പതിവുപോലെ ലഞ്ച് ടൈമിൽ ചാന്ദിനിയും കൂട്ടുകാരികളും കോളേജിലെ തണൽ മരച്ചുവട്ടിൽ ഒത്തുകൂടി സൊറ പറഞ്ഞിരിക്കുവാൻ തുടങ്ങി. രാഗിണി കയ്യിലുള്ള പത്രം തിടുക്കത്തിൽ മറിച്ചു കൊണ്ടിരുന്നു. ദാ, ഇത് കണ്ടോ, അവസാന പേജിലെ വിവാഹ പംക്തിയിലേക്ക് അവൾ വിരൽ ചൂണ്ടി.

വിദേശത്ത് താമസിക്കുന്ന നല്ല ഉദ്യോഗമുള്ള ഇന്ത്യൻ യുവാവിന് സുന്ദരിയും വിദ്യാസമ്പന്നയും ആയ യുവതികളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. സ്ത്രീധനം, ജാതി ഒന്നും പ്രശ്നമല്ല. വധു സുന്ദരിയായിരിക്കണം. വിദേശത്ത് താമസിക്കാൻ തയ്യാറാവണം.

രാഗിണിയും നിഷയും മുഖാമുഖം നോക്കി. കൊള്ളാമല്ലോ, കാലണ ചെലവാക്കാതെ വിദേശത്ത് പോകാൻ ഒരു സുവർണ്ണ അവസരം. പക്ഷേ ഇതുകൊണ്ട് നമുക്ക് മൂന്നുപേർക്കും ഒരു കാര്യവുമില്ല. ചാന്ദിനി, നീ സുന്ദരിയാണ്. പോരാത്തതിന് വിദേശവാസം ഇഷ്ടപ്പെടുന്നുമുണ്ട്. മറുപടി അയയ്ക്ക്. കൂട്ടുകാരികൾ നിർബന്ധിച്ചു.

നിങ്ങൾക്ക് വിഡ്ഢിയാക്കാൻ എന്നെയേ കിട്ടിയുള്ളോ? വീട്ടിൽ എങ്ങാനും അറിഞ്ഞാൽ… ചാന്ദിനി പറഞ്ഞു.

അതിനു ഞങ്ങൾ വലിയ അപരാധമൊന്നുമല്ലല്ലോ ചെയ്യാൻ പോകുന്നത്. പരസ്യത്തിനുള്ള മറുപടി നൽകുന്നു. അത്രതന്നെ. അല്ലാതെ ഇതൊക്കെ അത്ര വലിയ ആനക്കാര്യം ഒന്നുമല്ലല്ലോ. വെറും നേരമ്പോക്കല്ലേ? നീ പേടിക്കേണ്ട ഈ കത്തിന് മറുപടിയൊന്നും വരാൻ പോകുന്നില്ല.

ചാന്ദിനിയുടെ പ്രായം, വിദ്യാഭ്യാസം, കുടുംബ പശ്ചാത്തലം ഇവ വ്യക്തമാക്കുന്ന ഒരു കത്തും ഫോട്ടോയും അവർ അയച്ചു കൊടുത്തു. രണ്ടുമാസം കഴിഞ്ഞു അവർ ആ സംഭവത്തെക്കുറിച്ച് പാടേ മറന്നിരുന്നു. പരീക്ഷ അടുത്തതിനാൽ എല്ലാവരും തിരക്ക് പിടിച്ച പഠനത്തിൽ ആയിരുന്നു. പെട്ടെന്നൊരു ദിവസം വിദേശത്തുനിന്നും ഒരു കത്ത് വന്നു. അതിൽ പയ്യന്‍റെ ഫോട്ടോയും നാട്ടിലുള്ള ബന്ധുക്കളുടെ അഡ്രസ്സും നൽകിയിരുന്നു.

പയ്യൻ കാലിഫോർണിയയിൽ എൻജിനീയറാണ്. പേര് അവിനാശ്. വയസ്സ് 38. 10 വർഷമായി വിദേശത്ത് ജോലി ചെയ്യുന്നു. അവിടെത്തന്നെ സെറ്റിൽഡുമാണ്. അമേരിക്കൻ പൗരത്വം ഉണ്ട്. ഗ്രീൻ കാർഡ് ഹോൾഡർ ആണ്. ആറു വർഷം മുമ്പ് ഒരു വിദേശ യുവതിയുമായുള്ള വിവാഹം നടന്നതാണ്. ഇപ്പോൾ വിവാഹമോചിതൻ.

ഫോട്ടോയിൽ അവിനാശിന്‍റെ ആകർഷകവും സൗമ്യവുമായ മുഖം കണ്ട് കൂട്ടുകാരികൾ അങ്കലാപ്പിലായി. ഇനി എന്ത് ചെയ്യും? കാര്യമായ ആലോചനയ്ക്കൊടുവിൽ അവർ ഒരു തീരുമാനത്തിലെത്തി. ചാന്ദിനി ഈ കത്തും ഫോട്ടോയും രക്ഷിതാക്കളെ ഏൽപ്പിക്കുക. എന്നിട്ട് നടന്നതൊക്കെ തുറന്നു പറയുക. ബാക്കി അവർ തീരുമാനിക്കുമല്ലോ.

