ഇത് വളരെ നല്ല ബന്ധമാണെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ തനു വന്ന് കഴിഞ്ഞേ ഇത് ഉറപ്പിക്കാനാവൂ. തനുവിന്‍റെ അച്‌ഛൻ ഗിരീഷ് വളരെ പ്രതീക്ഷയോടെ ഭാര്യയോട് പറഞ്ഞു.

“ഇനി അവൾ തീരുമാനിക്കട്ടെ. എത്ര നല്ല നല്ല ബന്ധങ്ങൾ വന്നതാ അവളെന്തെങ്കിലും കുറവ് കണ്ടെത്തും. കൂട്ടുകുടുംബം എന്ന് കേൾക്കുന്നതേ അവൾക്ക് കലിയാ. ഇനി അവൾ പറയുന്നതൊന്നും ഞാൻ കേൾക്കില്ല. അവളുടെ നിബന്ധനകളനുസരിച്ച് ഒത്തു വന്ന ബന്ധമാണിത്. പക്ഷേ എന്ത് പറയാനാ ചെറുക്കന്‍റെ കുടുംബം വലുതാണെന്ന് പറഞ്ഞ് അവൾ അങ്കം തുടങ്ങിയില്ലേ… എന്താ ഇപ്പോഴത്തെ ഈ പെൺകുട്ടികൾക്ക് പറ്റിയത്.” തനുവിന്‍റെ അമ്മ സുധ തെല്ല് സങ്കടത്തോടെ പറഞ്ഞു.

“ഇതൊക്കെ അവളുടെ ബെസ്റ്റ്ഫ്രണ്ടില്ലേ റിയാ അവള് കാരണമാണ്. നമ്മൾ പറയുന്നതിലും കൂട്ടുകാർ പറയുന്നതിലാണല്ലോ അവൾക്ക് കാര്യം.” ഗിരീഷ് അരിശത്തോടെ പറഞ്ഞു.

ഗിരീഷും സുധയും മകളുടെ പിടിവാശിയെ പറ്റി ആകുലതയോടെ പറഞ്ഞു കൊണ്ടിരിക്കെ തനു ഓഫീസിൽ നിന്നും മടങ്ങിയെത്തി. അച്‌ഛന്‍റെയും അമ്മയുടെയും മുഖം ഗൗരവം പൂണ്ടിരിക്കുന്നത് കണ്ട് തനു ചോദ്യഭാവത്തിൽ നോക്കി. തന്‍റെ കല്യാണ കാര്യമാണ് വിഷയം എന്ന് പിടികിട്ടിയതോടെ അവൾ പൊട്ടിച്ചിരിയോടെ പറഞ്ഞു.

“ഓ… പിന്നെയും വല്ല കല്യാണാലോചനയും വന്ന് കാണുമല്ലോ?”

തനുവിന്‍റെ തമാശ കലർത്തിയുള്ള സംസാരം കേട്ട് ഇരുവർക്കും ചിരിപൊട്ടി. നിമിഷനേരം കൊണ്ട് അന്തരീക്ഷമാകെ മാറി. അപ്പോഴേക്കും തനുവിന്‍റെ അമ്മ അടുക്കളയിൽ പോയി ചായയുമായി വന്നു.

ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടെ ഗിരീഷ് കണ്ണുകൊണ്ട് ആംഗ്യം കാട്ടിയതനുസരിച്ച് സുധ പുതിയ വിവാഹാലോചനയെ സംബന്ധിച്ചുള്ള വിഷയം എടുത്തിട്ടു.

“വളരെ നല്ല ബന്ധമായിട്ടാ ഞങ്ങൾക്ക് തോന്നിയത്. പയ്യന്‍റെ അച്‌ഛനും അമ്മയും മൂത്തമകന്‍റെ കുടുംബത്തിനുമൊപ്പം ഇവിടെയാ താമസം. ഇളയ മകന് മുംബൈയിലാ ജോലി. അവനൊരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ പ്രൊഡക്റ്റ് മാനേജരാ.”

“അപ്പോൾ തനിച്ച് താമസിക്കുകയാ അല്ലേ?” തനു ഒരു നിമിഷം ആലോചിച്ച ശേഷം ചിരിച്ചു കൊണ്ട് പറഞ്ഞു.

“അതെ”

“അങ്ങനെയാണെങ്കിൽ ഞാൻ ഓകെ. പയ്യന്‍റെ അച്‌ഛനും അമ്മയും ഇടയ്ക്കിടയ്ക്ക് മുംബൈയിൽ വന്ന് ശല്യപ്പെടുത്താതിരുന്നാൽ മതി.” തനു വലിയൊരു പൊട്ടിച്ചിരിയോടെ പറഞ്ഞു. തനുവിന്‍റെ നിസാരഭാവത്തിലുള്ള മറുപടി ഇഷ്ടപ്പെടാതെ സുധ പൊട്ടിത്തെറിച്ചു.

