ഹോട്ടൽ എവറസ്റ്റ്

ചിത്രയുമായുള്ള 9 വർഷത്തെ ദാമ്പത്യം ഏകദേശം ഇങ്ങനെയായിരുന്നു. ലിവ് ഇൻ റിലേഷൻഷിപ്പിലെ തുടക്കത്തിലെ നാല് വർഷങ്ങൾ തങ്ങൾ കാമുകികാമുകന്മാരല്ലെന്ന് തിരിച്ചറിയാൻ വേണ്ടിവന്നു. പിന്നീടുള്ള ഒരു വർഷം ദാമ്പത്യം മധുരിക്കുന്ന പലഹാരമല്ലെന്ന് മനസ്സിലാക്കി ജീവിച്ചു. അതു കഴിഞ്ഞുള്ള നാല് വർഷങ്ങൾ ദാമ്പത്യത്തിൽ നിന്നും പുറത്ത് കടക്കാനുള്ള ശ്രമങ്ങൾ ആയിരുന്നു. ചുരുക്കി പറഞ്ഞാൽ ഞാനും ചിത്രയുമായുള്ള ബന്ധത്തിൽ അടിപിടിയോ വഴക്കോ ഒന്നും ഇല്ലായിരുന്നു. ആഗ്രഹം ഇരുവർക്കും ഉണ്ടായിരുന്നു. പക്ഷേ അത് ഒറ്റയ്ക്കുള്ള വഴിയിലൂടെ സഞ്ചരിക്കാൻ ആയിരുന്നെന്നുമാത്രം.

വിവാഹമോചനം നേടിയ ശേഷം മൂന്ന് മാസം കൂടുമ്പോൾ ഒരു ആഴ്‌ച മോനെ എന്‍റെ കൂടെ താമസിപ്പിക്കണം എന്നായിരുന്നു ധാരണ. അത് നിയമപരമായി അനുവദിച്ചു കിട്ടിയതായിരുന്നു. ഇതുപ്രകാരം ചിത്ര ലണ്ടനിൽ ഒരു കോൺഫറൻസിന് പോകും മുമ്പ് മോനെ എന്‍റെ വീട്ടിൽ കൊണ്ടുവിട്ടു. ശിവം എന്നാണ് അവന്‍റെ പേര്. ഞാനിട്ട പേര് അന്നേ അവൾക്ക് പിടിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ വേർപിരിഞ്ഞ ശേഷം അവൾ മോന്‍റെ പേര് ഓദ്യോഗികമായി മാറ്റാനൊന്നും പോയില്ല.

“അച്ഛനെ നന്നായി നോക്കണമെന്നാണ് അമ്മ പറഞ്ഞത്” മോൻ എന്നോട് പറഞ്ഞു. അവന്‍റെ നീളത്തേക്കാൾ നീളമുള്ള ഒരു ബാഗ് അവന്‍റെ തോളിൽ ഉണ്ടായിരുന്നു.

“നമ്മൾ പരസ്പ്‌പരം നന്നായി നോക്കും പോരെ” ഞാൻ ചിരിച്ചുകൊണ്ട് എന്‍റെ പൊന്നുമോനോട് പറഞ്ഞു. ഇത് ആദ്യമായിട്ടൊന്നുമല്ല അവൻ എന്‍റൊപ്പം വരുന്നത്. പക്ഷേ അന്നൊക്കെ ചിത്രയും കൂട്ടിനുണ്ടായിരുന്നു. ഇന്ന് എന്‍റെ ഉള്ളിൽ കുറച്ചുകൂടി ഉത്തരവാദിത്വം വേണമെന്ന തോന്നലുണ്ടായിരിക്കുന്നു. സിംഗിൾ പേരന്‍റിംഗിന്‍റെ ഗുണങ്ങൾ ഉണ്ടെങ്കിലും ഒറ്റയ്ക്ക് എല്ലാം നോക്കേണ്ടത് അത്ര എളുപ്പമുള്ള കാര്യമല്ല ഞാൻ സെക്രട്ടറിയോട് പറഞ്ഞ് ഗോവയിൽ മുമ്പേ തന്നെ ഒരു ഹോട്ടൽ ബുക്ക് ചെയ്തിരുന്നു. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുമ്പോൾ കൗണ്ടറിൽ നിൽക്കുകയായിരുന്ന റിസപ്ഷനിസ്‌റ്റ് സ്യൂട്ടിന്‍റെ താക്കോൽ തരുന്നതിനിടയിൽ പറഞ്ഞു “സർ, ക്ഷമിക്കണം നിങ്ങൾക്കിപ്പോൾ പൂളിൽ പോകാൻ കഴിയില്ല. അവിടെ ഷൂട്ടിംഗ് നടക്കുകയാണ്” മനസ്സിൽ സന്തോഷം തോന്നിയെങ്കിലും മുഖത്ത് അസംതൃപ്തതി വരുത്തിക്കൊണ്ട് ചോദിച്ചു. “അല്ല, ഈ ഷൂട്ടിംഗ് എത്ര സമയം കാണും. ” “സർ, ഈ ആഴ്‌ച മുഴുവനും ഉണ്ടാവും. പക്ഷേ രാവിലെ 2 മണിക്കൂർ സ്വിമ്മിംഗ് പൂളിൽ പോകുന്നതിനേ വിലക്കുള്ളൂ. ” അപ്പോൾ ഗൗൺ ധരിച്ച ഒരു മോഡൽ റിസപ്ഷനിലേക്ക് വന്നു. ഫ്ളൈറ്റിൽ നിന്ന് ലഭിച്ച മാഗസിനിലെ കവർ ചിത്രം ഈ മോഡൽ ആയിരുന്ന കാര്യം ഞാനപ്പോൾ ഓർത്തെടുത്തു. അവൾ എന്‍റെ അരികിൽ വന്നു നിന്നപ്പോൾ എനിക്ക് സന്തോഷവും ആശ്‌ചര്യവും ഇടകലർന്ന ഒരു വികാരം ഉണ്ടായി. കളർ ചെയ്‌ത മുടി, തിളങ്ങുന്ന ചർമ്മവും വിടർന്ന കണ്ണുകളും എല്ലാം അവരുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നുണ്ടായിരുന്നു. അവർ ശിവയുടെ തലയിൽ തലോടിക്കൊണ്ട് ഹലോ പറഞ്ഞു. മകന് അവരുടെ പെരുമാറ്റത്തിൽ വലിയ ആഹ്ളാദമൊന്നും കണ്ടില്ല. ഞാൻ ഒരു ചെറിയ കുട്ടിയായാൽ മതിയായിരുന്നു, എനിക്കപ്പോൾ തോന്നി.

“ഡാഡി എനിക്ക് പൂളിൽ പോകണം” ശിവം പറഞ്ഞു.

“പുളിലെ വെള്ളം വളരെ നല്ലതാണ്. കാണുമ്പോൾ തന്നെ വസ്ത്രമെല്ലാം മാറ്റി വെള്ളത്തിലേക്ക് ഡൈവ് ചെയ്യാൻ തോന്നും” മോഡൽ പറഞ്ഞു. എന്നിട്ട് കൗണ്ടറിൽ നിന്ന് തന്‍റെ മുറിയുടെ ചാവി വാങ്ങിയ ശേഷം നടന്നകന്നു പോകുന്ന പോക്കിൽ എനിക്ക് ഒരു നോട്ടി സ്മൈൽ തരാനും അവൾ മറന്നില്ല. കുറച്ചുനേരം ഞാനും ശിവയും പൂളിൽ ചെലവഴിച്ചു. എന്നിട്ട് ഡിന്നർ കഴിച്ച ശേഷം ഞങ്ങളുടെ സ്യൂട്ടിൽ പോയി വിശ്രമിച്ചു.

അടുത്തദിവസം രാവിലെ ശിവം നേരത്തെ എഴുന്നേറ്റു. ഞങ്ങൾ പുളിൽ ഇറങ്ങിയപ്പോൾ അവൻ കസർത്ത് കാണിക്കാൻ തുടങ്ങി. വെള്ളത്തിൽ അവൻ ഊളിയിടുകയും ഓടിവന്ന് ചാടുകയും ചെയ്‌തു. അവൻ ഇത്രയും കലാപരമായി പുളിൽ തകർക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. മകന്‍റെ വാട്ടർ സ്‌ട്രോക്സ് കണ്ട ഞാൻ തന്നെ ആൾചര്യപ്പെട്ടുപോയി അവൻ ഇതെല്ലാം എവിടുന്നാണ് പഠിച്ചത്? ബ്രേക്ക്ഫാസറ്റിന് കോൺ ഫ്ളെക്സ്‌സാണ് ഓർഡർ ചെയ്തത്. കൂടെ കോഫിയും. ശിവം ചോക്ലേറ്റ് സാൻവിച്ചാണ് ഓർഡർ ചെയ്തത്.

പത്ത് മണിയായപ്പോഴേക്കും എല്ലാ മോഡലുകളും പൂൾ ഏരിയയിൽ വന്നെത്തി ഞാൻ വിവിഐപി പാസ് വാങ്ങി ഷൂട്ട് കാണാനായി ചെന്നു. മോഡലുകൾ പൂളിൽ ഇറങ്ങുന്നതിനു മുമ്പ് വരെ അവരെ ആകർഷിക്കാനായി ഞാൻ വിവിധതരം സ്‌റ്റൈലിൽ നീന്തൽ പ്രകടനം നടത്തി. ഞാൻ ശരീരത്തിന്‍റെ അഴകളവ് പ്രദർശിപ്പിക്കും വിധം നീന്തിത്തുടിച്ചു.

പുളിൽ ഞാൻ തകർപ്പൻ പ്രകടനം കാഴ്‌ചവച്ചുവെങ്കിലും ശിവം ആയിരുന്നു എല്ലാവരുടേയും ശ്രദ്ധ ആകർഷിച്ചത്. 4-5 മോഡലുകൾ അവനോട് കുശലം പറയുകപോലും ചെയ്തു. കാർട്ടൂൺ കഥാപാത്രങ്ങളെക്കുറിച്ചുള്ള അവന്‍റെ അറിവിൽ അവർ അദ്‌ഭുതപ്പെടുകയും ചെയ്‌തു. കാരണം അവൻ ചില കഥാപാത്രങ്ങളുടെ സ്‌റ്റൈലാണ് നീന്തലിൽ അനുകരിച്ചതത്രേ. എനിക്കിതേപ്പറ്റി യാതൊരു ധാരണയുമുണ്ടായിരുന്നില്ല. അടുത്ത രണ്ടു ദിവസം ഞാൻ ഒഴിവു ദിനത്തിന്‍റെ ആലസ്യത്തിൽ അമർന്നെങ്കിലും ശിവം പുളിൽ പിന്നെയും മോഡലുകളുടെ ഇഷ്ട്‌ടം കവർന്നു കൊണ്ടിരുന്നു. എനിക്കും എന്തെങ്കിലും ചെയ്തതേ പറ്റൂ. ഞാൻ ചില നമ്പറുകളൊക്കെയിട്ടു. ഞാനും മോഡലുകളോട് കുശലം പറയാൻ തുടങ്ങി. മുമ്പ് റിസപ്ഷനിൽ വച്ച് കണ്ട മോഡൽ ശിവയുമായി നല്ല കൂട്ടായി. ആ കാര്യം ഞാൻ മനസ്സിലാക്കി. അവൾ ശിവയുടെ ഫ്രണ്ടായി തീർന്നിരുന്നു. കാമ്യ എന്നായിരുന്നു അവരുടെ പേര് എന്ന് പോലും ശിവം പറഞ്ഞാണ് ഞാനറിഞ്ഞത്.

സ്വയം ധൈര്യം സംഭരിച്ചുകൊണ്ട് ഒരു ദിവസം ഞാൻ കാമ്യയെ വൈകുന്നേരം കാപ്പി കുടിക്കാൻ ക്ഷണിച്ചു.

“തീർച്ചയായും” അവൾ പുഞ്ചിരിച്ചു കൊണ്ട് തന്‍റെ തലമുടി പിന്നിലേക്ക് ഇട്ടു കൊണ്ട് പറഞ്ഞു.

“എനിക്കും ഇവിടെ ഒരു നല്ല കമ്പനി ആവശ്യമുണ്ടായിരുന്നു” ഞാൻ പറഞ്ഞു.

8 മണിയ്ക്ക് മെൻ ബാറിൽ കണ്ടുമുട്ടാമെന്ന് നിശ്ചയിച്ചു. വിവാഹജീവിതം വേർപെടുത്തിയ ശേഷം ഇതാദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ ഒരു പെൺകുട്ടിയുമായി ഞാൻ ചങ്ങാത്തത്തിലാവുന്നത്. അതിനാൽ തന്നെ രോമാഞ്ചവും ജാള്യതയും ഒന്നിച്ചുള്ള വല്ലാത്തൊരു മാനസികാവസ്‌ഥയിലൂടെയാണ് ഞാൻ കടന്നു പോയിക്കൊണ്ടിരുന്നത്.

“മോനെ ശിവം, ഒരു രാത്രി നീ തനിച്ച്‌ കിടന്നുറങ്ങേണ്ടി വരും” ഞാൻ ശിവത്തോട് പറഞ്ഞു. “ഞാൻ ഹോട്ടലിൽ നിന്ന് ബേബിസിറ്ററെ ഏർപ്പാടാക്കിയിട്ടുണ്ട്. അവർ നിനക്ക് മുഴുവൻ കോമിക്‌സും വായിച്ചു കേൾപ്പിക്കും. ആ കാര്യങ്ങളും ഞാൻ പറഞ്ഞിട്ടുണ്ട്.”

ഹോട്ടലിലെ ബേബി സിറ്റർ 16 വയസ്സുള്ള പെൺകുട്ടിയായിരുന്നു. ഈ ജോലിയിൽ ആഹ്‌ളാദം കണ്ടെത്തുന്ന കുട്ടിയായിരുന്നു അവൾ. കാരണം രാത്രി കുട്ടികൾക്കൊപ്പം കാർട്ടൂൺ കാണുന്നതിനും കോമിക്‌സ് വായിക്കുന്നതിനും അയ്യായിരം രൂപ അവൾക്ക് ലഭിച്ചിരുന്നു. കാമ്യയുമായി ഞാൻ സമയം ചെലവിടുന്നതിൽ ഞാൻ എത്രമാത്രം ആഹ്ളാദിച്ചിരുന്നോ അത്ര തന്നെ സന്തോഷം ബേബി സിറ്റർക്ക് ശിവയ്ക്കൊപ്പം ചെലവിടുന്നതിലും ഉണ്ടായിരുന്നു. ഞാൻ പോകാൻ നേരം ശിവയെ നോക്കിയപ്പോൾ അവൻ സങ്കടത്തോടെ പറഞ്ഞു “ബൈ, ഡാഡി വേഗം വരണേ.”

പാവം അവനെ ഒറ്റയ്ക്കിട്ട് പോകാൻ എനിക്കും സങ്കടമുണ്ടായിരുന്നു. എന്‍റെ ഉത്തരവാദിത്വം കാണിക്കാനായി ഞാൻ ബേബി സിറ്ററോട് ഒരിക്കൽ കൂടി അവനെ നന്നായി ശ്രദ്ധിക്കണമെന്ന് ശട്ടം കെട്ടി. പിന്നെ ധൃതിയിൽ സ്യൂട്ടിൽ നിന്ന് പുറത്തു കടന്നു. റസ്‌റ്റോറന്‍റിൽ എത്തുമ്പോഴേക്കും സമയം 8 കഴിഞ്ഞിരുന്നു. കാമ്യ റ‌സ്റ്റോറന്‍റിലെ ലോണിൽ ഒരു കസേര വലിച്ചിട്ടിരുന്ന് ആകാശ നക്ഷത്രങ്ങൾ നോക്കുകയായിരുന്നു. സമുദ്ര ഭാഗത്തു നിന്ന് ഒഴുകിവരുന്ന കാറ്റ് അവളുടെ മുടിയെ തഴുകുന്നുണ്ടായിരുന്നു. ഗ്ലാസിൽ ബാക്കിവന്ന പെപ്സി വെറുതെ ഇളക്കിക്കൊണ്ടിരിക്കുന്ന അവളെ നിലാവിൽ കാണാൻ നല്ല ചന്തം തോന്നി. ഓടിച്ചെന്ന് കെട്ടിപ്പിടിക്കാൻ എന്‍റെ മനസ്സ് വെമ്പൽ കൊണ്ടു. പിന്നെ ഞാൻ സ്വയം നിയന്ത്രിച്ചു.

ഞാൻ മന്ദം മന്ദം അവളുടെ അരികിൽ ചെന്നു, “സോറി അയാം ലേറ്റ്” എന്‍റെ ശബ്ദം കേട്ട് അവൾ പുളകിതയായോ. “നോ ,ഇറ്റ്സ് ഫൈൻ. ഞാൻ ആസ്വദിച്ചിരിക്കുകയായിരുന്നു. നോക്കൂ, കടലിൽ എത്ര ബോട്ടുകളാണ്. മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. അവയിൽ വെളിച്ചം എത്ര മനോഹരമായാണ് പ്രകാശിക്കുന്നത്. അവ നീങ്ങുന്ന നക്ഷത്രങ്ങൾ ആണെന്ന് തോന്നും.” അവൾ കൈ ചൂണ്ടിയയിടത്തേക്ക് നോക്കി ഞാൻ വെറുതെ തട്ടിവിട്ടു, “ബോട്ടാണോ അതോ കപ്പലോ?” അപ്പോഴേക്കും വെയ്റ്റർ ഓർഡർ എടുക്കാൻ വന്നു. ഞാനും കസേരയിൽ ഇരുന്നു “ഒരു പെപ്‌സി കൂടി പറയട്ടേ?” ഞാൻ ചോദിച്ചു.

“വെർജിൻ മോജീറ്റോ” അവൾ പറഞ്ഞു. ഞാൻ വെയ്റ്ററോട് രണ്ട് ജ്യൂസും വെർജിൻ മോജിറ്റോയും കൊണ്ടു വരാൻ പറഞ്ഞു.

“ശിവം എവിടെപ്പോയി, ഉറങ്ങിയോ?” എന്‍റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് കാമ്യ ചോദിച്ചു.

“സോറി, അതുകാരണമാണ് ഞാൻ ലേറ്റ് ആയത്. അവന് ഒറ്റയ്ക്ക് കഴിയാൻ ഇഷ്ടമല്ല. പക്ഷേ അവൻ ഇപ്പോൾ ഒറ്റയ്‌ക്കല്ല. അടുത്ത് ബേബി സിറ്റർ ഉണ്ട്. ഞാൻ തീരെ ഉത്തരവാദിത്വമില്ലാത്ത അച്ഛഛനാണെന്ന് അവൻ കരുതാൻ പാടില്ലല്ലോ.

“അവനുവേണ്ടി അവൾ കോമിക്ക് വായിക്കുമോ? അവനെ അവൾ ബോറടിപ്പിക്കില്ലല്ലോ? നിങ്ങൾ സമ്മതിക്കുകയാണെങ്കിൽ ഒരുവട്ടം നമുക്ക് അവനെ നോക്കിയിട്ടുവരാം. ”

“വേണ്ട.” ഞാൻ വേഗം തന്നെ മനസ്സ് തുറന്നു.

“അവൻ ഇപ്പോൾ ഉറങ്ങിയിട്ടുണ്ടാവും. വെറുതെ ടെൻഷൻ അടിക്കണ്ട” എന്നിട്ട് ഞാൻ സംസാരം വഴിതിരിച്ചുവിട്ടു.

“നിന്‍റെ ഷൂട്ട് എങ്ങനെ പോകുന്നു?”

“അവർക്ക് ആവശ്യമുള്ളത്രയും നല്ല ഫോട്ടോകൾ കിട്ടിയെന്നാണ് എനിക്ക് തോന്നുന്നത്. ഇന്നത്തെ ദിവസം ബോറിംഗ് ആയിരുന്നു. ഞാൻ ഒരു പുസ്‌തകം മുഴുവൻ വായിച്ചു തീർത്തു.” അവളുടെ കയ്യിൽ ഷേക്സ്‌പിയറിന്‍റെ ഹാംലെറ്റ് ഉണ്ടായിരുന്നു. ഒരു മോഡലിന്‍റെ കയ്യിൽ ഹാർഡ് കോർ ലിറ്ററേച്ചർ പുസ്‌തകം കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു പോയി.

“ഞാൻ ഓണേഴ്‌സ് ഫൈനൽ ഇയർ സ്‌റ്റുഡന്‍റ് കൂടിയാണ്” അവൾ പൂഞ്ചരിച്ചു. വെയ്റ്റർ ഡ്രിംഗ്‌സ് കൊണ്ടുവന്നു.

“ഞാൻ അവധി ദിവസങ്ങളിൽ മാത്രമേ മോഡലിംഗ് ചെയ്യാറുള്ളൂ.”

ഞാൻ എന്തെങ്കിലും പറയാനായി ശ്രമിച്ചു “ഞാൻ കരുതി നിങ്ങൾ ഫുൾടൈം മോഡലായിരിക്കുമെന്ന്.”

“ഒഴിവു സമയത്ത് എന്തെങ്കിലുമൊക്കെ ചെയ്‌തു കൊണ്ടിരിക്കും.” അവൾ ജ്യൂസ് സിപ്പ് ചെയ്തു‌കൊണ്ട് പറഞ്ഞു. “കുറച്ചുകാലം തിയറ്റർ ചെയ്തിരുന്നു. കൂടാതെ ജർമ്മനിയിൽ നഴ്സ‌സറി കുട്ടികളെ പഠിപ്പിച്ചിരുന്നു.”

“വെറുതെയല്ല. നിന്‍റെ പേഴ്സണാലിറ്റി അപാരമാണ്.”

അവൾ ചിരിച്ച ശേഷം ഗ്ലാസ് കാലിയാക്കിക്കൊണ്ട് പറഞ്ഞു. “നിങ്ങൾ എന്താണ് ചെയ്യുന്നത്. ഐ മീൻ വർക്ക്?”

“ഞാനൊരു ബാങ്കർ ആണ്, ബാങ്കിംഗ് സെക്ട‌റിൽ ലാഭം ഉണ്ടാക്കാനുള്ള സൂത്രങ്ങൾ പറഞ്ഞുകൊടുക്കുന്നു.”

“ഇന്‍ററസ്റ്റിംഗ്” അവൾ എന്‍റെ കണ്ണുകളിലേക്ക് നോക്കി.

“ഇക്കണോമിക്സിൽ എനിക്ക് അതീവ താൽപര്യമുണ്ട്.” ഞാനപ്പോൾ അവളുടെ ബയോളജിയെപ്പറ്റി ചിന്തിക്കുകയായിരുന്നു. മോഹിപ്പിക്കുന്ന അഴകളവ്!

“നിങ്ങൾക്ക് വിശക്കുന്നുണ്ടോ?” അവൾ ചോദിച്ചു. എന്‍റെ ആലോചന മുറിഞ്ഞു.

ഞാൻ സീ ഫുഡ് ഓർഡർ ചെയ്തു‌. ഡിന്നറിന് ശേഷം നിലാവിൽ ബീച്ചിൽ നടക്കാമെന്ന നിർദ്ദേശം വച്ചു. ഞങ്ങൾ ചെരിപ്പുകൾ കയ്യിൽ ഊരിപ്പിടിച്ച് നടക്കാൻ തുടങ്ങി. അവൾ ഒരു കൈ കൊണ്ട് എന്നെ ചുറ്റിപ്പിടിച്ചു. ഞാൻ അവളുടെ തോളിൽ സ്നേഹപൂർവ്വം കൈ വച്ചു കൊണ്ട് നടന്നു. ചെറിയ തിരകൾ ഞങ്ങളുടെ കാലുകളെ നനച്ചു കൊണ്ടിരുന്നു. ഞങ്ങൾ നിശ്ശബ്ദം കുറേദൂരം നടന്നു. അപ്പോൾ ഒരു പാറമേൽ അപായ ബോർഡ് കണ്ടു. ഇനി മുന്നോട്ട് പോകരുത്!

നേരം വെളുക്കും വരെ ഇങ്ങനെ നടക്കണമെന്നായിരുന്നു ആഗ്രഹിച്ചത്. ഞാൻ കൈകൊണ്ട് അവളുടെ മുഖം കോരിയെടുത്ത് ചുംബിച്ചു. അവൾ എന്‍റെ കൈപിടിച്ച് പാറമേൽ കൊണ്ടു പോയി ഇരുത്തി. അവളും എന്‍റെ ചുണ്ടുകളെ ചുണ്ട് കൊണ്ട് സ്‌പർശിച്ചു. പൊടുന്നനെ എന്തൊ ഓർത്തിട്ടെന്ന പോലെ അവൾ എഴുന്നേറ്റു. എന്നിട്ട് പറഞ്ഞു. “എനിക്ക് ശിവയെ ഓർമ്മ വരുന്നൂ.” ഞാൻ അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും അവളെ ആവേശപൂർവ്വം കെട്ടിപ്പിടിച്ച് ചുംബിച്ചു.

“സോറി” ചിരിച്ചുകൊണ്ട് അവൾ എന്നെ തള്ളിമാറ്റി.“ ഞാൻ ചുംബിക്കുമ്പോൾ നിങ്ങളുടെ മുഖം ശിവയെ പ്പോലെ എനിക്ക് തോന്നിയിരുന്നു. അവൻ കടൽക്കരയിൽ കളിക്കുന്നതുപോലെ തോന്നുന്നു എനിക്കിപ്പോൾ. പ്രണയിക്കുമ്പോൾ മോനെപറ്റി പറയാൻ ഇടയായതിൽ എന്‍റെ വികാരത്തിന് ക്ഷതം പറ്റി. എനിക്ക് ഒരേ സമയം രണ്ട് വികാരങ്ങൾ പറ്റില്ല.

“എന്താ വിജയ് നിങ്ങൾക്ക് വല്ല ടെൻഷനുമുണ്ടോ? മുഖം വല്ലാതിരിക്കുന്നു” അവൾ പൊടുന്നനെ ചോദിച്ചു.

“വിജയ്. നിങ്ങൾ ടെൻഷനിലാണോ? നമ്മൾ ഇവിടെ ആഹ്ളാദിക്കുന്നു. അതേ സമയം ശിവം റൂമിൽ ഒറ്റയ്ക്ക്. അതോർത്തപ്പോൾ അസ്വസ്ഥത തോന്നി.”

“ശരിയാണ്. പക്ഷേ അവിടെ ബേബി സിറ്റർ ഉണ്ടല്ലോ”

“പക്ഷേ അവന് ഒറ്റയ്ക്കിരിക്കാൻ ഇഷ്ടമല്ലെന്ന് നിങ്ങൾ തന്നെയല്ലേ പറഞ്ഞത്” കാമ്യ ഇടയ്ക്കുകയറി പറഞ്ഞു. “നമുക്ക് ഒരു വട്ടം അവനെ നോക്കി വന്നാലോ. ”

“ബേബി സിറ്റർ നന്നായി നോക്കും. ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ തന്നെ അവൾ എന്നെ വിളിച്ചോളും. എന്‍റെ മൊബൈൽ നമ്പർ അവരുടെ കയ്യിൽ ഉണ്ടല്ലോ.”

ഇതു പറഞ്ഞശേഷം ഒന്ന് അവിടേക്ക് വിളിച്ചു നോക്കാം എന്നു കരുതി പോക്കറ്റിൽ കയ്യിട്ടപ്പോൾ മൊബൈൽ ഇല്ല. അത് ഞാൻ റൂമിൽ മറന്ന് വച്ചിട്ടാണ് പോന്നത്.

“വരു നമുക്ക് പോയി നോക്കാം” കാമ്യ പറഞ്ഞു.

എന്‍റെ സമയം ശരിയല്ല. ഒന്നും ഞാൻ വിചാരിച്ചപോലെ നടക്കുന്നില്ല. ഒരു വശത്ത് സുന്ദരിയായ മോഡൽ, മറ്റൊരു വശത്ത് ഏകനായ മകൻ. അവനെക്കുറിച്ച് എന്നെക്കാൾ ചിന്ത മോഡലിനാണ്. ഇനി അവളുടെ കൂടെ ഈ റൊമാന്‍റിക് മൂഡിൽ നിന്ന് റൂമിലേക്ക് പോകേണ്ടി വരും.

“വേഗം പോകാം” അവൾ ധൃതി വച്ചു. ഞങ്ങൾ ഹോട്ടലിൽ എത്തിയപ്പോൾ ഞാൻ കാമ്യയോട് ലോണിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു. എന്നിട്ട് ഞാൻ റൂമിലേക്ക് നടന്നു. ശിവം ഉറങ്ങുകയായിരുന്നു. ബേബി സിറ്റർ ടിവി കാണുന്നു. വളരെ ശബ്ദം കുറച്ച് സിനിമ ആസ്വദിക്കുകയാണ് ആ പെൺകുട്ടി.

“കുഴപ്പമൊന്നുമില്ലല്ലോ? എന്‍റെ മൊബൈൽ ഇവിടെ വച്ചു മറന്നു പോയി അതാ വന്നേ.” ഞാൻ വാതിൽ തുറന്നു കൊണ്ട് പറഞ്ഞു.

ബേബി സിറ്റർ ടേബിളിൽ നിന്ന് എന്‍റെ മെബൈൽ എടുത്ത് തന്നു. ഞാൻ വേഗം ലിഫ്റ്റിൽ ഓടിക്കയറി. ലോണിൽ ഇരിക്കുകയായിരുന്ന കാമ്യ വീണ്ടും ആകാശക്കാഴ്‌ചയിൽ മുഴുകിയിരിക്കുകയായിരുന്നു. സുന്ദരിയായിരുന്നെങ്കിലും എന്തോ വിഷാദം അവളെ പിടികൂടിയിരുന്നു.

“വല്ലാത്ത ക്ഷീണം കിടന്നോട്ടെ” അവൾ ഇതു പറഞ്ഞതും എന്‍റെ ആഹ്ളാദമെല്ലാം ഒലിച്ചുപോയി.

“ഇന്നത്തെ രാത്രി… എനിക്ക്…” വാക്കുകൾക്ക് വേണ്ടി പരതുമ്പോൾ അവൾ ഇടയ്ക്ക് കയറി പറഞ്ഞു. “എന്നെ സ്നേഹിക്കണമായിരുന്നു അല്ലേ?” കാമ്യ പുഞ്ചിരിച്ചു.
“അല്ല… അത്…” ഞാൻ പതറി.

“പിന്നെ ഷേക്‌സ്‌പിയറിന്‍റെ ഹാം ലെറ്റ് ചർച്ച ചെയ്യാനോ?” അവൾ ഉറക്കെ ചിരിച്ചു. തണുത്ത കാറ്റിന് വല്ലാത്ത ചൂട് എനിക്കനുഭവപ്പെട്ടു!

“മകൻ കൂടെയുള്ളപ്പോൾ പ്രണയിക്കാൻ വലിയ പാടാണ്. മാത്രമല്ല നിങ്ങൾ നല്ലൊരു അച്ഛനുമാണല്ലോ.” കാമ്യ മറ്റെങ്ങോ നോക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“അല്ല… അല്ല… ഞാൻ അതൊന്നുമല്ല” പെട്ടന്ന് ഞാൻ മറുപടി പറഞ്ഞു.

“ഇന്ന് സംഭവിച്ചതോർത്ത് ടെൻഷൻ വേണ്ട. നിങ്ങൾ ശിവക്കൊപ്പം പൂളിൽ നീന്തിക്കളിക്കുമ്പോഴും അവനെ പരിപാലിക്കുമ്പോഴും ഞാൻ ഒരു അച്ഛന്‍റെ വാത്സല്യം കണ്ടതാണ്. അത് അധികം അച്ഛന്മാരിൽ ഞാൻ കണ്ടിട്ടില്ല. നിങ്ങൾ വിലപ്പെട്ട സമയം മകന് നൽകുന്നു. അത് വളരെ വലിയ കാര്യമാണ്. പലരും മക്കൾക്ക് പണം കൊടുക്കുന്നു. വലിയ ഗിഫ്റ്റുകൾ കൊടുക്കുന്നു. അതോടെ തീർന്നു. കുട്ടികൾക്കൊപ്പം സമയം ചെലവിടുന്നവരാണ് നല്ല രക്ഷിതാക്കൾ.” കാമ്യ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

“എനിക്ക് നിങ്ങളുടെ സൗഹൃദം ഇഷ്ടമാണ്. പക്ഷേ മകന്‍റെയും അച്ഛന്‍റെയും ഇടയിൽ വരാൻ ഞാനാഗ്രഹിക്കുന്നില്ല.” കാമ്യ പറഞ്ഞു.

“പക്ഷേ നീ…” ഞാൻ എന്തോ പറയാൻ ശ്രമിച്ചു. അവൾ എന്‍റെ ചുണ്ടിൽ വിരൽ വച്ച് അത് തടഞ്ഞു.

“നാളെ ഞാൻ തിരിച്ചുപോവുകയാണ്. പക്ഷേ ലഞ്ച് ‌വരെ ഇവിടെ കാണും. ”

“ഞാനും ശിവയും നാളെ നിന്നെ കാണാൻ വരാം.”

“നിങ്ങൾ വളരെ ലക്കിയാണ്. എത്ര നല്ല പുത്രനെയാണ് നിങ്ങൾക്ക് ലഭിച്ചത്” കാമ്യ പറഞ്ഞു. എനിക്കൊന്നും പറയാൻ തോന്നിയില്ല. ലിഫ്റ്റിന്‍റെ ചില്ല് ജാലകത്തിലൂടെ നോക്കിയപ്പോൾ അവൾ ഞാൻ പോകുന്നത് നോക്കി അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു. എന്‍റെ മനസ്സിലും അവളുടെ മനസ്സിലും ഒരേ കടൽ ഇരമ്പുന്നത് ഞാനറിഞ്ഞു.

