നല്ല തണുപ്പ്…

ആകെ മരവിച്ച അവസ്ഥ! രാവാണോ പകലാണോ…. കണ്ണ് തുറന്നു നോക്കി. നല്ല ഇരുട്ടാണ്. തണുപ്പിൽ പുതച്ചുമൂടി കിടക്കുന്നതൊരു ഹരമാണ്. എന്നിട്ടും പതിയെ എഴുന്നേറ്റിരുന്നു പുതപ്പു മാറ്റി.. എവിടെയൊക്കെയോ നിന്ന് സംസാര ശകലങ്ങൾ ഒഴുകിവരുന്നതു പോലെ. ഒന്നും കാണാൻ പറ്റുന്നില്ല. കഴുത്തിൽ വല്ലാത്ത മുറുക്കം. എന്താ എനിക്ക് ഞാനെവിടെയാ…

ഒന്നും ഓർത്തെടുക്കാൻ പറ്റുന്നില്ല. തേഞ്ഞുതീർന്ന ചിന്താശകലങ്ങൾ അവിടവിടെ ചിതറി കിടക്കുന്നു. പിഴച്ച ചുവടുകൾ നിലം പതിക്കുന്ന ചിന്തകളുടെ അലക്ഷ്യമായ സഞ്ചാരം പോലെ തപ്പിതടഞ്ഞു ഇരുട്ടിലൂടെ നടന്നു.

പെട്ടന്നാരോ വാതിൽ തുറന്നു… വെളിച്ചം കണ്ണിന്‍റെ തെളിച്ചത്തിലേക്ക് കത്തിക്കു കുത്തുന്നതുപോലെ .

വേഗം പുറത്തിറങ്ങി… ഓ ഇത് ആശുപത്രിയിലാണല്ലോ ഞാനനെന്തിനാ ഇവിടെ വന്നത്.

ആശുപത്രിക്കു പുറത്തേക്കു നോക്കിയപ്പോൾ തണൽ മരത്തിനടുത്ത് അടുത്ത വീടുകളിലെ ചേട്ടന്മാര് നിൽപ്പുണ്ട്… അവിടെയ്ക്കു ചെന്നു.

ഞാനടുത്തു ചെന്നിട്ടും അവരാരും ശ്രദ്ധിക്കുന്നില്ല.. എന്തോ സങ്കടഭാവത്തിലാണ് അവർ. എന്തുപറ്റിയെന്ന് ചോദിച്ചിട്ടും മിണ്ടുന്നില്ല.

ഒന്നും മനസ്സിലാവാതെ നോക്കുമ്പോൾ കുഞ്ഞുമോൻ ദൂരെ മാമന്‍റെ അടുത്ത് നിൽക്കുന്നു. അവനെ മാമൻ ചേർത്തുപിടിച്ചുണ്ട്. മാമനും അവനും തന്നെ നോക്കുന്നില്ല. അവരുടെ മുഖത്ത് മനസ്സും ചിന്തകളും നഷ്ടപ്പെട്ടു ഉഴലുന്ന ഭ്രാന്താന്മകമായ നിർവ്വികാരത.

അടുത്ത വീട്ടിലെ സന്തോഷ് ചേട്ടനും ശിവൻ ചേട്ടനും ദൂരെ കാറിനടുത്ത് നിൽപ്പുണ്ട്.

അവരുടെ അടുത്തേക്ക് നടന്നു. നടക്കുമ്പോൾ ശരിക്കും ഒഴുകി നടക്കുന്നതു പോലെ. ചിറകുകൾ ഇല്ലാതെ പാറിപ്പറക്കുന്ന പോലെ. പെട്ടന്നവർ ആശുപത്രിയുടെ അടുത്തേക്ക് നടക്കുന്നു. നേരെ മുമ്പിൽ കണ്ടിട്ടും അവരെന്താ മിണ്ടാതെ നോക്കാതെ പോവുന്നത്.

എവിടേയ്ക്കാ സന്തോഷേട്ടാ …

ഇവർക്കെന്താ പറ്റിയത് മിണ്ടുന്നുമില്ലല്ലോ…ഡോക്ടറുടെ റൂമിലേക്കാണ് പോകുന്നത്.. പുറകെ ചെന്നു.