“നീയെന്ത് വിഡ്ഢിത്തമാണ് പറയുന്നത്? അത് അവരുടെ മകനാണ്. അവർക്ക് അവരുടെ മകനെ കാണാൻ അവിടെ ചെന്നു കൂടെ? നീ എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്? എന്തൊരു ചിന്താഗതിയാ നിന്‍റേത്? കഷ്ടമാ ഇത്. നീ ഇത് എന്ത് വിചാരിച്ചാ. ഭർതൃ വീട്ടിൽ ഭർത്താവ് മാത്രമല്ല ഉള്ളത്. മറ്റ് ബന്ധുക്കളും ഉണ്ടാകും. അവരുമായും ഊഷ്മളമായ ബന്ധമുണ്ടാകണം.”

“വേണ്ടമ്മേ, എനിക്ക് അതൊക്കെ ഓർക്കുമ്പോഴെ ടെൻഷനാ, റിയ പറഞ്ഞത് എന്താണെന്ന് അറിയാമോ…”

തനു കൂട്ടുകാരിയുടെ പേര് പറയുന്നത് കേട്ടതോടെ സുധയുടെ ദേഷ്യം മൂർഛിച്ചു.

“എനിക്ക് ആ പെണ്ണ് പറഞ്ഞതൊന്നും കേൾക്കണ്ട. അവളൊറ്റ ഒരുത്തി കാരണമാ നീ ഇങ്ങനെ തലതിരിഞ്ഞു പോയത്. നമ്മുടെ കുടുംബത്തിൽ നമ്മൾ 3 പേരെയുള്ളൂ. ഒരു വലിയ കുടുംബത്തിൽ കുറേ അംഗങ്ങളുണ്ടാകും. അവരെല്ലാം ഒത്തുചേരുമ്പോൾ എന്ത് രസമായിരിക്കും.”

“കുറച്ച് ദിവസം മുമ്പ് നീ തന്നെ പറഞ്ഞതല്ലേ കുറേയംഗങ്ങളുള്ള കുടുംബം മതിയെന്ന്. എത്ര പെട്ടെന്നാ ആ പെണ്ണ് പറഞ്ഞത് കേട്ട് നീ മനസ്സ് മാറ്റിയത്. എന്‍റെ മോളെ അവൾ പറഞ്ഞ് തിരുത്തി.” സുധ പറഞ്ഞ് പറഞ്ഞ് കരച്ചിലിന്‍റെ വക്കിലെത്തി.

തനുവിനും ദേഷ്യം വന്നു. അവൾ സ്വന്തം മുറിയിൽ കയറി കതകടച്ചു. സുധയും ഗിരീഷും എന്ത് ചെയ്യണമെന്നറിയാതെ തലയ്ക്ക് കയ്യും കൊടുത്തിരുന്നു.

തനുവിന്‍റെ ഏറ്റവുമടുത്ത കൂട്ടുകാരിയാണ് റിയ. 6 മാസം മുമ്പായിരുന്നു അവളുടെ വിവാഹം. സമ്പന്ന കുടുംബത്തിലേക്കാണ് അവളെ വിവാഹം കഴിപ്പിച്ചയച്ചത്. വലിയ കുടുംബം. റിയക്കും നല്ല ജോലിയുണ്ട്. റിയയുടെ ഓരോ വിശേഷങ്ങളും തനു സുധയോട് പറയുമായിരുന്നു.

അവധി ദിവസങ്ങളിലും ഓഫീസ് ടൈമിലുമെല്ലാം ഇരുവരും വാട്സാപ്പിൽ പരസ്പരം ചാറ്റ് ചെയ്യുന്നതു കൊണ്ട് പരസ്പരം എല്ലാ കാര്യങ്ങളും അപ്പപ്പോൾ അറിഞ്ഞിരുന്നു.

ചിലപ്പോൾ ഏറെ സമയം ഇരുവരും തമ്മിൽ ഫോൺ ചെയ്യുന്നതു വഴിയും സുധ ചില കാര്യങ്ങളൊക്കെ കേൾക്കുകയും ചെയ്യുമായിരുന്നു. അതൊക്കെ കേൾക്കുമ്പോൾ സുധയ്ക്ക് വല്ലാത്ത നിരാശ ഉള്ളിൽ തോന്നിയിരുന്നു. മിക്കപ്പോഴും ഭർതൃവീട്ടുകാരേയും ഭർത്താവിനെപ്പറ്റിയുമൊക്കെ കുറ്റം പറഞ്ഞു കൊണ്ടുള്ള കോളുകളായിരുന്നു റിയയുടേത്.

