“എടാ ഇത് ഞാനാ. എത്ര നേരമായി വിളിക്കുന്നു. നീ എന്താ ഫോൺ?എടുക്കാത്തത്. ” നികിലേഷ് അസ്വസ്‌ഥനായാണ് ലാലുവിനോട് സംസാരിച്ചത്.

“നീയിതെവിടുന്നാ സംസാരിക്കുന്നത് ചങ്ങാതി? ഞായറാഴ്‌ചയായിട്ട് പോലും നീ എന്നെ ഉറങ്ങാൻ സമ്മതിക്കില്ലേടാ” ലാലു ഉറക്കച്ചടവിൽ ചോദിച്ചു.

“എടാ ഞാനിവിടെ ടൗൺ ഹാളിൽ നിന്നാണ് വിളിക്കുന്നത്. നേരം വെളുത്ത് 10 മണിയായിട്ടും നീ മൂടിപ്പുതച്ച് കിടക്കുകയാണോ? നികിലേഷ് സ്‌നേഹം കലർന്ന ദേഷ്യത്തോടെ പറഞ്ഞു.

“അതു പോട്ടെ, നീ ഇതു രാവിലെ തന്നെ ടൗൺഹാളിൽ എന്തെടുക്കുകയാ. വല്ല ചുറ്റിക്കളിയുമാണോ ആശാനേ… ഹും നീ വിളിച്ചതിന്‍റെ കാര്യം പറ മോനേ.”

“എടാ നീ മറന്നു പോയോ? ഇന്ന് പ്രശസ്‌ത ബഹിരാകാശ ശാസ്‌ത്രജ്‌ഞൻ ഡോ. ആശിഷ്, പ്രൊഫസർ രാജാറാം അനുസ്‌മരണ പ്രഭാഷണം നടത്തുന്നുണ്ട്.”

“ആ കാര്യം ഞാൻ മറന്നാലെന്ത്? ഓർത്താലെന്ത്? അതിൽ എനിക്ക് കാര്യമൊന്നുമില്ലല്ലോ. അത്തരം ബോറൻ പരിപാടിക്കൊന്നും എന്നെ കിട്ടില്ല ചങ്ങാതി.” ലാലു ഫോൺ കട്ടാക്കാനൊരുങ്ങി.

“എടാ… അങ്ങനെ പറയല്ലേ. ഒരു പ്രതിസന്ധി വരുമ്പോൾ നീയല്ലേടാ എന്നെ സഹായിക്കേണ്ടത്.” നികിലേഷ് കാലുപിടിക്കുന്നതു പോലെ പറഞ്ഞു.

“ഞാൻ നല്ല സുഖം പിടിച്ച് ഉറങ്ങുകയായിരുന്നു. നീ നിന്‍റെ സങ്കടം പറഞ്ഞ് തുലച്ചു. എന്നെ പോലെയുള്ള വിദ്യാർത്ഥികൾക്ക് ഞായറാഴ്‌ചയാണ് കുറച്ച് നന്നായി ഉറങ്ങാൻ സമയം കിട്ടുന്നത്. നീ അതു നശിപ്പിച്ചല്ലോടാ” ലാലു ചോദിച്ചു.

“നീയും നിന്‍റെ ഒരു ഉറക്കവും. ഞാൻ സഹായം ചോദിക്കുമ്പോഴാണ് നിന്‍റെ… എടാ നീ എന്‍റെ കരച്ചിൽ ഫോണിലൂടെ കേൾക്കുന്നില്ലേ. ഒന്ന് ഹെൽപ്പ് ചെയ്യടാ..”

“ആ… കാര്യം പറയൂ. പ്രസംഗം കേൾക്കാൻ പോയതല്ലേ. പിന്നെ എന്തു പറ്റി?”

“അതു തന്നെയാടാ പ്രശ്നം. ടൗൺഹാളിലാണ് പരിപാടി. അവിടെ എഴുന്നൂറ് പേർക്കിരിക്കാൻ സൗകര്യമുണ്ട്. ഞങ്ങൾ ആയിരം ക്ഷണക്കത്ത് നൽകിയിരുന്നു. കുറഞ്ഞത് അഞ്ഞൂറ് പേരെങ്കിലും വരുമെന്നാണ് കരുതിയത്. പക്ഷേ… ഏഴ് പേർ മാത്രമേ വന്നിട്ടുള്ളൂ! അതാണ് പ്രശ്നം.”

