കഷ്‌ടപ്പെട്ട് നേടിയെടുത്ത വിജയത്തിന്‍റെ ലഹരിയിലാണിന്ന് മാനസി. ആധുനിക സജ്‌ജീകരണങ്ങളോടു കൂടിയ ഓഫീസ്, ഒരു പാട് ജീവനക്കാർ, ഏതൊരു ബിസിനസ്സുകാരിയും എത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ. എല്ലാം മാനസി സ്വന്തമാക്കിയിരിക്കുന്നു. അതിന്‍റെ സന്തോഷം ഇന്ന വളുടെ ജീവിതത്തിലുണ്ട്.

മകളുടെ വളർച്ച കണ്ട് അച്‌ഛനമ്മമാരും ഏറെ സന്തോഷിച്ചിരുന്നു. പക്ഷേ അവരെ ഏറെ വേദനിപ്പിച്ചത് ചിത്രകാരാനായ ശശിധരനെ വിവാഹം കഴിക്കാനുള്ള മാനസിയുടെ തീരുമാനമായിരുന്നു.

ഓഫീസിൽ തിരക്കൊഴിഞ്ഞ ദിവസം വെറുതെ എന്തോ ഓർത്തിരിക്കുമ്പോഴാണ് ഒരു കുയിൽ നാദം മാനസി കേട്ടത്. ഈ കോൺക്രീറ്റ് കാടുകളിലും ഒരു പക്ഷി ജീവിതമോ അവൾ അതിശയിച്ചു. കസേര തിരിച്ച് ജനാലിലൂടെ പുറത്തേക്ക് നോക്കിയെങ്കിലും കുയിലിനെ കണ്ടില്ല. പകരം ഓർമ്മകൾ ഓടി വന്നു.

ശശിധരൻ ആദ്യമായി തന്‍റെ ഓഫീസിൽ ജോലി അന്വേഷിച്ച് വന്നത്. തടിമിടുക്കുള്ള വെളുത്ത നിറത്തിലൊരു ആൺ രൂപം. നീല ജീൻസും ഓറഞ്ച് ടീ ഷർട്ടും അയാൾക്ക് നന്നേ ചേർന്നിരുന്നു. ഒറ്റനോട്ടത്തിൽ തന്നെ ശശിയെ സ്വന്തമാക്കാൻ മാനസി ആഗ്രഹിച്ചിരുന്നു. അയാളുടെ പെയിന്‍റിംഗ് കണ്ടപ്പോഴാണ് അവൾ ഓർത്തത്. സ്രഷ്‌ടാവിനേക്കാൾ മനോഹരമാണ് സൃഷ്‌ടി. ക്രിയാത്മകമായ ചിത്രങ്ങളായിരുന്നു എല്ലാം. തേടി നടന്നതെന്തോ ലഭിച്ച സന്തോഷമായിരുന്നു അന്നവൾക്ക്.

ഒന്നിച്ച് ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ മുതലാളി തൊഴിലാളി സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയത് അവർ പോലുമറിഞ്ഞില്ല. മാനസി ശശിയോട് വിവാഹാഭ്യാർത്ഥന നടത്തി. തന്‍റെ കുടുംബത്തിന്‍റെ സാമ്പത്തിക നില അത്ര മെച്ചമല്ലാതിരുന്നതിനാൽ ശശി ആദ്യമൊന്ന് മടിച്ചു.

ശശി നാട്ടിൻ പുറത്താണ് ജനിച്ചു വളർന്നത്. അയാളുടെ വരുമാനത്തെ ആശ്രയിച്ചാണ് വീട്ടുകാർ ജീവിച്ചിരുന്നത്. എന്നാൽ മാനസിയുടേത് ആർഭാട ജീവിതമായിരുന്നു. ആവശ്യത്തിലധികം പണം, പ്രൗഢി, പ്രതാപം… മാനസി എന്താഗ്രഹിച്ചാലും അതു നേടിയെടുക്കും. ഒടുവിൽ മാനസിയുടെ ആഗ്രഹം സഫലമായി.