ഭർത്താവിന്‍റെ വീട്ടിലുണ്ടാകുന്ന എല്ലാ കുറ്റവും കുറവുകളും അവൾ അപ്പപ്പോൾ തനുവിനെ വിളിച്ചറിയിക്കും. അവളുടെ അടുത്ത കൂട്ടുകാരിയാണല്ലോ തനു. അതുകൊണ്ട് റിയയെപ്പറ്റി ആരെങ്കിലും കുറ്റപ്പെടുത്തി പറയുന്നത് തന്നെ അവൾക്ക് സഹിക്കുമായിരുന്നില്ല. മാത്രവുമല്ല റിയ പറയുന്ന എല്ലാ കാര്യവും തനു അമ്മയുമായും പങ്കുവച്ചിരുന്നു.

ചിലപ്പോൾ അവൾ ഓടി വന്ന് പറയും. “ഇന്ന് റിയയുടെ മൂഡ് അത്ര ശരിയല്ല. അവളുടെ ഭർത്താവ് മോണിംഗ് വാക്കിന് പോകാൻ അവളെ രാവിലെ വിളിച്ചുണർത്തിയിരിക്കുന്നു. അവൾക്കാണെങ്കിൽ നല്ല ഉറക്കവും. സ്വന്തമിഷ്ടമനുസരിച്ചു പോലും പാവത്തിന് ജീവിക്കാൻ കഴിയുന്നില്ലല്ലോ.”

മറ്റൊരു അവസരത്തിൽ മറ്റൊരു കാരണവും പറഞ്ഞാണ് തനു വന്നത്. “റിയയുടെ അമ്മായിയമ്മ ഭയങ്കര ഹെൽത്ത് കോൺഷ്യസ് ആണമ്മേ. അതുകൊണ്ട് അവൾക്ക് ലഞ്ചിന് രുചിയോടെ ഒന്നും കഴിക്കാൻ പറ്റുന്നില്ല.” സുധ ഉടനടി മറുചോദ്യം ചോദിച്ചു.

“അവളുടെ അമ്മായിയമ്മയാണോ ലഞ്ച് തയ്യാറാക്കുന്നത്?”

“അതെ, റിയയ്ക്ക് ഓഫീസിൽ പോകേണ്ടതു കൊണ്ട് വീട്ടിലെ മുഴുവൻ ജോലിയും അവരാണ് ചെയ്യുന്നത്. ഒരു മെയിഡ് ഉണ്ടെങ്കിലും അമ്മായിയമ്മ പറയുന്നതനുസരിച്ചുള്ള ഭക്ഷണമേ അവരുണ്ടാക്കൂ.”

“അത് നല്ല കാര്യമാണ്. റിയയ്ക്ക് കുറേക്കൂടി എളുപ്പമായല്ലോ. അതിന് പരാതിപ്പെടാൻ ഒന്നുമില്ല.” സുധ നിസ്സാരമട്ടിൽ മറുപടി പറഞ്ഞു.

“എന്ത് സന്തോഷമാ അമ്മേ. ഓഫീസിൽ കൊണ്ടു പോകുന്ന ഉച്ചഭക്ഷണം അവൾക്ക് കഴിക്കാനേ തോന്നില്ല. അതവൾ ഓഫീസിൽ ആർക്കെങ്കിലും കൊടുത്ത് പുറത്ത് പോയി വേറെ ഫുഡ് കഴിക്കും.”

“ഇതിലെന്തിരിക്കുന്നു പരാതി പറയാൻ. അവളുടെ അമ്മായിയമ്മ നല്ല ഭക്ഷണമല്ലേ ഒരുക്കുന്നത്.”

അമ്മയുടെ ന്യായീകരണം കേട്ട് തനുവിന് ദേഷ്യം വന്നു. “അമ്മയ്ക്കെന്താ അവളുടെ വിഷമം മനസ്സിലാകാത്തത്?”

“കാരണം അതൊന്നും ഒരു വിഷമമേയല്ല. അനാവശ്യമായ കാര്യങ്ങൾ കേട്ട് നീ നിന്‍റെ സമയം നഷ്ടപ്പെടുത്തുകയാ.” സുധ തീർത്തു പറഞ്ഞു.

അതിനു ശേഷം രണ്ട് ദിവസം തനു പിന്നെ അതെക്കുറിച്ചൊന്നും സംസാരിച്ചതേയില്ല. മൂന്നാമത്തെ ദിവസം അവൾ പതിവുപോലെ പറഞ്ഞു തുടങ്ങി.

