നായകൻ

ശാലിനി വാച്ചിൽ നോക്കി. 12 മണിയായിരിക്കുന്നു. പകുതി വഴി പോലുമായിട്ടില്ല. നമ്മൾ ഒരു മണിയ്ക്ക് സ്ക്കൂളിൽ എത്തുമോ?” ശാലിനി ചെറിയ പരിഭവത്തോടെ ഡ്രൈവറോട് ചോദിച്ചു.

“എത്തും മാഡം. അതിനല്ലേ ഞാൻ ഈ റോഡിലൂടെ പോന്നത്. ഇവിടെ ട്രാഫിക് കുറവാ…”

“ട്രാഫിക് ഇപ്പോൾ എല്ലാ റോഡിലും ഒരേ പോലെയായി” ശാലിനിയുടെ അടുത്തിരുന്ന കൂട്ടുകാരി റീന പുറത്തേക്ക് നോക്കിക്കൊണ്ട് ആത്മഗതം പോലെ പറഞ്ഞു.

റീനയുടെ മകൻ നന്ദുവും ആ സ്ക്കൂളിലാണ് പഠിക്കുന്നത്. അവിടെത്തന്നെയാണ് ശാലിനിയുടെ രണ്ടുമക്കൾ അനുഷയും മാധവും പഠിക്കുന്നത്. ശാലിനിയും റീനയും കുട്ടിക്കാലം മുതൽ കൂട്ടുകാരികളാണ്. ഒരുമിച്ചു പഠിച്ചും കളിച്ചും വളർന്നവർ. ശാലിനിയുടെ ഭർത്താവ് അമർ പ്രശസ്തനായ സിനിമാനടനാണ്. റീനയുടെ ഭർത്താവ് കിഷൻ ഒരു വലിയ വ്യവസായിയുമാണ്. രണ്ടുപേരും അവരവരുടെ മേഖലകളിൽ വളരെ തിരക്കിലുമാണ്. സെലിബ്രിറ്റിയെന്ന നിലയിൽ മാത്രമല്ല, നടൻ എന്ന നിലയിലും അമറിന്‍റെ തിരക്കുകൾക്ക് അവസാനമില്ല. കഴിഞ്ഞ 7 വർഷമായി ആ തിരക്ക് ശാലിനി വളരെയധികം അനുഭവിക്കുന്നുണ്ട്. അത്രയേറെ ഹിറ്റ് സിനിമകൾ അമറോ ശാലിനിയോ പ്രതീക്ഷിച്ചിട്ടില്ല എന്നതാണ് വാസ്തവം.

ശാലിനിയ്ക്ക് ഭർത്താവിന്‍റെ ഉയർച്ചയിൽ അഭിമാനം ഉണ്ടായിരുന്നു. കുട്ടികൾക്കും പപ്പ എന്നാൽ അഭിമാനത്തിന്‍റെ മറുവാക്കാണ്. പപ്പയുടെ പേരിൽ, സ്ക്കൂളിലെ വിഐപികളാണവർ. ഇന്ന് അനുഷ്കയ്ക്കും മാധവിനും നന്ദുവിനും കൂടെ ക്ലാസിലെ അടുത്ത സഹപാഠികളും ചേർന്ന് പപ്പയുടെ പുതിയ വണ്ടിയിൽ കറങ്ങാനുള്ള പ്ലാൻ ആയിരുന്നു. പപ്പയുടെ പുതിയ വണ്ടി, വലിയ വണ്ടി ആണ്. അത്രയും വലിയ വണ്ടി അവർ വേറെ ആരുടെ അടുത്തും കണ്ടിട്ടില്ല. സ്ക്കൂളിൽ അവധി ദിനമെത്തുമ്പോൾ ആ വണ്ടിയിൽ യാത്ര പോകാം എന്നായിരുന്നു അവരുടെ മോഹം. ആ മോഹം സഫലീകരിക്കുന്ന ദിവസമാണിന്ന്.

വണ്ടി സിഗ്നലിൽ കാത്തുകിടക്കുകയാണ്. ഇനിയും വൈകുമല്ലോ സ്ക്കൂളിൽ എത്താൻ എന്നു കരുതി അവൾക്ക് കുറച്ചു വിഷമം തോന്നാതിരുന്നില്ല. അവൾ വീണ്ടും വാച്ചിലേക്ക് നോക്കി. അപ്പോഴാണ് ശാലിനിയുടെ ഫോൺ റിംഗ് ചെയ്തത്.

“ഹലോ” ശാലിനി ഫോൺ എടുത്ത് മെല്ലെ സംസാരിച്ചു. മറുവശത്ത് അമറിന്‍റെ പിഎ ആണ്.

“മാഡം. കുറച്ചു പ്രശ്നമുണ്ട്. മാഡം എവിടെയാണ്” അയാൾ ശബ്ദം ഒതുക്കി ചോദിക്കുന്നു.

“എന്തുപറ്റി വാസു. ഞങ്ങൾ സ്ക്കൂളിലേക്ക് പോകുകയാണ്”

“മാഡം, വിഷ്ണുജി ഇതുവരെ എത്തയിട്ടില്ല. വണ്ടി അദ്ദേഹത്തിന് വേണ്ടിവരും.”

“അതെന്താ?”

ഇവിടെ ഞങ്ങൾ എല്ലാം സെറ്റിൽ കാത്തിരിക്കുകയാണ്. വിഷ്ണുജി ഇങ്ങോട്ട് വന്ന ശേഷമേ ഷൂട്ടിംഗ് നടക്കൂ. എത്രയും വഗേം വണ്ടി അദ്ദേഹത്തിന് അയക്കണം മാഡത്തിനറിയാലോ, വിഷ്ണുജി വന്നില്ലെങ്കിൽ…”

“ഓ…ഷൂട്ടിംഗ് നടക്കില്ലാന്ന്” ശാലിനി ദേഷ്യത്തോടെ പറഞ്ഞു.

“അതേ മാഡം, അതുകൊണ്ട് ഡ്രൈവറെ വണ്ടിയുമായി വേഗം ഇങ്ങോട്ട് അയക്ക്. മാഡത്തിന് വേറെ വണ്ടി അയക്കാം.”

ശാലിനി ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു. ഉടനതന്നെ വീണ്ടും ഫോൺ റിംഗ് ചെയ്തു. അമറാണ് വളിക്കുന്നത്.

“പറയൂ” ശാലിനി ദേഷ്യം അടക്കിക്കൊണ്ട് പറഞ്ഞു.

“ശാലൂ, പ്ലീസ് നീ ആ പുതിയ വണ്ടി” അമർ പറഞ്ഞു നിർത്തുന്നതിനു മുമ്പ് ശാലിനി ചോദിച്ചു.

“വിഷ്ണുജിയ്ക്ക് അയക്കാൻ അല്ലേ?”

“അതേ പ്ലീസ് വേഗം വേണം”

ശാലിനി ഫോൺ ദേഷ്യത്തോടെ കട്ട് ചെയ്തശേഷം ഡ്രൈവറോട് വണ്ടി നിർത്താൻ പറഞ്ഞു. ഡ്രൈവർ അമ്പരന്നു.

ഗ്രീൻ സിഗ്നൽ ആയതേയുള്ളൂ. അപ്പോഴേക്കും നിർത്താൻ പറഞ്ഞപ്പോൾ അയാൾ വണ്ടി മുന്നോട്ടെടുത്ത് സൈഡ് ഒതുക്കി നിർത്തി. ശാലിനി വേഗം വണ്ടിയിൽ നിന്ന് പുറത്തേക്കിറങ്ങി. കാര്യം മനസ്സിലായില്ലെങ്കിലും റീനയും പെട്ടെന്നിറങ്ങി.

“വിപിൻ… നിങ്ങൾ വേഗം വിഷ്ണുജിയുടെ വീട്ടിൽ പോയി അദ്ദേഹത്തെയും കൂട്ടി ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകണം”

“അയ്യോ… അപ്പോൾ മാഡം?”

“ഞങ്ങൾ ടാക്സിക്ക് പൊയ്ക്കോളാം”

ശാലിനിയും റീനയും ടാക്സിയിൽ കയറി.

ശാലിനിയുടെ അസ്വസ്ഥമായ മുഖവും ഭാവവും കണ്ട് റീനയ്ക്കും വിഷമമായി.

“എന്തിനാ ഇത്രയും അസ്വസ്ഥമാക്കുന്നത്.”

“ശാലൂ… അതൊന്നും സാരമില്ലെടോ..”

“ഈ വിഷ്ണുജിയെക്കൊണ്ട് ഞാൻ മടുത്തു” ശാലിനിയ്ക്ക് കണ്ണ് നിറഞ്ഞു.

റീന എന്തു പറയാനാണ് ഈ വിഷ്ണുജിയെ കുറിച്ച് ശാലു ഒരുപാട് വട്ടം പറഞ്ഞിട്ടുണ്ട്.

അമറിന്‍റെ ഗുരുവാണ്. അദ്ദേഹം സെറ്റിൽ വരാതെ അവർ ഷൂട്ടിംഗ് ആരംഭിക്കില്ല. ആ രീതിയൊക്കെ കാണുമ്പോൾ നിർമ്മാതാക്കൾക്ക് ദേഷ്യം തോന്നാറുണ്ട്. ഏറ്റവും വില പിടിച്ച സംഗതികൾ തന്നെ ഗുരുവരനായി ഒരുക്കേണ്ടിവരും. ഭക്ഷണത്തിലായാലും താമസിക്കുന്ന ഹോട്ടലായാലും മുന്തിയ തരം തരം വേണം. സീസണിൽ ദുർലഭമായ പഴങ്ങൾ കഴിക്കാൻ വേണം. ഇങ്ങനെ ഒട്ടനവധി നിർബന്ധങ്ങൾ ഗുരുജിയ്ക്ക് ഉണ്ട്.

കോളേജിൽ പഠിക്കുമ്പോൾ അവർ നാടകത്തിൽ അഭിനയിക്കുമായിരുന്നു. അതിന്‍റെ സംവിധാനമെല്ലാം വിഷ്ണുജിയുടെ ആയിരുന്നു. അദ്ദേഹത്തിന്‍റെ കഴിവിലോ യോഗ്യതയിലോ ഒന്നും ആർക്കും സന്ദേഹം ഇല്ല. വളരെ പ്രയത്നശാലിയായ വിജയിച്ച സംവിധായകനാണ്. ഓരോ കലാകാരനെയും പ്രത്യേകശ്രദ്ധയോടെ പരിഗണിക്കും. അദ്ദേഹത്തിന്‍റെ ഒരു പ്രശംസ കിട്ടാൻ അമർ വേണമെങ്കിൽ ഒരു ഭൂമി മുഴുവൻ സമ്മാനമായി കൊടുക്കാൻ തയ്യാറാകും.

അമറിന് സിനിമ എന്നു പറഞ്ഞാൽ ജീവിതം തന്നെയായിരുന്നു. ഒരു സിനിമാ മാഗസിനിൽ ടാലന്‍റ് കോണ്ടസ്റ്റ് വന്നപ്പോൾ അതിൽ പങ്കെടുത്തിരുന്നു. അവിടെ നിന്ന് കോൾ വന്ന സമയം അമറിന്‍റെ സന്തോഷത്തിന് അതിരില്ലായിരുന്നു. സ്ക്രീൻ ടെസ്റ്റിന് പങ്കെടുക്കാനും, വലിയ വലിയ കലാകാരന്മാരുമായി ഇടപഴകാനും പരിചയപ്പെടാനുമുള്ള അവസരം ലഭിക്കുന്നത് അമറിന് ഏറ്റവും പ്രിയപ്പെട്ട കാര്യമായിരുന്നു.

ഡയലോഗ് പ്രസന്‍റേഷനടക്കം അഭിനയവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം വിഷ്ണുജിയാണ് പരിശീലനം നൽകിയത്. അങ്ങനെയാണ് ഈ രംഗത്ത് ധൈര്യത്തോടെ അതിജീവിച്ചുവരാൻ കഴിഞ്ഞത്.

“ആത്മവിശ്വാസം വേണം. നീ വലിയ കലാകാരനാണ്” അന്ന് വിഷ്ണുജി പറഞ്ഞ വാക്കുകൾ അമറിന് വലിയ പ്രചോദനമായിരുന്നു. അങ്ങനെ അന്ന് ആ പ്രൊജക്ടിലേക്ക് അമറിനെ തെരഞ്ഞെടുത്തു. പിന്നെ ഫിലിമിലേക്ക് എൻട്രിആയി. അന്ന് ഷൂട്ടിംഗിലും വിഷ്ണുജി കൂടെയുണ്ടായി. അമറിന്‍റെ ആ ചിത്രം ഹിറ്റായി. തുടർന്ന് ഒരുപാട് മികച്ച ചിത്രങ്ങൾ അമറിനെ തേടിവന്നു. എല്ലാ ഷൂട്ടിംഗ് സെറ്റുകളിലും അപ്പോഴെല്ലാം വിഷ്ണുജിയുടെ സാമീപ്യം അമറിന് ആവശ്യമായിരുന്നു. അത് നല്ല കരുത്ത് നൽകിയിരുന്നു. വിഷ്ണുജി ഇല്ലാത്ത ഒരു ഷൂട്ടിംഗ് ഇപ്പോഴും അമറിന് ആത്മവിശ്വാസം ഉണ്ടാക്കാറില്ല.

അങ്ങനെയാണ് അമർ സ്റ്റാർ ആയി മാറിയത്. പേരും പണവും ഒഴുകി വന്നു. അതോടെ വിഷ്ണുജിയുടെ കുടുംബവും പച്ചപിടിച്ചു. അദ്ദേഹത്തിന്‍റെ മൂന്ന് പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസം വലിയ ഫ്ളാറ്റ്, ജോലിക്കാർ ഇങ്ങനെ ആഡംബരപൂർണ്ണമായ ജീവിതത്തിലേക്ക് എത്തിക്കാനും അമറിലൂടെ കഴിഞ്ഞു. അദ്ദേഹത്തിന്‍റെ പത്നി മാലതിയും വളരെ സന്തുഷ്ടയായി. ഇത്രയും സുഭിക്ഷമായ ദിനങ്ങൾ ഇതുവരെ അവരുടെ ജീവിതത്തിലുണ്ടായിരുന്നില്ല. മറ്റൊരു ജോലിയും ചെയ്യാതെ തന്നെ ഇത്രയും സുഖകരമായ ജീവിതമാണ് വിഷ്ണുജി നയിച്ചുകൊണ്ടിരുന്നത്.

ഇതിനിടയിൽ അമറിന്‍റെ വിവാഹം കഴിഞ്ഞു. കല്യാണവിരുന്നിലാണ് ശാലിനി ആദ്യമായി വിഷ്ണുജിയെ കാണുന്നത്. വലിയ ഗ്ലാസിൽ മദ്യം കുടിച്ചുകൊണ്ടിരുന്ന ആ വ്യക്‌തിയെ ശാലിനി അതിശയത്തോടെയാണ് നോക്കിക്കണ്ടത്.

അമർ ശാലിനിയ്ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തി.

“ഇത് എന്‍റെ ഗുരുജി ആണ്. അമറിന്‍റെ നിർദ്ദേശപ്രകാരം ശാലിനി ഗുരുജിയുടെ കാൽ തൊട്ട് വന്ദിച്ചു. പാർട്ടിയ്ക്കിടെ ശാലിനി ഗുരുജിയെ ശ്രദ്ധക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനെ കാണാനും സംസാരിക്കാനുമായി നിരവധി പേരാണ് അടുത്തു ചെല്ലുന്നത്. അവരോടൊക്കെ എത്ര കർക്കശമായാണ് വിഷ്ണുജി പെരുമാറുന്നത്! അമറിന്‍റെ വിജയം ആകാശം സ്പർശിക്കുന്തോറും വിഷ്ണുജിയുടെ അഹങ്കാരവും കൂടിവന്നു. ശാലിനിയ്ക്ക് അദ്ദേഹത്തോട് യാതൊരു പ്രതിപത്തിയും തോന്നിയില്ല. അമറിനെ ഓർത്ത് അവർ നിശബ്ദത പാലിച്ചു എന്നുമാത്രം.

നിർമ്മാതാക്കളും സംവിധായകരുമെല്ലാം തന്നെ അമറിനെ ഓർത്തു മാത്രമാണ് വിഷ്ണുജിയെ സഹിച്ചുകൊണ്ടിരുന്നത്. അദ്ദേഹമില്ലെങ്കിൽ അമർ ഷോട്ടിന് റെഡിയാവില്ല. സെറ്റിൽ വന്നാൽ ഓരോ സംവിധായകനെയും പഠിപ്പിക്കാനും തുടങ്ങും. ചെറിയ ചെറിയ കാര്യങ്ങൾക്ക് നിർമ്മാതാവിനോട് തട്ടിക്കയറും. ഇങ്ങനെയൊക്കെ ചെയ്തിട്ടും അമറിനെ പ്രതി അവരും നിശബ്ദത പാലിച്ചു.

മമ്മിയും ആന്‍റിയും ടാക്സിയിൽ വന്നതു കണ്ടപ്പോൾ കുട്ടികളുടെ മുഖം വാടി.

“മക്കളെ പോരുന്ന വഴിയ്ക്ക് വണ്ടി കേടായി. അതുകൊണ്ടാണ് ടാക്സിയ്ക്ക് വന്നത്.” ശാലിനി എന്തെങ്കിലും പറയും മുന്നേ റീന സന്ദർഭം ഭംഗിയായി കൈകാര്യം ചെയ്തു.

“നമുക്ക് ഐസ്ക്രീം കഴിക്കാം. അപ്പോഴേക്കും നമ്മുടെ വണ്ടിയെത്തും”

മറ്റൊരു വണ്ടി അപ്പോഴേക്കും സ്ക്കൂളിലെത്തി. പക്ഷേ അത് പപ്പയുടെ പുതിയ കാർ ആയിരുന്നില്ല. അനുഷയുടെയും മാധവിന്‍റെയും മുഖത്തെ സന്തോഷം വീണ്ടും മാഞ്ഞു. അവരുടെ മുഖം കണ്ടപ്പോൾ ശാലിനിയ്ക്ക് വിഷമം തോന്നി. കുട്ടികളുടെ കറക്കം, വളരെ ഔപചാരികമായ ഒരു ചടങ്ങ് പോലെ നടത്തി മടങ്ങി. ശാലിനിയുടെ വിഷമം കണ്ട് റീന അവളെ പരമാവധി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

ശാലിനിയുടെ മനോവിഷമം മനസ്സിലായ അമറിനും പ്രയാസമായി.

“എന്തു ചെയ്യാനാ ശാലൂ, വിഷ്ണുജിയ്ക്ക് വാശിയാണ്. പുതിയ വണ്ടി അയച്ചാലെ വരൂ. കുമാറിന്‍റെ ലക്ഷങ്ങൾ നഷ്ടമാവില്ലേ, ഷൂട്ടിംഗ് വൈകിക്കാൻ പറ്റുമോ?”

“പക്ഷേ വിഷ്ണുജിയ്ക്ക് പുതിയ കാർ തന്നെ വേണമെന്ന് എന്താണിത്ര നിർബന്ധം?” ശാലിനിയ്ക്ക് ദേഷ്യം സഹിക്കാനായില്ല.

“അദ്ദേഹത്തിന്‍റെ ഈഗോ ആവാം. നിനക്കറിയാലോ വിഷ്ണുജിയെ?”

“അറിയാം. ഈഗോ മാത്രമുള്ള മനുഷ്യൻ”

അമർ ഒന്നും മിണ്ടിയില്ല. കുടുംബാന്തരീക്ഷം ഒട്ടും സുഖകരമല്ല ഇപ്പോൾ. ശാലിനിയ്ക്ക് സംശയം ഇരട്ടിച്ചു. എന്തുകൊണ്ടാവും അമർ, വിഷ്ണുജിയോട് ഇത്രയും കടപ്പെട്ടിരിക്കുന്നത്. അദ്ദേഹമില്ലാതെ ജോലി ചെയ്യാൻ കഴിയാത്തത് എന്താണ്?

“ഇത്രയും വിജയം നേടിയിട്ടും ആത്മവിശ്വാസം ഇല്ലാത്തതെന്താണ്? ഇങ്ങനെ എത്രനാൾ പോകും. അമറിന് സിനിമ ഇല്ലാത്ത ഒരു കാലം വന്നാൽ എന്തു ചെയ്യും” ശാലിനിയുടെ ആശങ്കകളും സംശയങ്ങളും മനസ്സിൽ മുടികെട്ടി നിന്നു.

നീരജ് സാഹബ് ഒരു വലിയ ഫിലിം പ്രൊജക്ട് ആരംഭിച്ചിരിക്കുകയാണ്. അമർ അദ്ദേഹത്തിന്‍റെ നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായകനായിരുന്നു എന്നുമാത്രമല്ല നീരജിന്‍റെ അടുത്ത സുഹൃത്തുമാണ്.

മുഖ്യകഥാപാത്രം ഇപ്രാവശ്യവും അമർ തന്നെയായിരിക്കും എന്നതിൽ സംശയമില്ല. നീരജിന്‍റെ പുതിയ ചിത്രം അനേക ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. ഈ ചിത്രത്തിൽ നിരവധി വിദേശ കലാകാരന്മാരും ഉണ്ടാകും.

ചിത്രത്തിന്‍റെ സെറ്റ് അതിഗംഭീരമാണ്. പ്രസ്, മീഡിയ എല്ലാവരും വരുന്ന ദിവസം കൂടിയാണ്. അമറിന് അഗ്രഹമുണ്ടായിരുന്നു ഈ ചടങ്ങിൽ ശാലിനിയും വരണമെന്ന്. അമറിന്‍റെ ഷൂട്ടിംഗ് ലൊക്കെഷനുകളിൽ ശാലിനി വളരെ അപൂർവ്വമായിട്ടാണ് പോകാറുള്ളത്. കഴിഞ്ഞ രണ്ടുവർഷമായി പോയിട്ടേ ഇല്ല എന്നു തന്നെ പറയാം. വിഷ്ണുജി ആളുകളോട് ഇടപെടുന്ന രീതി ശാലിനിക്ക് ഒട്ടും ഇഷ്ടമല്ല. നീരജും അമറും ആവശ്യപ്പെട്ടതുകൊണ്ട് ഇപ്രാവശ്യം ശാലിനി ആ പരിപാടിയ്ക്ക് പോകാൻ തീരുമാനിച്ചു. എല്ലാ തയ്യാറെടുപ്പുകളായി.

വിദേശ കാലാകാരന്മാരുൾപ്പെട്ട എല്ലാ ആർട്ടിസ്റ്റുകളും എത്തിക്കഴിഞ്ഞു. സെറ്റ് തയ്യാറായി. ഷൂട്ടിംഗ് ആരംഭിച്ചിട്ടില്ല. വിഷ്ണുജി എത്തിയിട്ടില്ല. പല പ്രാവശ്യം ഫോൺ ചെയ്തു, വണ്ടിയും അയച്ചു. എന്നിട്ടും അദ്ദേഹം എത്തിയിട്ടില്ല. സിനിമയുടെ മുഹൂർത്തം കുറിച്ചതുമായുള്ള അതൃപ്തിയാണ് കാരണം.

കുറേ കാത്തുനിന്നശേഷം അമർ തന്നെ വിഷ്ണുജിയെ ഫോൺ ചെയ്തു. മറുവശത്ത് ഭാര്യ മാലതിയാണ് ഫോണെടുത്തത്.

“ഞാനെന്ത് ചെയ്യാനാണ് സഹോദരാ. വിഷ്ണുജിയോട് പറഞ്ഞുമടുത്തു. രാവിലെ തന്നെ മദ്യസേവയിലാണ്”

ശാലിനിയുടെ മനോനില വളരെ മോശമായി. ഇത്രയും വലിയ നായകനാണ്. ഈ ആളുകളൊക്കെ അമറിനെക്കുറിച്ചെന്ത് ചിന്തിക്കും. ഇത്രയും കഴിവുകെട്ട ആളോ? ആത്മവിശ്വാസമില്ല?

എന്തായാലും ശാലിനിയെ ഞെട്ടിച്ച് അമർ വിഷ്ണുജി വരാതെ തന്നെ തന്‍റെ ജോലി തുടങ്ങി,

“നീ ഗംഭീരമായി തുടങ്ങി” നീരജ് അമറിനെ കെട്ടിപ്പിടിച്ചു.

മറ്റു വിദേശകലാകാരന്മാരും അമറിനെ അഭിനന്ദിച്ചു.

മേക്കപ്പ് റൂമിലെത്തിയശേഷം ശാലിനി അമറിനെ അഭിനന്ദിച്ചു.

“അദ്ദേഹമില്ലാതെ തന്നെ എത്ര ഭംഗിയായിട്ടാണ് അമർ അഭിനയിക്കുന്നത്. എന്തിനാണ് പിന്നെ ഇങ്ങനെയൊരാളെ സഹിക്കുന്നത്?”

“അദ്ദേഹമില്ലെങ്കിലും എനിക്ക് വർക്ക് ചെയ്യാൻ പറ്റും. അതെനിക്കറിയാം ശാലൂ”

“എന്നിട്ടെന്താണ് അത് ചെയ്യാത്തത്”

“ശാലു, ആ മനുഷ്യൻ… ജീവിതത്തിൽ ഒന്നും നേടിയിട്ടില്ല. എന്‍റെ സ്റ്റാർഡത്തിലാണ് അദ്ദേഹം ജീവിക്കുന്നത്. അത് അദ്ദേഹത്തിൽ നിന്ന് തട്ടിയെറിയപ്പെട്ടാൽ അദ്ദേഹം തകർന്നുപോകും. ആ കുടുംബവും. അദ്ദേഹം ആയിരുന്നല്ലോ എന്‍റെ തുടക്കകാലത്ത് ഒരുപാട് സഹായിച്ചത്. അതൊക്കെ മറക്കാൻ പറ്റുമോ?. തീർച്ചയായും പലപ്പോഴും അദ്ദേഹത്തിന്‍റെ പിടിവാശി പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. നമുക്കിടയിലും അതുണ്ടാകുന്നുണ്ട്.”

“ശരിയല്ലേ?”

ശാലിനി സ്തബ്ധയായി അമിറിനെ നോക്കി നിന്നു.

ഇതെല്ലാം കേട്ട് നീരജ് സാഹബ് അടുത്തേക്ക് വന്നു. പിന്നെ മെല്ലെ പറഞ്ഞു.

“ചേച്ചി. ഈ കാര്യങ്ങളൊക്കെ ഞങ്ങൾക്കും മനസ്സിലാവും. വിഷമിക്കാതെ”

ശാലിനിയ്ക്ക് അപ്പോൾ ശരിക്കും അഭിമാനം തോന്നി. അതെ. ഞാനൊരു നല്ല മനസ്സുള്ള മഹാനടന്‍റെ ഭാര്യയാണ്.

സാഗരസംഗമം ഭാഗം- 10

ഒരിക്കൽ എന്‍റേതു മാത്രമായിരുന്ന ആ മുറിയിലെ ഓരോ വസ്തുവും എന്നെ ഏതോ ഓർമ്മകളിലേയ്ക്കു മാടി വിളിക്കുന്നതായി തോന്നി. ഞാനുറങ്ങിയിരുന്ന കട്ടിൽ, ഞാനുപയോഗിച്ചിരുന്ന മേശ, ബുക്ക് ഷെൽഫ് എല്ലാം അതേ പടി നിലനിർത്തിയിരിക്കുന്നു.

തെക്കോട്ടു തുറക്കുന്ന ജനൽ, അവിടെ തളിർത്തു നിൽക്കുന്ന മാവ്. താഴെ വീണു കിടക്കുന്ന ഇനിയും വാടാത്ത മാമ്പൂക്കൾ എന്നിലെ നഷ്ടസ്വപ്നങ്ങളെ ഉണർത്തുന്നുവോ? എന്‍റെ ഓർമ്മകളിൽ മുല്ലപ്പൂ സുഗന്ധം വിരിയിച്ചു കൊണ്ട് പടർന്നു കിടക്കുന്ന മുല്ലച്ചെടി ഒരിക്കൽ കൂടി എന്‍റെ ഹൃദയത്തിൽ രാഗമഴ പെയ്യിക്കുകയാണോ?

ഫഹദ് സാർ ഇപ്പോഴെവിടെയായിരിക്കും? ഭാര്യയും മക്കളുമൊക്കെയായി സുഖമായി കഴിയുകയായിരിക്കുമോ? അതോ എന്നെയോർത്ത് ഏതോ നഷ്ട സ്വർഗ്ഗത്തിൽ സ്വയം നഷ്ടപ്പെട്ട് കഴിയുകയാണോ? ഇവിടെ ഈ അന്തരീക്ഷത്തിൽ കഴിയുമ്പോൾ ആ ആത്മാവിന്‍റെ തേങ്ങലുകൾ എങ്ങു നിന്നോ അലയടിച്ചെത്തുന്നതായി എനിക്കനുഭവപ്പെടുന്നു.

“എന്താ താൻ സ്വപ്നം കാണുകയാണോ? ഈ മുറിയും, പരിസരവും പഴയ ഓർമ്മകൾ തന്നിലുണർത്തുന്നതായി തോന്നുന്നുണ്ടോ.”

നരേട്ടന്‍റെ വാക്കുകൾ കേട്ടുഞെട്ടി ഉണർന്നപ്പോൾ മാത്രമാണ് ഞാനിത്ര നേരവും ജനാലയ്ക്കൽ തന്നെ നിൽക്കുകയായിരുന്നു എന്നോർത്തത്. ജാള്യത തോന്നി. നരേട്ടൻ എന്തു വിചാരിച്ചു കാണും?

ഒരിക്കലും ഇനി തട്ടിയുണർത്തുകയില്ലെന്നു കരുതി ഉള്ളിന്‍റെ ഉള്ളിൽ കുഴിച്ചു മൂടിയിരുന്ന ഓർമ്മകൾ. ഒരു ശവക്കല്ലറയിൽ നിന്നെന്നപ്പോലെ അവ പൂർവ്വാധികം ഊർജ്ജസ്വലതയോടെ ഉയിർത്തെഴുന്നേറ്റു തുടങ്ങിയത് നരേട്ടനും മനസ്സിലാക്കിയിരിക്കുന്നു. അല്ലെങ്കിലും എന്‍റെ ഹൃദയം വായിക്കുവാനുള്ള കഴിവ് ഇന്ന് മറ്റാരെക്കാളും നരേട്ടൻ സ്വായത്തമാക്കിയിട്ടുണ്ടല്ലോ എന്ന് ഞാനോർത്തു. നിരീക്ഷണപാടവമുള്ള ആ കണ്ണുകൾക്കു മുന്നിൽ ഒന്നും എനിക്ക് ഒളിക്കാനാവുകയില്ലെന്നും ഞാൻ പഠിച്ചു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും പറഞ്ഞു.

“ഓ… ഞാൻ വെറുതെ കാറ്റുകൊള്ളാൻ നിന്നതാണ് നരേട്ടാ… അല്ലാതെ…” അർദ്ധോക്തിയിൽ വിരമിച്ച് നിറഞ്ഞു തുടങ്ങിയ കാതരമിഴികളുയർത്തി ഞാൻ നരേട്ടനെ നോക്കി.”

“ഉം… താൻ കള്ളം പറയാൻ പഠിച്ചു തുടങ്ങിയിരിക്കുന്നു. ഒരു കാര്യം മറക്കണ്ട താൻ ഒരദ്ധ്യാപികയാണ്. ഞാൻ വിരമിച്ച ഒരദ്ധ്യാപകനും. വിദ്യാർത്ഥികളെ കപടതയിൽ നിന്നുമകറ്റി നേർവഴി കാണിച്ചു കൊടുക്കുന്നവരാണ് നമ്മൾ…”

“എനിക്കു മാപ്പുതരൂ നരേട്ടാ… ഞാൻ… ഞാൻ എല്ലാം മറന്നു കഴിഞ്ഞതായിരുന്നു. പക്ഷേ ഈ അന്തരീക്ഷവും പരിസരവും ആ ഓർമ്മകൾ എന്നിൽ വീണ്ടുമുണർത്തുന്നു. ഞാനെന്തു ചെയ്യാനാണ്?” ഞാനാ മാറിൽ വീണു തേങ്ങിക്കൊണ്ടു പറഞ്ഞു.

“ശരി…ശരി… എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്. നമുക്കീ നാട്ടിൽ അധികം നിൽക്കണ്ട. എത്രയും വേഗം നമുക്കിവിടെ നിന്നു മടങ്ങാം. മാത്രമല്ല തനിക്കിനി ലീവും അധികമില്ലല്ലോ…”

നരേട്ടൻ എന്നെ സമാശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞു. പക്ഷേ എന്‍റെ മനസ്സ് ഒരു വടംവലിയിൽ മുഴുകി. ചെകുത്താനും കടലിനും നടുക്കെന്നപോലെ ഉഴറി.

ഇവിടെ നിന്നാൽ ഫഹദ് സാറിന്‍റെ ഓർമ്മകൾ എന്നെ വീണ്ടും ചുട്ടു പൊള്ളിക്കും. പക്ഷേ പോകാതിരുന്നാൽ ഒരു ജന്മം മുഴുവൻ ഞങ്ങൾക്കായി ഉഴിഞ്ഞു വച്ച അമ്മയോടുള്ള കടപ്പാടുകൾ നിറവേറ്റാൻ കഴിയാതെ പോകും. രണ്ടു ദിനമെങ്കിലും അമ്മയുടെ സമീപം നിന്ന് രോഗ ശുശ്രൂഷകൾ ചെയ്യണമെന്ന എന്‍റെ മോഹം. മൂത്തപുത്രി എന്ന നിലയിൽ എന്‍റെ കടമ കൂടിയാണത്. എന്തു ചെയ്യേണ്ടു എന്നറിയാതെ നിലക്കൊണ്ട എന്നോട് നരേട്ടൻ വീണ്ടും പറഞ്ഞു.

“തന്‍റെ മനസ്സിലെ കൺഫ്യൂഷൻ എനിക്കു മനസ്സിലാകുന്നുണ്ട്. തനിക്ക് അമ്മയെ ശുശ്രൂഷിക്കണമെന്നുണ്ടെങ്കിൽ ഒരാഴ്ച കൂടി നമുക്കിവിടെ താമസിയ്ക്കാം. അതിനുശേഷം ഡൽഹിയിക്കു മടങ്ങാം.”

ഉള്ളു കൊണ്ട് അവിടെ നിന്നു പറന്നു പൊങ്ങാൻ വെമ്പൽ കൊള്ളുമ്പോഴും അമ്മയോടുള്ള കടമ നിർവ്വഹിക്കുവാൻ ഞാൻ തയ്യാറായി. ഇത്തരം അനുഭവങ്ങൾ എനിക്കു പുതുമയല്ലല്ലോ. അല്ലെങ്കിൽ തന്നെ ഇതുപോലെ ഹൃദയവും, തലച്ചോറും ചുട്ടുപൊള്ളുന്ന അനേകം രാത്രികൾ ഞാനീ മുറിയിൽ കഴിച്ചു കൂട്ടിയിട്ടുള്ളതോർത്തു.

അച്‌ഛൻ എനിക്കായി സൃഷ്ടിച്ച തടവറയിൽ അമ്പേറ്റു വീണ ഇണപക്ഷിയുടെ വേപഥുവോടെ പിടഞ്ഞു തീർന്ന രാവുകൾ. ഒരിറ്റു ദാഹജലത്തിനായി വേഴാമ്പലിനെപ്പോലെ മനസ്സും ശരീരവും കൊതിച്ച നാളുകൾ. കരുണയുടെ ഒരു കൊച്ചു നീരുറവയ്ക്കായി കൈനീട്ടിയ പകലുകൾ. അപ്പോഴൊക്കെ ആരും കാണാതെ അമ്മ അനുജത്തിമാരുടെ കൈയ്യിൽ എനിക്കുള്ള ആഹാരം കൊടുത്തയ്ക്കാൻ ശ്രമിച്ചിരുന്നു.

എന്നാൽ അച്‌ഛന്‍റെ സൂക്ഷ്മ ദൃഷ്ടിക്കു മുന്നിൽ അമ്മയുടെ ആ ശ്രമങ്ങളെല്ലാം മിക്കപ്പോഴും പരാജയപ്പെടുകയായിരുന്നു. അച്‌ഛന്‍റെ നിഷ്ഠൂരമായ നീതിപീഠത്തിനു മുന്നിൽ ഒരു കുറ്റവാളിയെപ്പോലെ തലതാഴ്ത്തി നിന്ന അമ്മ ഒടുവിൽ പട്ടിണി കിടന്ന് മരിക്കാറായെന്നു തോന്നിയപ്പോൾ അച്‌ഛനില്ലാത്ത നേരത്ത് രണ്ടും കൽപിച്ച് എന്നെ തുറന്നു വിട്ട അമ്മയും അനുജത്തിമാരും.

ഓർമ്മയുടെ കല്പടവുകളിലിരുന്ന് അവർക്കായി കൃതജ്ഞതയുടെ പൂച്ചെണ്ടുതെറുക്കുകയായിരുന്നു ഞാൻ. “എന്താ ചേച്ചി, ഇവിടെ ഒറ്റയ്ക്കിരിക്കുന്നത്. മുറിയിൽ അമ്മ ചേച്ചിയെ അന്വേഷിക്കുന്നുണ്ട്.” ഇളം തെന്നൽ ശിരസ്സു തലോടുമ്പോൾ ഞാൻ മുല്ലത്തറയിലാണെന്നറിഞ്ഞു. മായയുടെ ശബ്ദം തൊട്ടുണർത്തിയപ്പോൾ ഞെട്ടലോടെ ഞാൻ മുഖം തിരിച്ചു.

