"നിങ്ങൾ എന്നെ ഓർമ്മിക്കാറുണ്ടോ എപ്പോഴെങ്കിലും?” ആ ചോദ്യം അപ്രതീക്ഷിതമായി അവൾ ചോദിച്ചു.
“അതിന് ഓർക്കുവാനായ് എന്താണ് നീ തന്നത്?”
“എന്ത് തരാൻ?"
“അങ്ങനെയൊരു പൂക്കാലം നമുക്കിടയിലുണ്ടോ? നീണ്ട ബോഗയ്ൻവില്ലയുടെ ചുവട്ടിൽ അക്ഷമനായി നിന്നെ കാത്ത് ഞാൻ നിന്നിട്ടില്ല. പൊതിയിലച്ചോറിന്‍റെ ഒരരകിൽ നിന്ന് ഉപ്പുമാങ്ങ ഞെക്കിയെടുത്ത് വലിച്ചുറ്റി ക്ലാസ് കട്ട് ചെയ്ത‌് തിയേറ്ററിലെ എസിയിൽ കുനിഞ്ഞിരുന്ന് കപ്പലണ്ടി കൊറിച്ചിട്ടില്ല.
നിന്‍റെ നെറ്റിയിൽ ചുംബനമഴ എന്തിന്? നേരിട്ട് കണ്ടിട്ട് പേലുമില്ല. പിന്നെ എന്തോർക്കാൻ? വാട്‌സാപ്പിൽ കുത്തിയിരുന്ന് തുടിക്കുന്ന ഹൃദയം അയച്ചാൽ പ്രണയമാകുമെന്ന് ആരാണ് പറഞ്ഞത്?
അത് അലഞ്ഞ് തിരിയുന്ന മോഹഭംഗിതരായ ആത്മാക്കളുടെ ഒരിടം. അവിടെ താൽക്കാലിക കാമനകൾക്ക് സ്വാസ്ഥ്യം.
ഉപാധിയില്ലാത്ത സെക്സ്, വിരേചനം മറ്റൊന്നുമില്ല അതിനപ്പുറത്തേക്ക് ഭാവനയുടെ വല നെയ്യാൻ നിനക്ക് ലജ്‌ജയില്ലേ? മണ്ടി.”
അവന്‍റെ ശബ്ദത്തിലെ രോഷം പതഞ്ഞു പൊങ്ങുന്നത് അറിഞ്ഞപ്പോൾ ചോദിക്കണ്ടായിരുന്നു എന്ന് തോന്നി. പലപ്പോഴും അങ്ങനെയാണ്. പറഞ്ഞ് തുടങ്ങിയതിൽ നിന്നും ഏറെ ദൂരേയ്ക്ക് സഞ്ചരിച്ച് ചില്ലകൾ പടർന്ന് ഒരു വാഗ്വാദം. തണുപ്പിക്കാനായ് വിഷയം മാറ്റാൻ ശ്രമിച്ചു.
“നീ വിഷയം മാറ്റുന്നു."
കനത്ത ശബ്ദം ഫോണിലൂടെ അലച്ച് കയറുന്നു. “വല്ലപ്പോഴും ഓർത്താൽ എന്താണിത്ര കുറച്ചിൽ."
“വാട്‌സാപ്പ് സ്വൈരിണികളുടെ പരിഭവം."
“രാത്രി സഞ്ചാരിണികൾ പകൽ വെട്ടത്തിൽ നിങ്ങൾ എന്നെ ഓർക്കുന്നുണ്ടോ എന്ന് ചോദിക്കില്ല.
അതുപോലെയാണോ ഞാൻ? ഇങ്ങനെ സ്ത്രീകളെ പരിഹസിക്കുന്നത് എന്തിനാണ്? അന്തസ്സുള്ള സ്ത്രീകളുണ്ട്. എഴുത്തും വായനയും പ്രണയിക്കുന്നവർ. ആരാണവർക്ക് കയ്യടി നൽകാത്തത്?”