നളിനാക്ഷന്‍റെ കാര്യം

നളിനാക്ഷൻ നിർദോഷവാനായ ഒരാളായിരുന്നു. നഗരത്തിലെ ഹെഡ് പോസ്റ്റ് ഓഫീസിലായിരുന്നു അയാൾക്ക് ജോലി. ഒരു ഹൗസിംഗ് കോളനിയിലാണ് അയാൾ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം സുഖമായി കഴിയുന്നത്. സർക്കാർ ജീവനക്കാർ മാത്രം താമസിക്കുന്ന കോളനി ആയിരുന്നു അത്. അയൽക്കാരുമായി നളിനാക്ഷന് നല്ല ബന്ധമാണ് ഉള്ളത്. ഒരു നിർഗുണപരബ്രഹ്മം എന്നാണ് അടുത്തറിയാവുന്നവർ നളിനാക്ഷനെപ്പറ്റി പറയാറ്.

അയാൾക്ക് പക്ഷേ പക്കവട വലിയ ഇഷ്ടമായിരുന്നു. പക്കവട ഭ്രാന്തൻ എന്നുതന്നെ പറയാം. ഞായറാഴ്ച രാവിലെ പക്കവട നിർബന്ധമാണ് കക്ഷിക്ക്. ശനിയാഴ്ച രാത്രി തന്നെ അടുത്ത ദിവസം പക്കാവട ഉണ്ടാക്കാനായി ഭാര്യയെ അയാൾ ചട്ടം കെട്ടും. അത്രയ്ക്ക് കൊതിയാണ് അയാൾക്ക്. നിക്ക പൊറുതിയില്ലാതെ അയാൾ ചോദിക്കും നാളെ എന്ത് പക്കവടയാണ് ഉണ്ടാക്കുന്നത്. ഉരുളക്കിഴങ്ങ് ആണോ കോളിഫ്ലവറോ. അതോ സാദാ നാടൻ പക്കവടയാണോ? ഭാര്യക്ക് പറയേണ്ടതായി വരും. അത്രയ്ക്ക് ആകാംക്ഷയാണ് നളിനാക്ഷന്. ഇങ്ങനെയുണ്ടോ, ഒരു കൊതിയൻ എന്ന് ഭാര്യ ഇടയ്ക്ക് ആലോചിക്കാറുണ്ട്. കുട്ടികൾക്ക് പോലും ഇത്ര കൊതിയില്ല. നളിനാക്ഷൻ അങ്ങനെയാണ്. അയാളുടെ മുഖത്ത് ശിശു സഹജമായ ഒരു നിഷ്കളങ്കത ഉണ്ട്.

സ്വപ്നത്തിൽ പോലും പക്കവട തിന്നുന്ന കാര്യമാണ് അയാൾ അധികവും കാണാറ്. പക്ഷേ എല്ലാ ഞായറാഴ്ചയും ഒരേ തരത്തിലുള്ള ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കുട്ടികൾക്ക് കുട്ടികൾ മടുത്തിരിക്കുന്നു. അതിനാൽ പക്കവട തിന്നാൻ കുട്ടികൾ ഒരിക്കലും കൂട്ടാക്കിയിരുന്നില്ല. ഞങ്ങൾക്ക് വേറെ എന്തെങ്കിലും മതി. പുട്ടോ ദോശയോ… അങ്ങനെ എന്തെങ്കിലും. പപ്പയ്ക്ക് വേണമെങ്കിൽ അമ്മ പക്കവട ഉണ്ടാക്കിക്കൊടുത്തോ… ഞങ്ങൾക്ക് വേണ്ട…. കുട്ടികൾ പറയും.

ഞായറാഴ്ച ഭർത്താവിനും കുട്ടികൾക്കും അവധിയായതിനാൽ വീട്ടിൽ ആഘോഷമാണ്. എല്ലാവരും ഉള്ള ദിവസം വച്ച് വിളമ്പാനും നളിനാക്ഷന്‍റെ ഭാര്യയ്ക്ക് ഇഷ്ടമാണ്. അനഘേ… തൊട്ടതിനും പിടിച്ചതിനും ഒക്കെ നളിനാക്ഷൻ ഭാര്യയെ വിളിക്കും. വീട്ടിൽ പിടിപ്പത് പണിയുണ്ടാവും. അനഘ പക്ഷേ മുഷിച്ചിലൊന്നും പ്രകടിപ്പിക്കാതെ എല്ലാം മാനേജ് ചെയ്യും. പക്ഷേ അനഘയ്ക്ക് ഒരു കാര്യത്തിലെ നീരസം ഉണ്ടായിരുന്നുള്ളൂ. നളിനാക്ഷൻ ഒരിക്കലും പക്കാവട ഉണ്ടാക്കിയാൽ അനഘയെ അഭിനന്ദിക്കില്ല. നന്നായി എന്നുപോലും പറയില്ല. എല്ലാം തിന്നതിനുശേഷം ഏമ്പക്കം വിട്ട് എഴുന്നേൽക്കുമ്പോൾ അനഘ സ്നേഹപൂർവ്വം ചോദിക്കും. എങ്ങനെയുണ്ട്? ആ കുഴപ്പമില്ല… ഇതിനേക്കാൾ നന്നായി ഞാൻ ഉണ്ടാക്കും. ഇങ്ങനെയാവും നളിനാക്ഷന്‍റെ മറുപടി.

ഇത് കേൾക്കുമ്പോൾ അനഘയ്ക്ക് മനോവിഷമം തോന്നാറുണ്ട്. എന്നിട്ട് പ്ലേറ്റ് എടുത്തിട്ട് പിറുപിറുത്തുകൊണ്ട് അടുക്കളയിലേക്ക് പോകും. പക്ഷേ ഭാര്യ പിറുപിറുക്കുന്നതൊന്നും നളിനാക്ഷനെ അലട്ടാറില്ല. ടിവിയുടെ വോള്യം കൂട്ടിക്കൊണ്ട് അയാൾ ഇതൊക്കെ മറികടക്കും.

രാമേട്ടൻ ഫലിതപ്രിയനാണ്. നളിനാക്ഷന്‍റെ അയൽവാസി മാത്രമല്ല അയാൾ സഹപ്രവർത്തകൻ കൂടിയാണ്. പല ഞായറാഴ്ചകളിലും ഭാര്യസമേതം രാമേട്ടൻ നളിനാക്ഷന്‍റെ വീട്ടിൽ പക്കവട കഴിക്കാൻ വരാറുണ്ട്. ഇരു കുടുംബങ്ങളും തമ്മിൽ വലിയ കൂട്ടാണ്. ഇന്ന് ഞായറാഴ്ചയാണ് രാമേട്ടൻ ഭാര്യയെയും കൂട്ടി നളിനാക്ഷന്‍റെ വീട്ടിൽ ഹാജർ ഉണ്ട്. ഡൈനിംഗ് ടേബിളിൽ പക്കവട ഹാജരായിട്ടുണ്ട്.

അനഘേ, ഇന്നത്തെ പക്കാവട കൊള്ളാലോ അപാരസ്വാദ് ഒരു വലിയ കഷണം വായിൽ വെച്ചുകൊണ്ട് രാമേട്ടൻ പറഞ്ഞു.

ഇതൊക്കെ ഇത്ര വലിയ കാര്യമാണോ. ഇതിനേക്കാൾ നന്നായി ഞാൻ ഉണ്ടാക്കും. നളിനാക്ഷൻ ഇടയ്ക്ക് കയറി പറഞ്ഞു.

അത് ശരി, എന്നാൽ അടുത്ത ഞായറാഴ്ച നളിനാക്ഷന്‍റെ വകയായിക്കോട്ടെ പക്കവട. അതിന്‍റെ രുചി ഒന്ന് അറിയണമല്ലോ രാമേട്ടന്‍റെ ഭാര്യ പറഞ്ഞു.

അതിനെന്താ, അടുത്ത ഞായറാഴ്ച പക്കവട എന്‍റെ വക. നളിനാക്ഷൻ ചിരിച്ചുകൊണ്ട് ഏറ്റു.

നിങ്ങൾ ഉണ്ടാക്കുന്ന പക്കവട ഞാൻ ഉണ്ടാക്കുന്ന പക്കവടയേക്കാൾ നല്ലതാണെങ്കിൽ എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷേ അത് ഞാൻ ഉണ്ടാക്കുന്നതിനേക്കാൾ മോശമാണെങ്കിൽ പിന്നെ എന്‍റെ പാചകത്തെ എന്തായാലും അഭിനന്ദിച്ചേക്കണം. അനഘ ചിരിച്ചു കൊണ്ടാണെങ്കിലും കുറച്ച് ഉറക്കെയാണ് സംസാരിച്ചത്.

സംഗതി അഭിമാന പ്രശ്നമാണ്. വെല്ലുവിളി ഏറ്റെടുത്ത സ്ഥിതിക്ക് യെസ് പറഞ്ഞോളൂ രാമേട്ടൻ പറഞ്ഞു.

ശരി, ശരി… നളിനാക്ഷൻ മനസ്സില്ലാ മനസ്സോടെ ആണ് പറഞ്ഞത്. താൻ വെട്ടിലായതാണെന്ന കാര്യം പക്ഷേ നളിനാക്ഷന്‍റെ ബോധത്തിൽ ഉണ്ടായിരുന്നില്ല.

സംസാരത്തിനിടയിൽ അയാൾ അതങ്ങ് പറഞ്ഞുപോയതായിരുന്നു. കുടുംബത്തിന്‍റെയും സുഹൃത്തുക്കളുടെയും മുന്നിൽ ആളാവാൻ വേണ്ടി തട്ടിവിട്ടതായിരുന്നു പാവം. അല്ലാതെ വെല്ലുവിളി ഏറ്റെടുത്തതൊന്നുമല്ല.

ശരി ചങ്ങാതി. ഇനി അടുത്ത ഞായറാഴ്ച നിന്‍റെ കൈപ്പുണ്യത്തിന് മാർക്കിടാൻ വരാം. രാമേട്ടൻ നളിനാക്ഷന്‍റെ തോളിൽ തട്ടി അവിടെ നിന്ന് ഇറങ്ങി. കൂടെ ഭാര്യയും.

അതിനെന്താ നേരത്തെ തന്നെ പോന്നോളൂ. നളിനാക്ഷൻ വീണ്ടും കയറി ഹെഡ് ചെയ്തു. അനഘ ചിരിച്ചുകൊണ്ട് അവരെ യാത്രയാക്കി.

വളരെ വൈകിയാണ് രാമേട്ടൻ വിവാഹം കഴിച്ചത്. ഭാര്യക്കും അയാൾക്കും തമ്മിൽ 12 വയസ്സിന്‍റെ വ്യത്യാസമുണ്ടായിരുന്നു. എങ്കിലും രാമേട്ടനെ കണ്ടാൽ പ്രായം തോന്നുകയേയില്ല. നർമ്മപ്രിയനായ അയാളെ കോളനിയിലുള്ളവർക്കും വളരെ ഇഷ്ടമായിരുന്നു. നളിനാക്ഷന് ജേഷ്ഠ സഹോദരനെ പോലെയാണ് അയാൾ.

തിങ്കൾ മുതൽ ശനി വരെ എല്ലാവരും ഓഫീസ് കാര്യങ്ങളിലും സ്കൂൾ കാര്യങ്ങളിലും മുഴുകി. ശനിയാഴ്ച രാത്രി അനഘ നളിനാക്ഷനെ അക്കാര്യം ഓർമിപ്പിച്ചു.

നാളെ ഞായറാഴ്ചയാണ്. ഓർമ്മയുണ്ടോ? ശനി കഴിഞ്ഞാൽ ഞായറാഴ്ച ആണല്ലോ അതിപ്പോ പ്രത്യേകിച്ച് ഓർക്കാൻ ഉണ്ടോ? നളിനാക്ഷൻ കുറച്ച് നീരസത്തോടെയാണ് മറുപടി പറഞ്ഞത്.

നാളെയാണ് നിങ്ങൾക്ക് പക്കാവട ഉണ്ടാക്കാനുള്ളത്. അത് മറന്നു പോയോ?

എന്ത് ഞാനോ? നളിനാക്ഷൻ സത്യത്തിൽ ആ കാര്യം മറന്നു പോയിരുന്നു.

നാളെ രാവിലെ കുറച്ചു നേരത്തെ എഴുന്നേറ്റോളൂ. പുതിനയുടെ ചമ്മന്തി ഞാൻ ഉണ്ടാക്കി വച്ചിട്ടുണ്ട്. ബാക്കി കാര്യങ്ങൾക്ക് എന്‍റെ സഹായം പ്രതീക്ഷിക്കരുത്.

നളിനാക്ഷന്‍റെ ഉറക്കം നഷ്ടപ്പെട്ടുപോയി. ചക്കിന് വച്ചത് കൊക്കിന് കൊണ്ട പോലെയുള്ള അവസ്ഥ. താൻ എന്ത് പുലിവാലാണ് കയറിപ്പിടിച്ചതെന്ന് അപ്പോഴാണ് നളിനാക്ഷന് തോന്നിയത്. കുറച്ച് അഭിനന്ദനം കൊടുത്തിരുന്നുവെങ്കിൽ… ഈ ചതി പറ്റില്ലായിരുന്നു. അയാൾ ലൈറ്റ് ഓഫ് ആക്കി ഉറക്കം വരാൻ കാത്തു കിടന്നു.

ഞായറാഴ്ച 8 മണിയായി. നളിനാക്ഷൻ കൂർക്കം വലിച്ച് ഉറങ്ങുകയായിരുന്നു.

അല്ല എഴുന്നേൽക്കുന്നില്ലേ, നേരം ഒരുപാടായി. പക്കവട ഉണ്ടാക്കണ്ടേ? പത്തുമണിക്ക് നിങ്ങളുടെ ചങ്ങാതി രാമേട്ടൻ വരൂട്ടോ. അനഘ ഭർത്താവിനെ കുലുക്കി വിളിച്ചു.

നളിനാക്ഷൻ തട്ടിപ്പിടഞ്ഞ് എഴുന്നേറ്റ് 9 മണിയാവും മുമ്പ് തന്നെ അടുക്കളയിൽ കയറി.

എല്ലാ സാധനങ്ങളും മേശമേൽ വച്ചിട്ടുണ്ട്. ഇതും പറഞ്ഞ് അനഘ അടുക്കളയിൽ നിന്ന് വലിഞ്ഞു.

ഓ ശരി. നിന്‍റെ കൂടുതൽ സഹായം ഒന്നും വേണ്ട. കാര്യങ്ങൾ ഞാൻ ശരിയാക്കി കൊള്ളാം എന്ന് പറഞ്ഞ് ഭാര്യയെ ദയ അർഹിക്കുന്ന വിധം നോക്കി. ഞാൻ ചെയ്തോളാം. നിങ്ങൾ ടിവി കണ്ടോ എന്ന് ഭാര്യ പറയും എന്നാണ് അയാൾ കരുതിയത്. പക്ഷേ അത് ഉണ്ടായില്ല.

അത് ശരി, കൂടെ നിൽക്കേണ്ട ഒരു സന്ദർഭം വന്നപ്പോൾ ഒറ്റപ്പെടുത്തുന്നോ? ഏഴ് ജന്മം കൂടെയുണ്ടാവും എന്നൊക്കെയാണല്ലോ വീമ്പ് പറയാറ്. എന്നിട്ടിപ്പോ… മനസ്സിൽ ഇങ്ങനെ ഓരോന്ന് പറഞ്ഞുകൊണ്ട് നളിയാക്ഷൻ ഗ്യാസ് ഓൺ ചെയ്തു.

ഭാര്യ പക്കവട ഉണ്ടാക്കുന്നത് അയാൾ പലവട്ടം കണ്ടതാണ്. ആ ഓർമ്മയിൽ അടുപ്പത്ത് ചീനച്ചട്ടി വച്ചിട്ട് അയാൾ എണ്ണയൊഴിച്ച് ചൂടാക്കാൻ തുടങ്ങി. പക്കവട ഉണ്ടാക്കാനുള്ള ചേരുവകൾ എല്ലാം ഉണ്ടായിരുന്നു. അയാൾ ഒരു ബേയ്സനിൽ മാവ് എടുത്ത് അതിൽ ഉപ്പും മുളകും സവാളയും മറ്റു ചേരുവകളും ഇട്ടു. എന്നിട്ട് വെള്ളത്തിൽ കുഴച്ചെടുത്തു. വെള്ളം കൂടി പോയതിനാൽ വീണ്ടും കടലപ്പൊടി വിതറി കുഴമ്പ് ശരിയായ പരിവത്തിൽ ആക്കി. എന്നിട്ട് അടുപ്പിനടുത്തേക്ക് നീങ്ങി. തീ ആളിക്കത്തുന്നുണ്ടായിരുന്നു. അതിനാൽ തന്നെ എണ്ണ നന്നായി തിളച്ചു മറിയുന്നുണ്ടായിരുന്നു. അതിലേക്ക് കടലമാവ് മിശ്രിതം കുറച്ച് ഇടാൻ തുടങ്ങി. എണ്ണ അയാളുടെ കയ്യിലേക്ക് തെറിച്ചു.

അയ്യോ… നളിനാക്ഷൻ ഉറക്കെ ശബ്ദിച്ചു.

എന്തുപറ്റി അനഘ വിളിച്ചു ചോദിച്ചു.

എണ്ണ തിളയ്ക്കുന്ന ശബ്ദം കേട്ടപ്പോൾ അവർ വിളിച്ചുപറഞ്ഞു.

ഗ്യാസ് സിമിൽ ഇടൂ.

അയാൾ തീ കുറച്ചുവെച്ചു. എണ്ണയിലേക്ക് മാവ് ഇടാൻ തുടങ്ങി. നളിനാക്ഷന്‍റെ വിരൽ പൊള്ളി നീറുന്നുണ്ടായിരുന്നു. അയാൾ സിങ്കിനടുത്തുപോയി ടാപ്പ് തുറന്ന് വിരൽ വെള്ളത്തിൽ മുക്കി കൊണ്ടിരുന്നു. അപ്പോൾ നളിനാക്ഷന് കുറച്ച് ആശ്വാസം തോന്നി. ഉടനെ നളിനാക്ഷന്‍റെ മൊബൈൽ ശബ്ദിച്ചു. രാമേട്ടന്‍റെ കോൾ ആണ്. ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങി. 10 മണിക്ക് എത്തുന്ന കാര്യം പറഞ്ഞ ശേഷം നാട്ടുവർത്തമാനത്തിലേക്ക് കടന്നു.

അയ്യോ നിങ്ങൾ അവിടെ എന്താണ് ചെയ്യുന്നത്. കരിഞ്ഞ മണം വരുന്നുണ്ടല്ലോ. അനഘ അടുക്കളയിലേക്ക് വിളിച്ചു ചോദിച്ചു. നളിനാക്ഷൻ വേഗം തന്നെ ഫോൺ കട്ട് ചെയ്തു. രാമേട്ടനോട് സംസാരിച്ച് സംസാരിച്ച് അടുപ്പിൽ പക്കാവട വച്ച കാര്യം നളിനാക്ഷൻ മറന്നു പോയിരുന്നു. അനഘ ഓടിവന്ന് ഗ്യാസ് ഓഫ് ചെയ്തു. നളിനാക്ഷനും അടുപ്പിനടുത്തെത്തി. പക്കവട ശരിക്കും കരിഞ്ഞു പോയിരുന്നു. എല്ലാം കറുപ്പ് നിറമായിരുന്നു. അനഘ കലിപൂണ്ട് അയാളെ നോക്കിയപ്പോൾ കൊച്ചുകുട്ടികൾ പേടിച്ചു നിൽക്കുന്ന മുഖഭാവത്തോടെ നളിനാക്ഷൻ പറഞ്ഞു. അത് രാമേട്ടന്‍റെ ഫോൺ ആയിരുന്നു. അമ്മേ രാമേട്ടനും ആന്‍റിയും വന്നിട്ടുണ്ട്. അനഘയുടെ മോൻ അടുക്കളയിൽ വന്നു പറഞ്ഞു.

നളിനാക്ഷാ പക്കാവട റെഡിയായോ?

രാമേട്ടൻ ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് വന്നു. കരിഞ്ഞ മണവും ചട്ടിയിലെ കറുത്ത പക്കവടയും കണ്ട് രാമേട്ടന് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി.

ഭാര്യയെ അഭിനന്ദിച്ചിരുന്നുവെങ്കിൽ ഈ ഞായറാഴ്ച കരിദിനം ആകുമായിരുന്നില്ലല്ലോ നളിനാക്ഷാ… രാമേട്ടൻ തമാശ പൊട്ടിച്ചു. എല്ലാവരും കോലായിൽ പോയി ഇരുന്നോളൂ. ഞാനിപ്പോൾ തന്നെ വേറെ പക്കാവട ഉണ്ടാക്കിത്തരാം. മോനേ അച്ഛന്‍റെ വിരലിൽ ക്രീം പുരട്ടി കൊടുക്കൂ. അനഘ സൗമ്യമായി എന്നാൽ എല്ലാവരും കേൾക്കെ മകനോട് പറഞ്ഞു.

നളിനാക്ഷന്‍റെ മുഖം അപ്പോൾ ഒന്ന് കാണേണ്ടതായിരുന്നു. അനഘ പക്കാവട ഉണ്ടാക്കുമ്പോഴേക്കും രാമേട്ടന്‍റെ ഭാര്യ ചായയും ഇട്ടു. അരമണിക്കൂറിനകം അവരെല്ലാവരും ഡൈനിംഗ് ടേബിളിൽ ഒത്തുകൂടിയിരുന്നു പക്കാവടയും ചായയും കഴിക്കാൻ തുടങ്ങി.

ഇന്നത്തെ പക്കാവട എങ്ങനെയുണ്ട്. അനഘ ആരോടെനില്ലാതെ ചോദിച്ചപ്പോഴേക്കും നളിനാക്ഷൻ ചാടി കയറി ഇങ്ങനെ പറഞ്ഞു.

എന്‍റെ ഭാര്യയെ നിനക്ക് അപാര കൈപ്പുണ്യം അല്ലേ. ഇത്രയും രുചികരമായ പക്കാവട ഞാൻ ഇന്നേവരെ കഴിച്ചിട്ടില്ല?

ഇത് കേട്ട് എല്ലാവരും ചിരിച്ചു. ആ സന്തോഷത്തിനിടയിൽ അനഘ പ്രിയ ഭർത്താവിന്‍റെ വായിൽ ഒരു വലിയ പക്കാവട വച്ചുകൊടുത്തു. അതൊരു നല്ല ഞായറാഴ്ചയായിരുന്നു.

നിങ്ങൾ വിളിക്കുന്ന നമ്പർ ബിസിയാണ്…

വിവാഹശേഷം വീട്ടിൽ നിന്നിറങ്ങുന്ന വധു ദൂഃഖിതയായി കണ്ണീരൊഴുക്കുക പതിവാണ്. ഈ സമയത്തുതന്നെ ഹർഷാരവങ്ങളോടെ ബന്ധുജനങ്ങളുടെ ആർപ്പുവിളിയും കുരവയിടലും മുഴങ്ങും. കരച്ചിലുമായി ഇറങ്ങാൻ തുടങ്ങവേ പെട്ടെന്ന് അമ്മ ഒരു ബോക്സ് അവളുടെ കൈയിൽ കൊടുത്തു. അവൾ മൂക്കുപിഴിച്ചിൽ നിറുത്തി ബോക്സ് തുറന്നപ്പോൾ അതിനുള്ളിൽ ഒരു മൊബൈലായിരുന്നു. “മോളേ, ഇടയ്ക്കിടെ നീ എന്നെ വിളിച്ച് വിശേഷങ്ങൾ അറിയിക്കണം. വിഷമിക്കാതെ യാത്രയാകൂ…” ഇത് പറയുമ്പോൾ അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.

ഇതൊക്കെ ഏവരുടെയും ജീവിതത്തിൽ ഉണ്ടാകാനിടയുള്ള ഒരു സാധാരണ സംഭവമായേ ഞാൻ കണ്ടുള്ളൂ. എന്നാൽ മൊബൈൽ വില്ലനാണെന്ന് തിരിച്ചറിവ് ഗൃഹപ്രവേശത്തിന് ഒരുങ്ങുമ്പോഴാണെനിക്ക് മനസ്സിലായത്. ആദ്യമായി എന്‍റെ വീട്ടുമുറ്റത്ത് അവളുടെ മൊബൈൽ ശബ്ദിച്ചു. ആരെങ്കിലും വിളിക്കുന്നതാകുമെന്ന് കരുതി എടുക്കാൻ ഒരുങ്ങിയതും “ഹായ് മമ്മീ… ഞാനാ…” ശ്രീമതിയുടെ ഉച്ചത്തിലുള്ള സ്വരമധുരിമ കേട്ട് ആദ്യം ഞാനൊന്ന് ഞെട്ടി. “മമ്മിയുടെ ഫോണാ…” അവൾ സ്വയം പിറുപിറുത്തു. “ദേ, അഞ്ചുമിനിറ്റ്, ഞാൻ ഒന്ന് സംസാരിക്കട്ടെ…” അവൾ എന്നോട് പറഞ്ഞു. അവളുടെ നിർദ്ദേശമനുസരിച്ച് അൽപനേരത്തേക്ക് ഗൃഹപ്രവേശ ചടങ്ങ് നിറുത്തിവെച്ചു.

“മമ്മീ, ഇപ്പോഴെത്തിയതേയുള്ളൂ.” ശ്രീമതി എന്‍റെ അമ്മായിയമ്മക്ക് ഉടനടി റിപ്പോർട്ട് നൽകി.

“ഇല്ല മമ്മീ, നോ പ്രോബ്ലം. വൊമിറ്റിംഗ് ഒഴിവാക്കുന്നതിനായി ഞാൻ ആദ്യം തന്നെ ഗുളിക കഴിച്ചിരുന്നു. അതുകൊണ്ട് യാത്രയിൽ വലിയ കുഴപ്പമുണ്ടായില്ല. മമ്മിക്കറിയാല്ലോ വൊമിറ്റിംഗ് എന്നെ സംബന്ധിച്ച് ശരിക്കുമൊരു അക്യൂട്ട് പ്രോബ്ലം തന്നെയാണ്.” അവൾ ഉറക്കെ പറയുകയാണ്.

“ഇല്ല മമ്മീ, ഒരു ഡിസ്റ്റർബൻസുമില്ല. ഞങ്ങൾ ഇപ്പോൾ ഇവിടെ എത്തിയതേയുള്ളൂ.” വലതുകാൽ വെച്ച് കയറാൻ ഒരുങ്ങിയപ്പോഴേക്കുമാണ് അവൾ ഫോൺ ചെയ്യാൻ പോയത്.

“ശരി മമ്മീ… പിന്നീട് വിളിച്ച് വിശദമായി പറയാം. താങ്ക്യൂ മമ്മീ.” ശ്രീമതി ഫോൺ ഡിസ്കണക്ട് ചെയ്തു.  (ഞങ്ങളുടെ കുടുംബത്തിനോട് കനിവ് കാണിച്ചു എന്ന് പറയാം.)

ഗൃഹപ്രവേശ ചടങ്ങ് ഗംഭീരമായി നടന്നു.

കഷ്ടം മൊബൈൽ ആദ്യമായി കൈയിൽ കിട്ടിയപ്പോൾ തന്നെ ഇതാണവസ്ഥ. വരാൻ പോകുന്ന ഭവിഷ്യത്തിനെക്കുറിച്ച് ഞാൻ ബോധവാനായി. ശരിക്കും പറഞ്ഞാൽ അതൊരു തുടക്കം മാത്രമായിരുന്നു. പിറ്റേന്ന് നടന്നത് അതിലും ഭീകരമായിരുന്നു.

ആദ്യ രാത്രിയിലെ മധുരസ്മരണകളുമായി ഞാൻ കട്ടിലിൽ കിടക്കുകയാണ്. പെട്ടെന്ന് “കോലക്കുഴൽ വിളി കേട്ടോ….” എന്ന ശ്രുതി മധുര ഗാനം എന്‍റെ ചെവിയിൽ തുളഞ്ഞുകയറി. ഉറക്കച്ചടവോടെ കിടക്കുന്ന എനിക്ക് ഇതേതോ സുന്ദരസ്വപ്നമായാണ് തോന്നിയത്.

ഉറക്കം വിട്ടുമാറാതെ കിടന്ന ഞാൻ പെട്ടെന്ന് ചാടിയെഴുന്നേറ്റ് കണ്ണുകൾ തിരുമ്മി എന്താണ് സംഭവിക്കുന്നത് എന്നറിയാനുള്ള ആകാംഷയിലായി. ശബ്ദം എവിടെ നിന്നാണ് കേട്ടതെന്നറിയാൻ ചുറ്റുപാടും നിരീക്ഷിക്കുന്നതിനിടയിൽ ശ്രീമതി ബാത്ത്റൂമിൽ നിന്നിറങ്ങി വന്നു. അവൾ എന്‍റെ നേർക്ക് നടന്നു വരുന്നത്കണ്ട് ഹൃദയമൊന്ന് കാളി. അവൾ കട്ടിലിനരികിലെത്തി മൊബൈൽ എടുത്ത് ചെവിയോട് ചേർത്തു. അമ്മക്ക് മകളോടുള്ള സ്നേഹമെന്താണെന്ന് ഞാൻ മനസ്സിലാക്കി തുടങ്ങിയിരുന്നു.

“മമ്മീ ഞാനാ… ഇവിടെ കുഴപ്പമൊന്നുമില്ല. മമ്മി വെറുതേ ടെൻഷനടിക്കണ്ട. ഞാൻ ബാത്ത്റൂമിലായിരുന്നു. ഇങ്ങേരാണെങ്കിൽ നല്ല ഉറക്കത്തിലും. അതാ ഫോണെടുക്കാൻ വൈകിയത്.” അവൾ വിശേഷങ്ങളെല്ലാം വിസ്തരിച്ച് വിവരിക്കാൻ തുടങ്ങി. ഞാൻ കുളിച്ചൊരുങ്ങി വന്നപ്പോഴും മമ്മിയും മകളും തമ്മിലുള്ള നോൺസ്റ്റോപ്പ് സംസാരം തുടരുകയായിരുന്നു.

“കണ്ടോ, നിങ്ങളുടെ ചെറിയൊരു അശ്രദ്ധ കൊണ്ട് മമ്മി എന്തുമാത്രം ടെൻഷനടിച്ചെന്നറിയാമോ, ഓന്ന് ഫോണെടുത്ത് കൂടായിരുന്നില്ലേ? അല്ലെങ്കിൽ ബാത്ത്റൂമിൽ കൊണ്ടുത്തരമായിരുന്നില്ല. മമ്മിക്ക് ഇത്ര ടെൻഷനുണ്ടാകില്ലായിരുന്നു.”

അന്നായാലും ഇന്നായാലും എനിക്കെപ്പോഴും രണ്ടാം സ്ഥാനമേയുള്ളൂ. ശ്രീമതിക്കുവേണ്ടി മൊബൈലും മൊബൈലിനുവേണ്ടി ശ്രീമിതിയും ജീവിക്കുകയാണെന്ന് തോന്നും. ശ്രീമതിക്ക് പിരിഞ്ഞിരിക്കാനാകും പക്ഷേ, മൊബൈലില്ലാതെ ഒരു നിമിഷം പോലും വയ്യ. അവളൊരിക്കൽ പോലും മൊബൈൽ ഓഫാക്കി വച്ചിട്ടേയില്ല.

രാത്രി ശ്രീമതി ഉറങ്ങുമ്പോഴല്ലാതെ അതിനൊരു വിശ്രമവുമില്ല. പകലന്തിയോളം മമ്മി, പപ്പ, ഏട്ടൻ, ഏടത്തി, സുഹൃത്തുക്കൾ തുടങ്ങിയവരുടെയെല്ലാം ഫോൺകോളുകളുടെ കലപില ശബ്ദം. ഇൻകമിംഗ്, ഔട്ട്ഗോയിംഗ് കോൾസിന് ഒരു കുറവുമില്ല. ഫോൺബിൽ ഓരോ മാസവും കുത്തനെ ഉയർന്നു.

എല്ലാ സുപ്രധാന വിവരങ്ങളും അപ്പപ്പോൾ തന്നെ വീട്ടിലേക്ക് അറിയിക്കാനും അവൾ ഉത്സുകയായിരുന്നു. രാവിലെയും വൈകുന്നേരവും തയ്യാറാക്കേണ്ട ഭക്ഷണത്തേക്കുറിച്ചുമൊക്കെ മമ്മിയുമായി അവൾ ഡിസ്കസ് ചെയ്യുക പതിവാണ്. ടിവി പമ്പരകളിലെ ഓരോ കഥാപാത്രങ്ങളും ചർച്ചാവിഷയങ്ങളായി. വീട്ടിലെല്ലാവർക്കും സുഖമല്ലെയെന്ന ചോദ്യം മുതൽ അയൽപക്കത്തുകാരുടെ വിശേഷങ്ങളും നാട്ടുകാര്യങ്ങളും കഴിഞ്ഞ് അയൽ രാജ്യത്തിന്‍റെ അതിർത്തി കടന്ന് ചർച്ച നീളും.

മൂന്നുനാല് ദിവസത്തിനുള്ളിൽ ഈ മൊബൈൽ ക്രേസിനൊരു അറുതി വരുമെന്നാണ് ഞാൻ കരുതിയത്. വീടും കുടുംബവും ഉത്തരവാദിത്തങ്ങളും ഒക്കെയാകുമ്പോൾ ശ്രീമതിയുടെ മൊബൈൽ ക്രേസ് കുറയുമല്ലോ. പക്ഷേ, ഒക്കെ വ്യർത്ഥമെന്ന് പറഞ്ഞാൽ മതിയല്ലോ…. ദിവസത്തിൽ ചുരുങ്ങിയത് ആറേഴ് തവണയെങ്കിലും മമ്മിയുടെ ഫോൺ കോൾ എത്തും. “മമ്മീ, എന്തെടുക്കുവാ? മമ്മി വിഷമിക്കണ്ട, മമ്മി എപ്പോഴും വിളിക്കണേ, വിശേഷങ്ങളറിയാൻ കാത്ത് ഞാനിവിടെ കാത്തിരിക്കുകയാണ്.” എന്നിങ്ങനെ പല്ലവി മുഴങ്ങും.

വിവാഹനാൾ മുതൽ അമ്മയ്ക്ക് മകളോടുള്ള അടക്കാനാകാത്ത സ്നേഹപ്രകടനം മൊബൈലിലൂടെയാണ്. എന്നോട് അവൾക്കൽപം അടുപ്പമുണ്ടാകുന്നത് രണ്ട് അവസരങ്ങളിൽ മാത്രമാണ്. റീചാർജിനും ടോപ്- അപ് വേളയിലും.

