കുട്ടിക്കാലത്ത് ഞാൻ അയൽപക്കത്തെ ഷീല ആന്‍റിയെ നോക്കി നിൽക്കുമായിരുന്നു. സത്യം പറഞ്ഞാൽ ഇതുവരെ അവരെ മറക്കാൻ പറ്റിയിട്ടില്ലെനിക്ക്. വളരെ സുന്ദരിയായിരുന്നു അവർ. അവർ എവിടെ നിന്നു വന്നു എന്നു പോലും ഞാനാലോചിച്ചിട്ടുണ്ട്. എന്തായാലും അവർ എന്‍റെ അമ്മയെപ്പോലെ ആയിരുന്നില്ല. ചിലപ്പോൾ എന്‍റെ കവിളുകളിൽ അവർ തലോടിയിരുന്നു. പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല. ഇങ്ങനെ അവർ ചെയ്‌തതിനുശേഷം ഞാൻ ദിവസങ്ങളോളം കവിളുകളിൽ സോപ്പു പുരട്ടാറില്ലായിരുന്നു.

മാത്രമല്ല അവർ എപ്പോഴും പുഞ്ചിരിച്ചു കൊണ്ടാണിരുന്നത്. കോളനിയിലുള്ള കുട്ടികൾ, സ്ത്രീകൾ, വൃദ്ധമാർ എന്നിവരെയെല്ലാം അവർ ചിരിച്ചുകൊണ്ട് അഭിവാദ്യം ചെയ്‌തു. ഞങ്ങളെപ്പോലെയുള്ള കുട്ടികളുടെ അച്ഛന്മാരെയും മറ്റ് യുവാക്കളേയും കാണുമ്പോൾ അവരുടെ നിറം റോസാപ്പൂവിന്‍റേതു പോലെയാകുമായിരുന്നു. അപ്പോൾ ഏതോ മനോഹര ചിന്തകളിൽ മുഴുകി അവർ പുഞ്ചിരിച്ചിരുന്നു.

ഉള്ളിന്‍റെയുള്ളിൽ ഞാൻ അവരെ എന്‍റെ അമ്മയുമായി താരതമ്യപ്പെടുത്തിയിരുന്നു. ഒരു പ്രാവശ്യം അമ്മ ദേഷ്യപ്പെട്ട് തന്നെ ശല്യപ്പെടുത്തരുതെന്നും അല്ലെങ്കിൽ തന്നെ താൻ ടെൻഷനടിച്ചിരിക്കുകയാണെന്നും പറഞ്ഞു.

“ഷീലാ ആന്‍റിയ്ക്കൊരിക്കലും ടെൻഷനില്ലല്ലോ. അതുപോലെ അമ്മയ്ക്ക് എന്തുകൊണ്ടായിക്കൂടാ” എന്നാണ് എന്‍റെ വായിൽ നിന്നും വന്ന മറുപടി.

ഇതുകേട്ടപാടേ കോപാകുലമായ കണ്ണുകളോടെ അമ്മ എന്നെ നോക്കി പറഞ്ഞു “അവരൊക്കെ വലിയ ആൾക്കാർ നിനക്കും തുടങ്ങിയോ ഷീലാന്‍റിയോടൊരു പ്രതിപത്തി! എനിക്കു പിന്നെ അത്ര ബുദ്ധിയൊന്നുമില്ലല്ലോ.”

ആ സമയം അമ്മയുടെ വാക്കുകൾ എനിക്കു മനസിലാക്കുവാൻ സാധിച്ചതേയില്ല. എന്നാൽ വീട്ടുകാർ എന്‍റെ വിവാഹത്തിനായി ഒരു പെൺകുട്ടിയെ അന്വേഷിക്കുവാൻ തുടങ്ങിയപ്പോൾ ഞാൻ ഓരോ പെണ്ണിലും ഷീലാന്‍റിയുടെ രൂപമാണ് തേടിക്കൊണ്ടിരുന്നത്. അത്രയ്ക്കായിരുന്നു അവർ എന്നെ സ്വാധീനിച്ചിരുന്നത്.

ബുദ്ധിയുടേയും സൗന്ദര്യത്തിന്‍റെയും അത്തരമൊരു സമന്വയത്തെ കണ്ടുപിടിക്കാൻ പെൺകുട്ടികളോട് പലതരത്തിലുള്ള ചോദ്യങ്ങൾ ഞാൻ ചോദിച്ചിരുന്നു. ഒരു ദിവസം ഞാനൊരു പെൺകുട്ടിയോട് മിഡിൽ സ്കൂളിലെ അവളുടെ മാർക്കിനെക്കുറിച്ച് ചോദിച്ചപ്പോൾ അവൾ ചോദിക്കുകയാണ് നിങ്ങൾക്കൊരു ഭാര്യയേയാണോ അതോ ഒരു സ്കൂൾ ടീച്ചറെയാണോ വേണ്ടതെന്ന്. ചിലയാളുകൾ ഒരു ഡോക്ടറുടെ അടുക്കൽ പോകാൻ എന്നെ ഉപദേശിച്ചു. എന്നാൽ ഞാൻ പരാജയം സമ്മതിക്കാൻ തയ്യാറല്ലായിരുന്നു.

