയെ ഒന്ന് വിളിക്കാമായിരുന്നു.”

“ഞാനെന്തിനാ വിളിക്കുന്നത്‌?”

“ഡാഡിയുടെ വിവരങ്ങള്‍ അറിയാന്‍, എന്ന് മടങ്ങി എത്തുമെന്നറിയാന്‍…”

“എന്നോട് പറയാതെയല്ലേ പോയത്? പിന്നെ ഞാനെന്തിനാ അങ്ങോട്ട്‌ വിളിച്ചന്വേഷിക്കുന്നെ?”

“എങ്കില്‍ ഞാനൊന്ന് ഡാഡിയെ വിളിച്ചു നോക്കാം.”

“നീ വെറുതെ സമയം പാഴാക്കികളയാണ്ട് പഠിക്കാന്‍ നോക്ക്.” സേതുലക്ഷ്മിയുടെ സ്വരത്തില്‍ സ്വന്തം ഭര്‍ത്താവിനോടുള്ള അമര്‍ഷം വ്യക്തമായിരുന്നു.

ലൈന്‍ പെട്ടെന്ന് കട്ടായപ്പോള്‍ ഡാഡിയും മമ്മിയും സന്ധിയില്ലാ സമരത്തിലാണെന്ന് അവള്‍ക്ക് മനസ്സിലായി. അവള്‍ അപ്പോള്‍ത്തന്നെ പീരുമേട്ടിലെ എസ്റ്റേറ്റിലേക്ക് വിളിച്ചു.ഫോണെടുത്തത് ഫാം ഹൗസിന്‍റെ കെയര്‍ ടേക്കര്‍ മാരിയപ്പനാണ്.

“മഞ്ജുവാണ്. ഡാഡിയില്ലേ?”

“സാര്‍ വെളിയിലെ പോയാച്ച്.”

“എവിടെക്കാ പോയത്?”

“തെരിയാത്”

മഞ്ജുവിന്‍റെ സംഭാഷണം അവസാനിച്ചപ്പോള്‍ വരദ ചോദിച്ചു “എന്തായിരുന്നു നിന്‍റെ മമ്മിയുടെ റിയാക്ഷന്‍”

“പുള്ളിക്കാരി നല്ല ചൂടിലായിരുന്നു. പിന്നെ ഒരുവിധത്തില്‍ ഞാന്‍ മമ്മിയെ ഒതുക്കി. മുരളിയോട് ഞാന്‍ എസ്റ്റേറ്റിലാണെന്ന് പറഞ്ഞേക്കാമെന്ന് മമ്മി സമ്മതിച്ചിട്ടുണ്ട്. ഡാഡിയെ വിളിച്ചിട്ട് കിട്ടിയില്ല. രാവിലേ ഡാഡി എങ്ങോട്ടാണാവോ പോയത്. ഡാഡിയും മമ്മിയും തമ്മിലുള്ള പിണക്കം എന്നെ ചൊല്ലിയാണല്ലോ എന്നാലോചിക്കുമ്പോള്‍… ” മഞ്ജുവിന്‍റെ മിഴികള്‍ ഈറനായി

“നീ ഈ പ്രശ്നങ്ങളെല്ലാം തത്ക്കാലത്തേക്ക് മാറ്റിവെക്ക്. എന്നിട്ട് എക്സാമിന് പ്രിപ്പയര്‍ ചെയ്യ്.” വരദ അവളെ ഉപദേശിച്ചു.

പരീക്ഷകള്‍ ആരംഭിക്കുന്നതിന് രണ്ടു ദിവസം മുന്‍പ് പിങ്കി തോമസ് മടങ്ങിയെത്തി. മഞ്ജുവിനെ കണ്ടപ്പോള്‍ അവള്‍ക്ക് അത്ഭുതമായി.

“നീ എന്നാ വന്നത്?”

“ഒരാഴ്ച്ചയായി”

“നീ എക്സാമിന്‍റെ തലേന്നേ വരുള്ളൂ എന്നല്ലേ പറഞ്ഞിരുന്നത്? അതൊക്കെ പോട്ടെ. നിന്‍റെ വിവാഹനിശ്ചയം അടിപൊളിയായി നടന്നിരിക്കും അല്ലേ. നിന്‍റെ മമ്മിയും ഡാഡിയും ഐഎഎസുകാരനെ മരുമകനായി കിട്ടാന്‍ പോകുന്നതിന്‍റെ ത്രില്ലിലായിരിക്കും. ഫോട്ടോ ആല്‍ബം കൊണ്ടുവന്നിട്ടില്ലേ? ആദ്യം അതൊക്കെയൊന്ന് കാണട്ടെ. എന്നിട്ട് വേണം….”

