ടെറസ്സിൽ തുണി ഉണക്കുവാനിട്ടു കൊണ്ടു നിന്നിരുന്ന അഞ്ജലി സഞ്ജീവിനെ തന്‍റെ വീടിന്‍റെ ഉമ്മറത്തു കണ്ട് ഞെട്ടിത്തരിച്ചു പോയി.

ഏകദേശം രണ്ടു വർഷം മുമ്പായിരുന്നു അഞ്ജലിയും അജയും തമ്മിലുള്ള വിവാഹം. വിവാഹത്തിനു മുമ്പ് അഞ്ജലിക്ക് സഞ്ജീവ് എന്ന യുവാവുമായി പ്രണയമുണ്ടായിരുന്നു. എന്നാൽ മാതാപിതാക്കളുടെ നിർബ്ബന്ധം കാരണം ഈ വിജാതീയ യുവാവുമായുള്ള അവളുടെ വിവാഹം നടന്നില്ല.

അഞ്ജലി നിന്നു വിറയ്ക്കുകയായിരുന്നു. ഇയാളെന്തിനാണ് ഇപ്പോൾ ഇങ്ങോട്ടു വന്നിരിക്കുന്നത്? ഇതെങ്ങാനും അജയ് അറിഞ്ഞാലോ? അവൾക്കാകെ പേടിയായി. ശരീരം തളർന്ന്, തൊണ്ട വരണ്ട് അവളങ്ങനെ നിന്നു. അപ്പോഴാണ് അഞ്ജലിയുടെ നാത്തൂൻ ശില്പ ആഹ്ലാദപൂർവ്വം അയാളെ അകത്തേക്കു കൂട്ടിക്കൊണ്ടു പോകുന്നത് അവൾ കണ്ടത്.

“ഞാൻ ശില്പയുടെ ഏടത്തിയാണെന്ന കാര്യം സഞ്ജീവിന് അറിയാമോ? അറിയുമെങ്കിൽ തന്നെ ശില്പയോടു ഞങ്ങളുടെ പ്രേമബന്ധത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ടാകുമോ? അഞ്ജലിയുടെ മനസ്സ് പിന്നെയും സംഘർഷഭരിതമായി. അഞ്ജലി ടെറസ്സിൽ നിന്നും നേരെ അടുക്കളയിലേക്കു പോയി.

“ഏടത്തീ, ചേട്ടനെന്തു ചെയ്യുകയാ?” കുറച്ചു നേരത്തിനു ശേഷം ശില്പ വന്നു ചോദിച്ചു. അവൾ വളരെ സന്തോഷവതിയായി കാണപ്പെട്ടു.

“മുറിയിൽ പത്രം വായിച്ചുകൊണ്ടിരിക്കുകയാണ്.” അഞ്ജലി മനസ്സിനെ ശാന്തമാക്കുവാൻ ബദ്ധപ്പെട്ട് മറുപടി നൽകി.

“ചേട്ടനെയൊന്നു സ്വീകരണ മുറിയിലയയ്ക്കൂ ഏടത്തീ. സഞ്ജീവ് ചേട്ടനെ കാണാൻ വന്നതാണ്.”

“ഏട്ടനെ കാണാൻ വന്നതിലെന്തെങ്കിലും പ്രത്യേക കാരണമുണ്ടോ?”

“ഉവ്വ്, ഏടത്തീ, ഞങ്ങൾ രണ്ടുപേരും പരസ്പരം സ്നേഹിക്കുന്നു. വിവാഹത്തിന് നിങ്ങൾ രണ്ടുപേരുടെയും ആശീർവാദം വാങ്ങാൻ വന്നതാണ്.” ശില്പ അല്പം ലജ്ജയോടെ മറുപടി നൽകി.

“നീ സഞ്ജീവിനെ എന്നുമുതലറിയും? ഇത്രയും ചോദിച്ച് തന്‍റെ വിവശത മറച്ചുകൊണ്ട് അഞ്ജലി പുഞ്ചിരിച്ചു.

“ഏകദേശം 6 മാസമായി. ചേച്ചി എന്‍റെ സ്നേഹിത നിഷയുടെ വിവാഹമോർക്കുന്നില്ലേ?”

“ആ ചടങ്ങിൽ ഞാനും ഏട്ടനും നീയും പങ്കെടുത്തതല്ലേ?”

“അതെ, സഞ്ജീവ് ആദ്യമായി അവിടെ വച്ചാണ് എന്നെ കണ്ടതും ഇഷ്ടപ്പെട്ടതും.” ശില്പ മന്ദസ്മിതം തൂകി.

“അവിടെ വച്ച് അയാൾ ഞങ്ങളെയും പരിചയപ്പെട്ടിരുന്നുവോ?”

“ഇല്ല, പക്ഷെ നിങ്ങളെ രണ്ടുപേരെയും അന്നുമുതലറിയും. ഇപ്പോൾ ചേട്ടനെ ഇങ്ങോട്ടയക്കൂ ഏടത്തി. അതിനു ശേഷം ഞാൻ ഭക്ഷണമുണ്ടാക്കാൻ ഏടത്തിയെ സഹായിക്കാനായി വരാം.” ശില്പ സന്തോഷത്തോടെ സ്വീകരണ മുറിയിലേക്ക് മടങ്ങിപ്പോയി.

താൻ ശില്പയുടെ ഏടത്തിയാണെന്ന കാര്യം സഞ്ജീവിന് നന്നായറിയാമെന്ന കാര്യം അഞ്ജലിക്ക് പെട്ടെന്ന് മനസ്സിലായി. തങ്ങളുടെ പ്രേമബന്ധത്തെക്കുറിച്ച് സഞ്ജീവ് ശില്പയോടു യാതൊന്നും പറഞ്ഞിട്ടില്ലെന്ന കാര്യവും അവൾക്ക് സ്പഷടമായി. എന്നാൽ ശില്പയുടെ ജീവിത പങ്കാളിയായി സഞ്ജീവ് അവളുടെ ജീവിതത്തിലേക്ക് വരുന്നത് അഞ്ജലിക്ക് ഒട്ടും ഇഷ്ടമില്ലായിരുന്നു.

സഞ്ജീവിനുള്ള ഭക്ഷണം തയ്യാറാക്കുവാനായി ശില്പ ഏടത്തിയമ്മയെ സഹായിച്ചു. ഈയവസരത്തിൽ താനും സഞ്ജീവുമായുള്ള പ്രേമബന്ധത്തെക്കുറിച്ചവൾ പറഞ്ഞുകൊണ്ടേയിരുന്നു.

അഞ്ജലി ഭക്ഷണവുമായി സ്വീകരണ മുറിയിലേക്കു പോയി. വിവാഹശേഷം സഞ്ജീവുമായുള്ള ആദ്യ കൂടിക്കാഴ്ചയായതിനാൽ അവൾക്ക് തന്‍റെ ഹൃദയമിടിപ്പ് നിയന്ത്രിക്കാനായില്ല.

അഞ്ജലിയും സഞ്ജീവും രണ്ടപരിചിതരെപ്പോലെ പരിചയപ്പെട്ടു. പ്രസന്നവദനനായ ഒരതിഥിയെപ്പോലെയായിരുന്നു സഞ്ജീവിന്‍റെ പെരുമാറ്റം.

സഞ്ജീവിനെ യാത്രയാക്കിയശേഷം അജയ് അദ്ദേഹത്തെക്കുറിച്ച് തന്‍റെ അഭിപ്രായം വ്യക്‌തമാക്കി, “പയ്യൻ പ്രസന്നവദനനും ചേർച്ചയുള്ളവനുമാണ്. നമ്മുടെ ജാതിയിലും സമുദായത്തിലും പെട്ടവനല്ലെങ്കിലും പ്രശ്നമില്ല. എന്നെ സംബന്ധിച്ച് ശില്പ അയാളുടെ കൂടെ സന്തോഷത്തോടെ ജീവിക്കുമല്ലോ എന്നതുതന്നെയാണ് പ്രധാനം. ശില്പേ, നിന്‍റെ ഇഷ്ടം എനിക്ക് സ്വീകാര്യമാണ്.”

സന്തോഷത്താൽ ഭാവാതുരയായി ശില്പ തന്‍റെ സഹോദരനെ കെട്ടിപ്പിടിച്ചു. അതിനുശേഷം ഏടത്തി അഞ്ജലിയോടു ചോദിച്ചു, “ഏടത്തി, ഏടത്തിയെന്താ ഇത്ര ഗൗരവത്തിലിരിക്കുന്നത്. എന്താ സഞ്ജീവിനെ ഇഷ്ടമായില്ലേ?”

അഞ്ജലി തിടുക്കത്തിലുത്തരം നൽകി. “ഇല്ല, അങ്ങനെയൊന്നുമില്ല ശില്പേ. നിന്‍റെ ഏട്ടന്‍റെ ഇഷ്ടമാണ് എന്‍റേതും.”

അഞ്ജലി അന്നേ ദിവസം അസ്വസ്ഥയും ഭയചകിതയുമായി കാണപ്പെട്ടു. രണ്ടുവർഷം മുമ്പ് സഞ്ജീവുമായുള്ള തന്‍റെ അവസാനത്തെ കൂടിക്കാഴ്ച അവളുടെ ഓർമ്മയിൽ വീണ്ടും വീണ്ടും തെളിഞ്ഞു വന്നു. അന്യജാതിയിൽ പെട്ട സഞ്ജീവുമായി കൂടിക്കാഴ്ച നടത്തുന്നതിൽ ശക്തമായ നിയന്ത്രണമേർപ്പെടുത്തി എന്നു മാത്രമല്ല ദൂരെയുള്ള അമ്മാവന്‍റെ വീട്ടിലേക്കവളെ പറഞ്ഞയയ്ക്കുകയും ചെയ്‌തു.

അമ്മാവന്‍റെ വീട്ടിലേക്ക് പോകുന്നതിനു മുമ്പ് അഞ്ജലി അവസാനമായി സഞ്ജീവിനെ കണ്ടിരുന്നു. പരിതസ്‌ഥിതികളെല്ലാം മനസ്സിലാക്കിയ ശേഷം ഇടറുന്ന സ്വരത്തിൽ സഞ്ജീവ് അഞ്ജലിയോട് പറഞ്ഞു. “അഞ്ജലി, എനിക്ക് നിന്നെ ഒരിക്കലും മറക്കുവാൻ സാധിക്കുകയില്ല. എന്‍റെ മനസ്സിൽ മറ്റൊരു പെൺകുട്ടിയ്ക്കും നിന്‍റെ ഇടം ലഭിക്കുകയില്ല. നിന്‍റെ മാത്രം ഓർമ്മയിൽ ഞാനെന്‍റെ ബാക്കി ജീവിതം തള്ളിനീക്കും.”

ഇപ്പോൾ അതേ സഞ്ജീവ് തന്നെയാണ് ശില്പയെ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നത്, സഞ്ജീവ് എന്‍റെ അടുത്തെത്തുന്നതിനുവേണ്ടി ശില്പയുമായി പ്രേമബന്ധം നടിക്കുന്നതാണോ അതോ എന്‍റെ അവിശ്വസ്ഥതയ്ക്കുള്ള ശിക്ഷയായി ശില്പയെ ബുദ്ധിമുട്ടിക്കുകയാണോ? ഇത്തരത്തിലുള്ള അനേക ചോദ്യങ്ങൾ അഞ്ജലിയുടെ മാനസിക സംഘർഷം വർദ്ധിപ്പിച്ചു കൊണ്ടിരുന്നു.