“ഹാ.. ഹ.. ഹ..” ലാലു പൊട്ടിച്ചിരിച്ചു.

“എനിക്ക് പ്രസവ വേദന നിനക്ക് വീണ വായന.” നികിലേഷിനും ദേഷ്യം വന്നു.

“മുഖ്യാതിഥി എത്തിക്കഴിഞ്ഞു. ഡിപാർട്ട്‌മെന്‍റ് തലവൻ എന്നെ ചീത്ത പറഞ്ഞ് പുള്ളിയേയും കൂട്ടി ചായ കുടിക്കാൻ പോയിരിക്കുകയാണ്. ഇനി ഞാനെന്തു ചെയ്യും.. ഒരു പരിഹാരം പറ.”

“നികിലേ.. അതു വലിയ ചതിയായല്ലോടാ.”

“അതല്ലേ ഞാൻ രാവിലെ തന്നെ നിന്നെ വിളിച്ചത്. നീ നിന്‍റെ ഹോസ്‌റ്റലിലെ കുട്ടികളെ കൂട്ടി ഒന്ന് വേഗം വാടാ.” നികിലേഷ് അഭ്യർത്ഥിച്ചു.

“നീ എന്താടാ പറയുന്നത്. എന്‍റെ കൈയിൽ അലാവുദ്ദീന്‍റെ അദ്‌ഭുത വിളക്കൊന്നും ഇല്ല. ഞാൻ പറയുമ്പോഴേയ്‌ക്കും കുട്ടികൾ എന്‍റെ കൂടെ പോരാൻ. മാത്രമല്ല പ്രസംഗം എന്ന് പറഞ്ഞാൽ തന്നെ അവർ ഓടി ഒളിക്കും.”

“അതൊന്നും എനിക്ക് അറിയണ്ട. നീ എന്നെ സഹായിച്ചേ പറ്റൂ. നിന്‍റെ സംഘാടക ശേഷിയൊക്കെ എനിക്ക് നന്നായി അറിയാം.”

തനിക്ക് ഒരു പ്രശംസ കിട്ടിയതിന്‍റെ ഊർജ്‌ജത്തിൽ ലാലു ഉഷാറായി എഴുന്നേറ്റിരുന്നു. ആദ്യം തന്നെ അവൻ തന്‍റെ ഹോസ്‌റ്റലിലെ പരിചയക്കാരെ കണ്ടു, കുറച്ച് കുട്ടികൾ കാന്‍റീനിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. ചിലർ ഉണർന്നിട്ടേ ഉണ്ടായിരുന്നുള്ളൂ.

കുറെ അധികം ശ്രമിച്ചിട്ടും കുട്ടികളെ ടൗൺ ഹാളിലേക്ക് എത്തിക്കാൻ ലാലുവിന് കഴിഞ്ഞില്ല. അവന്‍റെ പരിശ്രമങ്ങളെല്ലാം തുടക്കത്തിലെ പാളി. പലരും അവൻ പറയുന്നത് പോലും കേൾക്കാൻ ചെവി കൊടുത്തില്ല. ചിലർ പ്രസംഗം കേൾക്കാൻ തങ്ങൾക്ക് ഭ്രാന്തില്ലെന്ന് തുറന്നടിച്ചു.

“ഒരാഴ്‌ച മുഴുവൻ പ്രസംഗമല്ലേ ക്ലാസ്സിൽ കേട്ടു കൊണ്ടിരിക്കുന്നത്. ഞായറാഴ്‌ചയെങ്കിലും ഒന്ന് ഒഴിവു താടോ?” ഒരു സഹപാഠി പറഞ്ഞു.

“എന്തു വർത്തമാനമാടോ താൻ പറയുന്നത്? നിങ്ങൾ  വിചാരിക്കുന്നതു പോലുള്ള സെമിനാർ ഒന്നുമല്ല ഇത്. പ്രസിദ്ധ ശാസ്‌ത്രജ്‌ഞൻ ഡോ. ആശിഷ്, പ്രൊഫസർ രാജാറാം അനുസ്‌മരണ പ്രസംഗം നടത്തുകയാണ്. ഇതൊരു സുവർണ്ണാവസരമാണ്. ഇതിന്‍റെ ഭാഗമാകാൻ ജീവിതത്തിൽ ഒരിക്കലേ അവസരം കിട്ടൂ. അത് നഷ്‌ടപ്പെടുത്തരുത്.”

“എങ്കിൽ നീ പോയി അവിടെ കുത്തിയിരുന്നോ? ഒരു സുവർണ്ണാവസരം കളയണ്ട.” കുട്ടികൾ അവനെ കളിയാക്കി ചിരിച്ചു.

ലാലു പിന്നെ മറ്റ് കോളേജിൽ പഠിക്കുന്ന തന്‍റെ സുഹൃത്തുക്കളെ ഫോൺ ചെയ്‌തു. പക്ഷേ പലർക്കും ശാസ്‌ത്ര സംബന്ധിയായ പ്രസംഗം കേൾക്കാൻ താൽപര്യമില്ലായിരുന്നു.

“നഗരത്തിലെ പത്തോളം വരുന്ന ശാസ്‌ത്ര കോളേജിൽ നിന്ന് 10-100 കുട്ടികളെ സംഘടിപ്പിക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ അതൊരു വലിയ നാണക്കേടാവും.” സയൻസ് ക്ലബ് സെക്രട്ടറി കൂടിയായ ഫൈനൽ ഇയർ വിദ്യാർത്ഥിയായ റാം ജോർജിനോട് ലാലു പറഞ്ഞു.

“നീ പറഞ്ഞത് ശരിയാണ്. ഈ വിഷയത്തിൽ ഇപ്പോൾ ആർക്കും താൽപര്യമില്ല. പരീക്ഷ ജയിക്കാൻ വേണ്ടി മാത്രമാണ് എല്ലാവരും പഠിക്കുന്നത്? ഇതുപോലുള്ള സെമിനാറിലൊക്കെ പങ്കെടുക്കുന്നത് സമയം കൊല്ലുന്ന ഏർപ്പാടാണെന്നാണ് ഇവരെല്ലാം കരുതുന്നത്. വലിയ കഷ്‌ടമാണിത്” റാം ജോർജ് മറുപടി പറഞ്ഞു.

“ഇനി ഇപ്പോൾ എന്നാ ചെയ്യുക. നികിലിനോട് ഇനി ഞാൻ എന്തു പറയും.” ലാലു നെടുവീർപ്പിട്ടു.

“അവന് അങ്ങനെ തന്നെ വേണം. ഞായറാഴ്‌ച ഇത്തരം പരിപാടി സംഘടിപ്പിക്കുമ്പോൾ ഓർക്കണമായിരുന്നു. ഇപ്പോൾ ഒരു പോംവഴിയേയുള്ളൂ.” സയൻസ് ക്ലബ് സെക്രട്ടറി കൂടിയായ റാം ജോർജ് പറഞ്ഞു.

“നിന്‍റെ ഐഡിയ വേഗം പറ?” നികിലേഷ് ഉത്സാഹഭരിതനായി.

“കുറച്ച് ദിവസം മുമ്പാണ് ഞങ്ങളുടെ കോളേജിൽ ഒരു പരിപാടി സംഘടിപ്പിച്ചത്. അതിൽ ടിവി ഷോയിൽ കോമഡി സ്‌കിറ്റ് അവതരിപ്പിക്കുന്ന ഒരു കലാകാരനെ ക്ഷണിച്ചിരുന്നു. അദ്ദേഹം ചെയ്‌ത കോമഡി കണ്ട് കുട്ടികൾ തലയറിഞ്ഞു ചിരിച്ചിരുന്നു. നീ സമ്മതിക്കുകയാണെങ്കിൽ നമുക്ക് അദ്ദേഹത്തെ വിളിക്കാം. അദ്ദേഹത്തിന്‍റെ പരിപാടിയുണ്ടെന്നറിഞ്ഞാൽ പിള്ളേർ തള്ളി കയറിക്കോളും!”

“നീ പറഞ്ഞത് ശരിയാണ് റാം. പക്ഷേ ഈ ഐഡിയ എനിക്ക് എന്താണ് നേരത്തെ തോന്നാതിരുന്നത്?” ഇത് കേട്ട് രണ്ടാളും ചിരിച്ചു. ഇതു കേട്ടതും നികിലേഷ് ആവേശഭരിതനായി.

“നീ എന്തു ചെയ്‌താലും വേണ്ടിയില്ല. ആൾക്കൂട്ടമുണ്ടായാൽ മതി. സീറ്റൊന്നും കാലിയായി കിടക്കരുത്. അത്രയും മതി.”

പത്ത് മണിയായിരുന്നു സമയം. ഇപ്പോൾ പക്ഷേ ഒരു മണിയായി. വകുപ്പ് മേധാവി എന്‍റെ നേരെയാണ് ചാടിക്കളിക്കുന്നത്. മുഖ്യാതിഥിയെ അദ്ദേഹം ഊണു കഴിക്കാനായി കൊണ്ടു പോയിരിക്കുകയാണ്. ഇനി ഡോ. ആശിഷ് മടങ്ങി വന്ന് പ്രഭാഷണം പൂർത്തിയാക്കുമോ എന്തോ?” നികിലേഷ് ഒറ്റ ശ്വാസത്തിൽ പറഞ്ഞു.

കോമഡി സ്‌റ്റാർ ഉടനെ എത്താമെന്ന് അറിയിച്ചു. പരിപാടി അവതരിപ്പിക്കാൻ കോമഡി സ്‌റ്റാർ എത്തുന്നതറിഞ്ഞ് നേരത്തെ ഹാളിലെത്താൻ വിസമ്മതിച്ച കുട്ടികൾ വരെ ഇടിച്ചു കയറി. എസ്‌എംഎസ് ലഭിച്ചതോടെ കുട്ടികൾ ഹാളിലേയ്‌ക്ക് ഒഴുകി.

വകുപ്പ് മേധാവിയുമായി കൂടിയാലോചിച്ച ശേഷം സംഘാടകർ ഒരു തീരുമാനത്തിലെത്തി. ആദ്യം കോമഡി പരിപാടി നടത്താം. അപ്പോൾ കുട്ടികൾക്ക് ബോറടിയില്ല. അതിനു ശേഷം മുഖ്യാതിഥിയെ പ്രഭാഷണത്തിനായി ക്ഷണിക്കാം.

മുഖ്യാതിഥി ഇതറിഞ്ഞപ്പോൾ രൂക്ഷമായി നോക്കികൊണ്ട് പറഞ്ഞു. “നോക്കൂ, ഞാനിവിടെ ബഹിരാകാശവുമായി ബന്ധപ്പെട്ട ശാസ്‌ത്രവിഷയം അവതരിപ്പിക്കാനാണ് വന്നത്. അല്ലാതെ നിങ്ങളുടെ വളുപ്പ് കോമഡി ആസ്വദിക്കാനല്ല. നിങ്ങളുടെ കുട്ടികൾക്ക് ഈ ശാസ്‌ത്ര വിഷയത്തിൽ താൽപര്യമില്ലെങ്കിൽ നിങ്ങൾ ആദ്യമേ ആലോചിക്കേണ്ടതായിരുന്നു.” അദ്ദേഹം വകുപ്പ് മേധാവിയോട് ഉച്ചത്തിലാണ് സംസാരിച്ചത്.

വകുപ്പ് മേധാവി ഡോ. ലാൽ നികിലേഷിനേയും കൂട്ടുകാരേയും കണ്ണുരുട്ടി നോക്കിയ ശേഷം മുഖ്യാതിഥി ഡോ. ആശിഷിന്‍റെ കൈ പിടിച്ചു കാണ്ട് മൃദുസ്വരത്തിൽ പറഞ്ഞു.

“ഇന്ന് സംഭവിച്ച കാര്യങ്ങൾക്ക് ഞാൻ അങ്ങയുടെ മുന്നിൽ ലജ്‌ജ കൊണ്ട് തല കുനിക്കുകയാണ്. എന്നോട് ക്ഷമിക്കണം. ഒരു വീഴ്‌ച പറ്റിയതാണ്…”

“ഡോ. ലാൽ, ഞാൻ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല. ഞാൻ എന്‍റെ സങ്കടം പറഞ്ഞുവെന്നേയുള്ളൂ, എനിക്ക് ഇന്ന് രണ്ട് സ്‌ഥലത്ത് പ്രഭാഷണം നടത്താനുള്ള ക്ഷണം ഉണ്ടായിരുന്നു. പക്ഷേ ഞാൻ യുവാക്കളെ പ്രോത്‌സാഹിപ്പിക്കാം എന്നു കരുതിയാണ് ഇവിടെ പങ്കെടുക്കാമെന്ന് ഏറ്റത്.”

“പക്ഷേ എന്‍റെ കണക്ക് കൂട്ടലുകൾ തെറ്റി. ചെറുപ്പക്കാർക്ക് ശാസ്‌ത്ര വിഷയത്തിൽ യാതൊരു താൽപ്യവുമില്ല. നമുക്ക് സ്‌ക്കൂൾ തലം മുതൽ കുട്ടികളിൽ ശാസ്‌ത്ര താൽപര്യം ജനിപ്പിക്കേണ്ടിയിരിക്കുന്നു. അതിനുള്ള ശ്രമങ്ങളാണ് വേണ്ടത്”

“സാറ് പറഞ്ഞത് ശരിയാണ്. നമ്മുടെ രാഷ്‌ട്രത്തിന്‍റെ ഭാവി തന്നെ യുവാക്കളായ ശാസ്‌ത്രജ്‌ഞരുടെ കൈയിലാണ്. സാറ് പറഞ്ഞ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. സാറിന്‍റെ നിരീക്ഷണം വളരെ ശരിയാണ്” വകുപ്പ് മേധാവി പറഞ്ഞു.

“എനിക്ക് അഞ്ചു മണിയുടെ ഫ്‌ളൈറ്റിനാണ് പോകേണ്ടത്. ഇവിടെ നിന്ന് ഒരു മണിക്കൂർ എയർപോർട്ടിലേക്ക് വേണ്ടി വരും” ഡോ. ആശിഷ് പറഞ്ഞു.

“സാറ് പേടിക്കണ്ട. അതിനുള്ള സംവിധാനം ഒരുക്കാം” ഡോ. ലാൽ പറഞ്ഞു.

കോമഡി സ്‌റ്റാർ തന്‍റെ പരിപാടി തുടങ്ങിയതും ഹാളിൽ എല്ലാവരും തലയറിഞ്ഞു ചിരിച്ചു. നല്ല അച്ചടക്കമുള്ള സദസായിരുന്നു അത്. ഡോ. ലാൽ മുഖ്യാതിഥിയോടൊപ്പം സദസിൽ ഇരുന്നു. ഇരിവരും കുട്ടികൾക്കൊപ്പം പരിപാടി നന്നായി ആസ്വദിച്ചു. മുഖ്യാതിഥി ഇടയ്‌ക്കിടയ്‌ക്ക് വാച്ചിൽ നോക്കിക്കൊണ്ടിരുന്നു.

കോമഡി ഷോ തുടങ്ങി അര മണിക്കൂർ കഴിഞ്ഞിരിക്കുന്നു. ഡോ.ലാൽ ഒരു അനൗൺസ്‌മെന്‍റ് നടത്തി. “മുഖ്യാതിഥിയും പ്രമുഖ ബഹിരാകാശ ശാസ്‌ത്രജ്‌ഞനുമായ ഡോ.ആശിഷ് സാറിന്‍റെ പ്രഭാഷണമാണ് അടുത്തത്! കോമഡി ഷോയുടെ ബാക്കി ഭാഗം പ്രഭാഷണ ശേഷം നടത്തുന്നതായിരിക്കും.”

ഉടനെ തന്നെ പ്രൊജക്‌ടറും കസേരകളും വേദിയിൽ സജ്‌ജമാക്കി. ഡോ. ലാൽ സ്‌നേഹപൂർവ്വം ഡോ. ആശിഷിനെ വേദിയിലേക്ക് ആനയിച്ചു. ഈ ഔപചാരികമായ കാര്യങ്ങൾ നടക്കുമ്പോൾ വിദ്യാർത്ഥികൾ ക്ഷമ നശിച്ചു ഇരിക്കുകയായിരുന്നു. കുറെ അധികം കുട്ടികൾ ഹാളിന്‍റെ പുറക് വശത്തെ വാതിലിലൂടെ പുറത്ത് കടന്നു.

നികിലേഷും കുട്ടുകാരും ഇതുകണ്ട് പരിഭ്രാന്തരായി. ഇനി എന്തു ചെയ്യും. അവർ ഉടനെ മുൻവശത്തെ വാതിൽ പോയി അടച്ചു. എന്നിട്ട് പുറക് വശത്തെ വാതിലിനരികിൽ പോയി നിന്നു. അതിനാൽ ഹാളിൽ നിന്ന് കുട്ടികളുടെ ഒഴുക്ക് തടയാനായി സാധിച്ചു. പക്ഷേ ഇതൊന്നും കുട്ടികളുടെ അടുത്ത് ചിലവാകുമായിരുന്നില്ല. അവർ മുൻവശത്തെ വാതിൽ തുറന്ന് പോകാൻ ഒരുങ്ങിയപ്പോൾ നികിലേഷും കൂട്ടുകാരും തടുത്തു. അത് സംഘർഷത്തിനു വഴി വച്ചു.

ഇതുകണ്ട് കൊണ്ട് വന്ന ഡോ. ലാൽ ആരെയും ബലം പ്രയോഗിച്ച് ഹാളിൽ ഇരുത്താൻ ശ്രമിക്കരുതെന്ന് നികിലേഷിന് ഉത്തരവു നൽകി. എല്ലാവരും അതോടെ ഹാളിലെ കസേരകളിൽ വന്നിരുന്നു. പ്രഭാഷണം ശ്രദ്ധിച്ചു.

ഡോ. ആശിഷ് പ്രഭാഷണം അവസാനിപ്പിക്കുമ്പോൾ ഹാളിൽ കഷ്‌ടിച്ച് അമ്പത് പേരെ ഉണ്ടായിരുന്നുള്ളൂ. അതിൽ പലരും ഉറങ്ങുകയോ പാതിമയക്കത്തിലോ ആയിരുന്നു. വിശ്രമിക്കാനാണ് പലരും അവിടെ ഇരുന്നത് തന്നെ. അല്ലാതെ പ്രഭാഷണം ശ്രദ്ധിക്കാനല്ല.

ഡോ. ആശിഷ് അര മണിക്കൂർ ഗംഭീര പ്രസംഗമാണ് നടത്തിയത്. തന്‍റെ ഉദ്ധരണികൾ ഹാളിന്‍റെ നാലു ചുമരുകളിൽ തട്ടി തിരിച്ചു വരികയാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

പ്രഭാഷണം അവസാനിച്ചതോടെ ഹാളിൽ അദ്‌ഭുതാവഹമായ കരഘോഷം മുഴങ്ങി. തന്‍റെ പ്രസംഗത്തിന്‍റെ മികവിനാണോ അതോ എത്രയും പെട്ടെന്ന് പ്രസംഗം അവസാനിപ്പിച്ചതിനാണോ കൈയടി എന്ന് ഡോ. ആശിഷിന് പിടികിട്ടിയില്ല. കാര്യം എന്തായാലും ഡോ.ആശിഷ് സന്തുഷ്‌ടനായിരുന്നു. കാരണം ഡോ. രാജാറാം അനുസ്‌മരണ പ്രഭാഷണം നടത്താൻ കഴിഞ്ഞല്ലോ. അല്ലെങ്കിൽ ആ മഹാനായ ശാസ്‌ത്രജ്‌ഞനോടുള്ള അനാദരവ് ആയേനെ അത്. അദ്ദേഹം വേഗം തന്‍റെ ലാപ്‌ടോപ്പും മറ്റ് സാധനങ്ങളും കാറിൽ എടുത്തു വച്ചു. സംഘാടകർ അദ്ദേഹത്തെ യാത്രയാക്കി.

തിരിച്ച് ഹാളിലെത്തിയ അവർ അദ്‌ഭുതപ്പെട്ടു പോയി. വീണ്ടും കുട്ടികൾ കസേരകളിൽ വന്ന് നിറയുന്നു! ടൗൺ ഹാൾ നിറഞ്ഞു. അവിടെ ശബ്‌ദ മുഖരിതമായി. വകുപ്പ് ‌മേധാവിയും മറ്റ് സംഘാടകരും ഹാളിൽ ഒരിടത്ത് ഇരുന്നു.

കോമഡി സ്‌റ്റാർ സ്‌റ്റേജിലെത്തി. കുട്ടികൾ കരഘോഷം മുഴക്കി. ആ ആരവങ്ങൾക്കിടയിലും ഡോ. ലാൽ, ശാസ്‌ത്രത്തിന്‍റെ ഭാവി വാഗ്‌ദാനങ്ങളായ കുട്ടികളെക്കുറിച്ച് വേവലാതിപ്പെട്ടു. അയാൾ അസ്വസ്‌ഥനായി ഹാൾ വിടാനൊരുങ്ങിയപ്പോൾ നികിലേഷ് പിറകെ വന്നു. സാറിന് വഴിയൊരുക്കി കൊടുത്തു.

“സർ എന്താണ് പ്രശ്നം?” അവൻ ചോദിച്ചു.

ഡോ.ലാൽ ഒന്നു ഇരുത്തി മൂളിക്കൊണ്ട് മനസ്സിൽ പറഞ്ഞു. “ഈ ലോകം ഒരു കോമഡി ഷോ ആണ്.”

और कहानियां पढ़ने के लिए क्लिक करें...