കടയിൽ കസ്‌റ്റമർ ഇല്ലെങ്കിൽ ആ പെൺകുട്ടി സെയിൽസ് കൗണ്ടറിൽ എന്തെങ്കിലും പുസ്‌തകം വായിച്ചിരിക്കുന്നുണ്ടാകും. പുസ്‌തക കടയിൽ വരുന്നവരിൽ ഭൂരിഭാഗവും പുസ്‌തകങ്ങൾ മറിച്ചു നോക്കി ഇറങ്ങിപ്പോകുന്നവരാണ്. വായനക്കാർ ഷെൽഫുകളിൽ ഭംഗിയായി അടുക്കി വച്ച പുസ്‌തകങ്ങൾ ഇളക്കിയെടുത്തും പേജുകൾ മറിച്ചു നോക്കിയും പോകുമ്പോൾ, അവയുടെ സ്‌ഥാനം തെറ്റിയിട്ടുണ്ടാകും.

കസ്‌റ്റമർ മടങ്ങിപ്പോയി കഴിഞ്ഞാൽ പിന്നെ കൗണ്ടറിലിരിക്കുന്ന പെൺകുട്ടിയുടെ ജോലി തുടങ്ങും. പുസ്‌തകങ്ങളെല്ലാം യഥാസ്‌ഥാനത്ത് ഒതുക്കി വയ്‌ക്കണം. ഇനി ആരെങ്കിലും പുസ്‌തകം വാങ്ങിയാൽ അതിന്‍റെ ബിൽ കൊടുത്ത് പുസ്‌തകം പൊതിഞ്ഞു കൊടുത്ത ശേഷം വീണ്ടും അവൾ വായനയിലേക്ക് പോകും.

സത്യൻ അവിടെ ചെല്ലുമ്പോഴൊക്കെ അയാളുടെ കണ്ണുകൾ ആ പെൺകുട്ടിയെ തേടും. അവൾ ഒട്ടും കൃത്രിമമല്ലാത്ത ചിരി സമ്മാനിച്ച് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ പുതിയ ടൈറ്റിലുകളെ കുറിച്ച് വിശദമായി പറയാനാരംഭിക്കും. അവയെല്ലാം അപ്പോഴേക്കും മേശപ്പുറത്ത് എടുത്ത് വച്ചിട്ടുണ്ടാകും.

ഏതു പുസ്‌തകത്തിന്‍റേയും ഉള്ളടക്കവും എഴുത്തുകാരനും എല്ലാം അവൾക്ക് കാണാപ്പാഠമാണ്. വിവാദമായ പുസ്‌തകങ്ങളുണ്ടെങ്കിൽ അതിനെക്കുറിച്ചായിരിക്കും സംസാരത്തിന്‍റെ തുടക്കം.

പുസ്‌തകങ്ങളെ കുറിച്ച്, എഴുത്തുകാരെ കുറിച്ച് ഒക്കെ ഉള്ള ആ പെൺകുട്ടിയുടെ അറിവും വാചാലതയും സത്യനെ ആകർഷിച്ചു. അതുകൊണ്ട് ഒരു പുസ്‌തകം തേടി മറ്റ് പുസ്‌തകക്കടകളിൽ പോകും മുമ്പ് ഇവിടെത്തന്നെയെത്തും. ഇവിടെ ഇല്ലെങ്കിൽ മാത്രമേ മറ്റൊരിടത്ത് അന്വേഷിക്കാറുള്ളൂ. മാസത്തിലൊരിക്കലെങ്കിലും ആ പുസ്‌തകശാല സത്യൻ സന്ദർശിക്കുന്നത് പതിവാണ്. വീട്ടിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ അപ്പുറമാണ് ഈ പുസ്‌തക കട.

ജീവിതത്തിൽ ചില അസ്വസ്‌ഥതകളോ ബോറടികളോ തോന്നുമ്പോഴാണ് സത്യൻ ഈ പുസ്‌തകക്കടയിലേക്ക് വരിക. ഏതാനും മണിക്കൂർ അവിടെ ചെലവഴിച്ചു കഴിയുമ്പോഴേക്കും അയാളുടെ മനസ്സ് തെളിഞ്ഞ ആകാശം പോലെയാകും.