ചാന്ദിനിയുടെ അച്ഛനമ്മമാർക്കിടയിൽ ഈ വിഷയത്തെക്കുറിച്ച് കാര്യമായ ചർച്ച തന്നെ നടന്നു.

മറ്റൊന്നും കുഴപ്പമില്ല. പയ്യന്‍റെ പ്രായം… നമ്മുടെ ചാന്ദിനിക്കാകെ 20 വയസല്ലേ ഉള്ളൂ. ഇതിപ്പോ 18 വയസ്സിന്‍റെ വ്യത്യാസം എന്നൊക്കെ പറയുമ്പോൾ… അമ്മയ്ക്ക് ചെറിയൊരു ടെൻഷൻ.

അയാൾ നേരിട്ട് വന്ന് പെണ്ണു കാണട്ടെ, എന്നിട്ട് ആലോചിക്കാം. ഈ വരുന്ന ഡിസംബറിൽ നാട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് മറുപടി അയക്കുന്നതിൽ തെറ്റൊന്നുമില്ല. സ്ത്രീധനം ഒന്നും വാങ്ങാതെ ലളിതമായ വിവാഹ ചടങ്ങോടെ കല്യാണത്തിന് തയ്യാറാവുന്ന ഇതുപോലെ യോഗ്യനും വിദ്യാസമ്പന്നനുമായ ഒരാളെ കിട്ടാൻ ഏറെ ബുദ്ധിമുട്ടും. അല്ലെങ്കിൽ തന്നെ സ്ത്രീധനം ഇല്ലാതെ ഇക്കാലത്ത് ആരാ വിവാഹം കഴിക്കാൻ തയ്യാറാവുക? നമുക്ക് രണ്ട് പെൺമക്കൾ കൂടിയുണ്ടെന്ന കാര്യം നീ മറക്കരുത്.

വലിയ സ്വപ്നങ്ങളുടെയും ആശകളുടെയും ചിറകിലേറിയാണ് അവിനാശ് ഇന്ത്യയിലേക്ക് വന്നത്. പെൺകുട്ടി സുന്ദരിയായിരിക്കണമെന്നതൊഴികെ സ്ത്രീധനമോ മറ്റു യാതൊരു ഡിമാൻഡ് ഒന്നുമില്ലാത്തതിനാൽ കണ്ണിലെണ്ണയൊഴിച്ച് കയ്യിൽ വരണമാല്യവുമായി സുന്ദരികളുടെ വലിയൊരു നിര തന്നെ കാണുമെന്ന് അവിനാശ് പ്രതീക്ഷിച്ചു.

പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. പരസ്യത്തിലെ പ്രായം കൂടുതൽ മുതലെടുത്ത് പ്രായ കൂടുതലുള്ള അവിവാഹിതകൾ, വിധവകൾ, വികലാംഗർ, വിവാഹമോചിതർ ഒക്കെയായിരുന്നു കൂടുതലും.

30- 35 നോട് അടുത്ത സ്ത്രീകളുടെ ആലോചനയായിരുന്നു ഒട്ടു മിക്കവയും. യൗവനം കഴിഞ്ഞ് മധ്യവയസ്സിനോട് അടുക്കുന്ന സ്ത്രീകൾ. അവിനാശിന് അവരിൽ സൗന്ദര്യമോ ആകർഷണീയതയോ കണ്ടെത്താനായില്ല. ചിലർ ആവട്ടെ പഴയ ഫോട്ടോയാണ് അയച്ചുകൊടുത്തത്. അവിനാശ് ഒന്നു രണ്ടു വീട്ടിൽ പെണ്ണുകാണാൻ പോയി. 35 വയസ്സാണെന്നാണ് സൂചിപ്പിച്ചിരുന്നതെങ്കിലും എല്ലാവർക്കും തന്നെ പ്രായം കൂടുതൽ തോന്നിച്ചു.

തന്‍റെ പ്രതീക്ഷകൾ താളം തെറ്റുന്നല്ലോയെന്ന് കണ്ട് അവിനാശിന് കൂടുതൽ നിരാശ തോന്നി. വിവാഹമൊന്നും വേണ്ടെന്ന് കരുതി മടങ്ങാൻ ഒരുങ്ങുമ്പോഴാണ് ചാന്ദിനിയുടെ അച്ഛൻ വിവാഹ ആലോചനയുമായി വരുന്നത്. അവിനാശിനെ ഒറ്റനോട്ടത്തിൽ തന്നെ ചാന്ദിനിയുടെ അച്ഛനും ബോധിച്ചു. ക്ഷണം അനുസരിച്ച് പെണ്ണുകാണൽ ചടങ്ങും നടന്നു. വേണ്ടെന്നു വയ്ക്കാൻ മാത്രം കാരണമൊന്നുമില്ലായിരുന്നു താനും.