“എന്താ ചേച്ചീ… ചേച്ചീ പഴയ ഓർമ്മകളിൽ മുഴുകിയിരിക്കുകയാണെന്നു തോന്നുന്നു. ഇനിയും അതൊക്കെ മറക്കാറായില്ലെ ചേച്ചീ…”

തന്‍റെ നനഞ്ഞ കവിൾത്തടങ്ങളിൽ നോക്കിക്കൊണ്ട് മായ ചോദിച്ചു. അപ്പോഴാണ് ഞാൻ ഇതുവരെ കരയുകയായിരുന്നു എന്നോർത്തത്.

“ഇല്ല മോളെ… ഇവിടെ എത്ര ശ്രമിച്ചിട്ടും ഓർമ്മകൾ അതിന്‍റെ സ്നേഹപാശം കൊണ്ട് എന്നെ ബന്ധിതയാക്കുകയാണ്. ഒരുപക്ഷേ തള്ളിക്കളയാൻ ശ്രമിക്കുന്തോറും അതെന്നെ കൂടുതൽ കൂടുതൽ വരിഞ്ഞു മുറുക്കുന്നു.” മനസ്സു പറഞ്ഞു.

“ചേച്ചിയ്ക്കറിയോ? ഫഹദ് സാർ രണ്ടാമതും വിവാഹം കഴിച്ചുവെങ്കിലും ആ ഭാര്യയെ ഉപേക്ഷിച്ചു ആ ബന്ധത്തിൽ അദ്ദേഹത്തിന് കുട്ടികളുമുണ്ടായില്ല.”

എന്ത്? ആ വാക്കുകൾ എന്നെ അൽപം ഞെട്ടിക്കുക തന്നെ ചെയ്‌തു. ഒരു പക്ഷേ എന്‍റെ ഓർമ്മകൾ അദ്ദേഹത്തെ ഇന്നും വേട്ടയാടുന്നുണ്ടെന്നല്ലെ അതിനർത്ഥം. അല്ലെങ്കിൽ ആ ദാമ്പത്യബന്ധം അദ്ദേഹത്തിന് തുടരാൻ കഴിയാതിരുന്നത് എന്തു കൊണ്ടാണ്? അരുത് സാർ… ഈ ശാപജന്മത്തെ ഓർത്തിരുന്ന് അങ്ങയുടെ വിലപ്പെട്ട ജീവിതം അങ്ങ് പാഴാക്കരുത്. അങ്ങനെ ഉറക്കെ വിളിച്ചു പറയണമെന്നുണ്ടായിരുന്നു. പക്ഷേ ആരോടാണ് ഞാനിതു പറയേണ്ടത്??

എന്‍റെ മനസ്സ് എത്ര ഉറക്കെ അലറിയാലും അതീ ശൂന്യതയിൽ വലയം പ്രാപിക്കുകയേ ഉള്ളൂ. ചുറ്റിനു വലയം ചെയ്യുന്ന ഇരുട്ടിനെ തുറിച്ചു നോക്കി ഞാനിരുന്നു. അപ്പോൾ മായ എന്‍റെ കൈപിടിച്ച് കൊണ്ട് ക്ഷണിച്ചു.

“വരൂ… ചേച്ചീ… ഇവിടിങ്ങനെ ഒറ്റയ്ക്കിരിക്കേണ്ട. നമുക്ക് അമ്മയുടെ അടുത്തേയ്ക്കു പോകാം. അമ്മ കുറേനേരമായി ചേച്ചിയെ അന്വേഷിക്കുന്നു.”

ഒരു പ്രതിമ കണക്കെ മായയെ പിന്തുടർന്ന് ഞാൻ നടന്നു. ഒടുവിൽ അമ്മ കിടക്കുന്ന മുറിയിലെത്തുമ്പോൾ പെട്ടെന്ന് നരേട്ടനെക്കുറിച്ചോർത്തു മായയോടു ചോദിച്ചു.

“നരേട്ടനെവിടെ മോളെ… അദ്ദേഹത്തെ അല്പനേരമായല്ലോ കണ്ടിട്ട് അദ്ദേഹം ഇവിടുണ്ടാകുമെന്നാണ് ഞാൻ കരുതിയത്.”

“നരേട്ടൻ നടക്കാനിറങ്ങിയതാണ് ചേച്ചീ… ചേച്ചീയോടു പറഞ്ഞിട്ടാണ് അദ്ദേഹം പോകുന്നതെന്നു പറഞ്ഞു.”

ശരിയാണ്, നരേട്ടൻ എന്നെ സമാശ്വസിപ്പിച്ച ശേഷം നടക്കാനിറങ്ങുകയാണെന്ന് പറഞ്ഞിരുന്നു. എന്നാൽ ഓർമ്മകളിൽ മുങ്ങിത്താണ് ശ്വാസം മുട്ടി പിടഞ്ഞിരുന്ന ഞാൻ അതൊന്നും കേട്ടില്ല എന്നതാണ് സത്യം. എങ്ങിനെയോ, അർദ്ധപ്രജ്ഞയായി ഞാൻ മുല്ലത്തറയിൽ എത്തിച്ചേരുകയായിരുന്നു. ഏതോ ഓർമ്മകൾ എന്നെ അങ്ങോട്ടേയ്ക്ക് നയിക്കുകയായിരുന്നു എന്നു പറയുന്നതാവും ശരി.

“എന്താ മീര മോളെ നീ വല്ലാതെ ഇരിക്കുന്നത്. ഇവിടെ പഴയ ഓർമ്മകൾ നിന്നെ വല്ലാതെ ശ്വാസം മുട്ടിയ്ക്കുന്നുണ്ടെന്നു തോന്നുന്നു.”

നരേട്ടനെപ്പോലെ അമ്മയും എന്‍റെ മനസ്സ് വായിച്ചെടുക്കാൻ കഴിവുള്ള വ്യക്‌തിയാണ്.

“എല്ലാം മറക്കണം കുട്ടീ… മറവി പലപ്പോഴും മനുഷ്യന് ഒരനുഗ്രഹമാണ്. പ്രത്യേകിച്ച് ഭൂതകാലം നമ്മെ വേട്ടയാടുമ്പോൾ.”

“ശരിയാണ് അമ്മേ… എല്ലാം മറക്കുവാൻ പഠിച്ചു തുടങ്ങിയതായിരുന്നു ഞാൻ. പക്ഷേ ഒരു നെരിപ്പോടിലെന്നപ്പോലെ ഓർമ്മകൾ ഇപ്പോഴും അണയാതെ കിടക്കുന്നു എന്ന് ഞാനറിയുന്നത് ഇപ്പോഴാണ്.

അന്ന് അമ്മയും മായയും മഞ്ജുവും എന്നെ തടവറയിലെ അർദ്ധ പട്ടിണിയിൽ നിന്നും രക്ഷിച്ചില്ലായിരുന്നുവെങ്കിൽ ഞാനിന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. ഇപ്പോൾ തോന്നുന്നു അതായിരുന്നു ഭേദം എന്ന്.

അന്ന് ഞാൻ മരിച്ചിരുന്നുവെങ്കിൽ, ഫഹദ്സാറും കുറെ കഴിയുമ്പോൾ എന്നെ മറന്നേനെ. ഇന്നിപ്പോൾ എല്ലാ സുഖഭോഗങ്ങളുടെയും നടുവിൽ ജീവിക്കുമ്പോഴും ആ ആത്മാവിന്‍റെ വേദന ഒരു ശാപം പോലെ എന്നെ പിന്തുടരുന്നു.

ഞങ്ങളുടെ രാഹുൽ മോനെ ഞങ്ങൾക്കു നഷ്ടപ്പെടുത്തിയത് ആ മനസ്സിന്‍റെ ശാപഫലമാണെന്നു ഞാൻ വിശ്വസിക്കുന്നു. എന്തൊക്കെ പീഢനങ്ങൾ നേരിട്ടപ്പോഴും ഞാൻ ഫഹദ് സാറിനു വേണ്ടി അന്ന് ഉറച്ചു നിൽക്കേണ്ടതായിരുന്നു. എങ്കിൽ ഇന്നിപ്പോൾ എന്നെ നെരിപ്പോടിലെന്നപ്പോലെ ഉരുക്കിത്തീർക്കുന്ന ഈ കുറ്റബോധത്തിൽ നിന്നും എനിക്ക് മോചനം ലഭിക്കുമായിരുന്നു.

“എല്ലാം വിധിയാണു കുഞ്ഞെ… ഒന്നും നമ്മളല്ല തീരുമാനിക്കുന്നത്.?എല്ലാം ഈശ്വര ഹിതം. നീ ഫഹദ്സാറിന്‍റെ ഒപ്പമല്ല നരന്‍റെ ഒപ്പമാണ് ജീവിക്കേണ്ടതെന്ന് ഈശ്വരൻ നേരത്തെ തീരുമാനിച്ചിരുന്നു കുട്ടീ…”

“അല്ല അമ്മേ… അപ്പറഞ്ഞതിൽ ഞാൻ വിശ്വസിക്കുന്നില്ല. വരും വരായ്മകൾ കുറെയൊക്കെ മനുഷ്യ സൃഷ്ടിയാണ്. അന്ന് ഈശ്വരനല്ലാ അച്ഛനാണ് എന്‍റെ കാര്യത്തിൽ തീരുമാനം എടുത്തത് അല്ലെങ്കിൽ ഞാനും ഫഹദ്സാറും തമ്മിലുള്ള വിവാഹംബന്ധം ഒരിക്കലും മുറിയ്ക്കപ്പെടുമായിരുന്നില്ല.

“ശരിയാണ് കുഞ്ഞെ… ഒക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ… ഇന്നിപ്പോൾ പഴയതെല്ലാം മറക്കുക. നീയിന്ന് ഒരമ്മയും മുത്തശ്ശിയുമായിക്കഴിഞ്ഞു. പിന്നെ നീ ആരേയും വഞ്ചിച്ചു എന്ന കുറ്റബോധം വേണ്ട. നരനും എല്ലാം അറിയാമാരുന്നല്ലോ നിന്നെ വിവാഹം കഴിക്കുമ്പോൾ…”

“ശരിയാണമ്മേ… ആ മനസ്സിന്‍റെ മഹത്വമാണ് എന്നെ ഇത്രത്തോളം എത്തിച്ചത്. എങ്കിലും ഇന്നിപ്പോൾ ഇവിടെ നിൽക്കുമ്പോൾ ഞാനറിയാതെ പഴയതെല്ലാം എന്നിലേയ്ക്കു കടന്നു വരുന്നു. ഈ വീട്ടിലെ ഓരോ മണൽത്തരിയും എന്നെ പലതും ഓർമ്മിപ്പിക്കുന്നു. എനിക്കു വല്ലാതെ ശ്വാസം മുട്ടുന്നതു പോലെ. ഫഹദ്സാറിന്‍റെ കൈയ്യൊപ്പു പതിഞ്ഞ ഓട്ടോഗ്രാഫ്. ഫഹദ് സാറിന്‍റെ വധുവായപ്പോൾ ഞാനണിഞ്ഞിരുന്ന വിവാഹ വസ്ത്രം. എല്ലാമെല്ലാം പഴയ ഓർമ്മകളിലേയ്ക്കു എന്നെ നയിക്കുന്നു. ഓർമ്മകൾക്കും മരണത്തിനുമൊന്നും സ്‌ഥലകാല ബോധമില്ലല്ലോ അമ്മേ…”

“ശരിയാണു കുഞ്ഞെ… നിന്‍റെ വേദന എനിക്കു മനസ്സിലാകുന്നുണ്ട്. നിന്നെ ഇങ്ങനെ എന്‍റെ കാൽക്കീഴിലിരുന്ന് കണ്ണീരൊഴുക്കുന്നവളായി കാണാനല്ല ഞാനാഗ്രഹിച്ചത്. നിങ്ങളുടെയൊക്കെ ചിരിക്കുന്ന മുഖം കണ്ട് സന്തോഷത്തോടെ മരിക്കാനാണ്… അതിനു മാത്രമാണു കുഞ്ഞെ നിന്നെ ഈ അവസാന കാലത്തു കാണണമെന്ന് ഞാനാഗ്രഹിച്ചത്.”

നിറഞ്ഞൊഴുകുന്ന അമ്മയുടെ കണ്ണുകൾ കണ്ടപ്പോൾ മാത്രമാണ് ഞാൻ അമ്മയെ വേദനിപ്പിക്കുകയായിരുന്നുവെന്നോർത്തത്. ഈ അവസാന കാലത്ത് അമ്മയെ വേദനിപ്പിക്കുവാനായിട്ടാണ് ഞാനിങ്ങോട്ട് വന്നതെന്നോർത്തപ്പോൾ കുറ്റബോധം തോന്നി.

“എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല അമ്മേ… എന്നോടു ക്ഷമിക്കൂ. എനിക്കു മാപ്പു തരൂ.”

ആ കാലുകളിൽ കെട്ടിപ്പിടിച്ച് മാപ്പിരക്കുമ്പോൾ ഒരിക്കൽ കൂടി അമ്മയുടെ പഴയ മീരയാകുവാൻ ഞാനൊരു ശ്രമം നടത്തുകയായിരുന്നു.

അന്നും അതിന്‍റെ പിറ്റേന്നും ഞാൻ പൂർണ്ണമായും പഴയ കോളേജ് കുമാരിയാകുവാൻ, അമ്മയുടെ പഴയ മീരമോളാകുവാനുള്ള ശ്രമത്തിലായിരുന്നു. ഊർജ്‌ജസ്വലയായ ആ പഴയ പെൺകുട്ടിയെ എന്നിലേയ്ക്കാവാഹിക്കുവാനുള്ള ആ ശ്രമത്തിൽ ഞാൻ കുറെയൊക്കെ വിജയിച്ചു എന്നു തന്നെ പറയാം. അമ്പതു പിന്നിട്ട് മുത്തശ്ശിയായിക്കഴിഞ്ഞ ഈ കാലഘട്ടത്തിൽ അത് ആത്യന്തം ശ്രമകരമായിരുന്നു, എങ്കിലും അമ്മയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് രോഗശുശ്രൂഷ ചെയ്യുന്നതിൽ ഞാൻ ഒട്ടൊക്കെ വിജയിച്ചു.

അമ്മയെ അത് ഏറെ സന്തോഷിപ്പിച്ചു. എന്നിലെ മാറ്റം കണ്ട് വിസ്മയം പൂണ്ട് അമ്മ പറഞ്ഞു.

“മീരമോളെ… നീയിപ്പോൾ എന്‍റെ പഴയ ചുണക്കുട്ടി തന്നെയായിരിക്കുന്നു. ഇങ്ങനത്തെ എന്‍റെ മീരമോളെ കാണുന്നതാണ് എനിക്കിഷ്ടം.”

അമ്മയുടെ വാക്കുകളിൽ സന്തോഷം തുടിച്ചു നിന്നു. പത്തുമാസം ചുമന്ന് പ്രസവിച്ചു വളർത്തിയ അമ്മയ്ക്കു വേണ്ടി ഇത്രയെങ്കിലും ചെയ്‌തില്ലെങ്കിൽ ഞാനൊരു മകളാവുകയില്ലെന്നു തോന്നി.

എന്നിലെ മാറ്റം നരേട്ടനടക്കം മറ്റെല്ലാവരേയും സന്തോഷിപ്പിച്ചു.

“താനിപ്പോഴാണ് എന്‍റെ പഴയ മീരയായത്. കഴിഞ്ഞ ദിവസങ്ങളിലെ തന്നിലെ ആ നനഞ്ഞ മട്ട് എനിക്കൊട്ടും പിടിക്കുന്നുണ്ടായിരുന്നില്ല മീര.”

നരേട്ടൻ സന്തോഷത്തോടെ എന്നെ ചേർത്തു നിർത്തി പറഞ്ഞു.

രാവിലെ കുളിച്ച് അമ്പലത്തിൽ പോയി പ്രസാദമണിഞ്ഞു വന്ന എന്നെ അദ്ദേഹം ചേർത്തണച്ച് നെറ്റിയിൽ മുത്തം നൽകി കൊണ്ട് പറഞ്ഞു. “നിന്‍റെ ശ്രീത്വം തുളുമ്പുന്ന ഈ മുഖത്തെ പ്രസന്നത എനിക്ക് മരിക്കുന്നതു വരെ കാണണം.” ഞാൻ കൈകൊണ്ട് ആ ചുണ്ടുകൾ പൊത്തി എന്നിട്ടു പറഞ്ഞു.

“അരുത്… നരേട്ടാ… മരണത്തെ ഓർമ്മിപ്പിക്കുന്ന ഒന്നും അങ്ങ് പറയുകയില്ലെന്നെനിക്ക് വാക്കു തന്നിരിക്കുന്നതാണ്.”

(തുടരും)

കാണിക്കായ് ഒരു മൺചിരാത് ഭാഗം- 2

ഇനിയൊരക്ഷരം മിണ്ടരുത് രണ്ടുപേരും. മീനുവക്കൻ രുക്കുവിനെ പരിശോധിച്ചു. ഉറക്കത്തിലും പേടിയോടെ അവൾ ഏങ്ങലടിച്ചു. ശരീരം വെട്ടിവിറച്ചു. കുഞ്ഞിന്‍റെ കിടപ്പുകണ്ടപ്പോൾ മീനുവക്കന് സഹിച്ചില്ല.

കണ്ണുകൾ നിറഞ്ഞു. കുഞ്ഞിന്‍റെ മുഖം മുഴുവനും ചുവന്നു തിണർത്തു കിടക്കുന്നു. കീഴ്ച്ചുണ്ട് ഒരൽപം മുറിഞ്ഞ് വീർത്തിരിക്കുന്നു. കരഞ്ഞപ്പോൾ വാ പൊത്താൻ ശ്രമിച്ചിട്ടോ എന്തോ കവിളിൽ നഖങ്ങൾ കൊണ്ട് ആഴത്തിൽ പാടുണ്ട്.

“ഈശ്വരാ… ദേവീകടാക്ഷം കൊണ്ട് കുഞ്ഞിന്… തക്കസമയത്ത് പുരുഷൂനെ ഇവിടേയ്ക്ക് പറഞ്ഞുവിട്ടത് ദേവി തന്നാ. കുഞ്ഞിനൊന്നും പറ്റീട്ടില്ല. നിങ്ങൾ വിഷമിക്കുകയൊന്നും വേണ്ട.”

“ഈ സംഭവത്തെക്കുറിച്ച് ആരോടും ഒന്നു പറയണ്ട. നിങ്ങളും മറന്നു കളഞ്ഞേക്കുക. വീട്ടിൽ ആരുമില്ലാത്തപ്പോൾ മുതിർന്ന ആൺകുട്ടികളെ വീട്ടിനകത്ത് കേറ്റരുത്. കേട്ടല്ലോ രണ്ടുപേരും. ഇതൊരു പാഠമായിരിക്കട്ടെ.”

മീനുവക്കൻ പോയിക്കഴിഞ്ഞതോടെ ഭാമിനി വീണ്ടും തേങ്ങിക്കരച്ചിൽ തുടങ്ങി. അവളിൽ ദേഷ്യം പതഞ്ഞു പൊങ്ങി വന്നു.

ആ തെണ്ടിച്ചെക്കനെ എനിക്കിനി കാണണ്ട. അവനെ വെറുതെ വിടരുത്. അവളുടെ സമനില വല്ലാതെ തെറ്റിയിരുന്നു.

പുരുഷു പെട്ടെന്ന് പിടഞ്ഞെഴുന്നേറ്റ് പുറത്തേയ്ക്ക് പോയി. ഇരുട്ട് അയാൾക്ക് പിന്നിൽ പടിപ്പുര വാതിലടച്ചു.

ക്ഷേത്രനടയടച്ച് വീട്ടിലേയ്ക്ക് മടങ്ങിയ പൂജാരി പുരുഷുവിനെ വഴിയിൽ കണ്ടു.

ഇന്ന് പുരുഷൂനെ അത്താഴപൂജയ്ക്ക് കണ്ടില്ലല്ലോ…

പുരുഷു ഒന്നും കാണുകയോ കേൾക്കുകയോ ചെയ്തില്ല. അയാൾ എങ്ങോട്ടെന്നില്ലാതെ നടന്നു. അന്ന് രാത്രി അയാൾ മടങ്ങി വന്നില്ല.

പിറ്റേന്ന് പുരുഷൂന്‍റെ ജീവനറ്റ ശരീരം കായൽക്കരയിൽ നിന്നും കിട്ടി. ആരോ ചവിട്ടിത്താഴ്ത്തിയതു പോലെ മുഖം കായൽച്ചളിയിൽ ചതഞ്ഞിരുന്നു.

എന്തു സംഭവിച്ചൂന്ന് ആർക്കുമറിയില്ല. പുരുഷൂന് അപസ്മാരത്തിന്‍റെ അസുഖമുണ്ടായിരുന്നത് കൊണ്ട് പോലീസ് ആ വിധത്തിൽ അതെഴുതിത്തള്ളി.

ചോദിക്കാനും പറയാനും അന്വേഷിക്കാനും ആരുമില്ലായിരുന്നു. ജീവിതത്തിൽ ആഘാതങ്ങൾ എവിടന്നൊക്കെ എത്ര പെട്ടെന്നാണ് കടന്നു വരിക. മാനസികനില തെറ്റിയപോലെ ഭാമിനി മന്ദിച്ചിരുന്നു. പകച്ചു പോയ ഒരമ്മ.

മടിയിൽ തിരിച്ചറിവില്ലാത്ത മൂന്നു പെൺകുഞ്ഞുങ്ങൾ.

ഭാമിനിയുടെ ബോധക്കാഴ്ചകളിൽ അവൾക്കറിയാം പുരുഷു മരിച്ചത് അസുഖം കൊണ്ടല്ലാ ആരോ അയാളെ അപായപ്പെടുത്തിയതാണെന്ന്. ഉൾവിളികൾ അവളോട് പറഞ്ഞു.

വിശാഖൻ… അവൻ എന്തെങ്കിലും ചെയ്‌തു കാണുമെന്ന് ഭാമിനി ഉറച്ചു വിശ്വസിച്ചു. കാരണം പിറ്റേന്ന് മുതൽ വിശാഖനെ ആരും കണ്ടിട്ടില്ല.

അവൻ നാടുവിട്ടു പോയെന്ന് പലരും പറഞ്ഞു. കാരണങ്ങൾ ചിക്കിച്ചികയാൻ ആരും താൽപര്യപ്പെട്ടില്ല.

മൂന്നു പെണ്മക്കളുടെ അമ്മ. ഇരുപത്തിയഞ്ചു വയസ്സു മാത്രം പ്രായമുള്ള ഭാമിനി.

അവൾ വിധവയായിരിക്കുന്നു. സമുദായാചാരപ്രകാരം അവൾ മുടി വടിച്ച് തലമുണ്ഡനം ചെയ്‌ത് കാവിയുടുക്കേണ്ടതാണ്. പൂവും കരിവളയും അവൾക്ക് നിഷിദ്ധം. ഭാമിനി കണ്ണീർ തോരാതെ മൗനിയായിരുന്നപ്പോൾ മീനുവക്കൻ അതിന് വിഘ്നം നിന്നു. അവളുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണം അവർ ഏറ്റെടുത്തു. സ്വജാതിക്കാർ വഴക്കിട്ടു പോയി.

കനിവ്, അതായിരുന്നു മീനുവക്കന്‍റെ കൂട്ടായ്മ. അഭ്യസ്ഥവിദ്യരായ കുറേ പേരുടെ കൂട്ടായ്മ. വിധവകൾ, അനാഥകൾ, ലൈംഗിക തൊഴിലാളികൾ, മക്കളുപേക്ഷിച്ച വൃദ്ധർ, പീഢിതർ, മാനസിക സമനിലതെറ്റിയ ആളുകൾ. അവർക്കൊക്കെ വേണ്ടിയിട്ടുള്ള ഒരു സന്നദ്ധ സംഘടന എന്നു പറയാം.

സമൂഹത്തിന്‍റെ കറുത്ത വശങ്ങളിലേക്കുള്ള ഉൾനോട്ടം. കാരുണ്യം ഇനിയും വറ്റിയിട്ടില്ലാത്ത കുറേ കരുണാമയികളുടെ താങ്ങും തണലും കൂട്ടായ്മയും കനിവിനുണ്ട്.

കനിവിന്‍റെ കീഴിൽ സംരക്ഷണയിൽ, ജീവിതം കരുപ്പിടിപ്പിക്കാനായി ഭാമിനിക്ക്. മീനുവക്കൻ അവർക്കെല്ലാമായി.

കുട്ടികളെല്ലാം പഠിക്കാൻ മിടുക്കരായിരുന്നു. ആലുവയിലെ ആശ്രമങ്ങളോടു ചേർന്നുള്ള അനാഥമന്ദിരങ്ങളിൽ വയറുനിറയെ ഭക്ഷണം കഴിച്ച് ഉറപ്പുള്ള മേൽക്കൂരകൾക്ക് കീഴിൽ അവർ ഉറങ്ങി. മറ്റുള്ള കുട്ടികൾക്കൊപ്പം പഠിക്കാൻ പോയി.

ഭാമിനിയെ ചികിത്സകൾക്കും കൗൺസിലിംഗിനു മൊക്കെ വിധേയയാക്കിയെങ്കിലും സ്വന്തം വീടു വിട്ട് അവളെങ്ങും പോയില്ല.

പഴയതു പോലെ അയൽ വീടുകളിൽ അടിച്ചുതുടയും പാത്രം കഴുകലുമായി കഴിഞ്ഞു കൂടി. അവധി ദിവസങ്ങളിൽ മാത്രം മക്കൾ മൂന്നുപേരും ഭാമിനിയോടൊപ്പം ഉണ്ടാകും.

വർഷങ്ങൾ കടന്നു പോയത് എത്രപെട്ടെന്നാണ്.

രുക്കു നഴ്സിംഗ് പഠിച്ചിറങ്ങി അമ്മയുടെ കൂടെ താമസിച്ച് ജോലിക്ക് പോയിത്തുടങ്ങി.

ശ്യാമ പ്ലസ് ടു കഴിയാറായി. ചാന്ദ്നി പത്താം ക്ലാസിലുമെത്തി. കുഞ്ഞു പൊട്ടിച്ചിരിയലകളുമായി ആത്മവിശ്വാസവും പ്രസരിപ്പുമുള്ള പെൺകുഞ്ഞുങ്ങൾ വളർന്നു.

രുക്കുവാണെങ്കിൽ ആഴത്തിലുള്ള ഒരു തടാകമായി ആഴക്കടലിലെ അഗാധതയിൽ നിന്നുള്ള ചുഴികളെയും ചുഴലിക്കാറ്റിനെയും സ്വന്തം നെഞ്ചിനുള്ളിലേക്ക് അവാഹിച്ച് അടക്കിപ്പിടിച്ചൊരു ശാന്തത പ്രകടിപ്പിച്ചിരുന്നു.

ഭാമിനിയെ കൊണ്ടായിരുന്നു പ്രശ്നങ്ങൾ.

ജീവിതത്തിലെ ആകസ്മികതകളും ക്രൂരമായ നിരന്തരമായ പരീക്ഷണങ്ങളും ഇരയ്ക്ക് വേണ്ടിയുള്ള വേട്ടക്കാരുടെ പീഡനങ്ങളും, അനുഭവം കൊണ്ട് ഭാമിനിയെ വിരക്തയും വികാരരഹിതയും ക്ഷിപ്രകോപിയുമാക്കി.

ഇടയ്ക്കിടെ ഭാമിനിയുടെ താളം തെറ്റുന്ന അവസ്‌ഥകളിൽ ദൃഢചിത്തതയോടെ അമ്മയെ ശുശ്രൂഷിക്കും. ഭാമിനിയുടെ പിറുപിറുക്കലുകളും കയർക്കലുകളും ശാപച്ചൊരിച്ചിലുകളും കണ്ടില്ലെന്നു നടിച്ച് ജീവിതം പ്രസന്നതയോടെ മുന്നോട്ടു നയിക്കുന്ന അവൾക്ക് കൂടെ കൂട്ടാൻ ഒത്തിരിയൊത്തിരി സ്വപ്നങ്ങളുണ്ടായിരുന്നു.

മീനുവക്കനോട് അവളുടെ സ്വപ്നങ്ങൾ പങ്കുവയ്ക്കും.

മീനുവക്കൻ സ്വന്തം സ്നേഹിതയുടെ മകന്‍റെ വിവാഹാലോചന കൊണ്ടു വന്നപ്പോൾ ഭാമിനിക്കു സമ്മതമായിരുന്നു. ശ്രീറാമിനെ രുക്കുവിനും ഇഷ്‌ടപ്പെട്ടു.

ശ്രീറാം മിടുക്കനാണ്. ഹെവി ഡ്രൈവിംഗ് ലൈസൻസ് എടുത്തിരിക്കുന്നു. ജെസിബി ഓടിക്കാനറിയാം. സർട്ടിഫിക്കറ്റുണ്ട്. പോരാത്തതിന് ബിരുദധാരിയായ ഓട്ടോ ഡ്രൈവർ.

ഗൾഫിലൊരു കമ്പനിയിലെ സ്ഥിരം ഡ്രൈവർ തസ്തികയിൽ ഇന്‍റർവ്യൂ ജയിച്ച് വിസക്ക് കാത്തിരിക്കുന്ന ശ്രീറാമിന് രുക്കു നല്ലൊരു പങ്കാളിയായിരിക്കുമെന്ന് മീനുവക്കൻ കണക്കു കൂട്ടി… പക്ഷേ… അശനിപാതം കണക്ക് വിശാഖന്‍റെ രംഗപ്രവേശം ഓർക്കാപ്പുറത്ത്.

അവന് രുക്കുവിനോടുള്ള പക ഇപ്പോഴും കെടാത്ത കനൽപോലെ…

ഭാമിനിയോടും അവന് പ്രതികാരമുണ്ട്. ഒരു പുഴുത്ത പട്ടിയെപ്പോലെയല്ലേ തന്നെ തല്ലിയിറക്കിയത്? അതും കൂടാതെ കായൽക്കരയിൽ പോയി ഒറ്റക്കിരുന്ന തന്നെ വീണ്ടും ചവിട്ടാൻ വന്നു പുരുഷു. പിടിച്ച് തള്ളി താഴെയിട്ടു. അസുഖത്തിന്‍റെ ലക്ഷണങ്ങൾ തുടങ്ങുന്നതും പുരുഷുവിന്‍റെ വായിൽ നിന്നും നുരയും പതയുമൊക്കെ വരുന്നതു കണ്ടു. മുഖം പൊത്തിയാണയാൾ കായലിലെ ചെളിക്കുണ്ടിലേയ്ക്ക് വീണത്. വേണമെങ്കിൽ തനിക്കയാളെ എടുത്തു പൊക്കാമായിരുന്നു. ആളെക്കൂട്ടി എടുത്തു ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാമായിരുന്നു.

വേണ്ടന്നങ്ങ് തീരുമാനിച്ചു. അയാൾ ജീവിച്ചിരുന്നാൽ തന്നെ അയാൾ ഉപദ്രവിക്കും. നടന്നതെല്ലാം നാട്ടുകാരോട് വിളിച്ചു കൂവും. ഇപ്പോൾ തന്നെ അയാളുടെ മർദ്ദനമേറ്റ് ഒരു വിധത്തിലായി.

അന്ന് വിശാഖൻ എഴുന്നേറ്റ് നേരെ റെയിൽവേ സ്റ്റേഷനിലേയ്ക്ക് കാലുകൾ വലിച്ചു വച്ചു നടന്നു. ഒരു ഒളിച്ചോട്ടമായിരുന്നു അത്.

വീണ്ടും മറ്റൊരു ദുർഗ്ഗാഷ്ടമി നാളിൽ താനിവിടെ ആൾക്കൂട്ടത്തിലൊറ്റയ്ക്ക്. നീണ്ട വർഷങ്ങൾക്കു ശേഷം.

ചെണ്ടമേളക്കാരുടെ താളം കൊഴുത്തു തുടങ്ങി. കലാശക്കൊട്ട്. താലപ്പൊലി ഘോഷയാത്ര മടങ്ങി വന്ന് അമ്പലത്തിലേയ്ക്ക് തിരിച്ചു കയറിത്തുടങ്ങി. പിറകിലെ പൂരപ്പറമ്പിൽ വെടിക്കെട്ടും തുടങ്ങി.

ദൂരെ നിന്നേ ദീപാലങ്കാരപ്രഭയിൽ മുങ്ങിയ പുഷ്പാലങ്കാര രഥം വരുന്നത് ശ്രീറാം കണ്ടു. ആടയാഭരണങ്ങളണിഞ്ഞ ദുർഗ്ഗാദേവി. പ്രകാശപൂരിതമായ തിളങ്ങുന്ന മിഴികളിൽ രക്‌താഭ ജ്വലിക്കുന്നു. ചുവന്ന പട്ടുചേല ചുറ്റിയ ദുർഗ്ഗാദേവി. ആയുധമേന്തിയ കൈകൾ. ശ്യാമയും ചാന്ദ്നിയും പ്രദക്ഷിണ വഴിയിൽ അമ്പലത്തിനുള്ളിലേയ്ക്ക് കയറുന്നത് ശ്രീറാം കണ്ടു. പക്ഷേ, രുക്കുവിനെ ശ്രീറാമിന് കാണാൻ കഴിഞ്ഞില്ല. ഉൾക്കിടിലത്തോടെ ശ്രീറാം പെട്ടെന്ന് വിശാഖനെ തിരക്കി. ഈ ആൾക്കൂട്ടത്തിൽ എവിടെ കണ്ടുപിടിക്കുവാനാണ്? അവനെവിടെ?

ദേവിവിഗ്രഹം വർണ്ണക്കുടകൾ മാറ്റി ശ്രീകോവിലിലേക്ക് രഥത്തോടെ വലിച്ചെടുക്കപ്പെടുന്നത് നിറക്കാഴ്ച. വായ്ക്കുരവകൾ ചെണ്ടമേളത്തെ വിഴുങ്ങി. ശ്രീറാമിന്‍റെ മൊബൈലിൽ പൊടുന്നനെ ഒരു മിസ്ഡ് കോൾ തെളിഞ്ഞു.

രുക്കു…ശ്രീറാം തിരിച്ചു വിളിച്ചു.

പാലം ഇറങ്ങി പച്ചാളത്തേയ്ക്ക് വന്ന് നിൽക്കാമോ. ഞാൻ പാലത്തിനടിയിലൂടെ റെയിൽ മുറിച്ച് കടന്ന് വരാം… രുക്കു കോളവസാനിപ്പിച്ചു. അവളാകെ പരിഭ്രമിച്ചിരിക്കുന്നതു പോലെ തോന്നുന്നു.

ശ്രീറാം തിരക്കിലൂടെ വാഹനമോടിക്കുവാൻ ഏറെ ബുദ്ധിമുട്ടി.

ആളുകൾ ആബാലവൃദ്ധം റോഡിലൂടെ പരന്ന് നിറഞ്ഞൊഴുകുന്നു. അവിടവിടെ പടക്കങ്ങൾ പൊട്ടിച്ചിതറുന്ന ശബ്ദം. ആകാശത്ത് അമിട്ടുകളുടെ വർണ്ണശബളിമ.

ഒരു വിധത്തിൽ തിരക്കിലൂടെ ശ്രീറാം പാലമിറങ്ങി. രുക്കു ഓടിക്കിതച്ച് വന്ന് വണ്ടിയുടെ പിറകിൽ കയറി.

വിട്ടോ ശ്രീറാം. എനിക്കിന്ന് ഡ്യൂട്ടി നൈറ്റാണ്… വൈകിപ്പോയി…അവൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. ഹാഫ്സാരിയും പട്ടുപാവാടയും അവളെ അതിസുന്ദരിയാക്കിയിരുന്നു. മുഖത്ത് പ്രസരിപ്പുണ്ട്. പക്ഷേ കണ്ണുകൾ കലങ്ങിയിരിക്കുന്നു.

കൈയിലെന്താണ്…? ശ്രീറാം അത്ഭുതപ്പെട്ടു. രുക്കുവിന്‍റെ കയ്യിൽ താലമുണ്ട്. കൽവിളക്കിൽ എണ്ണയുണ്ട്. തിരിയുണ്ട്. പാത്രത്തിൽ മുറിത്തേങ്ങയുണ്ട്. പൂവും മലരുമെല്ലാമുണ്ട്. തിരി കത്തിച്ചിട്ടില്ല.

ഞാൻ താലപ്പൊലിക്കായി ഒരുങ്ങുകയായിരുന്നു. ശ്യാമയും ചാന്ദ്നിയും നേരത്തെ തന്നെയിറങ്ങി. വളരെ ആഗ്രഹിച്ച് ശ്രീറാം വരുമെന്ന് പറഞ്ഞതു കൊണ്ട് പ്രത്യേകിച്ചും… എന്നെ പെണ്ണു കാണാൻ വന്ന ദിവസം ഞാനുടുത്ത ഹാഫ്സാരിയും പാവാടയും അണിഞ്ഞു.

ശ്രീറാമിന് ആ വാക്കുകൾ കേട്ടപ്പോൾ സന്തോഷം അടക്കാനായില്ല. അവൻ ഹൃദയമിടിപ്പോടെ അവളെ കേട്ടു.