“റിയയുടെ മുഴുവൻ ബന്ധുക്കളും അടുത്തടുത്താ താമസിക്കുന്നത്. എല്ലാ ദിവസവും എന്തെങ്കിലും ഫംഗ്ഷൻ അവരുടെ ആരുടെയെങ്കിലും വീട്ടിലുണ്ടാകും. മാത്രവുമല്ല എല്ലാവരും അവധി ദിവസം എന്തെങ്കിലും പ്രോഗ്രാം തയ്യാറാക്കും. പാവം റിയ ആകെ വശം കെട്ടു.”

സുധ അതിന് മറുപടിയൊന്നും പറയാതെ നിശബ്ദത പാലിച്ചു. റിയയുടെ കാര്യം കേട്ട് അവർക്ക് മടുപ്പ് തോന്നിയിരുന്നു. തനുവിന്‍റെ ചിന്താ രീതിയ്ക്ക് പാടെ മാറ്റം വന്നിരിക്കുന്നത് സുധ ശ്രദ്ധിച്ചു. ഏത് കാര്യത്തേയും സൗമ്യവും സ്നേഹവും നിറഞ്ഞ മാനസികാവസ്‌ഥയോടെ സമീപിച്ചിരുന്ന തനുവിന്‍റെ മനസ്സിലിപ്പോൾ ശുഭാപ്തി വിശ്വാസം ഒട്ടുമില്ലാതായിരിക്കുന്നു.

കുറച്ച് ദിവസങ്ങൾക്കു ശേഷം തനുവിന് വന്ന വിവാഹാലോചന ഉറപ്പിച്ചു. തനുവും രജത്തും പരസ്പരം കണ്ട് ഇഷ്ടപ്പെട്ടു. എല്ലാം സന്തോഷപൂർവ്വം തീരുമാനിക്കപ്പെട്ടു. രജത്ത് മുംബൈയിൽ തനിച്ചായിരുന്നു താമസം. വിവാഹം എത്രയും പെട്ടെന്ന് നടത്തണമെന്നായിരുന്നു രജത്തിന്‍റെ അച്‌ഛന്‍റെയും അമ്മയുടെയും ആഗ്രഹം. അതുകൊണ്ട് തനുവിന്‍റെയും രജത്തിന്‍റെയും വിവാഹം വളരെ വേഗം തന്നെ നടന്നു. വിവാഹത്തിൽ പങ്കെടുക്കാൻ ഭർത്താവ് അനുജിനെയും കൂട്ടിയാണ് റിയ എത്തിയത്.

വന്നപാടേ റിയ തനുവിനെ ചേർത്തു പിടിച്ച് അഭിനന്ദിച്ചു. “തനു നിനക്ക് ലോട്ടറി അടിച്ചിരിക്കുകയാ. എല്ലാ ബന്ധുക്കളിൽ നിന്നും അകലെ ഭർത്താവിനൊപ്പമല്ലേ താമസിക്കാൻ പോകുന്നത്. എനിക്കും ഇതുപോലെയുള്ള ഒരു ബന്ധം കിട്ടിയിരുന്നെങ്കിൽ.”

റിയയുടെ അഭിപ്രായ പ്രകടനം കേട്ട് സുധയ്ക്ക് ദേഷ്യം വന്നു. വിവാഹത്തിന് ഒരാഴ്ച കഴിഞ്ഞ് രജതും തനുവും മുംബൈയിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തി. തനു ജോലി ചെയ്‌തിരുന്ന ഓഫീസിന് മുംബൈയിലും ബ്രാഞ്ചുണ്ടായിരുന്നതിനാൽ അവൾ മുംബൈ ഓഫീസിലേക്ക് മുൻകൂട്ടി ട്രാൻസ്ഫർ വാങ്ങി.

രജത്തിന്‍റെ മൂത്ത സഹോദരൻ വിജയ് ഭാര്യ രേഖയുടേയും അവരുടെ നാലും രണ്ടും വയസ്സുള്ള കുഞ്ഞുങ്ങളുടെയും രജത്തിന്‍റെ മാതാപിതാക്കളുടേയും സ്നേഹനിർഭരമായ പെരുമാറ്റവും സാമീപ്യവും തനുവിന്‍റെ മനസ്സിനെ വല്ലാതെ മാറ്റിയിരുന്നു. എങ്കിലും അവരുടെ ഇടപെടലുകളില്ലാത്ത ഒരിടത്താണല്ലോ താനും ഭർത്താവും താമസിക്കാൻ പോകുന്നതോർത്ത് അവൾ സന്തോഷിച്ചു.