കഴിഞ്ഞ പത്തുവർഷമായി നഗരത്തിൽ താമസിക്കുന്ന സത്യന് ഈ കട ഒരു ശീലമായപ്പോൾ, കടയുടമസ്‌ഥനും സന്തോഷമായി. ഒരു സ്‌ഥിരം കസ്‌റ്റമറെ കിട്ടിയതിൽ. അതുകൊണ്ട് സത്യന് എപ്പോഴും ഡിസ്‌കൗണ്ട് ഉണ്ടാകും.

കടയിലെ ആ പെൺകുട്ടി സുന്ദരിയാണ്. വളരെ ലാളിത്യമുള്ള വസ്‌ത്രധാരണം, അവളുടെ സൗന്ദര്യം അവളുടെ നിഷ്‌കളങ്കമായ പുഞ്ചിരിയാണെന്ന് സത്യന് തോന്നാറുണ്ട്.

കഴിഞ്ഞ നാലുവർഷമായി ആ പെൺകുട്ടിയെ ആ കടയിൽ കാണാൻ തുടങ്ങിയിട്ട്. സത്യൻ ഓർത്തു. അവൾ ഒരു പുസ്‌തക പ്രേമി ആയിരിക്കണം. അതുകൊണ്ടാവും തുച്‌ഛമായ ശമ്പളത്തിൽ അവിടെത്തന്നെ തുടരുന്നത്.

അന്ന് ഞായറാഴ്‌ചയായിരുന്നു. സത്യൻ ആ ദിവസം എങ്ങും പോവില്ല. വീട്ടിൽ വരുത്തുന്ന ഇംഗ്ലീഷ് പത്രങ്ങളും മലയാളം പത്രങ്ങളും മുഴുവൻ വായിക്കാൻ കിട്ടുന്ന സമയമാണ്. ഓഫീസ് ദിനങ്ങളിൽ പത്ര വായന കുറവാണ്. തലക്കെട്ടുകളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്തും. പ്രധാന പേജിലെ വാർത്തകൾ വായിക്കും. തീർന്നു പത്രം വായന. പക്ഷേ അവധി ദിവസങ്ങളിൽ വായനയുടെ ഉത്സവം ആഘോഷിക്കണം സത്യന്.

മലയാളം പത്രത്തിലെ പ്രധാന താളിൽ വന്ന ഒരു ചിത്രത്തിൽ സത്യന്‍റെ കണ്ണുടക്കി. അയാൾ അദ്‌ഭുതപ്പെട്ടുപോയി. പുസ്‌തകക്കടയിലെ പെൺകുട്ടി!

ആ പെൺകുട്ടി വിവാഹവസ്‌ത്രത്തിലായിരുന്നു. ഭർത്താവായ യുവാവിനെ എവിടെയോ കണ്ടിട്ടുള്ളതുപോലെ. പുസ്‌തകശാലയിൽ വന്ന പരിചയമായിരിക്കണം. ബുക്ക് ഷോപ്പിന്‍റെ ഉടമസ്‌ഥന്‍റെ ബന്ധുവോ മറ്റോ ആണോ?

സത്യൻ ആ വാർത്ത പ്രത്യേക താൽപര്യത്തോടെ വായിച്ചു. അവളുടെ ഭർത്താവ് എച്ച്‌ഐവി പോസിറ്റീവ് ആണ്. അതാണ് വാർത്തയുടെ പ്രാധാന്യം. എച്ച്‌ഐവി ബാധിതനായ ഒരു വ്യക്‌തിയെ വിവാഹം ചെയ്യുക വഴി ആ പെൺകുട്ടി ചെയ്‌തത് എത്ര വലിയ ത്യാഗമാണ്.

എയ്‌ഡ്‌സ് രോഗികളെ സമൂഹം വെറുക്കരുത്. അവരേയും സ്‌നേഹിക്കൂ എന്ന സന്ദേശത്തോടെ ഒരു എൻജിഒയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് ഈ യുവമിഥുനങ്ങൾ.

