Novel: സമുദ്രമുഖം ഭാഗം- 10

റെയിൽവേ സ്റ്റേഷനിൽ വച്ച് എന്നെ യാത്രയാക്കുമ്പോൾ നെൽസൽ ഒന്നു കൂടെ ചോദിച്ചു. വന്ന കാര്യം നടന്നോ എന്ന്. ഞാൻ കൈ പിടിച്ച കുലുക്കി വന്ന കാര്യം നൂറു ശതമാനവും നടന്നെന്ന് അറിയിച്ചു. അത്ഭുതം നിറഞ്ഞ മിഴിയോടെ അയാൾ ഒരു പാക്കറ്റ് ഏൽപ്പിച്ച് തോമാച്ചന് നല്കണമെന്ന് അറിയിച്ചു. അതെന്താണെന്നു ചോദിച്ചപ്പോൾ കാന്‍റീൻ ഐറ്റംസ് ആണെന്നു പറഞ്ഞ് അതിന്‍റെ ബില്ലും തന്നു. ട്രെയിനിൽ ആ പാക്കറ്റ് യഥാസ്ഥാനത്തു വച്ചു തന്ന് നെൽസൻ പോയി.

ട്രെയിനിൽ ഇരിക്കുമ്പോൾ അന്വേഷണത്തിന്‍റെ ഒരു ഘട്ടം കഴിഞ്ഞ പോലെ ആശ്വാസം തോന്നി. ട്രെയിൻ കോലാഹലമുണ്ടാക്കിക്കൊണ്ട് നീങ്ങിത്തുടങ്ങി. ഇനി അന്വേഷണത്തിന്‍റെ രണ്ടാം ഘട്ടം നെൽസനെപ്പോലെ സഹായമനസ്ഥിതിയുള്ള നല്ല സുഹൃത്തുക്കൾ ഉള്ള തോമാച്ചന്‍റെ റിപ്പോർട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു. തോമാച്ചനെപ്പറ്റി ഓർത്തതേ ഉള്ളൂ. അവന്‍റെ ഫോൺ കോൾ. ലാബ് റിപ്പോർട്ട് നാളെ രാവിലെ പത്തുമണിക്ക് മുന്നേ കിട്ടുമെന്ന്. അതും കൊണ്ട് രാവിലെത്തന്നെ ഓഫീസിലെത്താമെന്ന് അവൻ അറിയിച്ചു. വരുമ്പോൾ നെൽസൻ തന്നയിച്ചിട്ടുള്ള കാന്‍റീൻ സമ്മാനങ്ങൾ കൈമാറാമെന്നും അറിയിച്ചു. അവൻ ഫോൺ വച്ചതും മറ്റൊരു കാൾ ട്രൂ കാളറിൽ നിന്നും മനസ്സിലായത്ചാർളി എലവുത്തിങ്കൽ!

അല്പനേരം ചിന്തയിലാണ്ടു,  ഫോൺ എടുത്തില്ല. പിന്നെയും മി. ചാർളി. തെല്ലിട കഴിഞ്ഞ് ഉത്കണ്ഠയോടെ ഫോണെടുത്തു. മറുതലക്കൽ നിന്ന് ഘനഗംഭീരമായ ശബ്ദം.

“മി. സാം അല്ലേ?”

“അതെ നിങ്ങളാരാണ്?”

“ഞാൻ ചാർലി. ബിസിനസ്സുകാരനാണ്. എന്നെ അറിയാതിരിക്കാൻ വഴിയില്ല. എനിക്ക് താങ്കളുമായി നേരിട്ട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്. വ്യക്തിപരമായ വിഷയങ്ങളാണ്. അതിനായി നിങ്ങളെ അന്വേഷിച്ച് വന്നിരുന്നു. നിങ്ങൾ സ്ഥലത്തില്ലെന്നാണ് നിങ്ങളുടെ ഓഫീസിനടുത്തുള്ള റസ്റ്റോറന്‍റ് മാനേജർ പറഞ്ഞത്. നിങ്ങളെപ്പോഴാണ് ഓഫീസിലെത്തുക?”

“അല്ല ഫോണിലൂടെ സംസാരിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ?” അയാളെ നേരിൽ കാണുന്നത് ഒഴിവാക്കാനായി ഞാൻ പറഞ്ഞു.

അയാൾ പൊടുന്നനെ പ്രതികരിച്ചു. “നേരിട്ടു കണ്ടു സംസാരിക്കേണ്ട വിഷയമാണ്. എപ്പോഴാണ് ഓഫീസിൽ കാണുക?“

“ഞാൻ നാളെ പതിനൊന്നു മണിക്ക് ഓഫീസിലുണ്ടാകും.” മറുപടി പറഞ്ഞ് ഫോൺ കട്ടു ചെയ്തു.

ചാർലി എലവുത്തിങ്കൽ. പതുക്കെയേ സംസാരിച്ചുവെങ്കിലും ആ സംസാരത്തിൽ നിന്നു തന്നെ അയാളുടെ ആജ്ഞാശക്തിയും താൻപോരിമയും വ്യക്തം. എലുവത്തിങ്കൽ കുടുംബത്തിലെ ഏറ്റവും ധനാഢ്യനും സ്വാധീനശക്തിയുമുള്ള ബിസിനസ്സ് മാഗ്നറ്റിന് എന്നെ നേരിട്ടു കാണേണ്ടുന്ന ആവശ്യമെന്ത്? എന്‍റെ ഫോൺ നമ്പർ അയാൾ സംഘടിപ്പിച്ചതെവിടുന്ന്? എന്‍റെ അന്വേഷണത്തെക്കുറിച്ച് അയാൾ അറിഞ്ഞിട്ടുണ്ട്. ആരാണ് തീർത്തും രഹസ്യാത്മകമായ ആ വിവരം അയാളിലെത്തിച്ചത്? മേഗി മാഡം ആയിരിക്കില്ല. പിന്നെ?

ചാർളിക്ക് ഈ സംഭവവുമായി ബന്ധമുണ്ടെങ്കിൽ ഇതുവരെയുള്ള കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ കെട്ടിപൊക്കിയവ ചീട്ടുകൊട്ടാരം പോലെ തകരും. ഇതു വരെ ചാർലി സംശയത്തിന്‍റെ നിഴലിൽ വന്നിട്ടില്ല. സഹോദരനെന്നു അറിഞ്ഞതിൽ കവിഞ്ഞ് ജോൺ സാറുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടതായി പറഞ്ഞു കേട്ടുമില്ല.

റിയൽ എസ്‌റ്റേറ്റും മറ്റു കനപ്പെട്ട ബിസിനസ്സ് നടത്തുന്ന ചാർലി അതുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള പണമിടപാട് മൂത്തസഹോദരനുമായി ഉണ്ടായിരിക്കുമോ? അങ്ങനെ എന്തെങ്കിലും ഇടപാടുണ്ടെങ്കിൽ മാഗി മാഡം അറിയും. അതെക്കുറിച്ചൊന്നും എന്നോട് സൂചിപ്പിച്ചില്ല. തന്നെയുമല്ല സഹോദരനെങ്കിലും യാതൊരു അടുപ്പവുമില്ലാത്ത പോലെയാണ് ചാർളിയെക്കുറിച്ച് എന്നോട് പറഞ്ഞത്. ഏതായാലും മാഗി മാഡത്തോട് ചാർളിയെക്കുറിച്ച് ഒന്നു സംസാരിക്കണം.

ഞാൻ അന്വേഷണത്തിലാണെന്നും എന്‍റെ നമ്പർ മനസ്സിലാക്കിയതും എങ്ങനെയെന്നതിന് സമീകരണം ഡോക്ടർ സാമുവൽ ആണ് എന്നാണ് എനിക്ക് തോന്നുന്നത് . എലവുത്തിങ്കൽ കുടുംബത്തോട് കടുത്ത കൂറുള്ള ഡോക്ടർ സാമുവൽ. കുടുംബത്തിന് ഏതെങ്കിലും തരത്തിലുള്ള അഭിമാനക്ഷതം നേരിട്ടാൽ അതു കണ്ടു നിൽക്കാൻ കഴിയാത്ത ഡോക്ടർ സാമുവൽ.

മാഗി മാഡത്തിൽ നിന്നും എന്തെങ്കിലും വിവരങ്ങൾ കൈമാറാനുണ്ടെന്ന് പറഞ്ഞ് എന്‍റെ നമ്പർ വാങ്ങിയിരിക്കണം. എലവുത്തിങ്കൽ കുടുംബത്തിലെ എല്ലാവരുമായും അടുപ്പമുള്ള അയാൾ ചാർളിക്കത് കൈമാറിയിരിക്കണം. ഞാനെന്തെങ്കിലും അപ്രിയ സത്യം പുറത്തു കൊണ്ടുവരുമെന്ന് അയാൾ ഭയപ്പെടുന്നു. അങ്ങനെയെന്തെങ്കിലും അപ്രിയ സത്യങ്ങൾ കണ്ടെത്തിയെങ്കിൽ മാഗി മാഡത്തോടു വിവരം പറഞ്ഞ് ഞാൻ ഒഴിവായി പോകുകയേ ഉള്ളൂ. അതിനപ്പുറം ഞാനെന്തെങ്കിലും പ്രവർത്തിക്കുമോ എന്നയാൾ ഭയപ്പെടുന്നുണ്ടാകാം. അപ്പോൾ കാര്യമിതു തന്നെയാണ് .

ഞാൻ അന്വേഷണം ഇനി തുടരാതെ അവസാനിപ്പിക്കുവാനും നിലവിൽ ജോൺ സാറിന്‍റെ മരണത്തെക്കുറിച്ച് എന്താണോ തീരുമാനിക്കപ്പെട്ടിരിക്കുന്നത് അതുപോലെത്തന്നെ ഇരിക്കുവാൻ യുക്തമായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടാനുമായിരിക്കും ചാർളി എന്നെ കാണണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഏതായാലും മാഗി മാഡം ഒഴിച്ച് , ചാർളിയെന്നല്ല ആരു പറഞ്ഞാലും ഞാനീ അന്വേഷണത്തിൽ നിന്നും പിൻമാറുന്ന പ്രശ്നമില്ല. മാത്രമല്ല ഈ ചാർളിയും ഇനി മുതൽ എന്‍റെ അന്വേഷണത്തിന്‍റെ പരിധിയിൽ വരുന്നതായിരിക്കും.

തലേന്ന് നല്ലപോലെ ഉറങ്ങിയെങ്കിലും എന്തുകൊണ്ടോ ഉറക്കക്ഷീണം വിട്ടുമാറിയിരുന്നില്ല. ഇടക്ക് ഒന്നു രണ്ടു ചായ കുടിച്ചെങ്കിലും രുചികരമായോ ഉൻമേഷ ദായകമായോ തോന്നിയില്ല. വിരസമായ യാത്രയിൽ ബാഗിൽ കരുതിയ ഒരു പുസ്തകമെടുത്ത് തുറന്ന് ഒന്നു രണ്ടു പേജ് വായിക്കാൻ ശ്രമിച്ചെങ്കിലും ശ്രദ്ധ ചിതറുന്നു. പുസ്തകം അടച്ചു വച്ച് നെൽസൻ തന്ന കാൻറീൻ ബോക്സും എന്‍റെ ബാഗും ചേർത്ത് തലയിണയാക്കി മുകളിലെ ബർത്തിൽ കയറിക്കിടന്നു.

മുഖത്തിനു നേരെ ഒച്ചയുണ്ടാക്കിക്കൊണ്ട് കറങ്ങുന്ന ചെറിയ ഫാൻ അതിന്‍റെ അലോസരപ്പെടുത്തുന്ന മൂളിക്കറക്കം. അതാരെങ്കിലും ഓഫ് ചെയ്തിരുന്നെങ്കിൽ! ഒരു വലിയ വണ്ടിന്‍റെ ചുറ്റിത്തിരിയുമ്പോഴുള്ള ഇരമ്പൽ പോലെ അതെന്നെ അലോസരപ്പെടുത്തികൊണ്ടിരുന്നു. ആ മൂളിപെരുക്കം നിർത്താനുള്ള സ്വിച്ച് എവിടെയാണാവോ? താഴെ ഡിജിറ്റൽ വായനയിൽ മുഴുകി ഇരിക്കുന്ന ഒരു വൃദ്ധനെ വിളിച്ചെങ്കിലും അയാൾ കേട്ട മട്ടില്ല. ഒടുവിൽ ശ്രമം ഉപേക്ഷിച്ച് തിരിഞ്ഞു കിടന്നു.

ഓഫീസിലെ മധ്യഭാഗം ഉരുണ്ടു വീർത്ത ഫാനിന് എന്തു പഴക്കം കാണും? ചുരുങ്ങിയത് നാല്പത് വർഷം. ചെറുപ്പത്തിൽ ആ ഷോപ്പിൽ പോകുമ്പോഴൊക്കെ ഞാനതു ശ്രദ്ധിക്കാറുണ്ട്. ഇന്നും ഫാനിൽ നിന്ന് യാതൊരു ശബ്ദവും ഇല്ല. പഴയ നിർമ്മിതികളുടെ ഈടും ഗുണവും. അതിന്‍റെ ചിറകുകൾ വെള്ളനിറം മങ്ങി മഞ്ഞച്ചു പോയിട്ടുണ്ട്. അതൊന്ന് പെയിന്‍റ് ചെയ്ത് വെൺമ വീണ്ടെടുക്കണം.

ട്രെയിനിന്‍റെ ശബ്ദം നേർത്തുനേർത്ത് ശമിക്കുന്നതായി തോന്നി. വിചിത്രമായ ശബ്ദത്തിൽ ചായയെന്ന് വിളിച്ച് പറഞ്ഞിരുന്നയാളുടെ ശബ്ദവും അകന്നകന്ന് ഇല്ലാതായി.

പറഞ്ഞതു പോലെത്തന്നെ പതിനൊന്നു മണിക്ക് ചാർളി ഹാജരുണ്ട്. ഊഹിച്ച പോലെത്തന്നെ കറുത്തു തടിച്ചു ഭീമാകായനായ ഒരാൾ. വെളുത്ത ജുമ്പയും മുണ്ടും വേഷം. അയാൾ വന്ന ഭീമാകാരമായ കറുത്ത കാർ പൂമരത്തിന്‍റെ ചോട്ടിൽ പാർക്കു ചെയ്തിരിക്കുന്നത് ജനലഴിയിലൂടെ കണ്ടു. അയാളങ്ങനെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നു. പൊടുന്നനെ മുന്നോട്ടാഞ്ഞ് അയാൾ കൈ തന്ന് മുഴക്കമുള്ള ശബ്ദത്തിൽ പറഞ്ഞു. ഞാൻ ചാർളി. ഇയാളുടെ വിചിത്രമായ പെരുമാറ്റത്തിന്‍റെ നാനാർത്ഥങ്ങൾ തേടുകയായിരുന്നു എന്‍റെ മനസ്സ്. അയാൾ കൈ പിൻവലിച്ചപ്പോഴാണതു ശ്രദ്ധിച്ചത് ആ കൈയ്യിൽ ആറു വിരലുകൾ! പൊടുന്നനെ മനസ്സിലേക്ക് ഒരു ഭയം ഇരച്ചു കയറി. അയാൾ പറയാനാരംഭിച്ചു

”നിനക്കറിയാമല്ലോ എന്‍റെ ജേഷ്ഠൻ ജോണിനെ? അയാളെ ഞാൻ കൊന്നതാണ്. നീയന്വേഷിച്ചു നടക്കുകയല്ലേ? എങ്കിൽ നീയറിഞ്ഞോ ദുഷ്ടനായ അയാളെ ഞാൻ കഴുത്തുഞെരിച്ചു കൊന്നു. ഇനി നീ പറ നിനക്കെന്തു ചെയ്യാൻ പറ്റും? ഒരുപാടു പേരെ കൊന്നു തള്ളിയിട്ടുള്ളവനാ ഈ ചാർളി. വേണ്ടിവന്നാൽ നിന്നെയും കൊല്ലും. നിന്‍റെ കാമുകി ഉണ്ടല്ലോ അവളെയും കൊല്ലും.” ഇതു പറഞ്ഞയാൾ പൊട്ടിച്ചിരിച്ചു.

കാലിന്‍റെ പെരുവിരലിൽ നിന്നാരംഭിച്ച വിറയൽ ശരീരം മുഴുവൻ പടർന്നു കയറിയ പോലെ. അവിടെ നിന്നെഴുന്നേറ്റ് ഇറങ്ങി ഓടിയാലോ എന്നാലോചിച്ചു. എന്നാൽ ഇരിപ്പിടത്തിൽ നിന്നും അനങ്ങാൻ പോലുമാകുന്നില്ല. അങ്ങനെയിരിക്കെയാണ് വാതിൽ തുറന്ന് ഒരാൾ കടന്നു വന്നത്. അയാളുടെ മുഖത്ത് നോക്കിയപ്പോൾ അമ്പരന്ന് പോയി. കുക്ക് സെബാസ്റ്റ്യൻ ഇയാളെങ്ങനെ ഇവിടെ വന്നു. ആലോചിച്ച് തല പെരുക്കുന്ന പോലെ തോന്നി. കുക്കിനെക്കണ്ടതും ചാർളി എഴുന്നേറ്റ് അലറി.

“ഇവനെ ജീവനോടെ വിടരുത് അതപകടമാണ്‌.”

യാതൊരു ഭാവഭേദവും കൂടാതെ കുക്ക് വന്ന് എന്‍റെ കഴുത്തിൽ പിടുത്തമിട്ടു. ബലിഷ്ഠമായ കൈകൊണ്ടയാൾ എന്‍റെ കഴുത്തിനെ വരിഞ്ഞു മുറുക്കുകയാണ്. ആ ബഹളത്തിനിടയിൽ കുക്കിന്‍റെ മങ്കിത്തൊപ്പി നിലത്തു വീണു. അപ്പോഴാണ് ചാർളിയുടെ ആറു വിരലുള്ള കൈ ജുബയുടെ പോക്കറ്റിലേക്കു ഇറങ്ങുന്നതായി കണ്ടത്. ആ കൈതിരിച്ചുവന്നത് ഒരു റിവോൾവറുമായി. അതയാൾ പൊടുന്നനെ എന്‍റെ തലക്കു നേരെ നീട്ടിപ്പിടിച്ചു. ശ്വാസം നിലച്ചുപോയ നിമിഷങ്ങൾ.

റിവോൾവറിന്‍റെ കുഴലുകളുടെ അഗ്രം നെറ്റിയിൽ സ്പർശിച്ചു. ലോഹത്തിന്‍റെ തണുപ്പ് നെറ്റിയിൽ നിന്നും താഴേക്കു അരിച്ചിറങ്ങുന്നു. മരണത്തിന്‍റെ തണുപ്പ്. കനത്ത പ്രതിധ്വനി കേൾപ്പിച്ചു കൊണ്ട് റിവോൾവർ രണ്ടാവർത്തി ശബ്ദിച്ചു. നെറ്റിയിൽ നിന്ന് കിനിഞ്ഞിറങ്ങി ശരീരമാസകലം പടരുന്ന ചോര. നിമിഷ നേരം കൊണ്ട് ശരീരമാസകലം ചോരയിൽ കുളിച്ചിരിക്കുന്നു.

പൊടുന്നനെയാണ് ചാർളി റിവോൾവൾ ജൂബക്കുള്ളിലേക്ക് തുരുകി ചാടിയെഴുന്നേറ്റത്. എഴുന്നേറ്റതും വലതു വശത്തേക്കു തിരിഞ്ഞ് ഞാൻ ഇരുന്നിരുന്ന കസേരയടക്കം ഒറ്റത്തള്ളൽ. കസേരയടക്കം ഞാൻ പുറകോട്ടു മറിഞ്ഞു വീണു. കുക്കും ചാർളിയും അടച്ചിട്ട വാതിൽ ചവിട്ടിത്തുറന്ന് പുറത്തേക്കു പോകുന്നതു കണ്ടു. ഞാനാകട്ടെ നിലയില്ലാത്ത കയത്തിലേക്കാണ് വീണതെന്നു തോന്നി. ആ കടലാഴത്തിലേക്ക് ഞാൻ ഊളിയിട്ടി‌റങ്ങുകയാണ്. ശ്വാസം മുട്ടുന്നു. ശ്വാസം കിട്ടാതെ അര നിമിഷം പോലും പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. കഴിഞ്ഞു. എല്ലാം അവസാനിച്ചു.

ചായ വില്പനക്കാരന്‍റെ വിചിത്രമായ തുളച്ചു കയറുന്ന ഒച്ച അടുത്തേക്കു വരുന്നു. അവ ചെറുമുഴക്കങ്ങളായി ചെവിയിൽ കമ്പനം തീർക്കുകയാണ്. ഞെട്ടി കണ്ണു തുറന്നു. പരിസരത്തെ ഉൾകൊള്ളാൻ ബോധമനസ്സു അല്പം സമയമെടുത്തു ദേഹമാസകലം വിയർപ്പിൽ കുളിച്ചിട്ടുണ്ട്. തീർത്തും യാഥാർഥ്യമാണോ എന്ന് തോന്നിപ്പോകുന്ന ഒരു സ്വപ്നം.

ആ ചായക്കച്ചവടക്കാരൻ ഒച്ച വച്ചില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അടുത്ത രംഗം. ആഴങ്ങളിൽ നിന്നും ആഴങ്ങളിലേക്കുള്ള യാത്രയാവാം. ചിലപ്പോൾ സ്വപ്നങ്ങളിൽ പരസ്പര ബന്ധമില്ലാത്ത സംഭവത്തിന്‍റേയും വ്യക്തികളുടെയും കെട്ടുപിണച്ചിലുണ്ടായി കാണാറുണ്ട്. യാതൊരു ബന്ധമില്ലാത്ത കുക്കും ചാർളിയും സ്വപ്നത്തിൽ ഒരുമിച്ചു. അല്ല ബന്ധമില്ല എന്ന് എങ്ങനെ പറയാൻ കഴിയും? ചാർളി എപ്പോഴെങ്കിലും ജേഷ്ഠന്‍റെ ക്വാർട്ടേഴ്സിൽ പോയിരിക്കാം. സെബാസ്റ്റ്യൻ കുക്കിനെ പരിചയപ്പെട്ടിരിക്കാം.

കുക്കിന്‍റെ പ്രകൃതമനുസരിച്ച് ഉന്നതങ്ങളിൽ ബന്ധം സ്ഥാപിച്ചെടുക്കാനുള്ള കരവിരുത് അയാൾക്കുണ്ട്. അത് പൊരിച്ചമീനിലൂടെയോ അതോ മത്തികറിയിലൂടെയോ എന്ന് അറിയാൻ വയ്യ. ഏതായലും ചാർളിയുടെ സഞ്ചാരങ്ങൾ എനിക്ക് ദുരൂഹമായിത്തന്നെ തുടരുന്നു. ഇക്കാര്യത്തിൽ ചാർളിക്കുള്ള താത്പര്യങ്ങൾ നാളെ അറിയാം. ഏതായാലും ചാർളിയെ അഭിമുഖീകരിക്കുന്നത് കരുതലോടെ വേണം. റിവോൾവർ കയ്യിലുണ്ടെങ്കിലോ?

സ്ലീപ്പർ ബർത്തിൽ നിന്ന് വേഗം താഴെയിറങ്ങി ചായക്കാരനോട് ചായ പറഞ്ഞു. ഫോണിൽ മാപ്പ് നോക്കിക്കൊണ്ട് ചായ കുടിക്കുമ്പോൾ ഒന്നു ഞെട്ടി. പത്തു മിനിറ്റേ ഇറങ്ങേണ്ട സ്റ്റേഷനിലോട്ടുള്ളൂ. ഏതായാലും ചായക്കാരൻ സഹായിച്ചു. സ്വപ്നവും ഉറക്കവും കുറെക്കൂടി നീണ്ടു പോയെങ്കിൽ എന്തായേനെ സ്ഥിതി.

തോമാച്ചൻ വിളിക്കുന്നു. മാഗി മാഡത്തിന്‍റെ വീട്ടിൽ പാലെത്തിച്ചു നല്കുന്ന സണ്ണിയെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തോമാച്ചന് സന്ദേശമയച്ചിരുന്നു. അയാളെക്കുറിച്ച് എനിക്കറിയാവുന്ന വിവരങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. തോമാച്ചൻ കഥ പറയാനാരംഭിച്ചു.

അയാൾ രാവിലെത്തന്നെ ബൈക്കോടിച്ച് കവലയിലെത്തി വഴിയോരത്തെ ഒരു ചായക്കടയിൽ കയറി. ഒരു ചായ കുടിച്ചു കൊണ്ട് ചായക്കടക്കാരനോട് സണ്ണിയെപ്പറ്റി അന്വേഷിച്ചു. കടക്കാരന് സണ്ണിയെ നന്നായറിയാം. ആ ചായക്കടയിലും പാലു കൊടുക്കുന്നതു സണ്ണിയാണ്. കോപ്പറേറ്റീവ് കോളേജിൽ പഠിക്കുന്ന സണ്ണിയല്ലേ എന്നു ചോദിച്ചപ്പോൾ അവൻ കോളേജിലൊന്നും പോകുന്നില്ല കംപ്യൂട്ടറെന്തോ പഠിക്കാൻ പോകുന്നുണ്ട് എന്ന അറിവേ ചായക്കടക്കാരനുള്ളൂ. ഏതായാലും സണ്ണിയുടെ വീട്ടിലേക്കുള്ള വഴി കൃത്യമായി ചായക്കടക്കാരൻ പറഞ്ഞു തന്നു.

വീടെത്തുന്നതിനു മുൻപെ സണ്ണിയെ പരിചയപ്പെട്ടു. അയാളുടെ വീട്ടിലേക്കുള്ള വഴിയിൽ ഒരു സംശയം തോന്നിയത് ചോദിച്ചത് സണ്ണിയോട് തന്നെ ആയിരുന്നു. അങ്ങനെ സംസാരിച്ച് തുടങ്ങി പരിചയമായി. ജോൺ സാറിന്‍റെ വീട്ടിലെ സംഭവം പറഞ്ഞു തുടങ്ങിയപ്പോൾ ആദ്യം അവൻ ദേഷ്യപ്പെട്ട് പോകാനൊരുങ്ങി. പിന്നെയതിന്‍റെ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ പയ്യൻ വിറക്കാൻ തുടങ്ങി. ആ സംഭവത്തിനു ശേഷം താൻ പാലു കൊടുക്കാൻ പോകാറില്ല. അമ്മയാണ് പോകാറ് എന്നു പറഞ്ഞു. പോലീസുമായി ബന്ധപ്പെട്ട് ഒന്നു പേടിപ്പിച്ചപ്പോൾ അന്നുണ്ടായ സംഭവം അവൻ വിവരിച്ചു തന്നു. അതിപ്രകാരമായിരുന്നു.

