ഘനീഭവിച്ച മൗനം പോലെ ഇരുട്ട് നിറഞ്ഞു. സെമിനാർ കഴിഞ്ഞ് എല്ലാവരും പോയിത്തുടങ്ങിയിരുന്നു. നിശബ്‌ദതയുടെ വൻമതിലിനു ഇരുവശവുമായി അവർ നടന്നു. ഏതോ അപരിചതരെപ്പോലെ. എവിടെയായിരുന്നു ഈ അകൽച്ചയുടെ തുടക്കം? ജീവിതത്തിന്‍റെ ഏതോ തുരുത്തിൽ വച്ചായിരുന്നു സ്വപ്‌നങ്ങൾ പിഴച്ചു തുടങ്ങിയത്. യഥാർത്ഥത്തിൽ കുറ്റം ആരുടേതായിരുന്നു? ആരാണ് അപരാധി?

ഹരി എന്നും തന്‍റേതായിരിക്കില്ലെന്ന് കവിതയ്‌ക്ക് അറിയാമായിരുന്നു. “ഈ നാലു ചുവരുകൾക്കുള്ളിൽ ഞാൻ വിവശനായിപ്പോകുന്നു കവിതാ…” ഹരി തന്നെ എപ്പോഴും പറയുമായിരുന്നു. പിന്നെ എപ്പോഴോ ഏറെ നിസ്സംഗതയോടെ കവിതയും പറഞ്ഞു.

“ഹരീ, വിരസമായിരിക്കുന്നു നമ്മുടെ ജീവിതം… ഇതല്ലല്ലോ നിന്നോടൊന്നിച്ച് ഞാൻ സ്വപ്‌നം കണ്ടത്… ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു ആ ജീവിതം ഒരിക്കലും ഉണ്ടാവില്ലെന്ന്… ഒന്നും വേണ്ടായിരുന്നു ഒന്നും.”

“വേഗം റെഡിയാകൂ” വൈകുന്നേരം കോളേജിൽ നിന്നു മടങ്ങിയെത്തിയതും ഹരി പറഞ്ഞു. “കോളേജിൽ ഇന്നൊരു സെമിനാറുണ്ട്. നമുക്ക് ഉടനെ പോകണം. നല്ല സബ്‌ജെക്‌റ്റാണ്. പുതിയ സാമൂഹിക കാലാവസ്‌ഥകളിലെ സ്‌ത്രീപുരുഷബന്ധം. ഒന്നുരണ്ട് നല്ല പ്രാസംഗികരും എത്തുന്നുണ്ട്.”

ഒരുപക്ഷേ ഈ സെമിനാർ ഗുണം ചെയ്‌തേക്കുമെന്ന് കവിതയ്‌ക്ക് തോന്നി. സംഘർഷങ്ങളുടെ നടുക്കടലിൽ നിന്ന് ജീവിതത്തിലേക്ക് ഒരു തോണി. ചക്രവ്യൂഹത്തിൽ നിന്ന് പുറത്തു കടക്കാൻ ഒരു വഴി ഇന്നു കിട്ടാതിരിക്കില്ല.

“ചിലപ്പോൾ സുഷമയും എത്തിയേക്കും.” സ്‌കൂട്ടർ നീങ്ങിത്തുടങ്ങിയപ്പോൾ ഹരി പറഞ്ഞു.

യാത്ര പുറപ്പെടും മുമ്പ് ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ പുറപ്പെടില്ലായിരുന്നു. കോളേജിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും കാര്യങ്ങളെല്ലാം അറിയാം. ഇനി എന്തൊക്കെയാണാവോ നടക്കുക? സുഷമയുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത് കവിതയ്‌ക്ക് ഇഷ്‌ടമല്ലെന്ന് ഹരിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെയാണ് മുൻകൂട്ടി പറയാതിരുന്നതും.

ഒരു അപരാധബോധത്തിന്‍റെ നിഴലിലായിരുന്നു കവിത എന്നും. അവളുടെ ഇഷ്‌ടമായിരുന്നു എല്ലാം. ഹരി സുഷമയെ കാണാതിരിക്കുക, സ്‌നേഹത്തിന്‍റെ ഒരു പങ്കുപോലും നൽകാതിരിക്കുക, പക്ഷേ ഒടുവിൽ പൊലിഞ്ഞത് രണ്ടു ജീവിതങ്ങളാണ്. സുഷമയുടെയും കവിതയുടെയും.

സെമിനാർ ഇടവേളയ്‌ക്ക് പിരിഞ്ഞു. ഹാളിൽ പല ഭാഗത്തായി പല സംഘങ്ങള്‍. ചായ കുടിക്കുന്നതിനിടെ വിശേഷങ്ങൾ കൈമാറുന്നവർ… അദ്ധ്യാപകർ… വിദ്യാർത്ഥികൾ… പൂർവ്വ വിദ്യാർത്ഥികൾ…

“സുഖമാണോ ഹരി?” പാതി കടിച്ച ബിസ്‌ക്കറ്റും കൈയിൽ പിടിച്ച് സുഷമ. ഹരിയും കവിതയും ഒരുപോലെ പരിഭ്രമിച്ചു. പിന്നെ ഒന്നും സംഭവിക്കാത്തതു പോലെ മൗനം നടിച്ചു. ചോദിച്ചത് ഹരിയോടായിരുന്നുവെങ്കിലും കവിതയിൽ നിന്നു കൂടി സുഷമ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നു. അൽപനേരം എന്തോ ആലോചനയിലാണ്ടപോലെ നിന്ന ഹരി ചായയെടുക്കാനായി പതുക്കെ വലിഞ്ഞു. അസ്വസ്‌ഥത നിറഞ്ഞ നിശബ്‌ദതകൾക്കിടയിൽ ഇപ്പോൾ കവിതയും സുഷമയും മാത്രം.

