“അസുഖമൊന്നും ഉണ്ടായിരുന്നില്ല രാമേട്ടാ… യാത്രാക്ഷീണമായിരിക്കും. ഞാൻ ഒഴിഞ്ഞു മാറിക്കൊണ്ട് പറഞ്ഞു. പക്ഷെ കഴിഞ്ഞ ഏതാനും ദിനങ്ങൾക്കുള്ളിൽ മനസ്സിനേറ്റ ആഘാതങ്ങൾ പലതായിരുന്നു എന്ന് എനിക്കു മാത്രം അറിവുള്ളതാണല്ലോ… അത് രാമേട്ടനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുവാൻ എനിക്കാവുകയില്ലെന്നറിയാമായിരുന്നു. എന്‍റെ ഒഴിഞ്ഞു മാറ്റത്തിന്‍റെ കാരണവും അതായിരുന്നു.

“അല്ല… മാഡത്തിന്‍റെ അമ്മ മരിച്ചുവെന്നറിഞ്ഞു. എന്തായിരുന്നു അസുഖം? എത്ര വയസ്സുണ്ടായിരുന്നു?”

അമ്മ മരിച്ച കാര്യം അരുന്ധതി ആയിരിക്കും പറഞ്ഞത്… രാമേട്ടനോട് ഒന്നും പറയാതെ ആയിരുന്നല്ലോ ഞാൻ നാട്ടിലേയ്ക്ക് പോയത്. അപ്പോഴത്തെ അവസ്‌ഥയിൽ ആരോടെങ്കിലും എന്തെങ്കിലും വിവരിക്കുവാൻ ഞാൻ അശക്തയായിരുന്നു.

രാമേട്ടനോട് അമ്മയുടെ പ്രായത്തെക്കുറിച്ചും, അസുഖത്തെക്കുറിച്ചുമൊക്കെ വിവരിച്ചു തന്നെ പറഞ്ഞു. പലതും പറയുമ്പോൾ ഞാൻ വികാരധീനയായിത്തീരുന്നത് കണ്ട് എന്നെ തടഞ്ഞു കൊണ്ട് രാമേട്ടൻ പറഞ്ഞു.

“മതി മാഡം… അമ്മ മരിച്ചതിൽ മാഡത്തിന് എത്രമാത്രം ദുഃഖമുണ്ടെന്ന് എനിക്കു മനസിലാകുന്നുണ്ട്. ഇന്നത്തെക്കാലത്ത് അപൂർവ്വമായി മാത്രം കാണുന്ന ഒന്നാണ് മാതാപിതാക്കളോടുള്ള സ്നേഹം പലരും വയസ്സായാൽ അവരെ തള്ളിപ്പുറത്താക്കാനാണ് ശ്രമിക്കുന്നത്. എന്‍റെ ഏകമകൻ തന്നെ അതിനുള്ള ഒരുദാഹരണമാണ്. ഈ വയസ്സുകാലത്തും ഞാൻ ജോലി ചെയ്‌തു ജീവിക്കേണ്ടി വരുന്നത് അതുകൊണ്ടാണ് മാഡം. ഇന്നിപ്പോൾ ഈ ജോലി ഉള്ളതു കൊണ്ട് ഞാനും ഭാര്യയും തെരുവോരത്ത് കിടക്കാതെ കഴിച്ചു കൂട്ടുന്നു.

ഒന്നു രണ്ടു വർഷം മുമ്പ് അവനും ഭാര്യയും ചേർന്ന് ഞങ്ങളെ വീടിനു പുറത്താക്കിയതാണ്. ഞങ്ങൾ ഓമനിച്ചു വളർത്തിയ ഒരേയൊരു മകനാണ് ഞങ്ങളോടീ കടുംകൈ ചെയ്‌തെന്നോർക്കുമ്പോൾ…

രാമേട്ടൻ വിങ്ങിപ്പൊട്ടുന്നതു കണ്ടപ്പോൾ അമ്മയുടെ കാര്യങ്ങൾ കൂടുതലായി പറയേണ്ടായിരുന്നു എന്നു തോന്നി. വിഷമത്തോടെ ആ ചുമലിൽ പിടിച്ച് ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.