എനിക്ക് ചാന്ദിനിയെ ഇഷ്ടമായി. ഇനി ചാന്ദിനിയുടെ അഭിപ്രായം കൂടി അറിയണമല്ലോ. സാവകാശം തീരുമാനം അറിയിച്ചാൽ മതി.

മനസ്സിൽ സ്വപ്നങ്ങൾ നിറയുന്ന… ആഗ്രഹങ്ങൾ ചിറകു വിരിക്കുന്ന പ്രായമായിരുന്നു ചാന്ദ്നിയുടേത്. യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാനുള്ള മനസ്സായിരുന്നില്ല അവളുടേത്. അതുകൊണ്ട് തീരുമാനമെടുക്കാൻ താമസം വന്നില്ല.

അച്ഛന്‍റെ സാമ്പത്തിക സ്ഥിതി അവൾക്ക് നന്നായി അറിയാമായിരുന്നു. സർക്കാർ ഉദ്യോഗസ്ഥൻ. വീട്ടിൽ സുഖസൗകര്യങ്ങൾക്ക് ഒരു കുറവുമില്ല. എന്നാൽ ലക്ഷങ്ങൾ സ്ത്രീധനം ആയി നൽകാനുള്ള ത്രാണി ഇല്ല. സൗന്ദര്യം കൊണ്ട് മാത്രം വിവാഹം നടക്കുക അസംഭവ്യമായിരുന്നു. അതിനാൽ ഇതുപോലൊരു വിവാഹം വേണ്ടെന്ന് വയ്ക്കുന്നതും ബുദ്ധിപരമല്ല. ചാന്ദിനിക്കും അവിനാശിനെ ഇഷ്ടമായി. സ്മാർട്ട്… സുന്ദരൻ… ആരോഗ്യദൃഢഗാത്രൻ. കാഴ്ചയ്ക്ക് തന്നെക്കാൾ അഞ്ചോ ആറോ വയസ്സ് കൂടുതൽ തോന്നൂ.

ചാന്ദിനിയെപ്പോലെ ഒരു മിഡിൽ ക്ലാസ് പെൺകുട്ടിയെ സംബന്ധിച്ച് വിദേശയാത്ര വലിയ സ്വപ്നമാണ്. വിവാഹം കഴിഞ്ഞ അവിടെ സ്ഥിരതാമസം ആക്കുക വലിയ ഭാഗ്യമാണ്. അവിനാശിന്‍റെ പേര് പറഞ്ഞ് കൂട്ടുകാരികളും സഹോദരിമാരും അവളെ കളിയാക്കാൻ തുടങ്ങിയതോടെ ചാന്ദിനിയുടെ മനസ്സ് നിറയെ അവനാശിനെ കുറിച്ചുള്ള മധുര സ്വപ്നങ്ങൾ നിറഞ്ഞു.

അല്ല, നിനക്ക് അവനാശിനെ ഇഷ്ടമായില്ലെങ്കിൽ ഞാൻ വിവാഹം കഴിച്ചോളാം. രാഗിണി പറഞ്ഞു.

നിനക്ക് ഇഷ്ടമായില്ലെങ്കിൽ പറയ്. വിവാഹം കഴിക്കാൻ തയ്യാറായവരുടെ ലിസ്റ്റിൽ ഞങ്ങളുണ്ട്.

വിവാഹത്തിനുമുമ്പ് അവിനാശിനൊപ്പം ചുറ്റി നടക്കാനും ധാരാളം സംസാരിക്കാനും കോഫി ഹൗസിൽ പോവാനും മനസ്സിലാക്കാനും ഒക്കെ ചാന്ദിനിക്ക് അവസരം ലഭിച്ചു. അയാളുടെ ഗൗരവപ്രകൃതവും നിഷ്കളങ്ക പെരുമാറ്റവും ചാന്ദിനിക്ക് നന്നേ ഇഷ്ടപ്പെട്ടു. അവസാനം ചാന്ദിനി വിവാഹത്തിന് സമ്മതിച്ചു.

വിവാഹവും നടന്നു. രണ്ടുമാസത്തോളം അവർ നാട്ടിൽ തന്നെ താമസിച്ചു. ചാന്ദിനിയെയും കൂട്ടി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകൾ സന്ദർശിച്ചു. സകലർക്കും അവിനാശിനെ ഇഷ്ടമായി.

വിരിഞ്ഞു വരുന്ന റോസാപുഷ്പത്തിന്‍റെ നൈർമല്യമായിരുന്നു ചാന്ദിനിക്ക്. അവിനാശ് സുന്ദരനായിരുന്നുവെങ്കിലും വാടി തുടങ്ങുന്ന പുഷ്പം കണക്കെ തോന്നിച്ചു.

