ഒരു വർഷത്തിലധികമായി, മാലിനി ജാനകി ജുവലറിയിലെത്തിയിട്ട്. അവളുടെ കൃത്യനിഷ്‌ഠയും കഠിന പ്രയത്നവും ആത്മാർത്ഥതയും തന്നെയാണ് ജോലിയിൽ അവളെ ഒന്നാമതെത്തിക്കുന്നത്. ഉപഭോക്‌താവിന്‍റെ മനസ്സും പോക്കറ്റുമറിഞ്ഞ് ആഭരണങ്ങൾ കാണിക്കാനും വാക്‌ചാതുര്യം കൊണ്ട് അതെടുപ്പിക്കാനും അവൾക്കുള്ള സാമർത്ഥ്യം ഒന്നു വേറെ തന്നെ.

സുന്ദരമായ നീണ്ട മുഖവും വാചാലമായ കണ്ണുകളും നീണ്ട കഴുത്തും അവളുടെ സൗന്ദര്യത്തിന് പത്തരമാറ്റു നൽകി. കസ്‌റ്റമേഴ്‌സിനെ ബോധ്യപ്പെടുത്തുവാൻ അവൾ ആഭരണങ്ങൾ സ്വന്തം ശരീരത്തിലണിഞ്ഞു കാണിക്കുമ്പോൾ ആരും നോക്കി നിന്നു പോകും.

ജോലി കഴിഞ്ഞ് ബസ് കാത്തു നിൽക്കുമ്പോഴാണ് പരിചയമുള്ള ഒരു സ്വരം അവളുടെ ശ്രദ്ധ തിരിച്ചത്.

“വീട്ടിലേയ്‌ക്കാണോ?” നോക്കുമ്പോൾ സുനിൽ ചിരിച്ചു കൊണ്ട് മുന്നിൽ.

“ജോലി കഴിഞ്ഞ് പാവങ്ങൾ സാധാരണ വീട്ടിലേക്കാ പോകാറ്. നിങ്ങളെ പോലുള്ള പണക്കാർ ചിലപ്പോൾ ഫൈവ് സ്‌റ്റാർ ഹോട്ടലിലേക്കോ മറ്റോ ആയിരിക്കും പോകാറ്.”

“അതിന് നീയിത്ര ചൂടാവുന്നതെന്തിനാ? ഞാനിത്രയേ ഉദ്ദേശിച്ചിട്ടുള്ളെടോ. നിങ്ങളുടെ വീടിനടുത്തു കൂടെയാ ഞാനിന്ന് പോവണത്. ഇയാൾ ആ വഴിക്കാണെങ്കിൽ ഒരു ലിഫ്‌റ്റ് തരാമെന്നും കരുതിപ്പോയി. ക്ഷമിക്ക്, ഇന്നത്തെക്കാലത്ത് ഒരുപകാരം ചെയ്യാനും പറ്റില്യേ ഈശ്വര!”

ഒന്നു മടിച്ചെങ്കിലും മാലിനി വണ്ടിയിൽ കയറിയിരുന്നു. “എന്‍റെ പിന്നാലെ എന്തിനാ ഇങ്ങനെ നടക്കണെ? എനിക്കിയാളോട് ഒരിഷ്‌ടവുമില്ല. ഈ പാഴാക്കിക്കളയുന്ന സമയോം രൂപേം കൊണ്ട് വേറെന്തെങ്കിലും ചെയ്‌തൂടെ? ഈ വാതില് തുറയില്ലാട്ടോ?”

സുനിൽ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. “എനിക്ക് യാതൊരു തിടുക്കവുമില്ല. ഭവതി നല്ലോണം ആലോചിച്ച് മറുപടി പറഞ്ഞാൽ മതി.”

“ശാലു, ചേച്ചിക്ക് ഒരു ഗ്ലാസ് ചായയെടുക്കടാ. എന്താ ഒരു ക്ഷീണം!” വീട്ടിലെത്തി കട്ടിലിൽ നീണ്ടു നിവർന്നു കിടന്നിട്ട് അവൾ അനുജത്തിയോട് വിളിച്ചു പറഞ്ഞു.

വേഗം ചായയുണ്ടാക്കി കൊടുത്തുകൊണ്ട് അവൾ അർത്ഥഗർഭമായി പറഞ്ഞു. “ഇതാ ഈ ചായ കുടിച്ച് തമ്പുരാട്ടി ക്ഷീണമകറ്റിയാലും. കാറിൽ വന്നതുകൊണ്ടാവും താങ്കൾക്കിത്ര ക്ഷീണം. ബസിലായിരുന്നെങ്കിൽ ഇത്രയ്‌ക്ക് ക്ഷീണം അനുഭവപ്പെടില്ലായിരുന്നു.”