ഒടുവിൽ എനിക്ക് എന്‍റെ സ്വപ്നങ്ങളിലെ രാജകുമാരിയെ കണ്ടുകിട്ടി. ആദ്യം അവളെ കണ്ടപ്പോൾ ഞാൻ നിർന്നിമേഷനായി നിന്നു പോയി. അവളും എന്നെ കണ്ടപ്പോൾ മധുരമായി പുഞ്ചിരിച്ചു. ചിലപ്പോൾ എന്നെ നോക്കുമ്പോൾ അവൾ ഇമകൾ താഴേക്കു കുനിച്ചിരുന്നു. റോസപ്പൂവിന്‍റെ ദളങ്ങൾ പോലെയുള്ള അവളുടെ അധരങ്ങളിൽ അപ്പോൾ ഒരു പുഞ്ചിരി വിരിഞ്ഞു നിന്നു. ഞാനാണെങ്കിൽ അതിൽ മുഴുകി നിന്നിരുന്നു. പക്ഷേ വിവാഹം കഴിഞ്ഞാണ് എനിയ്ക്കു മനസിലായത്, അവളുടെ ചിരി ആടിനെ വെട്ടാൻ പോകുന്നതിനു മുമ്പുള്ള കശാപ്പുകാരന്‍റെ ചിരി പോലെയാണെന്ന്. പക്ഷേ ഇതിൽ നിന്നും രക്ഷപ്പെട്ട് എവിടെപ്പോകാനാണ് ഞാൻ!

ഞാനും അത്രമോശം കളിയൊന്നുമല്ല കളിച്ചത്. അവളുടെ പുഞ്ചിരിയുടെ വലയിൽ മാത്രമാണ് ഞാൻ അൽപ്പമൊന്നു കുടുങ്ങിയത്. അവളുടെ എല്ലാ സർട്ടിഫിക്കറ്റുകളും കണ്ടതിനു ശേഷം മാത്രമാണ് ഞാൻ “യേസ്” മൂളിയത്. പഠിത്തത്തിൽ അവൾ മിടുക്കിയാണ്. നൃത്തത്തിലും കളികളിലും സംവാദങ്ങളിലും അങ്ങനെ തന്നെ. ഒരു ഓൾറൗണ്ടർ ഭാര്യക്കു വേണ്ടിയുള്ള അന്വേഷണം പൂർണമാകുന്നതായാണ് എനിക്കു തോന്നിയത്. എനിക്ക് അവളോടുള്ള മതിപ്പു വർദ്ധിക്കുകയായിരുന്നു. എന്നാൽ എന്‍റെ ഓൾറൗണ്ടർ ഭാര്യ എന്നെ കുഴപ്പത്തിലാക്കും വിധം ഇത്രയും വട്ടം കറക്കുമെന്ന് അന്നേരം ഞാൻ കരുതിയില്ല.

എന്‍റെ കൂട്ടുകാർ എന്‍റെ ഭാഗ്യത്തിൽ അസൂയപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്‍റെ ഭാര്യയുടെ ഉജ്ജ്വല സൗന്ദര്യവും അവളുടെ എക്സ്ട്രാ ലാർജ് ബുദ്ധിശക്തിയുമായിരുന്നു ഇതിനു കാരണം. എന്നാൽ ഇപ്പോഴെല്ലാം നേരെ തിരിച്ചായി. അവർ സ്വന്തം ഭാര്യമാർക്കു തന്നെ കൂടുതൽ മാർക്കു നൽകുന്നു.

ഇവളുടെ ബുദ്ധി കൂടുതൽ കാരണം പലരീതിയിൽ ആ ബുദ്ധി ലീക്കു ചെയ്‌തു പോകുന്നോ എന്നും ചിലപ്പോൾ എനിക്കു തോന്നാറുണ്ട്. എന്‍റെ ഭാര്യാശ്രീയുടെ കണ്ണിൽ ഞാൻ ചെയ്യുന്നതെല്ലാം മണ്ടത്തരങ്ങളാണ്. തന്‍റെ കുട്ടികളുടെ അറിവില്ലായ്മയെ നോക്കി അമ്മമാർ പുഞ്ചിരിക്കുന്നതു പോലെ ചിലപ്പോൾ എന്‍റെ അറിവില്ലായ്മകളെ നോക്കി അവൾ പുഞ്ചിരിക്കാറുണ്ട്. ചിലപ്പോൾ എന്‍റെ പ്രിയപ്പെട്ടവൻ ഹൊറിബിളായിപ്പോകുന്നു എന്ന് അവൾ പിറുപിറുക്കും.

