ഷൈലജയുടെ കാൽ ആക്സലേറ്ററിൽ അമർന്നുകൊണ്ടേയിരുന്നു. പോരാ, സ്പീഡ് ഇത്രയും പോരാ എന്നായിരുന്നു അപ്പോൾ, മനസ്സിന്‍റെ പാച്ചിൽ. ആരൊയൊക്കെയോ തോൽപിക്കാൻ, എന്തിനെയൊക്കെയോ പേടിച്ചുള്ള ഒരു മരണപ്പാച്ചിൽ..

ആലുവായിലുള്ള അമ്മവീട്ടിൽ നിന്നിറങ്ങിയപ്പോൾ വിമൻസ് ക്ലബ്ബിലൊന്നു കയറി. എല്ലാ മുഖങ്ങളിലും ഒരു അവിശ്വസനീയത കാണാമായിരുന്നു. പെട്ടെന്ന് ലതിക ലത്തീഫ് വന്ന് കരം ഗ്രഹിച്ചു.

“ഹലോ ഷൈലു, നീയിപ്പോഴെത്തിയതേയുള്ളോ?”

മറുപടി അവൾക്കാവശ്യമില്ലായിരുന്നു. ചുണ്ടുകോട്ടി ഒന്നു ചിരിച്ചശേഷം മറിയ പോളിന്‍റെയടുത്തേക്ക് ചെന്നു. തന്നെ കണ്ടപ്പോൾ അവൾ പരുങ്ങുന്നതായി തോന്നി. അവൾ പ്രതീക്ഷിക്കുന്നതിനു മുമ്പു തന്നെ തന്‍റെ വലതുകൈ അവളുടെ ഇടതുകവിളിൽ ശക്തിയായി പതിച്ചു കഴിഞ്ഞിരുന്നു. അവൾക്കറിയാം താനെന്തിനാണ് അത് ചെയ്തതെന്ന്. സ്തംഭിച്ചു നിൽക്കുന്നവരെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് പുറത്തേക്കു നടന്നു.

നേരെ കാറിൽ കയറി റിവേഴ്സെടുത്ത് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ആരോ പറയുന്നതു കേട്ടു “ഇതവളുടെ ഒടുക്കത്തെ പോക്കാകട്ടെ…”

ഒന്നു തിരിഞ്ഞു നോക്കി. അതു പറഞ്ഞവളാരാണെന്നു മനസ്സിലായില്ല. കാർ പുറത്തേക്കെടുക്കുമ്പോൾ മനസ്സു പറഞ്ഞു, “അതേ, ഇതെന്‍റെ ഒടുക്കത്തെ  പൊക്കു തന്നെയാണ്.”

നാഷണൽ ഹൈവേയിൽ കൂടി കാർ ഓവർസ്പീഡിൽ പാഞ്ഞു. പനമ്പള്ളി നഗറിലെ തന്‍റെ വീടായിരുന്നു ലക്ഷ്യം. ഒരുപാട് ശാപങ്ങൾ തന്‍റെ തലയ്ക്കു മുകളിലുണ്ട്. അത് സാധ്യമാവുന്നെങ്കിൽ… അത് തന്‍റെ കാറോട്ടത്തിൽക്കൂടി തന്നെയായാൽ അതല്ലേ നല്ലത്. ഒന്നുരണ്ടിടത്ത് ട്രാഫിക് പോലീസ് കൈകാണിച്ചു. കണ്ടില്ലെന്നു നടിച്ച് മുന്നോട്ടു പാഞ്ഞു. ഒരു പെണ്ണായതുകൊണ്ട് അവർ തന്നെ പിന്തുടർന്നുവരില്ല. നമ്പർ നോട്ട് ചെയ്യുന്നതു കണ്ടു. തന്‍റെ വേഗത കണ്ടിട്ടാവണം എതിരെ വരുന്ന വാഹനങ്ങൾ ഒതുങ്ങിപ്പോയിരുന്നു. അവർ കരുതിയിരിക്കും… ഇവൾ രണ്ടും കൽപിച്ചിറങ്ങിയവൾ തന്നെയാണ്.