“ഓ അപ്പോ നീ കണ്ടുവല്ലേ? എന്താ ചെയ്‌ക? പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു.”

“ചേച്ചി വേണ്ടെന്നു പറയുന്ന രീതി കൊള്ളാം. ആളുകള് എന്തേലും കിട്ടാൻ കാത്തിരിക്കുകയാണ്. നല്ല നാല് വർത്തമാനം പറഞ്ഞാലെന്താ ചേച്ചിക്ക്? അല്ലെങ്കിൽ പോലീസിൽ പരാതിപ്പെടണം.”

“അയാള് എന്നോട് അസഭ്യമോ അസംബന്ധമോ പറയണില്ലല്ലോ മോളേ, അല്ലാതെ അയാളെ ചീത്ത വിളിക്യേം പരാതിപ്പെടുകേം ഒക്കെ എങ്ങനെയാ?”

“ഓഹോ! ചേച്ചിക്കും അയാളെ ഇഷ്‌ടമാണെന്നാ എനിക്ക് ഇതീന്ന് മനസ്സിലാവണെ! ചേച്ചിയ്ക്ക് ഉള്ളിന്‍റെ ഉള്ളിൽ അയാളോടൊരിഷ്‌ടംണ്ട്.”

“ശാലൂ,” മാലിനി ശാസനാപൂർവ്വം പറഞ്ഞു. “കുറച്ച് കൂടണുണ്ട് നിനക്ക്. ചേച്ചി ദിവസോം പണക്കാരെ കാണുന്നതാ. അവരുടെ മുന്നിൽ നമ്മളാരുമല്ലെന്ന് ചേച്ചിക്ക് നന്നായിയറിയാം.”

“അവരെപ്പോലെ ആഭരണങ്ങളൊക്കെ ഇടണംന്ന് ചേച്ചിക്കും ആഗ്രഹമില്യേ? ചേച്ചി അതൊക്കിയിട്ടാൽ എത്ര സുന്ദരിയാകുമെന്നോ? ശരിക്കും ഒരപ്‌സരസ്സിനെപ്പോലുണ്ടാവും. എന്‍റെ ചേച്ചിക്ക് അതിനുള്ള ഭാഗ്യം കിട്ടും. സുനിലേട്ടനെപ്പോലൊരാൾ ലക്ഷത്തിലൊന്നേ ഉണ്ടാവൂ. പണക്കാരനായിപ്പോയത് അദ്ദേഹത്തിന്‍റെ കുറ്റാല്ലല്ലോ?”

സുനിലിനോട് മാലിനി വിമുഖതയോടെ പെരുമാറിയപ്പോൾ അയാളുടെ മറുപടിയും അതുതന്നെയായിരുന്നു.

“ഞാൻ പണക്കാരാനായിപ്പോയത് എന്‍റെ കുറ്റമാണോ? എന്‍റെ അച്‌ഛന് ഇട്ടുമൂടാൻ സ്വത്തുണ്ടായിപ്പോയി. പക്ഷേ നീ പണക്കാരിയും ഞാൻ പാവപ്പെട്ടവനുമായിരുന്നെങ്കിൽ നമ്മൾ യോജിക്കുമായിരുന്നു?”

“അത് ഇയാള് സ്വയം ചിന്തിച്ചാ മതി. എന്‍റെ ലെവലിലുള്ളവരുമായ ബന്ധത്തിലാ ഞാൻ വിശ്വസിക്കണെ. എന്നേക്കാൾ കൂടിയവരും വേണ്ട കുറഞ്ഞവരും വേണ്ട. ഒരു മിഡിൽ ക്ലാസ്സുകാരനെ മാത്രമേ ഞാൻ കെട്ടുള്ളൂ” മാലിനി പറഞ്ഞു.

“എങ്കിൽ ശരി! ഞാൻ സ്വത്തെല്ലാം ഉപക്ഷേിച്ച് നിന്നൊടൊപ്പം പോരാം. എന്തേലും ജോലി എനിക്ക് കിട്ടാതിരിക്കില്ല. ഇന്നു തന്നെ അന്വേഷണം തുടങ്ങാം. ഞാനേ ബി.എ. പാസ്സായതാ, നിന്നെ പോറ്റാനുള്ളത് എന്തായാലും ലഭിക്കും.”

