വില്‍ യു മാരി മീ… ഭാഗം 2

സുജാത മടിയൊന്നുമില്ലാതെ അകത്തേക്കു കടന്നു. ജയപാൽ എന്തോ പറയാൻ ശ്രമിക്കുന്നു ണ്ടായിരുന്നു. പക്ഷേ അയാൾ അദ്ഭുതസ്തബ്ധനായി തന്നെ നിൽക്കുകയാണ്. സുജാത തന്‍റെ വീട് കണ്ടുപിടിച്ച് വരുമെന്ന് അയാൾ ഒട്ടും പ്രതീക്ഷിച്ചില്ല. അയാളുടെ വൈക്ലബ്യത്തിന്‍റെ കാരണം ഉടനെ തന്നെ സുജാതയ്ക്കു മുന്നിൽ അഖിലിന്‍റെ രൂപത്തിൽ പ്രത്യക്ഷമായി. ജയപാലിന്‍റെ മകനാണ് അഖിൽ. അയാൾ അകത്തു നിന്ന് പുഞ്ചിരിയോടെ ലിവിംഗ് റൂമിലേക്കു വന്നു സുജാതയെ അഭിവാദ്യം ചെയ്‌തു.

“ഗുഡ് ഈവനിംഗ് ആന്‍റി.”

“ഗുഡ് ഈവനിംഗ്” സുജാത അതിശയത്തോടെ അഖിലിനെയും ജയപാലിനെയും നോക്കി. എന്നോടെന്താണ് അപ്പു വന്നിട്ട് പറയാത്തേ എന്ന മുഖഭാവം അവളുടെ മുഖത്തുണ്ടായിരുന്നു. അതറിഞ്ഞിട്ടെന്ന പോലെ ജയപാൽ പറഞ്ഞു. “അപ്പു ഇന്നു രാവിലെ എത്തി.”

“ആന്‍റി ഞാൻ ഇന്നലെ വീട്ടിലെത്തി, അമ്മയുടെ അടുത്തേക്കാണ് ആദ്യം പോയത്. ഇന്ന് രാവിലെ ഞാൻ ഇവിടെയും.” അപ്പു എന്ന അഖിൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

ജയപാലിന്‍റെ അതേ പെരുമാറ്റ രീതികൾ. ശരിക്കും അച്‌ഛന്‍റെ മകൻ തന്നെ. സുജാത മനസ്സിലോർത്തു. കൗതുകത്തോടെ അഖിലിനെ നോക്കി.

ജയപാൽ അകത്തേക്കു പോയ സന്ദർഭത്തിൽ അഖിൽ സുജാതയെ നോക്കി ഹൃദ്യമായി ചിരിച്ചു.

“ആന്‍റി, അച്‌ഛൻ എന്നോട് നിങ്ങളെ കുറിച്ച് പറഞ്ഞിരുന്നു.” സുജാത ഒട്ടൊരു ഞെട്ടലോടെ അഖിലിന്‍റെ കണ്ണുകളിലേക്ക് നോക്കി. ജയപാലും ഭാര്യയും ഡിവോഴ്സ് ചെയ്‌തിട്ട് വർഷങ്ങളായി. മകൻ അമ്മയുടെ കൂടെയാണ്. നിയമപരമായ നടപടിയാണല്ലോ. എന്നാൽ 18 വയസ്സിനു ശേഷം അവൻ രണ്ടുപേർക്കുമൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കാറുണ്ട് എന്ന് ജയപാൽ പറഞ്ഞ് സുജാതയ്ക്കറിയാം.

“ഒരു സമ്പന്നനായ അച്‌ഛന്‍റെ ഒറ്റപുത്രി എന്ന പദവി എന്‍റെ അമ്മയ്ക്ക് വളരെ ദോഷം ചെയ്‌തു. ഈഗോയുടെ പ്രതിരൂപമായി അമ്മ ജീവിക്കുന്നതു കാണുമ്പോൾ ഏറ്റവും വേദനിക്കുന്നത് ഞാനാണ്. അമ്മയുടെ ഈഗോയുടെ ഇരയാണ് അച്‌ഛൻ. അവർക്ക് വേദനിക്കാതിരിക്കാനാണ് അച്‌ഛൻ തന്‍റെ വ്യക്‌തിത്വം പോലും അടിയറവുവച്ചത്. അമ്മയുടെ സ്വഭാവത്തിന് ഇപ്പോഴും ഒരു മാറ്റമില്ല.” അഖിൽ ദുഃഖത്തോടെ പറയാൻ തുടങ്ങി.

ആദ്യമായി കാണുന്ന ഒരാളോട് ചിരപരിചിതമെന്നോണമുള്ള അഖിലിന്‍റെ സംസാരം, സുജാതയെ അമ്പരപ്പെടുത്തി. എന്നാൽ ആ അമ്പരപ്പ് സന്തോഷത്തിലേക്ക് വഴി മാറാൻ ഒട്ടും സമയം വേണ്ടി വന്നില്ല.

“അച്ഛൻ ആരോടും അത്ര വേഗം അടുക്കുന്ന ആൾ അല്ല. പക്ഷേ ആന്‍റിയെ കണ്ടതും പരിചയപ്പെട്ടതും ഗോവ യാത്രയ്ക്കു പ്ലാൻ ചെയ്യുന്നതിനെക്കുറിച്ചും അച്‌ഛൻ എന്നോടു പറഞ്ഞു. ഇവിടത്തെ കാര്യമൊക്കെ ഞാൻ നോക്കിക്കൊള്ളാം. അച്‌ഛനെ എങ്ങനെയും യാത്രയ്ക്കു കൂടെ കൂട്ടൂ. ആ മനസ്സ് സന്തോഷം എന്തെന്ന് അനുഭവിച്ചിട്ടേയില്ല എന്ന് എനിക്കറിയാം.”

അഖിൽ ആവേശത്തോടെയും അതിലേറെ ആഹ്ലാദത്തോടെയും പറഞ്ഞു കൊണ്ടിരുന്നു. അയാളുടെ കണ്ണിൽ കണ്ട നനവ് ഹൃദയത്തിൽ നിന്നൂറിയതാണെന്ന് സുജാത അറിഞ്ഞു.

“അപ്പു, അക്കാര്യം ഞാനേറ്റു.”

സുജാത തന്‍റെ പതിവു ശൈലിയിൽ ചിരിച്ചു.

ആ ചിരിക്കിടയിലും സുജാതയുടെ കണ്ണിനു മുന്നിൽ ജയപാലിന്‍റെ കണ്ണുകളിലെ വിഷാദഭാവം തെളിഞ്ഞു വന്നു. എന്താണ് അതിന്‍റെ കാരണം എന്ന് അവർ തിരിച്ചറിഞ്ഞു. എത്ര സ്നേഹം കൊടുത്തിട്ടും അവജ്ഞ മാത്രം തിരികെ ലഭിച്ചു കൊണ്ടിരിക്കുന്ന ഒരാൾ. ഇതുപോലൊരു സ്നേഹനിധിയായ വ്യക്‌തിയോട് ഇങ്ങനെയൊക്കെ പെരുമാറാൻ അവർക്കെങ്ങനെ കഴിഞ്ഞു? ഇതിനിടെ ജയപാൽ ആവി പറക്കുന്ന ചായയും സുജാതയ്ക്കിഷ്ടപ്പെട്ട പഴം പൊരിയുമായെത്തി. അവൾ സന്തോഷപൂർവ്വം അത് വാങ്ങി.

“നാളെ രാവിലെ 11 മണിക്ക് നമുക്ക് മാളിൽ പോകാം. കുറച്ച് ഡ്രസ് വാങ്ങണം.” ചായ ഊതി കുടിച്ച് സുജാത പറഞ്ഞു.

“ആർക്കാണ് ഡ്രസ്. എനിക്ക് ആവശ്യത്തിന് ഇവിടെയുണ്ട്.” ജയപാൽ അമ്പരപ്പോടെ നോക്കി.

“അതൊക്കെ അവിടെയിരിക്കട്ടെ, നമുക്ക് ചില ഡ്രസുകൾ വാങ്ങണം. ഒരു മേക്കോവർ നടത്തണം.”

സുജാത, കുസൃതിച്ചിരിയോടെ അഖിലിനെ നോക്കി.

“ശരിയാ…അത് വേണം” അഖിലും സുജാതയെ പിന്താങ്ങി.

“ബെല്ലയെക്കുറിച്ചും ചിന്ത വേണ്ട. അവളുടെ കാര്യം ഞാനേറ്റു.”

ജയപാൽ അക്കാര്യം പറയും മുന്നേ അഖിൽ അതിലും ഒരു പരിഹാരം കണ്ടെത്തി.

അത്രയും പറഞ്ഞിട്ട് വിജയഭാവത്തിൽ അഖിൽ ജയപാലിനെ ഇടം കണ്ണിട്ട് നോക്കി.

പിറ്റേന്ന് രാവിലെ തന്നെ രണ്ടുപേരും ഷോപ്പിംഗിനായി നഗരത്തിലേക്കിറങ്ങി. സുജാത, രണ്ടുപേർക്കും യാത്രയ്ക്കായുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുത്തു. കൂട്ടത്തിൽ ജയപാലിന് ചേരുന്ന ജീൻസും കുർത്തിയും എല്ലാം എടുക്കാനും അവൾ മറന്നില്ല. ഡ്രസ് എടുത്തു കഴിഞ്ഞപ്പോഴെക്കും രണ്ടുപേർക്കും നല്ല വിശപ്പു തോന്നി. റസ്റ്ററന്‍റിൽ കയറി വയറു നിറയെ കഴിച്ച് പുറത്തേക്കിറങ്ങി.

വീട്ടിലേക്ക് ബസിനു പോയാലോ എന്ന് സുജാതയ്ക്ക് ഒരു തോന്നൽ. പലപ്പോഴും കാർ വിളിച്ചാണ് പോകുന്നത്. ഇങ്ങനെ ഒരു അവസരത്തിൽ ബസിൽ പോകുന്നതിനെ കുറിച്ചോർത്തപ്പോൾ അവൾക്ക് ഒരു രസം തോന്നി. ബസ് സ്റ്റോപ്പിൽ ധാരാളം സ്ക്കൂൾ കുട്ടികൾ ഉണ്ടായിരുന്നു. ആദ്യത്തെ ബസ് നിറയെ കുട്ടികളുമായി കടന്നു പോയി. തൊട്ടുപിന്നാലെ വന്ന ബസിൽ അത്ര തിരക്കില്ലായിരുന്നു.

അവർ രണ്ടുപേരും ആ ബസിൽ കയറി. സുജാതയുടെ കയ്യിലെ കൂടുകളും മറ്റും കണ്ടിട്ട് ഒരു യുവാവ് അവൾക്ക് തന്‍റെ സീറ്റ് ഒഴിഞ്ഞു കൊടുത്തു.

“താങ്ക് യു” അവൾ ആ സീറ്റിൽ ഇരുന്നു. ജയപാൽ അവൾക്കടുത്തു തന്നെ സീറ്റിൽ പിടിച്ചു നിന്നു. അടുത്ത സ്റ്റോപ്പിൽ നിന്ന് നിറയെ ആളുകൾ കയറി. ജയപാൽ സീറ്റിൽ ചാരി നിന്നതിനാൽ സുജാതയ്ക്ക് കൂടുതൽ തിക്കും തിരക്കും അനുഭവിക്കേണ്ടി വന്നില്ല. അയാൾ അങ്ങനെ നിൽക്കവെ, തനിക്ക് വലിയൊരു സുരക്ഷിതത്വം അനുഭവപ്പെടുന്നത് അവൾ തിരിച്ചറിഞ്ഞു.

വൈകിട്ട് 6 മണിയോടെ രണ്ടുപേരും വീട്ടിലെത്തി. സുജാതയെ വീടു വരെ അനുഗമിച്ച ശേഷം ജയപാൽ സ്വന്തം വീട്ടിലേക്ക് മടങ്ങി. അയാളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം നിറഞ്ഞു നിന്നിരുന്നു.

അടുത്ത ശനിയാഴ്ച ഗോവ പോവുകയാണ്. അതിന്‍റെ തയ്യാറെടുപ്പുകൾ എല്ലാം സുജാത പൂർത്തിയാക്കി. ഇതിനിടയിലാണ് മകൾ വിളിച്ചത്. “ഹായ് അമ്മ എന്തുണ്ട് അവിടെ? എന്ന ചോദ്യം കേട്ടപ്പോൾ സുജാത ഒന്ന് ആലോചിച്ചു. ഗോവയ്ക്കു പോകുന്ന കാര്യം പറയണം, പക്ഷേ ജയപാൽ ഉണ്ടെന്നു പറയണോ?”

അടുത്ത നിമിഷം അവൾ വേണ്ടെന്നു വച്ചു. ഇപ്പോൾ ഒന്നും പറയണ്ട.

“എല്ലാം ശരിയാക്കുന്നു” അടുത്ത ശനിയാഴ്ച പോകും.”

“മീരാന്‍റി ഉണ്ടോ കൂടെ?”

“ഉണ്ട്”

ഒരുപാടു നേരം പല കാര്യങ്ങൾ സംസാരിച്ച ശേഷം അവൾ ഫോൺ വച്ചു. പക്ഷേ ജയപാലിനെക്കുറിച്ച് സുജാത മൗനം പാലിച്ചു.

ഗോവ യാത്രയ്ക്ക് 12 പേരാണ് ബുക്ക് ചെയ്‌തിരിക്കുന്നത്. ഒരു മിനി ലക്ഷ്വറി വാനിലാണ് യാത്ര.

സുജാതയുടെ വീടിനു മുന്നിൽ 7 മണിക്ക് ബസ് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജയപാലും അവിടെ നിന്ന് കയറാനാണ് പ്ലാൻ.

കൃത്യം 7 മണിക്കു തന്നെ ജയപാൽ സുജാതയുടെ വീട്ടിലെത്തി. പുതിയ ഡ്രസിൽ അതീവ സുന്ദരനായിരിക്കുന്നു ജയപാൽ.

“അടിപൊളി! നല്ല ചേർച്ചയുണ്ട് ഈ ഡ്രസ്!” സുജാത അയാളെ ചിരിയോടെ കോംപ്ലിമെന്‍റ് ചെയ്‌തു. ഓഫ് വൈറ്റ് ടീഷർട്ടിലും ബ്ലൂ ജീൻസിലും അയാൾക്ക് പകുതി വയസ്സ് കുറഞ്ഞതു പോലെ!

“ഓൾ ക്രെഡിറ്റ് ഗോസ് റ്റു യു” ജയപാൽ പുഞ്ചിരിച്ചു.

ബസ് പത്തു മിനിറ്റിനകം സ്‌ഥലത്തെത്തി. സുജാത എല്ലാവരേയും ജയപാലിന് പരിചയപ്പെടുത്തി. കുറച്ച് സമയത്തിനകം സുജാതയുടെ സുഹൃത്തുക്കളുമായി ജയപാൽ നല്ല കമ്പനിയായി. യാത്രയിലുടനീളം അവർ രണ്ടുപേരും പരസ്പരം വളരെയേറെ കെയർ ചെയ്‌തു കൊണ്ടിരുന്നു. യഥാർത്ഥത്തിൽ സുജാത ആ യാത്രയിൽ പുതിയൊരു ജയപാലിനെയാണ് ദർശിച്ചത്.

ജയപാൽ വളരെ ശാന്ത നാണെന്നാണ് അതുവരെ സുജാത കരുതിയിരുന്നത്. എന്നാൽ ഒരുപാട് നർമ്മ ബോധമുള്ള ഊർജ്വസ്വലനായ മറ്റൊരു ജയപാൽ അയാളിൽ നിന്നു ഉണർന്നു വന്നു. സുജാത പതിവിലും സന്തോഷവതിയായി. അവളിലെ മാറ്റം മീരയും ശ്രദ്ധിച്ചു. രണ്ടുപേരുടെയും സന്തോഷം നിറഞ്ഞ ഇടപെടൽ ആ യാത്രയിലുട നീളം സഹയാത്രികർക്കും വലിയ ആവേശമാണ് നൽകിയത്.

ഒരു ആഴ്ചയോളം നീണ്ട വിനോദയാത്ര സുജാതയെ ഒരുപാട് ഉന്മേഷവതിയാക്കി. മാത്രമല്ല, ജയപാലുമായി ഗാഢമായ ആത്മബന്ധം ഉടലെടുക്കുകയും ചെയ്‌തു. യാത്ര കഴിഞ്ഞു വന്നശേഷം രണ്ടുപേരും ദിവസവും ഫോണിൽ സംസാരിക്കുന്നതും ശീലമായി.

വീട്ടിലെ ജോലികൾ ചെയ്യുന്ന സമയമൊഴികെ, ബാക്കി വേളകളിലൊക്കെ ഫോണിലൂടെയോ നേരിട്ടോ അവർ പരസ്പരം സംസാരിച്ചു കൊണ്ടേയിരുന്നു. രാജ് വേർപിരിഞ്ഞതിനുശേഷം ഇത്രയും സന്തോഷഭരിതമായ ദിനങ്ങൾ സുജാത അനുഭവിച്ചിട്ടേയില്ല. ദിവസങ്ങൾ ശരവേഗം കടന്നു പോവുകയായിരുന്നു. ഇതിനിടയിൽ ഒരു പുലരിയിൽ പതിവു നടത്തത്തിന് ജയപാൽ എത്തിച്ചേർന്നില്ല. സുജാത കുറച്ചു കാത്തുവെങ്കിലും ആളെ കണ്ടില്ല.

“എന്തെങ്കിലും തിരക്കിലായി കാണും, മോൻ വീട്ടിലുള്ളതല്ലേ.” സുജാത സ്വയം വിശ്വസിപ്പിക്കാൻ ഇങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു. എന്തായാലും ഒന്നു ഫോൺ ചെയ്യാമല്ലോ. അതും ഉണ്ടായില്ലല്ലോ. അവൾ തിരിച്ചു വീട്ടിലേക്ക് നടന്നു. ഫോൺ ചെയ്‌തു. പക്ഷേ ഫോൺ എടുക്കുന്നില്ല. അവൾ അന്നത്തെ നടത്തത്തിനു ശേഷം വീട്ടിലെത്തി അത്യാവശ്യ ജോലികളൊക്കെ ചെയ്‌ത ശേഷം ജയപാലിന്‍റെ വീട്ടിലേക്ക് നടന്നു. വീടിനു മുന്നിൽ എത്തിയപ്പോൾ അവിടെ അടിച്ചു വാരാൻ വരുന്ന സ്ത്രീ മുറ്റത്തു നിൽപ്പുണ്ട്.

“ജയപാൽ ഇല്ലേ?”

“ഉണ്ടല്ലോ, അകത്തുണ്ട്.”

“അസുഖം വല്ലതും? ഇന്നു പുറത്തേക്ക് കണ്ടില്ല.”

സുജാത അവരോട് അന്വേഷിച്ചു. “സാറിന് കുഴപ്പമൊന്നുമില്ല. ഇന്നലെ ഇവിടത്തെ നായ് ചത്തു പോയി.” അവർ ശബ്ദം താഴ്ത്തി പറഞ്ഞു.

“എന്താ പറഞ്ഞേ, എന്തു പറ്റി ബെല്ലയ്ക്ക്?”

സുജാത വിശ്വാസം വരാതെ എടുത്തു ചോദിച്ചു. ഇന്നലെയും താൻ അവളെ കണ്ടതാണല്ലോ.

“വൈകുന്നേരമായപ്പോ എവിടെന്നോ ഒരു പാമ്പ് ഇഴഞ്ഞു വന്നു. അതിനെ നായ് എടുത്തു കടിച്ചു കുടഞ്ഞു. പക്ഷേ പാമ്പിന്‍റെ കടിയേറ്റു. ആശുപത്രിയിൽ കൊണ്ടുപോയി, കാര്യമുണ്ടായില്ല.”

“ഓഹ്! ബെല്ല!”

സുജാത വീടിനകത്തേക്കു ഓടിച്ചെന്നു. ലിവിംഗ് റൂമിലെ സോഫയിൽ ദുഃഖിതനായി ജയപാൽ ഇരിക്കുന്നുണ്ടായിരുന്നു. സുജാതയെ കണ്ടപ്പോൾ കൊച്ചു കുഞ്ഞിനെപ്പോലെ ജയപാൽ വിതുമ്പി.

(തുടരും)

വില്‍ യു മാരി മീ… ഭാഗം 1

സുജാതയ്ക്ക് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവൾ ഒട്ടും മറച്ചു വയ്ക്കാതെ പൊട്ടിച്ചിരിച്ചു കൊണ്ടിരുന്നു. മീരയ്ക്കും ചിരി വരുന്നുണ്ടെങ്കിലും പരിസരബോധം വന്നതു കൊണ്ട് കടിച്ചുപിടിച്ചു. പ്രഭാത നടത്തത്തിനിറങ്ങിയവരെല്ലാം സുജാതയുടെ ചിരി കണ്ട് ഒരുതരം നോട്ടം നോക്കുന്നുണ്ട്. ചിലരുടെ മുഖത്ത് എന്തോ അദ്ഭുതം ദർശിച്ച ഭാവമാണ്. ഇതെല്ലാം ശ്രദ്ധിച്ചതു കൊണ്ടാണ് മീര ചിരി ഒതുക്കിയത്.

സുജാതയ്ക്ക് 50 വയസ്സ് ആയിട്ടുണ്ട്. പക്ഷേ സുജാതയുടെ സ്റ്റൈലും, ജീവിതത്തോടുള്ള കാഴ്ചപ്പാടും അവരുടെ സമപ്രായക്കാരേക്കാൾ വളരെ വ്യത്യസ്തമാണ്. അതുകൊണ്ടാവണം ഏത് ആൾക്കൂട്ടത്തിലും, എത്ര ചെറുപ്പക്കാർക്കിടയിലും ഈ പ്രായത്തിലും താരമാണ് സുജാത.

സത്യത്തിൽ ഈ കൊച്ചു വെളുപ്പാൻ കാലത്തും സംഭവിച്ചത് അതൊക്കെ തന്നെയാണ്. സുജാതയിൽ നിന്ന് ശ്രദ്ധ മാറ്റാൻ പെട്ടെന്നാർക്കും കഴിയില്ല.

യഥാർത്ഥത്തിൽ ഒരു കൊച്ചു മുംബൈ ആണ് രാജേന്ദ്രനഗർ എന്നു പറയാം. ഗോപുർ ഭാഗത്തു നിന്ന് രാജേന്ദ്രനഗറിലേക്ക് പോകുന്ന റിംഗ് റോഡിൽ പ്രഭാത സവാരി ചെയ്യാനെത്തുന്നവരുടെ തിരക്കാണ്. ആ പരിസരത്തുള്ള ഐഡിയൽ ഹൗസിംഗ് കോളനിയിൽ നിന്നുള്ള വരാണ് അവിടെ നടക്കാൻ വരുന്നവരിൽ ഭൂരിഭാഗവും. രാവിലെയും രാത്രിയും ആ ഭാഗത്തെ മനോഹരമായ വീതിയേറിയ റോഡുകളിൽ നടക്കാനും, സൊറ പറഞ്ഞിരിക്കാനും വരുന്നവരുടെ തിരക്കാണ്.

ആ കോളനിയിലാണ് സുജാതയുടെ താമസം. ഭർത്താവ് പട്ടാളത്തിൽ നിന്ന് വിരമിച്ച കേണൽ രാജ്കുമാർ. അദ്ദേഹം രണ്ട് വർഷം മുമ്പ് മരണമടഞ്ഞു. ഒരു റോഡപകടത്തിലാണ് അന്ത്യം സംഭവിച്ചത്. വളരെ ഊർജസ്വലനായ സാഹസികത ഇഷ്‌ടപ്പെടുന്ന വ്യക്‌തിയായിരുന്നു. അദ്ദേഹത്തോടൊപ്പം ജീവിതം ഒരു ആഘോഷമാക്കി തന്നെയാണ് സുജാത ജിവിച്ചിരുന്നത്.

അവിചാരിതമായി രാജ് വേർപിരിഞ്ഞുവെങ്കിലും യാഥാർത്ഥ്യം സ്വീകരിച്ച് തന്‍റെ ജീവിതം വഴി തിരിച്ചു വിടാനുള്ള ആർജവം സുജാതയ്ക്കുണ്ടായിരുന്നു. രാജിനെപ്പോലൊരു വ്യക്‌തിയ്ക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം, അതാണ്.

എപ്പോഴും ചിരിക്കാൻ ഇഷ്‌ടപ്പെടുന്ന ഒരു വ്യക്‌തിയുടെ ഓർമ്മയിൽ മറ്റൊരാൾ കരഞ്ഞു ജീവിക്കുന്നതു കൊണ്ടെന്തു കാര്യം. അവർക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല സ്മരണാജ്ഞലി സന്തോഷമായി ജീവിതം തുടരുകയാണ്. സുജാത അങ്ങനെയാണ് വിശ്വസിച്ചിരുന്നത്.

6 മാസം മുമ്പാണ് ഒരേയൊരു മകൾ ഗോപികയുടെ വിവാഹം വളരെ ആർഭാടത്തോടെ നടത്തിയത്. അവൾ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. കൂടെ ജോലി ചെയ്യുന്ന സമീർ ആണ് വിവാഹം ചെയ്തത്. അവർ പൂനെയിലാണ് താമസം.

ചിട്ടയായ ജീവിതരീതികളും, ഭക്ഷണശീലവും വ്യായാമവും സുജാതയ്ക്ക് 50ലും 30ന്‍റെ ഊർജസ്വലത നൽകി. 50 പ്രായം വെറും ഒരു സംഖ്യ മാത്രമാണെന്ന് അവളെ കണ്ടാൽ ആരും പറഞ്ഞു പോകും.

ആ ദിവസം മീരയ്ക്ക് പ്രഭാത സവാരിയ്ക്ക് എത്താൻ കഴിഞ്ഞില്ല. അന്ന് സുജാത പതിവുപോലെ വ്യായാമത്തിനായി രാവിലെ തന്നെ പുറത്തിറങ്ങി. പതിവു നടത്തം ഒരു കാരണവശാലും മുടക്കാൻ ഇഷ്‌ടമില്ല സുജാതയ്ക്ക്. തനിച്ചായതിനാൽ സാധാരണയിലും വേഗതയിൽ അവൾ നടക്കാൻ തുടങ്ങി. രണ്ടു കിലോമീറ്റർ ആണ് നടക്കാറുള്ളത്. ഇന്നും ഏകദേശം അത് പൂർത്തിയാക്കി. വീട്ടിലേക്ക് മടങ്ങാനുള്ള സമയമായി.

അപ്രതീക്ഷിതമായാണ് അതു സംഭവിച്ചത്. സമീപത്തെ മതിൽ എടുത്തു ചാടി ഒരു നായ സുജാതയുടെ ദേഹത്തേക്ക് ശക്‌തിയായി വന്നിടിച്ചു. പെട്ടെന്നുള്ള വരവായതിനാൽ സുജാത റോഡിൽ തട്ടിത്തടഞ്ഞു വീണു പോയി. അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു. പക്ഷേ കഴിയുന്നില്ല, പിന്നാലെ വന്ന സ്ത്രീ സുജാതയെ പിടിച്ചെഴുന്നേൽപിച്ചു. എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലായില്ല സുജാതയ്ക്ക്. അപ്പോഴാണ് മധ്യവയസു തോന്നുന്ന ഒരു മനുഷ്യൻ ആ നായയെ ചങ്ങലയിൽ പിടിച്ച് അടുത്തേക്ക് വന്നത്.

“സോറി മാഡം” അയാൾ അങ്ങേയറ്റം വ്യസനത്തോടെ സുജാതയോടെ ക്ഷമ ചോദിച്ചു.

“ബെല്ല ഇങ്ങനെ ഒരു പണി തരുമെന്ന് ഞാൻ കരുതിയില്ല. സാധാരണ വളരെ ശാന്തയായിട്ടാണ് എന്‍റെ കൂടെ നടക്കാൻ ഇറങ്ങാറ്. ഒന്ന് ഞാൻ കൂട് തുറന്നപ്പോഴേ അവൾ എടുത്തുചാടി ഓടി… എന്തെങ്കിലും പറ്റിയോ മാഡം?”

“ഏയ്… സാരമില്ല. എനിക്ക് കുഴപ്പമൊന്നുമില്ല.” ഡ്രസ്സിൽ പറ്റിപ്പിടിച്ച ചെളി കൈ കൊണ്ടു തുടച്ച് സുജാത പുഞ്ചിരിയോടെ പ്രതികരിച്ചു.

“മാഡം… ഇതാ ഈ ടവൽ കൊണ്ട് തുടച്ചോളൂ.” അയാൾ തന്‍റെ പോക്കറ്റിൽനിന്ന് തൂവാല എടുത്ത് അവൾക്കു നേരെ നീട്ടി. അവൾ അത് വാങ്ങി ചെളിയും പൊടിയും തുടച്ചു.

നടക്കാനിറങ്ങുമ്പോഴൊക്കെ അയാളെ സുജാത കാണാറുണ്ട്. മിക്കവാറും വെള്ള ടീഷർട്ടും, കറുത്ത ട്രാക്ക് സ്യൂട്ടുമാണ് വേഷം. ദിവസവും കാണാറുണ്ടെങ്കിലും ഇന്നാണ് ആദ്യമായി സംസാരിക്കാനിടയായത്. സുജാത ടവൽ തിരികെ നൽകി കൊണ്ട് അയാൾക്കൊപ്പം മുന്നോട്ടു നടക്കാൻ തുടങ്ങി.

“എന്‍റെ പേര് ജയപാൽ! മാഡത്തിന്‍റെ?” അയാൾ ജിജ്ഞാസയോടെ അവളെ നോക്കി.

“ഞാൻ സുജാത.”

പിന്നീട് അയാൾ ആ നായ്ക്കുട്ടിയെ സ്നേഹശാസനയോടെ കൂടെ നടത്തി സുജാതയെ വീടു വരെ അനുഗമിച്ചു. വീടിനടുത്തെത്തിയപ്പോൾ സുജാത അയാൾക്ക് ബൈ പറഞ്ഞു കൊണ്ട് ഗേറ്റു തുറക്കാനായി താക്കോൽ എടുത്തു.

“ഓക്കെ ബൈ, വിൽ സി യു” ഗേറ്റ് തുറക്കവേ, പിന്നിൽ നിന്ന് ജയപാലിന്‍റെ എക്സ്ക്യൂസ് മീ കേട്ട് അവൾ പിന്തിരിഞ്ഞു നോക്കി.

“ഒരു ഗ്ലാസ് വെള്ളം കിട്ടുമോ?”

ആ ചോദ്യവും മട്ടും ഭാവവുമൊക്കെ കണ്ടപ്പോൾ സുജാതയ്ക്ക് ചിരി വന്നു. “പിന്നെന്താ… തീർച്ചയായും വരൂ.” അവൾ വാതിൽ തുറന്ന് അകത്തേക്ക് നടന്നു കൊണ്ട് ക്ഷണിച്ചു. ബെല്ലയെ ഗേറ്റിൽ കെട്ടിയിട്ട് ജയപാൽ അകത്തേക്ക് വന്നു. അപ്പോഴെക്കും സുജാത വെള്ളമെടുത്തെത്തി. അയാൾ വെള്ളം വാങ്ങിക്കുടിച്ചിട്ട് സ്വീകരണമുറിയിലെ കൗതുകമുള്ള അലങ്കാരങ്ങളിൽ ശ്രദ്ധിച്ചു.

“ഇരിക്കൂ” അവൾ വെള്ളം കൊണ്ടു വന്ന ട്രേ മേശപ്പുറത്തു വച്ച് ജയപാലിനോട് ആതിഥ്യ മര്യാദ കാണിച്ചു.

“താങ്ക്സ്… നടന്നിട്ടും, ബെല്ലയുടെ പിന്നാലെ ഓടിയിട്ടുമാവും, വല്ലാത്ത ദാഹം തോന്നി.” അയാൾ വെള്ളം ഒറ്റവലിക്കു കുടിച്ചു തീർത്തു.

“ശരി, ഞാനിറങ്ങട്ടെ, ഇവിടെ വേറെയാരുമില്ലേ, യുവർ ഹസ്, കിഡ്സ്?” അയാൾ കസേരയിൽ നിന്നെഴുന്നേറ്റ് ഔപചാരികമായി ചോദിച്ചു.

“എന്‍റെ ഭർത്താവ് ജീവിച്ചിരിപ്പില്ല. ഒരു മകൾ ഉണ്ട്. വിവാഹിതയാണ്.”

“ഓഹ്… ഞാൻ വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കൂ. അറിവില്ലാതെ ചോദിച്ചു പോയതാണ്.”

“ഇതിൽ മാപ്പ് ചോദിക്കാൻ എന്താണുള്ളത്. സംഭവിക്കേണ്ടത് സംഭവിച്ചല്ലോ. അതിൽ ഇനി ഫീൽ ചെയ്യേണ്ടതില്ലല്ലോ.” ഇത്രയും സംസാരിച്ചപ്പോൾ തിരിച്ചു ചോദിക്കാതിരിക്കാൻ സുജാതയ്ക്കും കഴിഞ്ഞില്ല. ജയപാൽ വിവാഹമോചിതനാണ്. ഭാര്യയായിരുന്ന സ്ത്രീ ഇപ്പോൾ താമസിക്കുന്നത് അന്നപൂർണ്ണ കോളനിയിലാണ്. ഒരു മകനുണ്ട്. അവൻ പഠിക്കുകയാണ്. വിദേശത്താണ്.

ജയപാൽ മടങ്ങിയതിനു ശേഷം സുജാത കുറച്ചുനേരം ആ സംഭവങ്ങളെക്കുറിച്ചും ജയപാലിനെ കുറിച്ചും ആലോചിച്ചിരുന്നു. വളരെ ശാന്തവും സൗമ്യവുമായ പ്രകൃതം. അയാളുടെ കണ്ണുകളിൽ വിഷാദം തളം കെട്ടി നിൽക്കുന്നുണ്ട്. എല്ലാവർക്കും ഉണ്ട് ഒളിച്ചു വച്ച സങ്കടങ്ങൾ. അത് പലർക്കും പല രീതിയിലാണല്ലോ അനുഭവപ്പെടുക. സുജാത താമസിയാതെ തന്‍റെ ദൈനംദിന കാര്യങ്ങളിലേക്ക് കടന്നു. മടി പിടിച്ചിരിക്കുന്ന ശീലം ഇല്ലാ ത്തതിനാൽ വീട്ടിലെ കാര്യങ്ങൾ വളരെ വേഗം അവൾ ചെയ്‌തു തീർത്തു.

സുഖമില്ലാത്തതിനാൽ മീര പിറ്റേന്നും ഉണ്ടായിരുന്നില്ല. നടക്കാനായി തനിച്ച് രാവിലെ റിംഗ് റോഡിലെത്തിയപ്പോൾ തലേ ദിവസത്തെ സംഭവം സുജാത ഓർമ്മിച്ചു. അവളുടെ കണ്ണുകൾ നടക്കാനിറങ്ങിയവർക്കിടയിൽ ആകാംക്ഷയോടെ പരതുന്നുണ്ടായിരുന്നു.

നീല ഷർട്ടും കറുത്ത ട്രാക്ക്സ്യൂട്ടും ധരിച്ച് ജയപാൽ അൽപം അകലെ നടക്കുന്നത് അവൾ കണ്ടുപിടുച്ചു. അവൾ വേഗത്തിൽ നടന്ന് അയാൾക്കൊപ്പമെത്തി. “ഗുഡ്മോണിംഗ് ജയപാൽ സർ”

“വെരി ഗുഡ്മോണിംഗ്”

“ഇന്ന് ബെല്ല ഇല്ലേ?” സുജാത കുസൃതി ചിരിയോടെ ചോദിച്ചു.

“ഹ…ഹ… അവളെ നേരത്തെ പുറത്തിറക്കി തിരിച്ചു കൊണ്ടു പോയി കൂട്ടിലാക്കി. ഇന്നലെ ചില്ലറ പണിയാണോ അവൾ തന്നത്?”

“അങ്ങനെയൊന്നും ചെയ്യേണ്ട. അവൾ എന്നെ ഇടിച്ചപ്പോൾ ഞാൻ ബാലൻസ് തെറ്റിപ്പോയതല്ലേ. അല്ലാതെ എനിക്ക് പേടിയൊന്നുമില്ല” സുജാത ചിരിച്ചു.

“കൂട്ടുകാരിയെ കണ്ടില്ലല്ലോ? എന്തുപറ്റി?” സുജാത ഒന്നു അമ്പരന്നു. അപ്പോൾ തന്നെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നോ നേരത്തെ! “അവൾ വന്നില്ല. സുഖമില്ല. നാളെ മുതൽ വരുമായിരിക്കും.”

സുജാത ഒന്നു നിർത്തിയിട്ട് വീണ്ടും ചോദിച്ചു.

“ഞാൻ കൂട്ടുകാരിയുടെ കൂടെയാണ് വരുന്നതെന്ന് എങ്ങനെ മനസ്സിലായി?”

“നിങ്ങൾ രണ്ടാളും കൂടി നടക്കു ന്നത് ഞാൻ മുമ്പ് കണ്ടിട്ടുണ്ട്, സിമ്പിൾ!”

“പക്ഷേ ഞാൻ താങ്കളെ ആദ്യമായിട്ടാണ് ഇന്നലെ കണ്ടത്.” സുജാത?അയാളുടെ ഭംഗിയുള്ള തായ്‍ലെന്‍റ് മെയ്ഡ് ഷൂ ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു.

“നിങ്ങൾ രണ്ടുപേരും കൂടി നടക്കുമ്പോൾ ചുറ്റും ഉള്ളവരെ ശ്രദ്ധിക്കാറു പോലുമില്ല.”

“സോറി, ഞാൻ അങ്ങനെയാണ്. കിട്ടുന്ന സമയം അടിച്ചു പൊളിച്ചു ചിരിച്ചു ജീവിക്കാനാണ് ഇഷ്‌ടം. ഈ പ്രായത്തിൽ ഈ ആറ്റിറ്റ്യൂഡ് ചിലപ്പോൾ ഒരു കുറവായിട്ട് തോന്നാം. പക്ഷേ എനിക്ക് അങ്ങനെ പ്രായത്തിന്‍റെ മേൽ സീരിയസ്നസിന്‍റെ മൂടുപടം ഇട്ട് നടക്കാൻ അറിയില്ല.”

“അയ്യോ, ഞാൻ പറഞ്ഞത് മോശം സെൻസിലല്ല. ഞാൻ ശ്രദ്ധിച്ച കാര്യം പറഞ്ഞുവെന്നേയുള്ളൂ. എന്നോട് ക്ഷമിക്കൂ.” ജയപാൽ നേർത്ത ചമ്മലോടെ ചിരിച്ചു.

“ഹഹ… നമ്മളിങ്ങനെ പരസ്പരം സോറി പറഞ്ഞു കളിക്കുകയാണല്ലോ.” സുജാത ചിരി അമർത്താൻ ശ്രമിച്ചുവെങ്കിലും അതൊരു പൊട്ടിച്ചിരിയിൽ അവസാനിച്ചു.

തുടർന്നുള്ള മൂന്നു ദിവസങ്ങളിലും മീര നടക്കാൻ വന്നില്ല. ആ ദിവസങ്ങളിൽ ജയപാലിനൊപ്പമാണ് സുജാത നടന്നത്. രണ്ടുപേരും നല്ല ചങ്ങാതിമാരാവുകയും ചെയ്‌തു.

സുജാത ഒരു കിലുക്കാംപെട്ടിയാണെങ്കിൽ ജയപാൽ കാര്യമാത്രമായി സംസാരിക്കുന്ന ശാന്തപ്രകൃതനായിരുന്നു. എങ്കിലും രണ്ടുപേരുടെയും സൗഹൃദത്തിന് അതൊന്നും തടസമായതേയില്ല.

ഒരാഴ്ചയ്ക്കു ശേഷം മീര മടങ്ങി വന്നപ്പോൾ സുജാത, ജയപാലിനെ അവൾക്കു പരിചയപ്പെടുത്തി. മൂവരും കൂടി പ്രഭാത സവാരി നടത്തിയെങ്കിലും മൂന്നുപേർക്കും എന്തോ ഒരു അസ്വഭാവികത തോന്നുകയും ചെയ്തു. അന്ന് നടത്തം കഴിഞ്ഞ് മീര സുജാതയുടെ വീട്ടിലേക്ക് വന്നു. സുജാത ചായ ഉണ്ടാക്കാൻ തുടങ്ങവേ മീര കിച്ചൻ സ്ലാബിൽ ഇരുന്നു.

“സുജു, ആക്വച്ലി എന്താ ഇവിടെ സംഭവിച്ചത്?”

“എന്ത്? എന്തു സംഭവിച്ചു?” സുജാത അതിശയത്തോടെ മീരയെ നോക്കി.

“ഓഹോ! നീ ചുമ്മാ കളിക്കല്ലേ! കണ്ണടച്ച് പാൽ കട്ടു കുടിക്കുമ്പോൾ പൂച്ച യുടെ ചിന്ത ആരും കാണുന്നില്ല എന്നാ”

“അതുശരി, നീ ജയപാലിന്‍റെ കാര്യമാണോ പറഞ്ഞത്? ഹീ ഈസ് മൈ ഫ്രണ്ട്. അദ്ദേഹത്തെ കാണുന്നതും മിണ്ടുന്നതും എനിക്ക് ഇഷ്‌ടമാ… ഇപ്പോൾ നിനക്ക് സമാധാനമായില്ലേ?” സുജാത പൊട്ടിച്ചിരിയോടെ ചോദിച്ചു.

“ഇല്ല, എനിക്ക് സമാധാനമായില്ല. എന്‍റെ പ്രശ്നം ഇവിടന്ന് തുടങ്ങുന്നേയുള്ളൂ. ഇനി എന്തായിത്തീരും എന്ന് എനിക്ക് കൺഫ്യൂഷനുണ്ട്.” മീര തലയ്ക്ക് കൈ കൊടുത്ത് ചിരി അമർത്തി.

“ഹും… എനിക്കറിയില്ല. ആ കക്ഷിയെ എനിക്കെന്തോ ഇഷ്‌ടപ്പെട്ടു. സാധാരണ ആളുകളിൽ നിന്ന് വേറിട്ടു നിൽക്കുന്ന എന്തോ ഒരിത് ആൾക്കുണ്ട്.”

“പിന്നെ മുന്നോട്ടുള്ള കാര്യം, അതൊക്കെ വരുന്നേടത്തു വച്ചു കാണാം. നീ അതൊന്നും ഓർത്തു വിഷമിക്കണ്ട. ജീവിതമല്ലേ, അതങ്ങ് ഒഴുകിക്കൊണ്ടിരിക്കും.”