ഷൈലജയ്ക്ക് തന്നോടുതന്നെ വെറുപ്പു തോന്നി. കാറിന്‍റെ സാപീഡിനൊത്ത് മനസ്സും പിന്നിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്നു. ഒന്നും ആഗ്രഹിച്ചിരുന്നില്ല. കാരണം ഒരു മിഡിൽക്ലാസ് ഫാമിലിയിൽ ജനിച്ചു വളർന്ന തനിക്ക് അതിനർഹതയുണ്ടെന്നു തോന്നിയില്ല. താൻ ജനിച്ചതേ ശാപം എന്നു കരുതുന്ന ബന്ധുക്കളുടെ മുന്നിൽപ്പെടാതെ അകന്നുമാറി എന്നും അമ്മയോടൊട്ടി നിൽക്കുവാനായി വെമ്പൽ കൊണ്ടു. എന്തോ കണ്ടു ഭയന്നു പകച്ചു. ഏങ്ങളടി കൂടി മറന്ന്, അരക്ഷിതാവസ്ഥയിലെന്നപോലെ നിൽക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ രൂപം മനസ്സിലെപ്പോഴും മായാത നിൽക്കുന്നു. അത് തന്‍റേതായിരുന്നെന്നറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാണീ വെറുപ്പ്. തന്നെ എതിർക്കുന്ന എല്ലാറ്റിനോടും ഒരു പക. ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്നൊരു വാശി.

അമ്മ, അമ്മാവന്മാരുടെ മുന്നിൽ കാശിനായി കൈ നീട്ടുമ്പോൾ തനിക്ക് അവരോടായിരുന്നില്ല വെറുപ്പ്. അച്ഛനോടായിരുന്നു. ഒരിക്കലും അമ്മയുടെ കണ്ണിൽ നീര് പൊടിയരുതെന്ന് ആശിച്ചു. അതിനായി മനസ്സിനെ സജ്ജമാക്കുകയായിരുന്നു അപ്പോൾ മുതൽ.

അച്ഛനും അമ്മയും തെറ്റിയതെന്തിനെന്ന് ഇപ്പോഴും തനിക്കറിയില്ല. ഒരുപാട് നാൾ അടുത്തറിഞ്ഞതിനു ശേഷം ഒന്നായവർ. രണ്ടുപേരുടേയും ഫാമിലി സ്റ്റാറ്റസ് വളരെ കേമം അച്ഛന്‍റെ വീട്ടുകാർക്കെല്ലാം എന്നും തന്നെ ഏറെ ഇഷ്ടമായിരുന്നു.

അച്ഛമ്മ മരിച്ചതറിഞ്ഞ് അച്ഛന്‍റെ അനിയത്തി (ചിറ്റ) വന്നപ്പോഴാണ് ഞാനവരെ ആദ്യമായി കണ്ടത്. അച്ഛമ്മയുടെ ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പി. തന്നോടവർക്ക് എന്തിഷ്ടമായിരുന്നു, അമ്മൂ… എന്നുള്ള വിളി ഇപ്പോഴും കാതിലുണ്ട്.

എന്നേക്കാൾ അഞ്ച് വയസ്സിനിളയതായിരുന്നു ചിറ്റയുടെ മോൾ. അന്നെനിക്ക് എട്ട് വയസ്സായിരിക്കണം. ചിറ്റ എന്നെ മടിയിൽ വച്ച് കൊഞ്ചിക്കുമ്പോഴെല്ലാം എനിക്കെന്ത് സന്തോഷമായിരുന്നു. ചിറ്റയുടെ മോൾ നീനു ആയിരുന്നു എന്‍റെ കൂട്ടുകാരി. അവൾ ചേച്ചീ… ചേച്ചീയെന്ന് വിളിച്ച് പിറകേ നടക്കുമ്പോൾ താൻ ഏതോ വലിയ ലോകത്തെത്തിയതുപോലെ തോന്നി.

ചിറ്റ വളരെ സ്ട്രിക്റ്റായിരുന്നു. അതുകൊണ്ട് ഭയങ്കര പേടിയായിരുന്നു. പക്ഷഏ, ഒരിക്കൽപോലും വഴക്കു പറയുകയോ ശാസിക്കുകയോ കളിയാക്കുകയോ ചെയ്തിട്ടില്ല. വല്യമ്മമാർ അമ്മയോട് തന്നെക്കുറിച്ച് കളിയാക്കി പറയുന്നതും മറുപടിക്കായ് അമ്മ പതറുന്നതും ഞാൻ പലതവണ കണ്ടിട്ടുണ്ട്. പക്ഷേ അമ്മ ചിറ്റയുടെ അടുക്കൽ എന്തു പറഞ്ഞാലും “സാരമില്ല ഏട്ടത്തിയമ്മേ, അവൾ മിടുക്കിയാവും” എന്നായിരിക്കും മറുപടി.

ഓർമ്മകൾ കാടുകയറുന്നതായി തോന്നി. പിടിച്ചിട്ടു കിട്ടുന്നില്ല. കൈകൾ സ്റ്റിയറിംഗിനെ എങ്ങനെയോ നിയന്ത്രിക്കുന്നു. തന്‍റെ ചിന്തകൾക്കാണോ കാറിനാണോ സ്പീഡ് അധികം…

അച്ഛന്‍റെ ഉപേക്ഷിച്ചു പോകലും അമ്മയുടെ നിസ്സഹായാവസ്ഥയും തന്നെ ഒരു മന്ദബുദ്ധിയാക്കിയെന്ന് അമ്മാവന്മാരും വിചാരിച്ചു. എന്നാൽ തന്‍റെ ഉള്ളിൽ ഉറങ്ങിക്കിടന്നിരുന്ന, എന്താ പറയുക… സിംഹം ഒരു നായ് ആവാൻ തയ്യാറല്ലായിരുന്നു. എല്ലാവരുടേയും നിർബന്ധത്താൽ വീണ്ടും അച്ഛനും അമ്മയും ഒത്തുചേർന്നു. അപ്പോഴും എനിക്ക് ആരുമായും ഒത്തുചേരാനായില്ല.

സെന്‍റ്മേരീസ് കോൺവെന്‍റ് സ്കൂളിൽ നിന്ന് പത്താംതരം പാസ്സായി പുറത്തു വന്നപ്പോൾ അഹങ്കാരം തോന്നിയെന്ന് പറയുകയാകും ശരി. സ്കൂളിൽ ഫസ്റ്റ് ആയതിന്‍റെ ആരോടൊക്കെയോ പക തീർതത്തിന്‍റെ, ഒരു മന്ദബുദ്ധിയല്ലല്ലോയെന്ന് തെളിയിച്ചതിന്‍റെ അഹങ്കാരം.

പിന്നെ കോളേജിൽ പ്രീ ഡിഗ്രിക്ക് അമ്മയുടേയും അച്ഛന്‍റെയും ഇഷ്ടപ്രകാരം മാത്ത്സ് ഗ്രൂപ്പ് എടുത്തപ്പോഴും അവർ വിചാരിച്ചു ഞാൻ നല്ല കുട്ടിയായി തീർന്നിരിക്കുന്നുവെന്ന്. പക്ഷേ, എന്‍റെ ഉള്ളിൽ വാശി കൂടുകയായിരുന്നു.

പ്രീഡിഗ്രി നല്ല മാർക്കോടെ പാസ്സായപ്പോൾ അച്ഛൻ പറഞ്ഞു, എഞ്ചിനീയറിംഗിന് ചേരണമെന്ന്. അമ്മയുടെ അഭിപ്രായവും അതായിരുന്നു. പക്ഷേ, താൻ ആദ്യമായി എതിർപ്പ് കാണിച്ചു തുടങ്ങിയത് അന്നു മുതൽക്കായിരുന്നു. എനിക്ക് ഫ്രെഞ്ച് ബി. എയ്ക്ക് ചേർന്നാൽ മതിയെന്ന് വാശിപിടിച്ചു. അങ്ങനെയവർ എന്‍റെ വാശിക്കു വഴങ്ങി. ഞാൻ എറണാകുളത്തെ പ്രസിദ്ധമായ സെന്‍റ് തെരേസാസ്സ് കോളേജിലെ സ്റ്റുഡന്‍റായി. അവിടെ തുടങ്ങി എന്‍റെ ജൈത്രയാത്ര.

ആരുടെയും അഭിപ്രായങ്ങൾക്ക് ഞാൻ ചെവികൊടുത്തില്ല. അമ്മ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

“ഷൈലു, ഇത് കേരളമാണ്. പെൺപിള്ളേർക്ക് കുറച്ച് അടക്കവും ഒതുക്കവും വേണം. തറവാടിന്‍റെ സൽപേര് കളയരുത്.”

ഇത് കേൾക്കുമ്പോൾ തനിക്ക് ചിരിയാണ് വരിക. പലപ്പോഴും ആലോചിച്ചിട്ടുണ്ട്, മന്ദബുദ്ധിയെന്ന് തന്നെ എഴുതിത്തള്ളിയത് ഈ തറവാടല്ലേയെന്ന് ചോദിക്കുവാൻ. പി്നെ ഓർത്തു, സമയമായില്ല. വരട്ടെ. അച്ഛൻ കൊച്ചുന്നാൾ തരാതെ പോയ സ്നേഹം വാരിച്ചൊരിയുകയായിരുന്നു. തന്‍റെ ഇഷ്ടം എന്തോ, അതായിരുന്നു അച്ഛന്‍റെയും ഇഷ്ടം. പലപ്പോഴും അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ അച്ഛൻ പറയും…

“അവൾ കുട്ടിയല്ലേ. അവളുടെ ആഗ്രഹം എന്താണെന്നു വച്ചാൽ അതായിരിക്കട്ടെ.”

ഒരിക്കലും ഒന്നിനും എതിർക്കാതിരുന്ന അച്ഛൻ. ഇന്ന് അച്ഛന് എന്നെകാണുമ്പോൾ ചതുർത്ഥിയാണ്. എത്ര തന്നെ സ്നേഹിച്ചിരുന്നുവോ, അത്രയ്ക്കധികം വെറുക്കുന്നുണ്ടോ? ഒരു സംശയം എന്തായാലും എന്‍റെ പാത ഞാൻ തന്നെ തീരുമാനിച്ചു.

ബി. എ കഴിഞ്ഞപ്പോൾ ഫ്രെഞ്ചിൽ എം. എയ്ക്ക് ചേരണമെന്നായി. മദ്രാസ് യൂണിവേഴ്സിറ്റിയിലോ പോണ്ടിച്ചേരിയിലോ പോകണം. അതിന് അമ്മയ്ക്ക് ഒട്ടും തന്നെ ഇഷ്ടമില്ലായിരുന്നു. അതിനിടയിൽ പറ്റിയ അബദ്ധത്തെക്കുറിച്ചാണ് ഓർത്തത്. അറിയാതെ തന്നെ, അതോ അറിഞ്ഞോ തന്നെ കളിയാക്കിയിരുന്നവരുടെ മുന്നിൽ ഞാനും വലുതായിയെന്നു കാണിക്കാനുള്ള അൽപത്തരമോ എന്തോ അറിയാതെ ഒരു പ്രേമബന്ധത്തിൽ കുരുങ്ങി. ശരി ഇതായിരിക്കും… പുള്ളിക്കാരന്‍റെയും കൂടി അനുവാദത്തോടെയാണ് പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ ഫ്രെഞ്ച് എം. എ യ്ക്ക് ചേർന്നത്.

പക്ഷേ, പിന്നീട് മനസ്സിലായി. തന്നെയെപ്പോഴും സംശയത്തോടെ നോക്കുന്നയാളുടെ ഭാര്യയായിരിക്കുന്നതിലും ഭേദം വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലതെന്ന്. യൂണിവേഴ്സിറ്റി മിഡ്ടേം എക്സാം തുടങ്ങുന്നതിനു മുമ്പുതന്നെ അയാളോട് ഗുഡ്ബൈ പറഞ്ഞു. വിവാഹനിശ്ചയം നടന്നതിനാൽ അവർ അതിൽ പിടിച്ച് പല കോളിളക്കങ്ങളും ഉണ്ടാക്കി. അത് എങ്ങനെയെല്ലാമോ അച്ഛൻ ഒതുക്കിത്തീർത്തു.

ഇനിയൊരിക്കലും ഇങ്ങനെയൊരബദ്ധം പറ്റരുതെന്ന വാശിയോടെ പഠിപ്പിൽ മാത്രം ശ്രദ്ധിച്ചു. കോളേജും ഹോസ്റ്റലുമായി കഴിഞ്ഞു.

മാസങ്ങൾ കടന്നുപോയതറിഞ്ഞില്ല. എം. എ ഫസ്റ്റ് ഇയർ എക്സാം എഴുതി സംതൃപ്തിയോടെ ഹോസ്റ്റലിലേയ്ക്ക് നടക്കാനൊരുങ്ങുമ്പോഴാണ് പുറകിൽ നിന്നും ആ വിളി കേട്ടത്.

“ഹലോ ഷൈലജാ, ഒരു അഞ്ച് മിനിട്ട് എനിക്കായ് സ്പെൻഡ് ചെയ്യാമോ?”

കോളേജിലെ ഏറ്റവും സ്മാർട്ടായ വ്യക്തി, ബുദ്ധിജീവി, സ്പോർട്സ്മാൻ, കവി… അലോഷിയെന്നു വിളിക്കുന്ന അലോഷ്യസ് ജോസഫ്. എന്തിനാണ് അയാൾ തന്നെ കാത്തു നിന്നത്? ചെല്ലണോ? ഒന്നു സംശയിച്ചു. പിന്നെ വിചാരിച്ചു. എന്‍റെ തന്‍റേടം എന്നെ രക്ഷിക്കും.

അയാളുടെ കൂടെ കോളേജ് കാന്‍റീനിലേക്ക് നടക്കുമ്പോൾ ഒട്ടും പേടി തോന്നിയില്ല.

“എന്തിനാണ് മിസ്റ്റർ അലോഷ്യസ് വിളിച്ചത്?” ഒട്ടും മടിക്കാതെ ചോദിച്ചു.

“വരൂ നമ്മുക്കിവിടെ ഇരിക്കാം. അതിനു ശേഷം സംസാരിക്കാം.”

കാന്‍റീനിൽ മുഖാമിരുന്നപ്പോൾ അയാൾ നിശ്ശബ്ദനായി. എന്തോ പറയാനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നി.

“കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാൻ തന്നെ ശ്രദ്ധിക്കുന്നു. എന്തോ ഒരു ദുഃഖം. ആരോടോ ഉള്ള വാശി. എന്തിനെയൊക്കെയോ ഉള്ള ഒരു പക. എല്ലാം തന്‍റെയുള്ളിലുണ്ട്. കൂട്ടുകാരുമായി പങ്കുവച്ചാൽ മനസ്സിന്‍റെ വിഷമം മുക്കാൽ പങഅകും മാറിക്കിട്ടും. തനിക്കാണെങ്കിൽ… ഒരു കൂട്ടുകാരെയും ഇതുവരെ കണ്ടിട്ടില്ല. വരുന്നതും പോകുന്നതും ഒറ്റയ്ക്ക്. വിരോധമില്ലെങ്കിൽ തനിക്ക് എന്നെ ഒരു ഗുഡ് ഫ്രണ്ടായി കാണാം. നമുക്ക് ഗുഡ് ഫ്രണ്ടായിരിക്കാം. എന്താ തന്‍റെ അഭിപ്രായം?”

അലോഷ്യസിന്‍റെ ചോദ്യം കേട്ട് ഒന്ന് അന്ധാളിച്ചു. ഒന്നും മിണ്ടാതിരുന്നപ്പോൾ വീണ്ടും അയാൾ പറഞ്ഞു തുടങ്ങി, “ഷൈലജാ, താൻ ഹോസ്റ്റലിൽ പോയിരുന്ന് ഒന്നാലിച്ചുനോക്കൂ അതിനുശേഷം… ഇതാണ് എന്‍റെ സെൽ നമ്പർ. ഇതിലേയ്ക്ക് ഒരേയൊരു വാക്ക് എസ് എം എസ് അയയയ്ക്കുക. യെസ് ഓർ നോ.”

അയാളെഴുന്നേറ്റ് നടന്നു പോകുന്നത് നോക്കിയിരുന്നു. കുറച്ച് കഴിഞ്ഞ് താനും എഴുന്നേറ്റ് കാന്‍റീനിൽ നിന്നും പുറത്തുകടന്നു.

ഹോസ്റ്റലിലേക്ക് നടക്കുമ്പോൾ ആലോചിച്ചു, ആയാളുടെ അഭിപ്രായം സ്വീകരിക്കണമെ, വേണ്ടയോ? മനസ്സ് രമ്ടു തട്ടിലുംഒരേ പോലെ നിന്നു. അവസാനം ഒരു ഫ്രണ്ട് എന്നല്ലേ പറഞ്ഞത് സ്വീകരിക്കാം. ഒരു നല്ല കൂട്ട് എപ്പോഴും നല്ലതാണ്. ഉറച്ച തീരുമാനമെടുത്തതിനു ശേഷം അയാളുടെ സെല്ലുലാർ ഫോണിലേക്ക് യെസ് എന്ന മെസ്സേജയച്ചപ്പോൾ കൈകൾ വിറച്ചിരുന്നു.

തികച്ചും ജെന്‍റിൽമാൻ ആയിരുന്നു അലോഷ്യസ്. എന്തിനും തയ്യാറായ നല്ല പെരുമാറ്റം. വിഷമങ്ങൾ പറയുമ്പോൾ ക്ഷമയോടെ കേട്ടിരിക്കും. അതിനുശേഷം അതിന് നല്ലൊരു സോൾവിംഗ് മെത്തേഡ് പറഞ്ഞുതരും.

പയ്യെപ്പയ്യെ ഞങ്ങളുടെ അടുപ്പം ഒരു പ്രണയബന്ധത്തിലായത് അറിഞ്ഞില്ല. പക്ഷേ, വിവാഹത്തിനു ശേഷം നമുക്ക് പ്രണയിക്കാം എന്ന നിലപാടിൽ ഞാൻ ഉറച്ചു നിന്നു. എംഎ പാസായി എം ഫിലിനു ചേർന്നു രണ്ടുപേരും. അത് കഴിഞ്ഞപ്പോൾ പി എച്ച് ഡി എടുത്താലെന്താ എന്നൊരു തോന്നൽ തന്നിലുണ്ടായി. അലോഷ്യസ് എതിരൊന്നും പറഞ്ഞില്ല. അയാൾ യൂണിവേഴ്സിറ്റിയിൽ തന്നെ ജോലിയ്ക്ക് ജോയിൻ ചെയ്തു.

പി എച്ച് ഡി ക്കായി പ്രിപ്പെയർ തുടങ്ങാം എന്നു കരുതിയിരിക്കുമ്പോഴാണ് അമ്മ തനിക്ക് വിവാഹാലോചന തുടങ്ങിയത്.

എത്ര എതിർത്തിട്ടും അച്ഛനും അമ്മയും അതിൽ ഉറച്ചു നിന്നു. അവരുടെ മനസ്സ് മാറ്റാൻ കഴിയില്ലെന്നു വന്നപ്പോൾ അലോഷിയുടെ കാര്യം പറയേണ്ടി വന്നു. എല്ലാവരും എതിർത്തു. പക്ഷേ, താൻ പിടിച്ച പിടിയിൽ തന്നെ നിന്നു. അതോടെ അച്ഛൻ എന്നെന്നേക്കുമായി തന്നെ ഉപേക്ഷിച്ചു. അമ്മാവന്മാർ കണ്ട ഭാവം നടിക്കാതെയായി. അമ്മ മാത്രം അനുകൂലിച്ചു. അച്ഛൻ വീണ്ടും അമ്മയിൽ നിന്നകന്നു. എന്നിട്ടും അമ്മ തന്നോട് ചേർന്നു നിന്നു. അമ്മ ചിറ്റയെ വിളിച്ച് വിവരം പറഞ്ഞു.

“അവളുടെ ഇഷ്ടം അതാണെങ്കിൽ അതു നടക്കട്ടെ ഏട്ടത്തിയമ്മേ, മതം ഏതായാലും മനസ്സിന്‍റെ ഇഷ്ടം നോക്കിയാൽപ്പോരേ?” ഇതായിരുന്നു ചിറ്റയുടെ മറുപടി.

അലോഷിയുമായി സംസാരിച്ചു. തൽക്കാലം പി എച്ച് ഡി വേണ്ടെന്ന് തീരുമാനിച്ച് താനും യൂണിവേഴ്സിറ്റിയിൽ ജോയിൻ ചെയ്തു.

കല്യാണം രജിസ്റ്റർ ഓഫീസിൽ വച്ചാവാം എന്ന് തീരുമാനിച്ചു. പക്ഷേ, തനിക്ക് ഒരു വാശിയുണ്ടായിരുന്നു. എല്ലാം ബന്ധുക്കളേയും ക്ഷണിക്കണം. ഇഷ്ടമുള്ളവർ വരട്ടെ. അച്ഛന്‍റെയും അമ്മയുടെയും ബന്ധത്തിലുള്ളവരെയെല്ലാം. ക്ഷണിച്ചു. എല്ലാവരും ഒരു പുഞ്ചിരിയോടെ നോക്കി. ചിറ്റയെ ക്ഷണിച്ചപ്പോൾ ചിറ്റയുടെ വാക്കുകളുടെ അർത്ഥം ഇന്നും തനിക്ക് മനസ്സിലായിട്ടില്ല. “മോളേ അമ്മൂ പണ്ടുള്ളവർ പറയും ലൈഫ് ഈസ് നോട്ട് എ ബെഡ് ഓഫ് റോസസ്സ് എന്ന്, എന്നാൽ ചിറ്റയ്ക്ക് അതിനോട് യോജിപ്പില്ല.”

“പക്ഷേ, കല്യാണം? ജീവിതം… എല്ലാം ഒരു ലഡു പോലെയാണ്. അത് ഉതിർന്നു പോകാതെ നോക്കണം.”

ഒന്നും മിണ്ടാതെ ചിറ്റയ്ക്ക് ദക്ഷിണ കൊടുത്തു മടങ്ങിപ്പോരുമ്പോൾ മനസ്സ് ശൂന്യമായിരുന്നു. എല്ലാം കഴിഞ്ഞ് തിരിച്ച് കോളേജിൽ എത്തിയപ്പോൾ അലോഷി ഒരാഴ്ചയായി വന്നിട്ടില്ലെന്നറിഞ്ഞു. കല്യാണത്തിന് രണ്ടുദിവസം കൂടിയുണ്ട്. പെട്ടെന്ന് മനസ്സ് പരിഭ്രമിക്കാൻ തുടങ്ങി. അലോഷി കാലുമാറിയോ? അറിയാതെ മനസ്സ് മന്ത്രിച്ചു. വേഗം സെൽ എടുത്തു നമ്പർ ഡയൽ ചെയ്തു.

നമ്പർ ഈസ് നോട്ട് റീച്ചബിൾ എന്ന റിപ്ലൈ.

നാളെയാണ് കല്യാണം. ഇതുവരെ അലോഷിയുടെ വിവരം ഒന്നും കിട്ടിയിട്ടില്ല. അയാളുടെ റൂംമേറ്റ് രാജുവിനെ കാണാമെന്നു കരുതി ലോഡ്ജിലേക്ക് എത്തേണ്ടി വന്നില്ല. അതിനു മുമ്പേ രാജു എതിരെ വരുന്നത് കണ്ടു. അയാൾ അടുത്തെത്തിയപ്പോൾ തന്നെ കാണാത്ത മട്ടിൽ ഒഴിഞ്ഞുപോകാൻ ശ്രമിച്ചു.

“രാജൂ, ഒന്നു നിൽക്കുമോ? ഒരു കാര്യം ചോദിക്കാൻ” അയാൾ നിന്നു.

“രാജു, അലോഷി എവിടെപ്പോയതാണ്? അറിയുമോ? വിവരങ്ങളെല്ലാം അലോഷി രാജുവിനോട് പറഞ്ഞില്ലേ? നാളെയാണ്…”

അയാൾ ഒന്നും മിണ്ടാതെ കുറച്ചുനേരം നിന്നു.

“ഷൈലജേ… ഐ ആം വെരി സോറി. അലോഷിയുടെ കല്യാണം കഴിഞ്ഞ തിങ്കളാഴ്ച കഴിഞ്ഞു. താൻ അന്ന് നാട്ടിലായിരുന്നു. നമ്മുടെ കൂടെ പഠിച്ച മരിയാ പോളിന്‍റെ കസിനാണ്. താൻ അവനെ മറന്നേക്കൂ. അവൻ ജോലി റിസൈൻ ചെയ്യുകയാണ്. അവൻ ഫ്രാൻസിലേക്ക് പോവുകയാണത്രേ..”

ഇത്രയും പറഞ്ഞ് അയാൾ വേഗം തിരിച്ചു നടന്നു. എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നി. വീണ്ടും അബദ്ധം പറ്റിയിരിക്കുന്നു. വീട്ടുകാർ പറുന്നതു പോലെ താൻ മന്ദബുദ്ധിയാണ്. ഇവിടെ താൻ വിതച്ചതു തന്നെ കൊയ്തിരിക്കുന്നു. ഇനി ഒരു കാത്തിരിപ്പിന്‍റെ ആവശ്യമില്ല.

പോകാം സ്വതന്ത്രമായി.

പെട്ടെന്ന് കാറിന്‍റെ പിന്നിൽ ശക്തിയായി എന്തോ വന്നിടിച്ചു. കാർ നിയന്ത്രണം വിട്ട് സൗത്ത് ഓവർബ്രിഡ്ജിന്‍റെ കൈവരി തകർത്തുകൊണ്ട് താഴേക്കു മറിഞ്ഞുകഴിഞ്ഞു.

എല്ലാം മറ്റൊരു ജന്മത്തിലേക്കുള്ള യാത്രയുടെ തുടക്കം. തനിക്ക് കിട്ടുവാനുള്ള ഉത്തരങ്ങൾ തേടി ഒരു യാത്ര.

और कहानियां पढ़ने के लिए क्लिक करें...