അപ്പോഴാണ് പുറത്ത് തിണ്ണയിൽ ബഹളം കേട്ടത്. അവിടെ വിശാഖൻ വന്ന് അമ്മയുമായി പിടിയും വലിയും.

വിശാഖൻ അമ്മയെ പൂണ്ടടക്കം പിടിച്ചിരിക്കുന്നു.

എടീ ഭ്രാന്തിത്തള്ളെ, എവിടെ നിന്‍റെ സുന്ദരിമോള്. അവളെ ഞാനൊന്നു കാണട്ട്. മൂത്തുപഴുത്ത് ആപ്പിളു പോലിരിക്കുന്നെന്ന് കേട്ടു. എന്നെ ഈ നാട്ടിന്നോടിച്ചത് അവളാണ്, വെള്ളപ്പിശാച്.

ഭാമിനി വിശാഖനെ തുറിച്ചു നോക്കി. പത്തുപതിനഞ്ചു വർഷം മുമ്പ് ഇതു പോലൊരു ദുർഗ്ഗാഷ്ടമിനാളിൽ കയറി വന്ന് എന്‍റെ കുഞ്ഞിനെ നശിപ്പിക്കാൻ ശ്രമിച്ചവൻ. അതേ നാള്. അതേ നേരം. തന്‍റെ പുരുഷൂനെ അപായപ്പെടുത്തിയവൻ. തനിക്ക് അകാല വൈധവ്യം സമ്മാനിച്ചവൻ…

അച്‌ഛനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഭ്രാന്തിളക്കങ്ങൾ അമ്മയ്ക്കുള്ളതാണ്.

ബഹളത്തിനിടയിൽ അമ്മയ്ക്ക് കൈയിൽ തടഞ്ഞത് വാക്കത്തിയാണ്. എടാ പട്ടീ… നീയല്ലെ എന്‍റെ പുരുഷൂനെ കൊന്നത്. നീയല്ലേ… ലക്ഷ്യമില്ലാതെ അമ്മ വാക്കത്തി വീശിക്കൊണ്ടിരുന്നു. അമ്മയുടെ ശക്തിയിൽ വിശാഖൻ ദുർബ്ബലനായി. അമ്മ അവനെ മാന്തിക്കീറുകയായിരുന്നു.

എടാ മൃഗമേ. നീയിനി ജീവിക്കണ്ട. എന്‍റെ മക്കൾക്കും എനിക്കും സ്വസ്ഥമായി ജീവിക്കണം. നീയിനി ഈ നാട്ടിൽ വേണ്ട. ചത്തു പോ…

ഭാമിനി ദുർഗ്ഗയായിത്തീർന്ന് ജ്വലിച്ചു. വെറുപ്പിന്‍റെ, അനുഭവിച്ച ദുഃഖങ്ങളുടെ അനാഥത്വത്തിന്‍റെ കാൽച്ചിലമ്പുകൾ കിലുക്കി അമ്മ തുള്ളുകയാണ്. ഉന്മാദിനിയെ പോലെ.

രുക്കു ഓടിവന്നു അമ്മയെ പിടിച്ചു നിർത്തി.

അമ്മേ… രുക്കു അലർച്ചയോടെ വിളിച്ചു. അമ്മ നിലത്ത് തളർച്ചയോടെ കുത്തിയിരുന്ന് പൊട്ടിക്കരഞ്ഞു.

തിണ്ണയിൽ വിളക്കു കൊളുത്തിയിട്ടില്ലായിരുന്നു. ഇരുട്ട്… പുറത്തെയിരുളിൽ വിശാഖന്‍റെ രൂപം നിന്നാടുകയാണ്.

കാറ്റുപിടിച്ച നിഴൽ പോലെ. ചോരയൊലിക്കുന്ന മുറിവുകളും ചതവുകളും. പൊയ്ക്കോ… എവിടെയെങ്കിലും പൊയ്ക്കോ. ഇനിയിവിടെ കണ്ടുപോകരുത്. രുക്കു വിരൽച്ചൂണ്ടി ആജ്ഞാപിച്ചു.

ഇടവഴിയിലെ ഇരുൾ കറുപ്പിലലിഞ്ഞ് അവൻ രക്ഷപ്പെട്ടോടുന്നത് രുക്കു കണ്ടു.

അപ്പോൾ ശ്യാമയും ചാന്ദ്നിയും.

അവർ അമ്പലത്തിൽ നിന്നെത്തിയിട്ടില്ല. അവരുടെ കൂടെ മീനവക്കനുണ്ടാവും. രുക്കു അത് പറഞ്ഞു ചിരിച്ചു. അവൾക്ക് ഭയമില്ല.?അവൾ ചിരിച്ചപ്പോൾ ഒരു വന്യമായ കാറ്റ് വീശിയടിച്ചതു പോലെ ശ്രീറാമിന് അനുഭവപ്പെട്ടു.

താലത്തിലെ കൊച്ചു മൺചിരാതിലെ എണ്ണ മുറിത്തേങ്ങയിലേയ്ക്കൊഴിച്ചു രുക്കു. തെറുത്തെടുത്ത തിരി അതിലിട്ട് മെല്ലെ കൊളുത്തി വച്ചു. അവളുടെ നീണ്ട വിരലുകൾ എണ്ണയിൽ മുങ്ങി നിവർന്നപ്പോൾ നഖങ്ങളിൽ നിന്ന് രക്‌തകണങ്ങൾ കഴുകിയിറ്റു വീഴുന്നത് തിരിഞ്ഞു നോക്കാതെ തന്നെ ശ്രീറാം കണ്ടു. അവനിൽ ഒരു നടുക്കം ഉണ്ടായി.

കനത്ത മൗനം. മൗനം മാത്രം.

ശ്രീറാം ശാന്തനായി ഡ്രൈവിംഗിൽ തന്നെ ശ്രദ്ധിച്ചു.

ഗോശ്രീ നടപ്പാതയിലും നിറയെ ആളുകളാണ്. രാത്രിയിലെ വിളക്കു കാലുകളിലെ മങ്ങിയ വെളിച്ചത്തിൽ നിഴലുകളെ പോലെ… ചലിക്കുന്ന നിഴലുകൾ.

പിറകിൽ രുക്കുവിന്‍റെ അമർത്തിയ തേങ്ങലുകൾ… ഇപ്പോൾ വന്യത നീങ്ങിയിരിക്കുന്നു. പകരം തികച്ചും ശാന്തമായ കായലലകളോടൊപ്പം വീശുന്ന കുളിർക്കാറ്റു പോലെ നേർത്തു നേർത്തു തേങ്ങലുകൾ അലിഞ്ഞു പോവുന്നു.

മുകളിൽ ഉദിച്ചുയർന്ന നീലനിലാവ്. താഴ്ന്നു താഴ്ന്നു വരുന്ന നക്ഷത്രങ്ങളുടെ മിന്നാമിനുങ്ങുകൂട്ടം. ആകാശപ്പന്തൽ പോലെ… ആശുപത്രിയുടെ മുന്നിൽ ഓട്ടോ നിന്നു.

രുക്കു യാത്ര പറഞ്ഞില്ല. ആശുപത്രി വാതായനങ്ങൾക്കപ്പുറത്തെ നിയോൺ വെളിച്ചത്തിലേയ്ക്ക് അവൾ നടന്നു മറഞ്ഞു. ഓട്ടോറിക്ഷയുടെ പിറകിലെ സീറ്റിൽ അവൾ കൊളുത്തി വച്ച എണ്ണത്തിരിയിട്ട പൂത്താലം മടക്ക യാത്രയിൽ ശ്രീറാം അമ്പലനടയിൽ കാണിക്ക വച്ചു.

(അവസാനിച്ചു)

കാണിക്കായ് ഒരു മൺചിരാത് ഭാഗം- 1

മഞ്ഞക്കുളി ഘോഷയാത്രയും ചെണ്ടമേളക്കാരും കടന്നു പോയതിന് ശേഷമാണ് കാട്ടുങ്കൽ അമ്പലത്തിൽ നിന്ന് വിശേഷാൽ ദേവി വിഗ്രഹമേറ്റിയ പുഷ്പാലംകൃത രഥം പുറത്തേയ്ക്ക് എഴുന്നള്ളിയത്.

പ്രദേശത്തെ സർവ്വമാന ജനങ്ങളും ഉത്സവത്തിനെത്തിയിട്ടുണ്ട്. കൂടുതലും സ്ത്രീ ജനങ്ങൾ. തിളങ്ങുന്ന പട്ടുവസ്ത്രങ്ങളുടുത്ത് താലമേന്തിയ പെൺകുട്ടികൾ. സായാഹ്ന വെയിൽ അവരുടെ നാസികാഗ്രത്തിലെ മൂക്കുത്തികളെ പകൽ നക്ഷത്രങ്ങളെപ്പോലെ പ്രകാശമാനമാക്കി.

കനകാംബരവും പിച്ചിയും തുളസിക്കതിരുകളും അരികരികു ചേർത്ത് മെടഞ്ഞെടുത്ത മല്ലികപ്പൂമാല തലമുടിയടുക്കുകളിൽ വസന്തം വിരിയിക്കുന്നു.

ദൂരെ നിന്നു തന്നെ നല്ല വാസന. മുല്ലപ്പൂക്കാടുകൾ മൊത്തം പൂത്തിരിക്കുന്നു.

അന്തിച്ചോപ്പിൽ സൂര്യൻ വേമ്പനാട്ടുകായലിലേയ്ക്കിറങ്ങാൻ വെമ്പി നിൽക്കുന്നു.

മൺചിരാതിൽ നിന്നുള്ള എണ്ണത്തിരി വെളിച്ചം മുഖശോഭയേറ്റിയ പെൺകുട്ടികൾ താലമേന്തി നിരന്നു.

അഷ്ടമിനാളിലെ ശീവേലി തീരാറായി. ഇനി ദുർഗ്ഗാപൂജയും കഴിഞ്ഞ് നടയടച്ചതിന് ശേഷമാണ് ക്ഷേത്രത്തിൽ നിന്ന് പറയും പ്രദക്ഷിണവും പുറത്തേയ്ക്ക് പോവുക.

രഥത്തിന് മുന്നിലും പിന്നിലും ചെണ്ടമേളക്കാർ കൊട്ടിക്കേറി. തിരക്ക് വർദ്ധിച്ചിരിക്കുന്നു. ക്ഷേത്രാങ്കണം നിറയെ ഭക്തരാണ്. ധാരാളം പേർ ക്ഷേത്രമതിലുകളിൽ കയറിയിരിക്കുന്നു കാഴ്ച്ചക്കാരെ പോലെ. റോഡിലും തിരക്കേറിയപ്പോൾ വാഹനങ്ങൾ മത്സരിച്ച് ഹോണടിക്കുന്നു.

അമ്പലം വോളണ്ടിയേഴ്സും പോലീസും വഴിതിരിച്ചു വിടുന്ന വാഹനങ്ങൾക്ക് വഴി മുടക്കുന്ന കാഴ്ചകളാണധികവും. അത്രയ്ക്കുണ്ട് ജനപ്രവാഹം.

ശ്രീറാം എത്തിയപ്പോൾ ഘോഷയാത്ര പാലം കേറിത്തുടങ്ങിയിരുന്നു. ഇനി പാലം കയറിയിറങ്ങി കാവ് ചുറ്റിക്കറങ്ങി തിരിച്ചു വരുമ്പോഴേയ്ക്കും രണ്ട് മണിക്കൂറുകൾ എടുക്കും.

രുക്കുവിനെ കാണണമെന്നുള്ള ഉൽക്കടമായ അഭിവാഞ്ച അടക്കാനാവുന്നില്ല ശ്രീറാമിന്. ഉത്സവത്തിന് കാണുമോ എന്ന ചോദ്യത്തിന് താലപ്പൊലിക്ക് ഞാനും അനുജത്തിമാരും മാത്രം ഉണ്ടാകും. അത്താഴപൂജയ്ക്കു ശേഷം അമ്പലത്തിനുള്ളിൽ വച്ച് കാണാം.

അങ്ങിനെയാണ് രുക്കു പറഞ്ഞതെന്നാണ് ഓർമ്മ. എന്തിനാണവൾ കാണാം എന്നു പറഞ്ഞത്?

രുക്കുവുമായുള്ള വിവാഹാലോചന ശ്രീറാം വേണ്ടായെന്ന് വച്ചതിന് ശേഷം തമ്മിൽ കണ്ടതു തന്നെ ആകസ്മികമായിട്ടാണ്.

രണ്ടുനാൾക്കു മുമ്പ്.

പള്ളിമുക്കിലെ മെഡിക്കൽ ഹോസ്പിറ്റലിലെ മുന്നിൽ നിന്ന് ഓട്ടോ റിക്ഷയ്ക്ക് കൈകാണിച്ചപ്പോഴാണ് അത് രുക്കുവാണെന്ന് ശ്രദ്ധിച്ചത്. ഓടി വന്ന് അവൾ പിറകിൽ കയറിയിരുന്നപ്പോൾ വല്ലാത്തൊരു അപകർഷതാബോധത്താൽ ശ്രീറാം ചുരുങ്ങിപ്പോയി.

രുക്കുവിന്‍റെ വിവാഹാലോചന കൊണ്ടുവന്നത് ശ്രീറാമിന്‍റെ അമ്മയുടെ സ്നേഹിത മീനുവക്കൻ വഴിയാണ്.

മീനുവക്കന്‍റെ മേൽനോട്ടത്തിൽ കനിവ് എന്നൊരു സാമൂഹ്യ സംഘടനയുണ്ട്. രുക്കുവും രണ്ടു അനുജത്തിമാരും കനിവിന്‍റെ കീഴിൽ അനാഥാലയങ്ങളിൽ നിന്നാണ് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്, പഠിക്കുന്നത്.

വളരെ നേരത്തെ അച്‌ഛൻ മരിച്ചു. അമ്മയുണ്ട്. അമ്മയ്ക്ക് ഒരൽപം മാനസിക പ്രശ്നങ്ങൾ ഉള്ളതു കൊണ്ട് മീനുവക്കൽ തന്നെയാണ് എല്ലാത്തിനും ഗാർഡിയൻ.

രുക്കു നഴ്സിംഗ് പാസായി. ജോലിക്ക് കയറിയിരിക്കുന്നു. മീനുവക്കന് രുക്കുവിനെക്കുറിച്ച് പറയുമ്പോൾ ആയിരം നാവാണ്.

ശ്രീറാം ബിരുദധാരിയാണെങ്കിലും ഓട്ടോഡ്രൈവർ ആണ്. സ്വന്തമായി രണ്ട് ഓട്ടോറിക്ഷയുണ്ട്. മട്ടാഞ്ചേരിയിൽ സ്വന്തം വീടുണ്ട്. രണ്ട് മൂത്ത പെങ്ങന്മാരെ നല്ല നിലയിൽ കെട്ടിച്ചയച്ചിരിക്കുന്നു. ശ്രീറാമിന്‍റെ അച്‌ഛൻ പലചരക്ക് കട നടത്തുന്നു. ശ്രീറാം ഒരേയൊരു മകൻ.

എല്ലാവർക്കും രുക്കുവിനെ ഇഷ്‌ടപ്പെട്ടതു കൊണ്ട്, വാക്കുറപ്പിച്ച് കല്യാണ നാളും കുറിച്ചായിരുന്നു മടങ്ങിയത്. പക്ഷേ, പിന്നെയപ്പോഴോ കടന്നു വന്ന ആകസ്മികതകൾ… അവയുടെ നീരാളിപ്പിടുത്തങ്ങൾ… രുക്കുവുമായുള്ള ആ ആലോചന ഉപേക്ഷിക്കപ്പെട്ടു.

എല്ലാറ്റിനും കാരണക്കാരനായി എത്തിയത് വിശാഖൻ.

അവന്‍റെ കടന്നു വരവ് അസ്വസ്ഥതയുടെ കടന്നൽ കൂടിളക്കി. രുക്കുവിന്‍റെ ബന്ധുവാണെന്ന് പറഞ്ഞ് മട്ടാഞ്ചേരിയിൽ ശ്രീറാമിന്‍റെ വീട് തപ്പിപ്പിടിച്ച് വന്നവൻ… എല്ലാ കാര്യങ്ങളും അങ്ങനെ തകിടം മറിഞ്ഞു.

കുറെ വർഷങ്ങൾക്കു ശേഷം വിശാഖൻ എത്തിയത് പകയുടെ നെരിപ്പോടിൽ കനലുകളുമായാണ്. ഒരിക്കലും കെടാത്ത കനലുകൾ.

അവൻ വന്ന് ശ്രീറാമിന്‍റെ കുടുംബത്തിലെ ശാന്തത തകർത്തു. ചില പെൺകുട്ടികൾക്ക് കല്യാണത്തിന് മുമ്പ് ഒന്നു രണ്ട് പ്രേമങ്ങളൊക്കെ കാണും. വളരുന്ന പ്രായത്തിൽ പ്രത്യേകിച്ചും. അതൊന്നും സീരിയസ്സായി എടുക്കേണ്ട കാര്യമില്ല. പഴയ കാലമല്ലല്ലോ. ആൺകുട്ടികളെ കണ്ട് ഓടിയൊളിക്കുന്ന അടുക്കളവാതിൽ മറയ്ക്കുള്ളിൽ മറയുന്ന പെൺകുട്ടികളെ ഇക്കാലത്ത് കാണാനില്ല.

നീ അമ്മയോടൊന്നും ഈ വൃത്തിക്കേടുകൾ പറയണ്ട.

ശ്രീറാമിന് രുക്കുവിനെ അത്രയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു. ശ്രീകോവിലിലെ ദേവിയെ പോലെ അവളെ അവൻ നെഞ്ചിലേറ്റിക്കഴിഞ്ഞിരുന്നു. ആ പ്രതിഷ്ഠ ഇളക്കാൻ അവന് താൽപര്യമില്ലായിരുന്നു.

രുക്കുവിന്‍റെ സ്വഭാവഹത്യയിൽ വിശാഖൻ കടിച്ചു തൂങ്ങിക്കിടന്നു. അവൻ ആണയിട്ട് പറഞ്ഞു. അവൾ പിഴയാണ്. ശ്രീറാമിന്‍റെ അമ്മേ, മീനുവക്കൻ ആരുമായിക്കൊള്ളട്ടെ. അവർ നിങ്ങളെ ചതിക്കുകയാണ്. രുക്കുവിനെപ്പോലെ ഒരു അലമ്പിനെ നിങ്ങളുടെ വീട്ടിൽ കയറ്റാനെ കൊള്ളില്ല. ഒരിക്കൽ ഗർഭിണിയായതാണ്. ആരും അറിയാതെ അത്…

പറഞ്ഞത് പൂർത്തിയാക്കാൻ കഴിയാതെ കള്ളച്ചുമയാൽ മുഖം മറിച്ച് വിശാഖൻ. അവന്‍റെ കെട്ടിച്ചമയ്ക്കലുകൾ കള്ളമാണെന്ന് വിശാഖന്‍റെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. ശ്രീറാമിന്‍റെ കൈതരിക്കുന്നുണ്ടായിരുന്നു. രംഗം വഷളാവുന്നതു മനസ്സിലാക്കി അവൻ വേഗം സ്കൂട്ടായി.

അമ്മയും പെങ്ങന്മാരും കരയാൻ തുടങ്ങി. അച്‌ഛൻ ചോദിച്ചു നാട്ടിൽ വേറെ കുട്ടികളില്ലേടാ… പേരുദോഷം കേൾപ്പിച്ചതിനെ തന്നെ നമുക്ക് വേണോ? നമുക്കീ കാര്യം ഉപേക്ഷിക്കാം കുട്ടാ…

അമ്മ മീനുവക്കനോട് ചോദിക്കൂ… ശ്രീറാം യാചിക്കുകയായിരുന്നു.

അതുവേണ്ട മോനെ. അവൾക്കത് വിഷമമാകും. പിന്നെ നമ്മളെ ചതിച്ചൂലോ എന്ന കുറ്റബോധമുണ്ടാക്കണ്ട…

കുറെയധികം വാദപ്രതിവാദങ്ങൾ!

അമ്മയുടെ കണ്ണീർ പെങ്ങന്മാരുടെ യാചനകൾ. അവസാനം അളിയന്മാർ രുക്കുവിന്‍റെ അമ്മയെ വിളിച്ച് വിവാഹ നിശ്ചയത്തിൽ നിന്ന് ഒഴിയുവാണെന്ന് അറിയിച്ചു. മാത്രമല്ല, വിശാഖൻ പറഞ്ഞ കഥകളൊക്കെ അവരെ അറിയിക്കുകയും ചെയ്‌തിട്ടിപ്പോൾ രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു.

“ഞാൻ ഓടിക്കയറിയതുകൊണ്ട് പെട്ടെന്നാളെ മനസ്സിലായില്ല കേട്ടോ…” ചിരകാല പരിചിതരെ പോലെ രുക്കു…

അവളുടെ ചിരിക്ക് മുന്നിൽ ശ്രീറാമിന് വാക്കുകൾ തൊണ്ടയിൽ വിലങ്ങി ശ്വാസം മുട്ടി ചതഞ്ഞു.

ഏറെനേരത്തെ മാനസിക സംഘർഷത്തിന് ശേഷം മൗനത്തിന്‍റെ തടവറ തല്ലിപ്പൊളിച്ച് അവൻ പുറത്തു വന്നു.

ഈ ഹോസ്പിറ്റലിൽ ആണോ ജോലി ചെയ്യുന്നത്?

അതെ ഇപ്പോൾ ടെംപററിയാണ്. ആറുമാസം കഴിഞ്ഞു. അടുത്തു തന്നെ സ്‌ഥിരമാകും.

വീണ്ടും മൗനം

ശ്രീറാം പെട്ടെന്ന് ആശങ്കയോടെ തിരക്കി. വിശാഖൻ രുക്കുവിന്‍റെ ബന്ധുവല്ലെ, രുക്കുവിന്‍റെ മുഖം വിളറി.

അതെ, അമ്മാവന്‍റെ മകൻ. എന്‍റെ കുട്ടിക്കാലത്തെങ്ങോ നാടുവിട്ടു പോയീന്ന് കേട്ടിട്ടുണ്ട്. ഈയിടെ തിരികെയെത്തീന്നും. എന്നെപ്പറ്റി എന്തെക്കെയോ കഥകൾ മെനയുന്നുവെന്നും അമ്മ പറഞ്ഞു കേട്ടു.

നമ്മുടെ വിവാഹ നിശ്ചയത്തിൽ നിന്നും ശ്രീറാം പിന്മാറിയെന്നറിഞ്ഞു.

ഒരു വിളറിയ ചിരി ശ്രീറാമിന്‍റെ മുഖത്ത് മഞ്ഞളിച്ചു.

“രുക്കു ക്ഷമിക്കണം. ഞാനതൊന്നും വിശ്വസിച്ചിട്ടില്ല. രുക്കുവിനെ മറക്കാൻ എനിക്കു കഴിഞ്ഞിട്ടുമില്ല.”

അവൾ അതിനു മറുപടി പറഞ്ഞില്ല. ചിന്താവിഷ്ടയായി കൈവിരലുകളിലെ നീണ്ടു മനോഹരമായ സ്വന്തം നഖങ്ങളെ താലോലിച്ചിരുന്നു രുക്കു.

പിന്നെ മെല്ലെ പറഞ്ഞു.

“മീനുവക്കൻ വലിയൊരു വടയാൽ വൃക്ഷമായി എന്‍റെ കുടുംബത്തിന്‍റെ മുകളിലുണ്ട്. അതാണഭയം. മീനുവക്കൻ പറഞ്ഞു എന്നോട് ഐഇഎൽറ്റിഎസ് എഴുതിയെടുക്കാൻ. അനുജത്തിമാരെ പഠിപ്പിക്കണം. അമ്മയുടെ ചികിത്സ. വീട് പുതുക്കിയെടുക്കണം. അനാഥാലയങ്ങളുടെ നാലുചുവരുകളിൽ നിന്നുള്ള വിടുതൽ തേടി അമ്മയും മക്കളുമായി സന്തോഷകരമായി, ശാന്തമായി ഒരു ജീവിതം. അങ്ങിനെ ഒത്തിരിയൊത്തിരി സ്വപ്നങ്ങളുടെ നടുവിലാണ് ഞങ്ങൾ. ആത്മവിശ്വാസം മീനുവക്കൻ വേണ്ടുവോളം തരുന്നുണ്ട്.”

“ഓർമ്മകൾ… അലസിപ്പോയ ഒരു കല്യാണാലോചനയുടെ കണ്ണുനനയിക്കുന്ന ഓർമ്മകൾ അത്ര നിസ്സാരമല്ല. നീറ്റലുണ്ടെങ്കിലും മറക്കാൻ ശ്രമിക്കുന്നു ഞാൻ. ആദ്യമായിട്ടാ, ഒരാളെ ഞാൻ അത്രയ്ക്ക് ഇഷ്ടപ്പെട്ടു പോയത്. നിങ്ങളെ.”

ശ്രീറാമിന് നൊന്തു പോയി. മനസ്സ് പൊള്ളിപ്പിടഞ്ഞു.

കായൽക്കാറ്റിൽ മയങ്ങിക്കിടക്കുന്ന ഗോശ്രീ നടപ്പാത. ഉച്ചനേരമായതു കൊണ്ട് വിജനമാണ്.

പകലിന്‍റെ വെയിൽ നാളങ്ങളിൽ, നീല ജമുക്കാളം വിരച്ചിട്ട ആകാശത്തിനു കീഴിൽ വേമ്പനാട്ടുകായൽ അനന്തതയിലേയ്ക്ക് നീണ്ടു മലർന്ന് കിടക്കുന്നു.

ശ്രീറാം അവിടെ അരികു ചേർന്ന് ഓട്ടോറിക്ഷ നിർത്തി. വണ്ടിയിൽ നിന്നിറങ്ങി.

വിടർന്ന മിഴികൾ അമ്പരപ്പോടെ ശ്രീറാമിനെ നോക്കി.

പിന്നീട്, ഇരട്ടക്കുളങ്ങര റോഡ് തിരിയുന്നിടത്ത് ഒരൽപം ഇടവഴിയേറി രുക്കുവിന്‍റെ വീടിനടുത്തായി ശ്രീറാം അവളെ ഇറക്കി വിട്ടു.

ചാർജ് വാങ്ങാൻ ശ്രീറാം ആദ്യം മടിച്ചെങ്കിലും നിർബന്ധിച്ച് രൂപ അവന്‍റെ കയ്യിൽ കൊടുത്ത്, തിരിഞ്ഞു നോക്കാതെ വീട്ടിലേയ്ക്കുള്ള വഴിയിൽ രുക്കു മറഞ്ഞു.

അതിന് മുന്നേ ശ്രീറാം ഇങ്ങനെ ചോദിച്ചായിരുന്നു.

“ക്ഷേത്രത്തിൽ താലപ്പൊലിക്കുണ്ടാവുമോ?”

ഓടിപ്പോകുന്നതിനിടെ രുക്കുവിന്‍റെ വാക്കുകൾ നേർത്ത നനഞ്ഞ കുളിർക്കാറ്റു പോലെ കാതുകളിലെത്തി. തീർച്ചയായും ഞാനും അനുജത്തിമാരും താലപ്പൊലിക്കുണ്ടാകും. പിന്നീട് അത്താഴ പൂജയ്ക്കു ശേഷം അമ്പല നടയിൽ വച്ച് കാണാം.

വളരെ ആത്മാർത്ഥതയും അർത്ഥ ഗാംഭീര്യവും ആ വാക്കുകൾക്കുണ്ടായിരുന്നു.

“മൊബൈൽ നമ്പറുണ്ടല്ലോ. വിളിക്കുമോ…?”

അതിനവൾ മറുപടി പറഞ്ഞില്ല. ദൂരെ കാഴ്ചവട്ടത്ത് അവളുടെ തേജോമയരൂപം മറഞ്ഞു കഴിഞ്ഞിരുന്നു.

ശ്രീറാമിന്‍റെ ഹൃദയം പടപടാ തുടിച്ചു. രുക്കുവിന് തന്നോട് വെറുപ്പില്ല. അതുമതി…

അവളെ വീണ്ടും വീണ്ടും കാണണമെന്ന മോഹം…

അടക്കാനാവാത്ത അഭിനിവേശം. ശ്രീറാമിന് വരാതിരിക്കാനായില്ല.

ഓട്ടോറിക്ഷായെടുത്തു റോഡിനരികിലേയ്ക്ക് ഒതുക്കിയിടാൻ നോക്കി. എല്ലായിടത്തും വാഹനങ്ങൾ നിറഞ്ഞു കഴിഞ്ഞു. ഇനി ഘോഷയാത്ര മുഴുവൻ പോയതിനു ശേഷം മാത്രമേ വണ്ടിയെടുക്കാൻ കഴിയൂ.

പെട്ടെന്നൊരു യാത്രക്കാരൻ പിന്നിലേയ്ക്ക് വലിഞ്ഞു കയറുന്നത് കണ്ട് ശ്രീറാം പറഞ്ഞു.

“ഈ ട്രാഫിക് ബ്ലോക്കിൽ വണ്ടിയെടുക്കാൻ പറ്റില്ല. ഞാൻ ഓട്ടം നിർത്തിയതാ.”

“ങേ, നീയായിരുന്നോ ശ്രീറാമേ, ഇതു ഞാനാ വിശാഖൻ. അല്ലാ, നീയെന്താ ഇവിടെ.”

അവൻ ഓട്ടോയിൽ തന്നെ ഒന്നിളകിയിരുന്നു.

കസവിന്‍റെ മുണ്ടും ജുബ്ബാ പോലൊരു സിൽക്ക് കുപ്പായവും അവൻ അണിഞ്ഞിരുന്നു. ഉത്സവവേഷം.

കാമം കത്തുന്ന മിഴികളോടെ അവൻ സ്ത്രീകളെ തുറിച്ചു നോക്കി. തികച്ചും ആഭാസനെപ്പോലെ സ്ത്രീജനങ്ങളുടെ ഉടലാഴങ്ങളിലേയ്ക്ക് നോക്കുന്നതും ഗോഷ്ടികൾ പ്രകടിപ്പിക്കുന്നതും കണ്ട ശ്രീറാമിന് അറപ്പു തോന്നി.

തെണ്ടി, വൃത്തികെട്ട ജന്തു. തന്‍റെ ഓട്ടോയിൽ കയറിയിരുന്ന് വായ് നോക്കി രസിക്കുകയാണ്.

താലമേന്തിയ സ്ത്രീകളുടെ പ്രകാശ വർണ്ണ പ്രപഞ്ചത്തിൽ കണ്ണുകൾ മങ്ങി. അമ്പലവിളക്കുകൾ പ്രകാശിച്ചു തുടങ്ങി. സന്ധ്യാദീപങ്ങൾ മുഴുവൻ മിഴികൾ തുറന്നു. പകൽ പോലെ വെളിച്ചം നിറഞ്ഞു.

രുക്കുവിന്‍റെ അനുജത്തിമാർ ശ്യാമയും ചാന്ദ്നിയും താലമേന്തി നീങ്ങുന്നത് ശ്രീറാം കണ്ടു. പക്ഷേ, രുക്കുവിനെ ആ കൂട്ടത്തിൽ കണ്ടില്ല. ഭാമിനിചേച്ചിയേയും കണ്ടില്ല. പുരുഷൻ മരിച്ചതിൽ പിന്നെ ഭാമിനി താലമേന്തിയിട്ടില്ല.

ഭാമിനി അത്ര സുന്ദരിയല്ല. കറുത്തിട്ട് ഒരു സാധാരണ സ്ത്രീ. പക്ഷേ, അവരുടെ മൂന്നു പെണ്മക്കൾ അങ്ങിനെയല്ല. സൂര്യനുദിക്കുന്ന പോലെ. പാൽ വെളിച്ചമുള്ള പ്രഭാതത്തിലെ ഈറൻ നനഞ്ഞ പ്രകൃതി പോലെ അസാധാരണ സൗന്ദര്യമുള്ള കുട്ടികൾ. കുട്ടികൾ അച്‌ഛനെ പോലെയാണെന്ന് മീനുവക്കൻ പറഞ്ഞിരുന്നു.

“എടാ ശ്രീറാമേ, ദേ പോകുന്നു ആ ഭാമിനിയുടെ പെണ്മക്കൾ. എല്ലാം വളർന്ന് മുറ്റി.” വിശാഖന്‍റെ കഴുകൻ കണ്ണുകൾ അവരെ കണ്ടുപിടിച്ചു കഴിഞ്ഞു.

“മൂത്തവളെവിടെ… ആ വെള്ളപ്പിശാച്.”

വിശാഖന്‍റെ ആർത്തി പിടിച്ച മിഴികൾ രുക്കുവിനെത്തേടി ഉഴറുന്നത് കണ്ടപ്പോൾ ശ്രീറാമിന്‍റെ മനസ്സിടിഞ്ഞു.

“അവളെന്ത്യേ? എനിക്ക് അവളെയാ കാണേണ്ടത്.”

അച്ഛനില്ലാത്ത ആ പാവം കുട്ടികളോട് ഇവനിത്ര പകയെന്തിനാണ്?

വിശാഖന്‍റെ മുഖത്തും കണ്ണുകളിലും പ്രതികാരത്തിന്‍റെ തീനാളം ചുവക്കുന്നുണ്ടായിരുന്നു. അവൻ കുട്ടികളെ ഉപദ്രവിക്കുമെന്ന് ശ്രീറാം ഭയന്നു.

“വിശാഖൻ ഓട്ടോയിൽ നിന്നിറങ്ങണം.” ശ്രീറാമിന്‍റെ ശബ്ദം കനത്തു.

“എടാ, നമ്മൾ…”

“അല്ല, നമ്മൾ തമ്മിൽ ഒരു സൗഹൃദവും ഇല്ല. നീ എന്‍റെ ഓട്ടോയിൽ നിന്നിറങ്ങൂ. എനിക്ക് പോകണം.”

ശ്രീറാമിന്‍റെ ഒച്ചയുയർന്നു. മുഖം ചുവന്നു. ചുറ്റും നിൽക്കുന്നവർ ശ്രദ്ധിക്കുന്നുവെന്ന് തോന്നിയപ്പോൾ വിശാഖൻ ചൊടിച്ചു.

“നീ ആളാവുന്നോടാ. ഇതെന്‍റെ നാടാണ്. മട്ടാഞ്ചേരിയല്ല.”

“പോടാ…” ശ്രീറാമിന് കാൽവിരൽ തൊട്ട് നെറുക വരെ പെരുത്തു കയറി.

“വിശാഖാ… നീ പറഞ്ഞ് നാട്ടുകാരറിയണ്ട. നിന്‍റെ കള്ളക്കഥകൾക്ക് പിന്നാമ്പുറത്തെന്തു സംഭവിച്ചുവെന്ന് എനിക്കറിയാം. അതായിരുന്നില്ലെ നിന്‍റെ തുറുപ്പു ചീട്ട്…”

“നീ എന്തറിഞ്ഞു. ആരാണ് നിന്നോട് പറഞ്ഞത്?”

“അവളൊ…? അല്ലേൽ ആ ഭ്രാന്തിത്തള്ളയോ…?”

വിശാഖന് ഹാലിളകിയത് പെട്ടെന്നാണ്. അവന്‍റെ മുഖം കരിവാളിച്ചിരുണ്ടു. കണ്ണുകൾ ചെറുതായി. പിന്നെ ചുവന്ന് തുറിച്ച് വരുന്നതും ശ്രീറാം കണ്ടു.

അവന്‍റെ മർമ്മത്തിൽ തന്നെ ഒരടി കൊടുക്കാൻ കഴിഞ്ഞതിൽ ശ്രീറാം ഉള്ളിൽ സന്തോഷിച്ചു.

“നീ ആരെടാ… ഉവ്വേ..” വിശാഖൻ ഓട്ടോയിൽ നിന്ന് ചാടിയിറങ്ങി ശക്തിയായി ഓട്ടോ പിടിച്ചു കുലുക്കി.

ഏതോ വന്യമൃഗം അവന്‍റെ മനസ്സിൽ സടകുഞ്ഞെഴുന്നേറ്റ് ചുരമാന്തി. അവൻ ഉച്ചത്തിൽ അമറി.

പത്തു പതിനഞ്ച് വർഷങ്ങൾക്കു മുന്നിലേയ്ക്ക്…

അടഞ്ഞു പോയ ബോധധാരയിലേയ്ക്ക് ശക്‌തിയായ ചുഴലിക്കാറ്റിലെന്നവണ്ണം അവൻ വലിച്ചെടുക്കപ്പെട്ടു.

ഇതു പോലൊരു ദുർഗ്ഗാഷ്ടമി നാൾ… അന്ന്…

ചെണ്ടമേളങ്ങൾ പൂർവ്വാധികം ഉച്ചസ്ഥായിയിൽ മുഴങ്ങുന്നു. വാഹനങ്ങൾ അക്ഷമയോടെ ഹോണടിക്കാൻ തുടങ്ങി. ഘോഷയാത്ര പാലമിറങ്ങി കഴിഞ്ഞതോടെ അണകെട്ടി നിർത്തിയിരുന്ന ട്രാഫിക് ജാമിന്‍റെ ഉരുൾപൊട്ടി. ബൈക്കുകൾ, സൈക്കിളുകൾ, ഓട്ടോറിക്ഷകൾ, കാറുകൾ, ബസ്സുകൾ, എല്ലാവർക്കും ജീവൻ വച്ചു.

തലങ്ങും വിലങ്ങും വാഹനപ്പെരുമഴ പെയ്യാൻ തുടങ്ങിയപ്പോൾ ശ്രീറാം ഓട്ടോ സ്റ്റാർട്ടാക്കി കുറച്ച് ദൂരെയൊരിടം തേടി… തിരക്കില്ലാത്ത സ്‌ഥലത്ത് വണ്ടി പാർക്ക് ചെയ്‌തു.

തിരിഞ്ഞു നോക്കിയപ്പോൾ ആളുകളുടെ തിരക്കിൽ വിശാഖൻ കാതുകൾ പൊത്തിപ്പിടിച്ച് ഭ്രാന്തനെപ്പോലെ പാലത്തിനടിയിലേയ്ക്ക് ഓടുന്നത് കണ്ടു. കണ്ടില്ലെന്ന് നടിക്കാനാണ് ശ്രീറാമിന് തോന്നിയത്.

വിശാഖന്‍റെ ചെവിയടഞ്ഞു പോയിരിക്കുന്നു.

ശബ്ദമില്ല. രൂപമില്ല, നിഴലുകളില്ല. ഓടിയൊളിക്കാൻ തനിക്കൊരിടവും ഇല്ല. അവനൊന്നും മറന്നിട്ടില്ല. ശ്രീറാം തകർത്തു കളഞ്ഞത് വലിയൊരു പുകമറയാണ്.

കണ്മുന്നിൽ പുരുഷനമ്മാവന്‍റെ വീട്. ഭാമിനിയമ്മായിയേയും കുട്ടികളേയും ക്ഷേത്രത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോവാനാണ് വിശാഖൻ അന്ന് അവിടെ ചെന്നത്. തിണ്ണയിലും ഇറയത്തും ആരേയും കണ്ടില്ല.

അകത്തു നിന്ന് ചിരിച്ചു കൊണ്ടോടി വരുന്ന രുക്കു. കുളി കഴിഞ്ഞ് നനഞ്ഞ് ചുരുണ്ട മുടികൾ മുഖമാകെ പടർന്നു കിടക്കുന്നു. അഞ്ചുവയസ്സുകാരി രുക്കുവിന്‍റെ അരയിൽ ഒരു കുട്ടിത്തോർത്തു മാത്രം.

“അമ്മ കുളിക്കുവാ…” കുടുകുടെ ചിരിച്ച പെൺകുഞ്ഞിന്‍റെ തുടുത്തു ചുവന്ന കപോലങ്ങൾ. വലിയ നുണക്കുഴികൾ തെളിയുന്നു.

“അണ്ണാ… എന്‍റെ പുത്തനുടുപ്പു കണ്ടോ…?”

അവളെ വാരിയെടുത്ത് നെറ്റിയിൽ ഒരുമ്മ. കട്ടിലിൽ ഒരുക്കി വച്ചിരിക്കുന്ന പുത്തനുടുപ്പ്. പിന്നെ കവിളിൽ പതിയ പതിയെ ഒരുമ്മ കൊടുത്തു. വാത്സല്യത്തിന് കാമം വഴിമാറിയത് പൊടുന്നനെ. ചുറ്റും ആരുമില്ല. കുഞ്ഞിനെ എടുത്ത് മേശപ്പുറത്ത് നിർത്തി. അമർത്തി പൊതിഞ്ഞു പിടിച്ചപ്പോൾ നനഞ്ഞ കുഞ്ഞുമേനിയുടെ സുഖമുള്ള പതുപതുപ്പ്. കൗമാരം പിന്നിട്ട പതിനേഴുകാരന്‍റെ കൗതുകങ്ങൾ.

എന്താണ് ചെയ്യുന്നതെന്ന് തനിക്കു പോലും അറിയില്ലായിരുന്നു. കൊതിയോടെ വാരിപ്പുണർന്നു. ശ്വാസത്തിന് വേഗത കൂടി…

കുട്ടി ഭയന്ന് എതിർപ്പോടെ കരയാൻ തുടങ്ങി ഉറക്കെ.

ബലിഷ്ഠമായ കരവലയത്തിൽ കുട്ടി ശ്വാസം മുട്ടിപ്പിടഞ്ഞു.

“എടാ വിശാഖാ…” നടുവിന് തന്നെ ഒരു ചവിട്ട് കിട്ടി.

“എന്‍റെ കുഞ്ഞിനെ വിടെടാ പട്ടീ…” പുരുഷു ഒരു കൈ കൊണ്ട് കുഞ്ഞിനെ വലിച്ചെടുത്ത് മറുകൈ കൊണ്ട് വിശാഖന്‍റെ മുഖത്ത് ആഞ്ഞടിച്ചു.

ഒരു നിമിഷം, പ്രപഞ്ചം സ്തംഭിച്ചു പോയെന്ന് അവന് തോന്നി. മുറിവേറ്റ വ്യാഘ്രത്തെ പോലെ അവൻ മുരണ്ടു. കണ്ണുകൾ ചുവന്നു.

അകത്തു നിന്ന് ഭാമിനി ഓടിയെത്തി വാവിട്ട് നിലവിളിക്കുന്ന കുഞ്ഞിനെ വാരിയെടുത്തു. കുഞ്ഞിന്‍റെ മുറിഞ്ഞ ചുണ്ടുകളിൽ നിന്ന് രക്‌തം കിനിയുന്നുണ്ടായിരുന്നു. കവിളിലും നെഞ്ചിലുമെല്ലാം പോറലുകൾ… അരയിലെ കുട്ടിത്തോർത്ത് അഴിഞ്ഞു പോയിരുന്നു.

“നന്ദികെട്ട മൃഗമേ… നീയെന്‍റെ കുഞ്ഞിനെ…” പുരുഷു അവന്‍റെ നാഭിക്കിട്ടൊരു ചവിട്ടു കൂടി കൊടുത്തു. രോഷം സഹിക്കാതെ വീണ്ടും തല്ലാൻ വന്ന പുരുഷുവിനെ സർവ്വശക്തിയുമെടുത്ത് തള്ളിമറിച്ചിട്ട് അവൻ ഇരുട്ടിലേയ്ക്കോടി മറഞ്ഞു.

പുരുഷു ഭാമിനിയേയും കുഞ്ഞിനേയും വാരിപ്പുണർന്ന് പൊട്ടിക്കരഞ്ഞു. ഭാമിനിക്ക് ഭയം തോന്നി. ഭയം അധികരിച്ച് അവൾക്ക് ശ്വാസംമുട്ടി. സ്വന്തം കൂടപ്പിറപ്പിന്‍റെ മകൻ. പഠിത്തമൊക്കെ ഉഴപ്പി തേരാപ്പാരാ നടന്നപ്പോൾ പുരുഷു വിളിച്ച് കൂടെക്കൂട്ടിയതാണ്. വീടിനോടു ഒരൽപം വിട്ടുള്ള കെട്ടിടത്തിൽ പുരുഷു സ്വന്തം പപ്പടക്കട നടത്തുകയാണ്. പുരുഷുവിന് ഇടയ്ക്കിടയ്ക്ക് ചുഴലിയുടെ അസ്കിതയുണ്ട്. മരുന്നും കഴിക്കുന്നുണ്ട്.

അയാൾക്ക് അധികം ശരീരാദ്ധ്വാനമമൊന്നും പാടില്ല.

വിശാഖനാണെങ്കിൽ സ്വന്തം വീട്ടിൽ ഒട്ടും അഭിമതനല്ല. അവന്‍റെ അച്‌ഛൻ നേരത്തെ മരിച്ചു പോയി. അമ്മയും രണ്ടാനച്‌ഛനും മാത്രമാണുള്ളത്. രണ്ടാനച്ഛൻ അടിച്ചോടിച്ചപ്പോൾ ഓടി പുരുഷുവിന്‍റെ കാലിൽ വീണതാണ്. സ്വന്തം മകനെ പോലെ ഭാമിനി അവനെ കരുതി. പുരുഷുവിന്‍റെ കടയിൽ തന്നെയായിരുന്നു അവന്‍റെ കിടപ്പും ഇരിപ്പും. പുരുഷുവിന്‍റെ വലംകയ്യായി മാറി. തന്‍റെ മൂന്നു കുഞ്ഞുങ്ങളേയും അവൻ പൊന്നു പോലെ നോക്കുമായിരുന്നു. രുക്കു മാത്രമല്ല താഴോട്ടുള്ള മൂന്നു വയസ്സുകാരി ശ്യാമയും ഒന്നര വയസ്സുള്ള ചാന്ദ്നിയും അവനെ വിസാണ്ണാ എന്ന് സ്നേഹത്തോടെ വിളിക്കാൻ തുടങ്ങിയിരുന്നു.

ഓർക്കുന്തോറും ഭാമിനിയുടെ ചങ്ക് പറിഞ്ഞു പോയി. അവൻ തന്‍റെ കുഞ്ഞിനെ… പുരുഷു വന്ന് കയറിയില്ലായിരുന്നെങ്കിൽ? തന്‍റെ കുഞ്ഞിന്‍റെ ഗതി എന്താകുമായിരുന്നു?

പെറ്റതള്ളയുടെ ദുഃഖം ഭാമിനിക്ക് താങ്ങാനാവുന്നതിലും അധികം. ഹൃദയത്തിന്‍റെ ആഴത്തിലേയ്ക്ക് ഒറ്റപ്പെട്ടു പോയ അവളുടെ മനസ്സിനെ നീരാളികളെ പോലെ എങ്ങോട്ടോ എന്തോ വലിച്ചു കൊണ്ടു പോകുന്നു.

പിടികിട്ടാത്തവണ്ണം ഭാരരഹിതയായ ഭാമിനിയുടെ കടിഞ്ഞാൺ പൊട്ടിത്തകർന്നു, അവളറിയാതെ.

ഭാമിനിക്ക് ഒന്നു രണ്ടു വീടുകളിൽ അടിച്ചുതുടയും പാത്രം കഴുകലുമുണ്ട്. ഭക്ഷണവും അവിടന്ന് കിട്ടും. പോരാത്തതിന് ക്ഷേത്രത്തോടടുത്തായതു കൊണ്ട് അത്താഴപൂജ കഴിഞ്ഞാൽ പുരുഷൂന് പടച്ചോറ് വേറെയും.

ദാരിദ്യ്രമാണേലും ഒരുവിധം തട്ടീം മുട്ടീം കുടുംബം മുന്നോട്ട് കൊണ്ടു പോകുമ്പോഴാണ് ഇടിത്തീ പോലെ.

എന്താണ് പറയുന്നതെന്നു പോലും അറിയാതെ ഭാമിനി പതം പറഞ്ഞ് നില വിളിക്കുന്നുണ്ട്. രാത്രി ഇരുട്ടി.

കുഞ്ഞുങ്ങൾ തിണ്ണയിൽ കിടന്ന് ഉറങ്ങിക്കഴിഞ്ഞു. വാതിൽപ്പടിയിലിരുന്ന് പുരുഷു വിങ്ങിപ്പൊട്ടി. ശരീരത്തിലെ ഞരമ്പുകൾ വലിഞ്ഞുനുറുങ്ങുന്ന വേദന. ഇനി ജീവിക്കണമെന്നില്ല അവർക്ക്. അന്നാ വീട്ടിൽ ആരും ഒന്നും കഴിച്ചില്ല. ഭാമിനിയും പുരുഷുവും നിലവിളികളുടെ ചതുപ്പിലേയ്ക്ക് ആണ്ടിറങ്ങി കൊണ്ടിരുന്നു.

ഇരുട്ട് വീടിനെ മൊത്തം വിഴുങ്ങി കൊണ്ടിരുന്നു. എവിടെയോ മരണത്തിന്‍റെ ഗന്ധം പരക്കുന്നു. മരിക്കണമെന്ന് തന്നെ അവർ തീരുമാനിക്കുന്നു.

പൊടുന്നനെ, പടിപ്പുര വാതിൽത്തള്ളിത്തുറന്ന് ഒരു നീണ്ട നിഴൽ കയറി വന്നു. ഭീതിയോടെ ഭാമിനിയും പുരുഷുവും നോക്കി നിൽക്കെ ആ നിഴൽ മുന്നിലെത്തി. തിണ്ണയിൽക്കയറി വിളക്കിട്ടു.

അടുത്ത വീട്ടിലെ മീനുവക്കനായിരുന്നത്.

ഭാമിനി പണിക്കു പോകുന്ന വീടുകളിലൊന്ന്. മീനുവക്കൻ വിധവയാണ്. മക്കളില്ല. അത്യാവശ്യം സാമ്പത്തിക ഭദ്രതയൊക്കെയുണ്ട് എന്നല്ലാതെ മീനുവക്കൻ ആരാണ്, എന്താണവരുടെ ജോലിയെന്നൊന്നും ഭാമിനിക്കറിയില്ല.

ക്ഷേത്രത്തിലേയ്ക്ക് ആരെയും കണ്ടില്ല. ഇവിടെയെന്താ വിളക്കും വച്ചിട്ടില്ല… മീനുവക്കൻ സംശയത്തോടെ അങ്ങുമിങ്ങും നോക്കി. വെറും ശവങ്ങളെ പോലെ വിളറി വെറുങ്ങലിച്ചിരിക്കുന്ന ഭാമിനിയും പുരുഷുവിനേയും കണ്ട് അവർ അന്തംവിട്ടു. ഈശ്വരൻ പ്രത്യക്ഷപ്പെട്ട നിമിഷമായിരുന്നു അത്.

ഒരാശ്രയത്തിനെന്നോണം ഭാമിനി പൊട്ടിക്കരച്ചിലോടെ മീനുവക്കന്‍റെ കാലിൽ വീണു. പുരുഷു താൻ കാണേണ്ടി വന്ന അരുതായ്മകളുടെ കാഴ്ചകൾ ഒരിക്കൽ കൂടി ഓർക്കാനിഷ്ടപ്പെടാതെ മീനുവക്കനോട് പങ്കുവച്ചു. പലപ്പോഴും പുരുഷു വിറച്ചു കൊണ്ടിരുന്നു. ഭാമിനിയെ പിടിച്ചെഴുന്നേൽപിച്ചു മീനുവക്കൻ.

മഹാമേരു പോലെ അവർ വളരുന്നതായി ഭാമിനിക്ക് തോന്നി.

(തുടരും)

—- at 4.47 am

ഒരു മഞ്ഞുകാലം… അതിരാവിലെ 20-18, ഒരു പോയിന്‍റ് കൂടി എടുത്ത് ഗെയിം സ്വന്തമാക്കണം, അതായിരുന്നു ചിന്ത മുഴുവൻ. സഹകളിക്കാരന് നിർദ്ദേശം നൽകി സെർവ് ചെയ്യാനായി വലതു കോർട്ടിൽ റെഡി ആയപ്പോഴാണ് റോഡിൽ നിന്നും ജനേട്ടന്‍റെ ചോദ്യം…

ഡാ… നിങ്ങളറിഞ്ഞില്ലേ…?

ഇല്ല… എന്ന അർത്ഥത്തിൽ തലയാട്ടിക്കൊണ്ട് ഞാൻ അയാളെ നോക്കി.

ജനേട്ടൻ കാര്യം പറഞ്ഞു.

ആര്…?

ഞാൻ തിരിച്ചു ചോദിച്ചു.

ആാ… എനിക്കറിയില്ല, ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല, ഞാൻ കാണാനും പോയില്ല.

ആരോ ഒരാൾ, ജനേട്ടൻ നടന്നു നീങ്ങിക്കൊണ്ട് പറഞ്ഞു.

എവിടെ…?

കുറച്ചു ഉച്ചത്തിൽ ഞാൻ ചോദിച്ചു.

ആ ഗേറ്റിന്‍റെ വടക്ക് ഭാഗത്ത്…

ജനേട്ടൻ അതും പറഞ്ഞു നടന്നകന്നു.

ഹോ… രാവിലെ തന്നെ, കഷ്ടം… ഞാൻ പിറുപിറുത്തു.

ഈ വിവരം അറിഞ്ഞതും എല്ലാവരും അങ്ങോട്ടേക്ക് ഓടി. വാശിയോടെയുള്ള ഗെയിം ആയിരുന്നു, എന്ത് ചെയ്യാൻ!!!

ഗെയിം നഷ്ടമായ നിരാശയിൽ ഞാനും അവരുടെ പിറകെ് ഓടി.

ഏകദേശം ഒരു 200 മീറ്റർ ദൂരമേയുള്ളൂ ഞങ്ങളുടെ കളി സ്ഥലവും റെയിൽവേ ഗേറ്റും തമ്മിൽ.

ഇന്നലെ പെയ്ത മഞ്ഞു റോഡിനിരുവശവും നനവ് പടർത്തിയിട്ടുണ്ടായിരുന്നു. പുല്ലുകളിലും തെങ്ങോല കൈകളിലും മഞ്ഞിന്‍റെ നനുത്ത സ്പർശം കാണാം. റോഡിലെ ചെറിയ കുഴികളിൽ വെള്ളം നിറഞ്ഞിട്ടുണ്ടായിരുന്നു. ഇന്നലെ രാത്രി മഴ പെയ്തിരുന്നോ?

കൂടെയുള്ളവർ കുറേ മുന്നിലാണ്, ഞാൻ ഓട്ടത്തിന്‍റെ വേഗത കുറച്ചു. സർക്കാർ ജനങ്ങളോടൊപ്പം എന്ന് വിളംബരം ചെയ്യുന്ന ഒരു മതിലെഴുത്ത് ഞാൻ കണ്ടു.

കൂടെ വെള്ള വസ്ത്രത്തിൽ, കൈ ഉയർത്തി ചിരിച്ച് നിൽക്കുന്ന ഫോട്ടോയും.

ഞാൻ കാണാൻ പോകുന്ന ആൾ ഇതൊന്നും കണ്ടിട്ടുണ്ടാവില്ല. ഉണ്ടെങ്കിൽ ഇങ്ങനെ ഒന്നും ചെയ്യില്ലല്ലോ. രാത്രിയിലെ ഇരുട്ടിൽ അയാൾ ഇതൊന്നും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. അല്ലെങ്കിലും മനസ്സിൽ ഇരുട്ട് നിറഞ്ഞാൽ എന്ത് മതിലെഴുത്ത്.!!

എന്ത് പ്രത്യയശാസ്ത്രം.!!

അങ്ങനെ ഞാനും ഗേറ്റിന് അടുത്തെത്താറായി. കുറച്ച് സ്ത്രീകൾ നടന്നു വരുന്നുണ്ടായിരുന്നു. ചെറിയ ക്ളാസ്സുകളിൽ കൂടെ സ്കൂളിൽ പഠിച്ച ഉഷയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഞാൻ ചിരിക്കാൻ ശ്രമിച്ചു. അവൾ എന്നെ കണ്ടപ്പോൾ അന്ധാളിപ്പോടെ നോക്കി. സങ്കടത്തോടെ തല കുമ്പിട്ടു നടന്നുപോയി. എപ്പോഴും കാണുമ്പോൾ ലോഹ്യം പറയാറുള്ളതാണ്. പക്ഷേ ഇന്ന് അവൾക്ക് എന്തുപറ്റി?

ഗേറ്റിന് അടുത്തായി പടിഞ്ഞാറു ഭാഗത്ത് വലിയൊരു പുളിമരവും നെല്ലിമരവും ഇന്നും തല ഉയർത്തി നിൽക്കുന്നു.

സ്കൂളിൽ പഠിക്കുന്ന കാലത്ത് റെയിലിൽ നിന്നും കരിങ്കല്ലുകൾ പെറുക്കി നെല്ലിക്കയും പുളിയും എറിഞ്ഞിട്ടതും, അത് കൂട്ടുകാർക്കൊക്കെ പങ്കിട്ടു കഴിച്ചതും ഓർമ്മയിൽ വന്നു. നെല്ലിക്ക കഴിച്ച് വെള്ളം കുടിക്കുമ്പോൾ ഉണ്ടാകുന്ന ആ ഒരു മധുരം ഈ ഓർമ്മ യിൽ നാവിലെത്തി… അത് നുണച്ചിറക്കി.

റെയിൽവേ ഗേറ്റ് അടച്ചിട്ടുണ്ടായിരുന്നില്ല. റോഡിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും പോകുന്നുണ്ടായിരുന്നു.

ഗേറ്റിന് അൽപം വടക്ക് മാറി ചെറിയ ഒരു ആൾക്കൂട്ടം. കൂട്ടത്തിൽ രണ്ടു പോലീസുകാരും. ഞാൻ അങ്ങോട്ടേക്ക് നടന്നു. എനിക്ക് ആകാംക്ഷയായി, ആരോ കൊത്തിയിട്ട ആ പച്ചോലകൾക്കുള്ളിൽ കിടക്കുന്നത് ആരായിരിക്കും എന്നറിയാൻ.

അത് കണ്ട് തിരിച്ചു വരുന്നവർ ഒക്കെ എന്നെ അദ്ഭുതത്തോടെ ആശ്ചര്യത്തോടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഒന്നും പറയാൻ നിൽക്കാതെ അവർ നടന്നകന്നു.

അടുത്തെത്താറായി… അടുത്തെത്തി, ചിന്നി ചിതറിയ മാംസക്കഷ്ണങ്ങൾ… അറ്റുപോയ കൈകാലുകൾ.

അവയിലെ ചെറുരോമങ്ങൾക്കിടയിൽ രക്തം കട്ട പിടിച്ചിരിക്കുന്നു. അതിനടുത്തായി ഒരു വലിയ കണ്ണട ഉടഞ്ഞു കിടക്കുന്നു.

അരിമണികൾ വിതറിയ പോലെ കാണപ്പെട്ടു.

സമയ ക്ലിപ്തതയില്ലാതെ വരുന്ന ഏതോ ഗുഡ്സ് ട്രെയിൻ ആയിരിക്കണം അയാളുടെ ജീവൻ എടുത്തത്.

ആയിരങ്ങളുടെ വിശപ്പകറ്റാൻ അരിമണിയുമായി പോകുന്ന വണ്ടിക്ക് വേഗത പോരാ എന്ന് കരുതി, വേഗത കൂട്ടാൻ വേണ്ടി അയാൾ ജീവൻ കൊടുത്തതായിരിക്കുമോ…?

ലോഹ കൈകളാൽ വായ്ക്കരിയിടാൻ വിധിക്കപ്പെട്ടവൻ ആയിരിക്കണം.

ആരോ പച്ചോല ഉയർത്തി, ഈച്ചകൾ പറന്നു കളിക്കുന്നു. ശരീരഭാഗങ്ങൾ പെറുക്കി കൂട്ടി വച്ചിരിക്കുന്നു. പിളർന്ന തല, ഇടതു ഭാഗം പൂർണമായും അടർത്തിയെടുത്ത് പോലെ. പാതി തുറന്ന വലിയ കണ്ണുകൾ, അരിമണികൾ പറ്റിപ്പിടിച്ച ചുണ്ടുകൾ, രാത്രിമഴയും മഞ്ഞുമേറ്റ് വിളറിയിരിക്കുന്നു.

മഴയെയും, മഞ്ഞിനേയും, നിലാവിനെയും സ്നേഹിച്ചവൻ ആയിരിക്കണം. തന്നെ കാണാൻ മഴ വരും എന്ന പ്രതീക്ഷയിൽ ആയിരിക്കണം അയാൾ പാതി കണ്ണ് തുറന്ന് വച്ചത്.

അയാൾക്ക് വേണ്ടി മാത്രമായിരിക്കണം ഇന്നലെ രാത്രി മഴ പെയ്തത്. സത്യമാകാം… അയാളുടെ കണ്ണുകളിൽ നോക്കി, ചുണ്ടുകളിൽ ചുംബിച്ചു, പുഞ്ചിരിച്ച് മഴ കടന്ന് പോയിട്ടുണ്ടാകണം.

അവിടെ കൂടിയവരും ആ രണ്ടു പോലീസുകാരും എന്നെ അദ്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു. അതിൽ നിന്നും ഒഴിഞ്ഞു മാറി ഞാൻ വേഗം തിരിച്ചു നടന്നു.

ആ കരിക്കല്ലുകൾക്ക് മുകളിൽ ഞാൻ എന്‍റെ കാൽപ്പാടുകൾ തേടുകയായിരുന്നു. അപ്പോൾ ഗേറ്റിനരികിലെ പുളിമരവും നെല്ലിമരവും എന്നെ നോക്കി കണ്ണീർ പൊഴിച്ച് സങ്കടത്തോടെ ചോദിച്ചു.

ഇന്നലെ രാത്രി നല്ല നിലാവ് ഉണ്ടായിരുന്നില്ലേ?

നിനക്ക് ഞങ്ങളെ വ്യക്‌തമായി കാണാമായിരുന്നില്ലേ?

കല്ലുകൾ എടുത്ത് ഞങ്ങളെ എറിയാമായിരുന്നില്ലേ?

കുട്ടിക്കാലം മുതൽക്കെ നിന്നെ നമുക്ക് അറിയുന്നതല്ലേ… എന്നിട്ടും ഞങ്ങളുടെ മുന്നിൽ വച്ച് തന്നെ ഇങ്ങനെ ചെയ്യണമായിരുന്നോ…?

എവിടുന്ന് കിട്ടി നിനക്ക് ഇത്രയും ധൈര്യം?

അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. ആ ഉടഞ്ഞ കണ്ണടയും പാതി തുറന്ന വലിയ കണ്ണുകളും വിളറിയ ചുണ്ടുകളും എന്‍റേതായിരുന്നുവെന്ന്.

സാഗരസംഗമം ഭാഗം 9

“അമ്മേ… എന്‍റെ അമ്മേ ഒരു നോക്കു കാണുവാൻ ഇതാ ഈ മക്കളെത്തിയിരിക്കുന്നു…” ഹൃദയം ഒരു കടലു പോലെ അലറുന്നത് ഞാനറിഞ്ഞു. ഓട്ടോയിൽ നിന്നിറങ്ങി തറവാട്ടിനകത്തേയ്ക്ക് ഞാൻ ഓടിക്കയറുകയായിരുന്നുന്നോ? പടിക്കെട്ടുകൾ കയറി സിറ്റൗട്ടിലെത്തുമ്പോൾ അവിടെ നനഞ്ഞ മിഴികളോടെ മായ നില്പുണ്ടായിരുന്നു.

“എവിടെ മോളെ അമ്മ? അമ്മയ്ക്കെന്തു പറ്റി?” ഉദ്വേഗത്തോടെയുള്ള എന്‍റെ ചോദ്യം കേട്ടിട്ടാവണം മായ മിഴികൾ തുടച്ച് പറഞ്ഞു.

“അമ്മ അകത്ത് ബെഡ്റൂമിൽ കിടക്കുകയാണ് ചേച്ചി. ബാംഗ്ലൂരിൽ വച്ച് ഒന്നു വീണു. അതിനെത്തുടർന്ന്..” മുഴുമിക്കാൻ കഴിയാതെ അവൾ മൂകയായി നിന്നു. പിന്നെ ഇടറുന്ന വാക്കുകളോടെ തുടർന്നു. അവിടെ ഹോസ്പിറ്റലിയായിരുന്നു കുറെനാൾ. എന്നാൽ വലിയ വ്യത്യാസമൊന്നും കാണാത്തതിനാൽ ഇങ്ങോട്ടു പോരണം എന്ന് അമ്മ നിർബന്ധം പിടിച്ചു. വീഴ്ചയിൽ നട്ടെല്ലിനാണ് പരുക്കേറ്റത്. നേരത്തെ രോഗിയായിരുന്ന അമ്മയെ അത് കൂടുതൽ ബാധിച്ചു. ഇവിടെ വന്ന് ആയുർവേദമൊക്കെ കുറെ നോക്കി. പക്ഷേ കൂടുതൽ കൂടുതൽ സീരിയസ്സായിക്കൊണ്ടിരിക്കുന്നതല്ലാതെ കുറവൊന്നും കാണുന്നില്ല ചേച്ചീ. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. പിന്നെ അകത്തേയ്ക്കു തിരിഞ്ഞു നടന്ന അവളുടെ പുറകേ നടക്കുമ്പോൾ ഹൃദയം കനൽ തീയിലെന്ന പോലെ വെന്തു നീറി.

ഒരു കാലത്ത് അമ്മയായിരുന്നു തനിക്കെല്ലാമെല്ലാം. ഏതു ദുഃഖവും ഇറക്കിവെയ്ക്കാനുള്ള അത്താണി. അച്ഛന്‍റെ ക്രൂരമായ സമീപനത്തിൽ ഞാൻ പിടഞ്ഞപ്പോൾ അകലെ മാറി നിന്നാണെങ്കിലും, കണ്ണീരൊഴുക്കാനും, സ്വയം നീറിയുരുകാനും അമ്മയുണ്ടായിരുന്നു. അന്നൊക്കെ എന്‍റെ വേദനകൾ അമ്മ പങ്കിട്ടെടുത്ത് സമാശ്വസിപ്പിക്കാൻ ശ്രമിച്ചു. പിന്നെ ഞാൻ ഡൽഹിയ്ക്കു പോയപ്പോൾ അകന്നു നിന്നാണെങ്കിലും എല്ലായ്പ്പോഴും എന്‍റെ ദുഃഖങ്ങൾ അമ്മ കണ്ടറിഞ്ഞിരുന്നു. അടുത്തിരുന്ന് ആശ്വസിപ്പിയ്ക്കാനായില്ലെങ്കിലും അകന്നു നിന്ന് എന്‍റെ വേദനകൾ പങ്കിട്ടെടുക്കാൻ അമ്മയ്ക്കു കഴിഞ്ഞു. പലപ്പോഴും കത്തുകളിലൂടെ എന്നെ സമാശ്വസിപ്പിച്ചു.

അച്‌ഛനോടുള്ള വൈരാഗ്യത്താൽ കുടുംബത്തിൽ നിന്നും അകന്നു മാറാനും, പൂർവ്വ – ബന്ധങ്ങളെ മറക്കുവാനും ശ്രമിച്ച എന്നെ സ്നേഹത്തിലൂടെ ആവാഹിച്ച് വലിച്ചടുപ്പിച്ചു കൊണ്ടിരുന്നത് അമ്മയാണ്. എല്ലാമെല്ലാം ഓർത്തപ്പോൾ അമ്മയോടുള്ള എന്‍റെ സ്നേഹം കൂടുതൽ കൂടുതൽ കത്തിജ്വലിച്ചു. വിറയ്ക്കുന്ന കാലടികളോടെ കിടപ്പു മുറിയിലെത്തി നിന്ന എന്നെ, കാളിമ പൂണ്ട രണ്ടു മിഴിയിണകളാണ് വരവേറ്റത്. അമ്മ! കിടക്കയിൽ അനങ്ങാനാവാതെ… സജലങ്ങളായ കണ്ണുകളോടെ എന്നെ നോക്കി കിടക്കുന്നു.

“ങ്ഹാ… നീയെത്തിയോ? നിന്നെക്കാണാതെ മരിക്കേണ്ടി വരുമെന്നാണ് വിചാരിച്ചത്. ഭഗവാൻ കാത്തൂ. നിന്നെ കണ്ടല്ലോ. എന്‍റെ പൊന്നുമോളെ കണ്ടല്ലോ.”

“അതെ അമ്മെ… ഞങ്ങൾ ഗുരുവായൂർക്ക് പോയതായിരുന്നു. തിരികെയെത്തിയപ്പോൾ അമ്മയെ കാണണം എന്നു തോന്നി.”

ആ കിടക്കയ്ക്കരികിലിരുന്നു കൊണ്ട് ഇടറുന്ന മനസ്സോടെ ഞാൻ പറഞ്ഞു.

“അതു നന്നായി മോളെ, എവിടെ എല്ലാവരും? നരനും മറ്റും വന്നില്ലെ?”

ആകാംക്ഷ തുടിയ്ക്കുന്ന അമ്മയുടെ ചോദ്യത്തിനു മുന്നിൽ ആ കരങ്ങളെടുത്ത് മടിയിൽ വച്ചു കൊണ്ടു ഞാൻ പറഞ്ഞു.

“എല്ലാവരുമുണ്ടമ്മേ… നരേട്ടനും, കൃഷ്ണമോളും, ദേവാനന്ദും പിന്നെ ടുട്ടുമോനും അപ്പോഴേയ്ക്കും വാതിൽക്കലെത്തി നിന്ന നരേട്ടനേയും കൃഷ്ണമോളെയും കണ്ട് അമ്മ അമിതാഹ്ലാദത്തോടെ പറഞ്ഞു.

“ങ്ഹാ… എത്രനാളായി എല്ലാവരേയും കണ്ടിട്ട് കൃഷ്ണമോളിങ്ങടുത്തു വന്നേ… മുത്തശ്ശി ഒന്നു നല്ലോണം കാണട്ടെ…”

കൃഷ്ണമോൾ വളരെ പതുക്കെ അമ്മയുടെ അടുത്ത് നടന്നെത്തി ആ കട്ടിലിനു സമീപം നിന്നു.

“മുത്തശ്ശിയ്ക്കെന്തു പറ്റി? ആകെ ക്ഷീണിച്ച് കോലം കെട്ടു പോയല്ലോ? അമ്മയുടെ കൈയ്യിലിരിക്കുന്ന മുത്തശ്ശിയുടെ പഴയ ഫോട്ടോയിൽ മുത്തശ്ശിയെക്കാണാനെന്ത് ഭംഗിയാണ്?”

“മുത്തശ്ശിക്കിപ്പോൾ തീരെ വയ്യാണ്ടായി കുട്ടി. ഇനി അധികകാലമൊന്നും മുത്തശ്ശിയില്ല. അതിനുമുമ്പ് നിങ്ങളെയൊക്കെ കാണാൻ കഴിഞ്ഞുവല്ലോ. അതു തന്നെ വലിയ സമാധാനം.” അതുകേട്ട് കൃഷ്ണമോൾ ചിരിച്ചു കൊണ്ടു പറഞ്ഞു.

“മുത്തശ്ശിയ്ക്കത്ര പ്രായമൊന്നും ആയിട്ടില്ലല്ലോ. മുത്തശ്ശി ഇപ്പോഴും നല്ല ചെറുപ്പമല്ലേ? സ്വീറ്റ് സെവന്‍റീ ഓർ എയിറ്റീ? അതൊന്നും ഇന്നത്തെക്കാലത്ത് മരിയ്ക്കാനുള്ള പ്രായമല്ലല്ലോ മുത്തശ്ശി?”

“അതെയതെ… വയസ്സ് എൺപത്തിയഞ്ചാകുന്നു. ഇനിയും അധികം കിടന്ന് നരകിപ്പിയ്ക്കാതെ അങ്ങ് വിളിച്ചാൽ മതിയായിരുന്നു.”

അൽപം നിർത്തി അമ്മ വീണ്ടും ചോദിച്ചു.

“അല്ല… നരനും നിന്‍റെ ഭർത്താവും കുഞ്ഞുമെല്ലാം അവിടെത്തന്നെ നിൽക്കുകയാണോ? എല്ലാവരോടും എന്‍റെയടുത്തേയ്ക്ക് വരാൻ പറയൂ. ഞാൻ എല്ലാവരേയും ഒന്നു നല്ലോണം കാണട്ടെ.”

വാതിക്കൽ തന്നെ നിന്ന് അമ്മയെത്തന്നെ വീക്ഷിച്ചു കൊണ്ടു നിന്ന നരേട്ടനും, ദേവാനന്ദും കുഞ്ഞിനെയും കൊണ്ട് അമ്മയുടെ സമീപത്തെത്തി നിന്നു.

“അല്ലാ…. വിഷ്ണു നാരായണാ നിയെന്താ വല്ലാതെ ക്ഷീണിച്ചു പോയല്ലോ? നീയിപ്പോൾ ഡോക്ടറെ കാണാറും, മരുന്നു കഴിക്കാറുമൊന്നുമില്ലെ” അമ്മ ഉദ്വേഗത്തോടെ അന്വേഷിച്ചു. അതുകേട്ട് നരേട്ടൻ വ്യാകുല ചിത്തനായി അറിയിച്ചു.”

“എല്ലാം മുറപോലെ നടക്കുന്നുണ്ട് അമ്മേ. പക്ഷേ വയസ്സായില്ലെ. അതിന്‍റെ ക്ഷീണവും കാണും. .”

“എന്തു വയസ്സ്. നിങ്ങളെക്കാൾ എത്രയോ മൂത്ത ഞാനിപ്പോഴാണ് കിടപ്പിലായത്. ഇത്രയും നാൾ വലിയ കുഴപ്പമൊന്നും കൂടാതെ ഓടി നടന്നതാണ്. പക്ഷേ ബാംഗ്ലൂരിൽ വച്ചുണ്ടായ ആ വീഴ്ച അതെന്നെ കിടത്തിക്കളഞ്ഞു. ങ്ഹാ… അങ്ങോട്ടു ചെല്ലാൻ സമയമായെന്ന് ഭഗവാന് തോന്നിക്കാണും. അതിന് വല്ല കാരണവും വേണ്ടേ.” അങ്ങനെ പറഞ്ഞ് അൽപം നിർത്തി അമ്മ നരേട്ടന്‍റെ പുറകിൽ നിൽക്കുന്ന ദേവാനന്ദിനെ സൂക്ഷിച്ചു നോക്കിക്കൊണ്ടു ചോദിച്ചു.

“ആ നിൽക്കുന്നത് കൃഷ്ണമോളുടെ ഭർത്താവും, കുഞ്ഞുമല്ലോ? ഇങ്ങടുത്തു വാ മക്കളെ. മുത്തശ്ശി നല്ലോണം കാണട്ടെ.”

പക്ഷെ മുത്തശ്ശിയുടെ മലയാളം മനസ്സിലാകാതെ നിന്ന ദേവാനന്ദ് അനങ്ങാതെ നിന്നപ്പോൾ കൃഷ്ണമോൾ അടുത്തെത്തി ഹിന്ദിയിൽ അറിയിച്ചു.

“ദേവേട്ടാ… മുത്തശ്ശി വിളിക്കുന്നത് നിങ്ങളെയാണ്. മോനേയും കൊണ്ട് അടുത്തേയ്ക്കു ചെല്ലൂ.”

അതുകേട്ട് ഒരു ചെറുമന്ദസ്മിതത്തോടെ ദേവാനന്ദ് മുത്തശ്ശിയുടെ അടുത്തേയ്ക്ക് നീങ്ങി നിന്നു. അപ്പോൾ കൃഷ്ണമോൾ അറിയിച്ചു.

“മുത്തശ്ശി, ദേവേട്ടൻ പഞ്ചാബിയാണ്. ഹിന്ദിയും പഞ്ചാബിയും മാത്രമേ അറിയൂ…”

“ഓ… അങ്ങിനെയാണോ? അതു ഞാനറിഞ്ഞില്ല. ഏതായാലും കൊച്ചുമോനെ ഞാനൊന്നു കണ്ടോട്ടെ…”

കൃഷ്ണമോൾ ദേവാനന്ദിന്‍റെ കൈയ്യിൽ നിന്ന് ടുട്ടുമോനെ വാങ്ങി മുത്തശ്ശിയുടെ അടുത്തെത്തിപ്പറഞ്ഞു.

“ഇതാ മുത്തശ്ശി. നല്ലോണം കണ്ടോളൂ. മുത്തശ്ശിയുടെ പേരക്കിടാവിനെ.

അവനെക്കണ്ട് അമ്മ നിറകണ്ണുകളോടെ പറഞ്ഞു. “നമ്മുടെ രാഹുൽമോൻ കൊച്ചിലെ ഇരുന്നതുമാതിരിത്തന്നെയുണ്ട്. ഈശ്വരന്‍റെ മായാലീല… അല്ലാതെന്തു പറയാൻ.”

അതുകേട്ട് നരേട്ടന്‍റേയും, എന്‍റേയും കണ്ണുകൾ നിറഞ്ഞു വന്നു. നരേട്ടൻ നിറകണ്ണുകളോടെ പറഞ്ഞു.

“അതെ! രാഹുലിനു പകരം ഈശ്വരൻ ടുട്ടുമോനെ നൽകി ഞങ്ങളെ സമാശ്വസിപ്പിക്കുവാൻ ശ്രമിക്കുകയാണ്. പക്ഷേ അദ്ദേഹം വിളിച്ചു കൊണ്ടു പോയ ഞങ്ങളുടെ പൊന്നുമോനെ തിരിച്ചു നൽകാൻ ഭഗവാനാവുകയില്ലല്ലോ… മനുഷ്യന്‍റെ മുമ്പിൽ പലപ്പോഴും ഈശ്വരനും നിസ്സഹായനായിത്തീരുന്നു എന്നല്ലെ അതിനർത്ഥം.”

“അതെ! മരണത്തെ തോൽപിക്കുവാൻ ഈശ്വരനുമാവുകയില്ല കുഞ്ഞെ. മരണമാണ് ആത്യന്തികമായ സത്യം. തിരശ്ശീലയ്ക്കപ്പുറത്ത് നമ്മുടെ ഊഴമെത്താൻ കാത്തു നിൽക്കുന്ന കാലമെന്ന സത്യത്തെ പലപ്പോഴും നാം തിരിച്ചറിയാതെ പോകുന്നു. മിക്കപ്പോഴും നിഴൽ പോലെ നമ്മുടെ തൊട്ടു മുന്നിൽ നില കൊള്ളുന്ന മരണമെന്ന ആത്യന്തിക സത്യത്തെ തിരിച്ചറിയുന്ന മനുഷ്യന് ഒരിക്കലും തെറ്റുപറ്റുകയില്ല കുഞ്ഞെ… ലൗകീകമായ സുഖഭോഗങ്ങളിൽ മയങ്ങി ജീവിക്കുമ്പോൾ പലപ്പോഴും നമ്മളാ സത്യത്തെക്കുറിച്ചോർക്കുന്നില്ല. ജീവിതം അനന്തമായി നീളുമെന്ന് വിശ്വസിക്കുന്നവർ പലപ്പോഴും ലൗകിക സുഖഭോഗങ്ങൾക്കായി തെറ്റുകളിൽ നിന്ന് തെറ്റുകളിലേയ്ക്ക് വഴുതി വീണു പോകുന്നു.”

അമ്മ ഒരു സന്യാസിനിയെപ്പോലെ വേദാന്ത ചിന്തകൾ ഉരുവിട്ടു കൊണ്ടിരുന്നു. ജീവിതപ്പൊരുളറിഞ്ഞ മരണത്തോടടുത്ത ഒരു വ്യക്‌തിയുടെ മൊഴികളായിരുന്നു അവ. അതുകൊണ്ടു തന്നെ ആ വാക്കുകളുടെ പൊരുൾ എനിക്കും നരേട്ടനും തിരിച്ചറിയാൻ കഴിഞ്ഞു. എന്നാൽ ഞങ്ങളുടെ സമീപം നിന്ന കൃഷ്ണമോൾ അസ്വസ്ഥയായി.

“എന്താ മുത്തശ്ശിയും പപ്പായെയും മമ്മിയെയും പോലെ വേദാന്തിയായി മാറുകയാണോ?” അതുകേട്ടു കൊണ്ടിരുന്ന കൃഷ്ണമോൾ അൽപം നീരസത്തോടെ ചോദിച്ചു.

“അതെ മോളെ… അനുഭവങ്ങളാണ് മനുഷ്യനെ പലപ്പോഴും വേദാന്തിയാക്കി മാറ്റുന്നത്. കുറച്ചു കൂടി പ്രായമാവുമ്പോൾ നിനക്കതു മനസ്സിലാകും.”

അമ്മയുടെ വാക്കുകൾ കൃഷ്ണമോൾക്ക് ദഹിക്കാത്തതു പോലെ തോന്നി. അവൾ പുറം തിരിഞ്ഞ് നടന്നു കൊണ്ടു പറഞ്ഞു.

“ഈ വേദാന്തമൊന്നും എനിക്ക് ദഹിക്കുന്നില്ല മുത്തശ്ശി. ഇങ്ങനെയൊക്കെ ചിന്തിക്കുവാൻ തുടങ്ങിയാൽ ജീവിതമുണ്ടാവുകയില്ല. എനിക്കേതായാലും ഈ വേദാന്തമൊക്കെ കേട്ടു കേട്ടു മടുത്തു. ഞാൻ പോവുകയാണ്.”

അവൾ കുഞ്ഞിനെയുമെടുത്ത് മുറിയ്ക്കു പുറത്തു കടന്നപ്പോൾ അമ്മ വിഷാദമഗ്നമായി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

“അവൾ ചെറുപ്പമല്ലേ? ഇത്തരം കാര്യങ്ങളെ ഉൾക്കൊള്ളാൻ അവൾക്ക് കഴിഞ്ഞെന്നു വരികയില്ല. സാരമില്ല… നിങ്ങൾ അകത്തു പോയി ഡ്രസ്സൊക്കെ മാറ്റി എന്തെങ്കിലും കഴിയ്ക്കൂ. മായമോളെ ഇവർക്കവരുടെ റൂം ഒരുക്കി കൊടുക്കൂ. കുളിക്കുകയോ, എന്തെങ്കിലും ആഹാരം കഴിക്കുകയോ ഒക്കെ ചെയ്ത് യാത്രാക്ഷീണം മാറ്റട്ടെ അവർ…”

ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച് മുറിയിൽ ഒതുങ്ങി നിന്ന മായമോൾ ഞങ്ങളുടെ അടുത്തെത്തിപ്പറഞ്ഞു. “വരൂ ചേച്ചി… നരേട്ടനെയും കൂട്ടി ചേച്ചിയുടെ മുറിയിലേയ്ക്ക് വന്നോളൂ. ഞാനെല്ലാം ഒരുക്കിയിട്ടുണ്ട്.”

മായയുടെ പുറകെ റൂമിലേയ്ക്കു നടക്കുമ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞു കൊണ്ടിരുന്നു.

ഏതോ നടുക്കുന്ന ഓർമ്മകൾ എന്നെ പിന്തുടർന്നെത്തുന്നതായി തോന്നി. ഒരിക്കൽ വിസ്മൃതിയുടെ കയങ്ങളിൽ ഞാനുപേക്ഷിച്ചു പോയ ദുരന്ത സ്മൃതികൾ വീണ്ടും എന്നെ തേടിയണയുകയാണോ?

ഏതോ അനുരാഗ കഥയുടെ ദുരന്തപൂർണ്ണമായ പരിസമാപ്തിയല്ലേ ഇവിടുത്തെ കാറ്റിൽ അലയടിക്കുന്നത്? തടവറയിൽ പീഡിപ്പിക്കപ്പെട്ട ഒരാത്മാവിന്‍റെ തേങ്ങലുകൾ ഇപ്പോഴും ഇവിടെ തങ്ങി നിൽക്കുന്നില്ലേ? വിറപൂണ്ട പാദപതനങ്ങളോടെ നരേട്ടനു പുറകെ ഞാനാ മുറിയിൽ പ്രവേശിച്ചു. ഞങ്ങളെ മുറിയിലാക്കി മായമോൾ തിരിഞ്ഞു നടന്നപ്പോൾ ഞാനാ മുറിയാക വീക്ഷിച്ചു.

ആ മുറിയിലെ ഓരോ വസ്തുവും മനസ്സിന്‍റെ ഉള്ളറകളിൽ മരിക്കാതെ സൂക്ഷിച്ച ഏതോ സ്മരണകളിലേയ്ക്കു മനസ്സിനെ വീണ്ടും വീണ്ടും ക്ഷണിച്ചു കൊണ്ടിരുന്നു. സുഗന്ധം പൂശിയ ഓർമ്മകളുടെ നറുമണം ഒരിക്കൽ കൂടി ഇന്ദ്രിയങ്ങളെ കുളിരണിയിച്ചു. അറിയാതെ വാർഡ്രോബിനടുത്തേയ്ക്ക് കാലുകൾ നടന്നെത്തി. ആരോ തന്നെ അങ്ങോട്ടേയ്ക്ക് നയിച്ചു എന്നു പറയുന്നതാവും ശരി.

വാർഡ്രോബിന്‍റെ താക്കോൽ അപ്പോൾ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ അതിന്‍റെ കീഹോളിൽത്തന്നെയുണ്ടായിരുന്നു. ഒരു നിമിഷം വാതിൽ വലിച്ചു തുറന്ന ഞാൻ സ്തംബ്ധയായിപ്പോയി. ഇന്നും പുതുമ മങ്ങാതെ അതിൽ സൂക്ഷിച്ചിരിക്കുന്ന എന്‍റെ കല്യാണ വസ്ത്രങ്ങൾ. ഏതാനും ദിവസം ഉമ്മയുടെ ആഗ്രഹമനുസരിച്ച് മുസ്ലീം വധുവായിക്കഴിഞ്ഞ എന്നെ അദ്ദേഹത്തിന്‍റെ ഉമ്മ അണിയിച്ചൊരുക്കിയപ്പോൾ ഞാനണിഞ്ഞ ആഭരണങ്ങൾ കസവുതട്ടം, പിന്നെ ഏതാനും കുപ്പിവളകൾ… എല്ലാമെല്ലാം പുതുമ മങ്ങാതെ അതേപടി സൂക്ഷിച്ചിരിക്കുന്നു. മനസ്സിനുള്ളിൽ ഒരായിരം മാലപ്പടക്കങ്ങൾ പൊട്ടിച്ചിതറി. അത് സന്തോഷത്തിന്‍റെയോ അതോ സന്താപത്തിന്‍റെയോ എനിക്കു തന്നെ നിശ്ചയമില്ലെന്നു തോന്നി.

പിന്നെ ഡ്രോയ്ക്കുള്ളിൽ ഫഹദ്സാറിന്‍റെ കൈയ്യൊപ്പു പതിഞ്ഞ ഓട്ടോഗ്രാഫ്, ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു. സുവർണ്ണ ലിപികളിൽ അദ്ദേഹം കോറിയിട്ട അക്ഷരങ്ങൾ.

“അനശ്വര സ്നേഹത്തിന്‍റെ താജ്മഹൽ ഹൃദയത്തിൽ പണിതുയർത്തി നിനക്കായി ഞാൻ കാത്തിരിക്കുന്നു.” ആ വാക്കുകളുടെ ആന്തരാർത്ഥത്തെക്കുറിച്ചോർക്കാതെ അദ്ദേഹം കുറിച്ച വരികൾ. അവ അറം പറ്റിയോ? അദ്ദേഹത്തിന്‍റെ ഹൃദയത്തിലെ ആ മാർബിൾ കുടീരത്തിൽ ഇന്ന് ഞാൻ യഥാർത്ഥത്തിൽ മരിച്ചു ജീവിക്കുന്നവളാണല്ലോ. നിറഞ്ഞുതുളുമ്പിയ കണ്ണുകൾ വീണ്ടും എന്തോ പരതി ചുറ്റും നോക്കി. (തുടരും)

ബിക്കിനി കള്ളൻ

സെൻട്രൽ മാർക്കറ്റ് പോലീസ് സ്റ്റേഷനിലെ ഇടുങ്ങിയ മുറിയിലെ ചുവരിൽ ആണിയിൽ തൂങ്ങിക്കിടക്കുന്ന മഹാത്മാജിയുടെ ചിത്രത്തിലേക്ക് നോക്കി രാമാനുജൻ പതിവു പോലെ കൈകൂപ്പി. കാണുന്നവർക്ക് തോന്നും ഇത്രയും ദേശഭക്തിയുള്ള പോലീസുകാരനോ, അൽപം കൂടി സൂക്ഷിച്ചു നോക്കിയാൽ ഗാന്ധിജിയുടെ ഫോട്ടോയോട് ചേർന്ന് താഴെ മൂലയിൽ വച്ച ഒരു ചെറിയ ചിത്രം, രാമാനുജൻ കടുത്ത വൈഷ്ണവാരാധകനാണ്.

കഴിഞ്ഞ മുപ്പതു വർഷമായി തുടരുന്ന ഈ വ്യായാമം ഇന്നും അയാൾ നിർവ്വഹിച്ചു. പ്രാർത്ഥിക്കുമ്പോൾ ചുണ്ടുകൾ മെല്ലെ അനക്കും. പക്ഷേ ശബ്ദം പുറത്തേക്കു വരില്ല. സെൻട്രൽ മാർക്കറ്റ് സ്റ്റേഷനിൽ നിന്ന് ഒരിക്കലും സ്‌ഥലം മാറ്റം ഉണ്ടാവരുതല്ലോ. അതിനും കൂടിയാണ് ഈ കൈമണി.

രാമാനുജന്‍റെ വീട് സെൻട്രൽ മാർക്കറ്റ് റോഡിലാണ്. വീട്ടിൽ നിന്ന് അമ്പത് അടി നടന്നാൽ സ്റ്റേഷനായി. അപ്പനപ്പൂപ്പന്മാരുടെ കാലം മുതൽ ജീവിക്കുന്നത് ഈ തിരക്കു പിടിച്ച ചന്തത്തെരുവിലാണ്. ഇവിടെത്തന്നെയായിരുന്നു ജീവിതത്തിന്‍റെ തുടക്കം. ഒടുക്കവും ഇവിടെ മതിയെന്ന് ചിന്തിക്കാതിരിക്കാൻ ഒരു കാരണവുമില്ല രാമാനുജന്.

സ്റ്റേഷനിലെ ഏറ്റവും ഇടുങ്ങിയ മുറിയാണ് റെക്കോർഡ് റൂം. അക്കാലമത്രയും ഉള്ള കേസുകൾ ഫയലുകളായി ശ്വാസം മുട്ടിക്കിടക്കുകയാണ് അവിടെ. പക്ഷേ ഏതു ഫയലും എപ്പോൾ ചോദിച്ചാലും രാമാനുജന് കൃത്യമായറിയാം. രാവിലെ 8 മണിക്കു വന്നാൽ രാത്രി 8 മണി വരെ രാമാനുജന്‍റെ സേവനം അവിടെയുണ്ട്.

ഗാന്ധി ചിത്രത്തിനു താഴെ നിന്ന് ചന്ദനത്തിരി കത്തിച്ചു വച്ച് ഒരു മിനിറ്റ് കണ്ണടച്ചു നിന്നിട്ട് രാമാനുജൻ തന്‍റെ കസേരയിൽ വന്നിരുന്നു. അതേ സമയം തന്നെ രണ്ട് സുന്ദരികൾ അവിടേക്ക് വന്നു. രണ്ടുപേർക്കും ശരാശരിയിലധികം ഉയരമുണ്ട്. പോലീസ് സ്റ്റേഷനിലേക്ക് യാതൊരു സങ്കോചവുമില്ലാതെ അവർ കടന്നു വന്നു. വളരെ ഭംഗിയായ വസ്ത്രധാരണം ചെയ്‌ത ആ സ്ത്രീകൾ എഫ്ഐആർ നൽകുവാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ പാറാവു നിൽക്കുന്ന കോൺസ്റ്റബിൾ കൗതുകത്തോടെ അവരെ നോക്കിക്കൊണ്ട് റെക്കോർഡ് റൂമിലേക്ക് കൈചൂണ്ടി.

വാതിലിനു പുറംതിരിഞ്ഞാണ് രാമാനുജന്‍റെ ഇരിപ്പ്. താളാത്മകമായി ചെരുപ്പുകൾ നിലത്തുരയുന്ന ശബ്ദവും അവിടമാകെ മദിപ്പിക്കുന്ന സുഗന്ധവും രാമാനുജന് അപരിചിതമായി തോന്നി. അയാൾ പുറം തിരിഞ്ഞു നോക്കി. യുവതികളെ കണ്ട് തെല്ല് അമ്പരന്നെങ്കിലും അയാൾ തന്‍റെ പതിവു ചോദ്യം മറന്നില്ല.

“എന്താ വേണ്ടത്?”

“പരാതി നൽകാനുണ്ട്” തെല്ലും സങ്കോചമില്ലാതെ അവർ പറഞ്ഞു. അവർ രണ്ടുപേരും സുന്ദരികളാണ്. എന്തെങ്കിലും അതിക്രമത്തിന് ഇരകളാണെന്ന് തോന്നുന്നില്ല. മനസിലെ സംശയം മുഖത്ത് പ്രതിഫലിക്കാതിരിക്കാൻ അയാൾ വളരെ പ്രയാസപ്പെട്ടു.

“ഇൻസ്പെകടർ അകത്തുണ്ട്. അദ്ദേഹത്തെ കണ്ടാൽ, പരാതി എഴുതാതെ ചിലപ്പോൾ നിങ്ങളുടെ പ്രശ്നം പരിഹരിക്കും. വളരെ മിടുക്കനാണ്.”

കേസും കൂട്ടവും വന്നാലുള്ള നൂലാമാലകൾ കണ്ടു തഴമ്പിച്ച രാമാനുജന്‍റെ കണ്ണുകൾ ആ യുവതികളെ സംശയത്തോടെ ചൂഴ്ന്നു നോക്കി. അയാളുടെ മുന്നറിയിപ്പ് അവർക്ക് അത്ര ഇഷ്‌ടമായില്ലെന്ന് തോന്നിയെങ്കിലും നീരസം പുറത്തു കാണിക്കാതെ ഒരു സുന്ദരി രാമാനുജനെ വീണ്ടു ഞെട്ടിച്ചു.

“അദ്ദേഹം മിടുക്കനായിരിക്കാം. പക്ഷേ ഞങ്ങൾക്ക് ഈ പരാതി ബോധ്യപ്പെടുത്തണം, രസീതും വേണം.”

രാമാനുജൻ ഫയലുകൾക്കിടയിൽ നിന്ന് പച്ചപുറം ചട്ടയുള്ള ഫയൽ വലിച്ചെടുത്തു സാവകാശം നിവർത്തി. പറഞ്ഞോളൂ എന്ന മട്ടിൽ അയാൾ പേനയുടെ ക്യാപ് ഊരി മേശമേൽ വച്ച് തയ്യാറായി. പരാതിക്കാരികൾക്ക് അൽപം മടിയുണ്ടെന്ന് രാമാനുജന് മനസ്സിലായത് അപ്പോഴാണ്.

“അൽപം കാത്തിരിക്കാൻ തയ്യാറാണെങ്കിൽ എഫ്ഐആർ രേഖപ്പെടുത്താൻ ലേഡി കോൺസ്റ്റബിളിനെ വിളിക്കാം.”രാമാനുജൻ പറഞ്ഞു.

നിമിഷങ്ങളുടെ ഇടവേളയിൽ അവരിലൊരാൾ മറുപടി നൽകി.

“യഥാർത്ഥത്തിൽ, ഇതൊരു ചെറിയ വിഷയമാണ്. ഐ മീൻ, അൽപം വ്യത്യസ്തമായത്. പക്ഷേ ഒരു വനിതാ പോലീസിന്‍റെ ആവശ്യമില്ല.”

അപ്പോഴേക്കും, മറ്റേ യുവതി കാര്യങ്ങൾ വിവരിക്കാൻ ആരംഭിച്ചു.

“ഞങ്ങൾ സുഹൃത്തുക്കളാണ്. കഴിഞ്ഞ 6 മാസമായി വാടക വീട്ടിലാണ് താമസം. ഇവൾ പഞ്ചാബിയാണ്. ഞാൻ ആസ്സാംകാരിയും. ഞങ്ങൾ ഒരേ ലക്ഷ്യത്തിലാണ് ഈ ഫാഷൻ നഗരത്തിൽ വന്നത്. മോഡലിംഗ് താരങ്ങളാവണമെന്നാണ് ആഗ്രഹം. ഇപ്പോൾ ചില്ലറ കരാറുകൾ കിട്ടിത്തുടങ്ങി. അത്ര വലിയ ഓഫറുകളല്ല, കുഴപ്പമില്ലാതെ ജീവിക്കാം. അത്രയേയുള്ളൂ.” അവൾ പറഞ്ഞതിന്‍റെ ബാക്കി മറ്റേ യുവതി ഏറ്റെടുത്തു.

“അടുത്തയിടെ, ഫാഷൻ ഹൗസിൽ നിന്ന് ഞങ്ങൾക്ക് മോഡൽ അസൈന്‍റ്മെന്‍റ് കിട്ടി. ചെറിയ കാലയളവുകൊണ്ട് ഉയർന്നു വന്ന സ്‌ഥാപനമാണ്. സ്ത്രീകൾക്കു വേണ്ടി എക്സ്ക്ലൂസീവായ അടിവസ്‌ത്രങ്ങൾ ഡിസൈൻ ചെയ്‌ത് നിർമ്മിക്കുന്നു. ഇന്നലെ 10 സെറ്റ് വസ്ത്രങ്ങൾക്ക് ഞങ്ങൾ മോഡൽ ചെയ്‌തിരുന്നു.” ഇത്രയും പറഞ്ഞിട്ട് ആ യുവതികൾ പരസ്പരം നോക്കി.

“അടി വസ്ത്രങ്ങളുടെ മോഡലിംഗ്?”

രാമാനുജൻ ആകാംക്ഷയും അമ്പരപ്പും മുറ്റി നിൽക്കുന്ന ഭാവത്തോടെ അവരെ നോക്കി. തൊട്ടടുത്ത നിമിഷം തന്നെ അതിലെ വശപ്പിശക് മനസ്സിലാക്കി അയാൾ നിസംഗതയോടെ ചോദിച്ചു.

“എന്നിട്ടെന്നു സംഭവിച്ചു?”

“സർ, മോഡലിംഗിനു ശേഷം അടിവസ്ത്രങ്ങൾ കമ്പനിക്ക് തിരിച്ചു കൊടുക്കണമായിരുന്നു. അവിടെ അതുമായിച്ചെന്നപ്പോഴാണ് ഒരു സെറ്റ് കാണാനില്ലെന്നറിയുന്നത്. എല്ലായിടവും അരിച്ചു പെറുക്കി. ഫോട്ടോഷൂട്ട് നടന്ന സഥലവും സ്റ്റുഡിയോ കോർണറും ടോയ്‍ലെറ്റുമെല്ലാം. ചെറി റെഡ് നിറത്തിലുള്ള ഒന്നാണ് നഷ്ടമായത്.”

രാമാനുജൻ അന്തംവിട്ടു. ഛെ! എന്തു കഷ്ടം… തന്‍റെ മുപ്പത് വർഷത്തെ സർവ്വീസിൽ ഇതാദ്യത്തെ സംഭവമാണ്. അടി വസ്ത്രം നഷ്ടപ്പെട്ടുവെന്ന് പോലീസിൽ പരാതി ലഭിക്കുക. അത് എഴുതി വാങ്ങിക്കുക. അയാൾ തന്‍റെ പേന മേശപ്പുറത്ത് വച്ചു. “ഒരു ജോഡി അടിവസ്‌ത്രം നഷ്ടപ്പെട്ടാലെന്ത്? അതങ്ങ് പോയി എന്നു കരുതിയാൽ പോരേ… പോലീസിന്‍റെ സമയം മെനക്കെടുത്തുന്നതെന്തിന്?” രാമാനുജൻ ചിന്തിച്ചത് ഇങ്ങനെയാണെങ്കിലും പറഞ്ഞത് മറ്റൊന്നാണ്.

“നിങ്ങളുടെ ധൈര്യം ഞാൻ സമ്മതിച്ചിരിക്കുന്നു. പുറത്തു പറയാനാവാത്ത സംഗതി പോലും കളവുപോയി എന്ന് പരാതിപ്പെട്ടല്ലോ. നിങ്ങൾ എവിടെയോ മറന്നിട്ട അടിവസ്‌ത്രം കണ്ടുപിടിക്കുക എന്ന ജോലി പോലീസിന് കൊടുക്കുന്നതെന്തിനാണ് മാഡം?”

രാമാനുജന്‍റെ ഇഷ്ടക്കേട് അവർക്ക് മനസ്സിലായി. പഞ്ചാബിക്കാരിയായ യുവതി പെട്ടെന്ന് പറഞ്ഞു.

“സർ, ആ അടിവസ്ത്രങ്ങൾ സാധാരണ വസ്ത്രങ്ങളല്ല. അതൊരു ഡിസൈനർ പീസ് ആണ്. അതിൽ വജ്രം പതിപ്പിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ വില വരുമതിന്! അവ നഷ്ടപ്പെട്ടതിനാൽ ഞങ്ങൾക്ക് പ്രതിഫലം കിട്ടിയിട്ടില്ല. ഞങ്ങൾക്കെതിരെ കേസും ഉണ്ടാകും. കാരണം അതു മോഷ്ടിച്ചത് ഞങ്ങളാണെന്ന് കമ്പനി തെറ്റിദ്ധരിച്ചിരിക്കുന്നു.”

ഇപ്പോൾ രാമാനുജൻ വീണ്ടും ഞെട്ടി. സംഗതി നിസ്സാരമല്ല…

“ഡയമണ്ട്! അടിവസ്ത്രങ്ങളിൽ ഡയമണ്ട് പിടിപ്പിച്ച് ഇറക്കുക. കൊള്ളാം, ഏതു കമ്പനിയാണത്? രാമാനുജനും പൊട്ടിത്തെറിക്കും പോലെയാണ് പ്രതികരിച്ചത്. അയാൾ ഞെട്ടിത്തെറിച്ച് ചുമരിലെ ഗാന്ധി പ്രതിമയുടെ മൂലയിലുള്ള ഫോട്ടോയിലേക്ക് നോക്കി.

“അമ്പമ്പോ എന്തൊക്കെയാണീ കേൾക്കുന്നത്?”

പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുമോ എന്ന സംശയത്തിൽ യുവതികൾ പരിഭ്രാന്തിയോടെ പരസ്പരം നോക്കുന്നുണ്ടായിരുന്നു. ഇങ്ങനെ ഒരു പരാതി കൊടുത്താലേ, തങ്ങളുടെ നിരപരാധിത്വം വിശ്വസിക്കൂ എന്ന് അവർ കരുതുന്നുണ്ട്. അല്ലെങ്കിൽ ഫാഷൻ ഹൗസ് ഉടമകൾ വെറുതെയിരിക്കുമോ? അധികാര സ്‌ഥാനങ്ങളിലുള്ള പുരുഷന്മാർ ഇതൊരവരസമായി കണ്ട് പല മോഹവുമായി വരുമെന്നും അവർക്കറിയാം. അല്ലെങ്കിലും അവസരം ചോദിച്ചു ചെന്ന വേളയിൽ ചിലർ പറഞ്ഞ വാചകങ്ങളിലെ അർത്ഥം ശരിക്കും മനസ്സിലാക്കിയതാണ്.

“ഇൻഡസ്ട്രിയിൽ നഷ്ടങ്ങളുണ്ടായാൽ അതു മറ്റു രീതിയിൽ നികത്താൻ മോഡലുകൾ ബാധ്യസ്‌ഥരാണത്രേ.”

ഒരു സീനിയർ മോഡലിന്‍റെ ഉപദേശം ഇങ്ങനെയായിരുന്നു. “ആളുകൾക്ക് ഉൽപന്നവും അതിന്‍റെ ബ്രാന്‍ഡ് അംബാസിഡറും വിൽപന വസ്തുക്കളാണ്. ഇവിടെ പ്രൊഫഷനിൽ ദയയ്ക്ക് യാതൊരു സ്‌ഥാനവുമില്ല.”

രാമാനുജൻ പേനയെടുത്ത് രജിസ്റ്ററിൽ എഴുതാനാരംഭിച്ചു. അഞ്ച് മിനിറ്റോളം നീണ്ടു എഴുത്ത്. അയാൾ ഒരു രസീതും എഴുതി മോഡലുകൾക്ക് കൊടുത്തു.

“ഇപ്പോൾ നിങ്ങൾക്കു പോകാം. ഇൻസ്പെക്ടർ കാണാൻ വരും. അപ്പോൾ കൂടുതൽ വിവരങ്ങൾ നൽകിയാൽ മതി.”

അയാൾ ദീർഘ നിശ്വാസത്തോടെ കസേരയിൽ നിവർന്നിരുന്നു. പക്ഷേ അടുത്ത രണ്ടാഴ്ചകൾ രാമാനുജനെ സംബന്ധിച്ച് തികച്ചും തലവേദനയായി. രാമാനുജനു മാത്രമല്ല പോലീസ് സ്റ്റേഷനിലാകെ കോലാഹലം. സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഇത്തരം 6 കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. അടി വസ്ത്രങ്ങൾ മാത്രമാണ് നഷ്ടമാകുന്നത്. ഓരോ പരാതിയിലും അവ വളരെ വിലപിടിപ്പുള്ളതാണെന്ന പരാമർശവും ഉണ്ട്.

പ്രമുഖ ഡിസൈനർ ആയ മിസിസ് ഉമാപിള്ളയുടെ ബാഗിൽ കഴിഞ്ഞ രണ്ടുമാസമായി സൂക്ഷിച്ചിരുന്ന ഡിസൈനർ പീസ് നഷ്ടപ്പെട്ടതായി അവർ അറിഞ്ഞത് ഒരാഴ്ച മുമ്പ് വിമാനത്താവളത്തിൽ വച്ചാണ്. ബാൽക്കണിയിലെ ഓപ്പൺ ഏരിയയിലെ അയയിൽ ഉണക്കാനിട്ട അടിവസ്‌ത്രം കാറ്റത്തു നഷ്ടപ്പെട്ടു എന്നൊരു പരാതിയും ലഭിച്ചു. സിനിമാരംഗത്ത് തുടക്കക്കാരിയായ മായ എന്ന സുന്ദരിക്ക് വിദേശയാത്ര കഴിഞ്ഞു വന്നപ്പോൾ ഭർത്താവ് സമ്മാനിച്ച വിലയേറിയ ഡിസൈനർ ലിംഗറിയാണ് നഷ്ടമായത്.

പുതിയ മോഷണ പരമ്പര പോലീസിനെ ശരിക്കും വെട്ടിലാക്കി. സ്ത്രീകളുടെ അടിവസ്ത്രം മാത്രമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. വിഷയത്തിന്‍റെ പുതുമ കൊണ്ട് മോഷണം ജനശ്രദ്ധ നേടാൻ തുടങ്ങിയതും പോലീസിനെ പ്രതിസന്ധിയിലാക്കി.

ഊഹാപോഹങ്ങൾക്ക് ഒരു പഞ്ഞവുമില്ല. മോഷണം നടത്തുന്നത് ഒരേ കള്ളനാണെന്നായിരുന്നു അതിൽ പ്രധാനം. സ്ത്രീകളുടെ അടിവസ്ത്രങ്ങളോടു തോന്നിയ ആകർഷണം. അങ്ങനെയും പറഞ്ഞു കേൾക്കുന്നുണ്ടല്ലോ. വിലപിടിപ്പുള്ളവ ധരിക്കാൻ ആഗ്രഹിക്കുന്ന കള്ളികളുമാവാം. ഇതു ചെയ്തതെന്നാണ് മറ്റൊരാഖ്യാനം.

കേസുകളുടെ എണ്ണം കൂടിയതോടെ സംഗതി പോലീസിന്‍റെ കൈവിട്ടു പോകുമോ എന്നായി ഭയം. പോലീസിന്‍റെ നിഷ്ക്രിയത്വം വിമർശിക്കപ്പെട്ടു. പത്രങ്ങളും ചാനലുകളും അടിവസ്ത്ര മോഷണ വാർത്ത ആഘോഷപൂർവ്വം കൊണ്ടാടി. പരിപാടികൾക്കിടയിലും ടിവി സ്ക്രീനിന്‍റെ ഏറ്റവും താഴെ അടിവസ്ത്ര മോഷണ വാർത്ത അപഡേറ്റ് ചെയ്യപ്പെട്ടു.

ചുരുക്കിപ്പറഞ്ഞാൽ അടിവസ്ത്രങ്ങൾ ദേശീയതലത്തിൽ ഭരണ പ്രതിസന്ധി ഉണ്ടാക്കിയേക്കാവുന്ന ഒരു കൊടുങ്കാറ്റായി. പാർക്കുകളിൽ, ജോലി സ്‌ഥലങ്ങളിൽ തെരുവുകളിൽ എല്ലാം ഇതു തന്നെ ചർച്ച. ആരാണ് ഈ ബിക്കിനി കള്ളൻ? അടിവസ്ത്രം മോഷ്ടിച്ച് ആ കള്ളൻ എന്താണ് ലക്ഷ്യമിടുന്നത്.

അത്താഴം പോലും ഉപേക്ഷിച്ച് ചാനൽ ഡിബേറ്റുകൾ കാണാൻ ജനം മെനക്കെട്ടു. അടിവസ്ത്ര നിർമ്മാതാക്കൾ ഈ അവസരം ശരിക്കും ഉപയോഗിച്ചു. പരിപാടികൾ സ്പോൺസർ ചെയ്യാൻ കിട്ടിയ മികച്ച അവസരം ആരും പാഴാക്കിയില്ല. ചാനൽ ചർച്ചകളിൽ എല്ലാ വിഭാഗങ്ങളിലുള്ളവരും പങ്കെടുത്തു കൊണ്ടിരിക്കുകയാണ്.

“ബിക്കിനികൾ പോലും ഈ നാട്ടിൽ സുരക്ഷിതമല്ലാതായിരിക്കുന്നു. അപ്പോൾ അതു ധരിക്കുന്ന സ്ത്രീകളോ? ഒരു പ്രമുഖ ചാനലിൽ പ്രശസ്തനായ അവതാരകന്‍റെ നേരെ നോക്കി. സാമൂഹ്യ പ്രവർത്തകനായ അദ്ധ്യാപകൻ നിശീതമായി വാദിച്ചു.

“അതൊരു മണ്ടൻ വാദമാണ്. വിദേശ രാജ്യങ്ങളിൽ ആർക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. ബിക്കിനി ധരിച്ചും നടക്കാം. അവിടെ ആരും അതേച്ചൊല്ലി വിലപിക്കാറില്ല. സ്ത്രീകൾ അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ.” മറ്റൊരു പാനലിസ്റ്റ്, അയാൾ ഒരു സാമ്പത്തിക വിദഗ്ദ്ധനും പാശ്ചാത്യാനുകൂലിയുമാണെന്ന് തോന്നുന്നു. തന്‍റെ കണ്ണട സ്റ്റൈലായി തലയ്ക്കുമുകളിൽ വച്ച് ഗമയോടെ ചാഞ്ഞിരുന്നു.

“നമ്മുടെ നാട്ടിലെ ജനങ്ങൾ മൂന്ന് കാര്യത്തിലാണ് ദുഃഖിക്കാറുള്ളത്. വീട്, ഭക്ഷണം, വസ്ത്രം. ഇപ്പോൾ അവർക്ക് അടിവസ്‌ത്രത്തെക്കുറിച്ചും ആശങ്കപ്പെടേണ്ടിയിരിക്കുന്നു.”

താടി വളർത്തി നിരാശ ഭാവത്തിലിരിക്കുന്ന ഇടതു ചിന്തകന്‍റെ വാക്കുകൾ കേട്ടപ്പോൾ പലരും അതേയെന്ന മട്ടിൽ തലകുലുക്കി.