സ്നേഹിതയുടെ ഭർത്താവ്

അന്നാദ്യമായിട്ടാണ് നന്ദിത ട്രെയിനൽ തനിച്ച് യാത്ര ചെയ്യുന്നത്. അമ്മാവന്‍റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു. പൂനെയിൽ നിന്നും മുംബൈയിലേക്ക്. നന്ദിതയെ ട്രയിനിൽ കയറ്റി ഇരുത്തിയപ്പോൾ മുതൽ തുടങ്ങിയതാണ് കാർത്തിക്കിന്‍റെ ഉപദേശങ്ങൾ… “സൂക്ഷിച്ച് പോകണം. ഫോൺ വിളിക്കാൻ മറക്കരുത്. തിരിച്ചു വരാനുള്ള ടിക്കറ്റ് കഴിവതും വേഗം റിസർവ് ചെയ്യണം.” നന്ദിത ഒറ്റയ്ക്ക് പോകുന്നതിന്‍റെ ടെൻഷനായിരുന്നു അയാൾക്ക്.

“ഞാനത്ര പേടിത്തൊണ്ടിയൊന്നുമല്ല. പിന്നെ അത്ര ദൂരത്തേക്കൊന്നുമല്ലല്ലോ?” നന്ദിത പറഞ്ഞു.

“അറിയാം. എങ്കിലും സൂക്ഷിക്കണം. കഴിവതും വേഗം നീ മടങ്ങി വരില്ലേ? വീട്ടിൽ പോയാൽ നീയെന്നെ മറക്കുമോ?” പാതി കളിയായിട്ടാണ് അയാൾ അങ്ങനെ പറഞ്ഞത്. എങ്കിലും കുറച്ച് ദിവസങ്ങൾക്കു വേണ്ടിയാണെങ്കിൽ പോലും നന്ദിതയെ പിരിയാൻ അയാൾക്ക് വിഷമമുണ്ടായിരുന്നു.

“ഇല്ല… ഞാൻ വേഗം മടങ്ങി വരാം. ചേട്ടൻ ട്രെയിനിൽ നിന്നിറിങ്ങി നിൽക്ക്. വണ്ടി വിടാറായെന്നാ തോന്നുന്നത്.”

കാർത്തിക് പ്ലാറ്റ്ഫോമിലേക്കിറങ്ങി. ട്രെയിൻ പതുക്കെ നീങ്ങിത്തുടങ്ങി. കാർത്തിക് കൈ വീശിക്കൊണ്ടേയിരുന്നു. ട്രെയിൻ ഒരുപാട് ദൂരെയെത്തുവോളം നന്ദിത ജനലഴികളിലൂടെ കാർത്തിക്കിനെത്തന്നെ നോക്കിയിരുന്നു. ഏത് വേർപാടും വേദനാജനകം തന്നെ അവൾ ഓർത്തു.

നെടുവീർപ്പോടെ അവൾ നോട്ടം പിൻവലിച്ച് കമ്പാർട്ടുമെന്‍റിനകത്തേക്ക് നോക്കി. എതിർ സീറ്റിൽ ഒരു യുവാവും യുവതിയും മുട്ടിയുരുമിയിരിക്കുന്നു. കാഴ്ചയിൽ നവദമ്പതികളെന്ന് തോന്നിക്കും. ഇടയ്ക്കിടയ്ക്ക് പിറുപിറുക്കലും പൊട്ടിച്ചിരിയും കേൾക്കാമായിരുന്നു. ഇടയ്ക്കവർ പരസ്പരം പിച്ചുകയും തമാശയ്ക്ക് അടിക്കുകയും ചെയ്യുന്നു. അവരുടെ പ്രണയചേഷ്ടകൾ കണ്ടപ്പോൾ അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. അവൾ അവരെ ശ്രദ്ധിക്കാതെ ജാലക്കാഴ്ചകളിലേക്ക് നോക്കിയിരുന്നു. എങ്കിലും അവരുടെ സംസാരം ശ്രദ്ധിക്കാതിരിക്കാൻ അവൾക്കായില്ല.

“രാജു, രണ്ട് ദിവസം എത്ര പെട്ടാണ് കടന്നുപോയത്. ഇനി നാളെ മുതൽ നീയെന്‍റെ ബോസും ഞാൻ നിന്‍റെ അസിസ്റ്റന്‍റുമാകും.” പതിഞ്ഞ സ്വരത്തിലായിരുന്നു ആ യുവതി സംസാരിച്ചിരുന്നത്.

അപ്പോൾ ഇവർ ഭാര്യാഭർത്താക്കന്മാരല്ലേ? തൊട്ടുരുമിയിരിക്കലും പെരുമാറ്റവുമൊക്കെ കണ്ടാൽ ദമ്പതികളാണെന്നേ തോന്നൂ. പ്രണയവും അടുപ്പവുമൊക്കെ ശരി പക്ഷേ, പരിസരബോധമില്ലാതെ… നന്ദിത മനസ്സിലോർത്തു.

“നിന്‍റെ വൈഫും എന്‍റെ ഹസ്ബന്‍റും കരുതിയിരിക്കുന്നത് നമ്മൾ ഒഫീഷ്യൽ ടൂറിന് പോയിരിക്കുകയാണെന്നാണ്.”

“ഇതും ജോലിയുടെ ഭാഗമല്ലേ…” അയാൾ പൊട്ടിച്ചിരിച്ചു.

“തമാശ മതിയാക്ക് രാജൂ…” ആ സ്ത്രീയുടെ സ്വരത്തിൽ ദേഷ്യം നിഴലിച്ചിരുന്നു. അവർ സഹയാത്രക്കാരെ ശ്രദ്ധിക്കാതെ നിർലജ്ജം ചിരിച്ചും കളിച്ചും തമാശകൾ പറഞ്ഞുകൊണ്ടിരുന്നു.

നന്ദിത ചുറ്റും നോക്കി. എല്ലാവരും അവരവരുടെതായ തിരക്കുകളിലായിരുന്നു. മുൻസീറ്റിലുള്ള ഒരു സ്ത്രീ കുഞ്ഞിന്‍റെ കരച്ചിൽ നിറുത്താനുള്ള ശ്രമത്തിലാണ്. അവർ ഈ പ്രണയ ചാപല്യങ്ങളൊന്നും ശ്രദ്ധിക്കുന്നേയില്ല. വയോവൃദ്ധനായ ഒരു യാത്രികൻ വിൻഡോസീറ്റിലിരുന്ന് പുറം കാഴ്ചകളിൽ കണ്ണും നട്ടിരിക്കുന്നു. മറ്റൊരാൾ തീരാചുമ കൊണ്ട് കഷ്ടപ്പെടുകയാണ്. ചിലർ നല്ല ഉറക്കത്തിൽ ഒന്നു സംസാരിച്ചിരിക്കാൻ കൂടി ആരുമില്ല. മടുപ്പോടെ നന്ദിത വീണ്ടും അവരുടെ സംസാരം ശ്രദ്ധിച്ചു.

അരുതെന്ന് പറയുന്ന കാര്യം ചെയ്യുകയെന്നത് മനുഷ്യസഹജമായ സ്വഭാവമാണ്. എന്തുകൊണ്ട് അങ്ങനെ പറയുന്നു എന്ന ആകാംഷയാണ് അതിന് പ്രേരിപ്പിക്കുന്നത്. നന്ദിതയുടെ മനസ്സും അപ്പോൾ അങ്ങനെ ഒരു അവസ്ഥയിലായിരുന്നു.

വിവാഹത്തിന്‍റെ പവിത്രതയെ കളങ്കപ്പെടുത്തുകയല്ലേ ഇവർ? പങ്കാളിയെ തെറ്റിദ്ധരിപ്പിച്ച് സത്യത്തിൽ ഇവർ വ്യഭിചരിക്കുകയല്ലേ? ഒരുപക്ഷേ ഇവർക്ക് ദാമ്പത്യ സുഖം ലഭിച്ചിട്ടുണ്ടാവില്ലേ? സ്ത്രീയെന്നത് പുരുഷന്‍റെ വീക്ക്‌നെസ്സ് ആണെന്ന് പറയാം. പക്ഷേ, സ്ത്രീ വിവാഹിതയായിരുന്നിട്ടു കൂടി ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്തുകൊണ്ടാണ്? സ്വന്തം നേട്ടങ്ങൾക്കുവേണ്ടി ബോസിന് സർവ്വവും സമർപ്പിക്കുന്ന ഇവൾ എത്ര ചീത്തയാണ്. ഇതും ഒരുതരത്തിൽ ലൈംഗികവൃത്തി തന്നെ.

നന്ദിതയുടെ മനസ്സ് വല്ലാതെ കലുഷമായി. അവരിൽ നിന്നും ശ്രദ്ധ മാറ്റുന്നതിനായി നന്ദിത ഒരു പുസ്തകമെടുത്ത് താളുകൾ വേഗത്തിൽ മറിച്ചു. പക്ഷേ, വീണ്ടും അവരെ കേൾക്കാനായിരുന്നു ചെവികൾക്ക് താൽപര്യം. “വേഗം അടുത്ത ടൂർ പ്രോഗ്രാം തീരുമാനിച്ചോ. പുള്ളിക്കാരൻ നിങ്ങളുടെയത്ര റൊമാന്‍റിക്കല്ല.” രണ്ടുപേരും പൊട്ടിച്ചിരിച്ചു. അയാൾ യുവതിയുടെ തോളിൽ കൈയിട്ട് തന്നോട് ചേർത്തു. സമയം കടന്നുപോയി.

ട്രെയിൻ ദാദർ സ്റ്റേഷനിലെത്തി. അയാൾ യുവതിയുടെ തോളിൽ കൈയിട്ട് ട്രെയിനിൽ നിന്നുമിറങ്ങി. അയാൾക്ക് ഏകദേശം ആറടി പൊക്കമുണ്ടായിരുന്നു. യുവതിക്ക് അത്രയും പൊക്കമില്ല എങ്കിലും അവർ കാഴ്ചയിൽ ഏറെ ചേർച്ച തോന്നിച്ചു.

“ഹൊ… ഞാനെന്തിനാ അവരെക്കുറിച്ച് ഇത്ര തലപുകഞ്ഞാലോചിക്കുന്നത്.” നന്ദിത അവരെ അവഗണിക്കാൻ ശ്രമിക്കുന്തോറും ശക്തമായി അവർ അവളുടെ ഉള്ളിൽ നിറഞ്ഞു.

“അവർ ടാക്സിയിൽ അവരവരുടെ വീടുകളിലേക്ക് മടങ്ങും. അയാൾ ഭാര്യയോട് സ്നേഹത്തോടെ പെരുമാറും. ആ സ്ത്രീ ഭർത്താവിനോടും സ്നേഹം നടിക്കും. ഇതൊന്നുമറിയാതെ അയാളുടെ ഭാര്യയും അവളുടെ ഭർത്താവും…” നന്ദിതയ്ക്ക് ആലോചിക്കുന്തോറും ഉള്ളിൽ ഒരു നീറ്റൽ…

നന്ദിത സ്റ്റേഷനിലിറങ്ങി. കുറച്ച് നേരത്തേ യാത്രയ്ക്കുശേഷം അമ്മാവന്‍റെ വീട്ടിലെത്തി. പിറ്റേന്നായിരുന്നു അമ്മാവന്‍റെ മകളുടെ വിവാഹം. രണ്ട് ദിവസം അമ്മാവനോടൊപ്പം താമസിച്ചിട്ടാകാം തിരിച്ചുപോക്ക് എന്നവൾ തീരുമാനിച്ചു.

തന്‍റെ കൂട്ടകാരി മീര മുംബൈയിൽ താമസിക്കുന്ന കാര്യം അവൾക്ക് ഓർമ്മ വന്നു. ഒരിക്കൽ മീരയായിരുന്നു തന്‍റെ ഉറ്റസുഹൃത്ത്. സ്കൂൾ- കോളേജ് കാലമത്രയും ഒന്നിച്ച്. പഠനം കഴിഞ്ഞ ഉടനെ മീരയുടെ വിവാഹം നടന്നു. ധാരാളം സ്ഥാപനങ്ങളും സ്വത്തുമുള്ള ഒരു ധനികനായിരുന്നു വരൻ. മകൾക്ക് അനുയോജ്യനായ ഭർത്താവിനെ കിട്ടിയ സന്തോഷത്തിനിടയിലും ദൂരെയാണെന്ന സങ്കടം മാതാപിതാക്കൾക്ക് ഉണ്ടായിരുന്നു. പരീക്ഷയായതിനാൽ നന്ദിതയ്ക്ക് മീരയുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പകരം ഭംഗിയുള്ള ഒരു ഗിഫ്റ്റ് കൊടുത്തയച്ച് തന്‍റെ സാന്നിധ്യം മീരെയെ അറിയിച്ചു. വിവാഹത്തിനുശേഷം ഒരിക്കൽ കണ്ടപ്പോൾ മീര വളരെ സന്തോഷവതിയായിരുന്നു. സ്നേഹസമ്പന്നനായ ഭർത്താവിനെക്കുറിച്ച് പറയാനേ അവൾക്ക് നേരമുണ്ടായിരുന്നുള്ളൂ.

“ഞാൻ ഭാഗ്യവതിയാ നന്ദൂ… അല്ലെങ്കിൽ എന്നെപ്പോലൊരു സാധാരണക്കാരിക്ക് മോഹനെപ്പോലെ സമ്പന്നനും സുന്ദരനുമായ ഭർത്താവിനെ കിട്ടുമോ?” സന്തോഷം കൊണ്ട് അവളുടെ സ്വരം ഇടറുമായിരുന്നു അപ്പോഴൊക്കെ.

“ഒന്നു പോടീ, പറയണത് കേട്ടാൽ തോന്നും നീ മോശക്കാരിയാണെന്ന്. നീ ഒരു അപ്സരസ്സല്ലേ? പിന്നെ നിന്‍റെ സാമ്പത്തികവും അത്ര തെറ്റില്ലല്ലോ.”

“ജീവനുതുല്യം സ്നേഹിക്കുന്ന ഭർത്താവിനെ ലഭിച്ചത് എന്‍റെ ഭാഗ്യം. ഞാനൊരു ദിവസം വീട്ടിൽപോയി താമസിക്കട്ടെയെന്ന് ചോദിച്ചാൽ മോഹനേട്ടൻ അസ്വസ്ഥനാകാൻ തുടങ്ങും…”

ഒരിക്കലും മോഹനനെ നേരിൽ കാണാൻ ആയില്ലെങ്കിലും മീരയുടെ വർണ്ണനകളിൽ നിന്നും നന്ദിത അയാളുടെ രൂപം വരച്ചെടുത്തു. നല്ല ഉയരം, വെളുത്ത നിറം, ആകർഷകമായ പേഴ്സണാലിറ്റി….

മീരയുടെ വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷമായിരുന്നു നന്ദിതയുടെ വിവാഹം. ഭർത്താവ് കാർത്തിക് ഒരു മിഡിൽക്ലാസ് ഫാമിലിയിൽ നിന്നുള്ള ആളായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥൻ, ശാന്തപ്രകൃതൻ, സ്നേഹമുള്ളയാൾ, സുഖവും സംതൃപ്തിയും നിറഞ്ഞ 5 വർഷം. ഒരിക്കലും ഒന്നിനും വഴക്ക് കൂടിയിട്ടില്ല കാർത്തിക്. നന്ദിത സംഗീത പഠനം തുടർന്നു. കമ്പ്യൂട്ടർ വാങ്ങി, വീട്ടിലിരുന്ന് ജോലി ചെയ്യാനും തുടങ്ങി.

“നന്ദൂ… നീ എപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നത് കാണാനാണ് എനിക്കിഷ്ടം. നിന്‍റെ കഴിവുകൾ ഒരിക്കലും നഷ്ടപ്പെടുത്തരുത്. അഞ്ചുവർഷത്തേക്ക് ഏതായാലും നമുക്ക് മക്കൾ വേണ്ട. ഈ അഞ്ചു വർഷം നമുക്ക് ജീവിതം ശരിക്കുമൊരു ആഘോഷമാക്കണം.”

നന്ദിതയും കാർത്തിക്കും കുറെ പട്ടണങ്ങൾ സന്ദർശിച്ചു. ഹിൽസ്റ്റേഷനിൽ താമസിച്ചു. സിനിമയും പാർക്കും ടൂറുകളുമായി സന്തോഷത്തിന്‍റെ നാളുകൾ…

മുംബൈ വരെ വന്നിട്ട് മീരയെ കാണാതെ പോകുന്നതെങ്ങനെ? അതായിരുന്നു നന്ദിതയുടെ ചിന്ത. ഒടുവിൽ അവൾ അഡ്രസ്സ് തപ്പിയെടുത്ത് മീരയുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. അവൾ അമ്മവനോട് മീര താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് ചോദിച്ചു. കൊണ്ടാക്കാമെന്ന് അമ്മാവൻ പറഞ്ഞെങ്കിലും അവൾ തിനച്ച് പോകാൻ തീരുമാനിച്ചു.

ഡോർബെൽ മുഴങ്ങിയപ്പോൾ മീര വാതിൽ തുറന്നു. വർഷങ്ങൾക്കുശേഷമുള്ള കൂടിക്കാഴ്ചയയാതിനാൽ മീര സ്തംഭിച്ചു നിന്നു.

“നന്ദൂ… നീ ഇവിടെ?” മീര സന്തോഷത്തിലായിരുന്നു. “മതി നിന്‍റെ സ്നേഹപ്രകടനം.” നന്ദിത തമാശയെന്നോണം പറഞ്ഞു.

“അങ്ങനെ നീ പെട്ടെന്ന് പോകാമെന്ന് കരുതണ്ട. കുറഞ്ഞത് രണ്ട് ദിവസമെങ്കിലും നീ ഇവിടെ താമസിക്കേണ്ടി വരും.”

“അയ്യോ… അത് പറ്റില്ല. അമ്മാവന്‍റെ മകളുടെ വിവാഹമായതുകൊണ്ട് വന്നതാണ്. എനിക്കെന്തായാലും ഇന്ന് മടങ്ങിപ്പോയേതീരൂ…”

“ശരി, പക്ഷേ ഇന്നൊരു ദിവസം നീയെന്‍റെയൊപ്പം താമസിക്ക്. നാളെ രാവിലെ പോകാം.”

“നിന്‍റെ ആഗ്രഹമല്ലേ. ശരി.”

“ഓഹ്… എത്ര നാളായി നമ്മളൊന്ന് കൂടിയിട്ട്. നമ്മുക്കിന്ന് അടിച്ചുപൊളിക്കണം. നിനക്കെന്താ കഴിക്കാൻ വേണ്ടത്? എന്തുവേണേലും ഉണ്ടാക്കിത്തരാം…” മീര പറഞ്ഞു.

“ഒക്കെ നിന്‍റെ ഇഷ്ടംപോലെ… എനിക്ക് നിന്നോട് കുറേ സംസാരിക്കാനുണ്ട്. നിനക്കെത്ര കുട്ടികളുണ്ട്?”

“ഇതുവരെ കുട്ടികളൊന്നുമില്ല. 5 വർഷം വരെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയായിരുന്നു. ഇപ്പോ വേണം എന്ന് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അതൊക്കെ പോട്ടെ, നിനക്കോ?” നന്ദിത തിരക്കി.

“ഞങ്ങളുടെ കാര്യവും ഇതൊക്കെത്തന്നെ.” സംസാരത്തിനിടെ വേലക്കാരി രണ്ട് ഗ്ലാസ് ജ്യൂസുമായി വന്നു.

“ദാ… നന്ദൂ” മീര ഒരു ഗ്ലാസ്സ് ജ്യൂസെടുത്ത് നന്ദിതയുടെ നേർക്ക് നീട്ടി. നന്ദിത ഗ്ലാസ്സ് വാങ്ങി ജ്യൂസ് കുടിക്കുന്നതിനിടെ ഹാളിലൂടെ കണ്ണോടിച്ചു. വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ടലങ്കരിച്ച ഹാൾ സമ്പന്നഗൃഹത്തിന്‍റെ പ്രൗഢി വിളിച്ചോതുന്നുണ്ടായിരുന്നു.

മീരയുടെ സംസാരമാണ് അവളെ ചിന്തകളിൽ നിന്നുണർത്തിയത്. “സത്യം പറയാമല്ലോ നന്ദൂ, എന്‍റെ അച്ഛനമ്മമാർ എന്നെ നല്ലൊരു വീട്ടിലേക്ക് തന്നെയാണ് വിവാഹം കഴിപ്പിച്ചയച്ചത്. എല്ലാവിധ സുഖസൗകര്യങ്ങളുമുണ്ട്. അതിനുമപ്പുറം മോഹൻ എന്നെ ജീവനുതുല്യം സ്നേഹിക്കുന്നു. ഒരു തരത്തിലുള്ള ബുദ്ധിമുട്ടുമില്ല ഇവിടെ. എന്‍റെ ഇൻലോസ് ബാന്ദ്രയിലാണ് താമസിക്കുന്നത്.” മീര കൂടുതൽ വാചാലയായി. മീര സന്തുഷട ജീവിതമാണ് നയിക്കുന്നതെന്നറിഞ്ഞപ്പോൾ നന്ദിതയ്ക്കും സന്തോഷം തോന്നി.

“ഇതെന്താ? ഇത്രയും നേരം ഞാനല്ലെ സംസാരിച്ചത്. നിനക്കൊന്നും പറയാനില്ലേ?” മീര ചോദിച്ചു.

“ഞാനെന്തു പറയാനാ? കാർത്തിക് ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ്. അമ്മായിയച്ഛനും അമ്മായിയമ്മയും ഗ്രാമത്തിലാണ്. പൂനെയിൽ ഒരു ഫ്ളാറ്റ് വാങ്ങിയിട്ടുണ്ട്. ജീവിതത്തിൽ യാതൊരു തരത്തിലുമുള്ള പ്രഷറുമില്ല. സ്വതന്ത്രമായി ജീവിക്കുന്നു. കാർത്തിക്കും ഞാനും ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുന്നു. അത്രയൊക്കെ തന്നെ.” നന്ദിത മറുപടി പറഞ്ഞു.

മീര സ്നേഹത്തോടെ നന്ദിതയുടെ കൈ ചേർത്തുപിടിച്ചു, “നീ പറഞ്ഞില്ലെങ്കിലും എനിക്കറിയാം, നീ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന്. നിന്നെ കണ്ടാലറിയാം കാർത്തിക് നിന്നെ ഉള്ളംകൈയിൽ വച്ചാണ് നോക്കുന്നതെന്ന്.”

മനസ്സിനെ ആഴത്തിൽ സ്പർശിച്ച മീരയുടെ സംസാരം നന്ദിതയെ ആഹ്ളാദിപ്പിച്ചു.

“നിന്‍റെ മോഹനേട്ടൻ എപ്പോഴാ വരിക?” നന്ദിത ചോദിച്ചു

“ഏഴുമണിക്കെത്തും. നീ ഭക്ഷണം കഴിക്ക്. പിന്നെ ഞാൻ ആൽബത്തിൽ ഫോട്ടോ കാണിക്കാം.”

മോഹനെക്കുറിച്ച് എത്ര സംസാരിച്ചാലും മതിവരാത്തതുപോലെ മീര സംസാരം തുടർന്നു. “മോഹനെപ്പോലെ സുന്ദരനായ ഒരാൾ എന്നെ എങ്ങനെ ഇഷ്ടപ്പെട്ടന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. നിന്‍റെ സ്നേഹാർദ്രമായ കണ്ണുകൾ കണ്ടാൽ ആരാ സ്നേഹിച്ചു പോകാത്തതെന്ന് അദ്ദേഹം പറയാറുണ്ട്.” മീരയുടെ മുഖം നാണംകൊണ്ട് ചുവന്ന് തുടുത്തു. നന്ദിത അവളുടെ മുഖഭാവം നിരീക്ഷിക്കുകയായിരുന്നു. തന്‍റെ സ്നേഹിത അജീവനാന്തം സുഖമായും സന്തോഷമായും ജീവിക്കുന്നത് കാണാനാണ് നന്ദിത ആഗ്രഹിച്ചതും.

ഭക്ഷണശേഷം മീര ആൽബം കാണിക്കാനായി നന്ദിതയെയും കൂട്ടി ബെഡറൂമിലേക്ക് നടന്നു. ബെഡറൂം ആഡംബരവസ്തുക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. വെൽവെറ്റ് കിടക്കവിരിയും മങ്ങിയ ലൈറ്റ് അറേഞ്ച്മെന്‍റ്സും ഭംഗിയുള്ള കർട്ടനും… ഒരു കൊച്ചുസ്വർഗ്ഗമാണ് ആ മുറി.

“വാ, ഇവിടിരുന്ന് കുറച്ചുനേരം വിശ്രമിക്ക്. ഉറക്കം നിന്‍റെ ഹോബിയാണെന്നെനിക്കറിയാം.” മീര നന്ദിതയെ കളിയാക്കി.

“ഓഹോ, അപ്പോ നീയതും മറന്നില്ലല്ലേ?”

“നമുക്കിഷ്ടപ്പെട്ടവരെയും അവരുടെ ഇഷ്ടാനിഷ്ടങ്ങളെയും നമുക്കത്രപ്പെട്ടെന്ന് മറക്കാൻ സാധിക്കുമോ?”

മീര വിവാഹ ആൽബം കൊണ്ടുവന്നു.

“ദാ ഇതാണ് മോഹനേട്ടൻ.” ഫോട്ടോ കണ്ട് നന്ദിതയുടെ മുഖം വിളറി വെളുത്തു. ട്രെയിനിൽ കണ്ട അതേയാൾ… അസിസ്റ്റന്‍റിനൊപ്പം… നന്ദിതയ്ക്ക് തലചുറ്റുന്നതുപോലെ. ആ സ്ത്രീ അയാളെ രാജു എന്നാണല്ലോ വിളിച്ചിരുന്നത്. മീരയുടെ ഭർത്താവ് മോഹനൻ… അപ്പോൾ….

നന്ദിത മുഖത്ത് ചെറുപുഞ്ചിരി വരുത്തി, “നിന്‍റെ ഭർത്താവ് എത്ര ഹാൻസമാണ്. എന്താണദ്ദേഹത്തിന്‍റെ പേര്?”

“രാജ്മോഹൻ. എല്ലാവരും അദ്ദേഹത്തെ രാജു എന്നാണ് വിളിക്കുന്നത്.”

“ഒഫീഷ്യൽ ടൂറിനൊക്കെ പോകേണ്ടി വരാറുണ്ടല്ലേ?”

“പിന്നില്ലേ? പലപ്പോഴും കമ്പനി ആവശ്യങ്ങൾക്കായി പുറത്തുപോകേണ്ടി വരാറുണ്ട്. ദാ ഇപ്പോത്തന്നെ രണ്ട് ദിവസമായി പൂനെയ്ക്ക് പോയിരിക്കുകയാണ്. ദിവസവും ഒരു നൂറ്റിയമ്പത് തവണയെങ്കിലും ഫോൺ വിളിക്കും. എവിടെപ്പോയി വരുമ്പോഴും എനിക്ക് സാരിയൊക്കെ കൊണ്ടുവരും.” മീരയുടെ കണ്ണുകൾ തിളങ്ങി.

വലിയൊരു കുന്നിൽ നിന്നും താഴേക്ക് തള്ളിയിട്ടതുപോലെയായിരുന്നു നന്ദിതയുടെ അവസ്ഥ. മീരയുടെ കുടുംബജീവിതം തകർച്ചയുടെ വക്കിലാണെന്ന് നന്ദിതയ്ക്ക് തോന്നി.

“നന്ദിതേ, നീയെന്താ ഒന്നും മിണ്ടാത്തത്?” അവളുടെ മുഖം വാടിയിരിക്കുന്നത് കണ്ടപ്പോൾ മീര തിരക്കി.

“തലവേദനയെടുക്കുന്നു. ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്.” നന്ദിത നെറ്റി തടവിക്കൊണ്ട് ഒഴിഞ്ഞുമാറി.

“നീ കുറച്ചുനേരം വിശ്രമിക്ക്.”

“വേണ്ട.”

മീര വിവാഹ ആൽബത്തിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും നന്ദിതയ്ക്ക് പരിചയപ്പെടുത്തി. ഈയൊരു സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത അവസ്ഥയിലായിരുന്നു നന്ദിത. കാറ്റിൽ ആടിയുലയുന്ന നൗകപോലെ അസ്ഥിരമായിരിക്കുന്നു മീരയുടെ ജീവിതം. മുഖംമൂടി വലിച്ചെറിഞ്ഞ് അയാളുടെ യഥാർത്ഥ സ്വഭാവമെന്തെന്ന് മീരയോട് പറഞ്ഞാലോ? നന്ദിത തെല്ലൊന്നാലോചിച്ചു. പക്ഷേ വേണ്ട…

മീര ഭർത്താവിനെ ആത്മാർത്ഥമായി സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ…. അവൾ അയാളുടെ സ്നേഹത്തിൽ മതിമറന്ന് ജീവിക്കുകയല്ലേ… അവളെ സംബന്ധിച്ച് സന്തുഷ്ടമായ കുടുംബജീവിതമാണ് അവരുടേത്. രാജ്മോഹനെ പോലൊരാളെ ഭർത്താവായി ലഭിച്ചത് തന്‍റെ സൗഭാഗ്യമാണെന്നവൾ കരുതുന്നത്. തന്‍റെ ഒരു വാക്ക് അവളുടെ ജീവിതത്തെ എന്നെന്നേക്കുമായി നരകതുല്യമാക്കും. നന്ദിത ചിന്താക്കുഴപ്പത്തിലായി. അവസാനം അവളൊരു തീരുമാനത്തിലെത്തി.

“മീര, ഇനി, വൈകിക്കുന്നില്ല. ഞാനിറങ്ങട്ടെ….”

“പക്ഷേ, നീയിന്നിവിടെ താമസിക്കാമെന്ന് പറഞ്ഞിട്ട്…”

“ഞാനിപ്പോഴാ ഓർത്തത്. കാർത്തിക്കിന്‍റെ അമ്മാവന്‍റെ മകളുടെ വീടും ഇവിടെ അടുത്ത് ബാന്ദ്രയിൽ തന്നെയാണ്. അവളെ കാണാതെ മടങ്ങാൻ പറ്റില്ല. കാർത്തിക് എന്നോട് പിണങ്ങും. ഞാൻ രാവിലത്തെ തിരക്കിലതങ്ങ് മറന്നു.”

“കുറച്ചുനേരം കൂടിയിരിക്ക്. അദ്ദേഹമിപ്പോഴെത്തും. ഒന്ന് പരിചയപ്പെട്ടിട്ട് പോകാം.” മീര അഭ്യർത്ഥിച്ചു.

“എനിക്ക് അയാളുടെ മുഖം കാണുകയേ വേണ്ട…” നന്ദിത മനസ്സിൽ മന്ത്രിച്ചു.

“വേണ്ട, എനിക്കുടനെ പോകണം. മുംബൈ എനിക്കത്ര പരിചയം പോരാ. അതുകൊണ്ട് വൈകിക്കുന്നില്ല.”

“ശരി, ഇനി വരുമ്പോൾ കുറച്ചുദിവസം താമസിച്ചിട്ട് പോയാ. മതി.” മീര സ്നേഹത്തോടെ നന്ദിതയ്ക്ക് പുതിയൊരു സിൽക്ക് സാരി നൽകി.

നിഷ്കളങ്കയായ മീരയോട് കൂടുതൽ സംസാരിക്കാൻ നന്ദിതയ്ക്ക് മനസ്സ് വന്നില്ല. “എത്ര സന്തോഷമായിരുന്നു രാവിലെ. ഇപ്പോൾ മുഖമാകെ വാടിയ പോലെ…” അവൾ നന്ദിതയെ നോക്കി പറഞ്ഞു.

“നന്ദിതേ നിനക്ക് എന്തുപറ്റി? വീണ്ടും തലവേദന തുടങ്ങിയോ?” നന്ദിത അതെ എന്നർത്ഥത്തിൽ തലകുലുക്കി. പിന്നെ ഇറങ്ങി നടന്നു. ഇനിയെങ്കിലും ഇതുപോലൊരു കൂടിക്കാഴ്ചയുണ്ടാകുമോ? നന്ദിതയുടെ കണ്ണ് നിറഞ്ഞു. തന്‍റെ കൂട്ടുകാരിയുടെ ജീവിതം… ഉള്ളിലെ കൊടുങ്കാറ്റും പേറി അവൾ റെയിൽവേ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു.

മനസ്സമ്മതം

“സുഭാഷ് നമുക്കിന്ന് നാടകം കാണാൻ പോകണ്ടേ?” സുമി വളരെ താൽപര്യത്തോടെയാണ് ചോദിച്ചത്.

“ഏത് നാടകം…?” സുഭാഷ് ആകാംഷയോടെ തിരക്കി.

“സാഹിത്യ അക്കാദമി ഹാളിൽ ഒഥല്ലോ കാണണമെന്ന് മുമ്പ് ഞാൻ പറഞ്ഞത് മറന്നുപോയോ?”

“ഓ… അത്…. ഞാൻ….”

“എന്താ പോകമല്ലേ…” സുമി വീണ്ടും ചോദിച്ചു.

“എന്നാൽ ഒരു കാര്യം, നാടകം കഴിഞ്ഞ് നമുക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാം. പിന്നെ നിന്നെ വീട്ടിലും കൊണ്ടുവിടാം. എന്താ?” സുഭാഷ് പറഞ്ഞു.

“അയ്യോ വീട്ടിലേക്ക് വരണമെന്നോ…”

“പേടിക്കണ്ട, നിന്‍റെ അമ്മയ്ക്ക് എന്നെ വിശ്വാസമല്ലേ.”

“ശരി, ഇന്ന് ക്ലാസ് കഴിഞ്ഞ് നമുക്ക് പോകാം.” സുമി പെട്ടെന്നുണ്ടായ നാണത്താൽ തല താഴ്ത്തി.