രണ്ടുമാസം കഴിഞ്ഞ് ചാന്ദിനിയും അവിനാശും കാലിഫോർണിയിലേക്ക് തിരിച്ചു. അത്യാധുനിക സുഖസൗകര്യങ്ങളോട് കൂടിയ ഭംഗിയുള്ള വീടായിരുന്നു അവിനാശിന്‍റേത്. മോഡേൺ ഫർണിച്ചറുകൾ. വീടിനു മുന്നിലെ ലോണിൽ ഭംഗിയുള്ള ചെടികൾ നട്ടുപിടിപ്പിച്ചിരുന്നു. ചുരുക്കം ചില ഇന്ത്യൻ സുഹൃത്തുക്കൾ അവിടെ എത്തിച്ചേർന്നിരുന്നു. അവരുടെ ഭാര്യമാർ താലവുമായെത്തി ആരതി ഉഴിഞ്ഞ് അവരെ അകത്തേക്ക് ആനയിച്ചു.

ചാന്ദിനിയുടെ ജീവിതം അപ്പാടെ മാറി. വീക്കെന്‍റിൽ അവിനാശിനോടൊപ്പം പുതിയ സ്ഥലങ്ങൾ സന്ദർശിക്കുക, ഷോപ്പിംഗ് മാൾ, ലാസ് വേഗസ്, ഹോളിവുഡ്, നയാഗ്ര വെള്ളച്ചാട്ടം ഒക്കെ ചാന്ദിനി കൺകുളിർക്കെ കണ്ടു.

തുടക്കത്തിൽ ചാന്ദിനി കാര്യമായ ഷോപ്പിംഗ് തന്നെ നടത്തി. പുതുമയുള്ള അലങ്കാരവസ്തുക്കളും ധാരാളം വാങ്ങിക്കൂട്ടി. അത്യാകർഷക വസ്ത്രങ്ങൾ, ചെരിപ്പ്, പേഴ്സ്… ആവശ്യവും അനാവശ്യമായ വസ്തുക്കൾ കൊണ്ട് അവൾ അലമാര കുത്തിനിറച്ചു. അവിനാശ് ആദ്യം ഒന്നും അഭിപ്രായം പറഞ്ഞില്ല.

ഒരിക്കലും ഉപയോഗം ഉണ്ടാവാത്ത എന്തുമാത്രം സാധനങ്ങൾ ആണ് നീ വാങ്ങിക്കൂട്ടിയിരിക്കുന്നത്. അതുകൊണ്ട് ഇനിയെങ്കിലും നോക്കിയും കണ്ടും വേണം ഷോപ്പിംഗ് നടത്താൻ. കുറച്ച് കൺട്രോൾ വേണം. നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. ഒരിക്കൽ അവിനാശ് പറഞ്ഞു.

വർഷങ്ങൾ കടന്നുപോയി. വിദേശ ആകർഷവും ഒക്കെ കുറഞ്ഞുവന്നു. ജീവിതം കുറച്ചു കൂടി സ്റ്റേബിൾ ആവാൻ തുടങ്ങിയതോടെ ചുറ്റുമുള്ള ദൃശ്യങ്ങൾ തെളിഞ്ഞു വന്നു.

നാട്ടിലുള്ള അച്ഛനമ്മമാരെയും കൂട്ടുകാരികളെയും സഹോദരിമാരെയും ഒക്കെ ഓർമ്മ വന്നു. വിദേശത്തുള്ള മറ്റ് ഇന്ത്യൻ കുടുംബങ്ങളുമായി അവൾ സൗഹൃദത്തിൽ ആയി. മറ്റുള്ളവരുമായി പെട്ടെന്ന് സ്വഭാവമായിരുന്നു ചാന്ദിനിയുടെത്.

അവിനാശ് രാവിലെ ജോലിക്ക് പോയ ശേഷം ചാന്ദിനിയും വീട്ടിൽ നിന്നിറങ്ങും. പരിചിതരുടെ വീടുകളിൽ പോയി ഏറെനേരം സംസാരിച്ചിരിക്കും. സുന്ദരിയായ ചാന്ദിനി സകലർക്കും ഇഷ്ടമായിരുന്നു. അവളുടെ കൊഞ്ചിയുള്ള സംസാരവും തമാശകളും രസകരമായ അനുഭവം പറച്ചിലും എല്ലാം അവരുടെ വീടിന്‍റെ അന്തരീക്ഷം തന്നെ മാറ്റിമറിച്ചിരുന്നു. മനം മടുപ്പിക്കുന്ന ഇടയിലാണ് വസന്തകാലത്തിലെ ഇളങ്കാറ്റ് പോലെ അവൾ പാറി എത്തുക. സമപ്രായക്കാരായ ചെറുപ്പക്കാരോടും ചെറുപ്പക്കാരികളോടും അവൾക്ക് അകലാൻ പറ്റാത്തത്ര അടുപ്പമായി.