“നമ്മൾ വിഷയത്തിൽ നിന്നകന്നു. ഇവിടെ ചർച്ച ചെയ്യുന്നത് മോഷണത്തെക്കുറിച്ചാണ്. അതിലേക്ക് സാമ്പത്തിക ശാസ്ത്രവും രാഷ്ട്രീയവും കൊണ്ടു വന്നതെന്തിനാണ്? ഒരു ബിക്കിനി കള്ളൻ, അതല്ലെങ്കിൽ ഒരു പറ്റം കള്ളന്മാർ വിചാരിച്ചാൽ തകർക്കാൻ കഴിയുന്നതല്ല സ്ത്രീ ജീവിതം.” ചർച്ചയുടെ ഗതി മാറുന്നതിൽ പ്രതിഷേധിച്ച് മുൻപോലീസ് ഓഫീസർ മുഷ്ടി ചുരുട്ടി ശൂന്യതയിൽ പ്രഹരിച്ചു.

“എന്നിട്ടെന്താ? പോലീസിപ്പോ എന്നാ ചെയ്യുവാ? കണ്ടില്ലേ, ഒന്നിന്നും കൊള്ളാത്തവരാണെന്ന് പിന്നേം പിന്നേം തെളിയിക്കല്യോ…” ഒരു പോലീസ് വിരോധി പരിഹസിച്ചു. അവതാരകൻ ഇടപെട്ടു.

“പക്ഷേ, പ്രിയ സുഹൃത്തുക്കളെ, ഈ പ്രശ്നത്തിന് എന്താണ് പരിഹാരം. അതാണ് ഞാനും എന്‍റെ പ്രേക്ഷകരും നിങ്ങളിൽ നിന്ന് കേൾക്കാനാഗ്രഹിക്കുന്നത്.” വളരെ സ്ഫുടമായ ഭാഷാശൈലിയായിരുന്നു അയാളുടേത്. താരത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

“തെരുവിൽ അടിവസ്ത്രം ധരിക്കാതെ കുട്ടികൾ ഭിക്ഷ യാചിക്കുന്നത് നാം കണ്ടിട്ടുണ്ട്. പക്ഷേ ഇന്നാട്ടിൽ സ്ത്രീകളെങ്ങനെ അടിവസ്ത്രമില്ലാതെ ജീവിക്കും? ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നത് എക്സ്ക്ലൂസീവ് അടിവസ്ത്രങ്ങളാണ്. അടിവസ്‌ത്രം നഷ്ടപ്പെട്ടവർ, ഇനി നഷ്ടപ്പെടാനുള്ളവർ എല്ലാവരും ഉൾപ്പെട്ട നമ്മുടെ പ്രേക്ഷകർ അതീവ പ്രതീക്ഷയോടെയാണ് ഈ ചാനൽ പരിപാടി കണ്ടു കൊണ്ടിരിക്കുന്നത്. നിങ്ങൾ അത് മറക്കരുത്” അവതാരകൻ പറഞ്ഞു കൊണ്ടിരുന്നു.

“യഥാർത്ഥത്തിൽ ഈ ബിക്കിനി കള്ളൻ ഒരു ഗുണം സമൂഹത്തിന് ചെയ്യുന്നുണ്ട്. അയാളുടെ രീതി സ്വീകാര്യമല്ലെങ്കിൽ കൂടി ഒരു കള്ളനിൽ നിന്ന് ഇതല്ലാതെ എന്തോന്ന് പ്രതീക്ഷിക്കാനാണ്? നമുക്ക് ബി യുടേയും പി യുടേയും കെട്ടുപാടുകൾ ഒഴിവാക്കുകയുമാവാല്ലോ. പിന്നെ മോഷണത്തെ ഭയക്കണോ?” ഒരു സാമ്പത്തിക വിദഗ്ദ്ധന്‍റെ അഭിപ്രായം കേട്ടപ്പോൾ അവതാരകൻ ഒന്നു ഞെട്ടി. പക്ഷേ അയാൾ പറഞ്ഞതിന്‍റെ അർത്ഥം ശരിക്കും മനസ്സിലായിട്ടില്ല.

“അതായത്, ഞാൻ നിങ്ങൾക്ക് ഒരു ക്ലൂ തരാം, ബി എന്നാൽ ബ്രേസിയർ, മനസ്സിലായോ?” എന്നിട്ടും കാര്യം അത്രയൊന്നും വ്യക്തമായിട്ടില്ലെന്ന മട്ടിൽ അവതാരകൻ lല കുലുക്കി.

“സാംസ്കാരികമായും പാരമ്പര്യമായും ഒരു നാണക്കേട് നാം വളർത്തിയെടുത്തിരിക്കുകയാണ്. അടി വസ്ത്രമില്ലാതെ പുറത്തിറങ്ങുക എന്ന കാര്യം നമുക്കാലോചിക്കാൻ പോലും വയ്യ. നിങ്ങൾ അത് ധരിച്ചിട്ടുണ്ടോ ഇല്ലല്ലോ എന്ന കാര്യം മറ്റുള്ളവരെ സംബന്ധിച്ച് ഒരു പ്രശ്നമല്ല. അത് ഒരാളുടെ ഇഷ്ടമാണ്. താങ്ങാവുന്ന ബജറ്റിലുള്ളതു ഉപയോഗിക്കുന്നു അത്ര തന്നെ. അടിവസ്ത്രം ഉപേക്ഷിക്കാനുള്ള ആർജ്ജവവും നമ്മൾ കാട്ടണം. എന്നാൽ പൊതുജനത്തിന്‍റെ നാണക്കേട് എന്ന ഫോബിയ വളർത്തിയെടുക്കുന്നത് മറ്റൊരു സാമ്പത്തിക തന്ത്രം. ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ല.” അയാൾ ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു തീർന്നപ്പോൾ അവതാരകൻ പെട്ടെന്ന് ഇടപെട്ടു.

“മോഷണമെന്ന പ്രധാന വിഷയത്തെക്കുറിച്ചുള്ള ചർച്ച പല ദിശയിലേക്ക് പോയിക്കൂടാ. സ്ത്രീകൾക്ക് ഒട്ടും ഒഴിച്ചു കൂടാനാവാത്ത ഒരു സംഗതിയാണ് ആരോ നിഷേധിക്കാൻ ശ്രമിക്കുന്നത്. ഇവയ്ക്ക് ഒരു പരിഹാരം കാണണം. ഇന്നു രാത്രി തന്നെ ഐ മീൻ ആഫ്റ്റർ എ വെരി ഷോർട്ട് കൊമേഴ്സ്യൽ ബ്രേക്ക്!”

മോഷണത്തിനിരയായ അടിവസ്ത്രത്തിന്‍റെ ഉടമകളായ ഫാഷൻ ഹൗസ് ആണ് ചാറ്റ്ഷോയുടെ സ്പോൺസർ. സ്ക്രീനിൽ ഫാഷൻ ഹൗസിന്‍റെ പരസ്യം മിന്നിമറയുമ്പോൾ പാനലിസ്റ്റുകൾ സഹതാപത്തോടെ നോക്കിയിരുന്നു. ലോകോത്തര നിലവാരമുള്ള അടിവസ്ത്രങ്ങൾ സ്ത്രീകൾക്ക് ലഭ്യമാക്കിയ വലിയൊരു സ്‌ഥാപനം. അതിന്‍റെ ഭാവി തുലാസിലാണ്. അവതാരകൻ വീണ്ടും വന്നു. ചോദ്യം ആവർത്തിച്ചു.

“നമുക്കൊരു പരിഹാരമാണ് വേണ്ടത്. അത് ഇന്നു തന്നെ ലഭിക്കണം.”

അപ്പോൾ പാനലിസ്റ്റായ മുൻ പോലീസുകാരൻ തന്‍റെ പോലീസ് ബുദ്ധി പുറത്തെടുത്തു. “എല്ലാ മോഷണവും ഒരു പ്രത്യേക രീതിയിലാണ് പ്ലാൻ ചെയ്‌തതെങ്കിൽ, അയാളൊരു മനോവൈകല്യമുള്ള കള്ളനാണെന്ന് കരുതാം. പക്ഷേ ഇവിടെ അങ്ങനെയല്ല. കള്ളൻ ഒരു സാധാരണ വ്യക്‌തി തന്നെ. അയാളുടെ ലക്ഷ്യം വ്യക്‌തമാവുന്നില്ല.”

“ചിലപ്പോൾ മോഷണം നടത്തിയത് ഒരു പെണ്ണാകാനും സാധ്യതയുണ്ട്. കള്ളൻ എന്ന് പറഞ്ഞ് പുരുഷബിംബീകരിക്കുന്നതെന്തിന്?”

പ്രതിപക്ഷ പാർട്ടിയെ പ്രതിനിധീകരിക്കുന്ന വളർന്നു വരുന്ന യുവ നേതാവ് രോഷത്തോടെ ചോദ്യ ശരമെറിഞ്ഞു. അപ്പോൾ അയാളുടെ നോട്ടം ഭരണ കക്ഷിയുടെ പ്രതിനിധിക്കും നേരെയായിരുന്നു. ഇതുവരെയും മൗനം വിദ്വാനുഭൂഷണം എന്ന മട്ടിൽ വാദപ്രതിവാദം കേട്ടു രസിച്ചിരുന്നു ഭരണകക്ഷി പ്രതിനിധി, വായ് തുറക്കാൻ ശ്രമിച്ചതും അവതാരകൻ വീണ്ടും ഇടപെട്ടു.

“ദയവായി, പരസ്പരം വെല്ലുവിളിക്കുന്നത് ഒഴിവാക്കൂ. ക്രിയാത്മകമായ ഒരു പരിഹാര നിർദ്ദേശമാണിവിടെ ആവശ്യം. നമ്മുടെ തലയ്ക്കു മീതെ കത്തുന്ന ഒരു വിഷയമല്ലേ ഇത്.”

“ഇതത്രയ്ക്കു പരിഭ്രമിക്കാനുള്ള സാഹചര്യമൊന്നുമല്ല. കോളനി വാഴ്ചയുടെ സ്വാധീനത്തിൽ നിന്ന് തുറന്ന സമൂഹത്തിന്‍റെ സ്വാതന്ത്യ്രത്തിലേക്കുള്ള യാത്രയിൽ ഇതുപോലെ പലതും നേരിടേണ്ടി വരും. എനിക്ക് തോന്നുന്നത് ആ കള്ളന് എന്തോ മഹത്തായ ലക്ഷ്യങ്ങളുണ്ടെന്നാണ്.”

“മോഷണം എന്തായാലും മോഷണം തന്നെ. അതിനെ അങ്ങനെ മഹത്വവൽക്കരിക്കാൻ പറ്റില്ല. ചെറുപ്പത്തിലേ മുതൽ നമ്മൾ കേൾക്കുന്നതാണ്, മോഷണം മോശം ശീലമാണ്.

“ഓഹോ! അങ്ങനെയെങ്കിൽ ഭൗതികവാദവും നമ്മുടെ ചെറുപ്പത്തിൽ മോശം കാര്യമായിരുന്നു. ഇപ്പോഴോ?”

“യഥാർത്ഥത്തിൽ ഈ ചർച്ചയിൽ ഒരു വനിതയെയെങ്കിലും ഉൾപ്പെടുത്തേണ്ടതായിരുന്നു.” ഇടതു ചിന്തകൾ ഇതു പറഞ്ഞപ്പോൾ തെല്ലിട മൗനം പരന്നു. പങ്കെടുക്കാമെന്നറിയിച്ച വനിത അവസാന നിമിഷം പിൻവാങ്ങിയതായി ചാനൽ അവതാരകൻ പറഞ്ഞു. ഇത്തരം ചർച്ചയിൽ പങ്കെടുക്കാൻ അവർക്കു താൽപര്യമില്ല എന്നാണ് പറഞ്ഞത്.

“അതിൽ അതിശയിക്കാനൊന്നുമില്ല. സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പറ്റ്വോ? അടിവസ്ത്രം മോഷ്ടാക്കളല്ലേ വിലസുന്നത്. എന്തായാലും പുരുഷന്മാരെ അവർ വെറുതെ വിട്ടത് നന്നായി.” ചർച്ച നാളെ തുടരുമെന്ന പ്രഖ്യാപനത്തോടെ അവതാരകൻ സിനിമാസ്റ്റൈലിൽ സൈൻ ഓഫ് ചെയ്‌തു.

സ്ക്രീനിനു മുന്നിൽ കുത്തിയിരുന്നവരോട് നാളെ വരെ ക്ഷമിക്കൂ എന്നാണ് അപേക്ഷ. തുടർ ചർച്ചകളിലും അവതാരകൻ ആവശ്യപ്പെട്ട പോലെ പരിഹാരം ഉണ്ടായില്ല.

പ്രാദേശിക ചാനലുകളിലെ ചർച്ചകളെല്ലാം പോലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു. കേവലം ഒരു ഷഡ്ഡി മോഷണം കണ്ടുപിടിക്കാൻ കഴിയാത്ത പോലീസ് എങ്ങനെ സ്ഫോടനങ്ങൾക്ക് തടയിടും? രാജ്യം വലിയ സുരക്ഷ പ്രശ്നങ്ങളിലേക്കാണ് നീങ്ങുന്നത്. ആ തരത്തിൽ ചിന്തിച്ചാൽ ചാനൽ ചർച്ചകൾക്ക് ഫലമുണ്ടായി.

സംഭവം ആഭ്യന്തര മന്ത്രിയുടെ തലയിൽ മുൾക്കീരിടം വയ്പിച്ചുവല്ലോ, സ്‌ഥാനം തെറിക്കുമെന്ന ഭയത്തിൽ മന്ത്രി അടിയന്തിരയോഗം ചേർന്നു. ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. വായ് തുറന്നാൽ അബദ്ധം മാത്രം പറയുന്ന ആഭ്യന്തര മന്ത്രി പക്ഷേ ഇതിനായി ഒരു തന്ത്രം തന്നെ ഉപദേശിച്ചു.

ഒരു ലിംഗറി ഫെയർ നടത്തുക. “ഈ അവസരം കള്ളൻ നഷ്ടപ്പെടുത്താനിടയില്ല. അവൻ വരും, മോഷ്ടിക്കും, അപ്പോൾ കയ്യോടെ പോലീസ് പിടികുടണം.”

ലിംഗറി ഷോ സ്പോൺസർ ചെയ്യാൻ മോഷണത്തിന്‍റെ ഇരയായ ഫാഷൻ ഹൗസ് തന്നെ തയ്യാറായി. അതിനുള്ള പ്രത്യുപകാരമെന്നോണം, കമ്പനിയുടെ പുതിയ ശാഖയ്ക്ക് കുറഞ്ഞ നിരക്കിൽ സ്ഥലം നൽകും. അക്കാര്യം മന്ത്രി ചർച്ചയിൽ വച്ചു തന്നെ ഉറപ്പു നൽകി.

ലിംഗറി ഷോ പെട്ടെന്നുള്ള പരിപാടി ആയതു കൊണ്ട് എട്ടു ബ്രാൻഡുകളേ പങ്കെടുത്തുള്ളൂ. അവർ തങ്ങളുടെ ഉൽപന്നങ്ങൾ ഭംഗിയായി പ്രദർശിപ്പിച്ചു. ഷോ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നത് കനത്ത പോലീസ് ബന്തവസ്സോടെയായിരുന്നു. ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ ഘടിപ്പിച്ച പ്രദർശന നഗരിയിൽ ധാരാളം സന്ദർശകർ. അവരിൽ ഭൂരിഭാഗവും പുരുഷന്മാരായിരുന്നു. സ്ത്രീകളുടെ വസ്ത്രങ്ങൾ കാണാൻ പുരുഷന്മാർ കൂടുതൽ വരുന്നതിൽ അസ്വാഭാവികത ഒന്നുമില്ല. അതുതന്നെയാണ് ശരിയായ ട്രെന്‍റ് എന്നാണ് മനഃശാസ്ത്രജ്ഞന്മാരുടെ വിശകലനം. ഇന്നാട്ടിലെ ജനത ശരിയായ വഴിക്കാണ് ചിന്തിക്കുന്നത്.

സന്ദർശകരിൽ ഭൂരിഭാഗം പേർക്കും, പ്രദർശിപ്പിച്ച വസ്തുക്കൾ ആകാശ നക്ഷത്രങ്ങൾ മാത്രം. ആകർഷകമാണ്. പക്ഷേ അടുക്കാൻ വയ്യ. അത്രയ്ക്കു വിലപിടിപ്പുള്ള അടിവസ്ത്രങ്ങൾ ഒന്നു കാണാൻ പറ്റുക എന്നതു പോലും ഭാഗ്യമല്ലേ എന്നു കരുതി വന്നവരും ധാരാളം ഇങ്ങനെ ഒന്നും വാങ്ങാതെ ചുറ്റിക്കറങ്ങി നടക്കുന്നവരെ പോലീസ് പ്രത്യേകം നിരീക്ഷിച്ചു.

ഷോ അവസാനിക്കാറായ സമയത്താണ് അത് സംഭവിച്ചത്. ഏതാനും കമ്പനികൾ തങ്ങളുടെ ഷഡ്ഡികൾ കാണാനില്ല എന്ന പരാതിയുമായെത്തി. ഡിസൈനർ ഇനങ്ങൾ തന്നെയാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഒരു സാധാരണ കള്ളന് ഇത്രയും കഴിവോ? വിദേശ ബ്രാൻഡുകളുടെ പ്രതിനിധികൾ അവിശ്വസനീയതയോടെ പ്രതികരിച്ചു.

ഏറ്റവും മികച്ചതാണ് നഷ്ടമായിരിക്കുന്നത്. ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകൾ ഒന്നും സംസാരിച്ചതുമില്ല. ഒരേ പീസിനു വേണ്ടി രണ്ട് കസ്റ്റമറുകൾ കലഹിക്കുന്നത് അടിവസ്ത്രങ്ങളുടെ ഫാൻറസി ലോകത്ത്, കുഞ്ഞുങ്ങളെ മറന്നു പോയ അമ്മമാർ. ഇങ്ങനെ ഏതാനും കേസുകൾ വന്നുപെട്ടതല്ലാതെ മോഷണത്തിന്‍റെ യാതൊരു സാധ്യതകളും പോലീസിനു മുന്നിൽ ഉണ്ടായിരുന്നില്ല. അർദ്ധരാത്രിയിൽ പോലീസ് നേതൃത്വം ആഭ്യന്ത മന്ത്രിയുടെ ഓഫീസിൽ യോഗം ചേർന്നു. തങ്ങൾക്ക് പറ്റിയ പിഴവ് എവിടെയാണെന്നറിയാതെ അവർ നാണം കെട്ടു.

“നിങ്ങളുടെ മൂക്കിനടിയിൽ നിന്നല്ലേ ഇത്രയേറെ അടിവസ്‌ത്രങ്ങൾ മോഷണം പോയത്? എന്നിട്ടും നിങ്ങൾക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ലെന്നു വന്നാൽ?” ആഭ്യന്തര മന്ത്രി ദേഷ്യത്തോടെ മേശപ്പുറത്ത് മുഷ്ടി ചുരുട്ടി ഇടിച്ചു.

“ഡ്യൂട്ടിയിൽ ഉറങ്ങുന്ന സ്വഭാവമുണ്ടോ നിങ്ങൾക്ക്? എനിക്ക് മറുപടി വേണം പോലീസ് മേധാവി?”

മുഖം ഉയർത്തിയാണിരിക്കുന്നതെങ്കിലും പോലീസ് മേധാവിക്ക് ഒളിക്കണമെന്നു തോന്നിക്കാണും. അദ്ദേഹം എന്തു മറുപടി നൽകാനാണ്. അതും നേരിട്ട് ഏറ്റെടുക്കാത്ത ഒരു കാര്യത്തെക്കുറിച്ച്. എങ്കിലും തൊട്ടടുത്ത റാങ്കിലുള്ള ഉദ്യോഗസ്‌ഥൻ മറുപടി നൽകി. “ഞങ്ങൾ വൈകിട്ട് പരിപാടി തീരും വരെ വളരെ അലർട്ടായിരുന്നു സർ, കണ്ണിലെണ്ണയൊഴിച്ചാണ് ഞങ്ങൾ കാവലിരുന്നത്.”

മന്ത്രിയുടെ പൊട്ടിത്തെറിയും ശകാരവും കുറേ സമയം നീണ്ടു, കൂടുതലൊന്നും പറയാനില്ലാത്തതിനാൽ യോഗം അരമണിക്കൂർ മാത്രം നീണ്ടു.

പ്രദർശനത്തിൽ പങ്കെടുത്തവരുടെ പേരു വിവരവും അവർ പ്രദർശിപ്പിച്ച അടിവസ്ത്ര ശ്രേണികളും രാമാനുജൻ വീണ്ടും വീണ്ടും പരിശോധിച്ചു. പ്രദർശനത്തിനു മുമ്പ്, പിൻപ് എന്ന രീതിയിലാണ് കണക്ക് ഇത് ഇൻസ്പെക്ടർ കൈമാറിയത്. ഫയൽ റെക്കോർഡ് ചെയ്യാനാണ്. സാധാരണ പേപ്പറിൽ രണ്ട് തുള ഇട്ട് തടിച്ച ക്ലിപ് ബോർഡിലേക്ക് ഇടുക മാത്രമാണ് രാമാനുജന്‍റെ ഡ്യൂട്ടി. എന്നാൽ ഇത്തവണ അതുമാത്രം ചെയ്‌ത് കണ്ണടയ്ക്കാൻ രാമാനുജന് തോന്നിയില്ല.

അയാൾ ആ കടലാസിലെ വിവരങ്ങളിലേക്ക് വീണ്ടും വീണ്ടും കണ്ണോടിച്ചു. നരവീണ പുരികങ്ങൾക്കിടയിലെ അയാളുടെ കണ്ണുകൾ എന്തോ കണ്ടുപിടിച്ച സൂചനയിൽ വജ്രം പോലെ തിളങ്ങി. അസ്‌ഥികൾ തെളിഞ്ഞു നിൽക്കുന്ന മെലിഞ്ഞ കൈവിരലുകൾ കൊണ്ട് അയാൾ തലയുടെ ഇരുപുറവും അമർത്തി.

അയാളുടെ മനസിൽ ചില ഗുണനങ്ങളും ഹരണങ്ങളും നടക്കുന്നതിന്‍റെ സൂചന ആയിരുന്നു അത്. ഷോ സ്പോൺസർ ചെയ്ത കമ്പനിയുടേതൊഴികെ പങ്കെടുത്ത ബാക്കി എല്ലാ കമ്പനികളുടേയും അടിവസ്ത്രങ്ങളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്.

“നാളെ ഈ കേസിന് ഒരു പുതിയ ഫയൽ തുറക്കേണ്ടി വരും.” രാമാനുജൻ ആലോചനയോടെ തന്‍റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു. ചുമരിലെ ഗാന്ധി ചിത്രത്തിലേക്ക് നോക്കിയിട്ട് അയാൾ തല കുനിച്ചു. മെല്ലെ ഇടറുന്ന കാൽപാദങ്ങളോടെ അയാൾ പുറത്തേക്കു നടന്നു. ഇന്ന് വളരെ വൈകി. രാത്രി 10.30 ആയിരിക്കുന്നു. പതിവായി രാമാനുജൻ പോകുന്ന സമയം 8 മണിയാണ്.

ഇൻസ്പെക്ടർ ജീപ്പിലിരിപ്പുണ്ട്. വണ്ടി സ്റ്റാർട്ടാക്കി അദ്ദേഹം രാമാനുജനെ വിളിച്ചു. “വളരെ വൈകിയിരിക്കുന്നു. ജീപ്പിൽ കയറിക്കോ ഞാൻ വീടിനു മുന്നിലിറക്കാം.”

രാമാനുജൻ ജീപ്പിന്‍റെ പിൻസീറ്റിലേക്ക് കയറി ഇരുന്നു. അയാൾ വരണ്ട തൊണ്ടയിലേക്ക് ഉമിനീര് ഇറക്കാൻ പ്രയാസപ്പെട്ടു. എങ്കിലും മുരടനക്കി ധൈര്യം സംഭരിച്ചു. രാമാനുജന് ആ ചോദ്യം ചോദിക്കാതിരിക്കാനായില്ല. “സർ. നമുക്ക് കള്ളനെ പിടിച്ചു കൂടെ? ഫാഷൻ ഹൗസിനെ തന്നെ ചോദ്യം ചെയ്‌താൽ മതിയെന്ന് എനിക്കൊരു തോന്നൽ!”

ഇൻസ്പെക്ടർ ഡ്രൈവറുടെ സമീപമാണ് ഇരിക്കുന്നത്. ഇരുട്ടിൽ മുഖഭാവം വ്യക്‌തമല്ല. എങ്കിലും ഒരു നേർത്ത ചിരി ഇൻസ്പെക്ടറുടെ മുഖത്ത് തെളിഞ്ഞു. പുറത്തു മഞ്ഞിൽ പുതഞ്ഞ കുളിർമയുള്ള കാറ്റ് വീശുന്നുണ്ടായിരുന്നു.

ശ്വാസം നന്നായൊന്നു വലിച്ച് കൈകൾ മുകളിലേക്ക് ഉയർത്തി. പുഞ്ചിരിച്ചു കൊണ്ട് ഇൻസ്പെക്ടർ പിന്നിലേക്ക് തിരിഞ്ഞ് രാമാനുജനെ നോക്കി.

“രാമാനുജാ, ഇതൊരു മോഷണക്കേസു തന്നെ. പക്ഷേ മോഷണം ഇവിടെയൊരു വിഷയമേയല്ല…”

രാമാനുജന് അതു കേട്ടിട്ട് ഞെട്ടലൊന്നും ഉണ്ടായില്ല. പക്ഷേ അയാൾക്ക് പെട്ടെന്ന് ഒരു സുഗന്ധം ഓർമ്മ വന്നു. തൊട്ടു പിന്നാലെ മനോഹരമായ വിരലുകളും.

“അപ്പോൾ ആ മോഡലുകളുടെ പരാതി?”

“സത്യം അവരും താമസിയാതെ അറിയും.”

രാത്രിയിൽ പതുങ്ങി വരുന്ന കള്ളനെ പോലെ ജീപ്പ് ശബ്ദമുണ്ടാക്കാതെ നിരത്തോരത്ത് വീടിനോട് ചേർന്ന് നിന്നു. രാമാനുജൻ വളരെ സാവകാശം ജീപ്പിൽ നിന്നിറങ്ങി. വീട്ടിലേക്കുള്ള വഴി ഒരു കള്ളനെപ്പോലെ പതുങ്ങി നിൽപ്പുണ്ടായിരുന്നു.

ശലഭങ്ങൾ ഒഴിഞ്ഞ വീട്

ഒരുപാട് ചിന്തകൾക്കും അവലോകനങ്ങൾക്കും ഒടുവിലായിരുന്നില്ല മീരയുടെ ഈ തീരുമാനം. ഉദ്ദേശ്യം ഒന്ന് മാത്രമായിരുന്നു. ജയിക്കുക, ഒരിക്കലെങ്കിലും മീര വിനയചന്ദ്രനായി തന്നെ.

എനിക്ക് ശേഷം പ്രളയം എന്നൊന്നില്ലെന്ന് അവൾക്ക് അറിയാമായിരുന്നു. ഉച്ചിയിൽ അഗ്നി പടർത്തുന്ന സൂര്യവെളിച്ചം ചിന്തകളിലേക്ക് കടന്ന് കയറാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ എല്ലാം അവസാനിപ്പിക്കണം. ഒരു പിൻവിളിക്കു പോലും ഇടം കൊടുക്കാതെ.

മസ്തിഷ്കത്തിൽ ആയിരം കടന്നലുകൾ ഇരമ്പിക്കയറാൻ തുടങ്ങവേ, ഇരുളിന്‍റെ വാതിലുകളെല്ലാം കൊട്ടിയടച്ച് സൂര്യവെളിച്ചത്തിനെതിരെ ശഠിച്ച് നിന്ന മനസ്സിലേക്ക് ആദ്യം കയറി വന്നത് അമ്മയായിരുന്നു. അമ്മയ്ക്ക് പിന്നാലെ പാൽ മണവും തുളുമ്പി വന്നു. തുടർന്ന് ആ വിരൽ തുമ്പിലേയ്ക്ക് ഏന്തിവലിയാനുള്ള ഉദ്യമം പാഴാവുകയും ഒപ്പം കാറ്റിന്‍റെ കൈകളിലേയ്ക്ക് ചാഞ്ചാടുകയും ചെയ്‌തു.

കടൽക്കരയിൽ കാറ്റിനെതിരെ ഏട്ടനെയും തന്നെയും മാറോട് ചേർത്ത് വിതുമ്പി നിന്ന അച്‌ഛന്‍റെ മുഖം ചരമ കോളത്തിലെ ഓർമ്മക്കുറിപ്പായി വീണ്ടും.

പന്ത്രണ്ടിൽ തന്നെ രക്തം പുരണ്ട കന്യകയുടെ യൗവ്വനം പൂഴി മണലിലൂടെ വഴികാട്ടിയായി നടന്ന് അമ്പരപ്പിച്ചതും ഒരേ ദിനം! അച്‌ഛന് ഒരു താക്കീത് പോലെ, ഓളങ്ങളുടെ മടിത്തട്ടിൽ അപ്പോഴേക്കും അമ്മയുടെ ഓർമ്മകൾ അലിയാൻ തുടങ്ങിയിരുന്നു. ഒരു പിടി ചാരമായി ചുവപ്പും മഞ്ഞയും ഇടകലർന്ന പൂക്കളിൽ ഓർമ്മകളെ നിറച്ചു കൊണ്ട് കടലിന്‍റെ നേർത്ത ഇരമ്പൽ.

അന്ന് മൂന്നു ജീവനുകളുടെ പുൻർജന്മം കൂടിയായിരുന്നുവെന്ന് ഏട്ടൻ പറഞ്ഞിട്ടുണ്ട്, അവൾ ഓർത്തു.

ഒരു നിമിഷം, ഒരു ഓർമ്മത്തെറ്റുപോലെ മനസ്സിലേക്ക് അയാൾ ഇറങ്ങി വന്നു. ചന്ദ്രൻ മാഷ്. ഇന്നാണല്ലോ ചന്ദ്രൻ മാഷ് കുടുംബസമേതം തന്‍റെ പ്രിയപ്പെട്ട എഴുത്തുകാരിയെ കാണാൻ വരുന്നത്.

“ആ വിരൽത്തുമ്പിലൂടെ ഊർന്നിറങ്ങിയ അക്ഷരങ്ങൾ. ആ അക്ഷരങ്ങൾ ആണ് ജീവവായുമായി എന്നിൽ നിറഞ്ഞതും നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതം തിരികെ തന്നതും. ഒപ്പം കുടുംബവും.” നനവ് പുരണ്ട അവ്യക്‌തമായ അക്ഷരങ്ങൾ ആ മനസ്സിന്‍റെ വിഹ്വലതയെ ഓർമ്മിപ്പിക്കുന്നതായിരുന്നു.

ജീവിതത്തിൽ ആദ്യമായി കിട്ടിയ പ്രശംസ കത്തിലെ വരികൾ വായിച്ചപ്പോൾ കണ്ണുകളിലെ നനവ് മറച്ച് ചിരിക്കാൻ ശ്രമിച്ചു. ജീവിതത്തിലേയ്ക്ക് കൈപിടിച്ച് തിരികെ കയറ്റിയതിന് നന്ദി സൂചകമായ വരികൾ.

കണ്ണീരിന്‍റെ ഉപ്പ് പുരണ്ട ആ വരികളിൽ കണ്ണാടിച്ചില്ല് പോലെ ആ മുഖവും വ്യക്തമായിരുന്നു. ദിവസങ്ങളോളം സൂക്ഷിച്ച് വച്ചിരുന്ന ആ കത്ത് എവിടെ നഷ്ടപ്പെട്ടുവെന്ന് അറിയില്ല. ആ കത്ത് ആയിരുന്നല്ലോ തനിക്ക് നേരെയുള്ള വിനയന്‍റെ ആയുധങ്ങളിൽ അവസാനത്തേത്.

ചെറുപ്പം മുതലേ പുറംതോടിനുള്ളിലേക്ക് ഉൾവലിഞ്ഞ ജീവിതവും ചിന്തകളും. അമ്മയില്ലാത്ത കുട്ടിയല്ലേ എന്ന പരിഗണന എല്ലാവരിൽ നിന്നും ഏറെ കിട്ടിയിരുന്നു. വിരസതയാർന്ന പകലുകളെ മറികടന്നു വായനയിലൂടെ കോളേജ് ജീവിതം കഴിഞ്ഞപ്പോഴേക്കും പ്രിയപ്പെട്ട കഥാകാരന്മാരുടേയും ചിന്തകരുടേയും അനുഭവങ്ങളും ചിന്തകളും സ്വന്തമാക്കി കഴിഞ്ഞിരുന്നു.

എഴുത്ത് ഒരു ഹോബി മാത്രമായിരുന്നു. നോട്ട് ബുക്കിലെ താളുകളിൽ എഴുതി അവിടെ തന്നെ ഉപേക്ഷിക്കപ്പെടുകയായിരുന്നു പതിവ്. മയിൽപ്പീലി തുണ്ടിന്‍റെ ഓർമ്മ പോലെ അതും വിവാഹം വരെ.

വിനയന്‍റെ എതിർപ്പിനെതിരെ നേടിയെടുത്തതായിരുന്നു കലക്ട്രേറ്റിലെ ജോലി. ഭർത്താവിന്‍റെ കുടുംബമഹിമയ്ക്കും തറവാടിത്തതിനുമെതിരെയുള്ള തീരുമാനം. ശക്തമായി തന്നെ എതിർപ്പുകളെ നേരിട്ടപ്പോൾ വാഗ്വാദങ്ങളുടെ മുനയൊടിഞ്ഞു. അതോടെ മാനസികമായ ഒരു അകൽച്ച വിനയനിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്നു.

അന്ന് ഓഫീസിൽ പുതിയതായി ചാർജ്ജെടുത്ത സെക്ഷൻ സൂപ്രണ്ടിന്‍റെ ഇന്‍റർകോമിലൂടെയുള്ള ക്ഷണം.

കാര്യമറിയാതെ, അന്ന് തീർക്കേണ്ടതായിരുന്ന ട്രെൻഡർ ഫയലുകൾ കൈയിലേന്തി ക്യാമ്പിന്‍റെ ഹാഫ്ഡോർ പതിയെ തുറന്ന് സാന്നിദ്ധ്യമറിയിച്ച് മുന്നിലെത്തിയപ്പോൾ കൈയിലെ തുറന്ന് പിടിച്ച രാവിലെ പ്യൂൺ വശം  കൊടുത്തയച്ച ട്രെൻഡർ ഫയലിലായിരുന്നു അദ്ദേഹത്തിന്‍റെ കണ്ണുകൾ.

ഒരു നിമിഷം സൂപ്രണ്ട് മുഖമുയർത്തി. അപ്പോഴാണ് അദ്ദേഹം കൈയിൽ പിടിച്ചിരുന്ന മടക്കുകൾ നിവർത്തിയ ഫുൾസ് കേപ് പേജുകളിൽ കണ്ണുകൾ ഉടക്കിയത്. അതോടെ ശരീരമാകെ ഒരു വിറയൽ അനുഭവപ്പെട്ടു. തലേന്ന് ഉറക്കം കളഞ്ഞ് എഴുതി തീർത്ത് പുതിയ കഥ! ബലിദാനം.

ഇതെങ്ങനെ ട്രെൻഡർ ഫയലിൽ എത്തിയെന്ന ചിന്തയിൽ മനസ്സ് തളരാൻ തുടങ്ങവേ ആ മുഖം തനിക്ക് നേരെയുയർന്നു. തടിച്ച കണ്ണടക്കുള്ളിലെ ഇറുക്കിയ കണ്ണുകളിൽ ഒരു നിമിശം തിളക്കമേറി. ഒപ്പം ചുണ്ടിന്‍റെ നേർത്ത കോണിൽ ഒരു പുഞ്ചിരിയുടെ തിരിനാളം തെളിഞ്ഞ് വന്നു.

“വെരിഗുഡ്… മനോഹരമായിരിക്കുന്നു. മീരയുടെ ഭാഷ എനിക്കിഷ്ടപ്പെട്ടു. മെസ്സേജ് കൺവേ ചെയ്യാൻ സാധിയ്ക്കുന്നുണ്ട്. ദാറ്റ്സ് ഗ്രേറ്റ്…” പാതി പോയി ജീവൻ തിരിച്ച് കിട്ടിയ ആശ്വാസത്തിൽ മെല്ലെ മന്ത്രിച്ചു.

“താങ്ക്യു സർ…”

“എഴുതിയത് ഏതെങ്കിലും ഫയലിൽ ഒളിപ്പിച്ച് വച്ചാൽ മാത്രം പോരാ… ഏതെങ്കിലും മാസികയ്ക്ക് അയച്ച് കൊടുക്കുകയും വേണം കേട്ടോ…” അദ്ദേഹത്തിന്‍റെ പുഞ്ചിരിയും ശബ്ദമില്ലാത്ത ചിരിയും.

“എഴുത്ത് നിർത്തണ്ടാട്ടോ… എഴുതണം… ധാരാളം.”

തിരികെ സീറ്റിൽ വന്നിരിക്കുമ്പോൾ ചുറ്റിലും അടക്കം പറയുന്ന കണ്ണുകൾ. ഒരു പുഞ്ചിരി എല്ലാവർക്കും മറുപടിയായി കൊടുത്തു.