ആ പെൺകുട്ടിയെ അമ്പതു തവണയെങ്കിലും കണ്ടിട്ടുണ്ടാകും. അപ്പോഴൊക്കെ സൗഹൃദ സംഭാഷണത്തില്‍ ഏർപ്പെട്ടിട്ടുമുണ്ട്. പക്ഷേ ആ സംഭാഷണമെല്ലാം തന്നെ പുസ്‌തകങ്ങളേയും എഴുത്തുകാരേയും കുറിച്ചായിരുന്നു. അവളെക്കുറിച്ച് മറ്റൊന്നും അതിനാൽ അറിയുകയുമില്ലായിരുന്നു. അവളുടെ പേരു പോലും! എങ്കിലും ഈ മൂന്നു വർഷം കൊണ്ട് അയാളുടെ മനസ്സിൽ അവളുടെ ചിത്രം പതിഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ ആ സങ്കൽപത്തിൽ നിന്നും എത്രയോ വിഭിന്നമാണ്

ഇപ്പോൾ അവളെക്കുറിച്ച് ഉണ്ടായിരിക്കുന്നത്. അനസൂയ എന്നാണ് ആ പെൺകുട്ടിയുടെ പേര്.

കഴിഞ്ഞ പത്തിരുപത് ദിവസമായിട്ട് സത്യൻ ആ പുസ്‌തകക്കട സന്ദർശിച്ചിട്ടില്ല. ഇതിനിടയിലായിരിക്കും അവളുടെ വിവാഹം കഴിഞ്ഞിട്ടുണ്ടാകുക. കഴിഞ്ഞ പ്രാവശ്യം കാണുമ്പോൾ വിവാഹിതരായ സ്‌ത്രീകളെ പോലെ നെറ്റിയിൽ കുങ്കുമമണിഞ്ഞ് കണ്ടില്ല. അവൾ ഒരു പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയായിരിക്കണം. അല്ലെങ്കിൽ ഒരു എച്ച്‌ഐവി ബാധിതനെ വിവാഹം ചെയ്യാൻ അച്‌ഛനമ്മമാർ അനുവദിക്കുമോ?

പക്ഷേ ആ അഭിമുഖത്തിൽ അവൾ വളരെ വ്യത്യസ്‌തമായാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

പുസ്‌തകക്കടയിൽ കൂടെക്കൂടെ വരാറുണ്ടായിരുന്നുവത്രേ അയാൾ. അങ്ങനെയാണ് അവൾ അയാളെ പരിചയപ്പെട്ടത്. ആ കണ്ടുമുട്ടൽ രണ്ടുപേരിലും പ്രണയം നിറച്ചു. തന്‍റെ സ്‌നേഹം തുറന്നു പറഞ്ഞതിനൊപ്പം അയാൾ മറ്റൊന്നു കൂടി തുറന്നു പറഞ്ഞു. എച്ച്‌ഐവി ബാധിതനാണ് എന്ന സത്യം. അനസൂയയെ സ്‌നേഹിക്കുന്നുവെന്നും താൻ എച്ച്‌ഐവി ബാധിതനായതിനാൽ നിരസിച്ചാലും വിഷമമില്ലെന്നും അയാൾ പറഞ്ഞത്രേ.

എന്നാൽ ആ പ്രണയം നിരാകരിക്കുവാനുള്ള മനോബലം അനസൂയയ്‌ക്കില്ലായിരുന്നു. അയാൾ അവളെ പ്രൊപ്പോസ് ചെയ്‌തപ്പോഴേ അവൾക്ക് അയാളോട് ഇഷ്‌ടം തോന്നിയിരുന്നു. പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു അടുപ്പം അവളുടെ ഹൃദയത്തിലേക്ക് അലിഞ്ഞു ചേർന്നിരുന്നു. അതുകൊണ്ട് അയാളുടെ പ്രേമത്തെ അവൾ സ്വീകരിച്ചു.

എച്ച്‌ഐവി ബാധിതനായതിനാൽ മരുന്നുകൾ ഉപയോഗിക്കുന്നുണ്ടായിരുന്നു അയാൾ. കൃത്യമായി മരുന്നു കഴിക്കുന്നതിൽ അയാൾ ബന്ധശ്രദ്ധനായിരുന്നു. തന്‍റെ ഭർത്താവിന് അസുഖം മാറുമെന്ന് അനസൂയയ്‌ക്ക് ഉറപ്പുണ്ട്. ശുഭ പ്രതീക്ഷയിലാണ് അവളുടെ മനസ്സ്.