പകലൊക്കെ കറങ്ങി നടന്ന് വൈകുന്നേരം ആവുമ്പോഴേക്കും അവൾ തിടുക്കത്തിൽ വീട്ടിൽ തിരിച്ചെത്തും. രുചിയെ നോക്കാതെ തുടക്കത്തിൽ എന്തൊക്കെയോ ചെയ്തുകൂട്ടും. കുറെയൊക്കെ മാർക്കറ്റിൽ നിന്നും റെഡിമെയ്ഡ് ആയി വാങ്ങും. മൈക്രോവേവ് ഓവനിൽ വച്ച് ഒന്ന് ചൂടാക്കി കൊടുക്കും. ഭക്ഷണപ്രിയനാണ് അവിനാശ്. ചാന്ദിനി ആവട്ടെ സ്വാദിഷ്ടമായ ഭക്ഷണം ഉണ്ടാക്കാനോ അതോ പഠിക്കാനോ താല്പര്യം ഇല്ല. വൃത്തിയാക്കി വയ്ക്കാനോ അലങ്കരിക്കാനോ ഒന്നിനും മനസ്സും ഇല്ല.

വിദേശരാജ്യമല്ലേ. യാതൊരു പരിമിതികളോ ബന്ധു ഭയമോ വേണ്ട. തീർത്തും സ്വാതന്ത്ര്യം തോന്നിയത് പോലെ ജീവിക്കാം. യുവാക്കളുമായി ചാന്ദിനി സൗഹൃദത്തിൽ ആയി. രാപകലെന്ന അന്തരീക്ഷം ഇല്ലാതെ സദാ തിരക്ക്. പ്രോഗ്രാമുകൾ, പാർട്ടി, ഗെറ്റുഗദർ.. രാത്രി ചാന്ദിനിയെ കൂട്ടാൻ അവർ വീട്ടിലെത്തും. അവിനാശിനേയും ക്ഷണിക്കാൻ അവർ മറന്നില്ല. പക്ഷേ നിർബന്ധിക്കാറില്ല. പ്രായക്കൂടുതൽ കൊണ്ട് തങ്ങളെപ്പോലെ അടിപൊളി ടീം അല്ല എന്നതുകൊണ്ടും അവർ പലപ്പോഴും അയാളെ അവഗണിച്ചിരുന്നു.

അവിനാശിനും അവരോട് ചങ്ങാത്തം കൂടാൻ തീരെ താല്പര്യമില്ലായിരുന്നു. അതുകൊണ്ട് അയാൾ ഉൾവലിയും. ഫലമോ, ചാന്ദ്നി അർദ്ധരാത്രിയോളം അവർക്കൊപ്പം ചുറ്റിക്കറങ്ങും. പരിപാടികളിൽ പങ്കെടുക്കും. ആഹ്ളാദിക്കും. ചിലപ്പോൾ അവർ മറ്റു നഗരങ്ങളിലേക്ക് പോകും. അവിനാശ് പലപ്പോഴും വീട്ടിൽ ഒറ്റയ്ക്കാവും.

ഗത്യന്തരം ഇല്ലാതെ അവിനാശ് ഒരു ദിവസം ചാന്ദ്നിയെ വിലക്കി.

ജീവിതം എന്നത് വെറുതെ ചുറ്റിക്കറങ്ങലും ചങ്ങാത്തം കൂടലും മാത്രമല്ല. വർഷം ഒരുപാട് ആയില്ലേ? ഇനി നിനക്ക് കുറച്ചൊക്കെ ഉത്തരവാദിത്ത ബോധം ആവാം. മറ്റു വീടുകളിലെ സ്ത്രീകളെ നോക്കി പഠിക്ക്. അവർ എത്ര കൃത്യനിഷ്ഠതയോടെയാണ് ജോലി ചെയ്തു തീർക്കുന്നത്. ഭർത്താവിന്‍റെയും കുട്ടികളുടെയും കാര്യങ്ങൾ എത്ര ഭംഗിയോടെയാണ് നോക്കി നടത്തുന്നത്.

ചാന്ദ്നി രോഷാകുലയായി. വീട്ടുകാര്യങ്ങൾ നോക്കി നടത്താൻ എനിക്ക് തീരെ താല്പര്യം ഇല്ല. പിന്നെ ഞാൻ എങ്ങനെ സമയം ചെലവഴിക്കും?

നിനക്ക് എന്നെക്കുറിച്ച് വല്ല വിചാരവും ഉണ്ടോ? ഭക്ഷണകാര്യത്തിലോ മറ്റെന്തെങ്കിലും കാര്യത്തിലോ ശ്രദ്ധിക്കാറുണ്ടോ? നല്ല ഒരു കുടുംബജീവിതം കൂടി ഞാൻ ആഗ്രഹിക്കുന്നുണ്ട്.