“സാരമില്ല രാമേട്ടാ… അവരും വയസ്സായി കഴിയുമ്പോൾ ഇതിനുള്ള തിരിച്ചടി ദൈവം നൽകിക്കോളൂം… നല്ലവനായ രാമേട്ടനെ ദൈവം കൈവിടുകയില്ല. അതോർത്ത് ആശ്വസിച്ചോളൂ…”

രാമേട്ടൻ കണ്ണുതുടച്ച് തിരിഞ്ഞു നടക്കുമ്പോൾ ആശ്വാസം തോന്നി. അദ്ദേഹത്തെ സമാശ്വസിപ്പിക്കാൻ എനിക്കു കഴിഞ്ഞല്ലോ. അപ്പോൾ ഒരു കാര്യം ബോദ്ധ്യമായി. എന്നെക്കാളേറെ ഹൃദയത്തിൽ ദുഃഖഭാരവുമേന്തി നടക്കുന്നവർ ഈ ലോകത്ത് ധാരാളമുണ്ട്.

രാമേട്ടനെ പോലെ ഒരു പിടിവള്ളിക്കായി കേഴുന്നവർ. അങ്ങിനെയുള്ളവരെ സമാശ്വസിപ്പിക്കാൻ കഴിയുന്നതു തന്നെ ഒരു വലിയ പുണ്യമാണ്. ഇനിയുള്ള എന്‍റെ ജീവിതം ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വച്ചു കഴിഞ്ഞാൽ എന്‍റെ ദുഃഖങ്ങളിൽ നിന്നുമുള്ള ഒരു മോചനം കൂടിയാകുമത്, മനസ്സു പറഞ്ഞു.

ഉച്ചയ്ക്ക് ഒറ്റയ്ക്ക് പാകം ചെയ്‌ത് ഒറ്റയ്ക്കിരുന്ന് ആഹാരം കഴിക്കുമ്പോൾ അരുണിനെ ഓർത്തു. അവൻ വേഗം മടങ്ങി വന്നിരുന്നെങ്കിൽ എനിക്കത് ആശ്വാസമാകുമായിരുന്നു. പെട്ടെന്ന് സ്വന്തം സ്വാർത്ഥതയെക്കുറിച്ചോർത്ത് ആത്മനിന്ദ തോന്നി. അരുണിനും സ്വന്തം മാതാപിതാക്കൾ മറ്റെന്തിനെക്കാളും വലുതായിരിക്കുമല്ലോ… പാവം കുട്ടി… എനിക്കു വേണ്ടി അവൻ സ്വന്തം മാതാപിതാക്കളെക്കൂടിയാണ് പലപ്പോഴും ഉപേക്ഷിക്കുന്നത്.

വൈകുന്നേരം അരുൺ തിരിച്ചെത്തിയത് അൽപം മ്ലാനവദനായിട്ടാണ്. അവന്‍റെ ദുഃഖ പൂർണ്ണമായ മുഖം കണ്ട് ഞാന്വേഷിച്ചു.

“എന്തുപറ്റി അരുൺ… മമ്മിയേയും ഡാഡിയേയും കണ്ടില്ലേ?” ഉൽകണ്ഠ മുറ്റി നിന്ന എന്‍റെ വാക്കുകൾക്കു മറുപടിയായി അരുൺ വിഷാദമഗ്നനായി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞ.