പിങ്കിയുടെ നിര്‍ത്താതെയുള്ള സംസാരത്തിനിടക്ക് കയറി വരദ പറഞ്ഞു “നീ അവളോട്‌ തല്ക്കാലം കൂടുതലൊന്നും ചോദിക്കണ്ട. വിവാഹനിശ്ചയം മുടങ്ങി. മാത്രമല്ല തികച്ചും അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങള്‍ ഉണ്ടാകുകയും ചെയ്തു. നമുക്ക് മെസ്സ് ഹോളില്‍ പോയി ചായ കുടിച്ചിട്ട് വരാം. ആ വിശേഷങ്ങളൊക്കെ പിന്നീട് സംസാരിക്കാം.”

വരദയില്‍നിന്ന് മഞ്ജുവിന്‍റെ വിവാഹനിശ്ചയം മുടങ്ങിയതിന്‍റെ കാരണമറിഞ്ഞപ്പോള്‍ പിങ്കി അല്‍പനേരം സ്തംഭിച്ചിരുന്നു പോയി. പിന്നെയവള്‍ പൊട്ടിത്തെറിച്ചു “ഹോ! ഇത്തരത്തിലൊരു കൊടുംവഞ്ചന; അതും സ്വന്തം സ്നേഹിതയോട്, പൂര്‍ണ്ണിമ ഇത്രയ്ക്കു മനസ്സാക്ഷി ഇല്ലാത്തവളാണെന്ന് ഞാന്‍ കരുതിയിരുന്നില്ല.”

വരദയപ്പോള്‍ പഴയൊരു സംഭവമോര്‍മ്മിച്ചു. “പണ്ടേ അവള്‍ക്ക് മഞ്ജുവിനോട് കടുത്ത അസൂയയായിരുന്നില്ലേ? കഴിഞ്ഞ വര്‍ഷം മഞ്ജു കോളേജ് ബ്യൂട്ടിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവള്‍ ജഡ്ജെസ്സിനെ ചീത്തവിളിച്ചുകൊണ്ട് കലി തുള്ളിയത് ഓര്‍മ്മയില്ലേ? അങ്ങനെ എന്തെല്ലാം സംഭവങ്ങള്‍. വിവാഹത്തിന്‍റെ വിഷയത്തിലെങ്കിലും മഞ്ജുവിനെ തോല്പിക്കണമെന്ന വാശിയായിരിക്കും ഇത്തരമൊരു കാലുവാരലിന് അവളെ പ്രേരിപ്പിച്ചത്.”

“വാസ്തവത്തില്‍ എനിക്ക് പൂര്‍ണ്ണിമയോട് പിണക്കമൊന്നുമില്ല; സത്യം പറഞ്ഞാല്‍ അല്പം നന്ദിപോലും തോന്നുന്നുണ്ട്. വാക്കിന് വ്യവസ്ഥയില്ലാത്ത, സ്വന്തം നേട്ടങ്ങള്‍ക്കായി എന്ത് നെറികേടിനും മടിക്കാത്ത ഒരു ജീവിതപങ്കാളിയോടൊപ്പം ജീവിക്കേണ്ട ദുരവസ്ഥയിൽ നിന്നും അവളെന്നെ രക്ഷപ്പെടുത്തിയല്ലോ. ആ ഐഎഎസിനെ അവള്‍ തന്നെ എടുത്തോട്ടേ. ഞാന്‍ രക്ഷപ്പെട്ടല്ലോ, എനിക്കതുമതി.”

“ശരിയാ, വഞ്ചകനും വഞ്ചകിയും. ശരിക്കും മേഡ് ഫോര്‍ ഈച്ച് അതെര്‍.” വരദയുടെ വിശേഷണം അവര്‍ക്കിടയില്‍ പൊട്ടിച്ചിരിയുടെ അലകളുയര്‍ത്തി.

എക്സാം തുടങ്ങുന്ന ദിവസം പുലര്‍ന്നു. എന്നിട്ടും പൂര്‍ണ്ണിമ ഹോസ്റ്റലില്‍ എത്തിയില്ല.