ഒരു പ്ലേറ്റിൽ മൂന്നു കപ്പ് ചായയുമായി ഹരി എത്തി. ശ്രമപ്പെട്ട് ഒരു ചിരി വരുത്തി ഇരുവരോടുമായി പറഞ്ഞു. “ചായയെടുക്കൂ.”

“സൂരജ് എന്തു പറയുന്നു?”

സുഷമയുടെ കണ്ണുകളിലേയ്‌ക്ക് പ്രയാസപ്പെട്ട് നോക്കിക്കൊണ്ട് ഹരി ചോദിച്ചു.

“സൂരജ്… അച്‌ഛനില്ലാത്ത കുട്ടികളെപ്പോലെ അവനും…” എന്തു മറുപടി പറയണമെന്നറിയാതെ ഹരി കുഴങ്ങി. കവിത ഒന്നും മിണ്ടാതെ മറ്റെവിടെയോ ശ്രദ്ധിക്കുന്ന മട്ടിൽ ചായ കുടിച്ചു. അല്ലെങ്കിൽ ഇതിൽ തനിക്കെന്തുകാര്യം? ഭാര്യയും ഭർത്താവും വിശേഷങ്ങൾ പറയുന്നിടത്ത് താൻ ആരാണ്? അവർ സംസാരിക്കട്ടെ, അത് അവരുടെ കുട്ടിയെക്കുറിച്ചുള്ള കാര്യം.

“നിങ്ങളൊന്നും കഴിച്ചില്ലല്ലോ? ചായ മാത്രം കുടിച്ചുകൊണ്ട് നിൽക്കുകയാണോ? അവരുടെ അടുത്തേക്ക് ധൃതിയിൽ നടന്നുവന്ന് ഒരു വിദ്യാർത്ഥിനി ചോദിച്ചു. ഹരിയുടെ ശിഷ്യയായിരുന്നു എം.എ വിദ്യാർത്ഥിയായ ആ കുട്ടി.

“ആദ്യം അതിഥികൾക്ക്, പിന്നെ ഞങ്ങൾക്ക്” ഹരി പറഞ്ഞു.

“എന്തൊരു സ്‌മാർട്ടാണ് ആ കുട്ടി” പെൺകുട്ടി പോയപ്പോൾ കവിത പറഞ്ഞു.

“ശരിയാണ്… മറ്റുള്ളവരുടെ കുടുംബ ജീവിതം തകർക്കാൻ ഈ മിടുക്കികൾക്ക് സമാർത്ഥ്യമേറും…” പുച്‌ഛത്തോടെ സുഷമ പറഞ്ഞു.

ഇതുപോലെ മിടുക്കിയായിരുന്നോ താനും. ഹതാശമായ ഏതു നിമിഷത്തിലാണ് എന്‍റെ മിടുക്ക് ഒരു കുടുംബജീവിതം തകർത്തത്. ആരുടെ കുറ്റമാണ് ഇതെല്ലാം? വിചാരങ്ങളിൽ സ്വയം നഷ്‌ടപ്പെട്ട് കവിത വെറുതെ നിന്നു.

നാടകം എന്നും ഹരിക്ക് ജീവനായിരുന്നു. അതുകൊണ്ട് തന്നെ നാടകക്കാരൻ എന്ന നിലയിലാണ് അയാൾ ഏറെ പ്രശസ്‌തനായതും. നഗരത്തിൽ രംഗവേദി എന്ന പേരിൽ ഒരു പുതിയ നാടക സംഘം രൂപം കൊണ്ടപ്പോൾ സംഘടകർ ആദ്യം സമീപിച്ചതും ഹരിയെയായിരുന്നു.

പിന്നെ ഹരിയുടെ സായന്തനങ്ങളിൽ നാടകം നിറഞ്ഞു നിന്നു. നഗരത്തിൽ നിന്ന് അൽപം മാറി ഒരു പഴയ ഇരുനില കെട്ടിടമായിരുന്നു നാടക സംഘത്തിന്‍റെ ഓഫീസും റിഹേഴ്‌സൽ ക്യാമ്പും.

സ്‌ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ളതായിരുന്നു ആദ്യ നാടകം. അഭിനയിക്കാൻ താൽപര്യമുള്ളവരെ ക്ഷണിച്ചു കൊണ്ട് പത്രത്തിൽ പരസ്യം നൽകി. അഞ്ചോളം പെൺകുട്ടികൾ അഭിമുഖത്തിനെത്തിയിരുന്നു. എങ്കിലും അഭിനയത്തിലും സൗന്ദര്യത്തിലും പ്രഥമ സ്‌ഥാനം കവിതയ്‌ക്കായിരുന്നു.

രണ്ടുവർഷം മുമ്പാണ് കവിത എം.എ പൂർത്തിയാക്കിയത്. ഇതുവരെ ജോലിയൊന്നും ശരിയായില്ല. വീട്ടിലിരുന്ന് മടുത്തപ്പോൾ ഫാഷൻ ഡിസൈനിംഗിന് ചേർന്നെങ്കിലും അത് തന്‍റെ മേഖലയല്ലെന്ന് മനസ്സിലാക്കി ഇടയ്‌ക്ക് വച്ച് നിർത്തി. പിന്നീട് ബാങ്ക് ടെസ്‌റ്റിനുള്ള തയ്യാറെടുപ്പിൽ മുഴുകിയെങ്കിലും ഇടയ്‌ക്കെപ്പോഴോ അതിലും താൽപര്യം കുറഞ്ഞു.