“പിന്നെ ബി.എക്കാരന് കളക്‌ടറുദ്ദ്യോഗം വച്ചിരിക്കയല്ലേ? കൂടി വന്നാൽ നാലായിരമോ അയ്യായിരമോ കിട്ടും. ഇയാൾക്കിതൊന്നും അറിയില്ല്യാന്നുണ്ടോ? പോയി എംബിഎയോ സിഎയോ ചെയ്യ്, പിന്നെ നമുക്ക് ആലോചിക്കാം.”

“പിന്നേം കളിയാക്കുകാ? ഇവിടെ ബിഎ പാസ്സായതു തന്നെ കോപ്പിയടിച്ചാ. പിന്നെയല്ലേ എംബിഎയും സിഎയും.”

“എങ്കിൽ വായിനോക്കി നടന്നോളൂ. എനിക്ക് ദിവസോം ലിഫ്‌റ്റ് ഒക്കെ തന്ന്… അങ്ങനെ ജീവിക്കാം.” കാറിൽ നിന്നിറങ്ങിക്കൊണ്ട് അവൾ പറഞ്ഞു.

ജ്വല്ലറിയിൽ സ്വർണ്ണം വാങ്ങുന്നവരേക്കാൾ വില പേശുന്നവരുടെ തിരക്കാണേറി വന്നത്. അന്നത്തെ ദിവസം കച്ചവടം തീരെ മോശമായിരുന്നു. നാരായണ കമ്മത്ത് സെയിൽസ് റിപ്പോർട്ടുകളൊക്കെ മറിച്ചു നോക്കി ഷോറൂമിൽ തന്നെയുണ്ടായിരുന്നു. മാലിനിക്കും സെയിൽസിൽ അന്ന് കാര്യമായൊന്നും ചെയ്യാൻ സാധിച്ചില്ല.

നാരായണ കമ്മത്തിന്‍റെ മുഖത്തെ ഗൗരവത്തിൽ നിന്നും അയാളുടെ മനസ്സ് വായിക്കാമായിരുന്നു. സ്വർണ്ണം വാങ്ങാൻ എത്തുന്നവരിൽ കൗശലക്കാരുണ്ടാവാം അണിഞ്ഞു നോക്കാൻ മാത്രമെത്തുന്നവരുണ്ടാകാം. യഥാർത്ഥത്തിൽ ഉപഭോക്‌താക്കളുടെ എണ്ണം കുറവാണ്.

സുനിൽ ഏറെ നേരമായി വെളിയിൽ കാത്തുനിൽപ്പു തുടങ്ങിയിട്ട്. മാലിനി ഇതുവരെ ജോലി കഴിഞ്ഞിറങ്ങിയിട്ടില്ല. ഇന്നെന്താണോ പറ്റിയത്?

“മാലിനി എവിടെയാണ്?” സുനിൽ കമ്മത്തിനോട് അന്വേഷിച്ചു.

“എന്താ അവളെ കെട്ടണോ” തല പെരുത്തിരുന്ന കമ്മത്ത് തിരിച്ചു ചോദിച്ചു.

“വേണം” ഒട്ടും ആലോച്ചിക്കേണ്ടി വന്നില്ല സുനിലിന്.

“എനിക്ക് കുറച്ച് ഗോൾഡ് വാങ്ങണം.”

“ജീൻസും ടീ ഷർട്ടും ധരിച്ച അടിപൊളി പയ്യൻ. ചിലപ്പോൾ ഐസ്‌ക്രീം വാങ്ങിയേക്കും. പക്ഷേ സ്വർണ്ണം വാങ്ങില്ല. ഇങ്ങനെ മനസ്സിലോർത്തെങ്കിലും അയാൾ സുനിലിനെ കാട്ടിക്കൊടുത്തു.

സുനിൽ മാലിനിയുടെ സമീപത്തെത്തി. “ഇയാളോ? ഇയാളെന്താ ഇവിടെ” മാലിനി പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

“നാളെ എന്‍റെ കൂട്ടുകാരിയുടെ പിറന്നാളാട്ടോ. അവൾക്ക് ഈ സമ്മാനം ചേരില്ലേ? നിറയെ കല്ലു പതിപ്പിച്ച മനോഹരമായ ഒരു നെക്‌ലേസ് എടുത്തു കൊണ്ട് അയാൾ ചോദിച്ചു.

“നന്നായി ചേരും” അവൾ കോപത്തോടെ പറഞ്ഞു. “മൂന്നു ലക്ഷത്തി ഇരുപതിനായിരം രൂപയാ വില.”