അങ്ങനെയാണെങ്കിൽ സമപ്രായക്കാരിയെ വിവാഹം കഴിച്ചാൽ പോരായിരുന്നോ? ഞാനും നിങ്ങളും തമ്മിൽ ചേരില്ല. കാരണം നമ്മൾ തമ്മിൽ അത്രമാത്രം പ്രായവ്യത്യാസം ഇല്ലേ. നിങ്ങളുടെ ചെറുപ്പത്തിന്‍റെ ഉശിരും ആഗ്രഹങ്ങളും അവസാനിച്ചു. പക്ഷേ ചെറുപ്രായത്തിൽ വയസ്സിയെ പോലെ ജീവിക്കാൻ എന്നെ കിട്ടില്ല. എനിക്ക് മുന്നിൽ ജീവിതത്തിന്‍റെ ഉല്ലാസവും സുഖങ്ങളും ഒക്കെ ശേഷിക്കുന്നുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കാം. എന്നെ എന്‍റെ വഴിക്ക് വിടൂ.

ഒരു രാത്രി അവൾ വീട്ടിലേക്ക് വന്നതു പോലുമില്ല. അവിനാശിനും ദേഷ്യം അടക്കാനായില്ല. അവർ തമ്മിൽ പൊരിഞ്ഞ വാദം നടന്നു.

രാത്രി അന്യ പുരുഷനൊപ്പം കഴിയുക. ഇതെന്താ കുലീനയായ സ്ത്രീയുടെ ലക്ഷണം ആണോ? ഇത്രയും നാൾ ഞാനൊന്നും പറഞ്ഞില്ലെന്ന് കരുതി എന്നെ വിഡ്ഢിയായി കരുതരുത്.

ചാന്ദിനിയും ശക്തിയായി പ്രതികരിച്ചു. നിങ്ങളെ വിവാഹം കഴിച്ച് ഞാനെന്‍റെ ജീവിതം തുലച്ചു. നിങ്ങളെപ്പോലെ ഒരു വയസ്സന്‍റെ കൂടെ താമസിച്ച് ഇതുവരെ ഞാനെന്‍റെ ആഗ്രഹങ്ങൾ അടക്കി കഴിയുകയായിരുന്നു. യുവത്വം എന്തെന്ന് നിങ്ങൾക്കറിയില്ല. നിങ്ങൾ എന്തുകൊണ്ടാണ് അന്ന് വിവാഹത്തിന് സമ്മതിച്ചത്?

അവിനാശിന് ഉത്തരം മുട്ടി… അപ്പോ അന്ന് എന്തുകണ്ടാണ് നീ എന്നെ വിവാഹം കഴിക്കാൻ ഒരുങ്ങിയത്. അന്ന് ഇതൊന്നും ആലോചിച്ചില്ല? അയാൾ ചോദിച്ചു.

ഞാനന്നു ചെറുപ്പം അല്ലേ? ജീവിതം എന്തെന്നൊക്കെ അറിഞ്ഞു വരുന്നല്ലേയുള്ളൂ. പണക്കൊതിയിൽ വീണുപോയി. നിങ്ങൾ കുറച്ചുകൂടി പക്വത വന്നയാളല്ലേ? പോരാത്തതിന് വിവാഹിതനും. ധാരാളം അറിവ് കാണും.

യുവ മനസ്സ് എന്തെന്ന് നിങ്ങൾക്ക് മനസ്സിലാവുമല്ലോ?

കഠിനമായ വാക്കുകൾ അസ്ത്രം ആക്കി അവൾ അവനാശിന്‍റെ മനസ്സ് കുത്തി നോവിച്ചു.

നിങ്ങളും നിങ്ങളുടെ വീട്ടുകാരും ചേർന്ന് എന്നെ ചതിക്കുകയായിരുന്നു. നിങ്ങളുടെ യഥാർത്ഥ പ്രായം എനിക്കറിയില്ലായിരുന്നു.

അവിനാശും വിട്ടുകൊടുക്കാൻ തയ്യാറായില്ല. നീ നുണ പറയുന്നതാ. ഞാൻ എന്ന് എന്‍റെ പാസ്പോർട്ട് കാണിച്ചതല്ലേ.

ദിവസം ചെല്ലുന്തോറും അവിനാശിനെ അവഹേളിക്കുന്ന രീതിയിലാണ് ചാന്ദിനി പെരുമാറിയത്. ശാരീരികാകർഷണവും നഷ്ടമായി തുടങ്ങിയിരുന്നു. സ്നേഹമോ, അടുപ്പമോ മുമ്പും ഉണ്ടായിരുന്നില്ല. അവിനാശിന്‍റെ സ്പർശവും അവൾക്കസഹനീയമായിരുന്നു.

ഒരു ദിവസം ചാന്ദിനി അവിനാശിനോട് ഇതേക്കുറിച്ച് തുറന്നു പറഞ്ഞു. രാത്രി മുഴുവനും കൂർക്കം വലി. പിന്നെ പത്തിരുപത് പ്രാവശ്യം ബാത്റൂമിൽ പോവുക. ലൈറ്റ് ഓഫ് ചെയ്യുക. എന്‍റെ ഉറക്കം ശരിയാവുന്നില്ല. ഞാൻ റൂം മാറുകയാണ്.