മൂന്നാം വർഷ എംബിബിഎസ് ബിരുദ വിദ്യാർത്ഥികളായ സുഭാഷും സുമിയും ഒന്നിച്ച് ജീവിക്കാൻ സ്വപ്നം കാണുന്നവരായിരുന്നു. വ്യത്യസ്ത മതക്കാരായതിനാൽ വീട്ടുകാർ ഈ ബന്ധം അംഗീകരിക്കുമോ എന്ന ആശങ്ക ഇരുവർക്കുമുണ്ട്. എങ്കിലും അതൊന്നും അവരുടെ പ്രണയത്തിന് മങ്ങൽ ഏൽപ്പിക്കുന്നില്ല. പഠനശേഷം വിവാഹിതരാകാമെന്ന ഉറച്ച തീരുമാനത്തിലാണ് അവർ.

വളരെ കാൽപനികമായ രീതിയിലാണ് അവരുടെ പ്രണയം മൊട്ടിട്ടത്. ഒരു ദിവസം ക്ലാസ് കഴിഞ്ഞിറങ്ങുകയായിരുന്ന സുമി എതിരെ വരുന്ന ഒരു കുട്ടിയുമായി കൂട്ടിയിടിച്ചു. അവളുടെ കൈയിൽ നിന്നും പുസ്തകങ്ങൾ താഴെ വീണു. അപ്പോൾ അതുവഴി വരുകയായിരുന്ന സുഭാഷ് പുസ്തകങ്ങളെടുത്ത് അവൾക്ക് നൽകി. നന്ദി, ഒറ്റവാക്കിലൊതുക്കി സുമി അവിടെ നിന്ന് നടന്നകന്നു. പിന്നീട് മിക്ക ദിവസവും സുഭാഷ് അവളെ കാണുവാൻ കാത്ത് നിൽക്കുക പതിവായി.

ഒരു മഴക്കാല പകൽനേരത്ത് സുമി സുഭാഷിനോട് ചേർന്ന് നിന്ന് ആശങ്കപ്പെട്ടു. “നീ ഹിന്ദുവും ഞാൻ ക്രിസ്ത്യാനിയുമാണെന്ന് നിനക്കറിയാമല്ലോ. നമ്മുടെ ബന്ധം വീട്ടുകാർ അംഗീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. നിന്‍റെ സമുദായം നമുക്ക് എതിരായിരിക്കും തീർച്ച.”

“എനിക്ക് ജാതിയിലും മതത്തിലും തീരെ വിശ്വാസമില്ല. മൂന്ന് വർഷമായിട്ടും നിനക്കത് മനസ്സിലായില്ലേ?” സുഭാഷ് മഴനാരുകളിലേക്ക് നോക്കി.

“നീ എന്തൊക്കെ പറഞ്ഞാലും നമ്മൾ ഈ സമൂഹത്തില്ലല്ലേ ജീവിക്കേണ്ടത്?” മനസ്സിൽ ആധിപെയ്യുന്ന മുഖമായിരുന്നു സുമിക്കപ്പോൾ.

“ജാതിയും മതവുമൊന്നുമല്ല വലുത്. എനിക്കതിൽ വിശ്വാസവുമില്ല. മനഷ്യത്വമാണ് ഏറ്റവും പ്രധാനം. മനുഷ്യരെല്ലാം തുല്യരാണ്. എന്‍റെ അമ്മയും നിന്‍റെ സമുദായക്കാരി തന്നെയാണ്. നിനക്കറിയാമോ, എന്‍റെ അച്ഛന്‍റെ വിവാഹം തറവാടിത്തമുള്ള ഒരു ഹിന്ദു കുടുംബത്തിലെ പെൺകുട്ടിയുമായി നിശ്ചയിച്ചിരുന്നതാണ്.  എന്നാൽ വിവഹത്തലേന്ന് അവർ മറ്റൊരാളൊടൊപ്പം ഒളിച്ചോടി. വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഒരു സ്ത്രീയെയാണ് പിന്നെ അച്ഛൻ വിവാഹം കഴിച്ചത്. അദ്ദേഹം വീട്ടുകാരുടെയോ സമൂഹത്തിന്‍റെയോ സമ്മതത്തിന് കാത്തുനിന്നില്ല.”

സുഭാഷ് ഇത് പറയുമ്പോൾ സുമി ആകാംഷയോടെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു. അവൾക്കെന്തെങ്കിലും മിണ്ടാൻ പോലും കഴിഞ്ഞില്ല.

“എനിക്ക് ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി, നിനക്കെന്നെ വിവാഹം കഴിക്കാൻ സമ്മതമാണോ? നിന്‍റെ അമ്മ എതിരുനിൽക്കില്ലെന്നാണ് എന്‍റെ വിശ്വാസം.” സുഭാഷ് അവളുടെ കണ്ണുകളിലേക്ക് നോക്കി.

“സമയം ഏറെയായി. നമുക്ക് പിന്നീട് സംസാരിക്കാം.” സുമി മഴയിലേക്കിറങ്ങി നടന്നു. സുഭാഷ് തന്‍റെ പ്രണയം മഴയിൽ മറയുന്നത് നോക്കി നിന്നു.

സ്വപ്നം കാണാൻ വളരെ എളുപ്പമാണ് എന്നാൽ സ്വന്തമാക്കാനാണ് പാട്. അയാൾ നെടുവീർപ്പിട്ടു.

രണ്ട് ദിവസം സുമിയെ കോളേജിൽ കാണാതിരുന്നപ്പോൾ സുഭാഷിന് ആശങ്കയായി. അവൾക്കെന്തുപറ്റി? ഒരുപക്ഷേ ഞാൻ കഴിഞ്ഞദിവസം പറഞ്ഞ കാര്യങ്ങൾ അവളെ വേദനിപ്പിച്ചു കാണുമോ? അന്ന് ക്ലാസിലിരിക്കാൻ സുഭാഷിന് ഒട്ടും മനസ്സുണ്ടായില്ല. അയാൾ ഉച്ചയോടെ കോളേജിൽ നിന്നും വീട്ടിലേക്ക് പുറപ്പെട്ടു. “അമ്മേ, ഞാൻ സുമിയുടെ വീട്ടിലൊന്നുപോയി അന്വേഷിക്കട്ടെ.” സുഭാഷ് തന്‍റെ അമ്മയോട് കാര്യങ്ങളെല്ലാം തുറന്ന് പറയാറുണ്ടായിരുന്നു. അമ്മയ്ക്കും ആ ബന്ധത്തിന് എതിരൊന്നുമുണ്ടായിരുന്നില്ല. എന്നാൽ അച്ഛൻ രാജേന്ദ്ര പ്രസാദിന് അതിൽ വലിയ താൽപര്യമില്ല. മകന്‍റെ ജീവിതത്തെക്കുറിച്ച് ഒരുപാട് പ്രതീക്ഷകൾ വച്ചുപുലർത്തുന്ന ആളായിരുന്നു അദ്ദേഹം.

സുമിയുടെ വീട്ടിലെത്തിയ സുഭാഷ് കോളിംഗ്ബെല്ലടിച്ചു. അമ്മയാണ് വാതിൽ തുറന്നത്. “വരൂ, സുമിയോടൊപ്പം പഠിക്കുന്നയാളല്ലേ?”

“അതേ കാണാതായപ്പോൾ അന്വേഷിച്ചു വന്നതാണ്.” സുഭാഷ് പറഞ്ഞു.

സുഭാഷിനെ കണ്ടയുടൻ സുമി കട്ടിലിൽ നിന്നും ചാടിയെണീക്കാൻ ശ്രമിച്ചു.

“വേണ്ട, കിടന്നോളൂ.” അപ്പോഴേക്കും ഇരിക്കാനായി അമ്മ കസേര എടുത്തിട്ടു. സുഭാഷ് തന്നെ കാണാൻ വന്നതിൽ സുമിക്ക് അതിയായ സന്തോഷം തോന്നി.

“കൊള്ളാം, അസുഖം വരുത്തി വച്ചല്ലേ? രോഗികളെ നോക്കേണ്ടവർ തന്നെ കിടപ്പിലായാലോ. മഴ നനയരുതെന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ.”

“സാരമില്ല മോനേ, ഞാൻ മരുന്ന് വാങ്ങിക്കൊടുത്തിട്ടുണ്ട്.” അമ്മ പറഞ്ഞു.

“അസുഖം വേഗം മാറട്ടെ. ഇനി അധികം വൈകാൻ ഞാൻ അനുവദിക്കില്ല. ഇവളെ എനിക്കന്‍റെ വീട്ടിലേക്ക് കൊണ്ടുപോകണം. അച്ഛനുമമ്മയ്ക്കും ഇവളെ കാണുവാൻ കൊതിയായി.”

“മോനേ, ഇവളെക്കുറിച്ച് നിന്‍റെ അഭിപ്രായമെന്താണ്?”

“എന്‍റെ ഭാര്യയാകാനുള്ള എല്ലാ യോഗ്യതകളും ഇവൾക്കുണ്ടെന്നാണെന്‍റെ വിശ്വാസം.” സുഭാഷ് പറഞ്ഞു. ഈ സമയം സുമി അവരുടെ സംസാരം ശ്രദ്ധിച്ചുകൊണ്ട് കിടക്കുകയായിരുന്നു.

“ഞങ്ങൾക്ക് എത്രയും വേഗം ഇവളുടെ വിവാഹം നടത്തിയാൽ കൊള്ളണമെന്നുണ്ട്.” അമ്മ പറഞ്ഞു.

“ഞാനും അതിന് തയ്യാറാണ്. ക്ലാസ് കഴിഞ്ഞാലുടൻ വിവാഹം നടത്താനാണ് എനിക്കും താൽപര്യം. ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട്.”

“ഇവളുടെ സഹോദരൻ ഇക്കാര്യം അറിഞ്ഞപ്പോൾ വലിയ ദേഷ്യത്തിലായിരുന്നു. അൽപം സ്വാതന്ത്ര്യം കൊടുത്തപ്പോഴേക്കും അവൾ സ്വയം തീരുമാനമെടുത്ത് തുടങ്ങിയെന്നും അന്യമതക്കാരനെ വിവാഹം കഴിക്കുന്നതൊന്നു കാണട്ടെ എന്നും പറഞ്ഞ് ബഹളമായിരുന്നു ഇവിടെ.” അമ്മയുടെ കണ്ണ് കലങ്ങി തുടങ്ങിയിരുന്നു.

“നിങ്ങളുടെ വിവാഹം നടക്കണമെന്ന് തന്നെയാണ് എന്‍റെയും ആഗ്രഹം. എന്നാൽ അവന്‍റെ പിടിവാശിയാണ് തടസ്സമായിരിക്കുന്നത്. ഒരു സുഹൃത്തിനെക്കൊണ്ട് സുമിയെ വിവാഹം കഴിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അവൻ. അച്ഛന്‍റെ മരണശേഷം കുടുംബകാര്യങ്ങളെല്ലാം എറ്റെടുത്തു നടത്തുന്നത് അവനാണ്. അവന്‍റെ തീരുമാനത്തെ എതിർക്കാൻ എനിക്കും കഴിയുന്നില്ല. ഇതേക്കുറിച്ച് തന്നെ ചിന്തിച്ചാണ് ഇവൾക്ക് അസുഖമായത്. മോനേ, നീ തന്നെ മാർഗ്ഗം പറഞ്ഞുതാ. ഒരു ഭാഗത്ത് മകന്‍റെ അഭിമാനപ്രശ്നവും മറ്റൊരിടത്ത് മകളുടെ സന്തോഷവും നോക്കണമെനിക്ക്.” അമ്മമനസ്സ് വിതുമ്പി.

“അമ്മ വിഷമിക്കാതിരിക്കൂ, ചേട്ടനെ ഞാൻ പറഞ്ഞ് മനസ്സിലാക്കാം. സമ്മതിക്കുമെന്നാണ് എന്‍റെ വിശ്വാസം.” സുഭാഷ് സമാധാനിപ്പിച്ചു.

അവരിത് പറഞ്ഞിരിക്കുമ്പോൾ സുമിയുടെ സഹോദരൻ സുനിൽ വീട്ടിൽ എത്തി. വന്നയുടൻ സുമിയുടെ അസുഖം കുറവായോ എന്നന്വേഷിച്ചു. സുഭാഷിനെ കണ്ട് ഹലോ എന്നു പറഞ്ഞ് കൈ പിടിച്ചു. സുനിലിന്‍റെ സ്വഭാവത്തിൽ വന്ന മാറ്റം കണ്ട് അമ്മയ്ക്കും സുമിക്കും ആശ്ചര്യം തോന്നി.

“എന്തൊക്കെയുണ്ട് വിശേഷം, ഒരുപാട് നാളായല്ലോ കണ്ടിട്ട്.” സുനിൽ ചോദിച്ചു.

“സുഖം തന്നെ ചേട്ടാ.”

“നിങ്ങൾ വർത്തമാനം പറഞ്ഞിരിക്ക് ഞാൻ ചായ എടുക്കാം.” അമ്മ പറഞ്ഞു.

“വേണ്ടമ്മേ, ഞാൻ ഇറങ്ങുകയാണ്. വീട്ടിൽ അമ്മ കാത്തിരിക്കുന്നുണ്ടാകും.”

“അൽപം കഴിഞ്ഞ് പോകാം. എനിക്ക് പ്രധാനപ്പെട്ട കാര്യം സംസാരിക്കാനുണ്ട്.” സുനിൽ സുഭാഷിന്‍റെ കൈയിൽ പിടിച്ചിരുത്തി.

ഇതുകണ്ട് സുമിക്ക് സന്തോഷമായി. മുമ്പ് ചേട്ടന്‍റെ ഭാഗത്തു നിന്നും ഇതുപോലെ ഒരു പെരുമാറ്റം ഉണ്ടായിട്ടില്ലല്ലോ. ഇപ്പോഴെന്താ ഇങ്ങനെയൊക്കെ… അവൾ വിചാരിച്ചു.

അമ്മ ചായയും പലഹാരങ്ങളുമായി വന്നു.

“അമ്മേ, ഇതൊന്നും വേണ്ടായിരുന്നില്ല, ബുദ്ധിമുട്ടായില്ലേ?” സുഭാഷ് പറഞ്ഞു.

“എന്ത് ബുദ്ധിമുട്ട്, ഇതൊക്കെ ചെയ്യേണ്ടത് ഒരു മര്യാദയല്ലേ, അതുതന്നെയുമല്ല നീ എന്‍റെ അളിയനാകാൻ പോകുകയല്ലേ?” സുനിൽ പറഞ്ഞപ്പോൾ അമ്മയുടെ മുഖത്ത് സന്തോഷം നിറഞ്ഞു.

“മോനേ, നീ ശരിക്കും തീരുമാനിച്ച് തന്നെയാണോ?” അമ്മ അകത്തേക്ക് വന്ന സുനിലിനോട് ചോദിച്ചു.

സുമിയും ചേട്ടന്‍റെ വാക്കുകൾക്കായി കാതോർത്തു. സുനിൽ മൗനമായിരിക്കുന്നത് കണ്ട് അവൾ പറഞ്ഞു, “ചേട്ടാ, എന്‍റെ നിർബന്ധം കൊണ്ടാണോ ഇതിന് സമ്മതിച്ചത്. ചേട്ടന് ഇഷ്ടമല്ലെങ്കിൽ ഞാൻ തടസ്സം നിൽക്കില്ല. ചേട്ടൻ കണ്ടെത്തുന്നയാളെ വിവാഹം കഴിക്കാൻ ഞാൻ തയ്യാറാണ്.” സുമിക്ക് സ്വയം നിയന്ത്രിക്കാനായില്ല.

“നീയെന്താണീ പറയുന്നത്. ആദ്യമായി കാണുന്ന ഒരാളെക്കുറിച്ച് നീ എങ്ങനെ മനസ്സിലാക്കും? അയാൾ എങ്ങനെയുള്ള ആളാണ്, സ്വഭാവം നന്നാണോ എന്നൊന്നും അറിയാതെ വിവാഹം കഴിക്കുമോ?” സുനിൽ ചോദിച്ചു.

“ചേട്ടാ, എനിക്ക് ദോഷം വരുന്ന ഒരുകാര്യവും ചേട്ടൻ ചെയ്യില്ലെന്ന് എനിക്കറിയാം. ചേട്ടൻ കണ്ടെത്തുന്ന ആളെ ഞാൻ വിവാഹം കഴിക്കും.” ഇതുപറയുമ്പോൾ സുമിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

“സുമി, ഞാൻ കണ്ടെത്തിയിരുന്ന പയ്യൻ എന്നെ വഞ്ചിക്കാൻ ശ്രമിക്കുകയായിരുന്നു. അയാൾ എഞ്ചിനീയറൊന്നുമല്ല, വ്യാജ സർട്ടിഫിക്കറ്റുകളായിരുന്നു കൈവശമുണ്ടായിരുന്നത്. ഇപ്പോൾ അയാളെ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ച് ദിവസം മുമ്പ് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ പറഞ്ഞ് പറ്റിച്ച് വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടു പോയിരിക്കുകയാണ്. ഞാൻ എന്‍റെ തെറ്റ് മനസ്സിലാക്കുന്നു.” സുനിൽ കുറ്റബോധത്തോടെയാണ് പറഞ്ഞത്. ഇത് കേട്ടപ്പോൾ എല്ലാവരും അൽപസമയത്തേക്ക് ഒന്നും മിണ്ടിയില്ല.

“മോനേ, വിഷമിക്കാതിരിക്കൂ, ഏതായാലും നമ്മൾ നേരത്തേ വിവരമറിഞ്ഞത് നന്നായി, അല്ലെങ്കിൽ നമ്മുടെ മോളുടെ ജീവിതം…” അമ്മയ്ക്ക് മുഴുവിപ്പിക്കാനായില്ല.

അതുവരെ വല്ലാത്തൊരവസ്ഥയിൽ പുറത്തിരുന്ന സുഭാഷ് മുറിയിലേക്ക് ചെന്നു. അമ്മയും സുമിയും കണ്ണ് തുടച്ചു. സുനിൽ സുഭാഷിന്‍റെ കൈയിൽ മുറികെ പിടിച്ചുകൊണ്ട് പറഞ്ഞു.

“ഇന്ന് എന്തായാലും ഇവിടെനിന്ന് ഊണുകഴിച്ച് പോയാൽ മതി, ഞാൻ നിങ്ങളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയാണ്. അടുത്ത ദിവസം ഞാൻ വീട്ടിലേക്ക് വരുന്നുണ്ട്. അച്ഛനെയും അമ്മയെയും കണ്ട് തീയതി നിശ്ചയിക്കണം.”

“സുമി എഴുന്നേൽക്ക്, നിനക്ക് സന്തോഷമായല്ലോ. അമ്മേ , ഭക്ഷണം വേഗം തയ്യാറായിക്കോളൂ. ഇന്ന് ഞങ്ങൾ രണ്ടുപേരും ഒരുമിച്ചിരുന്ന് ഊണ് കഴിക്കും.” സുനിൽ ചിരിയോടെ കോലായിലേക്ക് വന്നു. സുമിയും സുഭാഷും പരസ്പ്രം നോക്കി നിന്നു. സ്നേഹം കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരെപ്പോലെ!

തണൽ ചില്ലകൾ

ഏടത്തി, ഇന്നലെ എന്‍റെ കൂട്ടുകാരികൾ ഏട്ടത്തി ഉണ്ടാക്കിയ ഫ്രൈഡ് റൈസ് കഴിച്ച് എന്നെ ഒരുപാട് പ്രശംസിച്ചു. അറിയാമോ, എല്ലാവരും കഴിച്ചു. സ്നേഹ സന്തോഷത്തോടെ ലഞ്ച് ബോക്സ് ബാഗിൽ വയ്ക്കുന്നതിന് ഇടയ്ക്ക് പറഞ്ഞു. ഏടത്തിയെ സോപ്പിട്ട് വീഴ്ത്തല്ലേ മോളെ, സൂരജ് ചിരിച്ചു.

സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കുന്നത് എങ്ങനെ എന്ന് ഏടത്തിയോട് ചോദിച്ചു പഠിക്കുവാൻ പോവുകയാണ് ഞാൻ. അവധി കിട്ടിയിട്ട് വേണം…

എന്നും ഏടത്തി കഷ്ടപ്പെടുന്നതല്ലേ, അവധി ദിവസമെങ്കിലും ഏടത്തിക്ക് അല്പം വിശ്രമം കൊടുത്തുകൂടെ? ഗൗരവത്തോടെ സൂരജ് പറഞ്ഞു.

സാധാരണ ഇത്തരം സംഭാഷണങ്ങൾ തുടങ്ങുമ്പോഴേ അശ്വതി സൂരജിനെയും സ്നേഹയേയും തടയാറുണ്ടായിരുന്നു. പക്ഷേ അന്ന് അവൾ നിശബ്ദയായിരുന്നു. സ്നേഹയുടെയും സൂരജിന്‍റെയും സംഭാഷണം കേട്ടിട്ടേയില്ല എന്ന് തോന്നിപ്പിച്ചു. അവളുടെ മുഖഭാവം. സ്നേഹയും സൂരജും ഓഫീസിൽ പോകുന്നതിന്‍റെ തിരക്കിലായിരുന്നു. അശ്വതിയുടെ മാറ്റം ശ്രദ്ധിച്ചിരുന്നില്ല. അശ്വതിയുടെ ഭാവങ്ങൾ വായിക്കുവാൻ അവരുടെ പക്കൽ തീരെ സമയം ഉണ്ടായിരുന്നില്ല.

അശ്വതി ഒന്നിങ്ങോട്ടു വന്നേ, രാജീവ് ഉറക്കെ വിളിച്ചു.

ഹോ… ഇന്നും ഏട്ടനു സോക്സും ടവലും കിട്ടിയിട്ടുണ്ടാകില്ല. സ്നേഹ കളിയാക്കി. സൂരജ് വീട്ടിൽ നിന്ന് ഇറങ്ങിയതിനു തൊട്ടു പിന്നാലെ സ്നേഹയും പുറത്തേക്ക് വന്നു.

ഭർത്താവിന്‍റെ വിളി കേട്ടിട്ടും അശ്വതി യാതൊരു മറുപടിയും നൽകിയില്ല. പതിവിന് വിപരീതമായി അന്ന് ടവ്വലും സോക്സും എടുത്ത് കൊടുത്തില്ല. ഒന്നും ചോദിച്ചതുമില്ല. സാധാരണ അശ്വതി ഒരു ടവലിൽ കൈ തുടച്ചുകൊണ്ട് മന്ദസ്മിതം തൂകി ചോദിക്കും.

ഇനിയിപ്പോ എന്താ കിട്ടാത്തത്?

അന്നവൾ ഒന്നും പറയാതെ ടവലും സോക്സും എടുത്തു കൊടുത്തു. എന്നിട്ട് ഒരു വശത്തേക്ക് മാറിനിന്നു. രാജീവിന് അതിശയം തോന്നി. അശ്വതിക്ക് എന്തുപറ്റി? എന്നാൽ അശ്വതിയുടെ ഭാവം മാറ്റങ്ങൾക്ക് എന്താണ് കാരണമെന്ന് അന്വേഷിക്കാൻ രാജീവിന് ഒട്ടും സാവകാശം കിട്ടിയില്ല.

ഓഫീസിൽ എത്തിയ ശേഷവും അശ്വതിയുടെ വാടിയ മുഖം അയാളുടെ ഉള്ളിൽ അസ്വസ്ഥതയായി നിന്നു.

മൂന്നുമണിക്ക് പതിവുപോലെ അയാൾ വീട്ടിലേക്ക് ഫോൺ ചെയ്തു. മൂന്നുതവണ ഫോൺ റിങ്ങ് ചെയ്യുമ്പോഴേക്കും റിസീവർ എടുക്കാറുള്ള അശ്വതി ഇന്ന് ഒരുപാട് നേരം കഴിഞ്ഞാണ് ഫോൺ എടുത്തത്. ഒത്തിരി റിങ്ടോണുകൾക്ക് ശേഷം റിസീവർ വയ്ക്കാം എന്ന് രാജീവ് വിചാരിച്ചപ്പോഴേക്കും മറുവശത്ത് നിന്നും ഒരു തകർന്ന സ്വരം, ഹലോ…

അശ്വതി, എന്തുപറ്റി? എന്താ പ്രശ്നം?

ആവോ? എനിക്കറിയില്ല. അശ്വതി അശ്രദ്ധയോടെ പറഞ്ഞു. ഇത്തരത്തിലുള്ള വിരസ സ്വഭാവം അശ്വതിക്കുണ്ടായിരുന്നില്ലല്ലോ അയാൾ ആലോചിച്ചു.

രാജീവ് അവളെ ആശ്വസിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടു പറഞ്ഞു, ഞാൻ ഇന്ന് നേരത്തെ വരും. നീ തയ്യാറായിരുന്നോ. നമുക്ക് ഒരിടത്തേക്ക് പോകണം. സിനിമയും കാണാം.

നിങ്ങൾക്ക് എവിടെയാ പോകേണ്ടത് എന്നുവെച്ചാൽ പൊയ്ക്കൊള്ളൂ… ഞാനില്ല. പറഞ്ഞുകഴിഞ്ഞെങ്കിൽ ഫോൺ വയ്ക്കട്ടെ… ഭക്ഷണം കഴിക്കുന്നതിന് ഇടയ്ക്ക് ഓടി വന്നതാണ്… അശ്വതിയുടെ സ്വരത്തിൽ അമർഷം നിറഞ്ഞു നിന്നു.

അയ്യോ നീ ഇത്ര വൈകിയാണോ ഭക്ഷണം കഴിക്കുന്നത്? എന്താ അശ്വതി നിനക്ക് ആരോടാ ഈ ദേഷ്യം? ശരി, വൈകിട്ട് സംസാരിക്കാം. രാജീവ് പറഞ്ഞ് തീരുന്നതിനു മുമ്പ് തന്നെ അശ്വതി റിസീവർ താഴെ വച്ചു. അശ്വതിയുടെ ഈ പ്രവർത്തി രാജീവിനെ ആശ്ചര്യപ്പെടുത്തി. എന്നാൽ ഓഫീസിൽവച്ച് ഇതിനെക്കുറിച്ച് ചിന്തിക്കുവാൻ അയാളുടെ പക്കൽ തീരെ സമയമില്ലായിരുന്നു.

അശ്വതി മോളെ, ഈ കണ്ണടയുടെ ചില്ല് നന്നായി തുടച്ചു തരാമോ… പുസ്തകത്തിലെ അക്ഷരങ്ങൾക്ക് ഒരു തെളിച്ചവും ഇല്ലാത്തതുപോലെ….

അച്ഛൻ എന്നും ഈ കണ്ണട വച്ചാണല്ലോ വായിക്കാറ് എന്ന് സാധാരണ പറയാറുള്ള അശ്വതി അന്ന് ഒരക്ഷരം പോലും പറയാതെ കണ്ണട വൃത്തിയാക്കി കൊടുത്തു. വൈകുന്നേരം അമിതയും രോഹിത്തും സ്കൂളിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. പക്ഷേ, അശ്വതി അതിലൊന്നും ശ്രദ്ധ കൊടുക്കാതെ കിടന്നു. സ്നേഹ ഓഫീസിൽ നടന്ന വിശേഷങ്ങൾ സാധാരണ അശ്വതി ഏടത്തിയോട് പറയുന്ന പതിവുണ്ടായിരുന്നു. എന്നാൽ അന്ന് അശ്വതി കിടക്കുന്നത് കണ്ട് അവൾ ആശ്ചര്യത്തോടെ ചോദിച്ചു.

എന്തുപറ്റി ചേച്ചി? പനിയുണ്ടോ? ചുക്കുകാപ്പി കൊണ്ടു തരട്ടെ…

സ്നേഹ അടുക്കളയിൽ പോയി കാപ്പി കൊണ്ടുവന്നു. അശ്വതി അപ്പോഴും മിണ്ടാതെ ചുമരിന് അഭിമുഖമായി കിടക്കുകയായിരുന്നു.

ഇത് അമ്മയ്ക്കും അച്ഛനും കൊടുത്തിട്ട് വരാം. പിന്നെ എനിക്കും ചേച്ചിക്കും ഒന്നിച്ചിരുന്ന് കുടിക്കാമല്ലോ.

സ്നേഹ മടങ്ങി വന്നപ്പോഴും ട്രേയിൽ കാപ്പി അതേപടി ഇരിക്കുകയായിരുന്നു. അശ്വതിയാവട്ടെ അതേ കിടപ്പും. സ്നേഹയ്ക്ക് അതിശയം തോന്നി. തീരെ സുഖമില്ലാത്തപ്പോൾ പോലും ഏടത്തി ഇതുപോലെ മിണ്ടാതെ കിടന്നിട്ടില്ലല്ലോ. അവൾ ആലോചിച്ചു.

ചേച്ചി, കാപ്പി കുടിച്ച് വിശ്രമിക്കൂ. അവൾ ഇത് പറഞ്ഞപ്പോഴേക്ക് അശ്വതി ഒറ്റവലിക്ക് കുടിച്ചു തീർത്ത് കണ്ണടച്ചു കിടന്നു.

അന്ന് രാത്രി വീട്ടിലെ സകല ജോലികളും സ്നേഹയാണ് ചെയ്തുതീർത്തത്. ജോലികളെല്ലാം സ്വയം ചെയ്യേണ്ടതായ സന്ദർഭങ്ങൾ അവൾക്ക് ഉണ്ടായിട്ടില്ല. അശ്വതി ഏടത്തിയുടെ സഹായമില്ലെങ്കിൽ അവൾക്ക് ഓഫീസിൽ സമയത്ത് പോകാൻ സാധിക്കില്ലായിരുന്നു. അതുകൊണ്ട് അവൾ അശ്വതിയോട് എപ്പോഴും ആ നന്ദി പുലർത്തി.

എന്നാൽ ഇപ്പോൾ സ്വന്തം കുട്ടികളെ പോലും ശ്രദ്ധിക്കാതെയുള്ള ഈ പെരുമാറ്റം എല്ലാവരെയും ആശ്ചര്യപ്പെടുത്തി. അശ്വതിയുടെ ഭര്‍ത്തൃ സഹോദരനായിരുന്നു സൂരജ്. സ്വന്തം അമ്മയോട് എന്നപോലെ അശ്വതി ഏടത്തിയെ ഇഷ്ടമായിരുന്നു അവന്.

ഒരാഴ്ചയായിട്ടും ഏടത്തിയുടെ പെരുമാറ്റത്തിന് ഒരു മാറ്റവും ഉണ്ടാകാതെ വന്നപ്പോൾ സൂരജ് ആകെ അസ്വസ്ഥനായി. ഏടത്തി, എന്താ കാര്യം? എന്തായാലും പറയു ഏടത്തി? ഞങ്ങൾ ആരെങ്കിലും ഏടത്തിയുടെ മനസ്സ് നോവിച്ചോ? അറിയാതെ ആരെങ്കിലും ഏടത്തിയെ വിഷമിപ്പിച്ചോ? എന്തായാലും പറയൂ പ്ലീസ്….

ഒന്നുമില്ല, ആരും ഒന്നും പറഞ്ഞില്ല. ആരും എന്നോട് മോശമായി പെരുമാറിയതും ഇല്ല. അശ്വതി അരിശത്തോടെ സൂരജിനോട് പറഞ്ഞു.

പിന്നെ എന്താ ഏടത്തിയിങ്ങനെയൊക്കെ പെരുമാറുന്നത്? ഏടത്തിയുടെ മുഖത്തെന്നും സന്തോഷം മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഇപ്പോൾ ഇത് ആദ്യമായി….

എപ്പോഴും സന്തോഷം മാത്രമല്ലേ കണ്ടിട്ടുള്ളൂ. ഇപ്പോൾ ഇതും കണ്ടോളൂ. ദയാരഹിതമായി അശ്വതി മറുപടി നൽകി.

ഇത് തന്‍റെ ഏടത്തി അല്ല. മറ്റാരോ ആയിരിക്കും എന്ന് മട്ടിൽ സൂരജ് അശ്വതി ഏടത്തിയെ നോക്കി. അവരോട് എന്തു പറയണം, അത് എങ്ങനെ പറയണം എന്നൊക്കെ സൂരജ് അസ്വസ്ഥനായി. പെട്ടെന്നാണ് അശ്വതിയുടെ നാവിൽ നിന്ന് ഹൃദയം കുത്തിത്തുളയ്ക്കുന്ന വാക്കുകൾ വന്നത്. എന്‍റെ അനിയാ, നിനക്കിവിടെ എന്താ കാര്യം? നിന്‍റെ പരിഭവമൊക്കെ സർവ്വ ഗുണസമ്പന്നയായ നിന്‍റെ ഭാര്യയോട് ചെന്നു പറയൂ. ഞാൻ വെറും നാട്ടിൻപുറത്തുകാരി. അടിച്ചു വാരാനും പാത്രം തേക്കാനും അല്ലാതെ എനിക്ക് എന്ത് അറിയാം?

ഏടത്തി… ഏടത്തി എന്തൊക്കെയാണ് ഈ പറയുന്നത്. ഏടത്തി ഇല്ലെങ്കിൽ പിന്നെ ഈ വീട് ഉറങ്ങിയ പോലെയല്ലേ എന്നൊക്കെ പറയണമെന്ന് സൂരജിന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ അശ്വതിയുടെ രോഷം നിറഞ്ഞ മറുപടികേട്ട് സൂരജ് ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി.

വീട്ടിൽ ഇത്ര അംഗങ്ങൾ ഉണ്ടായിട്ടും അവിടെ നിശബ്ദത തളം കെട്ടി നിന്നു. രാജീവ് ആകട്ടെ മൂടികെട്ടിയ അന്തരീക്ഷത്തിന്‍റെ നിശബ്ദത അകറ്റുവാനായി എന്തെങ്കിലും ഫലിതങ്ങൾ പറയുകയോ ഓഫീസിൽ നടന്ന ഒന്നുരണ്ട് സംഭവങ്ങൾ പറഞ്ഞ മറ്റുള്ളവരെ ചിരിപ്പിക്കുവാൻ ശ്രമിക്കുകയോ ചെയ്യുമ്പോഴൊക്കെ ആരും തന്നെ തുറന്നു ചിരിച്ചിരുന്നില്ല. അശ്വതി ഏതെങ്കിലും രീതിയിൽ പ്രതികരിച്ചാൽ മതിയായിരുന്നു എന്നോർത്ത് രാജീവ് ഇടയ്ക്കിടയ്ക്ക് അവളുടെ കണ്ണിൽ നോക്കുമായിരുന്നു. വീട്ടുകാരുമായി യാതൊരു ബന്ധവുമില്ല എന്ന മട്ടിലായിരുന്നു അശ്വതിയുടെ ഇരിപ്പ്. രോഹിത്തും അമിതയും അവളിൽ നിന്നും ഒഴിഞ്ഞു മാറിനിന്നു.