“പാക്ക് ചെയ്‌തോളൂ” സുനിൽ പറഞ്ഞു. കമ്മത്തിന്‍റെ വീർത്ത മുഖം പൂപോലെ വിടർന്നു.

“ഇയാൾടെ അഹങ്കാരം കുറച്ച് കൂടണ്ണ്ട്. ഇന്നത്തേത് കുറച്ച് കടന്നു പോയിട്ടോ.”

“ആരോടെങ്കിലും സ്‌നേഹം മൂലം ഭ്രാന്താകുമ്പോൾ നമ്മൾ എല്ലാ അതിരുകളും ലംഘിച്ചു പോകും.”

“പക്ഷേ…” മാലിനി എന്തോ പറയാൻ തുനിഞ്ഞതും സുനിൽ ഇടയ്‌ക്ക് കയറി പറഞ്ഞു.

“നാളെ നിന്‍റെ പിറന്നാളല്ലേ? നീ പറഞ്ഞില്ലെങ്കിലും എനിക്കറിയാം. നിനക്കായി വാങ്ങിയത് നിനക്ക് തന്നെ നൽകുന്നു.” സുനിൽ അവളുടെ കയ്യിലേക്ക് മാലയുടെ ബോക്‌സ് നൽകി.

“ഇതിന്‍റെ വില നിനക്കറിയാം. പക്ഷേ ഇതിന്‍റെ യഥാർത്ഥ വിലയേക്കാൾ ഒത്തിരിയേറെയാണ് എന്‍റെ മനസ്സിലുള്ള സ്‌നേഹത്തിന്‍റെ വില… അത് നീ മനസ്സിലാക്കണം.”

“സുനിൽ” മാലിനിക്ക് എന്തെങ്കിലും പറയണമെന്നുണ്ടായിരുന്നു.

“ഇത്രയ്‌ക്ക് ഇഷ്‌ടംണ്ടോ എന്നോട്? ഈ സ്‌നേഹം നില നിൽക്കുമെന്ന് ഉറപ്പുണ്ടോ?” അവളുടെ കണ്ണു നിറഞ്ഞു.

“ഉണ്ട്.”

“സുനിലിനൊന്നും അറിയില്ല. നിങ്ങൾടെ വീട്ടുകാര് ഇതിന് സമ്മതിക്കില്ല്യ. അവർ ബഹളമുണ്ടാക്കും.” മാലിനിയുടെ വാക്കുകൾ സുനിലിൽ സന്തോഷമാണുണ്ടാക്കിയത്.

“നീ ഭയക്കുന്ന മാതിരിയൊന്നും സംഭവിക്കില്ല്യ. അവർ സമ്മതിക്കും. ഞാൻ പറയാത്ത താമസമേയുള്ളൂ. നിന്‍റെ ഭാഗത്തു നിന്നും പോസിറ്റീവായ ഒരു മറുപടി കിട്ടാത്തതുകൊണ്ടാ ഇതുവരെ വെയ്‌റ്റ് ചെയ്‌തത്.

മാലിനിയുടെ ഊഹമായിരുന്നു ശരി. ഇക്കാര്യമറിഞ്ഞപ്പോൾ മോഹന ചന്ദ്രന് കടന്നൽ കുത്തേറ്റതുപോലെയാണ് തോന്നിയത്. അയാൾ മാലിനിയെ വിളിപ്പിച്ചു.

“ഓഹോ, അപ്പോൾ നീയാണ് മാലിനി അല്ലേ?” ഗൗരവം നിറഞ്ഞ ആ സ്വരം അവളെ ഞെട്ടിച്ചു.

“അതേ, ഞാനാണ്…” അവൾ വിക്കി.

“നിനക്കെന്‍റെ മകനോട് പ്രേമമാണോ?”

“സുനിൽ എന്നെ അതിലും കൂടുതൽ സ്‌നേഹിക്കണുണ്ട്.”

“അറിയാം, പക്ഷേ അവൻ ഒരു പണക്കാരനാണെന്ന് നിനക്കറിയാമോ? ഇതിനുമുമ്പും അവൻ പല പെൺകുട്ടികളുടെയും പിറകെ നടന്നിട്ടുണ്ട്. എനിക്കതൊക്കെ അറിയാം. എന്നാൽ ഒരു ബന്ധവും വിവാഹത്തോളമെത്തിയിട്ടില്ല. അവനും എനിക്കും ഒന്നും നഷ്‌ടപ്പെട്ടില്ല. പക്ഷേ പെൺകുട്ടികൾക്ക് മാനം നഷ്‌ടപ്പെട്ടില്ലേ?”