ബെഡ്റൂമിൽ നിന്നും മാത്രമായി മാറേണ്ട. എന്‍റെ ജീവിതത്തിൽ നിന്ന് തന്നെ ഒന്നും മാറി തരാമോ? നമുക്ക് ഡൈവോഴ്സ് ആവാം. അവിനാശ് സഹികെട്ട് പറഞ്ഞു.

നിങ്ങളെ അങ്ങനെയങ്ങ് ഉപേക്ഷിക്കാൻ ഞാൻ അത്ര വിഡ്ഢി ഒന്നുമല്ല. ചെയ്ത തെറ്റിനൊക്കെ പ്രായശ്ചിത്തം ചെയ്യാതെ അങ്ങനെ വെറുതെ വിടാൻ പറ്റുമോ? എന്‍റെ സുരക്ഷാ ചുമതല നിങ്ങൾക്കല്ലേ. എന്‍റെ സാമൂഹികവും സാമ്പത്തികവും വ്യക്തിപരവുമായ…

പറഞ്ഞ് മുഴുവിപ്പിക്കും മുമ്പ് അവിനാശ് പ്രതികരിച്ചു. ഓഹോ, അപ്പോൾ നീ ഇത്തിക്കണ്ണി പോലെ എന്നിൽ പറ്റിപ്പിടിച്ചിരുന്ന് എന്നെ നശിപ്പിക്കും അല്ലേ. എന്‍റെ അധ്വാനഫലം ആ തെമ്മാടി പിള്ളേർക്ക് പൊടിച്ചു രസിക്കാൻ ഉള്ളതല്ല.

അവിനാശുമായി വഴക്കുണ്ടാവുമ്പോഴൊക്കെ ചാന്ദിനി രണ്ടു വാക്കുകൾ പതിവായി ഉപയോഗിക്കും. നിങ്ങൾ എന്‍റെ ജീവിതം തുലച്ചു. വയസ്സനാണ് നിങ്ങൾ.

തുടർച്ചയായി ഈ പരിഹാസ വാക്കുകൾ കേട്ട് അവിനാശിന് നീരസവും കുറ്റബോധവും തോന്നിത്തുടങ്ങി. പച്ചയിലകളോട് കൂടിയ ചെടിക്ക് മീതെ ചൂടുവെള്ളം ഒഴിക്കുമ്പോൾ ചെടിയിലെ ഇലകൾ ചുങ്ങി വാടുന്നത് പോലെ അവിനാശിന്‍റെ മനസ്സും വാടിത്തളർന്നു.

ചാന്ദിനിയെ തന്നിഷ്ടക്കാരി, ഉത്തരവാദിത്വമില്ലാത്തവൾ, സ്വാർത്ഥ എന്നൊക്കെ അയൽവാസികളായ ഭാരതീയർ പോലും മുദ്രകുത്തി. പര പുരുഷന്മാരോടുള്ള കൂട്ടുകൂടലും സ്ത്രീകൾക്കിടയിൽ ചർച്ച വിഷയമായി. നന്നായി അണിഞ്ഞൊരുങ്ങി പാർട്ടികൾക്ക് പോവുക. ശ്രദ്ധ കേന്ദ്രമാവുക എന്നത് മാത്രമായിരുന്നു അവളുടെ ലക്ഷ്യം.

പാർട്ടിയിൽ സന്നിഹിതരായ യുവാക്കൾ അവൾക്ക് ചുറ്റും ചിത്രശലഭങ്ങളെ പോലെ പാറി നടന്നു. അവർക്കൊപ്പം ഡാൻസും പാട്ടും കൂത്തും മദ്യപാനവും. ചാന്ദ്നിയുടെ സ്വഭാവം അധപതിച്ചു. പാർട്ടിയിൽ എത്തുന്ന മറ്റു സ്ത്രീകൾ മാറിയിരുന്ന് അവളെ വിമർശിക്കും. അവിനാശിനാകട്ടെ ആളുകളുടെ തുടർച്ചയായ പരിഹാസവും സഹതാപവാക്കുകളും കേൾക്കേണ്ടി വന്നു.

ചാന്ദിനിയുടെ സ്വഭാവം കൂടുതൽ മോശമാകുന്നത് കണ്ട് അവിനാശ് അവളെ വിലക്കി, ഉപദേശിച്ചു, ദേഷ്യപ്പെട്ടു നോക്കി. അപ്പോഴൊക്കെ ചാന്ദിനിക്ക് പറയാൻ ധാരാളം ന്യായം ഉണ്ടായിരുന്നു.

എന്‍റെ മനസ്സിൽ അഴുക്കില്ല. അഭിനയം ഒന്നും എനിക്ക് വശമില്ല. ഞാൻ സ്വാഭാവികമായി പെരുമാറുന്നു അത്രമാത്രം.

നിന്‍റെ മനസ്സിൽ അഴുക്കാണോ വിഴുപ്പാണോ എന്നെങ്ങനെ അറിയും? എന്തായാലും നിന്‍റെ പെരുമാറ്റം തീരെ മോശമാണ്.