സ്വന്തം സൗന്ദര്യപരിപാലനത്തിനു വേണ്ടി എന്‍റെ ഭാര്യ എത്ര കഷ്ടപ്പെടുന്നുവെന്ന് എന്നോടു ചോദിക്കരുത്. സാരിയിൽ ഒരു ചുളിവുപോലും വീഴ്ത്താതിരിക്കാനുള്ള അവളുടെ സാമർത്ഥ്യം അപാരം തന്നെ. സിനിമയ്ക്കാകട്ടെ അല്ലെങ്കിൽ ഒരു പാർട്ടിക്കാകട്ടെ പോകുകയാണെങ്കിൽ തന്‍റെ ലുക്ക്സ് പരിപൂർണ്ണമാകാതെ അവൾ പടിക്കു വെളിയിലിറങ്ങുകയില്ല. ആ സമയത്ത് അവളെ അവിടെ നിന്ന് ചലിപ്പിക്കാൻ പതിനായിരും പ്രാവശ്യം ശ്രമിച്ചാലും അവളനങ്ങില്ല. അംഗദന്‍റെ കാലുകൾ രാവണന്‍റെ രാജസഭയിലെങ്ങനെയുറച്ചുവോ അതേ രീതിയിൽ കണ്ണാടിയുടെ മുന്നിൽ ഒറ്റ നില്പാണവൾ. എപ്പോഴും ഒരുങ്ങി നടക്കുന്ന എന്‍റെ ഭാര്യയുടെ മുന്നിൽ നിൽക്കുമ്പോൾ അവളെന്‍റെ യജമാനത്തിയും ഞാനൊരു വേലക്കാരനുമാണെന്ന് മിക്കപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. അവളാകുന്ന കാറിന്‍റെ വെറും സ്റ്റെപ്പിനി.

ശരീരസൗന്ദര്യബോധമുള്ള എന്‍റെ ഭാര്യ, വീട്ടിൽ പഴവും പച്ചക്കറികളും വരുമ്പോൾ തന്നെ അവയെ രണ്ടായി പകുക്കുന്നു. ഇതിൽ പകുതിഭാഗം അവളുടെ ബോഡി ബ്ലീച്ച്, ഫേയ്സ് പായ്ക്ക്, മസാജ് എന്നിവയ്ക്കാണ് നീക്കി വയ്ക്കുന്നത്. പക്ഷേ, പ്രശ്നമതല്ല, അവളുടെ കോസ്മെറ്റിക്കുകളുടെ ബില്ല് വീട്ടിലെ റേഷൻ ബില്ലിനേക്കാൾ കൂടുതലാണ്. അവൾ എത്ര സ്നേഹത്തോടും ആദരവോടും കൂടിയാണ് തന്‍റെ ലിപ്സ്റ്റിക്, ഫേസ്പായ്ക്ക്, ക്രീം മുതലായ സാധനങ്ങളെ കാണുന്നത്. ആ സ്നേഹവും ആദരവും ഇതേവരെ എന്‍റെ നേരെ അവൾ കാട്ടിയിട്ടില്ല. ഇപ്പോഴെനിയ്ക്ക് അവളുടെ കോസ്മെറ്റിക്സിനോട് അസൂയയാണ്.

ആദ്യമൊക്കെ എന്‍റെ കൂട്ടുകാർ എന്‍റെ ഭാര്യയെ പുകഴ്ത്തുമ്പോൾ അഭിമാനം കൊണ്ട് ഞാൻ വീർപ്പുമുട്ടിയിരുന്നു. എന്നാലിപ്പോൾ അതുകേട്ടാൽ ഞാൻ കൽക്കരി പോലെ ജ്വലിക്കുമെന്നായി. ഇപ്പോൾ സ്വയം ഫ്ളേർട്ട് ചെയ്യാൻ സാധിക്കാത്തതാണ് എന്‍റെ നിവൃത്തികേട്. കാരണം, എന്‍റെ മുന്നിലും പിന്നിലും ഇടത്തും വലത്തും എപ്പോഴും എന്‍റെ ഭാര്യയുടെ കണ്ണുണ്ട്.