സത്യന് അതൊന്നും ഒട്ടും വിശ്വസിക്കാൻ തോന്നിയില്ല. ആ പെൺകുട്ടി ഒരു എച്ച്‌ഐവി ബാധിതനെ വിവാഹം കഴിച്ച് ജീവിക്കുന്നത് സങ്കൽപിക്കാൻ പോലും കഴിയുന്നില്ല.

മുറിയിൽ അതികഠിനമായ ചൂടുണ്ട്. അകത്ത് ഫാനിട്ടാലും ഇരിക്കാൻ വയ്യ. മനസ്സിലും ആകെ ഒരു അരുതായ്‌ക. സത്യൻ നാലുമണിയായപ്പോൾ തന്നെ പുറത്തേയ്‌ക്കിറങ്ങി. അയാൾ ബുക്ക്‌ഷോപ്പിലേക്കു തന്നെയാണ് നടന്നത്. ഒരാഴ്‌ച മുമ്പാണ് അവളുടെ വിവാഹം കഴിഞ്ഞതെങ്കിൽ ഷോപ്പിൽ കാണാൻ കഴിയില്ല. ചിലപ്പോൾ ജോലിയും ഉപേക്ഷിച്ചിട്ടുണ്ടാകും.

പക്ഷേ, കടയിൽ ചെന്നപ്പോൾ അയാൾ അദ്‌ഭുതപ്പെട്ടു. അവൾ അവിടെയുണ്ട്. കൗണ്ടറിൽ പുസ്‌തകം വായിച്ചിരിക്കുന്നു! കൈകളിൽ നിറയെ വളകളണിഞ്ഞിട്ടുണ്ട്. നെറ്റിയിൽ സിന്ദൂരവും.

അയാൾ അവളുടെ അടുത്തേക്ക് ചെന്നു. “കൺഗ്രാജുലേഷൻസ്.. തന്‍റെ വിവാഹകാര്യം ഇന്നത്തെ പത്രത്തിലൂടെ വായിച്ചറിഞ്ഞു.”

വായിച്ചു കൊണ്ടിരുന്ന പുസ്‌തകം മടക്കി വച്ച് അവൾ എഴുന്നേറ്റ് പതിവ് പുഞ്ചിരി സമ്മാനിച്ച് സന്തോഷഭരിതമായ ശബ്‌ദത്തിൽ താങ്ക്‌യൂ എന്ന് പറഞ്ഞതും സത്യനെ വളരെ സ്‌പർശിച്ചു.

കടയിൽ ഒന്നോ രണ്ടോ കസ്‌റ്റമേഴ്‌സ് മാത്രമേ അപ്പോഴുള്ളൂ. അനസൂയയെ കൂടാതെ രണ്ടു ജോലിക്കാർ കൂടി ആ കടയിലുണ്ട്.

“അനസൂയ തന്‍റെ നടപടി വളരെ ധീരമാണ്. എന്നാൽ റിസ്‌കിയുമാണ്. വീട്ടുകാർ സമ്മതിച്ചാണോ ഈ കല്യാണം?”

വീട്ടുകാരുടെ കാര്യം കേട്ടതോടെ അവളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു.

“എന്‍റെ അച്‌ഛനമ്മമാരെ ഒരിക്കലും കൺവീൻസ് ചെയ്യാൻ പറ്റില്ല, സർ.. അവർക്ക് നല്ല ദേഷ്യമുണ്ട്. എന്നാൽ നവീൻ എച്ച്‌ഐവി പോസിറ്റീവ് ആയതുകൊണ്ടല്ല, എന്‍റെ രണ്ടാം വിവാഹം ആയതുകൊണ്ടാണ്. നവീനിനെ വിവാഹം ചെയ്യാനായി എനിക്ക് ആദ്യത്തെ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടേണ്ടി വന്നു.”