വൈകിട്ട് ബസ് സ്റ്റോപ്പിലേക്കുള്ള മടക്കയാത്രയിലാണ് സൂപ്രണ്ടിനെ പറ്റി ഷെരീഫ് കൂടുതൽ പറഞ്ഞത്. പത്രങ്ങളിലെ വാരാന്ത്യങ്ങളിൽ സ്‌ഥിരമായി കോളം എഴുതാറുണ്ട്. യാത്രാക്കുറിപ്പുകളും തർജ്ജമകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ ചിലത് കോളേജ് തലത്തിൽ പഠനവിഷയങ്ങളും.

“സൂപ്രണ്ട് സാറിന്‍റെ സപ്പോർട്ട് മീരയ്ക്ക് എഴുത്തിൽ ഗുണം ചെയ്യും കേട്ടോ” ഷെരീഫ് പറഞ്ഞ് നിർത്തി.

ഷെരീഫിന്‍റെ തന്നെ നിർബന്ധമായിരുന്നു ആ കഥ പ്രസിദ്ധ വാരികയ്ക്ക് അയച്ച് കൊടുക്കണമെന്നത്. എന്നാൽ അയച്ചതിന് ശേഷമുള്ള കാത്തിരിപ്പ് ഏറെ മടുപ്പ് ഉളവാക്കുകയും ചെയ്‌തു.

എന്നാൽ ഒരാഴ്ചയ്ക്ക് ശേഷം വാരികയിൽ നിന്നും അറിയിപ്പ് കിട്ടി. എഡിറ്ററുടെ കത്ത് വായിച്ച് ടേബിളിൽ മടക്കി വയ്ക്കുമ്പോൾ മുന്നിൽ വിനയന്‍റെ മുഖം കത്തിലെ കാര്യമെന്തെന്നറിയാനുള്ള ത്വരയോടെ കത്ത് കൈയിൽ നിന്ന് വലിച്ചെടുത്ത് ഒരു കൂർത്ത നോട്ടം സമ്മാനിച്ചു കൊണ്ട് കത്തിലൂടെ കണ്ണുകളോടിച്ചു.

“ഓ… ഇനിയിപ്പോ ഈ ഭ്രാന്തും കൂടി തൊടങ്ങ്യോ?”

“എഴുത്ത് ഭ്രാന്താണെന്ന് ആരാ പറഞ്ഞെ? പ്രസിദ്ധീകരിക്കുമെന്നു കരുതി അയച്ചതല്ല. അഥവാ, പ്രസിദ്ധീകരിച്ചാൽ തന്നെ എന്താ തെറ്റ്?”

അവളുടെ മറുചോദ്യം വിനയനെ ശുണ്ഠി പിടിപ്പിക്കാൻ പാകത്തിനുള്ളതായിരുന്നു. കണ്ണുകളിലൊളിപ്പിച്ച കൂരമ്പുകളുടെ മൂർച്ചയേറിയ നോട്ടം, കഴുത്തിലെ ഞരമ്പുകളുടെ വലിഞ്ഞ് മുറുകിയ അവസ്‌ഥയിൽ കത്ത് അയാളുടെ കൈ വെള്ളയിൽ ചുരുങ്ങുന്നത് കണ്ടു. ഒപ്പം പുറത്തെ മഴയിലേക്ക് അത് എറിഞ്ഞു കളഞ്ഞു അയാൾ.

ജീവിതം എല്ലാറ്റിനേയും ശീലമാക്കി മാറ്റിയിരുന്നതിനാൽ ദുഃഖം തോന്നിയില്ല.

ആരോടും പരിഭവമില്ലാതിരുന്ന ഒരു ജീവിതമായിരുന്നു അവളുടേത്. ആറ് വർഷത്തെ ദാമ്പത്യം അവൾക്ക് നൽകിയത് വേദനകൾ മാത്രമായിരുന്നു. വെറുതെ ഒരു ഉടമ്പടിയുടെ ബലത്തിൽ ഭാര്യയുടെ റോൾ അവൾ വളരെ മനോഹരമായി അഭിനയിച്ച് പോരുകയായിരുന്നു.

രാത്രിയുടെ മടുപ്പിൽ, തിരിഞ്ഞ് കിടന്ന് എല്ലാം മറന്നുറങ്ങുന്ന ഭർത്താവിനെ കാണുമ്പോൾ അവനേൽപിച്ച സ്പർശവും നിശ്വാസങ്ങളും സ്വന്തം ശരീരത്തെ മലിനമാക്കിയെന്ന തോന്നലാണ് അവൾക്ക് ഉണ്ടായിരുന്നത്.

എത്ര കഴുകിയാലും വിട്ടുമാറാത്ത ദുർഗന്ധം ശരീരത്തിലെ ഓരോ അണുവിൽ നിന്നും പുറപ്പെടുന്നുവെന്ന തോന്നൽ.

വിനയന്‍റെ അവഗണന അവളുടെ മനസ്സിനെ അങ്ങനെ രൂപപ്പെടുത്തിയെടുത്തതാണ്. തന്‍റെ നിസ്സഹായതയിൽ അവൾക്ക് ഒട്ടും സങ്കടം തോന്നിയിരുന്നില്ല. മറിച്ച്, അറിയാതെ വീണു കിട്ടുന്ന സ്വകാര്യ നിമിഷങ്ങളെ അവൾ ഗൂഢമായി ആനന്ദിക്കാൻ തുടങ്ങി.

“ദാമ്പത്യത്തിൽ രണ്ട് ചാപിള്ളകളെ സമ്മാനിച്ചതു കൊണ്ട് മാത്രം അമ്മയാകുന്നില്ല” എന്ന ഭർത്താവിന്‍റെ വാക്കുകൾ അവൾക്കെതിരെയുള്ള അവഗണനയാണ്. അയാളുടെ ഓരോ വാക്കുകളും അവളുടെ നെഞ്ചിനെ കോർത്ത് വലിക്കാൻ പാകത്തിൽ രാകി മൂർച്ച കൂട്ടിയതായിരുന്നു.

“പുല്ലും കാടിയും കൊടുത്ത് മച്ചി പശുവിനെ ആരും വളർത്താറില്ല! പകരം കൊല്ലാൻ കൊടുക്കാറാണ് പതിവ്.” രാത്രിയിൽ അയാൾ തുടങ്ങി വച്ച രതിയ്ക്കെതിരെ ശിലാരൂപം പൂണ്ട അവളെ നോക്കി അയാൾ മുറുമുറുത്തു.

ഓഫീസിൽ നിന്നും തിരിച്ചെത്തിയാൽ തടവറയെ മാത്രം ഓർമ്മിപ്പിക്കുന്ന ചുവരുകൾ അവളെ വീർപ്പുമുട്ടിച്ചു കൊണ്ടേയിരുന്നു. ഒപ്പം മനസ്സിലെ സങ്കടങ്ങളെ പഴയ പുസ്തക താളുകളിൽ എഴുതിക്കൊണ്ടിരുന്നു… എന്നാൽ അവയെ കഥയെന്ന് വിളിക്കാൻ അവൾ മെനക്കെട്ടില്ല.

അടുത്തയാഴ്ച തുടങ്ങിയത് മൊബൈലിലേക്കുള്ള മെസ്സേജുകളുടെ നിലയ്ക്കാത്ത പ്രവാഹത്തോടെയായിരുന്നു.

അന്ന് തന്നെ പുറത്തിറങ്ങിയ വാരികയിലെ അവളുടെ കഥയെക്കുറിച്ചുള്ള വായനക്കാരുടെ പ്രതികരണങ്ങൾ!

ഇതെങ്ങനെ സംഭവിച്ചുവെന്ന് അദ്ഭുതപ്പെടുമ്പോൾ ഷെരീഫാണ് പറഞ്ഞത്. കഥകൾക്കൊപ്പം എഴുത്തുകാരുടെ മൊബൈൽ നമ്പർ കഥയുടെ അവസാനം ചേർക്കുന്ന പതിവുണ്ടത്രേ.

പ്രസിദ്ധീകരിച്ച് വന്ന തന്‍റെ ആദ്യ കഥയ്ക്ക് തന്നെ ഇത്രയും പ്രതികരണങ്ങൾ അവൾ പ്രതീക്ഷിച്ചിരുന്നില്ല. പ്രതികരണങ്ങൾ എല്ലാം തന്നെ പ്രോത്സാഹനങ്ങൾ ആയിരുന്നു. തുടർന്നും എഴുതണമെന്നുള്ള നിർദ്ദേശങ്ങളും ചിലർ നേരിട്ട് വിളിച്ച് അറിയിച്ചിരുന്നു.

അന്ന് ഓഫീസിലെ മെയിലിലാണ് വാരിക കിട്ടിയത്. ഒപ്പം നന്ദി പ്രകാശിപ്പിച്ചു കൊണ്ടുള്ള എഡിറ്ററുടെ കത്തും. ഉച്ചഭക്ഷണത്തിനിരിക്കുമ്പോൾ ഷെരീഫ് തന്നെയാണ് ഈ വാർത്ത എല്ലാവരിലും എത്തിച്ചത്. ഒപ്പം വാരിക പലരിലൂടെയും കൈമാറിക്കൊണ്ടിരുന്നു.

വൈകിട്ട് ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം ഗിരിജയുടെ കമന്‍റ് കേട്ടു. “പ്രസിദ്ധ വാരികയിൽ കഥ അച്ചടിച്ച് വന്നതിന് ഇന്ന് വിനയൻ സാറിന്‍റെ വക സ്പെഷ്യൽ സമ്മാനം കാണുമല്ലോ… അല്ലേ… മീരേ…?”

രാത്രി ഭക്ഷണത്തിനിരിക്കുമ്പോൾ വിനയനോട് പലവുര കഥ പ്രസിദ്ധീകരിച്ചു വന്ന കാര്യം പറയാൻ മനസ്സ് വെമ്പിയതാണ്. പ്രതികരണം എങ്ങനെയായിരിക്കുമെന്ന് മുൻകൂട്ടി അറിയാമെന്നതിനാൽ അത് വേണ്ടെന്ന് വച്ചു അവൾ. കിടക്കാൻ നേരം ബെഡിൽ നിന്നും വെറുതെ മൊബൈല്‍ എടുത്തു നോക്കി. അപ്പോഴേക്കും കണ്ടു മൂന്ന് മെസ്സേജുകൾ.

രണ്ട് ദിവസങ്ങൾക്കു ശേഷം അന്നത്തെ പോസ്റ്ററിൽ വന്ന ഇല്ലന്‍റ് കത്ത് കണ്ട് അവൾ അദ്ഭുതം കൂറി. പ്രസിദ്ധികരിച്ച് വന്ന അവളുടെ കഥ വായിച്ച ഒരു ആസ്വാദകന്‍റെ കുറിപ്പായിരുന്നു അത്.

“ജീവിതം വഴിമുട്ടിയ നിമിഷം… ആത്മഹത്യയല്ലാത്തെ മറ്റൊന്നു പോംവഴികളായി ഇല്ലാതിരുന്ന അവസ്‌ഥയിൽ കൈയിൽ കിട്ടിയ വാരികയിൽ വായിക്കാനിടയായ മാഡത്തിന്‍റെ കഥ. അത് തനിക്ക് വഴികാട്ടിയായിരിക്കുന്നു.

ജീവിതം ജീവിക്കാനുള്ളതാണെന്നും മരണം ഒന്നിനും പരിഹാരമല്ലെന്നും അങ്ങ് എത്ര മനോഹരമായി എന്നെ അറിയിച്ചിരിക്കുന്നു. സ്വന്തമായി ഒരു മൊബൈൽ ഇല്ലാത്തതിനാലാണ് ഈ കത്ത്. വാരികയുടെ ഓഫീസിൽ നിന്നും വളരെ പണിപ്പെട്ടാണ് മാഡത്തിന്‍റെ അഡ്രസ്സ് നേടിയെടുത്തത്.”

കത്തിന്‍റെ കാര്യം ഷെരീഫിനോട് പറഞ്ഞില്ല… എന്തോ… അത് മനസ്സിൽ തന്നെ സൂക്ഷിക്കാനാണ് തോന്നിയത്.

രണ്ട് ദിവസത്തിനു ശേഷം മറ്റൊരു കത്ത് കൂടി വന്നു. ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതിന് നന്ദിയായിരുന്നു ആ കത്തിൽ. നഷ്ടപ്പെട്ടുവെന്നു കരുതിയിരുന്ന ഭാര്യയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നുവെന്ന് അയാൾ അറിയിച്ചിരിക്കുന്നു.

സ്നേഹ സമ്പന്നനായ ഭർത്താവിനെയും കുഞ്ഞിനേയും മറന്ന് ചെയ്‌ത പ്രവൃത്തികൾ തെറ്റായിരുന്നുവെന്ന തിരിച്ചറിവിൽ കണ്ണീരിനാൽ പാപക്കറകൾ കഴുകി കളഞ്ഞ് കുടുംബത്തിലേക്ക് തിരിച്ചെത്തിയ അവൾക്ക് എല്ലാം മറന്ന് മാപ്പ് കൊടുക്കുവാൻ പ്രേരിപ്പിച്ചതും തന്‍റെ കഥയാണത്രേ…!

ഉറങ്ങാൻ കഴിയാതിരുന്ന ഒരു രാത്രിയായിരുന്നു അന്ന് അവളുടേത്. ചിന്തകൾ ഓർമ്മകളുടെ നൂൽപാലത്തിലൂടെ പലവുരു കയറിയിറങ്ങി.

എങ്ങോ നഷ്ടപ്പെട്ട ജീവിതത്തിന്‍റെ വ്യഥയിൽ പകച്ച് നിൽക്കുന്ന താൻ മറ്റൊരാൾക്ക് വഴികാട്ടിയാവുക. ഓർക്കുമ്പോൾ ചിരിയ്ക്കാതിരിക്കാൻ കഴിയുന്നില്ല. “ജീവിതം എല്ലാവർക്കും വിലപ്പെട്ടതാണ്. ഉടച്ച് കളയുവാൻ എളുപ്പമാണ്, എന്നാൽ കൂട്ടിച്ചേർക്കുവാൻ പ്രയാസം.” വായനകളിലെവിടെയോ മറന്ന ഒരു വരി ഓർമ്മ വന്നു.

എന്നാൽ തന്‍റെ ജീവിതം കൈവിട്ട ഒരു നൂൽപട്ടം മാത്രമാണെന്ന് അവൾ ചന്ദ്രൻ മാഷിന് വേണ്ടി മനസ്സിൽ കോറിയിട്ടു.

രാവിലെ എഴുന്നേറ്റപ്പോൾ മുറി ശൂന്യമായിരുന്നു. തലേന്ന് പെയ്തൊഴിഞ്ഞ മഴയുടെ തണുപ്പ് ചുറ്റിലും നിറഞ്ഞ് നിന്നിരുന്നു. കിടക്ക വിട്ടെണീക്കുമ്പോൾ മുന്നിൽ പത്രവുമായി ഗൗരിയെത്തി.

പത്രത്തിനോടൊപ്പം കൈയിലുണ്ടായിരുന്ന ഒരു നീണ്ട കവർ മുന്നിലേക്ക് നീട്ടിക്കൊണ്ട് അവൾ പറഞ്ഞു.

“ചേച്ചീ… ഞാൻ വരുമ്പോൾ സാറ് പോകാൻ ഒരുങ്ങി നിൽക്കുകയായിരുന്നു. ചേച്ചിക്ക് തരാൻ പറഞ്ഞ് തന്നതാണ്.”

അച്ചടി ഭാഷയിലുള്ള ഗൗരിയുടെ സംസാരം ശ്രദ്ധിച്ചു. അവളുടെ വായനാശീലത്തെ പ്രോത്സാഹിപ്പിച്ചതും താൻ തന്നെയാണല്ലോ. അവൾ ഓർത്തു.

ആകാംക്ഷയോടെ കവർ വാങ്ങി. തുറന്ന് നോക്കുമ്പോഴേക്കും ഗൗരി തിരിഞ്ഞ് മുറിയിൽ നിന്നും പുറത്ത് കടന്നിരുന്നു. ഒരു നിമിഷം അക്ഷരങ്ങളിലൂടെ കണ്ണുകളോടിച്ചു.

വിവാഹമോചനത്തിനുള്ള അപേക്ഷയായിരുന്നു അത്. വിനയന് വേണ്ടത് തന്‍റെ സമ്മതം. നേരിട്ട് ആവശ്യപ്പെടാനുള്ള ധൈര്യക്കുറവോ, കോടതി മുറിയിൽ വാക്കുകൾ കൊണ്ട് അമ്മാനമാടി ജയിക്കുന്ന അഡ്വക്കേറ്റ് വിനയചന്ദ്രന് ഉൾഭയമോ?

ഒരു നിമിഷം ക്ലോക്കിലെ മണിനാദം അവളെ ചിന്തയിൽ നിന്നുണർത്തി. സമയമേറെയായല്ലോ ഈ ഇരിപ്പ് തുടങ്ങിയിട്ട്?

ഭൂതത്തിനും വർത്തമാനത്തിനുമിടയിലെ നേർത്ത നൂൽപാലത്തിലൂടെയുള്ള തന്‍റെ യാത്രയുടെ അന്ത്യം തിരിച്ചറിഞ്ഞ് അവളുടെ മനസ്സ് ഒരു വേനൽ പക്ഷിയായി പറന്നിറങ്ങി. ഉറച്ച തീരുമാനത്തിലേക്ക്.

“ജയിക്കുക, ഒരിയ്ക്കലെങ്കിലും മീര വിനയചന്ദ്രനായി തന്നെ…”

ഒരു നിമിഷം അവൾ ജാഗരൂകയായി.

“ഗൗരി… ആര് അന്വേഷിച്ചാലും ഇല്ലെന്ന് പറഞ്ഞേക്കണം” പുറത്തേക്ക് നോക്കി അവൾ വിളിച്ച് പറഞ്ഞു.

ധൈര്യം വിടാതെ തന്നെ അവൾ ഷെൽഫ് തുറന്നു കൈയെത്തിച്ച് തന്‍റെ പ്രിയപ്പെട്ട ചെറിയ പ്ലാസ്റ്റിക് ഡപ്പി കൈയിലെടുത്തു. ഉറക്കം വരാത്ത രാത്രികളിൽ മാത്രം കഴിക്കുവാൻ ഡോക്ടർ വിമല മേനോൻ നിർദ്ദേശിച്ചിരുന്നതെല്ലാം കൈവെള്ളയിൽ ചൊരിഞ്ഞു. വീണ്ടുമൊരു ചിന്തയ്ക്കിടം കൊടുക്കാതെ തന്നെ തിരിഞ്ഞ് ടേബിളിലെ ടംബ്ലറിൽ തലേ ദിവസം പകർന്ന് വച്ചിരുന്ന തണുത്ത വെള്ളം വായയിലേക്ക് കമഴ്ത്തി. ഒപ്പം കൈയിലെ അസംഖ്യം വെളുത്ത ഗുളികകളും.

പകുതിയിലേറെ വെള്ളം കഴുത്തിലൂടെയും കൈത്തണ്ടയിലൂടെയും താഴേയ്ക്ക് നീർച്ചാലൊഴുക്കി പടർന്നിറങ്ങി.

തണുത്ത വെള്ളത്തിന്‍റെ സുഖകരമായ സ്പർശം ഒരു അനുഭൂതിയായി ഉടലിലേയ്ക്ക് പടർന്നിറങ്ങി.

ഫാനിന്‍റെ ചിറകുകളിലെ തണുപ്പ് ഉടലിലാകെ പടരാൻ തുടങ്ങവെ, ഫോം ബെഡിന്‍റെ മാർദ്ദവത്തിലേക്ക് അവൾ സ്വയം ചരിഞ്ഞിരുന്നു. കണ്ണുകൾ പുറത്തെ മങ്ങിയ കാഴ്ചകളിലേയ്ക്ക് മേയാൻ വിട്ടു കൊണ്ട്.

അപ്പോൾ അവൾ കണ്ടു. ഉല്ലാസത്തിന്‍റെ പടികൾ കയറി വർണ്ണ ശലഭങ്ങളായി കടന്ന് വരുന്ന ഒരു കുടുംബം. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിലേയ്ക്ക് ആ കാഴ്ച ഒരു നിമിഷം പടർന്ന് കയറി… ഒരു മായാജാലം പോലെ.

നീലിമ

നീലിമ സ്വന്തം വീട്ടിൽ പോയി വന്നശേഷം അവളുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ മാറ്റം വന്നതുപോലെ ഹർഷന് തോന്നി. മുമ്പൊരിക്കലും അവളങ്ങനെയൊന്നും പെരുമാറിയിരുന്നില്ല. മുമ്പ് ഹർഷന് ഓഫീസിൽ പോകാൻ നേരമാകുമ്പോൾ അവൾ ഹർഷന്‍റെ എല്ലാ കാര്യത്തിലും അതീവ ശ്രദ്ധ പുലർത്തിയിരുന്നു. ഒന്നിലും ഒരു കുറവുണ്ടാകരുത് അവൾക്കത് നിർബന്ധമായിരുന്നു.

ഹർഷനുള്ള ടിഫിൻ ഭംഗിയായി ഒരുക്കി വയ്ക്കുക, വാച്ച്, മൊബൈൽ, പേഴ്സ്, പേന, തൂവാലയൊക്കെ അവൾ കൃത്യമായി എടുത്ത് വയ്ക്കും. എന്തെങ്കിലും മറന്നു പോയാലോയെന്ന ആധിയായിരുന്നു അവൾക്ക്. ഹർഷൻ കുളിച്ചിറങ്ങുമ്പോഴേക്കും നീലിമ ഹർഷന്‍റെ ഷർട്ടും പാന്‍റുമൊക്കെ ഒറ്റ ചുളിവുമില്ലാതെ ഭംഗിയായി വടിവൊത്ത് ഇസ്തിരിയിട്ട് തയ്യാറാക്കി വയ്ക്കും.

ഹർഷൻ സ്വയം ചെയ്‌തിരുന്ന ഒരേയൊരു ജോലി ഷൂ പോളിഷ് ചെയ്യുന്നതായിരുന്നു. ഹർഷന്‍റെ ഭക്ഷണകാര്യത്തിലും അവൾക്ക് വലിയ ശ്രദ്ധയായിരുന്നു. ഹർഷന് ഇഷ്‌ടമുള്ള ഭക്ഷണം പാകം ചെയ്‌ത് കൊടുത്തിരുന്നുവെങ്കിലും അയാളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിഭവങ്ങളും നിർബന്ധിച്ച് കഴിപ്പിക്കും. ഞായറാഴ്ച ദിവസങ്ങളിൽ നീലിമ അടുക്കളയിൽ തിരക്കിട്ട പണിയിലായിരിക്കും. അന്ന് ഉച്ചയൂണിന് സ്പെഷ്യൽ വിഭവങ്ങളായിരിക്കും.

വീട് എപ്പോഴും വൃത്തിയായി സൂക്ഷിച്ചു. വീട്ടിലെ ഒരു വസ്തുവും അലക്ഷ്യമായി കിടക്കുന്നത് അവൾക്കിഷ്ടമല്ലായിരുന്നു. ഇതേ നിഷ്ക്കർഷത സ്വന്തം കാര്യത്തിലും അവൾ പുലർത്തിയിരുന്നു.

എന്നും കുളിച്ച് അണിഞ്ഞൊരുങ്ങി നടക്കാനായിരുന്നു നീലിമയ്ക്കിഷ്ടം. മുഖത്ത് സദാ പുഞ്ചിരിയുമായി നടക്കുന്ന നീലിമയെ കാണുമ്പോൾ തന്നെ എല്ലാവർക്കും സന്തോഷമായിരിക്കും. അതുകൊണ്ട് ഹർഷൻ സദാസമയവും സന്തോഷവാനായി നടന്നു.

പക്ഷേ ഇപ്പോൾ എല്ലാം മാറിയിരിക്കുന്നു. വീട് അലങ്കോലപ്പെട്ട് കിടന്നാലും നീലിമ ഒന്നും തന്നെ ശ്രദ്ധിക്കാതെയായി. ഹർഷൻ എന്തെങ്കിലും കാര്യം അന്വേഷിച്ചാൽ എടുത്തടിച്ചതു പോലെയാവും നീലിമയുടെ മറുപടി. കുറച്ചൊക്കെ തന്നെ ചെയ്‌തു കൂടെയെന്ന് ചോദിക്കും. എല്ലാം താൻ തന്നെ ശ്രദ്ധിച്ചാൽ മതിയോ എന്നൊക്കെ അവൾ വിചിത്രമായി പ്രതികരിച്ചു തുടങ്ങി. അവളുടെ അസാധാരണമായ മാറ്റം കണ്ട് ഹർഷന്‍റെ മനസ്സ് പലപ്പോഴും അസ്വസ്ഥമായ ചിന്തകളിൽ മുഴുകിയിരുന്നു.

ഹർഷന് സുഖമില്ലെന്നറിഞ്ഞ് ഒരിക്കൽ ഹർഷന്‍റെ പഴയൊരു സഹപ്രവർത്തക അയാളെ കാണാൻ വീട്ടിൽ വന്നു. സഹപ്രവർത്തക വന്നതിൽ അന്ന് നീലിമയ്ക്ക് പ്രത്യേകിച്ച് വിഷമമൊന്നുമുണ്ടായില്ലെങ്കിലും പിന്നീട് അവൾ അക്കാര്യത്തിലുള്ള നീരസം പ്രകടിപ്പിച്ചു. ഒരു പക്ഷേ നീലിമയുടെ നാത്തൂന്‍റെ ഉപദേശപ്രകാരമായിരിക്കാം നീലിമ അങ്ങനെ പ്രതികരിച്ചതെന്ന് ഹർഷൻ സമാധാനിച്ചു.

ഓഫീസിൽ തിരക്കുപിടിച്ച ജോലിയായതിനാൽ കുറേ നാളായി ഹർഷൻ വീട്ടിൽ വൈകിയാണ് എത്തിയിരുന്നത്. വീട്ടിൽ മുഴുവൻ സമയം ഒറ്റയ്ക്കിരിക്കുന്നതു കൊണ്ട് ഒരു പക്ഷേ നീലിമയ്ക്ക് മടുപ്പു തോന്നുന്നുണ്ടാകും. കുഞ്ഞുങ്ങളുമില്ലല്ലോ, അവർക്കൊപ്പം സമയം ചെലവഴിക്കാൻ കുഞ്ഞുങ്ങൾ ഉടനെ വേണ്ട 2-3 വർഷം കഴിഞ്ഞു മതിയെന്നുള്ള തീരുമാനം നീലിമയുടേതായിരുന്നു. അതേപ്പറ്റി സൂചിപ്പിക്കുമ്പോഴൊക്കെ അവൾ ഈയിടെയായി കൃത്യമായി മറുപടിയൊന്നും പറഞ്ഞിരുന്നില്ല. ഹർഷൻ ഓരോന്നും ഓർത്തു കൊണ്ടിരുന്നു.

“ഹർഷൻ ഭക്ഷണം ഉണ്ടാക്കി വച്ചിട്ടുണ്ട്. എടുത്ത് കഴിച്ചിട്ട് ബാക്കിയുള്ളത് ഫ്രിഡ്ജിൽ വച്ചേക്കണം. ഞാൻ ചിലപ്പോൾ വരാൻ വൈകും. എന്‍റെയൊരു ഫ്രണ്ടിന്‍റെ ബർത്ത്ഡേ പാർട്ടിയുണ്ട്” നീലിമ ഉച്ചത്തിൽ പറഞ്ഞു.

“ഞായറാഴ്ച തന്നെ വേണോ? ഈയൊരു ദിവസം ഭർത്താക്കന്മാർ എല്ലാവരും വീട്ടിലുണ്ടാവില്ലേ?”

“അപ്പോൾ ഞങ്ങൾ ഭാര്യമാർ എല്ലാ ദിവസവും വീട്ടിലിരിക്കുന്നതോ… അതിനൊന്നും പറയാനില്ലേ? ബെഡിൽ ഇന്നലെ മുതൽ നിങ്ങളുടെ ഡ്രസ്സൊക്കെ കിടക്കുവാ, അതൊക്കെ അടുക്കി വയ്ക്കണം. ഞാൻ തന്നെ ചെയ്യണമെന്ന് പറയുന്നതെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല?” ഇത്രയും പറഞ്ഞു കൊണ്ട് അവൾ വാതിൽ വലിച്ചടച്ച ശേഷം പുറത്തേക്ക് പോയി.

നീലിമ മുമ്പും ഇതുപോലെ പോകുമായിരുന്നുവെങ്കിലും അവൾ വീട്ടിലെ എല്ലാ ജോലിയും സന്തോഷത്തോടെ ചെയ്‌ത് തീർത്ത ശേഷമേ പോയിരുന്നുള്ളൂ. ഹർഷൻ ഓർത്തു. ഇപ്പോഴാകട്ടെ പെരുമാറ്റത്തിലാകെ പാരുഷ്യം.

അകലം കൂടി വരുന്നതു പോലെ ഇനി താനവൾക്ക് ഒരു ഭാരമാകരുത്. സ്വന്തം ജോലികൾ സ്വയം ചെയ്യണം. അയാൾ പുതിയൊരു തീരുമാനമെടുത്തു. ഹർഷൻ മനസ്സില്ലാമനസ്സോടെ എങ്ങിനെയെക്കെയോ ഭക്ഷണം കഴിച്ചു. നീലിമയുണ്ടാക്കി വച്ച ഭക്ഷണത്തിന് രുചിക്കുറവ് ഒന്നുമുണ്ടായിരുന്നില്ല. അവളെന്ത് ഉണ്ടാക്കിയാലും നല്ല രുചിയായിരിക്കും. പക്ഷേ ഇപ്പോൾ അവൾ എന്ത് ഉണ്ടാക്കിയാലും ഒന്നുകിൽ ഉപ്പ് കൂടുതൽ ആയിരിക്കും അല്ലെങ്കിൽ ഒട്ടുമുണ്ടാവില്ല. ചിലപ്പോൾ പച്ചക്കറി നന്നായി വെന്ത് കരിഞ്ഞിരിക്കും. അവൾക്കെന്താണ് സംഭവിച്ചിരിക്കുക?

ഹർഷൻ ആകെ അസ്വസ്ഥനായി. അയാൾക്കൊന്നും മനസ്സിലായില്ല. പക്ഷേ മനസ്സിൽ ഊറിക്കൂടിയ സങ്കടത്തിനിടയിൽ അയാൾക്കൊരാശയം തോന്നി. “മോനെ… ഹോസ്‌റ്റൽ ദിനങ്ങൾ ഓർക്ക്… എന്തെങ്കിലും വിഭവം തയ്യാറാക്കി നീലിമയ്ക്കൊരു ഉഗ്രൻ സർപ്രൈസ് കൊടുക്ക്. അവൾ മടങ്ങിയെത്തുമ്പോഴേക്കും ഉഗ്രനൊരു ഡിന്നറൊരുക്ക്. താനും എപ്പോഴെങ്കിലും എന്തെങ്കിലും അവൾക്കു വേണ്ടി ചെയ്യേണ്ടതല്ലേ.” അയാളുടെ മനസ്സിൽ ആരോയിരുന്ന് മന്ത്രിക്കുന്നതുപോലെ തോന്നി.

മനസ്സിൽ തോന്നിയ ആശയത്തിൽ ഉണർവ്വിൽ അയാൾ ഒരു സിനിമ കാണാനുള്ള ടിക്കറ്റും ബുക്ക് ചെയ്‌തു. അതിനു ശേഷം രണ്ടുപേർക്കും ഏറ്റവുമിഷ്‌ടമുള്ള വിഭവങ്ങൾ തയ്യാറാക്കി നീലിമയെ കാത്തിരുന്നു.

മടങ്ങിയെത്തിയ നീലിമ ഹർഷൻ ജോലിയൊക്കെ ഏറെക്കുറെ ഭംഗിയോടെ ചെയ്ത് തീർത്തിരിക്കുന്നത് ശ്രദ്ധിച്ചു. അവൾ ഉള്ളാലെ സന്തോഷിച്ചു. പക്ഷേ ആ സന്തോഷം അവൾ പുറമെ പ്രകടിപ്പിച്ചില്ല.

ഹർഷൻ തന്നെ ആശ്രയിക്കാതെ സ്വയം എല്ലാം ചെയ്ത് ശീലിക്കണം. അതാണല്ലോ അവൾ ആഗ്രഹിച്ചിരുന്നതും. അതുകൊണ്ട് അവൾ വലിയ സംസാരമൊന്നുമില്ലാതെ ഹർഷനൊപ്പമിരുന്ന് അത്താഴം കഴിച്ചു. അത് കഴിഞ്ഞ് അവർ ഇരുവരും കൂടി സിനിമ കാണാനും പോയി. അപ്പോഴും അവൾ ഏറെക്കുറെ നിശബ്ദത പാലിച്ചു.

അവളുടെ നിശബ്ദത ഹർഷനെ വല്ലാതെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു. “നീലി… എന്തെങ്കിലും വിഷമമുണ്ടോ? എന്നോടത് പറയരുതോ? എന്‍റെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതോ എന്‍റെ കൂടെയുള്ള ജീവിതം നിനക്ക് മടുത്തോ?”

“നിങ്ങൾക്ക് ഹിന്ദി സിനിമ ഇഷ്ടമാണെന്ന് എനിക്കറിയാം. പക്ഷേ അക്ഷയ്കുമാറിനെ ഇഷ്‌ടമല്ല. പിന്നെന്തിനാ. അക്ഷയിന്‍റെ സിനിമ കാണാൻ പുറപ്പെട്ടത്. എനിക്കു വേണ്ടിയല്ലേ… ഞാൻ കാരണം നിങ്ങൾ ആ സിനിമ കാണേണ്ട വല്ല കാര്യവുമുണ്ടോ?”

അവളുടെ പ്രതികരണം കേട്ട് ഹർഷൻ അദ്ഭുതപ്പെട്ടു പോയി. ഹർഷൻ കൂട്ടുകാർക്കൊപ്പം സമയം ചെലവഴിക്കുന്നത് ഒഴിവാക്കാൻ തനിക്കൊപ്പം നിർബന്ധിച്ചിരുത്തി രാത്രി മുഴുവനും സിനിമ കാണുന്ന അതേ നീലിമയാണോ ഇങ്ങനെയൊക്കെ പറയുന്നത്. എന്തുകൊണ്ടാണ് നീലിമ തന്നോടിത്ര ദേഷ്യം കാട്ടുന്നത്? ഇനി അവളുടെ മനസ്സിൽ മറ്റാരെങ്കിലും കടന്നു കൂടിയിട്ടുണ്ടാകുമോ? അടുത്ത നിമിഷം നീലിമയെപ്പറ്റി അങ്ങനെ ചിന്തിച്ചതോർത്ത് അയാൾ സ്വയം കുറ്റപ്പെടുത്തി.

തന്നെ ഏറ്റവും സ്നേഹിക്കുന്ന തന്‍റെ സാമീപ്യത്തിനായി കൊതിയോടെ കാത്തിരിക്കുന്ന നീലിമയ്ക്ക് അങ്ങനെയൊരിക്കലും ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയില്ല. താൻ സ്വന്തം ജോലി സ്വയം ചെയ്യണമെന്നാണ് നീലിമ ആഗ്രഹിക്കുന്നത്. എന്നാലെ അവൾക്ക് സന്തോഷമുണ്ടാകൂ. അങ്ങനെ ആയാൽ പഴയ നീലിമയെ തനിക്ക് തിരിച്ചു കിട്ടൂവെന്ന് ഹർഷനും വിചാരിച്ചു.

2-3 മാസങ്ങൾ കൊണ്ട് ഹർഷനിൽ കുറേ മാറ്റങ്ങൾ ഉണ്ടായി. ഞായറാഴ്ച ദിവസങ്ങളിൽ അയാൾ സ്വന്തം വസ്ത്രമലക്കി വിരിച്ചു. ഉണങ്ങിയ വസ്ത്രങ്ങളിൽ ചിലത് അയാൾ സ്വയം ഇസ്തിരിയിട്ടു. മറ്റ് ചിലത് പുറമേ കൊടുത്ത് ഇസ്തിരിയിടീച്ച് വെടിപ്പാക്കി.

ഓഫീസിൽ പോകാൻ തയ്യാറാകുന്ന സമയത്ത് സ്വന്തം പേഴ്സും വാച്ചും മൊബൈലും ചാർജ്‌ജറും മറ്റും അയാൾ കൃത്യമായി എടുത്തു വച്ചു. അതിനായി അയാൾ നീലിമയെ വിളിച്ച് വിഷമിപ്പിച്ചതേയില്ല.

ബ്രേക്ക്ഫാസ്റ്റും സ്വയമെടുത്ത് കഴിച്ച് പ്ലെയ്റ്റ് കഴുകി സ്റ്റാൻഡിൽ കൃത്യമായി വച്ചു. ഓഫീസിലേക്ക് പുറപ്പെടും മുമ്പേ സ്വന്തം മുറിയിൽ അലക്ഷ്യമായി കിടക്കുന്ന വസ്തുക്കൾ ഒതുക്കി വയ്‌ക്കുകയും കിടക്കയിലെ വിരിപ്പ് വിരിച്ച് കൃത്യമാക്കുകയും ചെയ്യുന്നത് അയാൾ പതിവാക്കി.