“എനിക്ക്… എനിക്ക് ഒന്നും മനസ്സിലാവണില്യ.”

“നിനക്ക് കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവുണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്. അഞ്ചു ലക്ഷം രൂപയിൽ കാര്യങ്ങൾ തീരുമോ?” മോഹന ചന്ദ്രന്‍റെ വാക്കുകൾ കേട്ട് മാലിനി ഒരു നിമിഷം പകച്ചു. പിന്നെ അയാളുടെ മനസ്സിലിരുപ്പ് മനസ്സിലാക്കിക്കൊണ്ട് ശാന്തമായി പറഞ്ഞു.

“നിങ്ങൾക്ക് നന്നായി നുണ പറയാനറിയാം. ഒറ്റശ്വാസത്തിലാണ് സ്വന്തം മകനെപ്പറ്റി നിങ്ങളിങ്ങനെ പറഞ്ഞത്. അതിനുള്ള പരിഹാരവും അതേ ശ്വാസത്തിൽ തന്നെ നിങ്ങൾ പറഞ്ഞു. നിങ്ങൾ സമർത്ഥനാണ്.”

“നീ പറഞ്ഞത് സത്യമാ. പക്ഷേ എന്നേക്കാൾ സമർത്ഥയാണ് നീ. നിന്‍റെ പരിധി നീ സ്വയം മനസ്സിലാക്ക്.”

“മിസ്‌റ്റർ മോഹന ചന്ദ്രൻ” മാലിനിയുടെ സ്വരമുയർന്നു. “എനിക്കും മോഹങ്ങളുണ്ടെന്നുള്ളത് ശരി തന്നെ. പക്ഷേ അതിനു വേണ്ടി ഞാനൊരിക്കലും എന്‍റെ അന്തസ്സ് കളഞ്ഞിട്ടില്യാ.” അവൾ കൊടുങ്കാറ്റുപോലെ ഇറങ്ങിപ്പോയി.

ആ പയ്യൻ കഴിഞ്ഞ ദിവസം വാങ്ങിയ മാല മാലിനിയുടെ പേഴ്‌സിലുണ്ട് സാറേ. അവൻ അവൾക്ക് സമ്മാനിച്ചതാ അത്.”

ഷോറൂമിലെ മറ്റൊരു പെൺകുട്ടി കമ്മത്തിനെ അറിയിച്ചതും അയാൾ മാലിനിയെ വിളിപ്പിച്ചു.

“ഒരു മാല ഇവിടുന്ന് കളവ് പോയി മാലിനി. എല്ലാ സ്‌റ്റാഫിനേയും ഒന്നു പരിശോധിച്ചാലോ?”

“പക്ഷേ സാർ! അങ്ങനെ വരാൻ വഴിയില്യലോ? സ്‌റ്റാഫുകളെല്ലാം മാന്യരല്ലേ? പിന്നെ ക്ലോസ്‌ഡ് സർക്യൂട്ട് ക്യാമറ… ഇത്രയും നാളിനുള്ളിൽ ഇങ്ങനൊന്ന് നടന്നിട്ടില്യാലോ?”

“ചില സൂത്രക്കാര് നമ്മളെയൊക്കെ കടത്തിവെട്ടും. പരിശോധന നിന്നിൽ നിന്നുതന്നെ ആരംഭിക്കാം.” അയാൾ മാലിനിയുടെ പേഴ്‌സും വാങ്ങി കൗണ്ടറിലേക്കു നടന്നു.

“ഇതെന്താണു സാർ കാട്ടണേ?” മാലിനി പരവശയായി.

“എനിക്ക് നിശ്ചയമുണ്ട്. നീയാണ് പൊട്ടൻ കളിക്കുന്നത്. പോലീസിനെ വിളിക്കണോ അതോ നീ തന്നെ പറയുമോ ഈ മാല എവിടുന്നാണെന്ന്?”

“ഇതെനിക്ക് സമ്മാനം കിട്ടിയതാ. എന്നെ ഇഷ്‌ടപ്പെടുന്ന പുരുഷനിൽ നിന്നും. കഴിഞ്ഞ ദിവസം ഇവിടെ നിന്നും മാല വാങ്ങിയ ചെറുപ്പക്കാരൻ എന്‍റെ ഭാവി വരനാണ്. അല്ലാതെ ഞാൻ മോഷ്‌ടിക്കില്ല്യാ. അയാളെ ഞാനിവിടെ വിളിച്ചു വരുത്താം. അയാളുടെ പക്കൽ ബില്ലുണ്ടാവും” അവൾ പൊട്ടിക്കരഞ്ഞു പോയി.