നഗരത്തിലെ ഗവൺമെന്‍റ് കോളേജിൽ അദ്ധ്യാപികയായിരുന്നു കവിതയുടെ അമ്മ. കവിത ബിഎഡിന് ചേർന്ന് തന്നെപ്പോലെ അദ്ധ്യാപികയാവണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. പക്ഷേ അദ്ധ്യാപികയാവാൻ കവിതയ്‌ക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. ഒരു നടിയാവുകയായിരുന്നു എന്നും കവിതയുടെ ഗൂഢസ്വപ്‌നം. സൗന്ദര്യവും ആത്മവിശ്വാസവും അവൾക്ക് വേണ്ടപോലെ ഉണ്ടായിരുന്നു. പക്ഷേ എങ്ങനെയാണ് ഈ മേഖലയിലെത്തുക എന്നുമാത്രം ഒരു രൂപവുമില്ലായിരുന്നു.

നാടകത്തിലഭിനയിക്കാൻ നടിയെ ആവശ്യമുണ്ട് എന്ന പരസ്യം കവിത അമ്മയെ കാണിച്ചു. പരസ്യം വായിച്ച് അമ്മ പറഞ്ഞു. “നിനക്കെന്താ ഇപ്പോഴൊരു നാടക ഭ്രാന്ത്? ഇവരൊക്കെ എത്തരക്കാരാണെന്ന് ആർക്കറിയാം. എന്തായാലും ഇത് നിന്‍റെ ഭാവിയ്‌ക്ക് ദോഷമേ ചെയ്യൂ.”

രണ്ടു ദിവസം കവിത അമ്മയോട് പിണങ്ങിയിരുന്നു. ഒടുവിൽ അവളുടെ ഇഷ്‌ടത്തിന് അമ്മ വഴങ്ങി. നാടകത്തിൽ അഭിനയിക്കാൻ തയ്യാറാണെങ്കിൽ വീട്ടിൽ നിന്ന് അച്‌ഛന്‍റെ സമ്മതപത്രം കൊണ്ടുവരണമെന്ന് ഹരി നിർദ്ദേശിച്ചു.

“അച്‌ഛൻ മരിച്ചിട്ട് നാലുവർഷമായി. വീട്ടിൽ അമ്മ മാത്രമേയുള്ളൂ” കവിത പറഞ്ഞു.

“എങ്കിൽ അമ്മയുടെ അനുമതി വാങ്ങി വരൂ” ഹരി പറഞ്ഞു. ഹരിയുടെ മറുപടിയിൽ നീരസം തോന്നിയെങ്കിലും പുഞ്ചിരിച്ചു കൊണ്ട് കവിത ചോദിച്ചു, “നാടകത്തിൽ എനിക്ക് എന്തു വേഷമായിരിക്കും സർ?”

തുന്നിച്ചേർത്ത ഒരു കെട്ട് കടലാസ് കവിതയുടെ കൈയിൽ കൊടുത്തിട്ട് ഹരി പറഞ്ഞു. “ഇത് നാടകത്തിന്‍റെ സ്‌ക്രിപ്‌റ്റാണ്. ഇതുകൊണ്ടുപോയി വായിച്ച് നോക്കിയിട്ട് ഇഷ്‌ടമുള്ള വേഷം തെരഞ്ഞെടുക്കാം.”

“അച്‌ഛനില്ലാത്ത കുട്ടിയാണെന്ന ഓർമ്മ വേണം” അമ്മ എപ്പോഴും പറയും. അവളുടെ വിവാഹത്തെക്കുറിച്ചായിരുന്നു എന്നും അവരുടെ ഉത്കണ്ഠ. താനൊറ്റയ്‌ക്ക് എങ്ങനെയാണ് ഇതെല്ലാം നടത്തുക? ഒരു കൈത്താങ്ങിന് ആരുണ്ട്? സ്‌ത്രീധനം എങ്ങനെ കണ്ടെത്തും. ഉത്തരം കിട്ടാത്ത ചോദ്യങ്ങളായിരുന്നു മനസ്സു നിറയെ. വീട്ടിലെത്തുന്ന സുഹൃത്തുക്കളോടൊക്കെ അവർ തന്‍റെ ആശങ്കകൾ നിരത്തും.

“അമ്മയെന്തിനാ എല്ലാവരുടേയും മുന്നിൽ എന്‍റെ കല്ല്യാണക്കാര്യം പറഞ്ഞ് വിലപിക്കുന്നത്? എന്നെ വെറുതെ വിട്ടേക്കൂ… എനിക്ക് ഇഷ്‌ടപ്പെട്ടയാളെ ഞാൻ തന്നെ കണ്ടെത്തിക്കൊളളാം” ഒരു ദിവസം ദേഷ്യത്തോടെ കവിത പറഞ്ഞു.

“നിനക്കെന്താ ഭ്രാന്തുണ്ടോ? നിന്‍റെ കല്ല്യാണം നീ തന്നെ നടത്തുമെന്നോ?” അമ്മ പരിഭ്രാന്തിയോടെ ചോദിച്ചു.

“അതൊക്കെ പോട്ടേ, ഇതാണ് ഞങ്ങളുടെ നാടകം, പിന്നേ… നാടകത്തിലഭിനയിക്കാൻ അമ്മയുടെ സമ്മതപത്രം വേണമെന്ന് ഹരിസാർ പറഞ്ഞിട്ടുണ്ട്. വീട്ടുകാരുടെ സമ്മതമില്ലാതെ അവിടെ പെൺകുട്ടികളെ എടുക്കില്ല” നാടകത്തിന്‍റെ സ്‌ക്രിപ്‌റ്റ് അമ്മയ്‌ക്ക് നൽകിക്കൊണ്ട് കവിത പറഞ്ഞു.

“നിന്‍റെ ഹരിസാർ ആളൊരു മര്യാദക്കാരനാണെന്നാണല്ലോ തോന്നുന്നത്.” ചിരിച്ചുകൊണ്ട് അമ്മ മറുപടി നൽകി. അന്നു രാത്രി കവിത നാടകം നന്നായി വായിച്ചു മനസ്സിലാക്കി. എന്നിട്ട് അമ്മയോട് പറഞ്ഞു. “അമ്മേ, നാടകം എനിക്ക് വളരെ ഇഷ്‌ടമായി. ഇതിലെ നായികാ വേഷമാണ് എനിക്കു താൽപര്യം.”