ഇടയ്ക്കിടെ ഫോണിൽ വിളിച്ച് റിയ അവളെ ഉപദേശിക്കാനും മറന്നില്ല. “നീ ഒരിക്കലും അച്‌ഛനോടും അമ്മയോടും മുംബൈയിലേക്ക് വരാൻ ക്ഷണിക്കരുത്. വന്നാൽ പിന്നെ അവർ അവിടെ തന്നെ താമസമാക്കും.” രജത്തിന്‍റെയും തനുവിന്‍റെയും മാതാപിതാക്കളും ബന്ധുക്കളും നിറഞ്ഞ സ്നേഹത്തോടെയും ആശീർവാദത്തോടെയും അവരെ എയർപോർട്ടിൽ നിന്നും യാത്രയാക്കി.

മുംബൈയിലെത്തിയ ഇരുവരും പുതിയൊരു ജീവിതത്തിന് തുടക്കം കുറിച്ചു. രജത്തിനൊപ്പമുള്ള അവളുടെ ജീവിതം ആഹ്ലാദത്തിന്‍റേതായിരുന്നു. ഇരുവരും ഓഫീസിലേക്ക് രാവിലെ പുറപ്പെടും. വീക്കെന്‍റേൽ മാത്രമാണ് മനസ്സ് തുറന്ന് ഇരുവരും ഒന്ന് സംസാരിച്ചിരുന്നത് തന്നെ.

രാവിലെ സർവ്വന്‍റ് ലതാഭായി വന്ന് വീട്ടിലെ മുഴുവൻ ജോലിയും ചെയ്‌ത് പോകും. അടുക്കളയിലെ കാര്യം നോക്കുന്നതിനിടെ തനു ഓഫീസിലേക്ക് പോകാനുള്ള തയ്യാറെടുപ്പും നടത്തും. ഫ്ളാറ്റിൽ 2 പേർ മാത്രമായതിനാൽ ജോലിയൊന്നും അധികം ഉണ്ടായിരുന്നില്ല. പകൽ മുഴുവനുമുള്ള തളർച്ചയ്ക്കൊടുവിൽ വൈകുന്നേരം വീട്ടിൽ മടങ്ങിയെത്തി അടുക്കളയിൽ കയറി എന്തെങ്കിലും ചെയ്യാനുള്ള മൂഡ് ഒട്ടും ഉണ്ടാവികയില്ല. തനുവിന്‍റെ ബുദ്ധിമുട്ട് കണ്ട് വൈകുന്നേരത്തേക്ക് കൂടി ഒരു മെയിഡിനെ വച്ചാലോയെന്ന് രജത്ത് തനുവിനോട് ചോദിച്ചു.

“പക്ഷേ നമ്മൾ വരുന്ന ടൈം കൃത്യമായി പറയാനാവില്ലല്ലോ. തന്നെയുമല്ല വീടിന്‍റെ താക്കോൽ ഏൽപ്പിക്കുന്നത് അത്ര സേയ്ഫുമല്ല.”

“എന്നാൽ സാരമില്ല. നമുക്ക് രണ്ടുപേർക്കും ചേർന്ന് എന്തെങ്കിലും തയ്യാറാക്കാം.” രജത്ത് അതിനും പരിഹാരം കണ്ടെത്തി. ഇതിനിടെ റിയയും തനുവും വാട്സാപ്പിൽ ചാറ്റ് ചെയ്യുന്നത് തുടർന്നു കൊണ്ടിരുന്നു. തനുവിന്‍റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ അനുഭവങ്ങൾ കേട്ട് റിയ നെടുവീർപ്പിട്ടു കൊണ്ടിരുന്നു.

തനുവിന്‍റെ വിവാഹം കഴിഞ്ഞിട്ട് 5 മാസങ്ങൾ കടന്നു പോയിരുന്നു. രജത്തിന് കമ്പനി സംബന്ധമായി പരിശീലനത്തിനായി ഒരാഴ്ചത്തേക്ക് സിംഗപ്പൂരിലേക്ക് പോകേണ്ടതായി വന്നു. തനു ഫ്ളാറ്റിൽ തനിച്ചാകുമല്ലോയെന്നോർത്ത് രജത്തിന് ആധി തോന്നി.

“തനിച്ചെങ്ങനെ കഴിയും? നമുക്ക് നാട്ടിൽ നിന്നും അച്‌ഛനേയും അമ്മയേയും വരുത്താം. അവൻ ഇതുവരേയും ഇവിടെ വന്നിട്ടില്ല.” രജത്ത് ഒരു നിർദ്ദേശം മുന്നോട്ട് വച്ചു,

“അയ്യോ സാരമില്ല ഞാൻ തനിച്ചല്ലല്ലോ. റിയയ്ക്ക് ഇവിടെ വരണമെന്ന് വലിയ ആഗ്രഹമുണ്ട്. അവൾ വരികയാണെങ്കിൽ അച്‌ഛനേയും അമ്മയേയും നമുക്ക് പിന്നീട് രജത്ത് മടങ്ങി വന്ന ശേഷം വിളിക്കാം.” തനുവിന്‍റെ തീരുമാനത്തോട് രജത്തും യോജിച്ചു. തന്‍റെ ഇഷ്ടത്തിനനുസരിച്ച് കാര്യം സാധിച്ചെടുത്തതിൽ തനുവിന് സന്തോഷം തോന്നി.

സമയം കിട്ടിയപ്പോൾ തനു ഉടനടി ഫോൺ ചെയ്ത് റിയയെ മുംബൈയിലേക്ക് ക്ഷണിച്ചു.

“നീ വാക്ക് മാറരുത്. വന്നേ പറ്റൂ.”

“ഉറപ്പായും ഞാൻ വരും. എനിക്കും ഈ തിരക്കിൽ നിന്നും ഒന്ന് ഒഴിഞ്ഞു നിൽക്കാമല്ലോ. ഒരാഴ്ച നിന്‍റെ കൂടെ സന്തോഷത്തോടെ കഴിച്ചു കൂട്ടാമല്ലോ.”

രജത്ത് സിംഗപ്പൂരിലേക്ക് യാത്ര പുറപ്പെട്ട അന്ന് വൈകുന്നേരം തന്നെ റിയ മുംബൈയിലെത്തി. ഏറെ നാളിനു ശേഷമുള്ള കൂടിക്കാഴ്ചയായതിനാൽ ഇരുവരും പരസ്പരം കണ്ടയുടനെ ആശേഷിച്ചു.

ഇത്രയും നാളത്തെ ഇടവേളയിൽ സംഭവിച്ച വിശേഷങ്ങൾ ഇരുവരും പങ്കുവച്ചു കൊണ്ടിരുന്നു. എത്ര പറഞ്ഞാലും തീരാത്തത്ര വിശേഷങ്ങളാണ് അവർക്കുണ്ടായിരുന്നത്. രാത്രി ഏറെ കഴിഞ്ഞു അവർ ബന്ധുക്കളെപ്പറ്റിയും കൂട്ടുകാരെപ്പറ്റിയുമുള്ള വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.

പിറ്റേദിവസം തനു ഓഫീസിൽ നിന്നും അവധിയെടുത്തു. ഇരുവരും അന്ന് കുറേ കറങ്ങി നടന്നു. ഉച്ചയ്ക്ക് സിനിമ കണ്ടശേഷം കുറേ ഷോപ്പിംഗും നടത്തി. രാത്രി ഏറെ കഴിഞ്ഞാണ് അവർ ഫ്ളാറ്റിൽ മടങ്ങിയെത്തിയത്. ഏറെ നേരത്തെ ഷോപ്പിംഗും കറക്കവുമൊക്കെയായി റിയയ്ക്ക് സന്തോഷമടക്കാനായില്ല.

“ഹാവൂ… മറ്റൊരു ലോകത്തെത്തിയ പോലെയാ തോന്നുന്നത്. നീ ലക്കി തന്നെ. സ്വസ്ഥമായി കറങ്ങി നടക്കാം. ഇഷ്ടം പോലെ ഷോപ്പിംഗ് ചെയ്യാം. ഇവിടെ നിൽക്കാൻ കൊതിയാവുന്നു.”

“ഹൊ തളർന്നു. ഇനി നമുക്ക് ഉറങ്ങാം. എനിക്ക് നാളെ ഓഫീസിൽ പോകാനുള്ളതാ വൈകുന്നേരം വേഗമെത്താം. രാവിലെ മെയിഡ് വന്ന് ജോലിയൊക്കെ ചെയ്യും.” തനു കൂട്ടുകാരിയോട് ഗുഡ്നൈറ്റ് പറഞ്ഞ ശേഷം കിടന്നു.

പിറ്റേന്ന് അതിരാവിലെ ഉണർന്ന് അത്യാവശ്യം ജോലിയൊക്കെ ചെയ്‌തശേഷം തനു ഓഫീസിലേക്ക് യാത്രയായി. റിയ അപ്പോഴും ഉണർന്നിരുന്നില്ല. 11 മണിയായതോടെ റിയ തനുവിനെ ഫോണിൽ വിളിച്ചു.

“തനു ഗുഡ്മോണിംഗ്. ഞാൻ സുഖമായി ഉറങ്ങി. എഴുന്നേറ്റിട്ട് കുറച്ച് നേരമായി. എത്ര ശാന്തമാണ് നിന്‍റെ വീട്. ശല്യമുണ്ടാക്കുന്ന ഒരു ശബ്ദം പോലുമില്ല.”

അൽപസമയം ഇരുവരും ഫോണിൽ സംസാരിച്ചു. തനു നേരത്തെ തന്നെ റിയ മുംബൈയിൽ വരുന്ന വിവരം അമ്മയെ വിളിച്ചറിയിച്ചിരുന്നു.

“അവളുടെ വീട്ടുകാർ എത്ര നല്ലവരാ. ഒരാഴ്ചക്കാലം കൂട്ടുകാരിക്കൊപ്പം കഴിയാൻ മരുമകളെ അയച്ചത് കണ്ടില്ലേ. എന്നിട്ടും റിയ അവരെ സ്നേഹിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലല്ലോ.” സുധ പരിഹാസ രൂപേണ മറുപടി പറഞ്ഞു.

റിയ കുളി കഴിഞ്ഞ ശേഷം ഭക്ഷണം കഴിച്ചു. ഏറെ നേരം ടിവിയിൽ സിനിമ കണ്ടശേഷം വീണ്ടും ഉറങ്ങി. വൈകുന്നേരമായതോടെ തനു ഓഫീസും കഴിഞ്ഞെത്തി. ഇരുവരും ഒരുമിച്ചിരുന്ന് ചായ കുടിക്കുകയും വിശേഷങ്ങൾ പങ്കു വയ്ക്കുകയും ചെയ്‌തു.

“ഇനി നീ പറയെടീ നിന്‍റെ വിശേഷങ്ങൾ” റിയ തനുവിനോടായി ചോദിച്ചു. “എന്ത് പറയാനാ ഞങ്ങൾ രാവിലെ പോയി രാത്രി മടങ്ങിയെത്തും. ആഴ്ച മുഴുവനും അങ്ങനെയായിരിക്കും. വീക്കെന്‍റിലാ ഒന്ന് റെസ്റ്റ് എടുക്കുക. ഇവിടെയാണെങ്കിൽ ആരും സംസാരിക്കാനുമില്ല. ആരും വരികയുമില്ല.”

“അവിടെയാണെങ്കിൽ വീട്ടിൽ കയറിയാലുടൻ അമ്മായിയമ്മ ചായ, പലഹാരം, രാത്രി ഭക്ഷണം എന്നൊക്കെ ചോദിച്ചു കൊണ്ടിരിക്കും. അതൊക്കെ ഞാൻ എടുത്തു കഴിക്കില്ലേ. അതൊക്കെ കേട്ട് മടുത്തു ഇപ്പോ വന്ന് വന്ന് അല്ലറ ചില്ലറ പ്രശ്നങ്ങളൊക്കെയുണ്ട്.”

തനു അൽപനേരം സ്വന്തം മനോഭാവത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചുമോർത്ത് വ്യസനിച്ചു. അവളുടെ മനസ്സ് ഉദാസീനമായി. റിയ പറഞ്ഞതോർത്തു കൊണ്ട് തനു ഇരുവർക്കുമുള്ള ഡിന്നർ തയ്യാറാക്കി. ഇടയ്ക്കിടെ റിയയുടെ ഫോണിലേക്ക് വിശേഷങ്ങൾ തിരക്കി കൊണ്ട് അവളുടെ ഭർത്താവും അമ്മായിയമ്മയും വിളിച്ചു കൊണ്ടിരുന്നു.

ഉറങ്ങാൻ കിടന്നപ്പോൾ ഇരുവരുടേയും മനസ്സിൽ വ്യത്യസ്തങ്ങളായ ചിന്തകൾ ഉണർന്നു. എത്ര സുന്ദരമായ ജീവിതമാണ് തനുവിന്‍റേതെന്ന് റിയയോർത്തു. സ്വസ്ഥവും ശാന്തവുമായ വീട്. ആരുടേയും ഇടപെടലുകളില്ല. ഇഷ്ടം പോലെ ജീവിക്കാം. എവിടെയെങ്കിലും പോകാം. സ്വന്തമിഷ്ടമനുസരിച്ച് എന്തും ചെയ്യാം. എത്ര സുന്ദരമായ ജീവിതമാണ്. എന്നാൽ തനുവിന്‍റെ മനസ്സിലെ ചിന്തകൾ മറ്റൊരു വിധത്തിലായിരുന്നു.

ഭർതൃവീട്ടുകാർക്കൊപ്പം കഴിയാതെ റിയയ്ക്ക് ഒറ്റയ്ക്ക് താമസിക്കാൻ ചിലപ്പോൾ സന്തോഷം തോന്നിയേക്കാം. പക്ഷേ തനിക്കോ! അതിന് കഴിയില്ല. ഏകാകികളായി ജീവിക്കുന്നതിൽ എന്ത് സന്തോഷമാണുള്ളത്?

ഇവിടെയാണെങ്കിൽ ഞങ്ങൾ രണ്ടുപേരുമൊഴിച്ചാൽ പിന്നെ ഈ ഫ്ളാറ്റിൽ കാണുന്നത് മെയിഡിനെയാണ്. അവർ കൃത്യസമയത്ത് വന്ന് യന്ത്രത്തെപ്പോലെ ഓരോന്നും ചെയ്‌ത് കൃത്യ സമയത്ത് മടങ്ങി പോകും. സ്നേഹത്തോടെയുള്ള ഒരു നോട്ടമോ, ഒരു സ്പർശനമോ വാക്കുകളോ ഇല്ല. എല്ലാവരും കീ കൊടുത്ത യന്ത്രങ്ങളെ പോലെ പാഞ്ഞ് നടന്ന് പകലന്തിയോളം എന്തൊക്കെയോ ചെയ്‌ത് വീടണയുന്നു. ഉറങ്ങുന്നു. പിറ്റേന്നും അതേ ജീവിതം ആവർത്തിക്കുന്നു.

വീട്ടിൽ ഞങ്ങൾ 3 പേർ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് വലിയൊരു കുടുംബത്തിൽ മരുമകളായി എല്ലാവരുമായി ഹൃദ്യമായ ബന്ധം കാത്തു സൂക്ഷിച്ച് ജീവിക്കാൻ എന്ത് മോഹമായിരുന്നു ആദ്യമെനിക്ക്. ഇവിടെ ഓരോ വീക്കെന്‍റിലും ഏതെങ്കിലും മാളിലോ അല്ലെങ്കിൽ തീയറ്ററിലോ പോയി സിനിമ കണ്ട് സമയം ചെലവഴിക്കും. വീട്ടിലെത്തുമ്പോഴേക്കും മനസ്സും ശരീരവും തളർന്നിരിക്കും. ആരും നമുക്ക് ഇവിടെ സ്വന്തക്കാരായില്ല. ഇത്രയും വലിയ ഒരു നഗരത്തിൽ എന്ത് സന്തോഷമാണ് ലഭിക്കുക. അതിനാണല്ലോ റിയയും കൊതിക്കുന്നത്.

ബന്ധുക്കളുടെയോ സ്വന്തക്കാരുടെയോ സ്നേഹ നിർഭരമായ സാമീപ്യമില്ലാത്ത നിർജ്ജീവമായ ഈ നഗര ജീവിതത്തെ അവൾക്കെങ്ങനെയാണ് ഉൾക്കൊള്ളാനാവുന്നത്. ഉറ്റ സുഹൃത്തുക്കളായ അവർ ജീവിതത്തെക്കുറിച്ച് ഓരോന്നും ചിന്തിച്ചു കൊണ്ടിരുന്നു. പക്ഷെ തനു അന്ന് രാത്രി തന്നെ ഉറച്ച ഒരു തീരുമാനമെടുത്തു. നേരം വെളുത്താലുടൻ രജത്തിന്‍റെ വീട്ടിൽ വിളിച്ച് അമ്മയേയും അച്‌ഛനേയും മുംബൈയിലേക്ക് ക്ഷണിക്കണം. ജീവിതത്തിൽ വീണു കിട്ടുന്ന അസുലഭമായ ആഹ്ലാദ നിമിഷങ്ങൾ ആസ്വദിക്കണം. അവ നഷ്ടപ്പെടുത്തി കൂടാ… പെട്ടെന്ന് അവൾ തിരിഞ്ഞ് കിടന്ന് റിയയെ നോക്കി പുഞ്ചിരിച്ചു.

“എന്താ നീ ആലോചിക്കുന്നത്?” റിയ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

“നിന്നെക്കുറിച്ച്, നീയോ?”

“നിന്നെക്കുറിച്ച്, ഒരേ മറുപടി കേട്ട് ഇരുവരും പൊട്ടിചിരിച്ചു. പക്ഷേ തനുവിന്‍റെ ചിരിയിലുണ്ടായ ആത്മനിർവൃതിയും സന്തോഷവും റിയയ്ക്ക് മനസ്സിലാക്കാൻ പറ്റുന്നതിലപ്പുറമായിരുന്നു.

और कहानियां पढ़ने के लिए क्लिक करें...