ജോൺ സാറിന്‍റെ വീട്ടിൽ സഹായിക്കാൻ നിൽക്കുന്ന കുട്ടിയുമായി അടുപ്പമുണ്ട്. കംപ്യൂട്ടർ ക്ലാസ്സിൽ ചേർന്നത് കംപ്യൂട്ടർ പഠനത്തോടൊപ്പം മറ്റു ചില ലക്ഷ്യങ്ങളും മുന്നിൽ കണ്ടായിരുന്നു. ജോൺ സാറിന്‍റെ വീട്ടിൽ ദിവസവും അമ്മയായിരുന്നു പാൽ കൊടുത്തു കൊണ്ടിരുന്നത്. പിന്നെ അമ്മക്കൊരു സഹായമാകുമെന്ന് കരുതി ആ ജോലി ഏറ്റെടുത്തു.

ജോൺ സാറിന്‍റെ മരണം നടന്ന ദിവസം അതിരാവിലെ പാലും കൊണ്ട് വീടിനു പുറകിലുള്ള ഗേറ്റിലൂടെ അടുക്കളയിലെത്തി. ആ വഴിയിലൂടെയാണ് സ്ഥിരം പോകാറ്. അടുക്കളയിൽ ജാൻസി തലേന്നത്തെ പാത്രം കഴുകി വക്കുകയായിരുന്നു. എനിക്കത് ഇഷ്ടപ്പെട്ടില്ല. എനിക്കു വല്ലാതെ ദേഷ്യം വന്നു. ഇപ്പണിയൊക്കെ നീയെന്തിനാ ചെയ്യുന്നതെന്ന് ചോദിച്ച് പെട്ടെന്ന് അവളുടെ കൈയ്യിൽ പിടിച്ചു. അവളാകെ പേടിച്ചു. അപ്പോൾ കഴുകി വച്ചിരുന്ന പാത്രമെല്ലാം തട്ടി മറിഞ്ഞു വീണു വലിയ ഒച്ചയായി. പിന്നെ അങ്ങോട്ട് ആരെങ്കിലും വരുമെന്ന് വിചാരിച്ച് അവിടെ നിന്നില്ല. പാൽപ്പാത്രം ഒരു മൂലക്ക് വച്ച് ഓടിപൊയ്ക്കളഞ്ഞു. ഇതേ ഉണ്ടായുള്ളൂ. പിന്നെയാണ് ജോൺ സാർ മരണപ്പെട്ട കാര്യമൊക്കെ അറിഞ്ഞത്.

ഇതും പറഞ്ഞു പരിഭ്രമിച്ചു നിന്ന സണ്ണിയെ നല്ല വാക്കു പറഞ്ഞ് ആശ്വസിപ്പിച്ചു. പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞ് പൊയ്ക്കൊള്ളാൻ പറഞ്ഞു.

തോമാച്ചൻ കഥ പറഞ്ഞ് നിറുത്തിയതും ട്രെയിൻ തനിക്കിറങ്ങേണ്ട സ്റ്റേഷനിൽ എത്തിയതും ഒരുമിച്ചായിരുന്നു. നാളെ ലാബ് റിസൽട്ട് കൊണ്ടുവരുന്ന കാര്യം ഒരിക്കൽ കൂടെ ഓർമ്മിപ്പിച്ച് നന്ദി പറഞ്ഞ് ഫോൺ കട്ടു ചെയ്തു. ബാഗുകളെല്ലാമെടുത്ത് ട്രെയിനിൽ നിന്നും ധൃതിയിൽ പുറത്തിറങ്ങി. പുറത്തിറങ്ങിയതും തണുപ്പ് പടർത്തി തിരത്തള്ളിയ കാറ്റു ആസ്വാദിച്ചു അൽപനേരം നിന്നു. തുടർന്നു ഒരു ടാക്സി വിളിച്ചു ലഗേജുകൾ ഓഫീസിലെത്തിച്ച് വീട്ടിലേക്ക് തിരിച്ചു.

ഉത്തരമില്ലാത്ത ചോദ്യങ്ങൾ

കടപ്പുറം. സന്ധ്യ… ഹേമന്ത് തനിച്ചാണോയെന്ന ചോദ്യം കേട്ട് ഞാൻ തിരിഞ്ഞ് നോക്കുമ്പോൾ ടീച്ചർ…

കാലത്തിന്‍റേതായ യാതൊരു പരുക്കുകളുമില്ലാത്ത ദേഹത്തിൽ പഴയ പ്രസന്നതയിൽ…

ടീച്ചർ തനിച്ചാണോയെന്ന് ചോദിച്ചില്ല. ഭർത്താവിന്‍റെ മരണശേഷം ടീച്ചറെ എവിടേയും തനിച്ചേ കണ്ടിട്ടുള്ളൂ… എന്‍റെ സിഗരറ്റ് വലിച്ച് കറുത്ത ചുണ്ടിലേക്ക് നോക്കി ഹേമന്ത് നീയങ്ങ് വളർന്നു പോയല്ലോയെന്ന് ടീച്ചർ പറഞ്ഞപ്പോൾ ഞാൻ വെറുതെ ചിരിച്ച് നിന്നതേയുള്ളൂ.

താഴ്ന്ന ക്ലാസ്സിൽ പഠിച്ചിരുന്നപ്പോഴും മുന്തിയ ക്ലാസ്സിൽ പഠിച്ചിരുന്നപ്പോഴും ടീച്ചറുടെ വീട്ടിലെ ട്യൂഷൻ കൂടെ കഴിഞ്ഞേ എനിക്ക് സ്കൂൾ വിട്ടാലും വീട്ടിലെത്താനാവൂ…

വീട്ടിലെത്തിയാലും അമ്മ കാപ്പിയും പലഹാരങ്ങളുമൊക്കെ തന്ന് പാഠപുസ്തകങ്ങൾക്ക് മുന്നെ പിടിച്ചിരുത്തും. ഉറക്കം വന്ന് തൂങ്ങുമ്പോഴാകും അമ്മ അവിടെ നിന്ന് എന്നെ എഴുന്നേൽപ്പിക്കുക. ചിലപ്പോ രാത്രി ഭക്ഷണമൊന്നും കഴിക്കാതെയാവും ഉറങ്ങുക.

താൻ നല്ലൊരു പഠിപ്പിസ്റ്റാവണമെന്ന് അച്ഛനെക്കാൾ ആഗ്രഹം അമ്മയ്ക്കായിരുന്നു. ഇങ്ങനെ പഴയ കാലങ്ങളെ ഒരിക്കൽ കൂടെ ഓർത്തെടുക്കുമ്പോൾ ടീച്ചർ ചോദിച്ചു.

“ഹേമന്ത് ആ രാമൻ നായരെ അറിയോ?” ഞാൻ അറിയാമെന്ന ഭാവത്തിൽ തല കുലുക്കി.

നഗര ഹൃദയത്തിൽ തന്നെ അയാൾക്കൊരു സ്റ്റേഷനറി ഹോൾസെയിൽ കടയുണ്ട്.

കച്ചവടത്തിനായി നേർച്ചയർപ്പിക്കപ്പെട്ട ജീവിതമാണ് അയാളുടെതെന്നൊരു കുഴപ്പമേയുള്ളൂ.

ഒരു ദുശ്ശീലത്തിനും കീഴ്പ്പെടാത്ത ആൾ. സുമുഖൻ, സുന്ദരൻ. ടീച്ചറുമായി നല്ല ചേർച്ചയാകും അയാൾക്ക്… ഒരു മകൻ മാത്രമാണ് അയാൾക്കുള്ളത്.

പിന്നെ ആർക്ക് വേണ്ടിയാ അയാളിങ്ങനെ സമ്പാദിച്ച് കൂട്ടണതെന്നാ അയാളെ അറിയുന്നവരൊക്കെ ചോദിക്കുന്നത്. അയാളുടെ ഭാര്യ കടുത്ത ഹൃദരോഗിയാണെന്ന് ഹേമന്തിന് അറിയാമല്ലോ? അവർ അടുത്ത് തന്നെ മരിക്കും. അവർ മരിച്ചാൽ പിന്നെ എന്നെ വിവാഹം കഴിക്കണമെന്നാ അയാളുടെ ആഗ്രഹം.

ഈ ആവശ്യാർത്ഥം അയാളെത്ര കുറിയായി എന്‍റെ വീട്ടിൽ വരുന്നു. ഇങ്ങനെയൊരു ആവശ്യവുമായി വരരുതെന്ന് പറഞ്ഞിട്ടും അയാൾ വരുന്നുണ്ട്. ചിലപ്പോ സുഖമില്ലാത്ത ഭാര്യയേയും കൂട്ടി. അവരും താണുകേണ് പറയാറുണ്ട്. ഈ ബന്ധത്തിന് സമ്മതിക്കണമെന്ന്. ആൺതുണയില്ലാത്ത വീടാണ് തന്‍റേതെന്നും കണ്മുന്നിൽ രണ്ട് പെൺകുട്ടികളാണ് ഉള്ളതെന്ന് പറഞ്ഞിട്ടും ഈ ആവശ്യത്തിന്‍റെ ലഹരിയിൽ അയാളിതൊക്കെ മറന്ന് വീണ്ടും വരും.

ഹേമന്തിനറിയില്ലേ ഞാനുമെന്‍റെ ഭർത്താവുമായുണ്ടായിരുന്ന ജീവിതം… ഗൾഫിൽ നിന്ന് ലീവിന് വന്നിട്ട് ഒരു രാത്രി ഉറങ്ങാൻ കിടന്നതാണ്. പിന്നെ ഉണർന്നില്ല…

ഇപ്പോഴും അദ്ദേഹം മരിച്ചെന്ന് വിശ്വസിക്കാനാവുന്നില്ല.

അങ്ങനെയെങ്കിൽ എനിക്കിങ്ങനെ ജീവിച്ചിരിക്കാനാവില്ല. സാധാരണ ഭാര്യ ഭർത്താക്കന്മാരെ പോലൊരു പിണക്കമോ കലഹമോ ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല. അങ്ങനെയൊന്നിന്നും ഇടം തരാത്ത വിധം ഭാര്യ മക്കൾ അവരോടുള്ള സ്നേഹം അതിനായാണ് അദ്ദേഹം ജീവിച്ചത്.

അദ്ദേഹം മരിക്കുമ്പോൾ മക്കൾ മുതിർന്നിരുന്നില്ല.

എന്നിട്ടും ഞാനവരെ വളർത്തി. അച്‌ഛനില്ലാത്ത കുട്ടികളെന്ന ഫീൽ അനുഭവിപ്പിക്കാതെ… അവർക്കൊന്നിനുമൊരു കുറവും വരുത്തിയിട്ടില്ല. വസ്ത്രത്തിനും ആഹാരത്തിനും ആഹ്ദളാത്തിനും…

ചിലരൊക്കെ പറയാറുണ്ട്. ടീച്ചറേയും മക്കളേയും കണ്ടാൽ ചേച്ചിയും അനിയത്തിമാരുമാണെന്നേ തോന്നുവെന്ന്. മൂത്തവൾ നിയമത്തിനും ഇളയവൾ മെഡിസിനും പഠിക്കുന്നു.

ഞാനിപ്പോഴും ഓർക്കുന്നുണ്ട്.

ടീച്ചറുടെ ഭർത്താവ് ഗൾഫിൽ നിന്ന് വന്നാൽ പിന്നെ പിറ്റേ ദിവസം ടീച്ചർ ക്ലാസിലെത്തുക ഫോറിൻ പെന്നും പെൻസിലും വാസനയുള്ള റബറുമായൊക്കെയാണ്.

എന്നിട്ട് മറ്റാരും കാണാതെ തനിക്കത് കൈമാറാൻ ശ്രമിക്കുമ്പോൾ താനത് കൈപ്പറ്റാൻ മടിക്കുമ്പോൾ ടീച്ചർ പറയും.

പ്ലീസ് ഹേമന്ത് ഇത് വാങ്ങൂ. നിന്നോടിഷ്ടമുള്ളത് കൊണ്ടല്ലേ ഞാനിതൊക്കെ നിനക്ക് കൊണ്ട് വന്ന് തരുന്നതെന്ന്.

സത്യത്തിൽ, സെയിൽ ടാക്സ് ഓഫീസർ മൂർത്തിയുടെ മകന് ഇതിന്‍റെയൊക്കെ ആവശ്യമുണ്ടായിരുന്നോ? അനാവശ്യമായിരുന്നു അത്.

സ്റ്റേറ്റ്സിൽ നിന്ന് അമ്മാവന്മാരും ഗൾഫിൽ നിന്ന് ഇളയച്ഛന്മാരും അയക്കുന്നതിന് പുറമേയായിരുന്നു അത്.

ഞാൻ സ്കൂൾ ഫൈനൽ പാസായ ശേഷമാണ് അച്‌ഛൻ ദൂരെയുള്ള ഒരു പട്ടണത്തിലേക്ക് ട്രാൻസ്ഫറായത്. പിന്നെ അവിടെയായി തുടർ വിദ്യാഭ്യാസം… ഈ വിവരം ധരിപ്പിക്കുവാനായി ടീച്ചറുടെ വീട്ടിൽ ചെന്നപ്പോഴും ടീച്ചറൊന്നേ പറഞ്ഞുള്ളൂ. നല്ലോണം പഠിക്കണം…

അവിടെയെത്തിയ ശേഷം കുറച്ച് നാൾ ടീച്ചർ ഫോണിൽ വിളിച്ച് വിശേഷങ്ങളൊക്കെ തിരക്കുമായിരുന്നു. പ്രത്യേകിച്ചും പഠന കാര്യങ്ങൾ. പിന്നെ എപ്പോഴോ അതും നിലച്ചു…

ടീച്ചറോട് ഞാൻ മക്കളെ തിരക്കി.

അവർ സുഖമായിരിക്കുന്നുവെന്നും ഇടക്ക് അവർ നിന്നെ തിരക്കാറുണ്ടെന്നും ടീച്ചർ പറഞ്ഞു. ടീച്ചറെ പോലൊരു അമ്മയെ കിട്ടിയതാണാ കുട്ടികളുടെ ജന്മസുകൃതം… അടുത്ത് തന്നെ രാമൻ നായരുടെ ഭാര്യ മരിക്കും….

അപ്പോളയാളുടെ ജീവിത സഖിയാകാനുള്ള ക്ഷണവുമായി അയാൾ വരും.

അന്നേരം ഞാനെന്ത് മറുപടിയാ ഹേമന്ത് അയാളോട് പറയുക…

ടീച്ചറുടെ ഈ ചോദ്യത്തിന് ഞാനെന്ത് ഉത്തരമാണ് പറയുക?

രാമൻ നായരെ ടീച്ചർ വിവാഹം കഴിക്കണമെന്നോ. അങ്ങനെ ഞാൻ പറഞ്ഞാലുമത് നടക്കണമെന്നില്ലല്ലോ. പിന്നെ എന്തിലും ഏതിലും അവരവരുടെ തീരുമാനമല്ലേ മറ്റൊരാൾ പറയുന്നതിനെക്കാളും മുന്നിട്ട് നിൽക്കുക?

ഇങ്ങനെയൊരുപാടു വേവലാതികളാൽ വിയർത്തും ഒരു ഉത്തരത്തിന്‍റെയും സാന്ത്വനത്തിലേക്ക് എത്താനാവാത്തതിന്‍റെ മൗനത്തെ ആചരിച്ചും കൊണ്ട് ഞാൻ ടീച്ചർക്ക് മുന്നെ നിന്നു…

Novel: സമുദ്രമുഖം ഭാഗം- 9

തിരുവനന്തപുരത്തേക്ക് ഒരു ട്രെയിൻ ടിക്കറ്റ് ബുക്കു ചെയ്യുമ്പോഴാണ് മാഗി മാഡം വിളിച്ചത്. ശബ്ദം കേട്ടപ്പോൾ വല്ലാതെ പരിക്ഷീണയെന്നുതോന്നി. അന്വേഷണത്തിലുള്ള പുരോഗതിയെക്കുറിച്ചാണ് അവർക്കറിയേണ്ടത്. ഒപ്പം ബാലിശമായ ഒരു കാര്യവും അവർ പങ്കുവച്ചു. അവരുടെ ഭർത്താവ് സ്വപ്നത്തിൽ ഇടക്കിടെ സന്ദർശിക്കാൻ വരുന്നുണ്ടെന്ന്! ഇന്നലെ രാത്രി സ്വപ്നത്തിൽ വന്ന് ഒരു പാട് സംസാരിച്ചത്രെ. തറവാടിനോട് ചേർന്ന് ഒരു സ്വമ്മിംഗ് പൂൾ നിർമ്മിക്കാൻ ആളെ ഏർപ്പാടാക്കിയിട്ടുണ്ടെന്ന് പറഞ്ഞു പോലും.

ഒരുപാട് ആഗ്രഹങ്ങൾ കൊണ്ടു നടന്ന് പൂർത്തീകരിക്കാതെ പോയൊരാൾ. എനിക്ക് വ്യസനം തോന്നി. ഞാൻ മാഡത്തെ ആശ്വസിപ്പിച്ചു. ഒരാഴ്ചക്കകം ജോൺ സാറിന്‍റെ മരണത്തിന്‍റെ കാരണത്തെക്കുറിച്ചുള്ള വ്യക്തമായ ഒരുത്തരം നല്കാമെന്ന് ഉറപ്പുകൊടുത്തു. അത് കേട്ടപ്പോൾ അവർ തെല്ലു ശാന്തയെന്നു തോന്നി. ഞാനത് അവരെ ആശ്വസിപ്പിക്കാൻ വേണ്ടി മാത്രം പറഞ്ഞതായിരുന്നില്ല. എൺപതു ശതമാനം ഞാനാ ഉത്തരത്തെ സമീപിച്ചിരിക്കുന്നു. ബാക്കിയുള്ള ഇരുപതു ശതമാനത്തിൽ പതിനഞ്ച് ശതമാനം തോമസ്സിന്‍റെ കൈകളിലാണ്. പിന്നീടുള്ള അഞ്ചു ശതമാനം എന്‍റെ തിരുവനന്തപുരം യാത്രയിലൂടെ വെളിവാകുമെന്നാണ് പ്രതീക്ഷ.
യാത്ര തിളച്ചുരുകി തിരതല്ലുന്ന വെയിൽ ബോഗിയിലെ ജനലഴികളെ ചുട്ടുപഴുപ്പിച്ചിരുന്നു. അതിനെ തഴുകി തലോടി ബോഗിക്കുള്ളിലേക്ക് അലയടിച്ചെത്തുന്ന ചൂടുപിടിച്ച കാറ്റിനു ചുട്ടുപഴുത്ത ഇരുമ്പിന്‍റെ ഗന്ധം. ട്രെയിനകത്തെ അസുഖകരമായ ഗന്ധം. ആ കാറ്റിനോട് ഇഴചേർന്നു ഉഷ്ണവും ആ ഗന്ധവും ഇടചേർന്നു പടർന്നു പിടിക്കുമ്പോൾ വേഗം ലക്ഷ്യമെത്തണമെന്ന് അതിയായി ആഗ്രഹിച്ചു പോകുന്നു.

മരണപ്പെട്ടവന്‍റെ സ്വപ്നദർശനം. താൻ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് സ്വപ്നത്തിലൂടെ വേണ്ടപ്പെട്ടവരെ അറിയിച്ചിരുന്നെങ്കിൽ എപ്പോഴെ കേസുമടക്കാമായിരുന്നു. സ്വമ്മിംഗ് പൂളിന്‍റെ കാര്യമാണ് സ്വപ്ന ദർശനത്തിലൂടെ കാണപ്പെട്ട വ്യക്തി പറഞ്ഞത്. മരിക്കുന്നതിന്‍റെ തലേന്ന് അതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്‍റെ മനസ്സിന്‍റെ സഞ്ചാരം.

പത്തുനൂറു കൊല്ലം മുൻപ് താൻ കൊല്ലപ്പെട്ടതെങ്ങനെ എന്നും ആരാണ് അപായപ്പെടുത്തിയതെന്നും സ്വപ്നത്തിലൂടെ സ്വന്തം അമ്മക്ക് മകൾ വിവരിച്ചു കൊടുത്ത ഒരു സംഭവമുണ്ടായിട്ടുണ്ട്. കോടതിയും ആ വാദം എന്തുകൊണ്ടോ അംഗീകരിച്ചു. പോസ്റ്റുമോർട്ടം ചെയ്യാതെ അടക്കിയ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ഉത്തരവിടുകയായിരുന്നു. അതെത്തുടർന്ന് മൃതദേഹം പുറത്തെടുക്കുകയും പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തു. ആ റിസൽട്ടിൽ നിന്നും വ്യക്തമായത് മകൾ കഴുത്ത് ഞെരിച്ച് കൊല്ലപ്പെടുകയായിരുന്നു എന്നാണ്. തുടർന്ന് ആ അമ്മ തനിക്ക് നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന സ്വപ്നദർശനത്തിൽ മകൾ ചൂണ്ടിക്കാട്ടിയ കൊലയാളിയായ ആ വ്യക്തിയെക്കുറിച്ച് പോലീസിനെ ധരിപ്പിക്കുകയായിരുന്നു.

നിർഭാഗ്യവശാൽ ആ വ്യക്തി അവളുടെ ഭർത്താവ് തന്നെയായിരുന്നു. അയാൾ തന്നെയാണ് തുടക്കത്തിൽ പോസ്റ്റ്മോർട്ടത്തിന് വൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നത്. തുടർന്ന് പോലീസ് ഭർത്താവിനെ ചോദ്യം ചെയ്യുകയും അയാൾ കുറ്റം ഏൽക്കുകയും ചെയ്തു അതേത്തുടർന്ന് കോടതി തക്കതായ ശിക്ഷ അയാൾക്കായി നൽകുകയും ചെയ്തു. അങ്ങനെ ഈ സംഭവം ചരിത്രത്തിൽ ഇടം നേടുകയും ചെയ്തു.

ഇവിടെ മാഗി മാഡത്തിന്‍റെ കാര്യമെടുത്താൽ അവർക്ക് അനുഭവവേദ്യമായ സ്വപ്ന ദർശനത്തിൽ ഭർത്താവ് സിമ്മിംഗ് പൂളിന്‍റേയും മറ്റു പലകാര്യങ്ങളുമാണ് സംസാരിക്കുന്നത്. അതല്ലാതെ തന്‍റെ മരണത്തെക്കുറിച്ചുള്ള യാതൊരു സൂചനകളും പുള്ളി നൽകുന്നില്ല എന്നുള്ളത് ഒരു തമാശക്കായി ആലോചിച്ചു. കേസന്വേഷണത്തിന് ഗുണകരമായ എന്തെങ്കിലും സൂചനകൾ നല്കിയിരുന്നെങ്കിൽ എന്ന് ആത്മാർത്ഥമായിത്തന്നെ ഞാൻ ആഗ്രഹിച്ചു പോകുകയാണ്.

പൊതുവെ യാത്രകൾ ഇഷ്ടമല്ല. ദൂരയാത്രകളാണെങ്കിൽ പറയുകയും വേണ്ട. തീരെ നിവൃത്തിയില്ലാത്ത ഘട്ടത്തിലെ യാത്രക്കൊരുമ്പെടാറുള്ളൂ. അധികം ദൂരമില്ലെങ്കിലും യാത്രകൾ എല്ലായ്‌പോഴും മനസ്സിനെ മഥിച്ചു കൊണ്ടേ ഇരിക്കും. യാത്രയിലുടനീളം അപരിചിതത്വത്തിന്‍റെ ഗന്ധവും ദൃശ്യവും തിരതല്ലുന്ന സ്ഥലരാശികൾ. അപരിചിതരായ ആളുകൾ. അവരുടെ ദുർഗ്രഹമായ ശരീരഭാഷകൾ. ഇപ്പോൾ തന്നെ നോക്കു. നേരെ എതിർവശത്തിരിക്കുന്ന കറുത്തുതടിച്ച ഒരാൾ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നതെന്തിനാണ്? അയാളിൽ നിന്നും ദൃഷ്ടി പിൻവലിച്ചു ജനലഴിയിലൂടെ പുറംകാഴ്ചകൾ ശ്രദ്ധിക്കുന്നതായി ഭാവിച്ചപ്പോൾ ഇടിമുഴക്കം പോലെ അയാളിൽ നിന്നൊരു ചോദ്യം,

“മൊബൈൽ ചാർജർ ഒന്ന് തരാമോ?”

അപ്പോൾ തന്നെ ചാർജർ എടുത്തു കൊടുത്തു. സമാധാനം! ചാർജർ ഇനി തിരിച്ചു തന്നിലെങ്കിലും കുഴപ്പമില്ല. ഇങ്ങനെ തുറിച്ചു നോക്കി പേടിപ്പിക്കരുത്. ഏതായാലും ആ മാന്യൻ ഇറങ്ങേണ്ട ഇടമെത്തിയപ്പോൾ ചാർജർ തിരിച്ചു തന്ന് നന്ദി പ്രകാശിപ്പിച്ചു. സന്തോഷം!

അങ്ങനെ അല്പം ഉറങ്ങിയും പുസ്തകം വായിച്ചു തീർത്തും ഒടുവിൽ മിനിറ്റുകൾ എണ്ണിത്തീർത്ത മടുപ്പിക്കുന്ന യാത്രക്കു ശേഷം ഇറങ്ങേണ്ട ഇടമെത്തി. തോമാച്ചൻ എന്നെ ഏല്പിച്ചിരുന്ന ഫോൺ നമ്പറിൽ സൈനികനെ വിളിച്ചു. നെൽസൺ. അയാൾ റെയിൽവേ സ്റ്റേഷനു പുറത്ത് എന്നെ കാത്തുനിൽപ്പുണ്ടായിരുന്നു. പരിചയപ്പെട്ടു. ഇന്ത്യാ മഹാരാജ്യം മുഴുവൻ ജോലി ചെയ്ത ഒരു ജവാൻ. മിലിട്ടറി ജീപ്പിൽ അയാളൊടൊപ്പം അയാൾ താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് പുറപ്പെടുമ്പോൾ അയാൾ പല കാര്യങ്ങൾ സംസാരിച്ചുകൊണ്ടേ ഇരുന്നു. റോഡിന്‍റെ നിമ്നോന്നതങ്ങളിൽ തെല്ലു പോലും പതറാതെ മുന്നോട്ടു കുതിക്കുന്ന കരുത്തുറ്റ മിലിട്ടറി ജീപ്പ്.