വീടിന്‍റെ അവസ്ഥ കണ്ട് അശ്വതി ഉള്ളിന്‍റെയുള്ളിൽ ക്രൂരമായി ആനന്ദിക്കുകയായിരുന്നു. വീട്ടുകാർ തന്‍റെ അവസ്ഥയെക്കുറിച്ച് ഓർത്ത് അസ്വസ്ഥരാകുന്നത് കണ്ട് അവൾ ആനന്ദിച്ചു.

എന്നാൽ വീടുമായി അടുപ്പമുള്ളവരോ പുറത്തുനിന്ന് ആരെങ്കിലുമോ വരികയാണെങ്കിൽ അശ്വതി അവരോട് ഹൃദ്യമായി പെരുമാറിയിരുന്നു.

സ്നേഹക്ക് ഓഫീസിൽ പോകുന്നതിനു മുമ്പും തിരികെ എത്തിയാലും ആകെ ജോലി തിരക്ക് തന്നെ. ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ പോലും അവൾക്ക് സമയം കിട്ടാറില്ലായിരുന്നു. ചിലപ്പോൾ ലഞ്ച് ബോക്സ് പോലും കൊണ്ടുപോകാൻ മറക്കും.

അശ്വതി ഇതൊക്കെ വെറുതെ നോക്കിയിരിക്കും. എന്നല്ലാതെ സ്നേഹയെ സഹായിച്ചിരുന്നില്ല. എന്നാൽ രാജീവിനായിരുന്നു ഏറ്റവും വിഷമം. അശ്വതിയുടെ സഹായമില്ലാതെ അയാൾക്ക് ഒരു തീരുമാനമെടുക്കുക എന്നത് ഏറെ പ്രയാസമായിരുന്നു.

എന്താ മോളെ, നിനക്ക് സുഖമില്ലേ? ഒരു ദിവസം അശ്വതിയോട് അമ്മായിയമ്മ ചോദിച്ചു.

അല്പം ആലോചിച്ചശേഷം അശ്വതി മനസ്സില്ലാ മനസ്സോടെ പറഞ്ഞു, ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ല. എനിക്കൊരു കുഴപ്പവുമില്ല.

മോളെ, മനസ്സിന്‍റെ സ്ഥിതി നന്നായാൽ ആരോഗ്യനില മെച്ചമാവും. മനസ്സ് നന്നായാൽ എല്ലാം ശരിയാവും. അമ്മായി അച്ഛൻ എന്നത്തേയും പോലെ വാത്സല്യത്തോടെ പറഞ്ഞു. അമ്മായി അച്ഛന് അശ്വതിയോട് പ്രത്യേക വാത്സല്യം തന്നെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ വാക്കുകൾ അവൾ ശ്രദ്ധയോടെ കേൾക്കുകയും അത് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ ഇന്ന് അദ്ദേഹത്തിന്‍റെ സംസാരം കേട്ട് അവൾക്ക് പുച്ഛമാണ് തോന്നിയത്.

ഒരു ദിവസം സ്നേഹയും സൂരജും തർക്കത്തിനിടയ്ക്ക് പതുക്കെ ഏടത്തി എന്നു പറയുന്നത് അശ്വതി കേൾക്കാനിട വന്നു.

ഏടത്തിയോട് പറയൂ. സ്നേഹ പതുക്കെ പറഞ്ഞു.

നമ്മുടെ സുഖദുഃഖത്തെ കുറിച്ച് ഓർത്ത് ഏടത്തി എന്തിനു വേവലാതിപ്പെടണം. നിന്നോട് ആദ്യമേ പറഞ്ഞതല്ലേ മൂന്നുനാലു വർഷത്തേക്ക് കുട്ടികളൊന്നും വേണ്ടെന്ന്. ഭയങ്കര ചെലവല്ലേ ഇപ്പോൾ. അടുത്തവർഷം സെലക്ഷൻ ഗ്രേഡിൽ എത്തുകയാണെങ്കിൽ ശമ്പളത്തിൽ കാര്യമായ വ്യത്യാസമുണ്ടാവും. പിന്നെ നമുക്ക് ഒരു മേഡിനെ നിയമിക്കാമല്ലോ? സൂരജ് പറഞ്ഞു.

അപ്പോൾ ഇതുവരെ നടന്നതൊക്കെ മറന്നോ നിങ്ങൾ? സ്നേഹയുടെ അസ്വസ്ഥത നിറഞ്ഞ ചോദ്യം കേട്ട് അശ്വതി അമ്പരന്നു നിന്നു.

നിനക്ക് എന്തുപറ്റി സ്നേഹേ? എന്നെ വിശ്വാസമില്ലേ? വീടും വീട്ടിലെ സ്ഥിതികൾക്കും അനുസരിച്ച് ആയിരിക്കണം നമ്മുടെ ബജറ്റ് തയ്യാറാക്കൽ ഒക്കെ. ദയവായി നീ ഒരു വർഷം കൂടി ക്ഷമിക്കൂ. അതിനുശേഷം മതി കുട്ടികൾ.

എനിക്ക് പേടി ഇനി ഒരിക്കലും…. സ്നേഹ പരിഭ്രമത്തോടെ പറഞ്ഞു.

എന്നുവെച്ചാൽ…

നിങ്ങളൊരിക്കൽ നിർബന്ധിച്ചിട്ട് ഞാൻ അബോഷൻ ചെയ്തതല്ലേ… ഇപ്പോൾ വീണ്ടും… ഞാനും ഒരു സാധാരണ സ്ത്രീയെ പോലെ സുഖവും ശാന്തിയും ഒക്കെ ആഗ്രഹിക്കുന്നു. അല്ലാതെ ഞാൻ കൊലപാതകിയല്ല. എന്‍റെ സ്വന്തം അംശത്തെ അല്ലേ ഞാൻ കൊന്നത്. എന്‍റെ മനസ്സിൽ കല്ലെടുത്തു വച്ചാണ് അന്ന് ഞാൻ അത് ചെയ്തത്. ഇതിന് പ്രകൃതി എന്നാണോ തിരിച്ചടി നൽകാൻ പോകുന്നത്.

സ്നേഹേ! എന്‍റെ ഹൃദയവും കല്ലുകൊണ്ടല്ല ഉണ്ടാക്കിയിരിക്കുന്നത്. ഇതുവരെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുവാൻ ഉള്ള ശ്രമത്തിലായിരുന്നു ഞാൻ. എന്നാൽ ഇപ്പോൾ ഏടത്തിയുടെ പുതിയ പെരുമാറ്റം കണ്ട് എനിക്ക് ഭയം തോന്നുന്നു. വീടും ഓഫീസും എല്ലാം നോക്കി നടത്തുക എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. നിന്നോട് ജോലി ഉപേക്ഷിക്കുവാൻ പറയാനും പറ്റില്ല. കാരണം ഞാൻ ഒറ്റയ്ക്ക് ഇതൊക്കെ….

ഇതെല്ലാം കേട്ട് അശ്വതിയുടെ കണ്ണ് നിറഞ്ഞു തുളുമ്പി.

സ്നേഹയെ വിവാഹം ചെയ്ത് വീട്ടിൽ കൊണ്ടുവന്നപ്പോൾ സൂരജ് പറഞ്ഞ വാക്ക് അക്ഷരംപ്രതി അവൾ ഓർമിച്ചു. എന്‍റെ ഏടത്തിയമ്മ എല്ലാവരെയും എപ്പോഴും സഹായിച്ചിട്ടുണ്ട്, സഹായിക്കുന്നുണ്ട്. നീ ഏടത്തിക്ക് എപ്പോഴും ഒരു സഹായം ആകണം.

പഴയ കാര്യങ്ങൾ ഓർത്ത് അശ്വതി ഏങ്ങിക്കരയുവാൻ തുടങ്ങി. എന്തുകൊണ്ടാണ് തന്‍റെ മനസ്സിൽ ഇത്തരം കലുഷതകൾ നിറഞ്ഞത്. വീടിനകത്ത് ഇരുന്ന് ഓരോന്ന് ആലോചിച്ച് തന്‍റെ മനസ്സാകെ ദുഷിച്ചുവല്ലോ? വീട്ടുകാരെല്ലാം തന്‍റെ ഇഷ്ടത്തിന് അനുസരിച്ചാണ് പെരുമാറിയിരുന്നത്. സ്നേഹയുടെയും സൂരജിന്‍റെയും ത്യാഗത്തിന് മുന്നിൽ താൻ എത്ര നിസ്സാരയാണെന്ന് അശ്വതി ഓർത്തു.

സൂരജ്, സ്നേഹ നിങ്ങൾ ഇങ്ങോട്ട് വരൂ, കണ്ണു തുടച്ചുകൊണ്ട് അവരെ രണ്ടുപേരെയും അവൾ അടുക്കൽ വിളിച്ചു.

ഏടത്തിയുടെ സ്നേഹത്തോടെയുള്ള വിളി കേട്ട് സൂരജ് പൂർവ്വാധികം സന്തോഷത്തോടെയും ഉത്സാഹത്തോടെയും അവരെ നോക്കി.

അശ്വതി സ്നേഹയെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു, നീ ഒരു പ്രശ്നവുമുണ്ടാക്കല്ലേ? നീ അമ്മയാകണം, ഞാനില്ലേ നിന്‍റെ കുഞ്ഞിനെ നോക്കാൻ… നമുക്ക് ഈ വിവരം അമ്മയെയും അച്ഛനെയും അറിയിക്കാം.

ഏടത്തിയുടെ പഴയതു പോലെയുള്ള സ്നേഹപ്രകടനം കണ്ട് സ്നേഹ ആശ്ചര്യപ്പെട്ടു. തന്‍റെ മനസ്സിലെ ഭാരം കുറഞ്ഞതുപോലെ അവൾക്ക് തോന്നി.

പിന്നീട് ആ വീട്ടിൽ എല്ലാം പഴയതുപോലെ സ്നേഹ നിർഭരമായി.

ഏടത്തി, ഏടത്തിക്കേറ്റവും പ്രിയപ്പെട്ട എഴുത്തുകാരിയുമായുള്ള അഭിമുഖം തുടങ്ങാൻ പോകുന്നു. വേഗം വരൂ…

അശ്വതി ഓടിവന്ന് ടിവിക്ക് മുന്നിലിരുന്നു. എഴുത്തുകാരിയുടെ എല്ലാ നോവലുകളും ചെറുകഥാസമാഹാരങ്ങളും അവൾ വായിച്ചിട്ടുണ്ടായിരുന്നു. അഭിമുഖത്തിലെ ചില ഭാഗങ്ങൾ അശ്വതിയുടെ മനസ്സിൽ പതിഞ്ഞു നിന്നു.

നല്ല പരിപാടിയായിരുന്നു അല്ലേ ഏട്ടത്തി. എത്ര ഉജ്ജ്വലമായാണവർ ഉത്തരം തന്നത്. സ്നേഹ സന്തോഷത്തോടെ പറഞ്ഞു.

അതെ, ഈ ഇന്‍റർവ്യൂവിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് എന്താണെന്ന് അറിയേണ്ടേ? സ്ത്രീയെ നദിയോട് ഉപമിച്ചത്. ഒഴുകുന്ന നദിയുടെ തടങ്ങളിൽ അല്ലേ സംസ്കാരങ്ങൾ ഉടലെടുത്തത്. സ്ത്രീയുടെ ഹൃദയത്തിൽ സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ധാര ഒഴുകുമ്പോഴാണ് വീട്, സമൂഹം, സംസ്കാരം ഇതൊക്കെ വികസിക്കുന്നത്.

അതിനുശേഷം സ്നേഹയും അശ്വതിയും അവരവരുടെ ഉത്തരവാദിത്തങ്ങളിൽ വ്യാപൃതരായിരുന്നു. അശ്വതിയുടെ മനസ്സിൽ ഒഴുകുന്ന വാൽസല്യത്തിന്‍റെ ധാര ആ വീടിനെ സ്നേഹസമ്പന്നമാക്കി. വർഷം മുഴുവനും നിറഞ്ഞൊഴുകുന്ന വറ്റാത്ത നദി പോലെ…

സ്നേഹമർമ്മരം

അതൊരു ഞായറാഴ്ചയായിരുന്നു. പക്ഷേ പതിവുപോലെ രാഹുൽ അന്നും ഫാക്ടറിയിലേക്ക് പോയി. ഫാക്ടറിയിൽ പണിയൊന്നും ഉണ്ടായിരുന്നില്ല. പണിക്കാരും മറ്റു സ്റ്റാഫുകളും എല്ലാം അവധിയിലാണ്. വീട്ടിൽ ചടഞ്ഞു കൂടിയിരിക്കാൻ രാഹുലിന് ഇഷ്ടമല്ല. ഗോഡൗണിലെ സാധനങ്ങളുടെ ലിസ്റ്റ് നോക്കുന്നതിലും ഓഫീസ് ഫയലുകൾ പരിശോധിക്കുന്നതിലും അയാൾ മുഴുകി.

പകലന്തിയോളം പണിയെടുത്ത് വീട്ടിലുള്ളവരെ തന്നാലാവുന്ന വിധം സംരക്ഷിക്കുക. അവരുടെ സുഖസൗകര്യങ്ങൾക്ക് ആവശ്യമായതെല്ലാം ഒരുക്കിയെടുക്കുക. ഇതൊക്കെയാണ് ഒരു ഗൃഹനാഥന്‍റെ ചുമതല എന്ന് അദ്ദേഹം കരുതി. കർത്തവ്യ നിർവഹണത്തിൽ അദ്ദേഹം തൃപ്തനുമായിരുന്നു.

പത്തിരുപത് പേരുള്ള ഒരു ഗ്രൂപ്പ് ഫോട്ടോയുടെ പിൻനിരയിൽ പാതി മാത്രം കാണാവുന്ന ഒരു മങ്ങിയ മുഖത്തിനപ്പുറം പ്രാധാന്യം രാഹുലേട്ടൻ എനിക്ക് കൽപ്പിച്ചിട്ടില്ല. വിവാഹം കഴിഞ്ഞ് ഭർത്തൃ ഗൃഹത്തിൽ എത്തിയ നാൾ മുതൽ എന്‍റെ അനുഭവം ഇതാണ്. ഒന്ന് ടൗണിൽ ചുറ്റി കറങ്ങാൻ പോയാൽ പോലും അദ്ദേഹം സ്വന്തം കുടുംബത്തെ കൂടെ കൂട്ടും. എല്ലാവർക്കും വേണ്ടി ഷോപ്പിംഗ് നടത്തുന്ന കൂട്ടത്തിൽ എന്തെങ്കിലുമൊന്ന് എനിക്കായി വാങ്ങി എങ്കിൽ ആയി.

രാഹുലേട്ടന്‍റെ ഇത്തരം പ്രവർത്തികൾ ആദ്യമാദ്യം എനിക്ക് അസഹനീയമായിരുന്നു. അദ്ദേഹത്തിന്‍റെ മനസ്സിൽ എനിക്ക് യാതൊരു സ്ഥാനവും ഇല്ലാത്തതുപോലെ. പിന്നീട് ഞാൻ സ്വയം സമാധാനിച്ചു. വർഷങ്ങൾ കടന്നുപോകുമ്പോൾ ഞങ്ങൾക്ക് കുട്ടികളൊക്കെയായി കഴിയുമ്പോൾ ഞങ്ങളുടേതായ ഒരു കുടുംബം ഉണ്ടാകും. അപ്പോൾ എനിക്ക് കുടുംബത്തിൽ ഒരു സ്ഥാനവും ഉണ്ടാകും. എന്നാൽ മോഹങ്ങൾ വ്യർത്ഥമാണെന്ന് വൈകാതെ എനിക്ക് മനസ്സിലായി.

മൂത്തമകൾ രേഖയ്ക്ക് ഇരുപത്തിനാല് തികഞ്ഞു. രഞ്ജിത്തിന് 22 രോഹിത്തിന് 19 വയസ്സായി. പണ്ട് എനിക്കെന്തിനും അമ്മായിഅമ്മയോട് പണം ചോദിക്കണം ആയിരുന്നു. എങ്കിൽ ഇന്ന് രേഖയോടാണ് ചോദിക്കേണ്ടത്. എന്നൊരു വ്യത്യാസമേയുള്ളൂ. രാഹുലേട്ടന്‍റെ നിർദ്ദേശമാണ് ഇത്. പണം കുട്ടികളുടെ കയ്യിൽ കൈകാര്യം ചെയ്യാൻ നൽകിയാലേ അവർ സ്വയം പര്യാപ്തരായി ഗൃഹഭരണം ശീലിക്കുകയുള്ളൂ അത്രേ. പണത്തിന്‍റെ മഹത്വം കുട്ടികളെ അറിയിക്കാനും ഇതാണ് നല്ല മാർഗ്ഗം എന്നാണ് അദ്ദേഹം കരുതുന്നത്. ഇന്നലെയും കൂടി അദ്ദേഹം പറഞ്ഞു രേഖ വളരെ സമർത്ഥയാണെന്ന്.

ബാങ്കിലെ സകല ഇടപാടിനും അവളെയാണ് അയക്കുന്നത്. മമ്മിക്ക് എന്തെങ്കിലും വാങ്ങണമെന്നുണ്ടെങ്കിൽ ഉറച്ചു പറയാത്തത് എന്താ? കഴിഞ്ഞ തവണ കുറേ സാധനങ്ങൾ വാങ്ങിയതല്ലേ? വെറുതെ കളയാൻ ഇവിടെ പൈസ ഇല്ലെന്നറിയില്ലേ? ഞാൻ മമ്മിയെ കുറ്റപ്പെടുത്തുകയല്ല. അടുത്ത ആഴ്ച പൈസ തരാം. അതുവരെ അഡ്ജസ്റ്റ് ചെയ്യ്! ഇങ്ങനെ പോകുന്നു അവളുടെ ഭരണം.

രാഹുലേട്ടൻ രേഖ പറഞ്ഞത് കേട്ടിട്ട് ഒന്നും മിണ്ടിയില്ലെങ്കിലും ഭൂമി പിളർന്ന് അതിലേക്ക് പോയാൽ മതി എന്നു പോലും ഞാൻ ചിന്തിച്ചു പോയി.

ബിഎസ്സി നേഴ്സിംഗ് കഴിഞ്ഞ് സർക്കാർ ആശുപത്രിയിൽ നേഴ്സ് ആയിരുന്നു ഞാൻ. സൗന്ദര്യം കൊണ്ടും സ്മാർട്നസ് കൊണ്ടും എല്ലാവരുടെയും പ്രീതി സമ്പാദിച്ചു.

ജോലി ചെയ്തിരുന്ന ആശുപത്രിയിലെ ഡോക്ടർ മോഹനുമായി ഞാൻ അടുത്തത് പെട്ടെന്നാണ്. ആ ആകാരഭംഗിക്ക് മുന്നിൽ ഞാൻ അടിപ്പെട്ടു എന്ന് പറയുന്നതാവും ശരി. ഒരു ദിവസം മോഹൻ തന്‍റെ പ്രണയം എന്നോട് വെളിപ്പെടുത്തിയപ്പോൾ 7 ആകാശത്തിനും മേലെയാണ് ഞാൻ എന്ന് എനിക്ക് തോന്നി.

ഒരേ സ്ഥലത്തെ ജോലിയും കൂടി കാഴ്ചകളും ഞങ്ങളുടെ പ്രണയത്തിന് നിറം പകർന്നു. അവസാനം ഞങ്ങൾ ഒന്നാകാൻ തീരുമാനിച്ചു. എന്‍റെ അച്ഛനമ്മമാർക്കും മോഹനെ ഒരുപാട് ഇഷ്ടമായി. തങ്ങളുടെ സമുദായത്തിൽ നിന്നു തന്നെ ഒരു ഡോക്ടർ പയ്യൻ ജാമാതാവായി എത്തുന്നതിൽ അവർക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.

ഇത്രയും ഒക്കെയാണെങ്കിലും ഞാൻ പ്രേമാന്ധയൊന്നും ആയിരുന്നില്ല. മോഹന് വെറുമൊരു എംബിബിഎസ് ഡിഗ്രി മാത്രമേയുള്ളൂ. ഒരു സർക്കാർ ഡോക്ടർക്ക് ഏറിയാൽ എന്തു കിട്ടാനാണ്. സ്വന്തമായി ഒരു ആശുപത്രി തുടങ്ങാൻ മാത്രം ധനികനായിരുന്നില്ല മോഹൻ. തുടർന്ന് പഠിക്കുവാൻ എന്തുകൊണ്ട് മോഹനെ പ്രോത്സാഹിപ്പിച്ചു കൂടാ. എംഎസും കഴിഞ്ഞ ശേഷം മോഹനെ വിവാഹം കഴിക്കുകയാണെങ്കിൽ എന്‍റെ അന്തസ്സും വർദ്ധിക്കില്ലേ?

ഞാൻ മനസ്സിലുള്ളത് മോഹനോട് പറഞ്ഞു. വിവാഹശേഷം ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ സ്വന്തം ഡിസ്പെൻസറി തുടങ്ങണം എന്ന ലക്ഷ്യമായിരുന്നു മോഹന്. തുടർന്ന് പഠിക്കണമെന്നുള്ള ആഗ്രഹത്തിന് മോഹൻ ഒടുവിലത്തെ സ്ഥാനമേ നൽകിയുള്ളൂ.

വിവാഹത്തിനു മുമ്പ് എംഎസ് ചെയ്യാം എന്ന് അദ്ദേഹം ഒടുവിൽ സമ്മതിച്ചു. മോഹൻ അതിനായി മുംബൈയ്ക്ക് പോയി. ഞാൻ കൊച്ചിയിൽ തന്നെ തുടർന്നു. എന്നെ കാണാൻ ഇടയ്ക്കിടെ മോഹൻ കൊച്ചിയിൽ എത്തണമെന്നും അദ്ദേഹത്തെ കാണാൻ ഞാൻ ഇടയ്ക്കിടെ മുംബൈയിലേക്ക് ചെല്ലണമെന്നും ഞങ്ങൾ തീരുമാനിച്ചിരുന്നു.

ഞങ്ങളുടെ വിവാഹ നിശ്ചയത്തിനു ശേഷമാണ് മോഹൻ പോയത്. എല്ലാ മാസവും ഒരു ദിവസം മോഹൻ മുടങ്ങാതെ കൊച്ചിയിൽ എത്തുമായിരുന്നു. കത്തുകളിലൂടെ ഞങ്ങൾ ബാക്കി പ്രണയം പങ്കിട്ടു. ഓണ അവധിക്ക് നാല് ദിവസത്തേക്ക് നാട്ടിലെത്തിയ മോഹൻ ഒരു തവണ മാത്രമാണ് എന്നെ കാണാൻ വന്നത്. ഒരു മാസത്തിനു ശേഷം ഞാൻ മുംബൈയ്ക്ക് തിരിച്ചു. അവിടെ എന്‍റെ അമ്മായിയുടെ വീട്ടിലെത്തിയശേഷം ഞാൻ മോഹനെ ഫോണിൽ വിളിച്ചു.

കാണാൻ എത്തിയപ്പോൾ മോഹൻ തനിച്ചായിരുന്നില്ല. സഹപാഠിയായ ഡോക്ടർ സ്നേഹയും ഒപ്പമുണ്ടായിരുന്നു. അവൾ മോഹന്‍റെ ഒപ്പം എംഡി ചെയ്യുകയാണ്. മോഹൻ ഞങ്ങളെ പരസ്പരം പരിചയപ്പെടുത്തി. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി എന്നതിനുപകരം കൊച്ചിയിലെ ഒരു നേഴ്സ് ആണെന്നും മോഹന്‍റെ നല്ല സുഹൃത്താണെന്നും ആണ് പറഞ്ഞത്.

എരിയുന്ന ഹൃദയവുമായി ഞാൻ തിരിച്ചെത്തി. ഞങ്ങളുടെ ബന്ധത്തിന് ഉലച്ചിൽ തട്ടിയതായി ഇരുവീട്ടുകാരും മനസ്സിലാക്കി. ഇത്രയൊക്കെ സംഭവങ്ങളും നടന്നിട്ടും ഞാൻ നിരാശയ്ക്ക് അടിമപ്പെടാത്ത ഭാവം നടിച്ചു. എന്‍റെ പ്രസന്ന ഭാവത്തിന് യാതൊരു മാറ്റവും വരുത്തിയില്ല. ആറു മാസങ്ങൾക്ക് ശേഷം മോഹന്‍റെ വിവാഹവാർത്ത അറിഞ്ഞ ദിവസം ഞാൻ തളർന്നുപോയി. മുറിയടച്ചിരുന്ന് നിയന്ത്രണം വിട്ട് ഞാൻ കരഞ്ഞു.

അടുത്ത ദിവസമായപ്പോഴേക്കും യാഥാർത്ഥ്യവുമായി ഞാൻ താദാത്മ്യം പ്രാപിച്ചിരുന്നു. ഞാൻ ആലോചിച്ചു തെറ്റ് എന്റേതാണ്. മോഹൻ കല്യാണത്തിന് എപ്പോഴേ തയ്യാറായതാണ്. അപ്പോൾ മോഹന് എംഎസ് ബിരുദം ഇല്ലാത്തതിൽ എനിക്ക് കുറച്ചിലായിരുന്നു. ഇപ്പോൾ എംഎസ് നേടി വലിയ സർജനായി കഴിയുമ്പോൾ എന്നെപ്പോലെയുള്ള സാധാരണ നഴ്സിനെ എങ്ങനെ ഉൾക്കൊള്ളും?

അതുകഴിഞ്ഞ് രണ്ടു വർഷങ്ങൾക്കുശേഷമാണ് ഞാൻ രാഹുലേട്ടനെ പരിചയപ്പെടുന്നത്. വണ്ടിയിടിച്ച് ശരീരം മുഴുവൻ പരിക്കുകളുമായി റോഡ് അരികിൽ കിടന്നിരുന്ന ഒരു മനുഷ്യനെ ആശുപത്രിയിൽ എത്തിച്ചതായിരുന്നു രാഹുലേട്ടൻ. മെഷീനുകളുടെ സ്പെയർപാർട്സുകൾ നിർമ്മിക്കുന്ന ഫാക്ടറിയിൽ മെക്കാനിക്കായി ജോലി നോക്കുന്ന അദ്ദേഹത്തിന് എന്നെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്ന് പറഞ്ഞു.

അച്ഛനമ്മമാർ, ചേട്ടൻ, ചേട്ടത്തിയമ്മ, അനിയൻ, പെങ്ങന്മാർ എന്നിങ്ങനെ ഒരുപാട് അംഗങ്ങൾ ഉള്ള വലിയ കുടുംബത്തിൽ അംഗമായിരുന്നു അദ്ദേഹം. രാഹുലേട്ടൻ ഒരു കാര്യം കൂടി പറഞ്ഞു. വിവാഹശേഷം സ്ത്രീകളെ ജോലിക്ക് അയക്കുന്ന പതിവ് തന്‍റെ കുടുംബത്തിൽ ഇല്ലെന്ന്. ജോലി തുടരാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് ആ അഭിപ്രായത്തെ ഞാൻ അനുകൂലിച്ചു. അദ്ദേഹത്തിന്‍റെ നിഷ്കളങ്കതയും സഹൃദയത്വവും തുറന്ന പെരുമാറ്റവും എന്നെ വല്ലാതെ ആകർഷിച്ചു. തുടർന്ന് രാഹുലേട്ടൻ എന്‍റെ മാതാപിതാക്കളെ കണ്ടു. അങ്ങനെ ഞങ്ങളുടെ വിവാഹം ഗംഭീരമായി നടന്നു.

രാഹുലേട്ടൻ കഠിനാധ്വാനി ആയിരുന്നതുകൊണ്ട് ജീവിതത്തിൽ പുരോഗതി ഏറി കൊണ്ടിരുന്നു. ഇന്ന് അദ്ദേഹം സ്പെയർ പാർട്സുകൾ നിർമ്മിക്കുന്ന ഫാക്ടറിയുടെ ഉടമസ്ഥനാണ്.

ഡോർബെൽ ശബ്ദിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്നുണർന്നത്. ക്ലോക്കിലേക്ക് നോക്കി മണി അഞ്ചാവാറായിരിക്കുന്നു. ഞാൻ ഓടിച്ചെന്ന് വാതിൽ തുറന്നു. രേഖ അകത്തു കയറി അവളോടൊപ്പം സുഹൃത്ത് മനീഷും ഉണ്ടായിരുന്നു. രേഖയ്ക്ക് ഈയിടെയായി അവനോട് അല്പം സൗഹൃദം കൂടുതലാണ്.

ഒരു സ്വകാര്യ കൺസഷൻ കമ്പനിയിൽ എൻജിനീയറാണ് അവൻ. രാഹുലേട്ടന്‍റെ കമ്പനിയുടെ തൊട്ടടുത്തുള്ള ബിൽഡിംഗ് പണിത മനീഷിന്‍റെ കമ്പനിയാണ്. അവിടെ സൂപ്പർവൈസർ ആയിരുന്നപ്പോൾ രാഹുലേട്ടൻ പരിചയപ്പെട്ടതാണ്. ഒരിക്കൽ അവൻ അദ്ദേഹത്തോടൊപ്പം വീട്ടിലെത്തി. രേഖയും അപ്പോഴാണ് അവനെ കാണുന്നത്. പിന്നെ എപ്പോഴോണോ ഇവർ സുഹൃത്തുക്കൾ ആയത്?

അവൻ പോയശേഷം തന്‍റെ റൂമിലേക്ക് നീങ്ങിയ രേഖയെ ഞാൻ സോഫയിൽ ഒപ്പം പിടിച്ചിരുത്തി. അല്പനേരത്തെ മൗനത്തിന് ശേഷം ഞാൻ ചോദിച്ചു, മോളെ മമ്മി കുറെ നാളായി ശ്രദ്ധിക്കുന്നു മനീഷുമായുള്ള നിന്‍റെ അടുപ്പം കൂടുന്നില്ലേ എന്ന് മമ്മിക്ക് ഒരു സംശയം നിനക്ക് അവനെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഞങ്ങൾ അവന്‍റെ മാതാപിതാക്കളോട് സംസാരിക്കാം എന്തുപറയുന്നു?

രേഖ ചിരിച്ചുകൊണ്ട് പറഞ്ഞു, മമ്മിക്ക് അറിയാമോ മനീഷിന്‍റെ അച്ഛൻ ഹാർട്ട് സ്പെഷലിസ്റ്റ് ഡോക്ടർ മേനോൻ എത്ര വലിയ പേര് കേട്ട മനുഷ്യനാണെന്ന്? അവന്‍റെ അമ്മയാണെങ്കിൽ…

അറിയാം ഞാൻ സംഭാഷണം ദീർഘിപ്പിക്കാൻ ആഗ്രഹിച്ചില്ല.

അതല്ല മമ്മി കാര്യം! മനീഷ് അച്ഛന്‍റെയും അമ്മയുടെയും മുന്നിൽ ഒന്നുമല്ല. എൻജിനീയറാണെങ്കിലും അവന്‍റെ വരുമാനം തുച്ഛമാണ്. അവൻ എംബിഎ ചെയ്യുകയാണെങ്കിൽ ഏതെങ്കിലും മൾട്ടി നാഷണൽ കമ്പനിയിൽ ജോലി കിട്ടാൻ സാധ്യതയുണ്ട്. നല്ല ശമ്പളവും കിട്ടും. അവൻ ഒത്തിരി ഉയരത്തിൽ എത്തണമെന്നാണ് എനിക്ക്.

അപ്പോൾ അവനെ മുംബൈയിലേക്ക് പറഞ്ഞുവിടാൻ ആണോ നിന്‍റെ ഉദ്ദേശം? ഞാൻ തിരക്കി.

അതെ മമ്മി, പക്ഷേ അവൻ പോകുന്നതിനു മുമ്പ് നമുക്ക് എൻഗേജ്മെന്‍റ് നടത്താം.

ഞാൻ ആലോചിക്കുകയായിരുന്നു ഇനിയും മിണ്ടാതിരിക്കുന്നത് ശരിയല്ല. ഞാൻ എന്‍റെ ജീവിതത്തിലെ ഏടുകൾ രേഖയ്ക്ക് മുന്നിൽ തുറന്നു. അവളെല്ലാം ശ്രദ്ധയോടെ കേട്ടു.

എന്‍റെ കഥ മുഴുവൻ വിവരിച്ച ശേഷം ഞാൻ അവളോട് പറഞ്ഞു. ഭർത്താവിന്‍റെ ഉന്നതി ആഗ്രഹിക്കുന്ന ഭാര്യ ഉയർച്ച ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയത്തും ഒപ്പം ഉണ്ടാവും. കാമുകന്‍റെ ഉയർച്ച ആഗ്രഹിക്കുന്ന കാമുകിക്ക് ഒരു പരിധിവരെ മാത്രമേ അവനെ അനുഗമിക്കാൻ സാധിക്കൂ. അതിനുശേഷം കാമുകന്‍റെ ഒപ്പം എത്താൻ കഴിയാതെ അവൾക്ക് പിൻവലിയേണ്ടി വരും. ജീവിതത്തിന്‍റെ പാതയിൽ അവർക്ക് വഴി പിരിയേണ്ടതായും വരും.

രേഖ കർച്ചീഫ് കൊണ്ട് കണ്ണുകൾ ഒപ്പി.

മമ്മി പറയുന്നതിന് അപ്പുറം ഒന്നും ഞാൻ ചെയ്യില്ല. മമ്മി പറഞ്ഞത് സത്യമാണ്. എംബിഎ കഴിയുമ്പോൾ എന്നെപ്പോലെ ബിഎ മാത്രം പഠിച്ച പെൺകുട്ടിയെ മനീഷിനൊരു പക്ഷേ ഉൾക്കൊള്ളാൻ പറ്റില്ല. മമ്മി ഡോക്ടറെ സ്നേഹിച്ചത് പോലെയാവും എന്‍റെ ഗതി.

