വിശ്വസിച്ചാലും… ഇതു വെറും കെട്ടുകഥയല്ല. എന്‍റെ സ്വന്തം അനുഭവമാണ്. ദന്താശുപത്രി ഇന്നും എനിക്കൊരു പേടിസ്വപ്നമാണ്. ദന്തഡോക്ടറെന്നു കേട്ടാൽ ഇന്നും എന്‍റെ പല്ലുകൾ കൂട്ടിയിടിക്കും. നടന്നതൊക്കെ ഞാൻ തന്നെ വിശദീകരിക്കാം.

ഒരു വേനൽക്കാലത്ത് ചൂട് സഹിക്കാനാവാതെ ഞാൻ ഫ്രിഡ്ജിൽ നിന്നും തണു ത്തവെള്ളമെടുത്തു കുടിച്ചു. “ഹാവൂ.. ആശ്വാസമായി” പറഞ്ഞു തീരും മുമ്പ് വലതുഭാഗത്തെ അണപ്പല്ലിൽ വല്ലാത്ത പുളിപ്പ് പോലെ. അതാണ് തുടക്കം. പിന്നങ്ങോട്ട് എന്തു കഴിച്ചാലും പല്ല് പുളിക്കുന്നു.

അണപ്പല്ലാണ്. ഇനിയിപ്പോ താമസിപ്പിക്കണ്ട. ഡോക്ടറെ കണ്ടു കളയാം. ഞാൻ തീർച്ചയാക്കി.

ദന്താശുപത്രിയിലെ തിരക്ക് കണ്ട് കണ്ണ് തള്ളി.

“സാർ, ബുക്കിംഗ് കഴിഞ്ഞതാണോ? ടോക്കണെടുക്കണം.” റിസപ്ഷനിൽ നിന്ന പെൺകുട്ടി ജോലിത്തിരക്കിനിടയിൽ പിറുപിറുത്തു.

എന്നെ തള്ളിമാറ്റി ആരൊക്കെയോ റിസപ്ഷൻ കിളിവാതിലൂടെ ചാഞ്ഞും ചരിഞ്ഞും എന്തൊക്കെയോ സംശയങ്ങൾ ചോദിക്കുന്നുണ്ടായിരുന്നു.

“ആദ്യമായതുകൊണ്ട് ബുക്കിംഗ് വേണ്ട. ടോക്കൺ മതി.” പെൺകുട്ടി പറഞ്ഞു.

ടോക്കണെടുത്ത് താടിയിലും കവിളിലും കൈതാങ്ങി വേദന കടിച്ചു തിന്നുന്ന രോഗികൾക്കിടയിൽ ഒരു കസേരയിൽ ഞാൻ ഇടം പിടിച്ചു. കൊതുകുകളുടെ മൂളിപ്പാട്ടും കുത്തുമേറ്റ് മണിക്കൂറുകളോളം ഊഴവും കാത്തു ഞാനിരുന്നു. പല്ല് ചികിത്സ കഴിഞ്ഞ ഉടനെ പനി ചികിത്സ നടത്തേണ്ടി വരുമോ? എന്‍റെ മുഖത്ത് ആശങ്ക പടർന്നു.

അറ്റന്‍റർ എന്‍റെ പേര് ഉറക്കെ വിളിച്ചു. ദന്തപ്രശ്നത്തിനു ഒരറുതി കാണാൻ പോകുന്നു. ഞാൻ സന്തോഷത്തോടെ അകത്തു കടന്നു.

ചൂടും തണുപ്പുമൊക്കെ കഴിക്കുമ്പോൾ അണപ്പല്ല് പുളിക്കുന്നുണ്ടെന്നു സൂചിപ്പിച്ചു. ഓഫീസ് കസേരയേക്കാൾ ഇരട്ടി വലുപ്പമുള്ളതും യന്ത്രങ്ങളും ലൈറ്റ്‌സും ചെറിയ വാഷ് ബേസിനുമൊക്കെ ചേർന്ന ഒരു ചെയർ. ഡോക്ടർ ആംഗ്യ ഭാഷയിൽ കസേരയിൽ കയറിയിരിക്കാൻ പറഞ്ഞു. എന്‍റെ കഷ്ടകാലത്തിന്‍റെ തുടക്കം അതായിരുന്നു. ബലിക്കോഴിയെ കണ്ട സന്തോഷമായിരുന്നു ഡോക്ടറുടെ മുഖത്ത്. മേശപ്പുറത്തുള്ള വിവിധ ആകൃതിയിലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ഡോക്ടർ എന്‍റെ പല്ലുകൾ ഓരോന്നായി പരിശോധിക്കാൻ തുടങ്ങി. പരിശോധന നിർത്തി ഡോക്ടർ എന്നെ തന്നെ നോക്കി.

“അപ്പോ അണപ്പല്ലിനാണ് പ്രശ്നം അല്ലേ?” ഒരക്ഷരം പോലും പറയാതെ ഡോക്ടർ എന്നെ തന്നെ നോക്കി നിന്നു. ഞാനൊന്നു ഭയന്നു.

“ഡോക്ടർ, പേടിക്കാനൊന്നുമില്ലല്ലോ?” ഞാൻ പകച്ചു.

“നോക്കട്ടെ, പഴുപ്പ് മോണയിലേക്ക് പടർന്നിട്ടുണ്ടോയെന്ന്” എന്‍റെ മുഖഭാവം കണ്ട് ഡോക്ടർ പറഞ്ഞു.

“പഴുപ്പൊന്നുമുണ്ടാവാൻ വഴിയില്ല.” പേടി പുറത്തു കാട്ടാതെ ഞാൻ പറഞ്ഞു.

“അതൊക്കെ നോക്കേണ്ടത് എന്‍റെ ജോലിയാണ്.” ഡോക്ടർ ഒഴുക്കൻ മട്ടിൽ പറഞ്ഞ് കസേരയോടു ചേർത്ത് ഘടിപ്പിച്ച യന്ത്രം ഉപയോഗിച്ച് പല്ല് പരിശോധന തുടങ്ങി.

“ഇനി തുപ്പിക്കോളൂ…” ഞാൻ ഉടനെ തുപ്പി. ചോര… ഇത്രയ്ക്ക് ക്രൂരത വേണ്ടിയിരുന്നില്ല. ഞാൻ നിസ്സഹായതയോടെ ഡോക്ടറുടെ മുഖത്തേക്ക് നോക്കി.

“നിങ്ങളുടെ പല്ലിന്‍റെ രണ്ട് എക്സറേ വേണ്ടി വരും.” ഡോക്ടർ പറഞ്ഞു. ഡോക്ടറുടെ നിർദ്ദേശപ്രകാരം എക്സറേയെടുത്തു.

“പഴുപ്പുണ്ട്, ഞാൻ മരുന്ന് എഴുതിത്തരാം. വേദനയ്ക്ക് കുറവില്ലെങ്കിൽ നാളെ വരണം. ഇല്ലെങ്കിൽ 3 ദിവസം കഴിഞ്ഞ് വന്നാൽ മതി.”

നേരത്തെ തണുപ്പും ചൂടും തട്ടിയാൽ പല്ലൊന്നു പുളിക്കുമായിരുന്നു അത്രമാത്രം. ഇപ്പോൾ കടുത്ത വേദനയുണ്ടല്ലോ.

“മരുന്ന് കഴിച്ചോളൂ, ഒക്കെ ശരിയാവും. താങ്കളുടെ പല്ല് ചികിത്സിച്ച് ശരിയാക്കാം. 2500 രൂപയുടെ ഒരു പാക്കേജുണ്ട്. പഴുപ്പ് മോണയിലേക്ക് പടർന്നിട്ടുണ്ടെങ്കിൽ റൂട്ട് കനാൽ ചെയ്യേണ്ടി വരും.

ഞാൻ ശരിക്കും ഭയന്നു. “സാർ, പണം എത്ര വേണമെങ്കിലുമായിക്കോട്ടെ. ഈ പല്ലൊന്നു ശരിയാക്കി തന്നാൽ മതി.”

ഡോക്ടർ ഉറക്കെ ചിരിച്ചു.

“അങ്ങനെ പേടിക്കാനും മാത്രം ഒന്നുമില്ല കേട്ടോ. നിങ്ങൾ മുറുക്കാറുണ്ടല്ലേ?. പല്ലിൽ കറയും പോടുകളുമുണ്ട്. ശരിക്കും പറഞ്ഞാൽ എല്ലാ പല്ലുകളിലും.. പക്ഷേ ആദ്യം ഈ പല്ലിന്‍റെ കാര്യം ശരിയാക്കാം. എന്നിട്ട്…” ഡോക്ടർ പറഞ്ഞു.

“1,500 രൂപ റിസപ്ഷനിൽ അടച്ചാൽ മതി.” ഡോക്ടർ അടുത്ത രോഗിയെ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

“ങാ, ടെംപററി ഫില്ലിംഗാണ്. ഈ ഭാഗത്ത് വെള്ളം തൊടണ്ട. വേദനയുണ്ടെങ്കിൽ നാളെ വന്നാൽ മതി.” മുറി വിടുന്നതിനു മുമ്പ് ഡോക്ടർ നിർദ്ദേശം നൽകി. വൈകുന്നേരമായപ്പോഴേക്കും വേദന രൂക്ഷമായി. ഡോക്ടർ കുറിച്ചു തന്ന പെയിൻ കില്ലർ കുട്ടികളെ കൊണ്ട് വാങ്ങിപ്പിച്ചു. ഗുളിക കഴിച്ച് രാത്രി ഒരു കണക്കിനു തള്ളി നീക്കി. രാവിലെ കവിൾ നീര് വന്ന് വീർത്തിരുന്നു.

“ഇതിന്‍റെ വല്ല ആവശ്യവുമുണ്ടായിരുന്നോ?” ഞാൻ സ്വയം ചോദിച്ചു.

അടുത്ത ദിവസം ഓഫീസിൽ ലീവ് വിളിച്ചു പറഞ്ഞ് ദന്താശുപത്രിയിലെത്തി. എന്നെ കണ്ട് ഡോക്ടർ വെളുക്കെ പല്ല് കാട്ടി ചിരിച്ചു.

“വരൂ… വരൂ… വേദന കാണുമായിരിക്കും. ഇല്ലേ.”

ടെംപററി ഫില്ലിംഗ് എടുത്ത് കളഞ്ഞ് പുതിയ ഫില്ലിംഗ് വച്ചു.

“ഇനി 3 ദിവസം കഴിഞ്ഞു വന്നാൽ മതി.” ഈ 3 ദിവസത്തിനു ശേഷം പല്ലവി 4 തവണ തുടർന്നു. പക്ഷേ വേദനക്ക് യാതൊരു ആശ്വാസമില്ലായിരുന്നു. പണമൊഴുകുന്ന വഴി ഞാനറിഞ്ഞതുമില്ല.

5-ാമത്തെ കൂടിക്കാഴ്ച്ചയ്ക്കൊടുവിൽ ഡോക്ടർ തുറന്നുപറഞ്ഞു. മറ്റു പല്ലുകൾക്ക് കുഴപ്പം പറ്റാതിരിക്കണമെങ്കിൽ താങ്കളുടെ കേടായ പല്ല് പറിച്ചു കളയുന്നതാ നല്ലത്. ഇൻഫെക്ഷൻ മറ്റു പല്ലുകളിലേക്ക് പടരുതല്ലോ.”

ശരി പറിച്ചോളൂ, എന്‍റെ മുഖത്തെ സമ്മതഭാവം വായിച്ച ഉടനെ മരം പോലെ ഉറച്ചു നിന്ന അണപ്പല്ല് പറിച്ചെടുക്കാൻ ശ്രമം തുടങ്ങി. ഒരു കഷണം പല്ല് പറിഞ്ഞു വന്നു. ബാക്കി മോണയിൽ തന്നെ കുരുങ്ങി നിന്നു.

“ശോ.. കഷ്ടമായിപ്പോയി, ഇനിയിപ്പോൾ റൂട്ട് എടുക്കണമെങ്കിൽ ഓപ്പറേഷൻ വേണ്ടിവരും.” ഓപ്പറേഷൻ എന്നു കേട്ട് ഞാൻ ശരിക്കും ഞെട്ടി.

“ഭയപ്പെടാനൊന്നുമില്ല. പക്ഷേ ബ്ലഡ് നിൽക്കുന്നില്ലല്ലോ.. ഓപ്പറേഷൻ ഫീ 1,500 രൂപ റിസപ്ഷനിൽ അടച്ചോളൂ…”

കൂടുതൽ ചോദ്യങ്ങളിലേക്ക് കടക്കാതെ ഞാൻ രൂപ അടച്ചു. ഞാൻ ഭയന്നു കണ്ണുകൾ ഇറുകെയടച്ചിരുന്നു. പല്ല് പറിച്ചയുടനെ മോണയിൽ 2 സ്റ്റിച്ചുമിട്ടു.

കയ്യിൽ നിന്നും ആയിരങ്ങളാണ് നഷ്ടമായത്. പല്ലും പോയി. വേദനയും തിന്നേണ്ടി വന്നു. ഓപ്പറേഷൻ കഴിഞ്ഞ് രണ്ടാഴ്ച വേണ്ടി വന്നു ശരിക്കുമൊന്ന് ഭേദമാവാൻ. ഇനിയെങ്കിലും ഉള്ള പല്ലുകൾ കേടുവരാതെ സൂക്ഷിക്കണം. ദന്താശുപത്രിയുടെ പടി കാണാൻ ഇടവരരുത്.

और कहानियां पढ़ने के लिए क्लिक करें...