സുജാത തന്‍റെ മനസ്സിലൊന്നും ഒളിക്കാതെ തുറന്നു പറഞ്ഞു.

“കാര്യമൊക്കെ ശരി, നിന്‍റെ ഫിലോസഫിയും കൊള്ളാം. സൂക്ഷിച്ചും കണ്ടും നിന്നാൽ നിനക്കു നല്ലത്.”

മീരയ്ക്ക് സുജാതയുടെ നിസ്സാര ഭാവം ഒട്ടും ഇഷ്‌ടമായില്ല. എന്തു പറഞ്ഞാലും അവളിങ്ങനെയാണ്. യാതൊരു കുലുക്കവുമില്ല.

“ഡോണ്ട് വറി ടീ, സംഭവിക്കുന്നതെല്ലാം നല്ലതിന് എന്നു കേട്ടിട്ടില്ലേ, നാം കണ്ടുമുട്ടുന്ന ഓരോ വ്യക്‌തിയ്ക്കും എന്തെങ്കിലും നിയോഗം നമ്മുടെ ലൈഫിലുണ്ടാകും. അത്രേം കരുതിയാ മതി.”

മീര ചായ കുടിച്ചു പിരിഞ്ഞ ശേഷ മാണ് സുജാത ശരിക്കും ആലോചിക്കാൻ തുടങ്ങിയത്. മീര പറഞ്ഞതിൽ ഒരു സത്യമില്ലേ, തനിക്ക് അയാളോട് സത്യത്തിൽ എന്തോ ഒരു താൽപര്യം ഇല്ലേ? അതുവെറും കൗതുകമാണോ? സൗഹൃദത്തിനപ്പുറം ഒരു ആകർഷണം തോന്നിത്തുടങ്ങിയോ?

രാജ് വിട്ടുപിരിഞ്ഞതിനു ശേഷം ഇങ്ങനെ ഒരു ആളോട് ആദ്യമായിട്ടാണ് ഇഷ്‌ടം തോന്നുന്നത്. ബന്ധുമിത്രാദികളുടെയെല്ലാം ശരിയായ മുഖം മനസ്സിലാക്കാനുള്ള കാലയളവു കൂടിയായിരുന്നു ഈ രണ്ടു വർഷം. പണം തന്നെയാണ് ബന്ധത്തേക്കാൾ വലുതെന്ന അനുഭവങ്ങൾ പലരിൽ നിന്നും ഉണ്ടായി. മകൾ ഗോപികയും അവളുടെ ഭർത്താവും പിന്നെ മീരയും മാത്രമാണ് തനിക്ക് വിശ്വസിക്കാൻ തോന്നുന്ന ഉറ്റവർ. ബാക്കി എല്ലാവരും ആടിന്‍റെ തോലിട്ട ചെന്നായ്ക്കളെ പോലെയാണ്. ഗോപിക, വിവാഹിതയായി സ്വന്തം ജീവിതം തുടങ്ങിയ ശേഷം കടുത്ത ഏകാന്തത തനിക്ക് തോന്നിയിട്ടുണ്ട്. ഇതിനിടയിൽ മീരയാണ് അപ്പോഴും ഇപ്പോഴും ആശ്വാസം. സോഷ്യൽ ലൈഫിൽ ഒരുപാടു പേർ വന്നു പോകുന്നു. പക്ഷേ മനസ്സിലുള്ള കാര്യങ്ങൾ പങ്കുവയ്ക്കാൻ എന്തിനു ഒരു സിനിമ കാണാൻ പോകാൻ മനസ്സിനിണങ്ങിയ ഒരു കൂട്ട് ഇല്ല.

ജയപാലിന്‍റെ കണ്ണുകൾ ആ മനസ്സിന്‍റെ അകത്തു നിന്ന് നോക്കുന്ന പോലെ വ്യക്‌തമായി കാണാം. മനസ്സിന്‍റെ ജാലകമാണ് കണ്ണുകൾ എന്നുപറയുന്നത് വെറുതെയല്ല. ജയപാലിനെ കണ്ടുമുട്ടിയിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. ഒരാഴ്ചയ്ക്കിടയിൽ ജയപാൽ സംസാരിച്ച കാര്യങ്ങൾ പോലും, അയാളെ പോലെ തന്നെ അവളുടെ മനസ്സിൽ പതിഞ്ഞു പോയി. അടുത്ത ദിവസങ്ങളിൽ മീരക്കൊപ്പം നടക്കാനിറങ്ങുമ്പോൾ, ചിരിയിലും ചെറിയൊരു കുശലാന്വേഷണത്തിലും ഒതുക്കി തന്‍റെ സൗഹൃദത്തെ ഒളിപ്പിക്കാൻ സുജാത ശ്രമിച്ചു. രണ്ടാഴ്ചയ്ക്കു ശേഷം കുടുംബത്തോടൊപ്പം ഗോവയ്ക്ക് പോകാൻ മീര തീരുമാനിച്ചു.

“നീ തനിച്ചാവുമല്ലോ സുജു, ഞങ്ങൾക്കൊപ്പം വരൂ.” അന്ന് നടക്കാനിറങ്ങിയപ്പോൾ മീര അവളെ ഓർമ്മിപ്പിച്ചു.

“ഞാനില്ല മീര, നിങ്ങളെല്ലാം ഭർത്താക്കന്മാരുടെയും മക്കളുടെയും കൂടെ നടക്കുമ്പോൾ ഞാൻ തനിച്ചായി പോകില്ലേ. അതിലും ഭേദം ഇവിടെ തന്നെ ഇരിക്കുന്നതാ.” സുജാതയ്ക്ക് താൽപര്യം തോന്നിയില്ല. അവൾക്ക് യാത്ര ഒഴിവാക്കാനായിരുന്നു ഇഷ്ടം.

“എന്നാൽ നീ ഒരു കാര്യം ചെയ്യൂ. നിന്‍റെ ഫ്രണ്ടിനോട് ചോദിക്ക്. കൂടെ പോരുന്നോ എന്ന്.” മീര പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞു.

“അതു കൊള്ളാമല്ലോ. നല്ല ഐഡിയ. ഞാനങ്ങനെ ഒരു കാര്യം ചിന്തിച്ചതേയില്ല.” സുജാത ചിരിച്ചു.

“ശരി നമുക്ക് നോക്കാം.”

രാജ് ഉള്ള സമയത്ത് വർഷത്തിൽ രണ്ടുപ്രാവശ്യം വിനോദയാത്ര പോകുന്നത് പതിവായിരുന്നു. പിന്നീട് യാത്രകളെ കുറിച്ചോ പിക്നിക്കിനോ കുറിച്ചോ കാര്യമായി ചിന്തിച്ചിട്ടില്ല. പോകേണ്ട എന്നു തീരുമാനമൊന്നുമില്ല. പക്ഷേ പോകാൻ പറ്റിയൊരു കൂട്ടോ, മനസ്സോ ഉണ്ടായിരുന്നില്ല. ഇപ്പോൾ ഒരു ആഗ്രഹം തോന്നുന്നു. ഗോവയ്ക്ക് മീരയുടെ കൂടെ പോകുമ്പോൾ ജയപാലിനെയും വിളിച്ചാലോ… മറ്റൊന്നും ആലോചിക്കാൻ മെനക്കെടാതെ സുജാത, അയാളെ ഫോണിൽ വിളിച്ചു. കാര്യം പറഞ്ഞപ്പോൾ ജയപാലിന് മടി.

“അയ്യോ സുജ, ഞാൻ തന്‍റെ ഫ്രണ്ട്സിന്‍റെ കൂടെ വന്നാൽ ശരിയാവുമോ? അവരൊന്നും എന്നെ അറിയില്ല. പിന്നെ ഞാനും അറിയില്ല. മാത്രമോ, ഇവിടെ ബെല്ലയുടെ കാര്യം ആരു നോക്കും?” അയാൾ തന്‍റെ പ്രയാസം തുറന്നു പറഞ്ഞു.

“ഓഹോ… വരാതിരിക്കാൻ ഓരോ ഒഴിവു പറയുവാണോ? എന്‍റെ കൂട്ടുകാർക്കൊപ്പം കൂടാൻ ഒരു പ്രയാസവും ഉണ്ടാകില്ല. അതു ഞാൻ ഉറപ്പു തരാം. ബെല്ലയെ ഒരു ഹോസ്റ്റലിൽ ഏൽപിക്കൂ.” അത്രയും പറഞ്ഞിട്ട് അവൾ ഫോൺ വച്ചു. അന്നു വൈകിട്ട് ആളുകളോട് ചോദിച്ച് മനസ്സിലാക്കി, ജയപാലിന്‍റെ വീട്ടിൽ അവൾ എത്തി. കോളിംഗ് ബെൽ അടിച്ചു. ഡോർബെൽ കേട്ട് വാതിൽ തുറന്ന ജയപാൽ അക്ഷരാർത്ഥത്തിൽ ഞെട്ടി പ്പോയി.

“ആഹാ… സുജയോ… അതിശയമായിരിക്കുന്നല്ലോ.”

“എനിക്ക് അകത്തേക്ക് വരാമോ?” സൂജാത ജയപാലിനോട് അനുവാദം ചോദിച്ചു.

സുജാതയെ കണ്ട് അന്തംവിട്ടുപോയ ജയപാൽ വാതിക്കൽ തന്നെ നിൽക്കുകയായിരുന്നു.

(തുടരും)

സാഗരസംഗമം ഭാഗം – 3

എന്നാൽ ഹൃദയത്തിനേറ്റ മുറിവുകളാണ് ശരീരത്തിനേറ്റ മുറിവുകളേക്കാൾ വലുതെന്ന് അദ്ദേഹമെഴുതി. എന്‍റെ അഭാവം ആ ഹൃദയത്തെ വല്ലാതെ മുറിപ്പെടുത്തിയെന്നും…

അച്‌ഛന്‍റെ പണത്തിന്‍റെ സ്വാധീനവും, ഉയർന്ന പോലീസ് ഉദ്യോഗസ്‌ഥനുമായുള്ള കൂട്ടുകെട്ടും നീണ്ടനാൾ അദ്ദേഹത്തെ കാരാഗൃഹത്തിലാക്കി

ഒരുനാൾ അച്‌ഛൻ അമ്മയോടു തർക്കിച്ച് പറയുന്നതു കേട്ടു. “ഈ ഫഹദ് സാർ എന്നു പറയുന്നവൻ പക്കാ വർഗ്ഗീയ വാദിയാണു കേട്ടോ. ഇവളെ അവൻ കെട്ടി മതം മാറ്റാനാണ് ഉദ്ദേശിച്ചിരുന്നത്. ഞാൻ ചെല്ലുമ്പോൾ ഇവൾ തനി മുസ്ലീം സ്ത്രീയായി വേഷവിധാനം ചെയ്‌തിരുന്നു. അവൾ ശരിയ്ക്കും ഹിന്ദുവാണെന്നറിഞ്ഞാൽ എല്ലാ ഹിന്ദുക്കളും അവനെതിരായി തിരിയുകയും ചെയ്യുമായിരുന്നു. അതാണ് ആ നാട്ടിൽ ഞാൻ ചെന്നപ്പോൾ ഉണ്ടായ സംഘർഷത്തിൽ നിന്നും മനസ്സിലായത്. ഏതായാലും ഭാഗ്യം കൊണ്ടാണ് അതൊരു വലിയ ലഹളയായി പരിണമിയ്ക്കാതിരുന്നത്. ഞാൻ പോലീസിനെയും കൊണ്ട് ചെന്നതാണ് ഏറ്റവും വലിയ ഭാഗ്യായത്. അല്ലെങ്കിൽ ഒരു വലിയ ലഹളയുണ്ടായി ഞങ്ങളും അതിൽ പെട്ടുപോയേനെ. നിന്‍റെ മോളെ ഇങ്ങനെ ജീവനോടെ കിട്ടിയത് എന്‍റെ മിടുക്കു കൊണ്ടാണെന്ന് കരുതിയ്ക്കോ. അല്ലെങ്കിൽ അവളുടെ കത്തിക്കരിഞ്ഞ ശവമേ നിനക്ക് കിട്ടുമായിരുന്നുള്ളൂ.”

എന്നെ വീട്ടുതടങ്കലിലിട്ടതിൽ മനംനൊന്ത് അച്‌ഛനോടു തർക്കിക്കാൻ ചെന്ന അമ്മയുടെ നാവടഞ്ഞുപോയി. അച്‌ഛൻ ചെയ്‌തതു തന്നെയാണ് ശരിയെന്ന് അമ്മയ്ക്കും ബോധ്യമായി. അമ്മയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷം അച്‌ഛൻ എന്നോടു പറഞ്ഞു.

“നിന്നെ വിവാഹം കഴിയ്ക്കുവാൻ സുഭദ്രേച്ചിയുടെ മകൻ വിഷ്ണു നാരായണൻ ഒരുക്കമാണ്. നിന്നെ അത്രയ്ക്കിഷ്ടമാണ് അയാൾക്ക്. ഞാനീ വിവാഹം ഉടനെ നടത്താൻ പോവുകയാണ്. അതുവരെ നിന്‍റെയാ ഫഹദ്സാർ ജയിലിൽ കിടക്കുക തന്നെ ചെയ്യും. ചിലപ്പോൾ അവിടെക്കിടന്ന് പോലീസുകാരുടെ തല്ലു കൊണ്ട് അയാൾ മരിയ്ക്കും. കാരണം അയാൾ ചെയ്‌ത കുറ്റം അത്രയേറെ ഗൗരവമേറിയതാണ്. വർഗ്ഗീയ ലഹളയുണ്ടാക്കുക എന്നുവച്ചാൽ അതൊരു തരം തീവ്രവാദം തന്നെയാണ്. അയാളുടെ ശിക്ഷ ജീവപര്യന്തമാകാനും മതി.”

അച്‌ഛന്‍റെ കണ്ണുകളിൽ നിറഞ്ഞു നിന്ന നിഗൂഢഭാവം എന്നെ ഭയചകിതയാക്കി. അപകടം മണത്തറിഞ്ഞ ഞാൻ ആ കാലുപിടിച്ചപേക്ഷിച്ചു.

“അച്‌ഛാ… അച്‌ഛൻ എന്‍റെ വിവാഹം ആരുമായിട്ടു വേണമെങ്കിലും നടത്തിക്കോളൂ… പക്ഷേ എന്‍റെ ഫഹദ് സാറിനെ വെറുതെ വിടണം. അദ്ദേഹത്തിന്‍റെ പേരിലുള്ള കള്ളക്കേസുകൾ ഉടനെ പിൻവലിക്കണം അച്ഛാ…”

എന്നാൽ കാരിരുമ്പിന്‍റെ കരുത്തുള്ള ആ ഹൃദയം എന്‍റെ അപേക്ഷകൾക്ക് പുല്ലുവില പോലും കൽപിച്ചില്ല. എന്‍റെ ആത്മഹത്യാ ഭീഷണികളും വിലപ്പോയില്ല. ഒടുവിൽ ഒരു ചിങ്ങമാസപ്പുലരിയിൽ വിഷ്ണു നാരായണൻ എന്‍റെ കഴുത്തിൽ താലിചാർത്തി. വിവാഹ ശേഷം കാലിൽ തൊട്ടുവന്ദിച്ച് യാത്ര പുറപ്പെടാനൊരുങ്ങിയ എന്നോട് അച്‌ഛൻ പറഞ്ഞു.

“സോറി മോളെ… നിന്നെ എനിക്കൽപം വേദനിപ്പിക്കേണ്ടി വന്നു. നിന്‍റെ നല്ല ഭാവിയായിരുന്നു എനിക്ക് പ്രധാനം. അതിനുവേണ്ടി എനിക്കൽപം ക്രൂരനാകേണ്ടി വന്നു. പക്ഷേ ഇതോടെ നിന്‍റെ ഫഹദ് സാറിനോടുള്ള എന്‍റെ ശത്രുത തീർന്നു. പോലീസുകാർ അയാളെ ഉടനെ വിട്ടയയ്ക്കും. ഇതിനു വേണ്ടി നിന്നെ വേദനിപ്പിക്കേണ്ടി വന്നതിൽ ഞാൻ മാപ്പു ചോദിക്കുന്നു മോളെ…”

ഫഹദ്സാറിനെ വിട്ടയയ്ക്കും എന്ന വാർത്ത ആശ്വാസ പ്രദമായിരുന്നുവെങ്കിലും, അച്‌ഛന്‍റെ മാപ്പപേക്ഷ എന്‍റെ ഹൃദയത്തെ ചലിപ്പിച്ചില്ല. ഉള്ളിലുറഞ്ഞു കൂടിയ സ്നേഹപാശത്താൽ അദ്ദേഹം എന്നെ വരിഞ്ഞു മുറുക്കിയപ്പോഴും ഞാനല്പം പോലും ഇളകിയില്ല. എല്ലാം വെറും അഭിനയമാണെന്ന് ഞാൻ കരുതി. അച്‌ഛനു വലുത് സ്വന്തം ദുരഭിമാനവും, കുടുംബ മഹിമയുമാണെന്ന് മനസ്സു പറഞ്ഞു. അല്ലെങ്കിൽ ഫഹദ് സാർ എന്ന മുസൽമാനിലെ പച്ചമനുഷ്യനെ കണ്ടെത്തുവാൻ അദ്ദേഹത്തിനു കഴിഞ്ഞേനെ.

പിന്നീട് എന്നെ യാത്രയാക്കുമ്പോൾ പൊട്ടിക്കരഞ്ഞ അമ്മയുടേയും അനുജത്തിമാരുടേയും മുന്നിൽ ഞാൻ സ്വയം നിയന്ത്രിച്ചു നിന്നു. ഒടുവിൽ മരവിച്ച മനസ്സുമായി നരേട്ടനോടൊപ്പം, അദ്ദേഹത്തിന്‍റെ സ്നേഹ വചസ്സുകൾക്ക് ചെവി കൊടുക്കാതെ, അങ്ങകലെയുള്ള ഏതോ ഗ്രാമത്തിലേയ്ക്ക് കാറിൽ ഒരു യാത്ര!…

ഇഴഞ്ഞു നീങ്ങിയ മണിക്കൂറുകൾക്കൊടുവിൽ ചെമ്മണ്ണു വിരിച്ച ഏതോ ഗ്രാമപാതയോരത്ത് ഞങ്ങളുടെ കാറെത്തി. ഇരുവശത്തും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽ വയലുകൾക്കിടയിലൂടെ പൊടിപറത്തിക്കൊണ്ട് പാഞ്ഞു പോയ ഞങ്ങളുടെ കാർ കണ്ട് ചിലർ നിന്നു. ഗ്രാമത്തിന്‍റെ ഹൃദയ നൈർമ്മല്യം കോർത്തു വച്ച് അവർ പറഞ്ഞു.

“അതാ പനയ്ക്കലെ വിഷ്ണു നാരായണനും ഭാര്യയുമല്ലേ. ഇന്നായിരുന്നു അവരുടെ താലികെട്ട്, പെണ്ണു കാണാൻ സുന്ദരി തന്നെ. അല്ലെങ്കിലും മുറപ്പെണ്ണു തന്നെയല്ലെ.” ഒടുവിൽ നരേട്ടന്‍റെ തറവാട്ടിൽ എത്തിച്ചേർന്ന ഞങ്ങളെ സ്വീകരിക്കാൻ അദ്ദേഹത്തിന്‍റെ ബന്ധുജനങ്ങളോടൊപ്പം അമ്മയും പെങ്ങന്മാരും കാത്തു നിന്നു.

കാറിൽ നിന്നിറങ്ങി, മൂത്ത പെങ്ങൾ നീട്ടിയ നിലവിളക്കുമായി പൂജാമുറിയിലേയ്ക്ക് നടക്കുമ്പോൾ അറിയാതെ കാലുകൾ വിറകൊണ്ടുവോ…? ഇടറിവീഴാതിരിയ്ക്കാൻ, പണിപ്പെട്ട് കാലുകൾ വലിച്ചു വച്ച് നടന്നടുക്കുമ്പോൾ ഹൃദയം മൂകമായി മന്ത്രിച്ചു.

“ഇവിടെ നീ കാലുറപ്പിച്ച് നടന്നടുക്കുന്നത് മരണത്തിലേയ്ക്കാണ്… ഇവിടെ മരണ ദൂതൻ നിനക്കായ് മണിയറയൊരുക്കി കാത്തിരിക്കുന്നു.”

ആരുമറിയാതെ ഹൃദയത്തിലൊളിപ്പിച്ച ദുരൂഹ രഹസ്യത്തെ മടിത്തട്ടിലൊതുക്കി ഞാൻ മണിയറയിൽ കടന്നു.

എന്നെ മണിയറയിലെത്തിച്ചത് അദ്ദേഹത്തിന്‍റെ ഇളയ സഹോദരി ഇന്ദുലേഖയായിരുന്നു. അച്‌ഛന്‍റെ വീട്ടിൽ എല്ലാവരും അവളെ ഇന്ദു എന്നാണ് വിളിച്ചിരുന്നത്. അവൾ കൈയ്യിലൊരു പാൽ ഗ്ലാസ്സ് തന്നു കൊണ്ട് കളിതമാശയായി പറഞ്ഞു.

“ഉം… ചെല്ല്…. ചെല്ല്… ഏട്ടൻ മീരേച്ചിയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അതുകൊണ്ട് ഇനി മീരേച്ചി അൽപനേരം ഏട്ടനെ കാത്തിരുന്നോളൂ…”

അന്ന് ഡിഗ്രിയ്ക്കു പഠിച്ചു കൊണ്ടിരുന്ന അവൾ എന്‍റെ മായയുടെ പ്രായമാണ്. അച്‌ഛന്‍റെ തറവാട്ടിലെത്തുമ്പോൾ കുട്ടിക്കാലത്ത് പലപ്പോഴും ഞങ്ങളൊന്നിച്ച് കളിക്കാറുണ്ടായിരുന്നു. പക്ഷേ അപ്പോഴെല്ലാം അവരെക്കാൾ മൂന്നു നാലു വയസ്സു മുതിർന്ന ഞാൻ അവരെ നിയന്ത്രിച്ചിരുന്നു. ഒരു മൂത്ത ജ്യേഷ്ഠത്തിയെപ്പോലെ… അതിനോടൊപ്പം സ്നേഹ വാത്സല്യങ്ങളും നൽകിയിരുന്നു. അവരെക്കാളൊക്കെ ഊർജ്ജസ്വലയായ പെൺകുട്ടിയായിരുന്നു ഞാൻ. എന്നാലിന്നിപ്പോൾ ചത്ത കോഴിയെപ്പോലുള്ള എന്‍റെ തൂങ്ങിപ്പിടിച്ച നില്പു കണ്ടിട്ടാകാം ഇന്ദു അൽപം തമാശ കലർത്തി പറഞ്ഞു.

“ഉം… മീരേച്ചി നരേട്ടനെ ആകെ ഭയന്നിട്ടാണെന്നു തോന്നുന്നു. ഒന്നും പേടിക്കേണ്ടാട്ടോ… എന്‍റെ നരേട്ടൻ ചെറുപ്പത്തിലേപ്പോലെ തന്നെ ഇപ്പോഴും ഒരു പാവമാണ്. ഒരു മിണ്ടാപ്പൂച്ച… ഒറ്റക്കുഴപ്പമേ ഉള്ളൂ… മീരേച്ചിയോട് കണ്ണും പൂട്ടിയുള്ള പ്രേമമാണ്… അല്ല… അത് ചെറുപ്പത്തിലെ തൊടങ്ങിയതാണല്ലോ… ഇപ്പഴാ അസുഖം അൽപം കൂടിയിട്ടുണ്ടെന്നു മാത്രം… ഉം… ചേച്ചി തന്നെ അതുമാറ്റിയെടുത്താൻ മതി…” അവൾ എന്‍റെ ചെവിയിൽ അൽപം ഉറക്കെ കളിതമാശകൾ പറഞ്ഞു കൊണ്ട് പൊട്ടിച്ചിരിച്ചു.

എന്നാലവയൊന്നും ഉൾക്കൊള്ളാനാവാത്ത സ്‌ഥിതിയിൽ ഒരു മരപ്പാവയെപ്പോലെയായിരുന്നു ഞാൻ. ചെറുപ്പം മുതൽ നരേട്ടന് എന്നോട് ഇഷ്ടക്കൂടുതലുണ്ടെന്നറിയാമായിരുന്നു. എന്നാൽ അതിത്രത്തോളം ഗാഢമാണെന്ന് ഞാനറിഞ്ഞിരുന്നില്ല. ഇന്നിപ്പോൾ മറ്റൊരു പുരുഷന്‍റെ ഭാര്യയായിക്കഴിഞ്ഞ എന്നെ എല്ലാം അറിഞ്ഞു കൊണ്ട് ആയിരിക്കുമോ നരേട്ടൻ സ്വീകരിക്കുന്നത്? അച്‌ഛൻ നരേട്ടനോട് എല്ലാം പറഞ്ഞു കാണുമോ? അതോ ഞാൻ കന്യകയാണെന്നു കരുതി അദ്ദേഹം എന്നെ സ്വീകരിക്കുന്നതായിരിക്കുമോ? മനസ്സിൽ ചോദ്യശരങ്ങൾ വന്ന് വിർപ്പുമുട്ടിച്ചു കൊണ്ടിരുന്നു. ഒപ്പം കുറ്റബോധവും നിരാശാ ബോധവും മനസ്സിനുള്ളിലേയ്ക്ക് ആർത്തലച്ച് കടന്നു വന്നു.

പൊട്ടിച്ചിരികളും കളിതമാശകളുമായി മണിയറയിലേയ്ക്ക് എന്നെ തള്ളിവിട്ട് അദ്ദേഹത്തിന്‍റെ ബന്ധുക്കൾ നടന്നകന്നു. അപ്പോൾ മണിയറയിൽ ഞാൻ തനിച്ചായിരുന്നു. വേപഥുവോടെ ഭർത്താവിന്‍റെ വരവിനായി കാത്തിരിയ്ക്കേണ്ട നിമിഷങ്ങളിൽ കുറ്റബോധവും നിരാശാബോധവും എന്നെ വിർപ്പുമുട്ടിച്ചു. ഒടുവിൽ എല്ലാം തുറന്നു പറഞ്ഞ് ഒരു യാത്രാമൊഴി… ഞാൻ തീരുമാനിച്ചുറച്ചു. കയ്യിൽ കരുതിയിരുന്ന പേനയും കടലാസ്സുമെടുത്ത് ധൃതിയിൽ വരികൾ കുറിച്ച് ഹാൻഡ് ബാഗിൽ കരുതിയിരുന്ന സ്ലീപ്പിംഗ് പിൽസ് എടുത്ത് വായിലേയ്ക്കിടുവാൻ ഭാവിക്കവേ, രണ്ടു കൈകൾ എന്നെ പിടിച്ചു നിർത്തി. ബലിഷ്ഠമായ ആ കരങ്ങളുടെ മുറുക്കത്തിൽ ഞാൻ ചലനരഹിതയായ്ത്തീർന്നു.

“അരുത്… മീര… താൻ അവിവേകമൊന്നും കാണിക്കരുത്. കഴിഞ്ഞതെല്ലാം താൻ മറക്കണം. ഞാൻ എല്ലാം അറിഞ്ഞു കൊണ്ടാണ് തന്നെ വിവാഹം ചെയ്‌തത്. ചെറുപ്പം മുതൽ എനിക്ക് തന്നെ അത്രയ്ക്കിഷ്ടമായിരുന്നു. എല്ലാം മറന്ന് നമുക്ക് ഒരു പുതുജീവിതം തുടങ്ങാം…”

ആ വാക്കുകൾ എന്‍റെ ഉള്ളിൽ കത്തിജ്വലിച്ച അഗ്നിയിൽ ശീതമഴ പെയ്യിച്ചു. എന്നാൽ ഉള്ളിലെ നെരിപ്പോട് അപ്പോഴും ഒരിയ്ക്കലും അണയാത്തവിധം എരിഞ്ഞു കൊണ്ടിരുന്നു. പിന്നീട് ഉത്തരേന്ത്യയിലെ ദില്ലിയിലേയ്ക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ അദ്ദേഹം എന്നെ അനുനയിപ്പിക്കാൻ പല തവണ ശ്രമിച്ചു.

എന്നാൽ ഫഹദ് മുഹമ്മദ് എന്ന ചെറുപ്പക്കാരൻ മനസ്സിന്‍റെ അകത്തളങ്ങളിൽ ഒരു നനുത്ത ബിന്ദുവായി തെളിഞ്ഞു നിന്നപ്പോൾ മനസ്സ് നരേട്ടനിൽ നിന്ന് നിശ്ചിത അകലം പാലിച്ചത് ഞാനറിയാതെയാണ്. എവിടെയോ എപ്പോഴൊക്കെയോ ആ പിൻവിളി മുഴങ്ങുന്നത് ഞാൻ കാണുകയും കേൾക്കുകയും ചെയ്‌തു.

മീരാ… ഞാൻ വരുന്നു… നീയെന്‍റെ കൂടെ വരികയില്ലെ… അകലങ്ങളിലെ ആത്മാവിന്‍റെ തേങ്ങലുകൾ ഞാൻ കേട്ടു.

“ഞാൻ വരുന്നു ഫഹദ്സർ… നമുക്കൊരുമിച്ച് മുന്തിരിത്തോപ്പുകളിൽ രാപാർക്കാം… നമുക്കൊരുമിച്ച് അറിയാത്ത… കേൾക്കാത്ത ഗാനവീഥിയിലൂടെ അലയാം…” എങ്ങോ കേട്ടു മറന്ന കവിതയിലെ വരികൾ അറിയാതെ മനസ്സു മന്ത്രിച്ച നിമിഷങ്ങളിൽ ഹൃദയം എന്തിനോ വേണ്ടി കലമ്പൽ കൂട്ടി. ഇണയെ പിരിഞ്ഞ കിളിയുടെ ആത്മവേദന സ്വയമനുഭവിച്ചറിഞ്ഞ നാളുകളിൽ ഹൃദയം ആത്മപീഢയാൽ വെന്തുരുകി… ഒരു പറവയായ് ആകാശത്തിന്‍റെ അനന്ത നീലിമയിലേയ്ക്ക് പറന്നുയരാൻ തനിക്ക് കഴിഞ്ഞെങ്കിൽ! മനസ് അറിയാതെ കൊതിച്ചു പോയി.

(ഇന്നീ ആശുപത്രിക്കിടക്കയിൽ വച്ച് ചിന്തിക്കുമ്പോൾ എനിക്കു തോന്നുന്നു, അന്ന് അച്‌ഛനെ എതിർക്കുവാൻ വേണ്ടത്ര ചങ്കൂറ്റമുണ്ടായിരുന്നുവെങ്കിൽ ഒരു പക്ഷേ എന്‍റെ ജീവിതം ഒരിയ്ക്കലും മറ്റൊരു രീതിയിൽ വഴി തിരിയുമായിരുന്നില്ല. മറ്റൊരാളുടെ മുന്നിൽ സ്വയം നിസ്സഹായയായ ഒരു പെണ്ണിനെ പോലെ താലിക്കെട്ടാൻ നിന്നു കൊടുക്കേണ്ടി വരുമായിരുന്നില്ല. ഒരാണിന്‍റെ തന്‍റേടമുണ്ടെന്ന് സ്വയം അഹങ്കരിച്ചു നടന്ന താൻ, കേവലമൊരു പെണ്ണാണെന്ന് തിരിച്ചറിഞ്ഞ നാളുകൾ! അപകർഷതാ ബോധത്തിന്‍റെ ആണിക്കല്ലിൽ സ്വയം തളച്ചിട്ട ആ നാളകൾ എനിക്കൊരിക്കലും മറക്കാനാവുകയില്ല…)

“ചായ്…ചായ്…സാബ്ജീ….”

ട്രെയിൻ പാളങ്ങളിൽ ഉരഞ്ഞു നില്ക്കുന്ന ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. ട്രെയിൻ ഏതോ സ്റ്റേഷനിൽ എത്തി നിൽക്കുന്നു. ചുറ്റിനും നിറമുള്ള വസ്ത്രങ്ങൾ ധരിച്ച യാത്രക്കാർ തങ്ങളുടെ കംപാർട്ടുമെന്‍റുകൾ തേടി അലയുന്നു. യാത്രയവസാനിപ്പിച്ച് കംപാർട്ടുമെന്‍റുകളിൽ നിന്നുമിറങ്ങാൻ തിരക്കു കൂട്ടുന്നവർ… അവർ ആളുകളെ തള്ളിമാറ്റി ഭാരമുള്ള ലഗേജ്‌ജുമായി പുറത്തിറങ്ങാൻ വെമ്പൽ കൂട്ടുന്നു.

വിൽപന സാധനങ്ങളുമായി ഓരോ കംപാർട്ടുമെന്‍റിനു മുന്നിലുമെത്തുന്നവർ, ആളുകളെക്കൊണ്ട് അതുവാങ്ങിപ്പിക്കുവാൻ വ്യഗ്രതയോടെ അലയുന്നവർ. ആകെ ബഹളമയമായ ആ അന്തരീക്ഷത്തിൽ നിന്നും അൽപം മാറി നിന്ന നരേട്ടൻ എന്‍റെ അരികിലെത്തി ആരാഞ്ഞു.

“മീരാ… താനിത്രനേരവും ഒന്നും കഴിച്ചില്ലല്ലോ… അതിരാവിലെ വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ എന്തോ കഴിച്ചതല്ലെ?… ഇപ്പോൾ നേരം രാത്രിയായിരിക്കുന്നു. ഉച്ചയ്ക്കും താനൊന്നും കഴിച്ചില്ല. ഇങ്ങനെ പട്ടിണിയിരുന്നാൽ വല്ല അസുഖവും പിടിപെടും…”

നരേട്ടൻ തന്നെ ഓർമിപ്പിച്ചു. പക്ഷേ വിശപ്പും, ദാഹവും തന്നെ വിട്ടകന്നിട്ട് നാളുകളേറെയായിരിക്കുന്നു എന്ന് ഇദ്ദേഹത്തിനറിയില്ലല്ലോ എന്ന് മീര ഓർക്കുകയായിരുന്നു. ഫഹദ്സാറിനെ വിട്ടു പിരിഞ്ഞ നാളുകളിൽ തനിക്ക് വിശപ്പ് കെട്ടടങ്ങിയതാണ്. പിന്നെ അച്‌ഛന്‍റെ കടുത്ത ശിക്ഷാവിധിയ്ക്കനുസരിച്ച് അല്പാഹാരം കഴിച്ചു തുടങ്ങിയതോടെ വേണമെങ്കിൽ ആഹാരമില്ലാതെയും ജീവിയ്ക്കാമെന്നായി.

“എനിക്കൊന്നും വേണ്ടാ… വിശപ്പില്ലാ…” നരേട്ടൻ നീട്ടിപിടിച്ച താലീ മീൽസ് നിഷേധച്ചു കൊണ്ട് ഞാൻ പറഞ്ഞു. ആ മുഖം മങ്ങുന്നതും അവിടെ ദുഃഖം വന്നു നിറയുന്നതും ഞാൻ കണ്ടു. എന്‍റെ സ്നേഹത്തെ മനസ്സിലാക്കുവാൻ ഇവൾക്കാകുന്നില്ലല്ലോ എന്നായിരിക്കും അപ്പോളദ്ദേഹം ആലോചിച്ചത്. പിന്നീടല്പം കഴിഞ്ഞ് ഒരു ഗ്ലാസ് ചായയുമായദ്ദേഹം വന്നെത്തി.

“ഈ ചായയെങ്കിലും കുടിയ്ക്കു മീരാ… നമ്മൾ പോകുന്നത് ബന്ധുമിത്രാദികളൊന്നുമില്ലാത്ത വിദൂരമായ ഒരു സ്‌ഥലത്തേയ്ക്കാണ്. അവിടെ വച്ച് തനിയ്ക്കെന്തെങ്കിലും അസുഖം പിടിപെട്ടാൽ ശുശ്രൂഷിയ്ക്കാൻ ഞാനല്ലാതെ മറ്റാരും ഉണ്ടാവുകയില്ല. എനിക്കാണെങ്കിൽ കോളേജിൽ പോകേണ്ടതുള്ളതു കൊണ്ട് തന്നെ ശുശ്രൂഷിക്കാനും പറ്റുകയില്ല. അതുകൊണ്ട് താൻ തന്‍റെ ആരോഗ്യം ശ്രദ്ധിക്കണം. വേണ്ട പോലെ ആഹാരം കഴിയ്ക്കണം. തന്നെ ഒരു രോഗിയായിക്കാണുവാനല്ല ഞാൻ കൂട്ടിക്കൊണ്ടു വന്നത്…”

അദ്ദേഹം പകുതി കാര്യമായും, പകുതി കളിതമാശയായും പറഞ്ഞു നിർത്തി. തനിയ്ക്കു വേണ്ടി ത്യാഗങ്ങൾ സഹിക്കുന്ന ആ മനുഷ്യനെ വേദനിപ്പിക്കണ്ടല്ലോ, എന്നു കരുതി ഞാൻ ചായ വാങ്ങിക്കുടിച്ചു അതുകണ്ടപ്പോൾ ആശ്വാസത്തോടെ നരേട്ടൻ പറഞ്ഞു.

“മീര, ഞാൻ തന്നെ വിവാഹം ചെയ്‌തത് തന്‍റെ സന്തോഷം തുടിയ്ക്കുന്ന മുഖം കാണാനാണ്. അല്ലാതെ മൂടിക്കെട്ടിയ ഈ മുഖം കണ്ട് ജീവിതകാലം മുഴുവൻ കഴിയാനല്ല…”

പിന്നീട് എന്നെ സന്തോഷിപ്പിക്കുവാനുള്ള ശ്രമങ്ങളായിരുന്നു നരേട്ടന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിക്കൊണ്ടിരുന്നത്. ഏതു രീതിയിലും എന്നെ ജീവിതത്തിലേയ്ക്കു മടക്കിക്കൊണ്ടുവരാൻ അദ്ദേഹം ആവുന്നത്ര ശ്രമിച്ചുക്കൊണ്ടിരുന്നു. സത്യത്തിൽ എനിക്കു വേണ്ടി ഒരു കോമാളി വേഷം കെട്ടുകയായിരുന്നുവല്ലോ, അദ്ദേഹം ജീവിതകാലം മുഴുവൻ എന്ന് ഞാനോർത്തു. ഉള്ളു തുറന്ന് ചിരിയ്ക്കാത്ത രാജകുമാരിയെ ചിരിപ്പിയ്ക്കാനായി വിദൂഷക വേഷം കെട്ടിയാടിയ കോമാളി…

മുറപ്പെണ്ണിനോടുള്ള അഭിനിവേശം മൂത്ത് എന്നെ വിവാഹം കഴിക്കുമ്പോൾ അദ്ദേഹത്തിന് സ്വർഗ്ഗം പിടിച്ചടക്കിയ സന്തോഷമായിരുന്നു. എന്നോടൊത്തുള്ള ജീവിതത്തിൽ മഴവിൽ നിറങ്ങൾ സ്വപ്നം കണ്ട അദ്ദേഹത്തിന് പൂർണ്ണ മനസ്സോടെ അതു നൽകുവാൻ എനിക്കു കഴിഞ്ഞുവോ? ഇന്ന് ഈ ഹോസ്പിറ്റൽ ബെഡ്‌ഡിൽ വച്ച് എല്ലാം ഓർക്കുമ്പോൾ മനസ്സ് എന്നെ പ്രതിക്കൂട്ടിൽ നിർത്തുന്നുവോ?

മീരാ നാരായണൻ അസ്വസ്ഥതയോടെ മിഴികൾ പൂട്ടി സ്വയം ഒരു ആത്മപരിശോധന നടത്തി…

പിന്നീട് ദില്ലിയിലെ ഫ്ളാറ്റിൽ ഒരു പുതിയ ജീവിതത്തിന് അടിത്തറയിടുമ്പോൾ നരേട്ടൻ ആഹ്ലാദവാനായിരുന്നു. എന്നെ ചേർത്തു പിടിച്ച് അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞതെല്ലാം നമുക്കു മറക്കാം മീരാ… ഒരു പുതിയ ജീവിതം നമുക്കിവിടെ ആരംഭിക്കാം. നീയെന്നോടൊപ്പമുണ്ടെങ്കിൽ ഏതു കല്ലും, മുള്ളും എനിക്കു പൂമെത്തയാകും. എല്ലാം മറന്ന് സംഗീത സാന്ദ്രമായ ഒരു പുതുജീവിതം. അതാണ് ഞാൻ സ്വപ്നം കാണുന്നത്.”

പുതിയ ജീവിതത്തിന്‍റെ സന്തോഷ ലഹരിയിൽ അദ്ദേഹം പുതിയ ഫർണീച്ചറുകളും, കരകൗശല വസ്തുക്കളും, ഇലക്ട്രോണിക് സാധാനങ്ങളും വാരിക്കൂട്ടി. പുത്തൻ കർട്ടനുകളാൽ വീടു മോടിപിടിപ്പിച്ചു. പെയിന്‍റിംഗുകളാൽ ഭിത്തി അലങ്കരിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു.

“എല്ലാം നിനക്കു വേണ്ടിയാണ് മീര. നീയൊന്നു ചിരിച്ചു കാണാൻ ഞാൻ അത്രയേറെ ആഗ്രഹിക്കുന്നു.” പക്ഷേ എന്‍റെ മുഖത്തു നിന്ന് കാർമേഘങ്ങൾ ഒഴിഞ്ഞു പോയില്ല. അതെപ്പോഴും മൂടിക്കെട്ടിയ ആകാശം പോലെ മേഘാവൃതമായിരുന്നു. വല്ലപ്പോഴും ഒറ്റയ്ക്കിരിയ്ക്കുമ്പോൾ പെയ്തൊഴിയാൻ മാത്രമായ കാർമേഘക്കീറുകൾ വീണ്ടും വീണ്ടും എന്‍റെ മിഴികളിൽ ഉറഞ്ഞു കൂടി. എന്തൊക്കെ ചെയ്‌തിട്ടും എന്‍റെ സ്‌ഥിതിയിൽ മാറ്റമില്ലെന്നു കണ്ട് ഒരിയ്ക്കൽ അദ്ദേഹം പറഞ്ഞു.

“മീരാ… നീയിങ്ങനെയായാൽ എനിക്ക് വേഗം ജീവിതം മടുത്തു പോകും. നീയൊരു കാര്യം ചെയ്യൂ. കഴിഞ്ഞതെല്ലാം മറക്കാൻ എന്തിലെങ്കിലും മുഴുകാൻ ശ്രമിയ്ക്കൂ. ഒരു പക്ഷേ നിനക്ക് പഠിക്കാനോ, ജോലിയ്ക്കു പോകാനോ ഇഷ്ടമാണെങ്കിൽ അങ്ങിനെയാവാം.”