തോമാച്ചന്‍റെ നാട്ടുകാരനായ ഈ സൈനികൻ വളരെ സൗഹൃദ സഹകരണ മനോഭാവത്തോടെയാണ് പെരുമാറുന്നത്. ഇവിടുത്തെ യൂണിറ്റിൽ നിന്നും റിട്ടയർ ആയ ജോൺ സാറിനെയും ഇയാൾക്ക് പരിചയമുണ്ട്. വലിയ തോതിലുള്ള സൗഹൃദമില്ല. കണ്ടിട്ടുണ്ട് അത്രമാത്രം.

എന്‍റെ ഈ യാത്രയുടെ പ്രധാന ലക്ഷ്യം ദീർഘകാലം ജോൺ സാറിന്‍റെ കുക്കായിരുന്ന സെബാസ്റ്റ്യൻ ചേട്ടനെ കണ്ടെത്തുവാൻ വേണ്ടിയാണ്. ജോൺ സാറിന്‍റെ ഫാമിലിയൊടൊപ്പം സെബാസ്റ്റ്യൻ ചേട്ടനെന്ന ഒരാളുണ്ടായിരുന്ന വിവരം ഈ സൈനികൻ വഴി തോമാച്ചൻ എന്നെ അറിയിച്ചിരുന്നു. മാഗി മാഡം ഇത്തരമൊരാളെപ്പറ്റി യാതൊരു സൂചനയും നല്കിയില്ലെന്നതിനു പിന്നിൽ എന്തെങ്കിലും കാരണം കാണും.

ദീർഘകാലം ഒപ്പമുണ്ടായിരുന്ന വ്യക്തിക്ക് ഈ കുടുംബത്തെക്കുറിച്ചുള്ള ഒരുപാട് വിവരങ്ങൾ അറിയുമായിരുന്നിരിക്കണം. ആ അറിവുകളിൽ ചിലത് നല്ലതാകാം അല്ലെങ്കിൽ ചീത്ത വിവരങ്ങളാവാം.

ജോൺ സാർ റിട്ടയർ ആയ ശേഷം പിന്നെ ആ കുക്ക് ഇവിടുത്തെത്തന്നെ മറ്റൊരു ഉയർന്ന ഉദ്യോഗസ്ഥന്‍റെ കൂടെയാണെന്നും ആ ഓഫീസറെ പരിചയമുണ്ടെന്നും നെൽസൺ അറിയിച്ചു. ജോൺ സാറിനൊപ്പമോ അയാൾക്കു മേലേയോ പദവിയുള്ള നാലഞ്ച് ഓഫീസർമാരേ ഈ യൂണിറ്റിലുള്ളൂ. അതു കൊണ്ട് കുക്ക് സെബാസ്റ്റ്യനെ കണ്ടെത്താൻ വലിയ പ്രയാസമുണ്ടായില്ലെന്ന് സൈനികൻ വെളിപ്പെടുത്തി. ആ ഒരു മാനദണ്ഡമനുസരിച്ചുള്ള അന്വേഷണം എളുപ്പമായിരുന്നെന്നും പെട്ടെന്നു തന്നെ അയാളെ കണ്ടെത്തി പരിചയപ്പെട്ടെന്നും നെൽസൺ പറഞ്ഞു. പിന്നീട് കണ്ടപ്പോൾ വിശദമായി സംസാരിച്ചതായും വീട്ടിലേക്ക് ക്ഷണിച്ചതായും പറഞ്ഞു. ഇന്നു രാത്രി എട്ടരക്ക് നെൽസൻ താമസിക്കുന്നിടത്ത് സെബാസ്റ്റ്യൻ വരാമെന്ന് ഏറ്റിട്ടുണ്ട്. അയാൾക്കും തനിക്കുമായി ഒരു ചെറിയ മദ്യ സൽക്കാരപ്പാർട്ടി തയ്യാറാക്കിയെന്ന് നെൽസൻ അറിയിച്ചു.

ഏറെ വൈകാതെ നെൽസന്‍റെ ഒരു ബന്ധു എന്ന മേൽവിലാസത്തിൽ സെക്യൂരിറ്റി ഗേറ്റിൽ നിന്ന് ഒരു വിസിറ്റർ പാസ്സ് സംഘടിപ്പിച്ച് അയാളൊടൊപ്പം താമസസ്ഥലത്തെത്തി. കുളിച്ച് വസ്ത്രം മാറ്റി അയാളുടെ കൂടെ കാന്‍റീനിലേക്ക് പോയി. അവിടെ നിന്ന് റൊട്ടിയും ദാലും പച്ചക്കറിയും അല്പം തൈരും മിലിട്ടറി ചട്ടത്തോടെത്തന്നെ ആസ്വദിച്ചു കഴിച്ചു.
തിരിച്ച് ക്വാർട്ടേഴ്സിലെത്തി ടി. വി കണ്ടു കൊണ്ടിരുന്നപ്പോൾ ഞാൻ കുക്ക് സെബാസ്റ്റ്യൻ വാരാതിരിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചു. ചെറിയ പാർട്ടിക്കു വേണ്ടത് സെറ്റു ചെയ്യുകയായിരുന്നു അപ്പോൾ നെൽസൻ.

ഷോകേസിൽ നിന്നും ഉരുണ്ട ഒരു മദ്യക്കുപ്പിയെടുത്ത് എന്നെക്കാണിച്ച് പറഞ്ഞു. ദാ ഈയൊരു ഐറ്റമുണ്ടെങ്കിൽ സെബാസ്റ്റ്യൻ പറന്നു വരും എന്നു പറഞ്ഞു. സെബാസ്റ്റ്യൻ വന്നാൽ ഒരര മണിക്കൂർ നേരം വ്യക്തിപരമായി ചില കാര്യങ്ങൾ സംസാരിക്കാൻ അവസരം തരണമെന്ന് നെൽസനോട് ആവശ്യപ്പെട്ടു. രണ്ടു പെഗ് ഉള്ളിൽ ചെന്നാൽ അറിയാവുന്ന ഏതു കാര്യവും തത്ത പറയുന്ന പോലെ സെബാസ്റ്റ്യൻ പറഞ്ഞു തരുമെന്ന് നെൽസൻ ഉറപ്പിച്ചു പറഞ്ഞു.

അപ്പോഴാണ് കോളിംഗ് ബെൽ ശബ്ദിച്ചത്. വാതിൽ തുറന്നപ്പോൾ മധ്യവയസ്സിനോട് പ്രായം ചെന്ന ഉയരം കുറഞ്ഞ് ടീഷർട്ടും ട്രൗസറും ഒരു കറുത്ത ക്യാപ്പൊക്കെ ധരിച്ച ഒരാൾ. ഞാൻ പ്രതീക്ഷിച്ച ആളുതന്നെ ആയിരിക്കാനാണ് സാധ്യത. കുക്ക് സെബാസ്റ്റ്യൻ.

ചിരിച്ച് കളിച്ച് വർത്തമാനം പറയുന്ന കുക്ക് സെബാസ്റ്റ്യൻ പെട്ടന്ന് തന്നെ കളം നിറഞ്ഞു. സാലഡിനായി കുക്കുമ്പർ കനം കുറച്ചു അരിഞ്ഞും മേശ വൃത്തിയാക്കിയും അടുക്കളയിൽ പോയി താൻ കൊണ്ടുവന്ന എന്തെല്ലാമോ പൊരിച്ചും ഗ്ലാസ്സുകളും പ്ലേറ്റുകളും കഴുകി വൃത്തിയാക്കിയും സെബാസ്റ്റ്യൻ ഉത്സാഹിയായി ഓടി നടന്നു.

ഈ പ്രവൃത്തികൾ ചെയ്യുന്നതിനിടത്തും അയാൾ എന്തെല്ലാമോ സംസാരിച്ചുകൊണ്ടിരുന്നു. ഒടുവിൽ എല്ലാം തയ്യാറാക്കി അയാൾ ക്ഷീണം നടിച്ച് കസേരയിൽ വന്നിരുന്നു. അത്രനേരം കുക്കിനെ നിരീക്ഷിക്കുകയായിരുന്ന ഞാൻ അയാൾക്ക് അഭിമുഖമായി ഇട്ടിരുന്ന കസേരയിൽ പോയി ഇരുന്നു. ഇതിനിടയിൽ നെൽസനും പോയൊന്നു കുളിച്ച് വന്നു. സ്ഫടിക ഗ്ലാസ്സുകളിൽ മേൽത്തരം മദ്യം പൊട്ടിച്ചിതറിവീണു. കുക്ക് സെബാസ്റ്റ്യൻ മദ്യം അല്പാൽപ്പമായി മൊത്തിക്കുടിക്കുന്നത് സാകൂതം നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ഞാൻ.

മദ്യപാനം എനിക്ക് താല്പര്യമുള്ള വിഷയമല്ല. ഒരു കമ്പനിക്കു കൂടിയെന്നെയുള്ളൂ. മനസ്സിന്നഗാധതയിൽ അലിഞ്ഞു ചേർന്ന വിവരങ്ങൾ പുറത്തേക്കു തള്ളുന്ന മദ്യപാന സദസ്സുകളോട് ഒരുകാലത്തും കമ്പം തോന്നിയിട്ടില്ല. മദ്യത്തിന്‍റെ ലഹരിയിൽ കനത്ത രഹസ്യങ്ങൾ വിളിച്ചുപറയുന്ന ഒരു പാടാളുകളെ കണ്ടിട്ടുണ്ട്. അവനവന് തന്നെ കുഴിവെട്ടുന്ന രഹസ്യങ്ങൾ. ഏതു തരം പ്രലോഭനവും തട്ടി വിളിച്ചാലും രഹസ്യങ്ങൾ രഹസ്യങ്ങളായിത്തന്നെ ഇരിക്കണം.

മുപ്പതോളം വർഷം നേവിയിൽ സിവിലിയൻ സ്റ്റാഫ് ആയി ജോലി ചെയ്തിരുന്ന വർക്കിചേട്ടനെ ഓർമ്മ വരുന്നു. ചെറുപ്പം തൊട്ടേ അറിയുന്ന ആളാണ്. ജോലിക്കൊപ്പം കലാപ്രവർത്തനവും അത്യാവശ്യം വേണ്ടപ്പെട്ടവർക്കായി കാറ്ററിംഗ് സേവനങ്ങളും വർക്കിചേട്ടൻ നല്കിയിരുന്നു. ചെറുപ്പത്തിൽ വല്ലപ്പോഴും ഞായറാഴ്ചകളിൽ അയാളുടെ കൂടെ കാറ്ററിംഗിന് പോകുക പതിവായിരുന്നു. ഒരു പ്രത്യക മസാലക്കൂട്ടിട്ട്  പച്ച വെളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന ചിക്കൻ ഫ്രൈയാണ് അയാളുടെ പ്രശസ്തമായ വിഭവം. കെഎഫ്സി രുചികൂട്ടുപോലെ അതീവരുചികരമായ ആ വിഭവത്തിന്‍റെ നിർമാണരഹസ്യം ഇന്നും വർക്കിച്ചേട്ടനിൽ രഹസ്യമായി നിലനിൽക്കുന്നു പണ്ടെന്നോ കഴിച്ച അതിന്‍റെ രുചി ഇന്നും നാവിൽ തങ്ങി നിൽക്കുന്നു.

കലാപ്രവർത്തനമെന്നു പറഞ്ഞാൽ പള്ളിപ്പെരുന്നാളിനൊക്കെ അവതരിപ്പിക്കാനുള്ള നാടകങ്ങളിലെ ഒരു പ്രധാന കഥാപാത്രം വർക്കിച്ചേട്ടനായിരിക്കും. അതിന്‍റെയൊക്കെ ആഘോഷാവസരങ്ങളിൽ കൊഴുപ്പു കൂട്ടാൻ മദ്യസൽക്കാരവും പതിവായിരുന്നു. അത്തരമൊരു വേളയിൽ അഭിശപ്തമായ സമയത്താണ് വർഷങ്ങളായി ഓർമ്മയുടെ അറകളിൽ കാത്തു സൂക്ഷിച്ച ഒരു രഹസ്യം വർക്കിചേട്ടനിൽ നിന്നും മറ നീക്കി പുറത്തുവന്നത്. അതിന്‍റെ പരിണാമം വർക്കിയുടെ അടിത്തറ തന്നെ ഇളക്കുന്നതായിരുന്നു.

പള്ളിയിലെ നാടകാവതരണം കഴിഞ്ഞ് അതിന്‍റെ വിജയമാഘോഷിക്കാൻ ഒന്നു കൂടിയതായിരുന്നു വർക്കിയും കൂട്ടരും. നാടകത്തിനു ലഭിച്ച നിറഞ്ഞ കയ്യടിയും പള്ളി മേലധികാരിയുടെ അഭിനന്ദനവും പിന്നെ മദ്യവും കൂട്ടുകാരും ഒത്തുചേർന്നപ്പോൾ വർക്കി ഉന്മാദാവസ്ഥയിലായി. അതിന്‍റെ ഓളത്തിൽ വർക്കി ഒന്നു തെളിഞ്ഞു. തന്‍റെ മേലധികാരികളായഒന്നു രണ്ടു നേവി ഓഫീസർമാരെ പുലഭ്യം പറഞ്ഞു കൊണ്ടയാൾ ആരംഭിച്ചു.

മുപ്പതു മുപ്പത്തഞ്ചുവർഷമായി ഞാൻ ഇവരെയൊക്കെ പൊട്ടൻമാരാക്കി രസിക്കുകയാണെന്നും പറഞ്ഞു വച്ചു. അതെങ്ങനെ എന്ന ചോദ്യത്തിന് താൻ ജോലിക്കു കയറിയപ്പോൾ കൊടുത്ത പത്താം ക്ലാസ്സ് ഐ. ടി. ഐ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് പറഞ്ഞ് വർക്കി പൊട്ടിച്ചിരിച്ചു. ഒപ്പം താൻ അഞ്ചാം ക്ലാസ്സുവരെയേ സ്കൂളിൽത്തന്നെ പോയിട്ടുള്ളൂ എന്നുകൂടി അയാൾ കൂട്ടിച്ചേർത്തു. കൂട്ടുകാർ അയാളുടെ വെളിപ്പെടുത്തലുകളെ കയ്യടിച്ചു വരവേറ്റു. വർക്കിച്ചൻ ഒരു സംഭവമാണെന്ന് അവർ വിലയിരുത്തി. ചില്ലറകാര്യമാണോ ചെയ്തിരിക്കുന്നത്? അതേറ്റുപിടിച്ചു വർക്കിച്ചേട്ടൻ പൂരപ്പറമ്പിലെ കതിന പോലെ കത്തിക്കയറി.

പൂര വെടിക്കെട്ടു കഴിഞ്ഞുള്ള മൈതാനം പോലെ മദ്യപാന സദസ്സ് പിരിഞ്ഞു. ഒരാഴ്ചത്തെ അവധി കഴിഞ്ഞു ജോലിയിൽ പ്രവേശിക്കാൻ പോയപോയ
വർക്കിയെ കാത്തിരുന്നത് സസ്പെൻഷൻ ഓർഡറായിരുന്നു. സ്വാശ്രയ എൻജിനീയറിംഗ് പഠിച്ച് തൊഴിലില്ലാതെ അലഞ്ഞു നടക്കുന്ന രണ്ടു മക്കളുള്ള ഔതക്കുട്ടിയാണോ, മകളെ പഠിപ്പിച്ച് പഠിപ്പിച്ച് കിടപ്പാടം നഷ്ടപ്പെട്ട ജോണിയാണോ ഈ കൊലച്ചതിക്കു പിന്നിലെന്ന് വർക്കിക്കറിയില്ല. ഏതായാലും വർക്കിയിപ്പോൾ നാടകത്തിന് പോകാറില്ല. വലിയ മീനുകൾക്കിടയിൽ ചെറുമീനുകൾക്ക് നിന്നു പിഴക്കാൻ പ്രയാസമെന്ന് കണ്ട് നാട്ടുകാർക്കു കാറ്ററിംഗ് സേവനങ്ങൾ നല്കാൻ അയാൾ താത്പര്യപെട്ടില്ല. ചിലപ്പോൾ പെയിന്‍റു പണി, അല്ലെങ്കിൽ കൂലിപ്പണി അങ്ങനെ വർക്കിയെ നാട്ടിൽ കാണാം.

വർക്കിയുടെ സസ്പെൻഷൻ, മാസങ്ങൾ നീണ്ട നടപടി ക്രമങ്ങൾക്കു ശേഷം പുറത്താക്കലിലേക്കെത്തി. എഴുപത്തിനായിരത്തോളം രൂപ ശമ്പളം വാങ്ങിയിരുന്ന വർക്കിക്ക് ലഭിച്ചിരുന്ന സസ്പെൻഷൻ കാലയളവിലെ അലവൻസും നിലച്ചു ജയിലിൽ പോകേണ്ടി വരുമോ എന്ന ഭീതിയും വർക്കിയെ പിടികൂടി. പെൻഷൻ കൊണ്ട് ജീവിത സായാഹ്നം മധുരതരമാക്കാമെന്നുള്ള വിശ്വാസം തകർന്നു. ഏതായാലും തന്‍റെ സുരക്ഷിത ഭാവി അലങ്കോലമാക്കിയ ആ മദ്യ സൽക്കാരത്തെ ശപിക്കാത്ത ഒരു ദിനം പോലും വർക്കിയുടെ തുടർന്നുള്ള ജീവിതത്തിലില്ല.

അല്പനേരം കഥകൾ പറഞ്ഞ് പങ്കുവച്ചു കഴിഞ്ഞപ്പോൾ സെബാസ്റ്റ്യൻ സുഹൃത്തായി. ഞങ്ങൾക്കിടയിൽ പെട്ടന്നു തന്നെ ദൃശ്യമായ മാനസിക ഐക്യം കണ്ട് നെൽസൻ അര മണിക്കൂറിനകം വരാമെന്ന് പറഞ്ഞ് സ്ഥലം വിട്ടു. അങ്ങനെ ആ ക്വാർട്ടേഴ്സിൽ ഞാനും കുക്കും മാത്രമായി. ആ അവസരം നോക്കി ഞാൽ സ്നേഹപൂർവ്വം ആരാഞ്ഞു.

“സെബാസ്റ്റ്യൻചേട്ടൻ മുന്നേ എവിടാരുന്നു?”

‘ഇവടെത്തന്നെ.”

“അല്ല ഇവിടെ ആരൊടൊപ്പമായിരുന്നു സർവ്വീസ്?”

“അതോ മേജർ ജോൺ എലവുത്തിങ്കൽ.” കുഴഞ്ഞ നാക്കു കൊണ്ട് അതും പറഞ്ഞയാൾ ചിറി തുടച്ചു.

“പുള്ളി ഈയിടെ മരിച്ചു. ശവമടക്കിന് പോകാനൊത്തില്ല. പത്തു പതിനഞ്ച് വർഷമായി മേജറോടൊപ്പമായിരുന്നു. നല്ലൊരു മനുഷ്യൻ. എന്നെ വലിയ കാര്യമായിരുന്നു. ചെറിയ മീൻ പൊരിച്ചതാണയാളുടെ ഇഷ്ടവിഭവം. അതുണ്ടെങ്കിൽ വേറൊന്നും വേണ്ട. അതും എന്‍റെ സ്പെഷ്യൽ മസാല ഇട്ടു പൊരിച്ചത്. എത്ര വറുത്തു കൊടുത്താലും കഴിക്കും. വലിയ ആരോഗ്യവും ചിട്ടയുമൊക്കെ നോക്കുന്നയാളാ. എന്‍റെ പൊരിച്ച മീൻ കണ്ടാൽ പുള്ളിയുടെ ചിട്ട തെറ്റും. പിന്നെയുമൊന്നുണ്ട് നാക്കിനെ മയക്കുന്ന കല്ലുമ്മക്കായ പൊരിച്ചത്. പക്ഷേ സീസണലായേ സാധനം കിട്ടൂ.”

ഒരു തുടം ഉമിനീരിറക്കി അയാളൊന്നു നിർത്തി. ഒരു കാര്യം ബോധ്യമായി. കുക്കിനു മുന്നിൽ എന്തെങ്കിലും ഒരു വിഷയം കൊളുത്തിയിട്ടാൽ മതി. പിന്നെ കഥയും ഉപകഥയുമായി വിസ്തരിച്ചു പറഞ്ഞോളൂം. പറയുന്നത് മുഴുവൻ ശ്രദ്ധിക്കുന്നതായി അയാൾക്കു തോന്നണമെന്നു മാത്രം.

“അപ്പോ മേജറിന്‍റെ ഭാര്യയൊന്നും കിച്ചനിൽ കയറില്ലേ?” ഞാൻ കുക്കിനെ പ്രോത്സാഹിപ്പിച്ചു

“അവര് ഒരു മേൽനോട്ടമെ ഉള്ളൂ. പിന്നൊരു ഫൈനൽ ടച്ചും. അയമ്മ ഒരു തങ്കപ്പെട്ട സ്ത്രീയാണ്. തൃശ്ശൂരെ വലിയ തറവാട്ടുകാരാ അവര്. ജോൺ സാറും മോശമൊന്നുമല്ല. എന്‍റെ മകളുടെ പഠിപ്പിനും കല്യാണത്തിനുമെല്ലാം അയമ്മ സഹായിച്ചിട്ടുണ്ട്. അതൊന്നും ജന്മത്തു മറക്കാൻ പറ്റില്ല. അതും പറഞ്ഞയാൾ വിതുമ്പാൻ തുടങ്ങി.

അയാളുടെ ഗ്ലാസ്സിൽ സ്വല്പം കൂടെ മദ്യം പകർന്ന് നല്കി അയാളെ ആശ്വസിപ്പിച്ചു. അയാൾ. വിതുമ്പൽ നിർത്തി മദ്യം ഒരിറക്കു കുടിച്ചു, അതിനു മുകളിൽ വറുത്ത മീനെടുത്തു കഴിച്ചു .

“അപ്പോൾ ജോൺ സാർ സഹായമൊന്നും ചെയ്തിട്ടില്ലെന്ന്?”

“ഏയ് അങ്ങനെയല്ല. ജോൺ സാറിന്‍റെ അറിവോടു കൂടെത്തന്നെയാണ് അമ്മച്ചി എനിക്ക് സഹായമൊക്കെ ചെയ്തോണ്ടിരുന്നത്. എന്നാലും അയാളൊരു മൊരടനാ. ചെല നേരത്തൊക്കെ അയാളടെ വർത്തമാനം കേട്ടാ ചൊറിഞ്ഞു വരും. പിന്നെ ആ കുട്ടീടടുത്തൊക്കെ.”

അയാളൊന്നു നിർത്തി. അബദ്ധം പറ്റിയ മട്ടിൽ ഒന്നു പരുങ്ങാൻ തുടങ്ങി. പിന്നെ ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ തുടർന്നു.

“ഓ മരിച്ച പോയവരെപ്പറ്റി കുറ്റമൊന്നും പറയാൻ പാടില്ല സാറേ സോറി” അയാൾ മുഖം താഴ്ത്തി.

അതെ ഒരു മുൾമുനയാണ് അയാൾ പറത്തിവിട്ടത്. ചില പ്രത്യേകതരം മുള്ളുകളുണ്ട്‌. പാദത്തിൽ തറഞ്ഞു കയറിയാൽ പെട്ടന്നൊന്നും കണ്ടെത്താൻ കഴിയില്ല. കാൽ നിലത്തുവക്കുമ്പോൾ മാംസത്തിൽ തറഞ്ഞു കയറി നീറികൊണ്ടിരിക്കും. ഏറെ നേരം പരതി ആ മുള്ളിന്‍റെ തലപ്പുകണ്ടെത്തി വല്ലവിധം എടുത്തുകളഞ്ഞാലോ? അതിന്‍റെ ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയില്ല. അത്തരമൊരുമുള്ളിന്‍റെ തലപ്പാണ് കുക്ക് എടുത്തു തന്നിരിക്കുന്നത്. ഇതിത്രവേഗം അയാൾ ചെയ്തുതരുമെന്നു കരുതിയില്ല. ഇനി മുള്ളെടുക്കൽ അത്ര ആയാസമല്ല. ആകാംക്ഷയോടെ കാത്തു കാത്തിരുന്ന ഉത്തരമാണയാൾ അർദ്ധോക്തിയിൽ പറഞ്ഞു നിറുത്തിയത്‌.

ഇനി എന്തു ചോദിച്ചാലാണ് അയാളത് തുടരുക? പലതരം ചോദ്യങ്ങൾ മനസ്സിൽ കിടന്ന് ഞാൻ മുന്നേ എന്ന മട്ടിൽ മുറവിളി കൂട്ടിത്തുടങ്ങി. ഇയാൾക്ക് എന്തെങ്കിലും സംശയം തോന്നുന്ന ചോദ്യമെങ്കിൽ ഇയാളിനി വാ തുറക്കില്ല. തുടർന്നയാൾ വിഷയം മാറ്റാനെന്ന വണ്ണം വിശിഷ്ട സേവാമെഡൽ നേടിയ ഒരു ഓഫീസറെ കരിമീൻ വാഴയിലയിൽ പൊള്ളിച്ചതും നാളികേര പാലു ചേർത്ത കൊഴുവ മീൻ കറിയും കുത്തരി ചോറും നൽകി പാട്ടിലാക്കിയ കഥ പറയാനാരംഭിച്ചു.

അയാളൊടൊപ്പമിരുന്ന് മദ്യപിച്ചിട്ടുണ്ട് പോലും. സുഹൃത്തെ കരിമീൻ പൊള്ളിച്ചതൊക്കെ ഇഷ്ടവിഷയമാണ്. എന്നാൽ ഇപ്പോൾ തത്ക്കാലം താത്പര്യമില്ല. മേജർ ജോണിന്‍റെ കഥകളിലാണ് താത്പര്യം എന്ന് മനസ്സിൽ പറഞ്ഞ ശേഷം രണ്ടും കല്പിച്ച് ഒരു ചോദ്യം എയ്തു വിട്ടു.

“ഏത് കുട്ടീടെ കാര്യാ പറഞ്ഞെ? ജോൺ സാറിന് അതിന് മക്കളൊന്നും ഇല്ലല്ലോ?“

ആ ചോദ്യം കേട്ടതും അയാളൊന്ന് പതറി. പ്ലേറ്റിൽ നിന്നും കടല എടുത്തു ചവച്ചു കൊണ്ട് എന്നാലിനി വിസ്തരിച്ചു പറയാം എന്ന മട്ടിൽ അയാൾ തുടർന്നു.

“ശരിയാണ് അതെ, അയാൾക്ക് മക്കളില്ല. സ്വന്തം മക്കളുണ്ടെന്ന് ഞാൻ പറഞ്ഞോ? അങ്ങനെ ഒന്നും ഞാൻ പറഞ്ഞില്ലല്ലോ? ആ കുടുംബം ദത്തെടുത്ത് വളർത്തുന്ന കുട്ടിയെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. മദ്യമെത്ര കഴിച്ചാലും സത്യം സത്യമായിത്തന്നെ പറയുന്നയാളാ ഞാൻ. കള്ളുകുടിച്ച് വായിൽ തോന്നിയത് വിളിച്ചു പറയുന്ന കൂട്ടത്തിൽ ഞാൻ പെടില്ല. പിന്നെയ് നല്ല തങ്കപ്പെട്ട കുടുംബമാ അവരുടേത് മക്കളില്ലാത്ത മനോവിഷമത്താൽ ഒരു പാട് ചികിത്സകൾ അവർ ചെയ്തു. ഒടുവിൽ മനം മടുത്ത് നോർത്തിലെ ഏതോ അനാഥാലയത്തിൽ നിന്ന് അവരാ കുട്ടിയെ ദത്തെടുത്തു. മക്കളില്ലാത്തവർക്ക് മക്കളില്ലാഞ്ഞുള്ള സങ്കടം. മക്കളുള്ളവർക്കോ മക്കളെക്കൊണ്ടുള്ള സങ്കടം.”

ഒരു ലോകതത്വം പറഞ്ഞെന്ന മട്ടിൽ എന്‍റെ അഭിപ്രായത്തിനായി അയാൾ തെല്ലിടനേരം കാത്തു. അയാളുടെ വാക്കുകൾ ചെറു മുഴക്കങ്ങളായാണ് ചെവിയിൽ പ്രതിധ്വനിക്കുന്നതെന്ന് എനിക്ക് തോന്നി. അതിനിടെ അലയൊലികൾ ശമിക്കാതെ, തരംഗങ്ങളായി ചെവിയിൽ അനുരണനം തീർത്തുകൊണ്ടിരുന്നു… ഗ്ലാസ്സിൽ അവശേഷിച്ച മദ്യം ഒറ്റവലിക്ക് കുടിച്ച് എഴുന്നേറ്റു. ഞാനങ്ങനെ മദ്യം കഴിക്കുക അപൂർവ്വമാണ്. എന്തോ അപ്പോൾ അങ്ങനെ തോന്നിപ്പോയി.

ചാരിയ പുറംവാതിൽ തുറന്ന് ബാൽക്കണിയിലേക്കിറങ്ങി. പത്തു പതിനാറ് നിലകളിൽ കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ അവിടവിടെ എഴുന്നു നിൽക്കുന്നു. കെട്ടിടത്തിലെ എല്ലാ നിലകളിൽ നിന്നും പ്രകാശം പ്രസരിക്കുന്നുണ്ട്. ഒരു ഫ്ലോറിൽ രണ്ട് വശങ്ങളിലുമായി എട്ടോളം ക്വാർട്ടേഴ്സാണുള്ളത്. രണ്ടായിരത്തോളം കുടുംബങ്ങൾ ഈയൊരു വിസ്തൃതിയിൽ താമസമുണ്ട്. ഇതു രണ്ടാമത്തെ ഫ്ലോറാണ്. ഇവിടെ നിന്ന് നോക്കുമ്പോൾ മിന്നിത്തിളങ്ങുന്ന ആകാശം അകലെ താഴേക്ക് ഇറങ്ങി വന്ന പ്രതീതി.

അല്പനേരംകഴിഞ്ഞ് താഴേക്കു നോക്കിയപ്പോൾ വഴിത്താരക്കുവലതു വശത്തെ സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തിൽ നെൽസൻ ധൃതി പിടിച്ച് നടന്നു വരുന്നതു കണ്ടു. വാതിൽ തുറന്ന് താഴേക്കിറങ്ങി നെൽസനേയും കൂട്ടി വരുമ്പോഴേക്ക് സെബാസ്റ്റ്യൻ ചേട്ടൻ കളം കാലിയാക്കിക്കഴിഞ്ഞിരുന്നു. നെൽസൻ കൊണ്ടുവന്ന പാക്കറ്റിലെ ചപ്പാത്തി, ഉള്ളിയും ഗ്രേവിയും ചേർത്ത് അകത്താക്കിയ ശേഷം കുക്ക് എഴുന്നേറ്റു. എല്ലാവർക്കും ശുഭരാത്രി നേർന്ന് അല്പം ആടിയാടി പുറത്തേക്കു പോയി.

വാതിൽ കൊളുത്തിട്ട ശേഷം അയാളെക്കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടായോ എന്ന് നെൽസനാരാഞ്ഞു. തല കുലുക്കിക്കൊണ്ട് ഞാൻ നെൽസന് നന്ദി പറഞ്ഞു. തുടർന്ന് ഞങ്ങളിരുവരും ചപ്പാത്തി കഴിച്ചു. യാത്രാ ക്ഷീണവും പിന്നെ മേൽത്തരം മദ്യവും. തലതിരിയുന്നു. നെൽസനോട് ഗുഡ് നൈറ്റ് പറഞ്ഞ് പോയിക്കിടന്നതേ ഓർമ്മയുള്ളു. സർവ്വതിനേയും മൂടികൊണ്ടു വന്ന ഇരുട്ട് വലിയൊരു കരിമ്പടമായി എന്നെയും മൂടിക്കഴിഞ്ഞിരുന്നു.

Novel: സമുദ്രമുഖം ഭാഗം- 8

വീടെത്തിക്കഴിഞ്ഞിരിക്കുന്നു. കേക്കു വണ്ടി പാർക്കു ചെയ്ത് ഇടവഴിയിലൂടെ വീട്ടിലേക്ക് കയറുമ്പോൾ രാത്രി വിടരുന്ന പൂക്കളുടെ വശീകരണ ഗന്ധം അലയടിച്ചു. നടത്തം നിർത്തി ഒന്നു പുറകിലേക്ക് തിരിഞ്ഞു നോക്കി. രണ്ടു കഴുകൻ കണ്ണുകൾ തന്നെ പിൻതുടരുന്നതുപോലെ ഒരു തോന്നൽ. തിരിച്ച് നടന്ന് മെയിൻ റോഡിലെത്തി പരിസരമാകെ ഒന്നരിച്ചു പെറുക്കിയെങ്കിലും എല്ലാം ചിന്തകളുടെ ആധിക്യം കൊണ്ട് ചൂടുപിടിച്ച മനസിന്‍റെ വിഭ്രമമെന്നു കരുതി വീട്ടിലേക്ക് തിരിച്ചുനടന്നു.

ഓഫീസിലെത്തി ലാപ്ടോപ്പ് ഓൺ ചെയ്ത് ആൽബത്തിൽ നിന്നും സ്കാൻ ചെയ്തെടുത്ത ചിത്രങ്ങൾ പരിശോധിക്കുകയായിരുന്നു. ആ ചിത്രങ്ങൾ കാണുമ്പോൾ ഒരു മുൾമുന മനസ്സിലേറ്റിയ പോലെ. ദുരൂഹമായ അതിലെ അടയാളങ്ങൾ. അതിനു പിന്നിൽ അഗ്നിപർവതം പോലെ എരിയുന്ന ഒരു മനസ്സില്ലേ? ആ ചിത്രങ്ങളിൽ ജോൺ, മാഗി മാഡം, മകൾ ഇവരാണ് ഉള്ളത്. പ്രകൃതി രമണീയമായ ഏതോ ഇടത്ത് വച്ചാണ് ഫോട്ടോകൾ എടുത്തിട്ടുള്ളത്. ആഹ്ളാദഭരിതമായ ഒരു ഉല്ലാസയാത്രക്കിടയിലെ ചില മനോഹര ദൃശ്യങ്ങൾ എന്ന് ഒറ്റനോട്ടത്തിൽ തോന്നാം എന്നാൽ മനസ്സു കൊളുത്തിപ്പിടിച്ചത് ആ ഫോട്ടോകളിൽ ചില പ്രത്യേക ഭാഗത്ത് കണ്ട അടയാളങ്ങളിലാണ്.

ഫോൺ ശബ്ദിച്ചു. തോമാച്ചനാണ്. താഴെ നിൽപ്പുണ്ട്. കയറി വരാൻ പറഞ്ഞു. വിയർത്തു കുളിച്ചാണ് തോമാച്ചൻ കയറി വന്നത്. വന്ന പാടെ ഒരു ചൂടു ചായ ഗ്ലാസ്സിലാക്കി കൊടുത്തു. ഉഷ്ണം ഉഷ്ണേന ശാന്തി എന്നാണല്ലോ! ചായ അല്പാൽപ്പമായി കഴിക്കുന്നതിനിടയിൽ എനിക്ക് ചെയ്തു തരേണ്ട കാര്യങ്ങളെപ്പറ്റി വിശദീകരിച്ചു കൊടുത്തു.

ലാബിൽ പരിശോധനക്കായി ഏല്പിക്കുക. അതിന്‍റെ വിശദമായ ഫലം അധികം സമയമെടുക്കാതെ ലഭ്യമാക്കുക. അതല്ലാതെ ഇതാരുടേതാണ്? എന്താണ്? തുടങ്ങി ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരങ്ങളും എന്നോടു ചോദിക്കുകയുമരുത്. ഒന്നും തന്നെ ആരോടും വെളിപ്പെടുത്തുകയുമരുത്.

തോമാച്ചൻ എല്ലാം തല കുലുക്കി സമ്മതിച്ചു. ഭദ്രമായി കവറിൽ സീൽ ചെയ്തു വച്ച വസ്തുക്കൾ തോമ്മാച്ചനെ ഏൽപ്പിച്ചു.

ഏതായാലും തോമാച്ചൻ വിളിപ്പുറത്തുണ്ട്. തോമാച്ചനെയും കൂട്ടി ഡച്ച് കഫേയിലേക്ക് ഇറങ്ങി. ഇന്നത്തെ സ്പെഷൽ ബിഫാന. എന്തെങ്കിലുമാകട്ടെ രണ്ടു പ്ലേറ്റും കാപ്പിയും പറഞ്ഞു. ഒരു കാലത്ത് വലിയ ആഗ്രഹമായിരുന്നു ലോകം മുഴുവൻ ചുറ്റിക്കറങ്ങി വിവിധ പ്രദേശങ്ങളിലെ ആഹാരം രുചിക്കണമെന്ന്‌. ആഗ്രഹം ആഗ്രഹമായിത്തന്നെ അവശേഷിക്കുന്നു. പിന്നെ ചെറിയ തോതിലുള്ള ആഗ്രഹ പൂർത്തീകരണം സംഭവിക്കുന്നത് ഇവിടെ വച്ചാണ്. പിന്നെ നാവിൽ രുചിയുടെ മേളപ്പെരുക്കം തീർക്കുന്ന ചെറിയ തട്ടുകടകളിലും പലതരം ഡച്ച് പോർച്ചുഗീസ് പിന്നെ കൊളോണിയൽ വിഭവങ്ങൾ വല്ലപ്പോഴും ഇവിടെ ലഭ്യമാകാറുണ്ട് . സവിശേഷമായ രുചിയും അവക്കുണ്ട്.

പത്തു മിനിട്ടിനുള്ളിൽ ഐറ്റം എത്തി. ഒപ്പം ചുകന്ന സോസും. തോമാച്ചൻ ഇടതടവില്ലാതെ സംസാരിച്ചു കൊണ്ടിരുന്നു. ചന്ദ്രന്‍റെ കേസ് തോമ്മാച്ചനെ ഏൽപ്പിച്ചാലെന്തെന്ന് ചിന്തിച്ചു. ഒടുവിൽ പിന്നീട് ഏൽപ്പിക്കാമെന്ന് നിശ്ചയിച്ചു. ഉടനെയേൽപ്പിച്ചാൽ ഈ കേസ് പിന്നോക്കം പോകും.

സോസിൽ മുങ്ങി നിവർന്ന ബിഫാന തോമാച്ചന് വല്ലാതെയങ്ങു ഇഷ്ടപ്പെട്ടു. വിവാഹത്തിന്‍റേതായ അവസരങ്ങളിൽ ഉണ്ടാക്കുന്ന ഒരു തരം നാടൻ പലഹാരത്തിന്‍റെ രുചിയാണ് ബിഫാനക്കുള്ളതെന്നു ഒരു പ്ലേറ്റ് കൂടെ ഓർഡർ ചെയ്ത ശേഷം തോമാച്ചൻ ഓർത്തെടുത്തു പറഞ്ഞു. അങ്ങിനെ അയാളെ സന്തുഷ്ടനാക്കി യാത്രയാക്കി ഓഫീസിലെത്തി.

ഗബ്രിയോട് ചില സംശയ നിവാരണം നടത്താനുണ്ട്. ഇന്നലെ രാത്രിയാണ് ആ വഴിക്കൊരു ചിന്ത മനസ്സിൽ കുടിയേറിയത്. ഇമെയിൽ ആയി ചോദിക്കുന്നതാണ് നല്ലത്. മറുപടി ഇൻബോക്സിൽ വന്ന് സ്ഥിരമായി കിടക്കുമല്ലോ. ഒരു പേപ്പറെടുത്ത് സംശയങ്ങളും തനിക്കറിയേണ്ട വിവരങ്ങളും നമ്പറിട്ട് എഴുതി. അതു ടൈപ്പ് ചെയ്ത് ഇമെയിൽ അയക്കാനൊരുങ്ങുമ്പൊഴാണ് തോമാച്ചന്‍റെ ഫോൺ വന്നത്. ഫോണെടുത്തപ്പോൾ വല്ലാതെ പരിഭ്രമിച്ച സ്വരം. അവൻ പറയുന്നതു കേട്ടപ്പോൾ തളർന്നിരുന്നു പോയി.

ഞാനേൽപ്പിച്ച കവർ അവനിൽ നിന്ന് നഷ്ടപ്പെട്ടു പോയിരിക്കുന്നു! എന്നോട് ഇവിടെത്തന്നെ ഉണ്ടോ എന്ന് പരിശോധിക്കാൻ! കഷ്ടം ആ കവർ നഷ്ടപ്പെട്ടു പോയെങ്കിൽ ഇവിടെവച്ച് കേസ് മടക്കാം. മാഗി മാഡത്തോട് വിളിച്ചു പറഞ്ഞു ഈ കുടുക്കിൽ നിന്നും ഒഴിയാം. ഇത്ര ഉത്തരവാദിത്വം ഇല്ലാത്തവനെയാണല്ലോ ഇതൊക്കെ ഏൽപ്പിച്ചതെന്നോർത്ത് വല്ലാത്ത ആത്മനിന്ദ തോന്നി.

ഇനി ആരെങ്കിലും അത് അപഹരിച്ചു കാണുമോ? എങ്കിൽ ഇത്ര ജാഗ്രതയോടെ എന്നെ നിരീക്ഷിക്കുന്നവൻ ആരാണ്? അങ്ങനെ നിരീക്ഷിക്കുന്നെങ്കിൽ ഞാൻ അറിയാതെ പോകില്ല. അതല്ല കാര്യം. തോമാച്ചനെ ഏൽപ്പിച്ച കവർ അവൻ ഇവിടെ എവിടെങ്കിലും മറന്നു വച്ചു കാണണം. എല്ലായിടത്തും അരിച്ചു പെറുക്കി നോക്കി. നഷ്ടപ്പെട്ടു എന്നു കരുതിയ നൂറ്റാണ്ടു പഴക്കമുള്ള ലോഹത്തിന്‍റെ ഒരു ബൈനാക്കുലർ കിട്ടി എന്ന തൊഴിച്ചാൽ യാതൊരു സൂചനയും ലഭിച്ചില്ല.

ആധിയോടെ തോമാച്ചനെ ഒന്നുകൂടെ വിളിച്ചു. നീരസത്തോടെ കവർ ഇവിടെ ഇല്ലെന്ന് പറഞ്ഞു. അവൻ പോകുന്ന പോക്കിൽ ഒരു കടയിൽ കയറി ഉപ്പു സോഡ കുടിച്ചെന്നും ഇപ്പോൾ അവിടെയാണെന്നും അറിയിച്ചു. വഴിയിലുടനീളം നോക്കി തിരിച്ചു വരാൻ പറഞ്ഞ് ഫോൺ വച്ചു. കഷ്ടമായിപ്പോയി.

ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ തോമാച്ചൻ വിയർത്തു കുളിച്ച് മുഖം കുനിച്ച് കയറി വന്നു സോഫയിൽ ഇരുന്നു. ഒരക്ഷരം മിണ്ടുന്നില്ല. രക്ഷയില്ല. കവർ എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു. തോമാച്ചനോട് ഒന്നും പറയാനില്ല. നിരാശ മാത്രം.

അങ്ങനെ തളർന്നിരുന്ന് ഒരഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ചുറ്റുഗോവണിയിൽ ശബ്‍ദം കേട്ടു. ആരോ വരുന്നുണ്ട്. വാതിൽ തുറന്ന് വന്നത് ഡച്ച് കഫേയിലെ മണിപ്പൂരി സപ്ലയർ. യാതൊരു വികാരവും മുഖത്ത് പ്രതിഫലിക്കാത്ത, ദൃശ്യമാകാത്ത മണിപ്പൂരി പയ്യൻ. അവന്‍റെ കയ്യിൽ അതാ ആ കവർ!

ഒന്നു പരുങ്ങി ക്ഷമ ചോദിച്ച ശേഷം ആ കവർ വാങ്ങി തോളിൽ കിടന്ന ബാഗിലിട്ട് തോമാച്ചൻ പോകാനൊരുങ്ങി. ഒന്നും സംഭവിക്കാത്ത മട്ടിൽ മണിപ്പൂരി തിരിഞ്ഞു നടന്നു. ഞാൻ തെല്ലിട കഴിഞ്ഞു വിശ്വാസം വരാതെ വരാന്തയിലേക്കിറങ്ങി. കവർ മാറോടു ചേർത്തുപിടിച്ചു ചുറ്റു ഗോവണിയിറങ്ങി റോഡു മുറിച്ചു കടന്ന് തോമാച്ചൻ നടന്നകലുന്നത് ആശ്വാസത്തോടെ നോക്കി നിന്നു.

സായുധ സേനയിൽ ലാസ്റ്റ് ലഗ് പോസ്റ്റിംഗ് മിക്കവാറും ഹോം ടൗണിൽ ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ മേജർ ജോണിന് ട്രിവാൻഡ്രമാണ് ലഭിച്ചത്. അദ്ദേഹം റിട്ടയർ ആയതും അവിടെ നിന്നാണ്. അദ്ദേഹത്തെക്കുറിച്ച് വ്യക്തിപരമായി വളരെ പ്രധാനപ്പെട്ട ഒരു വിവരം അറിയാനുണ്ട്. ആദ്യമായി അദ്ദേഹത്തിന്‍റെ കുടുംബ ഫോട്ടോ കണ്ടപ്പോൾ തന്നെ തോന്നിയ കാര്യമാണ്.

ഈ വിവരം മാഗി മാഡത്തിന്‍റെ ബന്ധുക്കളടക്കം അടുപ്പമുള്ളവരോട് നേരിട്ടു ചോദിക്കാൻ ബുദ്ധിമുട്ടുണ്ട്. എനിക്കു തോന്നിയ സംശയത്തിൽ കഴമ്പില്ല എങ്കിൽ അത് വല്ലാത്തൊരു അന്തരീക്ഷം സൃഷ്ടിക്കും. മാത്രമല്ല ഞാനിക്കാര്യത്തിൽ സംശയം ഉന്നയിച്ചത് ആരെങ്കിലും പറഞ്ഞ് മാഗി മാഡം അറിയുകയാണെങ്കിൽ അതു വിഷമകരമാണ്.

അതു കൊണ്ട് ജോൺ പണ്ട് ജോലി ചെയ്തിരുന്ന ഏതെങ്കിലും ഇടത്തെ ജോണിനെ വ്യക്തിപരമായി അറിയാവുന്ന ആരെയെങ്കിലും കണ്ടെത്തണം. അതിന് ഒരു എളുപ്പ വഴിയേ എന്‍റെ മുന്നിലുള്ളൂ. ഫേസ്ബുക്കിൽ വ്യാപകമായി ഒന്നു പരിശോധിക്കുക. ഭാഗ്യമുണ്ടെങ്കിൽ നമുക്കറിയാവുന്ന ആരെങ്കിലും കാണും.

ഡോക്ടർ സാമുവലിൽ നിന്നാണ് ജോണിലേക്കുള്ള ലിങ്ക് കിട്ടിയത്. ജോൺഫേസ് ബുക്കിൽ കാര്യമായി സജീവമല്ല. മൂന്നു നാല് ഫോട്ടോസ് ഉണ്ട്. വിരലിലെണ്ണാവുന്ന സുഹൃത്തുക്കളും. സുഹൃത്തുക്കളിൽ ഡോക്ടർ സാമുവേൽ ഒഴിച്ച് ആരും തന്നെ പരിചിതരല്ല. ആൽബത്തിൽ കണ്ട ബന്ധുക്കളിൽ ആരും തന്നെയില്ല.
ഏറെ നേരത്തെ ശ്രമത്തിനു ശേഷം നിരാശയോടെ ലാപ്ടോപ്പ് ഓഫ് ചെയ്യുമ്പോൾ ഗബ്രിയുടെ ഇമെയിൽ നോട്ടിഫിക്കേഷൻ വന്നതായി കണ്ടു. ഇപ്പോൾ ആ മെയിലിൽ അടങ്ങിയിരിക്കുന്ന വിശദാംശങ്ങൾ എനിക്ക് ആവശ്യമില്ല. തോമാച്ചന്‍റെ കൈയ്യിൽ കൊടുത്തു വിട്ട വസ്തുക്കളുടെ പരിശോധന ഫലം അറിഞ്ഞിട്ടേ മെയിലിലെ വിവരങ്ങൾ അറിഞ്ഞതുകൊണ്ട് പ്രയോജനമുള്ളൂ.

പെട്ടന്നാണൊരു പേര് മനസ്സിൽ വന്നെത്തിയത്. പാൽക്കാരൻ സണ്ണി. അവൻ ഭയപ്പാടിലായിരിക്കും. ഭയം പിടിപെട്ടവനിൽ നിന്ന് വിവരങ്ങളറിയുക എളുപ്പമുണ്ട്. തോമ്മാച്ചനെയും കൂട്ടി പയ്യനെ ഒന്നു വിരട്ടിയാൽ ചിലപ്പോൾ വിവരം കിട്ടിയെന്നിരിക്കും. ആ പരിസരത്ത് ഒന്നന്വോഷിച്ചാൽ അവനെപ്പറ്റി അറിയാൻ കഴിയും. അല്ലെങ്കിൽ തോമാച്ചനെ ഒന്നു വിട്ടാലും മതി.

എലവുത്തിങ്കൽ തറവാട്ടിലെ നിക്കണ പെണ്ണിന്‍റെ കയ്യിൽ പിടിച്ച കേസ് ഒന്നു സൂചിപ്പിച്ചാൽ മതി. അവനറിയാവുന്നതെല്ലാം പുറത്തുവരും. അതൊന്ന് തന്ത്രപൂർവ്വം കൈകാര്യം ചെയ്യണം എന്ന് മാത്രം .

തോമാച്ചനെ വിളിച്ച് വിവരം പറഞ്ഞു. ഒരൊറ്റ കാര്യമേ തനിക്ക് സണ്ണിയിൽ നിന്നും അറിയേണ്ടതുള്ളൂ. അതു തോമാച്ചനോട് വിശദീകരിച്ചു. ഒപ്പം മറ്റു ചില കാര്യങ്ങളും പത്തു മിനിറ്റോളം സംസാരിച്ചു.

ജോണിന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും മനസിലാക്കിയ ചില കാര്യങ്ങളിൽ വ്യക്തത വരുത്തി. ഇനി തുടർന്നുള്ള പുരോഗതി തോമാച്ചൻ തരുന്ന വിവരങ്ങളെ മുൻനിർത്തിയിരിക്കും. ഏതായാലും പൂർണ്ണമായ വിവരങ്ങൾ ലഭിക്കാൻ ഒരു രണ്ടു ദിവസമെങ്കിലും എടുക്കും. അതു വരെ കാത്തിരുന്നേ പറ്റൂ.

Novel: സമുദ്രമുഖം ഭാഗം- 7

ഫോണിൽ കിളിനാദം. ഒരു ചന്ദ്രനാണ്. തുണിക്കടയിൽ മാനേജരായി ജോലിക്കു പോകുന്ന ഭാര്യയെ സംശയം. കാമുകനുണ്ടെന്ന്. അക്കാര്യത്തിൽ അയാൾക്ക് വിശ്വസനീയമായ സ്ഥിരീകരണം വേണം. അതിനു ശേഷം അയാൾക്കു ചില കാര്യങ്ങൾ നടപ്പിലാക്കാനുണ്ടെത്ര! തത്ക്കാലം ഇപ്പോൾ എന്‍റെ ഉറക്കം കെടുത്തുന്ന പ്രശ്നത്തിനൊരു പോംവഴി ലഭിക്കട്ടെ. എന്നിട്ടേ മറ്റു കേസുകൾ ഏറ്റെടുക്കുന്നുള്ളൂ. അതുകൊണ്ട് ചന്ദ്രന്‍റെ കേസ് പിന്നീട്. അതിനിടക്ക് അയാൾക്ക് തീരുമാനങ്ങൾ നടപ്പിലാക്കാതിരിക്കാൻ സർവ്വേശ്വരൻ ക്ഷമ നല്കട്ടെ.