പൂര്‍ണ്ണിമ പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചുവോ എന്നുപോലും അവര്‍ സംശയിക്കാതിരുന്നില്ല. ഇതുവരെ പഠിച്ചിട്ട് ആരെങ്കിലും പരീക്ഷ എഴുതതിരിക്കുമോ എന്ന ആശയക്കുഴപ്പത്തിലായിരുന്നു അവര്‍. എന്നാല്‍ പരീക്ഷാഹോളില്‍ ചെന്നപ്പോള്‍ അവരെയെല്ലാം വിസ്മയിപ്പിച്ചുകൊണ്ട്‌ പൂര്‍ണ്ണിമ അവിടെയുണ്ടായിരുന്നു. അവള്‍ വല്ലാതെ മെലിഞ്ഞു പോയതായി സ്നേഹിതകള്‍ക്ക് തോന്നി. പരിക്ഷീണമായ കണ്ണുകള്‍ അവരെ മനപ്പൂര്‍വം ഒഴിവാക്കുന്നപോലെ. പരീക്ഷ തുടങ്ങാന്‍ സമയമായതുകൊണ്ട്‌ അവര്‍ക്ക് പൂര്‍ണ്ണിമയോട് ഒന്നും സംസാരിക്കാനായില്ല. പരീക്ഷ കഴിഞ്ഞ് ഹോളില്‍ നിന്നിറങ്ങിയശേഷവും അവളെ കാണാതിരുന്നപ്പോള്‍ അവള്‍ നേരെ ഹോസ്റ്റലിലേക്ക് പോയിരിക്കുമെന്നാണ് കരുതിയത്‌. പക്ഷേ അവളവിടെ ഉണ്ടായിരുന്നില്ല.

“പിന്നെയവള്‍ എങ്ങോട്ടുപോയി?”പിങ്കി പാതി തന്നോട് തന്നെയെന്നപോലെ ചോദിച്ചു “നാളെയും എക്സാം ഉണ്ടല്ലോ. അതുകൊണ്ട് അവള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ സാദ്ധ്യതയില്ല.”

“പിന്നെയവളെവിടെ?” അടുത്ത നിമിഷം എന്തോ ഓര്‍മ്മ വന്നതുപോലെ വരദ പറഞ്ഞു. “അവളുടെ ഒരു ബന്ധു കോളേജിനടുത്ത് എവിടെയോ താമസിക്കുന്നുണ്ടെന്ന് അവള്‍ പറയാറുള്ളത് ഓര്‍മ്മയില്ലേ? അവളങ്ങോട്ടായിരിക്കും പോയത്”

“പക്ഷേ എന്തുകൊണ്ടാണവള്‍ ഹോസ്റ്റലിലേക്ക് വരാതിരുന്നത്?”

“അതാണെനിക്ക് മനസ്സിലാകാത്തത്.” മഞ്ജു പറഞ്ഞു

“ഒരുപക്ഷെ നിന്നെ ഫേസ് ചെയ്യാനുള്ള സങ്കോചം കൊണ്ടായിരിക്കും.” വരദ പറഞ്ഞു

“ശരിയാ, അത്രേം വലിയ ചതിയല്ലേ അവള്‍ മഞ്ജുവിനോട് ചെയ്തത്. മൂന്നു വര്‍ഷത്തോളം നമ്മുടെ കൂടെ ഒരേ മുറിയില്‍ താമസിച്ചിട്ടും ഒരു പരിചയമില്ലാത്തതുപോലെയായിരുന്നു അവളുടെ ഭാവം.”

“അവളുടെ മുഖത്ത് തീരെ പ്രസന്നതയില്ലാത്തതുപോലെ തോന്നി എനിക്ക്. വല്ലാത്തൊരു മ്ലാനത. നിങ്ങളത് ശ്രദ്ധിച്ചോ?” മഞ്ജു ചോദിച്ചു

“അവള്‍ക്ക് വല്ലാത്തൊരു മാറ്റം സംഭവിച്ചതുപോലെ എനിക്കും തോന്നി.” വരദ മഞ്ജുവിന്‍റെ അഭിപ്രായത്തെ അനുകൂലിച്ചു.

“അതൊരുപക്ഷേ കുറ്റബോധം കൊണ്ടായിരിക്കും.”

“എക്സാം കഴിഞ്ഞാല്‍ നമുക്കെല്ലാവര്‍ക്കും ഈ റൂം ഒഴിയണമല്ലോ. അതിനവള്‍ക്ക് ഇങ്ങോട്ട് വന്നല്ലേ പറ്റൂ.”