കണ്ടു മാഡം… അവർ സുഖമായിരിക്കുന്നു. മാഡത്തെപ്പറ്റി അവർ അന്വേഷിച്ചു. ഇന്ന് ഡാഡി വീട്ടിലുള്ളതു കൊണ്ടാണ് മമ്മി ഇങ്ങോട്ട് വരാതിരുന്നത്. ഡാഡി ഒരു ടൂർ കഴിഞ്ഞ് തിരിച്ചെത്തിയതേയുള്ളൂ…

അവന്‍റെ വാക്കുകളിൽ അസ്വാഭാവികമായി ഒന്നുമുണ്ടായിരുന്നില്ല. എങ്കിലും എന്തോ ഒന്ന് അവൻ മറയ്ക്കുന്നതായി തോന്നി. നേരത്തെ റിസോർട്ടിൽ വച്ചും അവന്‍റെ മുഖത്ത് മിന്നിമറഞ്ഞ ഭാവം ഇതു തന്നെയായിരുന്നു. പക്ഷെ അപ്പോഴൊന്നും അന്വേഷിക്കാനുള്ള മാനസികാവസ്‌ഥ എനിക്കുണ്ടായിരുന്നില്ല. ഇനിയെങ്കിലും എന്താ അവന്‍റെ മനസ്സിലെന്ന് കണ്ടു പിടിക്കണം. എന്‍റെ മനസ്സിന്‍റെ ഉളളറകളിലേയ്ക്ക് അവൻ ആഴ്ന്നിറങ്ങിയ അതേ രീതിയിൽ യാത്രയ്ക്കിടയിൽ അവനെ നേരിടാനുറച്ചു കൊണ്ട്, മറ്റൊരു യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ഞാൻ തുടങ്ങി.

ഒന്നു രണ്ടു ദിവസത്തെ യാത്രയ്ക്കുള്ള തയ്യാറെടുപ്പോടെ വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ രാമേട്ടൻ അദ്ഭുതത്തോടെ അന്വേഷിച്ചു.

“അല്ലാ… വീണ്ടും ഒരു യാത്രയ്ക്കുള്ള ഒരുക്കത്തിലാണല്ലോ. അരുൺ മോനും കൂടെയുണ്ടല്ലോ.”

“അതെ രാമേട്ടാ… അമ്മയുടെ ചിതാഭസ്മം ഗംഗയിൽ നിമഞ്ജനം ചെയ്യണം. പിന്നെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ പോയി തൊഴണം. എനിക്കിനി അധിക ദിവസം ലീവില്ല. അതുകൊണ്ട് എത്രയും വേഗം ഇക്കാര്യങ്ങൾ നടത്തിയേക്കാമെന്ന് കരുതി.”

ഞാൻ ഹിന്ദിയിൽ പറഞ്ഞ കാര്യങ്ങൾ കേട്ട് രാമേട്ടൻ അൽപം ഗൗരവത്തിൽ പറഞ്ഞു.

“വളരെ നല്ല കാര്യമാണ് മാഡം അത്. ഞാൻ ഒന്നു രണ്ടു പ്രാവശ്യം പോയിട്ടുണ്ട്. ഗംഗയിൽ മുങ്ങിക്കുളിച്ചിട്ടുണ്ട്. പിന്നെ അൽപം നിർത്തി തുടർന്നു. ഈ ജന്മത്തിൽ ഞാൻ മനസ്സറിയാതെ എന്തെങ്കിലും പാപകർമ്മങ്ങൾ ചെയ്‌തിട്ടുണ്ടെങ്കിൽ അതെല്ലാം തീർന്നു കാണും മാഡം…”

രാമേട്ടന്‍റെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിലോർത്തു. എനിക്കും അതുതന്നെയാണാവശ്യം രാമേട്ടാ. ഇന്നത് മനസ്സിന്‍റെ ആവശ്യമായിത്തീർന്നിരിക്കുന്നു.