വിവാഹത്തിനു ശേഷം അവർ സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു. രണ്ട് വർഷങ്ങൾക്കു ശേഷം അവർക്ക് ഓമനത്തമുള്ള ഒരു മകൾ ജനിച്ചു. അവൾക്ക് മൃദുല എന്ന് പേരിട്ടു.

പിന്നീടുള്ള നാളുകളിൽ മാനസി കരിയറിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്. ജോലിത്തിരക്കു കാരണം മാനസിക്ക് മൃദുലയുടെ കാര്യം പോലും ശ്രദ്ധിക്കാൻ തീരെ സമയം കിട്ടിയിരുന്നില്ല. മുത്തശ്ശനും മത്തശ്ശിയുമാണ് മൃദുലയെ വളർത്തിയത്.

മോളുടെ കാര്യത്തിൽ പോലും മാനസിക്ക് തീരെ ശ്രദ്ധയില്ലാതായപ്പോൾ ശശിക്ക് പ്രതികരിക്കാതിരിക്കാനായില്ല. പക്ഷേ മാനസിയെ ഉപദേശിക്കാനുള്ള അയാളുടെ ശ്രമങ്ങളെല്ലാം വിഫലമായി.

ന്യായങ്ങൾ നിരത്തി ശശിയുമായി വഴക്കിടുന്നതും മാനസിക്കു ശീലമായി. മാനസിയുടെ വാശിയെക്കുറിച്ച് നന്നായി അറിയാമായിരുന്നതു കൊണ്ട് ശശി പലപ്പോഴും ഒന്നും കണ്ടില്ലെന്നു ഭാവിക്കും. എങ്കിലും അവളുടെ ഉത്തരവാദിത്തമില്ലായ്‌മ പലപ്പോഴും അയാളെ കുപിതനാക്കി.

ചിലപ്പോഴൊക്കെ മാനസി വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോകും. പിന്നീട് കുറേ ദിവസങ്ങളോളം അവിടെത്തന്നെ താമസിക്കും. ആദ്യമാദ്യം ശശി മാനസിയെ വിളിച്ചുകൊണ്ടു വരുമായിരുന്നു. എങ്കിലും മാനസിയുടെ സ്വഭാവത്തിൽ യാതൊരു മാറ്റവും കണ്ടില്ല. അവർക്കൊന്നിച്ച് ജോലി ചെയ്യാൻ സാധിക്കാതായി.

അവസാനം ശശി മറ്റൊരു ജോലി അന്വേഷിക്കാൻ തുടങ്ങി. മാനസി പെയിന്‍റിംഗിന് മറ്റൊരാളെ നിയമിച്ചു. അതിനിടയ്‌ക്കാണ് ശശിക്ക് ദുബായിയിൽ ഒരു ഓഫർ ലഭിച്ചത്. ശശിക്കും കുടുംബത്തിനും ദുബായിയിൽ താമസിക്കാനുള്ള സൗകര്യം കമ്പനിയൊരുക്കിയിരുന്നു. ഓർഡർ തീരുന്നതുവരെ അവർക്ക് അവിടെ തങ്ങുന്നതിനുള്ള സകല സൗകര്യവും കമ്പനി നൽകി.

ഇത്ര വലിയ ഓഫർ ലഭിച്ചപ്പോൾ ശശി വളരെയേറെ സന്തോഷിച്ചു. എത്രയും പെട്ടെന്ന് ഈ സന്തോഷ വാർത്ത മാനസിയെ അറിയിക്കാൻ ശശിക്കു തിടുക്കമായി, കുറേ പ്രാവശ്യം മൊബൈൽ ഫോണിലേക്ക് വിളിക്കുന്നതിന് ശശി ശ്രമിച്ചു. പക്ഷേ മാനസിയിൽ നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. കുറച്ചു സമയത്തിനു ശേഷം മാനസി തിരിച്ചു വിളിച്ചു.

“ഹലോ, ഞാൻ മാനസിയാണ്.”

“ഹലോ മാനസി, ഞാനെത്ര നേരമായി നിന്നെ വിളിക്കാൻ ശ്രമിക്കുന്നു. നീയെവിടെയായിരുന്നു” ശശി തിടുക്കത്തോടെ ചോദിച്ചു.

“എന്‍റെ മൊബൈലിന്‍റെ ബാറ്ററി ഡൗണായിരുന്നു. അതുകൊണ്ട് ഞാൻ മൊബൈൽ സ്വിച്ച് ഓഫ് ചെയ്‌തതാണ്” മാനസി ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

“ശരി.. എനിക്ക് പെയിന്‍റിംഗിന്‍റെ വൻ ഓർഡർ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്ന് നമുക്കൊന്നിച്ച് പുറത്തെവിടെയെങ്കിലും ഭക്ഷണം കഴിക്കാൻ പോകാം. ഇന്ന് നേരത്തെ വീട്ടിലേക്കു വരണം” ശശി പറഞ്ഞു.

“ശശി നല്ല കാര്യമാണല്ലോ, പക്ഷേ എനിക്ക് ബാംഗ്ലൂരിലേക്ക് പോകണം. അവിടെയൊരു മീറ്റിംഗുണ്ട്” മാനസി ഒഴിവു പറഞ്ഞു.

“അതിനു നാളെ പോയാൽ പോരെ.”

“ഇല്ല, ഞാനിപ്പോൾ തന്നെ ബാംഗ്ലൂരിലേയ്‌ക്ക് തിരിക്കുകയാണ്. അതുകൊണ്ട് നിങ്ങളുടെയൊപ്പം വരാൻ പറ്റില്ല, സോറി.”

“മാനസി, പക്ഷേ നീ…”

“ഞാനൊരു പ്രാവശ്യം പറഞ്ഞില്ലേ നിങ്ങളോടൊപ്പം വരാൻ പറ്റില്ലെന്ന്. പിന്നെ വെറുതെ വാശിപിടിക്കുന്നതെന്തിനാണ്?” മാനസി കയർത്തു സംസാരിച്ചു.

മാനസി ഇത്ര രൂക്ഷമായ രീതിയിൽ തന്നോടു പെരുമാറുമെന്ന് സ്വപ്‌നേപി വിചാരിച്ചില്ല. അവൾക്കു വാശിയുണ്ട്. ജോലിയിൽ ആത്മാർത്ഥതയുണ്ട്. എന്നാൽ എന്നോട് ഇത്രത്തോളം വെറുപ്പെന്തിന്?

ശശി ഒറ്റയ്‌ക്ക് ദുബായിലേക്ക് പോയി. നാലു മാസം കടന്നു പോയി. മാനസിയേയും മൃദുലയേയും ഓർക്കാത്ത ഒരൊറ്റ ദിവസം പോലുമുണ്ടായിരുന്നില്ല ശശിക്ക്.

ജോലി പൂർത്തിയാക്കി ശശി ഇന്ത്യയിലേയ്‌ക്ക് മടങ്ങി. മാനസിയാകട്ടെ ആദ്യത്തേതുപോലെ കൂടുതൽ തിരക്കിലായിരുന്നു. ഒരു ദിവസം നാട്ടിൽ നിന്നും ശശിക്ക് ഒരു കത്ത് വന്നു. അമ്മയ്‌ക്ക് തീരെ സുഖമില്ല. അതുകൊണ്ട് കഴിവതും വേഗം നാട്ടിലേയ്‌ക്ക് വരണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ശശി എഴുത്ത് മാനസിയെ കാണിച്ചു.

“മാനസി, നമുക്ക് കഴിവതും വേഗം നാട്ടിലേയ്‌ക്കു പോകണം.”

“ഇല്ല. എനിക്ക് നിങ്ങളുടെയൊപ്പം വരാൻ സാധിക്കില്ല.” മാനസി അറുത്തു മുറിച്ച് പറഞ്ഞു.

“പക്ഷേ മാനസി, നീയും എഴുത്ത് വായിച്ചതല്ലേ. അമ്മ നമ്മളെ രണ്ടുപേരെയും നാട്ടിലേയ്‌ക്ക് വിളിച്ചിട്ടുണ്ട്. ദയവായി നീയും വരണം.” ശശി താണുകേണ് അവളോടു പറഞ്ഞു.

“ഞാൻ നേരത്തെ പറഞ്ഞതല്ലേ. തീരെ സമയമില്ലെന്ന്. കണ്ടില്ലേ എനിക്കെന്തുമാത്രം ജോലിയാ ചെയ്‌തു തീർക്കാനുള്ളത്. നിങ്ങളുടെ അച്‌ഛനും അമ്മയുമല്ലേ, നിങ്ങൾ പോയാൽ മതി.” മാനസി കുപിതയായി.

മാനസിയിൽ നിന്നും ഇത്രയും അവഗണന ശശി ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. കുറച്ചു നേരം മിണ്ടാതെ നിന്നതിനു ശേഷം ശശി ഒറ്റയ്‌ക്ക് നാട്ടിലേയ്‌ക്കു പോകുന്നതിന് തയ്യാറായി.

അമ്മയുടെ നില ഗുരുതരമായിരുന്നു. അമ്മയ്‌ക്ക് വിദഗ്‌ദ്ധ ചികിത്സ നൽകേണ്ടത് ആവശ്യമാണെന്ന് അയാൾക്കു തോന്നി. അതുകൊണ്ട് അമ്മയെ എറണാകുളത്തേക്കു കൊണ്ടു വന്നു.

“നിങ്ങളെന്തിനാണിവരെ ഇങ്ങോട്ടേക്കു വിളിച്ചു കൊണ്ടു വന്നത്?” മാനസി ശശിയോടു ചോദിച്ചു.

“മാനസി, നീയെന്താണീ പറയുന്നത്. ഇവരെന്‍റെ അച്‌ഛനും അമ്മയുമല്ലേ? മറ്റാരുമല്ലല്ലോ? ഞാനല്ലാതെ പിന്നെ ആരാ ഇവരെ നോക്കാനുള്ളത്?” ശശിക്കും ദേഷ്യം വന്നു.

“അതൊന്നുമെനിക്കറിയില്ല, പക്ഷേ ഇവരെ ശുശ്രൂക്ഷിക്കാൻ മാത്രം എന്നോടു പറയരുത്. എനിക്ക് അതിനൊട്ടും സമയമില്ല,” മാനസി തുറന്നു പറഞ്ഞു.

മാനസിയുടെ ഈ തുറന്ന മറുപടി കേട്ട് ശശി തകർന്നു പോയി. എന്നാലും മാനസിയെ പറഞ്ഞ് മനസ്സിലാക്കുവാൻ ശശി ശ്രമിച്ചു കൊണ്ടിരുന്നു.

“മാനസി… എന്തൊക്കെയായാലും നിനക്കും ചില ഉത്തരവാദിത്തങ്ങളൊക്കെയില്ലേ..”

“ശശി, ഇത്രയ്‌ക്ക് സെൻസിറ്റീവാകേണ്ട കാര്യമില്ല. ഇക്കാലത്ത് പണമുണ്ടാക്കാൻ എത്ര ബുദ്ധിമുട്ടാണെന്ന കാര്യം നിങ്ങൾക്കറിയാമോ? ഞാനെന്‍റെ ജോലിയൊക്കെ ഉപേക്ഷിച്ച് രോഗികളെ ശുശ്രൂക്ഷിക്കണമെന്നാണോ നിങ്ങൾ പറയുന്നത്.” മാനസിക്കും ദേഷ്യമടക്കാനായില്ല.

“നിനക്ക് പണം… പണം.. എന്ന ഒരൊറ്റ വിചാരമല്ലേയുള്ളൂ… ജീവിതത്തിൽ മറ്റൊന്നിനും ഒരു സ്‌ഥാനവുമില്ലേ? എപ്പോ നോക്കിയാലും പണത്തിനു പിന്നാലെയുള്ള നെട്ടോട്ടം മാത്രം?”

അവർ പരസ്‌പരം വഴക്കിടുന്നതു കണ്ട് ശശിയുടെ അച്‌ഛനും അമ്മയ്‌ക്കും സങ്കടം തോന്നി.

“മോളേ, ഞങ്ങളെച്ചൊല്ലി നിങ്ങൾ വഴക്കടിക്കേണ്ട. ഞങ്ങളിവിടെ സ്‌ഥിര താമസത്തിനു വന്നതല്ല. ശശിയുടെ അമ്മയ്‌ക്ക് തീരെ സുഖമില്ലല്ലോ? ഒന്നു രണ്ട് ആഴ്ച കഴിഞ്ഞാൽ ഞങ്ങളിവിടെ നിന്നും പോവും.”

“ഇല്ല, നിങ്ങളെവിടെയും പോകണ്ട. ഇവിടെ എന്‍റെയൊപ്പം ഈ വീട്ടിൽ താമസിച്ചാൽ മതി” ശശി ഉറക്കെ പറഞ്ഞു.

മാനസിക്ക് ഇതൊട്ടും ഇഷ്‌ടമായില്ല. വസ്‌ത്രങ്ങളും അത്യാവശ്യ വസ്‌തുക്കളും പായ്‌ക്ക് ചെയ്‌ത്, മൃദുലയേയും എടുത്ത് അവൾ സ്വന്തം വീട്ടിലേയ്‌ക്കു പോയി.

വീട്ടിലെത്തിയതും അവൾ നടന്നതെല്ലാം അമ്മയോടു പറഞ്ഞു. അമ്മയ്‌ക്ക് മാനസിയുടെ സ്വഭാവം നന്നായി അറിയാമായിരുന്നു. മകളുടെ വാശിയാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് അമ്മയ്‌ക്ക് മനസ്സിലായി.

പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കാൻ ശ്രമിച്ച അമ്മയോടും മാനസി കയർത്തു സംസാരിച്ചു. മാനസിയുടെ അച്‌ഛനും അവളെ ഉപദേശിക്കാൻ ശ്രമിച്ചു. എല്ലാവരും തന്‍റെ ശത്രുക്കളാണെന്നും തന്‍റെ വളർച്ചയിൽ എല്ലാവർക്കും അസൂയയാണെന്നും അതിനാലാണ് എപ്പോഴും തന്നെ കുറ്റപ്പെടുത്തുന്നതെന്നും അവൾക്കു തോന്നി. അവസാനം ശശിയിൽ നിന്നും വീട്ടുകാരിൽ നിന്നും അകന്നു താമസിക്കാൻ അവൾ തീരുമാനിച്ചു.

മാനസി പുതിയ വീട്ടിലേയ്‌ക്ക് താമസം മാറ്റി. അവൾ മൃദുലയേയും തന്‍റെയൊപ്പം കൂട്ടി. ശശി പലപ്പോഴും മാനസിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ശശിയുമായി വിവാഹമോചനമാണ് താൻ ആഗ്രഹിക്കുന്നതെന്ന് മാനസി തുറന്നു പറഞ്ഞു.

മാനസിയുടെ ഈ തീരുമാനം അറിഞ്ഞ് അവളുടെ അച്‌ഛനമ്മാർ വിഷമിച്ചു. മാനസിയെന്തിനാണ് ഇങ്ങനെ എടുത്തു ചാടുന്നതെന്ന് അവർക്കു മനസ്സിലായില്ല. പക്ഷേ ഇതിനെക്കുറിച്ച് ചോദിക്കാൻ അവർക്കാർക്കും ധൈര്യമുണ്ടായിരുന്നില്ല.

മാനസി വിവാഹമോചനം നേടി. വിവാഹമോചനത്തിനു ശേഷം രണ്ടുപേരും അവരവരുടെ ജോലിത്തിരക്കിലായിരുന്നു. മൃദുല വളർന്നു വലുതാവാൻ തുടങ്ങി. എപ്പോഴും മാനസി മൃദുലയെ ഓരോന്നും പറഞ്ഞ് വിലക്കും.

ശശിയുടെ വീട്ടിൽ പോകുവാൻ അവളെ അനുവദിക്കില്ലായിരുന്നെന്നു മാത്രമല്ല, വല്ലപ്പോഴും മാത്രമേ മുത്തശ്ശനോടും മുത്തശ്ശിയോടുമൊപ്പം താമസിക്കാനും അനുവദിച്ചിരുന്നുള്ളൂ. സ്‌ക്കൂൾ വിദ്യഭ്യാസം പൂർത്തിയാക്കി മൃദുല കോളേജിലെത്തി.

കോളേജിൽ മൃദുലയ്‌ക്കൊരു സുഹൃത്തിനെ കിട്ടി. വിക്രം. സുഖദുഃഖങ്ങൾ പരസ്‌പരം ചർച്ച ചെയ്‌തും ഒന്നിച്ച് വളരെയേറെ സമയം ചെലവഴിച്ചും എപ്പോഴാണ് ആ ബന്ധം സ്‌നേഹത്തിലേയ്‌ക്ക് വഴി തിരിഞ്ഞതെന്ന് അവർ പോലുമറിഞ്ഞില്ല.

പഠനം പൂർത്തിയായി കഴിഞ്ഞപ്പോൾ വിക്രമിന് ബാംഗ്ലൂരിൽ ജോലി ലഭിച്ചു. ബാംഗ്ലൂരിലായിരുന്നു വിക്രമിന്‍റെ അച്‌ഛനമ്മമാരും കുടുംബവും താമസിച്ചിരുന്നത്.

മൃദുല വിക്രമിനെ വിവാഹം കഴിച്ച് ബാംഗ്ലൂരിലുള്ള വിക്രമിന്‍റെ വീട്ടിലേയ്‌ക്ക് താമസമായി. ഒരുപാട് അംഗങ്ങളുള്ള ഒരു കൊച്ചു വീടായിരുന്നു അത്. മൃദുലയ്‌ക്ക് ഇതൊന്നും ഒരു ബുദ്ധിമുട്ടായി തോന്നിയില്ല.

അമ്മായിഅമ്മയോടും നാത്തൂനോടുമൊപ്പം അവളും വീട്ടു ജോലികൾ ചെയ്‌തു. മൃദുലയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും വീട്ടുകാർ വളരെയോറെ സന്തോഷിച്ചു.

മൃദുലയുടെ വിവാഹം കഴിഞ്ഞ് കുറേ മാസങ്ങൾ കടന്നു പോയി. വിക്രമുമായുള്ള മൃദുലയുടെ വിവാഹം മാനസിക്ക് ഒരിക്കലും ഉൾക്കൊള്ളാനായില്ല. എന്നാൽ മൃദുലയുടെ ദൃഢ തീരുമാനത്തിനു മുന്നിൽ മാനസിയ്‌ക്ക് പരാജയപ്പെടേണ്ടി വന്നു. ഒടുവിൽ മനസ്സ് അൽപം ശാന്തമായപ്പോൾ മകളെ കാണാൻ ബാംഗ്ലൂരിലേയ്‌ക്ക് പോകാമെന്ന് മാനസി തീരുമാനിച്ചു.

മകൾ ഭർതൃവീട്ടിൽ സന്തോഷത്തോടെയാണോ ജീവിക്കുന്നതെന്ന് അവൾക്കറിയണമായിരുന്നു. മാനസി ബാംഗ്ലൂരിലെത്തിയപ്പോൾ വിക്രമും മൃദുലയും അവരെ സ്വീകരിക്കാൻ എയർപോർട്ടിൽ കാത്തു നിൽക്കുകയായിരുന്നു. മൂന്നുപേരും ടാക്‌സിയിൽ വീട്ടിലേയ്‌ക്ക് മടങ്ങി.

മകളുടെ ഭർതൃ വീടു കണ്ട് മാനസിയുടെ മുഖം വാടി. ഇത്ര ചെറിയ വീട്ടിൽ വിക്രവും അച്‌ഛനമ്മമാരും സഹോദരീ സഹോദരങ്ങളും എങ്ങനെയാണ് താമസിക്കുന്നതെന്നോർത്ത് മാനസിയാകെ അസ്വസ്‌ഥയായി. മൃദുലയ്‌ക്ക് വീട്ടു ജോലികൾ ചെയ്യേണ്ടി വരുമായിരുന്നു. യാതൊരു ബുദ്ധിമുട്ടും പ്രശ്നങ്ങളുമില്ലാതെയാണ് താൻ മൃദുലയെ വളർത്തിയത്. ഇന്നാകട്ടെ, പ്രശ്നങ്ങളും കഷ്‌ടപ്പാടുകളുമുള്ള കുടുംബജീവിതവുമാണ് മൃദുല നയിക്കുന്നതും.

മൃദുലയ്‌ക്ക് അൽപം സാവകാശം ലഭിച്ചപ്പോൾ മാനസി അവളെ അരികിൽ വിളിച്ചു. “എന്താ മൃദുലേ ഇതൊക്കെ…? ഇത്ര ചെറിയ വീട്ടിൽ ഇത്രയുമാളുകൾക്കിടയിൽ നീയെങ്ങനെ കഴിയുന്നു? വീട്ടുജോലികളും നീ തന്നെയാണല്ലോ ചെയ്യുന്നത്. വിക്രമിനെ വിവാഹം കഴിക്കേണ്ടന്ന് ഞാനന്നേ പറഞ്ഞതല്ലേ? പക്ഷേ നീ അനുസരിച്ചില്ലല്ലോ?” മാനസി തന്‍റെ എതിർപ്പു പ്രകടിപ്പിച്ചു.

“മമ്മി, എനിക്കിവിടെ സന്തോഷമാണ്. യാതൊരു ബുദ്ധിമുട്ടുമില്ല.” മൃദുല മറുപടി നൽകി.

“എത്ര സുഖസൗകര്യങ്ങളോടെയാണ് നീ വളർന്നത്. നിന്നെ എത്ര ലാളിച്ചാണ് ഞാൻ വളർത്തിയത്. നീയെങ്ങനെ ഇവിടെ ജീവിക്കുന്നു? ആശ്ചര്യമായിരിക്കുന്നു.” മാനസി മകളുടെ മനസ്സുമാറ്റാൻ ശ്രമിച്ചു.

“മമ്മി പറഞ്ഞത് ശരിയാണ്. എല്ലാ സുഖസൗകര്യങ്ങളോടും കൂടിയാണ് മമ്മിയെന്നെ വളർത്തിയത്. ഞാൻ പറയേണ്ട താമസം മമ്മിയെനിക്കെന്തും വാങ്ങിത്തരും. സ്‌നേഹം മാത്രം എനിക്ക് ലഭിച്ചില്ല. അച്‌ഛനിൽ നിന്നുപോലും മമ്മിയെന്നെ എന്നും അകറ്റി നിർത്തിയില്ലേ…”

“മമ്മി എന്നും ബിസിയായിരുന്നു. ഞാനാകട്ടെ എപ്പോഴും ഒറ്റപ്പെട്ടും. എനിക്ക് ആഡംബര വസ്‌തുക്കളും ബംഗ്ലാവും കാറുമൊന്നും വേണ്ടായിരുന്നു, എനിക്ക് അമ്മയുടേയും അച്‌ഛന്‍റെയും മുത്തശ്ശന്‍റെയും മുത്തശ്ശിയുടേയും സ്‌നേഹവും വാത്സല്യവും സപ്പോർട്ടുമൊക്കെയാണ് വേണ്ടിയിരുന്നത്. പക്ഷേ മമ്മി ഇതെല്ലാം എന്നിൽ നിന്നും തട്ടിയെടുത്തില്ലേ? സത്യം പറയൂ മമ്മി… ഞാൻ പറഞ്ഞതു വാസ്‌തവമല്ലേ?” മൃദുല വിഷമത്തോടെ പറഞ്ഞു.

കുറച്ചു നേരം മിണ്ടാതിരുന്നതിനു ശേഷം മൃദുല തുടർന്നു. “മമ്മി, എപ്പോഴും മമ്മിയുടെ ഈഗോയ്‌ക്കാണ് പ്രാധാന്യം നൽകിയത്. ഈ ഈഗോ കാരണമാണ് എല്ലാവരും മമ്മിയിൽ നിന്നും അകന്നത്. മമ്മി, പണത്തിലും വലുതായി ലോകത്തിലൊന്നുണ്ട്. അതാണ് സ്‌നേഹം, വാത്സല്യം, കുടുംബം… ഇതിലാണ് യാഥാർത്ഥ സുഖം. പക്ഷേ മമ്മിയ്‌ക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ലല്ലോ? മമ്മിയുടെ പക്കൽ ധാരാളം പണം കാണും. പക്ഷേ മമ്മിക്ക് എടുത്തു പറയും വിധം ഒരു ബന്ധുവോ മിത്രമോ ഉണ്ടോ? ഈ പണവും സമ്പത്തും കൊണ്ടെന്തു പ്രയോജനം?”

“ഞാൻ മമ്മിയെ ചോദ്യം ചെയ്യുകയാണെന്ന് തെറ്റിദ്ധരിക്കരുത്. പക്ഷേ എന്നെ എന്‍റെ വഴിക്ക് വിട്ടേക്കണം എന്ന ഒരഭ്യർത്ഥനയുണ്ട്. ഞാൻ തെരഞ്ഞെടുത്ത മാർഗ്ഗത്തിലൂടെ പോകാൻ എന്നെ അനുവദിക്കണം. പണവും പ്രതാപവുമൊന്നുമില്ലെങ്കിലും ഇതെന്‍റെ കുടുംബമാണ്. വിക്രമും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ സപ്പോർട്ടുമാണ് എനിക്കേറ്റവും പ്രധാനം” മൃദുല നിറകണ്ണുകളോടെ പറഞ്ഞു.

വർഷങ്ങൾക്കു മുമ്പ് താൻ ചെയ്‌ത തെറ്റെന്തെന്ന് അവൾ തിരിച്ചറിഞ്ഞു. തന്നോടൊപ്പം ഒരടി പോലും മുന്നോട്ടു വയ്‌ക്കാൻ ഒരു സഹയാത്രികനില്ലല്ലോ എന്ന കുറ്റബോധം അവളെ അലട്ടി.

ഇത്രയും വർഷങ്ങൾക്കിടയിലുള്ള ജോലിത്തിരക്കിലും ഒരിക്കൽ പോലും തളർന്നിട്ടില്ലായിരുന്നു. എന്നാലിന്ന് പെട്ടെന്ന് സർവ്വവും നഷ്‌ടപ്പെട്ടതുപോലെ തോന്നി അവൾക്ക്. പക്ഷേ താൻ ചെയ്‌ത തെറ്റ് മകൾ ആവർത്തിക്കുന്നില്ലല്ലോ എന്നോർത്തപ്പോൾ മാനസിയ്‌ക്ക് ആശ്വാസമായി. സുഖ സൗകര്യങ്ങളൊന്നും ഇല്ലെങ്കിലും തന്‍റെ മോൾ സന്തുഷ്‌ടയാണല്ലോ അതുമതി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

और कहानियां पढ़ने के लिए क्लिक करें...