“ബോഡിയിൽ നിന്ന് കോവിഡ് ടെസ്റ്റിനുള്ള സിറം എടുക്കണം. അതും കൊണ്ട് ജില്ലാ ആശുപത്രിയിൽ പോയി കൊടുത്ത് റിസൽറ്റ് കൊണ്ടുവന്ന് അതു കൊണ്ടുപോയി പോലീസ് സ്റ്റേഷനിൽ പോയി പറയണം അവർ വന്നു മഹസർ തയ്യാറക്കിയിട്ടു വേണം പോസ്റ്റുമാർട്ടം നടത്താൻ”

ഇവർ ആരുടെ കാര്യമാ പറയുന്നെ…

ഡോക്ടർ നഴ്സിനെയും അറ്റന്‍ററിനെയും വിളിച്ചു എന്തൊക്കെയോ പറഞ്ഞു.

ആ നഴ്സിന്‍റെയും അറ്റന്‍ററുടെയും പുറകെ പോയി ഒരു മുറിയുടെ മുന്നിൽ ചെന്നു. മോർച്ചറി പേര് വായിച്ചു. ഇവിടെ നിന്നല്ലെ ഞാനിപ്പോ പോയത്. അപ്പോ…..

അകത്ത് നിരത്തിയിരിക്കുന്ന മേശകളിലായി മൂന്നു പേരെ മൂടി കിടത്തിയിരിക്കുന്നു.

സിസ്റ്റർ അവർ കൊണ്ടു വന്ന മെഡിക്കൽ കിറ്റിൽ നിന്ന് ഓരോന്ന് എടുക്കുമ്പോൾ അറ്റന്‍റർ മുഖത്തെ മൂടിയിരുന്ന തുണി മാറ്റി. നിശ്ചലനായി കിടക്കുന്നത് താൻ തന്നെയല്ലെ ….

“പോകേണ്ടവർക്ക് ഒരു തോന്നലിൽ അങ്ങു പോകാം അവർക്കെന്താ അവര് രക്ഷപ്പെട്ടു അവർ കാരണം എത്ര പേരാണ് ബുദ്ധിമുട്ടുന്നത് എന്ന് അവര് ചിന്തിക്കുന്നുണ്ടോ ….

എന്തു മിടുക്കൻ പയ്യൻ ഇവനെന്തിനാ ഇങ്ങിനെ ചെയ്തത്” അറ്റന്‍റർ പറയുമ്പോൾ അതു തന്നെയാണ് താനും ഓർത്തു നിന്നത്

എന്തിനാ താനിങ്ങിനെ ചെയ്തത്….

വീട്ടുകാരും അയ്ൽക്കാരും ആശുപത്രിക്കാരും പോലീസുകാരും എത്ര പേരാണ് ഇതിനു വേണ്ടി ബുദ്ധിമുട്ടുന്നത് …

ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിച്ച താനിപ്പോൾ അവർക്കൊക്കെ ഒരു ബാദ്ധ്യതയായി …

ഒരു നിമിഷത്തിന്‍റെ ചിന്തയിൽ തോന്നിയതാണ്..

അച്ഛൻ ചെറുപ്പത്തിലെ മരിച്ചു. അമ്മയാണ് എന്നെയും അനിയനെയും ഒരു കുറവുകളും അറിയിക്കാതെ വളർത്തിയത്.

അമ്മ ഇപ്പോൾ എന്തു ചെയ്യുകയായിരിക്കും പാവം തളർന്ന് ബോധം കെട്ട് കിടപ്പുണ്ടാവും….

വെറുതെ പുറത്തേക്ക് ഒഴുകി നടന്നു.

അടുത്ത വീട്ടിലെ ആ ചേട്ടന്മാർ ജില്ലാ ആശുപത്രിയിലേക്ക് കോവിഡ് ടെസ്റ്റിനു കൊണ്ടു കൊടുക്കാൻ പോയി…..

എങ്ങുമെത്താത്ത ചിന്തകളുമായി പാറി പറന്നപോലെ ഒഴുകി വീട്ടിലേക്ക്….