മാഡത്തെ വിളിച്ച് ഡോക്ടറെ ഒന്നു കണ്ട് സംസാരിക്കാൻ കഴിയുമോ എന്നാരാഞ്ഞു. അഞ്ചു മിനിറ്റിനകം വിവരം പറയാമെന്ന് അവർ അറിയിച്ചു. തുടർന്ന് ഇന്ന് ഏഴര മണിക്ക് ഡോക്ടറെ കണ്ടു സംസാരിക്കാനായി അനുവാദം നല്കി. അദ്ദേഹത്തിന്‍റെ ക്ലിനിക്കിന്‍റെ ലൊക്കേഷനും പെട്ടന്നു തന്നെ സന്ദേശമായിക്കിട്ടി. എട്ടു കിലോ മീറ്റർ ദൂരമുണ്ട്. വെറുതെ ബീച്ച് റോഡിൽ നിന്നും എത്ര കിലോമീറ്റർ ദൂരമുണ്ടെന്ന് പരിശോധിച്ചു. അവിടുന്ന് അഞ്ചര കിലോമീറ്റർ ദൂരമുണ്ട്. കേക്കു വണ്ടി തയ്യാറാണ്.

ഡോക്ടറെ കാണാൻ ഇനിയും സമയം ഉണ്ട്. ആ സമയം എന്തെങ്കിലും കഴിക്കാനായി വിനിയോഗിക്കാമെന്നു തീരുമാനിച്ചു. ഡച്ച് വിഭവങ്ങൾ ലഭിക്കുന്ന കഫേയിൽ ഇന്നത്തെ സ്പെഷ്യൽ വിഭവം എന്തായിരിക്കുമെന്ന് നിനച്ചു റോഡ് മുറിച്ചു കടക്കവേ എന്നെ കാത്തുനിന്നെന്നവണ്ണം ഒരു കറുത്ത ബൈക്ക് മുന്നോട്ടു വന്നു. ആറാമിന്ദ്രിയം പ്രവർത്തിച്ചു എന്ന് പറയുന്നതാവും ശരി. ഒരു നിമിഷം പിറകിലേക്ക് വെട്ടിതിരിഞ്ഞു. അമ്പെയ്തു വിട്ട മട്ടിൽ ആ വലിയ വണ്ടി പാഞ്ഞു പോയി. ആ തിരിച്ചിലിൽ കാലൊന്ന് ഇടറി. റോഡിൽ ഒന്നിരുന്നു പോയി. എങ്കിലും പെട്ടെന്നു തന്നെ എഴുന്നേറ്റു നിൽക്കാനായി. എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു. ബൈക്കിന്‍റെ നമ്പർ നോട്ടു ചെയ്യാൻ കൂടി കഴിഞ്ഞില്ല. ഏതായാലും ഇതപകടമാണ്.

ഈ കേസ് ഏറ്റെടുത്തതിൽ പിന്നെ രണ്ടാമത്തെ അനുഭവമാണ്. ഈ കേസുമായി ബന്ധമുണ്ടോ എന്നത് നിശ്ചയിക്കാനായില്ല. ഏറെ സാധ്യത കാമുകിയുമായി ബന്ധപ്പെട്ട വിഷയമായിരിക്കും. ആ പ്രണയിനിയെ ഞാൻ രക്ഷിച്ചെടുത്തത് ഒരു ക്വട്ടേഷൻ തൊഴിലുകാരനിൽ നിന്നാണ്. അവന്‍റെ തൊഴിലിതാണെന്ന് ഞാൻ അവൾക്ക് കൃത്യമായി ബോധ്യപ്പെടുത്തിക്കൊടുത്തു.

അപകടം മനസ്സിലാക്കിയ അവൾ പതുക്കെ അവനെ ഒഴിവാക്കാൻ തുടങ്ങിക്കാണണം. ഒഴിവാക്കാൻ കഴിയാത്ത ഒരവസ്ഥയിൽ അവൾ വഴിയോ അല്ലെങ്കിൽ എങ്ങിനെയോ ഞാനാണ് ഈ വിവരം തന്നതെന്ന് അവൻ അറിഞ്ഞിരിക്കാം. അവന് തന്നോടുള്ള പകയാണ് ഈ കാണുന്നത്. സ്ത്രീകളെ പഴി പറഞ്ഞിട്ട് പ്രയോജനമില്ല. ഇത്തരം പരിപാടികളുടെ കൂമ്പൊടിക്കാൻ പോലീസിനെത്തന്നെ സമീപിക്കേണ്ടി വരും.

സമയം കളയാതെ ഓഫീസിൽ ചെന്ന് വിശദമായ ഒരു പരാതി എഴുതിത്തയ്യാറാക്കി. രണ്ടു കോപ്പിയെടുത്ത് കേക്കു വണ്ടിയിൽ യാത്ര ചെയ്ത് പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുത്തു. ക്വട്ടേഷൻ പയ്യനെ ഒന്നു ചെറുതായി കൈകാര്യം ചെയ്താൽ പിന്നെയവൻ ഒതുങ്ങിക്കോളും.

പ്രതീക്ഷിച്ചതിലും വളരെ പ്രായമുള്ള ഡോക്ടർ സാമുവേൽ. മേഘം പോലെ വെളുത്ത സമൃദ്ധമായ തലമുടി. തികഞ്ഞ സാത്വിക മുഖം. ജീവിതാനുഭവങ്ങൾ ഏറെ ഉള്ള ഒരാളെന്ന് തോന്നും. ക്ലിനിക്കിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു. എങ്കിലും ഞാൻ വന്ന വിവരം അദ്ദേഹത്തെ അറിയിച്ചപ്പോൾ അപ്പോൾ നോക്കിക്കൊണ്ടിരുന്ന രോഗിക്കു ശേഷം വന്നു കൊള്ളാൻ അറിയിച്ചു. ഇദ്ദേഹത്തെപ്പറ്റി പണ്ടെങ്ങോ കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ പരിശോധനക്കായി വന്നിട്ടില്ല. സാധാരണ പ്രായമായ ആളുകളാണ് ഇദ്ദേഹത്തെ തേടി വരാറുള്ളത്.

അടുത്തിരുന്ന ആളോട് ഡോക്ടറെക്കുറിച്ചുള്ള അഭിപ്രായവും ഡോക്ടർ ഫീ എങ്ങനെയെന്നും ചോദിച്ചു. വളരെ കുറഞ്ഞ ഫീസിൽ മികച്ച സേവനം നല്കുന്ന വ്യക്തിയെന്നാണ് അയാൾ പറഞ്ഞത്. തെല്ലിട കഴിഞ്ഞ് ഡോക്ടർ വിളിക്കുന്നതായി ഒരു സ്ത്രീ വന്നറിയിച്ചു. നേരത്തെ വാതിൽപ്പാളിയിലൂടെ അദ്ദേഹത്തെ ഒരു നോക്ക് കണ്ടിരുന്നു. അദ്ദേഹത്തെ അഭിവാദ്യം ചെയ്തു കൊണ്ട് വിസിറ്റർ ചെയറിൽ ഇരുന്നു. സ്വയം പരിചയപ്പെടുത്തി. ഒപ്പം മാഡത്തെക്കുറിച്ചും സൂചിപ്പിച്ചു. അവരോടുള്ള ആദരവും സ്നേഹവും അയാളുടെ മുഖത്ത് പ്രകടമായിരുന്നു. ഞാൻ അദ്ദേഹത്തിന്‍റെ വിലപ്പെട്ട സമയം കളയാൻ നിന്നില്ല. നേരെ വിഷയത്തിലേക്ക് കടന്നു.

“ഡോക്ടർ ഞാൻ താങ്കളെ ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം. താങ്കളുടെ ഏറെ സമയം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടു തന്നെ നേരെ വിഷയത്തിലേക്ക് കടക്കുകയാണ്. എലവത്തിങ്കൽ തറവാട്ടിലെ റിട്ട. മേജർ ജോൺ എലവുത്തിങ്കലിന്‍റെ മരണത്തെക്കുറിച്ച് അല്പം വിശദമായി അറിയാൻ ആഗ്രഹമുണ്ട്. മരണം സ്ഥിരീകരിച്ചത് താങ്കളാണെന്ന് മാഡം പറഞ്ഞിരുന്നു.”

ഞാൻ ഒന്നു നിർത്തി ഡോക്ടറുടെ പ്രതികരണത്തിനായി തെല്ലിട കാത്തു.

ഡോക്ടർ എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ആ അഗാധമായ കണ്ണുകൾ എന്‍റെ മുഖം വായിക്കുകയാണെന്നു എനിക്ക് മനസിലായി. തുടർന്ന് ഡോക്ടർ അല്പനേരം ചിന്തയിലാണ്ടു. എന്നിട്ട് പറഞ്ഞു തുടങ്ങി.

“മി. സാം. എന്‍റെ സമയനഷ്ടത്തെക്കുറിച്ച് വേവലാതി വേണ്ട. മാഗി എന്നെ വിളിച്ചിരുന്നു. അവരുടെ സംശയങ്ങൾ ദുരീകരിക്കാനുള്ള താങ്കളുടെ ശ്രമങ്ങൾക്ക് എന്‍റെ പൂർണ്ണമായ പിന്തുണയും സഹകരണവും ഉണ്ടായിരിക്കും. അതു കൊണ്ടു തന്നെ എനിക്കറിയാവുന്ന വസ്തുതകൾ ഞാൻ വിശദമായിത്തന്നെ പറയാം.”

“എലവുത്തിങ്കൽ ഫാമിലിയുമായി എനിക്ക് ചെറുപ്രായം തൊട്ടേ അടുപ്പമുണ്ട്. ജോണിന്‍റെ അപ്പൻ എലവുത്തിങ്കൽ ലൂയിസ് കോശിയും ഞാനും ഒരുമിച്ച് പഠിച്ചവരായിരുന്നു. പഠനശേഷം ലൂയീസ് പാരമ്പര്യമായി ചെയ്തു കൊണ്ടിരുന്ന ബിസിനസ്സുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നാട്ടുകാർക്ക് വളരെ വേണ്ടപ്പെട്ട ആളായിരുന്നു. ബിസിനസ്സുകാരനായ അദ്ദേഹം പള്ളിക്കും, അനാഥാലയങ്ങൾക്കും, മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കൈയയച്ച് സഹായം ചെയ്തിരുന്നു.

എനിക്കും ഒരിക്കലും മറക്കാനാവാത്ത കടപ്പാടുകൾ അദ്ദേഹത്തോടുണ്ട്. ഞങ്ങളുടെ കുടുംബം വലിയ സാമ്പത്തിക ശേഷി ഉള്ളവരായിരുന്നില്ല. അപ്പോൾത്തന്നെ താങ്കൾക്ക് ഊഹിക്കാമല്ലോ കടപ്പാടുകൾ എന്തുകൊണ്ടാണെന്ന്? ഞാൻ വന്നവഴി മറക്കുന്നവനല്ല. ഞാൻ ഒരു ഡോക്ടറായി ഇവിടെ ഇരിക്കുന്നതിന്‍റെ കാരണവും കാരുണ്യവാനായ അദ്ദേഹത്തിന്‍റെ സഹായം ഒന്നുകൊണ്ടു മാത്രമാണെന്ന് ഞാൻ അഭിമാനത്തോടെത്തന്നെയാണ് പറയുന്നത്. ലൂയീസിന്‍റെ അമ്മ! ഇത്രയേറെ ദയാലുവായ സ്ത്രീയെ ഞാനിന്നുവരെ കണ്ടിട്ടില്ല. ലൂയീസിനൊപ്പം ഒരു മകനായിത്തന്നെയായിരുന്നു എന്നെയും അവർ കണ്ടിരുന്നത്. ആ വീട്ടിൽത്തന്നെയായിരുന്നു ഞാൻ എപ്പോഴും.”

ഡോക്ടറുടെ മുഖം കണ്ടപ്പോൾ ആ പഴയകാല ഓർമ്മകൾ അനുഭവിക്കുന്നതു പോലെ തോന്നി. തെല്ലിട കഴിഞ്ഞു അദ്ദേഹം തുടർന്നു.

“പണ്ട് ചെറിയ കുട്ടികളായിരുന്നപ്പോൾ ലൂയിസിന്‍റെ നാലു പിള്ളേർക്കും എന്തസുഖം വന്നാലും എന്‍റടുത്താ വന്ന് പരിശോധിക്കാറ്. ലൂയീസിന്‍റെ മൂത്തമകൻ ജോൺ പട്ടാളത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. നാട്ടിൽ വന്ന് താമസിക്കാൻ പോകുന്നെന്ന് അറിഞ്ഞു. അവിചാരിതമായി വന്ന തിരക്കുകൾ കാരണം അദ്ദേഹത്തെ കാണാൻ തരപ്പെട്ടില്ല. ഇനിയാ സംഭവം ഞാൻ പറയാം.

ഈ ക്ലിനിക്ക് വൈകുന്നേരമേ പ്രവർത്തിക്കാറുള്ളൂ. രാവിലെ ഞാൻ ഫ്രീയാണ്. പരിശോധനയ്ക്ക് ഇരിക്കാറില്ല. ഇക്കഴിഞ്ഞ പത്താം തീയതി രാവിലെ മിസിസ് ജോൺ എന്നെ ഫോൺ വിളിച്ച് കരഞ്ഞുകൊണ്ട് ജോണിനെന്തോ പറ്റിയതായി പറഞ്ഞു. ഞാനുടനെ കാറുമെടുത്ത് ഇറങ്ങി. അവിടെ ചെല്ലുമ്പോൾ വീടിനു മുകൾ നിലയിൽ ജോൺ കട്ടിലിൽ കിടക്കുന്നു. ആ കിടപ്പു തന്നെ ഒരു പന്തികേട് പിടിച്ചതായിരുന്നു.

ഞാനുടനെ പരിശോധിച്ചപ്പോൾ മരണം നടന്നിട്ട് ഒന്നര മണിക്കൂറിലധികം ആയതായി അറിയാൻ കഴിഞ്ഞു. ഹാർട്ട് അറ്റാക്കിന്‍റെ ലക്ഷണങ്ങളാണ് മുഖത്തും പേശികളിലുമെല്ലാം കണ്ടത്. ആ വിവരം മിസിസ് ജോണിനെ ധരിപ്പിച്ചു. തലേന്ന് ജോൺ കലശലായി നെഞ്ചു തടവുന്നതായി കണ്ടെന്ന് അവരും പറഞ്ഞു. ആ വിവരം അപ്പോൾത്തന്നെ തന്നെ അറിയാക്കാഞ്ഞതെന്തെന്ന് ചോദിച്ച് ഞാൻ ഞാൻ അവരോടു കയർത്തു സംസാരിച്ചു. അവരാകെ കരച്ചിലും ബഹളവുമായി. തുടർന്ന് ഞാൻ ഈ വിവരം കുടുംബത്തിലെ മറ്റു അംഗങ്ങളെ അറിയിക്കാനായി പോകുകയായിരുന്നു.” ഡോക്ടർ പറഞ്ഞു നിർത്തി.

“ശരി. നന്ദി. പിന്നെ ലൂയീസിന്‍റെ മരണം എങ്ങനെയാണ് സംഭവിച്ചത്?” ഞാൻ ചോദിച്ചു.

ഡോക്ടർ അല്പനേരം മൗനിയായി. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൾ ഡോക്ടറിൽ തിരതല്ലുന്ന പോലെ തോന്നി. കണ്ഠമിടറിക്കൊണ്ട് അയാൾ പറഞ്ഞു.

“പത്തു നാല്പതു കൊല്ലം മുൻപത്തെ കാര്യങ്ങളാണ്. കൂപ്പ് ലേലത്തിനു പോകുന്ന പതിവുണ്ട് ലൂയീസിന്. പല ബിസിനസ്സുകളിൽ ഒന്നായിരുന്നു അതും. ഒരിക്കൽ ലേലത്തിനു പങ്കെടുക്കുമ്പോൾ കുഴഞ്ഞു വീഴുക ആയിരുന്നു. ഒരു ദിവസം കഴിഞ്ഞാ ബോഡി നാട്ടിലെത്തിയത്. ലേലവുമായി ബന്ധപ്പെട്ട് ചില ശത്രുതാ മനോഭാവമുള്ള കൂട്ടരുണ്ടായിരുന്നു. അവരിൽ ചിലർ അപായപ്പെടുത്തിയതാണെന്ന് ചില കോണുകളിൽ നിന്നു സംശയം ഉയർന്നിരുന്നു. നിജസ്ഥിതിക്കായി പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടതും അതിനു വേണ്ട സഹായങ്ങൾ ചെയ്തതും ഞാനായിരുന്നു. അതിൽ നിന്നും തെളിഞ്ഞത് ഹാർട്ട് അറ്റാക്ക് ആണെന്നാണ്.”

ലൂയീസിന്‍റെ മരണവുമായി ബന്ധപ്പെട്ട വേദനാനിർഭരമായ ആ സംഭവങ്ങൾ ഡോക്ടർ ഉൾക്കണ്ണാൽ കാണുന്ന പോലെ തോന്നി. വല്ലാത്തൊരു മുഖഭാവത്തോടെ അയാൾ കണ്ണുകൾ തെല്ലിട ഇറുക്കിയടച്ചു. മിഴി തുറന്നപ്പോൾ രണ്ടിറ്റ് കണ്ണീരടർന്നു വീണു. മുറിയിലെ ചുവരിൽ പഴയ ഫോട്ടോകൾ പതിച്ചു വച്ചിരുന്നു . കറുപ്പും വെളുപ്പും ഇടകലർന്ന ഫോട്ടോകൾ. അവയിലൊരെണ്ണം ലൂയിസിന്‍റെതായിരിക്കുമെന്നു എനിക്ക് ഉറപ്പായിരുന്നു.

പല ചോദ്യങ്ങളും മനസ്സിൽ തികട്ടിവന്നെങ്കിലും വൈകാരികമായി തീർത്തും പരിക്ഷീണിതനായ അദ്ദേഹത്തോട് ഒന്നും തന്നെ ചോദിക്കാൻ തോന്നിയില്ല. അദ്ദേഹത്തോട് സോറി പറഞ്ഞു. സാരമില്ല എന്ന ആശ്വാസവാക്കിൽ മനസ്സു തണുത്ത് ഡോക്ടറോട് നന്ദി പറഞ്ഞു കൊണ്ട് ക്ലിനിക്കിന് പുറത്തിറങ്ങി. അപ്പോൾ അവിടെ രോഗികളെ കാത്തിരിക്കുന്നതായി കണ്ടില്ല. നേരത്തെ കണ്ട സ്ത്രീ അവിടെയിരുന്ന് രജിസ്റ്റർ പരിശോധിക്കുന്നതു കണ്ടു.

ബോഗൻ വില്ല പടർത്തിയ ഗേറ്റുചാരി റോഡിലേക്കിറങ്ങുമ്പോൾ നിറം മാറിത്തുടങ്ങിയ സന്ധ്യ ഇരുണ്ടു കറുക്കാൻ തുടങ്ങിയിരുന്നു. നീളൻ കഴുത്തുള്ള ഒരു കൂട്ടം പക്ഷികൾ ധനുസ്സിൽ നിന്നും എയ്തുവിട്ട അസ്ത്രം പോലെ തിരക്കുപിടിച്ച് പറന്നു പോകുന്നതു കണ്ടു. ഡച്ച് കഫേയിലെ ഇന്നത്തെ സ്പെഷ്യൽ എല്ലാം തീർന്നു കാണണം. ഇനി എത്രയും വേഗം വീടു പറ്റുക തന്നെ.

ലൂയീസിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കാൻ കാണിച്ച ശുഷ്കാന്തി ജോണിന്‍റെ കാര്യത്തിൽ എന്തുകൊണ്ടുണ്ടായില്ല? ഈയൊരു ചോദ്യം ചോദിക്കാനായി തികട്ടി വന്നതായിരുന്നു. കുടുംബ ഡോക്ടറായ സാമുവൽ ഡോക്ടർ പരിശോധിച്ചു ഉറപ്പുപറഞ്ഞ സ്ഥിതിക്ക് ആരും തന്നെ പോസ്റ്റുമോർട്ടത്തിന്‍റെ ആവശ്യകത പ്രകടിപ്പിച്ചു കാണില്ല. അല്ലാതെ മറ്റൊരു കാരണവും പറയാനില്ല.

ഇനി എന്തെങ്കിലും തരത്തിലുള്ള പ്രോഗ്രസ്സ് തോമാച്ചനിലൂടെയേ സാധ്യമാകൂ. അതിനായി നാളെ തോമാച്ചനെ ഓഫീസിലോട്ട് വിളിപ്പിക്കാം. എലവുത്തിങ്കൽ തറവാട്ടിൽ നിന്നും ചൂണ്ടിയ കുറച്ചു വസ്തുക്കൾ തോമാച്ചനെ ഏൽപ്പിക്കണം. അത് ലാബിൽ പരിശോധിക്കേണ്ടതാണ്. അതിലെ ഫലം നെഗറ്റീവ് എങ്കിൽ മറ്റൊന്നും ആലോചിക്കണ്ട അപ്പോൾത്തന്നെ കേസുമടക്കി ഗുഡ് ബൈ പറയാം. പോസിറ്റീവ് എങ്കിൽ, അതിന് അഞ്ചു ശതമാനം മാത്രം സാധ്യതയേ ഉള്ളൂ എങ്കിൽ കഥ മാറും. അതൊരു ആസൂത്രിത കൊലപാതകത്തിലേക്ക് വഴിമാറും.

Novel: സമുദ്രമുഖം ഭാഗം- 6

പൊടിമഴ അപ്പോഴും ശമിച്ചിരുന്നില്ല. അതിന്‍റെ ശക്തി ഏറിയും കുറഞ്ഞുമിരുന്നു. യാത്രക്കിടയിൽ എപ്പോഴോ എയ്തു വിട്ട അസ്ത്രം കണക്ക് വലിയ തുള്ളികൾ ഉൾക്കൊണ്ട മഴ ദേഹത്താഞ്ഞു പതിച്ചു. അങ്ങനെ വളർന്നു വലുതായ മഴ വകവക്കാതെ ആളുകൾ റോഡിലൂടെ ധൃതി പിടിച്ച് പൊയ്ക്കൊണ്ടിരുന്നു. കടലിനോരം ചേർന്ന നടപ്പാതക്കരികിലെ പരന്ന പാറക്കെട്ടുകളിൽ ഇരുന്ന് ചിലർ നേർത്ത റോപ്പ് ഉപയോഗിച്ച് മീൻ പിടിക്കുന്നതു വരുമ്പോൾ കണ്ടിരുന്നു. ഈ നേരം വരെ ചൂണ്ടയിട്ടിട്ടും രണ്ടോ മൂന്നോ മീനുകളെ അവർക്കു ലഭിച്ചിട്ടുള്ളൂ.

മഴയൊന്നും തങ്ങളെ തെല്ലും അലട്ടുന്നില്ലെന്ന മട്ടിൽ യുവമിഥുനങ്ങൾ അവിടവിടെ കടലിന്‍റെ തിരതല്ലൽ നോക്കി നിൽപ്പുണ്ട്. വരുമ്പോൾ കണ്ട കപ്പലണ്ടിക്കാരനെ കാണാനുമില്ല. അയാളെ കണ്ടിരുന്നെങ്കിൽ ചൂടു കപ്പലണ്ടി വാങ്ങി കഴിക്കാമായിരുന്നു. അയാൾ എങ്ങു പോയ്മറഞ്ഞു ആവോ? കനത്തുപിടിച്ചു ആക്കം കൂടാനൊരുങ്ങുന്ന മഴയ്ക്കു മുൻപ് ഓഫീസെത്തണം.

ചിന്തിച്ചു നോക്കിയാൽ മനുഷ്യ മനസ്സ് വല്ലാത്തൊരു പ്രഹേളികയാണ്. ഒരു ദിവസം മനുഷ്യമനസ്സിൽ എഴുപതിനായിരത്തോളം ചിന്തകളാണ് വന്നു നിറയുന്നത്. അവയിൽ ഒരാൾ ഇടപെടുന്ന ആളെക്കുറിച്ച് അനുകൂലമായും പ്രതികൂലമായും ചിന്തകളുടെ വേലിയേറ്റം തന്നെ ഉണ്ടാകാം. പ്രതികൂലമായ ചിന്തകൾക്കു പിന്നിൽ ശക്തമായ ചോദനയെങ്കിൽ ആ ചിന്തകൾ നടപ്പാക്കപ്പെടുക തന്നെ ചെയ്യും. അതിൽ ഒരു സംശയവുമില്ല.

നമ്മളോട് ചിരിച്ച് രസിച്ച് സംസാരിക്കുന്ന ആൾ നമ്മളെക്കുറിച്ചുള്ള എന്തെല്ലാം വസ്തുതകൾ ചിന്തിച്ചു കൂട്ടിക്കാണും. ഏതെങ്കിലും വിഷയത്തിലുള്ള കടുത്ത അഭിപ്രായ ഭിന്നതയുടെ പശ്ചാത്തലത്തിൽ ഇവനെ അങ്ങ് തട്ടിക്കളഞ്ഞാലോ എന്ന് ഒരു വേള ചിന്തിച്ചിരിക്കില്ലെന്ന് ആരു കണ്ടു?

ആ ഒരു ചിന്തക്കു പിറകിലെ ചോദന അതിശക്തമെങ്കിൽ ‘തട്ടിക്കളയുക’ എന്ന സംഭവം നടക്കുക തന്നെ ചെയ്യും. അതിനായിമനസ്സ് മാധ്യമങ്ങളിലൂടെയും മറ്റു വിവരസമാഹരണ കേന്ദ്രങ്ങൾ വഴിയും സ്വയത്തമാക്കിയ, പിന്നെയും സ്വയത്തമാക്കേണ്ടുന്ന അറിവുകളെ തേടും. അതിന്‍റെ അടിസ്ഥാനത്തിൽ തന്‍റെ ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി വിവിധ വഴികൾ വിശകലനം ചെയ്യും. അങ്ങിനെ സുരക്ഷിതമായ വഴി നിശ്ചയിച്ച് ലക്ഷ്യം നടപ്പാക്കും. ഫ്രോയ്സിന്‍റെ തിയറിയനസരിച്ചുള്ള ഈഡ്, ഈഗോ, സൂപ്പർ ഈഗോ നിയന്ത്രണങ്ങളെ അതിലംഘിക്കാൻ മാത്രം കരുത്താർജിക്കുമെങ്കിൽ ആ ക്രിമിനൽ ഇവന്‍റ് നടന്നിരിക്കും.