ഒടുവിൽ നരേട്ടന്‍റെ സ്നേഹപൂർവ്വമായ നിർബന്ധത്തിനു വഴങ്ങി ഞാൻ പിഎച്ച്ഡി കംപ്ലീറ്റാക്കാമെന്ന് തീരുമാനിച്ചു. അങ്ങിനെ ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രഗത്ഭനായ ഒരു അദ്ധ്യാപകന്‍റെ കീഴിൽ പിഎച്ച്ഡി ഗവേഷണം പുനരാരംഭിച്ച ഞാൻ അതിൽ മുഴുകി സ്വയം മറക്കാൻ ശ്രമിച്ചു. ഒപ്പം ഡൽഹി യൂണിവേഴ്സിറ്റിയിലെ ലക്ചറർ തസ്തികയ്ക്കും ഞാനപേക്ഷിച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ പിഎച്ച്ഡി ലഭിച്ച എനിക്ക് ഡൽഹി യൂണിവേഴ്സിറ്റിയിൽ ലക്ചററായി നിയമനാനുമതിയും ലഭിച്ചു. അങ്ങിനെ വീണ്ടും ചിറകുമുളച്ച ദിനങ്ങൾ ആഹ്ലാദത്തോടെ പറന്നുയരാൻ തുടങ്ങി.

മനസ്സിനുള്ളിൽ ഒരു നേരിയ വിങ്ങൽ മാത്രമവശേഷിപ്പിച്ച് വേദനകൾ അകലേയ്ക്ക് പോയി മാഞ്ഞു തുടങ്ങി. നരേട്ടന്‍റെ സ്നേഹമസൃണമായ പെരുമാറ്റത്തിൽ ഞാൻ നല്ലൊരു ഭാര്യയാകുവാനുള്ള ശ്രമമാരംഭിച്ചു.

ഇതിനിടയിൽ വീട്ടിൽ നിന്നും കത്തുകൾ വന്നു കൊണ്ടിരുന്നു. ഞങ്ങളുടെ പുതു ജീവിതത്തിൽ സന്തോഷമറിയിച്ച് അച്‌ഛന്‍റേയും അമ്മയുടേയും അനുജത്തിമാരുടേയും കത്തുകൾ. ഒടുവിൽ ആ വിശേഷവും വന്നെത്തി. ഞങ്ങളുടെ ആദ്യത്തെ കണ്മണി രാഹുൽ മോന്‍റെ ജനനം. അവന്‍റെ ജനനം എന്‍റെ മനസ്സിൽ ഇടയ്ക്കിടെ വീശിയടിച്ചിരുന്ന ഈറൻ കാറ്റിനെ പോലും അകലേയ്ക്കുതുരുത്തി.

നരേട്ടനോടൊപ്പം ജീവിതം ആസ്വദിച്ചു തുടങ്ങിയ നിമിഷങ്ങൾ. അവന്‍റെ കളിചിരികളിൽ കുട്ടിക്കുറുമ്പുകളിൽ എല്ലാം മറന്നുല്ലസിച്ച നാളുകൾ! ഇതിനിടയിൽ ഔദ്യോഗിക ജീവിതത്തിന്‍റെ തിരക്കുകൾ. എന്നിലേയ്ക്കു തിരിഞ്ഞു നോക്കുവാൻ ഒരു നിമിഷം പോലും ലഭിക്കാതെയായപ്പോൾ വേദനകൾ ഒരു ശവപ്പറമ്പിലെന്ന പോലെ കുഴിച്ചു മൂടപ്പെട്ടു.

ഉള്ളിൽ പണിതുയർത്തിയ ശവക്കല്ലറയിൽ കഴിഞ്ഞ കാല യാഥാർത്ഥ്യങ്ങൾ ഒരു പൊട്ടു പോലും അവശേഷിക്കാതെ ജീർണ്ണിച്ചു കിടന്നു. പിന്നെ രണ്ടു വർഷങ്ങൾക്കു ശേഷം കൃഷ്ണമോൾ ജനിച്ചു. കാലം ഒരു മാന്ത്രികനെപ്പോലെ ഹൃദയത്തിൽ നിറങ്ങൾ ചാലിച്ചു ചേർത്തപ്പോൾ അച്‌ഛനോടുള്ള വിദ്വേഷവും ക്രമേണ വിട്ടകന്നു. പിന്നീട് വളരെക്കാലത്തിനു ശേഷം ഇടയ്ക്കിടയ്ക്കുള്ള നാട്ടിലേയ്ക്കുള്ള യാത്രകൾ.

പക്ഷേ ഫഹദ്സാറിനെപ്പറ്റി ഒരിയ്ക്കൽ പോലും ആരും ഒന്നും പറഞ്ഞു കേട്ടില്ല. പഴയ കൂട്ടുകാർ ആരേയും കണ്ടതുമില്ല. വീട്ടിലാണെങ്കിൽ എല്ലാവരും എന്നെ ഒന്നും അറിയിക്കാതിരിക്കാൻ പാടുപെടുകയായിരുന്നു. അമ്മയും എന്‍റെ സ്വന്തം അനുജത്തിമാർ പോലും എല്ലാം മറച്ചു വച്ചു. ഒടുവിൽ എപ്പോഴോ ഞാനറിഞ്ഞു എല്ലാം എന്നിൽ നിന്നും മറയ്ക്കപ്പെടുകയായിരുന്നുവെന്ന്. എല്ലാവർക്കും നേരെ അച്‌ഛന്‍റെ ഭീഷണികൾ നിലനിന്നു.

ഒരിയ്ക്കൽ കോളേജിൽ നിന്നും മടങ്ങിയെത്തുമ്പോഴാണ് ഡോറിനടുത്ത് ആ കത്തു കിടക്കുന്നത് ഞാൻ കണ്ടത്. അത് നിമിഷയുടേതായിരുന്നു. യാഥാർത്ഥ്യങ്ങളും, കുറ്റപ്പെടുത്തലുകളും പരിഭവങ്ങളും നിറഞ്ഞ ആ കത്ത് എന്‍റെ ഉള്ളുലയ്ക്കുന്നതായിരുന്നു. മനസ്സിനകത്ത് കുഴിച്ചു മൂടിയ കഴിഞ്ഞകാല യാഥാർത്ഥ്യങ്ങൾ ഒരു പ്രേതത്തെപ്പോലെ ഉയിർത്തെഴുന്നേറ്റ് വന്ന് എന്നെ ശ്വാസം മുട്ടിച്ചു. ചുറ്റിനും ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ഓർമ്മകൾ പൊടി പടലമുയർത്തി എന്നെ ചൂഴ്ന്നു നിന്നു.

“മീര… നീ ഞങ്ങളെയൊക്കെ മറന്നുവെന്ന് ഞാൻ കരുതുന്നു. ഇത്ര കാലമായിട്ടും ഒരു കത്തു പോലും അയയ്ക്കുവാൻ നിനക്ക് സമയമില്ലായിരുന്നുവെന്ന് ഞാനറിയുന്നു. ജീവിതത്തിന്‍റെ ആഘോഷത്തിരക്കുകളിൽ നീ ഞങ്ങളെയൊക്കെ മറക്കുകയായിരുന്നുവല്ലോ. ഞങ്ങളെ മറന്നതു പോകട്ടെ. നിനക്കുവേണ്ടി ജീവിതം ബലി കഴിച്ച ഫഹദ്സാറിനെ നീ മറക്കരുതായിരുന്നു. പക്ഷേ ഞങ്ങൾക്കദ്ദേഹത്തിനെ മറക്കാനാവുകയില്ല. കാരണം പ്രഗത്ഭനായ ഒരു അദ്ധ്യാപകനായിരുന്നുവല്ലോ അദ്ദേഹം. അദ്ദേഹത്തിന്‍റെ ശിഷ്യഗണത്തിൽപ്പെട്ട എനിക്ക് അദ്ദേഹത്തിന്‍റെ പതനം കണ്ടു നിൽക്കാനാവുമായിരുന്നില്ല.

ഞാനിപ്പോൾ നിന്‍റെ അഡ്രസ്സ് നിന്‍റെ അനുജത്തിമാരിൽ നിന്നും ശേഖരിച്ചാണ് ഈ കത്തെഴുതുന്നത്. നിനക്കറിയുമോ മീരാ… നിന്‍റെ വിവാഹശേഷം കുറച്ച് കോളേജ് അദ്ധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ശ്രമഫലമായി ജയിലിൽ നിന്നും പുറത്തിറങ്ങിയ ഫഹദ്സാർ ഒരു ഭ്രാന്തനെപ്പോലെയായിത്തീർന്നു. ശരീരത്തിനും മനസ്സിനുമേറ്റ ആഘാതം അദ്ദേഹത്തിന് താങ്ങാനാവുമായിരുന്നില്ല.

അദ്ദേഹം മിക്ക ദിവസവും കോളേജിൽ എത്തിയിരുന്നില്ല. ഒരു മദ്യപാനിയെപ്പോലെ തെരുവിൽ അലഞ്ഞു നടന്നു. ഒടുവിൽ കോളേജിൽ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹം താല്ക്കാലികമായി ജോലി നഷ്ടപ്പെട്ട് എങ്ങോട്ടോ പോയി. ഇന്നിപ്പോൾ അദ്ദേഹത്തെപ്പറ്റി ഒരു വിവരവുമില്ല.

അദ്ദേഹത്തിന്‍റെ ഉമ്മയാകട്ടെ മകന്‍റെ അവസ്‌ഥയിൽ മനം നൊന്ത് ജീവിതം തള്ളി നീക്കുന്നു. ഞങ്ങൾ ഇടയ്ക്ക് അവരെപ്പോയി കാണാറുണ്ട്. പണമായും മറ്റും ഞങ്ങൾക്കാവുന്ന സഹായങ്ങളും ചെയ്‌തു കൊടുക്കാറുണ്ട്.

നിനക്കു സുഖമാണല്ലോ. നിന്നെ വേദനിപ്പിക്കുവാൻ വേണ്ടിയല്ല ഞാനീ കത്തെഴുതിയത്. അദ്ദേഹത്തിന്‍റെ അവസ്‌ഥ നിന്നെ അറിയിക്കണമെന്നു തോന്നി. ഒരു പക്ഷേ നീയിപ്പോൾ അദ്ദേഹത്തെ മറന്നു കാണുമെന്നെനിക്കറിയാം. നിനക്കു വലുത് നിന്‍റെ ജീവിതമാണല്ലോ.

അല്പമെങ്കിലും മനഃസാക്ഷിയുണ്ടെങ്കിൽ മനസ്സു കൊണ്ടെങ്കിലും നീ അദ്ദേഹത്തോടു മാപ്പു ചോദിക്കുക.

എന്ന്

ഇന്നിപ്പോൾ നിന്നെ വെറുക്കുന്ന

നിന്‍റെ പഴയ കൂട്ടുകാരി

ആ കത്ത് എന്നിലുളവാക്കിയ കൊടുങ്കാറ്റ് ആഞ്ഞടിച്ച് പലതും കടപുഴകി വീണു. മറവിയുടെ കരിങ്കൽ ഭിത്തി കൊണ്ട് ഞാൻ കെട്ടിപ്പൊക്കിയ കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ വീണു. അശാന്തിയുടെ തീരങ്ങളിൽ ഗതികിട്ടാതെ അലഞ്ഞു നടന്ന മനസ്സ് ആരോടൊക്കെയോ പക തീർക്കാനുള്ള വ്യഗ്രതയിൽ ഉഴറി നടന്നു. സ്വന്തം മക്കളോടു പോലും നീതികാണിക്കാനാവാതെ ഹൃദയം കലുഷിതമായി. ഏറെക്കാലത്തിനു ശേഷമുള്ള എന്‍റെ ഭാവമാറ്റം കണ്ട് നരേട്ടനും, മക്കളും അമ്പരന്നു നിന്നു.

“എന്താ മീര ഇത്… നീ വീണ്ടും പഴയതു പോലെയായോ? ഇത്രകാലത്തിനു ശേഷവും നിനക്കൊന്നും മറക്കാറായില്ലെ. നീയൊന്നോർക്കണം. നീയിന്നിപ്പോൾ പഴയ മീരയല്ല. നീയിന്നൊരു ഭാര്യയാണ് അതിലുപരി ഒരമ്മയും…” നരേട്ടൻ എന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. എന്നാൽ അതിനുത്തരം ഒരു പൊട്ടിത്തെറിയായിരുന്നു.

“അതെ നരേട്ടാ… ആദ്യം ഫഹദ്സാറിന്‍റെ ഭാര്യയായിട്ടാണ് ഞാൻ നിങ്ങളുടെ ഭാര്യയായത്. പക്ഷേ നിങ്ങൾ അതറിഞ്ഞു കൊണ്ടു തന്നെ എന്നെ വിവാഹം കഴിക്കുകയായിരുന്നു. എന്‍റെ നിസ്സഹായതയെ മുതലെടുത്ത എന്‍റെ അച്‌ഛനും, ഒരു ത്യാഗിയെപ്പോലെ എന്നെ വിവാഹം ചെയ്‌ത നിങ്ങളുമെല്ലാം ഒരു തരത്തിൽ എന്നോടും, ഫഹദ്സാറിനോടും ചെയ്തത് അനീതി തന്നെയാണ്. അല്ലെന്ന് നിങ്ങൾക്ക് പറയാനാകുമോ?”

എന്‍റെ ചോദ്യത്തിനു മുന്നിൽ ഉത്തരങ്ങളില്ലാതെ നരേട്ടൻ കുഴങ്ങി നിന്നു. ഞാൻ വീണ്ടും പൊട്ടിത്തെറിച്ചു.

“അതെ… നിങ്ങളെ വിവാഹം ചെയ്‌തതിലൂടെ ഞാൻ ഫഹദ്സാറിനോട് ചെയ്‌തത് ഏറ്റവും വലിയ ക്രൂരതയാണ്. നിമിഷയും മറ്റും കുറ്റപ്പെടുത്തുന്നതു പോലെ എനിക്കു വലുത് എന്‍റെ ജീവിതമായിരുന്നു. ഞാൻ നിങ്ങളോടൊപ്പം എല്ലാം മറന്നു ജീവിച്ചു. എന്‍റെ ഫഹദ്സാറിനെ… ആദ്യ ഭർത്താവിനെ ഞാൻ മറന്നു. ആ മനുഷ്യന് ഞാൻ ക്രൂരമായി മാനസിക- ശാരീരിക പീഡനങ്ങൾ നൽകി ജീവിതത്തിൽ നിന്നുമകറ്റി. ഞാൻ… ഞാൻ… മനസ്സാക്ഷിയില്ലാത്തവളാണ് നരേട്ടാ… എനിക്കദ്ദേഹത്തോട് മാപ്പു ചോദിക്കണം.”

അനിയന്ത്രിതമായ വികാരവിക്ഷുബ്ധതയാൽ നിലതെറ്റിയവളെപ്പോലെ ഉറക്കെ പൊട്ടിക്കരഞ്ഞു തുടങ്ങിയ എന്നെ ആശ്വസിപ്പിക്കേണ്ടതെങ്ങിനെയെന്നറിയാതെ നരേട്ടൻ ചലനരഹിതനായി നിലകൊണ്ടു. മിഴികളിൽ നിറഞ്ഞ അമ്പരപ്പോടെ നാലുകുഞ്ഞിക്കണ്ണുകൾ അപ്പോഴും ഞങ്ങളെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.

ആർത്തലച്ചു പെയ്ത മഴയ്ക്കു ശേഷമെന്ന പോലെ അലയടങ്ങി മനസ്സൊന്നു ശാന്തമായപ്പോൾ ഒരിയ്ക്കൽ, കോണാട്ട് പ്ലേസിലെ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു ഞാനും, നരേട്ടനും, മക്കളും. ഏതോ കൗതുകവസ്തുവിനായി വാശിപിടിച്ചു നിന്ന രാഹുൽ മോനേയും, കൃഷ്ണയേയും അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ച് ഞാൻ നിന്നു. പെട്ടെന്നാണ് ആൾക്കൂട്ടത്തിനിടയിൽ ഞാനാരൂപം കണ്ടത്. താടി വളർത്തി ഒരു ഫക്കീറിനെ പോലെ അലയുന്ന ഒരു ഭ്രാന്തന്‍റെ രൂപം…

തീക്ഷ്ണമായ ആ കണ്ണുകൾ. അതിലെ പ്രകാശം ഭൂതകാലത്തിന്‍റെ ഇനിയും നിറം മങ്ങാത്ത ഓർമ്മകളിലേയ്ക്കു എന്നെ കൂട്ടിക്കൊണ്ടു പോയി. ഒരിക്കൽ എന്നെ കുളിരണിയിച്ചിരുന്ന ആ കണ്ണുകളിലെ തിളക്കം… അത് ഫഹദ്സാറിന്‍റേതാണെന്ന് തിരിച്ചറിയാൻ എനിക്ക് അധികം താമസമുണ്ടായില്ല. കുട്ടികളുടെ കൈവിട്ട് തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തിനിടയിലൂടെ പായുമ്പോൾ എനിക്ക് സ്വബോധം നഷ്ടപ്പെട്ടിരുന്നു. പുറകിലൂടെ പാഞ്ഞെത്തിയ നരേട്ടന്‍റെ കൈകൾ എന്നെ പിടിച്ചു നിർത്തി.

“നീയെന്താ മീരാ ഇക്കാണിക്കുന്നത്? ഇതൊരു മാർക്കറ്റാണെന്ന് നിനക്കറിയില്ലെ?…. ആളുകൾ നിന്നെ ശ്രദ്ധിക്കുന്നുണ്ട്.”

സ്വബോധം നഷ്ടപ്പെട്ടവളെപ്പോലെ ഞാൻ പിറുപിറുത്തു.

അത്… അത് ഫഹദ്സാറാണ്. നരേട്ടാ… ഞാൻ… ഞാൻ അദ്ദേഹത്തെ കണ്ടു.“ ഞാൻ മൂലം ഒരു ഭ്രാന്തനായി അലഞ്ഞു തിരിയുകയാണ് അദ്ദേഹമിപ്പോൾ. എനിക്കദ്ദേഹത്തെ കണ്ടെത്തി രക്ഷിക്കണം നരേട്ടാ.”

ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ തേങ്ങിക്കരഞ്ഞു കൊണ്ട് നരേട്ടന്‍റെ തോളിൽ തലചായ്ച്ചു. എന്നാൽ എന്നെ ശാസിച്ചു കൊണ്ട് നരേട്ടൻ പറഞ്ഞു.

“എല്ലാം നിന്‍റെ തോന്നലാണ് മീരാ… നിന്‍റെ ഫഹദ്സാർ ഇവിടെ എങ്ങിനെ വരാനാണ്. നീ അദ്ദേഹത്തെത്തന്നെ ഓർത്തിരിക്കുന്നതു കൊണ്ട് തോന്നുന്നതാണെല്ലാം.”

അന്ന് ഷോപ്പിംഗ് മതിയാക്കി കാറിൽ മടങ്ങുമ്പോഴും ആൾക്കൂട്ടത്തിനിടയിൽ ഞാനാ ഭ്രാന്തനെ തിരഞ്ഞു. എന്നാൽ എങ്ങും കാണാതെ നിരാശയാകുമ്പോഴും മനസ്സു പറഞ്ഞു കൊണ്ടിരുന്നു. ഉണ്ട് അദ്ദേഹം എന്‍റെ സമീപത്തുതന്നെ എവിടെയോ ഉണ്ട്. ഒരിയ്ക്കൽ എന്നെങ്കിലുമൊരിയ്ക്കൽ എനിക്കദ്ദേഹത്തിനെ കണ്ടെത്താൻ കഴിഞ്ഞേക്കും.

എന്‍റെ ഊഹം ശരിയായിരുന്നുവെന്ന് വീണ്ടും ഒരിയ്ക്കൽക്കൂടി കണ്മുന്നിൽ തെളിഞ്ഞു.

അപ്പോഴേയ്ക്കും ഫ്ളാറ്റുപേക്ഷിച്ച് ഞങ്ങൾ നഗരമദ്ധ്യത്തിൽ സ്വന്തം വീടു പണിതു താമസമാക്കിയിരുന്നു. ഒരു ദിവസം വൈകുന്നേരം മാളിക മുകളിലെ വിശാലമായ ടെറസ്സിൽ നിന്ന് ഞാനാകാഴ്ച കണ്ടു. മീരാ കെ പ്രഭു എന്നു തുടങ്ങുന്ന ഹിന്ദി ഭക്‌തിഗാനം പാടി അലയുന്ന ആ ഫക്കീറിനെ. ആ കണ്ണുകൾ എന്‍റെ വീടിനു ചുറ്റും അലഞ്ഞു നടന്നു. നഷ്ടപ്പെട്ടതെന്തോ തിരയുന്ന ഒരു അന്വേഷകന്‍റെ ഭാവമായിരുന്നു ആ മുഖത്തപ്പോൾ. പ്രാകൃതമായ ആ രൂപം ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാതെ ഞാൻ നിന്നു. എന്നാൽ തൊട്ടടുത്ത നിമിഷം ആ പുരുഷ ശബ്ദം ഞാൻ തിരിച്ചറിഞ്ഞു. കേരളത്തിലെ പ്രസിദ്ധമായ കോളേജങ്കണത്തിൽ മൃദുവചനങ്ങളാൽ എന്നെ അഭിഷേകം ചെയ്ത ആ പുരുഷ ശബ്ദം തിരിച്ചറിയാൻ എനിക്കധികം സമയം വേണ്ടി വന്നില്ല. തിരിച്ചറിഞ്ഞ നിമിഷം ഞാനെല്ലാം മറന്ന് ഓടുകയായിരുന്നല്ലോ?…

പക്ഷേ പൂട്ടിയിട്ട ഇരുമ്പു ഗേറ്റിനപ്പുറം വരെയെത്തി നിൽക്കാനെ എനിക്കു കഴിഞ്ഞുള്ളൂ. അവിടെ കാവൽ നിന്ന സെക്യൂരിറ്റി അപ്പോൾ എവിടെയോ പോയി മറഞ്ഞിരുന്നു. നിശ്ചലമായ പാദം വലിച്ചു വച്ച് തിരിഞ്ഞു നടക്കുമ്പോൾ ആ ശബ്ദം അകന്നു പോകുന്നത് ഞാൻ കേട്ടു.

ഒരു വിരഹ ഗാനത്തിന്‍റെ മാറ്റൊലി അന്തരീക്ഷത്തിൽ അപ്പോഴും അലഞ്ഞു നടന്നു. ആത്മാവില്ലാത്ത പ്രേതം പോലെ. ഗാനത്തിന്‍റെ ആത്മാവാകട്ടെ എന്നെ അന്വേഷിച്ച് വിദൂരതയിലെങ്ങോ അലഞ്ഞു തിരിഞ്ഞു. വീണ്ടും ഒന്നു രണ്ടു പ്രാവശ്യം ഞാൻ അകലെ നിന്ന് അദ്ദേഹത്തെക്കണ്ടു.

ഒരിയ്ക്കൽ ഒരു വളച്ചെട്ടിയായും പിന്നൊരിയ്ക്കൽ ഐസ്ക്രീം കച്ചവടക്കാരനായും തെരുവിൽ അലയുന്ന ഫഹദ്സാറിനെ. ഞാൻ അരികിൽ ഓടി എത്തുമ്പോഴേയ്ക്കും അദ്ദേഹം ആൾക്കൂട്ടത്തിൽ മറഞ്ഞു കഴിയും. ഒരു പക്ഷേ അതു മനഃപൂർവ്വമായിരുന്നോ എന്ന് എനിക്കറിയില്ല. ഒരു പക്ഷേ സ്വബോധം നഷ്ടപ്പെട്ട് ഭ്രാന്തനെപ്പോലെയായി തീർന്ന അദ്ദേഹം എന്നെ തിരിച്ചറിയാതെ പോയതാവാം.

എന്നാലും ആഴമളക്കാനാവാത്ത ഒരു സ്നേഹ സമുദ്രം ഉള്ളിലൊളിപ്പിച്ച് അദ്ദേഹം സ്വയമറിയാതെ എന്നെ പിന്തുടരുന്നതായി തോന്നിയിരുന്നു. ഉറക്കം നഷ്ടപ്പെട്ട ദിനരാത്രങ്ങളിൽ ഞാനാ രൂപം തേടിയലഞ്ഞു. എന്നാൽ കാലത്തിന്‍റെ ഇരുൾ മറയ്ക്കുള്ളിൽ എങ്ങോ പോയ്മറഞ്ഞ ആ രൂപവും, ശബ്ദവും പിന്നീടൊരിക്കലും എനിക്ക് വീണ്ടെടുക്കാനായില്ല. എന്നാൽ ഞാൻ പ്രതീക്ഷ കൈവിട്ടില്ല.

(തുടരും)

കൊച്ചു കൊച്ചു ഭൂകമ്പങ്ങൾ

രാഖി സാധനങ്ങൾ നിറച്ച മൂന്ന് നാല് വലിയ ക്യാരി ബാഗുകളും താങ്ങി പിടിച്ചു കൊണ്ട് തിടുക്കപ്പെട്ട് ലിഫ്റ്റിന് നേരെ നടന്നു. ബട്ടനമർത്തിയയുടനെ ലിഫ്റ്റിന്‍റെ വാതിൽ തുറക്കപ്പെട്ടു. അവൾ ലിഫ്റ്റിനകത്തേക്ക് തിടുക്കപ്പെട്ട് കയറിയശേഷം പാടുപ്പെട്ട് നാലാം നിലയിലേക്കുള്ള ബട്ടനമർത്തി. ലിഫ്റ്റിനകത്ത് മൂന്നാം നിലയിലെ താമസക്കാരിയായ റീനയുമുണ്ടായിരുന്നു. കടന്നൽ കുത്തിയ പോലെ റീന മുഖം വീർപ്പിച്ചു നിൽക്കുന്നു. റീനയുടെ മുഖത്തേക്ക് നോക്കി രാഖി പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും റീന അതൊന്നും ശ്രദ്ധിക്കാതെ ലിഫ്റ്റ് തുറക്കുന്നതും കാത്തു നിന്നു. രാഖി നിരാശയോടെ ലിഫ്റ്റിന്‍റെ വശം ചേർന്നു നിന്നു. എന്തെല്ലാം തരത്തിലുള്ള ആളുകളാണ് ഈ ലോകത്തുള്ളത്. നിസ്സാര പ്രശ്നം പോലും ഊതി പെരുപ്പിച്ച് മനസ്സിലിട്ട് ദിവസങ്ങളോളം അല്ലെങ്കിൽ മാസങ്ങളോളം കൊണ്ടു നടക്കും. ആ പ്രശ്നം ചിലപ്പോൾ ആ നിമിഷത്തിൽ അവസാനിപ്പിക്കാവുന്ന ഒന്നാണെങ്കിൽ പോലും… രാഖി മനസ്സിലോർത്തു. ലിഫ്റ്റ് മൂന്നാം നിലയിലിത്തെിയതോടെ റീന പുറത്തു കടന്നു. നാലാം നിലയിലെത്തിയപ്പോൾ രാഖിയും ലിഫ്റ്റിന് പുറത്തിറങ്ങി സ്വന്തം ഫ്ളാറ്റിലേക്ക് നടന്നു. രാഖി പാടുപ്പെട്ട് ക്യാരിബാഗ് നിലത്ത് വച്ചശേഷം കോളിംഗ് ബെൽ അമർത്തി.

“എത്ര നേരമായി… രാഖി നിനക്ക് ഫോണൊന്ന് എടുത്തു കൂടെ… ഞാനാകെ ടെൻഷനടിച്ചിരിക്കുകയായിരുന്നു.” രാഖിയെ കണ്ടയുടനെ സുമിത് ദേഷ്യത്തോടെ പറഞ്ഞു.

“ഹമ്മോ… ഞാനൊന്ന് അകത്തേക്ക് കയറിക്കോട്ടെ. ഹൊ പുറത്ത് വല്ലാത്ത ചൂട്. പുറത്ത് വണ്ടിയുടെ ഒച്ച കാരണം ഫോൺ റിംഗ് ചെയ്‌തതൊന്നും കേട്ടില്ല” രാഖി സാധനങ്ങൾ ടേബിളിൽ വച്ചു കൊണ്ട് പറഞ്ഞു.

സുമിത് രാഖിയ്ക്ക് കുടിയ്ക്കാനായി വെള്ളവുമായി വന്നു. രാഖി ഫാൻ ഓൺ ചെയ്‌ത് കസേരയിലിരുന്നു.

“സുമിത്… ഞാനിന്ന് ലിഫ്റ്റിൽ വച്ച് റീനയെ കണ്ടു. അവരുടെ പിണക്കവും ദേഷ്യവും ജീവിതകാലം മുഴുവനും നീണ്ടു നിൽക്കുമെന്നാ തോന്നുന്നത്. ചില സമയത്ത് മനീഷയും ഓരോന്ന് പറയും. പ്രശ്നം തീരുന്നതിന് പകരം നീണ്ടു പോകുവാ.” രാഖി നിരാശയോടെ പറഞ്ഞു.

“നീ അതൊക്കെ വിട്” എന്നു പറഞ്ഞു കൊണ്ട് സുമിത് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എനിക്ക് ഫ്ളാറ്റിൽ താമസിക്കാൻ ആദ്യം മുതലെ ഇഷ്‌ടമുണ്ടായിരുന്നില്ല. ഇൻഡിപെൻറഡന്‍റ് ഹൗസ് അതായിരുന്നു താൽപര്യം. ഫ്ളാറ്റിലാണെങ്കിൽ സ്വന്തമായി ഭൂമിയോ ആകാശമോ ഉണ്ടാവില്ല. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ എല്ലാവരും അതേറ്റു പിടിച്ച് വഷളാക്കും. നിന്‍റെ ആഗ്രഹമായിരുന്നില്ലെ ഫ്ളാറ്റിൽ താമസിക്കാൻ… എല്ലാവരും ചേർന്ന് താമസിക്കുന്നതു കൊണ്ട് നല്ല രസമായിരിക്കുമെന്നല്ലേ നീ പറഞ്ഞത്… ഇപ്പോ എന്തായി.” സുമിത് നിരാശയോടെ പറഞ്ഞു.

ഞാൻ തെറ്റൊന്നുമല്ലല്ലോ പറഞ്ഞത്. ആളുകൾക്കെന്താ കുഴപ്പം. പക്ഷേ നമ്മുടെ തൊട്ടടുത്ത താമസക്കാർ ഇങ്ങനെയൊക്കെ പ്രശ്നമുണ്ടാക്കുമെന്ന് വിചാരിച്ചില്ലല്ലോ. രാഖി സൗഹൃദങ്ങൾ ഇഷ്ടപ്പെടുന്നവളും വളരെ രസികപ്രിയയുമായിരുന്നു. അവർക്ക് രണ്ട് കുട്ടികൾ. കുട്ടികൾ സ്ക്കൂളിൽ പഠിക്കുന്നു. അനാമിക അപ്പാർട്ട്മെന്‍റില്‍ ഫ്ളാറ്റ് വാങ്ങി താമസം തുടങ്ങിയിട്ട് ഒരു വർഷമാകുന്നതേയുള്ളൂ. 4 നിലകളിലായുള്ള കെട്ടിടത്തിൽ മൊത്തം 16 ഫ്ളാറ്റുകളുണ്ട്. സൊസൈറ്റിക്കായി ഒരു കമ്മിറ്റിയുണ്ടായിരുന്നു. ഏത് ആഘോഷത്തിനും കമ്മിറ്റിയിൽ ഓരോ അംഗങ്ങളും പണം സ്വരൂപിച്ച് ആഘോഷിക്കുന്നത് പതിവായിരുന്നു. ചിലപ്പോൾ എല്ലാവരും ചേർന്ന് ഡിന്നർ കഴിക്കും.

ചിലപ്പോഴൊക്കെ ദമ്പതികൾക്കായുള്ള പരിപാടിയുണ്ടാവും മറ്റ് ചിലപ്പോൾ സ്ത്രീകൾക്ക് മാത്രമായുള്ള പരിപാടികളും. 16 കുടുംബങ്ങളിൽ 2-3 കുടുംബമൊഴിച്ച് ബാക്കിയെല്ലാവരും തന്നെ അടുത്തിടപഴകുന്നവരും സൗഹൃദ മനോഭാവമുള്ളവരുമായിരുന്നു. വ്യത്യസ്ത ഏജ് ഗ്രൂപ്പിലുള്ളവരായിട്ടും ആർക്കും പ്രത്യേകിച്ചും ഒരു വിഷമവും ഉണ്ടായിട്ടില്ല. ഒരു വർഷം മുമ്പ് ഫ്ളാറ്റ് വാങ്ങി താമസിക്കാനെത്തിയപ്പോൾ ഫ്ളാറ്റിന് എതിർവശത്തെ താമസക്കാരിയായ ശിവാനി തൊട്ട് താഴത്തെ നിലയിലെ താമസക്കാരിയായ മനീഷയെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് തന്നിരുന്നതാണ്. അവർ പെട്ടെന്ന് ദേഷ്യപ്പെടുന്ന കൂട്ടത്തിലാണത്രേ. ചെറിയ കാര്യം പോലും തെറ്റിദ്ധരിച്ച് മുഖം വീർപ്പിച്ചിരിക്കും. പക്ഷേ എല്ലാവരും ഒത്തു ചേർന്ന് താമസിക്കുമ്പോൾ എന്തെങ്കിലുമൊക്കെ തമാശയൊക്കെ പറയുന്നത് പതിവാണല്ലോ.

ചെറിയ ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടാകുമല്ലോ. അതൊക്കെ കണ്ടില്ലെന്ന് നടിക്കാൻ ശീലിക്കണം. പക്ഷേ മനീഷ അങ്ങനെയായിരുന്നില്ല. പക്ഷേ അന്ന് അവർ ദേഷ്യപ്പെടാനും മാത്രം ഒന്നും സംഭവിച്ചതുമില്ല.

അക്കാര്യം രാഖി സുമിത്തിനോട് പറഞ്ഞപ്പോൾ സുമിത് അത് കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു. “ഇത് തന്നെ അവർക്ക് ധാരാളം ടിപ്പിക്കൽ ലേഡീസിന് ഇത് മതി. നീ ഇത്തരം കാര്യത്തിലൊന്നും അധികം തലയിടണ്ട നിന്‍റെ എഴുത്തിനെയത് ബാധിക്കും. എല്ലാവരോടും ഒരു ഹലോവിൽ ബന്ധം ഒതുക്കിയാൽ മതി. ആരുടെയും കൂടെയിരുന്ന് ആരുടേയും കുറ്റമൊന്നും പറയണ്ട.”

പതിയെ പതിയെ രാഖി എല്ലാവരുമായും പരിചയത്തിലായി. മനീഷയിൽ ആദ്യമൊന്നും ഒരു കുഴപ്പമുള്ളതായി അവൾക്ക് തോന്നിയതേയില്ല. മാത്രവുമല്ല രാഖി ആരുടേയും വ്യക്‌തിപരമായ കാര്യത്തിലൊന്നും ഇടപെടാറുമില്ല. അതുകൊണ്ട് അവൾക്ക് ആരുമായും സ്വതന്ത്രമായി ഇടപഴകാൻ കഴിയുമായിരുന്നു. ഇതിനിടെ അവൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. മനീഷ രജനിയും സജ്ഞനയുമാ യൊക്കെ വളരെയടുപ്പം പുലർത്തുന്നത്. സജ്ഞന രാഖിയുടെ ഫ്ളാറ്റിന് തൊട്ട് മുകളിലായുള്ള ഫ്ളോറിലായിരുന്നു താമസം. രജനിയാകട്ടെ ശിവാനി താമസിച്ചിരുന്ന ഫ്ളാറ്റിന് തൊട്ട് താഴെയും. അതായത് എല്ലാ വേസ്റ്റുകളും തനിക്ക് ചുറ്റുമായിരുന്നുവെന്ന് അതോർത്ത് രാഖിയ്ക്ക് മനസ്സിൽ ചിരി പൊട്ടി.

മനീഷയുടെയും സജ്ഞനയുടെയും രജനിയുടെയും നിസ്സഹകരണ സ്വഭാവം അനാമിക അപ്പാർട്ട്മെൻറിൽ എല്ലാവർക്കും അറിയാവുന്ന കാര്യമായിരുന്നു.

രാഖി താമസം തുടങ്ങി ഏതാനും മാസം കഴിഞ്ഞായിരുന്നു ആ സംഭവമുണ്ടായത്. ഒരു ദിവസം രാവിലെ പാൽക്കാരൻ ഡോർബെല്ല് മുഴക്കിയത് കേട്ട് വാതിൽ തുറന്ന് വന്ന രാഖി വാതിലിന് തൊട്ട് മുന്നിൽ നായ കാഷ്ഠം കണ്ട് അരിശപ്പെട്ടു. രാവിലെ തന്നെ അറപ്പുളവാകുന്ന കാര്യം കണ്ട് ആർക്കാണ് ദേഷ്യം തോന്നാത്തത്. അവൾ ദേഷ്യം കൊണ്ട് അടിമുടി വിറച്ചു. പാൽ വാങ്ങി അവൾ അകത്തു പോയി. അന്ന് സ്വീപ്പറിന്‍റെ കാലുപിടിച്ച് അവളത് വൃത്തിയാക്കിക്കുകയായിരുന്നു. പക്ഷേ എന്ത് പറയാൻ അതിനു ശേഷം അത് പതിവായി.

ഒരു ദിവസം അരിശം മൂത്ത രാഖി നേരെ എതിർവശത്ത് താമസിക്കുന്ന ശിവാനിയുടെ ഡോർബെൽ മുഴക്കി. പുറത്ത് വന്ന ശിവാനി അവളെ ചോദ്യ ഭാവത്തിൽ നോക്കി. “ശിവാനി, ആരാ നായയെ വളർത്തുന്നത്. എല്ലാ ദിവസവും നായ ഞങ്ങളുടെ ഡോറിന് മുന്നിൽ കാഷ്ഠിക്കുകയാ… നായയെ കൊണ്ട് വല്യ ശല്യമായിരിക്കുകയാ.” രാഖി അൽപം ദേഷ്യത്തോടെയാണ് പറഞ്ഞത്.

അതിന് മറുപടിയെന്നോണം ശിവാനിയുടെ മുഖത്ത് പരിഹാസം കലർന്ന ചിരിയാണ് വന്നത്.

“മനീഷയാ നായയെ വളർത്തുന്നത്. രാവിലെ അതിനെ അഴിച്ച് പുറത്ത് വിടും. നായ താഴെ പോകുന്നോ മുകളിൽ പോകുന്നോ എന്നൊന്നും പിന്നെ നോക്കുകയേയില്ല. ആ നായ എനിക്കും ശല്യമായിരുന്നു. എന്തെങ്കിലും പറഞ്ഞാൽ പിന്നെ അവരത് വലിയ പ്രശ്നമാക്കും.”

എന്തോ ആലോചിച്ച ശേഷം രാഖി താഴത്തെ നിലയിലേക്ക് ഓടിയിറങ്ങി. മനീഷയുടെ ഫ്ളാറ്റിലെ ഡോർബെല്ലിൽ വിരലമർത്തി. വാതിൽ തുറക്കുന്നത് വരെ അവൾ മുഖത്ത് ശാന്തത വരുത്തി കാത്തിരുന്നു. വാതിൽ തുറന്ന് പുറത്തെത്തിയ മനീഷയെ നോക്കി രാഖി ചിരിക്കാൻ ശ്രമിച്ചു.

“ഹലോ മനീഷ”

“രാഖി… വാ അകത്തു വാ..”

“അയ്യോ… ഞാനിപ്പോ ഇരിക്കാൻ വന്നതല്ല. ചെറിയ പ്രോബ്ളം പറയാൻ വന്നതാ. നിങ്ങൾ വളർത്തുന്ന നായ എന്നും രാവിലെ എന്‍റെ ഡോറിന് മുന്നിലാ കാഷ്ഠിക്കുന്നത്. എനിക്കെന്നും ഇത് വൃത്തിയാക്കേണ്ടി വരുന്നു. അത് വലിയ ബുദ്ധിമുട്ടായിരിക്കുകയാ. അതിനെ എന്നും പുറത്ത് നടക്കാൻ കൊണ്ടു പോവുകയാണെങ്കിൽ എനിക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല. നായയ്ക്കും അത് നല്ലതായിരിക്കും.”

അത് കേട്ടപാടെ മനീഷയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

“രാഖി, നിങ്ങളത് നേരിൽ കണ്ടപോലെയാണല്ലോ പറയുന്നത്. ഈ അപ്പാർട്ടുമെൻറിൽ എനിക്ക് മാത്രമല്ല നായയുള്ളത്.”

മനീഷയുടെ ശബ്ദം ഉയർന്നതോടെ രാഖി സങ്കോചത്തോടെ ചുറ്റിലും നോക്കി. സമീപത്തുള്ള ഫ്ളാറ്റുകാർ വാതിൽ തുറന്ന് പുറത്തേക്ക് തലനീട്ടി. എല്ലാ കണ്ണുകളിലും ആകാംക്ഷ. “ചിലപ്പോൾ മറ്റേതെങ്കിലും നായയായിരിക്കും മനീഷ” എന്നു പറഞ്ഞു കൊണ്ട് സംസാരം അവസാനിപ്പിച്ച് രാഖി അവിടെ നിന്നും വലിഞ്ഞു. അതിനു ശേഷം രാഖിയെ കാണുമ്പോഴൊക്കെ അവൾ മുഖം വീർപ്പിച്ചു കടന്നു പോകുമായിരുന്നു. താൻ എന്തോ വലിയ തെറ്റ് ചെയ്‌തതെന്ന പോലെയായിരുന്നു അവളുടെ പെരുമാറ്റം. ശിവാനി പറഞ്ഞത് എത്ര സത്യമാണ്.

ഒരു ദിവസം രാവിലെ ഉറക്കമെണീറ്റ രാഖി ടോയ്‍ലെറ്റ് ഫ്ളഷ് ജാം ആയിരിക്കുന്നതാണ് കണ്ടത്. ഫ്ളഷിൽ നിന്നും വെള്ളം താഴോട്ട് പോകുന്നില്ല. വെള്ളം ടോയ്‍ലെറ്റിൽ നിറഞ്ഞ് പുറത്തേക്ക് ഒഴുകുകയായിരുന്നു. രാഖി താഴത്തെ ഫ്ളോറിൽ പോയി മനീഷയോടും മുകളിലെ ഫ്ളാറ്റിൽ താമസിക്കുന്ന സജ്ഞനയുടെ ഭർത്താവിനോടും തൽക്കാലം അവരുടെ ടോയ്‍ലെറ്റ് ഉപയോഗിക്കരുതെന്ന് അപേക്ഷിച്ചു. നേരത്തെ തന്നെ രാഖിയോട് ദേഷ്യമുണ്ടായിരുന്ന മനീഷ ഇക്കാര്യമറിഞ്ഞപ്പോൾ ഒന്നു കൂടി ദേഷ്യത്തിലായി.

“ഞങ്ങൾക്ക് ഇവിടെയൊരു പ്രോബ്ളവും ഇല്ല. നിങ്ങളുടെ ടോയ്‍ലെറ്റിനാ കംപ്ലയിന്‍റ്. പോയി നോക്കൂ.” മനീഷ നീരസത്തോടെ പറഞ്ഞു.

“നിങ്ങൾ കാരണമാണ് പ്രശ്നമെന്ന് ഞാൻ പറഞ്ഞില്ലല്ലോ മനീഷ. ഏതോ മീഡിൽ പോർഷനിലാ പ്രശ്നം. സുമിത് പ്ല്ലമ്പറിനെ വിളിക്കാൻ പോവുകയാ. നിങ്ങൾക്ക് കുറച്ച് നേരം ബുദ്ധിമുട്ട് ഉണ്ടാകും. പ്ലമ്പർ ഇവിടെയും വന്ന് ചെക്ക് ചെയ്യുമല്ലോ. എവിടെയാണ് പ്രശ്നമെന്ന് അയാൾ കണ്ടുപിടിക്കട്ടെ.”

“എനിക്കൊന്ന് പുറത്ത് പോകേണ്ടതുണ്ട്. ഇന്നിവിടെ ഞാൻ കാണില്ല.” മനീഷ ഒഴികഴിവ് കണ്ടെത്തി.

“അയ്യോ, അങ്ങനെയാണെങ്കിൽ താക്കോൽ എനിക്ക് തന്നിട്ട് പോയ്ക്കോ. ഞാൻ ശരിയാക്കിച്ചോളാം.”

“അതെങ്ങനെ ശരിയാകും. പ്ലമ്പർ എങ്ങനെയുള്ള ആളാണെന്ന് ആർക്കറിയാം.” മനീഷ നീരസത്തോടെ പറഞ്ഞു.

“പക്ഷേ മനീഷ പ്ലമ്പറിനെ ടോയ്‍ലെറ്റ് കാണിക്കേണ്ടി വരുമല്ലോ. ഈ പ്രശ്നം സോൾവ് ചെയ്യണം. എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ നന്നാക്കിക്കണമല്ലോ.” എന്നു പറഞ്ഞു കൊണ്ട് രാഖി മുകളിലേക്ക് കയറി പോയി.

ആ ദിവസം മനീഷയുടെ ഭർത്താവ് രോഹിത് ഫ്ളാറ്റിൽ തങ്ങി. പ്ലമ്പർ എത്തി. മനീഷയുടെ ഫ്ളാറ്റിലെ പൈപ്പിലായിരുന്നു പ്രശ്നം. അയാൾ വളരെ പാടുപെട്ട് അത് ശരിയാക്കി. എന്നാൽ മനീഷയ്ക്ക് രാഖിയോടുള്ള ദേഷ്യവും വെറുപ്പും അതോടു കൂടി വർദ്ധിച്ചു. ശിവാനിയുടെ ഫ്ളാറ്റിന് തൊട്ട് താഴെയുള്ള ഫ്ളാറ്റിൽ താമസിക്കുന്ന രജനിയും ഒട്ടും പിന്നിലല്ലായിരുന്നു. ശിവാനി അവരോട് മൂന്നുപേരോടും ഇടയ്ക്ക് പിണങ്ങുന്നത് പതിവായിരുന്നു. പിന്നെ അതിവേഗം ഇണങ്ങുകയും ചെയ്യും.

പക്ഷേ രാഖിയ്ക്ക് അതിനൊന്നും കഴിയുമായിരുന്നില്ല. അവരോട് കലഹിക്കാനും പിന്നീട് അവരുടെ ഓരോ കുറ്റം പറയാനും മറ്റൊരിക്കൽ അവർക്കൊപ്പമിരുന്ന് ചായ കുടിക്കാനും രാഖിയ്ക്ക് പരിചയമില്ലാത്ത കാര്യങ്ങളായിരുന്നു.

ഒരു ദിവസം വെയ്സ്റ്റ് എടുക്കാൻ വരുന്നവർ രാഖിയുടെ ഫ്ളാറ്റിന് മുന്നിൽ വച്ചിരുന്ന വെയ്സ്‌റ്റ് കൂട എടുത്തു കൊണ്ടു പോയി രജനിയുടെ ഫ്ളാറ്റിന് മുന്നിൽ കൊണ്ടു വച്ച് മറന്നു. രജനി അത് കണ്ട് ഉച്ചത്തിൽ ബഹളം വയ്ക്കാൻ തുടങ്ങി. “ഏത് ധിക്കാരിയാ ഇത് ചെയ്‌തത്. നാണമില്ലേ…. വിവരമില്ലാത്തവർ.” പുറത്തെ ഒച്ചയും ബഹളവും കേട്ട് രാഖി പുറത്തു വന്നു നോക്കി.

വാതിലിന് മുന്നിൽ വച്ചിരിക്കുന്ന വെയ്സ്റ്റ് കൂട കണ്ട് അത് തങ്ങളുടേതാണെന്ന് രാഖി തിരിച്ചറിഞ്ഞു. പെട്ടെന്ന് അവൾ താഴേക്ക് ഓടിയിറങ്ങി കൂട പൊക്കിയെടുത്തു. “സോറി രജനി, വെയ്സ്റ്റ് എടുക്കുന്നവർ ഇവിടെ മറന്ന് വച്ചതാകും.” പക്ഷേ അതൊന്നും കേട്ടിട്ട് ശാന്തമാകാതെ രജനിയുടെ മുഖം ഒന്നു കൂടി വലിഞ്ഞു മുറുകി. ദേഷ്യമടക്കാനാവാതെ അവൾ ഓരോന്ന് പറഞ്ഞ് രാഖിയെ അപമാനിച്ചു കൊണ്ടിരുന്നു.

അപ്പാർട്ടുമെന്‍റിൽ ആഘോഷിക്കുന്ന ദീപാവലിയും ക്രിസ്മസും ന്യൂ ഇയർ പരിപാടികളൊക്കെ രാഖിയ്ക്ക് വലിയ ഇഷ്‌ടമായിരുന്നു. അതെല്ലാം അവൾ നന്നായി ആസ്വദിച്ചിരുന്നുവെങ്കിലും ഇത്തരത്തിലുള്ള ചെറിയ വേദനകൾ അവളെ ആഴത്തിൽ മുറിപ്പെടുത്താൻ തുടങ്ങി. സുമിത് രാഖിയെ ആവുന്നതും പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു.

“എനിക്ക് ഫ്ളാറ്റിൽ ജീവിക്കാൻ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷേ ഇവിടെ വന്ന സ്‌ഥിതിയ്ക്ക് അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്കണം. ശിവാനിയും ഇവിടെ താമസിക്കുന്നില്ലേ. ഇത്രയും സെൻസിറ്റീവ് ആകേണ്ട യാതൊരു ആവശ്യവുമില്ല. എല്ലാവരും നമ്മളെ പോലെയാകണമെന്ന് കരുതുന്നത് ശരിയല്ലല്ലോ. മാക്സിമം ആരേയും വാക്കു കൊണ്ടും പ്രവർത്തി കൊണ്ടും നോവിക്കാൻ പോകരുത്. അത്രയേയുള്ളൂ.”

“പക്ഷേ… എന്നാലും സുമിത്. വരുമ്പോഴും പോകുമ്പോഴും അവരുടെ വീർപ്പിച്ച മുഖം കാണുകയെന്നത് അത്ര സുഖമുള്ള കാര്യമല്ല. കുറച്ച് ദിവസമാണെങ്കിൽ കുഴപ്പമില്ല. എന്തെങ്കിലും കുഞ്ഞ് കാര്യത്തിനും മൂന്നുപേരും വഴക്കടിക്കും. പിന്നെ മിണ്ടുകയേയില്ല. ഫ്ളാറ്റായതു കൊണ്ട് ആരോടും മിണ്ടാതിരിക്കാനും ആവില്ലല്ലോ.”

ഇങ്ങനെയുള്ള ചെറിയ സുഖദുഃഖങ്ങളിലൂടെ ജീവിതം കടന്നു പോയി കൊണ്ടിരുന്നു. അങ്ങനെ ഒരു വർഷം കടന്നു പോയി. സുമിതിന് പ്രൊമോഷൻ കിട്ടിയ സന്തോഷത്തിൽ 16 കുടുംബത്തിൽ നിന്നും 16 സ്ത്രീകളെ രാഖി ടീ പാർട്ടിയ്ക്കായി ക്ഷണിച്ചു. മനീഷയും രജനിയും സജ്ഞനയുമൊഴിച്ച് ബാക്കിയെല്ലാവരും ടീ പാർട്ടിയ്ക്കായി എത്തി. വന്നവർ അവർ വരാത്തതിന്‍റെ കാരണമാരാഞ്ഞതു കൊണ്ട് രാഖി മടിച്ചാണെങ്കിലും അവർക്കിടയിലുണ്ടായ പ്രശ്നങ്ങളെപ്പറ്റി പറഞ്ഞു.

ശിവാനിയ്ക്ക് അവരുടെ ഇണക്കവും പിണക്കവുമൊന്നും പ്രശ്നമല്ലായിരുന്നു. നല്ല ഇണക്കത്തിലാണെങ്കിൽ ശിവാനി അവരോട് നന്നായി സംസാരിക്കും. എന്നാൽ പിണങ്ങിയിരിക്കുകയാണെങ്കിൽ അവരെ നോക്കാതെ കടന്നു പോകും. ഇതൊക്കെ എന്ത് എന്ന ഭാവമായിരുന്നു അവൾക്ക്. രജനിയുടെ വീട്ടിൽ ഗസ്റ്റ് ഉണ്ടെന്ന് തോന്നുന്നു. ഒച്ചയും ബഹളവുമൊക്കെ കേൾക്കുന്നുണ്ടല്ലോ.” ഒരു ദിവസം ചായ കുടിച്ചു കൊണ്ടിരിക്കെ രാഖി സുമിതിനോട് പറഞ്ഞു. തൊട്ടടുത്ത നിമിഷം ഡോർബെൽ 3-4 പ്രാവശ്യം മുഴങ്ങി.

“ആരാ ഇത്രയും രാവിലെ…” എന്നു പിറുപിറുത്തു കൊണ്ട് ഇരുവരും കൂടി വാതിലിന് നേരെ നടന്നു.

പുറത്ത് രജനിയുടെ വീട്ടിലെ ജോലിക്കാരിയായിരുന്നു.

“മാഡം, വേഗം താഴെയൊന്ന് വരാമോ.. അവിടുത്തെ ചേച്ചിയുടെ അമ്മായിയച്‌ഛൻ മരിച്ചു പോയി.

“ങ്ഹേ…? അമ്മായിയച്ഛൻ വന്നിരുന്നോ?”

“അതെ, വേഗം വരൂ. രാത്രിയിൽ അദ്ദേഹത്തിന് പെട്ടെന്ന് അസുഖം വന്നു. സാറ് ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും മരിച്ചു പോയി. സാറ് ഇപ്പോഴും ആശുപത്രിയിലാ. സുമിതും രാഖിയും തിടുക്കപ്പെട്ട് കോണിപ്പടികൾ ഇറങ്ങി രജനിയുടെ ഫ്ളാറ്റിൽ ചെന്നു. അകത്ത് അമ്മായിയമ്മയും മരുമകളും ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു. രാഖി അവരുടെ അടുത്ത് ചെന്ന് ഇരുവരെയും ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. കുറച്ച് കഴിഞ്ഞ് ആശുപത്രിയിൽ നിന്നും മൃത ശരീരം കൊണ്ടു വന്നു. ഫ്ളാറ്റ് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ട് നിറഞ്ഞു. രാഖി രജനിയുടെ രണ്ട് കുട്ടികളുടെയും ചുമതല സ്നേഹപൂർവ്വം ഏറ്റെടുത്തു. അവർ കുട്ടികളെ സ്വന്തം ഫ്ളാറ്റിലേക്ക് കൂട്ടി കൊണ്ടു വന്നു. അവർക്ക് പറ്റാവുന്ന എല്ലാ സഹായങ്ങളും രജനിയ്ക്കും കുടുംബത്തിനായും 16 ദിവസം ചെയ്‌തു കൊടുത്തു. ഏറെ സങ്കീർണ്ണമായ ഘട്ടത്തിൽ രാഖിയും സുമിത്തും ചെയ്‌ത സഹായ സഹകരണങ്ങൾ രജനിയുടെ മനസ്സിനെ സ്പർശിച്ചു. അതിനു ശേഷം അവൾ മനീഷയേയും സജ്ഞനയേയും വകവയ്ക്കാതെ രാഖിയുമായി നല്ല സൗഹൃദത്തിലായി.

സജ്ഞനയുടെ മകൻ മോഹിതും മനീഷയുടെ മകൾ ഖുശിയും ഒരേ സ്ക്കൂളിലാണ് പഠിച്ചിരുന്നത്. അവർ ഒരേ ഓട്ടോറിക്ഷയിലാണ് സ്ക്കൂളിലേക്ക് പോയി വന്നിരുന്നത്. ഒരു ദിവസം സുമിതിന് അവധിയായിരുന്നതിനാൽ രാഖിയും സുമിതും സാധനങ്ങൾ വാങ്ങി മാർക്കറ്റിൽ നിന്നും മടങ്ങവെ റോഡിൽ ആൾ ക്കൂട്ടം കണ്ട് കാർ നിർത്തിയ ശേഷം ഒരു വഴിപോക്കനോട് കാര്യമന്വേഷിച്ചു.

“ഒരു ആക്സിഡൻറാ, ഓട്ടോറിക്ഷയെ കാറിടിച്ചു. റിക്ഷയിൽ 2 കുട്ടികളുണ്ടായിരുന്നു.”

“അയ്യോ… കുട്ടികൾക്ക് കുഴപ്പമെന്തെങ്കിലും”

“പരിക്ക് പറ്റിയിട്ടുണ്ട്.”

സുമിത് വേഗം തന്നെ കാറിൽ നിന്നിറങ്ങി ആക്സിഡന്‍റ് നടന്ന സ്ഥലത്തേക്ക് നടന്നു. പരിക്കേറ്റ് മോഹിതും ഖുശിയും റോഡിലിരുന്ന് കരയുകയായിരുന്നു. റിക്ഷാ ഡ്രൈവറും കാറുകാരനും തമ്മിൽ പൊരിഞ്ഞ തർക്കം!

“നിങ്ങൾ ഇവിടെ കലഹിക്കുകയാണോ കുട്ടികൾക്ക് പരിക്ക് പറ്റിയിരിക്കുന്നത് കണ്ടില്ലേ. നിങ്ങളത് കാണുന്നില്ലേ, ഇവരെ ഉടൻ ആശുപത്രിയിലെത്തിക്കണം.” സുമിത് ഓട്ടോറിക്ഷക്കാരനോട് കയർത്തു.

ഓട്ടോ ഡ്രൈവർക്ക് സുമിതിനെ നല്ല പരിചയമുണ്ടായിരുന്നു.

“സാറേ, ഇത് കണ്ടില്ലേ… എന്‍റെ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നിരിക്കുന്നു. അതിന്‍റെ നഷ്ടപരിഹാരം വാങ്ങാതെ ഞാൻ പോകില്ല.”

“കുട്ടികൾക്ക് എന്തെങ്കിലും അപകടം പറ്റിയാലും അല്ലേ” സുമിത് അരിശത്തോടെ അയാളോട് കയർത്തു.

“ഞാൻ കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയാ,” എന്നു പറഞ്ഞു കൊണ്ട് സുമിത് ഇരുവരേയും കാറിനടുത്തേക്ക് കൊണ്ടു വന്നു. ഇത് കണ്ട് രാഖി കാറിൽ നിന്നും ചാടിയിറങ്ങി.

“എന്തു പറ്റി ഇവർക്ക്?”

“കണ്ടില്ലേ… ആ ഓട്ടോക്കാരൻ അവിടെ തർക്കിച്ച് നിൽക്കുവാ നമുക്കിവരെ ആശുപത്രിയിൽ എത്തിക്കാം. നീ ഉടനെ തന്നെ മനീഷയേയും സജ്ഞനയേയും ഫോൺ ചെയ്‌ത വിവരമറിയിക്ക്. ആശുപത്രിയിൽ വരാൻ പറ.” അവർ ഇരുവരും ചേർന്ന് കുട്ടികളെ കാറിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു.

അവരുടെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മോഹിതിന്‍റെ തലയിൽ സ്റ്റിച്ചും ഖുശിയുടെ കയ്യിൽ പ്ലാസ്റ്ററും ഇട്ടു കഴിഞ്ഞിരുന്നു. അവർ കൃതജ്ഞതയോടെയും ലജ്ജയോടെയും സുമിതിനെയും രാഖിയേയും നോക്കി.

“നിന്‍റെ കൂട്ടുകാരികൾ തൽക്കാലം ഇക്കാര്യത്തെ ചൊല്ലി വഴക്കടിക്കുകയില്ലെന്ന് തോന്നുന്നു.” സുമിത് ചെറുചിരിയോടെ രാഖിയോട് പറഞ്ഞു.

“ങ്ഹാ കുറച്ച് ദിവസം നല്ല സ്നേഹവും സഹകരണവുമൊക്കെയായിരിക്കും. കുട്ടികളുടെ മുറിവ് ഉണങ്ങും വരെ.”

“ങ്ഹാ അത് ശരിയാ. കുറച്ച് ദിവസം ടെൻഷനൊന്നും ഇല്ല.” രാഖി പൊട്ടിച്ചിരിച്ചു. ഇപ്പോൾ എല്ലാ നല്ല രീതിയിൽ നടന്നു പോകുന്നുണ്ട്. ശിവാനിയും സജ്ഞനയും മനീഷയും നടക്കാൻ പോകുമ്പോഴൊക്കെ രാഖിയോട് സന്തോഷപൂർവ്വം സംസാരിക്കാറുണ്ട്. തമാശകൾ കൈമാറാറുണ്ട്. എല്ലാം സ്വസ്ഥമായി പോകുന്നു.

അങ്ങനെ 2 മാസം കടന്നു പോയി. ഒരു ദിവസം പതിവുപോലെ രാഖി പാൽക്കാരനിൽ നിന്നും പാൽ വാങ്ങാനായി വാതിൽ തുറന്നപ്പോൾ അപ്രതീക്ഷിതമായി നായ കാഷ്ഠിച്ചിരിക്കുന്നത് കണ്ടു. വീണ്ടും അറപ്പുളവാക്കുന്ന കാഴ്ച! രാഖിയ്ക്ക് പെട്ടെന്ന് അരിശം കയറി. ഇനി എന്തെങ്കിലും പറഞ്ഞാൽ മനീഷയ്ക്ക് പഴയതു പോലെ ദേഷ്യമാകും. ഇനി പറഞ്ഞില്ലെങ്കിലോ ദിവസവും നായയുടെ വിസർജ്ജ്യം വൃത്തിയാക്കേണ്ടി വരും. പിറ്റേന്ന് കുറച്ച് നേരത്തെ എഴുന്നേറ്റ് രാഖി വാതിൽ തുറന്നിട്ട് വാതിലിന് അടുത്തായി ഇരുന്നു. നായ വരികയാണെങ്കിൽ അതിനെ നേരിട്ട് കാണാമല്ലോ. അല്പ സമയം കഴിഞ്ഞില്ല പ്രശ്നക്കാരനായ വില്ലൻ സാക്ഷാൽ മനീഷയുടെ നായ അവിടെ പ്രത്യക്ഷപ്പെട്ടു. നായ അവിടെ വന്ന് നിന്നില്ല അതിനു മുമ്പേ രാഖി ഒച്ചവച്ചും ചീത്ത വിളിച്ചും അതിനെ ഓടിച്ചു വിട്ടു.

അപ്പോഴേക്കും പാൽക്കാരനും എത്തി. രാഖി പാൽക്കാരനിൽ നിന്നും പാൽ വാങ്ങിച്ച ശേഷം അയാളെ പ്രത്യേകം ഓർമ്മപ്പെടുത്തി.

“സഹോദരാ, താഴത്തെ ഫ്ളോറിലെ മനീഷയോട് പറഞ്ഞേക്കൂ നായ വീണ്ടും ഇവിടെ വന്ന് കാഷ്ഠിക്കാൻ തുടങ്ങിയെന്ന്.” പിറ്റേദിവസം രാഖി താഴെ ലോണിൽ നടക്കാൻ ചെന്നപ്പോൾ മനീഷ പഴയതു പോലെ മുഖം വീർപ്പിച്ചു കൊണ്ട് കടന്നു പോയി.

“ഇനി സജ്ഞനയും രജനിയും ഇത് തന്നെ ചെയ്യും. എന്നോർത്തു കൊണ്ട് രാഖി നടപ്പ് തുടർന്നു. അവൾ മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചു. ഇനി ആരേയും വകവയ്ക്കാതെ തന്‍റേതായ വഴിയിലൂടെ സഞ്ചരിക്കും.

“സുമിത് നിങ്ങൾ പറഞ്ഞതാണ് ശരി. എനിക്കും ഇവിടുത്തെ താമസം ഇഷ്‌ടമല്ലാതായിരിക്കുന്നു. നമുക്ക് ഈ ഫ്ളാറ്റ് വിറ്റിട്ട് എവിടെയെങ്കിലും ഒരു നല്ല വീട് വാങ്ങാം.” രാത്രിയായപ്പോൾ രാഖി സുമിതിനോട് പറഞ്ഞു.

സുമിത് അൽപനേരം രാഖിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. “ശരിയാണ്, നാളെ തന്നെ ഏതെങ്കിലും പ്രോപ്പർട്ടി ഡീലറെ കണ്ട് കാര്യം പറയാം.”

സുമിതിന് ഏറെ കാലമായി കിഡ്നി സ്റ്റോണിന്‍റെ അസുഖമുള്ളതിനാൽ ദീർഘകാലമായി മരുന്ന് കഴിക്കുന്നു. ഡോക്ടർ ഏറെ നാൾ മുമ്പ് ഓപ്പറേഷന് നിർദ്ദേശിക്കുകയും ചെയ്‌തിരുന്നു. പല തിരക്കുകൾ കാരണം ഓപ്പറേഷൻ നീണ്ടു പോയി. എന്നാൽ വേദന കടുത്തതോടെ ശസ്ത്രക്രിയയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ഒടുവിൽ ഓപ്പറേഷൻ ചെയ്യേണ്ട ദിവസം അടുത്തു. സുമിത് ഓഫീസിൽ നിന്നും നീണ്ട അവധിയെടുത്തു.

അവരുടെ കുട്ടികൾ അത്ര ചെറുതല്ലായിരുന്നുവെങ്കിലും അവരുടെ ഭക്ഷണ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാവശ്യമായിരുന്നു. സുമിതിന്‍റെ ഓപ്പറേഷൻ വിവിരം രാഖി ശിവാനിയോട് മാത്രം പറഞ്ഞു. എന്നാൽ ആ വാർത്ത ശിവാനിയിൽ നിന്നും അനാമിക അപ്പാർട്ടുമെന്‍റ് മുഴുവനും വ്യാപിച്ചു.

സുമിത് ശസ്ത്രക്രിയക്കായി ആശുപത്രിയിൽ അഡ്മിറ്റായി. അനാമിക അപ്പാർട്ടുമെന്‍റിലെ മുഴുവനാളുകളും സ്വന്തം സമയം ക്രമീകരിച്ച് ആശുപത്രിയിൽ സുമിതിന് കൂട്ടിരുന്നു. സുമിതിന്‍റെ ഓപ്പറേഷൻ വിജയകരമായി നടന്നു. ആശുപത്രി വാസത്തിലായിരുന്ന സുമിതിനും രാഖിയ്ക്കുള്ള ഭക്ഷണം എവിടെ നിന്നാണ് വരുന്നതെന്നും കുട്ടികൾ എവിടെ നിന്നാണ് ഭക്ഷണം കഴിക്കുന്നതെന്നും, ആരാണ് അവർക്ക് ടിഫിനൊരുക്കി സ്ക്കൂളിലേക്ക് അയക്കുന്നതെന്നും ജോലിക്കാരിയെ കൊണ്ട് ഫ്ളാറ്റിലെ ജോലിയെടുപ്പിക്കുന്നതാരാണെന്നൊന്നും ആലോചിക്കാനുള്ള സമയമൊന്നും രാഖിക്കുണ്ടായിരുന്നില്ല. പക്ഷേ എല്ലാ ജോലിയും പതിവ് തെറ്റാതെ തുടർന്നു. ശിവാനിക്കൊപ്പം രജനിയും സജ്ഞനയും മനീഷയും മുന്നിട്ടിറങ്ങി എല്ലാം ചെയ്‌തു കൊണ്ടിരുന്നു. ആർക്കും അക്കാര്യത്തിൽ നീരസവും മടുപ്പും ഉള്ളതായി തോന്നിയതേയില്ല.

ആശുപത്രി വാസം കഴിഞ്ഞ് സുമിത് വീട്ടിലെത്തി. കുറച്ച് ദിവസത്തെ വിശ്രമത്തിനു ശേഷം വീണ്ടും സുമിത് ഓഫീസിൽ പോയി തുടങ്ങി. എന്നാൽ ഇതിനിടെ എപ്പോഴോ രാഖിയുടെ ചിന്ത മാറി കഴിഞ്ഞിരുന്നു. ഇനി ഇവിടെ നിന്നും താൻ എങ്ങോട്ടേക്കും പോകുന്നില്ല. അനാമിക അപ്പാർട്ടുമെന്‍റിൽ എല്ലാവർക്കും ഒപ്പമുള്ള താമസം ചെറിയ സുഖ ദുഃഖങ്ങൾ നിറഞ്ഞതാണ്. ഒരു കുടുംബമായാൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാവുകയില്ലേ രാഖി ഓർത്തു. എവിടെ പോയി താമസിച്ചാലും മനസ്സിന് വേദനയുണ്ടാക്കുന്ന എന്തെങ്കിലുമൊരു കാര്യം ഉറപ്പായും ഉണ്ടാകും. പുതിയ തീരുമാനത്തിൽ നിന്നും സുമിതിനെ പിന്തിരിപ്പിക്കാൻ തീരുമാനമെടുത്തു. ശിവാനിയുടെ നയമാണ് ശരി. എല്ലാവർക്കുമൊപ്പമായും എന്നാൽ നിശ്ചിത അകലത്തിലും കഴിയണം. ഈ പുതിയ വഴിയിലൂടെ രാഖി സഞ്ചരിച്ചു തുടങ്ങി.

വെഡിംഗ് റിംഗ്

എപ്പോഴത്തെയും പോലെ ഇന്നു വൈകുന്നേരവും ഫാൻസി നമ്പറുള്ള മേഴ്സിഡസ് കാർ ലഖ്നൗവിലെ ഏറ്റവും മുന്തിയ സ്റ്റാർ ഹോട്ടലിനു മുമ്പിൽ വന്നു നിർത്തി. ഹേമന്ദ് കാറിൽ നിന്നിറങ്ങി ഹോട്ടലിലലെ ഫുഡ് കോർട്ടിലേയ്ക്ക് കയറി. ഫ്രണ്ട് ഓഫീസിലുള്ളവർ അയാളെ ബഹുമാനത്തോടെ വണങ്ങി. അയാൾ പുഞ്ചിരിച്ചു.

ഹേമന്ദ് ചുറ്റിലും നോക്കി. ആളൊഴിഞ്ഞ ഒരിടത്ത് ഇരുന്നു. അയാളുടെ തൊട്ട് മുന്നിലെ സീറ്റിൽ ഒരു സുന്ദരി ഇരിപ്പുണ്ടായിരുന്നു. അവൾ ഫ്രൂട്ട് ജ്യൂസ് കഴിക്കുന്നത് ഹേമന്ദ് ഒളികണ്ണിട്ടു നോക്കി. വീണ്ടും വീണ്ടും നോക്കാൻ പ്രേരിപ്പിക്കുന്ന കരിഷ്മ അവൾക്ക് ഉണ്ടായിരുന്നു. അയാൾ അവളുടെ അരികിൽ ചെന്ന് ഒരു കസേര വലിച്ചിട്ട് ഇവിടെ ഇരുന്നോട്ടെ എന്ന് ചോദിച്ചു.

“ഇരുന്നോളൂ” അവൾ പുഞ്ചിരിച്ചു. എന്തെങ്കിലും സംസാരിക്കുന്നതിനു മുമ്പ് തന്നെ ഹേമന്ദ് ഡ്രിങ്ക് ഓഫർ ചെയ്‌തു.

“നോ, സ്ട്രിക്റ്റിലി നോ. ഐ ഡോണ്ട് ടേക്ക് വൈൻ” അവൾ വിദേശ ഉച്ചാരണത്തോടെ പറഞ്ഞു.

ഇവർ വിദേശത്ത് സെറ്റിൽഡ് ആണെന്ന് ഹേമന്ദിന് മനസ്സിലായി.

നാടും പേരും ചോദിക്കുന്നതിനു മുമ്പ് തന്നെ അവൾ സംസാരിച്ചു തുടങ്ങി. “ഞാൻ കാനഡയിലാണ് താമസിക്കുന്നത്. അവിടെ എല്ലായ്പ്പോഴും വൈൻ ഓഫർ ചെയ്യുന്നത് ഒരു സാധാരണ കാര്യമാണ്. പക്ഷേ ഞാൻ മദ്യപിക്കാറില്ല. ആൽക്കഹോൾ വിരോധിയാണ്.”

“നിങ്ങളുടെ പേര്?” ഹേമന്ദ് ചോദിച്ചു.

“പേരറിഞ്ഞിട്ട് എന്തു ചെയ്യാനാണ്? ഞാൻ ഏതാനും മാസം ഇന്ത്യയിൽ കഴിയാൻ വന്നതാണ്. കുറച്ചു ദിവസങ്ങൾക്കകം മടങ്ങിപ്പോവും. എല്ലാ വൈകുന്നേരവും ഒന്നു റിലാക്‌സ് ചെയ്യാനായി ഇവിടെ വരാറുണ്ട്. ഇത്രയും വിവരങ്ങൾ അറിഞ്ഞാൽ മതിയോ?” അവൾ വാച്ച് നോക്കിയ ശേഷം പോകാനായി എഴുന്നേറ്റു.

“പ്ലീസ്, കുറച്ചു നേരം കൂടി ഇരിക്കൂ. എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്. എന്നെ തെറ്റിദ്ധരിക്കരുത്. നിങ്ങൾ എന്നെ വല്ലാതെ ഇംപ്രസ് ചെയ്‌തു” ഹേമന്ദ് പറഞ്ഞു.

മോഡേൺ സ്റ്റൈലിൽ സാരിയണിഞ്ഞ അവൾ ഒരു നിമിഷം എന്തോ ആലോചിച്ച ശേഷം അവിടെ തന്നെ ഇരുന്നു.

“പ്രിയ എന്നാണ് എന്‍റെ പേര്. എൻആർഐ ആണ്. ഇന്ത്യയിൽ ഗസ്റ്റ് ആയി വന്നതാണ്. ചുറ്റി കറങ്ങാനായി. ഇവിടെ എന്‍റെ മുത്തച്ഛൻ ഉണ്ട്. അദ്ദേഹത്തെ കാണാനായി വന്നതാണ്. എന്‍റെ രക്ഷിതാക്കൾ വർഷങ്ങൾക്ക് മുമ്പ് കാനഡയിലേയ്‌ക്ക് കുടിയേറിയതാണ്. അവരവിടെ സർക്കാർ സ്ക്കൂളിൽ ടീച്ചർമാരാണ്.”

ഇത്രയും പറഞ്ഞ് കൊണ്ട് അവൾ വീണ്ടും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ ഹേമന്ദ് പറഞ്ഞു. “ആയിക്കൊട്ടെ ഞാൻ നിങ്ങളെ മുത്തച്ഛന്‍റെ വീട്ടിൽ കൊണ്ട് വിടാം. എന്നെ വിശ്വസിക്കാം. പ്രയാസമാണെങ്കിൽ മുത്തച്ഛന്‍റെ അനുവാദം വാങ്ങിക്കോളൂ. സൂപ്പർ ഇൻഡസ്ട്രീസിന്‍റെ മുതലാളിയുടെ വണ്ടിയിലാണ് വീട്ടിലേയ്‌ക്ക് വരുന്നതെന്ന് മുത്തച്ഛനോട് പറഞ്ഞോളൂ. ലഖ്നൗവിൽ സൂപ്പർ ഇൻഡസ്ട്രീസ് അറിയാത്തവരായി ആരും ഉണ്ടാവില്ല.”

പ്രിയ അയാളോട് വിസിറ്റിംഗ് കാർഡ് ചോദിച്ചു. അതു വാങ്ങി നോക്കി പേഴ്സിൽ വച്ച ശേഷം ഒന്നിച്ചു പോകാൻ സമ്മതിച്ചു. വണ്ടിയിൽ കയറി ഇരുന്നതും ഹേമന്ദ് ഉത്സാഹഭരിതനായി കാണപ്പെട്ടു. ഒരു അപരിചിതയോട് ഹേമന്ദ് തന്‍റെ സ്വന്തമെന്ന പോലെ ഇടപെടുന്നതെന്തെന്ന് മനസ്സിലായില്ല. പ്രിയയുടെ വ്യക്‌തിത്വത്തിൽ അത്രയ്ക്കും ഹേമന്ദ് ആകൃഷ്ടനായിപ്പോയിരുന്നു.

വണ്ടിയിൽ ഇരിക്കുമ്പോൾ ഹേമന്ദ് കുടുംബ കാര്യങ്ങൾ ചോദിക്കുന്നത് നിർത്തി തന്‍റെ ബിസിനസ്സ് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. വണ്ടി മുന്നോട്ട് നീങ്ങി എവിടേക്കാണ് പോവേണ്ടതെന്ന് ഹേമന്ദ് ചോദിച്ചു.

“ഏതാണ് റൂട്ട്?”

ഹേമന്ദ് ചോദിച്ചു.

“അമിനാബാദ്” പ്രിയ ഉടനെ പറഞ്ഞു.

“നിങ്ങളുടെ മുത്തച്ഛൻ എന്താണ് ചെയ്യുന്നത്?” ഹേമന്ദ് നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു.

തന്‍റെ മുത്തച്ഛൻ ഇറിഗേഷൻ ഡിപ്പാർട്ട്മെന്‍റിൽ ആണ് ജോലി ചെയ്യുന്നത്. അമിനാബാദിൽ ആണ് മുത്തച്ഛന്‍റെ ഫ്ളാറ്റ്.

“വണ്ടി നിർത്താമോ, എന്‍റെ വീട് ഇവിടെ അടുത്ത് തന്നെയാണ്” പ്രിയ പറഞ്ഞു.

“ആയിക്കോട്ടെ ഞാൻ വീട്ടിൽ വിട്ടു തരാം” ഹേമന്ദ് ഉത്സാഹത്തോടെ പറഞ്ഞു.

“അയ്യോ… വേണ്ട വേണ്ട. ഞാൻ തനിയേ പോയി കൊള്ളാം” പ്രിയ പറഞ്ഞു.

വീണ്ടും കാണാം എന്നൊന്നും ഇരുവരും പറഞ്ഞില്ല. പ്രിയ വണ്ടിയിൽ നിന്നിറങ്ങി വേഗം റോഡ് ക്രോസ് ചെയ്തു. ഹേമന്ദ് തന്‍റെ വീട്ടിലേയ്‌ക്ക് കാർ ഓടിച്ചു പോയി. അയാളുടെ മനസ്സ് മുഴുവൻ അവളായിരുന്നു. ഗേറ്റിൽ പാറാവു നിൽക്കുന്ന വൃദ്ധൻ ഹേമന്ദിനെ കണ്ട് ചോദിച്ചു. “അല്ല സാർ ഇന്ന് വളരെ നേരത്തെയാണല്ലോ.”

ഹേമന്ദ് മറുപടിയൊന്നും പറയാതെ കാർ പോർച്ചിലേയ്‌ക്ക് കയറ്റി. അമ്മ മുറിയിലായിരുന്നു. ഏക സഹോദരി മകനെ പഠിപ്പിച്ചു കൊണ്ട് ഡ്രോയിംഗ് റൂമിലായിരുന്നു.

“ബിനി എന്താ ചെയ്യുന്നേ?” ഹേമന്ദ് ചോദിച്ചു.

ബിനി പക്ഷേ മറ്റൊരു ചോദ്യമാണ് ഉന്നയിച്ചത്” അല്ല ചേട്ടൻ ഇന്ന് നേരത്തെ പോന്നോ? എങ്കിൽ നമുക്ക് പോയി എനിക്കുള്ള ബർത്ത് ഡേ ഗിഫ്‌റ്റ് വാങ്ങി വരാം.”

ചിരിച്ചു കൊണ്ട് വീട്ടു ജോലിക്കാരി ഒരു ഗ്ലാസ് ആപ്പിൾ ജ്യൂസുമായി വന്നു. ഹേമന്ദ് ജ്യൂസ് കുടിക്കുന്നതിനിടയിൽ പത്രം ഒന്ന് ഓടിച്ചു നോക്കി. ബിനിയോട് പറഞ്ഞു“ എങ്കിൽ വേഗം റെഡിയായിക്കോളൂ. നിന്‍റെ സെറ്റ് വാങ്ങാം.”

അവർ ഡയമണ്ട് സെറ്റ് വാങ്ങി മടങ്ങുമ്പോൾ ധൈര്യം സംഭരിച്ചു കൊണ്ട് ചോദിച്ചു. “അല്ല ചേട്ടാ… ഒരു സെറ്റ് ഞാൻ എന്‍റെ ഇഷ്‌ടത്തിനുള്ളത് എടുത്തു. പക്ഷേ മറ്റൊരു സെറ്റ് ചേട്ടന്‍റെ ഇഷ്‌ടത്തിനുള്ളത് എടുത്തിരിക്കുന്നു. എന്താ കാര്യം ഹെ ഹെ?”

ഇത് കേട്ട് ഹേമന്ദ് ഹൃദയം തുറന്ന് ചിരിച്ചു. അയാൾക്ക് അതിന് കൃത്യമായി ഒരു ഉത്തരം പറയാൻ കഴിഞ്ഞില്ല. വീട്ടുകാർ 2 വർഷമായി കാത്തിരിക്കുന്ന സംഗതി ഉടനെ സംഭവിക്കുമെന്ന് ബിനിക്ക് തോന്നി. ഒരുപാട് വിവാഹലോചനകൾ വേണ്ടെന്ന് പറഞ്ഞ ആൾ ഇപ്പോൾ 18 ലക്ഷം രൂപയുടെ ഡയമണ്ട് സെറ്റ് എന്തിനാണ് വാങ്ങിയത്? തീർച്ചയായും വരാനിരിക്കുന്ന നാത്തൂന് വേണ്ടിയാവും…

വീട്ടിലെത്തിയതും ബിനി ഈ രഹസ്യം പറഞ്ഞപ്പോൾ തന്നെ എല്ലാവർക്കും വലിയ സന്തോഷമായി. വീട്ടുജോലിക്കാരി സന്തോഷം അടക്കാനാവാതെ അന്ന് സ്പെഷ്യൽ ഭക്ഷണം തന്നെ ഒരുക്കി. ഭക്ഷണ ശേഷം ഒരുപാട് നേരം എല്ലാവരും സംസാരിച്ചിരുന്നു. പിന്നെ ഹേമന്ദിന് ഉറക്കം വന്നപ്പോഴാണ് എല്ലാവരും ഉറങ്ങാനായി പോയത്.

നേരം വെളുത്തപ്പോൾ ഒരു മൂളിപ്പാട്ട് പാടികൊണ്ടാണ് ഹേമന്ദിന്‍റെ അച്‌ഛൻ ബെഡ് കോഫി നുണഞ്ഞത്. പകൽ മുഴുവൻ ബിനിയും അമ്മയും കല്യാണത്തിന്‍റെ ഒരുക്കത്തിനെപ്പറ്റി സംസാരിച്ചു. അവൾ ക്ഷണിക്കേണ്ട അതിഥികളുടെ ലിസ്റ്റ് വരെ തയ്യാറാക്കി കളഞ്ഞു.

വീണ്ടും വൈകുന്നേരമായി. അതേ സായാഹ്നം. അതേ റെസ്റ്റോറന്‍റ് പക്ഷേ ഒരുപാട് കാത്തിരിന്നിട്ടും പ്രിയ അവിടെ എത്തിയില്ല. വളരെ നിരാശ നായാണ് ഹേമന്ദ് അന്ന് രാത്രി വീട്ടിലെത്തിയത്.

അടുത്ത ദിവസം വൈകുന്നേരം ഏറെ വൈകിയാണ് പ്രിയ റസ്റ്റോറന്‍റിൽ എത്തിയത്. അവളെ കണ്ടതും ഹേമന്ദ് ഓടി അടുത്ത് ചെന്നു. എന്നിട്ട് ഹൃദയമിടിപ്പോടെ ചോദിച്ചു“ ഇന്നലെ എന്താണ് വരാതിരുന്നത്?”

“ഞാൻ വരാഞ്ഞതിൽ നിങ്ങൾക്ക് വല്ല ബുദ്ധിമുട്ടും നേരിട്ടോ?” പ്രിയ ഇഷ്‌ടത്തോടെയല്ല സംസാരിച്ചത്.

ഹേമന്ദ് തന്‍റെ മനസ്സിലുള്ളത് അവളോട് തുറന്ന് പറഞ്ഞു.

“നിന്നെപ്പോലുള്ള ഒരു പെൺകുട്ടിയെയാണ് ഞാൻ തേടിക്കൊണ്ടിരുന്നത്. എന്‍റെ ലൈഫ് സ്റ്റൈലുമായി മാച്ച് ചെയ്യുന്നത്. എന്‍റെ അമ്മയ്ക്കും അനിയത്തിക്കും നിറയെ സ്നേഹം കൊടുക്കുന്ന ഒരാളെ. ഇന്ത്യൻ മൂല്യങ്ങളിൽ വിശ്വസിക്കുന്ന ഒരാൾക്കേ അതിനു കഴിയൂ. സത്യം പറയാല്ലോ. നിന്‍റെ വിവാഹം നടന്നിട്ടില്ലായെങ്കിൽ നിന്നെ വിവാഹം കഴിക്കാൻ ഞാനാഗ്രഹിക്കുന്നു.”