രണ്ടു ദിവസങ്ങള്‍ക്ക് ശേഷം മഞ്ജു വീണ്ടും വീട്ടിലേക്ക്‌ വിളിച്ചു. ധര്‍മ്മേന്ദ്രനാണ് ഫോണെടുത്തത്. “ധര്‍മന്‍ ചേട്ടാ ഡാഡി തിരിച്ചെത്തിയില്ലേ?”

“ഇല്ല കുഞ്ഞേ. സാറ് പതിവായി കഴിക്കുന്ന മരുന്നുകളെല്ലാം വാങ്ങി അങ്ങോട്ടെത്തിക്കാന്‍ പറഞ്ഞിരിക്കയാ. ഞാന്‍ നാളെ പീരുമേട്ടിലേക്ക് പോകും. അവിടെ തോരാത്ത മഴയണെന്നാ സാറ് പറഞ്ഞത്.”

“ഡാഡിയോട് എന്നെ വിളിക്കാന്‍ പറയണം കേട്ടോ.”

“ശരി കുഞ്ഞേ.”

മഞ്ജു പീരുമേട്ടിലേക്ക് വിളിച്ചെങ്കിലും ലൈനിനെന്തോ പ്രശ്നമുള്ളതുപോലെ കൂകൂ എന്നൊരു ശബ്ദം മാത്രം.

എത്രയും വേഗം ഉണ്ണിത്താന്‍റെ അരികിലെത്തണമെന്നു തോന്നി അവള്‍ക്ക്. പക്ഷേ ഇനിയും മൂന്ന്‌ പേപ്പര്‍ കൂടി എഴുതാനുണ്ട്. പിന്നെ ശനിയും ഞായറും മുടക്കം. തിങ്കളാഴ്ച മുതല്‍ പ്രാക്ടിക്കല്‍ എക്സാംസ് തുടങ്ങും. അതുകൂടി കഴിഞ്ഞിട്ടേ എങ്ങോട്ടെങ്കിലും പോകാനാകൂ.

മനോസങ്കര്‍ഷത്തോടെയാണെങ്കിലും മഞ്ജുവിന് പരീക്ഷകളെല്ലാം നന്നായെഴുതാന്‍ കഴിഞ്ഞു.

അവസാനത്തെ പരീക്ഷയും കഴിഞ്ഞശേഷം സന്ധ്യക്ക് മഞ്ജുവും സ്നേഹിതകളും വലിയൊരു ഭാരം ചുമലിൽ നിന്ന് ഒഴിവായെന്ന ആശ്വാസത്തോടെ റൂമിലിരുന്ന് സംസാരിക്കുകയായിരുന്നു.

അപ്പോള്‍ ആയമാരിലൊരാള്‍ വന്നറിയിച്ചു “മഞ്ജുവിനൊരു ഫോണ്‍.”

ഉണ്ണിത്താനായിരിക്കുമെന്ന പ്രതീക്ഷയോടെയാണ് മഞ്ജു ഫോണെടുത്തത്. ഹലോ ഡാഡി എന്ന് പറയാന്‍ തുടങ്ങിയപ്പോഴേക്കും മുരളിയുടെ സ്വരം. അപായമണി മുഴങ്ങിയതുപോലെ അവളുടെ മുഖം വിളറിപ്പോയി.

“മഞ്ജു മൈ ഡാര്‍ലിംഗ്. ഹൗ ആര്‍ യു” പ്രേമാതുരമായ വാക്കുകള്‍…

പക്ഷേ കാതുകള്‍ ചുട്ടുപൊള്ളും പോലെയാണ് അവള്‍ക്കപ്പോള്‍ തോന്നിയത്. അവളിൽ നിന്നും പ്രതികരണമൊന്നും കിട്ടാതായപ്പോള്‍ മുരളിയുടെ സ്വരം അല്പംകൂടി ഉച്ചത്തിലായി. “ശരിക്ക് കേള്‍ക്കുന്നില്ലേ? അതോ തനിക്കെന്നെ മനസിലാവാഞ്ഞിട്ടാണോ? മഞ്ജു ഡാര്‍ലിംഗ്… ഇത് ഞാനാണ്‌… യുവര്‍ സ്വീറ്റ് ഹാര്‍ട്ട്. എക്സാമിന്‍റെ തിരക്കില്‍ ഈ പാവത്തിനെ മറന്നുവല്ലേ?”

“വഞ്ചകന്‍” പല്ലിറുമ്മി ക്കൊണ്ട് മഞ്ജു അയാളെ മനസാ ശപിച്ചു. പിന്നെ വിരക്തിയോടെ പറഞ്ഞു “മറന്നിട്ടൊന്നുമില്ല”

“താങ്ക് ഗോഡ്. നാളെ ഞാന്‍ ആ വഴി വരുന്നുണ്ട്, തന്നെ ഒന്ന് കാണാന്‍. ആര്‍ യു ഹാപ്പി”

“സോറി, എനിക്ക് തീരെ സമയമുണ്ടാവില്ല. എക്സാംസ് കഴിഞ്ഞിട്ടില്ല.”

“പരീക്ഷകളെല്ലാം ഇന്നത്തോടെ കഴിഞ്ഞെന്ന് തന്‍റെ മമ്മി പറഞ്ഞല്ലോ. ഞാന്‍ തന്നെ കാണാന്‍ വരുന്നുണ്ടെന്ന് അറിയിച്ചപ്പോള്‍ തന്‍റെ മമ്മിക്ക്‌ എന്ത് സന്തോഷമായെന്നോ.”

മഞ്ജു അപ്പോഴും നാവിറങ്ങിപ്പോയതുപോലെ മരവിച്ച് നില്‍ക്കുകയായിരുന്നു

”സ്വീറ്റ് ഹാര്‍ട്ട്, തനിക്കെന്താ എന്നോടൊരു പരിഭവം പോലെ, ഞാനങ്ങോട്ട് എത്തിയാലുടനെ തന്‍റെ പിണക്കമെല്ലാം മാറ്റി തരുന്നുണ്ട്. അപ്പോള്‍ ഞാനെത്തുന്നു, നാളെ വൈകുന്നേരം കൃത്യം അഞ്ചിന്. നമുക്കിത്തവണ ഹോട്ടല്‍ സൗത്ത് പാര്‍ക്കില്‍ പോകാം. തന്നെ ഞാന്‍ ഹോസ്റ്റലില്‍ നിന്ന് പിക്ക് അപ് ചെയ്യാം. ഫ്രെണ്ട്സിനെയെല്ലാം ഒഴിവാക്കിയേക്കണം, കേട്ടോ. ഇത്തവണ നമ്മള്‍ രണ്ടുപേരും മാത്രം.”

അയാളുടെ പൊട്ടിച്ചിരി കാതില്‍ വന്നലച്ചപ്പോള്‍ ഫോണ്‍ എറിഞ്ഞുടക്കാനുള്ള ഒരാവേശം തന്നെ തോന്നി അവള്‍ക്ക്.

പെട്ടെന്ന് അയാളുടെ ശല്യമൊഴിവാക്കാനുള്ള ഉപായമെന്ന നിലക്ക് ഒരു ഉള്‍പ്രേരണ കൊണ്ടെന്നപോലെ അവള്‍ പറഞ്ഞു “ഞാന്‍… ഞാന്‍ ഹോട്ടലില്‍ എത്തിയേക്കാം.”

“ഓ കെ. ഗുഡ് പ്ലാന്‍. തന്‍റെ ഫ്രെണ്ട്സിനെ ഒഴിവാക്കാന്‍ അതാ നല്ലത്. താനീ വിവരം അവരോടൊന്നും പറഞ്ഞേക്കരുത്. കൃത്യം അഞ്ചുമണിക്ക് ഞാന്‍ ഹോട്ടല്‍ സൗത്ത് പാര്‍ക്കിലെ റിസപ്ഷനില്‍ തന്നെ വേയ്റ്റ് ചെയ്യുന്നുണ്ടാകും. ബൈ, സ്വീറ്റ് ഡ്രീംസ്‌.” പൊള്ളുന്ന വസ്തുവിനെയെന്നപോലെ ഫോണ്‍ ക്രേഡിലില്‍ നിക്ഷേപിച്ച ശേഷം ഷോളിന്‍റെ അറ്റംകൊണ്ട് മുഖത്തെ വിയര്‍പ്പുചാലുകള്‍ തുടച്ചുകൊണ്ട് മഞ്ജു റൂമിലേക്ക്‌ മടങ്ങി.

അവളുടെ മുഖത്തെ പാരവശ്യം കണ്ടപ്പോള്‍ വരദ ചോദിച്ചു. “ആരാ വിളിച്ചത്?”

“അയാള്‍, മുരളീ മനോഹര്‍ എന്ന ദുഷ്ടന്‍. ഐ ആം ഈഗേര്‍ലി വേറ്റിംഗ് ടു സീ യു എന്ന്! അയാള്‍ നാളെ വൈകുന്നേരം ഇങ്ങോട്ട് വരുന്നെന്ന്! എന്നിട്ട് സൗത്ത് പാര്‍ക്കില്‍ ഡിന്നറിന് കൊണ്ടുപോകാമെന്ന്, എന്തൊരഭിനയം. ചതിയന്‍, ദുഷ്ടന്‍!” മഞ്ജുവിന്‍റെ സ്വരത്തില്‍ ഈര്‍ഷ്യയും വെറുപ്പും നുരഞ്ഞുപതഞ്ഞു.

നാവുകൊണ്ടുള്ള പ്രഹരംകൊണ്ട് മതിവരാത്തതുപോലെ മേശപ്പുറത്ത് മുഷ്ടി ചുരുട്ടി പലവട്ടം മര്‍ദ്ദിച്ചുകൊണ്ട് അവള്‍ പൊട്ടിത്തെറിച്ചു “അയാളെ എനിക്കിനി കാണണ്ട. ഒരിക്കലും കാണണ്ട.”

“നീ എന്തിനാ ഇങ്ങനെ അപ്സെറ്റാകുന്നെ? അയാളെ കാണാന്‍ താല്പര്യമില്ലെന്ന് നീ നിന്‍റെ മമ്മിയെ വിളിച്ച് പറഞ്ഞേക്ക്. നിന്‍റെ മമ്മി അയാളെ വിളിച്ച് വിവരമറിയിച്ചോളും.”

“കൊള്ളാം. മമ്മിയെ വിളിച്ച് പറഞ്ഞാലൊന്നും യാതൊരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല. മമ്മി അയാളെ തോളത്ത് കയറ്റി വെച്ചിരിക്കയല്ലേ. അയാളെകൊണ്ടുതന്നെ എന്നെ കെട്ടിക്കുമെന്ന വാശിയിലാ മമ്മി. അയാളെന്നെ കാണാന്‍ വരുന്നതില്‍ ഏറ്റവും സന്തോഷിക്കുന്നത് മമ്മി ആയിരിക്കും.”

“അപ്പോള്‍ മമ്മിയോട് പറഞ്ഞതുകൊണ്ട് പ്രയോജനമില്ല. പിന്നെ അയാളെ ഒഴിവാക്കാന്‍ എന്താണ് വഴി?”

“അയാള്‍ എന്നെ പിക്ക് അപ് ചെയ്യാന്‍ ഇങ്ങോട്ട് വരാമെന്ന് പറഞ്ഞപ്പോള്‍ അത് വേണ്ട ഞാന്‍ ഹോട്ടലിലേക്ക് എത്തിക്കൊള്ളാമെന്നാണ് പറഞ്ഞിരിക്കുന്നത്. ഞാന്‍ അങ്ങോട്ട്‌ പോകുന്ന പ്രശ്നമില്ല. കുറേനേരം എന്നെ കാത്തിരുന്ന് മടുക്കുമ്പോള്‍ അയാള്‍ മടങ്ങി പൊയ്ക്കോളും.”

“നിന്നെ കാണാതാകുമ്പോള്‍ അയാള്‍ നിരാശനായി മടങ്ങുമെന്ന് എന്താ ഉറപ്പ്. നിന്നെ അന്വേഷിച്ചയാള്‍ ഇങ്ങോട്ട് വന്നാലോ?” വരദ സംശയമുന്നയിച്ചു

“വന്നാല്‍… വന്നാല്‍ ഞാന്‍ എന്ത് ചെയ്യും? മമ്മിയും ഡാഡിയും തമ്മില്‍ വഴക്കായതും ഡാഡി വീട്ടീന്ന് ഇറങ്ങി പോയതുമെല്ലാം അയാള്‍ കാരണമാണ്. അയാളെന്‍റെ ജീവിതം നശിപ്പിക്കും.” ഇരുകൈകള്‍കൊണ്ടും മുഖം പൊത്തിക്കൊണ്ട് മഞ്ജു തേങ്ങിക്കരഞ്ഞു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...