അവൾ പറഞ്ഞ ആ ജീവിത സത്യം, പത്രത്താളുകളിൽ സത്യൻ കണ്ടിരുന്നില്ല. അനസൂയയെക്കുറിച്ച് എന്തൊക്കെയോ അറിയാമെന്നായിരുന്നു സത്യന്‍റെ ഇതുവരെയുള്ള ധാരണ. എന്നാൽ അറിയുന്നതിലും കൂടുൽ അറിയാത്തതുണ്ടെന്ന് അയാൾക്കു മനസ്സിലായി.

“താൻ വിവാഹിതയായിരുന്നുവെന്നോ! അവിശ്വസനീയം.”

“അതേ, ഞാൻ നേരത്തെ വിവാഹിതയായിരുന്നു. എന്‍റെ അച്‌ഛൻ ഒരു സ്‌ക്കൂൾ അധ്യാപകനായിരുന്നു. മൂന്നു പെൺമക്കളും രണ്ടാൺമക്കളും ചേർന്ന കുടുംബം. വീട്ടിൽ ഞാനാണ് മൂത്തത്. ഡിഗ്രി പൂർത്തിയായ ഉടൻ എന്നെ വിവാഹം കഴിപ്പിച്ചു. അപ്പോൾ എനിക്ക് ആ വിവാഹത്തിൽ താൽപര്യമുണ്ടായിരുന്നില്ല. പഠിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. ഭർതൃവീട്ടുകാർ അനുവദിച്ചാൽ പഠിച്ചോളൂ എന്നായിരുന്നു അച്‌ഛന്‍റെ ഉപദേശം. പക്ഷേ എന്‍റെ ഭർത്താവ് മദ്യപാനിയായിരുന്നു. അമ്മായിയച്‌ഛനും അമ്മായിയമ്മയും മുൻകോപികളും അത്യാർത്തിക്കാരുമായിരുന്നു. ഭർത്താവ് ദിവസേന മദ്യപിച്ച് വന്ന് എന്നെ തല്ലും. സ്‌ത്രീധനത്തിന്‍റെ പേരിലും എന്‍റെ ഇൻലോസ് എന്നെ ഉപദ്രവിച്ചു. എന്‍റെ കുടുംബത്തിന്, ഭർതൃവീട്ടുകാരുടെ അത്യാഗ്രഹം അടക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല. ഉപദ്രവം അസഹനീയമായപ്പോൾ ഞാൻ ആ വീട് ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് പോന്നു.”

ഒരു കസ്‌റ്റമർ പുസ്‌തകം ബിൽ ചെയ്യിക്കാനായി വന്നപ്പോൾ അവൾ പെട്ടെന്ന് സംസാരം നിർത്തി. അയാൾ ഡിസ്‌കൗണ്ട് ചോദിച്ചതിനാൽ 10 ശതമാനം വിലയിളവ് നൽകി അനസൂയ ബിൽ അടിച്ചു കൊടുത്തു. പുസ്‌തകം കവറിലാക്കി കൊടുത്ത്, കസ്‌റ്റമർ പോയ ശേഷം അവൾ സംസാരം പുനരാരംഭിച്ചു.

“പക്ഷേ, എന്‍റെ വീട്ടുകാർ എന്നെ സ്വീകരിച്ചില്ല. വിവാഹം ചെയ്‌തയച്ചതോടെ പിതാവിന്‍റെ ഉത്തരവാദിത്തം തീർന്നത്രേ. ഈ മകൾ ഇനി ആ കുടുംബത്തിലേതല്ല എന്ന് അച്‌ഛൻ തീർത്തു പറഞ്ഞു. എന്‍റെ വിധി ഞാൻ സ്വീകരിക്കണമെന്നാണ് അവരുടെ നിലപാട്. വിവാഹം കഴിപ്പിച്ചയച്ചതോടെ ഒരു ഭാരം ഒഴിഞ്ഞു എന്നു കരുതിയ അച്‌ഛന് ഞാൻ തിരിച്ചു വന്നത് ഒട്ടും ഇഷ്‌ടമായില്ല. അതുകൊണ്ട് ഞാൻ എന്‍റെ വീടും ഉപേക്ഷിച്ചു. എന്‍റെ കൂട്ടുകാരി നഗരത്തിലൊരു ഹോസ്‌റ്റലിൽ ഉണ്ടായിരുന്നു. അവൾ മുഖേന ഈ ബുക്ക് ഷോപ്പിൽ ജോലി കിട്ടി. ഹോസ്‌റ്റലിൽ താമസിക്കുകയായിരുന്നു ഇതുവരെ. ഇപ്പോൾ നവീന്‍റെ വീട്ടിലേക്ക് മാറി.