പ്രിയ ഹേമന്ദിനെ തന്നെ തുറിച്ചു നോക്കിയിരുന്നു. “എന്നെപറ്റി നന്നായി അന്വേഷിക്കുക പോലും ചെയ്യാതെ എന്തിനാണിങ്ങനെയൊരു തീരുമാനം എടുക്കുന്നത്? നിങ്ങൾക്ക് എന്‍റെ പേരല്ലാതെ മറ്റൊന്നും അറിയില്ല. നിങ്ങളെപറ്റിയും എനിക്കൊന്നും അറിയില്ല. എനിക്കെന്‍റെ രക്ഷിതാക്കളോടും സംസാരിക്കണം. നിങ്ങൾ നിങ്ങളുടെ വീട്ടുകാരെപ്പറ്റി ചിന്തിക്കുന്നതുപോലെ എനിക്കും ചില സ്വപ്നങ്ങൾ ഉണ്ട്. വീട്ടുകാരുടെ ഇഷ്‌ടത്തിനെതിരായി ഞാനൊന്നും ചെയ്യില്ല. വിവാഹശേഷം ജീവിതം ഇതുപോലെ സ്മൂത്ത് ആകുമെന്ന് ആർക്കറിയാം?” പ്രിയ പറഞ്ഞു. ആവേശത്തിലായിരുന്നു ഹേമന്ദ്.

“വരൂ നമുക്ക് എന്‍റെ വീട്ടിൽ പോകാം. അവിടെ ഇരുന്ന് ഒരു തീരുമാനത്തിൽ എത്താം.”

ഹേമന്ദിന്‍റെ കൂടെ വീട്ടിൽ പോകാൻ പ്രിയ കൂട്ടാക്കിയില്ല. മുത്തച്ഛനൊപ്പം മാത്രമേ വീട്ടിൽ വരൂ എന്ന നിലപാടിലായിരുന്നു പ്രിയ. കാറിൽ കയറി ഇരുന്നപ്പോൾ നാളെ മുത്തച്ഛനുമായി വരാമെന്ന് അവൾ ഹേമന്ദിന് വാക്ക് കൊടുത്തു, എന്നിട്ട് പതിവായിറങ്ങുന്ന സ്‌ഥലത്ത് കാറിറങ്ങി.

അടുത്ത ദിവസം അതേ റസ്റ്റോറന്‍റിൽ. സൂര്യാസ്തമയം മനോഹരമായിരുന്നു. പ്രിയയും അതിസുന്ദരിയായി കാണപ്പെട്ടു. പതിവിലധികം അണിഞ്ഞൊരുങ്ങിയപോലെ. അവളുടെ കൂടെ 20-22 വയസ്സ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. ചോദിച്ചപ്പോൾ തന്‍റെ കസിൻ ആണെന്നാണ് പ്രിയ പറഞ്ഞത്. മുത്തച്ഛന് ഓഫീസ് ആവശ്യവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ പോകേണ്ടി വന്നുവത്രേ. ഇനി ഒരാഴ്ച കഴിഞ്ഞേ വരൂ. അതാണ് കസിനെയും കൂട്ടി വന്നത്.

ഹേമന്ദ് മിണ്ടാതെയിരുന്നു. പക്ഷേ പ്രിയ ഹേമന്ദിന്‍റെ അസ്‌ഥിയിൽ പിടിച്ചിരുന്നു. അവളുടെ വിചാരമേയുള്ളൂ അയാൾക്ക്, ഏതുനേരവും. ഇനി ഒരടി പിന്നോട്ട് മാറാൻ അയാൾക്കാവില്ലായിരുന്നു. അവരെയും കൊണ്ട് വീട്ടിൽ പോകാൻ അയാൾ തീരുമാനിച്ചു.

പ്രിയയെയും കസിനെയും കൊണ്ട് ഹേമന്ദിന്‍റെ വീട്ടിലെത്തി. ബിനിയും അമ്മയും ഗേറ്റിനരികിൽ വന്ന് അവരെ സ്വാഗതം ചെയ്തു. ബിനി പ്രിയയുടെ കൈ പിടിച്ചു കൊണ്ട് അകത്തേക്ക് കൂട്ടി കൊണ്ടുപ്പോയി.

ഐശ്വര്യമുള്ള എന്നാൽ സ്മാർട്ടായി തോന്നിക്കുന്ന പെൺകുട്ടിയെ കണ്ട് എല്ലാവർക്കും വലിയ ഇഷ്‌ടമായി. പക്ഷേ ഹേമന്ദിന്‍റെ അച്ഛൻ ഉടനെ ഒരു തീരുമാനമെടുക്കാൻ തയ്യാറല്ലായിരുന്നു. പക്ഷേ ഹേമന്ദിന്‍റെയും ബിനിയുടെയും അമ്മയുടെയും ഇഷ്‌ടത്തിനെതിരായി അച്‌ഛന് ഒന്നും ചെയ്യാനായി കഴിയുമായിരുന്നില്ല.

നല്ല മരുമകളെ കിട്ടുന്ന സന്തോഷത്തിൽ മറ്റൊന്നും ആലോചിക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ല. അത്രയും ഉത്സാഹത്തിലായിരുന്നു അവർ. ഹേമന്ദ് വാങ്ങി കൊണ്ടു വന്ന 18 ലക്ഷത്തിന്‍റെ ഡയമണ്ട് സെറ്റ് അമ്മ പ്രിയക്ക് എടുത്ത് അണിയിച്ചു കൊടുത്തു.

വിവാഹ നിശ്ചയത്തെ പറ്റിയുള്ള ചർച്ച വന്നപ്പോൾ പ്രിയ പറഞ്ഞു. “എന്‍റെ രക്ഷിതാക്കൾ അടുത്ത മാസം വരും. ആ സമയത്ത് നടത്താം. അപ്പഴേ അവർക്ക് ഇന്ത്യയിലെത്താൻ കഴിയൂ. ഞാൻ അമ്മയുമായി സംസാരിച്ചിരുന്നു. എന്‍റെ ഇഷ്‌ടമാണ് അവരുടെയും ഇഷ്‌ടം.”

ഹേമന്ദിന് ഒരു ബിസിനസ്സ് ട്രിപ്പിനായി വിദേശത്ത് പോകേണ്ടതുണ്ടായിരുന്നു. തന്‍റെ സ്വപ്നം എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാകണമെന്ന് ഹേമന്ദ് ആഗ്രഹിച്ചു.

വിവാഹ നിശ്ചയം ഉടനെ വേണമെന്നായിരുന്നു ഹേമന്ദിന്. അതിനാൽ രണ്ടു ദിവസത്തിനുള്ളിൽ തന്നെ ചടങ്ങ് നടത്താൻ തീരുമാനിച്ചു. ഒരുക്കങ്ങൾ എല്ലാം ഹേമന്ദ് തന്നെ ചെയ്‌തു. പ്രിയയുടെ ഭാഗത്ത് നിന്ന് ആർക്കും തന്നെ പങ്കെടുക്കാനായില്ലെന്ന് അറിയാവുന്നത് കൊണ്ട് മറ്റൊരു ചടങ്ങ് പിന്നീട് നടത്താമെന്നും ഉറപ്പിച്ചു.

ഫൈവ് സ്റ്റാർ ഹോട്ടലിലെ ബൊക്കറ്റ് ഹാളിൽ ഹേമന്ദിന്‍റെ കുടുംബക്കാരും 100 അതിഥികളും എത്തി. പ്രിയയെപ്പറ്റിയും അവളണിഞ്ഞ ഡയമണ്ടിനെപ്പറ്റിയും ആളുകൾ സംസാരിച്ചു കൊണ്ടിരുന്നു. ഹേമന്ദ് അവൾക്ക് ഡയമണ്ടിന്‍റെ മോതിരം അണിയിച്ചു.

പ്രിയയും ഒരു വലിയ സ്വർണ്ണ മോതിരം കൈമാറി. ഹേമന്ദിന്‍റെ അമ്മ 25 ലക്ഷം രൂപ വില വരുന്ന ഡയമണ്ട് സെറ്റ് പ്രിയക്കു നൽകി. ഡിന്നറിനു ശേഷം എല്ലാ അതിഥികളും ആശംസകൾ അർപ്പിക്കാനെത്തി. കുറച്ചു സമയത്തിനകം തന്നെ എല്ലാവരും പിരിഞ്ഞുപോയി. ബിനിയും അമ്മയും ചേർന്ന് ഗിഫ്റ്റായി കിട്ടിയ വസ്‌തുക്കളും ക്യാഷും എണ്ണിതിട്ടപ്പെടുത്തി. ഏകദേശം 5 ലക്ഷം രൂപ ക്യാഷായും 85 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും ഉണ്ടായിരുന്നു. ബിനി പ്രിയയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. എന്നിട്ട് കിട്ടിയ ഗിഫ്റ്റുകളെല്ലാം ഒരു വലിയ പാക്കറ്റിലാക്കി പ്രിയക്കു നൽകി.

ഹേമന്ദ് പ്രിയയെ കൊണ്ടുവിടാനായി ഡ്രൈവറെ ചട്ടം കെട്ടി. ഗാർഡിനോടും കൂടെ പോകാനായി നിർദ്ദേശിച്ചു. അടുത്ത ദിവസം ഒന്നിച്ച് ലഞ്ച് കഴിക്കാമെന്ന ഉറപ്പിൽ ഹേമന്ദ് പ്രിയയെ കാറിൽ കയറ്റി വിട്ടു. പ്രിയയ്ക്ക് അയാളോട് വല്ലാത്ത പ്രേമം തോന്നി. അവളുടെ കണ്ണുകളിൽ അയാളും അത് വായിച്ചെടുത്തു. ബൈ.. അയാൾ പറഞ്ഞു.

അടുത്ത ദിവസം രാവിലെ ഹേമന്ദ് ഓഫീസിലെത്തി പ്രധാന ജോലികൾ എല്ലാം പെട്ടെന്ന് തീർത്തു. ഓഫീസ് സ്‌റ്റാഫുകൾ പലരും അയാളുടെ ക്യാബിനിൽ എത്തി അഭിനന്ദിച്ചു. ഹേമന്ദ് മിഠായി വിതരണം ചെയ്യാൻ ഓഡർ നൽകി. അതു കഴിഞ്ഞ് അയാൾ പ്രിയയുടെ വീട്ടിലേക്ക് വണ്ടി വിട്ടു.

20-25 മിനിറ്റിനു ശേഷം അമിനാബാദ് എത്തിയതും ഡ്രൈവർ പ്രിയ സ്ഥിരം ഇറങ്ങാറുള്ള സ്‌ഥലത്ത് വണ്ടി നിർത്തി.

“ഇനി എവിടെക്കാണ് പോകേണ്ടത് സർ?” ഡ്രൈവർ ചോദിച്ചു.

“പ്രിയ മാഡത്തിന്‍റെ വീട്ടിലേയ്‌ക്ക്” ഹേമന്ദ് ഡ്രൈവറെ നോക്കി.

“സാർ, മാഡം സ്‌ഥിരമായി ഇവിടെയാണ് ഇറങ്ങാറുള്ളത്. ഈ വഴിയിലേയ്‌ക്ക് കാർ കയറാൻ ബുദ്ധിമുട്ടാണെനാണ് പറയാറ്. വളയ്ക്കാൻ പ്രയാസമാണത്രേ” ഡ്രൈവർ മറുപടി നൽകി.

“മണ്ടത്തരം, നീ മാഡത്തെ വഴിയിലാണോ ഇറക്കി വിടുന്നത്. വിവാഹം നിശ്ചയ ദിവസം ഗാർഡിനെയും കൂടെ വിട്ടിരുന്നു. അവൻ എന്തായാലും കൂടെ പോയി കാണും. അവനെ വിളിച്ചു ചോദിക്കൂ” ഹേമന്ദിന് ദേഷ്യം വരുന്നുണ്ടായിരുന്നു.

ഗാർഡ് ബംഗ്ലാവിൽ ഡ്യൂട്ടിയിലായിരുന്നു. അയാൾ ഫോണെടുത്ത് മറുപടി പറഞ്ഞു. “ഞാൻ ഒരുപാട് നിർബന്ധിച്ചതാണ് സാർ, പക്ഷേ മാഡം ഒറ്റയ്‌ക്ക് പോയി കൊള്ളാമെന്ന് പലവട്ടം കർശനമായി പറഞ്ഞു. അതിനാൽ വഴിയിൽ വച്ച് ഞാൻ തിരിച്ചു പോന്നു. വീട് ഞാൻ കണ്ടില്ല.”

ഹേമന്ദ് ഉറക്കെ ചോദിച്ചു. “അലവലാതികൾ, ഞാൻ നിന്നെ മാഡത്തിന്‍റെ സുരക്ഷയ്ക്കല്ലെ കൂടെ വിട്ടത്. എന്നിട്ട് ഇടയ്ക്ക് വച്ച് വഴിയിൽ ഉപേക്ഷിച്ചു പോന്നു. ഞാൻ നിങ്ങളെ രണ്ടാളേയും പിരിച്ചു വിടാൻ പോവുകയാ.”

ഹേമന്ദ് പ്രിയയുടെ ഫോണിലേയ്‌ക്ക് വിളിച്ചു. പക്ഷേ മൊബൈൽ സ്വിച്ച് ഓഫ് ആയിരുന്നു. അയാൾ ഓഫീസിൽ എത്തിയിട്ട് വീണ്ടും മാറി മാറി വിളിച്ചു കൊണ്ടിരുന്നു. ലാൻറ് ലൈനിൽ നിന്ന് ട്രൈ ചെയ്തപ്പോൾ കിട്ടി. അവൾ പതിഞ്ഞ ശബ്ദത്തിൽ സംസാരിച്ചു.

“എന്‍റെ കസിന്‍റെ ആരോഗ്യസ്‌ഥിതി വളരെ മോശമായിരിക്കുകയാണ്. ഡോക്‌ടർ നോക്കി കൊണ്ടിരിക്കുകയാണ്. ഞാൻ രാത്രി അങ്ങോട്ട്‌ വിളിച്ചോളാം” ഇത്രയും പറഞ്ഞ ശേഷം ഫോൺ കട്ടായി.

ഹേമന്ദിന് ഉറക്കം നഷ്‌ടപ്പെട്ടു. രാത്രി അയാൾ വളരെ അസ്വസ്ഥനായിരുന്നു. രാവിലെ വ്യായാമം ചെയ്യാൻ പോലും നിൽക്കാതെ അയാൾ അമിനാബാദിലേയ്ക്ക് പുറപ്പെട്ടു. വിവാഹ നിശ്ചയം കഴിഞ്ഞ് 6 മണിക്കൂർ പിന്നിട്ടിരുന്നു. പ്രിയയുമായി എല്ലാ സമ്പർക്കവും നഷ്‌ടപ്പെട്ടിരുന്നു.

ഡ്രൈവർ അടയാളം പറഞ്ഞ സ്‌ഥലത്തേയ്ക്ക് ഹേമന്ദ് ഇറങ്ങി നടന്നു. അവിടെ ഫുട്പാത്തിൽ ഒരു ചെറിയ ചായക്കട ഉണ്ടായിരുന്നു. അയാൾ ഒരു ചായ വാങ്ങി കുടിച്ചു. ഇന്ന് എന്തായാലും അവളെ കണ്ടേ പറ്റൂ. കടക്കാരനോട് കുശലം പറഞ്ഞ ശേഷം അയാൾ പ്രിയയുടെ കാര്യം അന്വേഷിച്ചു.

രണ്ട് പ്രാവശ്യം നിങ്ങൾ പറഞ്ഞ സൂചനകൾ ഉള്ള ഒരു പെൺകുട്ടി ഇവിടെ കാർ ഇറങ്ങുന്നത് കണ്ടിരുന്നു. അതിൽ കൂടുതലൊന്നും കടക്കാരനും അറിയില്ലായിരുന്നു. ഹേമന്ദ് നിരാശനായി.

“നിങ്ങൾ പറഞ്ഞതുപോലുള്ള അനേകം സ്ത്രീകൾ ഉണ്ട്. പക്ഷേ രാത്രി ആയതിനാൽ മുഖം ശരിക്കും കാണാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ ഒരു കാര്യം എനിക്കുറപ്പാണ്. ഞാൻ കണ്ട സ്ത്രീ നിങ്ങൾ ഇപ്പോൾ വന്ന വണ്ടിയിലാണ് രണ്ട് പ്രാവശ്യവും ഇവിടെ വന്നിറങ്ങിയത്.” കടക്കാരൻ പറഞ്ഞു.

ഹേമന്ദ് കോളനിയിലെ ഇടുങ്ങിയ വഴിയിലേയ്‌ക്ക് കയറി നടന്നു. രാവിലെ ആയതിനാൽ മിക്കവാറും ആളുകൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. പ്രിയ എന്ന് പേരുള്ള ഒരു പെൺകുട്ടിയെ അറിയില്ലെന്നാണ് മിക്കവരും പറഞ്ഞത്. എന്നാൽ വിദ്യാസമ്പന്നനായ ഒരു വൃദ്ധ മൗലവി പറഞ്ഞ കാര്യം കേട്ട് ഹേമന്ദിന്‍റെ കാലിനടിയിൽ നിന്ന് മണ്ണ് ചോർന്ന് പോകുന്നതുപോലെ തോന്നി.

“മോനെ, ഈ കോളനിയിൽ കൂലി വേലക്കാരാണ് അധികവും താമസിക്കുന്നത്. പലരും ചെറിയ ചെറിയ ജോലി ചെയ്യുന്നവർ. ഇവിടെ ഒരിക്കലും ഒരു എൻആർഐ വരാനിടയില്ല. നിങ്ങൾ പറഞ്ഞപോലെയുള്ള പെൺകുട്ടി ഇങ്ങനെയുള്ള ഒരു സെറ്റപ്പിൽ താമസിക്കുമോ? ഞാനങ്ങനെ ഒരാളെ ഇതുവരെ കണ്ടിട്ടുമില്ല. മാത്രമല്ല ഈ തെരുവ് ഇവിടെ അവസാനിക്കുകയാണ്. അതിനപ്പുറത്ത് ആൾതാമസമില്ലാത്ത ചതുപ്പാണ്. നിങ്ങൾ തെറ്റായ സ്‌ഥലത്താണ് വന്നതെന്ന് തോന്നുന്നു.”

താൻ ചതിയിൽപ്പെട്ടതാണെന്ന് ഹേമന്ദിനു തോന്നി തുടങ്ങി. പ്രിയയുടെ വീടിന്‍റെ വിലാസം ഒരിക്കലും ഇതുപോലെയൊരിടത്താവില്ല. ഹേമന്ദ് ഉടനെ കാർ എടുത്ത് റസ്റ്റോറന്‍റിലേയ്‌ക്ക് വിട്ടു.

അവിടെ അടിച്ചു തുടയ്‌ക്കുന്നവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹേമന്ദിനെ രാവിലെ തന്നെ കണ്ടതിനാൽ എല്ലാവരും പുറത്തേക്ക് വന്നു. അയാൾക്ക് അവിടെ നിന്ന് ലഭിച്ച വിവരം അയാളുടെ സംശയം ബലപ്പെടുത്തുന്നതായിരുന്നു.

ഹേമന്ദിന്‍റെ അടുത്തേയ്ക്ക് വന്ന് ഒരു സെക്യൂരിറ്റി ഗാർഡ് ചില വിവരങ്ങൾ നൽകി.“ മാഡം ആദ്യമായി വന്ന ദിവസം എന്നോട് സൂപ്പർ ഇൻഡസ്ട്രീസിന്‍റെ ഹേമന്ദ് രസ്ത്തോഗി ആരാണെന്ന് ചോദിച്ചിരുന്നു. ഞാൻ സാറിനെ കാണിച്ചുകൊടുത്തിരുന്നു. പിന്നെ നിങ്ങൾ രണ്ടാളും ഒന്നിച്ചു പുറത്തേയ്ക്ക് പോയപ്പോൾ ഞാൻ കരുതിയത് നിങ്ങൾ നേരത്തെ പരിചയമുള്ളവരാണെന്നാണ്.”

ഇതു കൂടി കേട്ടതോടെ ഹേമന്ദിന്‍റെ തല പെരുക്കാൻ തുടങ്ങി. പ്രിയ എന്തിനോ വേണ്ടി ഒരുങ്ങി പുറപ്പെട്ടതാണെന്ന് മനസ്സിലായി. എല്ലാം പ്ലാൻ ചെയ്ത പരിപാടികൾ ആയിരുന്നു. ഹേമന്ദ് കബളിപ്പിക്കപ്പെട്ടിരിക്കുന്നു.

ഹേമന്ദ് സമനില തിരിച്ചു പിടിച്ച് കാറിൽ കയറി. വീട്ടിലെത്തി അയാൾ എല്ലാവരോടും നടന്ന കാര്യങ്ങൾ വിവരിച്ചു. ഹേമന്ദിനെ ആശ്വസിപ്പിച്ച ശേഷം ഹേമന്ദിന്‍റെ അച്‌ഛൻ സിറ്റി പോലീസ് കമ്മീഷണർക്ക് ഫോൺ ചെയ്‌തു. അവർ സ്റ്റേഷനിലെത്തി പരാതി നൽകി. പോലീസ് ഓഫീസർ ശ്രദ്ധയോടെ എല്ലാം കേട്ടിരുന്നു. വിവാഹ നിശ്ചയത്തിന്‍റെ ഫോട്ടോകൾ ഹേമന്ദിന്‍റെ അച്‌ഛൻ കമ്മീഷണർക്ക് കൈമാറി. കമ്മീഷണറുടെ നിർദ്ദേശപ്രകാരം പ്രിയക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തു.

അടുത്ത ദിവസം ഹേമന്ദും അച്‌ഛനും കമ്മീഷണറുടെ ഓഫീസിൽ ചെന്നപ്പോൾ ഡൽഹി ക്രൈംബ്രാഞ്ചിൽ നിന്ന് ഈ സ്ത്രീ ഒരു ഹിസ്‌റ്ററി ചീറ്റർ ആണെന്ന വിവരം കിട്ടിയതായി പോലീസ് ഓഫീസർ പറഞ്ഞു. ഡൽഹി ഇന്‍റർനാഷണൽ എയർപോർട്ടിൽ അന്വേഷിച്ചപ്പോൾ ഈ പെൺകുട്ടി, സംഭവം നടന്ന രണ്ടാം ദിവസം കാനഡയിലേയ്‌ക്ക് കടന്നതായിട്ടാണ് അറിയാൻ കഴിഞ്ഞത്. ഇത്തരം തട്ടിപ്പുകൾക്കായ് ഇടയ്ക്കിടെ ഇന്ത്യയിൽ വരുന്ന പതിവുണ്ട്. പേരും രൂപവും മാറ്റിയാണ് പുതിയ തട്ടിപ്പിന് ഇറങ്ങുന്നത്. തട്ടിപ്പ് നടത്തിയ ശേഷം വിദേശത്തേയ്ക്ക് കടന്നു കളയും.

കഴിഞ്ഞ വർഷം ജയ്പൂരിൽ നിന്ന് ഇതുപോലെ വിവാഹശേഷം സ്വത്തുക്കൾ അടിച്ചു മാറ്റി കടന്നു കളഞ്ഞിരുന്നു. ഇനിയവർ രക്ഷപ്പെടില്ല. കാരണം റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇനി ഇന്ത്യയിലെവിടെ വിമാനമിറങ്ങിയാലും പിടിക്കപ്പെടും. കസിന്‍റെ അസുഖ കാര്യം പറഞ്ഞ് ബന്ധം വിഛേദിച്ചത് കടന്നു കളയാനുള്ള ഒരുക്കം നടത്താനായിരുന്നു എന്ന കാര്യം ഹേമന്ദിന് ബോധ്യപ്പെട്ടു.

ഇനി എന്താണ് തുടർ നടപടി? ഹേമന്ദിന്‍റെ അച്‌ഛൻ പോലീസ് ഓഫീസറോട് ചോദിച്ചു. “അവൾ പിടിക്കപ്പെട്ടാൽ തിരിച്ചറിയാനായി സ്റ്റേഷനിൽ വരേണ്ടിവരും.”

കേസ് നടക്കുകയാണെങ്കിൽ കോടതിയിലും ഹാജരാകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. “അതിനേക്കാൾ ഉപരി പോലിസിന് മൊഴി കൊടുക്കാനും വരണം. കേസാക്കുകയും വേണം.”

“അതായത് പോലീസ് സ്റ്റേഷനും കോടതിയും കയറി ഇറങ്ങണമെന്നർത്ഥം. ബിസിനസ്സ് തിരക്കുകൾ എല്ലാം മാറ്റി വച്ച് ഇതിന്‍റെ പിന്നാലെ പോവുന്നത് എത്രമാത്രം പ്രായോഗികമാണെന്ന് കണ്ടറിയേണ്ടി വരും.”

ഹേമന്ദിന്‍റെ അച്‌ഛൻ പറഞ്ഞു. ഇത് കേട്ട് കമ്മീഷണർ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഇതെല്ലാം നിയമത്തിന്‍റെ കാര്യങ്ങളാണ്. അത് നമ്മൾ പാലിച്ചല്ലേ പറ്റൂ. നിയമം നിയമത്തിന്‍റെ വഴിക്ക് നീങ്ങും.” ഏറെ നേരത്തെ മൗനത്തിനു ശേഷം ഹേമന്ദ് വായ തുറന്നു.

“ലക്ഷങ്ങളുടെ നഷ്‌ടവും കോടതി കയറിയിറങ്ങലും എന്തുതന്നെയായാലും നഷ്ടം നമുക്ക് തന്നെയാണ്.” പോലീസുമായി സമ്പർക്കം പുലർത്താൻ പറഞ്ഞു കൊണ്ട് കമ്മീഷണർ ഹേമന്ദിന്‍റെ അച്‌ഛന് കൈ കൊടുത്ത് കൊണ്ട് കസേരയിൽ നിന്ന് എഴുന്നേറ്റു.

അച്ഛനോടൊപ്പം കാറിൽ വീട്ടിലേയ്‌ക്ക് പോകുമ്പോഴും അയാളുടെ മനസ്സിൽ പ്രിയയുടെ മുഖം തെളിഞ്ഞു. “ഇനി എങ്ങനെയാണ് സുന്ദരികളെ വിശ്വസിക്കുക?” അവളണിയിച്ച മോതിരം ഊരി ദൂരെ കളഞ്ഞു.

പച്ചക്കല്ല്

ഇന്നിവിടെ വന്നിട്ട് എത്ര ദിവസങ്ങളായി? അവൾ കൈവിരലുകൾ നിവർത്തി കണക്കു കൂട്ടാൻ ആരംഭിച്ചു. ഒന്ന്, രണ്ട്, മൂന്ന്…… വീണ്ടും എണ്ണാൻ ശ്രമിക്കവേ മുന്നിൽ നിന്ന ചേച്ചി അവളോട് പതുക്കെ ചോദിച്ചു….

“രാവിലെ കുളിച്ചുവോ? നാലമ്പലം തൊഴാൻ സമയമായി. അബ്ദുൾ കലാം എട്ടൻ ഇപ്പോൾ വരും.”

ഏ….

അവളുടെ കണ്ണുകൾ മിഴിഞ്ഞു.

അതാ കേൾക്കുന്നു ഒന്ന്, രണ്ട്, മൂന്ന്, നാല്…

അപ്പോഴാണ് താൻ നിൽക്കുന്നത് മാനസികരോഗാശുപത്രിയിലെ അന്തേവാസികളുടെ വ്യായാമമുറിയിലാണ് എന്ന് തിരിച്ചറിവ് വന്നത്. ഇന്ന് വരുന്നില്ലെന്ന് പറഞ്ഞിട്ട് നേഴ്സ് സമ്മതിച്ചില്ല. കൂടുതൽ സമയം ഡോക്ടർ വ്യായാമം ചെയ്യാൻ പറയുമെന്ന് കേട്ടപ്പോൾ മനസ്സില്ലാ മനസ്സോടെ വന്നു.

റുഖിയ ഇന്നും  നെഞ്ചുവേദന എന്നു പറഞ്ഞു നിൽക്കുന്നുണ്ട്. ഇവിടെ വന്ന ദിവസം മുതൽ ശ്രദ്ധിക്കുന്നതാണ് അവളെ. പാവം അവളുടെ കുഞ്ഞിന് പാൽ കൊടുത്തപ്പോൾ ഉറങ്ങിപ്പോയി. മുഖം എടുക്കാനാവാതെ ശ്വാസം മുട്ടി മരിച്ചു.

റൂമിലേക്ക് നടക്കവേ വീണ്ടും അരുകിൽ വരാറുള്ള നാഗദേവനെ മിന്നായം കണ്ടു. നാഗദേവനെ അവൾ ആദ്യമായി കണ്ടത് താമരപ്പൂക്കൾ നിറഞ്ഞ കുളം സ്വപ്നത്തിൽ കണ്ടപ്പോഴായിരുന്നു.

ദിവ്യദർശനം കിട്ടിയ അവൾ രഹസ്യ ഭാഷകൾ കുത്തിക്കുറിക്കുവാൻ തുടങ്ങി. അക്ഷരങ്ങളിലിഴയുന്ന നാഗങ്ങൾ അവൾക്ക് കൂട്ടു വന്നു. സ്വർണ്ണ നിറവും, പച്ച, വെള്ള, കറുപ്പ്, മെറൂൺ നിറങ്ങളുമുള്ള പാമ്പുകൾ രാത്രിയിൽ അവളെ ചുറ്റിവരിഞ്ഞ് കിടക്കാൻ തുടങ്ങി.

രാത്രി ഉറങ്ങാതെയവൾ അവരുമായി സംവാദത്തിലേർപ്പെട്ടു. പകൽ അവരെല്ലാം അപ്രത്യക്ഷരായിരുന്നു. എന്നാൽ ചില മനുഷ്യരിൽ അവൾ സർപ്പ മുഖങ്ങൾ കണ്ടെത്തി. റോഡരികിലെ പരസ്യചിത്രങ്ങളിലെ ചിലർക്കും സർപ്പ മുഖങ്ങൾ കാണാൻ തുടങ്ങി. W M V എന്നീ അക്ഷരങ്ങൾ കാണുമ്പോൾ കണ്ണുകൾ മഞ്ഞ നിറത്തിൽ മുങ്ങി അവളെ വെറുപ്പിക്കാൻ തുടങ്ങി. മുഖപുസ്തകത്തിൽ വായിക്കുന്ന പോസ്റ്റുകൾക്കു താഴെയുള്ള കമന്‍റു കൂമ്പാരം കണ്ട് കുപ്പത്തൊട്ടിയിലെ അഴുകുന്ന മണം മൂക്കിലടിച്ച് ഓക്കാനം വന്ന് ഛർദ്ദിക്കാൻ തുടങ്ങി.

ഛർദ്ദിയുടെ ഒച്ച കേട്ട് വന്നവർ അവളെ രൂക്ഷമായി നോക്കിയതിന്‍റെ അർത്ഥമവൾക്ക് പിടി കിട്ടിയതേയില്ല. രാത്രി സ്വർണ്ണ നിറമുള്ള സർപ്പവുമായി സംസാരിച്ചിരിക്കവേ അവൾ പിടിക്കപ്പെട്ടു. അപ്രത്യക്ഷനാവുന്നതിനു മുൻപ് ഒരു പച്ചക്കല്ല് അവളുടെ കയ്യിൽ കൊടുത്ത് സൂക്ഷിച്ച് വെക്കണമെന്നു പറഞ്ഞു സ്വർണ്ണ സർപ്പം. അത് നെറുകന്തലയിൽ വെച്ച അവളിൽ നിന്നും ആരോ എടുത്തു മാറ്റി. അവൾ അതിനു വേണ്ടി ഒച്ചയിട്ട് ബഹളം വെക്കാൻ തുടങ്ങി. എല്ലാവരും തന്നെ പിടിച്ചുകെട്ടുന്നത് അറിഞ്ഞെങ്കിലും അവൾക്ക് രക്ഷപ്പെടുവാൻ ഒരു മാർഗ്ഗവുമില്ലായിരുന്നു.

ദിവസങ്ങളോളം അവൾ എഴുതിയ രഹസ്യ ലേഖനങ്ങളുടെ പേരിൽ ഡോക്ടർ, നേഴ്സ്, അമ്മ, പഠന പരിശീലനത്തിന് വന്നവർ…. ഇവരാൽ ചോദ്യം ചെയ്യപ്പെട്ടു. എന്നാൽ അവൾക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു. രാത്രി കൊളുത്തില്ലാത്ത മുറിയും, കുളിമുറിയും അവളെ ഭയപ്പെടുത്തി. ഉറങ്ങാതെ കിടന്നപ്പോൾ ഇടക്കാരോ മുറിയിൽ വരുന്നതു പോലെ, അവൾ എണീറ്റിരുന്നു. എന്നാൽ അടുത്ത ദിവസം ഉറക്കമില്ല എന്ന കുറ്റത്തിന് വിധി ഉറക്ക ഗുളികയാൽ നിർണയിക്കപ്പെട്ടു.

അടുത്ത കട്ടിലിലെ ചേച്ചി അവളോട് പറഞ്ഞു.. ദേഷ്യം വന്നപ്പോൾ മകനെ അടിച്ചതിനാണ് ആങ്ങള ഇവിടെ തന്നെ കൊണ്ടുവന്നതെന്ന്. ചില സമയം ദേഷ്യം നിയന്ത്രിക്കാനാവുന്നില്ല. ഇപ്പോൾ മകനെ കാണാൻ കൊതിയാവുന്നെന്നും പറഞ്ഞു.

സ്വന്തം ജീവിതം ഒരിക്കലും സ്വന്തം ആവാത്തതെന്ത്?

ക്ഷീണത്തോടെ അവൾ കട്ടിലിലേക്ക് ചാഞ്ഞ് കണ്ണടച്ചു.

“ചേച്ചീ”

ഉച്ചമയക്കത്തിൽ തോളിൽ തട്ടി നേഴ്സ്…

എങ്ങോട്ട്? ഉറക്കം മുറിഞ്ഞ നീരസം.

ഡോക്ടർ വിളിക്കുന്നു….

നിസ്സഹായതയിൽ പുറകേ നടക്കവേ… എവിടെയോ കേട്ട ഒരു അലർച്ച അവളെ ഒന്നുകൂടി ഭീതിയുള്ളവളാക്കി.

ഏതോ കൗൺസിലിംഗ് സ്പെഷ്യലിസ്റ്റ് കന്യാസ്ത്രീയുടെ മുന്നിൽ അവൾ എത്തിക്കപ്പെട്ടു. രൗദ്രമല്ലാത്ത അവരുടെ മുഖം അവൾക്കൽപ്പം ആശ്വാസമേകി.

കന്യാസ്ത്രീയും ആദ്യം ചോദിച്ചത് അവളുടെ രഹസ്യ ലേഖനങ്ങളെക്കുറിച്ചാണ്. മറുപടി പറയാതിരുന്ന അവളിലെ വീണ്ടുമുണർന്നു വരുന്ന ആശങ്കകളെ തിരിച്ചറിഞ്ഞാവാം അവർ സംഭാഷണം മാറ്റി.

പിന്നീടെപ്പോഴോ അവർ മഷി കുടഞ്ഞ് ഉണ്ടായ രൂപങ്ങൾ പോലെ ചില രൂപങ്ങളുടെ ചിത്രങ്ങൾ എടുത്തവളുടെ മുന്നിൽ വെച്ചു. ഈ രൂപങ്ങളിൽ എന്താണ് കാണുന്നത് എന്ന് ചോദിച്ചു.

അവൾ അതിൽ കടവാവലിനേയും, ഒരു താടിക്കാരനേയും, മലകളും കണ്ടെങ്കിലും, ചികത്സയുടെ പ്രോസസിനെ സഹായിക്കാനുള്ള ഒരു രീതിയാണിത് എന്ന് പറഞ്ഞതോണ്ട്, അനിഷ്ടം തോന്നി…. കണ്ട രൂപങ്ങളെ ഒളിപ്പിച്ചു.

എന്തു ചികത്സ? ഈ അവസ്ഥയിൽ താൻ തനിച്ചാണ്, തനിക്കാരും കൂട്ടില്ലെന്നവൾക്ക് ബോധ്യമായിരുന്നു.

മഴവില്ലിന്‍റെ നിറം

 

ഒരു മാസത്തിനുള്ളിൽ തുടരെത്തുടരെയുള്ള രണ്ടു വീടുമാറ്റം.ആ വീടുമാറ്റത്തിലെവിടെയോ നഷ്ടപ്പെട്ടു പോയ ഐഫോൺ. രണ്ടും ലക്ഷ്മി റിച്ചാർഡിനെ വല്ലാതെ തളർത്തിക്കളഞ്ഞു. ഫോൺ നഷ്ടപ്പെട്ട വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് സിമ്മും നിശ്ചലമാക്കി. എന്നിട്ടും നിർവ്വചിക്കാനാവാത്ത ഉൾഭയത്തിന്‍റെ കാണാക്കയങ്ങളിലൂടെയാണ് മനസ്സിന്‍റെ സഞ്ചാരം. ഫോൺ നഷ്ടപ്പെടലുമായി ബന്ധപ്പെട്ട വരുംവരായ്കൾ. അത് വലിയ തോതിൽ തന്നെ തങ്ങളെ ബാധിക്കുമെന്നതിൽ സംശയമില്ല.

ഈ ചെറു നഗരത്തിൽ വന്നിട്ട് നാലോളം വർഷത്തോളമാകുന്നു. അനവരതം രൂപം മാറിക്കൊണ്ടിരിക്കുന്ന നഗരവും മനുഷ്യരും. ഇന്നും ഇപ്പോഴും ഈ ദ്വന്ദങ്ങളെ ശരിക്കുൾക്കൊള്ളാനായില്ല. എത്രയോ യാത്രകളിലൂടെ പരിചിതമായ ഇവിടുത്തെ വഴിത്താരകളും പരിസരവും പിന്നീടുള്ള യാത്രകളിൽ അപരിചിതത്വത്തിന്‍റെ ഇരുണ്ട മേലാപ്പ് എടുത്തണിയാനാണ് വ്യഗ്രത കാട്ടുന്നത്.ഈ ചെറു നഗരത്തിലെ ആദ്യ താമസ സ്ഥലത്തെക്കുറിച്ച് ലക്ഷ്മി റിച്ചാർഡ് ഓർക്കുകയായിരുന്നു.

വീടന്വോഷിക്കാൻ പോയതും വീടു കണ്ടെത്തി താമസത്തിനായി ഏർപ്പാടാക്കിയതും റിച്ചാർഡ് തന്നെ. കഷ്ടകാലത്തിന് എംബസിയുമായി ബന്ധപ്പെട്ട ചില നൂലാമാലകളിൽ പെട്ട് ആ സമയം നാട്ടിൽ കുടുങ്ങിപ്പോയി. അതു കൊണ്ട് വീട് നേരിട്ട് കണ്ട് വിലയിരുത്താൻ കഴിഞ്ഞില്ല. വീടിന്‍റെ പല കോണുകളിലുള്ള ചിത്രങ്ങൾ അയച്ചു കിട്ടിയിരുന്നു. ഒപ്പം വിലാസവും. വീട് മനോഹരമായിത്തോന്നി. യാതൊരു അപാകതയും അന്നേരം ദൃശ്യമായില്ല. അപ്പോൾത്തന്നെ വിലാസം ആവശ്യമുള്ളിടത്തെല്ലാം അയച്ചും കൊടുത്തു.

റിച്ചാർഡിന് ഇത്ര മനോഹരമായ ഒരു തിരഞ്ഞെടുക്കലിന് കഴിഞ്ഞല്ലോയെന്ന് വിസ്മയിച്ചു പോയ നിമിഷങ്ങൾ. ഇത്രമേൽ ഹൃദയം തൊട്ട് താൻ ഇതിനു മുൻപ് റിച്ചാർഡിനെ അഭിനന്ദിച്ചതായി ഓർക്കുന്നില്ല. തന്‍റെ ഉള്ളിൽത്തട്ടിയ അഭിനന്ദനം കേട്ട് ഫോണിലൂടെ കേട്ട അഭിമാനത്തോടെയുള്ള ആ ചിരി! അതിപ്പോഴും കാതുകളിൽ മുഴങ്ങുന്നു.

പിന്നെ എത്രയും വേഗം വീടെത്താനായിരുന്നു കൊതി. അങ്ങിനെ വല്ലവിധവും ദീർഘവും മടുപ്പിക്കുന്നതുമായ യാത്രക്കു ശേഷം മക്കളെയും കൂട്ടി വീട്ടിലെത്തി. ചെന്നു കയറിയ അന്നു മുതൽ ആ വീട്ടിലെ പ്രശ്നങ്ങൾ ഒന്നൊന്നായി മറ നീക്കി പുറത്തു വരാൻ തുടങ്ങി. പഴയ യൂറോപ്യൻ ശൈലിയിൽ മിക്ക ഭാഗവും മരം കൊണ്ട് പണി കഴിപ്പിച്ച ഒരു വീട്, മരമോ വലിയ ഗുണമേൻമ ഇല്ലാത്തതും.

ഒരു ചതുപ്പുനിലം തൂർത്ത് നിർമ്മിച്ചതാണാഗൃഹം എന്ന വസ്തുത ഏറെ വൈകിയാണ് അറിഞ്ഞത്. വീടിന്‍റെ ഒരു ഭാഗം എങ്കോണിച്ചു നിൽക്കുന്നതു തന്നെ ഒരൈശ്വര്യക്കുറവായി തോന്നി.

തന്‍റെ തോന്നലുകൾ പിഴക്കാറില്ല. തുടർന്നുള്ള ദിവസങ്ങൾ ആ തോന്നലിനെ ശരിവച്ചു കൊണ്ടിരുന്നു. മരപ്പാളി പാകിയ മേൽത്തട്ടിൽ നിന്നും എപ്പോഴും ഒരു തരം പൂതലിച്ച പൊടി പൊടിഞ്ഞു വീണു കൊണ്ടിരിക്കും. അതു ശരീരത്തിൽ വീണാലോ നാട്ടിലെ ചൊറിത്തുമ്പ ഉരസിയ പോലെ പോലെ ചുവന്നു തടിക്കും. നിലം തുടച്ചും ചൊറിഞ്ഞും വശം കെട്ട മെക്സിക്കോക്കാരി സർവെന്‍റ് പെട്ടന്നു തന്നെ കളമൊഴിഞ്ഞു.

പിന്നീടു വന്നവർ രണ്ടു ദിവസം നിൽക്കും, പിന്നെ വരാതാകും .അതും പോരാഞ്ഞ് കുട്ടികളുടെ സ്കൂൾ വാൻ ആ വഴിക്കു വരുന്നതേ ഇല്ല. കുട്ടികളെ ദൂരെയുള്ള സ്കൂളിൽ കൊണ്ടാക്കലും പിന്നെ ജോലി സ്ഥലത്തേക്കുള്ള യാത്രയും. മനം മടുത്തു പോയ നാലു വർഷങ്ങൾ. ആ നാലു വർഷങ്ങൾ എങ്ങനെയോ പൊയ്പ്പോയി.എന്നാൽ റിച്ചാർഡിനെ ഇതൊന്നും ബാധിച്ചതായി തോന്നിയില്ല. അതോ മന: പൂർവ്വം പുറത്തു കാണിക്കാത്തതോ?