പിന്നെ അവൾ അല്പം സങ്കോചത്തോടെ ആരാഞ്ഞു, മമ്മി ആ ഡോക്ടറുടെ പേര് പറഞ്ഞില്ലല്ലോ? പ്ലീസ് മമ്മി, ഒന്നു പറയൂ! ഇക്കാര്യം നമ്മൾ രണ്ടാളും മാത്രമേ അറിയൂ.

ഡോക്ടർ മേനോൻ! മോഹൻലാൽ മേനോൻ. മനേഷിന്‍റെ അച്ഛൻ. താൽപര്യമില്ലാതെ ഞാൻ പറഞ്ഞു.

പിന്നിൽ രാഹുലേട്ടൻ മുരടനക്കുന്ന ശബ്ദം. അദ്ദേഹം എത്തിയിട്ട് കുറച്ചധികം സമയം കഴിഞ്ഞിരുന്നു. ഇനി എന്താ സംഭവിക്കുക എന്‍റെ ഈശ്വര, എനിക്കാ ഇരിപ്പിൽ നിന്നും ഒന്ന് ചലിക്കാൻ കൂടി കഴിഞ്ഞില്ല. രാഹുലേട്ടൻ എന്‍റെ സമീപം സോഫയിൽ ഇരുന്നു. നിറ കണ്ണുകളോടെ എന്‍റെ കൈയെടുത്ത സ്വന്തം കൈകളിൽ അമർത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ലക്ഷ്മി, നമുക്കൊന്ന് പുറത്തുപോകാം. ഭക്ഷണവും ഇന്ന് പുറത്തുനിന്നാക്കാം.

എനിക്കെന്‍റെ കാതുകളെ വിശ്വസിക്കാനായില്ല. ഇത്രയും വർഷങ്ങൾക്കുശേഷം ഇന്ന് എന്‍റെ വ്യക്തിത്വത്തിന്, അസ്തിത്വത്തിന്, ജന്മത്തിനു തന്നെ അർത്ഥം ഉണ്ടായിരിക്കുന്നു. മങ്ങിയിരുന്ന എന്‍റെ മുഖത്ത് തിളക്കമുള്ള പ്രകാശം വന്നുനിറയുന്നതായി എനിക്ക് തന്നെ അനുഭവപ്പെട്ടു. പടത്തിലെ, പിൻനിരയിലെ അവ്യക്തമായ മുഖമായിരുന്നില്ല അപ്പോൾ ഞാൻ. ഏഴു നിറങ്ങൾ ചാലിച്ചെഴുതിയ ആകാശം നിറഞ്ഞുനിന്ന ഒരു മഴവില്ല്.

കനവുകളിൽ കാണാത്തത്

ദൈവങ്ങളുടെ കണ്ണീരാണോ അച്ഛാ മഴയായി പെയ്യുന്നത്? പ്രപഞ്ച വിസ്മയങ്ങളിലേക്ക് കണ്ണും കാതും തുറന്നിരിക്കുന്ന അജിതയ്ക്ക് തൃപ്തികരമായ ഉത്തരം പലപ്പോഴും കിട്ടാറില്ല. എങ്കിലും അനുനിമിഷം നിറയുന്ന സംശയങ്ങൾ ചോദിക്കാതിരിക്കാനും ആവില്ലല്ലോ അവൾക്ക്.

എന്നാൽ ഈ ഇടയായി ചോദ്യങ്ങൾ കേട്ട് കേട്ട് നട്ടം തിരിഞ്ഞിരിക്കുകയാണ് രാമചന്ദ്രൻ. ഒരു ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ മാനേജരായ അയാളോട് പ്രൊഡക്ഷൻ മാനേജരും ഫാക്ടറി മാനേജരും എന്തിന് ജനറൽ മാനേജർ വരെ ചൊറിഞ്ഞു വരുന്ന ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. എന്തെങ്കിലുമൊക്കെ ചോദിക്കാതിരുന്നാൽ അവർക്ക് മനസമാധാനം കിട്ടാത്ത പോലെ.

ഇക്കഴിഞ്ഞ മൂന്നുനാലു മാസമായി ഇത് രണ്ടാം തവണയാണത്രേ പ്രൊഡക്ഷൻ കോസ്റ്റ് വർദ്ധിക്കുന്നത്. അതിനെ ഞാനെന്ത് ഉത്തരവാദി! പർച്ചേസ് ബുക്ക്, ബിൽ ബുക്ക് തുടങ്ങിയവ മേൽപ്പറഞ്ഞ സാറന്മാർ വരിമുറിച്ച്, കോളം മുറിച്ച് പലകുറി പരിശോധനയ്ക്ക് വിധേയമാക്കി. അപ്പോഴൊക്കെ ഓരോരോ ക്യാബിനയിലേക്കും വിളിപ്പിച്ച്, അവർ ഒരു കുറ്റവാളിയെ എന്നപോലെ വിസ്തരിക്കും. ഇത്തരം കലാപരിപാടികൾ അവർക്കു പലപ്പോഴും പിരിമുറുക്കത്തിന് ഇടയിലെ വിനോദമാണോ എന്ന് സംശയം തോന്നാറുണ്ട്.

സുപ്പീരിയേഴ്സ് ആയതുകൊണ്ട് മറുത്തൊന്നും പറയാനും വയ്യല്ലോ. ഓഫീസിൽ അങ്ങനെയാണെങ്കിൽ, വീട്ടിൽ ഒരു എത്തും പിടിയും കിട്ടാത്ത തരത്തിൽ ആയിരിക്കും ചോദ്യങ്ങൾ ഉയരുക. അധികവും അജിതയിൽ നിന്നുതന്നെ. ആദ്യ ചോദ്യം കേട്ടില്ലെന്ന് നടിച്ചത് കൊണ്ടായിരിക്കാം അവൾ വീണ്ടും മറ്റൊന്ന് കൂടി തൊടുത്തു.

ദൈവങ്ങളുടെ കണ്ണീരാണ് മഴയെങ്കിൽ, ആ പാറക്കുളം നിറയെ ദൈവങ്ങളുടെ കണ്ണീർ ആയിരിക്കും അല്ലേ അച്ഛാ?

തന്‍റെ മേൽ ഉദ്യോഗസ്ഥരുടേത് പോലെ തന്നെയാണോ ഇവളുടെയും ചോദ്യങ്ങൾ എന്നറിയാനാകാത്തതിനാൽ ഇത്തവണ വെറുതെ തലയാട്ടി കൊടുത്തു. ഒപ്പം ഇങ്ങനെയും ഓർത്തു.

നാളെ വൈകിട്ട് ഓഫീസ് വിട്ട് നേരത്തെ ഇറങ്ങാൻ ആയാൽ കറന്‍റ് ബുക്സിലോ ഡിസിയിലോ മറ്റോ കയറി കുട്ടികളുടെ മനശാസ്ത്രം പഠിക്കാൻ പറ്റിയ പുസ്തകങ്ങൾ ഉണ്ടെങ്കിൽ വാങ്ങണം. എങ്കിലേ ഇന്നത്തെ നിലയിൽ പിടിച്ചു നിൽക്കാനാവൂ.

ഹോ ആ കുന്തോന്ന് തെറ്റി ഭൂമിയിൽ പതിച്ചിരുന്നെങ്കിൽ നമ്മൾ ചത്തതു തന്നെ. എന്തു നീളോം വണ്ണോ അതിന്. അവൾ ചോദ്യശരങ്ങൾക്ക് വേഗത കൂട്ടാനുള്ള തയ്യാറെടുപ്പിലാണ്.

ഈ രാമായണവും മഹാഭാരതവും സീരിയലുകളായി വന്നതിനുശേഷം മുപ്പതുമുക്കോടി ദേവകളുടെയും കഥകൾ 365 ദിവസവും നാടിനെ കാവിവൽക്കരിച്ചു കൊണ്ടിരിക്കുകയാണ്. ഓം നമശിവായ പുനസംപേക്ഷണം നടക്കുന്നു. അതിലെ ഇന്ദ്രന്‍റെ വാളാണ്, എന്താ അതിന്‍റെ പേര് എന്തു മണ്ണാങ്കട്ടയെങ്കിലും ആകട്ടെ അത് കണ്ടാൽ അജിത തന്‍റെ നേരെ വീണ്ടും…

ചെഗുവേരയേയും മോപ്പസാംഗിനേയും ഇങ്ങനെയും വായിക്കുന്ന, സ്വപ്നം കാണുന്ന തനിക്ക് ഇത്തരം ചവറ് ഐതിഹ്യങ്ങളിൽ ഒന്നും കമ്പം പാടില്ലാത്തതാണ്. എങ്കിലും മകൾക്ക് വേണ്ടി.

ഞാൻ നോക്കുമ്പോൾ പെരുത്തൊരു വാളും കയ്യിലേന്തി കാഴ്ചയിൽ അതിന് വാതിൽ പലകയോളം നീളവും വീതിയും ഉണ്ട്. ഒരു അസുരൻ ദേവേന്ദ്രന്‍റെ പിന്നാലെ പായുകയാണ്. ആദി ദ്രാവിഡർ ആര്യനു നേരെ! പിന്നാലെ പായുക എന്നു പറകവയ്യ. ഗഗന സഞ്ചാരികൾ ഒഴുകുകയാണ്. കുറേ ദേവകൾ ബന്ധിക്കപ്പെടുകയും അതിലും ഏറെ വധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. രണ്ടു പക്ഷത്തും ആൾ നാശമുണ്ട്. പെട്ടെന്ന് ഓർമ്മ വന്നത് ജാനുവും മുത്തങ്ങയുമാണ്. തമാശ അതല്ല, വധിക്കപ്പെടുകയോ മുറിവേൽക്കപ്പെടുകയോ ചെയ്യുന്നവരെല്ലാം വന്ന് പതിക്കുന്നത് ഭൂമിയിലാണ്. അമേരിക്ക അതിന്‍റെ ആണവ അവശിഷ്ടങ്ങളും കമ്പ്യൂട്ടർ പാഴ് വസ്തുക്കളും ഇന്ത്യൻ കടലിൽ തള്ളുന്ന പോലെ.

ഭാഗ്യം! അവരെങ്ങാനും നമ്മുടെ തലയിലോ ടെറസിലോ പാവൽ വലയിലോ പതിച്ചിരുന്നെങ്കിലോ എന്നായി അജിത.

എങ്കിൽ സ്വർണ്ണ കടക്കാർക്ക് ചുളുവിലിക്കാൻ കിലോ കണക്കിന് ആഭരണങ്ങൾ കിട്ടുമായിരുന്നു അങ്ങനെയാണ് അറിയാതെ പ്രതികരിച്ചു പോയത്. മോൾക്ക് മാത്രമല്ല ശ്രീമതിക്കും ആ പ്രതികരണം തീരെ പിടിച്ച മട്ടില്ല.

എന്തുമാത്രം കണ്ണീരാണ് ദേവകൾ, പാവങ്ങൾ കുടിക്കുന്നത്. മോളെ പോലെ താനും ഒന്ന് ചോദിച്ചു. ആ കണ്ണീർ മുഴുവൻ മഴയായി പെയ്തിരുന്നെങ്കിൽ ഡാമെല്ലാം നിറഞ്ഞ് കറന്‍റ് കട്ടെങ്കിലും ഒഴിവാക്കാമായിരുന്നു.

എവിടെ അതിനും സന്തുഷ്ട കുടുംബത്തിൽ നിന്നും പ്രതികരണം ഉണ്ടായില്ല. കീശ വെളുപ്പിക്കുന്ന ഡിറ്റർജെന്‍റിന്‍റെ പരസ്യം വന്നപ്പോൾ അപ്രതീക്ഷിതമായി അജിത തന്‍റെ നേരെ തിരിഞ്ഞു. സത്യത്തിൽ ഒന്ന് പതറി. ഇനിയും എന്ത് ചോദ്യമാണാവോ അവൾ?

ആ ഇന്ദ്രന്‍റെ വജ്രായുധം ഒന്നു രണ്ടെണ്ണം നമുക്കും കിട്ടിയിരുന്നുവെങ്കിൽ ആ സദ്ദാമിനെ തൂക്കിക്കൊന്ന ബുഷിനെ കൊല്ലാമായിരുന്നു. അല്ലേ അച്ഛാ!

തന്‍റെ വിചാര വിസ്ഫോടനങ്ങൾ….

അല്പമൊന്ന് കളിയാക്കി കൊണ്ടാണ് അവൾ പറഞ്ഞതെന്ന് മനസ്സിലാകാഞ്ഞിട്ടല്ല. എങ്കിലും പ്രതിരോധമാണ് സമാധാന കുടുംബ ജീവിതത്തിന്‍റെ ആണിക്കല്ലെന്ന് പലപ്പോഴും ബോധ്യമായിട്ടുള്ളത് കൊണ്ട് മൗനം മാലയായി ഇട്ട് ചാരി ഇരുന്നു.

കഴിഞ്ഞ ഞായറാഴ്ച വജ്ര ആയുധം അവൾക്ക് ഇടിമിന്നൽ ആയിരുന്നു. ഗദ ഗുരുവായൂർ റെയിൽവേ സ്റ്റേഷനിലെ വാട്ടർ ടാങ്കും. മേഘങ്ങളെല്ലാം പൊട്ടിത്തൂകിയ പഞ്ഞിക്കായയും.

പഠിക്കുകയാണെങ്കിലും കളിക്കുകയാണെങ്കിലും അതിൽ പകുതി സമയവും അവൾ ദിവാസ്വപ്നം കാണാനാണ് ഉപയോഗിക്കുന്നത് എന്നും അതുകൊണ്ട് ഒന്നു ശ്രദ്ധിക്കണമെന്നും തന്നെക്കാൾ നേരത്തെ ജോലിക്ക് ഇറങ്ങുകയും തന്നെക്കാൾ വൈകി വീട്ടിൽ എത്തുകയും ചെയ്യാറുള്ള ശ്രീമതിയുടെ ഓർമ്മപ്പെടുത്തൽ അല്പം കടന്ന പെൺകുട്ടിയല്ലേ എന്നും തോന്നാറുണ്ട്.

ശ്രീമതിക്കാണെങ്കിൽ അജിതയുടെ സ്വപ്നാടനം കാണേണ്ട താമസം എങ്ങു നിന്ന് അറിയാതെ കലി വരും. പിന്നെ എന്ത് ചെയ്യാനാ? എന്ത് പറയാനാ…

എന്താ ഇങ്ങനെ? കൊച്ചു കുട്ടികളായാൽ ഇങ്ങനെയൊക്കെയാണ്. തന്നത്താൻ ഇരുന്ന് സംസാരിക്കും. പൂക്കളോടും തുമ്പികളോടും കിളികളോടും വരെ വീട്ടുകാര്യങ്ങൾ പറഞ്ഞെന്നും ഇരിക്കും.

ഈ അച്ഛൻ എന്താ കളിക്കുടുക്കേം ചംപകിലെ കഥേയും വായിച്ചാ? എപ്പ നോക്ക്യാലും  വാളിൽ നിന്ന് ചോര ചീറ്റുന്നതും കണ്ണിൽ നിന്നും ചോര വീഴുന്നതുമായ ചിത്രങ്ങളുള്ള പുസ്തകങ്ങളാ വായിക്കണേ… അതോണ്ടാ ഒന്നു താടി വടിക്കാൻ പോലും മറക്കണെ… പൂച്ചക്കുട്ട്യേ പിടിച്ചിരുത്തിയാണ് അജിതയുടെ പരാതികൾ അത്രയും.

എന്നിട്ടും താൻ എന്തെങ്കിലും പറഞ്ഞോ? ഒന്ന് തിരുത്താൻ ഹേയ് കുട്ടികൾ അതും ഇതും പറയുമെന്ന് കരുതി നമുക്ക്, മുതിർന്നവർക്ക് അങ്ങനെയൊക്കെ ആകാൻ ഒക്കുമോ? പെൺകുട്ടികൾ ഇപ്പോഴേ ഇങ്ങനെ ചിന്തിച്ചിരിക്കുന്നത് അത്ര നന്നല്ല എന്ന ശ്രീമതി.

നിനക്ക് ഇന്നും ഈ യാതൊരു ചിന്തയും ഇല്ലാത്തതിന്‍റെ കൊഴപ്പാ അതൊക്കെ എന്ന് പറയാൻ തോന്നിയെങ്കിലും വെറുതെ ദേഷ്യം പിടിപ്പിച്ച് ഒരു ദിവസം പാഴാണെന്ന് കരുതി നിശബ്ദത പാലിച്ചു.

ബയോളജി ബുക്കിൽ കാണുന്ന ഇല, പഠനമുറിയുടെ ജനൽ ചതുരത്തിൽ ഒതുങ്ങി നിൽക്കുന്ന തൊടിയിലെ പ്ലാവിൽ നിന്നും അടർന്നു വീഴുന്നതും വായുവിലൂടെ തെന്നിതെന്നി പരിക്കു കൂടാതെ നിലത്തു വീഴുന്നതും അവൾ കൗതുകത്തോടെ നോക്കിയിരിക്കും. അതിനുശേഷം തന്നോട് അത് വിവരിക്കും. പഠന സഹായിയായി ഒപ്പം ഇരിക്കുന്ന താൻ അറിയാതെ അതിൽ ലയിക്കും. അവളുടെ വിവരണ ചാരുതയിൽ അഭിമാനം കൊള്ളും.

ഞൊടി നേരം കൊണ്ട് ആ മനസ്സ് ഗുരുതാകർഷണ സിദ്ധാന്തത്തിലേക്ക് പരകായം ചെയ്യും. ഭാരം കൂടുന്തോറും വീഴ്ചയുടെ ടീച്ചർ വ്യത്യസ്ത കനമുള്ള വസ്തുക്കൾ മേൽപ്പോട്ട് കാട്ടി കൊടുത്തിട്ടുള്ളതാവും അവൾ അപ്പോൾ ഓർത്തു പോവുക.

അപ്പോൾ ദൈവങ്ങൾക്ക് ഒട്ടും ഭാരം ഇല്ലേ അച്ഛാ?

ഭാരമൊക്കെയുണ്ട്. എങ്കിലും അവരെല്ലാം ശൂന്യാകാശത്ത് അല്ലേ. അവിടെ ഒന്നിനും ഭാരം അനുഭവപ്പെടില്ലല്ലോ. അതുകൊണ്ടല്ലേ സാറ്റ്ലൈറ്റുകളും മറ്റും ശൂന്യ ആകാശത്ത് ഒഴുകി നടക്കുന്നത്.

പക്ഷേ, അതൊന്നും അവൾക്ക് തൃപ്തികരമായ ഉത്തരമല്ലായിരുന്നു. ഏതെങ്കിലും മിത്തുമായി കൂട്ടിയിണക്കി പറഞ്ഞു കേൾക്കുന്നതിനോടാണ് അവൾക്ക് എന്നും ഇഷ്ടം.

അച്ചുതണ്ടിൽ അല്ല ഹെർക്കുലീസിന്‍റെ തോളത്താണ് ഭൂഗോളം ഇരിക്കുന്നത്. മരങ്ങളെല്ലാം ഭൂമിയുടെ മുടിയാണ്. മഴ ദൈവത്തിന്‍റെ കണ്ണീരാണ്. അതിന് വകഭേദങ്ങൾ ഉണ്ട്. സന്തോഷവും സന്താപവും ഉണ്ട്. അവൾ കണ്ടെത്തുന്നു.

അന്തർഭാഗം തിളച്ചു മറിയുന്ന ഭൂമിയെ തണുപ്പിക്കാൻ, അതിനെ സമുദ്രത്തിൽ ഇട്ടു വച്ചിരിക്കുകയാണെന്നും ഒരിക്കൽ ഓഫീസിൽ നിന്ന് വളരെ ക്ഷീണിച്ചെത്തിയ തന്നോട് ആയി, ഒരു പുതിയ കണ്ടുപിടുത്തം നടത്തിയ പോലെ അവൾ പറഞ്ഞു. ഇനി തനിക്കതു മനസ്സിലായില്ലെങ്കിലോ എന്ന് കരുതി ഉപ്പിലിട്ട നെല്ലിക്ക പോലെ എന്നും ഉപമിച്ചു.

അങ്ങനെ അങ്ങനെ പോകുന്നു അജിതയുടെ കൗമാര കൽപ്പനകൾ. ഉച്ചയൂണ്കഴിഞ്ഞ് സ്കൂൾ തൊടിയിലെ ആളൊഴിഞ്ഞ കോണിൽ ചെന്നിരിക്കുക എന്നും അവളുടെ പതിവാണ്. കൂട്ടായി ഞാവലിന്‍റെ താഴ്ന്ന  കൊമ്പത്ത് ഒരു അണ്ണാറക്കണ്ണനും. ഉച്ചഭക്ഷണത്തിന്‍റെ ഒരു ഉരുള അവൾ അണ്ണാരക്കണ്ണന് നീക്കി വയ്ക്കും. ആദ്യമൊക്കെ വല്ല കല്ലിലോ ഇലയിലോ വെച്ചുകൊടുത്ത് മാറി നിന്നാലേ അവൻ അത് വന്നു ഭക്ഷിക്കുമായിരുന്നുള്ളൂ. പിന്നെ പിന്നെ കയ്യെത്തും ദൂരം വരെ എന്നായി.

നീ ശ്രീരാമനെ കണ്ടിട്ടുണ്ടോ?

ഏതു രാമനെ? എന്‍റെ കൂട്ടിൽ കെണി വയ്ക്കാൻ കയറി പുള്ളി ഉറുമ്പിന്‍റെ കടിയേറ്റ് താഴെ വീണ എന്ന് ചോദിക്കും പോലെ തലയുയർത്തി അത് അജിതയെ നോക്കി.

ഓർക്കുന്നില്ലേ… സാക്ഷാൽ ശ്രീരാമൻ രാമായണത്തിലെ?

ഓ മറന്നുപോയി. ചിൽ… ചിൽ…

ആ ശബ്ദം അതാണ് സൂചിപ്പിക്കുന്നത് എന്ന് അജിതക്കറിയാം. ഇതുപോലെ എത്രയെത്ര പേരുടെ ഭാഷയാണെന്ന് അജിതയ്ക്ക് ഹൃദ്യസ്ഥമായിട്ടുള്ളത്. കുയിലിന്‍റെ, വിരുന്നു വിളിക്കുന്ന കാക്കയുടെ, കാടൻ പൂച്ചയുടെ, തൊഴുത്തിലെ പശുവിന്‍റെ…

അതെന്നെ… നിന്‍റെ പൂർവികന്‍റെ മുതുകത്ത് അങ്ങേര് തലോടി വരച്ചതല്ലേ ആ മൂന്നു വര.

അതിൽ അഭിമാനം കൊള്ളുമ്പോൾ വാൽ പൂക്കാവടി പോലെ വാനിലേക്ക് വിടർത്തി ആഹ്ളാദിച്ചു. ഒന്നുരണ്ടുവട്ടം മരത്തിലേക്ക് ഓടി കയറുകയും അതേ വേഗത്തിൽ തന്നെ ഇറങ്ങുകയും ചെയ്തു. ഓട്ടത്തിൽ നിയന്ത്രണം കിട്ടാതെ അവളുടെ പാവാടത്തുമ്പിലൂടെയും ഓടി. അജിതയും ആ സന്തോഷത്തിൽ പങ്കുചേർന്നു. തികഞ്ഞ അഭ്യാസിയെ പോലെ മരത്തിന്‍റെ എത്താതുമ്പത്തൂടെ ഓടിയിറങ്ങുകയും  കയറിയും ചാടിയും  തന്നെ അത്ഭുതപ്പെടുത്താറുള്ള അവന് അമളി പറ്റിയതിൽ അവൾ ആർത്തു ചിരിച്ചു.

എന്താ കുട്ടി… ബെല്ലടിച്ചു നേരം എത്രയായി… ഇവിടെ ഇരുന്ന് സ്വപ്നം കാണാ?

ചോരക്കണ്ണൻ ഡ്രിൽ മാസ്റ്റർ തൊട്ടുപിന്നിൽ ഭസ്മാസുരനെ പോലെ നിൽക്കുന്നു. ചെമ്പോത്ത് സ്കൂളിൽ എല്ലാവർക്കും അയാളെ എളുപ്പം തിരിച്ചറിയാവുന്ന വിശേഷണം ആണത്.

അവൾ പിടഞ്ഞ് എഴുന്നേറ്റ് ഓടി. ക്ലാസ്സിനെ ലക്ഷ്യമാക്കി. അപകടം മണത്ത് അണ്ണാരക്കണ്ണനും പ്രതിഷേധം പുറപ്പെടുവിച്ച് ഞാവലിന്‍റെ എത്താക്കൊമ്പിലേക്കും.

ഒരിക്കൽ മലമ്പുഴ കാണാൻ പോയി മടങ്ങിയത് മുതൽ അജിതയുടെ മനസ്സ് നിറയെ ആ യക്ഷിയായി. കറുത്ത വാവിൽ, കൊടും രാത്രികളിൽ ആ രാക്ഷസീയ മനസ്സ് എങ്ങനെയായിരിക്കും പെരുമാറുക? ശങ്കരം കുളങ്ങരയിലെ ഏഴിലം പാലപോലെ, അതിന്‍റെ ഭീകരരൂപം ആയിരിക്കുമോ? നാലാൾ വട്ടം പിടിച്ചാൽ എത്താത്ത വണ്ണവും ആകാശം തുളച്ചു നിൽക്കുന്ന ഉയരവും. നാലുപാടും ചിതറി പരത്തിയിട്ട് ചില്ലുകളും പാലപ്പൂമണവും.

എല്ലാം ഓർത്തു കിടന്ന് പല രാത്രികളിലും അവൾ ഞെട്ടി ഉണർന്നു. പലപ്പോഴും ഉറക്കെ നിലവിളിച്ചു. സ്വന്തം തലമുടി വശങ്ങളിൽ ഉരഞ്ഞ് ഭയം കൊള്ളിച്ചു. സ്വന്തം നിഴലിനും അപ്പോൾ യക്ഷിയുടെ രൂപമായിരുന്നു.

ഒരു സന്ധ്യക്ക് ഒരു ബുദ്ധി തോന്നി. മേൽ കഴുകി വന്ന വസ്ത്രം മാറുമ്പോഴായിരുന്നു ആ തോന്നൽ.

തന്‍റെ ശരീരവും യക്ഷിയുടെ പോലെയാണോ? തടിച്ച പ്രകൃതമുള്ള അവൾ അലമാരയുടെ വലിയ കണ്ണാടി കട്ടിലിന് അഭിമുഖമായി തിരിച്ചിട്ടു കട്ടിലിൽ  വിവസ്ത്രയായി മലമ്പുഴ യക്ഷിയെപ്പോലെ ഇരുന്നു.

അയ്യോ എന്തു വൃത്തികേടാണ്. അവൾ പുതപ്പ് എടുത്ത് ദേഹം മറച്ചു. എന്തുകൊണ്ടോ പിന്നീടൊരിക്കലും യക്ഷിയെ കുറിച്ച് ഓർക്കാൻ അവൾ ഇഷ്ടപ്പെട്ടതേ ഇല്ല.

നോക്കടീ… ആ യക്ഷി നമ്മുടെ ആന്‍റമ്മ ചേട്ടത്തിയെ പോലുണ്ട്. സ്കൂളിലെ ആയയെ കുറിച്ചുള്ള ആ കമന്‍റും കേട്ടതായി ഭാവിച്ചില്ല.

ആ സംസാരത്തിൽ നിന്നും പിൻവാങ്ങി മറ്റു കാഴ്ചയിലേക്ക് കണ്ണ് അയച്ചു. നഗരത്തിന്‍റെ തിരക്കിലേക്ക് ഓടുന്ന വാഹനങ്ങൾ കണ്ടു. ഗതാഗതക്കുരുക്കിൽ നിന്നും ഒഴിഞ്ഞുമാറാൻ ഓടുന്നവരെയും കണ്ടു.

ഗീവർഗീസ് പുണ്യാളാ… ഇവിടെ അങ്ങനെ ചില്ലുമേടേല് കുന്തോം പിടിച്ച് അങ്ങനെ നിന്നോ. വല്ല വഴിപോക്കരും എറിഞ്ഞു തരുന്ന ചില്ലി കാശും എണ്ണി. അവിടെ ആ കാട്ടിലെ ആമ്പിള്ളേര് കാശുണ്ടാക്കുന്നത് കണ്ടോ? മൂന്നുമാസം കൊണ്ട് കോടികളാണ് ആ അയ്യപ്പൻ വാരണേ… അതാ ആണുങ്ങള്…

ഈയിടെ കേട്ട മിമിക്രികാരന്‍റെ പ്രകടനം സ്കൂൾ കവാടത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന രൂപക്കൂട്ടിലെ പുണ്യാളനെ കണ്ടപ്പോൾ അജിത ഓർത്തു.

പരീക്ഷാ സമയത്തും മറ്റും, അച്ഛൻ അറിയാതെ മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കാറുള്ള ആളാ അയലക്കത്തെ ശങ്കരം കുളങ്ങര അമ്മയെക്കാളും എന്നും കാണുന്ന ദൈവം.

അമ്പലത്തിൽ പോകാനോ ദൈവങ്ങളുടെ കഥ പറയാനോ ഇഷ്ടപ്പെടാത്ത അച്ഛനെയും ഇതുപോലെ കുന്തത്തിന് പകരം പേനയും കാൽക്കുലേറ്ററും കയ്യിൽ പിടിച്ച് ചില്ലുകൂട്ടിൽ നിർത്തണമെന്നും ഒപ്പം കുസൃതി തോന്നി.

കുതിരപ്പുറത്തിരുന്ന് കുന്തം കൊണ്ട്, താഴെ വാ പിളർന്നു വരുന്ന പെരുമ്പാമ്പിനെ കുത്തുന്ന പുണ്യാളന്‍റെ മഹത്വങ്ങൾ സന്മാർഗം പഠിപ്പിക്കുന്ന അൽഫോൻസാമ്മ പറഞ്ഞാലും പറഞ്ഞാലും മതിവരാത്ത പോലെയാണ് വിവരിക്കുക.

പിന്നെ പിന്നെ അണ്ണാറക്കണ്ണനെ പോലെ വർഗീസ് പുണ്യാളനും അവളെ കേൾക്കാൻ നിന്നു കൊടുക്കുമായിരുന്നു.

പടിയ്ക്കലിങ്ങനെ നിക്കാണ്ട് ഒന്നിറങ്ങി വന്ന് ഈ സ്കൂൾ ഒന്ന് ചുറ്റി കണ്ടൂടെ? എന്ത് വൃത്തികേടാ ഞങ്ങളുടെ മൂത്രപ്പുര. ആ ചെമ്പോത്തിന്‍റെ ചൂരല്! ശിവ ശിവ! സഹിക്കാൻ പറ്റുന്നില്ല കേട്ടോ. ചന്തീലേ അടിയ്ക്കൂ ആ അസത്ത്. കനള്ള ചന്തി കണ്ടാ വെറുതെ കാരണങ്ങൾ ഉണ്ടാക്കിയ വെറും കൈകൊണ്ട് അടിക്കും.

സിസിലി സിസ്റ്റർ പാവാ.. അതിനെ പോത്ത് പോലെ പണീയിപ്പിക്കുക ആ മൂസേട്ട എച്ച് എമ്മ്.

ആ കുന്തോന്നു തരോ? അവര് ഇരിക്കുന്ന കസേരയുടെ അടീല് ആരും കാണാതെ…. പിന്നെ അവരതിൽ ഇരിക്കുന്നതും. ആസനത്തിൽ കൂടി കുന്തം തുളഞ്ഞു കയറുന്നതും ഡാഗിനി അമ്മൂമ്മയെ പോലെ സ്കൂൾ മുഴുവൻ കുന്തവും പിടിച്ച ഓടുന്നതും ഭാവനയിൽ കണ്ട അവൾ പരിസരം മറന്ന് ഉറക്കെ തന്നെ ചിരിച്ചു പോയി.

പെണ്ണിന് വീണ്ടും കിറുക്ക് മൂത്തിരിക്കുന്നു. സ്കൂൾ ബസിന്‍റെ വരവും കാത്തുനിന്ന സഹപാഠികൾ ആർത്തു വിളിച്ചപ്പോഴാണ് പരിസരത്തവൾ വന്നു വീണത്.

തന്‍റെ സങ്കടങ്ങളും പറ്റിപ്പോയ മണ്ടത്തരങ്ങളും തന്‍റെ സംശയങ്ങൾക്ക് ഉത്തരം തരാൻ ആകാത്ത അച്ഛന്‍റെ പൊതുവിജ്ഞാനക്കുറവും മറ്റൊരു കുട്ടിക്ക് കൂടുതൽ മാർക്ക് കിട്ടാൻ തന്‍റെ ഉത്തരം ശരിയായിരുന്നിടു കൂടി ആ സയൻസ് ടീച്ചർ മനപ്പൂർവ്വം മാർക്ക് കുറച്ചതും അത് ചോദിച്ചപ്പോൾ തന്‍റെ ഉത്തരകടലാസ്, മുഖത്തേക്ക് വലിച്ചെറിഞ്ഞതും എല്ലാം മറ്റാരും കേൾക്കാതെ അവൾ പുണ്യാളനോട് പറയും. സന്ദർഭം പോലെ.

അച്ഛന്‍റെ നിരീശ്വരവാദവും അച്ഛന്‍റെ ആൾക്കാർ പണ്ടെങ്ങോ നടത്തിയ വിപ്ലവത്തിന്‍റെ വീമ്പ് പറച്ചിലും പാഠപുസ്തക വിവാദത്തെക്കുറിച്ച് പള്ളികൾക്കെതിരെ നടത്തുന്ന പ്രസംഗവും അമ്മയുടെ സൗന്ദര്യം ഒളി കണ്ണിട്ട് നോക്കുന്ന അച്ഛന്‍റെ കൂട്ടുകാരന്‍റെ  തോന്നിയാസവും അച്ഛന്‍റെ മദ്യപാനവും അങ്ങനെ വിഷയങ്ങൾക്ക് അല്ല. അതു പറയാൻ തികയാതെ വരുന്ന നേരത്തെ കുറിച്ച് ഓർക്കുമ്പോൾ ആണ് സങ്കടം ആവുക.

