എവിടെ നിന്നോ വന്നേക്കാവുന്ന ഇ-മെയിലുകൾ പരതി അയാൾ ഡെസ്ക്ടോപ്പിൽ വെറുതെ നോക്കിയിരുന്നു. തെരുതെരെ പ്രത്യക്ഷപ്പെട്ടേക്കാവുന്ന ചില ചിഹ്നങ്ങൾ മാത്രമായി സ്വന്തം ജീവിതം മാറി മറയുമ്പോഴും, അയാൾ ഇടയ്ക്കിടെ ദൂരെക്കാണുന്ന മലനിരകളിലേക്ക് അലക്ഷ്യമായി കണ്ണുകൾ പായിച്ച് റിവോൾവിങ്ങ് ചെയറിൽ ചാരിക്കിടന്നു. അത്യാധുനിക സജ്ജീകരണങ്ങളും, ഒരു മിനി ജിമ്മും ഉള്ള മുറിയായിരുന്നു അത്. ഫ്രിഡ്ജിൽ ലോകോത്തര ശ്രേണിയിലുള്ള വിദേശമദ്യ ശേഖരം. ഇവിടുത്തെ തണുപ്പിനെ അതിജീവിക്കാൻ അത്യാവശ്യം അവ കുറച്ച് കരുതിയേ പറ്റൂ.

പുറത്ത് ബാൽക്കണിയിൽ രണ്ട് ബുൾബുൾ പക്ഷികൾ കൂടൊരുക്കാനുള്ള ശ്രമത്തിലാണ്. കരിമ്പനയിൽ നിന്നും താഴേക്ക് തൂങ്ങിക്കിടക്കുന്ന പൂങ്കുലകൾ കുട്ടിക്കാലത്ത് എവിടെയോ കേട്ടു മറന്ന കഥയിലെ സുന്ദരിയായ യക്ഷിയുടെ കേശഭാരത്തെ ഓർമ്മിപ്പിച്ചു. അയാൾ മെല്ലെ പുറത്തു കിടന്ന ഈസി ചെയർ വരാന്തയുടെ ഒരരികിലേക്ക് വലിച്ചിട്ട് ശ്രദ്ധാപൂർവം ഒതുങ്ങിയിരുന്നു. ആ ഇണപക്ഷികളുടെ ചെയ്തികൾക്ക് ഒരു മുടക്കം ഉണ്ടാവാതിരിക്കട്ടെ.

സിഗരറ്റ് തൊടരുത് എന്നാണ് ഡോ.മഹേഷ് അയാളെ ഉപദേശിച്ചയച്ചതാണ്. പക്ഷെ അയാൾ പുകവലിക്കുന്നുണ്ടോ? ഭക്ഷണം കഴിച്ചോ? തലവേദനയുണ്ടോ? ക്ഷീണം തോന്നുന്നുണ്ടോ? എന്നൊക്കെ അന്വേഷിച്ച് വരാനിവിടെ ആരുമില്ല. ഉത്തരേന്ത്യക്കാരനായ കെയർ ടേക്കറും ഭാര്യയും, വച്ചുവിളമ്പുന്നത് കൊണ്ട് അതിഥികളും അയാളും സന്തുഷ്ടൻ. ആ സൗധത്തിൽ വന്നു പോകുന്നവർക്കൊന്നും അയാളെ കാണാൻ പറ്റില്ല. പക്ഷെ CCTV സൗകര്യത്തിലൂടെ ഒരില വീഴുന്നതു പോലും അയാൾക്കറിയാനാവും. എല്ലാ പ്രദേശവാസികളും സന്ദർശകരും വിജനമായ മലയിടുക്കുകളുടെ ഭംഗി കണ്ണിന് അപ്രാപ്യമാവുമ്പോൾത്തന്നെ തങ്ങളുടെ അഭയസ്ഥാനങ്ങളിലെത്തിച്ചേരും.