എന്‍റെ ഷർട്ടിൽ പറ്റിയിരിക്കുന്ന എന്‍റെ സ്വന്തം മുടിയിഴയുടെ ഡിഎൻഎ റിപ്പോർട്ടു പോലും തയ്യാറാക്കാൻ അവൾക്കു കഴിയും. ആ നിലയ്ക്ക് ഒരു പെൺകുട്ടിയുടെ മുടിയിഴ ഷർട്ടിൽ കണ്ടാൽ പിന്നെ പറയുകയും വേണ്ട. ചില സ്ത്രീകളെപ്പോലെ കരഞ്ഞു കൊണ്ട് ഒരു മൂലയ്ക്കൊന്നും പോയി അവളിരിക്കില്ല. അടിക്ക് അടി എന്ന തത്വത്തിൽ വിശ്വസിക്കുന്നവളാണ് അവൾ (അത്തരം ഒരു ഭീഷണി നേരത്തെ തന്നെ അവൾ എനിക്കെതിരെ മുഴക്കിയിട്ടുമുണ്ട്) ആ ഭീഷണി യാഥാർത്ഥ്യമാക്കാൻ അവൾക്ക് നിഷ്പ്രയാസം സാധിക്കും.

വിവാഹത്തിനുശേഷമുള്ള ആദ്യ കാലങ്ങളിൽ എന്‍റെ സ്നേഹം പ്രകടിപ്പിക്കുവാനായി വീട്ടിലെ ബജറ്റിന്‍റെ പൂർണ്ണ ഉത്തരവാദിത്തം എന്‍റെ ശബളം സഹിതം അവളെയേൽപ്പിച്ചു. എന്നാലിപ്പോൾ വീട്ടിലെ ബജറ്റിന്‍റെ കാര്യം പോകട്ടെ. എനിക്ക് എത്ര പോക്കറ്റ്മണി വേണോ എന്നു പോലും അവൾ ചോദിക്കാറില്ല. ഓഫീസിൽ പോയി വരാനുള്ള ചെലവ്, ചായക്കുടിക്കാനുള്ള ചെലവ് എന്നിവ കണക്കുകൂട്ടി എല്ലാ മാസവും അവളെനിക്ക് രൂപ തരുമ്പോൾ എന്‍റെ അവസ്ഥയോർത്ത് എനിക്ക് സ്വയം സഹതപിക്കാനേ കഴിഞ്ഞുള്ളൂ.

സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്‍റെ അമ്മ പോലും എന്നോടിങ്ങനെ ചെയ്തിട്ടില്ല. അവൾ ഓരോ ദിവസത്തെയും പോക്കറ്റ്മണിയുടെ കണക്കെടുക്കാത്തതു തന്നെ വലിയ ഭാഗ്യം.

ഏതായാലും എന്‍റെ ഭാര്യയുടെ എല്ലാ അക്രമങ്ങളും എന്‍റെ വിധിയെന്നു കരുതി സഹിക്കാൻ ഞാൻ പഠിച്ചു കഴിഞ്ഞു. ഞാൻ നേരത്തെ പറഞ്ഞല്ലോ. അവൾക്കറിയാത്തതോ അവൾ പഠിച്ചിട്ടില്ലാത്തതോ ആയ യാതൊരു വിഷയവുമില്ലെന്ന്.

എലിപ്പെട്ടിയിൽ കിടക്കുന്ന എലിയെപ്പോലെയായിരിക്കുന്നു ഇപ്പോൾ ഞാൻ. കോപിഷ്ഠനായ ഒരു പൂച്ച എന്‍റെ തലയിലൂടെ പാഞ്ഞു നടക്കുന്നു. എന്‍റെ പത്നിയുടെ പ്രസിദ്ധി കാരണം സുഹൃത്തുക്കളുടെയിടയിൽ ഞാനൊരു സിംഹമാണ്. എന്നാൽ വീട്ടിൽ…?

എനിക്ക് എന്‍റെ ദുഃഖങ്ങൾ പറഞ്ഞ് ആരുടെ മുന്നിലും കരയാൻ കൂടി സാധിക്കുന്നില്ല. കാരണം സുന്ദരിയും സമർത്ഥയുമായ ഭാര്യയുണ്ടായിട്ടും കരയുന്ന ഇവൻ ഒരു മണ്ടനാണെന്ന് ആളുകൾ കരുതും. അതിനാൽ കലയിൽ വന്നു വീണ ഈ കഷ്ടകാലത്തെ ചിരിച്ചു കൊണ്ടും സഹിക്കുകയല്ലാതെ എന്‍റെ മുന്നിൽ വേറെ വഴിയൊന്നും കാണുന്നില്ല. ചിലപ്പോഴൊക്കെ സർക്കസിലെ ജോക്കറാണ്  ഞാനെന്ന് സ്വയം തോന്നാറുണ്ട്. പുറമേ ചിരിക്കുകയും ഉള്ളിന്‍റെ ഉള്ളിൽ ദുഃഖിക്കുകയും ചെയ്യുന്ന ഒരു ജോക്കർ.

और कहानियां पढ़ने के लिए क्लिक करें...