“അതിന് നായികാ വേഷം അവർ നിനക്ക് നൽകുമോ? നീ പോയി ചായയിട്, ഞാനിതൊന്ന് നോക്കട്ടെ.”

നാടകം വായിച്ച കവിതയുടെ അമ്മ അമ്പരന്നു. ഇതിലെ നായിക ഒരു വിചിത്ര സ്വഭാവക്കാരിയാണ്. സ്വസ്‌ഥവും സ്വച്‌ഛവുമായ ഒരു കുടുംബജീവിതം തകർത്തെറിയുന്ന കാമുകി! ഒടുവിലോ അവൾക്കും നഷ്‌ടങ്ങളുടെ കണക്കുകൾ മാത്രം. എങ്ങനെയാണ് കവിതയെ ഇതിൽ നിന്നും പിന്തിരിപ്പിക്കുക? വൈകുന്നേരം റിഹേഴ്‌സലിനെത്തിയപ്പോൾ ഹരിയുടെ കൂടെ ഒരു സ്‌ത്രീയും ഉണ്ടായിരുന്നു. “ഇതെന്‍റെ ധർമ്മ പത്നി സുഷമ” ഹരി പരിചയപ്പെടുത്തി.

“അതെന്താ സാർ, ധർമ്മ പത്നിയെന്ന് പറഞ്ഞത്. അപ്പോൾ അധർമ്മ പത്നി വേറെയുണ്ടോ?” കവിത കളിയാക്കി ചോദിച്ചു.

“ഇതിലെ ഏത് റോൾ ചെയ്യാനാണ് കവിതയ്‌ക്ക് താൽപര്യം?” സുഷമ ചോദിച്ചു.

“എനിക്കിഷ്‌ടം കാമുകിയുടെ വേഷമാണ്. അതാണ് എന്‍റെ പ്രായത്തിനു യോജിക്കുക.” കവിതയുടെ മറുപടി കേട്ട് ക്യാംപിലുണ്ടായിരുന്ന എല്ലാവരും ചിരിച്ചു.

രണ്ട് മാസത്തെ തീവ്ര പരിശീലനത്തിനുശേഷം ഒടുവിൽ നാടകത്തിന്‍റെ അരങ്ങേറ്റ ദിവസമായി. പ്രതീക്ഷകൾ കവച്ചു വയ്‌ക്കുന്ന വിധത്തിലായിരുന്ന ജനക്കൂട്ടം. ഒരേയൊരു പ്രദർശനമേ ഉദ്ദേശിച്ചിരുന്നുള്ളൂ. തിരക്ക് മാനിച്ച് തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ കൂടി പ്രദർശനം നടത്താൻ തീരുമാനമായി. നാടകത്തിന്‍റെ വൻവിജയം ഹരിക്കും ആഹ്ലാദം നൽകി. നാടകം കാണാൻ സുഷമയും കവിതയുടെ അമ്മയുമെത്തിയിരുന്നു.

കവിതയുടെ പെരുമാറ്റം പലപ്പോഴും അതിരുവിടുന്നതായി സുഷമയ്‌ക്കു തോന്നി. ഹരിയുടെ അടുത്തുനിന്ന് മാറാതെയുള്ള കവിതയുടെ നിൽപും കളിയും ചിരിയുമെല്ലാം സുഷമയെ അസ്വസ്‌ഥയാക്കി. സുഷമ നോക്കുമ്പോഴെല്ലാം കവിത എന്തോ ഒളിക്കാൻ ശ്രമിക്കുന്നതുപൊലെയും തോന്നിയിരുന്നു.

“ഞാനൊരു കാര്യം ചോദിക്കട്ടെ?” അന്നു രാത്രി ഉറങ്ങാൻ നേരം മടിച്ചു മടിച്ച് സുഷമ ചോദിച്ചു.

“വീണ്ടും കവിതയുടെ കാര്യമാണോ? നീ വെറുതെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുകയാണ്” ചിരിച്ചു കൊണ്ട് ഹരി പറഞ്ഞു.

“എന്തുകൊണ്ടാണെന്നറിയില്ല ഹരീ, കവിതയുടെ കാര്യത്തിൽ എനിക്കൽപം ഭയം തോന്നുന്നു” ദയനീയ ഭാവത്തിൽ സുഷമ പറഞ്ഞു.

“ഇതെല്ലാം നിന്‍റെ തോന്നലുകളാണ് സുഷമാ… കയർ കാണുമ്പോഴും പാമ്പാണെന്നു തോന്നുന്ന വെറും ഭീതി.”

സുഷമയുടെ കൈകൾ ഹരി ചേർത്തു പിടിച്ചു. അവളുടെ കൈത്തലം തീരെ തണുത്തിരുന്നു.

“നാടകത്തിലേതു പോലെ സംസാരിക്കാതിരിക്കൂ ഹരീ. കയറിനെ പാമ്പായി ഏതു സ്‌ത്രീയാണ് തെറ്റിദ്ധരിക്കുക? പാമ്പിനെ പാമ്പായി തിരിച്ചറിയാൻ സ്‌ത്രീക്ക് കഴിയും. അഞ്ച് പെൺകുട്ടികളില്ലേ നാടകത്തിൽ. പക്ഷേ കവിതയെക്കുറിച്ച് മാത്രമല്ലേ ഞാൻ ആശങ്കപ്പെട്ടുള്ളൂ.” ഒരു വേവലാതി സുഷമയുടെ മുഖത്ത് നിറഞ്ഞു നിന്നു.