നീലിമ ഇതൊക്കെ കണ്ട് സന്തോഷിച്ചിരിക്കുമോ? അയാൾ അതേപ്പറ്റി അഭിപ്രായമറിയാനായി ജിജ്ഞാസയോടെ ചോദിക്കുമ്പോഴൊക്കെ അവൾ നേരിയ പുഞ്ചിരിയിൽ മറുപടി ഒതുക്കി. പക്ഷേ സ്വന്തം കാര്യങ്ങളൊക്കെ ഹർഷൻ സ്വയം ചെയ്യുന്നത് കണ്ട് അവൾ ഉള്ളിൽ ഏറെ വേദനിച്ചിരുന്നുവെങ്കിലും അവൾ അതൊന്നും പുറമെ പ്രകടിപ്പിച്ചതേയില്ല. സ്വന്തം നിസ്സഹായവസ്‌ഥയിൽ അവൾ മനമുരുകി വേദനിച്ചു.

“ഹർഷാ… പുതിയൊരു ഇംഗ്ലീഷ് മൂവി റിലീസായിട്ടുണ്ട്. കൂട്ടുകാർക്കൊപ്പം പോയി കണ്ടോളൂ.”

“നീലി… നീയെന്തിനാ എന്നെ നിന്നിൽ നിന്നും അകറ്റി നിർത്തുന്നത്. നിനക്കതിൽ സന്തോഷമുണ്ടാകുമോ? എനിക്കൊന്നും മനസ്സിലാകുന്നില്ല. നിനക്ക് യോജിച്ച ആളല്ല ഞാനെന്ന് നിനക്ക് തോന്നി തുടങ്ങിയോ?”

“ഹർഷാ എനിക്ക് യോജിച്ചയാൾ തന്നെയാ… പക്ഷേ നിങ്ങളുടെ ഇളയമ്മ നിങ്ങൾക്കു വേണ്ടി ഒരു പെൺകുട്ടിയെ ആലോചിച്ചിരുന്നില്ലേ. അവളായിരുന്നുവെങ്കിൽ നിങ്ങൾക്ക് പെർഫക്റ്റ് മാച്ചായേനെ. അറിയാമോ… അവളിപ്പോഴും കല്യാണം കഴിച്ചിട്ടില്ല. ഞാൻ കാരണം അവളുമായിട്ടുള്ള വിവാഹം മുടങ്ങി അതിന്‍റെ പേരിലുള്ള ഇളയമ്മയുടെ ദേഷ്യവും മാറിയിട്ടില്ല. ഇളയമ്മയുടെ ദേഷ്യം മാറ്റാൻ നിങ്ങൾക്ക് പറ്റുമെങ്കിൽ പറയ്…”

“നീ ഇപ്പോഴും കഴിഞ്ഞ കാര്യവും ഓർത്തിരിക്കുകയാണോ. നമ്മൾ പരസ്പരം ഇഷ്‌ടപ്പെട്ടു. സ്നേഹിച്ചു. ഒടുക്കം കല്യാണവും കഴിച്ചു. ഇപ്പോഴെന്തിനാ കഴിഞ്ഞു പോയ കഥ പറയുന്നത്. ഓഫീസിൽ പോകാൻ നേരമായി. ഞാൻ പോകട്ടെ. വൈകിട്ട് സംസാരിക്കാം. റിലാക്സ്.” അയാൾ എന്നും ചെയ്യുന്നതു പോലെ അവളുടെ നെറ്റിയിൽ സ്നേഹ പൂർവ്വം ചുംബിച്ചു.

“നീ എന്ത് വേണമെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്തോ… പക്ഷേ ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടിരിക്കും സീ യു ഹണി…”

“അതാണ് ഞാനിപ്പോൾ ആഗ്രഹിക്കുന്നത്. നിങ്ങളോട് ഒന്നും പറയാൻ എനിക്കാവില്ല.” അയാൾ ഓഫീസിലേക്ക് പുറപ്പെട്ടശേഷം നീലിമ ഏറെ നേരം കരഞ്ഞു കൊണ്ടിരുന്നു.

നാളെയാണ് മുംബൈയിലേക്ക് പുറപ്പെടേണ്ടത്. ഇനിയൊരു മടങ്ങി വരവില്ലാത്ത യാത്ര. അവൾ പാടുപ്പെട്ട് സ്വയം നിയന്ത്രിച്ചു. ചെറിയൊരു ബാഗിൽ അവൾ സ്വന്തം വസ്ത്രങ്ങളും മറ്റും പായ്ക്ക് ചെയ്തു വച്ചു. രാത്രിയിൽ ഉറക്കം വരാതെ അവൾ അസ്വസ്ഥതയോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു.

“നിനക്കെന്താ നീലി… സുഖമില്ലേ?” അവളുടെ അസ്വസ്ഥത കണ്ട് ഹർഷൻ ഇടയ്ക്ക് എഴുന്നേറ്റ് ചായ തയ്യാറാക്കി അവൾക്ക് കൊടുത്തു. ചിലപ്പോൾ ചൂട് വെള്ളവുമായി അയാൾ വന്നു. അടുത്തിരുന്ന് അവളുടെ നെറ്റി തടവി കൊടുത്തു.

“ഡോക്ടറെ വിളിക്കണോ?”

“സാരമില്ല. ചെറിയൊരു തലവേദന. രാവിലെയാകുമ്പോൾ ശരിയാവും. ഹർഷൻ കിടന്നോളൂ.”

പക്ഷേ ഹർഷൻ അതൊന്നും കേൾക്കാൻ കൂട്ടാക്കാതെ തലയിൽ തേക്കാനുള്ള എണ്ണക്കുപ്പിയെടുത്തു കൊണ്ടു വന്നു. എണ്ണക്കുപ്പിയുടെ അടപ്പ് തുറന്നപ്പോൾ അയാൾ എണ്ണ ബെഡിൽ വീഴാതിരിക്കാൻ നിലത്തിരുന്നു. ആ സമയത്ത് കട്ടിലിനടിയിൽ വച്ചിരിക്കുന്ന ബാഗ് കണ്ട് ഹർഷന് അദ്ഭുതം തോന്നി.

“ഈ ബാഗ്! ആരാണ് യാത്ര പോകുന്നത്?”

“അതെ ഹർഷാ, എനിക്ക് നാളെ മുംബൈയ്ക്ക് പോകണം. നാളെ രാവിലെ എന്നെ കൂട്ടി കൊണ്ടുപോകാൻ അഭി വരും. എന്‍റെ കൂട്ടുകാരി രൂപയുടെ അനിയത്തിയുടെ കല്യാണമാണ്. അവർക്കാരുമില്ല. ആകെ ഡിപ്രഷനായിട്ട് അവൾ ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. കല്യാണത്തിനുള്ള ഒരുക്കങ്ങളൊക്കെ ചെയ്യണം. അവൾ വീട്ടിൽ അമ്മയെ വിളിച്ച് കുറേ റിക്വസ്റ്റ് ചെയ്തു. അതുകൊണ്ടാ അമ്മ അഭിയെ അയച്ചത്. ഹർഷന് സമ്മതക്കുറവൊന്നുമുണ്ടാകില്ലെന്ന് ഞാൻ പറഞ്ഞിരുന്നു. ഒരു മാസമല്ല 6 മാസം വരെ അവൾക്കൊപ്പം താമസിക്കാനുള്ള അനുവാദമൊക്കെ ഹർഷൻ തരുമെന്ന് ഞാൻ പറഞ്ഞു. മുഴുവൻ കാര്യങ്ങളും ഇപ്പോൾ ഹർഷന് ചെയ്‌ത് ശീലമായിട്ടുണ്ടല്ലോ. അതുകൊണ്ട് ഒറ്റയ്ക്കായാലും വിഷമമുണ്ടാകില്ല.” അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു. പക്ഷേ… തന്നെ ഇത്രയധികം സ്നേഹിക്കുന്ന ഹർഷനോട് മനസ്സിലുള്ള ആ രഹസ്യം പറയുന്നതെങ്ങനെ.

“പക്ഷേ… എത്ര ദിവസം… ഞാൻ ഒറ്റയ്ക്ക് എങ്ങനെ?”

“ഒറ്റയ്ക്ക് താമസിച്ചുള്ള ശീലം വേണം… സ്വയം പര്യാപ്തനാവണം. എല്ലാ വിധത്തിലും അല്ലാതെ ആരെങ്കിലും പോയാലുടൻ കണ്ണീരൊലിപ്പിക്കുകയല്ല വേണ്ടത്.” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഇനിയൊന്നും പറയരുത്. നീ എന്തൊക്കെയാ ഈ പറയുന്നത്. നീ പോകുകയാണെങ്കിൽ ഞാൻ നിന്നെ തടയില്ല. പക്ഷേ എന്നാ മടങ്ങി വരിക. വിവാഹത്തിന് 10 ദിവസം നിൽക്കുന്നത് തന്നെ ധാരാളമാണ്. പിന്നെന്തിനാ ഒരു മാസം. പക്ഷേ ആവശ്യമാണെങ്കിൽ പോവുക. എല്ലാ ദിവസവും എനിക്ക് ഫോൺ ചെയ്യണം. ഇപ്പോ നീ ഉറങ്ങ്.”

സമയം 8 മണിയായിരിക്കുന്നു. അഭി അപ്പോഴേക്കും വീട്ടിൽ എത്തി.

“ചേച്ചി എവിടെയാ?”

“അഭി അവൾ എഴുന്നേറ്റില്ല. ഇന്നലെ അവൾക്ക് ഒട്ടും സുഖമില്ലായിരുന്നു. എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. അതുകൊണ്ട് ഉണർത്തിയില്ല.”

“ചേട്ടാ ഒരു മണിക്കാ ഫ്ളൈറ്റ്. ലേറ്റാകരുത്.”

“ങ്ഹും, ഞാൻ എഴുന്നേൽപ്പിക്കാൻ പോവുകയായിരുന്നു. ഇന്നലെ രാത്രിയാ ഞാൻ ഈ യാത്രയെപ്പറ്റി അറിയുന്നത് തന്നെ. ഞാൻ ചായ എടുക്കട്ടെ നീ അവളെ വിളിക്ക്”

“ചേച്ചി എഴുന്നേറ്റെ, ദേ ഞാൻ വന്നു.?എന്താ പോകുന്നില്ലേ…? ലേറ്റാകും.” അഭി മുറിയിൽ ചെന്ന് അവളെ കുലുക്കി വിളിച്ചു.

“ഇപ്പോ തന്നെ കുറേ ലേറ്റായി. ഇനി ലേറ്റായാൽ എന്താ?” ഉറക്കമുണർന്ന നീലിമ കണ്ണുതിരുമ്മി കൊണ്ട് ചോദിച്ചു.

“ചേച്ചി” അഭി സങ്കടപ്പെട്ടു.

“ചേച്ചി അവിടെ ചികിത്സയ്ക്കായ് നിൽക്കുന്നല്ലേ… എന്തുകൊണ്ടാ ചേട്ടനോട് പറയാതിരുന്നത്?” അഭി വാത്സല്യത്തോടെ അവളുടെ അരികിൽ ചേർന്നിരുന്നു. അവന്‍റെ കണ്ണുകൾ നിറഞ്ഞു നിന്നു.

“എനിക്ക് വളരെ കുറച്ച് സമയമല്ലേയുള്ളൂ. എത്ര ചികിത്സിക്കാനാ. നിനക്കറിയാമല്ലോ. ഹർഷന് ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്‌ത് ശീലിക്കേണ്ടിയുമിരുന്നു. ഇപ്പോൾ ഹർഷൻ ഒന്നും അറിയണ്ട.” നീലിമ അഭിയുടെ കണ്ണുകൾ തുടച്ചു.

ഹർഷൻ റൂമിലേക്ക് വരുന്ന ശബ്ദം കേട്ടപ്പോൾ അഭി കണ്ണുകൾ അമർത്തി തുടച്ച് സാധാരണ പോലെയിരിക്കാൻ ശ്രമിച്ചു.

യാത്രയ്ക്കൊരുങ്ങുന്നതിനിടെ നീലിമ ഓരോരോ കാര്യങ്ങൾ ചെയ്യേണ്ടതിനെപ്പറ്റി നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ടിരുന്നു. “ഒത്തിരി ഫോണൊന്നും ചെയ്യണ്ട. അവിടെ എല്ലാരും എന്നെ കളിയാക്കും. എനിക്ക് ഹർഷൻ ഇല്ലാതെ ജീവിക്കാനാവില്ലെന്ന് പറഞ്ഞ്.”

“ഇനി നീ വിഷമിക്കാതെ. നീയൊരു നീണ്ട പ്രോഗ്രാം തയ്യാറാക്കിയതല്ലേ. കൂട്ടുകാരിയുടെ കല്യാണത്തിന് പോവുകയല്ലേ സന്തോഷത്തോടെ പോയി വാ. എന്നെയോർത്ത് ഒട്ടും വിഷമിക്കണ്ട. ഞാനെല്ലാം മാനേജ് ചെയ്‌തു കൊള്ളാം. എവരിതിങ് വിൽ ബി ഫൈൻ.” ഹർഷൻ അവളെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ചു.

എയർപോർട്ട് ലോഞ്ചിൽ നിന്നും അകത്തേക്ക് പോകാൻ നേരം നീലിമ ഹർഷന്‍റെ കൈവിട്ടപ്പോൾ അവളുടെ ലോകം അവളിൽ നിന്നും എന്നന്നേക്കുമായി നഷ്ടപ്പെടുകയാണെന്ന തോന്നലാണ് ഉണ്ടായത്. അവൾ അവസാനമായി ഹർഷനെ കൺനിറച്ച് കാണാൻ ആഗ്രഹിച്ചു. ഉള്ളിൽ തിങ്ങി കൂടിയ സങ്കടത്തെ നിയന്ത്രിക്കാൻ പാടുപ്പെട്ടു കൊണ്ട് അവൾ ഹർഷനെ നോക്കി കൈവീശി കാണിച്ചു. പെട്ടെന്നവൾ മുഖം തിരിച്ചു. കണ്ണുകളിൽ കാർമേഘങ്ങൾ ഇരുണ്ടു കൂടി മഴയായി പെയ്തിറങ്ങുന്നത് തടയാൻ അവൾക്കാകുമായിരുന്നില്ല.

നീലിമ പോയിട്ട് രണ്ട് ദിവസം ആയപ്പോഴാണ് മുംബൈയിൽ തനിക്കൊരു മീറ്റിംഗ് ഉണ്ടെന്ന അറിയിപ്പ് ഹർഷന് കിട്ടുന്നത്. നീലിമയെ കാണാമല്ലോയെന്ന ചിന്തയിൽ ഹർഷൻ സന്തോഷം കൊണ്ട് മതിമറന്നു. അയാൾ ഉടൻ തന്നെ ഫോണിൽ വിളിച്ച് ഇക്കാര്യം നീലിമയെ അറിയിക്കാൻ ശ്രമിച്ചെങ്കിലും അവളെ ലൈനിൽ കിട്ടിയില്ല. അതോടെ ഈ സന്ദർശനം സർപ്രൈസാക്കാൻ ഹർഷൻ തീരുമാനിച്ചു.

“ഫോൺ കിട്ടുന്നില്ലല്ലോ. ഇന്ന് 3 മണിക്കാണ് മീറ്റിംഗ്. അവൾക്കൊരു സർപ്രൈസ് കൊടുക്കണം. അഭി നീ വേഗം രൂപയുടെ അഡ്രസ്സ് തന്നെ.” ഹർഷൻ അഭിയോട് ചോദിച്ചു. അഭി ഹർഷനെ പകപ്പോടെ നോക്കി.

“ചേട്ടാ” അഭി ഹർഷന്‍റെ കൈപിടിച്ച് കുലുക്കി.

“ഞാൻ അവിടേക്ക് പോവുകയാണ്. ചേട്ടനും എന്‍റെ കൂടെ വാ. ഒരു മിനിറ്റ് ഞാനമ്മയോട് പറയട്ടെ.”

“എല്ലാവരും അവിടാ ചേട്ടാ” അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

“നിനക്കിതെന്തുപറ്റി. നിന്നെ വേഗം കെട്ടിക്കുന്നതാ നല്ലത്.” ഹർഷൻ പിറുപിറുത്തു.

“അഭി നീയെന്നെ എവിടെയാ കൊണ്ടു വന്നത്. ടാറ്റാ മെമ്മോറിയൽ… ആരാ ഇവിടെയുള്ളത്. എന്തെങ്കിലും പറയ്. അഭി നീലി എവിടെ…” ഹർഷൻ വെപ്രാളത്തോടെ ചോദിച്ചു കൊണ്ടിരുന്നു. അഭി ചോദ്യങ്ങൾക്ക് മറുപടിയൊന്നും പറയാതെ ഹർഷന്‍റെ കയ്യും പിടിച്ച് നീലിമയുടെ അടുത്തേക്ക് കൂട്ടി കൊണ്ടുപോയി.

“സോറി ചേച്ചി… ചേച്ചിക്ക് തന്ന പ്രോമിസ് എനിക്ക് പാലിക്കാൻ കഴിഞ്ഞില്ല.” എന്നു പറഞ്ഞു കൊണ്ട് അഭി പൊട്ടിക്കരഞ്ഞു.

മനസ്സ് ആഗ്രഹിച്ചതല്ലെങ്കിലും നീലിമയുടെ കണ്ണുകളും ഹർഷനെ കാണാൻ കാത്തിരിക്കുകയായിരുന്നു. നിങ്ങളെ കൺകുളിർക്കെ കണ്ടു കൊണ്ട് ആശ്വാസത്തോടെ പോകാമല്ലോയെന്ന് പറയും പോലെയായിരുന്നു ആ കണ്ണുകളിലെ ഭാവം. സന്തോഷം കൊണ്ട് ഹർഷനെ ഇറുക്കി പിടിച്ച ആ കൈകളുടെ പിടിത്തം അയഞ്ഞു തുടങ്ങി. അവൾ ബോധരഹിതയായി.

“നീലി നീലി…. നിനക്കൊന്നും സംഭവിക്കില്ല. നീയെന്താ എന്നോടൊന്നും പറയാതിരുന്നത്? ഡോക്ടർ…? സിസ്റ്റർ?”

“നിങ്ങൾ പുറത്ത് വരൂ പ്ലീസ് ധൈര്യം കൈവെടിയാതിരിക്കൂ. ഞാൻ 2-3 മാസം മുമ്പേ നീലിമയോട് പറഞ്ഞതായിരുന്നു. വളരെ വൈകിയാണ് അവൾ എത്തിയത്. കാൻസറിന്‍റെ ലാസ്റ്റ് സ്റ്റേജ് ആയിരുന്നു. ഇനിയൊന്നും ചെയ്യാനാവില്ല.” ഡോക്ടർ ഹർഷന്‍റെ കൈകൾ ചേർത്തു പിടിച്ചു.

ആ നിസ്സഹായ അവസ്‌ഥയിൽ തോറ്റു പോകാൻ മനസ്സില്ലാതെ അയാൾ പൊട്ടിക്കരഞ്ഞു. “ഡോക്ടർ? നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെങ്കിൽ ഞാനവളെ അമേരിക്കയിലേക്ക് കൊണ്ടു പോകും. എന്‍റെ നീലിയെ ഞാൻ മരണത്തിന് വിട്ടു കൊടുക്കില്ല. വേഗം ഡിസ്ചാർജ് ചെയ്യൂ. നീലി… നിനക്കൊന്നും സംഭവിക്കില്ല…” ഹർഷൻ ഒരു ഭ്രാന്തനെപ്പോലെ പുറത്തേക്ക് പാഞ്ഞു.

ഞൊടിയിട നേരം കൊണ്ട് സകല ശ്രമങ്ങളുമെടുത്ത് ഹർഷൻ അമേരിക്കയിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടത്തി. രണ്ട് ദിവസത്തിനു ശേഷം അയാൾ നീലിമയേയും കൂട്ടി ലുഫ്താൻസ വിമാനത്തിൽ കയറി. പ്രതീക്ഷകൾ പേറിയുള്ള ഒരു യാത്ര.

“നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല നീലി.” അവളുടെ മൂർധാവിൽ ചുംബനങ്ങൾ അർപ്പിച്ചു. പക്ഷേ ആ ചുംബനങ്ങളത്രയും കണ്ണീരിൽ കുതിർന്നിരുന്നു.

ചോക്ലേറ്റ് മുത്തശ്ശൻ

രേണുകയുടെ ഭർത്താവിന് ഡൽഹിയിലേക്കാണ് സ്‌ഥലമാറ്റം കിട്ടിയത്. വൻ നഗരത്തിലേയ്‌ക്ക് ജീവിതം പറിച്ചു നടുന്നതിനെ പറ്റിയായിരുന്നു ആ ദിവസങ്ങളിൽ രേണുകയുടെ ചിന്ത മുഴുവനും. പുതിയ അയൽക്കാർ, പുതിയ വീട്, പുതിയ ജീവിത സാഹചര്യങ്ങൾ. നല്ല സ്‌ഥലത്തായിരുന്നു അവർക്ക് ലഭിച്ച അപാർട്ട്‌മെന്‍റ് അതിൽ കമ്പനി നൽകിയ ഫളാറ്റിൽ എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു.

അപാർട്ട്മെന്‍റിന്‍റെ താഴെ വിശാലമായ പാർക്ക് ഉണ്ടായിരുന്നു. വൈകുന്നേരമാകുമ്പോൾ അവിടെ ധാരാളം സ്ത്രീകൾ തങ്ങളുടെ കുട്ടികളുമായി വരുമായിരുന്നു. കുട്ടികൾ ഓടി കളിച്ചു രസിക്കും. അമ്മമാർ കാറ്റ് കൊണ്ടിരിക്കുകയോ ഉലാത്തുകയോ പരസ്‌പരം സംസാരിക്കുകയോ ചെയ്യുന്നത് കാണാം. പച്ചപ്പിൽ വിവിധ വർണ്ണങ്ങളിലുള്ള കുപ്പായങ്ങളണിഞ്ഞ കുട്ടികൾ ഓടി കളിക്കുന്നത് കാണാൻ എന്ത് ചന്തമാണെന്നോ. പ്രത്യേകിച്ചു ഫളാറ്റിലെ ബാൽക്കണിയിൽ നിന്ന് നോക്കുമ്പോൾ…

രേണുകയും പുതിയ സാഹചര്യവുമായി പെട്ടെന്ന് പൊരുത്തപ്പെട്ടു. വൈകുന്നേരം സമയം കിട്ടുമ്പോഴെല്ലാം തന്‍റെ രണ്ടര വയസ്സുള്ള മകളെയും കൊണ്ട് പാർക്കിൽ പോകാൻ തുടങ്ങി. ഒരു ദിവസം രേണുക മോളെയും കൂട്ടി പാർക്കിലെത്തിയപ്പോൾ ഒരു വൃദ്ധൻ പാർക്കിലേയ്‌ക്ക് വരുന്നതു കണ്ടു. ഉടനെ തന്നെ അവിടെയുണ്ടായിരുന്ന കുട്ടികൾ അയാളുടെ ചുറ്റിലും ഓടി കൂടി.

ചോക്ലേറ്റ് മുത്തശ്ശാ…. ചോക്ലേറ്റ് മുത്തശ്ശാ… എന്ന് വിളിച്ചു കൊണ്ടാണ് കുട്ടികൾ അയാളെ വരവേറ്റത്. വൃദ്ധൻ എല്ലാ കുട്ടികൾക്കും ചോക്ലേറ്റ് നൽകിയ ശേഷം രേണുകയുടെ അരികിലേക്കും വന്നു. എന്നിട്ട് വർത്തമാനം പറയാൻ തുടങ്ങി. അതിനിടയിൽ ഓരോ മിഠായി രേണുകയ്‌ക്കും മോൾക്കും നൽകാനും മറന്നില്ല.

ആദ്യം രേണുക ചോക്ലേറ്റ് വാങ്ങാൻ വിമുഖത കാട്ടിയപ്പോൾ വൃദ്ധൻ പറഞ്ഞു. “കുട്ടികളുടെ മുഖത്ത് സന്തോഷം കാണുമ്പോൾ എനിക്കും വലിയ ആഹ്ലാദമാണ്.” ഇതു കേട്ടപ്പോൾ രേണുകയും മോളും ചോക്ലേറ്റ് വാങ്ങി. മുടി നന്നായി ഒതുക്കി വച്ച അയാൾ മാന്യമായി വേഷം ധരിച്ചിരുന്നു. പുഞ്ചിരിക്കുന്ന പ്രസാദാത്മകമായ മുഖമായിരുന്നു ചോക്ലേറ്റ് മുത്തശ്ശന്…

അപ്പാർട്ട്മെന്‍റിലെ ആൾക്കാർ മുഴുവനും അയാളെ ചോക്ലേറ്റ് മുത്തശ്ശാ എന്നാണ് വിളിക്കുന്നത്. അതിനാൽ രേണുകയുടെ മോളും അയാളെ ചോക്ലേറ്റ് മുത്തശ്ശൻ എന്നാണ് വിളിക്കുന്നത്. മാത്രമല്ല ചോക്ലേറ്റ് മുത്തശ്ശന്‍റെ കൈയ്യിൽ നിന്ന് കാണുമ്പോഴെല്ലാം ചോക്ലേറ്റ് വാങ്ങി തിന്നുകയും ചെയ്യും. മറ്റു കുട്ടികളെപ്പോലെ അവളും അദ്ദേഹത്തെ കാണുമ്പോൾ ഓടി ചെല്ലും.

ഇങ്ങനെ 6 മാസങ്ങൾ കടന്നു പോയി. രേണുകയ്‌ക്ക് അപാർട്ട്‌മെന്‍റിൽ സൗഹൃദങ്ങളും വർദ്ധിച്ചു. ഒരു ദിവസം, 10 വയസ്സുള്ള മകളുള്ള രേണുകയുടെ ഒരു കൂട്ടുകാരി അവളോട് പറഞ്ഞു. “നീ ചോക്ലേറ്റ് മുത്തശ്ശനെ അറിയുമോ?”

“അറിയാം നല്ല മനുഷ്യനാണ്. കുട്ടികളെ അയാൾക്ക് വലിയ കാര്യമാണ്” രേണുക പറഞ്ഞു.

“എന്നാൽ ഞാൻ കേട്ടത് ആൾ അത്ര ശരിയല്ലെന്നാണ്. ചോക്ലേറ്റിനു പകരം കുട്ടികളോട് അയാൾ ഉമ്മ ആവശ്യപ്പെടാറുണ്ട്. അതു കെട്ടിപിടിച്ചുള്ള മുത്തം!”

“പക്ഷേ അങ്ങനെയൊന്നും എന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല” രേണുക പറഞ്ഞു.

“ഇനി പാർക്കിൽ പോകുമ്പോൾ അയാളെ നന്നായൊന്നു ശ്രദ്ധിച്ചോളൂ. സത്യം അറിയാമല്ലോ?” സ്നേഹിത പറഞ്ഞു.

രേണുകയ്‌ക്ക് എന്തു പറയണമെന്ന് നിശ്ചയമില്ലാത്തതിനാൽ ഒന്നു മൂളുക മാത്രം ചെയ്‌തു.

അടുത്ത ദിവസം മോളെയും കൊണ്ട് പാർക്കിൽ ചെന്നപ്പോൾ ചോക്ലേറ്റ് മുത്തശ്ശൻ അവിടെ ഇരിക്കുന്നത് രേണുക കണ്ടു. മോൾ അദ്ദേഹത്തെ കണ്ടതും ഓടി ചെന്നു കെട്ടി പിടിച്ച് കവിളിൽ ഒരുമ്മ കൊടുത്തു. ചോക്ലേറ്റ് ലഭിച്ച മറ്റ് കുട്ടികളും അയാളെ കെട്ടിപ്പിടിച്ച് ഉമ്മ വയ്‌ക്കുന്നത് രേണുക കാണാനിടയായി. അപ്പോൾ അയാൾ കുട്ടികളുടെ നെഞ്ചിലും മുതുകത്തും തലോടുന്നതും രേണുക ശ്രദ്ധിച്ചു. ഇത് രേണുകയെ അലട്ടാൻ തുടങ്ങി.

വലിയ ഷോക്കായിരുന്നു ആ കാഴ്‌ച രേണുകയ്‌ക്ക് നൽകിയത്. തന്നെ കെട്ടിപ്പിടിച്ച് ഉമ്മ വയ്‌ക്കാൻ അയാൾ കുട്ടികളെ ട്രെയിനിംഗ് നൽകുന്നതായി രേണുകയ്‌ക്ക് മനസ്സിലായി. തന്‍റെ വാർദ്ധ്യക്യത്തിന്‍റെയും കുട്ടികളുടെ നിഷ്ക്കളങ്കതയുടെയും ആനുകൂല്യമാണയാൾ മുതലെടുക്കുന്നതെന്ന് രേണുകയ്‌ക്ക് പിടികിട്ടി.

ഫളാറ്റിലെത്തിയതും ഭർത്താവിനോട് രേണുക ഈ കാര്യങ്ങൾ പറഞ്ഞു. പിന്നീട് ഭർത്താവുമൊത്ത് രേണുകയും മകളും പാർക്കിൽ പോകുമ്പോഴെല്ലാം ചോക്ലേറ്റ് മുത്തശ്ശൻ മിഠായി നൽകുമ്പോൾ രേണുകയുടെ ഭർത്താവ് വിലക്കി കൊണ്ട് പറയും.

“ഡോക്ടർ അധികം മധുരം കഴിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. ചോക്ലേറ്റ് കുട്ടിയ്‌ക്ക് തീരെ കൊടുക്കരുതെന്നാണ് നിർദ്ദേശം. അതിനാൽ ഇനി എന്‍റെ മോൾക്ക് നിങ്ങൾ ചോക്ലേറ്റ് കൊടുക്കരുത്.”

എന്നിട്ടും പിന്നീട് കാണുമ്പോഴെല്ലാം അയാൾ കുട്ടിയ്‌ക്ക് നേരെ ചോക്ലേറ്റ് നീട്ടും. വിലക്കിയതൊന്നും അയാൾ കൂട്ടാക്കിയിരുന്നില്ല. എങ്ങനെയെങ്കിലും രേണുകയുടെ കണ്ണ് വെട്ടിച്ച് അയാൾ കുട്ടിയ്‌ക്ക് ചോക്ലേറ്റ് കൊടുക്കും.

ഇതു തുടർന്നപ്പോൾ അയാളുടെ നിഴൽ കാണുമ്പോൾ തന്നെ രേണുക മോളെയും കൊണ്ട് കടന്നു കളയും. പാർക്കിന്‍റെ മറ്റെന്തെങ്കിലും കോണിൽ പോയി അയാൾ കാണാതെയിരിക്കും.

എന്നാൽ ചോക്ലേറ്റ് മുത്തശ്ശൻ അപാർട്ട്മെന്‍റ് മുഴുവനും കറങ്ങി നടക്കുന്ന സ്വഭാവക്കാരനായിരുന്നു. ഫളാറ്റിന്‍റെ വരാന്തയിൽ വച്ചോ, ലിഫ്റ്റിൽ വച്ചോ കോണി പടിയിൽ വച്ചോ അയാൾ കുട്ടികൾക്ക് ചോക്ലേറ്റ് നൽകും. ചോക്ലേറ്റിനു പകരം മോൾ അയാളെ കെട്ടിപ്പിടിച്ച് ഉമ്മ വയ്‌ക്കുകയും ചെയ്യും. ഇതു ശീലമാക്കിയാൽ തന്‍റെ മോള് മിഠായിക്ക് വേണ്ടിയോ മറ്റ് ചിലതിനു വേണ്ടിയോ മറ്റുള്ളവരുടെ പിറകെ പോകുമല്ലോ എന്ന് രേണുക ഭയപ്പെട്ടു.

രേണുകയുടെ മാതൃഹൃദയം ഇങ്ങനെ ഓരോന്ന് ഓർത്ത് സങ്കടപ്പെടാനും തുടങ്ങി. പക്ഷേ അയാളെ പേടിച്ച് കുട്ടിയെ വീട്ടിൽ അടച്ചിടാനാവില്ലല്ലോ? കുട്ടിയെ പറഞ്ഞ് മനസ്സിലാക്കാനുള്ള പ്രായവും ആയിട്ടില്ലായിരുന്നു. ആർക്കും പറ്റിക്കാവുന്ന പ്രായമായിരുന്നു അവൾക്ക്. ഇനി ചോക്ലേറ്റ് മുത്തശ്ശന്‍റെ വേഷം കെട്ട് അനുവദിച്ചു കൊടുക്കില്ലെന്ന് രേണുക മനസ്സിൽ കണക്ക് കൂട്ടി. അടുത്ത ദിവസം ചോക്ലേറ്റ് മുത്തശ്ശൻ തന്‍റെ സുഹൃത്തക്കളുമായി പാർക്കിൽ വന്നപ്പോൾ രേണുകയുടെ മോളെ കണ്ടു ഉടനെ കീശയിൽ നിന്ന് അയാൾ ചോക്ലേറ്റ് എടുത്ത് കൊടുക്കാൻ തുടങ്ങിയപ്പോൾ രേണുക ഒച്ച വച്ചു.

“ഞാൻ നിങ്ങളോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്. എന്‍റെ മോൾക്ക് ചോക്ലേറ്റ് കൊടുക്കരുതെന്ന്. എന്താ നിങ്ങൾക്കത് മനസ്സിലാവില്ലെന്നുണ്ടോ?”

ഇത്തവണ രേണുകയുടെ മൂഡ് അയാൾക്ക് ശരിക്കും പിടികിട്ടി. രേണുക ദേഷ്യപ്പെട്ട് നിൽക്കുന്നത് കണ്ട് അയാളടെ വൃദ്ധരായ ചങ്ങാതികൾ വേഗം സ്‌ഥലം വിട്ടു. ചോക്ലേറ്റ് മുത്തശ്ശനും ഒന്നും പറയാനാവാതെ തടിതപ്പി.

പ്രായമായ ഒരാളോട് ഇങ്ങനെ സംസാരിക്കേണ്ടി വന്നതിൽ രേണുകയ്‌ക്ക് മനോവിഷമം ഉണ്ടായതിനാൽ അന്നവൾ പതിവിലധികം പാർക്കിൽ ആരോടും മിണ്ടാതെ ഒറ്റക്കിരുന്നു. ചുറ്റിലും ഉണ്ടായിരുന്ന സ്ത്രീകൾ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അതിൽ പരിചയക്കാരായ ചിലർ അവളുടെ അടുത്തേയ്‌ക്ക് വന്നു.

“നീ ചെയ്‌തത് വളരെ നന്നായി രേണുക. ഞങ്ങളെല്ലാവരും തന്നെ ചോക്ലേറ്റ് മുത്തശ്ശന്‍റെ ഈ സ്വഭാവം കാരണം വിഷമത്തിലായിരുന്നു. ലിഫ്റ്റിൽ കയറുന്ന സ്ത്രീകളെയും ഓരോ നമ്പറുകൾ പറഞ്ഞ് അയാൾ തൊടുകയും പിടിക്കുകയും ചെയ്യാറുണ്ട്. എന്നാൽ അയാളുടെ പ്രായം കണക്കിലെടുത്ത് ആരും ഒന്നും പറയാറില്ലെന്ന് മാത്രം.” രേണുകയുടെ കൈയ്യിൽ പിടിച്ചു കൊണ്ട് കൂട്ടുകാരിലൊരാൾ പറഞ്ഞു.

പിന്നെ ഓരോരുത്തരും തങ്ങളുടെ അനുഭവങ്ങൾ പറയാൻ തുടങ്ങി. അതോടെ ചോക്ലേറ്റ് മുത്തശ്ശന്‍റെ പ്രവൃത്തികൾ ആർക്കും ഇഷ്‌ടമല്ലെന്ന് രേണുകയ്‌ക്ക് മനസ്സിലായി. പൂച്ചയ്‌ക്ക് ആര് മണികെട്ടും എന്ന ആശങ്കയിലായിരുന്നു അപാർട്ട്മെന്‍റിലെ സ്ത്രീകൾ. താൻ ചെയ്‌തത് ശരിയാണെന്ന ആശ്വാസം രേണുകയെ വീണ്ടും ഉത്സാഹഭരിതയാക്കി.

മോളുടെ കൈപിടിച്ച് ലിഫ്റ്റിൽ കയറുമ്പോഴും അവളെ ചില ചിന്തകൾ പിടികൂടി. നമ്മുടെ സമൂഹത്തിന്‍റെ സഭ്യത ഇത്രയേയുള്ളോ? സ്വാതന്ത്യ്രം അനുവദിച്ചു കൊടുത്താൽ ചൂഷണം ചെയ്യുന്ന മനസ്സ് ആളകളിൽ രൂപപ്പെട്ട് വരുന്നത് ഭയപ്പെടുത്തുന്ന സംഗതിയാണ്.

പ്രായം കൂടുംതോറും പക്വത കാണിക്കേണ്ടവർ ഇങ്ങനെ പെരുമാറാൻ തുടങ്ങിയാൽ സമൂഹത്തിന്‍റെ അവസ്‌ഥ എന്താവും? നിഷ്ക്കളങ്കരായ കുട്ടികളെപ്പോലും ആളുകൾ വെറുതെ വിടുന്നില്ല.

താൻ ഇന്ന് ചെയ്‌തത് വളരെ ശരിയാണെന്ന് അവൾ കരുതി. ഇനി അയാൾ വേഷം കെട്ട് കാണിച്ചാൽ കരണക്കുറ്റിയ്ക്ക് രണ്ടെണ്ണം കൊടുക്കുമെന്നവൾ മനസ്സിൽ ഓങ്ങി വച്ചു. അന്ന് രാത്രി മകളെ കെട്ടിപിടിച്ച് അവൾ മനസ്സമധാനത്തോടെ ഉറങ്ങി.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें