“എടീ പെണ്ണേ, നല്ല ചൂടോടെ ഒരു ഗ്ളാസ്സ് ചുക്കുവെള്ളമിങ്ങോട്ടെടുക്ക്” ശാസനാസ്വരം കേട്ട് മണ്ഡോദരി തിരിഞ്ഞുനോക്കുമ്പോൾ അടുക്കള വാതിൽക്കൽ ഈശ്വരിയമ്മ.

“ജീരകവെള്ളമിരിപ്പില്ലല്ലോ അമ്മച്ചീ. ഇപ്പോ ശരിയാക്കിത്തരാം.” മണ്ഡോദരി അനുനയസ്വരത്തിൽ പറഞ്ഞു.

“സമയം മണി പതിനൊന്നാകാറായല്ലോ. നീ ഇന്നേരംവരെ എന്തെടുക്കുവായിരുന്നു.” ഈശ്വരിയമ്മയുടെ സ്വരം കൂടുതൽ കനത്തു.

എന്തെടുക്കുകയായിരുന്നെന്ന്! എല്ലാവർക്കുമുള്ള ബെഡ്കോഫി, ഈശ്വരിയമ്മക്ക് മാത്രം ചായ രണ്ട് കിലോ ഉരുളക്കിഴങ്ങു കൊണ്ട് സ്റ്റ്യൂ, അരക്കിലോ ഉള്ളികൊണ്ട് ചട്ടിണി. പിന്നെ ഡസൻകണക്കിന് പാലപ്പം, സേതുകൊച്ചമ്മക്ക് ബാങ്കിലേക്ക് കൊണ്ടുപോകാനുള്ള ഉച്ചഭക്ഷണം. പ്രാതലിനുള്ള വട്ടങ്ങളെല്ലാം മേശപ്പുറത്തെത്തിക്കുന്ന ജോലിയും അത് കഴിഞ്ഞുള്ള ക്ലീനിങ്ങും. ഉച്ചയൂണിന്‍റെ പാചകം ബാക്കി കിടക്കുന്നു. വയറ് കത്തിയെരിഞ്ഞിട്ട് വയ്യ. അടുപ്പത്തിട്ടിരിക്കുന്ന അരി വെന്തിട്ട് വേണം അല്പം കഞ്ഞിവെള്ളം മോന്താൻ.

“ഈയമ്മേടെ ശകാരംകേട്ട് മടുത്തു.” മണ്ഡോദരി പല്ലിറുമ്മിക്കൊണ്ട് മുറുമുറുത്തു.

“എന്താടീ അസത്തേ നീ നിന്ന് പിറുപിറുക്കുന്നേ.” ഈശ്വരിയമ്മയുടെ സ്വരം കൂടുതൽ പരുഷമായി.

“അമ്മച്ചി ഉമ്മറത്ത് പോയിരുന്നാട്ടേ. ജീരകവെള്ളം ഞാനങ്ങോട്ട് കൊണ്ടുവന്ന് തരാം.” മണ്ഡോദരി ശല്യമൊഴിവാക്കാൻ ശ്രമിച്ചു.

മൂക്ക് വിടർത്തി നിന്നുകൊണ്ട് ഈശ്വരിയമ്മ അസഹ്യതയോടെ ചോദിച്ചു. “എന്താടീ ഇവിടൊരു ദുർഗന്ധം?”

“സിങ്കിലിരിക്കുന്ന മീനിന്‍റെയാ അമ്മച്ചി. ഞാനത് വെട്ടിക്കഴുകാൻ പോകുവായിരുന്നു.”

“ഓ! നിന്‍റെ മാഡത്തിനതിന്‍റെ വാടയില്ലാതെ ചോറ് എറങ്ങൂല്ലല്ലോ. ശങ്കരന് മത്സ്യം വീട്ടിക്കേറ്റുന്നതുതന്നെ ഇഷ്ടമല്ലായിരുന്നു. ഇപ്പോ ശങ്കരന്‍റെ ഇഷ്ടങ്ങളൊക്കെ ആരാ നോക്കണേ. നിന്‍റെ മാഡം പറയുംപോലല്ലേ ഇവിടുത്തെ കാര്യങ്ങള്.”

സ്വരമല്പം താഴ്ത്തി ഈശ്വരിയമ്മ ചോദിച്ചു. “ഞാൻ നിന്നോടൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം. നമ്മുടെ മഞ്ജൂന്‍റെ അച്ചാരകല്യാണം മുടങ്ങീതിന്‍റെ ശരിയായ കാരണമെന്താ?”

“ചെറുക്കന്‍റെ ഡാഡിക്ക് ഹാർട്ട് അറ്റാക്ക് വന്നതുകൊണ്ടാണെന്ന് ഞാനമ്മച്ചിയോട് ഇന്നലേം പറഞ്ഞാരുന്നല്ലോ.”

“പക്ഷെ, എനിക്കെന്തോ അതങ്ങോട്ട് വിശ്വസിക്കാനാവുന്നില്ലെടീ.”

“എനിക്കിത്രയൊക്കെയേ അറിയാവൂ. അമ്മച്ചി കൊച്ചമ്മ വരുമ്പോ നേരിട്ട് ചോദിച്ച് നോക്ക്.” മണ്ഡോദരി ഈശ്വരിയമ്മയുടെ ക്രോസ് വിസ്താരത്തിൽ നിന്നും തലയൂരി.

ശ്രമം പാളിയപ്പോൾ ഈശ്വരിയമ്മ വീണ്ടും ചൂടായി. “എടി പെണ്ണേ, മീനെടുത്ത കൈകൊണ്ട് നീ ചുക്കു വെള്ളമെടുത്തേക്കരുത് കേട്ടോ. ഉളുമ്പുമണം കേട്ടാലെനിക്ക് ഓക്കാനം വരും.”

“എങ്കി അമ്മച്ചി ധർമ്മൻചേട്ടനോട് ചുക്കുവെള്ളം തിളപ്പിച്ച് തരാൻ പറഞ്ഞേക്ക്.”

മണ്ഡോദരിയുടെ നേരെ അതിരൂക്ഷമായി ഒന്ന് നോക്കിയിട്ട് ഈശ്വരിയമ്മ അടുക്കളയിൽ നിന്ന് പുറത്തേക്ക് നടന്നു. കുറച്ച് കഴിഞ്ഞപ്പോൾ ധർമ്മേന്ദ്രൻ അങ്ങോട്ട് വന്നു.

“ഈശ്വരിയമ്മച്ചിയെന്താ കെറുവിച്ചിരിക്കുന്നേ. താനവരോടെന്തെങ്കിലും തറുതല പറഞ്ഞോ?”

“ഞാനൊന്നും പറഞ്ഞില്ലേ. ചുക്കുവെള്ളമുണ്ടാക്കാൻ താമസിച്ച് പോയതിനാ വഴക്ക്. ധർമ്മൻചേട്ടനിതു വരെ എവിടായിരുന്നു.”

“തൊടീല്. ഞാനും ശിവരാമൻസാറും കൂടി പടവലത്തിന് പന്തലിടുകയായിരുന്നു. ഇന്നെന്താ പ്രാതലൊന്നുമില്ലേ? നല്ല വിശപ്പ്.”

“ഒരുകിലോ അരിയരച്ച് ആപ്പമുണ്ടാക്കിവെച്ചതാ. നല്ല രുചീന്നും പറഞ്ഞ് ശിവരാമൻസാറും ഈശ്വരിഅമ്മച്ചീം കൂടി പാത്രം കാലിയാക്കി. അരി അടുപ്പത്തിട്ടുണ്ട്. വെന്താൽ കഞ്ഞി തരാം. അപ്പോഴേക്കും ഈശ്വരിഅമ്മച്ചിക്കിച്ചിരി ചുക്കുവെള്ളം  ഉണ്ടാക്കിക്കൊടുത്തേക്ക്. എന്‍റെ കയ്യിൽ മീൻ വാടയാ.”

ധർമ്മേന്ദ്രൻ ടാപ്പിൽ നിന്ന് ഒരു പാത്രം വെള്ളമെടുത്ത് സ്റ്റൗവ്വിന്മേൽ വെച്ചു.

വിയർപ്പിൽ മുങ്ങി അകത്തേക്ക് വന്ന ശിവരാമകൃഷ്ണനോട് ഈശ്വരിയമ്മ ചോദിച്ചു. “നീയെവിടെയായിരുന്നു ശിവരാമാ”

“തൊടീലായിരുന്നമ്മേ”

എഴുന്നേറ്റ് വാതിൽ ചാരിയടച്ചശേഷം പതിഞ്ഞസ്വരത്തിൽ ഈശ്വരിയമ്മ പറഞ്ഞു “ആ ഐഎഎസുകാരൻ മുങ്ങിയതു തന്നെയാണെന്നാ തോന്നുന്നേ. അയാളുടെ അച്ഛന് ഹാർട്ട് അറ്റാക്കുണ്ടായ കഥയൊക്കെ ശുദ്ധപൊളിയാ.”

“അങ്ങനെ തോന്നാൻ കാരണം?”

“ഒന്നും ഒന്നും രണ്ടാണെന്ന് ആർക്കാ അറിഞ്ഞൂടാത്തത്? ആ ചെറുപ്പക്കാരൻ മഞ്ജൂനെ ഇതുവരെ ഫോണിലൊന്ന് വിളിച്ചിട്ടും കൂടിയില്ല. പണിക്കരെ ഏത് ഹോസ്പിറ്റലിലാ അഡ്മിറ്റ് ചെയ്തിരിക്കുന്നേന്ന് ഞാൻ ചോദിച്ചപ്പോ ശങ്കരനുത്തരമില്ല. മാത്രല്ല നമ്മളിവിടെ വന്നമുതൽ ഞാൻ ശ്രദ്ധിക്കുന്നൂ, ശങ്കരന്‍റെ മുഖത്തൊരു ജാള്യതയുമുണ്ട്. വെട്ടും കിളയുമായി നേരം കളയാതെ നീ മഞ്ജുവിനെ സ്വന്തമാക്കാനുള്ള വഴി നോക്കിക്കോ ഇപ്പോ നല്ലോരവസരമാ.”

“അതൊന്നും ശരിയാകാൻ പോണില്ലമ്മേ. അവൾക്ക് എന്നെക്കെട്ടാൻ ഇഷ്ടമല്ലാത്തതു കൊണ്ടല്ലേ മറ്റൊരു വിവാഹത്തിനവൾ തയ്യാറായത്?”

“വിവാഹം നടന്നില്ലല്ലോ. എന്‍റെ നോട്ടത്തിൽ ഇനിയത് നടക്കാനും പോണില്ല. മഞ്ജൂന് അതിന്‍റെ മനസ്താപം കാണും. നീയവളെ വേണ്ടപോലെ ആശ്വസിപ്പിക്കണം. നിനക്കവളോടുള്ള സ്നേഹമവളറിയട്ടെ” ഈശ്വരിയമ്മ ശിവരാമകൃഷ്ണനെ പ്രോത്സാഹിപ്പിച്ചു.

പിറ്റേന്നും മുരളിയും പൂർണ്ണിമയും കാർസവാരി കഴിഞ്ഞെത്തിയപ്പോൾ വല്ലാതെ വൈകിയിരുന്നു.

ചന്ദ്രശേഖർ രണ്ടുപേരേയും സ്വാഗതം ചെയ്തുകൊണ്ട് ചോദിച്ചു “വെൽക്കം വെൽക്കം. എന്താ നിങ്ങൾ വൈകിയത്?”

പൂർണ്ണിമ മൗനംപാലിച്ചപ്പോൾ മുരളി പറഞ്ഞു. “വഴീലൊക്കെ വല്ലാത്ത ഫോഗായിരുന്നു അങ്കിൾ. തൊട്ട് മുന്നിലെ റോഡുപോലും നേരാംവണ്ണം കാണാൻ കഴിഞ്ഞിരുന്നില്ല. പാതിവഴിയിൽ വണ്ടി നിർത്തിയിടേണ്ടിവന്നു.”

“നീയിന്ന് മുരളിയെ എങ്ങോട്ടാ മോളേ കൊണ്ടു പോയത്?” ചന്ദ്രശേഖർ പൂർണ്ണിമയുടെ നേരെ തിരിഞ്ഞ് ചോദിച്ചു

“പ്രത്യേകിച്ചങ്ങനെ….”

മുരളിയപ്പോൾ ഇടയിൽകയറി പറഞ്ഞു. “ഞാനാ പറഞ്ഞത് ഇന്നലെ പോയ ദേവീ ക്ഷേത്രത്തിലേക്കു തന്നെ പോകാമെന്ന്. എനിക്കാ സ്ഥലം വളരെയിഷ്ടപ്പെട്ടു, അങ്കിൾ”

“അത്താഴത്തിന് നിങ്ങളുംകൂ ടിയെത്തിയിട്ടിരിക്കാമെന്ന് വിചാരിച്ചിരിക്കയായിരുന്നു ഞങ്ങൾ”

“നിങ്ങളിരുന്നോളൂ. ഞാനീ ഡ്രസ്സൊന്ന് ചേയ്ഞ്ച് ചെയ്തിട്ട് വരാം.” പൂർണ്ണിമ പെട്ടെന്ന് അവളുടെ മുറിയിലേക്ക് പോയി.

ചന്ദ്രശേഖറും മുരളിയും പണിക്കരും ഡൈനിംഗ് റീമിലേക്ക് നടന്നു. അരഡസനോളം കാസറോളുകളിൽ ആവിപറക്കുന്ന ഭക്ഷണം തയ്യാറാക്കി വെച്ചിരുന്നു.

അവർ മൂന്ന് പേരും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോൾ പുറത്ത് ഒരു കാറിന്‍റെ സ്വരം കേട്ടു. നിമിഷങ്ങൾക്കകം ഒരു യുവാവ് അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ചന്ദ്രശേഖർ അയാളെ അതിഥികൾക്ക് പരിചയപ്പെടുത്തി. “ഇതെന്‍റെ മൂത്തമകൻ സന്തോഷ്.”

സന്തോഷ് അതിഥികളോടായി “ഹാപ്പി ടു മീറ്റ് യൂ” എന്ന് പറഞ്ഞെങ്കിലും അയാളുടെ മുഖം മ്ലാനമായിരുന്നു.

“ആലപ്പുഴയിലെത്തിയാലുടനെ സന്തോഷിനേയും സന്ദീപിനേയും മീറ്റ് ചെയ്യണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു ഞങ്ങൾ” മുരളി അറിയിച്ചു.

“യു ആർ മോസ്റ്റ് വെൽകം” സന്തോഷ് ഒരു വരണ്ട പുഞ്ചിരിയോടെ സ്വാഗതമറിയിച്ചു. പിന്നീടയാൾ ചന്ദ്രശേഖറിനോടായി ചോദിച്ചു “ഡാഡീ, സന്ദീപ് ഇങ്ങോട്ട് വന്നിരുന്നോ?”

“ഇല്ലല്ലോ”

“പരാതി പറയാനവൻ ഡാഡീടെയടുത്തേക്ക് വരികയാണെന്ന് പറഞ്ഞോണ്ടാണല്ലോ കലിതുള്ളിക്കൊണ്ട് ഷോപ്പീന്നിറങ്ങിയത്.”

“പരാതിയോ? എന്ത് പരാതി” ചന്ദ്രശേഖറിന്‍റെ മുഖം ഉൽക്കണ്ഠകൊണ്ട് ചുവന്നുപോയി.

“അവനിന്ന് കടേല് എന്തെല്ലാം കലാപങ്ങളാണുണ്ടാക്കിയേന്നറിയോ?”

ചന്ദ്രശേഖറിന്‍റെ മുഖമപ്പോൾ കടലാസുപോലെ വിളറിപ്പോയി. അതിഥികളുടെ നേരെ പതറിച്ചയോടെ പാളിനോക്കിക്കൊണ്ട് അയാൾ പെട്ടെന്ന് ഭക്ഷണത്തിന് മുന്നിൽ നിന്ന് കൈകുടഞ്ഞെഴുന്നേറ്റു.

“നീ വാ, നമുക്ക് ഡ്രായിംഗ് റൂമിലിരുന്ന് സംസാരിക്കാം” കൈ കഴുകാന്‍ വാഷ്ബേസിനടുത്തേക്ക് നടന്നുകൊണ്ടയാൾ പറഞ്ഞു.

ഡ്രോയിംഗ്റൂമിലെത്തിയപ്പോൾ ചന്ദ്രശേഖർ പതിഞ്ഞസ്വരത്തിൽ തിരക്കി. “എന്താ പ്രശ്നം? ഷോപ്പിനകത്ത് കാലുകുത്തിപോകരുതെന്ന് സന്ദീപിനെ താക്കീത് ചെയ്തിട്ടാണല്ലോ ഞാനിങ്ങോട്ട് പോന്നത്.”

“കൊള്ളാം ഡാഡിയെ അനുസരിക്കുന്നൊരു പാർട്ടിതന്നെ. ഡാഡിയിങ്ങോട്ട് വന്നന്ന് മുതൽ അവൻ ശല്യമുണ്ടാക്കാൻ തുടങ്ങി. കടയിൽവന്ന് ബഹളമുണ്ടാക്കി അവനെന്നും കുറേ പൈസേം വാങ്ങിക്കൊണ്ട് പോകും. കൊടുത്തില്ലെങ്കിൽ എന്നേക്കേറി അടിക്കാൻ വരും. ഇന്നവൻ കടേലേക്ക് കയറിവന്നത് കുടിച്ച് വെളിവില്ലാതെയാ. വന്ന് കയറിയപാടേ, പർച്ചേസിന് വന്നിരുന്ന ഒരു കല്യാണപാർട്ടിയിലെ മണവാട്ടിപ്പെണ്ണിനോട് ശൃംഗാരോം തുടങ്ങി. അവനാ പെണ്ണിനെ നെക്ലസ്സ് കെട്ടിക്കണമെന്ന്! അവളുടെ ബന്ധുക്കളവനെ തടഞ്ഞപ്പോൾ അവൻ കൂടുതൽ വയലന്‍റായി. പിടീം വലീം തല്ലുമൊക്കെയായി ആകെ ബഹളം. സ്റ്റാഫെല്ലാവരും കൂടി അവനെ പിടിച്ചുകൊണ്ട് പോയി അകത്തെ റെസ്റ്റ്റൂമിൽ കൊണ്ടിരുത്തി. വിളയാട്ടം സമ്മതിച്ച് കൊടുക്കാത്തതിന് അവനെന്നെ കുറേ ചീത്ത വിളിച്ചു. ഡാഡീടടുത്തേക്ക് പരാതിപ്പെടാന്‍ പോകുന്നൂന്ന് പറഞ്ഞാണവൻ ഇറങ്ങിപ്പോയത്. ഇക്കണക്കിന് പോയാൽ നമ്മുടെ കട അടച്ചിടേണ്ടിവരും, ഡാഡി.”

“അവനിങ്ങനെ തുടങ്ങിയാൽ നമ്മളെന്ത് ചെയ്യും? എന്നാലും നീ സന്ദീപിനെക്കുറിച്ച് നമ്മുടെ ഗെസ്റ്റുകളുടെ മുന്നിൽ വെച്ച് പറയേണ്ടിയിരുന്നില്ല.”

“സോറി ഡാഡീ, ഞാനതത്രക്കാലോചിച്ചില്ല.”

ആ നിമിഷം ഒരു മോട്ടോർബൈക്ക് അലറിപ്പാഞ്ഞുവന്ന് ബ്രേക്കിട്ട് നിന്നു. സന്ദീപായിരുന്നു ആഗതൻ.

“നീയെന്തൊക്ക ഏഷണിയാടാ ഡാഡിയോട് പറഞ്ഞത്” എന്ന് ചോദിച്ചുകൊണ്ട് അയാൾ സന്തോഷിന്‍റെ നേരെ പാഞ്ഞടുത്തു.

ആജാനുബാഹുവാണ് സന്ദീപ്. സന്തോഷ് കൃശഗാത്രനും.

പൂച്ചക്ക് മുന്നിലകപ്പെട്ട എലിയെപ്പോലെ ഭയന്ന് വിറച്ച് നില്ക്കുന്ന സന്തോഷിന്‍റെ കഴുത്തിൽ പിടിമുറുക്കിക്കൊണ്ട് സന്ദീപ് ആക്രോശിച്ചു. “നിന്നെയിന്ന് കൊല്ലും ഞാൻ.”

ബഹളംകേട്ട് ഡ്രോയിംഗ്റൂമിലെത്തിയ മുരളിയും പണിക്കരും ആ ഭീകരരംഗം കണ്ട് സ്തംഭിച്ച് നിന്നുപോയി. പൂർണ്ണിമയും അപ്പോഴേക്കും അവിടേക്കോടിയെത്തി.

“അവനെ വിട് സന്ദീപ്. അവൻ നിന്നെക്കുറിച്ച് യാതൊന്നും എന്നോട് പറഞ്ഞിട്ടില്ല. കടയിലെ കളക്ഷൻഡാറ്റ കാണിക്കാൻ വന്നതാണവൻ.”

സന്ദീപിനെ ശാന്തനാക്കാനുള്ള ചന്ദ്രശേഖറിന്‍റെ ശ്രമം വിജയിച്ചില്ല. സന്ദീപിന്‍റെ കടുംപിടുത്തം കൂടുതൽ മുറുകിയതേയുള്ളു.

സന്തോഷിന്‍റെ കണ്ണുകൾ പുറത്തേക്ക് തള്ളിവന്നു. മുഖത്തെ മാംസപേശികൾ വലിഞ്ഞുമുറുകി. അവന്‍റെ തൊണ്ടക്കുഴിയിൽനിന്നും ഒരു വികൃതസ്വരം നിഷ്ക്രമിച്ചു.

ചന്ദ്രശേഖർ ദയനീയസ്വരത്തിൽ മുരളിയോടപേക്ഷിച്ചു. “പ്ളീസ് സ്റ്റോപ് ഹിം… പ്ലീസ്…”

മുരളി സന്ദീപിന്‍റെ രണ്ട് കൈകളിലും അള്ളിപ്പിടിച്ച് പുറകോട്ട് വലിച്ചു. ഏതാനും നിമിഷത്തെ ബലപരീക്ഷണത്തിന് ശേഷം സന്ദീപിന്‍റെ നീരാളിപ്പിടുത്തത്തിൽ നിന്നും മുരളി സന്തോഷിനെ സ്വതന്ത്രനാക്കി. അതോടെ സന്തോഷ് ഒരു പഴന്തുണി പോലെ നിലത്തേക്ക് കുഴഞ്ഞുവീണു.

സന്ദീപിന്‍റെ രോഷമെല്ലാം അപ്പോൾ മുരളിയുടെ നേർക്കായി. “താനാരാ എന്നെ തടയാൻ” എന്ന് ചോദിച്ചുകൊണ്ട് അയാൾ മുരളിയുടെ ഷർട്ടിന്‍റെ കോളറിൽ പിടികൂടി.

പൂർണ്ണിമയപ്പോൾ സന്ദീപിന്‍റേയും മുരളിയുടേയും നടുവിലേക്ക് കയറിനിന്നു കൊണ്ട് അപേക്ഷിച്ചു. “എന്താ സന്ദീപേട്ടായിങ്ങനെ… മുരളിയെ വിട്ടേക്ക്.. പ്ലീസ്”

കോപമാളുന്ന കണ്ണുകൾകൊണ്ട് മുരളിയെ ആപാദചൂഡമൊന്ന് അളന്ന് നോക്കിക്കൊണ്ട് പരിഹാസവും അവജ്ഞയും കലർന്നസ്വരത്തിൽ സന്ദീപ് ചീറി, “ഓ! ഇയാള് നിന്‍റെ വുഡ് ബിയാണല്ലോ. നോ പ്രോബ്ളം. കാരിയോൺ. പക്ഷെ ഒരു കാര്യം. വല്യ വിഐപിയാണെന്നും പറഞ്ഞ് ഇയാളെന്നോട് വിളച്ചിലെടുക്കാൻ വന്നേക്കരുത്.” മുരളിയുടെ ഷർട്ടിൽ നിന്ന് പിടിവിട്ടുകൊണ്ട് സന്ദീപ് ചവിട്ടുപടികളിറങ്ങി ബൈക്കിനടുത്തേക്ക് നടന്നു. നിമിഷങ്ങൾക്കകം സന്ദീപിനേയും വഹിച്ചുകൊണ്ട് ബൈക്ക് പുകമഞ്ഞിനുള്ളിൽ അപ്രത്യക്ഷമാവുകയും ചെയ്തു.

സന്തോഷപ്പോഴും അർദ്ധപ്രാണനായി വീണിടത്തുതന്നെ കിടക്കുകയായിരുന്നു. അയാളുടെ കഴുത്താകെ നീലച്ച് പോയിരുന്നു. മുരളിയും ചന്ദ്രശേഖറുംകൂടി അയാളെ താങ്ങിയെഴുന്നേല്പിച്ച് സോഫയിലേക്കിരുത്തി.

പ്രക്ഷുബ്ധമായ അന്തരീക്ഷത്തിനയവു വരുത്താനെന്നപോലെ ചന്ദ്രശേഖർ പറഞ്ഞു “നമുക്ക് ഭക്ഷണം കഴിക്കാം. മുരളിയും പണിക്കരും വരൂ. സന്തോഷ് നീയും വാ.”

ഭക്ഷണത്തിന് മുന്നിൽ വന്നിരുന്നെങ്കിലും മാനസികക്ഷോഭത്താൽ ഉമിനീർ വറ്റിയ സ്ഥിതിയിലായിരുന്നു എല്ലാവരും..

“ഞാനൊന്ന് വിശ്രമിക്കട്ടെ,വല്ലാത്ത ക്ഷീണം.” പണിക്കർ മെല്ലെ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

“എനിക്കും വല്ലാതെ ഉറക്കം വരുന്നു. ഗുഡ്നൈറ്റ്.” മുരളിയും പണിക്കരെ അനുഗമിച്ചു.

തണുത്ത് വിറങ്ങലിച്ചുപോയ ഭക്ഷണവും പാതിയൊഴിഞ്ഞ പ്ലേറ്റുകളും ഡൈനിംഗ് ടേബിളിൽ അനാഥമായി കിടന്നു.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...