ക്ഷമയുടെ നെല്ലിപ്പലക കണ്ട ഒരു നാൾ ലാപ്ടോപ്പിൽ മുഖം പൂഴ്ത്തിയിരിക്കുകയായിരുന്ന റിച്ചാർഡിനോട് തീർത്തു പറഞ്ഞു. ഈ വീട്ടിൽ ഇനി താമസിക്കാൻ തന്നെയും മക്കളെയും കിട്ടില്ലെന്ന്. കടുത്തു പറഞ്ഞാലെ തീരുമാനം അല്പം കഴിഞ്ഞാലെങ്കിലും എടുക്കൂ. അതാണനുഭവം.ഞാൻ റിച്ചാർഡിനെ കുറ്റപ്പെടുത്തില്ല.

പകൽ മുഴുവൻ ചൈനക്കാരന്‍റെ ഐടി കമ്പനിയിലും രാത്രിയുടെ സിംഹഭാഗവും ഏതോ കോണിലുള്ള കമ്പനിക്കു വേണ്ടിയും ജീവിച്ചു തീർക്കുന്ന റിച്ചാർഡിന് ലോക പരിചയം കുറവാണ്. ആർക്കും എളുപ്പം പറ്റിക്കാം.

ഏതോ ഒരു സ്ഥലബ്രോക്കർ അനുയോജ്യമല്ലാത്തതും മോശവുമായ ഒരു വീട് റിച്ചാർഡിന്‍റെ തലയിൽ കെട്ടിവച്ച് വിദഗ്ധമായി കബളിപ്പിച്ചു. റിച്ചാർഡിന് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിയാതെ പോയി. ഇക്കാലത്ത് കബളിക്കപ്പെടാതെ ജീവിതം മുന്നോട്ടുപോകാനാണ് പ്രയാസം.

അങ്ങിനെ ഒരു അവധി ദിവസം ജാലകത്തിലൂടെ നോക്കിയപ്പോൾ നിരനിരയായി നിൽക്കുന്ന പേരറിയാത്ത മരഞ്ചില്ലകളിൽ വെളുത്ത മേലാപ്പു പടരുന്നതു കണ്ടു. മഞ്ഞച്ച ഇലകൾ പൊഴിഞ്ഞു വീഴുന്നു. മഞ്ഞുകാലം തുടങ്ങിക്കഴിഞ്ഞു. ഇനി തണുപ്പിന്‍റെ തീവ്രത കൂടും. വീടുമാറുന്നെങ്കിൽ ഉടനെത്തന്നെ മാറണം.

ഇനി വൈകിയാൽ അതു പ്രയാസമാകും. അതു മനസ്സിൽ നിശ്ചയിച്ചു കൊണ്ട് മരത്തിന്‍റെ ചുറ്റു കോണിയിറങ്ങി മുറ്റത്തെത്തിയപ്പോഴാണ് റിച്ചാർഡ് തലയുയർത്തിക്കൊണ്ട് വന്നു കയറിയത്. ഒപ്പം വീട്ടു സാധനങ്ങൾ ഷിഫ്റ്റു ചെയ്യാൻ മെക്സിക്കൻ തൊഴിലാളികളും.

ഒന്നുമുരിയാടാതെ തൊഴിലാളികൾക്ക് നിർദ്ദേശം നല്കുന്നതിനിടയിൽ റിച്ചാർഡ് തന്നെ വല്ലാത്തൊരു നോട്ടം നോക്കുന്നുണ്ടായിരുന്നു. താൻ കടുപ്പിച്ചു പറഞ്ഞത് മനസ്സിൽ കൊണ്ടു കാണണം. സാരമില്ല, പിന്നെ സൗകര്യം പോലെ സമയമെടുത്ത് സമാധാനിപ്പിച്ചോളാം. ആ സമയം വരെ ഫോൺ തന്‍റെ കൈവശം ഉണ്ടായിരുന്നതായി ഓർക്കുന്നുണ്ട്.

താനപ്പോൾ ഇരുന്നിരുന്ന സോഫയുടെ വലതുവശത്തെ മരപ്പടിയിൽ ആണത് വച്ചിരുന്നത്‌. അതിനു ശേഷം ഓർമ്മയുടെ അടരുകളിലെവിടെയോ നിന്ന് ഫോൺ പൊയ്പ്പോയി. പിന്നെ ഇതു വരെ എത്രയാലോചിച്ചിട്ടും ഫോണിന്‍റെ തുടർന്നുള്ള പ്രയാണം കണ്ടുപിടിക്കാനായില്ല.

മെക്സിക്കൻ അതിർത്തി കടന്നോ എന്നൊരു സംശയം ഇല്ലാതില്ല. റിച്ചാർഡിനോടാ സംശയം പങ്കുവക്കാമെന്നു വിചാരിച്ചാൽ, പിന്നീടു തന്‍റെ ഊഹം പിഴക്കുകയാണെങ്കിൽ അതു വലിയ പ്രശ്നമാകും. ഫോൺ വലിയ വില പിടിപ്പുള്ളതല്ല. സിമ്മും നിശ്ചലമാക്കി. വിവരം പോലിസിലും അറിയിച്ചു. ഡൂപ്ലിക്കേറ്റിനായി അപേക്ഷയും നല്കി. ഏതായാലും മനസ്സിന്‍റെ ഒരു തരം ആധിയുണ്ടല്ലോ.. അതു വിട്ടു പോയതേ ഇല്ല.

റിച്ചാർഡ് കണ്ടെത്തിത്തന്ന പുതിയ വീടിന്‍റെ മുറ്റത്തു നിന്ന് ആകമാനം ഒന്നു നോക്കി. ഒന്നാന്തരം ഉറപ്പുള്ള നിർമ്മിതി. പിന്നെ അകത്തളങ്ങളിൽ ഒന്നു ചുറ്റിയടിച്ചു. മനുഷ്യന്‍റെ ചെറിയ ആവശ്യങ്ങളെപോലും സഫലീകരിക്കുന്ന നല്ല ഗംഭീരമായ വീട്. മനുഷ്യന്‍റെ ആവശ്യങ്ങളെക്കുറിച്ച് നല്ല ഉൾക്കാഴ്ചയുള്ള വ്യക്തിയാണ് ഈ മനോഹര ഭവനത്തിന്‍റെ നിർമ്മിതിക്കു പിന്നിലുള്ളതെന്ന് വ്യക്തം.

ഓഫീസിലേക്കും സ്കൂളിലേക്കും അത്ര ദൂരമില്ലെന്ന് ഫോണിലൂടെ കാണിച്ചുതന്നു വീട്ടു സാധനങ്ങൾ യഥാവിധി എടുത്തു വച്ച് മക്കളെയും കൂട്ടി വീടും പരിസരവും ഒന്നു ചുറ്റിക്കാണാൻ തീരുമാനിച്ചു. അങ്ങിനെ നടക്കുമ്പോഴാണ് വീടിന്‍റെ പിറകുവശത്തെ സ്ഥലം വിശാലമായി കിടക്കുന്നതു കണ്ടത് .അല്പം ദൂരെയാണെങ്കിലും ഇടതു വശത്തും വലതു വശത്തും ചെറിയ വീടുകളുണ്ട്. പുറകുവശത്ത് എന്തുകൊണ്ടൊ വീടൊന്നും കാണുന്നില്ല.

നല്ലുയരമുള്ള മതിൽക്കെട്ടിനു മുകളിലൂടെ ഒറ്റപ്പെട്ട് നിൽക്കുന്ന മരങ്ങളുടെ ശോഷിച്ച ചില്ലകൾ മാത്രം കാണാനുണ്ട്. ചില മരങ്ങളിൽ പേരിനുമാത്രം ഇലകളും. പരിസരങ്ങളിൽ ഭയപ്പെടുത്തുന്ന വല്ലാത്തൊരു മൂകത തളം കെട്ടി നിൽക്കുന്നു. വീടിനകത്തു കയറി മുകൾ നിലയിലെ ബെഡ് റൂമിലെ പുറകിലേ വാതായനങ്ങൾ മലർക്കെ തുറന്നിട്ടു.

തുറന്നതും ശരീരമാസകലമൊന്നു വിറച്ചു പോയി. വിസ്തൃതമായി പരന്നു കിടക്കുന്ന സെമിത്തേരി! അതിന്‍റെ മതിൽക്കെട്ടിനിപ്പുറമാണ് റിച്ചാർഡ് കണ്ടെത്തിയ ഈ വീട്! വിഷാദഛായ പൂണ്ടു നിൽക്കുന്ന ഉണങ്ങിയ ശുഷ്കിച്ച ഇലകളുള്ള മരങ്ങൾ. നീളനെ എണ്ണമറ്റു കിടക്കുന്ന പച്ച രാശി പടർന്ന നിലത്തിലെ വെളുത്ത ശവമടക്കുകൾ. ചിലവ വൃത്തിയാലും മറ്റു ചിലവ തകർന്നും കിടക്കുന്നു. അങ്ങിനെ നോക്കിക്കൊണ്ടിരിക്കുമ്പോൾ തന്നെ ഒരു കറുത്ത വാഹനം അവിടെക്കു മെല്ലെ കടന്നു വരുന്നതു കണ്ടത്!

വാതായനങ്ങൾ വലിച്ചടച്ച് താഴെക്കിറങ്ങി. ശരീരം വിറക്കുന്നുണ്ട്. അതു ഭയം കൊണ്ടു മാത്രമല്ല, നിയന്ത്രിച്ചിട്ടും അടക്കാനാവാത്ത അമർഷം കൊണ്ട്. റിച്ചാർഡിനെ താഴെയെങ്ങും കണ്ടില്ല. ഏതെങ്കിലും മുറിയിൽ ലാപ് ടോപ്പിൽ മുഖം താഴ്ത്തി ഇരിക്കുന്നുണ്ടാവും. ഇനി ഏതായാലും അയാളോടിനി രോഷം കൊണ്ടിട്ട് കാര്യമില്ല. ഇനി ഇക്കാര്യത്തിൽ ഇദ്ദേഹത്തെ ആശ്രയിക്കുവാനു പോകുന്നില്ല. ഇനിയുള്ള കാര്യങ്ങൾ സ്വയം ചെയ്യുക തന്നെ.

ഒരു ബിരുദ സർട്ടിഫിക്കറ്റുമായി വന്ന് ഇവിടം വരെ എത്തിയ തനിക്ക് ഒരു നല്ല വീടന്വേഷിച്ച് കണ്ടെത്താൻ കഴിയില്ലെന്നോ? അപ്പോൾ തന്നെ മക്കളുടെ ഉടുപ്പുമാറ്റി കാറിൽ ഇരുത്തി. വേഗത്തിൽ കാർ ഡ്രൈവു ചെയ്തു. പ്രജക്ട് മാനേജർ സാം ഡിക്രൂസിന് അല്പം ഭൂമിക്കച്ചവടവും അനുബന്ധ ബിസിനസുകളും ഉണ്ടെന്നറിയാം. തന്‍റെ ആവശ്യങ്ങൾ എല്ലാം പറയണം. കഴിയുമെങ്കിൽ ഇന്നു തന്നെ വീടു കണ്ട് കരാറുറപ്പിക്കാം. എന്നിട്ടേ ഇനി വിശ്രമമുള്ളൂ.

നേരിയ ചുകന്ന വെയിലിൽ വഴിത്താരക്കിരുവശവുമുള്ള മേപ്പിൾ മരങ്ങളിലെ മഞ്ഞിന്‍റെ അടരുകൾ അലിഞ്ഞൊഴുകുന്നത് അവൾ കണ്ടു. മറ്റൊരു അവസരമാണെങ്കിൽ വാഹനം നിറുത്തി ആ ചുവന്നു തഴച്ച മരക്കാടും അതിനു പിന്നിലെ തടാകത്തിന്‍റെ നീല പടർന്ന ദൃശ്യവും അല്പനേരം ആസ്വദിച്ചു കൊണ്ട് നോക്കി നിന്നേനെ.

അല്പദൂരം കഴിഞ്ഞപ്പോൾ മരങ്ങൾ നഷ്ടപ്പെടുന്നതായി അവൾ കണ്ടു. ആ നഷ്ടപ്പെടലുകൾക്ക് പകരം സൂര്യകാന്തിപ്പാടങ്ങൾ കാണാൻ തുടങ്ങി. അതൊരു സൂചകമാണ്. സാമിന്‍റെ ഫാം ഹൗസ് എത്താറായിരിക്കുന്നു. പണ്ടെപ്പോഴോ ഈ വഴി വന്നത് അവൾ പണിപ്പെട്ട് ഓർത്തെടുത്തു. അന്ന് സാം ഈ സൂര്യകാന്തിപ്പാടങ്ങളെക്കുറിച്ച് പറത്തിരുന്നു.

മഞ്ഞുൾക്കൊണ്ടു കിടക്കുന്ന ആ വസ്തുവകകൾ അയാളുടെ അമ്മ മകന് ഇഷ്ടദാനം നല്കിയതാണ്. അല്പദൂരം കൂടി യാത്ര ചെയ്തപ്പോൾ ഫാം ഹൗസിന്‍റെ ചൂണ്ടുപലക കണ്ടു. കാർ ആ വഴിയോരത്ത് ഒതുക്കി പാർക്കു ചെയ്ത ശേഷം കുട്ടികളെയും കൂട്ടി പുറത്തിറങ്ങി. റോഡു മുറിച്ചുകടന്ന് കരിങ്കല്ലുപാകിയ വഴിയിലൂടെ സാമിന്‍റെ വീടു ലക്ഷ്യമാക്കി നടക്കുമ്പോഴാണ് പൊടുന്നനെ സൂര്യകാന്തിപ്പൂക്കൾക്കു മുകളിൽ മേലാപ്പു പോലെ മഴവില്ലു കണ്ടത്. അവൾ വിസ്മയമിഴിയോടെ അല്പനേരം അതു നോക്കി നിന്നു.

അമ്മയുടെ കൈ പിടിച്ചു പുഴക്കരികിലെ പാടവരമ്പിലൂടെ പോകുമ്പോൾ മഴവില്ലുകണ്ടതിന്‍റെ ഏറെ പഴയൊരു ഓർമ്മയുടെ ഞരമ്പ് അവളിൽ ഒന്നു തുടിച്ചു. പുഴക്കപ്പുറം വിസ്തൃതമായ മാനത്ത് വിരിഞ്ഞു നിന്ന ആ മഴവില്ലു നോക്കി ,അമ്മയുടെ കൈ പിടിച്ച് ഏറെ സമയം നിന്നതും, അതിന്‍റെ നിറങ്ങൾ പറയാൻ ശ്രമിച്ചപ്പോൾ തെറ്റിപ്പോയതും, അമ്മ അതു തിരുത്തി പറഞ്ഞു തന്നതും അവൾക്ക് പൊടുന്നനെ ഓർമ്മ വന്നു. കുട്ടികൾ മഴവില്ലു കണ്ട് കൈ കൊട്ടിതുള്ളിച്ചാടുന്നതു കണ്ട് ആ പ്രതിസന്ധി ഘട്ടത്തിലും അവളുടെ മനസ്സിൽ ആഹ്ളാദം തിരതല്ലി.

വന്ന കാര്യം പെട്ടന്നു തന്നെ സാധിച്ചു കിട്ടിയതിന്‍റെ സന്തോഷത്താലും സമാധാനത്താലും തിരിച്ചു നടക്കുമ്പോൾ അവൾ സൂര്യകാന്തിപ്പൂക്കളുടെ മുകളിൽ ഇറങ്ങി നിന്ന മാനത്തേക്ക് ഒന്നു പാളി നോക്കിയപ്പോൾ നിരാശ തോന്നി. മാരിവില്ല് പൊടുന്നനെ ആകാശത്തിന്‍റെ വിശാലതയിൽ എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു.

മഞ്ഞു നിലം പറ്റിയ വഴിത്താരയിലൂടെ കാറോടിക്കുമ്പോൾ അവൾ ആശ്വാസത്തോടെ പുഞ്ചിരിച്ചു മൂളിപ്പാട്ട് പാടിക്കൊണ്ടിരുന്നു. ആ സന്തോഷം കുട്ടികളിലേക്കും പ്രസരിച്ചു. എത്ര വേഗമാണ് സാം താൻ അഭിമുഖീകരിച്ചു കൊണ്ടിരുന്ന പ്രശ്നത്തിന് ഞൊടിയിടയിൽ സമീകരണം കണ്ടെത്തിയത്. വീടിന്‍റെ മുക്കും മൂലയും ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും കംപ്യൂട്ടറിൽ കാണിച്ചു തന്നു.

വീടിനു പിറകിൽ നീലഛവി പടർന്ന കുന്നുകൾ, വീടിനപ്പുറം പച്ചപ്പടർപ്പിനു മുകളിൽ സ്വർണ്ണം ഉരുക്കിത്തൂവിയ പോലെ കോൺ പാടം. തെറ്റുകുറ്റങ്ങളില്ലാത്ത മനോഹരമായ ഒരു വീട്. തന്‍റെ ആഗ്രഹങ്ങളെ നൂറു ശതമാനം പിൻ തുണക്കുന്ന നിർമ്മാണം. എല്ലാറ്റിനുമുപരിയായി അര മണിക്കൂർ മുന്നോട്ടു സഞ്ചരിച്ചാൽ കുട്ടികളുടെ സ്കൂൾ. തുടർന്ന് ഒരു പത്തു മിനിറ്റുകൂടെ യാത്ര ചെയ്താൽ തന്‍റെ ഓഫീസുമായി.

ആകെയൊരു അപാകതയായത് റിച്ചാർഡിന്‍റെ ജോലി സ്ഥലമാണ്. അല്പം ദൂരമധികമുണ്ട്. അതു വലിയൊരു പ്രശ്നമായി തോന്നിയില്ല. ആഴ്ചയിൽ മിക്ക ദിവസവും വീട്ടിലിരുന്ന ജോലി ചെയ്യുന്ന ഒരാളാണ് റിച്ചാർഡ്. സാമിനെ ആദ്യം തന്നെ സമീപിക്കാത്തതിൽ അവൾക്ക് കഠിനമായ വ്യഥ തോന്നി. എങ്കിൽ ഇക്കണ്ട പൊല്ലാപ്പുകളെല്ലാം ഒഴിവാക്കാമായിരുന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം. ഏതായാലും ഇനി ഒരിക്കൽ കൂടി മനം മടുപ്പിക്കുന്ന ഒരു വീടുമാറ്റം കൂടി. മറ്റെന്തു ചെയ്യാനാണ് ഇതു കൂടെ സഹിക്കുക തന്നെ.

ഇനി വീണ്ടും അതിർത്തി ചാടി വരുന്ന മെക്സിക്കോ തൊഴിലാളികളെ വിളിക്കണം. വീട്ടു സാധനങ്ങൾ ഷിഫ്റ്റു ചെയ്യണം. ഇനി ഈ വീടുമാറ്റത്തിന്‍റെതായ നഷ്ട്ടപെടലുകൾ എന്തായിരിക്കുമോ?

സെമിത്തേരിക്കു പുറകിലെ വീട്ടിലെ അവസാനത്തെ ഞങ്ങളുടെ സാമഗ്രിയായ ലെറ്റർ ബോക്സ് അഴിച്ചെടുത്ത് റിച്ചാർഡിനെ ഏൽപ്പിച്ച് ആ വീടിന്‍റെ ഉടമസ്ഥക്ക് കീ നല്കുമ്പോൾ ഇത്ര നാൾ വഹിച്ചുകൊണ്ടിരുന്ന ഒരു വലിയ ഭാരം കൈമാറിയ പ്രതീതിയായിരുന്നു. ഇനി പുതിയ വീട്..

പുതിയ ദിവസങ്ങൾ

പുതിയ വീട്ടിൽ എത്ര വേഗമാണ് വീട്ടു സാധനങ്ങളെല്ലാം ഒതുക്കി വക്കാൻ കഴിഞ്ഞത്! അവൾക്കു തെല്ലു അത്ഭുതം തോന്നി. ചുറ്റുപാടിന്‍റെ പ്രസന്നത കുട്ടികളിലേക്കും പകർന്നിരിക്കുന്നു. അവർ വീടിനകത്തും ബാൽക്കണിയിലും ഓടിനടന്ന് ചിരിച്ചു കളിക്കുന്നു. അതങ്ങനെയാണ് മനോഹരമായ ചുറ്റുപാടുകൾ മനുഷ്യ മനസ്സിനെ വൈകാരികമായി ഏറെ സ്വാധീനിക്കും.

പഴയ സെമിത്തേരി വീട്ടിൽ കുട്ടികൾ വിഷണ്ണരായി ബെഡ് റൂമിൽ ഒതുങ്ങി ഇരിക്കുകയായിരുന്നല്ലോ? റിച്ചാർഡ് ഇതൊന്നും തന്നെ ബാധിച്ചില്ലെന്ന മട്ടിൽ ലാപ്ടോപ്പിൽ മുഖം പൂഴ്ത്തിയിരിക്കുന്നു.

അടുക്കളയിൽ ചെന്നു പാലു തിളപ്പിച്ചു. പാത്രം നിറഞ്ഞു തുളുമ്പും വരെ തിളപ്പിച്ച പാൽപ്പാത്രം മാറ്റിവച്ചു. ഏറെ നാളായി കുട്ടികൾ പാൽപായസം കഴിക്കണമെന്ന് പറയുന്നു. ഇപ്പോൾ തന്നെയാണ് അതിന് യോജിച്ച സന്ദർഭം.

പായസം ഉണ്ടാക്കുന്നതിനിടയിലാണ് ബാൽക്കണിയിൽ നിന്നും കുട്ടികളുടെ ബഹളം കേട്ടത്.

“മമ്മീ ബ്ലാക്ക് ക്രോ മമ്മീ” …

പെട്ടെന്ന് ഇളയ കുട്ടി അടുക്കളയിലേക്ക് ഓടി വന്നു.

“മമ്മീ അവടെ ബ്ലാക്ക് ക്രോ .ചേട്ടൻ ടോയ് കൊണ്ട് എറിഞ്ഞു. ന്നട്ടും പോണില്ല. ഇപ്പഴും അവടത്തന്നെ ഉണ്ട്. വാ മമ്മീ കാണിച്ചു തരാം”

കാക്കയോ? ഇവിടെ കാക്കകളെ ഇതുവരെ കണ്ടിട്ടില്ലല്ലോ? ചാരനിറത്തിൽ കാക്കകളെ പോലെ ഒരു തരം കിളികളെ കാണാറുണ്ട്. പിന്നെ തവിട്ടു നിറത്തിൽ പുള്ളികളുള്ള ചെറിയ കിളികളും. അങ്ങിനെ രണ്ടിനങ്ങളെയെ ഇവിടെ കണ്ടിട്ടുള്ളു അല്ലാതെ കാക്കകളെയൊന്നും ഇന്നാട്ടിൽ ഇക്കാലത്തിനിടക്ക് കണ്ടിട്ടില്ല. മകളെ ചേർത്തു നിർത്തി പറഞ്ഞു.

“മോളെ, മമ്മിക്കിവിടെ ഇഷ്ടം പോലെ ജോലിയുണ്ട്. കണ്ടില്ലേ? മോളു പോയി കളിക്കൂ. പിന്നേയ് ടോയ്സൊക്കെ എറിഞ്ഞു കളഞ്ഞാ താഴേന്ന് എടുത്തുതരികയുമില്ല പുതിയ ടോയ്സും വാങ്ങിത്തരില്ലാന്നു ചേട്ടനോട് പറയു ട്ടോ.

മകളതു കേട്ടതും ചിണുങ്ങിക്കൊണ്ട് ഓടിപ്പോയി. ഇതുവരെ കാക്കകളെ കണ്ടിട്ടില്ലാത്ത മോൾക്ക് ഈ പക്ഷി കാക്കയാണെന്ന് എങ്ങിനെ അറിഞ്ഞു? സ്വർണ്ണ നിറമാവാൻ തുടങ്ങിയ പായസം എടുത്തു വക്കുന്നതിനിടയിൽ വെറുതെ നിനച്ചു. അറിയാതെങ്ങിനെ? ഫുൾ ടൈം കാർട്ടൂൺ കാണുകയല്ലെ? പിന്നെന്താണ് അറിയാൻ വയ്യാത്തത്? അപ്പോഴേക്കും സ്വർണ നിറം കൈവന്ന പായസം ഗ്ലാസ്സുകളിൽ നിറച്ച് റിച്ചാർഡിനും മക്കൾക്കും കൊണ്ടു കൊടുത്തു.

ഉച്ചയ്ക്കു കഴിക്കാൻ സ്റ്റീം റൈസ് തയ്യാറാക്കാനായി വച്ച് അല്പനേരം വിശ്രമം തേടി ബെഡ് റൂമിലെത്തി ഞൊറികളുള്ള മഞ്ഞകർട്ടനുകൾ വിരിച്ച വാതായനങ്ങൾ തുറന്നിട്ടു.

അകലെയുള്ള നീലമലകളുടെ താഴ്‌വാരം ആറ്റി തണുപ്പിച്ച ഇളങ്കാറ്റ് ജാലകത്തിലൂടെ അലയടിച്ചു. തെല്ലിട നേരം ഇമയടച്ച് നിന്ന അവൾക്കാകമാനം ഒരുണർവ് തോന്നി. എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോയ പ്രസരിപ്പ് പതിൻമടങ്ങായി തിരിച്ചെത്തിയ പ്രതീതി.

ഒരു മൂളിപ്പാട്ടു പാടി അവൾ മുറ്റത്തിറങ്ങി. കല്ലുകൾ വിരിച്ച നടപ്പാത. അവക്കിടയിൽ നേർത്ത പുല്ലുകൾ വളർന്നിരിക്കുന്നു. അതെല്ലാം ഒന്ന് പറ്റെ വെട്ടി നിരപ്പാക്കണം .അതിനിടതുവശം പിങ്ക് നിറം പ്രസരിച്ച് ഇടതൂർന്ന് തഴച്ചു നിൽക്കുന്ന ടുലീപ് പുഷ്പങ്ങൾ, ചുകന്ന ഇതളിന്‍റെ സ്നിഗ്ധതയിലൂടൂർന്ന മഞ്ഞിൻ തുള്ളികൾ തൂങ്ങി നിൽക്കുന്ന റോസാപൂക്കൾ, പില്ലറുകളിൽ ഒരു കുടന്ന പൂച്ചെടികൾ വച്ചലങ്കരിച്ച ഇരുമ്പു ഗേറ്റിനരികിൽ അവൾ തെല്ലിട സംശയിച്ചു നിന്നു. പിന്നെ കാറിനടുത്തേക്കു നീങ്ങി. കണ്ടോ? ഇത്ര ശ്രദ്ധയില്ലായ്മ കാണിക്കരുത്. വീടുമാറ്റത്തിനു ശേഷം റിച്ചാർഡിനെ ഏൽപ്പിച്ച ലറ്റർ ബോക്സ് കാറിനുള്ളിൽ തന്നെ കിടക്കുന്നു. അതൊന്നെടുന്നു ഗേറ്റിൽ ഫിക്സു ചെയ്യുവാനുള്ള സൻമനസ്സു പോലും…. ഒന്നും പറഞ്ഞിട്ടു കാര്യമില്ല.

കാറിൽ നിന്നും ലറ്റർ ബോക്സെടുത്ത് ഗേറ്റിൽ ഘടിപ്പിക്കാനായി പോകുമ്പോഴാണ് അതിനുള്ളിൽ നിന്നും നിറം മങ്ങിയ ഒരു കവർ തല നീട്ടിയത്. കവറിനു പുറത്തു ഒഴിവാക്കിപ്പോന്ന വീട്ടിലെ വിലാസം. നല്ല പരിചയമുള്ള നീല മഷിപടർന്ന കയ്യക്ഷരം .നാട്ടിൽ നിന്നാണ്. സ്വാമിജി! സ്വാമിജി എഴുതുന്നു.

“നിലവിൽ ലഭ്യമായ എല്ലാ ആധുനിക മാർഗ്ഗങ്ങളിലൂടെയും നിങ്ങളെ വിവരം അറിയിക്കാൻ ശ്രമിച്ചു. കഴിഞ്ഞില്ല. അതീവദുഃഖകരമായ ഒരു സംഭവം നടന്നു .അതറിയിക്കാനാണ് ഈയൊരു എഴുത്ത്. വിഷമമുണ്ട്. കഴിഞ്ഞ ഇരുപതാം തീയതിയിലെ സന്ധ്യക്ക്, അന്തേവാസികളൊടൊപ്പം പതിവു പ്രാർത്ഥനയിലായിരുന്നു അമ്മ പെട്ടന്നാണ് കുഴഞ്ഞു വീണത്…..

തുടർന്ന് വായിക്കാൻ അവൾക്ക് കഴിഞ്ഞില്ല. ഒരു വലിയ ശൂന്യത തന്നിൽ വന്ന് നിറയുന്ന പോലെ തോന്നി.

ഉച്ചയാകാറായിരുന്നു. നേർത്ത ചൂടിൽ ചെടികളിൽ പറ്റിപ്പിടിച്ച മഞ്ഞിൻ കണം ഉരുകിയൊലിക്കാൻ തുടങ്ങി. മരവിച്ച പോലെ യാന്ത്രികമായവൾ അകത്തേക്കു നടന്നു. റിച്ചാർഡിനെ അവിടെങ്ങും കാണാനുണ്ടായിരുന്നില്ല. റിച്ചാർഡ് ഇരുന്നിടത്ത് പകുതി കുടിച്ച പായസത്തിന്‍റെ ഗ്ലാസ്സ്. അതിൽ ഒരു ഈച്ച ചത്തു പാറിക്കിടക്കുന്നത് കണ്ടു. തല കൈകുമ്പിളിലൊളിപ്പിച്ച് സോഫയിൽ അവൾ ഏറെ നേരം തളർന്നിരുന്നു.

അപ്പോഴാണ് ബാൽക്കണിയിൽ നിന്നും കുട്ടികളുടെ ബഹളം കേട്ടത്. ഏതോ ഉൾവിളിയാൽ എഴുന്നേറ്റ് അവിടെ ചെന്നു നോക്കുമ്പോൾ ബാൽക്കണിയുടെ ചെറിയ തുറസ്സിനരികിലെക്ക് ചാഞ്ഞു കിടക്കുന്ന മരഞ്ചില്ലയിൽ രണ്ടു കറുത്ത കാക്കകൾ. കുട്ടികൾ കാക്കകളെ ചൂണ്ടി ബഹളം വച്ചു കൊണ്ടിരിക്കുന്നു. അവളുടെ കനത്ത ഒരു നോട്ടത്തിന്‍റെ അർത്ഥമുൾക്കൊണ്ട് കുട്ടികൾ പൊടുന്നന്നെ ബഹളം നിറുത്തി.

അവളുടനെ അടുക്കളയിലേക്ക് പോയി. വെന്തുടഞ്ഞ ചോറ് കുഴച്ച് ഉരുളകളാക്കി ഒരിലക്കീറിൽ വച്ച് മരഞ്ചില്ലക്കരികിലെ തുറസ്സിലേക്ക് നീക്കിവച്ച ശേഷം പിൻവാങ്ങി. തെല്ലിട സംശയിച്ച ശേഷം കാക്കകൾ വന്ന് അതുകൊത്തിത്തിന്നുന്നത് നിറഞ്ഞ കൺപീലിയോടെ അവളും അത്ഭുതത്തോടെ കുട്ടികളും നോക്കി നിന്നു.

മറുപടി

ഗീതു നീ എനിക്ക് കത്തയച്ചതിലുള്ള വിസ്മയം എന്നിലിപ്പോഴും ഒഴിയുന്നില്ല. എല്ലാ നവീന സാങ്കേതിക മാർഗ്ഗങ്ങളും പരിചിതമായിരുന്നിട്ടും നീ എനിക്ക് കത്തെഴുതുക…..

ഈയൊരു കർമ്മത്തോടുള്ള കൃതജ്ഞത കൊണ്ടാണ് ഞാൻ നിനക്ക് ഉടനെ മറുപടിയും അയക്കുന്നത്

എന്നെക്കാൾ സൈറയുടെ സുഖന്വേഷണങ്ങൾ അറിയാനുള്ള ആർത്തിയായിരുന്നല്ലോ കത്തിൽ മുഴുവൻ …..

സൈറയുടെ പ്രകൃതം നിനക്കറിയില്ല. സ്വഭാവമറിയില്ല. സൈറ എന്‍റെ ഭാര്യയാണെന്നു മാത്രമേ നിനക്കറിയു.

ഞാനോ? നിന്‍റെ കൂടെ പഠിച്ചിരുന്നയാൾ ഒരു കാലത്ത് എന്‍റെ പിന്തുണയില്ലാതൊന്നും ചെയ്യുവാൻ നിനക്ക് കഴിഞ്ഞിരുന്നില്ലല്ലോ.

ഇടയ്ക്ക് നീ പറയുമായിരുന്നു. നീയുമായി മാത്രമാണ് ഇങ്ങനെയൊരു ഷെയറിംഗ് ഉള്ളതെന്നു ഗീതു പഠിച്ചിടത്തൊന്നും പഠിക്കുവാൻ ജീവിതാവസ്ഥകൾ കൊണ്ട് നോക്കുമ്പോൾ എനിക്ക് അർഹതയുണ്ടായിരുന്നില്ല.

പക്ഷെ അച്ഛന് നിർബന്ധമായിരുന്നു. തന്നിൽ കിളിർക്കാതെ പോയ വിദ്യയുടെ വിത്തുകൾ മകനിലെങ്കിലും തളിർക്കണമെന്ന്…….

പഠിക്കുന്ന കാലത്തേ ഗീതു സമ്പന്നയായിരുന്നു. സംസാരത്തിലും പoനത്തിലും മാത്രമല്ല വേഷത്തിലും……

സ്റ്റേറ്റ്സിലും ദുബായിലുമൊക്കെ വർഷങ്ങളായി കുടുംബസമേതം കഴിയുന്ന അമ്മാവന്മാരെക്കുറിച്ച് അവളെന്നോടു് അഹങ്കാരം അശേഷമില്ലാതെ പറയുമായിരുന്നു.

സമ്പന്നയായിട്ടും അഹങ്കാരമൊട്ടും പ്രകടിപ്പിക്കാത്തത് കൊണ്ടുമാകും ഗീതുവിനെ താനിഷ്ടപ്പെട്ടത്. മറ്റു കുട്ടികൾ കാറിലും ടൂവീലറിലുമൊക്കെ സ്ക്കൂൾ മുറ്റത്ത് വന്നിറങ്ങുമ്പോൾ അവൾ വന്നിരുന്നത് ബസ്സിലാണ്.

സ്ക്കൂൾ കഴിഞ്ഞ് കോളേജിൽ പഠിക്കുമ്പോഴും ഗീതു ഇതേരീതിയിൽ തന്നെയാണ് വന്നിരുന്നത്.

കോളേജിൽ പഠിക്കുമ്പോളൊരു ഡ്രാമയിൽ അഭിനയിക്കാൻ പറഞ്ഞപ്പോൾ മറ്റ് പെൺകുട്ടികളൊക്കെയതിൽ നിന്ന് പിന്മാറിയപ്പോൾ ഗീതുവാണത് ചെയ്തത്.

അക്കുറി കോളേജിലെ ഏറ്റവും നല്ല നടിയുമായി ഗീതു ……

ഗീതു ഇപ്പോളെന്‍റെ മകൾ ഞാനും നീയുമൊക്കെ ശ്രമിച്ച് പരാജയപ്പെട്ടൊരു ദൗത്യം വിജയകരമാക്കുന്നതിനുള്ള ശ്രമത്തിലാണ്.

അവളൊരു അന്യമതസ്ഥനെ സ്നേഹിക്കുന്നു. അവനെ മാത്രമേ ഭർത്താവായി സ്വീകരിക്കുവെന്നാ മകൾ പറയുന്നത്.

അല്ലെങ്കിൽ മകൾ ജീവനോടുണ്ടാകില്ലെന്നും മുന്നറിയിപ്പുണ്ട്.

എന്നാൽ സൈറ പറയുന്നത് അവൾ ജീവിച്ചിരിപ്പുള്ള കാലത്തോളമിത് അനുവദിക്കില്ലെന്നാണ്.

പതിനഞ്ചു്വർഷം നീണ്ട ദാമ്പത്യമാണെങ്കിലും ഞങ്ങൾക്ക് കുട്ടികളില്ലെന്ന് ഗീതുവിനു് അറിയാമല്ലോ?

അങ്ങനെയാണ് മലബാറിലെ ഒരനാഥലയത്തിൽ നിന്നൊരു പെൺകുട്ടിയെ ദത്തെടുത്തത്. ആ വളർത്തുമകളാണിപ്പോളൊരു അന്യമതസ്ഥനുമായി …..

എത്ര പറഞ്ഞിട്ടും സൈറയ്ക്ക് കാര്യങ്ങൾ മനസ്സിലാകുന്നില്ല. മനസ്സിലായിട്ടും മനസ്സിലാകുന്നില്ലെന്ന്വല ഭാവിക്കുകണോയെന്നും അറിയില്ല.

ഗീതുവിനു് അറിയോ? ഇപ്പോഴും രണ്ട് മനസ്സാണേതു പ്രശ്നത്തിനും ഞങ്ങൾക്ക്. യോജിക്കാവുന്നിടത്തൊക്കെ അവൾ വിയോജിക്കുന്നു.

പലപ്പോഴും തോന്നാറുണ്ട്. ഇങ്ങനെയൊരു ഭാര്യ എന്തിനാണെന്ന്? ഉപേക്ഷിക്കാനാണെങ്കിൽ ധൈര്യവുമില്ല. പെൺ ശാപം വിടാതെ പിന്തുടരുമെന്നാ പഴമക്കാർ പറയുന്നത്.

ഉദാഹരണങ്ങൾക്കാണെങ്കിലൊരു പഞ്ഞവുമില്ല ചുറ്റുവട്ടത്ത് …

ഗീതു ഞാനിപ്പോൾ മകൾ വിളിച്ചോണ്ട് വരുന്ന അന്യ മതസ്ഥനെ സ്വീകരിക്കാനുളള ശ്രമത്തിലാണ്.

അവൾ അച്ഛനെ പോലെ പരാജയത്തിന്‍റെ കയ്പല്ല ജീവിതത്തിലുടനീളം അനുഭവിക്കേണ്ടത്. വിജയത്തിന്‍റെ മധുരമാണ്…….

മകൾ അന്യമതസ്ഥനെ സ്വീകരിക്കുന്നതോടെ സൈറ എന്നെ ഉപേക്ഷിച്ച് പോകുമെന്നെനിക്ക് നൂറ് ശതമാനവും ഉറപ്പുണ്ട്.

ഗീതു നീ അപ്പോൾ എന്‍റെ അടുത്തു് വരുമോ? അങ്ങനെ നമ്മൾ പാതി വഴിയിൽ കണ്ട് നിർത്തിയ ജീവിത സ്വപ്നങ്ങൾക്ക് പൂർണ്ണത നൽകാം…..

സാഗരസംഗമം ഭാഗം – 2

വഴിയിൽ കാത്തു നിന്ന ഫഹദ് സാറിനൊപ്പം ബസ്സിൽ മലപ്പുറത്തുള്ള അദ്ദേഹത്തിന്‍റെ വീട്ടിലേയ്ക്കു പുറപ്പെടുമ്പോൾ ഹൃദയം വല്ലാതെ തുടികൊട്ടിയിരുന്നു. സ്വന്തം വീട്ടിൽ പറയാത്തതിന്‍റെ കുറ്റബോധം ഒരു വശത്ത്. ഫഹദ് സാറിന്‍റെ ഉമ്മയ്ക്ക് എന്നെ ഇഷ്ടമാകുമോ എന്ന ചിന്ത മറുവശത്ത്. ഒരു പക്ഷേ ഫഹദിന്‍റെ ഉമ്മയ്ക്ക് എന്നെ ഇഷ്ടമായില്ലെങ്കിലോ? തുടർന്ന് ഒന്നും ചിന്തിക്കാൻ പോലുമാകാതെ ഞാനിരുന്നു.

ഇരുവീട്ടുകാരും വിവാഹത്തിന് അനുകൂലമല്ലെങ്കിൽ ഒളിച്ചോടി രജിസ്റ്റർ വിവാഹം കഴിക്കുകയെ ഞങ്ങൾക്കു നിവൃത്തിയുള്ളൂ. ഇങ്ങനെ മനസ്സിനെ മഥിക്കുന്ന ചിന്തകളിൽ മുഴുകി ഞാനിരിക്കുമ്പോൾ, അരികിൽ ഫഹദ്സാറും ഏതാണ്ടതേ നിലയിൽ ചിന്തകളിൽ മുഴുകി ബസ്സിനുള്ളിൽ നിശബ്ദനായിരുന്നു. ഒരു പക്ഷേ എന്നെ അലട്ടിയതു പോലെയുള്ള ചിന്തകളായിരിക്കും ഫഹദ് സാറിനേയും നിശബ്ദനാക്കിയത്.

ഒരു ഹിന്ദുവായ എന്‍റെ വീട്ടിൽ നിന്നുള്ള എതിർപ്പിനെക്കുറിച്ചാവും അദ്ദേഹവും ചിന്തിച്ചത്. എന്നാൽ എന്‍റെ ഭയം അസ്ഥാനത്തായിരുന്നുവെന്ന് ഫഹദ് സാറിന്‍റെ ഉമ്മ തെളിയിച്ചു. അന്ന് മൂന്നു നാലു മണിക്കുറോളം വടക്കോട്ടു യാത്ര ചെയ്‌ത്, ഫഹദ്സാറിന്‍റെ നാട്ടിൻ പുറത്തുള്ള വീട്ടിലെത്തുമ്പോൾ അദ്ദേഹത്തിന്‍റെ ഉമ്മ എന്നെക്കാത്ത് പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു. ഞങ്ങൾ പടി കടന്നെത്തുമ്പോൾ അവർ ഓടിവന്ന് ആലിംഗനം ചെയ്‌തു കൊണ്ടു പറഞ്ഞു.

“നല്ല മൊഞ്ചുള്ള പൊങ്കോച്ചാണല്ലോടാ… അനക്കെബിടുന്നു കിട്ടി ഇത്ര നല്ല മൊഞ്ചത്തിയെ…”

“അതുമ്മാ… ചെറുപ്പത്തിൽ ഉമ്മ ചൊല്ലിത്തരാറുള്ള ആ രാജകുമാരേൻറയും രാജകുമാരിയുടേയും കഥയില്ലെ അതുപോലെ ഏഴാം കടലിനക്കരെയുള്ള ഒരു കൊട്ടാരത്തീന് ഞാൻ മോഷ്ടിച്ചു കൊണ്ടു വന്നതാ. ഉമ്മായ്ക്ക് പിടിച്ചെങ്കി ഇപ്പത്തന്നെ മരുമോളാക്കിയ്ക്കോ…”

“ഇതു തന്നെയാണെടാ, അനക്കു ഞാൻ ചൊല്ലിത്തരാറുള്ള കഥയിലെ മൊഞ്ചത്തി രാജകുമാരി. എനക്ക് പെരുത്തിഷ്ടായി. ഇതു തന്നെയാണു മോനെ ഇനി നിന്‍റെ ബീവിയും എന്‍റെ മരുമോളും…”

ഉമ്മായുടെ സ്നേഹ പ്രകടനങ്ങളിൽ മയങ്ങി നിൽക്കുമ്പോൾ ഞാനെത്ര ഭാഗ്യവതിയാണെന്ന് ഓർത്തു പോയി.