ശില്പയുടെയും സഞ്ജീവിന്‍റെയും വിവാഹശേഷം താനും സഞ്ജീവുമായുള്ള പൂർവ്വബന്ധത്തെക്കുറിച്ച് ആരെങ്കിലും മുഖാന്തിരം ഭർത്താവറിയുമോ എന്ന ഭയവും അവൾക്കുണ്ടായിരുന്നു.

അജയിന്‍റെ ദേഷ്യത്തെക്കുറിച്ച് അഞ്ജലിക്ക് നല്ലതുപോലെ അറിയാമായിരുന്നു. ഒരു കാരണവും കൂടാതെ തന്‍റെ ഭർത്താവിന്‍റെ ദൃഷ്ടിയിൽ അപരാധിനിയാകുവാൻ അവളാഗ്രഹിച്ചില്ല.

വളരെനേരം ആലോചിച്ച ശേഷം അഞ്ജലി താനും സഞ്ജീവുമായുള്ള പൂർവ്വബന്ധത്തെക്കുറിച്ച് അജയിനോടു പറയണമെന്ന തീരുമാനത്തിലെത്തി. അന്നു രാത്രി അത്താഴത്തിനുശേഷം അവളെല്ലാം അജയിനോട് തുറന്നു പറഞ്ഞു.

അജയ് നെറ്റി ചുളിച്ചുകൊണ്ട് എല്ലാം ഗൗരവത്തോടെ കേട്ടു. ഈയവസരത്തിൽ അഞ്ജലിക്കാകട്ടെ ഭർത്താവിന്‍റെ ഭാവി പ്രതികരണത്തെക്കുറിച്ച് ഒരു തീരുമാനത്തിലെത്താൻ സാധിച്ചില്ല.

“നമ്മുടെ വിവാഹശേഷം സത്യത്തിൽ നീ ഇപ്പോൾ ആദ്യമായാണോ സഞ്ജീവിനെ കാണുന്നത്?” അജയ് ഒളികണ്ണോടെ അവളെ നോക്കി.

“എന്താ താങ്കൾക്കെന്‍റെ വാക്കിൽ വിശ്വാസമില്ലേ?” അഞ്ജലി ദൈന്യതയാർന്ന സ്വരത്തിൽ ചോദിച്ചു.

“അനാവശ്യ ചോദ്യങ്ങൾ ചോദിക്കാതെ നേരായ മറുപടി നൽകൂ. നിന്‍റെ പഴയ വിഡ്ഢിത്തം കാരണം എത്ര ഗുരുതരമായ പ്രശ്നങ്ങളാണ് നമ്മുടെ ജീവിതത്തിലുണ്ടാകാൻ പോകുന്നത്… ഇതിനെക്കുറിച്ച് വല്ല വിചാരവുമുണ്ടോ നിനക്ക്?”

“അതുകൊണ്ടല്ലേ ഞാനെല്ലാം താങ്കളോടു തുറന്നു പറഞ്ഞത്.”

“വിവശത കൊണ്ടു പറഞ്ഞു പോയതല്ലേ,” അജയ് പരിഹസിച്ചു.

തന്‍റെ നിരപരാധിത്തം തെളിയിക്കുന്നതിനായി എന്തെങ്കിലും പറയുന്നതിനു പകരം നിശബ്ദയായിരിക്കുന്നതാണുത്തമം എന്ന് അഞ്ജലിക്കു തോന്നി. അജയുടെ രോഷം ജ്വലിപ്പിക്കുവാൻ അവൾക്കൊട്ടും ആഗ്രഹമില്ലായിരുന്നു.

“നീ രാവിലെ സഞ്ജീവിനോടു പൂർവ്വ പരിചയമുള്ളവളെപ്പോലെയല്ലല്ലോ പെരുമാറിയത്?” അജയ് അപ്രസന്നനായി ചോദിച്ചു.

“അയാളെ പെട്ടെന്ന് മുന്നിൽ കണ്ടപ്പോൾ ഞാൻ പരിഭ്രമിച്ചു പോയി. മാത്രമല്ല അയാളും എന്നോട് അപരിചിതനെപ്പോലെയാണ് പെരുമാറിയത്.” അഞ്ജലി തന്‍റെ നിരപരാധിത്വം വെളിപ്പെടുത്തി.

“നിന്‍റെ പരിഭ്രമം നിറഞ്ഞ പെരുമാറ്റം മനസ്സിലാക്കാം. എന്നാൽ സഞ്ജീവെന്തുകൊണ്ടാണ് അപരിചിതനെപ്പോലെ നിന്നോടു പെരുമാറിയത്? എന്തായിരിക്കും ഇതിനു കാരണം?”

“ഞാനെന്തു പറയാനാ?”

“അയാളുടെ നോട്ടത്തിൽ പ്രേമഭാവമുണ്ടായിരുന്നതായി നിനക്കു തോന്നിയോ?”

“ഇല്ല, അങ്ങനെയൊന്നും തോന്നിയില്ല.”

“സത്യമല്ലെ പറയുന്നത്? എന്നിൽ നിന്ന് നീയൊന്നും ഒളിപ്പിക്കുകയല്ലല്ലോ?”

ഇതു കേട്ടപ്പോൾ അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അജയിന്‍റെ ആ വാക്കുകൾ അവളുടെ മനസ്സിനെ വ്രണപ്പെടുത്തി.