സ്നേഹം ഇത്ര മോശമോ? ആർത്തവവിരാമം അടുക്കുന്ന മധ്യ വയസ്കകളുടെ കടൽ ചൊരുക്കിന് പറയുന്ന പേര് സ്നേഹമോ? തിളച്ചു മറിയുന്ന ക്യാമ്പസുകളിലേക്ക് ചെല്ല്. അവിടെ പോലും കുട്ടികൾ മാറിയിരിക്കുന്നു. പരാജയപ്പെടുമ്പോൾ ഉള്ള നീണ്ട മൗനം. പക്ഷേ അതൊട്ടും ആശ്വാസം നൽകുന്നുണ്ടായിരുന്നില്ല. മനസ്സ് കിതയ്ക്കുന്നുണ്ട് വല്ലാതെ.
ആശുപത്രിയിൽ നേർത്ത തണുപ്പിൽ ഒറ്റയ്ക്ക് കിടന്നപ്പോൾ നേഴ്സ് ചോദിച്ചു.
“കൂടെയാരുമില്ലേ? പ്രത്യേകിച്ചും ഇങ്ങനെയൊരു ടെസ്‌റ്റ്.”
കാൻസർ ആണോ അല്ലയോ എന്നറിയാനായി ഒരു മണിക്കൂർ ലാബിന് മുന്നിൽ കണ്ണടച്ചിരുന്നപ്പോൾ ആദ്യം അവന്‍റെ മുഖം ഓർമ്മ വന്നു. കീമോ ചെയ്‌ത് നീണ്ട മുടി പോയാൽ അവനെന്നെ തിരിച്ചറിയുമോ? പഴയതുപോലെ സ്നേഹം?
പെട്ടെന്ന് കുനുകുനാ ടൈപ്പ് ചെയ്തു.
“നീ എന്നെ ഓർക്കാറുണ്ടോ?” അപ്പോഴാണ് മറുപടി കിട്ടിയത് സത്യസന്ധമായ മറുപടി.
“കള്ളങ്ങൾ പറയാറില്ല. ഒന്നാശ്വാസിപ്പിക്കാൻ പോലും. ഇത്തരം ബന്ധങ്ങൾക്കിടയിൽ ഈമാതിരി ചോദ്യങ്ങൾക്ക് പ്രസക്‌തി ഉണ്ടോ? “നിന്‍റെ ഭർത്താവ് നിന്നെ തന്നെയാണോ ഓർക്കുന്നത്? അത് ആദ്യം ഓർത്ത് നോക്ക്. ബാലിശമായ ചോദ്യങ്ങൾക്ക് ഉപാധികളില്ലാത്ത ബന്ധത്തിന് സ്നേഹത്തിന്‍റെ പലിശക്കണക്ക് വേണ്ട. എപ്പോൾ വേണമെങ്കിലും തീരാവുന്ന ഒരു ലഹരി, ഒരു ച്യൂയിംഗം നുണയും പോലെ. കണ്ടാൽ നുണയും എന്നല്ലാതെ ആരെങ്കിലും ഓർത്തിരിക്കുമോ. ജസ്‌റ്റ് ഫോർ റിലാക്സ് അതിനപ്പുറം സെന്‍റിമെൻസ് ചേർത്ത് വിഷാദം അഭിനയിക്കരുത്." ഉപദേശം ഉള്ളിൽ ആഴ്ന്നിറങ്ങി. ഉള്ളിൽ ഒരു വലിച്ചിൽ പിടച്ചിൽ പോലെ ഒന്ന് പിന്നെ ശാന്തം. പുറത്ത് തട്ടി സിസ്‌റ്റർ ചുമ്മാ പേടിപ്പിച്ചില്ലേ. തൊണ്ടയിൽ ചെറിയ നൊസ്യൂൾ. വോയ്‌സ് റെസ്‌റ്റ് വേണം. ഒരാഴ്ച്‌ച ആന്‍റിബയോട്ടിക്ക് മുടക്കരുത്.