ഇന്നലെ ഞാനൊരു സിനിമ കണ്ടുട്ടോ. മുഴുവനായല്ല ഒരിത്തിരി. അപ്പോഴേക്കും അച്ഛനതു മാറ്റി. അതില് കോട്ട വാതിൽ കാക്കുന്ന മൂന്ന് ഭടന്മാരെ കണ്ടു. പുണ്യാളന്‍റെ തൽസ്വരൂപമാ  ഒരാൾക്ക്. അവരുടെ കണ്ണുവെട്ടിച്ച് കോട്ടയ്ക്കുള്ളിൽ കടക്കാൻ ശ്രമിക്കുന്ന ഒരു മദാമ്മയും ഉണ്ടായിരുന്നു. മഹാ ബോറായിരുന്നു അവരുടെ വേഷം. അയ്യോ നാണം ഇല്ലാത്ത പെണ്ണുങ്ങളാ ഈ ഇംഗ്ലീഷുകാര്.. പുണ്യാളന്‍റെ നാട്ടിലെ പെണ്ണുങ്ങളും ഇത്തരക്കാരാ?

തലയിൽ മിന്നുന്ന കസവുള്ള നേർത്ത വസ്ത്രം. അതിലും നേരിയതും നിറയെ ഞൊറികളും ഉള്ള നെടുനീളൻ ഉടുപ്പ്. കരിഞ്ചുവപ്പ് ലിപ്സ്റ്റികും. ഹൈഹീൽ ചെരിപ്പും. നിവർത്താനും മടക്കാനും പറ്റുന്ന വിശറിയും. എനിക്ക് ഒരു അസൂയയും… അങ്ങനത്തെ വേഷം ഉണ്ടാക്കണം. അച്ഛൻ ഇല്ലാത്തപ്പോഴേ പറ്റൂ. അതാ സങ്കടം. മുമ്പ് എപ്പോഴോ കണ്ട മലയാള സിനിമയിലെ നായികയ്ക്കും പാട്ട്  സീനിൽ ഇതുപോലെത്തെ വേഷം ആയിരുന്നു നന്ന്  അതിനിടയിൽ ഓർത്തുപോയി.

അതു കാൺകെ കണ്ണുകൾ ചീമ്പി പോയി. എത്രനേരം അതിൽ ലയിച്ച് അങ്ങനെ നിന്നു എന്ന് അറിഞ്ഞുകൂടാ. അദൃശ്യമായതെന്തോ ഒന്ന് ഉടലിലൂടെ അരിക്കുന്നതായും വസ്ത്രത്തിന്‍റെ അടിയിലൂടെ ഇഴഞ്ഞു കയറുന്നതായും നനുത്ത ചൂടുകാറ്റ് കവിളിൽ തട്ടുന്നതായും നായകൻ കെട്ടിപ്പിടിച്ച് ശ്വാസം മുട്ടിക്കുന്ന ഞെട്ടിപ്പോയി. അത് ദിവാ സ്വപ്നമല്ല. സിനിമാരംഗവും അല്ല. ചുവന്ന കണ്ണുള്ള ഡ്രിൽ മാഷ്. ചെമ്പോത്ത്. തന്നെ അയാൾ ഞരങ്ങുന്ന ഡെസ്കിൽ അമർത്തി കിടത്തിയിരിക്കുകയാണ്. തന്‍റെ മേലേക്ക് കമിഴ്ന്ന് വികൃതമായി ചിരിക്കുകയാണ്. പുണ്യാളന്‍റെ അടുത്ത് സ്കൂൾ ബസ് കാത്തുനിന്ന് താൻ എങ്ങനെ വീണ്ടും ക്ലാസിൽ എത്തി?

പക്ഷേ, ആലോചിക്കാനുള്ള സമയമല്ലിത്. എഴുന്നേൽക്കാൻ ശ്രമിച്ചു. അലറി വിളിക്കാൻ ശ്രമിച്ചു. നടന്നില്ല. മൽപ്പിടുത്തത്തിൽ വിജയം അയാൾക്ക് തന്നെയാണെന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തിൽ ശരീരം തളരുന്ന ഒരു ഘട്ടത്തിൽ ജീവന്‍റെ പിടച്ചിലിൽ മുറുകുന്ന ഘട്ടത്തിൽ…

ആശ അറ്റു നോക്കുമ്പോൾ അതാ അരികിൽ എല്ലാം കണ്ട് ഒരു കാഴ്ചക്കാരനെ പോലെ നിൽക്കുന്നു പുണ്യാളൻ.

ചെമ്പോത്തിനോടുള്ള അതിനേക്കാൾ അരിശം അപ്പോൾ പുണ്യാളനോടാണ് ഉണ്ടായത്.

കാഴ്ച കണ്ട നിൽക്കാ, കണ്ണിൽ ചോര ഇല്ലാണ്ട്, കുന്തവും പിടിച്ച്…അവൾക്ക് സങ്കടം തിങ്ങി വന്നു.

അവളുടെ ശുണ്ഠി കണ്ടിട്ടും പുണ്യാളൻ ചിരിച്ചതേയുള്ളൂ. എങ്കിലും കയ്യിലെ കുന്തം അവൾക്കു നേരെ സാവകാശം നീണ്ടു വന്നു. വാങ്ങിക്കോളൂ എന്ന ആംഗ്യവും.

പിന്നെ ഒട്ടും അമ്മാന്തിച്ചില്ല കുന്തം വാങ്ങി.

പുണ്യാളൻ പറയുന്നു അതിന്‍റെ മൂർച്ച അവന്‍റെ ചങ്കിൽ പരീക്ഷിക്കാൻ.

കിടന്നു പിടഞ്ഞില്ല. പ്രതിഷേധിച്ചില്ല. ആർത്തു കരയാൻ ശ്രമിച്ചില്ല. അത് കാൺകെ അയാൾ കരുതി അനുസരണയുള്ള കുട്ടിയാണ് ഇവൾ എന്ന്.

എന്നാൽ തെറ്റി. പുണ്യാളൻ കൊടുത്ത കുന്തം ചെമ്പോത്തിന്‍റെ ചങ്കിൽ തുളയുകയായിരുന്നു. പിന്നെ കേട്ടത് വിസിൽ അണ്ണാക്കിൽ കുടുങ്ങിയ ശബ്ദമായിരുന്നു. ഒപ്പം മരം വെട്ടിയിട്ടപോലെ ഒരു വീഴ്ചയും. തന്‍റെ ദേഹത്തമർന്ന ചെമ്പോത്ത് പിടഞ്ഞു വീണപ്പോൾ തപ്പി തടഞ്ഞ് എഴുന്നേറ്റു. തന്നെ ഇരുന്ന് താഴേക്ക് എത്തിനോക്കി.

അയാൾ രണ്ട് കൈ കൊണ്ട് ചങ്കിൽ പൊത്തിപ്പിടിച്ച് പുളയുകയാണ്.

ചാവട്ടെ ചെമ്പോത്ത് അവൾ ശപിച്ചു. ഒട്ടും ധൃതി കൂട്ടാതെ ഡെസ്കിൽ തന്നെ ഇരുന്ന് മുടി ശരിയാക്കി. സ്ഥാനം തെറ്റിയ യൂണിഫോം ശരിയാക്കി. ഊരിപോയ ഷൂ കണ്ടെടുത്തിട്ട് അലസമായി വലിച്ചെറിയപ്പെട്ടിരുന്ന സ്കൂൾ ബാഗ് എടുത്ത് തോളിൽ ഇട്ടു. ഒന്നും സംഭവിക്കാത്ത പോലെ പുറത്തേക്ക് നടന്നു.

വിജനമായ മുറ്റം കടന്ന് പടിക്കലെത്തി ഒന്ന് നിന്നു. ഗേറ്റിൽ അപ്പോഴും തന്നെ കാത്തുനിന്ന പുണ്യാളനെ നന്ദിപൂർവ്വം നോക്കി തല കുമ്പിട്ടു.

അതിശയം ആ കുന്തം പുണ്യാളന്‍റെ കയ്യിൽ തന്നെ.

അല്ല അതെങ്ങനെ തിരിച്ചു കിട്ടി?

അത് വിദ്യ. അജിതയുടെ കണ്ണുവെട്ടിച്ച് ചെയ്തത്. അയാളുടെ പോക്കറ്റിലെ പേന ഞാൻ തൽക്കാലം കുന്തമാക്കുകയായിരുന്നു അത്രയേ ഉള്ളൂ.

അയാൾ ചാവോ?

ഹേയ് ഇല്ലാ. രണ്ട് ദിവസം ആശുപത്രിയിൽ ആവും. പിന്നെ സുഖമാവും. എന്നാലും എന്നും ഓർക്കാൻ ശബ്ദം ഒന്നു മാറും. ഞാൻ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. സാരില്ല ഒന്നും പറ്റിയില്ലല്ലോ എന്‍റെ മോൾക്ക്.

സ്തുതി മെഴുകുതിരി നാലെണ്ണം അധികം കത്തിക്കുന്നുണ്ട് ഞാൻ നാളെ.

അവൾ വേഗം നടന്നു അന്ന് ആദ്യമായി സ്കൂളിൽനിന്ന് മൂന്നു മൂന്നര കിലോമീറ്റർ ദൂരമുള്ള വീട്ടിലേക്ക് ഏകയായി. അല്ല തന്‍റെ ശരീരവും കൊണ്ട് നടന്നു. ഇതുവരെ ശരീരം കൂടെയില്ലാത്ത യാത്രയായിരുന്നു ഒട്ടും ഭാരം ഇല്ലാത്ത യാത്ര ഇന്ന് അങ്ങനെയല്ല. ആരോ ഒപ്പമുള്ളത് പോലെ അല്പം ഉരുണ്ട പ്രകൃതമുള്ള ഒരാൾ ഒരു പെൺകുട്ടി അതുകൊണ്ട് തന്നെ അപരിചിതയായ അവളെ ശ്രദ്ധിച്ചു നടന്നു.

ഇന്ന് ഒഴിഞ്ഞുപോയ ഒരു അപകടം. അത്, ക്ലാസിൽ പഠിപ്പിക്കാത്ത ഒരു പാഠം തുറന്നു തരുന്നു. ദിവാ സ്വപ്നങ്ങളിൽ മുഴുകി ഇങ്ങനെ ഒഴുകി നടന്നു കൂടാ. ഏതു ഉണർവിലും ഉറക്കത്തിലും മനസ്സ് ശരീരം വിട്ടെങ്ങും പോയിക്കൂടാ. മനസ്സിൽ പാതി ശരീരത്തിന് മറുപാതി പഠനത്തിനും അവൾ മനപാഠമാക്കാൻ ശ്രമിച്ചു.

വീടിന്‍റെ പടി കടക്കുമ്പോൾ തുളസിത്തറയുടെ നിഴലിൽ കിടക്കുന്ന പൂച്ചയെ കണ്ടു. അതു തന്നെ കണ്ടതും ഉത്സാഹപ്പെട്ട് ഓടിവന്നു.

സൂക്ഷിക്കണം. നീയും കരുതി വേണം നടക്കാൻ. രാത്രി സഞ്ചാരം ഉണ്ടല്ലോ അത് നിർത്തുകയും വേണം. ഇപ്പോൾ കൂടെ നടക്കുന്നത് മകനാണ്. എങ്കിലും ഒരു കണ്ണ് വേണം. നീയും പെണ്ണാ ഓർത്തോ…

വീണ്ടും സൂര്യോദയം

ഞങ്ങൾ നല്ല സ്നേഹിതകളായിരുന്നു. ഞാൻ സാധാരണക്കാരിയും അവൾ അതിസുന്ദരിയും. ബുദ്ധിയുടെ കാര്യത്തിൽ ആവട്ടെ, ഞാൻ മുന്നിലും അവൾ സാധാരണക്കാരിയും ആയിരുന്നു. ഞാൻ തന്നിഷ്ടകാരിയും കുറുമ്പിയും ആണ്. അവൾ ആകട്ടെ അല്പം ലജ്ജാശീലം ഉള്ളവളും. ഞങ്ങളുടെ കൂട്ടുകെട്ട് സ്കൂളിൽ വളരെ പ്രശസ്തവുമായിരുന്നു. ഞങ്ങളുടെ സംസ്കാരം, കുടുംബത്തിലെ ആചാരവിചാരങ്ങൾ, ആദർശങ്ങളെല്ലാം ഒരുപോലെ തന്നെ. ഉയർന്ന സാമ്പത്തിക നിലവാരമുള്ളവരുടെ മക്കളാണ് അന്ന് കോൺവെന്‍റ് സ്കൂളിൽ പഠിച്ചിരുന്നത്. ഞങ്ങൾ ഇടത്തരക്കാരും അല്പം യാഥാസ്ഥിതികരും ആണ്. ഞങ്ങൾക്ക് സ്കൂളിൽ അല്ലാതെ മറ്റൊരിടത്തും സ്കേർട്ട് ധരിച്ച് പോകുവാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. ഒറ്റയ്ക്ക് പുറത്തു പോകുവാനും സാധിക്കുമായിരുന്നില്ല.

അവളുടെ അച്ഛൻ സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നു. അഞ്ച് സഹോദരി സഹോദരന്മാരിൽ അവളായിരുന്നു മൂന്നാമത്തേത്. വളർന്നുവരുന്നതോടൊപ്പം തന്നെ അവളുടെ രൂപലാവണ്യവും വർദ്ധിച്ചുവന്നു.

ഞങ്ങളുടെ വീട്ടിലും സ്കൂളിലും അല്ലാതെ അവൾ മറ്റൊരിടത്തും പോകാറില്ലായിരുന്നു. ഞാനായിരുന്നു ഉറ്റ സ്നേഹിത. എന്‍റെ വീട്ടിലെ അന്തരീക്ഷം അവളുടെ വീട്ടിലേതുപോലെ ആയതിനാൽ  ഞങ്ങളുടെ വീട്ടിൽ വരുവാനുള്ള അനുവാദം അവൾക്ക് കിട്ടിയിരുന്നു.

അവൾ കൗമാര പ്രായമായപ്പോഴേക്കും ചന്ദ്രനെ പോലും വെല്ലുന്ന സൗന്ദര്യത്തിന് ഉടമയായി തീർന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങുന്നത് പോലും വിരളം. അവൾക്ക് സമ്പന്ന കുടുംബങ്ങളിൽ നിന്നുള്ള ആലോചനകൾ വന്നു തുടങ്ങി. വീടിന് പുറത്ത് ആൺകുട്ടികൾ ചുറ്റിക്കറങ്ങുന്നത് പതിവായി. ഇത് ഭയന്ന് വീട്ടുകാർ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ നഗരത്തിലെ ധനികരും പ്രശസ്തരുമായ കുടുംബവുമായി അവളുടെ വിവാഹം ഉറപ്പിച്ചു. പയ്യൻ ബിസിനസ്സുകാരൻ ആയിരുന്നു. പയ്യന് മൂന്നു നാല് സഹോദരങ്ങൾ ഉണ്ടായിരുന്നു. അവളുടെ ഭാവി വരൻ മൂത്തമകൻ ആയിരുന്നു. അതുകൊണ്ട് അയാളാണ് സ്വത്തും കാര്യങ്ങളും നോക്കി നടത്തിയിരുന്നത്. വീട്ടുകാരെ അപേക്ഷിച്ച് പയ്യനായിരുന്നു ഈ കല്യാണം നടത്താൻ കൂടുതൽ താല്പര്യം.

അവളുടെ വിവാഹനിശ്ചയം വിവാഹത്തോളം തന്നെ ആർഭാടമായി നടന്നു. വൈരമാലയുടെ സെറ്റ്, സ്വർണാഭരണങ്ങൾ… വിവാഹനിശ്ചയം ഇങ്ങനെയായാൽ വിവാഹം എങ്ങനെ ആയിരിക്കും എന്നോർത്ത് ഞങ്ങളെല്ലാം ആശ്ചര്യചകിതരായി.

സത്യത്തിൽ ഇതുപോലൊരു കല്യാണം ഇതിനു മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല. അത്ര ആർഭാട പൂർവ്വമായിരുന്നു വിവാഹ ആഘോഷങ്ങൾ. അക്കാലത്ത് വീഡിയോ ഇല്ലായിരുന്നു. അതുകൊണ്ട് മൂവി ക്യാമറ ഉപയോഗിച്ചാണ് വിവാഹ ആഘോഷചടങ്ങുകൾ പകർത്തിയത്. ഞാൻ വധുവിനെ ഒരുക്കുന്നതു മുതൽ യാത്ര അയക്കുന്നത് വരെ ഓരോ ചടങ്ങിലും മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. അവൾ യാത്ര ചോദിച്ചപ്പോൾ ഞാൻ വളരെയേറെ കരഞ്ഞു.

അവൾ മാതൃഗൃഹത്തിൽ വരുമ്പോഴൊക്കെ എന്നെ കാണുവാൻ വരുമായിരുന്നു. താൻ വലിയൊരു ബംഗ്ലാവിലാണ് താമസിക്കുന്നത് എന്ന് തുടങ്ങി ഭർത്തൃ വീട്ടിലെ സകല വിശേഷങ്ങളും എന്നെ പറഞ്ഞു കേൾപ്പിക്കും. അമ്മായിയമ്മ മറ്റു കുട്ടികളുമായി വേറൊരു നഗരത്തിലാണ് താമസിക്കുന്നത്. അവർക്ക് അവളെ ഇഷ്ടമല്ലെങ്കിലും അമ്മായി അച്ഛന് അവളെ വലിയ കാര്യമാണ്. ചോദിക്കാതെയും പറയാതെയും മരുമകൾക്ക് അത്രയും വലിയ ബംഗ്ലാവ് എഴുതിക്കൊടുത്തത് അമ്മായി അമ്മയ്ക്ക് ഇഷ്ടമായില്ല. അവർ വിദ്യാഭ്യാസം ഇല്ലാത്ത വീട്ടമ്മയായിരുന്നു.

ഒരു വർഷത്തിനുള്ളിൽ അവൾ അമ്മയായി. പിന്നീട് സ്വഗൃഹത്തിൽ വരുന്നതും കുറഞ്ഞു. കുട്ടി ജനിച്ചതിനുശേഷം അവളെ കാണാൻ ആശുപത്രിയിൽ പോയപ്പോൾ അവൾ ഉദാസീനയായി കാണപ്പെട്ടു. ഭർത്തൃ വീട്ടുകാർ അവളെ പാവപ്പെട്ട വീട്ടിലെ അംഗമായി കാണുന്നതാണ് ദുഃഖത്തിന് കാരണമെന്ന് അല്പനേരം സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായി. മാത്രമല്ല, ഭർത്താവ് അവളെ ഇടുങ്ങിയ ചിന്താഗതിക്കാരിയെന്ന് കരുതുന്നു.

അവൾ ജനിച്ചു വളർന്ന പരിതസ്ഥിതിയിൽ പരപുരുഷന്മാർക്ക് ഹസ്തദാനം നൽകുന്നതും അവരുമായി ഡാൻസ് ചെയ്യുന്നതും തെറ്റായിരുന്നു. പക്ഷേ മറ്റുള്ള സ്ത്രീകൾ ക്ലബ്ബിൽ എങ്ങനെയാണോ പെരുമാറുന്നത് അവളും അതുപോലെ ആവണമെന്നാണ് ഭർത്താവിന്‍റെ നിഷ്കർഷ. അദ്ദേഹത്തെ അനുസരിക്കണം എന്ന് ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കി.

ഭർത്താവ് സന്തുഷ്ടനായാൽ ഭർത്തൃ വീട്ടുകാരും ശരിയാകും. അവരുടെ ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ച് നീയും ജീവിക്കണം. ഇതിനുശേഷം ഞങ്ങൾ വിരളമായേ കാണാറുണ്ടായിരുന്നുള്ളൂ. ഞാൻ ഉന്നത വിദ്യാഭ്യാസത്തിനായി മറ്റൊരു പട്ടണത്തിലേക്ക് പോയി. അവൾ വരുമ്പോഴൊന്നും ഞാനും ഞാൻ വരുമ്പോഴൊന്നും അവളും വീട്ടിലുണ്ടാവാറില്ല.

വളരെ നാളുകൾക്കു ശേഷം കണ്ടപ്പോൾ അവൾ തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയിരുന്നു. ശരിക്കും ഒരു ഹീറോയിനെ പോലെ. അവളുടെ നടത്തം, നോട്ടം, അണിഞ്ഞൊരുങ്ങുന്ന വിധം എല്ലാത്തിലും മാറ്റം ഉണ്ടായിരുന്നു. അവൾ നാണം കുടുങ്ങി ആണെന്നു തോന്നുമായിരുന്നില്ല. അവളപ്പോഴേക്കും രണ്ടു കുട്ടികളുടെ അമ്മയായി കഴിഞ്ഞിരുന്നു. മകൾ ഹോസ്റ്റലിലും മകൻ ആയയുടെ പരിചരണത്തിലും.

ഇപ്രാവശ്യം കണ്ടപ്പോൾ അവൾ ഭർത്താവിനെ ഏറെ പ്രശംസിച്ചു. ഇപ്പോൾ അവൾ ക്ലബ്ബിൽ പോകാറുണ്ട്. ഭർത്താവിന്‍റെ കൂടെ പാർട്ടികളിൽ പങ്കെടുക്കാറുണ്ട്. ഭർത്താവും സന്തുഷ്ടനാണ്. ഭർത്തൃ വീട്ടുകാരെക്കൊണ്ട് പ്രശ്നങ്ങൾ ഒന്നുമില്ല. ഇതെല്ലാം എന്‍റെ ഉപദേശം കൊണ്ട് ശരിയായത് ആണെന്ന് അവൾ പറഞ്ഞു.

പക്ഷേ ഇതെനിക്കൊട്ടും ഇഷ്ടമായില്ല. അവൾ തെരഞ്ഞെടുത്ത മാർഗ്ഗം എനിക്ക് അപരിചിതമായിരുന്നു. പിന്നീട് പഠനം പൂർത്തിയായ ഉടൻ എന്‍റെ വിവാഹവും നടന്നു. അവൾ എന്‍റെ വിവാഹത്തിൽ പങ്കെടുത്തില്ല. വിദേശത്തുനിന്നും നല്ലൊരു സമ്മാനവും അയച്ചുതന്നു.

ഒരു മധ്യ വർഗ്ഗ കുടുംബത്തിലേക്കാണ് എന്നെ വിവാഹം കഴിച്ച് അയച്ചത്. എനിക്ക് പറയത്തക്ക കഷ്ടപ്പാട് ഒന്നും ഉണ്ടായിരുന്നില്ല. ഓരോ ഇടത്തരക്കാരെയും പോലെ സുന്ദരമായ ജീവിതം സ്വപ്നം കാണുക, അത് സാക്ഷാത്കരിക്കുന്നതിന് ശ്രമിക്കുക. അത്രമാത്രം. ഞങ്ങൾ ചെറിയ ചെറിയ ആഗ്രഹങ്ങൾ പൂർത്തീകരിച്ച് സന്തോഷിക്കും. ഒരു മാസത്തേക്കുള്ള ബജറ്റ് തയ്യാറാക്കും. പലപ്പോഴും അത് താളം തെറ്റും. ഒരു ദിവസം അവളും ഭർത്താവും വിദേശത്ത് പോയി എന്ന് കേട്ടു. അവിടെവച്ച് അവളുടെ ഭർത്താവ് മരണമടഞ്ഞു എന്നും. കേവലം 10 വർഷത്തെ ദാമ്പത്യം രണ്ടു കുട്ടികളുടെ അമ്മയും 26കാരിയുമായ വിധവ.

എനിക്ക് അവളെ കാണാൻ പോകണമെന്നുണ്ടായിരുന്നുവെങ്കിലും ചെറിയ കുട്ടികളെയും കൊണ്ട് രണ്ടുദിവസം യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടും മോശമായ സാമ്പത്തിക സ്ഥിതിയും മൂലം പോകാൻ സാധിച്ചില്ല. എന്‍റെ ജന്മ വീട്ടിൽ നിന്നും അമ്മയും സഹോദരനും വേറെ സ്ഥലത്തേക്ക് മാറിയിരുന്നു. ഏട്ടന്‍റെ ജോലിക്ക് അനുസരിച്ച് അവരും താമസിക്കുന്നതിനാൽ മനസ്സ് ആഗ്രഹിച്ചിരുന്നു എങ്കിലും എനിക്ക് ജന്മനാട്ടിലേക്ക് പോകാൻ സാധിച്ചില്ല.

എന്‍റെ കുട്ടിക്കാലത്തെ കുറിച്ച് ഓർക്കുമ്പോൾ ഇന്നലെ പെയ്ത മഴ പോലെ തോന്നുന്നു. പെൺകുട്ടികളുടെ ജീവിതം… നെല്ലുമുളയ്ക്കുന്നത് ഒരിടത്ത് പറിച്ചു നടുന്നത് മറ്റൊരിടത്തും. വർഷങ്ങളുടെ സ്വന്തബന്ധം എല്ലാം എത്ര വേഗമാണ് നഷ്ടമാകുന്നത്. ഇഷ്ടമില്ലാതിരുന്നിട്ടും കൂടി പ്രിയപ്പെട്ടതെല്ലാം മറക്കേണ്ടതായി വരുന്നു.

കുറച്ചു വർഷങ്ങൾക്കുശേഷം എന്‍റെ ഏട്ടന് ജന്മനാട്ടിലേക്ക് സ്ഥലം മാറ്റമായി. എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരിയെ കാണാൻ സാധിക്കുമല്ലോ എന്നോർത്ത് ഞാൻ വളരെ സന്തോഷിച്ചു. അവളെ കാണാനുള്ള ആഗ്രഹത്തെപ്പറ്റി ഏട്ടനോട് പറഞ്ഞപ്പോൾ ഏട്ടൻ അസന്തുഷ്ടിയോടെ പറഞ്ഞു, നീ വേണമെങ്കിൽ പൊയ്ക്കോളൂ. പക്ഷേ, മറ്റാരെയും ഇവിടുന്ന് വിടില്ല.

ഏട്ടന്‍റെ പെരുമാറ്റം വിചിത്രമായി തോന്നി. എന്നാലും ഞാൻ പോയി. വരുമെന്ന് ഞാൻ അവൾക്ക് ഫോൺ ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ട് അവൾ എന്നെ കാത്തിരുന്നു.

അവളുടെ വിവാഹസമയത്ത് നവ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി നിന്നിരുന്ന ഈ വീട് ആകെ പൊടിപിടിച്ച് നിറം മങ്ങി കാണപ്പെട്ടു. അകത്ത് കടക്കുമ്പോഴേക്കും അവൾ ഓടി വന്ന് എന്നെ കെട്ടിപ്പിടിക്കും എന്ന് ഞാൻ വിചാരിച്ചു. എന്നാൽ അതുണ്ടായില്ല. അവളിൽ പറയത്തക്ക മാറ്റമൊന്നും കാണാൻ കഴിഞ്ഞില്ല. അവളുടെ സൗന്ദര്യം ഇപ്പോഴും കത്തിജ്വലിക്കുന്നുണ്ടായിരുന്നു. ഞാനവളിൽ കുട്ടിക്കാലത്തെ തോഴിയെ അന്വേഷിക്കുവാൻ ശ്രമിച്ചു. അവൾ പതുക്കെ സംസാരിക്കുവാൻ തുടങ്ങി. ഇത്രയും വർഷങ്ങൾക്കുശേഷം അവളുടെ ഭർത്താവിന്‍റെ മരണത്തെക്കുറിച്ച് സംസാരിക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി. അതുകൊണ്ട് കുട്ടികളെക്കുറിച്ചാണ് ആദ്യം ചോദിച്ചത്. മകളുടെ പഠിത്തം കഴിഞ്ഞു അവൾ മാനേജ്മെന്‍റ് കോഴ്സ് ആണ് ചെയ്തിരിക്കുന്നത്. മകൻ ബിഎ ഫൈനലാണ്. രണ്ടു കുട്ടികളും അവധിക്കായി അവിടെ വന്നിട്ടുണ്ടായിരുന്നു.

അപ്പോഴേക്കും അവളുടെ മകളും വന്നു. അമ്മയെപ്പോലെ സുന്ദരിയായിരുന്നു അവളും. രണ്ടുപേരെയും കണ്ടാൽ സഹോദരിമാരാണെന്നേ തോന്നൂ. അവൾ കൊഞ്ചിക്കൊണ്ടു പറഞ്ഞു, ആന്‍റിയുടെ കാര്യം മമ്മി എപ്പോഴും പറയാറുണ്ട് നിങ്ങൾ രണ്ടുപേരുംകൂടി കാണിക്കുന്ന കുസൃതികളും ഒക്കെ.

നന്നായി, നീ എന്നെ പറ്റി കുട്ടികളോട് പറഞ്ഞത്. ഞാൻ പറഞ്ഞു. രാത്രി അവൾ എന്നെ പോകുവാൻ അനുവദിച്ചില്ല. അവൾ പറഞ്ഞു രാവിലെ പോയാൽ മതി. രാത്രി വളരെ നേരം ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു. അവൾ തന്‍റെ മനസ്സിലടക്കിയിരുന്ന ദുഃഖങ്ങൾ എന്നോട് പറയുവാനായി വർഷങ്ങളോളം കാത്തിരിക്കുകയായിരുന്നോ? അവൾ പറഞ്ഞു തുടങ്ങി.

ഭർത്താവിന്‍റെ മരണശേഷം നാട്ടിലേക്ക് മടങ്ങിയപ്പോൾ എന്‍റെ ഭർത്തൃ വീട്ടുകാർ വളരെയേറെ മാറിയിരുന്നു. അമ്മായി അച്ഛനും മരിച്ചു. ഭർത്താവിന്‍റെ സഹോദരനും വളർന്നു വലുതായി. ഭർത്താവിന്‍റെ മരണശേഷം അവനാണ് കാര്യങ്ങൾ നോക്കി നടത്തുന്നത്.

എനിക്ക് വ്യാപാരത്തിലോ വീട്ടിലെ മറ്റു കാര്യങ്ങളിലോ സംസാരിക്കാനുള്ള അധികാരമില്ലായിരുന്നു. ഈ ബംഗ്ലാവ് നിന്‍റേതല്ല, ഇനി കുട്ടികളെ വളർത്തേണ്ട ചുമതലയും നിനക്കില്ല. അവരെ ഞങ്ങൾ പഠിപ്പിക്കും നീ നിന്‍റെ വീട്ടിൽ തന്നെ താമസിച്ചാൽ മതി. ചെലവിനുള്ളത് ഞങ്ങൾ അയച്ചു തരാം. ഇങ്ങനെ പറഞ്ഞു അമ്മായിഅമ്മ  തന്‍റെ പക തീർത്തു.

എന്‍റെ അച്ഛനും വിചാരിച്ചു, മകൾ യുവതിയല്ലേ. കുട്ടികളെക്കുറിച്ച് ഭാരിച്ച ചിന്തയും വേണ്ട. അവളെ മറ്റാർക്കെങ്കിലും വിവാഹം ചെയ്തു കൊടുക്കാം എന്ന്. കൂടാതെ റിട്ടയേർഡ് സർക്കാർ ഉദ്യോഗസ്ഥനായ തനിക്ക് ഇത്രയും വലിയ ആളുകളുമായി ഇടയേണ്ടി വരില്ലേ എന്നും അച്ഛൻ കരുതി.

മകൻ മരിച്ചതോർത്ത് ദുഃഖിക്കുന്നതിന് പകരം സ്വത്ത്, ബംഗ്ലാവ് എന്നു മുറവിളി കൂട്ടുന്ന അമ്മയുള്ള ഈ ലോകത്തെക്കുറിച്ച് ഓർത്തപ്പോൾ എനിക്ക് പുച്ഛം തോന്നി. എന്‍റെ കുട്ടികൾ അച്ഛന് ഒരു ഭാരമായി. എന്നെ മറ്റൊരാൾക്ക് വിവാഹം കഴിച്ചു കൊടുത്ത് പ്രശ്നം തീർക്കാൻ ആയിരുന്നു അച്ഛന്‍റെ പരിപാടി. ഇതെല്ലാം ഭർത്താവ് മരിച്ച 10 -12 ദിവസങ്ങൾക്കുള്ളിൽ ആയിരുന്നു.

20 ലക്ഷത്തിന്‍റെ ഫ്ലാറ്റ് ഭർത്താവ് നാത്തൂന് വാങ്ങി കൊടുത്തിരുന്നു. പക്ഷേ, ഞാൻ ആ ബംഗ്ലാവിൽ താമസിക്കുന്ന അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അവൾ വിതുമ്പി ഞാൻ അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

ഈ ബിസിനസ് എന്‍റെ ഭർത്താവിന്‍റെ അധ്വാനമാണ്. അദ്ദേഹത്തിന്‍റെ ചോരയും നീരും കൊണ്ട് തഴച്ചു വളർന്നതാണ്. അതിൽ ഭാര്യക്കും മക്കൾക്കും പങ്കില്ലേ. അവർ വെറും ആശ്രിതരെ പോലെ ജീവിക്കണോ? അവിടെയുള്ള ഓരോ വസ്തുവിലും എന്‍റെ കുഞ്ഞുങ്ങൾക്കും  അവകാശവും അധികാരവും ഉണ്ട്. അതിനുവേണ്ടി പോരാടാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ എന്‍റെ കൂടെ നിൽക്കുവാൻ ആരുമില്ലായിരുന്നു. ഭർത്താവിന്‍റെ വീട്ടുകാരുടെ സാമ്പത്തിക സ്വാധീനത്തെ എല്ലാവരും ഭയപ്പെട്ടു.

എന്‍റെ ഭർത്താവിന്‍റെ കൂട്ടുകാർ ധൈര്യം നൽകി. ആ നഗരത്തിൽ ഉള്ള സർക്കാർ ഉദ്യോഗസ്ഥരും വളരെ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായി എനിക്ക് ക്ലബ്ബിൽ വച്ച് പരിചയമുണ്ടായിരുന്നു. ക്രമേണ ഭർത്താവിന്‍റെ വീട്ടിൽ നിന്നും പണം അയക്കുന്നതും നിലച്ചു. അവിടെ നിന്നും കൂടുതൽ ദ്രോഹപരമായ നടപടികൾ വരാൻ തുടങ്ങി. പക്ഷേ എനിക്ക് പുറത്തുള്ളവരുടെ സഹതാപം ലഭിച്ചു.

മറ്റുള്ളവരുടെ സമ്മർദ്ദം സഹിക്കാൻ ആവാതെ ഞാൻ മറ്റൊരു വിവാഹം കഴിച്ചു. അദ്ദേഹം എന്നെ ഏറെ സഹായിച്ചിട്ടുള്ള ഒരു വ്യക്തിയായിരുന്നു. അതോടെ സമൂഹവും എന്നെ  കാർക്കിച്ചു തുപ്പി.  പക്ഷേ എന്‍റെ പുതിയ ഭർത്താവും ഭർത്തൃ വീട്ടുകാരുടെ കയ്യിലെ കളിപ്പാവയാണെന്ന് താമസിയാതെ മനസ്സിലായി. വിവാഹം കഴിക്കാനുള്ള തീരുമാനത്തെ കുറിച്ച് ഓർത്ത് ദുഃഖിച്ച നാളുകൾ ആയിരുന്നു അത്. തെറ്റുകളിൽ നിന്നാണ് മനുഷ്യർ പാഠം പഠിക്കുന്നത്. ഞാൻ വേഗം തന്നെ ആ തെറ്റ് തിരുത്തി. ഇത്ര ചെറുപ്പത്തിലെ വിവാഹം, വൈധവ്യം, പുനർവിവാഹം, വിവാഹമോചനം തുടങ്ങിയ എല്ലാ കാര്യങ്ങളും കണ്ട മറ്റൊരു സ്ത്രീ എന്നെ പോലെ ഉണ്ടാകുമോ? അവളുടെ ചുവന്ന തുടുത്ത കവിളുകളിൽ കണ്ണുനീർ ഒഴുകി.

പിന്നീട് സ്വന്തം കാലിൽ നിൽക്കുവാനുള്ള ശ്രമങ്ങൾ ആയിരുന്നു. ചെറിയ രീതിയിൽ ബിസിനസ് ആരംഭിച്ചു. അതോടൊപ്പം മക്കളുടെ അവകാശത്തിനായുള്ള കേസുകളും നടത്തി. പക്ഷേ ബിസിനസ് നടത്തിക്കൊണ്ടു പോകുന്ന കാര്യത്തിൽ ഭർത്തൃ ഗൃഹത്തിൽ ഉള്ളവർ തടസ്സം സൃഷ്ടിക്കുവാൻ തുടങ്ങി. ആശ്രയത്തിനായി ആരുമില്ലാതായപ്പോൾ പിന്നെ എനിക്ക് മറ്റൊന്നും നോക്കാൻ ഉണ്ടായിരുന്നില്ല. ചിലർക്ക് ഭക്ഷണം നൽകേണ്ടിവന്നു. ചിലർക്ക് മദ്യവും. അങ്ങനെ സാവധാനം നഗരത്തിലെ പ്രധാന അധികാരികൾ എന്‍റെ വീട്ടിൽ ഇടയ്ക്കിടയ്ക്ക് വന്നു പോയിക്കൊണ്ടിരുന്നു. ആർക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവർ എന്‍റെ അടുക്കൽ എത്തുമായിരുന്നു. എനിക്കും മറ്റുള്ളവരുടെ സഹായം ആവശ്യമായിരുന്നു. അവൾ നിർത്തി. അവളുടെ വാക്കുകളിൽ ആത്മവിശ്വാസം തുടിക്കുന്നതായി എനിക്ക് തോന്നി. സുഹൃത്തിന്‍റെ ഉയർത്തെഴുന്നേൽപ്പിൽ എനിക്കും അഭിമാനം തോന്നി.

രാത്രി വളരെ വൈകിയിരുന്നു. അവളുടെ കഥ എനിക്ക് ശുഭപര്യവസാനിയായി തോന്നി. പക്ഷേ പെട്ടെന്നാണ് ഫോൺ ശബ്ദിച്ചത്. അവളുടെ സ്വരം പെട്ടെന്ന് മധുരതരമായി. മൊബൈലിലേക്ക് മെസ്സേജ് അയച്ചിരുന്നല്ലോ. ഇന്നെനിക്ക് വരാൻ പറ്റില്ല. അസുഖം ഒന്നും ഇല്ല. എന്‍റെ ഒരു കൂട്ടുകാരി… മറുഭാഗത്തുനിന്നുള്ള മറുപടിക്ക് കാക്കാതെ അവൾ റിസീവർ വച്ചു. ഞാൻ സ്തംഭിച്ചു പോയി.

എന്താ നീ രാത്രിയിൽ… എന്‍റെ ചോദ്യം  മുഴുമിപ്പിക്കുന്നതിനു മുമ്പേ യാതൊരു മടിയും കൂടാതെ  അതെ എന്നവൾ തല കുലുക്കിക്കൊണ്ട് പറഞ്ഞു. എന്നെ സഹായിക്കാം എന്ന വാഗ്ദാനവുമായി ആരെങ്കിലും മുന്നോട്ടു വരുമ്പോൾ അവരുടെ പേരിനൊപ്പം എന്‍റെ പേരും കൂടിച്ചേരും. എന്നെ എന്‍റെ ഭർത്തൃ വീട്ടുകാർ ഒരു ദുർനടപ്പുകാരിയായി ചിത്രീകരിച്ചു. ഭർത്തൃ സഹോദരൻ കോടതിയിൽ വച്ച് എന്നെ പല അപവാദങ്ങളിലെയും നായികയാക്കി. അവരുടെ മുന്നിൽ എനിക്ക് ജയിക്കണം ആയിരുന്നു. അതിനായി ഞാൻ ഒരു ദുർ നടപ്പുകാരിയായി. അവനോട് അതേപോലെ ഞാനും പറഞ്ഞു. നിങ്ങളെന്‍റെ കുട്ടികളുടെ അധികാര അവകാശങ്ങൾ തട്ടിയെടുത്തത് കൊണ്ടാണ് ഞാൻ ദുർ നടപ്പുകാരി ആയതെന്ന്.

തന്‍റെ ശരീരം, മനസ്സ്, ധനം എല്ലാം പണയം വെച്ച് കുട്ടികളുടെ അവകാശങ്ങൾ നേടിയെടുക്കുവാനായി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന വീരാംഗനയാണോ ഇവൾ എന്ന് എനിക്ക് തോന്നി. കേവലം സുഖസൗകര്യങ്ങൾക്കായി അസ്തിത്വത്തെ തന്നെ ബലിയർപ്പിക്കുന്നത് ശരിയാണോ? എന്ന് വിചാരവും ഉണ്ടായി. ഇഷ്ടമില്ലാഞ്ഞിട്ട് കൂടി ഞാൻ ചോദിച്ചു പോയി.

ഇങ്ങനെ ജീവിക്കുന്നതിൽ നീ സന്തുഷ്ടയാണോ? കുറച്ചുനേരം അവൾ ഇരുട്ടിലേക്ക് നോക്കിയിരുന്നു. പിന്നെ ഇടറിയ സ്വരത്തിൽ പറഞ്ഞു. സന്തോഷം എന്നിൽ നിന്നും അകന്നുപോയി. ആദ്യം അധികാരങ്ങൾ നേടുവാനുള്ള പോരാട്ടം ആയിരുന്നു. അതിനായി തുറന്നു കിട്ടിയ വഴികളിലൂടെയൊക്കെ ഞാൻ സഞ്ചരിച്ചു. എന്നാൽ  ഞാനിന്നു കുടുങ്ങിയിരിക്കുന്ന ചക്രവ്യൂഹത്തിൽ നിന്ന് പുറത്തേക്ക് വരിക ശ്രമകരമായ കാര്യമാണ്. എന്‍റെ ദുഷ്പേര് കുട്ടികളുടെ ജീവിതത്തിന് തടസ്സമാകുമോ എന്ന ചിന്തയാണ് എന്നെ ഇപ്പോൾ അലട്ടുന്നത്.

ഞാൻ കുട്ടികളെ നന്മയ്ക്കായി ചെയ്തതെല്ലാം ഇപ്പോൾ തടസ്സങ്ങളായി മാറിയിരിക്കുകയാണ്. കുറച്ചു പണം കൂടി മുടക്കി ബിസിനസിൽ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും എങ്കിലും അവരെ അഭിമാനത്തോടെ വളർത്താമായിരുന്നു. അവർക്ക് സുഖ സൗകര്യങ്ങൾ നൽകാനായി എനിക്ക് അഭിമാനം പണയപ്പെടുത്തേണ്ടി വന്നു.

സമൂഹം നന്മകൾ വേഗം മറക്കും. തിന്മകൾ മറക്കുകയേയില്ല. സമൂഹത്തിന്‍റെ ഓർമ്മശക്തി ദുർബലമാണ്. മകൾ പഠിപ്പുള്ളവളാണ് സുന്ദരിയും. അവൾ സ്വന്തം കാലിൽ നിൽക്കാൻ പഠിക്കട്ടെ. നിനക്ക് ഇഷ്ടമാണെങ്കിൽ അമേരിക്കയിൽ കമ്പ്യൂട്ടർ എൻജിനീയർ ആയ എന്‍റെ ഭർത്തൃ സഹോദരനെ കൊണ്ട് അവളെ വിവാഹം കഴിപ്പിക്കാം. പിന്നെ മോനോട് എല്ലാം പറഞ്ഞു മനസ്സിലാക്കാവുന്നതേയുള്ളൂ. അവൻ നിന്നോടൊപ്പം തന്നെ നിൽക്കും. വേണമെങ്കിൽ ഞാൻ അവനോട് സംസാരിക്കാം.

അവൾ മെല്ലെ പറഞ്ഞു, ഞാൻ വളരെയേറെ നഷ്ടപ്പെടുത്തി. കൂട്ടിയും കുറച്ചും നോക്കിയാൽ നഷ്ടം എനിക്കുതന്നെ. മക്കളുടെ ഭാവി സുരക്ഷിതമായാൽ പിന്നെ എനിക്കെന്തു വേണം? ഈ സമൂഹത്തിൽ തന്നെ അന്തസ്സോടെ ഞാൻ ജീവിക്കും. എന്‍റെ പേരിൽ വീണ കളങ്കം ഞാൻ തന്നെ മായിക്കും. അതിനുവേണ്ടി ശ്രമിക്കുകയെങ്കിലും ചെയ്യാമല്ലോ? അവളുടെ സ്വരം ഉറച്ചതായിരുന്നു ആ കണ്ണുകളിൽ ആത്മവിശ്വാസം അലയടിച്ചു.

കൂടപ്പിറപ്പ്

ഇന്ന് വീട്ടിലെത്താൻ ഞാൻ കുറച്ച് വൈകും. ഞാനത് നേരത്തെ പറഞ്ഞതാണല്ലോ. പിന്നെ വീണ്ടും വീണ്ടും ഫോൺ ചെയ്യുന്നത് എന്തിനാണ് ചേച്ചി. ഇനി എന്നെ വെറുതെ വിളിച്ച് ബുദ്ധിമുട്ടിക്കരുത്. പ്രിയയ്ക്ക് അനിയത്തി പറഞ്ഞത് കേട്ട് കലി വന്നു.

സ്വപ്നേ, നീ എന്തൊക്കെയാണ് ഈ പറയുന്നത്. എനിക്ക് നിന്‍റെ കാര്യത്തിൽ ടെൻഷൻ ഉണ്ട്. അതുകൊണ്ടാണ് വിളിക്കുന്നത്. മാത്രമല്ല, ഇത്രയും രാത്രിയായും വീട്ടിലെത്താതിരിക്കുന്നത് ശരിയല്ല. എന്തെങ്കിലും പറ്റിയിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ല.

ഓഹോ…. അപ്പോൾ സകല നന്മകളും ചേച്ചിയുടെ കയ്യിലാണെന്നാണോ വിചാരം. മറ്റുള്ളവരെല്ലാം ബോറന്മാരാണോ? സ്വപ്ന ചേച്ചിയോട് തർക്കുത്തരം പറഞ്ഞു.

മോളെ, നീ ഞാൻ പറഞ്ഞത് തെറ്റിദ്ധരിച്ചിരിക്കുകയാണ്. അമ്മയും അച്ഛനും നഷ്ടപ്പെട്ടതിൽ പിന്നെ നിന്നെ നോക്കേണ്ട ഉത്തരവാദിത്വം എന്‍റേതല്ലേ. മാത്രമല്ല തൊട്ടാൽ പൊട്ടുന്ന പ്രായമാണ് നിന്‍റേത്. പ്രിയ അനിയത്തിയെ ഉപദേശിക്കാൻ ശ്രമിച്ചു.

സ്വപ്നയ്ക്ക് പക്ഷേ അതൊന്നും ഒട്ടും ഇഷ്ടപ്പെട്ടില്ല.

എനിക്ക് മടുത്തു. എപ്പോൾ നോക്കിയാലും അത് ചെയ്യരുത് ഇത് ചെയ്യരുത്. ഞാൻ കൊച്ചുകുട്ടി ഒന്നുമല്ല. എന്‍റെ കാര്യം നോക്കാൻ എനിക്കറിയാം. എന്‍റെ ജീവിതം ഞാൻ ആസ്വദിച്ചോട്ടെ. വെറുതെ ഇടപെട്ട് നശിപ്പിക്കല്ലേ എന്‍റെ സ്വസ്ഥത.

അവൾ പറഞ്ഞത് കേട്ട് പ്രിയയ്ക്ക് തല കറങ്ങുന്നത് പോലെ തോന്നി. സ്നേഹം കൊണ്ട് പറയുന്നതെല്ലാം ദേഷ്യം കൊണ്ട് ചെയ്യുന്നതാണെന്ന് പോലെയാണ് സ്വപ്ന കരുതുന്നത്. ചേച്ചി അവൾക്ക് ഫ്രീഡം നൽകുന്നില്ലെന്ന തോന്നൽ. അവർക്കിടയിൽ നാൾക്കുംനാൾ അകലം വർദ്ധിച്ചുകൊണ്ടിരുന്നു. പ്രിയക്ക് അനിയത്തിയെ ജീവനായിരുന്നു. പക്ഷേ ആ സ്നേഹം തെറ്റിദ്ധരിക്കപ്പെട്ടു. ബന്ധങ്ങൾ ചിലപ്പോൾ അങ്ങനെയാണ് അളന്നും തൂക്കി കണക്കെടുത്തു കളയും.

രണ്ടുവർഷം മുമ്പ് ഒരു റോഡ് അപകടത്തിലാണ് പ്രിയയ്ക്കും സ്വപ്നയ്ക്കും അവരുടെ മാതാപിതാക്കളെ നഷ്ടപ്പെട്ടത്. പ്രിയയ്ക്ക് ജോലി കിട്ടിയ സമയത്തായിരുന്നു അത്. അവളുടെ കല്യാണം ആലോചിച്ചു തുടങ്ങിയിരുന്നു. അമ്മയ്ക്ക് അത് വളരെ കേമമായി നടത്തണമെന്നുണ്ടായിരുന്നു. അച്ഛന്‍റെയും സ്വപ്നമായിരുന്നു പ്രിയയുടെ കല്യാണം. പക്ഷേ വിധി എഴുതിവച്ചത് മറ്റൊന്നായിരുന്നു. സന്തോഷം നിറയേണ്ട വീട്ടിൽ രണ്ടു ജീവിതങ്ങൾ പൊലിഞ്ഞു.

സ്വപ്ന കോളേജിൽ ഒന്നാം വർഷമായിരുന്നു. പക്ഷേ പ്രിയ തളർന്നില്ല. അവൾ സ്വപ്നയ്ക്ക് അമ്മയുടെ സ്നേഹം കൊടുത്തു. അച്ഛന്‍റെ സംരക്ഷണം നൽകി. പ്രിയ എപ്പോഴും സ്വപ്നയുടെ കാര്യത്തിൽ ശ്രദ്ധ നൽകി പോന്നു. അനിയത്തിയുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് അവൾക്കുണ്ടായിരുന്നു. ഈ ഉത്തരവാദിത്വത്തിനിടയിൽ പ്രിയ സ്വന്തം ജീവിതം മറന്നു. സ്വപ്നങ്ങൾ മാറ്റിവച്ചു. പക്ഷേ സ്വപ്നയുടെ പെരുമാറ്റം കാണുമ്പോൾ അതെല്ലാം വെറുതെയായോ എന്ന തോന്നൽ.

എന്‍റെ അനിയത്തിക്ക് എന്താണ് പറ്റിയത്? പ്രിയയുടെ ഹൃദയത്തിൽ മറ്റൊരു സങ്കടം കൂടി തളം കെട്ടി. എല്ലാം നഷ്ടപ്പെടാനാണോ എന്‍റെ ജന്മം. ചില നേരങ്ങളിൽ പ്രിയക്ക് പിടി വിട്ടുപോകും.

അച്ഛനും അമ്മയ്ക്കും സ്വപ്നയെ എൻജിനീയർ ആക്കാൻ ആയിരുന്നു താല്പര്യം. അവരുടെ സ്വപ്നം പൂർത്തിയായി കാണാൻ പ്രിയയും ആഗ്രഹിച്ചു. അമ്മാവൻ വിവാഹ കാര്യം ആലോചിച്ചു തുടങ്ങിയപ്പോഴും പ്രിയ അതെല്ലാം വേണ്ടെന്ന് പറഞ്ഞ് സ്വപ്നയുടെ ഭാവിക്കു വേണ്ടിയായിരുന്നു. പ്രിയ തന്‍റെ മോഹങ്ങൾ മറ്റുള്ളവരുടെ സുഖത്തിനായി ബലിയർപ്പിച്ചു. സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്കുന്നതും ഒരു സുഖമുള്ള ഏർപ്പാടാണ്.

ഗുൽമോഹർ മരത്തിന്‍റെ തണലിലൂടെ ഒരിക്കൽ സ്വപ്നയുമൊത്ത് അകന്ന ബന്ധുവിന്‍റെ കല്യാണത്തിന് പോയപ്പോൾ പഴയ കോളേജ് കാലം ഓർത്തെടുത്ത് പ്രിയ മനസ്സിൽ കുറിച്ചിരുന്നു. എന്നും ഞാൻ അങ്ങനെയാണ്. മുമ്പ് അച്ഛനും അമ്മയ്ക്കും വേണ്ടി പ്രണയം പോലും ത്യജിച്ചു കൊണ്ട്… ഇപ്പോൾ അനിയത്തിക്ക് വേണ്ടി….

ദുരന്തങ്ങൾ സ്നേഹത്തിന് അതിർവരമ്പിടുമോ? തന്‍റെ കൊച്ചനിയത്തി തർക്കിക്കുമ്പോൾ പ്രിയ പ്രയാസപ്പെടാറുണ്ട്.

സ്വപ്നയുടെ സ്വഭാവം അനുദിനം വഷളായി കൊണ്ടിരുന്നു. പ്രിയയെ അത് വല്ലാതെ വേദനിപ്പിച്ചു. പഠനത്തിൽ അവൾക്ക് തീരെ ശ്രദ്ധയില്ലാതായി. ചേച്ചിയെ അപമാനിക്കലാണ് സ്വപ്നയുടെ സ്ഥിരം പരിപാടി. തോന്നിയപോലെ വീട്ടിൽ വരലും പോകലും പതിവായി. അവളെ എങ്ങനെ നിയന്ത്രിക്കണമെന്ന് പ്രിയയ്ക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. അവൾ സുഹൃത്തുക്കൾക്കൊപ്പം ചുറ്റിതിരിഞ്ഞ് കളിച്ചു.

വീടിനെക്കുറിച്ചോ, തനിക്ക് വേണ്ടി കഷ്ടപ്പെടുന്ന ചേച്ചിയെ കുറിച്ചോ സ്വപ്ന ആലോചിച്ചില്ല. അവളുടെ പുരുഷ സുഹൃത്തുക്കളുടെ ഫോൺ കോളുകൾ നിരന്തരം വന്നുകൊണ്ടിരുന്നു. വീട്ടിലുള്ളപ്പോൾ സ്വപ്നയ്ക്ക് പ്രിയയോട് സംസാരിക്കാൻ തന്നെ നേരം കിട്ടാതായി. അവൾ എപ്പോഴും ബോയ്ഫ്രണ്ട്സിനോട് കിന്നരിച്ചു കൊണ്ടിരുന്നു.

ഒരിക്കൽ ഇതേ ചൊല്ലി പ്രിയയുമായി സ്വപ്ന കലഹിച്ചു.

നിങ്ങൾ എന്‍റെ അമ്മയാവുകയെന്നും വേണ്ട. എന്ത് ചെയ്യണം എന്ന് എനിക്ക് നന്നായി അറിയാം. നിങ്ങൾ എന്നെ പഠിപ്പിക്കുന്നുണ്ടാവാം. പക്ഷേ സ്വത്തിൽ എനിക്കും അവകാശമുണ്ട്. അത് ഓർത്താൽ നന്ന്.

സ്വപ്നയുടെ സംസാരം കേട്ട് പ്രിയയുടെ കണ്ണ് നിറഞ്ഞു പോയി.

കുറച്ചു കഴിഞ്ഞാൽ എനിക്കും വരുമാനമാകും. അന്ന് കടങ്ങളെല്ലാം ഞാൻ വീട്ടിയേക്കാം. അതുംപറഞ്ഞ് എന്നെ ഭരിക്കാൻ വരരുത്. സ്വപ്ന വാതിൽ ഉറക്കെ വലിച്ചടച്ച് പുറത്തേക്ക് ഇറങ്ങിപ്പോയി.

വീട്ടിലെ കാര്യങ്ങൾ നോക്കുന്നതിനു പുറമേ സ്വപ്നയുടെ അനാവശ്യ ചിലവുകളും കൂടി പ്രിയക്ക് വഹിക്കേണ്ടിവന്നു. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കലും സിനിമയ്ക്ക് പോക്കും എല്ലാം പ്രിയയുടെ ചെലവിൽ തന്നെ.

ഇവളിത് എവിടെ ചെന്ന് അവസാനിക്കും? ഇങ്ങനെ പോയാൽ വഴിമാറി പോകുമല്ലോ. പ്രിയയുടെ ആധി വർദ്ധിച്ചുവന്നു.

പക്ഷേ സ്വപ്നയ്ക്ക് ഭാവിയെ കുറിച്ചുള്ള ചിന്തയേ ഇല്ലായിരുന്നു. അവൾ പ്രിയയെ കുറ്റപ്പെടുത്തുകയും വെറുക്കുകയും ചെയ്യുന്നുണ്ടെങ്കിലും സാമ്പത്തിക ആവശ്യങ്ങളെല്ലാം പ്രിയയെ ആശ്രയിച്ചാണ് നടന്നിരുന്നത്.

എന്തുചെയ്യണമെന്ന് പ്രിയയ്ക്ക് യാതൊരു നിശ്ചയവും ഇല്ലായിരുന്നു. അടുത്ത ബന്ധുക്കളോട് കാര്യം പറഞ്ഞ സ്വയം ചെറുതാവാനും അവൾക്ക് താൽപര്യമില്ലായിരുന്നു. ഇനി സുഹൃത്തുക്കളോട് പറഞ്ഞാലോ… സാഗർ മാത്രമാണ് ആശ്രയം. അവൻ എന്നും സപ്പോർട്ട് തന്നിരുന്നു. അമ്മ മരിച്ചപ്പോഴും ആശ്വസിപ്പിക്കാൻ കൂടെ നിന്നവൻ. അവനെ ബുദ്ധിമുട്ടിക്കേണ്ട എന്ന് തീരുമാനിച്ചു. എപ്പോഴും പ്രശ്നങ്ങൾ മാത്രം പറഞ്ഞാൽ അവനും മടുക്കും. പ്രശ്നങ്ങൾ അല്ലാതെ സന്തോഷിക്കാൻ തന്‍റെ ജീവിതത്തിൽ മറ്റെന്താണ് ഉള്ളത്. അവൾ ആ ആലോചനയെ വിട്ടു. എല്ലാം സ്വയം അനുഭവിക്കുക തന്നെ.

സ്വപ്ന പഠനത്തിൽ പതിവിലധികം ഉഴപ്പി. ഫൈനൽ ഇയർ റിസൾട്ട് വന്നപ്പോൾ ഒരു ഗ്രൂപ്പിൽ അവൾ തോറ്റു. ഇതറിഞ്ഞപ്പോൾ പ്രിയ പൊട്ടിത്തെറിച്ചു.

അമ്മയുടെ സ്വപ്നം… നീ തകർത്തല്ലോടി…

ഞാൻ എൻജിനീയർ ആവണം എന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. എല്ലാവരും അതെന്നെ അടിച്ചേൽപ്പിച്ചതല്ലേ. അമ്മയുടെ സ്വപ്നം പോലും.

സ്വപ്നയുടെ നിലപാട് ഇതായിരുന്നു. ഞാനെന്‍റെ ഇഷ്ടത്തിന് ജീവിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടിയാണ്. ഒരു പുസ്തക കുട്ടി ആവാൻ ഒന്നും എനിക്കറിയില്ല. ഞാൻ ഒരു മോഡൽ ആവാൻ ആഗ്രഹിക്കുന്നു. പേരെടുക്കാൻ ആഗ്രഹിക്കുന്നു. പണം, പ്രശസ്തി…. ചേച്ചി ദയവുചെയ്ത് എന്നെ എന്‍റെ വഴിക്ക് വിടണം.

ഒരു ജോലിയും മോശമല്ല സ്വപ്ന… വലിയവൻ ആവാൻ കഠിനപ്രയത്നം തന്നെ വേണം. കുറുക്കുവഴിയിലൂടെ എളുപ്പം വിജയം നേടാൻ നോക്കുന്നത് വിഡ്ഢിത്തരം ആണ് മോളെ പ്രിയ ഉപദേശിച്ചു.

തന്‍റെ തീരുമാനം മാറ്റാൻ സ്വപ്ന ഒരുക്കമല്ലായിരുന്നു. പിടിവാശി അവളുടെ കൂടപ്പിറപ്പാണ്.

എനിക്ക് ഇനി കൂടുതൽ ഉപദേശം വേണ്ട. ഒരു 10000 രൂപ തന്നാൽ മതി. പേടിക്കേണ്ട കണക്കിൽ എഴുതാം. ഞാൻ തിരിച്ചു തന്നേക്കാം. മോഡലിംഗ് അത്ര മോശം കാര്യമൊന്നുമല്ലല്ലോ.

ഇവൾക്ക് ഇത്ര സ്വാർത്ഥത എവിടുന്നു കിട്ടി? അച്ഛനും അമ്മയും എത്ര ദയയുള്ളവരായിരുന്നു… പ്രിയ ഓർത്തു. ചെറുപ്പത്തിൽ തന്നെ എല്ലാവരും അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ അവൾക്ക് സങ്കടമായിരുന്നു. ദേഷ്യമായിരുന്നു. ആ അനാവശ്യ ചിന്തകൾ അവളിൽ ഉറച്ചു പോയോ?

നിനക്ക് നിന്‍റെ ചേച്ചിയെ കണ്ടു പഠിച്ചു കൂടെ? അവളുടെ സുഹൃത്തുക്കൾ പോലും ചോദിക്കാറുണ്ടായിരുന്നു സ്വപ്നയോട്. അതുകൊണ്ട് തന്നെ പ്രിയയെ അപമാനിക്കാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും സ്വപ്ന പാഴാക്കാറില്ല.

മിന്നുന്നതെല്ലാം പൊന്നാണെന്ന് വിചാരിച്ച കുട്ടിയായിരുന്നു സ്വപ്ന. പ്രിയ ജീവിതത്തിന്‍റെ യാഥാർത്ഥ്യത്തിലും സ്വപ്ന അതിന്‍റെ പുറം പൂച്ചിലും ജീവിച്ചു. അതുകൊണ്ടുതന്നെ പ്രിയ പറയുന്നതൊന്നും സ്വപ്ന വിശ്വസിച്ചില്ല. സ്വീകരിച്ചില്ല. അവൾ അപകടകരമാംവിധം ജീവിച്ചു. എടുത്തുചാട്ടം ആയിരുന്നു അവളുടെ വലിയ സമ്പാദ്യം.

ഞാൻ കൂട്ടുകാരോടൊത്ത് ഗോവയിൽ പോകുന്നു. ഒരാഴ്ച കഴിഞ്ഞേ വരൂ. സ്വപ്നം പറഞ്ഞു.

പ്രിയ എതിർത്തില്ല. പോയി വരട്ടെ. കൂട്ടുകാരോടൊപ്പം അല്ലേ. ഇനി ഈ വീട്ടിൽ ഒന്നിനും സ്വാതന്ത്ര്യമില്ലെന്ന് പറയിപ്പിക്കരുതല്ലോ. പ്രിയ പണവും നൽകി. ടൂറിനുള്ളതും മോഡലിംഗിനുള്ളതും.

സത്യത്തിൽ സ്വപ്ന പോയത് തന്‍റെ ബോയ്ഫ്രണ്ട് അരുണിന് ഒപ്പം ആയിരുന്നു. അവർ ഗോവയിൽ പോയി ഒരു റൂമെടുത്തു. വലിയ മോഡൽ ആവുന്നത് സ്വപ്നം കണ്ട് തുടങ്ങിയ സ്വപ്നയെ പ്രലോഭിപ്പിക്കാൻ അരുണിന് എളുപ്പമായിരുന്നു. അയാൾ അവളെ പറഞ്ഞ മോഹിപ്പിച്ചു. അന്ന് രാത്രി സ്വപ്നയ്ക്ക് അരുണിന്‍റെ ഇംഗിതത്തിന് വഴങ്ങേണ്ടിവന്നു. യാതൊരു മടിയും ഇല്ലാതെയാണ് സ്വപ്ന അയാളുടെ കിടക്ക പങ്കിട്ടത്.

വലിയ മോഡലായാൽ ആളുകൾ നിന്നെയേ ഓർക്കൂ. ഈ വഴി ആരറിയാൻ? അരുൺ അവളെ ആശ്വസിപ്പിച്ചിരുന്നു. ഒരു കുത്തക കമ്പനിയുടെ പ്രോഡക്റ്റിന്‍റെ മോഡൽ ആവാൻ അവസരം ലഭിക്കും എന്ന് പറഞ്ഞാണ് അരുൺ അവളെ ഗോവയിൽ കൊണ്ടുവന്നത്. കുറച്ചുദിവസം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. അവർ അവിടെ പരസ്പരം ശരീരം ആഘോഷിച്ചു. പണം തീർന്നപ്പോൾ അരുണിന് സ്വപ്നയെ മടുത്തു തുടങ്ങി. അയാൾ പറഞ്ഞു, പരസ്യം ചെയ്യുന്ന കരാർ ഒപ്പിടണം. എന്നിട്ടേ ഷൂട്ടുള്ളൂ. നമുക്ക് പോയിട്ട് പിന്നീട് വരാം.

സ്വപ്ന അരുണിനെ വിശ്വസിച്ചു. മാസങ്ങൾ കടന്നുപോയി. സ്വപ്ന ഛർദ്ദിക്കുന്നതു കണ്ട് പ്രിയയ്ക്ക് പേടി തോന്നി. അതും സംഭവിച്ചിരിക്കുന്നു. പ്രിയയ്ക്ക് ഭൂമി പൊട്ടിത്തെറിക്കുന്നത് പോലെ അനുഭവപ്പെട്ടു. ഇനി ഈ ലോകത്തെ എങ്ങനെ അഭിമുഖീകരിക്കും?

പക്ഷേ, സ്വപ്നയ്ക്ക് ഒരു കുലുക്കവും ഇല്ലായിരുന്നു. ആരാണ് ഉത്തരവാദി എന്നറിഞ്ഞപ്പോൾ പ്രിയ അരുണിന്‍റെ ഫോൺ നമ്പർ സ്വപ്നയുടെ മൊബൈലിൽ നിന്ന് കണ്ടെടുത്തു. വിളിച്ചപ്പോൾ അരുൺ സമർത്ഥമായി ഒഴിഞ്ഞുമാറി.

നീ അവളെ വിവാഹം കഴിക്കണം പ്രിയ പറഞ്ഞു.

അങ്ങനെയാണെങ്കിൽ എന്‍റെ വീട് നിറയെ ഭാര്യമാരുണ്ടാവുമല്ലോ. അരുൺ പൊട്ടിച്ചിരിച്ചു. മാത്രമല്ല അവൻ ഭീഷണിയും മുഴക്കി. എന്‍റെ കയ്യിൽ അവൾ എന്‍റെ കൂടെ കിടക്കുന്നതിന്‍റെ ചിത്രമുണ്ട്. അധികം കളിച്ചാൽ ഞാനത് നെറ്റിൽ ഇടും. അരുണിന്‍റെ നിലപാട് അറിഞ്ഞിട്ടും സ്വപ്നയ്ക്ക് കുലുക്കം ഉണ്ടായിരുന്നില്ല.

ഞാനത് എബോട്ട് ചെയ്തു. ഒരു രാത്രി വന്നു കയറിയ ഉടൻ സ്വപ്ന മുഖത്തടിച്ചത് പോലെ പ്രിയയോട് പറഞ്ഞു.

ഇവൾ എന്‍റെ അനിയത്തി തന്നെയാണോ? കൊടുങ്കാറ്റിനു ശേഷം ഭൂമിയിൽ തനിച്ചായി പോയ അർദ്ധ പ്രാണനെ പോലെ പ്രിയ നിസ്സഹായയായി.

അരുണിന്‍റെ കൈയിൽ നിന്ന് ആ ചിത്രങ്ങൾ ഒരു ലക്ഷം രൂപ നൽകി തിരിച്ചെടുത്ത കാര്യമൊന്നും പ്രിയ സ്വപ്നയോട് പറഞ്ഞില്ല. വെറുതെ എന്തിന് കൊടുങ്കാറ്റ് ഉണ്ടാക്കണം.

പ്രിയ സ്വപ്നങ്ങൾ കാണരുതെന്ന പ്രാർത്ഥനയോടെ ഉറങ്ങാൻ കിടന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें