തന്‍റെ ഭർത്താവിനെ ആദ്യമായി കണ്ട ദിവസത്തെപ്പറ്റി വീണ വെറുതെയോർത്തു. കരിക്കട്ട പോലുള്ള നിറവും മെലിഞ്ഞുണങ്ങിയ ദേഹവും ഒരു ഭംഗിയും അവകാശപ്പെടാനില്ലാത്ത മുഖവുമായിരുന്നു ബാലാജിക്ക്. അന്നുതന്നെ അവൾ ശക്തമായി എതിർത്തതാണ്. ബാങ്കുമാനേജരായിരുന്ന ബാലാജിയുടെ ആലോചന വേണ്ടെന്നു വയ്ക്കാൻ മാതാപിതാക്കൾക്ക് പക്ഷേ സമ്മതമായിരുന്നില്ല. അവസാനം അവൾ ആയുധം വച്ച് കീഴടങ്ങുകയായിരുന്നു. അവൾക്കതൊരു ബലിയർപ്പണമായിത്തന്നെ തോന്നി.

വിവാഹനാളകൾ അടുക്കുന്തോറും സാധാരണം പെൺകുട്ടികൾ കാണുന്നതരം സ്വപ്നങ്ങളൊന്നും അവൾക്കുണ്ടായില്ല. എങ്ങനെ കാണാനാണ്? ധനവും പ്രതാപവുമൊന്നുമല്ല അവൾ ആഗ്രഹിച്ചിരുന്നതും. വിവാഹശേഷം വീണയുടെ പിറന്നാളിന് ബാലാജി ഒരു നെക്ലേസ് വാങ്ങിക്കൊണ്ടുവന്നു.

“നോക്ക് വീണാ എങ്ങനെയുണ്ടെന്ന്? നിന്‍റെ കൂട്ടുകാരികൾ കണ്ടാൽ അസൂയപ്പെടും” അവൾ മാല വാങ്ങി ഒന്നു നോക്കുക പോലും ചെയ്യാതെ നീരസത്തോടെ മേശപ്പുറത്തേക്കിട്ടു.

“നിനക്കിഷ്ടായില്ലെങ്കിൽ വേറെ വാങ്ങാം.”

ബാലാജിക്ക് വിഷമമായി. പണവും സ്വർണവും മറ്റുള്ളവരെ അസൂയപ്പെടുത്താനുള്ളതാണോ? ഇയാൾ എന്തൊക്കെയാണ് ധരിച്ചു വച്ചിരിക്കുന്നത്? വീണ മനസ്സിലോർത്തു.

“എനിക്ക് നിങ്ങടെ ഒന്നും വേണ്ട” അവൾ ദേഷ്യത്തോടെ പറഞ്ഞു.

“നിനക്ക് എന്‍റെ താൽപര്യങ്ങളൊന്നുമിഷ്ടമല്ലാത്തതെന്താ?”

“നിങ്ങൾക്കത് മനസ്സിലാകില്ല. ഒരിക്കലും മനസ്സിലാകില്ല.” അവളുടെ ശബ്ദം നിറയെ അവജ്ഞയായിരുന്നു.

അനന്തുവിന് എന്തു പ്രത്യേകതയാണുള്ളത്? വീണ അയാളിലേക്ക് ഇത്രയധികം ആകർഷിക്കപ്പെടാൻ? സ്മാർട്ട്നെസ്സും വാചാലതയും ആകാരഭംഗിയും എന്നതിലുപരി കുസൃതി നിറയുന്ന ആ കണ്ണുകളാണോ? അറിയില്ല. അനന്തുവിന്‍റെ സംസാരവും ചിരിയുമൊക്കെ കാണുമ്പോൾ ഒരു നേർത്ത നൊമ്പരം അവളെ പൊതിയാറുണ്ട്. “അനന്തുവിനെ കല്യാണം കഴിക്കാൻ പറ്റിയിരുന്നെങ്കിൽ” എന്നാൽ മനസ്സിലൊരിഷ്ടവും തോന്നാത്ത ബാലാജിയോടൊപ്പം അവൾ അഗ്നിക്ക് പ്രദക്ഷിണം വച്ചു പോയില്ലേ?

ചേർത്തലയിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്ന അനന്തുവും ബാലാജിയും കുട്ടിക്കാലം മുതൽ ഒന്നിച്ചു പഠിച്ചതാണ്. ബാലാജിയെന്നു വച്ചാൽ അയാൾക്കു ജീവനാണ്. ബാലാജിയുടെ വിവാഹശേഷം ആദ്യ ഏതാനും മാസങ്ങളിൽ എത്തി അല്പനേരം കഴിഞ്ഞയുടൻ തന്നെ അനന്തു തിരികെ പോവുമായിരുന്നു. പിന്നെപ്പിന്നെ അയാൾ വീട്ടിൽ തങ്ങുന്ന നേരം വർദ്ധിച്ചു വന്നു. ബാലാജിയുമായി ദീർഘനേരം സൊറ പറഞ്ഞ്, അല്പസ്വല്പം സ്മാളുമൊക്കെ കഴിച്ച് അങ്ങനെയങ്ങനെ… വീണ ഒന്നിനും തടയിട്ടില്ല. അനന്തു വീണയോട് ആദ്യമൊക്കെ ലജ്ജാലുവായിട്ടാണ് പെരുമാറിയത്. പിന്നീട് വീണയുടെ പ്രത്യേക താല്പര്യം അയാൾ മനസ്സിലാക്കി. അയാളുടെ തൊട്ടടുത്തിരുന്ന് സംസാരിക്കുന്നതുപോലും അവൾ മോശമായി കരുതിയില്ല.

അനന്തു മുടങ്ങാതെ ആ വീട്ടിലെത്തുകയും അവൾ സ്നേഹത്തോടെ അവനെ സ്വീകരിച്ച് ഭക്ഷണം നൽകുകയും ചെയ്‌തു പോന്നു. ബാലാജിക്കും സന്തോഷം തോന്നി. ചിലപ്പോൾ ബാലാജിയെത്തുമ്പോൾ അനന്തു ഊണും കഴിഞ്ഞുറങ്ങുകയായിരിക്കും. ഇതു കാണുമ്പോൾ ബാലാജിയുടെ മനസ്സിൽ ആയിരം ചെന്താമര വിരിയും. അയാൾ പോയിക്കഴിയുമ്പോൾ ബാലാജിയുടെ ഉത്സാഹമെല്ലാം തീരുകയും ചെയ്യും.

വീണ ഇരട്ടക്കുട്ടികളുടെ അമ്മയായി തീർന്നത് അധികം താമസമില്ലാതെയാണ്. ഇത്രവേഗം കുട്ടികൾ വേണ്ടെന്നായിരുന്നു അവൾക്ക്. രണ്ടു കുഞ്ഞുങ്ങളുടെ കൂടി കാര്യം നോക്കേണ്ട അവസ്‌ഥ വന്നിട്ടും അനന്തുവിനെ കാണുമ്പോൾ അവൾ ഉല്ലാസഭരിതയാവും. അമ്മയായിക്കഴിഞ്ഞതോടെ അവളുടെ രൂപലാവണ്യം ഒന്നു കൂടി വർദ്ധിച്ചു. യൗവനത്തുടിപ്പാർന്ന അവളുടെ ശരീരത്തിൽ അനന്തുവിന്‍റെ കണ്ണു പതിയുമ്പോഴൊക്കെ ശരീരം ഇത്തിരി പ്രദർശിപ്പിക്കാൻ അവൾ മടിച്ചില്ല. സൗന്ദര്യം മൂടി വയ്ക്കാനുള്ളതല്ലല്ലോ, ആസ്വദിക്കാനുള്ളതല്ലേ? സൗഹൃദത്തിന്‍റെ പേരും പറഞ്ഞ് അനന്തുവും കൂടുതൽ അടുക്കുകയായിരുന്നു.

ഒരു ദിവസം ധാരാളം മദ്യപിച്ച് ബാലാജി സോഫയിൽ തന്നെ തളർന്നുറങ്ങി. അനന്തു വീണയുടെ അടുത്തു ചെന്ന് അവളുടെ കൈകളിൽ പിടിച്ചു. നാണം കൊണ്ട് അവളുടെ മുഖം ചുവന്നു.

“ഒരു പെഗ് കൂടി കഴിക്കൂന്നേ” വികാര വായ്പോടെ അവൾ പറഞ്ഞു. “വേണ്ട ചേച്ചി, ഇനി വേണ്ട. ചേച്ചിക്കറിയാമോ എന്നെ നിയന്ത്രിക്കാനാരുമില്ല. വെളിവില്ലാതെ ഞാൻ രാത്രിയിൽ പോകുമ്പോൾ വഴിതെറ്റിയാൽ തന്നെ ആർക്കെന്താ നഷ്ടം?”

“എന്നാൽ ഇന്നിവിടെ കിടക്കാം.” അവൾ ലജ്ജയോടെ മൊഴിഞ്ഞു.

“ആത്മാർത്ഥമായിട്ട് പറയുകയാണോ?”

വീണ കിലുക്കാംപെട്ടി പോലെ ചിരിച്ചു. അനന്തു അവളെ കരവലയത്തിലാക്കി. അവൾ അവനിലേക്ക് അലിഞ്ഞു. അവരുടെ നിശ്വാസങ്ങളൊന്നായി. മനസ്സിൽ വികാര തിരമാലകൾ തീരത്തെ കവർന്നു. ശരിയും തെറ്റും ചിന്തിക്കാൻ പ്രയാസമുള്ള സമയമായിരുന്നു.

“എ… എന്താ ഭ്രാന്തു പിടിച്ചോ?” വികാര വായ്പോടെ അവൾ ചോദിച്ചു.

“അതേ എനിക്കു വട്ടാണ്. നിന്നോടുള്ള ഇഷടം കൊണ്ടുണ്ടായ വട്ട്.”

“ഞാൻ വിവാഹിതയാണെന്നറിഞ്ഞിട്ടും.”

“അതൊന്നും എനിക്ക് പ്രശ്നമല്ല. സ്നേഹത്തിനു മുന്നിൽ ഇതൊന്നുമൊരു തടസമല്ല.”

വീണ പതുക്കെ അയാളുടെ ശരീരത്തിൽ നിന്നടർന്നു മാറി. പരപുരുഷന്‍റെ മാദക സ്പർശം അവളുടെ ആത്മാവിനെത്തന്നെ ഇളക്കി മറിച്ചു.

ബാലാജിക്ക് അവളെ ഇങ്ങനെ സ്നേഹിക്കാൻ പറ്റാത്തതെന്തുകൊണ്ടാണ്? പ്രേമത്തിന്‍റെ തുറന്ന പ്രകടനം ജീവിതത്തിന് അനിവാര്യമാണ്. അനന്തുവിനതുണ്ട്. ഇതാണ് രണ്ടുപേരും തമ്മിലുള്ള അന്തരം. ഒരാൾ ശവശരീരം പോലെ ഭാവഹീനൻ. ഒരാൾ മെഴുകുപോലെ ഭാവം ഉരുക്കുന്നു. തുലനം ചെയ്യുമ്പോൾ അനന്തുവിന്‍റെ തട്ടാണ് താഴ്ന്നിരിക്കുന്നത്.

അനന്തുവിന്‍റെ മാദകസ്പർശം ഓർത്തോർത്ത് വീണ കിടന്നു. ആ രാത്രി അവൾക്കുറങ്ങാൻ സാധിച്ചില്ല. അവന്‍റെ ചിരിയും സംസാരവും അവളുടെ ഹൃദയത്തിനു ചുറ്റും പ്രദക്ഷിണം വച്ചു. അവളുടെ സിരകളിലൂടെയൊഴുകുന്ന രക്തത്തിന് അപ്പോൾ പതിവിൽ കവിഞ്ഞ ചൂടുണ്ടായിരുന്നു. അനന്തുവിന്‍റെ അസാന്നിധ്യം അവൾക്ക് അസഹ്യമായി തോന്നി. അവൻ ഒരു ദിവസം വരാതിരുന്നാൽ വീണ ആ ദേഷ്യം ഇത്തിരിപ്പോന്ന കുഞ്ഞുങ്ങളോടോ ബാലാജിയോടൊ തീർക്കും.

രണ്ടു വർഷങ്ങൾ കടന്നു പോയി. അവരുടെ സ്നേഹം അതിരില്ലാതെ വളർന്നു.

“അനന്തു, എത്ര നാളെന്നുവച്ചാ ഇങ്ങനെ കഴിയുക? ചിലപ്പോ എനിക്കു തോന്നും ബാലുവിന് എന്നെ സംശയമുണ്ടെന്ന്.”

“ഇതിൽ പേടിക്കാനെന്തിരിക്കുന്നു? ഞാൻ നിന്നെ അങ്ങ് കട്ടോണ്ടു പോകും.”

“അപ്പോൾ കുട്ടികളോ?”

“അവരെ നീ ഉപേക്ഷിക്കണം.”

“അതെങ്ങനെ?… പറ്റില്ലെനിക്ക്”

“നന്നായി ആലോചിക്ക്. ബാലു നോക്കിക്കോളും അവരെ. നീയെന്തിനാ വിഷമിക്കുന്നത്?”

“കുട്ടികളെ കാണാതെ എങ്ങനെ ജീവിക്കും ഞാൻ?”

“ഇടയ്ക്കിടെ പോയി കാണാല്ലോ? ഇതേ എനിക്ക് ചെയ്യാൻ പറ്റൂ.” അനന്തു അവളുടെ മുടിയിഴകളിൽ തലോടി.

കുട്ടികളെ കാണാതെ എങ്ങനെ ജീവിക്കും ഞാൻ? മോഹവലയങ്ങളിൽ നിന്ന് രക്ഷപ്പെടുകയും അത്ര എളുപ്പമല്ല. കുഞ്ഞുങ്ങളുടെ പൂപോലെയുള്ള മുഖം അവളിൽ കുറ്റബോധമുണർത്തി. അനന്തുവിനെ മോഹിച്ച അതേ വേഗതയിൽ അവൾ യാഥാർത്ഥ്യത്തിലേക്കിറങ്ങി വന്നു. കുട്ടികളുടെ നിഷ്കളങ്കമായ മന്ദഹാസം അവളുടെ മനസ്സിനെ ഇളക്കി മറിച്ചു.

മോഹം മനസിന്‍റെ മായാജാലമാണെന്നവൾക്ക് മനസ്സിലായി. മനുഷ്യൻ എന്തൊക്കെ വിചാരിച്ചു കൂട്ടുന്നു? പ്രേമത്തിന്‍റെ ആഴങ്ങളിൽ മുങ്ങാങ്കുഴിയിടുന്നു. ഒരു തരത്തിൽ അവളുടെ സ്വാർത്ഥതയും ആത്മാർത്ഥതയില്ലായ്മയുമല്ലേ. കുട്ടികളെ ഉപേക്ഷിച്ച് ജീവിതം ആരംഭിക്കാൻ പ്രേരിപ്പിച്ചത്. പ്രണയത്തിന്‍റെ വഴിത്താരയിൽ ഏതാനും ദൂരം മാത്രം പ്രണയികൾ സ്വയം സമർപ്പിക്കും.

അങ്ങനെയിരിക്കെ ഒരു ദിവസം അനന്തു രഹസ്യമായി വീണയ്ക്ക് ഫോൺ ചെയ്‌തു. അവളുടെ മനസ്സ് വീണ്ടും ചാഞ്ഞിറങ്ങി. ബാലാജി ബാങ്കിലായിരുന്നു. അനന്തുവിനൊപ്പം ഇറങ്ങിച്ചെല്ലാൻ അനന്തു രണ്ടു മണിക്കൂർ സമയം വീണയ്ക്കു നൽകി. അവൾ വേഗം ഒരു സ്യൂട്ട്കെയ്സിൽ വസ്ത്രങ്ങളും കുറച്ചു പണവും എടുത്തു വച്ചു.

“മമ്മീ, നമ്മൾ അപ്പൂപ്പനെ കാണാൻ പോവാണോ?” കുട്ടികൾ സന്തോഷത്തോടെ ഓടി വന്നു.

അവരുടെ മുഖത്തു കണ്ട നിഷ്കളങ്കതയും സന്തോഷവും അവളുടെ മനസ്സു തളർത്തി. “ഞങ്ങടെ ഉടുപ്പു വയ്ക്കാത്തതെന്താ?” അവളുടെ മൗനം കണ്ട് അവർ വീണ്ടും ചോദിച്ചു. വീണയ്ക്ക് ഉത്തരമില്ലായിരുന്നു. എന്താണവൾ പറയേണ്ടത്? മക്കളെ ഉപേക്ഷിക്കുകയാണെന്നോ? അതും എന്നെന്നേയ്ക്കുമായി?

അവളിലെ അമ്മ ഉണർന്നു. “എന്തു ചെയ്യാനൊരുങ്ങുകയായിരുന്നു ഞാൻ?” ഒരു വശത്ത് പ്രണയവും മറുവശത്ത് വാത്സല്യവും അവളുടെ ആത്മാവിനെ പൊള്ളിച്ചു. അടുത്ത നിമിഷം അവൾ സ്വയം നിയന്ത്രിച്ചു. “എവിടെയും പോകുന്നില്ല ഞാൻ. ഒരിക്കലും.” അവൾ പുറത്തെ പുൽത്തകിടിയിൽ പോയിരുന്നു. കുറച്ചു കഴിഞ്ഞ് ജനാലവഴി ഒളിഞ്ഞു നോക്കിയപ്പോൾ അനന്തു പുറത്തെ റോഡിൽ കാത്തുനിൽക്കുന്നത് കണ്ടു. അവൾ പതിയെ കുട്ടികളുടെ സമീപത്തേയ്ക്ക് പോന്നു.

എങ്കിലും അനന്തു വീട്ടിലേയ്ക്കുള്ള വരവ് നിർത്തിയില്ല. അയാൾക്കേ ഇതു പറ്റൂ. കുറച്ച് ദിവസങ്ങൾക്കു ശേഷം വീണയുടെ മാതാപിതാക്കൾ അവളെ കാണാനെത്തി. ഇരട്ടക്കുട്ടികളെ നോക്കാൻ വളരെ ബുദ്ധിമുട്ടാണെന്ന് അവൾ അറിയിച്ചു. ബാലാജിയുമായി യോജിച്ചു പോകാൻ ബുദ്ധിമുട്ടാണെന്നും വിവാഹമോചനം ആഗ്രഹിക്കുന്നുവെന്നും അവൾ രഹസ്യമായി അമ്മയോട് സൂചിപ്പിച്ചു. അമ്മയ്ക്ക് ഞെട്ടലാണുണ്ടായത്. അവളെ രഹസ്യമായിത്തന്നെ ഉപദേശിക്കുകയും ചെയ്‌തു.

അമ്മ അപ്പോൾ പറഞ്ഞു “പിള്ളേരെ കുറച്ചുനാൾ ഞങ്ങൾ നോക്കാം. അവർക്കും അത് സന്തോഷമാവും.”

ഈ സംസാരം ബാലാജിക്ക് തീരെ രസിച്ചില്ലെങ്കിലും അവരുടെ മുമ്പിൽ വച്ച് അയാളൊന്നും മിണ്ടിയില്ല. ദാമ്പത്യ ജീവിതത്തിലെ സഹനം അയാൾ പരിശീലിച്ചു കഴിഞ്ഞിരുന്നു. കുട്ടികളെ അയാൾ സ്വന്തം മാതാപിതാക്കളുടെ അടുത്താക്കി. രണ്ടാഴ്ചകൾ കഴിയുന്നു. അവരെ കാണാതിരിക്കാൻ പ്രയാസമായിട്ടും അയാൾ തിരികെ കൊണ്ടുവരാൻ ശ്രമിച്ചില്ല.

അതേസമയം അനന്തുവിന്‍റെ ആശകൾ നിറവേറുകയായിരുന്നു. ബാലാജി പോയിക്കഴിഞ്ഞാൽ മണിക്കൂറുകളോളം അയാളാ വീട്ടിൽ അവളോടൊപ്പമാണ്. ബാലാജിയുടെ അഭാവത്തിൽ അവിടെ വരരുതെന്നു അപവാദ പ്രചരണത്തിന് അതിടയാക്കുമെന്നും അവൾ പറഞ്ഞു മനസ്സിലാക്കി. അനന്തുവിനും കാര്യം മനസ്സിലായി.

അങ്ങനെ പതുക്കെപ്പതുക്കെ അനന്തുവിന്‍റെ വരവ് കുറഞ്ഞ് ബാലാജിയുണ്ടെങ്കിലേ വരൂ എന്ന അവസ്‌ഥയിലെത്തി. അതും അവളെ ദുഃഖിപ്പിച്ചു. ബാലാജി ഇതൊക്കെ അറിയുന്നുണ്ടോ എന്ന ഭയവും വീണയെ വേട്ടയാടി. അവർ കൂടിക്കാഴ്ച മുഴുവൻ വീടിനു വെളിയിലാക്കി.

ഒരു ദിവസം അവൾ ചോദിച്ചു. “നമ്മൾ എത്ര നാളാ ഇങ്ങനെ?”

“നീ ആഗ്രഹിക്കുന്നിടത്തോളം.”

“ഞാനാകെ ടെൻഷനിലാണ്.”

“ഇതൊരു ജീവിതമാണോ? ഇന്നിവിടെ നാളെ അവിടെ… ഒന്നിച്ചു ജീവിക്കുന്ന കാര്യം പറയുമ്പോ നിനക്ക്…” അനന്തുവിന് കുറേശേ ദേഷ്യം വരുന്നുണ്ടായിരുന്നു.

ദിവസങ്ങൾ പതിവുപോലെ കടന്നു പോയി. തീരുമാനങ്ങൾ എടുക്കുകയും വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നത് അവർ തുടർന്നു. ഒരു ദിവസം അനന്തു ഫോൺ ചെയ്‌തു.

“എന്തു തീരുമാനിച്ചു നീ? എത്ര നാളീ കള്ളക്കളി തുടരാനാ ഭാവം?”

“അനന്തു, എനിക്കൊരു തീരുമാനമെടുക്കാൻ കഴിയുന്നില്ല. പിള്ളേരുടെ കാര്യമോർക്കുമ്പോൾ എന്‍റെ ധൈര്യമെല്ലാം ചോർന്നു പോണപോലെ.”

“അവര് അവന്‍റെ കൂടെയോ അപ്പൂപ്പന്‍റെ കൂടെയോ കഴിഞ്ഞോളും. നീയതോർത്ത് വിഷമിക്കേണ്ട.”

“പറയാനെന്തളുപ്പാ. സ്നേഹത്തെക്കുറിച്ച് അനന്തു എന്താ കരുതിയിരിക്കുന്നത്?”

“പിന്നെ ഞാനൊറ്റയ്ക്ക് എത്ര നാളെന്നു കരുതിയാ? എനിക്കുമുണ്ട് മോഹങ്ങള്. നിനക്കു താൽപര്യമില്ലെങ്കിൽ വേണ്ട, പോട്ടെ! എനിക്കും ഒന്നാലോചിക്കേണ്ടി വരും.”

“എനിക്കു കുറച്ചു കൂടി സമയം വേണം അനന്തു” വീണയുടെ കണ്ഠമിടറി.

“പ്ലീസ്, കരയല്ലേ. എനിക്ക് വിഷമമാകും. നീയില്ലാതെ ജീവിക്കാമെന്ന് ചിന്തിക്കാൻ കൂടി പറ്റില്ലെനിക്ക്” അനന്തു അവൾക്ക് ധൈര്യം നൽകി.

ഒന്നുരണ്ടാഴ്ച അവൾ ത്രിശങ്കുവിൽ തന്നെയായിരുന്നു. അനന്തുവിനെ നഷ്ടപ്പെടുന്ന കാര്യം അവൾക്ക് ഓർക്കാൻ കൂടി കഴിഞ്ഞില്ല. നിറഞ്ഞ മനസ്സോടെയാണ് അവൾ സമ്മതം മൂളിയത്.

ബാലാജി ഇല്ലാതിരുന്ന ദിവസം നോക്കിയാണ് അനന്തു വന്നത്. അവൾ ഭയത്തോടെ ടാക്സിയിൽ കയറിയിരുന്നു. ആരെങ്കിലും കാണുന്നുണ്ടോ? അവൾ ചഞ്ചലയായി ഇടയ്ക്കിടെ പുറത്തേയ്ക്കു നോക്കി.

കാർ അവൾക്കറിയാത്ത ഒരു വീട്ടിലെത്തി നിന്നു. ഹൃദയം പെരുമ്പറ കൊട്ടുകയായിരുന്നു. ചെയ്തത് തെറ്റായിപ്പോയി എന്ന ബോധം അവളെ വേട്ടയാടി.

യാതൊരു കുറവുകളുമില്ലാത്ത ദാമ്പത്യം ഉപേക്ഷിച്ച് അന്യപുരുഷനോടൊപ്പം എവിടേയ്ക്കാണ് പോകുന്നത്? ലോകം എന്താണ് തന്നെപ്പറ്റി പറയുക? അച്‌ഛനമ്മമാർ എന്തു കരുതും? തന്‍റെ കുരുന്നുമക്കൾ അമ്മയില്ലാതെ എങ്ങനെ ജീവിക്കും? വീണയുടെ സമനില തെറ്റാൻ തുടങ്ങി.

“അനന്തു, എന്നെ തിരികെ കൊണ്ടാക്ക്.” അവൾ ഭയത്തോടെ പറഞ്ഞു.“നിനക്കെന്താ ഭ്രാന്തു പിടിച്ചോ? എല്ലാം ഒന്നു ശരിയായി വന്നപ്പോഴാ…”

“എനിക്ക് പേടിയാവുന്നു” അവൾ ആശങ്കയോടെ അനന്തുവിനെ നോക്കി.

“നീ കാര്യമില്ലാതെ ഭയക്കുകയാണ്. ഞാനെല്ലാം ശരിയാക്കിയിട്ടുണ്ട്. നീ അല്പം കൂടി ധൈര്യം കാണിക്ക്.” അനന്തു അവളുടെ ചെവിയിൽ ചുണ്ടുകൾ ചേർത്ത് പതിയെ പറഞ്ഞു.

പുതിയ നഗരം. പുതിയ സ്ഥലം എല്ലാം അപരിചിതമായി തോന്നി വീണയ്ക്ക്. അവിടേക്ക് ഏതാനും ദിവസത്തെ വിനോദയാത്രയ്ക്കു വന്നതാണെന്ന് വിശ്വസിക്കാനാണവൾക്കു തോന്നിയത്. കുറച്ചു ദിവസത്തെ അലച്ചിലിനു ശേഷം അനന്തുവിന് അവിടെ ജോലി ലഭിച്ചു. വീണ കുട്ടികളുടെ ചിന്തയുമായി, ആധിപൂണ്ടു കഴിഞ്ഞു. റെഡിമെയ്ഡ് ഷോപ്പിലെ സെയിൽസ്മാന്‍റെ ജോലിയായിരുന്നു അനന്തുവിന്. രാവിലെ 8 മണിക്ക് കടയിൽ പോകണം. പകൽ മുഴുവൻ അവളൊറ്റയ്ക്ക്. അവധി ദിവസങ്ങളിലും അനന്തു കറങ്ങാൻ പോയാൽ പാതിരാത്രിയ്ക്ക് തിരിച്ചെത്തു. കൂട്ടിലിട്ട കിളിയേപ്പോലെ അവളുടെ ജന്മം പാഴായിത്തുടങ്ങി.

ഇതിനിടെ അനന്തു മദ്യപാനം തുടങ്ങിയിരുന്നു. ദിവസവും മാറി വരുന്ന അയാളുടെ സ്വഭാവം കണ്ട് വീണയുടെ കണ്ണിൽ നിന്നും ഒഴുകിയത് കണ്ണീരായിരുന്നില്ല, മറിച്ച് ഹൃദയം മുറിഞ്ഞ രക്തമായിരുന്നു. പുതിയ പരിതഃസ്ഥിയിൽ അവൾക്കൊന്നും ചെയ്യാനില്ലായിരുന്നു. ആശകൾ എന്നേ മരിച്ചു കഴിഞ്ഞു. വേദനയും ആശങ്കയും ജീവിതത്തിന്‍റെ പര്യായങ്ങളായിത്തീർന്നു.

വർഷങ്ങൾ കടന്നു പോയി. അനന്തു മദ്യപിക്കാത്തതും വഴക്കു കൂടാത്തതുമായ ഒറ്റ ദിവസം പോലുമില്ല. പ്രതികരിക്കുന്നതിനു പകരം എല്ലാം മിണ്ടാതെ സഹിക്കാൻ അവൾ പഠിച്ചു കഴിഞ്ഞു. അനന്തു സന്തോഷവാനായിരിക്കുമ്പോൾ, താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന തോന്നലാണവൾക്കുണ്ടാകുന്നത്.

അനന്തുവിന്‍റെ സ്നേഹവും വിചിത്രമായ പെരുമാറ്റവും തമ്മിൽ താരതമ്യം ചെയ്യാൻ എന്നിട്ടും വീണയ്ക്ക് സാധിച്ചില്ല. ഇരുവരുടെയും ചിന്താധാരകൾക്ക് സമന്വയമില്ലാതെയായിത്തീർന്നു.

ഗൃഹാന്തരീക്ഷം പൊള്ളുന്നതായിരുന്നു. നെഞ്ചിൽ തീപ്പൊരിയുണ്ടെങ്കിലും അവൾ പ്രതിമയെപ്പോലെ കഴിഞ്ഞു. കണ്ണീരു പൊഴിക്കുന്ന പ്രതിമ.

ഇതിനിടയിൽ വീണയ്ക്കൊരു മോളുണ്ടായി. അവൾ ശ്രദ്ധ മുഴുവൻ കുഞ്ഞിനു നൽകി. കഷ്ടപ്പാടുകൾക്കിടയിൽ ഈ കുരുന്നിന്‍റെ ഗതിയും ഭാവിയുമോർത്ത് അവളുടെ വ്യാകുലത വർദ്ധിച്ചു. അനന്തുവിനോട് ഇക്കാര്യം സംസാരിച്ചാൽ അയാൾ ദേഷ്യപ്പെടും. അനന്തുവിന്‍റെ സാമ്പത്തിക സ്‌ഥിതി ദയനീയമായിവരികയായിരുന്നു. എന്നാലും ചെറിയ കാര്യങ്ങളിൽ പോലും അയാൾ കാണിക്കുന്ന ടെൻഷനും പിശുക്കും അവൾക്ക് അസഹ്യമായി തോന്നി.

ഒരു ദിവസം അനന്തു നല്ല മൂഡിലാണ് തിരിച്ചെത്തിയത്. അതിന്‍റെ പിന്നിലെ രഹസ്യം പിന്നീടാണവൾക്കു മനസ്സിലായത്. “വീണാ നിനക്കും ജോലിക്കു പോയ്ക്കൂടായോ? നിനക്ക് പഠിത്തവുമുണ്ടല്ലോ ഞാൻ മുതലാളിയോട് നിന്‍റെ കാര്യം പറഞ്ഞിട്ടുണ്ട്.”

“ഞാൻ ജോലിക്കു പോകാം. പക്ഷേ മോൾടെ കാര്യമോ?”

“വഴിയുണ്ട്. ഒരായയെ നിർത്താം.” അയാൾ പുഞ്ചിരിച്ചു.

“ഇല്ല, ഞാൻ നിങ്ങൾക്കു വേണ്ടി എന്‍റെ ഭർത്താവിനേയും മക്കളെയും ഉപേക്ഷിച്ചതാ. ഇനിയും ത്യാഗം സഹിക്കാൻ എനിക്കു പറ്റില്ല.”

“ഓഹോ! ഇപ്പോ കുറ്റം എന്‍റേതായോ? നീ ആത്മവഞ്ചകിയല്ലേടീ നാണം കെട്ടവളേ?”

മുറിവേറ്റ മനസ്സോടെ അവൾ പറഞ്ഞു “നിങ്ങളാണ് വഞ്ചകൻ. സ്വന്തം സുഹൃത്തിനെ വഞ്ചിച്ച നിങ്ങൾ എന്നോടും അതുതന്നെയാണ് ചെയ്യുന്നത്.”

“നീ സ്വയം ഇറങ്ങിപ്പോന്നതല്ലേടീ, ഞാൻ കെട്ടിവലിച്ചു കൊണ്ടു വന്നതല്ലല്ലോ നിന്നെ?”

“നിങ്ങളെന്‍റെ ജീവിതം തുലച്ചു… എന്‍റെ ജീവിതം തുലച്ചു.” അവൾ പൊട്ടിക്കരഞ്ഞു.

“നിനക്കൊരിക്കലും ഇവിടെ സന്തോഷം കിട്ടില്ല. കാരണം, നിന്‍റെ മനസ്സിൽ ഇപ്പോഴും ബാലുവാണ്. അതുകൊണ്ടാണ് എന്‍റെ കുറവുകളെ പരിഹസിക്കുന്നത്.”

“ങ്ഹാ, പരിഹസിക്കും. നിങ്ങൾ എനിക്കെന്താ തന്നിട്ടുള്ളത്? എന്‍റെ സങ്കല്പങ്ങളെ എന്നെങ്കിലും പരിഗണിച്ചിട്ടുണ്ടോ പറയ്! ഒരു കുഞ്ഞിനെ ജനിപ്പിച്ചതല്ലാതെ?”

“വേറെന്താ വേണ്ടത്? ഉണ്ണാനുമുറങ്ങാനുമല്ലാതെ എന്തറിയാം നിനക്ക്?”

നാലു വർഷങ്ങൾ കഴിഞ്ഞു. പൊഴിയുന്ന ഇലകളെപ്പോലെ അവളുടെ സ്വപ്നങ്ങളും അനന്തുവിന്‍റെയും അവളുടെയും ഇടയിലെ ദൂരം വർദ്ധിച്ചു വന്നു. നഷ്ടപ്പെട്ട ജീവിതം ഇനിയൊരിക്കലും കിട്ടില്ലെന്ന് അവൾ വേദനയോടെ തിരിച്ചറിഞ്ഞു. കാലത്തിനൊപ്പം അവളുടെ പ്രായവും സ്വന്ദര്യവും കടന്നു പോകുന്നു. അവൾ അത്തരം കാര്യങ്ങളൊന്നുമിപ്പോൾ ശ്രദ്ധിക്കാറേയില്ല.

ഒരു ദിവസം അനന്തു എത്തിയപ്പോൾ മുതലാളിയുടെ മകനും ഒപ്പമുണ്ടായിരുന്നു. അവനെ പരിചയപ്പെടുത്തിക്കൊണ്ട് അനന്തു ഒരു പാക്കറ്റ് നൽകി. “വീണാ, ഇത് ചിക്കനാണ്. വേഗം കറിവെയ്ക്ക്. പ്രവീൺ നമ്മുടെ വീട്ടീന്നാ ഇന്ന് ഭക്ഷണം കഴിക്കുന്നെ.”

അവൾ ഒന്നും മിണ്ടാതെ അടുക്കളയിലേക്ക് പോയി.

“നന്നായി കുരുമുളക് ചേർക്കണം കേട്ടോ.” അയാൾ വിളിച്ചു പറഞ്ഞു. രണ്ടാളും മുറിക്കുള്ളിലിരുന്ന് മദ്യപാനം തുടങ്ങി. അവൾ അനന്തുവിന്‍റെയും ബാലാജിയുടെയും മദ്യപാനമോർത്തു.

അനന്തു എത്ര സ്നേഹപൂർണ്ണമായിട്ടാണ് സംസാരിച്ചിരുന്നത്. അയാളുടെ സ്പർശനങ്ങൾ എത്ര ഊഷ്മളമായിരുന്നു. ഇപ്പോൾ കാഞ്ഞിരത്തേക്കാൾ കയ്പാണയാളുടെ വാക്കുകൾക്ക്. ഉപദ്രവിക്കാനായി മാത്രമാണ് ഇപ്പോൾ സ്പർശിക്കുന്നത്. എന്നാൽ ബാലാജിയുടെ സ്നേഹം സത്യമുള്ളതായിരുന്നു. അവളുടെ ആവശ്യങ്ങൾ എന്തൊക്കെയെന്നയാൾ അറിഞ്ഞിരുന്നു. അവളെ നല്ലതുപോലെ ശ്രദ്ധിച്ചിരുന്നു. അവൾക്ക് കാര്യമില്ലാതെ ദേഷ്യം വന്നാൽപ്പോലും ശാന്തയാക്കാനേ ശ്രമിച്ചിട്ടുള്ളൂ. രണ്ടാളും കുടിക്കുമെങ്കിലും ബാലാജിക്ക് ബാങ്ക് ബാൻലൻസുണ്ട്. സമൂഹത്തിൽ മാന്യതയുള്ള ജോലിയുണ്ട്. അനന്തുവിനെന്തുണ്ട്? കുറ്റബോധം കൊണ്ടവളുടെ കണ്ണുനിറഞ്ഞു.

ചിക്കൻ കറി നൽകാനായി മുറിയിലേക്ക് ചെന്നപ്പോൾ പ്രവീണിന്‍റെ നോട്ടം തുളച്ചുകയറുന്നതായിരുന്നു. അവളത് ശ്രദ്ധിക്കാനേ പോയില്ല.

“അനന്തു ചേട്ടന്‍റെ ഭാര്യ സുന്ദരിയാണല്ലോ? കണ്ടിട്ട് എനിക്ക് ചേട്ടനോട് അസൂയ തോന്നുന്നു.”

“നിങ്ങള് ഭക്ഷണം കഴിക്ക്. അത് തണുത്തു പോകും.” അവൾ വിളമ്പിക്കൊണ്ട് പറഞ്ഞു. അനന്തു കല്ലുപോലെ ഇരിക്കുകയാണ്.

“ചേട്ടത്തിയും ഇരിക്ക്. ഭക്ഷണത്തിന്‍റെ രസം ഒന്നു കൂടട്ടെ.” പ്രവീൺ അവളുടെ കൈയ്യിൽ കടന്നു പിടിച്ചു.

അവൾ ബലം പ്രയോഗിച്ച് കൈ വിടുവിച്ച ശേഷം ആക്രോശിച്ചു. “ഇറങ്ങെടാ ഇവിടുന്ന്. ഈ നിമിഷം ഇറങ്ങിയില്ലെങ്കിൽ ചൂലെടുക്കും ഞാൻ. അച്‌ഛൻ വല്യ പണക്കാരനാണെന്നു വച്ച് എന്തും ചെയ്യാമെന്നു കരുതരുത്.”

അവൾ അങ്ങനെ പ്രതികരിക്കുമെന്ന് അനന്തുവും കരുതിയില്ല. അയാൾ പകച്ചു നോക്കിയശേഷം പറഞ്ഞു. “എന്തായിത് വീണേ, വീട്ടിൽ വരുന്ന അതിഥികളോട് ഇങ്ങനെയാണോ പെരുമാറുന്നത്?”

“ഇവനാണോ അതിഥി? എന്നെ അപമാനിക്കാനാണോ ഇവനെ കൊണ്ടു വന്നത്? എന്‍റെ മാനത്തിനൊരു വിലയുമില്ലേ?”

“മാനം? ആരുടെ മാനത്തിന്‍റെ കാര്യമാടീ നീ പറയുന്നത്? അവള് സാവിത്രിയല്ലേ? എന്നെക്കൊണ്ടൊന്നും പറയിക്കരുത്…” അയാൾ ജ്വലിച്ചു.

“ഓ… നിങ്ങള് പാലിൽ കുളിക്കുന്നയാളല്ലേ? ആ കുഞ്ഞിന്‍റെ കാര്യമെങ്കിലുമോർക്ക്” അവളും ചീറി.

“നീയും കുഞ്ഞും പോയി തൊലയ്.”

“നിങ്ങള് പണ്ടേ എന്നെ തുലച്ചില്ലേ? നിങ്ങടെ തലേല് ഇടിത്തീ വീഴും” അവൾ ശപിച്ചു.

അനന്തു അവളുടെ മുടിക്കുത്തിൽ കടന്നു പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും ഉലച്ച് നിലത്തിട്ട് വലിച്ചു. അവൾ എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ അയാൾ അടിക്കാനും തൊഴിക്കാനും തുടങ്ങി. അവളെ മർദ്ദിച്ചവശയാക്കിയശേഷം പ്രവീണുമൊത്ത് അയാൾ പുറത്തേക്ക് പോയി. അവൾ പൊട്ടിയ വളകളിലേക്കു നോക്കിയിരുന്നു.

എന്‍റെ ദുഃഖം ആരോടു പറയാനാണ്? അച്‌ഛനമ്മമാരും ബന്ധുക്കളും എത്രമാത്രം നാണംകെട്ടുകാണും? മാപ്പു പറയണം, എന്‍റെ ബാലുവിന്‍റെ കാലിൽ വീണ് മാപ്പു ചോദിക്കണം.” അവൾക്ക് മനസ്സാക്ഷിക്കുത്ത് തോന്നി. ആ സംഭവത്തിനുശേഷം കൂടുതൽ സമയവും അനന്തു വീടിനു വെളിയിൽ കഴിച്ചു കൂട്ടി.

രാവിലെ എട്ടുമണിയാകുന്നു. അനന്തു എവിടെപ്പോയതാണെന്നോ എപ്പോൾ തിരിച്ചെത്തുമെന്നോ അവൾക്കൊരു രൂപവുമില്ല. അവൾ കുഞ്ഞിനെ ഉറക്കിക്കിടത്തിയശേഷം സമീപത്തുള്ള ടെലിഫോൺ ബൂത്തിലേക്കു നടന്നു. വിറയാർന്ന കരങ്ങളോടെ ബാലാജിയുടെ നമ്പർ ഡയൽ ചെയ്തു. റിംഗ് ചെയ്യാൻ തുടങ്ങിയതും അവൾ ഭയത്തോടെ റിസീവർ വച്ചു. “എന്താ പറയേണ്ടത് ബാലുവിനോട്? അനന്തുവുമായുള്ള ജീവിതം മടുത്തെന്നോ? തിരിച്ചു വരാൻ ആഗ്രഹിക്കുന്നുവെന്നോ? നീ എവിടെയെങ്കിലും പോയി ചാവുകയോ ജീവിക്കുകയോ ചെയ്യാൻ പറഞ്ഞാൽ?” എന്നിട്ടും അവളുടെ മനസ്സ് പറഞ്ഞു, “വിണേ, നീ ഒന്നു വെറുതെ ശ്രമിച്ചു നോക്ക്.പോയാലൊരു വാക്ക്. കിട്ടിയാലോ?” അവൾ കുറച്ചുനേരം കൂടി ചിന്തിച്ചു. നിസ്സഹായയായ മകളുടെ കാര്യമോർത്തപ്പോൾ അവൾ രണ്ടും കൽപ്പിച്ച് ഫോൺ ചെയ്തു.

“നിനക്കു സുഖമാണോ വീണേ?” അവളുടെ ഹലോ കേട്ടതും ബാലാജി തിരക്കി.

“എന്തു സുഖം ബാലു?” നീണ്ട കാലത്തിനുശേഷം ബാലാജിയുടെ ശബ്ദം കേട്ട് അവളുടെ മനസും കണ്ണുകളും നിറഞ്ഞു തുളുമ്പി.” എന്‍റെ കണ്ണനും ഉണ്ണിയും എവിടെ ബാലു? ഞാനവരെ ഓർക്കാത്ത ഒരു നിമിഷം പോലുമില്ല.”

“അവരും നിന്നെ എപ്പോഴും തിരക്കാറുണ്ട്.”

“ശരിക്കും? അവരുടെ വിശേഷങ്ങള് പറയ് ബാലു.” അവൾ ആകാംക്ഷയോടെ പറഞ്ഞു.

“കുട്ടികൾ സ്കൂളിൽ പോയിരിക്കുകയാണ്. നിന്‍റെ സ്വരമെന്താ വല്ലാതിരിക്കുന്നെ? എന്താ കാര്യം?”

“ബാലു ഒരു തവണ, ഒരൊറ്റത്തവണ എന്നെ മക്കളെ കാണാൻ സമ്മതിക്കാമോ പ്ലീസ്!” വീണയുടെ കണ്ഠമിടറി.

“ഞാനെപ്പോഴെങ്കിലും നിന്നെ വിലക്കിയോ? എപ്പോ വേണമെങ്കിലും വന്നു കണ്ടോളൂ.” ബാലാജിയുടെ സ്വരവും ആർദ്രമായി.

“ബാലാജി ഇപ്പോഴും എന്നെ സ്നേഹിക്കുന്നുണ്ട്. നഷ്ടപ്പെടുത്തിയപ്പോഴാണ് അതിന്‍റെ വില എനിക്കു മനസ്സിലാകുന്നത്.” അവളുടെ കണ്ണുകളിൽ നിന്ന് ധാരധാരയായി കണ്ണീരൊഴുകി.

“എന്‍റെ എല്ലാ വഴികളും അടഞ്ഞു ബാലു. ഞാൻ തിരിച്ചു വന്നോട്ടെ, ബാലുവിന്‍റെ അടുത്തേക്ക്? മക്കടെ അടുത്തേക്ക്?”

“നിന്‍റെ ആഗ്രഹം അതാണെങ്കിൽ നിനക്കു വരാം.”

വീട്ടിലെത്തിയ വീണ പൊട്ടിക്കരഞ്ഞു. രാത്രി മുഴുവൻ അവൾ ചിന്താമഗ്നയായിരുന്നു.

കുട്ടിയെയും മടിയിൽ വച്ച് അവൾ ബസ്സിന്‍റെ സൈഡ് സീറ്റിലാണിരുന്നത്. ജനലിലൂടെയെത്തുന്ന കുളിർ കാറ്റ് വീണയുടെ മനസ്സിന് അല്പം ആശ്വാസം നൽകി. ബാലാജിയുടെ അടുത്ത് ഉപേക്ഷിച്ച സ്വപ്ന മുത്തുകൾ പെറുക്കിയെടുക്കാൻ അവൾ തിരികെയെത്തുകയാണ്. വർഷങ്ങൾ നാലു കഴിഞ്ഞു. കണ്ണനും ഉണ്ണിക്കും ഇപ്പോൾ ഏഴ് വയസായിട്ടുണ്ടാവണം.

കുട്ടികളുടെ പൂപോലെയുള്ള കവിളുകളും അഴകാർന്ന മുഖവും കണ്ടാൽ അമ്മയേതാണെന്ന് ചോദിക്കേണ്ട കാര്യമില്ല. വേറൊരച്ഛനു ജനിച്ചതാണെങ്കിലും മോൾക്കും അവളുടെ നിറവും വലിയ കണ്ണുകളുമൊക്കെ കിട്ടിയിട്ടുണ്ട്.

കണ്ണനുമുണ്ണിയും അവരുടെ ഈ കുഞ്ഞുപെങ്ങളെ കാണുമ്പോൾ ചോദിക്കുമായിരിക്കും. “എന്താ മമ്മീ അനിയത്തി വാവയുടെ പേര്?” ചിലപ്പോൾ ഇങ്ങനെയാവും ചോദിക്കുക “ഏതാ മമ്മീ ഈ വാവ? എവിടുന്നു കിട്ടിയതാ?”

നിറഞ്ഞൊഴുകിയ കണ്ണുകൾ സാരിത്തലപ്പെടുത്ത് അവൾ തുടച്ചു. കുഞ്ഞിനെ മുറുകെ പുണർന്ന് കണ്ണുകളടച്ച് വീണയിരുന്നു.

“ഹരിപ്പാട് ഇറങ്ങേണ്ടവർ ഇറങ്ങിക്കോളൂ, സ്റ്റേഷനായി.” കണ്ടക്ടറുടെ സ്വരമാണ് അവളെ ഉണർത്തിയത്. ഒരു കൈയ്യിൽ സ്യൂട്ട്കേസും മറുകൈയ്യിൽ കുഞ്ഞുമായി വീണ എഴുന്നേറ്റു. ഇത് അപരിചിതമായ സ്‌ഥലമല്ല. ഭർത്താവിനോടൊപ്പം അവൾ ഈ വഴി ധാരാളം നടന്നിട്ടുണ്ട്. ഇന്ന് ഒരപരാധിയെപ്പോലെ വരേണ്ടി വന്നുവെന്നു മാത്രം. അവൾ സാരിത്തലപ്പുകൊണ്ട് തലമൂടി. പരിചയക്കാരെ അഭിമുഖീകരിക്കാൻ വയ്യ.

ഓട്ടോ സ്റ്റാൻറിൽ നിന്നും വീണ ഓട്ടോയിൽ കയറി.

“എങ്ങോട്ടാ?” ഓട്ടോക്കാരൻ ചോദിച്ചു.

“ചേപ്പാട്”

“20 രൂപയാകും കേട്ടോ”

“കുഴപ്പമില്ല, പോകാം” വേഗം പോയാൽ മതിയെന്നായിരുന്നു അവൾക്ക്. ഓട്ടോയുടെ ശബ്ദത്തേക്കാൾ ഉച്ചത്തിലാണോ തന്‍റെ ഹൃദയമിടിക്കുന്നതെന്ന് വീണ സംശയിച്ചു. കുട്ടികളുടെ കാര്യമോർത്തപ്പോൾ അവളുടെ ടെൻഷൻ കൂടി. അവർക്ക് തിരിച്ചറിവായിട്ടുണ്ട്. നല്ലതും ചീത്തയും ഇപ്പോഴറിയാം. ഇത്തരക്കാരിയായ ഒരമ്മയെ ഞങ്ങൾക്ക് വേണ്ടെന്നു പറഞ്ഞാലോ? ഞങ്ങളുടെ പാവമച്ഛനെ ഉപേക്ഷിച്ചു പോയ ഈ സ്ത്രീയെ, ഞങ്ങൾക്കു വെറുപ്പാണെന്നു പറഞ്ഞാലോ?

“മാതൃത്വത്തിന്‍റെ ശരിയായ അർത്ഥം മനസ്സിലാക്കാത്തവളാണു ഞാൻ. കുരുന്നുമക്കളെ ഉപേക്ഷിച്ച് ഓടിപ്പോയവൾ. ഒരു ഭാര്യയുടെ കടമയും ചെയ്‌തില്ല. ബാലാജിയുടെ ബാഹ്യരൂപമല്ലാതെ ഉള്ളിന്‍റെയുള്ള് കാണാൻ ഞാൻ ശ്രമിച്ചില്ല. ആ ഹൃദയത്തിലെ സ്നേഹസാഗരം കാണാനോ ആഴമളക്കാനോ ഒരിക്കലും ശ്രമിച്ചില്ല. എല്ലാം ഇട്ടെറിഞ്ഞ് പോയിട്ട് ഗതികിട്ടാതെ വന്നപ്പോൾ തിരികെ പോന്നിരിക്കുന്നു. മഹാപാപിയാണു ഞാൻ… മഹാപാപി. തലതല്ലിക്കരഞ്ഞാലും എനിക്കു മാപ്പില്ല.”

“ചേപ്പാടായി ഇറങ്ങിക്കൊള്ളൂ.”

“കുറച്ചുകൂടെ പോണം. ആ കിഴക്കേ റോഡിലേയ്ക്ക് തിരിഞ്ഞ് രണ്ടാമത്തെ വീട്. അവൾ സാരിത്തലപ്പ് ഒന്നുകൂടി വലിച്ചിട്ടു. ഗേറ്റിനു മുന്നിൽ അവൾ ഏതാനും നിമിഷം നിന്നു.

“ബാലു ഞാനെത്തി, വാതിൽ തുറക്ക്” വീണ വാതിലിൽ മെല്ലെ മുട്ടി. യാതൊരനക്കവുമില്ല. അവൾ കുറച്ചു കൂടി ഉച്ചത്തിൽ വിളിച്ചു. അവൾക്കപരിചിതനായ ഒരു മധ്യവയ്ക്കൻ വാതിൽ തുറന്നു.

“ആരെ കാണാൻ വന്നതാ?”

“ബാലുവിനെ… ബാലാജി പണിക്കർ” അവൾ വിനയപൂർവ്വം പറഞ്ഞു.

“ഓ! ബാലാജിയോ? അയാൾ ഈ വീട് വിറ്റല്ലോ? ഇപ്പോ മാവേലിക്കരയിലാ താമസം. ഞാൻ അഡ്രസ് തരാം.” അയാൾ അകത്തേക്കു പോയി.

വീണയുടെ ശ്വാസം നേരെയായതിപ്പോഴാണ്. ബാലാജി വീടിനു വെളിയിൽ തന്നെയുണ്ടായിരുന്നു. കുട്ടികൾ രണ്ടും അദ്ദേഹത്തിന്‍റെ ഇരുവശങ്ങളിലും.

അവൾ സ്യൂട്ട്കെയ്സ് താഴെ വച്ച് മോളെ ബാലാജിയെ ഏൽപിച്ച് കുട്ടികളെ വാരിപ്പുണർന്നു. എന്നാൽ കുട്ടികൾ പകച്ച് പിന്നോക്കം മാറി.

“നിങ്ങടെ അമ്മയാണ് മക്കളേ, ഇനി നിങ്ങളെ വിട്ട് എവിടെയും പോവില്ല. ഒരിക്കലും…” അവൾ പൊട്ടിക്കരഞ്ഞു.

“കരയാതെ വീണേ, എല്ലാം കഴിഞ്ഞില്ലേ? ഞാൻ പഴയ വീട് വിറ്റതും നിനക്കു വേണ്ടിയാ. നമ്മൾ ഒരുമിച്ച് താമസിച്ചിട്ട് പിരിഞ്ഞ വീട്. ഈ പുതിയ വീട്ടിൽ നമുക്ക് പുതിയ ജീവിതം തുടങ്ങാം.”

“ഇനി ഞാൻ പരാതിക്കിടവരുത്തില്ല ബാലു.”

“എനിക്കു നിന്നെ വിശ്വാസമാണ്.”

“ഞാനൊരുതവണ വഞ്ചിച്ചിട്ടും?”

“യൗവ്വനത്തിളപ്പിൽ ചെയ്തു പോയതല്ലേ? നഷ്ടപ്പെട്ടവയിൽ ചിലത് തിരികെ കിട്ടും. ചിലത് എന്നെന്നേയ്ക്കുമായി നഷ്ടപ്പെടും. ഞാനും എന്‍റെ തെറ്റുകളിൽ നിന്ന് ഒരുപാട് പഠിച്ചു. ഇത് പ്രായശ്ചിത്തത്തിനുള്ള അവസരമാണ്.”

ഒരിക്കലും വേർപിരിയാത്തവിധം ഒന്നായി അവർ അകത്തേക്കു പോയി.

और कहानियां पढ़ने के लिए क्लिक करें...