ഒരു ദിവസം അവിനാശ് വീട്ടിൽ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുകയായിരുന്നു.

ഹെൽത്തിന്‍റെ കാര്യത്തിൽ ഞാൻ ഏറെ ശ്രദ്ധിക്കാറുണ്ട്. രാവിലെ നടക്കാറുണ്ട്. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന് ശേഷം ഓഫീസിൽ തന്നെ ചെറിയൊരു വ്യായാമം. രാത്രി ഡിന്നറിന് ശേഷം വീണ്ടും നടക്കാൻ ഇറങ്ങും. ശനിയാഴ്ചയും ഞായറാഴ്ചയും യോഗയും മെഡിറ്റേഷനും ഉണ്ട്.

പുച്ഛവും വെറുപ്പും നിറഞ്ഞ നോട്ടത്തോടെ ചാന്ദ്നി തുടർന്നു. വൃദ്ധന്മാരുടെ ദിനചര്യ ഏതാണ്ട് ഇതുപോലെയായിരിക്കും. വെളുത്ത മുടി കളർ ചെയ്യുക… പക്ഷേ എന്തൊക്കെ ചെയ്ത് യംഗാവാൻ ശ്രമിച്ചാലും മനസ്സ് ഫ്രഷ് അല്ലെങ്കിൽ പിന്നെ കാര്യമുണ്ടോ? യുവത്വത്തിന്‍റെ ഗന്ധം ഒന്നു വേറെയാണ്. പ്രതീക്ഷകളും.. ചിന്തകളും… സ്വപ്നങ്ങളും… നിങ്ങൾക്കിതൊക്കെ എങ്ങനെ മനസ്സിലാവും?

അവിനാശിനും ദേഷ്യം അടക്കാനായില്ല. പറച്ചിൽ കേട്ടാൽ നീ ഒരിക്കലും വയസ്സിയാവില്ലെന്ന് തോന്നുമല്ലോ. അഹങ്കരിക്കല്ലേ… ദുരഭിമാനവും നന്നല്ല. നിറം, രൂപ ഒക്കെ അസ്ഥിരമാണ്. ഇന്നു വരും നാളെ പോകും.

ഒരു ദിവസം അവിനാശിന് ഒരു അപരിചിതയുടെ ഫോൺകോൾ വന്നു.

നിങ്ങളുടെ ഭാര്യയുടെ മോശം സ്വഭാവത്തെക്കുറിച്ച് ആളുകൾ എന്തൊക്കെയാണ് പറഞ്ഞുകൂട്ടുന്നത് എന്ന് അറിയാമോ? തലയ്ക്ക് മീതെ വെള്ളം വന്നല്ലോ? നിങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാവുന്നില്ലേ. നിങ്ങൾ ഒരു പുരുഷൻ അല്ലേ? നിങ്ങളെന്താ ബധിരനാണോ… ഭാര്യയെ നിലയ്ക്ക് നിർത്താൻ പറ്റുന്നില്ലെങ്കിൽ പോയി കെട്ടിത്തൂങ്ങി ചത്തൂടെ?

രോഗം, ആപത്ത്, വിഷമഘട്ടങ്ങൾ ഇവയിലൊന്നും ചാന്ദിനി തനിക്കൊരു തുണയാവില്ലെന്ന സത്യം അവിനാശ് മനസ്സിലാക്കി. വിവാഹത്തിലൂടെ താൻ ഒന്നും നേടിയില്ല. ഇനി വിദേശത്ത് ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കുന്നതിൽ അർത്ഥവുമില്ല. നാട്ടിലുള്ള ബന്ധുമിത്രാദികളിൽ നിന്ന് അകന്ന് താനെന്തിന് ഇങ്ങനെ തനിച്ച് അന്യ നാട്ടിൽ കഴിയുന്നു. സ്വന്തം നാട്ടിൽ തനിക്കൊരു വിലയുണ്ട്. നാലാൾ തിരിച്ചറിയുന്നുമുണ്ട്. ഇവിടെ 30 വർഷം കഴിഞ്ഞിട്ടും താൻ തീർത്തും ഒരു അപരിചിതൻ.

ചാന്ദ്നി കൂട്ടുകാരിയോടൊപ്പം ഒരു മാസത്തെ ന്യൂയോർക്ക് യാത്രയിലായിരുന്നു. അവസരം മുതലെടുത്ത് അവിനാശ് ഉദ്യോഗം രാജിവച്ചു. ബാങ്കിലെ പണം ഇടപാടുകൾ തീർത്തു. ചാന്ദ്നിക്കായി ഒരു കുറിപ്പും എഴുതിവെച്ചു.

ഇന്നുമുതൽ ഞാൻ സ്വതന്ത്രനാണ്. ഗുഡ് ബൈ!

ആകാശനീലിമയെ തൊട്ടുരുമ്മി കൊണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെ മനസ്സും മേഘങ്ങളെ പോലെ ഭാരമില്ലാത്തെ ആയി.

और कहानियां पढ़ने के लिए क्लिक करें...