ഊട്ടിയിലെ ബോർഡിംഗിൽ പഠിക്കുന്ന കേശവ് വിളിക്കുന്ന സമയം ആയിട്ടില്ല. എവിടെയും കോടമഞ്ഞ് വാരിപ്പുകച്ചിരിക്കുകയാണ് പ്രകൃതി. കുറച്ചു മുൻപ് വരെ ആകാശത്ത് ഒരു രക്തച്ഛവി കാണാമായിരുന്നു. കഴുത്തും, നെഞ്ചും മറച്ചിരുന്ന വൂളൻ ഷാൾ അയാൾ ഒന്നുകൂടി ശരീരത്തിലേക്ക് മുറുക്കിപ്പിടിച്ചു; അയാൾ മെല്ലെ ബാൽക്കണിയിൽ ഉലാത്താൻ തുടങ്ങി. താഴെ പോർട്ടിക്കോയിലുള്ള വോൾവോ കാർ ഉടമസ്ഥന്‍റെ കരസ്പർശം ഏൽക്കാതെ കിടക്കാൻ തുടങ്ങിയിട്ട് മാസം രണ്ടു കഴിഞ്ഞു.

അയാൾ ഗൗരിയെ ഓർക്കുകയായിരുന്നു. പഴയ കോളേജ് കാലവും. വെറുതെ ദൂരെ നിന്ന് ഗൗരിയെ നോക്കുക മാത്രമേ അയാൾ ചെയ്തിട്ടുള്ളൂ. അവൾ അയാളെ കണ്ടിട്ടുണ്ടോ എന്നതു തന്നെ സംശയം. എല്ലാം മാറ്റിമറിച്ചത് ഒരു IT expo ആയിരുന്നു. ആദ്യ റൗണ്ട് തിരഞ്ഞെടുപ്പിൽ എല്ലാ batch ൽ നിന്നും ഒരാൾക്ക് പങ്കെടുക്കാമായിരുന്നു ഇന്നവേറ്റീവ് ആശയങ്ങളുമായി. ആ റൗണ്ട് അയാൾ അനായാസം കടന്നു. പക്ഷെ സെലക്ഷൻ റൗണ്ട് കഴിഞ്ഞപ്പോഴാണ് ലക്ഷ്മീകാന്ത് സർ അയാളുടെ ഉത്തരവാദിത്തം എത്ര വലുതാണെന്ന് മനസിലാക്കി കൊടുത്തത്. “See Pramod Inter zone thesis competition comes within two months. This is a prestigious one. You can do this. I have no doubt about it.” ഇന്‍റർസോൺ മത്സരത്തിലെ പ്രബന്ധത്തിന്‍റെ വിഷയം സംബന്ധിച്ച write-up സർ അപ്പോഴേക്കും അയാൾക്ക് കൈമാറിക്കഴിഞ്ഞിരുന്നു.

പണ്ടേ തിരിച്ച് എന്തെങ്കിലും പറയണമെന്ന് ഉള്ളിൽ തോന്നിയാലും മിണ്ടാതിരിക്കലാണ് ശീലം. കേട്ടതും തലയിലേറ്റു പോന്നു. ആദ്യ ആഴ്ചയിൽ എവിടെത്തുടങ്ങണം എന്ന് മനസിലാക്കാനാവാതെ മനസ് അലഞ്ഞു നടന്നു. പക്ഷെ, തടസങ്ങൾ അതിജീവിക്കുക എന്നതായിരുന്നു ഒരു വാശി. കുറെയേറെ റഫറൻസിന് ശേഷം തയ്യാറാക്കിയ പ്രബന്ധവുമായി അയാൾ സാറിന്‍റെയടുത്തേക്ക് നടന്നു.

ചാർട്ടുകൾ, ഡയഗ്രങ്ങൾ, ഉപോൽബലകമായ സ്റ്റേറ്റ്മെന്‍റ്സ് കൂടാതെ, ലോകത്തെ പുതിയ പുതിയ ട്രെൻഡുകൾ, അതോടൊപ്പം വരും രണ്ടു വർഷങ്ങൾക്കുള്ളിൽ കമ്പ്യൂട്ടർ സേവനങ്ങളിൽ പ്രതീക്ഷിക്കുന്ന പൊതുവേ സാധാരണക്കാർക്ക് ഉൾക്കൊള്ളാനാവാത്ത മാറ്റങ്ങൾ എല്ലാം പരാമർശിച്ചിരുന്നു. അത് ഒരു കൊച്ചു കുട്ടിയുടെ ആകാംക്ഷയോടെ വായിച്ചു പോയ ശേഷം ആ അദ്ധ്യാപകന്‍റെ മുഖത്ത് തെളിഞ്ഞ സന്തോഷം ഇന്നലത്തെപോലെ മുന്നിൽ കാണാം.

അവസാനം ആ ദിവസം വന്നെത്തി. മൽസരത്തിൽ പങ്കെടുക്കാൻ ചെന്നൈയിലേക്കാണ് പോയത്. 3 ദിവസത്തിനകം റിസൾട്ട് കോളജിൽ ഈ മെയിലായി എത്തി. കോളേജിലെ ഉച്ചഭാഷിണിയിലൂടെ പ്രിൻസിപ്പലിന്‍റെ അനൗൺസ്മെന്‍റ് കോളേജ് കാമ്പസിൽ മുഴങ്ങി, ” Pramod B.Tech computer science 4th semester bags the title of South zone IT Expo Innovative Thesis competition.” അടുത്തിരുന്ന മദൻ കൈ പിടിച്ച് അഭിനന്ദിച്ചപ്പോഴാണ് താനാണല്ലോ എന്ന തിരിച്ചറിവെത്തിയത്. അന്നാദ്യമായാണ് ഗൗരി അയാളെ നോക്കിയതെന്ന് അയാൾ തിരിച്ചറിഞ്ഞു. അവൾ രണ്ടു മൂന്നു കൂട്ടുകാരികളോടൊപ്പം അടുത്തേക്ക് വന്ന് കൈപിടിച്ച് “കൺഗ്രാചുലേഷൻസ് ” എന്നു പറയുമ്പോഴും അയാൾ എന്നത്തേയും പോലെ നിസംഗനായിരുന്നു. “Thanks” തീർന്നു മറുപടി.

ഇറ്റുവീഴുന്ന മഞ്ഞുതുള്ളികളുടെ ശബ്ദം കേട്ടുകൊണ്ടു നിൽക്കുമ്പോൾ ആ നിസംഗത തന്നെ ഇപ്പോഴും പിന്തുടരുന്നുവെന്ന് അയാൾ മനസിലാക്കി. ഗൗരിക്ക് തന്നോട് തോന്നിയ മമത ഊതിപ്പെരുപ്പിച്ച്, പ്രണയത്തിന്‍റെ മാനത്തിലേക്കെത്തിക്കുവാൻ അധികം വൈകിയില്ല. പലരും പറയുന്നുണ്ടായിരുന്നു “ഭാഗ്യവാൻ, നമ്മളൊക്കെ എത്ര പുറകെ നടന്നിട്ടും കാര്യമുണ്ടായില്ല” എന്നൊക്കെ. എന്നാൽ ഇതറിഞ്ഞിട്ടും അയാൾക്ക് വലിയ ഉൾപ്പുളകമൊന്നും തോന്നിയില്ല.

ക്ലാസ് തീർന്നു. സ്വപ്ന സമാനമായ ജോബ് ഓഫർ ലഭിച്ച് അയാൾ വിദേശത്തേക്ക് പറക്കാനൊരുങ്ങി. ജോലി കിട്ടി ദൂരേക്ക് പോയാലെങ്കിലും അവൾ തന്നെ മറക്കുമെന്ന് അയാൾ ആശിച്ചു. ഗൗരിയെപ്പോലെ നൃത്തത്തിലും, സംഗീതത്തിലും, സ്വതസിദ്ധമായ കഴിവുകളുള്ള കുട്ടി അയാളെപ്പോലെ അന്തർമുഖനായ ഒരാളോടൊപ്പം എരിഞ്ഞു തീരാനുള്ളതല്ല എന്ന് നേരിട്ട് പറയുക തന്നെ ചെയ്തു. കാരണം അയാളുടെ ജീവിത സാഹചര്യങ്ങൾ അയാളെ അങ്ങനെ രൂപാന്തരപ്പെടുത്തുകയായിരുന്നു. പക്ഷെ, അയാൾ അമേരിക്കയിലെത്തി 3 മാസം തികയും മുൻപ് തന്നെ അവളും ഒരു ജോബ് ഓഫറിൽ അയാളോടൊപ്പം ചേർന്നു.

അയാൾ ഇന്നും ഞെട്ടലോടെ ഓർക്കുന്നു, അവളുടെ മാതാപിതാക്കൾ നാട്ടിൽ നിന്നും വിളിച്ച ദിവസം “പ്രമോദ്, അവൾ ഞങ്ങളുടെ ഒരേയൊരു മകളാണ്. അവൾക്ക് നിന്നെ വളരെയധികം ഇഷ്ടമാണ് എന്ന് പറഞ്ഞാൽ പിന്നെ, അവളുടെ ഇഷ്ടങ്ങളാണ് ഞങ്ങളുടെ സന്തോഷം”. അവർ വീണ്ടും എന്തൊക്കെയോ പറഞ്ഞു… “ലിവിംഗ് ടുഗെതർ” ആണെന്നാണ് ഗൗരി വീട്ടുകാരെ ധരിപ്പിച്ചിരിക്കുന്നത്. അന്നും ഈ പറഞ്ഞത് ശരിയല്ല, ഞങ്ങൾ ഒരുമിച്ച് ജീവിച്ചിട്ടില്ല എന്നു പറയാനുള്ള ശക്തി അയാൾക്കില്ലായിരുന്നു.

ഗൗരിക്ക് അയാളോടുള്ള സ്നേഹം, ദൂരെയുള്ള അവളുടെ മാതാപിതാക്കൾ ഇതൊക്കെ എതിരഭിപ്രായം ബോധിപ്പിക്കുന്നതിൽ നിന്നും അയാളെ പിൻതിരിപ്പിച്ചു. എന്തൊക്കെയോ പറയാനുണ്ടെങ്കിലും തൊണ്ടയിൽ തടയുന്നത് പോലെ. അയാൾ ഞെട്ടിപ്പോയി, നാലോ അഞ്ചോ കിലോമീറ്ററുകൾക്കപ്പുറത്ത് അവൾ കൂട്ടുകാരികളോടൊപ്പമായിരുന്നു. പക്ഷെ, അയാൾ നോക്കി നിൽക്കെ അവളുടെ ജീവിതം വഴിമാറി ഒഴുകുകയായിരുന്നു.

ശുദ്ധമായ ഒരു നദിയിൽ മലിന ജനം കലർന്നു തുടങ്ങിയിരുന്നു. പബ്കളിലും, നൈറ്റ്ക്ലബുകളിലും, അവൾ കിട്ടുന്ന പണമെല്ലാം ധൂർത്തടിച്ചു. ഇടയ്ക്കിടെ അവൾ അയാളെ കാണാൻ വരികയും, അവളുടെ സ്നേഹം വെളിവാക്കാൻ തക്കവണ്ണം പ്രകടനങ്ങൾ നടത്തുകയും ചെയ്തു. അയാൾ എപ്പോഴും ഒരു പുഞ്ചിരിയോടെ ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു. ഒരിക്കൽ കുടിച്ച്ബോധം നശിച്ച അവളെ പൊലീസ് കൊണ്ടുവന്നത് അയാളുടെ താമസ സ്ഥലത്തേക്കായിരുന്നു. അർദ്ധബോധാവസ്ഥയിൽ അവൾ പറഞ്ഞു കൊടുത്തത് അയാളുടെ താമസസ്ഥലം!

അവൾ തകർന്നു പോയത് നിശാ സഞ്ചാരത്തിനിടയിൽ അവളെ ആരോ ദുരുപയോഗം ചെയ്തപ്പോഴാണ്. അതിന്‍റെ ഫലമായിരുന്നു കേശവ്. താൻ ഗർഭിണിയാണെന്നറിഞ്ഞ ദിവസം അവൾ ഒരു പാട് കരഞ്ഞു. അയാൾ ആളെ തിരിച്ചറിയാൻ ശ്രമിച്ചെങ്കിലും അവൾക്കൊന്നും ഓർമ്മയില്ലായിരുന്നു. പിന്നീടവൾ വേറെ ഒരിടത്തും പോയില്ല. അവൾ ഊർജ്ജസ്വലതയെല്ലാം നഷ്ടപ്പെട്ട് നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നത് അയാളെ വല്ലാതെ വേദനിപ്പിച്ചു. ഭാര്യ ഭർത്തൃബന്ധം ഒരിക്കൽപ്പോലും ഉണ്ടാകാതെ ഒരു പിതാവെന്ന മേൽവിലാസം ലഭിക്കുക. അന്നയാൾ കുറെ കരഞ്ഞു; ഒരു കൊച്ചു കുട്ടിയെപ്പോലെ… പക്ഷെ അയാളെ സ്നേഹിച്ച് ഇറങ്ങിത്തിരിച്ച ഗൗരിയുടെ നിസ്സഹായത നിറഞ്ഞ മുഖം കാണുമ്പോൾ… അയാൾ മെല്ലെ കേശവിനെ സ്നേഹിച്ചു തുടങ്ങി. അവൾ സന്തോഷം തേടി മറ്റു സ്ഥലങ്ങളിൽ അലയേണ്ടി വന്നത് താൻ മൂലമല്ലേ എന്ന ചിന്തയും അയാളെ കുത്തിനോവിച്ചുകൊണ്ടിരുന്നു.

അയാൾക്ക് എല്ലാം വളരെ വേഗം മടുപ്പുളവാക്കി. യാന്ത്രിക ജീവിതം… ഏതായാലും വീട്ടിലെ കടങ്ങൾ, സഹോദരിയുടെ വിവാഹം ഇതിനെല്ലാമുള്ള പണം അയാൾ ഇതിനോടകം വീട്ടിലേക്കയച്ചു കഴിഞ്ഞിരുന്നു. നാട്ടിൽ പോയാൽത്തന്നെ സുഖമായി കഴിയാനുളള ഒരു ബാങ്ക് ബാലൻസും അയാൾ ഇതിനോടകം കരുതിയിരുന്നു. ഒരു ദിവസം അയാൾ അവളോട് പറയുക തന്നെ ചെയ്തു: “ഗൗരി, let’s go back to India. I prefer any hill station.” അവൾ വല്ലാത്ത പ്രതിസന്ധിയിലായി… താൻ അവളെ വിട്ടു പോകുമോ എന്ന ആധിയായിരുന്നു മുന്നിൽ. തന്‍റെ നഗരജീവിതത്തിന്‍റെ അവസാന ആണിയാണ് അടിക്കപ്പെടുന്നത് എന്ന് അവൾ തിരിച്ചറിഞ്ഞു. അയാളെപ്പോഴും, പ്രകൃതിയെ, അതിന്‍റെ നിശ്ശബ്ദ സൗന്ദര്യത്തെ വല്ലാതെ മോഹിച്ചിരുന്നു. മാസം തോറും ആറക്ക ശമ്പളം കൈപ്പറ്റുമ്പോഴും, കുറച്ചു സ്വസ്ഥത മാത്രമായിരുന്നു, ഏറ്റവുമധികം ആഗ്രഹിച്ചത്. “Pramod, I don’t know whether I may be able to adjust with such a lonely atmosphere”. അവൾ സന്ദേഹപ്പെട്ടു. എതിർ ധ്രുവങ്ങളായിരുന്നല്ലോ എല്ലായ്പ്പോഴും. ചേരാൻ, ചേർക്കാൻ അയാൾ ശ്രമിച്ചുമില്ല.

Global consultants എന്ന ലോകോത്തര IT company യിൽ നിന്നും ഒഴിവാകാൻ ശ്രമിച്ചപ്പോൾ അതിന്‍റെ CEO യുടെ മുഖത്തെ ഞെട്ടൽ അയാൾക്ക് മറക്കാനാവാത്തതായി. രണ്ടോ, മൂന്നോ വർഷങ്ങൾക്കകം MDമാരിൽ ഒരാളായി പ്രമോദിനെ അയാൾ കണ്ടിരുന്നു. വിട്ടു പോകാൻ അവർ അയാളെ അനുവദിച്ചില്ല. work at home എന്ന സംവിധാനത്തിലൂടെയെങ്കിലും അയാളുടെ സേവനം ലഭ്യമാക്കണമെന്ന് ഡയറക്ടർ ബോർഡ് നിർബന്ധം പിടിച്ചു. അവിടെയും അയാൾ എതിർപ്പുപറയാനാകാതെ നിന്നു. എന്നും അയാൾ മറ്റുള്ളവരെപ്പറ്റി അവരുടെ വേദനകളെപ്പറ്റിയായിരുന്നല്ലോ വേവലാതിപ്പെട്ടിരുന്നത്.

“സാബ്, കൈസാ ഹേ ആപ്?” മുഖത്തേക്ക് നോക്കി നിൽക്കുന്ന കിശോർ റാമിന്‍റെ ചോദ്യത്തിലെ അമ്പരപ്പു കണ്ടപ്പോഴാണ് അയാൾ തനിക്കെന്തോ സംഭവിച്ചുവെന്ന് മനസിലാക്കിയത്. ബാൽക്കണിയിൽ കസേരയിലിരിക്കെ, തല ഒരു വശത്തേക്ക് ചരിഞ്ഞു പോവുകയും കസേരയിൽ നിന്നും വീഴാൻ പോകും വിധം കിടക്കുകയായിരുന്നുവെന്നും കിശോർ റാമിന്‍റെ സംഭാഷണത്തിൽ നിന്നും അയാൾക്ക് മനസിലായി. ഭക്ഷണം തയ്യാറായിരിക്കുന്നു എന്ന് അറിയിക്കാൻ കിശോർ മുകളിലേക്ക് വന്നതെത്ര നന്നായി!

കാര്യപ്രാപ്തിയുള്ള ആ ജോലിക്കാരൻ ഉടനെ തന്നെ ഹോം സ്റ്റേ കാര്യങ്ങൾ സുഗമമായി നടത്താൻ തന്‍റെ യജമാനൻ വാങ്ങി നൽകിയിരിക്കുന്ന മാരുതി ഓമ്നിയിൽ സുഹൃത്തായ ഡോ.മോഹന്‍റെ ക്ലിനിക്കിലേക്ക് അയാളെ ‘എത്തിച്ചു. “കാലതാമസം ഉണ്ടാകാതെ ഇവിടെ എത്തിച്ചത് നന്നായി” എന്നയാൾ പ്രമോദിനോട് പ്രത്യേകം പറയുകയും ചെയ്തു. ഹോം സ്റ്റേയിലെത്തുന്ന അതിഥികൾക്കും ചിലപ്പോൾ എന്തെങ്കിലും ആവശ്യം വന്നാൽ സമയം ഒട്ടും പാഴാക്കാതെ അവരെ ഹോസ്പിറ്റലിൽ എത്തിക്കണം എന്ന് അയാൾ കിശോർ റാമിന് പ്രത്യേക നിർദേശം നൽകിയിരുന്നു. അതേതായാലും നന്നായി. കാരണം താഴ്‌വാരത്തിൽ നിന്നും ഒരു വാഹനം ഇവിടെ വന്നെത്തണമെങ്കിൽ ഏതാണ്ട് അര മണിക്കൂർ എങ്കിലും കാലതാമസം ഉണ്ടാവും. പ്രകൃതി രമണീയത നിറഞ്ഞ സ്ഥലങ്ങൾക്ക് ഇങ്ങനെ ചില പ്രശ്നങ്ങളുമുണ്ട്.

സ്ട്രോക്ക്, ഹാർട്ട് അറ്റാക്ക് തുടങ്ങി സമയം നഷ്ടപ്പെടാതെ നോക്കേണ്ട അടിയന്തിര ഘട്ടങ്ങളിൽ മലമുകളിലെ താമസം ചിലപ്പോൾ ജീവനു തന്നെ ഭീഷണിയായി മാറിയേക്കാം. ഭാഗ്യത്തിന് ഡോ. മോഹൻ ഒരു മാസത്തെ വിദേശപര്യടനത്തിന് ശേഷം തിരിച്ചെത്തിയിരുന്നു. ബ്ലഡ് പ്രഷർ ക്രമാതീതമായി താഴേക്ക് പോയതായിരുന്നു അയാളുടെ പ്രശ്നം. ഇനിയും അതും പോലെ ഒരു സ്ഥിതിവിശേഷം വന്നാൽ വളരെ സങ്കീർണ്ണമാവും കാര്യങ്ങൾ. അയാൾക്ക് തന്‍റെ സ്ഥിതി ഓർത്ത് പതിവുപോലെ ഒരു നിർവികാരതയാണ് ഉടലെടുത്തത്.

പക്ഷെ, പിറ്റേന്ന് ശനിയാഴ്ചയായതിനാൽ വൈകിട്ട് തന്നെ കേശവ് ബോർഡിംഗിൽ നിന്നും പുറപ്പെട്ടുവെന്ന് കേട്ടപ്പോൾ അയാളുടെ ഹൃദയം മിടിച്ചു. സ്വന്തമല്ലെങ്കിൽ പോലും അവൻ അയാളുടെ അസ്തിത്വത്തിന്‍റെ രഹസ്യമായിരുന്നു. അവനാകട്ടെ പപ്പയെന്നാൽ, ജീവനും. സ്കൂളിലെ ടീച്ചേഴ്‌സ് അയാളോട് പറയാറുണ്ടായിരുന്നു: “പ്രമോദ് യു ആർ ലക്കി. യുവർ സൺ ലവ്സ് യൂ സോ മച്ച്”. അതു കേൾക്കുമ്പോൾ ഉള്ളിലെവിടെയോ കൊളുത്തി വലിക്കുമെങ്കിലും അയാൾ ഒരു പ്രത്യേക സന്തോഷവും, അഭിമാനവും, അനുഭവിച്ചിരുന്നു.

മാതാപിതാക്കളോടുളള സ്നേഹം പോലും കടപ്പാടുകളാകുന്ന ഈ ലോകത്ത്, ഈ അച്ഛനും, മകനും തമ്മിലുള്ള സ്നേഹം അവരിൽ അതിശയം ജനിപ്പിച്ചിരുന്നു. പപ്പാ മയക്കത്തിലാണ്ട് കിടക്കുന്നത് അവന് ഉൾക്കൊള്ളാനായില്ല. അവൻ അമ്മയെ വിളിച്ചു.. “ഗൗരിമാ, where are you? Please come fast.  Pappa is not well.” മഞ്ഞുപെയ്യുന്ന മലഞ്ചെരിവുകളുടെ ഏകാന്തതയിൽ ശ്വാസംമുട്ട് അനുഭവിച്ചിരുന്നുവെങ്കിലും ഗൗരി കേശവെത്തുന്ന ശനി, ഞായർ ദിവസങ്ങളിൽ അവളുടെ വൃദ്ധ മാതാപിതാക്കളുടെയടുത്തു നിന്നും അവൾ ഓടിയെത്തും, പ്രമോദിന്‍റെ ഹോം സ്റ്റേയിലേക്ക്. അവളുടെ പഴയ കുത്തഴിഞ്ഞ ജീവിതം ഒരിക്കലും ചോദ്യം ചെയ്യാത്ത പ്രമോദ് അവളിൽ ആദരം കൂട്ടിയതേയുള്ളൂ. അയാൾ വാങ്ങിക്കൊടുത്തിരുന്ന ‘ഫോർച്യൂണറി’ൽ അവളും പാഞ്ഞെത്തി.

നഗരജീവിതം ഇപ്പോൾ അവൾക്കും മടുത്തു തുടങ്ങിയിട്ടുണ്ട്. പക്ഷെ മാതാപിതാക്കൾക്ക് തണുപ്പ് അസഹനീയമായതുകൊണ്ട് മാത്രം അവരോടൊപ്പം നഗരത്തിൽ അവൾ കുറച്ചു ദിവസം ചിലവിടുന്നുവെന്നേയുള്ളൂ.

എല്ലാ സുഖസൗകര്യങ്ങളുമുള്ള ഈ ഹോം സ്റ്റേ സമുച്ചയം, അയാളുടെ സന്തത സഹചാരികളായ ബെറ്റ്സി, ബ്രൂണോ എന്നീ രണ്ടു ഡാഷ്ഹണ്ടു വിഭാഗത്തിലെ നായകൾ ഒക്കെ ആർക്കും വേണ്ടാതെയാവുമോ എന്നു വരെ അയാൾ മനസിൽ വ്യഥയോടെ ഓർത്തിരുന്നു. പക്ഷെ കണ്ണുതുറക്കുമ്പോൾ അയാളുടെ കൈ പിടിച്ച് മൃദുവായി തടവിക്കൊണ്ട് അടുത്തിരുന്ന ഗൗരിയും, കണ്ണിമ ചിമ്മാതെ അയാളെ നോക്കി നിൽക്കുന്ന കേശവും, അയാളിൽ സന്തോഷത്തിന്‍റെ തിരതള്ളലുളവാക്കി. ചുറ്റുപാടുമുള്ള പ്രകൃതി പോലും മഞ്ഞുകണങ്ങൾ ജനൽ പാളികളിലേക്കിറ്റിച്ചു കൊണ്ട് തുളുമ്പി നിന്നു.

और कहानियां पढ़ने के लिए क्लिक करें...