വഴിയിലെ കൊന്നമരങ്ങൾ എല്ലാം പൂത്തു നിൽക്കുന്നു. ഇലകൾ എല്ലാം പൊഴിഞ്ഞ് സ്വർണ്ണ വർണ്ണമാർന്ന മഞ്ഞപൂക്കൾ. റോഡിനരികിലുള്ള വീടുകളിലെ മതിലരികിൽ നിന്ന് എത്തി നോക്കുന്ന പലവർണ്ണത്തിലുള്ള പൂക്കളും ചെടികളും മരങ്ങളും. റോഡിലൂടെ പോകുന്ന പലവർണ്ണങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ച ആളുകൾ വാഹനങ്ങൾ…

ഇന്നലെ വരെ താൻ കണ്ടതിൽ നിന്ന് എന്തോ വേറിട്ട് കാണുന്ന പോലെ… ഓരോന്നിനും വ്യത്യാസമായതും മനോഹരമായ രൂപഭംഗി തോന്നുന്നു… പുതിയൊരു നിറചാർത്ത് വന്നതുപോലെ .

ഒഴുകി ചേർന്നൊരു പുഴ പോലെ.

ഈ പൊൻ വെയിലു പോലും പതിയെ ഒഴുകിവരുന്ന ചേതോഹരമായ ഗാനം മൂളുന്നപോലെ..

വീടെത്തിയത് അറിഞ്ഞില്ല.

മുറ്റത്തെ മൂവാണ്ടൻ മാവിലിരുന്നു പതംപറഞ്ഞു കരയുന്ന കാക്ക.  ഇപ്പോഴും താനും അഭിയും കുഞ്ഞുമോനും ഇരുന്നാടിയ ഊഞ്ഞാലിന്‍റെ ഓർമ്മയായി മാവിൽ കൊമ്പിൽ മരത്തോട് ആഴ്ന്നിറങ്ങിയ കയറിന്‍റെ അവശേഷിപ്പു മുറുകി ആഴ്ന്നിറങ്ങി വളയിട്ട പോലെ താഴ്ന്നിരിക്കുന്നതു കാണാം.

കനമുള്ള മൗനത്താൽ നിറഞ്ഞിരിക്കുന്നു വീട്… ഉത്തരമില്ലാത്ത കടങ്കഥയായി താനും…

എനിക്ക് ഞാൻ ആകുവാനെ കഴിയു. വക്കുകൾ കൊണ്ട് അഭിനയിക്കാൻ അറിയില്ല.

ഓർമ്മയിലേക്ക് ജീവിതത്തിലെ കടന്നുപോയ സന്തോഷങ്ങളും സങ്കടങ്ങളും തെളിഞ്ഞു വന്നു.

കോളേജിൽ വച്ചാണ് അവളെ പരിചയപ്പെട്ടത്. പരിചയം ഇഷ്ടമായി ചില ഇഷ്ടങ്ങൾ അങ്ങിനെയാണ് അറിയാതെ അറിയാതെ ഇഷ്ടപ്പെട്ടു പോകും. ഒന്നു കാണാൻ സംസാരിക്കാൻ ഒരുമിച്ചു നടക്കാൻ വല്ലാതെ കൊതിക്കും. പിരിയാൻ പറ്റാത്തവിധം മനസ്സിലേക്ക് ആഴ്ന്നിറങ്ങിയ പ്രണയം…

തന്‍റെ കൂടെ ജീവിക്കാനായി അമ്മു ഇറങ്ങിവന്നു. രാജ്യം വെട്ടിപിടിച്ച രാജാവിന്‍റെ അഹങ്കാരമായിരുന്നു.

എന്നും എന്‍റെതു മാത്രമാണെന്നു കരുതിയതും ഒടുവിൽ എല്ലാം വെറുതെയാണെന്ന് തിരിച്ചറിഞ്ഞപ്പോഴും കണ്ണീരിന്‍റെ നനവോടെ ആ ഇഷ്ടത്തെ കൊതിച്ചിരുന്നു നീ എന്‍റെതു മാത്രമാണെന്ന്.

ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോഴാണ് തന്നെക്കാൾ അവൾ മയക്കുമരുന്നുകളെ സ്നേഹിച്ചിരുന്നത് അറിഞ്ഞത്. ഒറ്റമകളായി സമ്പത്തിന്‍റെ നടുവിൽ വളർന്നവളാണ്. അവളുടെ അച്ഛനുമ്മയും രണ്ടു ധ്രുവങ്ങളിലായിരുന്നു. അവളുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും അതിന്‍റെ പ്രതിഫലനമുണ്ടായിരുന്നു. എല്ലാം ശരിയാവും എന്ന വിശ്വാസത്തിലായിരുന്നു എന്നിട്ടും.

പൊട്ടിത്തകർന്ന ഹൃദയവുമായി കണ്ട സ്വപ്നങ്ങൾക്കു മുന്നിൽ തോറ്റിരുന്നു പോയി. ശാന്തമായി പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്തോറും നീ എന്നിൽ നിന്നും ഒരുപാട് അകലയായി ഏറ്റവും പ്രിയപ്പെട്ടവളായി അരികിലുണ്ടായിട്ടും.

ഇഷ്ടങ്ങൾ സ്വപ്നങ്ങൾ എല്ലാം അപശ്രുത്രി മീട്ടാൻ തുടങ്ങിയതും ഉടഞ്ഞുപോയ കൊഴിഞ്ഞ പ്രണയത്തിൻ പൊലിഞ്ഞ അഗ്നി വാക്കുകളിലൂടെ ആളിപ്പടർന്ന് പൊള്ളിച്ചു കൊണ്ടിരുന്നു. പൊള്ളിയടർന്ന് ഊതിയാറ്റുവാൻ പറ്റത്തവിധം മാരകമായി പ്രണയം മരിച്ചു വീണു.

അത്രമേൽ പ്രണയിച്ചിരുന്ന ജീവിതത്തിന് തിരശ്ശീല വീണു..

വീട്ടിൽ നിന്ന് അവൾ വഴക്കുകൂട്ടി ഇറങ്ങി പോയത് തന്‍റെ ജീവിതത്തിൽ നിന്നായിരുന്നോ എന്ന് അന്ന് മനസ്സിലായില്ല.

അവൾ അകലങ്ങളിലേക്ക് പെയ്ക്കൊണ്ടിരുന്നു.

പ്രാണനെക്കാൾ സ്നേഹിച്ച എന്‍റെ മാത്രം അവളെ മറക്കാൻ പറ്റിയില്ല. മോഹങ്ങൾ തന്ന് നീ പാതിവഴിയിൽ ഉപേക്ഷിച്ചു പോയെങ്കിലും നിന്‍റെ തിരിച്ചു വരവിനു കൊതിച്ച എന്‍റെ മനസ്സിന്‍റെ വിങ്ങലുകൾ നീ അറിഞ്ഞില്ല.

എന്നെ തനിച്ചാക്കി നടന്നകന്നു നീ. എന്നിലേക്കൊരു മടക്കം നിനക്കില്ലന്നറിഞ്ഞതും ഓടി ഒളിക്കുകയായിരുന്നു നിന്നിൽ നിന്നും നിന്‍റെ ഓർമ്മകളിൽ നിന്നും. പാതിവഴിയിൽ ഇരുട്ടിലകപ്പെട്ട് പോയപ്പോൾ തോന്നിയ തിരിച്ചു വരാത്ത ബുദ്ധി…

എന്നെ അറിയാതെ എന്നെ കാണാതെ പോയ എന്‍റെ പ്രണയമെ ഇന്നും തുടിക്കുന്നു നിനക്കായ് എന്‍റെ ഹൃദയം…

നാമിനി അന്യോന്യം ആരുമല്ല. നീയില്ലാത്ത ഈ ലോകത്തു നിന്ന് എനിക്ക് രക്ഷപ്പെടണം ഞാൻ യാത്ര ആരംഭിക്കുന്നു. കാണാതെ പോയ സ്വപ്നങ്ങൾ എന്നിൽ കണ്ണീർ വാർത്തു… കൽപ്പിത സ്വപ്നങ്ങളിൽ കഥാന്തരമൊരു കദനമായി കഥയറിയാതെ ഞാനുറങ്ങുന്നു. ബോധമനസിന്‍റെ അതിരുകൾ ലംഘിച്ച് ഉപബോധമനസ്സിന്‍റെ പ്രേരണയിൽ നിന്‍റെ ഓർമ്മകൾ ഹൃദയത്തിലെ നീറ്റലായി കൺപീലിയിൽ നനവായി.

ഇന്നലകളിൽ ഒരാത്മാവായിരുന്ന നമ്മൾ ചിതറിയകന്ന നാളിൽ നിന്ന് മരണപ്പെട്ട രണ്ടു പ്രണയങ്ങളായി നമ്മൾ മാറി…

കണ്ണഞ്ചിപ്പിക്കുന്ന വിസ്മയങ്ങൾ വെറും പുകച്ചുരുളുകൾ മാത്രമാണ്.

ഒരിക്കലും നിന്നെ തനിച്ചാക്കില്ലന്ന് പറഞ്ഞതിന് നീ എന്നോട് പൊറുക്കുക. അതുപോലെ നീ എന്നോട് പറഞ്ഞതിനും ഞാനും ഇനി ആരും ആരോടും പറയാതിരിക്കട്ടെ.

അവസാനയാത്രയിൽ നമ്മളെല്ലാവരും തനിച്ചാണല്ലോ. ഞാൻ മുന്നേ പോകട്ടെ. നീയില്ലാതെ ജീവിക്കാൻ കഴിയില്ലന്ന തോന്നൽ… ശത്രുക്കളെ പോലെ കലഹിക്കുമ്പോഴും ഭ്രാന്തമായി സ്നേഹിച്ചിരുന്നു.

പിണങ്ങിയിറങ്ങി പോയതും തിരിച്ചു വരവില്ലന്നു പറഞ്ഞതും കേട്ടത് മറ്റേതോ ലോകത്തിൽ പെട്ടതുപോലെ. മുറ്റത്തെ പൂത്ത ചെമ്പകത്തിന്‍റെ മണം മത്തുപിടിപ്പിക്കുന്നു. പലതിലും തോറ്റുപോയ ഒരിക്കലും നടക്കില്ലന്നുറപ്പുള്ള ഭ്രാന്ത്.

അവസാന ശ്വാസംവരെ സൂക്ഷിച്ചു വെച്ച ഭ്രാന്തായിരുന്നു നീ.

നീയെന്‍റെ ആരുമല്ലന്ന് എഴുതി വച്ചിട്ട് നാം പിരിയും… പക്ഷെ അമ്മു നിന്നെ ഞാൻ സ്നേഹിച്ചിരുന്നു. പ്രണയം എന്‍റെ നെഞ്ചുകീറുകയാണ് ഏകാന്തമായൊരു വഴിയിലൂടെ സ്വന്തമായൊരു ലോകത്തേക്ക് പോകുന്നു…..

തളർന്നു കിടക്കുന്ന അമ്മയുടെ ഉച്ചത്തിലുള്ള തേങ്ങൽ കേട്ടാണ് ഓർമ്മയിൽ നിന്നും തിരിച്ചു വന്നത്. അടുത്ത ബന്ധുക്കളും അയൽക്കാരും അടുത്തിരിപ്പുണ്ട്.

പതിയെ പതിയെയുള്ള സംസാരം കടുത്ത മൗനത്തിന് വിള്ളൽ വീഴ്ത്തുന്നുണ്ട്. അമ്മയെ കണ്ടു നിൽക്കാൻ പറ്റുന്നില്ല. അമ്മ കിടക്കുന്ന കട്ടിലിനടുത്ത് പഴയ കളിക്കൂട്ടുകാരി അഭിയിരുപ്പുണ്ട്. അവളുടെ കണ്ണിലൂടെ ഒഴുകുന്ന കണ്ണുനീർ. അവളുടെ അടുത്ത് ചെന്നു നിന്നു.