എല്ലാ മനുഷ്യരിലും ഈഡിന്‍റെ അടിസ്ഥാന സവിശേഷതയായ മൃഗതൃഷ്ണ അന്തർലീനമാണ്. സുരക്ഷിത സാഹചര്യമെന്ന ബോധത്തിൽ അല്ലെങ്കിൽ വിശ്വാസത്തിൽ ഈഗോ, സൂപ്പർ ഈഗോ വേലിക്കെട്ടുകളെ തകർത്ത് മൃഗം പുറത്തുചാടും. ലോകം കീഴടക്കുന്നവനല്ല മനസ്സിനെ മെരുക്കുന്നവനാണ് യഥാർത്ഥ പോരാളി എന്നല്ലേ ബുദ്ധൻ പറഞ്ഞത്?

ഓഫീസിലെ ഒച്ചയുണ്ടാകുന്ന പിരിയൻ ഇരുമ്പു ഗോവണി പിടിച്ചു കയറുമ്പോൾ മഴയേറ്റിട്ടു പോലും ദേഹം വിയർത്തു കുളിച്ചിരുന്നു. മറ്റു ദേഹാധ്വാനമൊന്നും ഇല്ലാത്തതിനാൽ നടന്നു പോകാവുന്ന ഇടങ്ങളിൽ നടന്നു പോകാറാണ് പതിവ്. ഒരു വ്യയാമവുമാകും. പഴഞ്ചൻ താക്കോലെടുത്ത് ഓഫീസിന്‍റെ വാതിലു തുറന്ന് പവർ ഓൺ ചെയ്തു.

മധ്യഭാഗം വീർത്ത കുറിയ പങ്ക തലക്കു മുകളിൽ തിരിയാൻ ആരംഭിച്ചു. ഇളങ്കാറ്റിൽ വിയർപ്പാറിത്തണുത്തു. ലാപ്ടോപ്പ് ഓൺ ചെയ്ത് മൊബൈലുമായി ബന്ധിപ്പിച്ച് മൊബെലിൽ അല്പം മുന്നെ എടുത്ത ചിത്രങ്ങൾ ഒരു ഫോൾഡർ ഉണ്ടാക്കി ട്രാൻസ്ഫർ ചെയ്തു. വലിയ സ്ക്രീനിൽ മിഴിനട്ട് ഫോട്ടോകളിലെ ചില ഭാഗങ്ങൾ വലുതാക്കി പരിശോധിക്കുമ്പോഴാണ് ഫോണിൽ നിന്നും കിളിനാദം കേട്ടത്.

ലാപ്ടോപ്പിൽ നിന്നും ഫോൺ ഡിസ്കണക്ട് ചെയ്ത് കോൾ അറ്റൻഡ് ചെയ്യാനൊരുങ്ങുമ്പോഴേക്കും കോൾ കട്ടായി. ഒരു ചന്ദ്രൻ . ഈ കേസുമായി ബന്ധമുള്ള ആളല്ല. പിന്നെ വിളിച്ച് വിവരങ്ങൾ ആരായാം. അതാ വീണ്ടും. കിളി നാദം. അതു തോമാച്ചൻ. കോൾ അറ്റൻഡു ചെയ്തതും തോമാച്ചനിൽ നിന്നും വിവരങ്ങൾ പ്രവഹിച്ചു തുടങ്ങി. തോമാച്ചനെ നിരാശപ്പെടുത്തേണ്ട എന്നു കരുതി മുഴുവനും കേട്ടിരുന്നു.

സണ്ണിയുടെ ഭാര്യ മേരി. രണ്ടു മക്കൾ. മകൻ ചൈനയിൽ മെഡിക്കൽ സയൻസിനു പഠിക്കുന്നു. രണ്ടു വർഷം മുൻപ് മകളുടെ വിവാഹം കഴിഞ്ഞു. വിവാഹം കഴിച്ചത് യു.കെ ബേസ്ഡ് ആയ ഒരു ഡോക്ടറെ. അവരിപ്പോൾ സ്വന്തം ക്ലിനിക്കുമൊക്കെയായി വെൽസെറ്റിൽഡ്.

അതിഗംഭീരമായാണ് ആ വിവാഹം നടത്തിയത്. നാടൊട്ടുക്ക് ക്ഷണമുണ്ടായിരുന്നു. എന്നാൽ സർവത്ര സന്തോഷം പതഞ്ഞൊഴുകിയ ആ വിവാഹത്തിനിടയിൽ വേദനാനിർഭരമായ ഒരു സംഭവം അരങ്ങേറി. സണ്ണിയുടെ ജേഷ്ഠൻ പൊടുന്നനെ മരണപ്പെട്ടു. കല്യാണ വിരുന്നിനിടയിൽ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. ആഹ്ളാദനിർഭരമായ വേദി ശ്മശാന മൂകമായി. സണ്ണിയുടെ മനസ്സിനെ ആ സംഭവം വല്ലാതെ മുറിവേൽപ്പിച്ചു.

സണ്ണിയും കുടുംബവും ഏറെക്കാലം ബീച്ച് റോഡിലെ തറവാട്ടിലായിരുന്നു താമസം. ഈയടുത്താണ് ടൗണിൽ ഒരു ലക്ഷ്വറി ഫ്ലാറ്റ് വാങ്ങി താമസം മാറിയത്. സ്വന്തമായി ലക്ഷങ്ങളുടെ ദൈനംദിന ബിസിനസ്സ് നടക്കുന്ന സൂപ്പർ മാർക്കറ്റുണ്ട്. കൂടാതെ പ്രശസ്തമായ കറി പൗഡർ കമ്പനിയുടെ മധ്യകേരളത്തിലെ ഡീലറാണ് സണ്ണി. പിന്നെ പള്ളിയുമായി ബന്ധപ്പെട്ട പരിപാടികളിലെല്ലാം സജീവം അതുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെല്ലാം കൈയയച്ച് സംഭാവന നല്കുന്ന വ്യക്തിയുമാണ് സണ്ണി.

മെഡിക്കൽ ബിരുദം നേടി വരുന്ന മകന് നോക്കി നടത്തുന്നതിനായി ഒരു ആശുപത്രി തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി ഓടി നടക്കുകയാണ് ഇപ്പോൾ സണ്ണി. അതിനുള്ള സ്ഥലമെല്ലാം കണ്ടെത്തിക്കഴിഞ്ഞു.

തോമാച്ചൻ പിന്നെയും അയാളെക്കുറിച്ച് ഒരു പാട് നല്ല കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. ക്ഷമയോടെ അതെല്ലാം കേട്ട് തോമാച്ചന് നന്ദി പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പൊടുന്നനെ തോമാച്ചന്‍റെ സന്ദേശം, നന്ദി മാത്രം പോരെന്ന്. ഏറ്റെടുത്ത പണി തീർത്തിട്ട് നോക്കാമെന്ന് മറുപടി അയച്ചു.

സണ്ണിയെക്കുറിച്ചുള്ള മുൻധാരണകളെല്ലാം തകിടം മറിഞ്ഞിരിക്കുന്നു. സണ്ണിയും കുടുംബവും ഇനി അടഞ്ഞ അധ്യായമായി മാറുകയാണ്. ഒരു ചെറിയ പൊരുത്തക്കേട് ഏച്ചുകെട്ടിയ പോലെ മുഴച്ചുനിൽപ്പുണ്ട്. കല്യാണ വിരുന്നിനിടെ കുഴഞ്ഞു വീണു മരിച്ച ഡേവിസിനെ പരിശോധിച്ച് മരണം സ്ഥിതീകരിച്ച യു.കെ ബേസ്ഡ് ഡോക്ടർ സണ്ണിയുടെ മകളുടെ ഭർത്താവായിരുന്നു. ഈയൊരു ബന്ധം മാഗി മാഡം പരാമർശിച്ചില്ല. അകന്ന ബന്ധത്തിലുള്ള ഒരു ബന്ധു എന്നാണ് ഹസ്ബന്‍റിന്‍റെ ബ്രദറിന്‍റെ മരുമകനെ വിശേഷിപ്പിച്ചത്. ഒരു പടലപ്പിണക്കം ഇതിൽ കാണണം. പിന്നെ സ്ത്രീകൾ ഇത്തരത്തിലൊക്കെ സംസാരിക്കും. അതു കൊണ്ട് ഇതങ്ങു വിട്ടു കളയുന്നതാണ് ഉചിതം.

ഇപ്പോഴും ചിതറിയ ചില ഊഹങ്ങൾ മാത്രമാണ് കേസിന്‍റെ പുരോഗതി. ഇതു വരെ കൊലപാതകമാണോ സ്വാഭാവിക മരണമാണോ എന്നു പോലും സ്ഥിരീകരിക്കാനായിട്ടില്ല. അറിഞ്ഞ വസ്തുതകൾ വിരൽ ചൂണ്ടുന്നത് തൊണ്ണൂറ്റഞ്ച് ശതമാനവും ഹൃദയാഘാതത്തിലാണ്. ബാക്കിയുള്ള അഞ്ചു ശതമാനത്തിനു സമീകരണമായി കാണുന്നത് അവസാന നിമിഷം മാഗി മാഡം വച്ചു നീട്ടിയ ആൽബത്തിലെ ചില ഫോട്ടോകളിൽ കണ്ട അസ്വാഭാവികമായ ചില അടയാളങ്ങളാണ്. തെളിവുകളായി അവ കണക്കിലെടുക്കാൻ കഴിയുകയില്ല എന്നത് ഒരു വസ്തുതയാണെങ്കിലും. മാഗി മാഡം പറയുന്ന പോലെ നല്ല ആരോഗ്യം ഹൃദയാഘാതം വരാതിരിക്കാനുള്ള കാരണമായി പരിഗണിക്കാനാവില്ല.

മുപ്പതും നാല്പതും വയസ്സു പ്രായമുള്ള എത്രയോ ആരോഗ്യവാൻമാർ ഈയൊരു രോഗം മൂലം മരണപ്പെട്ട വിവരം എനിക്ക് നേരിട്ട് തന്നെ അറിയാം. എപ്പോഴോ ജിംനേഷ്യത്തിൽ ചേരാനായി ഒരാഗ്രഹം തോന്നി. അവിടെ വച്ച് പരിചയപ്പെട്ട ഒരു ട്രെയിനർ. ഇരുപതു വയസ്സുകാരൻ. ഇത്രക്ക് ആരോഗ്യ പൂർണ്ണമായ ഒരു ജീവിതം നയിക്കുന്ന ഒരാളെ അതിനു മുൻപ് കണ്ടിട്ടില്ല. സമയത്തിന് സമീകൃതമായ ആഹാരം, മിതമായ വ്യായാമം. യാതൊരു ദുഃശ്ശീലങ്ങളും ഇല്ല. അയാളുടെ കീഴിൽ പരിശീലനം ആരംഭിച്ചു. വ്യായാമമുറകൾ ഒന്നാന്തരമായിപറഞ്ഞു തരുന്ന ഒരു മികച്ച ട്രെയിനർ.

അലസതയുടേതായ ചില ദിനങ്ങളിൽ ജിംനേഷ്യത്തിലേക്കുള്ള യാത്ര മുടക്കുമ്പോൾ വ്യായാമം നിരന്തരമായി ചെയ്തു പോരേണ്ടതിന്‍റെ ആവശ്യകത അയാൾ നിരന്തരം ഓർമിപ്പിച്ചിരുന്നു. ഒരുനാൾ ജിമ്മിലെത്തിയപ്പോൾ കണ്ടത് മറ്റൊരു ട്രെയിനറെ. പഴയ ട്രെയിനറെ അന്വേഷിച്ചപ്പോളാണ് അറിയുന്നത്. തലേന്ന് ഉറങ്ങാൻ കിടന്ന അയാൾ പിന്നീടൊരിക്കലും ഉണർന്നില്ലെന്ന്.

അന്ധമായ, കറുത്ത രാത്രിയുടെ ഏതൊയാമങ്ങളിൽ എപ്പോഴൊ അതു സംഭവിച്ചു. അറിയുന്നവരുടെ മരണങ്ങൾ മനസ്സിലേൽപ്പിക്കുന്നത് കണങ്കാലിൽ കമ്പേറ്റിയ പോലുള്ള നീറ്റലാണ്. കാലമേറെക്കഴിഞ്ഞാലും ഇടക്കിടക്ക് ഓർമ്മപ്പെടുത്തുന്ന ശമനം തരാത്ത നീറലുകൾ.

മാഡത്തിന് ഒരു പാട് വർഷങ്ങൾ ഒപ്പമുണ്ടായിരുന്ന ഭർത്താവ് പെട്ടെന്നൊരു നാൾ വിട്ടുപിരിഞ്ഞതിന്‍റെ ഒരു വിഭ്രാന്തിയുണ്ട്. സ്ത്രീകളെ വൈകാരികമായി ഏറെ ബാധിക്കുന്ന ഒന്നാണ്. ഈയൊരു കാരണം കൊണ്ട് ചിത്തഭ്രമത്തോളം എത്തിയ സ്ത്രീകളെപ്പറ്റി നേരിട്ടറിയാം. എന്‍റെ അടുത്തബന്ധത്തിൽ തന്നെയുണ്ട് അത്തരമൊരാൾ. എന്‍റെ അമ്മയുടെ നേർ താഴെയുള്ള സഹോദരി. വിവാഹം കഴിഞ്ഞ് നാലു വർഷത്തിനു ശേഷം അവരുടെ ഭർത്താവ് ബൈക്കപകടത്തിൽ മരിക്കുകയായിരുന്നു. അതിന്‍റെ ആഘാതത്തിൽ നിന്നും ഇന്നുമവർ മുക്തയല്ല. ഇപ്പോൾ കടുത്ത വിഷാദ രോഗത്തിന് ചികിത്സയിലാണ്.

ജീവിതത്തിൽ പെട്ടെന്ന് ഒറ്റപ്പെട്ടതിന്‍റെ നിരാശ . അതേൽപ്പിച്ച മാനസികമായ മുറിവ്. മാഡത്തിന് ആ മരണമിപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. അതിനെക്കുറിച്ച് ആധി പൂണ്ടു എല്ലായ്പ്പോഴും എന്തെങ്കിലുമൊക്കെ ചിന്തിച്ചുണ്ടാക്കിയ ചില ബാലിശമായ സംശയങ്ങൾ ചോദ്യങ്ങൾ. അതായിക്കൂടായ്കയില്ല. പിന്നെ കൊലപ്പെടുത്താനായി രാത്രി മുഴുവൻ ബാത്ത് റൂമിൽ പതുങ്ങി ഇരിക്കുക എന്നുള്ളതെല്ലാം അപ്രായോഗികവും അവിശ്വസിനീയവുമാണ്. കാരണം ബാത്ത്റൂം പതുങ്ങി ഇരിക്കാൻ മാത്രം സുരക്ഷിതമായ ഇടമല്ല.

പിന്നെയുള്ള ആ അഞ്ചു ശതമാനം. അത് പത്താം തീയതി രാവിലെ ആറിനും ഏഴരക്കുമിടയിലുള്ള ഒന്നര മണിക്കൂറുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആ ഒന്നര മണിക്കൂറിൽ ജോൺ ബാത്റൂമിൽ ഒറ്റക്കായിരുന്നു. ആ സമയം അയാളെ അപായപ്പെടുത്താൻ കടുത്ത ഒരു രോഗാവസ്ഥക്കു മാത്രമേ കഴിയൂ. അതല്ലെങ്കിൽ ജീവനെ ഹനിക്കാൻ മാത്രം ശേഷിയുള്ള മാരക വസ്തുക്കളുമായി ഇടപഴകേണ്ടതുണ്ട്. ഇക്കാര്യം തെളിയിക്കാനാവശ്യമായ ചില വസ്തുക്കൾ താൻ തന്ത്രപൂർവ്വം ശേഖരിച്ചിട്ടുണ്ട്.

അവ തോമാച്ചൻ വഴി ഏതെങ്കിലും ലാബിൽ ഏല്പിച്ചു ഘടകങ്ങളെല്ലാം ഇഴപിരിച്ചു രഹസ്യമായി പരിശോധിക്കേണ്ടിയിരിക്കുന്നു. ഏതായാലും സംശയമേതുമില്ലാതെ ഹൃദയാഘാതമെന്ന് സ്ഥിരീകരിച്ച എലവുത്തിങ്കൽ തറവാട്ടിലെ കുടുംബ ഡോക്ടറെ ഒന്നു കണ്ടു സംസാരിക്കണം. ഇക്കാര്യത്തിൽ മാഗി മാഡത്തിന്‍റെ പിന്തുണ എനിക്ക് തേടേണ്ടി വരും.

ഗവൺമെന്‍റ് സംവിധാനത്തിന്‍റെ പിന്തുണയില്ലാത്ത ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന് ഇത്തരം കാര്യങ്ങൾ അറിയണമെങ്കിൽ ക്ലൈന്‍റിന്‍റെ സഹകരണവും നിസ്സീമമായ പിന്തുണയും കൂടിയേ തീരൂ.

Novel: സമുദ്രമുഖം ഭാഗം- 5

തോമാച്ചനെ വിളിച്ചപ്പോൾ പുള്ളി നല്ല തിരക്കിലാണ്. അയാൾക്ക് തിരക്കൊഴിഞ്ഞ് പിന്നെ സമയമില്ലല്ലോ. എന്നാലും എത്ര തിരക്കുണ്ടെങ്കിലും പറഞ്ഞ പണി കൃത്യമായി ചെയ്യും. അതു കൊണ്ട് വിശ്വസിക്കാം. ഫോണിൽ ഒരു ഇമെയിൽ നോട്ടിഫിക്കേഷൻ വന്നിരിക്കുന്നു. മാഗി മാഡം എന്‍റെ നിബന്ധനകളെല്ലാം അംഗീകരിച്ച് ഒപ്പിട്ടയച്ച സ്കാൻ ചെയ്ത കോപ്പി. ഇനിയുടനെ രംഗത്തിറങ്ങണം. മധുരും എരിവും ഇടകലർന്ന ചൂടു ചായ കപ്പിൽ പകർന്ന് ജനലഴിക്കരികിലെ കസേരയിൽ വന്നിരുന്ന് മെല്ലെ കുടിച്ചു കൊണ്ടിരുന്നു. തൊണ്ടയിലൂടെ ചൂടും എരിവും വിലയിച്ചു ചേർന്ന ചായ അല്പാൽപ്പമായി ഇറങ്ങിപ്പോയപ്പോൾ വല്ലാത്ത സുഖവും ആശ്വാസവും. ഇടക്കെപ്പോഴോ ചെറിയ ജലദോഷം ശരീരവ്യവസ്ഥയെ പിടിമുറുക്കിയെന്ന് സംശയം.

ഉച്ചയാകാറാകുന്നു. വെയിലേറ് കൊള്ളുന്ന വഴിത്താരയിലൂടെ ആളുകൾ ധൃതി പിടിച്ച് നടന്നകലുന്നു. ഇവരിൽ ആരെങ്കിലുമൊരാൾ കുറ്റകൃത്യം ചെയ്ത് ധൃതിയിൽ വരുന്നവരുണ്ടായിരിക്കുമോ? ബസ്സിലും ട്രെയിനിലും മറ്റു പൊതു സ്ഥലങ്ങളിലും അടുത്ത് വന്നിരിക്കുന്നവർ, പരിചയപെടുന്നവർ. അവരിൽ ചിലർക്കെങ്കിലും കുറ്റവാളിയുടെ കറുത്ത മനസ്സുണ്ടാകാം. അവസരം കിട്ടുമ്പോൾ നൂറ്റാണ്ടുകളിലെ ജീനുകളിലൂടെ പകർന്ന ആദിമ മൃഗതൃഷ്ണ തലപൊക്കിക്കൂടെന്നില്ല.

ചിലയവസരങ്ങളിൽ യാത്രയിലും മറ്റും ചിലരുടെ ശരീരഭാഷ ശ്രദ്ധയിൽ പെടുമ്പോൾ ഭീതിയുടെ മുൾമുന പോറലേൽപ്പിക്കാറുണ്ടെന്നത് വാസ്തവം. പഴയ കാലത്ത് നാട്ടിൻ പുറങ്ങളിൽ നടന്ന ആത്മഹത്യകളിൽ മിക്കതും കൊലപാതകങ്ങളെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഒതളങ്ങ ഇക്കാര്യത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇതിന്‍റെ പരിപ്പ് അരച്ച ഭക്ഷണം കഴിച്ചാലുള്ള മരണങ്ങളിൽ, യഥാർത്ഥ മരണകാരണം കണ്ടുപിടിക്കാൻ കഴിയില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം.

ഇനിയീ ഇച്ചായന് വിഷബാധ ഏറ്റതായിരിക്കുമോ? തലേന്ന് മദ്യത്തോടൊപ്പം പനീർ വിഭവം കഴിച്ചതായി പറയുന്നു. അതിനു ശേഷം എന്തു കഴിച്ചെന്നറിയില്ല. പനീർ വിഭവവും മദ്യവുമല്ലാതെ ഒന്നും കഴിച്ചില്ലെന്ന് മാഡം പറയുന്നു. മദ്യത്തോടൊപ്പം മറ്റെന്തെങ്കിലും സ്നാക്സ് ഒപ്പം കഴിച്ചു കാണില്ലേ? ഇനി പനീറിലെന്തെങ്കിലും? പനീർ വിഭവം ഉണ്ടാക്കി കൊണ്ടുവന്നു എന്നല്ലാതെ അത് കഴിച്ചു എന്ന് പറഞ്ഞതായി കേട്ടില്ല. ഇനി അഥവാ വിഷം കലർന്ന ആഹാരം കഴിച്ചെങ്കിൽ അതിന്‍റെ പ്രത്യാഘാതമായി ശരീരം ഉടൻ പ്രതികരിച്ചു തുടങ്ങും. ഛർദ്ദിച്ച് വശം കെടും. അതെക്കുറിച്ചൊന്നും മാഗി മാഡം സൂചിപ്പിച്ചില്ല. ആകെ നല്ല സുഖം തോന്നുന്നില്ല, പിന്നെ നെഞ്ചു തടവി എന്നൊക്കെയാണ് പറഞ്ഞത്.

പിറ്റേന്ന് പുലർച്ചെയും ഒന്നും തന്നെ കഴിച്ചിട്ടുമില്ല. വിഷബാധക്കു കാരണമായേക്കാവുന്ന വസ്തുക്കളൊന്നും ആ ഒരു സമയപരിധിക്കുള്ളിൽ ഉപയോഗിച്ചിട്ടില്ല. ഉറങ്ങാൻ കിടന്ന് പുലർച്ചെ എഴുന്നേറ്റ് ബാത്ത്റൂമിൽ പോകുന്നതു വരെ സുരക്ഷിത മേഖലയിലൂടെയാണ് ജോൺ സാറിന്‍റെ സഞ്ചാരം. ബാത്ത് റൂമിൽ കയറിയ ശേഷമാണ് അദ്ദേഹം കൈവിട്ടു പോയത്. അതു ഹൃദയഘാതം തന്നെയാവണം. മറ്റൊരു വ്യക്തിയുടെ ഇടപെടലിന് സാധ്യതയും അതിനുള്ള അവസരവും തുലോം കുറവാണ്.

അപ്പോഴാണ് ഫോണിൽ നിന്നും ഒരു കിളിനാദം. തോമാച്ചനാണ്. അന്വോഷിക്കേണ്ട ആളെപ്പറ്റി അറിയാവുന്ന വിവരങ്ങൾ നല്കി. പേരു പറഞ്ഞപ്പോൾ പെട്ടന്നു തന്നെ തോമാച്ചന് ആളെ പിടി കിട്ടി. തോമാച്ചൻ ആ കുടുംബക്കാരെപ്പറ്റി ധാരാളം കേട്ടിട്ടുണ്ടത്ര. നാട്ടിൽ ഏറെ അറിയപ്പെടുന്ന കുടുംബമാണ്. ഇത്രക്കു പ്രശസ്തമായ കുടുംബമെങ്കിൽ ഞാനെന്തുകൊണ്ടു ഇവരെപ്പറ്റി കേൾക്കാതെ പോയതെന്ന് വെറുതെ നിനച്ചു. രണ്ടു ദിവസത്തിനകം ആവശ്യപ്പെട്ട വിവരങ്ങൾ നല്കാമെന്ന് പറഞ്ഞ് തോമാച്ചൻ ഫോൺ വച്ചു.

ഇന്നു വൈകീട്ട് ബീച്ച് റോഡിലെ മാഗി മാഡത്തിന്‍റെ തറവാടൊന്നു കാണണം. പറ്റുമെങ്കിൽ സർവെന്‍റിനോടൊന്നു സംസാരിക്കണം. അപ്പോൾത്തന്നെ വൈകുന്നേരം അഞ്ചു മണിക്ക് വരുന്ന കാര്യം മാഡത്തെ അറിയിച്ചു. അതിന് മാഡം സമ്മതം തന്നു.

ഉച്ചതിരിഞ്ഞപ്പോഴേക്കും അലോസരപ്പെടുത്തുന്ന പൊടിഞ്ഞ മഴ പെയ്തു തുടങ്ങിയിരുന്നു. അതു വകവയ്ക്കാതെ ഒരു ടവ്വൽ തലയിൽ കെട്ടി ഇറങ്ങി. പൊടിഞ്ഞ മഴയേറ്റ് വഴിത്താരകളിലെല്ലാം നനവേറു വീണു കുതിർന്നു. ഹരിതകം തെളിഞ്ഞു നിന്ന മരച്ചില്ലകളിൽ മഴമുത്തുകൾ ഭൂമിയെ മോഹിച്ചു തൂങ്ങിക്കിടന്നു. ബീച്ച് റോഡിലേക്ക് തിരിയുന്നിടം ഒരു മരച്ചുവട്ടിൽ കണ്ട കപ്പലണ്ടി വിൽപ്പനക്കാരനിൽ നിന്ന് ചൂടു കപ്പലണ്ടി വാങ്ങി കൊറിച്ചു കൊണ്ട് മെല്ലെ നടന്നു.

ഇളംമഴയിൽ, ഇളംതണവിൽ ഇങ്ങിനെ നടക്കാൻ സുഖമുണ്ട്. അല്പകാലം മുൻപു വരെ എനിക്ക് ഇത്തരം യാത്രകളിൽ കൂട്ടുണ്ടായിരുന്നു. പൊടിഞ്ഞ മഴയും ഇളങ്കാറ്റും അലിഞ്ഞു ചേർന്ന ഇത്തരം യാത്രകളിലാണ് ഒപ്പം നടന്ന്‌ പിന്നീട് പിരിഞ്ഞു പോയവർ മനസ്സിൽ ഓർമ്മകളുടെ പൂക്കാലം തീർക്കുന്നത്. ഒപ്പം ജീവിത വഴിത്താരയിൽ ഒറ്റപ്പെട്ടു പോയതിന്‍റെ കടലാഴം അറിയുന്നതും.

ആലോചിച്ചു നോക്കിയാൽ മുന്നിൽ മുള്ളുനിറഞ്ഞ മൺതാരയാണ്. ദൂരം, അവളുടെ അമ്മയുടെ പിടിവാശി. ഗബ്രി എന്‍റെ മനസ്സിനൊടൊപ്പമാണ്. എനിക്കൊപ്പം നില്കും അതാണ് മരുഭൂമിയിൽ കാണുന്ന മരുപ്പച്ച. പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്യണം. എനിക്കതു ചെയ്തല്ലേ പറ്റൂ.

വഴിയിൽ, പൊടുന്നനെ മുന്നിൽ വന്നു പെട്ട ഒരാളോട് അഡ്രസ്സ് അന്വേഷിച്ചു. സിനിമ ഷൂട്ടിംഗിന് കൊടുക്കുന്ന വീടല്ലേ എന്നായിരുന്നു അയാളുടെ മറുചോദ്യം. സണ്ണിക്കപ്പോൾ അത്തരം ബിസിനസ്സും ഉണ്ടായിരുന്നു. ഏതായാലും സിനിമാ ഷൂട്ടിംഗാണ് വീടിനെ അടയാളപ്പെടുത്തുന്നത്. അപ്പോൾ ജോൺ സാറിന്‍റെ അറിവോടെയാണോ അദ്ദേഹത്തിന്‍റെ വീട് സിനിമാ ഷൂട്ടിംഗിന് വാടകക്ക് നല്കിയിരുന്നത്? ആയിരിക്കില്ല. സണ്ണിയെക്കുറിച്ച് മനസ്സിൽ തിടം വച്ച ധാരണകൾക്ക് കരുത്തേറുകയാണ്.

പണമുണ്ടാക്കാൻ പലവിധ മാർഗ്ഗങ്ങൾ തേടുന്നവനാണ് സണ്ണി. ഏതായാലും ആ വഴി പോക്കൻ കൃത്യമായി വഴി പറഞ്ഞു തന്നു. വേണമെങ്കിൽ കൂടെ വന്ന് സ്ഥലം കാണിച്ചു തരാമെന്നായി അയാൾ. ആ വാഗ്ദാനം സ്നേഹപൂർവ്വം നിരസിച്ച് മുന്നോട്ടു നടന്നു. അങ്ങിനെ ഉപ്പുമണം പുരണ്ട പൊടിമഴയത്രയും ഉൾക്കൊണ്ടു കൊണ്ട് നടന്ന് വീടെത്തി.

പുരാതനമായ ഒരു വീട്. വലിയ വലുപ്പമില്ല. എന്നാൽ പഴമയുടെ പ്രൗഢിയും ഗാംഭീര്യവും ഒത്തിണങ്ങിയ, പഴയകാല കൊളോണിയൽ ഗരിമയിൽ തലയുയർത്തി നിൽക്കുന്ന ഗൃഹം. പ്രശാന്തമായ ഈ അന്തരീക്ഷത്തിൽ കടൽക്കാറ്റേറ്റ് ഇവിടെ താമസിക്കാൻ ഇച്ചായനെന്നല്ല ആരും തന്നെ ആഗ്രഹിച്ചു പോകും.

കട്ടിയിരുമ്പിൽ ചിത്രപ്പണ്ണികളോടെ തീർത്ത ഗേറ്റ് ഏറെപ്പണിപ്പെട്ടാണ് ഒരാൾ തുറന്നു തന്നത്. അയാളുടെ വേഷം കണ്ടപ്പോൾ ഗേറ്റിലെ സെക്യൂരിറ്റിയും ഡ്രൈവറും ഗാർഡനറുമൊക്കെയാണ് തോന്നിപ്പോയി. അയാളൊട് വിവരം പറഞ്ഞപ്പോൾ പൂമുഖത്തു ഇരിക്കാൻ ആവശ്യപ്പെട്ടു. കരിങ്കല്ലുകൾക്കിടയിൽ നനുത്ത പുല്ലുപാകിയ വിസ്തൃതമായ മുറ്റം കടന്ന് സ്വിറ്റ്ഔട്ടിൽ ഇട്ടിരുന്ന കസേരകളിലൊന്നിൽ ചെന്നിരുന്നു. അവിടുത്തെ ടീപോയിൽ ചിതറിക്കിടന്ന ഒരു മാസികയെടുത്ത് രണ്ടു പേജുകൾ മറിക്കുമ്പോഴേക്കും വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.

വാതിൽ തുറന്ന് ഒരു അമ്പത്തഞ്ച് അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ വന്ന് അകത്തേക്ക് ക്ഷണിച്ചു. ഇവരായിരിക്കും സർവന്‍റ്. പഴമയുടെ പ്രൗഢി പേറുന്ന വിശാലമായ സ്വീകരണമുറി. മനോഹരമായ കലാരൂപങ്ങൾക്കൊണ്ട് മുറിയുടെ സിംഹഭാഗവും അലങ്കരിച്ചിരിക്കുന്നു. നേരെ മുന്നിലുള്ള ചുവരിൽ വലിയ ഒരു ഛായാചിത്രം പതിപ്പിച്ചിരിക്കുന്നു. ഒരു ഇലക്ട്രിക് ദീപവും ചിത്രത്തിനു താഴെയായുണ്ട്. ഒരു പട്ടാളക്കാരന്‍റെ വീര്യവും ഗാംഭീര്യവും മുഖത്ത് പ്രകടം. ഇദ്ദേഹം തന്നെയായിരിക്കും റിട്ട. മേജർ ജോൺ എലുവത്തിങ്കൽ.

ഒരഞ്ചു മിനിറ്റ് അങ്ങിനെ ഇരുന്നപ്പോഴേക്കും മാഡം താഴെക്കിറങ്ങി വന്നു. വെളുത്ത വസ്ത്രമാണ് അവർ അണിഞ്ഞിരുന്നത്. വൈധവ്യം അവരെ ഒരുപാട് ക്ഷീണിതയാക്കിയെന്നു തോന്നി. അതു കൊണ്ടു തന്നെ അധികം സംസാരിച്ച് ബുദ്ധിമുട്ടിക്കുവാൻ ഞാൻ ആഗ്രഹിച്ചില്ല. അവരെ അഭിവാദ്യം ചെയ്ത് സംഭവം നടന്ന ബെഡ്റൂമൊന്ന് കാണിച്ചു തരുവാൻ ആവശ്യപ്പെട്ടു. അവരെ അനുഗമിക്കുന്നതിനിടയിൽ നേരത്തെ കണ്ട സ്ത്രീ ഏറെ കാലമായുള്ള സെർവന്‍റാണെന്നും ഒരു മതിലപ്പുറമാണ് അവരുടെ വീടെന്നും മനസ്സിലാക്കി.

അയൽപക്കമെങ്കിലും ഈയിടെയായി ഇവർ മാഗി മാഡത്തിന് ഒരു കൂട്ടെന്ന പോല ഈ വീട്ടിൽത്തന്നെയാണ് സ്ഥിരതാമസമെന്നും അവിടുത്തെ പൊതുഅന്തരീക്ഷം വിശകലനം ചെയ്തപ്പോൾ അറിയുവാൻ കഴിഞ്ഞു.

വിശാലമാണ് ബെഡ്റൂം. ഒന്നാന്തരം വിലയേറിയ പെയിന്‍റിംഗ്, മരത്തിൽ പണിയിച്ച മനോഹരങ്ങളായ കലാരൂപങ്ങൾ എന്നിവ ചുവരുകൾക്ക് ആഭരണമായി പരിലസിക്കുന്നു. ഒപ്പം പല പല നാടുകളിൽ നിന്നുള്ള വസ്തുക്കൾക്കൊണ്ട് മുറി ഭംഗിയായി അലങ്കരിച്ചിട്ടുണ്ട്. ബെഡ്റൂമിനോട് ചേർന്ന് ബാത്റൂം. ആധുനികമായ സജ്ജീകരണമൊരുക്കാൻ അതിൽ കാര്യമായ മരാമത്തുപണികൾ ചെയ്തിട്ടുണ്ട്. ഇവിടെയൊക്കെ രണ്ടു മൂന്നാൾക്കൊക്കെ സുഖമായി പതുങ്ങിയിരിക്കാം. ചുവരിൽ പതിപ്പിച്ച കണ്ണാടി അതിനു താഴെ ഷേവിംഗ് സാമഗ്രികൾ , ബ്രഷ്, പേസ്റ്റ്.

“സോറി. ഈ ബാത്ത്റൂമാണോ നിങ്ങളും ഉപയോഗിക്കാറ്?” ഞാൻ ആരാഞ്ഞു.

“അല്ല. ഈ ബെഡ്റൂമിന്‍റെ വാതിലിനടുത്തായി ഒന്നു കൂടെ ഉണ്ട് അതാണ് ഞാൻ ഉപയോഗിക്കാറ്. അദ്ദേഹത്തിന്‍റെ ബാത്റൂം മറ്റാരും ഉപയോഗിക്കുന്നത് ഇഷ്ടമല്ല. അതു കൊണ്ട് ഞങ്ങളാരും ഉപയോഗിക്കാറേ ഇല്ല. അതുപോലെ പേഴ്സണലയായി ഉപയോഗിക്കുന്ന വസ്തുക്കൾ സോപ്പ്, ചീപ്പ് പോലുള്ളവ മറ്റുള്ളവർക്ക് ഷെയർ ചെയ്യാനും ഇച്ചായനിഷ്ടമല്ല.” മാഗി മാഡം പറഞ്ഞു.

തുടർന്ന് അദ്ദേഹം കുഴഞ്ഞു വീണു കിടന്നിരുന്ന സ്ഥലം കാണിച്ചു തന്നു. തലയും കയ്യുമടക്കമുള്ള ഭാഗങ്ങൾ ബാത്ത്റൂമിന്‍റെ വാഷ്ബേസിനരികെയുള്ള മുൻവാതിലിന് അപ്പുറത്തേക്കും കാലുകൾ ബാത്ത്റൂമിനകത്തും ആയാണ് കണ്ടതെന്ന് വിതുമ്പലോടെ അവർ പറഞ്ഞു. അപ്പോൾ ബാത്റൂമിനകത്തു വച്ചാണ് ദാരുണമായ ഈ സംഭവം നടന്നതെന്നു വ്യക്തമാകുന്നു.

കൊലയാളി ബാത്റൂമിനകത്തിരുന്നു. കൊലപ്പെടുത്തി. ഇരുചെവിയറിയാതെ യാതൊരു പ്രയാസവുമില്ലാതെ ഇറങ്ങിപ്പോയി. അതിന്‍റേതായ യാതൊരു ബഹളവും ഇവരറിഞ്ഞില്ലെന്നതാണ് അത്ഭുതം!

“ബാത്റൂമിലെ വാട്ടർ സപ്ലൈ ഫിറ്റിംഗ്സുകളും, ടൈലുകളുമെല്ലാം പുതിയതാണല്ലോ? പുതിയ പണികൾ എല്ലാം എന്നാണ് ചെയ്തത്?” ഞാൻ ചോദിച്ചു.

“ഞങ്ങൾ ഇവിടെ താമസമാരംഭിച്ച് രണ്ടു ദിവസത്തിനകം ബാത്റൂമിന്‍റെ പണി തുടങ്ങി. ഇവിടെ പഴയ രീതിയിലുള്ള ക്ലോസറ്റായിരുന്നു. ഇച്ചായന് അത് പറ്റില്ലായിരുന്നു. ഒരാഴ്ച കൊണ്ട് ബാത്റൂമിലെ പണികളെല്ലാം തീർത്തു, ഇച്ചായൻ പണിക്കാരോടൊപ്പം നിന്ന് ചെയ്യിക്കുകയായിരുന്നു.” മാഡം മറുപടി നല്കി.

നല്ല കരുത്തനായ ഒരാളാണ് മി. ജോൺ. പ്രായം തളർത്താത്ത കരുത്തൻ. അയാളെ എളുപ്പത്തിൽ കീഴ്പെടുത്താനാവില്ല. സംഭവം നടന്നിട്ടു ആഴ്ചകൾ കഴിഞ്ഞെങ്കിലും ബലപ്രയോഗം നടന്നതിന്‍റെ ചെറിയ എന്തെങ്കിലും ലക്ഷണങ്ങൾ കാണേണ്ടതാണ്. അതൊന്നും കാണുന്നില്ല. മാത്രമല്ല നാലഞ്ചു മീറ്റർ അപ്പുറത്താണ് മാഗി മാഡം ഉറങ്ങിക്കിടന്നിരുന്നത്. അങ്ങിനെ എന്തെങ്കിലും ബലപരീക്ഷണം നടന്നുവെങ്കിൽ എന്തായാലും അവർ ഉണരുമായിരുന്നു. പേസ്റ്റും ബ്രഷുമെല്ലാം ഇവിടെ ചിതറിക്കിടന്നിരുന്നു എന്നാണ് മാഡം പറഞ്ഞത്. അതായത് ഈ കണ്ണാടിക്ക് താഴെയുള്ള ഏതാനും വസ്തുക്കൾ. ശരിക്കും കാര്യമായി തല പുണ്ണാക്കേണ്ട അവസ്ഥയാണ്.

“കുടുംബാംഗങ്ങളുടെ ഫോട്ടോസ് ഉള്ള ആൽബം ഉണ്ടോ? ഒന്നു കണ്ടാൽ കൊള്ളാമായിരുന്നു.”

മുഖം മനസിന്‍റെ കണ്ണാടിയാണ് എന്നൊരു സത്യത്തിൽ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. പത്രങ്ങളിലും മറ്റും വരുന്ന കുറ്റകൃത്യം നടത്തിയ ആളുകളുടെ മുഖം വിവിധ തലങ്ങളിൽ സൂക്ഷ്മമായി ഞാൻ നിരീക്ഷിക്കാറുണ്ടായിരുന്നു. അതിൽ നിന്നും മനസിലാക്കിയ ഒരുവസ്തുത കുറ്റവാളി സുന്ദരനോ സുന്ദരിയോ ആയിക്കൊള്ളട്ടെ അവരിൽ കുടിലതയുടേതായ ഒരുഭാവം എനിക്ക് വേർതിരിച്ചു കാണാൻ കഴിയുമായിരുന്നു. ആൽബം ഒന്ന് കാണാൻ ചോദിച്ചത് ആ ഒരുസാധ്യത മുന്നിൽ കണ്ടായിരുന്നു.

“ഉണ്ട്. താഴെ ഇരുന്ന് കാപ്പി കുടിക്കൂ ഞാനുടനെത്തന്നെ എടുത്തു കൊണ്ടു വന്നു കാണിക്കാം.“ അതും പറഞ്ഞ് അവർ പോയി.

സ്വീകരണമുറിയിൽ സെർവന്‍റ് നിൽക്കുന്നുണ്ടായിരുന്നു. അവരെ നോക്കി ഹൃദ്യമായി ചിരിച്ചു. പേരു ചോദിച്ചു. സെലീനാമ്മ

“ശരി. എന്നെ ഭയക്കുകയൊന്നും വേണ്ട. ഞാൻ മാഗി മാഡത്തിന്‍റെ ഫ്രണ്ടാണ്.”

പൊടുന്നനെ സെലീനാമ്മയുടെ മുഖത്തെ ഭയത്തിന്‍റെയും അപരിചിതത്വത്തിന്‍റെയും കാർമേഘം നീങ്ങി പോയതു കണ്ടു ഞാൻ സന്തുഷ്ടനായി. അവർ ഒരു സംസാരപ്രിയയാണെന്നു തോന്നി.

“അപ്പോൾ മാഡത്തിന്‍റെ മകളെവിടെ?”

“മോള് സ്കൂളുവിട്ട് വന്ന് കാപ്പി കുടിച്ച് പള്ളി പോവും. പള്ളീലെ പാട്ടു സെറ്റിലെ മെയിൻ പാട്ടുകാരിയാ എലീനാ മോൾ. കൊറച്ചു കഴിഞ്ഞാ കൊച്ചമ്മേം കുഞ്ഞച്ചന്നും പോയികൂട്ടിക്കൊണ്ടു പോരും.”

സെലീനാമ്മ ഒരാളെ സംസാരിക്കാൻ കിട്ടിയ സന്തോഷത്തിൽ പറഞ്ഞു തുടങ്ങി

“ആരാ കുഞ്ഞച്ചൻ? ”ഞാൻ ചോദിച്ചു.

“ദാ മിറ്റത്തു നിക്കണില്ലേ? അയാളന്നെ.” സെലീനാമ്മ മുറ്റത്തേക്കു കൈ ചൂണ്ടി.

യാതൊരു സഹകരണ മനോഭാവവും ഇല്ലെന്നു വിളിച്ചുപറയുന്ന ശരീരഭാഷയും മുഖത്ത് വസൂരിക്കലയുള്ള കുഞ്ഞച്ചൻ. കാവൽ നില്കുകയാണെങ്കിലും അയാളുടെ ദൃഷ്ടി മുഴുവൻ ഇവിടേക്കാണ്‌. ആ വലിയ തലക്കുള്ളിൽ ജോണിന്‍റെ മരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും രഹസ്യം ഉണ്ടോ?

“ഈ കുഞ്ഞച്ചൻ അധികം കാലമായില്ല അല്ലെ ഇവിടെ ഡ്യൂട്ടി ചെയ്യാൻ തുടങ്ങിയിട്ട്?”

“ആര് പറഞ്ഞു? പത്തുമുപ്പതു വർഷമായിട്ടു ഇവിടുള്ള ആളാണ്. പാവമാ. എന്ത് പണിയേൽപ്പിച്ചാലും വൃത്തിക്ക് ചയ്യും. ഒരു പരാതിയുമില്ല.” സെലീനാമ്മ കുഞ്ഞച്ചനെ പരിപൂർണമായിപിന്തുണച്ചു.

സ്വീകരണമുറിയോട് ചേർന്ന ഒരു മുറിക്കു മുന്നിൽ വയലിന്‍റെ രൂപം മനോഹരമായി കാർവ് ചെയ്തിരിക്കുന്നു. ഞാൻ കുഞ്ഞച്ചനിൽ നിന്നും വിഷയം മാറ്റി.

“ഈ മുറി ആരു ഉപയോഗിക്കുന്നതാണ്?”

“ഇത് അലീന മോളടെയാണ്.”

“അല്പം വെള്ളം കുടിക്കാ…“

പറഞ്ഞു മുഴുമിക്കുമ്പോഴേക്കും സെലീനാമ്മ അയ്യോ ഞാൻ സാറിന് ചായ തന്നില്ലല്ലോ എന്ന് പറഞ്ഞ് അടുക്കളയിലേക്ക് പൊയ്ക്കഴിഞ്ഞിരുന്നു. അഞ്ചു മിനിറ്റിനകം തിരിച്ചു വന്ന് ചായ ഗ്ലാസ്സിലേക്കു പകർന്നു തന്നു. ചായ കുടിച്ചപ്പോൾ നല്ല ഇഞ്ചിസത്തു ചേർത്ത എരിവുള്ള മസാല ചായ.

“ഇത്ര വേഗം ചായ തയാറാക്കിയോ?” അഭിനന്ദന സൂചകമായിപുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.

“ഇവിടുത്ത കൊച്ചമ്മക്ക് ഇടക്ക് ചായ കുടിക്കണം. അതോണ്ട് വലിയ ഫ്ലാസ്ക്കിൽ രാവലത്തന്നെ ഉണ്ടാക്കി വക്കും.”

സെലീനാമ്മ കരുതലുളവാക്കുന്ന മുഖഭാവത്തോടെ പറഞ്ഞു.

“അലീന മോള് ഇവിടെ അടുത്തുള്ള സെക്രട്ട് ഹാർട്സ് സ്കൂളിൽ അല്ലെ പഠിക്കുന്നെ?”

“അതേ മിടുക്കിക്കുട്ടിയാണ്. അസ്സലായി പഠിക്കും. പാടും. മനുഷ്യൻമാർക്ക് എന്താ ചെയ്യാൻ പറ്റാ? എല്ലാം നിശ്ചയിക്കണത് മോളിലുള്ള ഒരാളല്ലേ? അപ്പനെ കർത്താവ് നേരത്തെ വിളിപ്പിച്ചു. ആ കുട്ടിയാണെങ്കിലോ എല്ലാരടടുത്തും അങ്ങിനെ കളിച്ച് ചിരിച്ച് നടക്കുന്ന പ്രകൃതമേ അല്ല. പിന്നെ ഇപ്പൊ ഇതും കൂടെ ആയപ്പോഴോ! പാവംകുട്ടി. പള്ളീല് പാട്ടിനൊക്കെ പോവാൻ തൊടങ്ങീപ്പിന്യാ കുട്ടിത്തിരി ഉഷാറായേ. അപ്പനേം കെട്ടിപ്പിടിച്ച് എന്തോര് കരച്ചിലാ കരഞ്ഞെന്നോ! എല്ലാരടേം ചങ്കു പൊട്ടിപ്പോയി.”

സെലീനാമ്മ മുണ്ടിന്‍റെ കോന്തല കൊണ്ട് കണ്ണു തുടച്ചു. മാഗി മാഡം ഒരു വലിയ ആൽബവുമായി ഇറങ്ങി വരുന്നതു കണ്ട് അവർ അകത്തേക്കു പോയി.

“സോറി. ഇതെല്ലാം ഏത് അലമാരയിലാ വെച്ചിരുന്നതെന്ന് ഓർമ്മിച്ചില്ല. എല്ലാം അലമാരയും തുറന്ന് നോക്കേണ്ടി വന്നു.”

“സാരമില്ല എനിക്ക് പോകാൻ തിരക്കില്ല.” ആൽബം വാങ്ങി ടീ പോയ്ക്കു മേൽ വക്കുന്നതിനിടെ ഞാൻ പറഞ്ഞു.

അവർ എനിക്കരികെ ഒരു കസേരയിട്ടിരുന്ന് ആൽബത്തിന്‍റെ പേജുകൾ ഓരോന്നായി തുറന്ന് ഫോട്ടോയിലുള്ള ആളുകളെപ്പറ്റി വിവരിച്ചു തന്നു. ഒരു പാട് പഴക്കുമുള്ള ഫോട്ടോകൾ . പലതിന്‍റേയും അരിക് കറുത്ത് പൊടിഞ്ഞിട്ടുണ്ട്. ജോൺ സാറിന്‍റെ ഔദ്യോഗിക ജീവിതവുമായി ബന്ധപ്പെട്ട ഫോട്ടോകളാണ് ഏറെ ഒപ്പം ഈ കുടുംബവുമായി ബന്ധമുള്ള മിക്കവരുടേയും ഫോട്ടോകളുണ്ട്.

“മാഡം. ഒന്നു ചോദിച്ചോട്ടെ? ഔദ്യോഗിക ജീവിതത്തിൽ ജോൺ സാറിന് ശത്രുക്കളുണ്ടായതായി അറിയുമോ?” ഫോട്ടോസ് ശ്രദ്ധാപൂർവ്വം നോക്കി കൊണ്ട്‌ ഞാൻ ചോദിച്ചു

“ഇല്ല. അങ്ങിനെ ശത്രുക്കളുള്ളതായി അറിയില്ല. എല്ലാവരോടും മാന്യമായേ ഇടപെടാറുള്ളൂ. കഴിയുന്ന സഹായം മറ്റുള്ളവർക്ക് ചെയ്തു കൊടുക്കലാണ് പ്രകൃതം. പിന്നെ ഒന്നു രണ്ടു സന്ദർഭങ്ങളുണ്ടായതായി അറിയാം. ഒരിക്കൽ ഒരു യു.പിക്കാരൻ മെസ്സിൽ വച്ച് മദ്യത്തിന്‍റെ ലഹരിയിൽ സാറിനെ ഹർട്ട് ചെയ്തു കൊണ്ടിരുന്നപ്പോൾ നിവൃത്തികേടുകൊണ്ട് ഒന്നു കൈകാര്യം ചെയ്തതായി പറഞ്ഞു കേട്ടിട്ടുണ്ട്.

പിന്നെ ഞങ്ങൾ താമസിച്ചിരുന്ന ക്വാർട്ടേഴ്സ് ബ്ലോക്കിന് മുകളിലെ നിലയിൽ താമസിച്ചിരുന്ന ഒരു ബീഹാറുകാരൻ ഭാര്യയെ ഉപദ്രവിച്ച സംഭവത്തിൽ സാറിടപെട്ട് നേവി പോലീസിനെക്കൊണ്ട് അയാളെ അറസ്റ്റ് ചെയ്യിച്ചതായ ഒരു സംഭവവും ഓർമ്മ വരുന്നു. ഇതെല്ലാം അവിടെ വച്ചുതന്നെ പറഞ്ഞു തീർത്തവയാണ്. വേണ്ടാതീനം ചെയ്തവർ പിന്നീട് വന്ന് സാറിനോട് മാപ്പു പറയുകയും ചെയ്തു. ഈ സംഭവങ്ങൾ ഉണ്ടായതു ഞങ്ങൾ പുണെയിൽ ഇരിക്കുമ്പോൾ ആണ്.” അതു പറയുമ്പോൾ അവരുടെ മുഖം അഭിമാനത്താൽ വിജൃംഭിതമായിരുന്നു.

ഇതൊന്നും തന്നെ പകവച്ചു പുലർത്താനോ കൊലപ്പെടുത്താൻ തക്കവണ്ണം മാരകമായ തിരിച്ചടി നൽകുവാൻ കാരണമായ സംഭവങ്ങളല്ല ആ വഴിയും അടഞ്ഞ അധ്യായങ്ങളായി. ഇനി ഔദ്യോഗിക ജീവിതത്തിൽ എന്തെങ്കിലും?