“അവൾ കൂടുതൽ സുന്ദരിയായതു കൊണ്ടാണോ നിന്‍റെ ഈ വേവലാതി? അവൾ നന്നായി അഭിനയിക്കുന്നതോ അവളുടെ തുറന്ന പെരുമാറ്റമോ അതോ…”

“അവളൊരു യുവതിയാണു ഹരീ…” സുഷമ കരയാൻ തുടങ്ങി.

“നീ എന്തിനാണ് ഇങ്ങനെയൊക്കെ ചിന്തിച്ച് സ്വയം വ്യാകുലപ്പെടുന്നത്?” പതിഞ്ഞ സ്വരത്തിൽ ഹരി ചോദിച്ചു.

“ഭയം തോന്നുന്നു ഹരീ… എനിക്കെല്ലാം നഷ്‌ടപ്പെടുമെന്ന്.” സുഷമ വിതുമ്പാൻ തുടങ്ങി.

“നിന്നെപ്പോലെ ശുദ്ധഗതിക്കാരിയായ ഒരു പെണ്ണിനെ വേറെ എവിടെ നിന്നാണ് എനിക്ക് കിട്ടുക? എപ്പോഴും എന്‍റെ വിചാരം മാത്രമുള്ള എന്‍റെ ഭാര്യ. എന്‍റെ മകന്‍റെ പ്രിയപ്പെട്ട അമ്മ…” സുഷമയുടെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് ഹരി സമാധാനിപ്പിച്ചു.

“സ്‌ത്രീക്കും പുരുഷനും ഇടയിൽ ഒരേയൊരു ബന്ധമുള്ളോ സുഷമാ? കവിത നല്ല പെൺകുട്ടിയാണ്. ആരും ഇഷ്‌ടപ്പെട്ടു പോകും. ഇഷ്‌ടപ്പെടുന്നതെല്ലാം സ്വന്തമാക്കണമെന്ന് നമ്മളാഗ്രഹിക്കാറില്ലല്ലോ. തിരശീലയിലെ സുന്ദരിമാർ എത്രയോ പേരുടെ ഉറക്കം കെടുത്തുന്നു. അവരെ സ്വന്തമാക്കാൻ ആരെങ്കിലും തുനിയാറുണ്ടോ? വെറുതെയെന്തിനാണീ ചിന്തകൾ?”

“അതുപോലെയല്ലല്ലോ ഇത്. കവിതയ്‌ക്ക് ഹരിയേയും ഹരിയ്‌ക്ക് കവിതയേയും നേരിട്ട് അറിയാമല്ലോ? ശരിക്കും എനിക്ക് പേടി തോന്നുന്നു ഹരീ.”

“ഇങ്ങനെ ഭയപ്പെടാൻ മാത്രം എന്താണ് നീ കണ്ടത്?”

“എന്നെ പറ്റിക്കണ്ട, നിങ്ങൾക്ക് അവളെ ഇഷ്‌ടമാണെങ്കിൽ അത് തുറന്നു പറഞ്ഞോളൂ, ഞാനും എന്‍റെ മോനും…”

“ആവശ്യത്തിലേറെയായി, വിഷയം അവസാനിപ്പിച്ച് കിടന്നുറങ്ങാൻ നോക്ക്. പുതിയ നാടകത്തിന്‍റെ സ്‌ക്രിപ്‌റ്റ് തയ്യാറാക്കാനുണ്ട്. അതിന്‍റെ വർക്ക് നാളെ തുടങ്ങുകയാണ്.”

“അതിലും കവിതയായിരിക്കുമോ നായിക?”

“അവൾ തയ്യാറാണെങ്കിൽ..”

കവിതയുടെ ജന്മദിനമായിരുന്നു അന്ന്. അപ്രതീക്ഷിതമായി ഹരി പൂച്ചെണ്ടുമായി വീട്ടിലെത്തിയപ്പോൾ കവിതയ്‌ക്ക് തന്നെത്തന്നെ വിശ്വസിക്കാനായില്ല. അടക്കാനാവാത്ത സന്തോഷത്തിൽ അവൾ ത്രസിച്ചു. ഹരി സംസാരിച്ചിരിക്കുമ്പോൾ കവിത കണ്ണെടുക്കാതെ അയാളെത്തന്നെ നോക്കിയിരുന്നു. തിരിച്ചു പോകാൻ നേരം ഗേറ്റു വരെ കവിതയും കൂടെ വന്നു. ഒരു നിമിഷം എന്തോ ഓർത്തിട്ടെന്ന പോലെ ഹരി നിന്നു. എന്തോ പറയാൻ തുടങ്ങിയെങ്കിലും പാതിയിൽ നിർത്തി കവിതയുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് നിന്നു.

“സാരമില്ല. എല്ലാ കാര്യങ്ങളും ഒറ്റയടിയ്‌ക്ക് പറയണമെന്നില്ല… പറയാതെ തന്നെ മനസ്സിലാകുന്ന ചില കാര്യങ്ങളുണ്ട്.” നാണം കലർന്ന മുഖത്തോടെ കവിത അകത്തേയ്‌ക്ക് പോയി.

പുതിയ നാടകം കാണാൻ സുഷമയോടൊപ്പം സൂരജും എത്തിയിരുന്നു. നാടകത്തിന് ശേഷം ഹരി സൂരജിനെ കവിതയ്‌ക്ക് പരിചയപ്പെടുത്തി. കവിത വാത്സല്യത്തോടെ കൈപിടിച്ചപ്പോൾ സൂരജ് അസ്വസ്‌ഥതയോടെ കുതറിമാറി.

അന്ന് രാത്രി സുഷമ ഹരിയോട് പറഞ്ഞു. “ഹരീ, കവിത അൽപം ഓവറാകുന്നുണ്ട്. അൽപം നിയന്ത്രിക്കുന്നത് നല്ലതാ.”

“അവളുടെ പ്രതിഭയ്‌ക്ക് മുന്നിൽ നിനക്ക് തോന്നുന്ന അസൂയയാണ് ഇതെല്ലാം.” ഹരിയുടെ സ്വരത്തിൽ പ്രകടമായ ഈർഷ്യയുണ്ടായിരുന്നു.

“നിങ്ങൾ എന്താണ് പറയുന്നത്, ഇന്നലെ വന്ന പെണ്ണിനോട് ഞാൻ മത്സരിക്കുന്നെന്നോ?” സുഷമയ്‌ക്ക് നിയന്ത്രിക്കാനായില്ല.

“വേണമെന്ന് വച്ചാലും നിനക്കവളോട് മത്സരിക്കാനാവില്ല സുഷമ… നീ വെറും ബി.എ. തേഡ് ക്ലാസ്… അവൾ പോസ്‌റ്റ് ഗ്രാജുവേറ്റ്, അതും ഒന്നാം ക്ലാസ്സിൽ. മാത്രമല്ല ഒന്നാന്തരം അഭിനേത്രിയും. നീ ലോകം കാണാത്ത വീട്ടമ്മ, അവളോ..?”

സുഷമ കിടക്കയിൽ നിന്നും എഴുന്നേറ്റിരുന്നു. “മതി ഹരീ… എന്‍റെ ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയിരിക്കുന്നു. നാണമില്ലേ നിങ്ങൾക്ക്?”

“വേണ്ടി വന്നാൽ ഞാനവളെ കെട്ടുകയും ചെയ്യും” മുഖത്തടിച്ചപോലെ ഹരി പറഞ്ഞു. അപ്രതീക്ഷിതമായ മറുപടിയിൽ അവൾ ഒരു നിമിഷം തകർന്നു പോയി.

“അപ്പോൾ ഞാൻ…? നമ്മുടെ മോൻ…?”

“അത് നിന്‍റെ കാര്യം. എന്നെ അനുസരിക്കാമെങ്കിൽ മാത്രം എന്‍റെ കൂടെ കഴിഞ്ഞാൽ മതി.”

വാക്കുകൾക്ക് കൂരമ്പിന്‍റെ മൂർച്ചയായിരുന്നു. താൻ നിരായുധയാണെന്ന് സുഷമ തിരിച്ചറിഞ്ഞു.

“നിങ്ങൾക്കറിയാം, ഈ ലോകത്ത് നിങ്ങളല്ലാതെ മറ്റാരും എനിക്കില്ലെന്ന്. അച്‌ഛനും അമ്മയും എന്നെ വിട്ടുപോയി. ഞാൻ നിസ്സഹായയാണെന്ന് നിങ്ങൾക്കറിയാം. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയാൻ കഴിയുന്നത്.”

“അല്ല അതുകൊണ്ടല്ല, എനിക്ക് മടുത്തിരിക്കുന്നു. നിന്നോടൊപ്പം ഞാൻ ഇവിടെ ജീവിച്ചിരിക്കുന്നുവെന്നു തന്നെ എനിക്ക് അനുഭവപ്പെടുന്നില്ല. നീ പറഞ്ഞതു ശരിയാണ്. കവിത എന്നെ എല്ലാ അർത്ഥത്തിലും അദ്‌ഭുതപ്പെടുത്തുകയാണ്.” കാര്യങ്ങൾ എല്ലായിടത്തും സംസാര വിഷയമായി. കോളേജിൽ… ബന്ധുക്കൾക്കിടയിൽ… എല്ലാം.

ഒരു ദിവസം സ്‌ഥലത്തെ പ്രമുഖ രാഷ്‌ട്രീയ നേതാവായ കേശവപ്പണിക്കർ ഹരിയെ വിളിപ്പിച്ചു. അച്ചടിച്ച ഒരു കടലാസ് കൈയിൽ കൊടുത്തിട്ട് പറഞ്ഞു. “ഇതെന്‍റെ ആത്മകഥയുടെ ആദ്യഭാഗമാണ്. ഇതു വായിച്ചിട്ട് ആവശ്യമായ തിരുത്തലുകൾ ചെയ്‌ത് തരണം.” ആദ്യം മുഷിച്ചിൽ തോന്നിയെങ്കിലും അയാളെ പിണക്കാനാവില്ലെന്ന് ഹരിക്കറിയാമായിരുന്നു.

“തന്നെക്കുറിച്ച് എന്തൊക്കെയാണെടോ കേൾക്കുന്നത്?” കേശവപ്പണിക്കരുടെ അപ്രതീക്ഷിതമായ ചോദ്യം ഹരിയെ അസ്വസ്‌ഥനാക്കി.

ഹരി എല്ലാ വിവരവും അയാളോട് പറഞ്ഞു. “സർ എന്നെ സഹായിക്കണം. എനിക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് കോളേജ് മാനേജ്‌മെന്‍റ്.”

“അതേക്കുറിച്ച് താൻ ഭയക്കണ്ട, ഞാൻ അവരുമായി സംസാരിക്കാം” പണിക്കർ ഉറപ്പുകൊടുത്തു.

“സർ ഒരുപകാരം കൂടി ചെയ്യണം. നമ്മുടെ യൂണിവേഴ്സിറ്റി കോളേജിൽ ഒരു അദ്ധ്യാപികയുടെ ഒഴിവുണ്ട്. കവിത ഇംഗ്ലീഷ് സാഹിത്യത്തിൽ പോസ്‌റ്റ് ഗ്രാജുവേറ്റാണ്. ഇപ്പോൾ ബിഎഡും പൂർത്തിയാക്കിയിട്ടുണ്ട്. സാറൊന്ന് ശുപാർശ ചെയ്യണം.”

“എന്തിനാണ് ഇത്തരമൊരു ചെറിയ കാര്യത്തിനായി അയാളെ കാണാൻ പോയത്?” കാര്യമറിഞ്ഞ് കവിത രോഷം കൊണ്ടു.