“അയാളുടെ പക്കലുള്ളത് പോട്ടെ! എന്‍റെ സമാധാനത്തിനായി നിനക്കെന്തെങ്കിലും തെളിവ് കാട്ടാനുണ്ടോ? എന്നെ അങ്ങനെ നീ വിഡ്‌ഢിയാക്കല്ലേ! ഇതിന്‍റെ വിലയെത്രയാണെന്ന് നിനക്കറിയാമോ” അയാൾ കോപം കൊണ്ടു ജ്വലിച്ചു.

“മൂന്ന് ലക്ഷം രൂപ….” മാലിനി കരച്ചിലിനിടയിൽ വിക്കി.

“മൂന്ന് ലക്ഷമല്ല, മൂന്ന് ലക്ഷത്തി ഇരുപതിനായിരം രൂപ. നിനക്ക് അത്യാവശ്യം സൗന്ദര്യമൊക്കെയുണ്ട്. ഏതെങ്കിലും പണക്കാരൻ ഇത്രയും വല്യസമ്മാനം തരുമോ? നിന്നെപ്പോലുള്ളവർക്ക് പത്തോ ഇരുപതിനായിരമോ വരെ ഒറ്റ രാത്രി കൊണ്ടുണ്ടാക്കാം. നിനക്ക് അതിലേറെ വിലയുണ്ടോ?”

“നിർത്തടോ! താൻ ഇനിയെന്തെങ്കിലും പറഞ്ഞാൽ വായിൽ ഒറ്റപ്പല്ലു പോലും കാണില്ല്യാ. അച്‌ഛന്‍റെ പ്രായമുണ്ടെന്നൊന്നും നോക്കില്ല” സുനിലിന്‍റെ ശബ്‌ദമായിരുന്നു.

“ഇത്തരം ഒരു മൃഗത്തിന്‍റെ കീഴിലാണ് ഇവൾ ജോലിയെടുക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു. എത്ര വൃത്തികെട്ട മനസ്സാണെടോ തന്‍റെ?” സുനിൽ മാലിനിയുടെ പേഴ്‌സെടുത്ത് സാധനങ്ങളെല്ലാം തിരികെ പെറുക്കിയിട്ടു. എന്നിട്ട് കമ്മത്തിനെ നോക്കി ആക്രോശിച്ചു.

“ഈ മാല ഞാനാണവൾക്ക് കൊടുത്തത്. തനിക്ക് ചുണയുണ്ടെങ്കിൽ ഇതൊന്നു തിരികെ വാങ്ങ്.”

സുനിൽ മാലിനിയേയും കൂട്ടി വണ്ടിയിൽ കയറി. ബീച്ചിലേക്കാണ് അവർ പോയത്. വിമ്മിക്കരയുന്ന അവളെ ആശ്വസിപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു.

“ഇനി അച്‌ഛനെ നമ്മുടെ വിവാഹ കാര്യത്തിൽ ഇടപെടുത്തുന്നില്ല.”

“പക്ഷേ അതെങ്ങനെ ശരിയാകും?” മാലിനി സങ്കടത്തോടെ ചോദിച്ചു.

“അച്‌ഛൻ സുനിലിനെ ഏറെ സ്‌നേഹിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ സമ്മതമില്ലാതെ….?”

“ഇത് ഞങ്ങളുടെ ഇടയിലുള്ള പ്രശ്നമാണ്. നീ ഇതിലിടപെടേണ്ട, എന്നെയല്ലേ നീ സ്‌നേഹിക്കുന്നത്? അച്‌ഛനെയല്ലല്ലോ?”

“ഒക്കെ ശരിയാണ്. പക്ഷേ നിങ്ങളുടെ വീട്, അച്‌ഛൻ അതെല്ലാം ഉപേക്ഷിക്കാൻ പറ്റുമോ? ഒരു വീട് നമുക്ക് ഉണ്ടാക്കാൻ പറ്റും. പക്ഷേ വീട്ടുകാര്? അത് പറ്റില്യാലോ?”

“എനിക്കതൊന്നും പ്രശ്നമല്ല. ഞാൻ കുറച്ചു നാളത്തേക്ക് യൂറോപ്പിൽ പോകുകയാണ്. ചിലപ്പോൾ അവിടെ നമുക്കൊരു സെറ്റപ്പുണ്ടാക്കാൻ സാധിച്ചേക്കും. അവിടെ അച്‌ഛന്‍റെ നിഴൽ പോലുമെത്തില്ല.”

മാലിനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. അച്‌ഛനിൽ നിന്നും വേർപെടുത്തിയിട്ട് സുനിലിനെ സ്വന്തമാക്കണമെന്നവൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.

അവളുടെ സ്വപ്‌നക്കൂട്ടിൽ ആരുടേയും ദുഃഖത്തിന്‍റെ നിഴൽ വീഴരുതെന്നായിരുന്നു ആഗ്രഹം. സ്വന്തക്കാർ അകന്നു പോകുന്നതിലുള്ള ദു:ഖം അച്‌ഛനമ്മമാരുടെ മരണത്തോടെ താൻ അനുഭവിക്കുന്നതാണ്. ആ സ്‌ഥിതി മറ്റാർക്കും വരരുത്.

അങ്ങനെയിരിക്കെയാണ് സിംഗപ്പൂരിലെ ഒരു ജുവലറി ഷോപ്പിലെ മാനേജരുടെ ഒഴിവിലേക്ക് അവൾ അയച്ച അപേക്ഷയ്‌ക്ക് മറുപടിയെത്തിയത്. ഒരുപാട് ചിന്തിച്ചശേഷം അവൾ പോകാൻ തന്നെയുറച്ചു.

നാടുവിടും മുമ്പ് സുനിലിന്‍റെ അച്‌ഛനെ കാണണമെന്നവൾ തീരുമാനിച്ചു. സുനിൽ നൽകിയ സമ്മാനങ്ങളെല്ലാം എടുത്ത് അവൾ അയാളുടെ പക്കൽ ചെന്നു.

“ഇതെല്ലാം സുനിൽ എനിക്കു തന്നതാ. ഒരുപാട് വിലയൊന്നുമില്ല. 3-4 ലക്ഷമേ വരൂ. എന്‍റെ നോട്ടം 3-4 കോടിയിലായിരുന്നു. ആ മോഹം മൂലമാ ഞാൻ സുനിലിനെ വളച്ചത്. സുനിൽ വീണതല്ലേ. പക്ഷേ താങ്കൾ ഇടയ്‌ക്കു കയറി… ഞാൻ പറയുന്നത് മനസ്സിലാവണുണ്ടോ?”

“ചിലത് മനസ്സിലായി. ചിലത് തീരെ പിടിക്കുന്നില്ല.” സുനിലിന്‍റെ അചഛൻ പറഞ്ഞു.

“താങ്കൾ മകനെ ഇവിടെ നിന്നും മാറ്റിയില്ലേ? അയാൾക്ക് സ്വത്തിൽ അവകാശം കിട്ടുന്നില്ലെങ്കിൽ എന്‍റെ കാര്യമെന്താകും. അതുകൊണ്ട് ഞാനയാളെ വേണ്ടെന്നുവയ്‌ക്കുകയാണ്.”

“നീ വന്നതിന്‍റെ ഉദ്ദേശ്യം?”

“രണ്ടു കാര്യമുണ്ട്. ഒന്ന് സിംഗപ്പൂരിലെ ഒരു വ്യവസായിയെ ഞാൻ കെട്ടാൻ പോവ്വാണ്. 4-5 കോടിയിൽ കുറയാത്ത സ്വത്തുള്ളയാളാണ്. സുനിലിനെ പിരിഞ്ഞെങ്കിലും എനിക്ക് നഷ്‌ടം വന്നില്ല. രണ്ട്, നിങ്ങൾ എത്ര കൃത്യമായാണ് എന്നെ വിലയിരുത്തിയത്? അതിന് അഭിനന്ദനം.”

“ഞാൻ ഒരുപാട് അനുഭവമുള്ളവനാ. കാര്യങ്ങൾ കണ്ടാൽ വിലയിരുത്താൻ പറ്റും.”

“ഒരു കാര്യം കൂടി, താങ്കൾക്കും തോന്നും ഞാൻ നുണ പറയുകയാണെന്ന്. അങ്ങനെയുണ്ടെങ്കിൽ സിംഗപ്പൂർ എയർലൈൻസിൽ വിളിച്ചന്വേഷിച്ചോളൂ.” നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവൾ തിരിഞ്ഞു നടന്നു.

എയർപോർട്ടിൽ ചെക്ക് ഇൻ ചെയ്യേണ്ട യാത്രക്കാരുടെ കൂടെ തന്‍റെ പേര് വായിക്കാതിരുന്നപ്പോൾ മാലിനി പരിഭ്രമിച്ചു. ഓഫീസിനു നേർക്കു നടന്ന അവളുടെ സമീപത്തേക്ക് സുനിൽ വന്നപ്പോൾ അവൾ ഞെട്ടിപ്പോയി.