“അനാവശ്യമായി കരഞ്ഞ് എന്‍റെ ടെൻഷൻ വർദ്ധിപ്പിക്കാതിരിക്കൂ,” അജയ് അവളെ ശകാരിച്ചു. “സഞ്ജീവിന്‍റെ ഉള്ളിലിരിപ്പ് എന്താണെന്ന് എനിക്ക് തീർച്ചയായും അറിയണം. അയാൾ നിന്നെ മറന്നിട്ടുണ്ടാകില്ലേ… നിന്‍റെ അടുക്കൽ വരുന്നതിനായാണ് ശില്പയെ വിവാഹം കഴിക്കാൻ പോകുന്നതെങ്കിൽ ഞാനിതൊരിക്കലും അനുവദിക്കില്ല.”

“വാസ്തവത്തിൽ ശില്പയോടു സ്നേഹമുണ്ടെങ്കിലോ. നമ്മൾ രണ്ടുപേരും മനസ്സിലോരോ തെറ്റിദ്ധാരണകൾ വച്ചു പുലർത്തി വിഷമിക്കുകയാണ്.” അഞ്ജലി അജയിനെ സമാധാനിപ്പിക്കുവാനായി ശ്രമിച്ചു.

“ശില്പയുമായി അയാളുടെ വിവാഹം ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല.” അജയ് പെട്ടെന്ന് രോഷാകുലനായി.

“എന്നാൽ… ശില്പയോടു താങ്കളെന്തു പറയും? എന്തുകാരണം പറഞ്ഞ് ഈ ബന്ധം സ്വീകാര്യമല്ലെന്നു പറയും?”

കുറച്ചുനേരം നിശബ്ദനായി നിന്നതിനു ശേഷം അജയ് തീക്ഷ്ണമായ നോട്ടത്തോടെ മറുപടി നൽകി. “അവളെ പ്രേമിച്ചവൻ ആദ്യം അവളുടെ ഏടത്തിയെ പ്രേമിച്ചിരുന്നു എന്നതാണ് പ്രശ്നം.”

“ശില്പയുടെ മുന്നിൽ നീ തരംതാണു കാണാൻ ഞാനാഗ്രഹിക്കുന്നില്ല. പ്രേമക്കുരുക്കിൽ പെട്ടു പോകുന്ന അവിവാഹിതരായ പെൺകുട്ടികൾ എങ്ങനെയാണാവോ മറ്റൊരു പുരുഷനെ വിവാഹം കഴിക്കാൻ സമ്മതിക്കുന്നത്?”

അഞ്ജലി മുഖം കുനിച്ചിരുന്ന് ഏങ്ങിക്കരയുവാൻ തുടങ്ങി. അജയിന്‍റെ കൊള്ളിച്ചുകൊണ്ടുള്ള സംസാരം അവളെയേറെ ദുഃഖിതയാക്കി. അഞ്ജലിയെ അജയ് സമാധാനിപ്പിക്കുവാൻ ശ്രമിച്ചില്ല.

കുറച്ചു നേരത്തിനുശേഷം അജയ് തലയിണ കൈയിലെടുത്തു നിന്നു പറഞ്ഞു, “ഇനി കരച്ചിലും ബഹളവും നിറുത്തി ഉറങ്ങാൻ നോക്കൂ. ഞാനീ പ്രശ്നത്തിനെന്തെങ്കിലും പരിഹാരം കണ്ടെത്താം.” എന്നിട്ട് വിളക്കണച്ച് ജാലകത്തോട് ചേർത്തിട്ടിരിക്കുന്ന കസേരയിൽ ചിന്താമഗ്നനായിരുന്നു.

അജയ് അഞ്ജലിയെ അതിരാവിലെ വിളിച്ചുണർത്തി. എന്നിട്ടവളോടു പറഞ്ഞു, “ഈ സഞ്ജീവ് ഇപ്പോൾ നിന്നെ ഏതു രീതിയിലാണ് കാണുന്നത്? ശില്പയെ എത്രത്തോളം സ്നേഹിക്കുന്നുണ്ട്? ഈ രണ്ടു ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുവാനുള്ള ഒരു മാർഗ്ഗം ഇപ്പോളെന്‍റെ പക്കലുണ്ട്.”

“എന്താ?” അഞ്ജലി ടെൻഷൻ നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.

“നമുക്ക് സഞ്ജീവിനെ പരീക്ഷിക്കേണ്ടതായി വരും.”

“എന്തു പരീക്ഷ?”

“നീ ഇന്ന് സഞ്ജീവിനെ ഫോൺ ചെയ്ത് വീട്ടിലേക്ക് വിളിക്കണം.”

“എന്തുകാരണം പറഞ്ഞാണ് ഞാനയാളെ വിളിക്കുക?”

“നിനക്ക് ഒറ്റയ്ക്കയാളോട് വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നു പറയണം. ഞാനപ്പുറത്തെ മുറിയിലൊളിച്ചിരുന്ന് നിങ്ങളുടെ രണ്ടുപേരുടെയും സംസാരം ശ്രദ്ധിക്കാം. നീ വീട്ടിലൊറ്റയ്ക്കാണെന്നു വിചാരിച്ച് അയാൾ തന്‍റെ മനസ്സിലുള്ള കാര്യങ്ങൾ തീർച്ചയായും നിന്നോടു തുറന്നു പറയും. ഞാൻ പറയുന്നതു പോലെ നീ പെരുമാറേണ്ടി വരും. നീ എന്തെങ്കിലും ഗുലുമാലൊപ്പിച്ചാൽ എന്‍റെ ദേഷ്യം നിനക്കറിയാമല്ലോ” അജയ് പറഞ്ഞു.

“ഞാനയാളുടെ മുന്നിലെന്താണ് ചെയ്യേണ്ടത്? എന്താണ് പറയേണ്ടത്?” അഞ്ജലി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

അജയ് കുറെനേരം അഞ്ജലിയെ പറഞ്ഞു മനസ്സിലാക്കിക്കൊണ്ടിരുന്നു. അജയ് പറഞ്ഞ ഓരോ വാക്കും അഞ്ജലി സസൂക്ഷ്മം ശ്രദ്ധിച്ചു. അജയ് സൂത്രത്തിൽ ശില്പയോടു സഞ്ജീവിനെ ഓഫീസിലേക്കു ഫോൺ ചെയ്‌തു. അഞ്ജലിക്ക് തനിച്ച് സംസാരിക്കാനുണ്ടെന്നു പറഞ്ഞതിനാൽ സഞ്ജീവ് ഒരു മണിയ്ക്കു വരാൻ തയ്യാറായി.

സഞ്ജീവ് കൃത്യം ഒരു മണിയ്ക്ക് അഞ്ജലിയെ കാണാൻ വന്നു. അജയ് സ്വീകരണമുറിയോടു ചേർന്നുള്ള മുറിയിലിരുന്ന് അവരുടെ സംഭാഷണം ശ്രദ്ധിക്കുവാൻ തുടങ്ങി.

“എന്തൊക്കെയുണ്ട് അഞ്ജലി?” സഞ്ജീവ് പുഞ്ചിരിച്ചു കൊണ്ട് സംഭാഷണത്തിനു തുടക്കം കുറിച്ചു.

“ഞാനീ ജീവിതത്തിൽ സന്തുഷ്ടയല്ല. സഞ്ജീവ്” അഞ്ജലി ഉദാസീനയായി പറഞ്ഞു.

“പക്ഷേ ശില്പ പറഞ്ഞത് നിങ്ങളും അവളുടെ സഹോദരനും സന്തോഷത്തോടെയിരിക്കുന്നു എന്നാണല്ലോ,” സഞ്ജീവ് അസ്വസ്ഥനായി മറുപടി നൽകി.

“പക്ഷേ അത് സത്യമല്ല സഞ്ജീവ്.”

“അപ്പോൾ സത്യമെന്താണ്?”

“ഞാൻ നിങ്ങളെ ഇന്നുവരെ മറന്നിട്ടില്ല. എന്താ എന്നെ മറന്നോ?” അഞ്ജലി ഭാവാതുരയായി ചോദിച്ചു.

“ഇല്ല എന്നാൽ…”

“എനിക്ക് വിശ്വാസമുണ്ട് നിങ്ങളെന്നെ മറന്നിട്ടുണ്ടാകില്ല. ഇതും പറഞ്ഞ് അഞ്ജലി എഴുന്നേറ്റ് സഞ്ജീവിന്‍റെ അരികിൽ പോയിരുന്നു. ശില്പയെ വിവാഹം കഴിച്ചാൽ നിങ്ങൾക്ക് വീണ്ടും എന്‍റെയടുത്തു വരാമല്ലോ. ഇതോർത്ത് ഞാനതീവ സന്തുഷ്ടയാണ്. പക്ഷെ എനിക്ക് നിങ്ങളെ അളിയനെന്നു വിളിക്കുകയെന്തോ വിചിത്രമായി തോന്നുന്നു.” ഇതു പറഞ്ഞ് അഞ്ജലി വളരെ പതുക്കെ സഞ്ജീവിന്‍റെ കൈ തന്‍റെ കൈയിൽ എടുത്ത് തടവുവാൻ തുടങ്ങി.

സഞ്ജീവ് അൽപം അസ്വസ്ഥനായി കാണപ്പെട്ടു. എന്നിട്ട് പറഞ്ഞു “അപ്പോൾ നിങ്ങളെന്നെ അളിയനെന്നു വിളിക്കുന്നതിനു പകരം പേരു വിളിച്ചാൽ മതി. ഞാനും ശില്പയുമായുള്ള വിവാഹശേഷം നിങ്ങൾ പ്രായംകൊണ്ടല്ലെങ്കിലും ബന്ധം കൊണ്ട് എന്നെക്കാൾ ഉയർന്ന സഥാനത്തിലാവും.” സഞ്ജീവ് പതുക്കെ തന്‍റെ കൈകളിൽ വച്ചിരിക്കുന്ന അഞ്ജലിയുടെ കൈകളെടുത്തു മാറ്റി.

“ശില്പയുടെ മുന്നിൽ നമ്മൾ വളരെ കരുതലോടെ പെരുമാറണം സഞ്ജീവ്.”

“അതെന്തിനാ?”

“മണ്ടൻ, അവളുടെ മുന്നിൽ പ്രേമപൂർണ്ണമായ കാര്യങ്ങൾ എങ്ങനെ പറയും,” ഇതും പറഞ്ഞ് അഞ്ജലി ഈപ്രാവശ്യം വളരെ സ്നേഹത്തോടെ സഞ്ജീവിന്‍റെ കവിൾ മെല്ലെ തലോടി.

“ഇതെന്തു വിവരക്കേടാണ് നീ പറയുന്നത് അഞ്ജലി? ഞാൻ ശില്പയെ മനസ്സറിഞ്ഞ് പ്രേമിക്കുന്നു. അവളെ ചതിക്കുകയെന്നത് സങ്കൽപ്പിക്കാൻ പോലും എനിക്ക് കഴിയില്ല.” സഞ്ജീവിന്‍റെ അസ്വസ്ഥത വർദ്ധിച്ചു.

“അഭിനയം മതിയാക്കൂ സഞ്ജീവ്” അഞ്ജലി ദേഷ്യം നടിച്ചു കൊണ്ട് പറഞ്ഞു, “ഞാൻ ശില്പയോടു ചോദിച്ചു മനസ്സിലാക്കി. ഞാനവളുടെ ഏടത്തിയമ്മയാണെന്നറിഞ്ഞ ശേഷമല്ലെ നിങ്ങളവളെ പ്രേമിക്കാൻ തുടങ്ങിയത്. എന്താ ഞാൻ പറഞ്ഞത് തെറ്റാണോ?”

“അല്ല.”

“മാത്രമല്ല അവളെ നിങ്ങളാദ്യം കാണുന്നതിനു മുമ്പു വരെ നിങ്ങളെന്നെ മറന്നിട്ടുണ്ടായിരുന്നില്ലല്ലോ?”

“നിങ്ങളുടെ ഈ വീക്ഷണം ശരിയാണ് എന്നാൽ…”

കുറച്ചു നിമിഷങ്ങൾ നിശശബ്ദനായി നിന്നതിനുശേഷം സഞ്ജീവ് തന്‍റെ സ്വരത്തിൽ ഗാംഭീര്യം വരുത്തിക്കൊണ്ട് പറഞ്ഞു, “അഞ്ജലി എന്‍റെ വാക്കുകൾ അതീവ ശ്രദ്ധയോടെ കേൾക്കൂ, നിനക്കെന്തോ വലിയ തെറ്റിദ്ധാരണയുണ്ടായിരിക്കുകയാണ്.”

“നിങ്ങളുടെ മനോവികാരങ്ങൾ മനസ്സിലാക്കുന്നതിൽ എനിക്കൊരു തെറ്റും പറ്റിയിട്ടില്ല. നിങ്ങളെ ഞാനെന്‍റെ ജീവനേക്കാൾ സ്നേഹിച്ചിരുന്നു എന്ന കാര്യം നിങ്ങൾ മറന്നുവോ,” അഞ്ജലി അല്പം ശാഠ്യത്തോടെ പറഞ്ഞു.

“നോക്കൂ, അന്ന് ആ വിവാഹ ചടങ്ങിൽ ഞാൻ ശില്പയെ ശ്രദ്ധിക്കാൻ കാരണം അവൾ നിങ്ങളുടെ നാത്തൂനാണെന്നതിനാലാണ്. ഞാനവളുമായി പരിചയം വച്ചു പുലർത്തിയത് നിന്നെക്കുറിച്ചറിയാൻ വേണ്ടിയായിരുന്നു എന്ന കാര്യവും ഞാൻ സമ്മതിക്കുന്നു. ആ നാളുകളിൽ ഞാൻ നിന്നെ വേർപിരിഞ്ഞ വിഷമത്തിലായിരുന്നു.”

“എനിക്കും നിങ്ങളെ പിരിഞ്ഞ് സന്തോഷത്തോടെ ജീവിക്കാനാവില്ല സഞ്ജീവ്.”

“അവളുടെ പെരുമാറ്റം എന്‍റെ മനസ്സിലെ മുറിവുകൾ ഉണക്കി. അവളുടെ പ്രേമം എന്‍റെയുള്ളിൽ ജീവിക്കുന്നതിനുള്ള ഉണർവ്വും ഉത്സാഹവും നിറച്ചു.” സഞ്ജീവ് മൃദുസ്വരത്തിൽ പറഞ്ഞു.

“നിങ്ങളുടെ മനസ്സിൽ എന്‍റെ സ്‌ഥാനത്ത് ഒരിക്കലും ശില്പയ്ക്ക് വരുവാൻ സാധിക്കുകയില്ല.” അഞ്ജലി കോപത്തോടെ പറഞ്ഞു.

“അവൾ നിന്‍റെ ഇടം നേടുന്നതിനു പകരം എന്‍റെ മനസ്സിൽ ഒരു പ്രത്യേക സ്‌ഥാനം നേടിയെടുത്തിരിക്കുകയാണ് അഞ്ജലി.”

“ഇതിനർത്ഥം നിങ്ങൾ ഇപ്പോൾ ഞങ്ങൾ രണ്ടുപേരെയും പ്രേമിക്കുന്നു എന്നല്ലേ” അഞ്ജലി പെട്ടെന്ന് ചിരിക്കുവാൻ തുടങ്ങി. “ശരി, എനിക്കിതും സ്വീകാര്യമാണ്. അവളിൽ നിന്നും നിങ്ങളെ തട്ടിയെടുക്കുവാൻ ഞാൻ ശ്രമിക്കില്ല. അവളും ഞാനും ഒരുമിച്ച് നിങ്ങളുടെ മനസ്സിൽ…”

“ഇത്തരം തരംതാണ കാര്യങ്ങൾ പറയാതിരിക്കൂ അഞ്ജലി” സഞ്ജീവ് തന്‍റെ സ്വരത്തിൽ ദൃഢത വരുത്തി പറഞ്ഞു. “നീ എന്നെ പ്രേമിയായി കാണുവാനാഗ്രഹിക്കുന്നതെങ്കിൽ എന്‍റെ ദൃഷ്ടിയിൽ നിന്‍റെ മാന്യതയും സ്‌ഥാനമാനവും കളഞ്ഞു കുളിക്കും. എന്‍റെ ഈ മുന്നറിയിപ്പ് എന്നെന്നും നീ ഓർക്കണം.” ഇത്രയും പറഞ്ഞ് സഞ്ജീവ് സോഫയിൽ നിന്നുമെഴുന്നേറ്റു.

അഞ്ജലി ശാന്തസ്വരത്തിൽ പറഞ്ഞു, “നിങ്ങളെന്താ പറയാനുദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ഞാനിനി ഒരിക്കലും നിങ്ങളോട് ഇക്കാര്യം സംസാരിക്കുകയില്ല. ശില്പയും നിങ്ങളും സുഖമായി ജീവിക്കൂ. ഇതുതന്നെയാണെന്‍റെ ആഗ്രഹം.”

“നന്ദി അഞ്ജലി, ഞാൻ പോവുകയാണ്.”

“ചായ കുടിച്ചു പോകാം.”

“അത് ഇനി എല്ലാവരുമുള്ളപ്പോഴാകട്ടെ. നീ സ്വയം വിശ്വസിക്കൂ. നിന്‍റെ ജീവിതവും സന്തോഷം കൊണ്ട് നിറയും.”

സഞ്ജീവിനെ യാത്രയാക്കിയ ശേഷം അഞ്ജലി സ്വീകരണമുറിയിൽ വന്നപ്പോൾ സഞ്ജീവിരുന്ന അതേ സ്‌ഥലത്ത് അജയിരിക്കുന്നതു കണ്ടു.

“സഞ്ജീവിന്‍റെ മനസ്സിലെന്താണെന്ന് മനസ്സിലായോ നിനക്ക്?” അഞ്ജലി തന്‍റെ അടുത്തിരിക്കാനുള്ള സൂചന നൽകിക്കൊണ്ട് അജയ് ചോദിച്ചു.

“എനിക്കു തോന്നുന്നത് അയാൾ ശില്പയെ ശരിക്കും സ്നേഹിക്കുന്നു എന്നാണ്. എന്നോട് പ്രേമബന്ധം നിലനിർത്തുന്നതിനോ പകരം ചോദിക്കുന്നതിനോ അയാൾക്ക് താൽപര്യമില്ല. താങ്കളുടെ അഭിപ്രായമെന്താണ്?”

“നീ പറഞ്ഞത് ശരിയാണെന്നു തോന്നുന്നു… എന്നാലും സഞ്ജീവ് വളരെ സൂത്രശാലിയായ മനുഷ്യനാണ്.”

“താങ്കളെന്താണ് ഇങ്ങനെയൊക്കെ പറയുന്നത്?”

“ചിലപ്പോൾ അയാൾക്ക് നീ വീട്ടിൽ ഒറ്റയ്ക്കല്ലെന്ന് തോന്നിയിട്ടുണ്ടാകും. അല്ലെങ്കിൽ നിന്നെപ്പോലെ ഗംഭീര അഭിനയമായിരിക്കും.

“ഞാനിന്നു വൈകുന്നേരം ഒരു കാര്യം ചെയ്യും.” അജയുടെ സ്വരം ദൃഢമായി.

“അഞ്ജലി ആകാംക്ഷാഭരിതമായ ദൃഷ്ടിയോടെ അജയിനെ നോക്കി.

“വൈകുന്നേരം ഞാൻ ശില്പയോടും നീയും സഞ്ജീവുമായുള്ള പഴയ പ്രേമബന്ധത്തെക്കുറിച്ച് പറയും.”

“ഇപ്പോൾ ഇങ്ങനെ ചെയ്യേണ്ട കാര്യമെന്താണ്?” അഞ്ജലി അസ്വസ്ഥയായി ചോദിച്ചു.

“സഞ്ജീവ് നമ്മുടെ കുടുംബത്തിലെ അംഗമാകുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” അജയ് അൽപം അപ്രിയമായി പറഞ്ഞു, “ഒരുപക്ഷേ ശില്പ നിന്‍റെ ഭൂതകാല കമിതാവിനെ വിവാഹം കഴിക്കാനാഗ്രഹിക്കില്ല. ചിലപ്പോൾ അവൾക്കും എന്നെപ്പോലെ തന്നെ അവൻ നിന്‍റെ അടുക്കലേക്ക് വരുന്നത് ഇഷ്ടമില്ലെങ്കിലോ.”

രാത്രി ഭക്ഷണത്തിനു ശേഷം അജയ് ശില്പയെ തന്‍റെ അടുക്കലേക്കു വിളിച്ചു.

“ശില്പേ, ഞാൻ നിന്നോടു ഒരു പ്രധാന കാര്യം പറയുവാൻ പോവുകയാണ്.”

“ഏട്ടനെന്താണ് പറയാൻ പോകുന്നത്? അജയുടെ ഗൗരവം കണ്ട് അസ്വസ്ഥയിയി ശില്പ ചോദിച്ചു.

“ഇനിയെന്തെങ്കിലും പറയുന്നതിനു മുമ്പായി ഞാൻ നിന്നോട് ശപഥം ചെയ്യാനാവശ്യപ്പെടുന്നു.”

“എന്തു ശപഥം, ഏട്ടാ?”

“നോക്കൂ ഞാൻ പറയുന്ന കാര്യങ്ങൾ കേട്ടതിനു ശേഷം നീയെന്തെങ്കിലും പ്രധാന തീരുമാനമെടുക്കുകയാണെങ്കിൽ ഏറ്റവുമാദ്യം എന്നെ അറിയിക്കണം.”

“ഏട്ടാ, ഇത്രയും സസ്പെൻസ് കൂട്ടാതിരിക്കൂ. വേഗം ആ പ്രധാന കാര്യം പറയൂ.” ശില്പ വളരെ ഉത്സാഹത്തിലായിരുന്നു.

“നിന്‍റെ ഏടത്തി വിവാഹത്തിനു മുമ്പ് സഞ്ജീവിനെ പ്രേമിച്ചിരുന്നു.”

“അയ്യോ, ഇക്കാര്യം ഏട്ടനെങ്ങനെ മനസ്സിലായി?” ശില്പ അഞ്ജലിയെ ഒന്ന് നോക്കി അൽപമിടറിയ സ്വരത്തിൽ ചോദിച്ചു.

“എന്താ നിനക്കിത് നേരത്തെ അറിയാമായിരുന്നോ?” നെറ്റി ചുളിച്ചുകൊണ്ട് അജയ് ചോദിച്ചു.

“അതെ ഏട്ടാ.”

“സഞ്ജീവ് പറഞ്ഞതാണോ?”

“അതെ.”

“എപ്പോൾ?”

“വളരെ മുമ്പ്… മിത്രങ്ങളായിരുന്ന ഞങ്ങൾ പ്രേമിക്കാൻ തുടങ്ങിയപ്പോൾ.”

“നീയിന്നലെയെന്തുകൊണ്ടിത് എന്നോട് സൂചിപ്പിച്ചില്ല?”

ശില്പ അഞ്ജലിയുടെ അടുക്കൽ പോയിരുന്നു. അതിനുശേഷം ഏടത്തിയുടെ കൈകൾ തന്‍റെ കൈകൾക്കുള്ളിൽ വച്ച് ധൈര്യം പകരുന്ന രീതിയിൽ തട്ടി ആത്മീയമായി പുഞ്ചിരിച്ചു. അതിനുശേഷം അവളുടെ സഹോദരനെ നോക്കി പറഞ്ഞു. “തീർച്ചയായും ഏടത്തിയായിരിക്കും താനും സഞ്ജീവുമായുള്ള പ്രേമത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടാവുക. എന്തുകൊണ്ടെന്നാൽ ഞാനും സഞ്ജീവും നിങ്ങളോടു രണ്ടുപേരോടും ഇതേക്കുറിച്ചൊരിക്കലും സൂചിപ്പിക്കരുതെന്നു വിചാരിച്ചതാണ്.”

“എന്തുകൊണ്ടാണ് നിങ്ങളിങ്ങനെയൊരു തീരുമാനത്തിലെത്തിയത്?”

“ഏട്ടാ വെറുതെ നിങ്ങൾ രണ്ടുപേർക്കുമിടയിൽ കശപിശയുണ്ടാക്കിയതു കൊണ്ടെന്തു കാര്യം? താങ്കളുടെ ദേഷ്യം ഞങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുമാണ്.” ശില്പ തന്‍റെ ഭാഗം ന്യായീകരിച്ചു.

“സഞ്ജീവിന്‍റെ ഉദ്ദേശ്യമെന്താണെന്ന് നിനക്ക് നല്ല വിശ്വാസമുണ്ടോ?” അജയ് കുത്തിനോവിക്കുന്ന തരത്തിൽ ചോദിച്ചു.

“ഏട്ടാ, എന്നെ സ്നേഹിക്കുന്ന കാര്യത്തിൽ സഞ്ജീവെന്തെങ്കിലും കുറവു വരുത്തിയാലല്ലേ ഞാൻ വിഷമിക്കേണ്ടത്. ഞാൻ സ്നേഹം പങ്കുവയ്ക്കുന്നതിൽ കുറവുവരുത്തുകയില്ലെങ്കിൽ പിന്നെ സഞ്ജീവിന്‍റെ ഉദ്ദേശ്യത്തിൽ മാറ്റം വരേണ്ട കാര്യമില്ലല്ലോ?”

അജയിന് പെട്ടെന്നൊനും പറയുവാൻ സാധിച്ചില്ല. ശില്പ പതുക്കെ പറഞ്ഞു, “ഏട്ടാ എനിക്കൊരു അഭ്യർത്ഥനയുണ്ട്.”

“എന്താ പറയൂ.”

“സഞ്ജീവിന്‍റെയും ഏടത്തിയുടെയും പൂർവ പ്രേമബന്ധത്തിന് ഇപ്പോളൊരസ്തിത്വവുമില്ല. ഈ വിഷയത്തെക്കുറിച്ചിനി സംസാരിക്കുകയാണെങ്കിൽ അത് സഞ്ജീവിനും ഏടത്തിയ്ക്കും ഇഷ്ടമാവുകയില്ല. ഇനിയീ വിഷയത്തെക്കുറിച്ചാരും ഒരക്ഷരം പോലും പറയാനിടവരരുത്.”

“ഞാനിനി ഇത് ചർച്ച ചെയ്യാനാഗ്രഹിക്കുന്നില്ല… ഒറ്റയ്ക്കുള്ളപ്പോൾ അഞ്ജലിയോടു പോലും” അജയ് ഓരോ വാക്കിനും ഊന്നൽ നൽകി കൊണ്ട് പറഞ്ഞു.

ശില്പ അവിടെ നിന്നും പോയതിനു ശേഷം അജയ് എഴുന്നേറ്റ് അഞ്ജലിയുടെ അടുക്കൽ വന്നിരുന്നു പറഞ്ഞു, “അഞ്ജലി എന്നോടു ക്ഷമിക്കൂ.”

മറുപടി ഒന്നും നൽകാതെ അഞ്ജലി തലകുനിച്ച് നിശബ്ദയായിരുന്നു.

“സഞ്ജീവിനെ പരീക്ഷിക്കാതെ നിന്‍റെ പ്രേമത്തിൽ വിശ്വസിക്കണമായിരുന്നു. നമ്മുടെ എല്ലാവരുടെയും പരീക്ഷയാണ് നടന്നത്. ദുഃഖകരമായ വസ്തുത ഞാനിതിൽ തോറ്റുപോയി എന്നതാണ്. നിങ്ങൾ മൂന്നുപേരും പാസ്സായി.” അജയ്യുടെ സ്വരം ഇടറി നിന്നു.

“ഇങ്ങനെ പറയാതിരിക്കൂ പ്ലീസ്, താങ്കളാണെന്‍റെ ജീവിതത്തിൽ അളവറ്റ സുഖം നിറച്ചത്.” അജയിന്‍റെ കരവലയത്തിലൊതുങ്ങിയ അഞ്ജലിക്ക് ജീവിതത്തിലൊരു പുതിയ വഴി തുറന്നതായി അനുഭവപ്പെട്ടു.

और कहानियां पढ़ने के लिए क्लिक करें...