ഒരു പ്രമുഖ സിനിമാ സംവിധായകൻ കവിതയുടെ വീട്ടിൽ വന്ന് അവളെ തന്‍റെ പുതിയ സിനിമയിലേയ്‌ക്ക് ക്ഷണിച്ചിരുന്നു.

“എനിക്ക് അദ്ധ്യാപികയാകേണ്ട. പുതിയ സിനിമയിൽ നായികാ വേഷമാണ് എനിക്ക് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്.”

വല്ലാത്ത ഭാവത്തോടെ കവിത പറഞ്ഞു. “നീ എന്തു വിഡ്‌ഢിത്തമാണ് പറയുന്നത്. ജോലി വേണ്ടെന്നു വയ്‌ക്കുകയോ? എന്നിട്ട് അവർ പറയുന്നതു കേട്ട്… അവരെയൊന്നും അതിരു കടന്ന് വിശ്വസിക്കാനാവില്ല കവിതാ” ഹരി പരിഭ്രമത്തോടെ പറഞ്ഞു.

തന്‍റെ വാക്കുകൾ കവിത വില വയ്‌ക്കുന്നില്ലെന്ന് അവളുടെ ഭാവത്തിൽ നിന്നു തന്നെ ഹരി മനസ്സിലാക്കി. പിന്നെ ആലോചിച്ചു. അല്ലെങ്കിലും കവിതയെ തടയാൻ താനാരാണ്? കൂടെ ജീവിക്കുന്നുവെന്നല്ലാതെ തനിക്കെന്ത് അധികാരം?

കവിതയുടെ അമ്മയുമായി ഹരി ഇക്കാര്യം സംസാരിച്ചു. അമ്മ തന്നെ അവളെ തടയണം. ഇത് തീർച്ചയായും നാശത്തിന്‍റെ വഴിയാണ്.

“ഹരി പറയുന്നത് സത്യമായിരിക്കാം. പക്ഷേ അവളെ അനുസരിപ്പിക്കാൻ ഒരിക്കലും എനിക്കായിട്ടില്ല. ഹരിയെപ്പോലെ വിവാഹിതനും ഒരു കുട്ടിയുടെ അച്‌ഛനുമായ ഒരാളെ തെരഞ്ഞെടുക്കുമ്പോൾ തന്നെ ഞാനവളെ വിലക്കിയിരുന്നു. അന്ന് പ്രേമത്തിന്‍റെ ലഹരിയിൽ അവൾ ഒന്നും ഓർത്തില്ല. വിവാഹിതനായ ഒരാളുടെ കൂടെ ജീവിക്കുന്നത് ദുഷ്‌പേരേ വരുത്തി വയ്‌ക്കൂവെന്ന് നൂറുവട്ടം പറഞ്ഞു. നിയമപരമായ യാതൊരു അവകാശവുമില്ല, ഒരു വെപ്പാട്ടിയുടെ സ്‌ഥാനമല്ലാതെ. പക്ഷേ അവൾ കേട്ടില്ല. നിങ്ങളുടെ സ്‌നേഹം അവളുടെ തലയ്‌ക്ക് പിടിച്ചിരുന്നു.

“പിന്നെ കുറേനാൾ അമ്മയാകണമെന്ന ഭ്രാന്തായിരുന്നു അവൾക്ക്. നിങ്ങളുടെ കുഞ്ഞിന്‍റെ അമ്മയായാൽ പിന്നെ നിങ്ങൾ അവളെ ഉപേക്ഷിക്കില്ലെന്നായിരുന്നു അവളുടെ സങ്കൽപം. എങ്ങനെയാണ് അതിൽ നിന്ന് അവളെ പിന്തിരിപ്പിച്ചതെന്ന് എനിക്കേ അറിയൂ.”

ഹരിയ്‌ക്ക് അസ്വസ്‌ഥത തോന്നി. എവിടെയൊക്കെയോ പിഴച്ചുപോയോ? യഥാർഥത്തിൽ കവിതയ്‌ക്ക് എന്താണ് നൽകിയത്. സ്‌നേഹ സമ്പന്നയായ ഭാര്യയ്‌ക്കും കുഞ്ഞിനും എന്തു നൽകി? അവരെ ഉപേക്ഷിച്ച് എന്തിന് ഇവളിലേയ്‌ക്ക് ആകർഷിക്കപ്പെട്ടു?? ഇപ്പോൾ അവളാകട്ടെ പുതിയ വഴി തെരഞ്ഞെടുക്കുന്നു. എല്ലാം കൈവിട്ടുപോകുന്നതുപോലെ അയാൾക്ക് തോന്നി.

“ഇതാ നോക്കൂ” ഒരു കടലാസ് കവിത ഹരിയ്‌ക്കു നേരെ നീട്ടി. “എന്നെ അഭിനയിക്കാൻ ക്ഷണിച്ചു കൊണ്ടുള്ള ലെറ്ററാണ്. ഞാൻ ചെന്നൈയിലേക്ക് പോകാൻ തീരുമാനിച്ചു” കവിത ഹരിയോട് പറഞ്ഞു.

താൻ തീരെ ദുർബലനായിപ്പോകുന്നതായി ഹരിയ്‌ക്ക് തോന്നി. അഭിശപ്‌തമായ അനിവാര്യതപോലെ കവിത തന്‍റെ കൈകളിൽ നിന്ന് വഴുതിപ്പോകുന്നതുപോലെ ഹരിക്ക് അനുഭവപ്പെട്ടു.

പിന്നെ ഹരിക്ക് തന്നോടുതന്നെ ദേഷ്യം തോന്നി. തന്നെപ്പോലൊരാൾ എന്തിന് ഇത്രയും അപമാനം സഹിക്കണം. ഇത്രയും ദുർബലനാകണം. എത്രയെത്ര വ്യത്യസ്‌ത കഥാപാത്രങ്ങൾക്ക് താൻ ജന്മം നൽകിയിട്ടുണ്ട്. എന്നിട്ടിപ്പോൾ രംഗവേദിയിലെ ദുരന്ത കഥാപാത്രത്തെപ്പോലെ…

“എന്തുപറ്റി നിങ്ങൾക്ക്?? ആകെ ഒരു മൂഡോഫ്?” കവിത ഹരിയോട് ചേർന്ന് നിന്ന് ചോദിച്ചു.