രാമേട്ടനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്തുകൊണ്ടോ ഒരാഹ്ലാദം മനസ്സിനുള്ളിൽ ചിറകടിച്ചുയർന്നു. ചിരകാലമായി മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരു മോഹം സഫലമാകുവാൻ പോവുകയാണ്. നരേട്ടനുള്ളപ്പോൾ ഞങ്ങളതു പ്ലാൻ ചെയ്തതാണ്. പക്ഷെ അതു നടന്നു കാണാൻ നരേട്ടനു ഭാഗ്യമുണ്ടായില്ല. ഇന്നിപ്പോൾ ഞാൻ ഏകയായി… അതോർത്തപ്പോൾ ഒരസ്വാസ്ഥ്യം മനസ്സിൽ പടർന്നു കയറി. എങ്കിലും മനസ്സിനെ മനഃപൂർവ്വം സമാധാനപ്പെടുത്തിക്കൊണ്ടു സ്വയം പറഞ്ഞു.

ഈ യാത്ര കഴിഞ്ഞെത്തുമ്പോൾ ഞാൻ നേടുന്നത് ഒരു പുനഃർജനിയായിരിക്കും. എല്ലാ പാപകർമ്മങ്ങളും ഗംഗയിൽ മുക്കിത്താഴ്ത്തി പുനർജന്മം നേടിയ ഒരു മനുഷ്യ സ്ത്രീയായ ഞാൻ തിരികെയെത്തും.

റെയിൽവേ സ്റ്റേഷനിലെത്തുമ്പോൾ ട്രെയിൻ പുറപ്പെടാൻ തയ്യാറായി കിടപ്പുണ്ടായിരുന്നു. അരുൺ ധൃതി കൂട്ടി. “വേഗം വരൂ മാഡം… ട്രെയിൻ ഇന്ന് അൽപം നേരത്തെയാണെന്നു തോന്നുന്നു. ഫസ്റ്റ് ക്ലാസ് എസി റിസർവേഷൻ കംപാർട്ട്മെന്‍റ് കണ്ടെത്തിയാൽ പ്രശ്നം തീർന്നു.” ധൃതി പിടിച്ച് മുന്നേ ഓടുന്ന അരുണിനോടൊപ്പം ഓടിയെത്താൻ അൽപം പാടുപ്പെട്ടു.

പിന്നീട് ഞങ്ങളുടെ കംപാർട്ടുമെന്‍റ് കണ്ടെത്തി അതിൽ കയറിപ്പറ്റുമ്പോൾ അരുണിനോടൊപ്പം ഞാനും ആശ്വാസം കൊണ്ടു. എങ്കിലും അൽപം വേഗത്തിൽ ഓടിയതു കൊണ്ട് ഞാൻ കിതയ്ക്കുന്നത് അരുൺ കണ്ടു. അൽപം വിഷമത്തോടെ അരുൺ പറഞ്ഞു.

“സോറി മാഡം… ഞാനല്പം ബുദ്ധിമുട്ടിച്ചുവല്ലേ? എങ്കിലും ട്രെയിൻ നേരത്തെ ആയത് നന്നായി. നമുക്ക് സൂര്യോദയത്തിനു മുമ്പ് അവിടെയെത്തിച്ചേരാൻ പറ്റുമെന്നു തോന്നുന്നു. മാഡത്തിനറിയാമോ? കാശിയിൽ ഗംഗാനദിയിലെ സൂര്യോദയം കാണേണ്ടതു തന്നെയാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്…”

അതുകേട്ട് ഞാൻ വെറുതെ പുഞ്ചിരിച്ചു. ഇന്നിപ്പോൾ അത്തരം കാഴ്ചകൾ എന്നെ അഭിരമിപ്പിക്കുമോ എന്നറിയില്ല. എങ്കിലും ലോകത്ത് പ്രത്യേകിച്ച് ഭാരതത്തിൽ ധാരാളം ജനങ്ങൾ തങ്ങളുടെ ദുഃഖഭാരം ഇറക്കി വയ്ക്കുന്നത് അവിടെയാണല്ലോ എന്നും ഓർത്തു. അവിടെയെത്തുമ്പോൾ സ്വയമറിയാതെ തന്നെ മനസ്സ് സ്വസ്ഥമാകും എന്നു തോന്നി.