“ബാ മോളെ അകത്തേയ്ക്ക്. ഞാൻ നിങ്ങൾക്കു വേണ്ടി ഒത്തിരി പലഹാരങ്ങളൊണ്ടാക്കീട്ടുണ്ട്…”

ഉമ്മ സ്നേഹപൂർവ്വം അകത്തേയ്ക്കു ക്ഷണിച്ചു. ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുത്ത ശാലീനയായ ആ ഉമ്മയുടേയും, ഫഹദ്സാറിേൻറയും പുറകേ വീട്ടിനകത്തേയ്ക്കു നടക്കുമ്പോൾ ഞാനോർത്തു. എന്നെങ്കിലുമൊരിയ്ക്കൽ സാറിന്‍റെ കൈ പിടിച്ച് അദ്ദേഹത്തിന്‍റെ ഭാര്യയായി ഈ ഭവനത്തിലെത്താൻ എനിയ്ക്കാകുമോ?… ഈ ഉമ്മയുടെ നിറഞ്ഞ സ്നേഹം ജീവിതം മുഴുവൻ പങ്കിടാൻ എനിയ്ക്കാകുമോ?…

മനസ്സിനുള്ളിൽ വെറുതെ ഒരു ഭീതി തളംകെട്ടി. എന്‍റെ വീട്ടുകാർ ഒരിയ്ക്കലും ഈ ബന്ധത്തിന് കൂട്ടുനിൽക്കുകയില്ലെന്ന് മനസ്സു പറഞ്ഞു.

“അല്ലാ… മോളിബിടെ ഒറ്റയ്ക്ക് നിന്ന് കിനാവു കാണുകയാണോ?… ബാമോളെ അകത്തേയ്ക്ക്…” അൽപനേരമായിട്ടും എന്നെക്കാണാതെ പുറത്തേയ്ക്കു വന്ന ഉമ്മ സ്നേഹപൂർവ്വം ക്ഷണിച്ചു അപ്പോഴാണ് ഞാനറിഞ്ഞത്, ചിന്തകളിൽ മുഴുകി ആ വരാന്തയിൽ അത്രനേരവും ഞാൻ ഏകയായി നിൽക്കുകയായിരുന്നുവെന്ന്, ഉള്ളിൽ തുടികൊട്ടിയ ആശങ്കയും ഭീതിയും എന്നെ തളർത്തിയിരുന്നു. ജീവിതത്തിൽ ആദ്യമായി വിറപൂണ്ട കാലടികളോടെ ഞാൻ വീടിനകത്തേയ്ക്കു നടന്നു. ഒരു നവവധുവിനെ പോലെ തുടിയ്ക്കുന്ന ഹൃദയവുമായി…

വേപഥുവോടെ ഉള്ളിലേയ്ക്കു നടന്നെത്തുമ്പോൾ പൂമുഖത്തെ കസേരകൾ ചൂണ്ടിക്കാട്ടി ഉമ്മ പറഞ്ഞു.

“നിങ്ങളിബിടെ കുത്തി ഇരിയ്ക്കിൻ… ഞാൻ പോയി കുടിക്കാനെന്തെങ്കിലും എടുത്തിട്ടു ബരാം…”

പൂമുഖത്തെ കസേരയിൽ എന്നേയും ഫഹദ്സാറിനെയുമിരുത്തി ഉമ്മ അകത്തേയ്ക്കു നടന്നു. ഉമ്മയോടൊപ്പം ഫഹദ് സാറും അകത്തേയ്ക്കു നടന്നു ചെന്നു. ഏകയായി ഞാൻ വെറുതെ ചുറ്റിനും കണ്ണോടിച്ചിരുന്നു. അപ്പോൾ പൂമുഖ ജനാലയിലൂടെ, മുറ്റത്തു കൊത്തിപ്പെറുക്കുന്ന കോഴിയേയും, കുഞ്ഞുങ്ങളേയും കണ്ടു. പത്തിരുപതു സെന്‍റിൽ അധികം വിസ്തൃതിയില്ലാത്ത ആ കൊച്ചു പറമ്പിൽ പ്ലാവിൻ ചുവട്ടിൽ കെട്ടിയിട്ടിരിക്കുന്ന കുഞ്ഞാട്… കൂട്ടിൽ കിടക്കുന്ന അതിന്‍റെ അമ്മയുടെ സമീപമെത്താൻ വേണ്ടിയായിരിക്കും അത് ഇടയ്ക്കിടയ്ക്ക് കരഞ്ഞു കൊണ്ടിരുന്നത്. മുറ്റത്ത് വടക്കുദിക്കിലായി ഒരു കിണർ.

ചിത്രകാരന്‍റെ ഭാവനയിലെന്ന പോലെ ഗ്രാമീണാന്തരീക്ഷം തികഞ്ഞ ആ കൊച്ചു വീടും പരിസരവും എന്‍റെ മനസിനെ പിടിച്ചു നിർത്തി. അപ്പോഴാണ് മുറ്റത്തെ ചാമ്പമരവും, അതിൽ നിന്നും കൊഴിഞ്ഞു വീണ പിങ്ക് നിറമുള്ള പൂക്കൾ തീർത്ത പരവതാനിയും കണ്ടത്. അതോടെ അതുവരെ മനസ്സിൽ കനത്തു നിന്ന വേപഥുവെല്ലാം ഓടിയകന്നു. ഹൃദയം ആഹ്ലാദഭരിതമായി.

അകത്തേയ്ക്കു പോയ ഫഹദ് സാർ അൽപം കഴിഞ്ഞ് തിരിച്ചെത്തി. മുറ്റത്തെ ഭംഗിയാർന്ന കാഴ്ചകളിലേയ്ക്ക് കണ്ണുനട്ടിരുന്ന എന്നെക്കണ്ട് അദ്ദേഹം ചിരിച്ചു കൊണ്ടു പറഞ്ഞു.

“എന്താ തനിക്കീ ഗ്രാമീണാന്തരീക്ഷം നല്ലതു പോലെ പിടിച്ചമട്ടുണ്ടല്ലോ. ഇപ്പോൾത്തന്നെ ഇവിടെ സ്‌ഥിര താമസമാക്കിയാലോ എന്നു തോന്നുന്നുണ്ടോ?…”

ഫഹദ് സാർ എന്നെ കളിയാക്കി കൊണ്ട് ചോദിച്ചു ഞാൻ അൽപം നാണത്തോടെ ചിരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.

“ഉമ്മ തനിക്കു വേണ്ടി നിറയെ പലഹാരങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എല്ലാം താൻ കഴിച്ചില്ലെങ്കിൽ ഉമ്മയ്ക്കു വലിയ വിഷമമാകും.

ഈ ഉമ്മയുടെ നിഷ്ക്കളങ്ക സ്നേഹം എന്നെ ഒട്ടൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. പട്ടണത്തിൽ ജനിച്ചു വളർന്ന എനിക്ക് ഗ്രാമീണ മനസ്സിന്‍റെ ഉള്ളൂ തുറന്ന സ്നേഹ പ്രകടനം ഒരു പുതുമയായിരുന്നു. അൽപം കഴിഞ്ഞ് ഉമ്മ വന്ന് ഞങ്ങളെ അകത്തെ ഊണുമുറിയിലേയ്ക്കു കൂട്ടിക്കൊണ്ടുപോി. അവിടെ മേശപ്പുറത്ത് നിറയെ പലഹാരങ്ങൾ നിരത്തി വച്ചിരുന്നു. പത്തിരിയും കോഴി ബിരിയാണിയും, പിന്നെ ഞാൻ അതുവരെ കണ്ടിട്ടില്ലാത്ത കല്ലുമ്മേക്കായ് വറുത്തതും ഉന്നക്കായും മുട്ടസുർക്കയും കായ്പോളയും എല്ലാമെല്ലാം…

ഊണു മുറിയിലെ കസേരയിൽ എന്നെ പിടിച്ചിരുത്തി ഉമ്മ പറഞ്ഞു.

“ഇനി കഴിയ്ക്ക് മോളേ… ഞാൻ അനക്കു വേണ്ടിയാണ് ഇതെല്ലാം ഉണ്ടാക്കിയത്…” അവർ എന്നെ എല്ലാം കഴിയ്‌ക്കാൻ നിർബന്ധിച്ചു കൊണ്ടിരുന്നു.

“എന്തിനാ ഉമ്മ ഇത്രയും പലഹാരങ്ങൾ?… ഉമ്മായുടെ സ്നേഹം തന്നെ എന്‍റെ വയറു നിറച്ചു കഴിഞ്ഞു…” ഞാൻ തികഞ്ഞ ആത്മാർത്ഥതയോടെ പറഞ്ഞു.

“അതൊന്നും പറഞ്ഞാൽ പറ്റില്ല… ഇതു മുഴുവൻ കഴിച്ചേ ഞാൻ മോളെ ബിടുകയുള്ളൂ…”

അന്നാ പലഹാരങ്ങൾ മുഴുവൻ കഴിപ്പിച്ച് തന്‍റെ വയറു നിറപ്പിച്ചേ ഉമ്മ വിട്ടുള്ളൂ. പോരാൻ നേരം നിറകണ്ണുകളോടെ ഉമ്മ പറഞ്ഞു.

“മോളെ, ഓന് ജീവനാണെന്നെനിയ്ക്കറിയാം ഞമ്മടെ കൊച്ചു ബീട്ടിലേയ്ക്ക് മോളെ പറഞ്ഞു വിടാൻ മോളുടെ ബീട്ടുകാർക്കിഷ്ടമല്ലെങ്കിലും ഉമ്മ വന്ന് കൂട്ടി കൊണ്ടു പോരും. മോളെ ഉമ്മായ്ക്കത്രക്കിഷ്ടമായി.”

ആ ഉമ്മയുടെ നിഷ്ക്കളങ്ക സ്നേഹം എന്‍റെ കണ്ണുനിറച്ചു. ഞങ്ങളെ പടിക്കലോളം വന്ന് യാത്രയാക്കി എന്‍റെ കൈപിടിച്ച് ഉമ്മ പറഞ്ഞു.

“ഞാൻ ഒരിയ്ക്കൽ കൂടി പറയുവാ… ഒന്നും ഓർത്ത് മോള് കരയരുത്. മോളുടെ ബാപ്പായും ഉമ്മായും ഈ ബന്ധത്തിന് എതിരു നിന്നാലും മോളെ സ്വീകരിക്കാൻ ഈ ഉമ്മയുണ്ടാകും. മോള് ധൈര്യമായിട്ട് പോയിട്ടു വാ….” എന്നിട്ട് ഫഹദ് സാറിനോടായി പറഞ്ഞു.

“ഈ മോളെ ബേഗം കൂട്ടിക്കൊണ്ടു ബരണേടാ… എനിക്ക് പെരുത്ത് ധൃതിയായി…”

നിറഞ്ഞ മനസ്സും കണ്ണുമായി തിരികെ നടക്കുമ്പോൾ ഫഹദ്സാറിനൊപ്പം എത്രയും പെട്ടെന്ന് ആ വീട്ടിൽ തിരികെയെത്താനുള്ള വെമ്പലായിരുന്നു എനിക്ക്. തിരികെ ബസ് സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോൾ ഫഹദ് സാർ പറഞ്ഞു.

“തനിക്കിപ്പോൾ എന്‍റെ വീടും, വീട്ടിലെ സ്‌ഥിതിയും മനസ്സിലായില്ലെ, ഞങ്ങൾ വളരെ പാവങ്ങളാണ്. ഉപ്പ മരിച്ച ശേഷം ഉമ്മ വളരെ കഷ്ടപ്പെട്ട് എന്നെ വളർത്തി. അന്യ വീടുകളിൽ പോയി പണിയെടുത്താണ് ഉമ്മ എന്നെ വളർത്തിയത്. പക്ഷേ പഠിക്കുവാനും ഉയരുവാനുമുള്ള മോഹം എന്നെ ഇവിടെക്കൊണ്ടെത്തിച്ചു. ഇന്നിപ്പോൾ എന്‍റെ വരുമാനം കൊണ്ട് എനിക്കും ഉമ്മായ്ക്കും സുഖമായി കഴിയാം. എങ്കിലും എന്‍റെ ഉമ്മ ആർഭാടങ്ങളൊന്നും ഇഷ്ടപ്പെടുന്നവളല്ല. ഒരു കാർ വാങ്ങിക്കുന്ന കാര്യം പറഞ്ഞിട്ട് ഉമ്മ സമ്മതിച്ചില്ല. അത്രയ്ക്ക് സിംപിളാണ് എന്‍റെ ഉമ്മ.

തനിക്കെന്‍റെ ഉമ്മായെ പിടിച്ചെങ്കിൽ ഞാൻ തന്നെ നിക്കാഹ് കഴിച്ച് വേഗം ഇങ്ങോട്ടു കൂട്ടി ക്കൊണ്ടു പോരാം… എന്തു പറയുന്നു?…”

വീട്ടുകാരുടെ സമ്മതത്തോടു കൂടി ഒരിയ്ക്കലും എനിക്ക് ഫഹദ്സാറിന്‍റെ ഭാര്യയാകുവാൻ കഴിയുകയില്ലെന്ന് അറിയാമായിരുന്നു. പിന്നെ ഒരു രജിസ്റ്റർ മാര്യേജ്, അതുമാത്രമേ പോംവഴിയായുണ്ടാവുകയുള്ളൂവെന്ന് മനസ്സു പറഞ്ഞു. എന്‍റെ മനസ്സു മനസിലാക്കിയിട്ടെന്ന പോലെ ഫഹദ്സാർ പറഞ്ഞു.

“തന്‍റെ വീട്ടുകാർ ഈ മാര്യേജിന് സമ്മതിക്കുകയില്ലെന്നെനിക്കറിയാം. പിന്നെ ഒരു രജിസ്റ്റർ മാര്യേജ് അതിനെക്കുറിച്ച് നമുക്കൽപം കൂടി കഴിഞ്ഞാലോചിക്കാം. ആദ്യം തന്‍റെ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സ് കംപ്ലീറ്റ് ആവട്ടെ. അതുകഴിഞ്ഞ് മതി ഒരു വിവാഹം…”

അന്നു കോളേജ് വിടുന്ന സമയത്തു തന്നെ എന്നെ തിരികെ വീട്ടു പടിയ്ക്കലെത്തിച്ച് അദ്ദേഹം മടങ്ങി.

ഞാനെത്തുമ്പോൾ മുല്ലശേരി മാധവമോനോൻ എന്ന പ്രതാപശാലിയായ എന്‍റെ അച്‌ഛൻ അസ്വസ്ഥതയോടെ ഉമ്മറത്തു ഉലാത്തുന്നുണ്ടായിരുന്നു. അദ്ദേഹം ഗൗരവപൂർവ്വം എന്നെ നോക്കി ചോദിച്ചു.

“ഇന്നേതിന്‍റെ സ്പെഷ്യൽ ക്ലാസ്സായിരുന്നു ഉണ്ടായിരുന്നത്?”

“കെമിസ്ട്രിയുടെ” ഞാനൽപം വിറയലോടെ അറിയിച്ചു. “ഉം…” അച്‌ഛൻ ഇരുത്തി മൂളി. തെറ്റു ചെയ്ത കൊച്ചുകുട്ടിയുടെ പരുങ്ങലും, ഭയവും എന്നിൽ വളർന്നു. എങ്കിലും അതു മറയ്ക്കാനായി ഞാൻ വേഗം അകത്തേയ്ക്കു നടന്നു. ഏതാനും മാസങ്ങൾ കൂടിയെ ഉണ്ടായിരുന്നുള്ളൂ, എന്‍റെ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സ് കംപ്ലീറ്റ് ആവാൻ. പ്രേമം തലയ്ക്കു പിടിച്ചെങ്കിലും ഞാൻ പഠനത്തിൽ പിന്നോക്കം പോയില്ല. ഫൈനൽ ഇയർ പരീക്ഷ അതിവേഗം കടന്നു പോയി.

ഇതിനിടയിൽ വീട്ടിൽ എനിക്കായി തകൃതിയായി വിവാഹാലോചനകൾ നടന്നു കൊണ്ടിരുന്നു. അപ്പോഴേയ്ക്കും മഞ്ജു എൻജിനീയറിംഗ് മൂന്നാം വർഷം ആയിക്കഴിഞ്ഞിരുന്നു. മായ മെഡിസിന് രണ്ടാം വർഷം പഠിച്ചു കൊണ്ടിരിക്കുന്നു. എന്‍റെ താഴെയുള്ള പെൺകുട്ടികളും വിവാഹ പ്രായമെത്തി നിൽക്കുന്നതിനാൽ അച്‌ഛനും അമ്മയ്ക്കും എന്‍റെ വിവാഹം എത്രയും വേഗം നടത്തണമെന്നായിരുന്നു. അതിനാൽ പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞ് പിഎച്ച്ഡി ചെയ്യണമെന്ന എന്‍റെ മോഹത്തെ വീട്ടുകാർ എതിർത്തു.

ഒടുവിൽ ഒരു ദിവസം എന്നെ പെണ്ണുകാണാൻ ഒരു കൂട്ടർ എത്തി. അച്‌ഛന്‍റെ ബന്ധുവും ഡൽഹി യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് പ്രൊഫസറുമായിരുന്ന വിഷ്ണു നാരായണൻ ആയിരുന്നു അത്. ഞങ്ങൾ തമ്മിൽ ചെറുപ്പത്തിൽ അച്‌ഛന്‍റെ തറവാട്ടു വീട്ടിൽ വച്ച് ധാരാളം കണ്ടിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ കൂടിക്കാഴ്ച വളരെക്കാലത്തിനു ശേഷമായിരുന്നു. അദ്ദേഹം എന്നെക്കണ്ടയുടനെ വിവാഹത്തിന് സമ്മതമറിയിച്ചു. ജാതകപ്പൊരുത്തവും ഞങ്ങൾ തമ്മിൽ ഏറെയുണ്ടായിരുന്നു. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ആ വിവാഹത്തിൽ നിന്ന് ഞാൻ ഒഴിഞ്ഞു മാറി നിന്നപ്പോൾ അച്‌ഛനുമ്മയ്ക്കും അൽപം സംശയം തോന്നാതെയിരുന്നില്ല.“ഇവൾ എന്തെങ്കിലും കുഴപ്പത്തിൽ പെട്ടു കാണുമോ…? എന്ന് അമ്മ അച്ഛനോട് സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാൽ പിഎച്ച്ഡിയും എടുത്തു കഴിഞ്ഞുമതി എനിക്ക് ഒരു വിവാഹം എന്ന എന്‍റെ നിലപാടിനോട് ഒടുവിലവർ അനുകൂലിക്കുക തന്നെ ചെയ്‌തു. എന്നാൽ ലൈബ്രറിയിലേയ്ക്കെന്ന വ്യാജേന വീട്ടിൽ നിന്നുമിറങ്ങുന്ന ഞാൻ സുഭാഷ് പാർക്കിലെ പൂമരച്ചോട്ടിൽ ഫഹദ് സാറിനെ കാത്തു നിൽക്കുകയായിരുന്നു പതിവ്. ഒരിക്കൽ ഞങ്ങളുടെ സംഗമം അച്‌ഛന്‍റെ കണ്ണിൽ പെട്ടു അതോടെ വീട്ടിൽ പൊട്ടിത്തെറിയായി. ഫഹദ്സാർ ഒരു മുസൽമാനാണെന്ന അറിവ് വീട്ടിലെ അന്തരീക്ഷത്തെ കാർമേഘാ വൃതമാക്കി. ഇടിയും മിന്നലും ആ അന്തരീക്ഷത്തിൽ ഇടയ്ക്കിടെ മുഴങ്ങി ക്കൊണ്ടിരുന്നു.

ഞാൻ പുറത്തിറങ്ങുമ്പോൾ നിരീക്ഷിക്കാൻ അനുജത്തിമാരെ അച്‌ഛൻ നിയോഗിച്ചു. പക്ഷേ അവർ എന്നോടൊപ്പം നിൽക്കുന്നവരാണെന്ന് അച്‌ഛനറിയില്ലല്ലോ…. ഒടുവിൽ അനുജത്തിമാരുടെ എസ് കോർട്ടും സുരക്ഷിതമല്ലെന്നു മനസ്സിലാക്കിയ അച്‌ഛൻ ഞാൻ പുറത്തിറങ്ങാതിരിക്കാൻ കർശന നിർദ്ദേശം വച്ചു.

“നിനക്കാവശ്യമുള്ള പുസ്തകങ്ങൾ ഞാൻ ലൈബ്രറിയിൽ നിന്നും എടുത്തു തരാം…” ഒടുവിൽ ഗത്യന്തരമില്ലാതായ ഞാൻ അച്‌ഛന്‍റെ കാലുപിടിച്ച് കരഞ്ഞു.

“അച്‌ഛാ…. ഫഹദ് സാറിനെയല്ലാതെ മറ്റൊരാളെ വിവാഹം കഴിക്കാൻ എന്നെ നിർബന്ധിക്കരുത്.” എന്‍റെ കണ്ണുനീർ അച്‌ഛന്‍റെ കാൽച്ചുവട്ടിൽ വീണു ചിതറി.

“ഒരു മുസൽമാനെ വിവാഹം കഴിക്കാനോ ഒരിക്കലും ഞാനതിനനുവദിക്കുകയില്ല… നിന്‍റെ വിവാഹം ഞാൻ നമ്മുടെ ജാതിയിലുള്ള മറ്റൊരാളുമായി നടത്തും…”

മുല്ലശേരി മാധവമേനോൻ എന്ന എന്‍റെ അച്‌ഛന്‍റെ ഉഗ്രശാസനം ആ വീടിനുള്ളിൽ മുഴങ്ങി.

“വിവാഹം കഴിയുന്നതു വരെ അവളിനി ഈ വീടിനു പുറത്തിറങ്ങരുത്. അതുവരെ ഒരു നേരത്തെ അൽപാഹാരം മാത്രം നൽകിയാൽ മതി.”

അച്‌ഛൻ അമ്മയോടു പറഞ്ഞു. അച്‌ഛന്‍റെ കൽപന കല്ലിനെ പോലും പിളർക്കുന്നതായിരുന്നു. എന്‍റെ ബെഡ് റൂമിൽ തടങ്കലിലായ എന്നെത്തേടി ഫഹദിന്‍റെ ദൂതർ വന്നു. എന്‍റെ കൂട്ടുകാരായ അഭിലാഷും, നിമിഷയും, ആനന്ദും… അവർ ഏതെങ്കിലും രീതിയിൽ എന്നെ രക്ഷിക്കാനാകുമെന്നു കരുതി ഒളിച്ചും പാത്തും എന്‍റെ വീടിനരികിലെത്തി. എന്നാൽ അച്‌ഛന്‍റെ സുരക്ഷാ കവചങ്ങൾക്കുള്ളിൽ ബന്ധിതയായ എന്നെ ഒരു നോക്കു കാണുവാൻ പോലും അവർക്ക് കഴിഞ്ഞില്ല.

അൽപാഹാരം മാത്രം കഴിച്ച് ദിനംതോറും ഞാൻ ക്ഷീണിച്ചു വന്നു മാത്രമല്ല അസുഖബാധിതയുമായി. അതുകണ്ട് അമ്മയുടെ മനസ്സലിഞ്ഞു. അമ്മ അച്‌ഛൻ കാണാതെ എനിക്കാവശ്യമുള്ള ആഹാരം എത്തിച്ചു കൊണ്ടിരുന്നു. ഒടുവിൽ അച്‌ഛൻ അതുകണ്ടു പിടിച്ച് അമ്മയെ വഴക്കു പറഞ്ഞു.

“നിനക്കും ഞാൻ പറയുന്നത് അനുസരിക്കാൻ വയ്യെങ്കിൽ ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാം…” അച്‌ഛൻ താക്കീതു നൽകി. അമ്മ ഒരു കുറ്റവാളിയെ പോലെ അച്‌ഛന്‍റെ മുമ്പിൽ നിന്നു. എന്നാൽ ഒടുവിൽ ധൈര്യം സംഭരിച്ച് അമ്മ ചോദിക്കുന്നത് കേട്ടു.

“ഇങ്ങിനെ പീഢിപ്പിക്കുവാൻ മാത്രം എന്തു തെറ്റാണ് അവൾ ചെയ്‌തത്? ഒരാളെ സ്നേഹിച്ചു എന്നതാണോ അവൾ ചെയ്‌ത് കുറ്റം?”

“അതെ അതൊരു വലിയ കുറ്റം തന്നെയല്ലേ?” നമ്മുടെ അറിവോ സമ്മതമോ കൂടാതെ അവൾ ഒരാളെ കണ്ടെത്തിയത്. അതും ഒരു മുസൽമാനെ…”

“മുസൽമാനെന്താ മനുഷ്യനല്ലെ? നിങ്ങളിങ്ങനെ ഇടുങ്ങിയ മനസ്‌ഥിതിക്കാരനായി പ്പോയല്ലോ…”

അമ്മ ഒരു വക്കീലിന്‍റെ ഭാര്യയിക്കിണങ്ങും വിധം വാദഗതികൾ നിരത്തി. എന്നാൽ അച്ഛൻ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു. “അവളെന്താ ഒരു ഹിന്ദു മുസ്ലീം ലഹളയ്ക്കൊരുങ്ങുകയാണോ?” ഇക്കാലത്ത് മലപ്പുറം പോലെ മുസ്ലീം ഭൂരിപക്ഷമുള്ള ഒരു സ്‌ഥലത്തു വച്ച് ഇങ്ങനെ ഒരു വിവാഹം നടത്താനോ? അതൊരിക്കലും നടക്കുകയില്ല. അല്ലെങ്കിൽ പ്പിന്നെ അവരുടെയിടയിൽ ചെന്ന് അവൾ മതം മാറേണ്ടി വരും. അതൊരിക്കലും ഞാനനുവദിക്കുകയില്ല. അൽപം കഴിഞ്ഞ് അച്‌ഛൻ കടുപ്പിച്ചു പറഞ്ഞു.

“ഈ വീട്ടിൽ എല്ലാവരും ഞാൻ പറയുന്നതനുസരിച്ചാൽ മതി…”

അമ്മ പിന്നെ ഒന്നും മിണ്ടിയില്ല. എങ്കിലും ഇടയ്ക്കിടയ്ക്ക് ഒരു കോടതിയിലെന്ന പോലെ അമ്മ എനിക്കു വേണ്ടി അച്‌ഛന്‍റെ മുന്നിൽ വാദഗതികൾ നിരത്തിക്കൊണ്ടിരുന്നു. ആരും കാണാതെ എനിക്കുള്ള ആഹാരം മുറിയിലെത്തിക്കുകയും ചെയ്‌തു. അച്‌ഛൻ അതു കണ്ടുപിടിച്ചു ശാസിക്കുമ്പോൾ അമ്മ പലപ്പോഴും അച്‌ഛനോട് തട്ടിക്കയറി.

“ഞാനെന്താ എന്‍റെ കുഞ്ഞിനെ പട്ടിണിയ്ക്കിട്ടു കൊല്ലണേ? അവളെ പ്രസവിച്ച എനിക്കതിനാവില്ല. അവൾക്കു വേണ്ടി ഈ വീടുവിട്ടിറങ്ങാനും ഞാൻ തയ്യാറാണ്.”

അമ്മയുടെ ധീരമായ മറുപടി കേട്ടിട്ടാവണം അച്‌ഛൻ പിന്നെ ഒന്നും പറഞ്ഞില്ല. എങ്കിലും യുദ്ധത്തിൽ തോറ്റു പിന്മാറാനിഷ്ടപ്പെടാത്ത രാജാവിനെ പോലെ അച്‌ഛൻ എനിക്കുള്ള കാവൽ ശക്തമാക്കി. ഗേറ്റിൽ സെക്യൂരിറ്റിയെ കാവൽ നിർത്തിയ അച്‌ഛൻ, കോടതിയിൽ പോകുമ്പോൾ വീട്ടിനുള്ളിലുള്ളവരുടെ നീക്കങ്ങൾ അറിയിക്കാൻ അയാളെ ശട്ടം കെട്ടി. ഒടുവിൽ ഒരു ദിവസം തലക്കറക്കമാണെന്നും ഹോസ്പിറ്റലിൽ പോകണമെന്നും പറഞ്ഞ്, അച്‌ഛനില്ലാത്ത നേരത്ത് അനുജത്തിമാരുടേയും അമ്മയുടേയും സഹായത്താൽ വീടിനു പുറത്തു കടന്നു.

സ്വാതന്ത്യ്രത്തിന്‍റെ ഉഛ്വാസ വായു ശ്വസിച്ച ഞാൻ ഒരു റിക്ഷ പിടിച്ച് കോളേജിലെത്തി. സമയം ഒട്ടും പാഴാക്കാതെ ഫഹദ് സാറിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അദ്ദേഹത്തേയും കൂട്ടി ബസ് സ്റ്റാൻഡിലെത്തി. പിന്നെ ഞങ്ങൾ ഇരുവരും കൂടി അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് യാത്ര തിരിച്ചു. അവിടെ സ്നേഹത്തിന്‍റെ ഒരു സാഗരം നെഞ്ചിലൊളിപ്പിച്ച് ഫഹദ് സാറിന്‍റെ ഉമ്മ ഇരുകൈകളും നീട്ടി ഞങ്ങളെ സ്വീകരിച്ചു.

“ഞാൻ കാത്തിരിയ്ക്കാരുന്നു, ഈ മൊഞ്ചത്തീനെ ഒന്നു കാണാൻ… ജ്‌ജ ഇപ്പളെങ്കിലും ഓളെ കൊണ്ടുവന്നൂലോ… മോള് ഒന്നുകൊണ്ടും ബിഷ്മിയ്ക്കേണ്ട… ഇബ്ടെ മോക്ക് ഒരു കുറവും വരുത്താതെ ഉമ്മ നോക്കിക്കൊളാം. ”

ഫഹദ് സാറിന്‍റെ ഉമ്മ സ്നേഹ സാഗരത്തിലാറാടിച്ച് എന്നെ വീർപ്പു മുട്ടിച്ചു.

പിന്നീട് കല്യാണത്തിനുള്ള ഒരുക്കങ്ങളായി. രജിസ്റ്റർ ഓഫീസിൽ വച്ച് കല്യാണം നടത്താനായിരുന്നു തീരുമാനം. കാരണം അച്‌ഛൻ പറഞ്ഞതു പോലെ മലപ്പുറം പോലെ മുസ്ലീം ഭൂരിപക്ഷമുള്ള ഒരു സ്‌ഥലത്തു വച്ച് അക്കാലത്ത് ഇത്തരത്തിൽ ഒരു മിശ്ര വിവാഹം നടത്തുകയെന്നാൽ അത് ഒരു ലഹളയ്ക്കു തന്നെ കാരണമായേക്കാം. അതുകൊണ്ട് ഒരു മുസ്ലീം സ്ത്രീയായിത്തന്നെ എന്നെ അവിടത്തെ ആൾക്കാരുടെ മുന്നിൽ അവതരിപ്പിക്കാനായിരുന്നു ഉമ്മയുടെ ശ്രമം. എതിർപ്പുണ്ടായിരുന്നുവെങ്കിലും ഞാൻ ഉമ്മയുടെ ആഗ്രഹത്തിനു വഴങ്ങി. എന്നെ ഒരു ഹൂറിയെപ്പോലെ അണിയിച്ചൊരുക്കുമ്പോൾ ഫഹദ് സാറിന്‍റെ ഉമ്മ പറഞ്ഞു.

“എന്‍റെ ഒരേയൊരു മകന്‍റെ നിക്കാഹ് ഈ വീട്ടിൽ വച്ച് നടത്താനായിരുന്നു അനക്ക് മോഹം, പക്ഷേങ്കില് അതിന് ഇബടത്തെ ചില ദേശവാസികൾ സമ്മതിക്കൂല്ല മോളെ… ഏതെങ്കിലും കാരണവശാൽ നീ ഹിന്ദുവാണെന്നറിഞ്ഞ് അവരും, ഹിന്ദുക്കളും കൂടിച്ചേർന്ന് വല്ല ലഹളയും അഴിച്ചു ബിട്ടാല് നമ്മള് അതിനെ നേരിടേണ്ടി വരും. അതുകൊണ്ട് ആരും അറിയാതെ നമുക്ക് ഈ നിക്കാഹ് നടത്താം…”

അതു പറയുമ്പോൾ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു. ഉമ്മയുടെ കവിഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു.

“ഉമ്മ വിഷമിക്കരുത്… ഫഹദ് സാറിനു വേണമെങ്കിൽ ഒരു മുസ്ലീം ആകാനും ഞാൻ തയ്യാറാണ്. പക്ഷേ അദ്ദേഹം എന്നോടൊരിക്കലും അങ്ങിനെ പറയില്ലെന്ന് എനിക്കറിയാം. കാരണം അദ്ദേഹം തികഞ്ഞ ഒരു ആദർശവാദിയാണ്. ഇത്തരം മതം മാറ്റത്തെ ഒന്നും അനുകൂലിക്കുന്ന ആളല്ല അദ്ദേഹം. മാത്രമല്ല എന്‍റേയും, ഫഹദ് സാറിന്‍റേയും മനസ്സിൽ ഈ വിവാഹം എന്നേ നടന്നു കഴിഞ്ഞു. ഇനി ഉമ്മയ്ക്ക് കാണാൻ വേണ്ടി പേരിനൊരു ചടങ്ങു മാത്രം മതി.”

ഞാൻ ഊഹിച്ചതു പോലെ ഉമ്മ എന്നെ ഒരു മുസ്ലീം വധുവാക്കുന്നതിനെ അദ്ദേഹം എതിർത്തു. “ഉമ്മ എന്താണീ കാണിക്കുന്നത്? മീര ഒരു ഹിന്ദു പെൺകുട്ടിയാണ്. അവളെ ആ രീതിയിൽ ജീവിതം മുഴുവൻ കാണുവാനാണ് എനിക്കിഷ്ടം. അല്ലാതെ ഒരു മുസ്ലീമായി മതം മാറ്റി അവളെ വിവാഹം ചെയ്യുവാനല്ല ഞാനിവിടെ കൊണ്ടു വന്നത്.”

ഉമ്മയുടെ വാദഗതികൾ ഒന്നും അവിടെ വിലപ്പോയില്ല. ഒടുവിൽ ഉമ്മയും മകനോടും യോജിച്ചു. രജിസ്‌റ്റർ ഓഫീസിൽ വച്ച് വിവാഹം നടത്താൻ തീരുമാനമായി. ഉമ്മയുടെ കൈകളാൽ ഒരു ഹിന്ദു വധുവിനെപ്പോലെ അണിഞ്ഞൊരുങ്ങിയ ഞാൻ ആ വേഷത്തിൽ അതിസുന്ദരിയായിരുന്നു.

“അന്‍റെ മോളെക്കാണാൻ ഇപ്പോൾ ഒരു ഹൂറിയെപ്പോലുണ്ട്, ഞങ്ങടെ അറബിക്കഥയിലെ രാജകുമാരിയെപ്പോലെ. ഇപ്പം ഈ വേഷത്തിൽ മോളെ ക്കണ്ടാൽ ആരും കൊതിച്ചു പോകും. എന്‍റെ ഫഹദ് ഒരു ഭാഗ്യവാനാണെ…” ഉമ്മ മതിമറന്ന് സന്തോഷിച്ചു കൊണ്ടു പറഞ്ഞു.

രജിസ്റ്റർ ഓഫീസിലെ കല്യാണച്ചടങ്ങുകൾക്ക് സാക്ഷികളാവാൻ എന്‍റെ സുഹൃത്തുക്കളെത്തി. ആനന്ദും, അഭിനവും, നിമിഷയും പക്ഷേ ഞങ്ങൾ രജിസ്റ്റർ ഓഫീസിലെത്തിയപ്പോൾ അന്ന് ഓഫീസിന് അവധി ദിനമാണ്. പിന്നെ എന്തു വേണ്ടു എന്നറിയാതെ വിഷമിച്ചു നിന്ന ഞങ്ങളോട് അവർ പറഞ്ഞു. “നമുക്കീ വിവാഹം ഈ രജിസ്റ്റർ ഓഫീസിന്‍റെ മുമ്പിൽ വച്ചു തന്നെ നടത്താം. പിന്നീടെപ്പോഴെങ്കിലും വന്ന് നിങ്ങൾ ഒപ്പിട്ടാൽ മതി. ഞങ്ങൾ സാക്ഷികളായെത്താം.”

തങ്ങൾ കയ്യിൽ കരുതിയിരുന്ന പൂമാലയും താലിയും ഞങ്ങൾക്കു നേരെ നീട്ടിക്കൊണ്ട് അവർ പറഞ്ഞു. മഴമേഘങ്ങൾ മൂടി നിന്ന ഹൃദയാകാശച്ചെരുവിൽ ഉരുണ്ടു കൂടിയ കണ്ണുനീർ മുത്തുകൾ. അവ വിവാഹശേഷം ആനന്ദകടലായ് പെയ്തു തീർന്നപ്പോൾ കൂട്ടുകാർ എന്നെ സമാശ്വസിപ്പിച്ചു.

“നീ ഭാഗ്യവതിയാണ് മീര… എല്ലാം നല്ലതിനാണെന്ന് വിചാരിച്ചാൽ മതി. നീ കൊതിച്ചതു തന്നെ നിനക്ക് വിധിച്ചല്ലോ. ഫഹദ് സാർ നിന്നെ പൊന്നു പോലെ നോക്കും…”

നിർമ്മല സൗഹൃദത്തിന്‍റെ നറും മാല്യങ്ങളണിയിച്ച് ഞങ്ങളെ കൂട്ടിയിണക്കുമ്പോൾ അവർ പറഞ്ഞു. പ്രപഞ്ചാകാശത്തിന്‍റെ അനന്ത വിശാലതയിൽ ഞങ്ങളെ രണ്ടിണക്കിളികളെപ്പോലെ പാറി നടക്കാൻ അനുഗ്രഹിച്ച് അവർ യാത്രയായി.

ഫഹദ് സാറിന്‍റെ വീട്ടിലെത്തിയ എന്നെ സ്നേഹിക്കാൻ അമ്മയും മകനും പരസ്പരം മത്സരിച്ചു. അവിടെ ഒരു കൊച്ചു സ്വർഗ്ഗം പണിതുയർത്തി ഞങ്ങൾ കഴിഞ്ഞു. അങ്ങിനെ ഏഴുനാളുകൾ ചിറകു വച്ച് പറന്നകന്നു. മനസ്സും, ശരീരവും ഒന്നായി സ്വർലോക ഗംഗയിൽ നീരാടിയ ഏഴുനാളുകൾ, എൻറ ജീവിത പുസ്തകത്തിന്‍റെ ഏടുകളിൽ പൊൻതൂവലാ ചേർത്തു വച്ചു.

ഇതിനിടയിൽ ഞങ്ങളുടെ വിവാഹത്തിന് നിയമസാധുത തേടുന്നതിനെക്കുറിച്ച് ഞങ്ങൾ മറന്നു. ഒടുവിൽ ഞങ്ങളുടെ മകളെ കാണാനില്ല എന്ന അച്‌ഛന്‍റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അന്വേഷണത്തിനൊടുവിൽ ഫഹദ്സാറിന്‍റെ വീട്ടിൽ എന്നെ കണ്ടെത്തി. അച്‌ഛന്‍റെ സുഹൃത്തായ ഡിസിപി മുഖാന്തിരം എന്നെ അദ്ദേഹത്തിന്‍റെ വീട്ടിൽ നിന്ന് നിർബന്ധപൂർവ്വം പിടിച്ചിറക്കി.

“ഇങ്ങോട്ടിറങ്ങി വാടീ… അവൾ വന്നു താമസിക്കാൻ കണ്ടു പിടിച്ച ഇടം കൊള്ളാം. ഒരു മുസൽമാന്‍റെ വീട്ടിൽ…” അച്‌ഛൻ ശാസനയോടെ എന്നെ പിടിച്ച് വലിച്ച് കാറിനകത്തേയ്ക്കു തള്ളി. എന്നെ തട്ടിക്കൊണ്ടു വന്നതിന്‍റെ പേരിൽ കള്ളക്കേസ് ചമച്ച് ഫഹദ് സാറിനെ അറസ്റ്റു ചെയ്യാൻ തുനിഞ്ഞു. ഞങ്ങളുടെ വിവാഹത്തിന് നിയമസാധുതയില്ലാത്തത് അവരുടെ വാദത്തിന് ബലമേകി.

എന്നാൽ അപ്പോഴേയ്ക്കും എവിടെ നിന്നെന്നറിയാതെ കുറേപ്പേർ അവിടെ വന്നെത്തി. അവരിൽ മുസ്ലീങ്ങളും, ഹിന്ദുക്കളും ഉണ്ടായിരുന്നു.

“ഞമ്മടെ നാട്ടീവന്ന് പോലീസ് അതിക്രമം കാണിക്കുന്നോ? ഒരുത്തനെ ഇങ്ങനെ പിടിച്ചു കൊണ്ടു പോകാൻ ഇവൻ എന്തു കുറ്റാ ശെയ്തത്…” മുസ്ലീങ്ങൾ ആക്രോശിച്ചു.

ആ നാട്ടിലെ പ്രമാണിയായ ഒരു മുസ്ലീം അടുത്തെത്തി പോലീസിനോട് വിവരങ്ങൾ ആരാഞ്ഞു. അപ്പോഴാണ് ആ വീട്ടിൽ ഇത്ര ദിവസവും അനാഥയാണെന്ന ധാരണയിൽ കഴിഞ്ഞത് ഒരു ഹിന്ദു വധുവാണെന്ന് അവരറിഞ്ഞത്. ഞാൻ ഒരു മുസ്ലീമാണെന്ന ധാരണയിൽ അവർ മിണ്ടാതിരിക്കുകയായിരുന്നു. ഞാൻ അനാഥയാണെന്നും മാത്രമല്ല ഞങ്ങളടെ വിവാഹം ആ വീട്ടിൽ വച്ച് അടുത്തു തന്നെ ഉണ്ടാകും എന്നും ഉമ്മ കള്ളം പറഞ്ഞിരുന്നു. യാഥാർത്ഥ്യം തിരിച്ചറിഞ്ഞതോടെ അവിടെ കൂടിയ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ വാക്കേറ്റമായി.