“അടുത്തയാഴ്‌ചയേ വരൂ എന്ന് പറഞ്ഞിട്ട്?” മാലിനിയുടെ ശബ്‌ദം താഴ്‌ന്നു.

“എന്നെ ഉപേക്ഷിക്കുകയാണല്ലേ?” അയാൾ മെല്ലെ ചോദിച്ചു.

“അത്… സുനിൽ…” മാലിനി പെട്ടെന്ന് ധൈര്യം വീണ്ടെടുത്തു.

“ഞാൻ വേറെ വിവാഹം കഴിക്കുകയാണ്.”

അറിയാം, സിംഗപ്പൂരിലെ ഏതോ വ്യവസായി… അല്ലേ?”

“ആരാ ഇതു പറഞ്ഞത്” അവളുടെ സ്വരം വിറച്ചു.

“ഞാൻ തന്നെയാണ് ഇവനോടെല്ലാം പറഞ്ഞതും പെട്ടെന്ന് മടങ്ങാൻ നിർദ്ദേശിച്ചതും” സുനിലിന്‍റെ പിതാവിന്‍റെ സ്വരം കേട്ടവൾ വീണ്ടും ഞെട്ടി.

“എന്തിനാ താങ്കളെന്‍റെ സന്തോഷങ്ങൾക്കിങ്ങനെ വിലങ്ങു തടിയാവുന്നത്?”

“വിലങ്ങു തടിയായിരുന്നു. പക്ഷേ ഇപ്പോളങ്ങനെയല്ല. നീ പറഞ്ഞതു നേരാ, എനിക്ക് നല്ല നിരീക്ഷണമുണ്ട്. എന്തു ചെയ്യാം? വയസ്സാകുന്തോറും കാഴ്‌ച മങ്ങിത്തുടങ്ങി. പക്ഷേ മരുമകളെ കണ്ടെത്തുന്ന കാര്യത്തിൽ ആ കുറവ് പ്രശ്നമായില്യാ.”

“എനിക്കൊന്നും മനസ്സിലാവണില്യാ എന്താ ഇതെല്ലാം? എന്നോട് വെറുപ്പല്ലേ എല്ലാവർക്കും” മാലിനിക്ക് ഈ മാറ്റം വിശ്വസിക്കാനായില്ല.

“നീ വീട്ടിലെത്തി സ്വത്തിന്‍റെയും വഞ്ചനയുടേയും കണക്കു പറഞ്ഞപ്പോൾ ശിരസ്സ് കുനിഞ്ഞു പോയി കുട്ടി! ചിലതൊക്കെ ആലോചിച്ചു.

ഒരു പെൺകുട്ടി ആരുടെയെങ്കിലും വീട്ടിൽ വന്ന് സ്വയം താഴ്‌ത്തിക്കെട്ടി സംസാരിക്കണമെങ്കിൽ അവൾ ശ്രേഷ്‌ഠ തന്നെയായിരിക്കണം. സുനിൽ എങ്ങനെയെങ്കിലും നിന്നെ വെറുക്കാൻ വേണ്ടിയാണ് നീ അത്രയും പറഞ്ഞതെന്നെനിക്ക് മനസ്സിലായി.

നിന്‍റെ വീട്ടിലേക്ക് ഫോൺ ചെയ്‌തു കാര്യങ്ങളെല്ലാം ഞാൻ മനസ്സിലാക്കുകയും ചെയ്‌തു. നിന്‍റെ മനസ്സ് എത്രയോ വലുതാണ് മോളേ, നിന്‍റെ മനസ്സ് മാത്രമല്ല മറ്റുള്ളവരുടെ മനസ്സ് കൂടി നീ മനസ്സിലാക്കി. ഞാൻ സ്വാർത്ഥത കൊണ്ട് അന്ധനായിപ്പോയി.”

“അച്ഛാ…” മാലിനിയുടെ കണ്ണുകൾ നിറഞ്ഞു. മോഹന ചന്ദ്രൻ അവളെ സ്‌നേഹത്തോടെ ആശ്ലേഷിച്ചു. തുളുമ്പുന്ന കണ്ണീരിനിടയിലൂടെ സന്തോഷവാനായി നിന്നിരുന്ന സുനിലിനെ നോക്കി അവൾ പുഞ്ചിരിച്ചു.

और कहानियां पढ़ने के लिए क्लिक करें...