28 വയസ്സേ ഉള്ളൂ അനസൂയയ്‌ക്ക്. ഇരുപത്തൊന്നാം വയസ്സിലെ ആദ്യവിവാഹത്തിന്‍റെ പീഡനാനുഭവങ്ങൾ ഏഴ് വർഷത്തോളം ആ പെൺകുട്ടി കൊണ്ടു നടന്നു. സത്യന് അവളോട് അതിയായ ബഹുമാനം തോന്നി.

“രണ്ട് വർഷം മുമ്പാണ് ഞാൻ നവീനെ കണ്ടുമുട്ടിയത്. ഈ കാലയളവിൽ ഞങ്ങൾ ധാരാളം സംസാരിച്ചു, മനസ്സിലാക്കി, അദ്ദേഹം എച്ച്‌ഐവി പോസിറ്റീവാണെങ്കിലും സ്‌നേഹസമ്പന്നനാണ്.എന്നെ പ്രാണനു തുല്യം സ്‌നേഹിക്കുന്നു. അതുമാത്രമാണ് എനിക്കു വേണ്ടത്.” നിറഞ്ഞ കണ്ണുകൾ മറച്ചുപിടിക്കാതെ അനസൂയ തുടർന്നു. ആ കണ്ണുകളിൽ നിന്ന് സ്‌നേഹഗംഗയാണ് പ്രവഹിക്കുന്നതെന്ന് എനിക്ക് തോന്നി.

“എയ്‌ഡ്‌സിന് താമസിയാതെ മരുന്നു ഫലപ്രദമാവുമെന്നാണ് എന്‍റെ പ്രതീക്ഷ. ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ടല്ലോ. അദ്ദേഹം രോഗ വിമുക്‌തനാകും. ഇനി അതിനു സാധിച്ചില്ലെങ്കിലും ഞാൻ ദുഃഖിക്കില്ല. മുൻ ഭർത്താവിനൊപ്പമാണ് ജീവിക്കുന്നതെങ്കിൽ, എപ്പോഴും ഞാൻ ദുഃഖിതയായി കഴിയേണ്ടി വരുമായിരുന്നു.”

“നവീനിന്‍റെ സ്‌നേഹം എന്‍റെ ജീവിതത്തെ പരിപൂർണ്ണമാക്കിയിരിക്കുന്നു. ജീവിതത്തിന് ഇതുവരെ കിട്ടാത്ത സൗന്ദര്യം, ഏതാനും ദിവസങ്ങൾ കൊണ്ട് നവീൻ എനിക്ക് സമ്മാനിച്ചു കഴിഞ്ഞു.”

സമയം അഞ്ചുമണി കഴിഞ്ഞിട്ടുണ്ട്. ഒരു കാർ ബുക്ക്‌ഷോപ്പിന് മുന്നിൽ വന്നു നിന്നു. അനസൂയ പുഞ്ചിരിച്ചു. അവൾ ഷോപ്പിലെ മറ്റു ജീവനക്കാരോട് എന്തോ പറഞ്ഞു. എന്നിട്ട് കാറിനു നേർക്കു നടന്നു. നവീൻ അവളെ കാത്ത് കാറിലുണ്ടായിരുന്നു. വൈകുന്നേരം എവിടേയോ പോകാനുള്ള പരിപാടിയാണ്.

കാർ കണ്ണിൽ നിന്ന് മായുന്നതുവരെ സത്യൻ നോക്കി നിന്നു. അപ്പോൾ അയാളുടെ മനസ്സിൽ സ്‌നേഹത്തിന്‍റെ ചൂട് അനുഭവപ്പെട്ടു.

और कहानियां पढ़ने के लिए क्लिक करें...