എന്താണ് അവളോട് പറയുക? ഹരി ആലോചിച്ചു. ആദ്യം കവിതയോട് വലിയ ആകർഷണമൊന്നും തോന്നിയിരുന്നില്ല. പക്ഷേ ഇപ്പോഴാകട്ടെ അവളില്ലാതെ ജീവിക്കാനേ വയ്യെന്നായിരിക്കുന്നു.

“സത്യം പറയൂ കവിതാ, നീ എന്‍റേതു മാത്രമല്ലേ? നിനക്കുവേണ്ടിയാണ്

ഞാനെല്ലാം ത്യജിച്ചത്.”

“അതിന്‍റെ കാരണം മറ്റൊന്നുമല്ല. ഞാൻ നിങ്ങളുടെ ഭാര്യയേക്കാൾ ചെറുപ്പമായിരുന്നു.” ഒരു മടിയും കൂടാതെ കവിത പറഞ്ഞു.

“സത്യമാണ്, പക്ഷേ നീയില്ലാതെ…” ചിലമ്പിച്ച സ്വരത്തിൽ ഹരി പറഞ്ഞു.

“മുമ്പ് എനിക്കും തോന്നിയിരുന്നു നിങ്ങളില്ലാതെ ജീവിക്കാനാവില്ലെന്ന്, ഇപ്പോഴില്ല.” ലാഘവത്തോടെയാണ് കവിത പറഞ്ഞത്.

ഹരിയ്‌ക്ക് കവിതയെ നോക്കാൻ തന്നെ ഭയം തോന്നി. “ആവശ്യം ശരീരത്തിന്‍റേതു മാത്രമല്ലല്ലോ മനസ്സിന്‍റേയും കൂടിയല്ലേ?”

“അതു നിങ്ങൾ എഴുത്തുകാരുടെ ഭാഷ. ശരീരമില്ലാതെ മനസ്സിന് നിലനിൽപില്ലെന്നാണ് എന്‍റെ വിശ്വാസം.” കവിതയുടെ സ്വരം ദൃഢമായി.

സംഭാഷണം തുടരുന്നതിൽ അർഥമില്ലെന്ന് ഹരിക്ക് തോന്നി. അയാൾ പതുക്കെ മുറിവിട്ട് പുറത്തിറങ്ങി. സെമിനാർ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ രണ്ടുപേരും നിശബ്‌ദരായിരുന്നു. ഇരമ്പുന്ന കടലായിരുന്നു ഉള്ളിൽ നിറയെ.

“ചായയെടുക്കാം” വീട്ടിലെത്തിയ ഉടനെ കവിത പറഞ്ഞു.

“എനിക്ക് നിന്നോടൽപം സംസാരിക്കാനുണ്ട്” ഹരി മറുപടിയായി പറഞ്ഞു.

പക്ഷേ തിരിഞ്ഞു നോക്കാതെ അവൾ അകത്തേക്കു പോയി. തന്‍റെ കണ്ണുകൾ നിറയുന്നതായി ഹരിയ്‌ക്ക് തോന്നി.അൽപം കഴിഞ്ഞ് തന്‍റെ മുറിയിൽ നിന്നും പുറത്തുവന്ന് കവിത പറഞ്ഞു.

“നാളെത്തന്നെ പുറപ്പെടണം, സംവിധായകൻ വിളിച്ചിരുന്നു.”

“അപ്പോൾ പോകാനാണോ നിന്‍റെ തീരുമാനം?”

“പിന്നെ, എനിക്കെന്‍റെ കരിയർ ശ്രദ്ധിക്കണ്ടെ? ഇവിടെയിരുന്നാൽ?എങ്ങനെ നടക്കും. നിങ്ങളാണെങ്കിൽ?

ഇപ്പോഴും സുഷമയെ കാണാറില്ലേ? അവർക്ക് ചെലവിന് കൊടുക്കുന്നില്ലെ? എനിക്കുവേണ്ടി അവരുമായുള്ള ബന്ധം പൂർണ്ണമായി ഒഴിവാക്കിയിട്ടൊന്നുമില്ലല്ലോ?” കവിത വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായിരുന്നില്ല.

“നിയമത്തിന്‍റെ വഴികൾ നിനക്കറിയില്ലേ?” ഹരി വീണ്ടും ദുർബലനായി.

“നിങ്ങളോടെനിക്ക് കടപ്പാടുണ്ട്. അതുകൊണ്ട് ഞാനിവിടം വിടുമ്പോൾ നിങ്ങൾക്കും എന്‍റെ കൂടെ വരാം” കവിത പറഞ്ഞു.

“അപ്പോഴെന്‍റെ ജോലി?”

“നിങ്ങൾക്കുവേണ്ടി ഞാനെന്തെല്ലാം ത്യജിച്ചു. എനിക്കായി ജോലി പോലും ഒഴിവാക്കാൻ നിങ്ങളൊരുക്കമല്ല?”

“അപ്പോൾ സുഷമയ്‌ക്കും മോനും ചെലവിന് കൊടുക്കാൻ ഞാനെന്തു ചെയ്യും?”

“അതെനിക്കറിയണ്ട, അത് നിങ്ങളുടെ മാത്രം കാര്യം.”

ധൃതിയിൽ മുറിയിൽ കയറി കവിത വാതിൽ വലിച്ചടച്ചു. ഹരി പതുക്കെ പുറത്തിറങ്ങി.

और कहानियां पढ़ने के लिए क्लिक करें...