ഒടുവിൽ അതിന് ഒരു ലഹളയുടെ സ്വഭാവം കൈവരുന്നത് ഞങ്ങൾ കണ്ടു. പലരും മാരകായുധങ്ങളുമായി വന്നെത്തി എതിരിടാൻ തുടങ്ങി. അവിടെയുണ്ടായിരുന്ന പോലീസ് ക്രമസമാധാനം പാലിക്കാൻ ആവുന്നത്ര ശ്രമിച്ചു. ജനങ്ങളിൽ കുറെപ്പേർ ഞങ്ങൾക്കനുകൂലമായിരുന്നു. അവർ ഫഹദ് സാറിനെ അറസ്റ്റ് ചെയ്‌തു കൊണ്ട് പോകുന്നതിനെയും എന്നെ പിടിച്ചു കൊണ്ടു പോകുന്നതിനെയും എതിർത്തു കാര്യം പന്തിയല്ലെന്നു കണ്ട് അച്‌ഛൻ വേഗം കാറിൽ കയറി.

ഡ്രൈവറോട് പറഞ്ഞ് എന്നെയും കൊണ്ട് അതിവേഗം കാറോടിച്ച് എറണാകുളത്തേയ്ക്ക് പോന്നു. ഞാൻ കരഞ്ഞു ബഹളം വച്ചു. കാറിൽ നിന്നും പുറത്തു ചാടാൻ നോക്കി, എന്നാൽ അച്‌ഛന്‍റെ കൈകൾ എന്നെ ബലമായി പിടിച്ചിരുന്നു. അങ്ങിനെ പണത്തിന്‍റെ ബലത്തിൽ പോലീസുകാരെ സ്വാധീനിച്ച് എന്നെ വീണ്ടെടുത്ത അചഛൻ, പുറം ലോകം കാണാനാവാത്തവിധം എന്നെ വീട്ടുതടങ്കലിലാക്കി.

“ഇനി ഈ വീടുവിട്ടിറങ്ങിയാൽ അന്നു നിന്‍റെ അവസാനമായിരിക്കും… ഞാൻ പറയുന്നതനുസരിക്കാൻ നിനക്ക് കഴിയുമോന്നറിയണമല്ലോ?” അന്ത്യശാസനം മുഴക്കി അച്‌ഛൻ നടന്നകന്നു. അങ്ങിനെ ദിനങ്ങൾ കണ്ണുനീർ പുഷ്പങ്ങളായി എന്‍റെ മുന്നിൽ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. അച്‌ഛന്‍റെ ആജ്ഞയനുസരിച്ച് അമ്മ നൽകിയ ഒരു നേരത്തെ അൽപാഹാരം മാത്രമായി കഴിച്ചു കൂട്ടിയ ദിനരാത്രങ്ങൾ.

ആ ദിനങ്ങളിൽ, പഞ്ജരത്തിലെ കിളിയെപ്പോലെ ഞാൻ ശ്വാസം മുട്ടി പിടഞ്ഞു കൊണ്ടിരുന്നു.

മൊബൈൽ ഫോൺ പോയിട്ട്, ലാൻഡ് ഫോൺ പോലും വേണ്ടത്ര പ്രചാരത്തിലില്ലാത്ത ആ കാലത്ത് ഫഹദ് സാറിന്‍റെ വിവരങ്ങളറിയാതെ ഹൃദയം വീർപ്പുമുട്ടി. എനിക്ക് സ്നേഹത്തിന്‍റെ പാൽച്ചോറ് വിളമ്പിത്തന്ന് ഊട്ടിയുറക്കിയ ഫഹദ് സാറിന്‍റെ ഉമ്മയെ ഓർത്ത് മനസ്സ് വിലപിച്ചു. ഒടുവിൽ എന്‍റെ അനുജത്തിമാരുടെ കൈകളിൽ എന്‍റെ സുഹൃത്തുക്കൾ കൊടുത്തുവിട്ട കത്തുകളിലൂടെ ഞാനാ കദന കഥയറിഞ്ഞു. ഒരിക്കൽ ജയിൽ സന്ദർശന വേളയിൽ അദ്ദേഹത്തിൽ നിന്നും അവർ ആ കത്തുകൾ വാങ്ങി സൂക്ഷിക്കുകയായിരുന്നു.

അദ്ദേഹത്തിന്‍റെ കൈപ്പടയിലെഴുതിയ കത്തുകൾ ഞാനാർത്തിയോടെ പൊട്ടിച്ചു വായിച്ചു.

അന്ന് ലഹളയുണ്ടാക്കിയ മറ്റു പലരോടൊപ്പം അറസ്റ്റിലായ ഫഹദ് സാറിനെ പോലീസുകാർ അടിച്ചവശനാക്കി മൃതപ്രായനാക്കി. ആ നാട്ടിൽ വർഗ്ഗീയ ലഹളയുണ്ടാക്കാൻ നേതൃത്വം നൽകി എന്ന കള്ളക്കേസു കൂടി അവർ അദ്ദേഹത്തിനെതിരെ ചമച്ചുണ്ടാക്കി. ഒടുവിൽ പോലീസ് മർദ്ദനത്തെത്തുടർന്ന് അവശനായ അദ്ദേഹമിപ്പോൾ ഹോസ്പിറ്റലിലാണെന്നും ഞാനാ കത്തിലൂടെ അറിഞ്ഞു.

(തുടരും)

മായുന്ന നിഴലുകൾ

ഉരുളുന്ന രണ്ടു സ്ട്രെച്ചറുകൾ. ഒന്ന് അകത്തേക്കും ഒന്ന് പുറത്തേക്കും. ചെരിപ്പുരഞ്ഞു തേഞ്ഞ ആശുപത്രി വരാന്തകളിൽ ആളുകൾ തിങ്ങി നിറഞ്ഞു. കാറ്റും മഴയുമായി പ്രകൃതി കരഞ്ഞു തുടങ്ങി. ഉന്തിയ വയറുമായി ദേവികയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റി. ആശുപത്രിയുടെ നീണ്ട വരാന്തയിലോരറ്റത്തു തൂണിൽ ചാരിയിരുന്നു സഹായിയായ ത്രേസ്യ ചേടത്തി കരയുന്നുണ്ട്. അവരുടെ പിറുപുറുക്കലുകൾ പ്രാർത്ഥനകളായി ഇടറി വീഴുന്നു.

“രണ്ടും രണ്ടാക്കി തരണേന്‍റെ വേളാങ്കണ്ണി മാതാവേ. ഒരമ്മയുടെയും കുഞ്ഞിന്‍റെയും വെള്ളി രൂപം ഞാൻ നേരുന്നുണ്ട്.” പുറത്തു മഴ ചൊരിഞ്ഞു വീഴുന്നു. ചരൽ വിരിച്ച മുറ്റം ചറപറാന്നു തേങ്ങി.

ദേവികയ്ക്ക് ബോധമില്ലായിരുന്നു. എങ്ങോട്ട് തിരിയണമെന്നറിയാതെ ദേവികയുടെ ഭർത്താവ് ഗിരീഷ് പതറി നിന്നു.

അകത്തു നിന്നും പുറത്തേക്ക് തള്ളി കൊണ്ടു വന്ന സ്ട്രെച്ചറിന് ചുറ്റും ഒരിരമ്പലോടെ കാത്തു നിന്ന ജനം ഓടി വന്നു പൊതിഞ്ഞു. അത് കണ്ടതോടെ ഗിരീഷിന്‍റെ ചങ്ക് തകർന്നു പോയി. ഹതാശനായി ഹൃദയം നുറുങ്ങി മകന്‍റെ ചേതനയറ്റ മുഖത്തേക്ക് അയാൾ നോക്കി. അവന്‍റെ അധരകോണുകളിൽ ഉറങ്ങിക്കിടക്കുന്ന ഒരു കുസൃതിച്ചിരി ഉള്ളിൽ തട്ടി പ്രതിഫലിക്കുന്നു. “അച്‌ഛാ… കൊച്ചു കള്ളാ…”

എന്‍റെ മോനേ… അഖിലേ…” നെഞ്ചത്ത് ആഞ്ഞു തല്ലി കൊണ്ട് അയാൾ നിന്നു. ഒരച്ഛന്‍റെ മനമുരുകിയുള്ള പൊട്ടിക്കരച്ചിൽ അൽപനേരം കൊണ്ട് അയാൾ ഒരു ഭ്രാന്തനെ പോലെയായി തീർന്നു.

“ഗിരീഷേ… എടാ ഗിരീഷേ…” സ്നേഹിതരെല്ലാം പേര് വിളിച്ച് കൊണ്ട് അയാൾക്ക് ചുറ്റും ഓടിക്കൂടി. ആശ്വാസ വചനങ്ങൾക്ക് അവിടെ പ്രസക്തിയില്ല. കണ്ണീരോടെ ഗിരീഷ് തലയുയർത്തി നോക്കിയപ്പോൾ ഡോ.ശാലിനി മാത്യു ഓപ്പറേഷന് തിയേറ്ററിലേക്ക് ഓടിപ്പോകുന്നത് കണ്ടു. ഡോക്ടർ അയാളെയും കണ്ടു. പക്ഷേ കണ്ടതായി ഭാവിച്ചില്ല.

ഇപ്പോൾ അയാളെ ആശ്വസിപ്പിക്കാൻ ആർക്കാവും? അയാളുടെ ഹൃദയത്തിലെ അഗ്നി കെടുത്തുവാൻ ദുർബലമായ വാക്കുകൾക്കാവില്ല. നഷ്ടപ്പെട്ടിരിക്കുന്നത് കുടുംബത്തിന്‍റെ അത്താണിയും പ്രതീക്ഷയുമായ മകനെയാണ്. അതും ആകസ്മികമായി.

ഡോക്ടർ ശാലിനിയുടെ മൊബൈൽ ശബ്ദിച്ചു. “ശാലിനി” ഭർത്താവ് എബ്രഹാം മാത്യുവാണ്.

“എബിച്ചായാ പറയൂ, ഞാൻ തിയേറ്ററിലേക്ക് കയറി കൊണ്ടിരിക്കുകയാണ്.”

“അവിടെ എന്തായി?” ആകുലതയോടെ ഡോക്ടർ തിരക്കി.

“സ്റ്റേഷനിലെ ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞു. ബൈക്ക് സറണ്ടർ ചെയ്‌തു. വേറെ കുഴപ്പമൊന്നുമില്ല. ഇവിടെ ജീത്തുണ്ട് കൂടെ.”

“എന്തായിരുന്നു വാസ്തവത്തിൽ സംഭവിച്ചത്?”

“മൂന്നാർ പോയി തിരിച്ചിറങ്ങുമ്പോഴായിരുന്നു അപകടം. പിറകിലത്തെ ബൈക്കുകാരെ കാണാതെ ഇവർ അന്വേഷിച്ചു പോയതാ. അഖിലിന്‍റേത് പുത്തൻ ബൈക്കായിരുന്നു. സ്കിഡ് ചെയ്‌തതായിരുന്നു. ആരുടേയും കുറ്റം കൊണ്ടല്ലല്ലോ. സംഭവിക്കാനുള്ളത് സംഭവിച്ചു?

“ജിത്തു എവിടെ? എനിക്കു അവനോടു സംസാരിക്കാമോ?”

“വേണ്ട… ഞങ്ങളങ്ങ് വരുവാ. അവൻ വല്ലാതെ വിഷമിച്ചു ആകെ ബ്ലാങ്ക് ഔട്ട് ആയിരിക്കുകയാണ്. ദാ ഞങ്ങളിറങ്ങി.”

ഡോക്ടർ ശാലിനി ദീർഘശ്വാസം വലിച്ചു വിട്ടു. പിന്നെ പറഞ്ഞു.

“ങ്ഹാ ഇവിടെ ബോഡി പോസ്റ്റുമോട്ടം കഴിഞ്ഞു. ആംബുലൻസിലേക്ക് കയറ്റുന്നതിന് മുമ്പ് അച്‌ഛൻ ഗിരീഷിനെ അവർ കാണിച്ചു. അയാളാകെ തകർന്നിരിക്കുകയാണ്. നാട്ടിലെ ഓട്ടോറിക്ഷ ഡ്രൈവർമാരും അഖിലിന്‍റെ കൂട്ടുകാരുമൊക്കെ ഓടിക്കൂടിയിട്ടുണ്ട്. ആർക്കും ഉൾക്കൊള്ളാനും വിശ്വസിക്കാനും കഴിഞ്ഞിട്ടില്ല.”

“അർച്ചന?”

“അവളിവിടെ ഉണ്ട്. കൂട്ടുകാർക്കിടയിൽ.”

“ജിത്തുവിന്‍റെ പപ്പയുണ്ടായിരുന്നു. കമ്മീഷണറുടെ മോനല്ലേ. സ്റ്റേഷനിൽ ജിത്തുവിന് വേറെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ജിത്തുവല്ല അഖിൽ തന്നെയാണ് ബൈക്ക് ഓടിച്ചത്. ആരോ എഴുതി ചേർത്തിരിക്കുന്നത് ജിത്തുവിന്‍റെ പേരാണ്. ജിത്തു മനഃപൂർവ്വം ഒന്നും ചെയ്‌തിട്ടില്ല.”

ഡോ.ശാലിനി അറിയാതെ ഞെട്ടി. തൊണ്ട വരണ്ടു.

“അഖിലിന്‍റെ അമ്മ?”

“അവർക്ക് ഇതുവരെ ബോധം വീണിട്ടില്ല. അഖിലിന് ആക്സിഡന്‍റായി  എന്നേ അവരെ ഗിരീഷ് അറിയിച്ചിട്ടുള്ളൂ. അതോടെ നിലത്തു വീണതാ.”

“ഓ മൈ…ഗോഡ്”

“ഇനീം ഉണ്ട് മൂന്ന് ആഴ്ചത്തെ ഗ്രോത്ത്. എന്നാലും ദേവികയെ സിസേറിയനു കയറ്റിയിരിക്കുന്നു. വളരെ റിസ്ക്കുണ്ട്. ഞാനാകെ ടെൻഷൻ കൊണ്ടിരിക്കുകയാണ്. ശ്വാസം മുട്ടലൊക്കെയുള്ള രോഗിയല്ലേ ദേവിക. ഡോ.ഷെർലി വർഗീസിനെ കൂടി വിളിപ്പിച്ചിട്ടുണ്ട്. കോംപ്ലിക്കേറ്റഡ് ആണ് എബിച്ചായാ. ചിലപ്പോൾ അമ്മ അല്ലെങ്കിൽ കുട്ടി ഒരാളെയെങ്കിലും രക്ഷിക്കാൻ കഴിയുമോന്നാ നോക്കുന്നത്.”

“ബീ കൂൾ ശാലിനി. വിഷമിക്കരുത്. ബീ കെയർഫുൾ. സമചിത്തതയാണ് ആവശ്യം.”

“അതേ… ഞാൻ മൊബൈൽ ഓഫ് ചെയ്യുവാ. സർജറി കഴിഞ്ഞു കാണാം.” ഗൗൺ ധരിച്ചു മാസ്ക് കെട്ടി തിയേറ്ററിനകത്ത് കയറുമ്പോൾ ഡോ.ശാലിനിയുടെ ഹൃദയം പ്രാർത്ഥനാഭരിതമായി.

രണ്ടു ജീവനാണ് മുന്നിൽ. അമ്മയും കുഞ്ഞും. രണ്ടും ജീവന്‍റെയും മരണത്തിന്‍റെയും ഇടക്കുള്ള ഒരു പോരാട്ടത്തിലാണ്. അദൃശ്യമായ ഒരു നിഴൽ അവർക്കിടയിൽ ഉണ്ടെന്ന് ശാലിനിക്ക് അപ്പോൾ തോന്നി. ഡോ.ശാലിനിക്ക് ഒന്നുറക്കെ കരയണമെന്ന് തോന്നി.

അവർ തനിക്കാരുമല്ല. പക്ഷേ വളരെ വേണ്ടപ്പെട്ട ഒരാളാണുതാനും. ശാലിനിയുടെ ഹൃദയം അങ്ങിനെ പറയുന്നു. ഗിരീഷും ദേവികയും ആദ്യായിട്ടു ഡോക്ടർ ശാലിനിയെ കാണാൻ വന്നതു ഒരു നാലഞ്ച് മാസം മുമ്പായിരുന്നു. ഗിരീഷ് അന്നും യൂണിഫോമിലായിരുന്നു. ഓട്ടോ ഡ്രൈവർ ആണെന്ന് പരിചയപ്പെടുത്തേണ്ടി വന്നില്ല. കൺസൾട്ടിംഗ് റൂമിൽ തലകുനിച്ചു വിളറി കുറ്റവാളിയെപ്പോലെ കൂനിപ്പിടിച്ചിരുന്നു ദേവിക.

“നിങ്ങൾ എന്തെങ്കിലുമൊന്നു പറയൂ. എന്തിനാണിങ്ങനെ ദുഃഖിക്കുന്നത്? ഇതിൽ ഒളിക്കാനും വ്യസനിക്കാനും ഒന്നുമില്ല. നിങ്ങൾ ചെറുപ്പമാണ്. ഭർത്താവും ചെറുപ്പം. ഗർഭം ധരിക്കും. പ്രസവിക്കും. എന്താണിതിൽ പ്രശ്നം.”

തിങ്കളാഴ്ച ദിവസമായതു കൊണ്ടു ഒപിയിൽ ഗർഭിണികളുടെ നല്ല തിരക്കാണ്. എല്ലാവരും ഡോക്ടറിനെ കാത്ത് അക്ഷമരായിരിക്കും. കാത്തിരിപ്പിന്‍റെ നിമിഷങ്ങൾ. ഡോക്ടർ ശാലിനി കുറച്ചു വർഷം കൊണ്ടു തന്നെ നല്ലൊരു ഗൈനക്കോളജിസ്‌റ്റ് എന്ന പേരെടുത്തു കഴിഞ്ഞു. നഗരത്തിൽ ഏറ്റവും തിരക്കുള്ള ഡോക്ടറാണവർ.

ദേവിക തലതിരിച്ചു ഗിരീഷിനെ നോക്കി. അയാളാകട്ടെ തനിക്കിതിലൊന്നും ഒരു പങ്കുമില്ലെന്ന മട്ടിൽ വാതിക്കൽ തന്നെ തൂങ്ങി നിൽക്കുകയാണ്.

“ഡോക്ടർ ഞങ്ങൾ വന്നത് എങ്ങനെയെങ്കിലും ഇതൊന്നു” ദേവികയുടെ കണ്ണുകൾ നിറഞ്ഞു. കവിളുകൾ നനഞ്ഞു. വാക്കുകൾ ചിതറി ചിലമ്പിച്ചു വീണു. ഡോക്ടർക്ക് കാര്യം മനസ്സിലായി.

“അസംബന്ധം പറയാതിരിക്കൂ. നിങ്ങൾക്കിപ്പോൾ മൂന്നുമാസം കഴിഞ്ഞു. ഈ സമയത്ത് ഗർഭം അലസിപ്പിക്കുക എന്നതു ഹൈലി റിസ്ക്കിയാണ്.”

ദേവിക ഒളിക്കാൻ സ്‌ഥലമില്ലാതെ ഇരുന്നു വിയർത്തു.

നിങ്ങൾക്ക് എത്ര വയസ്സായി. ഡോക്ടർ തിരക്കി.

“നാല്പ്പത്തി രണ്ട്” ദേവിക യാന്ത്രികമായി ചുണ്ടനക്കി. “ബെസ്റ്റ് ഒന്ന് പൊയ്ക്കേ. നഴ്സ് അടുത്ത പെഷ്യന്‍റിനെ വിളിക്കൂ.” ഡോ.ശാലിനിയുടെ മുഖം ദേഷ്യത്താൽ ചുവന്നു.

അവർ ചീട്ടെടുത്തു മരുന്നുകൾ എഴുതി. വിറ്റാമിൻസ് ഗുളികകൾക്ക് പ്രീസ്ക്രിബ്ഷൻ വേറെയും. ചീട്ടു ദേവികയുടെ കൈയിൽ കൊടുത്തു സ്വരം താഴ്ത്തി പറഞ്ഞു.

“ഈ പ്രായത്തിൽ ഒരു അബോർഷൻ നടത്താൻ കഴിയില്ല ദേവികാ. നിങ്ങൾക്ക് ശ്വാസം മുട്ടലും ഉള്ളതല്ലേ. ബിപിയുടെ മരുന്നും കഴിക്കുന്നുണ്ട്. പിന്നെ അടുത്താഴ്ച ഒരു സ്കാൻ ഉണ്ട്.”

“അത്… അത്” ദേവിക മുഖം പൊത്തി ഏങ്ങലടിച്ചു കരഞ്ഞു.

“ടെൽ മീ ദേവിക. വാടീസ് യുവർ പ്രോബ്ലം. നിങ്ങൾ പറയൂ” ഡോക്ടർ ശാലിനി ദേവികയുടെ ഭർത്താവ് ഗിരീഷിനെ അടുത്തേക്ക് വിളിച്ചു. അയാൾ മടിച്ച് മടിച്ച് സംസാരിച്ചു തുടങ്ങി.

“ഡോക്ടർ ക്ഷമിക്കണം. ഇവൾക്ക് ശ്വാസം മുട്ടലും ബിപിയും ഒക്കെ ഈയിടെ കൂടുതലാ. അതിലുപരി ഇവളെ വിഷമിപ്പിക്കുന്ന കാര്യം മറ്റൊന്നാണ്. എന്‍റെ മൂത്ത മകൻ അഖിലിന് പ്രായം ഇരുപത്തിയൊന്നായി. എഞ്ചിനീയറിംഗ് കഴിഞ്ഞു കാമ്പസ്സ് സെലക്ഷൻ കിട്ടി ജോലിയായിട്ടു രണ്ടു മാസമായി.”

അയാൾ വിളറി ചമ്മലോടെ പറഞ്ഞു. “അവനിതറിഞ്ഞിട്ടില്ല. അവന്‍റെ അമ്മ ഇനിയും പ്രസവിക്കാൻ പോകുന്നുവെന്നറിഞ്ഞാൽ അവന്‍റെ മനസ്സിലെന്താവും തോന്നുക. ആകെയൊരു വിമ്മിഷ്ടമാണ് ഡോക്ടറെ. നാണക്കേടായിയെന്നാ ഇവൾ പറയുന്നത്.” ഡോക്ടർ ഒരു നിമിഷം സ്തംഭിച്ചിരുന്നു. പിന്നീടവർ ചിരിക്കാൻ തുടങ്ങി.

“ഇതാണോ ഇത്ര വലിയ കാര്യം?”

“മകന്‍റെ പേരെന്താ?”

“അഖിൽ ദേവ്, എഞ്ചിനീയറാ. ഡോക്ടറുടെ മകൾ അർച്ചനയുടെ ക്ലാസ്മേറ്റാണവൻ.”

“ഓ… അഖിലോ, അർച്ചനയുടെ ഫ്രണ്ട്. ഇപ്പം മനസ്സിലായി. അഖിലിനെ എനിക്കറിയാം. കാര്യങ്ങളെല്ലാം ഞാൻ അവനോടു പറഞ്ഞോളാം. നിങ്ങൾ ചെല്ല്.”

ഡോക്ടർ അടുത്ത പേഷ്യന്‍റിനെ പരിശോധിച്ചു തുടങ്ങി. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. ഉറക്കാത്ത കാലുകളോടെ ദേവിക പുറത്തേക്ക് നടന്നു. പിറകെ ഗിരീഷും. ദേവികയുടെ മുഖത്ത് നോക്കാനുള്ള ധൈര്യം അയാൾക്ക് കീട്ടിയില്ല. മുറിക്ക് പുറത്തു കാത്തു നിന്നിരുന്ന ത്രേസ്യച്ചേടത്തി ചട്ടക്ക് കുറുകെയിട്ടിരുന്ന കവിണിയെടുത്ത് നന്നായി ഒന്നൂടെ കുടഞ്ഞുടുത്തു അവരുടെ പിറകെ ഓടിച്ചെന്നു. ഗിരീഷ് ഓട്ടോയെടുതോണ്ടു വന്നു.

ദേവികയും ത്രേസ്യച്ചേടത്തിയും അതിൽ കയറി.

“ദേവികക്കുഞ്ഞേന്തിനാ കരയുന്നത്?”

“ഇതെന്താ കുഞ്ഞേ, വെള്ളരിക്കപ്പട്ടണമാണോ?” ഇക്കാലത്ത് ഇങ്ങനെയുണ്ടോ, ചേടത്തി എല്ലാവരും അറിഞ്ഞാൽ നാണക്കേടായി.” ദേവിക പതം പറഞ്ഞു കരഞ്ഞു.

കുഞ്ഞെന്തു വർത്തമാനമാ പറയുന്നത്. എന്‍റെ അമ്മ പത്താമത്തെ പെറ്റ് കിടക്കുമ്പോൾ എന്‍റെ മോൻ രണ്ടു വയസ്സാ പ്രായം.”

“അത് അന്നത്തെ കാലത്ത്”.

“ദേവിക എങ്ങിയേങ്ങി കരഞ്ഞു. എനിക്ക് മരിച്ചാൽ മതിയായിരുന്നു.”

“ഗിരീഷ് വണ്ടി ചവിട്ടി നിർത്തി. നീ ആധി പിടിച്ചു മോങ്ങി കൊണ്ടിരുന്നു വല്ലതും വരുത്തി വച്ചാലുണ്ടല്ലോ. ഡോക്ടർ പറഞ്ഞില്ലേ റിസ്ക്കിയാണെന്ന്.”

“ങ്ഹാ ഡോ. ശാലിനി സമ്മതിച്ചില്ലേല് പിന്നെ ടൗണിലെ വേറെ ഡോക്ടർമാർ ആരും സമ്മതിക്കില്ല. കൊച്ചു വിഷമിക്കാതെ ഇനിയിപ്പോ കുറിച്ചു തന്ന മരുന്നൊക്കെ കഴിച്ചു ആരോഗ്യമൊക്കെ നന്നാക്കാൻ നോക്ക്.” ത്രേസ്യാച്ചേടത്തി ആശ്വസിപ്പിച്ചു.

റെസ്റ്റാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. “ഗിരീഷ് അസ്വസ്ഥനായി. അയാൾ ദേവികയുടെ മുഖത്ത് തന്നെ നോക്കിയിരുന്നു. സങ്കടത്തോടെ പറഞ്ഞു. “ഇവളിങ്ങനെ കരഞ്ഞു കൊണ്ട് ഓരോന്ന് പറഞ്ഞു എന്നെയും പ്രാന്തനാക്കും.”

“ഗിരീഷേ… നിങ്ങളിതൊന്നും കേൾക്കണ്ട. മുന്നോട്ട് നോക്കി വണ്ടിയോടിക്ക്. നാലുമാസമായില്ലേ ഇനി ഒരു അഞ്ചുമാസം പെട്ടെന്നു തീരും.” ത്രേസ്യച്ചേടത്തി വഴക്കു പറഞ്ഞു തുടങ്ങി.

ദേവിക മൗനത്തിൽ സ്വയം മുങ്ങി. ട്രാഫിക് ജാമിൽ പെട്ട് ഓട്ടോയിൽ കുലുങ്ങിക്കുലുങ്ങി ഒരുവിധം വീട്ടിലെത്തി.

അവരെ രണ്ടുപേരെയും വീടിന്‍റെ ഗേറ്റിന് മുന്നിലിറക്കി ഗിരീഷ് പോയി. “മരുന്ന് വാങ്ങിക്കണം” അയാൾ പറഞ്ഞു.

“അമ്മേ?” അഖിൽ അകത്തു നിന്നും ഇറങ്ങി വന്നു. എന്താ മുഖമൊക്കെ ചുവന്നു വിങ്ങിയിരിക്കുന്നത്. അമ്മ കരഞ്ഞോ? അവൻ ദേവികയെ പിടിച്ചു നിർത്തി.

“നീയെന്താ ഈ സമയത്ത്” ദേവിക അമ്പരന്നു.

“അമ്മ ഞാൻ ചോദിച്ചതിനു മറുപടി പറയൂ” അഖിൽ വിടാൻ ഭാവമില്ല. ദേവിക അവന്‍റെ ചോദ്യങ്ങൾ കേൾക്കാത്ത പോലെ വേഗം മുറിക്കുള്ളിലേക്ക് പോയി. സാരി മാറി നൈറ്റിയുടുത്ത് അടുക്കളയിലേക്ക് കയറി.

“അച്‌ഛനെന്താ അകത്തേക്ക് കയറി ഊണു കഴിക്കാതെ പോയത്?”

“അച്‌ഛൻ മരുന്ന് വാങ്ങിക്കാൻ പോയതാ” ത്രേസ്യാച്ചേടത്തി തേങ്ങ തിരുമ്മാൻ ഇരിക്കുന്നതിനിടെ അറിയിച്ചു.

ദേവിക ഭക്ഷണമെടുത്ത് മേശപ്പുറത്ത് വിളമ്പി വച്ചു. മകനിഷ്ടമുള്ളതൊക്കെ തന്നെ. മോരു കാച്ചിയത്, കൊഞ്ച് ഉലർത്തിയത്, ചീര തോരൻ.

“നിനക്കു ഭക്ഷണമെടുത്ത് കഴിക്കായിരുന്നില്ലേ. മണി രണ്ടരയായല്ലോ.”

“അമ്മേ ഇന്നെനിക്ക് ഓഫായിരുന്നു. ഊണു അമ്മ വന്നിട്ട് കഴിക്കാം എന്നു കരുതി.” അഖിൽ ഊണു കഴിക്കുന്നതിനിടെ പെട്ടെന്നു തിരക്കി.

“ഡോക്ടർ ശാലിനിയെയാണ് കാണുന്നത് അല്ലേ അമ്മേ? അഖിലിന്‍റെ മുഖത്ത് കുസൃതി… അവൻ വീണ്ടും തിരക്കി.

“ശാലിനി ഡോക്ടർ എന്തു പറഞ്ഞു. ഞാൻ പറഞ്ഞിട്ടില്ലേ അമ്മേ അവരുടെ മകൾ എന്‍റെ ക്ലാസ്സിലുണ്ടായിരുന്നു.”

“എനിക്കറിയാം”

ദേവികയുടെ മുഖം തുടുത്തു. നസികാഗ്രാം ഒന്നു കൂടി ചുവന്നു. ദേവിക ഒരാശ്രയത്തിനായി ത്രേസ്യച്ചേടത്തിയെ നോക്കി. അവരാകട്ടെ ഒന്നും കേൾക്കാത്തത് പോലെ കുനിഞ്ഞിരുന്നു തേങ്ങ ചിരവി. അവരുടെ വലിയ മെക്കാമോതിരങ്ങൾ ഒരേ താളത്തിൽ ആടിക്കൊണ്ടിരുന്നു. ദേവിക എഴുന്നേറ്റ് മുറിയിലേക്ക് പൊയ്ക്കളഞ്ഞു. അവൾ ബെഡിലിരുന്നു മുഖം പൊത്തി കരഞ്ഞു.

കുറച്ചു കഴിഞ്ഞു അഖിൽ മുറിയിലേക്ക് കയറി വന്നു. അവൻ അമ്മയോട് ചേർന്നിരുന്നു.

“അച്‌ഛനും അമ്മയും എന്നെ ഒളിച്ചതൊക്കെ മതി. ഡോ. ശാലിനി എന്നെ വിളിച്ചിരുന്നു.” ദേവിക നടുങ്ങിപ്പോയി. ശ്വാസം പിടിച്ചു കെട്ടിയത് പോലെ ദേവിക ഒരാന്തലോടെ മകനെ നോക്കി.

“അമ്മേ ഒരു കുഞ്ഞനിയനോ കുഞ്ഞനിയത്തിയോ ഇല്ലല്ലോ എന്നോർത്തു ഒത്തിരിനാൾ വേദനിച്ചിട്ടുണ്ട്. ഞാൻ കുട്ടിക്കാലത്തെ ഒറ്റക്കുട്ടിയുടെ ഏകാന്തത എത്ര അസഹ്യമായിരുന്നു എന്നറിയാമോ? ഈശ്വരൻ തന്നതാ ഈ ഭാഗ്യം അമ്മേ, അമ്മയിനി കരയരുത്. അച്‌ഛനെ കുറ്റപ്പെടുത്തരുത്. ഏണിക്ക് വാ. എനിക്ക് സന്തോഷമേയുള്ളൂ.”

ഊണു മുറിയിൽ മുരടനക്കം. അച്‌ഛൻ തിരിച്ചു എത്തിയിരിക്കുന്നു. അഖിൽ പറഞ്ഞതെല്ലാം അച്‌ഛൻ കേട്ടിരിക്കുന്നു.

“ദേ കൊച്ചു കള്ളൻ എത്തിയിട്ടുണ്ട്” ദേവിക ചിരിച്ചു പോയി.

“അമ്മയ്ക്ക് റെസ്റ്റാണ് ഇനിയുള്ള മാസങ്ങൾ. ത്രേസ്യച്ചേടത്തി ഉള്ളതു കൊണ്ടു അമ്മയിനി ഒന്നും ചെയ്യണ്ട.” അഖിൽ കരുതലോടെ പറഞ്ഞു. അത് കേട്ട് ഗിരീഷിന്‍റെ മനസ്സും ഒന്ന് തണുത്തു.

“ഇനി ഓട്ടോയിലെന്നും കയറല്ലേ കേട്ടോ” അഖിൽ പറഞ്ഞു.

അടുത്ത പ്രാവശ്യം ചെക്കപ്പിന് വന്നപ്പോൾ ദേവിക വളരെ സന്തോഷവതിയായിരുന്നു. ദേവിക അഖിലിനെക്കുറിച്ച് വളരെ സംസാരിച്ചു. ഡോ.ശാലിനി ചിരിച്ചു കൊണ്ടു അവളെ കേട്ടു. അവന്‍റെ കുസൃതികൾ കൂട്ടുകാർ.

“ഡോക്ടറിന് അഖിലിനെ നേരത്തെ, ഞാൻ പറയുന്നതിന് മുമ്പെ അറിയാമായിരുന്നു അല്ലേ.”

“ങ്ഹും പക്ഷേ അഖിൽ ദേവികയുടെ മകനാണെന്ന് അപ്പോഴാ അറിഞ്ഞത്.”

“എഞ്ചിനീയറിംഗിന് അഖിലിനൊപ്പം ആയിരുന്നല്ലോ എന്‍റെ മകൾ.”

“അതേ അർച്ചന, അർച്ചന മാത്യുവെന്നല്ലേ ആ കുട്ടിയുടെ പേര്. ആ കുട്ടിയെക്കുറിച്ച് അവൻ എപ്പോഴും പറയാറുണ്ട്” ദേവിക അറിയിച്ചു.

“അതേ എന്‍റെ ഏക മകളാണ്” ഡോക്ടർ പറഞ്ഞു.

“അഖിലിന്‍റെ അച്ഛൻ സാധാരണക്കാരനായ ഒരു ഓട്ടോ ഡ്രൈവറാണ്. പക്ഷേ മോന്‍റെ കൂട്ടുകാരൊക്കെ വലിയ വലിയ അച്‌ഛനമ്മമാരുടെ മക്കളാണ്. ഡോക്ടറിന്‍റെ മക്കൾ ജഡ്ജിയുടെ മക്കൾ. കമ്മീഷണറുടെ മകൻ അങ്ങിനെ എല്ലാവരും ഉണ്ട്. മിക്കവരും വീട്ടിൽ വന്നിട്ടുണ്ട്. അഖിലിനോടു എല്ലാവർക്കും വലിയ മതിപ്പും സ്നേഹവും ആണ്” ദേവിക അഭിമാനത്തോടെ പറഞ്ഞു.

ഡോ.ശാലിനി ചിരിച്ചെന്നു വരുത്തി. ഡോ. ശാലിനിക്കറിയാം. അർച്ചനയ്ക്കു അഖിലിനേക്കുറിച്ച് ആയിരം നാവാണ്. അവർ തമ്മിൽ ഇഷ്ടമാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

പക്ഷേ അർച്ചനയ്ക്കും ജിത്തുവിനും യുഎസ്എയിലേക്കുള്ള വിസ റെഡിയായി കഴിഞ്ഞു. അവരെ ഒന്നിച്ചു ചേർക്കണമെന്ന് രണ്ടുപേരുടെയും വീട്ടുകാർ തീരുമാനിച്ചു കഴിഞ്ഞു. ഡോക്ടർ അത് ദേവികയോട് പറഞ്ഞില്ല. കൂടുതൽ അടുപ്പം ഡോക്ടർ ആഗ്രഹിച്ചില്ല.

“ശാലിനി”

ഡോ.ഷെർലി വർഗീസ് റെഡിയായി വന്നു കഴിഞ്ഞു. ഓപ്പറേഷൻ ടേബിളിലേക്ക് എടുത്തു കിടത്തുന്നതിന് മുമ്പ് ദേവികയ്ക്ക് ബോധം വന്നുവോ? ഒരു നിമിഷം ദേവിക കണ്ണുതുറന്നു പരതി നോക്കുന്നു.

വെള്ളയുടുപ്പുടുത്ത് ധാരാളം മാലാഖമാർ ചുറ്റും ഉണ്ട്. എല്ലാവരും മുഖം മറച്ചിരിക്കുന്നു. ആ വാതിൽക്കൽ വന്നു ചിരിച്ചു നിൽക്കുന്നത് ആരാണ്. അഖിലല്ലേ. അതേ അഖിലിനെ പോലെ ഉണ്ട്. അവൻ ചിരിച്ചു കൈയുയർത്തി വിരൽ പൊക്കി കാണിക്കുന്നുണ്ട്. മോനേ അഖിലേ…

നീയിവിടെ? മൂന്നാർ ടൂറു പോകുന്നുവെന്ന് പറഞ്ഞല്ലോ? അവന്‍റെ പുതിയ ബൈക്കിൽ. കൂടെ മാധവും അജിത്തും ജിത്തും ഉണ്ണിയുമൊക്കെ ഉണ്ടത്രേ. അവൻ എപ്പോ എത്തി? താനെവിടെയാണ്. വല്ലാതെ ശ്വാസം മുട്ടുന്നുണ്ടല്ലോ?

ഡോ.ശാലിനി ദേവികയുടെ എളിയിലായി ഒരു ഇഞ്ചെക്ഷൻ കൊടുത്തു.

അനേകം കുഴലുകളിലേക്ക് അവളെ ബന്ധിച്ചു. ശരീരത്തിൽ ഒരു തരുതരിപ്പുണ്ട്. നിഴലുകളെല്ലാം മാഞ്ഞു പോകുന്നു.ഈശ്വരന്‍റെ കൈവിരൽ തുമ്പിനായി കൈനീട്ടി ബോധത്തിനും അബോധത്തിനും ഇടയിൽ ദേവിക ഉറങ്ങി. അകലങ്ങളിൽ ഏതോ താഴ്വരയിൽ ഒരു കുഞ്ഞ് കരച്ചിൽ.

സിസേറിയൻ വേഗം കഴിഞ്ഞു. ആൺകുഞ്ഞ്, ഡോക്ടർ ശാലിനി കുഞ്ഞുമായി പുറത്തേക്ക് വന്നു. ത്രേസ്യാച്ചേടത്തി ഓടിവന്നു കുഞ്ഞിനെ വാങ്ങി.

വരാന്തയിൽ ആരവം തോർന്ന നിശബ്ദത പടർന്നൂ. ഗിരീഷിന്‍റെ നനഞ്ഞ മിഴികൾ ഇടറി വിടർന്നു. അയാൾ കുഞ്ഞിനെ ഒന്നു നോക്കി.

ദേവിക വേണ്ടയെന്ന് ആഗ്രഹിച്ച കുഞ്ഞ്. പുറപ്പെടാനായി നിന്നിരുന്ന ആംബുലൻസിനടുത്ത് അഖിലിന്‍റെ കൂട്ടുകാർ കണ്ണീർ വാർത്തു നിന്നിരുന്നു.

ആ കൂട്ടത്തിൽ നിന്നു അർച്ചന മാത്യു ഓടി വന്നു. ചോര കുഞ്ഞിന്‍റെ മൃദുവാർന്ന കാൽപ്പാദങ്ങളിൽ അവൾ ഒന്ന് തൊട്ടു.

“എടീ അർച്ചനെ എന്‍റെ വീട്ടിൽ വരുമ്പോൾ വാവയ്ക്കുള്ള കളിപ്പാട്ടം മറക്കരുതുട്ടോ.” അഖിലിന്‍റെ സ്നേഹമസൃണമായ കുസൃതി ശബ്ദം ഉള്ളുരുക്കി. അവളുടെ വിരലുകളും ഹൃദയവും വിറ കൊണ്ടു.

വരണ്ട കണ്ണുകളോടെ ഗിരീഷ് ഒരു വാക്ക് മാത്രം ഡോക്ടറിനോട് ഉച്ചരിച്ചു.

“ദേവിക”

“ശ്വാസ തടസ്സം ഉണ്ടായതു കൊണ്ട് വെന്‍റിലേറ്ററിലാണ്. ഇപ്പോൾ വേറെ കുഴപ്പമൊന്നുമില്ല.”

“ദേവികയെ ഡോക്ടർ തന്നെ വിവരം അറിയിക്കണം.” കരഞ്ഞു കൊണ്ട് ഗിരീഷ് പറഞ്ഞു.

“ഞാൻ ആംബുലൻസിൽ വീട്ടിലേക്ക് മടങ്ങുകയാണ്. അവിടെ ബന്ധുക്കളും നാട്ടുകാരും കാത്തുനിൽക്കുകയാണ്. ഇന്ന് തന്നെ ക്രിമിനേഷൻ നടത്തണം.”

“ദേവികയെ ഈ അവസ്‌ഥയിൽ മോനേ കാണിക്കാൻ പറ്റില്ലല്ലോ” ഡോ.ശാലിനി പറഞ്ഞു.

ഗിരീഷ് മറുപടി പറഞ്ഞില്ല.

കുഞ്ഞുമായി ഡോക്ടർ അകത്തേക്ക് തന്നെ മടങ്ങി. കൈക്കൂപ്പി തേങ്ങലോടെ ഗിരീഷ് വരാന്തയിലേക്കൂർന്നിരുന്നു.

പുറത്തു മഴ പെയ്തു തുടങ്ങി. വീണ്ടും അതിശക്തമായി. മഴയ്ക്കപ്പുറത്തേക്ക് നനഞ്ഞു നനഞ്ഞു അർച്ചന മാത്യു നടന്നു പോയി. കോടമഞ്ഞിലേക്ക് മാഞ്ഞു അലിഞ്ഞു പോകുന്ന നിഴൽ രൂപം പോലെ.

പപ്പയ്ക്കൊപ്പം കാറിൽ വന്നിറങ്ങിയ ജിത്തുവിനെ അവൾ ശ്രദ്ധിച്ചതെയില്ല.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें