അയക്കുന്ന ആള്‍ – രാജീവ്‌ രാംദാസ് അറ്റ് ജീമെയില്‍ ഡോട്ട് കോം

25-1-2022

സ്വീകരിക്കുന്നവര്‍: യാമിനിഅറ്റ്ജിമെയില്‍ഡോട്ട്കോം, യാമിനിദേവിഅറ്റ്ജിമെയില്‍ഡോട്ട്കോം, യാമിനി നിഖിലേഷ് അറ്റ്‌ജിമെയില്‍ഡോട്ട്കോം, യാമിനി ജോസ് അറ്റ് ജിമെയില്‍ ഡോട്ട്കോം…

എന്നിങ്ങനെ 35 ഈമെയില്‍ ഐഡികള്‍…

സന്ദേശം – ഇന്നലെ നമ്മള്‍ കണ്ടുമുട്ടി. നീ എനിക്ക് റോംഗ് നമ്പര്‍ തന്നു. എന്ന സംഭവത്തെകുറിച്ച് (ഈ മുപ്പത്തഞ്ചോളം മെയില്‍ ഐഡികളില്‍ ഉള്‍പെട്ടേക്കാവുന്ന വ്യക്തികളില്‍ ഞാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയല്ലാത്ത എല്ലാവരോടും മാപ്പു ചോദിച്ചുകൊണ്ട്…)

ഇന്നലെ രാത്രി ഏതാണ്ട് ഏഴര മണി. കഴക്കൂട്ടത്തെ ടെക്നോപാര്‍ക്കിലെ എന്‍റെ ഓഫീസിൽ നിന്ന് ലോഡ്ജിലേക്ക് മടങ്ങുകയായിരുന്നു ഞാന്‍. വഴിയരികിലെ മൈതാനത്തിൽ പതിവില്ലാത്തവിധം കണ്ണഞ്ചിക്കുന്ന വെളിച്ചം. നല്ല ആൾത്തിരക്കുമുണ്ട്. പുതുതായി കെട്ടിയുണ്ടാക്കിയ സ്റ്റേജിൽ നിന്നും കലാപരിപാടികളുടെ ശബ്ദഘോഷങ്ങള്‍ മുഴങ്ങുന്നു. ലോഡ്ജിലേക്ക് പോകാതെ ഞാന്‍ അങ്ങോട്ട്‌ കയറി. അവിടെ യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ നൃത്തമത്സരങ്ങള്‍ നടക്കുകയാണെന്ന് മനസ്സിലായി. പന്തലില്‍ നല്ല തിരക്ക്. ഒഴിഞ്ഞ ഒരു കസേരക്കായി തിരയുമ്പോഴാണ് അങ്ങനെയൊന്ന് ഞാന്‍ കണ്ടെത്തുന്നത്.

നമ്മുടെ ജീവിതത്തില്‍ യാദൃശ്ചികമായി എന്തെല്ലാം സംഭവിക്കുന്നു.. അല്ലെങ്കില്‍ നിന്നെ ഞാന്‍ ഒരിക്കലും കണ്ടുമുട്ടുകയില്ലായിരുന്നല്ലോ. ഇങ്ങനെയൊരു അന്വേഷണത്തിന്‍റെ ആവശ്യവും ഉണ്ടാകുമായിരുന്നില്ല.

ഞാന്‍ കണ്ടെത്തിയ ഒഴിഞ്ഞ കസേരയുടെ തൊട്ടടുത്തുള്ള ഇരിപ്പിടത്തിലാണ് നീയിരുന്നിരുന്നത് എന്നതുകൊണ്ടുമാത്രം സംഭവിച്ച ഒരു മുഖാമുഖം. നിന്നെ കണ്ടപ്പോള്‍ ഏറെനാളായി ഞാന്‍ തേടി നടന്നിരുന്ന ഒരു വ്യക്തിയെ കണ്ടെത്തിയതുപോലെയാണ് എനിക്ക് തോന്നിയത്. ആ നിമിഷം മുതല്‍ നിന്നെ കൂടുതല്‍ പരിചയപ്പെടാനും അടുക്കാനും എന്‍റെ മനസ്സ് തുടിച്ചുകൊണ്ടിരുന്നു

അവതാരകയുടെ ഓരോചലനങ്ങളും ശ്രദ്ധിച്ചുകൊണ്ട് നീ സ്റ്റേജിലേക്കു തന്നെ നോക്കിയിരിക്കുകയായിരുന്നു. പക്ഷെ പരിപാടി കാണുന്നതിനിടക്ക് ഞാനറിയാതെ എന്‍റെ കണ്ണുകള്‍ നിന്‍റെ നേരെ പാറിവീണുകൊണ്ടിരുന്നു. സ്റ്റേജില്‍ തുടര്‍ച്ചയായി അവതരിക്കപ്പെട്ട ഓരോ നൃത്തവും നീ ആസ്വദിക്കുന്നതും മത്സരാര്‍ത്ഥികള്‍ക്ക് കയ്യടി നൽകി അനുമോദിക്കുന്നതും ഞാന്‍ കൌതുകത്തോടെ ശ്രദ്ധിച്ചു.

അതിനിടക്ക് വീണ്ടും ആകസ്മികതയുടെ മായാജാലം! മനോഹരമായ ഒരു നൃത്താവതരണത്തിനു ശേഷം കാണികള്‍ക്കൊപ്പം ആവേശത്തോടെ കൈയ്യടിക്കുന്നതിനിടയില്‍ നിന്‍റെ കൈപത്തി ചെറിയൊരു നഖക്ഷതമേല്പ്പിച്ചുകൊണ്ട്‌ എന്‍റെ കൈത്തണ്ടയില്‍ വന്നുമുട്ടി. നീയുടനെ മുഖം തിരിച്ച് നനുത്ത പുഞ്ചിരിയോടെ ക്ഷമായാചനം ചെയ്തു. “സോറി”.

“യു ആര്‍ മോസ്റ്റ്‌ വെല്‍കം “എന്നായിരുന്നു ആ സന്ദര്‍ഭത്തിന് തീരെ യോജിക്കാത്ത എന്‍റെ മറുപടി. പുഞ്ചിരിക്കുന്ന നിന്‍റെ മുഖം എന്‍റെ കണ്ണുകള്‍ക്ക്‌ അത്രമാത്രം.

ആകര്‍ഷണീയമായി തോന്നിയതുകൊണ്ട് മാത്രമാണോ എന്നില്‍നിന്ന് അങ്ങനെ ഒരു മറുപടി ഉണ്ടായത്? അതോ ആ നിമിഷത്തില്‍ എന്‍റെ ഹൃദയമാണോ നിന്നോട് സംസാരിച്ചത്?.

സത്യമതായിരുന്നു. എന്‍റെ ഹൃദയം ഞാൻ പോലുമറിയാതെ നിന്നെ എന്‍റെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.

നിന്നെ പരിചയപ്പെടാനുള്ള ആ അവസരം ഞാന്‍ പാഴാക്കിയില്ല. “ഡാന്‍സ് വളരെ ഇഷ്ടമാണല്ലേ?”

“ഉം” നീയൊന്ന് മൂളുക മാത്രം ചെയ്തു.

“പഠിച്ചിട്ടുണ്ടോ?”

“ഉവ്വ്”

തുടര്‍ന്ന് സംസാരിക്കാന്‍ ഒരു വിഷയം തുറന്നുകിട്ടിയ ഉത്സാഹത്തിലായി ഞാന്‍ ”സ്റ്റേജില്‍ ഇപ്പോള്‍ അവതരിപ്പിക്കുന്നത്‌ ഭാരതനാട്യമല്ലേ?”

“അല്ല. കുച്ചിപ്പുടി”

“രണ്ടും തമ്മിലുള്ള വ്യത്യാസം എന്തെല്ലാമാണ്?”

“പലതും”

ഇനിയൊന്നും പറയാനില്ലാത്തതുപോലെ നീ കസേരയുടെ എതിര്‍വശത്തേക്ക് ചാഞ്ഞിരുന്നുകൊണ്ട് സ്റ്റേജിലേക്ക്തന്നെ ശ്രദ്ധയൂന്നി.

കൂടുതല്‍ പരിചയപ്പെടാനുള്ള എന്‍റെ ശ്രമം പരാജയപ്പെടുകയാണെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ വാച്ചില്‍ നോക്കി. മണി പതിനൊന്ന് കഴിഞ്ഞിരിക്കുന്നു. ലോഡ്ജിലേക്ക് മടങ്ങിയാലോ ഞാന്‍ ആലോചിച്ചു.

പക്ഷെ എന്തോ ഒരു മടി… കാരണമെന്തായിരിക്കാം എന്നാലോചിച്ചപ്പോഴാണ് ആ സത്യം എനിക്ക് മനസ്സിലായത്‌. നിന്നെ വേര്‍പിരിയാന്‍ എന്‍റെ മനസ്സ് തയ്യാറല്ലെന്ന സത്യം.

കുറച്ച് കഴിഞ്ഞപ്പോള്‍ നീ എഴുന്നേറ്റ് പന്തലിന് പുറത്തേക്ക് നടന്നു. പിറകേ ഞാനും എഴുന്നേറ്റു. മൈതാനത്തിന്‍റെ ഒരറ്റത്ത് ഷാമിയാന മേഞ്ഞ മേല്‍ക്കൂരയ്ക്ക് കീഴെയുള്ള ഫാസ്റ്റ്ഫുഡ് കടയിലേക്കാണ് നീ പോയത്. എനിക്കും നല്ല വിശപ്പുണ്ടായിരുന്നു. നിന്നെ ഉടനെ പിന്തുടര്‍ന്നാല്‍ നിനക്കെന്നെക്കുറിച്ച് ആശങ്ക തോന്നിയാലോ? അതുകൊണ്ട് അല്പസമയം കഴിഞ്ഞാണ് ഞാന്‍ കടയിലേക്ക് കയറിയത്.

അപ്പോഴതാ വീണ്ടും യാദൃശ്ചികതയുടെ ആശിര്‍വാദം!.

നിന്‍റെ മുന്നിലെ മേശയുടെ എതിര്‍വശത്തുള്ള കസേരയൊഴിച്ച് മറ്റെല്ലാം ഫുള്‍. അതുകൊണ്ട് യാതൊരു സംശയവും തോന്നിക്കാതെ എനിക്ക് നിന്‍റെ എതിര്‍വശത്തിരിക്കാന്‍ കഴിഞ്ഞു. നീയപ്പോള്‍ ഭക്ഷണം കഴിച്ചുതുടങ്ങിയിരുന്നു

“ഭക്ഷണം കൊള്ളാമോ?” നിന്നെ കൂടുതല്‍ പരിചയപ്പെടാനുള്ള എന്‍റെ രണ്ടാമത്തെ ശ്രമമായിരുന്നു അത്.

“നോട്ട് ബാഡ്” എന്ന മറുപടി കിട്ടി.

നിന്‍റെ ചുണ്ടുകളില്‍ വിരിഞ്ഞ മൃദുമന്ദഹാസത്തിന്‍റെ പിന്‍ബലത്തില്‍ ഞാന്‍ ചോദിച്ചു. “ബന്ധുക്കളാരോ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടല്ലേ?”

“ബന്ധുവല്ല. സ്നേഹിതയുടെ മകള്‍”

“വളരെ വൈകിയല്ലോ. എത്രാമത്തെ ഐറ്റമാണ്?”

“പത്തൊന്‍പതാമത്തെ.”

“അപ്പോള്‍ ഇനിയും രണ്ടെണ്ണംകൂടി കഴിയണമല്ലേ?”

“അതെ”

“എന്‍റെ പേര് രാജീവ്‌. അവിവാഹിതന്‍. വീട് പാലക്കാട്ടാണ്. കഴകൂട്ടത്തെ ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുന്നു. ഇവിടെയടുത്ത് ഒരു ലോഡ്ജിലാണ് താമസം. വാട്ടീസ് യുവര്‍ ഗുഡ് നെയിം” നീ ചോദിക്കാതെതന്നെ ഞാന്‍ എന്നെക്കുറിച്ചുള്ള വിവരങ്ങള്‍ നിന്നെ അറിയിച്ചു. പിന്നെ നിന്നെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു

“യാമിനി” നീ മറുപടി നല്‍കി

തുടക്കം മുതല്‍ എന്നെ അലട്ടിക്കൊണ്ടിരുന്ന ആ ചോദ്യം ഞാനറിയാതെ എന്‍റെ നാവില്‍നിന്നും പൊഴിഞ്ഞുവീണു “ആര്‍ യു മാരീഡ്?”

“നോ” (അല്ല)

ഞാന്‍ ആശ്വാസത്തോടെ നെടുവീര്‍പ്പയച്ചു. അങ്ങനെ നീ ആഹാരം കഴിച്ച് കഴിയുന്നതുവരെ നമ്മള്‍ ഏതാനും വാക്കുകള്‍ കൈമാറി. പുതുതായി പരിചയപ്പെട്ട രണ്ട് അപരിചിതരെപ്പോലെ.

ബില്ലിന്‍റെ തുക മേശപ്പുറത്തുവെച്ച് നീ എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോല്‍ ഞാന്‍ നിന്‍റെ മൊബൈല്‍ നമ്പര്‍ ചോദിച്ചു വാങ്ങി. ഒരു നിധിപോലെ അതെന്‍റെ മൊബൈലില്‍ സേവ് ചെയ്തു.

അപ്പോഴേക്കും ഞാന്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണമെത്തി. ധൃതിയില്‍ ഭക്ഷണം കഴിച്ച് ഞാന്‍ തിരികെ എത്തിയപ്പോഴേക്കും ഞാനിരുന്ന കസേര ആരോ കയ്യേറിയിരുന്നു… നിരാശയോടെയാണെങ്കിലും നിന്‍റെ മൊബൈല്‍ നമ്പര്‍ എന്‍റെ കയ്യിലുണ്ടല്ലോ എന്ന ആശ്വാസത്തോടെ ഞാന്‍ ലോഡ്ജിലേക്ക് മടങ്ങി…

ഇന്നലെ രാത്രി എനിക്ക് ഉറങ്ങാനായില്ല. മനസ്സു മുഴുവന്‍ നീയായിരുന്നു.

ഇന്ന് ഓഫീസിലേക്കിറങ്ങുന്നതിനു മുന്‍പ് ഞാന്‍ നിന്‍റെ നമ്പറില്‍ വിളിച്ചു. “ഹലോ” മറുതലയ്ക്കല്‍നിന്ന് ഉറക്കച്ചടവോടെയുള്ള ഒരു പുരുഷസ്വരം.

“യാമിനിയില്ലേ” എന്ന എന്‍റെ ചോദ്യത്തിന് “ഏത് യാമിനിയാടോ, നൈറ്റ് ഡ്യുട്ടി കഴിഞ്ഞ് വന്നൊന്ന് ഉറങ്ങാന്‍ കിടന്നതാ. അപ്പോഴാ തന്‍റെയൊരു യാമിനി!” എന്ന ശകാരം പിറകേ.

നീ തന്നത് റോംഗ് നമ്പര്‍ ആണെന്ന് എനിക്ക് മനസ്സിലായി. കൂടുതല്‍ അടുക്കാനുള്ള എന്‍റെ അത്യാകാംക്ഷയെ നീ സംശയിച്ചിരിക്കാം. ഞാനൊരു പൂവാലനാണെന്ന് കരുതിയാകാം നീയെന്നെ ഒഴിവാക്കാന്‍ ശ്രമിച്ചത്. പക്ഷെ, എനിക്ക് നിന്നെ ഒഴിവാക്കാനാകില്ലല്ലോ. നീ എന്നോടൊപ്പമില്ലെങ്കില്‍ എന്‍റെ ജീവിതം പൂര്‍ണ്ണമാവില്ലെന്നുപോലും എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു.

35 മെയില്‍ ഐഡികളില്‍ നീ ഉള്‍പ്പെട്ടിട്ടുണ്ടാകാം ഇല്ലെന്നും വരാം. ഒരിക്കല്‍ക്കൂടി തമ്മില്‍ കാണാന്‍ എനിക്കാഗ്രഹമുണ്ട്. നീയെന്‍റെ ക്ഷണം സ്വീകരിക്കുമോ?

എന്‍റെ ഈ പ്രണയ സന്ദേശം നിന്നിലേക്ക് എത്തിയെങ്കില്‍… നിങ്ങള്‍ യാമിനിമാര്‍ ആരെങ്കിലും എന്നെ സഹായിച്ചെങ്കില്‍ എന്നെല്ലാം പ്രതീക്ഷിച്ചുകൊണ്ട് നിന്‍റെ മറുപടിക്കായി കാത്തുകൊണ്ട്…

ക്ഷമാപണപൂര്‍വം

രാജീവ്

അയക്കുന്ന ആള്‍ രാജീവ്‌ രാംദാസ് അറ്റ് ജീമെയില്‍ ഡോട്കോം

12-2-2022

സ്വീകരിക്കുന്നവര്‍ – യാമിനി ജോര്‍ജ്ജ് അറ്റ് ജീമെയില്‍ ഡോട്കോം, യാമിനി രഞ്ജിത്ത് അറ്റ് ജീമെയില്‍ ഡോട്കോം തുടങ്ങി 25 ഇമെയില്‍ ഐഡികള്‍

സന്ദേശം “ഇന്നലെ നമ്മള്‍ കണ്ടുമുട്ടി. നീ എനിക്ക് റോംഗ് നമ്പര്‍ തന്നു.” എന്ന സംഭവത്തെക്കുറിച്ച് (ഈ 25 ഈമെയില്‍ ഐഡികളില്‍ ഉള്‍പെട്ടേക്കാവുന്ന വ്യക്തികളില്‍ ഞാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയല്ലാത്ത എല്ലാവരോടും മാപ്പുചോദിച്ചുകൊണ്ട് )

നിന്നെ ഓര്‍മ്മപ്പെടുത്തുവാന്‍ ആ സംഭവത്തെക്കുറിച്ച് ഞാനൊരു സൂചന നല്‍കാം വെറും എട്ടു ദിവസങ്ങള്‍ക്ക് മുന്‍പുള്ള സംഭവമായതുകൊണ്ട് നീയത് മറക്കാനിടയില്ലെങ്കിലും യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ വേദിയില്‍വെച്ചാണ് നമ്മള്‍ ആദ്യമായി കണ്ടുമുട്ടിയത്. സത്യത്തില്‍ നിന്നെ കണ്ടപ്പോള്‍ വളരെകാലമായി ഞാന്‍ തേടിനടന്ന ഒരു വ്യക്തിയെ കണ്ടെത്തിയപോലെയാണ് എനിക്ക് തോന്നിയത്. നിന്നെ പരിചയപ്പെടാനും അടുക്കാനുമുള്ള എന്‍റെ ശ്രമം അൽപം കടന്നു പോയെന്ന് എനിക്ക് മനസ്സിലായി. പക്ഷെ എനിക്കെന്നെ നിയന്ത്രിക്കാനായില്ല. അല്പം അപമര്യാദയാകും എന്നറിഞ്ഞുകൊണ്ട് തന്നെയാണെങ്കിലും ഫാസ്റ്റ്ഫുഡ് കടയിൽവെച്ച് എന്നെ സ്വയം പരിചയപ്പെടുത്താനും നിന്നെക്കുറിച്ചറിയാനും ഞാൻ വീണ്ടും ഒരു ശ്രമംകൂടി നടത്തി.

പേര് രാജീവ്‌, കഴക്കൂട്ടത്തെ ടെക്നോപാര്‍ക്കിലാണ് ജോലി. അവിവാഹിതന്‍. വീട് പാലക്കാട്ടായതുകൊണ്ട് ഇവിടെ അടുത്ത് ഒരു ലോഡ്ജില്‍ താമസിക്കുന്നു എന്നെല്ലാം നീ ചോദിക്കാതെതന്നെ ഞാന്‍ നിന്നോട് പറഞ്ഞു. നിന്‍റെ പേര് യാമിനി എന്നാണെന്നും വിവാഹിതയല്ലെന്നും ഞാൻ ചോദിച്ചറിയുകയും ചെയ്തു. ഫാസ്റ്റ് ഫുഡ് കടയില്‍വെച്ച് ഞാന്‍ നിന്‍റെ മൊബൈല്‍ നമ്പര്‍ വാങ്ങിയിരുന്നതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ചോദിച്ചറിയാമല്ലോ എന്നുകരുതിയാണ് ഞാന്‍ സമാധാനത്തോടെ ലോഡ്ജിലേക്ക് മടങ്ങിയത്.

പിറ്റേന്ന് നീ തന്ന നമ്പറില്‍ വിളിക്കുന്നതുവരെ ആകാംക്ഷയുടെ പിരിമുറുക്കത്തിലായിരുന്നു ഞാന്‍. പക്ഷേ, ആ നമ്പറില്‍നിന്ന് ഒരു പുരുഷന്‍റെ സ്വരമാണ് കേട്ടത്. “യാമിനിയോ? ഏതു യാമിനിയാടോ?” എന്ന് പരിഹാസസ്വരത്തിലുള്ള ആ ചോദ്യം കേട്ടപ്പോള്‍ എനിക്കുണ്ടായ നൈരാശ്യത്തെക്കുറിച്ച് നിനക്കൂഹിക്കാനാകുമോ? നീ തന്നത് റോംഗ് നമ്പറാണെന്ന് എനിക്ക് മനസ്സിലായി തികച്ചും അപ്രതീക്ഷിതമായി എന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടതുപോലെ നീ പെട്ടെന്ന് മറയുകയാണോ? എന്‍റെ മനസ്സ് ആകുലപ്പെട്ടുകൊണ്ടിരുന്നു. എങ്കില്‍ ഞാനെങ്ങിനെ നിന്നെ കണ്ടെത്തും? എന്‍റെ പ്രണയം നിന്നെ എങ്ങനെ അറിയിക്കും?

ഒരേ ഒരു പോംവഴി ഈമെയില്‍ ആണെന്നെനിക്ക് തോന്നി. നിനക്ക് ഒരു ഈമെയില്‍ ഐഡി ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ അന്ന് രാത്രിതന്നെ ഞാന്‍ യാമിനി എന്നാരംഭിക്കുന്ന 35 ഈമെയില്‍ ഐഡികളുണ്ടാക്കി എന്‍റെ സന്ദേശം അതിലെഴുതി അയച്ചു. അതില്‍ കുറെ മെയിലുകള്‍ ബൗണ്സ് (അഡ്രസ്‌ ശരിയല്ലെന്ന സന്ദേശം ലഭിക്കുക) ചെയ്യുകയും ചെയ്തു. പിറ്റേന്ന് തന്നെ അതില്‍ ഒരു യാമിനിയുടെ മറുപടി വന്നു.

റോംഗ് നമ്പര്‍ തന്നതിൽ നിന്ന് നിനക്കെന്നോടുള്ള താല്പര്യക്കുറവ് വ്യക്തമായ സ്ഥിതിക്ക് വെറുതെ സമയം പാഴാക്കുന്നതെന്തിനെന്നാണ് ആ മാന്യവനിതയുടെ ചോദ്യം. അത് ശരിയാണെങ്കിലും പ്രതീക്ഷയോടെ ഞാന്‍ കാത്തിരുന്നു. അപ്പോഴെല്ലാം ഞാന്‍ സ്വയം ചോദിച്ചു കൊണ്ടിരുന്നു. ഞാനാദ്യം അയച്ച മെയില്‍ ഐഡിയില്‍ നീയും ഉള്‍പ്പെട്ടുകാണുമോ? എന്നിട്ടും നീ മൗനം പാലിക്കുകയാണോ? ആ മെയില്‍ നീ കണ്ടിട്ടുണ്ടാവില്ലെന്ന് വിശ്വസിച്ച് പ്രതീക്ഷയോടെ കാത്തിരിക്കാനായിരുന്നു മനസ്സ് ഉപദേശിച്ചത്. ഞാന്‍ പ്രത്യാശ കൈവിടാതെ കാത്തിരുന്നു. ആശങ്കയുടെ നിഴല്‍വീണ അവസാനമില്ലാതെ നീളുന്ന പകലുകളെയും രാത്രികളേയും ശപിച്ചുകൊണ്ട് ദുസ്സഹമായൊരു കാത്തിരിപ്പ്‌.

ഇപ്പോള്‍ ഈ സന്ദേശത്തിലൂടെ ഞാന്‍ നിന്നെ കണ്ടെത്താന്‍ ഒരിക്കല്‍കൂടി ശ്രമിക്കുകയാണ്. അവസാനത്തെ ശ്രമം. ഈ 25 പേരില്‍ നീ ഉള്‍പ്പെട്ടിട്ടുണ്ടാകുമോ എന്നറിയില്ലെങ്കിലും എന്‍റെ സന്ദേശം മറ്റ് യാമിനിമാര്‍ ആരെങ്കിലും വഴി നിനക്ക് കിട്ടിയാല്‍ നീ നിന്‍റെ തീരുമാനം അതെന്തുതന്നെ ആയാലും എന്നെ അറിയിക്കുമോ? ഒരിക്കല്‍ക്കൂടി തമ്മില്‍ കാണുവാന്‍ നീയെനിക്ക് അനുവാദം തരുമോ?

എന്‍റെ മെയിലില്‍ ഉള്‍പെട്ടിട്ടുള്ള എല്ലാ യാമിനിമാരോടും സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ക്ഷമാപണപൂര്‍വ്വം…

രാജീവ്‌

और कहानियां पढ़ने के लिए क्लिक करें...