അവൾ എന്തൊക്കെയോ പിറുപിറുക്കുന്നു. ഇവൾക്കിപ്പോഴും ഈ പിറു പിറക്കൽ ഉണ്ടോ… പണ്ട് തല്ലു കൂടുമ്പോൾ ദേഷ്യം വന്നു മുഖം വീർപ്പിച്ചവൾ എന്തൊക്കെയോ മുറുമുറുക്കും.

എന്നെ ഇപ്പോഴും തോൽപ്പിച്ചു കളഞ്ഞല്ലോ… എന്‍റെ സ്നേഹം കാണാതെ പോയില്ലെ…

എന്നെ മറന്നു കളഞ്ഞില്ലെ എന്തിനാ ഈ ചതി ചെയ്തത്… ആ കണ്ണിരിനു മുമ്പിൽ നിസ്സഹായനായി നിന്നു.

അഭി എന്നെ സ്നേഹിച്ചിരുന്നെന്നോ…….

മുറ്റത്തു കിടന്ന മാണിക്യം കണ്ടില്ല ഇതുവരെ… ശ്രദ്ധിച്ചിരുന്നില്ല അതല്ലെ ശരി. തെറ്റായി പോയെന്ന് ഇപ്പോൾ തോന്നുന്നു.

അമ്മുവിനെ കണ്ടതു മുതൽ എല്ലാം അമ്മുവായിരുന്നു പ്രണയവും ജീവിതവും.

നിരർത്ഥകമായ ജീവിതം ഒരു മുഴം കയറിൽ കുരുങ്ങി ശ്വാസം മുട്ടി പിടച്ചു.

നഷ്ടം തന്‍റെ കുടുംബത്തിനാണല്ലോ.

ഇനി കുറച്ചുനേരം കൂടിയെ ഈ ഭൂമിയിൽ നിൽക്കാൻ അവകാശമുണ്ടാവു. കാലങ്ങൾക്കപ്പുറത്തേക്ക് പോകുന്നതിനു മുമ്പ് കളിക്കൂട്ടുകാരിയുടെ കണ്ണുനീർ തുടച്ചു കൊടുക്കാനുള്ള തോന്നൽ എന്തിനോ ദാഹിക്കുന്ന പോലെ.

ജീവിതത്തിന് ഇത്ര ഭംഗിയുണ്ടന്ന അറിവ് ഒറ്റപ്പെടലിലും തോൽവിയിലും അറിഞ്ഞില്ല.

ഒരു നിമിഷത്തെ അവിവേകം എത്രയോ പേരെ വേദനിപ്പിക്കും. തിരിച്ചെടുക്കാനാവാത്ത തന്‍റെ ശ്വാസം തേടിപിടിക്കാൻ തോന്നുന്നു…

ഒരവസരം പോലുമില്ലാതെ സ്വയം ശിക്ഷിച്ച് ശരീരം നാശമാക്കി. പൂർത്തിയാവാത്ത ജീവിത സ്വപ്നങ്ങൾ ആത്മാവിനെ നോവിക്കുന്നുവെങ്കിലും ശാന്തമാകാൻ ശ്രമിച്ചു കൊണ്ടിരുന്നു.

കുറച്ചു സമയം കൂടിയുള്ളു. ബോഡി എത്താറായി ചടങ്ങുകൾ കഴിഞ്ഞ് വേഗം എടുക്കും. കോവിഡ് പ്രേട്ടോക്കേൾ പ്രകാരമാണ് ആരുടയോ സംസാരം.

ഈ നിമിഷം ജീവിതത്തിന്‍റെ ഭംഗി കണ്ട് ഭ്രമിക്കുന്നത് നിഷ്ഫലം. ഓർമ്മകൾ മാത്രം ബാക്കി .

ഒന്നും ബാക്കി വെക്കാതെ ഒരാൾക്കും എവിടെയ്ക്കും പോവാൻ പറ്റില്ല. കാലത്തിനപ്പുറത്തേക്കുള്ള യാത്രയിലും ആ വസന്തത്തിന്‍റെ വാസന നാസികകളെ മോഹിപ്പിക്കുന്നുണ്ടോ..

और कहानियां पढ़ने के लिए क्लिक करें...