ട്രെയിൻ പതുക്കെ ഇളകിത്തുടങ്ങിയിരുന്നു. രാത്രിയിലെ അൽപം നീണ്ട യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ഞങ്ങളുടെ കംപാർട്ടുമെന്‍റിലെ പലരും നടത്തുന്നുണ്ടായിരുന്നു. മുകളിലെ ബർത്തു റിസർവ്വു ചെയ്‌ത രണ്ടു യുവ മിഥുനങ്ങൾ അത് നേരത്തെ തന്നെ കൈയ്യടക്കിക്കഴിഞ്ഞു. പിന്നെ താഴത്തെ ബർത്തിൽ ഭാര്യ ഭർത്താക്കന്മാരായ രണ്ടു വയോവൃദ്ധർ.

ഞങ്ങൾക്കു കിട്ടിയത് ട്രെയിനിലെ സൈഡ് ബെർത്ത് ആയതു കൊണ്ട് മറ്റാരുടെയും ശല്യമില്ലാതെ ഇരിയ്ക്കാൻ കഴിഞ്ഞു. മുകളിലത്തെ ബെർത്തിൽ അരുണും താഴത്തെ ബെർത്തിൽ ഞാനും കിടക്കാമെന്ന് തീരുമാനിച്ചു.

“മാഡം… മാഡത്തിനെന്താണ് വേണ്ടതെന്ന് പറഞ്ഞോളൂ. രാത്രിയിലെ ആഹാരം ബുക്കു ചെയ്യാനാണ്. അരുണിന്‍റെ മുമ്പിൽ അപ്പോൾ കാന്‍റീൻ ഭക്ഷണം ഓർഡർ ചെയ്‌തു വാങ്ങുന്ന ആൾ നിൽപുണ്ടായിരുന്നു.

“രാത്രി എനിക്ക് ചപ്പാത്തിയും വെജിറ്റബിൾ കറിയും മതി അരുൺ”

അരുൺ രണ്ടുപേർക്കുള്ള ആഹാരത്തിന് ഓർഡർ കൊടുക്കുന്നതു കേട്ടു. പിന്നീട് പുറത്തെ കാഴ്ചകളിലേയ്ക്ക് ദൃഷ്ടി പായിച്ചിരിക്കുന്ന അരുണിനെ കണ്ടപ്പോൾ അൽപം മുമ്പ് ഉള്ളിലുണർന്ന ചോദ്യത്തിന് ഉത്തരം തേടിയാലോ എന്നാലോചിച്ചു. പിന്നീട് അപ്പോൾ വേണ്ടെന്നു വച്ചു. എല്ലാവരും ഉറങ്ങിക്കഴിയട്ടെ. അപ്പോൾ ചോദിച്ചറിയാം. ആഹാര ശേഷം മുകളിലെ ബെർത്തിലേയ്ക്ക് ഉറങ്ങുവാൻ പോകാൻ തുനിഞ്ഞ അരുണിനോടു പറഞ്ഞു.

“അരുൺ… ഉറങ്ങുവാൻ വരട്ടെ… എനിക്ക് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്.” അരുൺ ജിജ്ഞാസയോടെ എന്നെ നോക്കി ചോദിച്ചു.

“മാഡത്തിന് എന്താണ് പറയാനുള്ളത്… എന്താണെങ്കിലും എന്നോടു പറഞ്ഞോളൂ…”

ഞാൻ ചുറ്റിനു കണ്ണോടിച്ചു നോക്കി മറ്റെല്ലാവരും ഉറക്കമായി കഴിഞ്ഞിരുന്നു. ഇതുതന്നെയാണ് അരുണിനോട് എല്ലാം ചോദിച്ചറിയാൻ പറ്റിയ സമയം. മനസ്സിന്‍റെ നിർദ്ദേശം അനുസരിച്ചു കൊണ്ട് ഞാൻ മെല്ലെ സംസാരം ആരംഭിച്ചു. സംസാരത്തിൽ ഗൗരവം കലർന്നത് ഞാനറിയാതെയാണ്.

“അരുൺ… നീയെനിക്കിന്ന് മകനെപ്പോലെയാണ്… അല്ല… മകൻ തന്നെയാണ്. അപ്പോൾ പിന്നെ നിന്‍റെ മനസ്സിലുള്ള കാര്യങ്ങൾ എന്നോടു തുറന്നു പറയേണ്ടത് നിന്‍റെ കടമയാണ്. അല്ലെന്നു തോന്നുന്നുവെങ്കിൽ നമ്മുടെ ഈ ബന്ധം ഇപ്പോൾ ഇവിടെ അവസാനിപ്പിക്കാം… എന്തു പറയുന്നു?”

എന്‍റെ ചോദ്യം അരുണിനെ വേദനിപ്പിച്ചുവെന്നു തോന്നി.

“മാഡം… എന്താണ് പറഞ്ഞു വരുന്നത്. എനിക്കു മനസ്സിലാകുന്നില്ല.”

അരുണിന്‍റെ ചോദ്യത്തിൽ അമ്പരപ്പു നിറഞ്ഞു നിന്നു. അൽപനേരം എന്‍റെ മുഖത്തുറ്റുനോക്കി അവൻ പറഞ്ഞു.

“മാഡത്തിനെന്നോട് എന്തും ചോദിക്കാനുള്ള സ്വാതന്ത്യ്രമുണ്ട്. എന്‍റെ അമ്മയെപ്പോലെ തന്നെ. ചോദിച്ചോളൂ… മാഡത്തിനെന്താണ് അറിയേണ്ടത്… ഞാൻ പറയാം.”

അരുണിനെ വേദനിപ്പിച്ചതിൽ മാപ്പു ചോദിച്ചു കൊണ്ട് ഞാൻ പറഞ്ഞു.

“സോറി അരുൺ… നീ ചിലതൊക്കെ എന്നിൽ നിന്നും മറയ്ക്കുന്നതായി തോന്നി. ഒരു മുൻകരുതലെന്ന നിലയ്ക്കാണ് ഞാനിങ്ങനെയൊക്കെ സംസാരിച്ചത്. അല്ലാതെ നിന്നെ വേദനിപ്പിക്കാൻ വേണ്ടിയല്ല. പറയൂ അരുൺ. എന്താണ് നിന്നെ അലട്ടുന്ന പ്രശ്നം. ഒളിയ്ക്കാതെ എല്ലാം എന്നോടു പറയൂ.” അൽപനേരം പുറത്തെ ഇരുട്ടിലേയ്ക്ക് തുറിച്ചു നോക്കിയിരുന്ന ശേഷം അരുൺ പറഞ്ഞു.

മാഡം ഊഹിച്ചതു ശരി തന്നെയാണ്. എന്‍റെ മനസ്സിൽ, ചില പ്രശ്നങ്ങൾ പരിഹാരം കാണാനാവാത്തതായി കിടപ്പുണ്ട്. എന്‍റെ ഉള്ളിൽ ഞാൻ നിങ്ങളിൽ നിന്നൊക്കെ മറച്ചു വച്ച ഒരു പെൺകുട്ടിയുണ്ട്. സാരംഗി എന്നാണവളുടെ പേര്. ഒരു നോർത്തിന്ത്യൻ പെൺകുട്ടി. അവളാണെന്‍റെ വേദന…”

“അവൾക്കെന്താണ് പ്രശ്നം? അരുൺ എന്താണെങ്കിലും എന്നോടു പറയൂ. നമുക്കതു പരിഹരിയ്ക്കാൻ ശ്രമിക്കാം.” ഞാനവനെ ഉറ്റുനോക്കി പറഞ്ഞു.

ഇരുട്ടിന്‍റെ താഴ്വരയിൽ മഞ്ഞുമൂടിക്കിടക്കുന്ന മലനിരകൾ ട്രെയിനിന്‍റെ വേഗതയ്ക്കൊപ്പം പുറകോട്ട് ഓടി മറഞ്ഞു കൊണ്ടിരുന്നു. വിൻഡോ ഗ്ലാസ്സിലൂടെ അരുൺ ആ മലനിരകളലേയ്ക്ക് ദൃഷ്ടി പായിച്ചു. പിന്നെ ഏറെ ദുഃഖാകുലനായി ആ കഥ പറഞ്ഞു തുടങ്ങി.

സാരംഗി അതാണവളുടെ പേര്. എന്നെക്കാൾ ജൂനിയറായി ഡൽഹി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന പെൺകുട്ടി. നന്നായി പഠിച്ചിരുന്ന അവൾ ഒരു കാലത്ത് എല്ലാ ആക്റ്റിവിറ്റീസിലും പങ്കെടുത്ത് വിജയങ്ങൾ മാത്രം കൊയ്തിരുന്നു. നന്നായി നൃത്തം ചെയ്യും, പാട്ടു പാടും, പ്രസംഗിക്കും എന്നു വേണ്ട ചിത്രരചനയിൽ വരെ പ്രാഗത്ഭ്യമുള്ള പെൺകുട്ടി.

ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടത് ഒരിക്കൽ ഇലക്ഷൻ സമയത്താണ്. കോളേജ് യൂണിയൻ ചെയർമാന്‍റെ സ്‌ഥാനത്തേയ്ക്ക് ഞാനും, ആർട്സ് ക്ലബ് സെക്രട്ടറിയായി സാരംഗിയും മത്സരിച്ചു വിജയിച്ചു. ഞങ്ങളുടെ ആ പരിചയം പ്രേമബന്ധമായി വളർന്നു വന്നു. ഒടുവിൽ സാരംഗിയെ ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ എന്‍റെ റിസർച്ച് കഴിയുന്നതു വരെ അവളോട് ക്ഷമിക്കുവാൻ ഞാൻ ആവശ്യപ്പെട്ടു. എന്‍റെ തീരുമാനത്തെ അവൾ തെറ്റിദ്ധരിച്ചു.

അവൾക്ക് ഉടനെ വിവാഹിതയാകുവാനായിരുന്നു ആഗ്രഹം. ഫൈനൽ ഇയർ പോസ്റ്റ് ഗ്രാജുവേഷൻ തീർന്നാലുടനെ അവളുടെ വീട്ടുകാർ അവളുടെ വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ എന്‍റെ തീരുമാനത്തെ അംഗീകരിക്കാൻ അവൾക്കായില്ല.

എനിക്കാണെങ്കിൽ റിസർച്ച് വർക്ക് തീർത്ത് ഒരു ജോലി തേടിപ്പിടിക്കേണ്ട ബാദ്ധ്യതയും ഉണ്ട്. വീട്ടിൽ മമ്മിയും ഡാഡിയും ഈ വിവാഹത്തെ അനുകൂലിക്കുമായിരിക്കും. എങ്കിലും സ്വന്തമായി ഒരു ജോലിയില്ലാതെ ഒരു പെണ്ണിനെ ഞാൻ വിവാഹം കഴിക്കുന്നതെങ്ങിനെ?

എന്‍റെ തീരുമാനത്തിൽ നിന്ന് പിന്മാറുവാൻ അവൾ എന്നെ നിർബന്ധം ചെലുത്തിക്കൊണ്ടിരുന്നു. ഒടുവിൽ ഞാൻ അവളെ ചതിയ്ക്കുകയാണെന്ന് തെറ്റിദ്ധരിച്ച് അവൾ മറ്റു ചില കൂട്ടുകെട്ടുകളിൽ ചെന്നുപെട്ടു.

അവരെല്ലാം മയക്കുമരുന്ന്, കഞ്ചാവു പോലുള്ള ചില ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവരാണ്. ആ കൂട്ടുകെട്ടിൽ പെട്ട് അവളും അതെല്ലാം ഉപയോഗിക്കാൻ തുടങ്ങി. എന്നെ പ്രകോപിപ്പിക്കാൻ വേണ്ടിയാണ് അവൾ അത്തരം കൂട്ടുകെട്ടുകളിൽ ചെന്നുപെട്ടത്.

എന്നാലിന്നിപ്പോൾ അവൾ പൂർണ്ണമായും ലഹരി മരുന്നുകൾക്ക് അടിമയായിത്തീർന്നിരിക്കുന്നു. അവളെ രക്ഷിക്കേണ്ടത് എങ്ങിനെയെന്നറിയാതെ ഞാൻ കുഴങ്ങുകയാണ് മാഡം. എന്‍റെ സാരംഗി ഇന്നെന്നെ പൂർണ്ണമായും വെറുത്തു കഴിഞ്ഞിരിക്കുന്നു. അവളുടെ ഇപ്പോഴത്തെ കൂട്ടുകാർ അവൾക്കു നൽകുന്ന ഉപദേശം അത്തരത്തിലുള്ളതാണ്.

എനിക്കാണെങ്കിൽ സാരംഗിയെ മറക്കാനാവുകയില്ല. അവളെ നേർവഴിയ്ക്കു കൊണ്ടു വരുവാൻ ഞാൻ ഒരുപാടു പരിശ്രമിച്ചു. എന്നാലിന്നവൾ എന്നെ അവളുടെ ജീവിതത്തിൽ നിന്നു തന്നെ ആട്ടിയോടിക്കുകയാണ്.

കഴിഞ്ഞ ദിവസം റിസോർട്ടിൽ വച്ചും, ഇന്ന് അവളുടെ വീട്ടിൽ ചെന്നപ്പോഴും അവൾ എന്നോട് ചെയ്‌തത് അതാണ്. അവളുടെ അച്ഛനാണെങ്കിൽ ഒരു രാഷ്ട്രീയക്കാരനാണ്. അയാൾ ഇതൊന്നുമറിയാതെ മകളെ അനുകൂലിക്കുകയാണ്.

അയാൾ അവളുടെ വിവാഹം ഇക്കൊല്ലം തന്നെ അവളുടെ കൂട്ടുകാരൻ കൂടിയായ ഒരു ലഹരി മരുന്നിന്നടിമയായി പയ്യനോടൊപ്പം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് എന്‍റെ സാരംഗിയെ നഷ്ടപ്പെടുവാൻ വയ്യ മാഡം… അവൾ ലഹരി മരുന്നുകൾക്കടിമയായി നശിക്കുന്നതു കാണാനും എനിക്കു വയ്യ… അരുൺ പൊട്ടിക്കരയുവാൻ ഭാവിക്കുന്നതു കണ്ട് ഞാൻ പറഞ്ഞു.

അരുൺ വിഷമിക്കരുത്… അരുണിന്‍റെ കൂട്ടുകാരിയെ നമുക്ക് ഏതു വിധേനയും ലഹരി മരുന്നിന്‍റെ പിടിയിൽ നിന്നും മോചിപ്പിക്കണം. അവളെ പഴയ സാരംഗിയായി അരുണിന് തിരികെ ലഭിക്കുക തന്നെ ചെയ്യും. അതിനുവേണ്ടി നമുക്ക് പരിശ്രമിക്കാം.

“കോളേജിൽ ചെന്നാലുടനെ നമുക്ക് ലഹരി വിരുദ്ധ ക്യാംപെയിനിന്‍റെ പ്രവർത്തനങ്ങൾ തുടങ്ങണം. അരുൺ എന്നോടൊപ്പം ഉണ്ടായാൽ മതി…”

എന്‍റെ വാക്കുകൾ അരുണിന് ശക്‌തി പകർന്നതു പോലെ തോന്നി. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. മാഡത്തിനെ എനിക്കു വിശ്വാസമാണ്.

(തുടരും)

और कहानियां पढ़ने के लिए क्लिक करें...