ശരി. ആവശ്യമുണ്ടെന്ന് തോന്നിയ, സണ്ണിയും ഡേവീസും സൂസനുമൊക്കെ ഉൾപ്പെടുന്ന രണ്ടു മൂന്നു ഫോട്ടോകൾ മാഡത്തിന്‍റെ അനുവാദത്തോടെ മൊബെലിൽ ഫോട്ടോ എടുത്തു സേവു ചെയ്തു. എല്ലാം നോക്കിക്കഴിഞ്ഞ ശേഷം ആ കനപ്പെട്ട ആൽബം മടക്കി വച്ചു. അതു മുകളിൽ കൊണ്ടുപോയി വയ്ക്കാനായിരിക്കണം അവർ സെലീനാമ്മയെ വിളിച്ചത്. ആ അവസരം നോക്കി മാഗി മാഡത്തിന്‍റെ മൗനാനുവാദത്തോടെ സെലീനാമ്മയോട് പത്താം തീയതി രാവിലെ നടന്ന സംഭവങ്ങൾ വിവരിക്കാൻ ആവശ്യപ്പെട്ടു.

തെല്ലു പകച്ചു നിന്ന ശേഷം അവർ പറഞ്ഞു.

“ഇവിടുത്ത സാറ് മരണപ്പെട്ട അന്നല്ലേ. സാറേ എനിക്കന്നു മുട്ടുവേദന സഹിക്കാൻ മേലാഞ്ഞിട്ട് വീട്ടിൽ ഇരിപ്പായിരുന്നു. അന്ന് ഇവിടെ പണിക്കുവരാൻ പറ്റിയില്ല. അന്ന് എന്‍റെ മോളാ ഇവടെ സഹായത്തിനു വന്നത്.”

“പിന്നെ ഇവിടുത്തെ കുട്ടി വലിയ കരച്ചിലായിരുന്നു എന്നൊക്കെ പറഞ്ഞതോ? കൺമുമ്പിൽ കണ്ടതുപോലെയല്ലെ പറഞ്ഞു കളഞ്ഞത്”

“സാറേ അതെന്‍റെ മോള് എന്‍റടുത്തു വന്നു പറഞ്ഞതാ.”

“ശരി ഇവിടടുത്തല്ലെ വീട് മോളെ ഒന്നു വിളിക്കൂ. നിങ്ങൾ കൂടെ വരണമെന്നില്ല കേട്ടോ.”

മാഡത്തിന്‍റെ കനത്ത നോട്ടം അനുവാദമായെടുത്ത് സെലീനാമ്മ പെട്ടെന്ന് പൊയ്ക്കളഞ്ഞു. അഞ്ചു മിനിറ്റിനുള്ളിൽ മകളെത്തി. ഓടി വന്നതിന്‍റെ കിതപ്പടക്കിക്കൊണ്ട് ഒരു ഇരുപതുകാരി ഒതുങ്ങി നിന്നു. ഉത്കണ്ഠയും പരിഭ്രമവും മാറിമാറി മുഖത്തു പ്രകടമാണ്. ശരീരം ചെറുതായി വിറക്കുന്നുണ്ട്. മാഡത്തിനേയും എന്നെയും മാറി മാറി നോക്കുമ്പോൾ മാഡം എടുത്തടിച്ച പോലെ ചോദിച്ചു

“ജിൻസി. ജോൺ സാർ മരണപ്പെട്ട ദിവസം രാവിലെ അടുക്കളയിലെന്താ ഉണ്ടായത്? ആരെങ്കിലും ഓടി പോകുന്നത് കണ്ടിരുന്നോ? ഈ സാറിന് എല്ലാമൊന്നു പറഞ്ഞു കൊടുക്കു.”

ആ ചോദ്യം അപാകതയായി എനിക്കു തോന്നി. സമാധാനത്തോടെ മറ്റെന്തെങ്കിലും പറഞ്ഞ് തെല്ലിട കഴിഞ്ഞ് ചോദിക്കുകയായിരുന്നു വേണ്ടിയിരുന്നത്. പെട്ടെന്നിങ്ങനെ ചോദിച്ചാൽ പരിഭ്രമം കൊണ്ട് നടന്ന സംഭവങ്ങൾ അതേപടി പറയണമെന്നില്ല. ഏതായാലും ചോദ്യം കേട്ടതും ഒന്നു പകച്ച് ഭയം കലർന്ന മുഖഭാവത്തോടെ അവൾ പറഞ്ഞു തുടങ്ങി.

“അമ്മച്ചിക്ക് മുട്ടിന് നീരായതോണ്ട് മരുന്നു കെട്ടി വച്ചിരിക്കുകയായിരുന്നു. കാലനക്കാൻ പാടില്ലെന്ന് വേലൻ വൈദ്യര് പറഞ്ഞോണ്ട് കാലനക്കാതെ അമ്മച്ചി വീട്ടിൽ റെസ്റ്റു ചെയ്യുകയായിരുന്നു. അതോണ്ട് ഞാനാ അന്ന് പണിക്ക് വന്നത്. ഞാൻ രാവിലെത്തന്നെ വന്ന് അടുക്കള അടിച്ചുവാരി പാത്രങ്ങളൊക്കെ കഴുകി വെടുപ്പാക്കായിരുന്നു. അപ്പഴാ സണ്ണി വന്നെ.”

“സണ്ണിയോ? ഞാൻ ആകാംക്ഷയോടെ ആരാഞ്ഞു.

“അതേന്നെ എന്നും പാല് കൊണ്ടോരില്യ ആ ചെക്കൻ തന്നെ. കോപ്പറേറ്റീവ് കോളേജില് പഠിക്കണ സണ്ണിക്കുട്ടി. അവൻ വന്നിട്ട്. വന്നിട്ട് പാലിന്‍റെ പാത്രം തരണ നേരത്ത് എന്‍റെ കൈക്കു… ഞാൻ പേടിച്ചപ്പോ പാത്രങ്ങളൊക്കെ തട്ടി മറഞ്ഞ് വീണു. അവനപഴക്കും പേടിച്ച് ഓടിപ്പോയി…“

“ഇക്കാര്യം നീയെന്നോടിതു വരെ എന്തുകൊണ്ട് പറഞ്ഞില്ല?” മാഗി മാഡത്തിന്‍റെ ശബ്ദമുയർന്നു.

“മാഡം ആ കുട്ടി പറയട്ടേ.” ഞാൻ ഇടക്കു കയറി.

ഭയത്തിന്‍റെ തിരയിളക്കം കണ്ണുകളിലേക്ക് പകർന്ന് അവൾ തുടർന്നു.

“പിന്നെ കുറച്ചുകഴിഞ്ഞ് മാഗി മാഡത്തിന്‍റെ കരച്ചിലും എന്നെ ഉച്ചത്തിൽ വിളിക്കുന്നതായും കേട്ടു. ഞാൻ വേഗം സ്റ്റപ്പ് കയറി മുകളിൽ ചെന്ന് നോക്കുമ്പോഴാണ് സാറ്!

അവൾ ആ രംഗം ഓർക്കാനിഷ്ടപ്പെടാത്ത പോലെ തെല്ലിട വിമ്മിഷ്ടപ്പെട്ടു നിന്നു. മാഗി മാഡം തുടരാൻ ആംഗ്യം കാണിച്ചതോടെ സ്വിച്ചിട്ട പോലെ അവൾ പറഞ്ഞു തുടങ്ങി.

“പിന്നെ ഞാനും കൊച്ചമ്മയും കൂടെ എടുത്തു ബെഡിൽ കിടത്തി. കൊച്ചമ്മ ഡോക്ടറെ വിളിക്കുമ്പോഴേക്കും ഞാൻ സാറിന്‍റെ മുഖത്തെ അഴുക്കെല്ലാം നനഞ്ഞ തുണികൊണ്ട് തുടച്ചു വൃത്തിയാക്കി. പിന്നെ ബാത്റൂമിൽ നിലത്തു വീണു കിടന്ന സാധനങ്ങളൊക്കെ മോളിൽ എടുത്തു വച്ചു. അപ്പോഴേക്കും ഡോക്ടറൊക്കെ വന്നു. പരിശോധിച്ച് മരിച്ചെന്ന് പറഞ്ഞു.” അവൾ ദുഃഖഭാരത്തോടെ പറഞ്ഞു നിർത്തി. അപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നതു കണ്ടു.

“ജോൺ സാറിന്‍റെ ബ്രദറും ഫാമിലിയുമല്ലേ മുമ്പിവിടെ താമസിച്ചിരുന്നത് അപ്പോഴും ഇവിടെ ജോലിക്കു വന്നിരുന്നോ?”

“അതെ ഞങ്ങടെ അമ്മക്ക് കൊറെ കാലായിട്ട് ഇവിടത്തന്യാ പണി. എടക്ക് അമ്മേനെ സഹായിക്കാൻ ഞാനും വരും. എപ്പഴുംല്ല ഞാൻ കംപ്യൂട്ടറ് പഠിക്കാ ബോണണ്ടേ അതാ…”

“കംപ്യൂട്ടറ് എവിടെയാ പഠിക്കാൻ പോകുന്നത്?”

അവൾ പ്രസരിപ്പോടെ സ്ഥലം പറഞ്ഞു. അപ്പോഴാണ്‌ ഓർത്തത് ആ സ്ഥലം എന്‍റെ ഓഫീസിനടുത്താണെന്നത്. പിന്നെയും ചോദ്യങ്ങൾ പ്രതീക്ഷിക്കുന്ന പോലുള്ള ആ കുട്ടിയുടെ ഉത്സാഹം നിറഞ്ഞ മുഖം കണ്ട് ഒന്നുകൂടെ ചോദിച്ചു.

“കംപൂട്ടറില് എന്ത് കോഴ്സാ പഠിക്കുന്നെ?”

“എം.എസ് ഓഫീസ്. ഇപ്പഴും പഠിക്കണണ്ട്.”

ശരി. ഗുഡ്. ആ കുട്ടിയെ പോകാനനുവദിച്ച് തെല്ലു നിരാശയോടെ എഴുന്നേറ്റു. മാഡത്തിന്‍റെ ആകാംക്ഷ നിറഞ്ഞ മുഖഭാവത്തെ ഗൗനിക്കാതെ യാത്ര പറഞ്ഞ് പോകാനൊരുങ്ങി. അവരുടെ അനുവാദത്തോടെ പോകാൻ തുടങ്ങുമ്പോഴാണ് മാഡം പുറകിൽ നിന്നും വിളിച്ചത്. ആകാംക്ഷയോടെ തിരിഞ്ഞു നിന്നപ്പോൾ അവർ പറഞ്ഞു.

”മി. സാം ലേറ്റസ്റ്റായ ഫോട്ടോസുള്ള ഒരാൽബം കൂടിയുണ്ട്. അതു മകളുടെ മുറിയിലാണെന്നു തോന്നുന്നു. നിങ്ങൾ അല്പനേരം ഇരിക്കു ഞാനെടുത്തു തരാം. പക്ഷേ പെട്ടെന്നു നോക്കിത്തരണം. എനിക്കു ഉടനെത്തന്നെ എലീനയെ വിളിക്കാൻ പോകണം.”

ഇനിയേതായാലും അകത്ത് കയറുന്നില്ല. തെല്ലിട പരിസരം വീക്ഷിച്ചു നിന്നു. മനോഹരമായി വെട്ടിയൊതുക്കിയ പച്ച തഴച്ച ബുഷ് ചെടികൾ. അവക്കു പിന്നിലെ പല ജാതി പൂക്കൾ പടർന്നു നിൽക്കുന്ന ഭംഗിയേറിയ പൂന്തോട്ടം. ജലധാര… പരിസരം മനോഹരമായി പരിപാലിക്കുന്ന കുഞ്ഞച്ചനെ നോക്കി പുഞ്ചിരിച്ചു . എന്‍റെ സൗഹാർദ്ദപൂർവ്വമായ പുഞ്ചിരിയെ അയാൾ തീർത്തും അവഗണിച്ചു മുഖം തിരിച്ചു. ഇയാൾ ഒരു പാവമാണെന്ന സെലീനാമ്മയുടെ സാക്ഷ്യപത്രം വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടുണ്ട്.

തെല്ലിട കഴിഞ്ഞ് ആൽബമെത്തി. അവിടെ നിന്നു കൊണ്ടു തന്നെ പേജുകൾ ഒന്നൊന്നായി മറിച്ചു നോക്കി. താരതമ്യേന പുതിയ ഫോട്ടോകളാണ്. ഫാമിലി ട്രിപ്പ് പോയതിന്‍റെയാണ് ഏറെയും. സെലിനാമ്മയൊക്കെ ഒരു മഫ്ളറൊക്കെ കഴുത്തിൽ കെട്ടി ചിരിച്ചു കൊണ്ടു നിൽക്കുന്നുണ്ട്. മുട്ടിനു നീര് വന്നു നടക്കാൻ വയ്യാത്ത സെലീനാമ്മ… മുട്ടുവേദന ഇതിനൊക്കെ ശേഷം തുടങ്ങിയതാവാനും മതി സ്വന്തം നിഴലിനെ പോലും വിശ്വസിക്കാൻ പറ്റാത്ത കാലമാണ്…

ഹൗസ്ബോട്ടിംഗിനും അതിരപ്പിള്ളിയിലോട്ടൊക്കെ ഒന്നിലേറെ തവണ പോയിട്ടുണ്ട്. ആഹ്‌ളാദം തിരതല്ലുന്ന നിമിഷങ്ങൾ. ഹാപ്പി റിട്ടയർ ലൈഫ് എന്നൊക്കെ പറയുന്നതിതാണ്. അതിനാണ് ഭാഗ്യം ചെയ്യേണ്ടത്. പക്ഷേ റിട്ട. മേജർ ജോൺ എലുവത്തിങ്കലിന്‍റെ കാര്യത്തിൽ റിട്ടയർമെന്‍റിനു ശേഷം നിർഭാഗ്യം വന്നു ഭവിച്ചു. റിട്ടയർമെന്‍റ് ജീവിതം അതിനിടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് പൂർണ്ണമായി ആസ്വദിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.

ആൽബത്തിന്‍റെ അവസാനമായപ്പോൾ കണ്ടപേജുകളിലെ രണ്ടു മൂന്നു ഫോട്ടോകൾ സൂക്ഷ്മമായി നോക്കിയപ്പോഴാണ് മനസ്സിൽ ഒരു ദുരൂഹത കൊളുത്തിപ്പിടിച്ചത്. ആ ഫോട്ടോ എടുപ്പിനു ശേഷം ഫോട്ടോയിൽ ആരുടേയോ ശക്തമായ ഒരിടപെടൽ സംഭവിച്ചിട്ടുണ്ട്. സ്വാഭാവികമായി എങ്ങനെയോ ആരുടെയോ കൈപ്പിഴ മൂലം സംഭവിച്ച ഒന്നായി അതിനെ തള്ളിക്കളയാൻ മനസ്സനുവദിച്ചില്ല.

വലിയൊരു സത്യത്തിലേക്കാണ് സംശയത്തിന്‍റെ കൂർത്ത മുൾമുന തറഞ്ഞിരിക്കുന്നതെന്നു വേപഥുവോടെ ഞാൻ മനസിലാക്കി. മൊബെൽ ഫോണിലുള്ള സ്കാനർ ആപ്പു വഴി അതിന്‍റെ മിഴിവാർന്ന നാലഞ്ചു ഫോട്ടോസെടുത്ത് ആൽബം തിരിച്ചു കൊടുത്തു. മകളെ കൂട്ടാൻ പോകാനായി തിരക്കുപിടിച്ചു നിന്ന മാഡത്തിനോട് നന്ദി പറഞ്ഞ് പുറത്തിറങ്ങി.

Novel: സമുദ്രമുഖം ഭാഗം- 4

പിറ്റേന്ന് കുഴഞ്ഞുമറിയുന്ന മനസ്സുമായി ഓഫീസിലെത്തി. താഴത്തെ വാച്ച് റിപ്പയർ ഷോപ്പിലെ പയ്യനെ വിട്ട് രണ്ടു മസാലച്ചായ ഫ്ലാസ്കിൽ വാങ്ങിപ്പിച്ചു. ആദ്യം എന്‍റെ നിബന്ധനകൾ അടങ്ങുന്ന ഫോം പൂരിപ്പിച്ച് ഒപ്പിടാനായി മാർഗരറ്റിന് മെയിൽ അയച്ചു. ഏതായാലും മാഗിയുടെ കേസിൽ അല്പം കുഴച്ചു മറിയലുണ്ട്.

മനസ്സിലാക്കിയിടത്തോളം ലഭ്യമായ വസ്തുതകൾ വിശകലനം ചെയ്‌താൽ ചെന്നെത്തുക സ്വഭാവികമായ ഹൃദയസ്തംഭനത്തിലാണ്. റിട്ട. മേജറിന്‍റെ സഹോദരൻ ഡേവീസിന്‍റെ മരണം ഹൃദയസ്തംഭനമായിരുന്നു. ഇത്തരം അസുഖങ്ങളുടെ ജീനുകൾ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നവയാണ് എന്നതാണ് എന്‍റെ അറിവ്.

അകന്ന ബന്ധത്തിലുള്ള ഒരു യു. കെ ബേസ്ഡ് ഡോക്ടർ ആ കല്യാണ വിരുന്നിൽ പങ്കു കൊള്ളാനെത്തിയിരുന്നു എന്ന് മാഗി മാഡം പറഞ്ഞിരുന്നു. ഈ ഇച്ചായന്‍റെയും ഡേവീസിന്‍റേയും ഒരേ ഒരു സഹോദരിയും യു. കെയിലാണ്. ഒരു ചെറിയ ബന്ധം ഉണ്ടെന്നല്ലാതെ ഇത് വലിയൊരു ഗൂഢാലോചനയെന്ന് കരുതാനാവില്ല. പിന്നെ യു. കെയിലുള്ള സഹോദരി കോടികൾ കവിയുന്ന വൻതുകയെക്കുറിച്ചൊക്കെ ഇച്ചായനുമായി സംസാരമുണ്ടായി.

മാഗി മേഡം ആ സമയം മുന വച്ച് എന്തോ പറഞ്ഞു. അതിനർത്ഥം അവർ നമ്മിൽ മുൻകാലങ്ങളിൽ വലിയ തോതിലുള്ള എന്തെങ്കിലും പണമിടപാട് നടന്നിട്ടുണ്ട് എന്ന് കരുതേണ്ടിവരും. അതിലെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിക്കൂടെ? അതിനു സാധ്യതകൾ ഉണ്ട്.

പിന്നെ രണ്ടു മരണങ്ങൾ നടന്നിടത്തും ഒരു സാന്നിദ്ധ്യമായി നിലകൊണ്ടത് ഈ മാഗി മേഡം തന്നെയാണ്. തറവാടിന്‍റെ അന്തസ്സും പറഞ്ഞ് പോലീസന്വേഷണവും അവർ ഒഴിവാക്കി. അവർക്കെന്തെങ്കിലും അജൻഡ ഉണ്ടോ? ഈ സാമുവേൽ ഡോക്ടർ ഇവരുടെ ആളായിരിക്കും. ഒരു ഡോക്ടർ മനസുവച്ചാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കും.

ഇയാൾ കല്യാണ വിരുന്നിനിടക്ക്‌ ഭക്ഷണം പോലും കഴിക്കാതെ ഏത് അത്യാവശ്യത്തിനായിരിക്കും പോയിരിക്കുക? ഇയാൾക്ക് എന്ത് പ്രായം കാണും? വലിയ വീടുകളിലെ കൊച്ചമ്മമാരുടെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ച് ഒരുപാട് കഥകൾ കേട്ടിട്ടുണ്ട്. അത്തരം കഥകളിൽ അവർക്ക് ഒഴിവാക്കപ്പെടേണ്ട ആദ്യത്തെ വ്യക്തി സ്വന്തം ഭർത്താവു തന്നെ ആയിരിക്കും. അത്തരം ബന്ധങ്ങൾക്കുള്ള തടസ്സം ഭർത്താവു തന്നെയായിരിക്കുമല്ലോ?

ഇല്ല! അത്തരമൊരു ചിന്തക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നു തന്നെ കരുതാം. ഇപ്പോൾ അവരെ നേരിട്ട് ബാധിക്കുന്ന തരത്തിൽ നിലവിൽ യാതൊരു പ്രശ്നവുമില്ലാത്ത സാഹചര്യത്തിൽ ഇത്തരമൊരാവശ്യവുമായി അവർക്ക് എന്നെ സമീപിക്കേണ്ട കാര്യമില്ല. മാത്രമല്ല അവരുടെ വാക്കുകളിൽ ഇച്ചായനോടുള്ള അകമഴിഞ്ഞ സ്നേഹവും തറവാടിനോടുള്ള കൂറും തീർത്തും വ്യക്തവുമാണ്.

ആദ്യം അറിയേണ്ടത് അവരുടെ ഇച്ചായൻ ഇല്ലാതാകുന്നതോടെ ഗുണം ആർക്കെന്നാണ്. അതൊടൊപ്പം ഇച്ചായനോട് ശത്രുത ആർക്കെന്നതും ചേർത്തു വായിക്കപ്പെടേണ്ടതാണ്. ലഭ്യമായ അറിവുകൾ വച്ച് കുന്തമുന ആദ്യം ചെന്നുകൊള്ളുന്നത് സണ്ണിയിലേക്കാണ്. കറി മസാലപ്പൊടിയുടെ ഏജന്‍റ് സണ്ണി എലവുത്തിങ്കൽ.

അറിഞ്ഞിടത്തോളം എല്ലുവത്തിങ്കൽ കുടുംബാംഗങ്ങളിൽ വച്ച് താരതമ്യേന മോശം ചുറ്റുപാട് സണ്ണിക്കാണ്. മാഗിയുടെ കുടുംബം കേരളത്തിനു പുറത്തുള്ള കാലഘട്ടത്തിൽ തറവാട്ടിൽ സണ്ണിയും കുടുംബവുമായിരുന്നു. മാഗിയുടെ കുടുംബം വന്ന ശേഷം സണ്ണിയും കൂട്ടരും സ്വയം ഒഴിഞ്ഞു പോയതാണോ അതോ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ആ ഒഴിഞ്ഞു പോക്കലിലുണ്ടോ?

ആദ്യം അയാൾ സൂപ്പർമാർക്കറ്റ് നടത്തിയിരുന്നു. അത് പൊളിഞ്ഞു കാണും. അപ്പോൾ കറി മസാലപ്പൊടി ഷോപ്പുകളിൽ എത്തിക്കുന്ന ഡീലറായി. പിന്നെ കൂട്ടിന് തികഞ്ഞ മദ്യപാനവും. അവസാന ദിവസവും ജോൺ അതെക്കുറിച്ച് വേവലാതിപ്പെട്ടിരുന്നു. അപ്പോൾ ഒരു സാധ്യത തെളിയുന്നുണ്ട്. താനും തന്‍റെ കുടുംബവും കാലങ്ങളായി താമസിച്ചിരുന്ന കുടുംബ വീട്ടിൽ നിന്നും ഒഴിയണമെന്ന് ജ്യേഷ്ഠൻ പറഞ്ഞതിൽ സണ്ണിക്ക് കടുത്ത നീരസമുണ്ടായി. താമസിക്കാനായി മറ്റൊരിടം കണ്ടു പിടിക്കേണ്ടതിന്‍റെ ആവശ്യകതയും അതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രയാസവും സണ്ണിയുടെ മനസ്സു തളർത്തി. അതിന്‍റെ പേരിൽ ഇടഞ്ഞു, വഴക്കായി.

ജ്യേഷ്ഠന് തന്നോടുള്ള സ്നേഹം മുതലെടുത്ത് പലപ്പോഴായി കൈപറ്റിയ വലിയ തുകയെക്കുറിച്ച് സംസാരമുണ്ടാകുമോ എന്ന് സണ്ണി സ്വാഭാവികമായും ഭയന്നു. തന്‍റെ വിഹിതയായി ലഭിച്ച സ്വത്തുവകകൾ ആരുമറിയാതെ വിറ്റ് ധൂർത്തടിച്ചതിനെപ്പറ്റിയും ജ്യേഷ്ഠൻ പണം മുടക്കിയ സൂപ്പർമാർക്കറ്റ് അദ്ദേഹമറിയാതെ മറ്റൊരാൾക്ക് കൈമാറിയതും, റിട്ടയർമെന്‍റിനു ശേഷം ഇവിടെത്തന്നെ നാട്ടിൽ സ്ഥിര താമസമാകാനൊരുങ്ങുന്ന ജേഷ്ഠൻ എപ്പോഴെങ്കിലും അറിയും എന്നത് സണ്ണിയെ അങ്കലാപ്പിലാക്കി. ചതി വെച്ചു പൊറുപ്പിക്കാത്ത ആളും ചതി ചെയ്തത് അറിഞ്ഞാൽ അത് ആരാണെങ്കിലും തക്കതായ നടപടി എടുക്കുന്ന ആളാണ് റിട്ട. മേജർ ജോൺ എലവുത്തിങ്കൽ എന്നതും സണ്ണിയെ വിളറി പിടിപ്പിച്ചു.

അയാൾ സഹോദരനെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തി. അതിനായി രഹസ്യമായി കരുക്കൾ നീക്കി. തന്‍റെ പദ്ധതി നടപ്പാക്കാനായി സണ്ണിയോ അയാൾ ഏർപ്പാടാക്കിയ മറ്റൊരാളോടൊപ്പാമൊ തനിക്ക് മുക്കും മൂലയും കാണാപ്പാഠമായ എലവുത്തിങ്കൽ തറവാട്ടിലെ ബാത്ത്റൂമിനരികെ എപ്പോഴോ വന്ന് പതുങ്ങിയിരുന്നു.

പുലർകാലത്തു തന്നെ ഉറക്കച്ചടവുമായി എത്തിയ ഇച്ചായനെ എന്തെങ്കിലും മയക്കുമരുന്നുപയോഗിച്ച് ബോധം കെടുത്തി. ആ ബഹളത്തിൽ സോപ്പ്, ഷേവിംഗ് സെറ്റ്, ബ്രഷ്, പേസ്റ്റ് എന്നിവ വച്ചിരുന്ന ബോക്സ് താഴെ വീണു ചിതറി. എന്നിട്ട് കഴുത്തു ഞെരിച്ച് കൊന്നു. അപ്പോഴും മാഗി മാഡം ഉറങ്ങിക്കിടക്കുകയായിന്നു. എന്തെങ്കിലും ശബ്ദം കേട്ട് അവർ ഉണർന്നാൽത്തന്നെ അതിനെയും പ്രതിരോധിക്കാനുള്ള സംവിധാനം അവരുടെ പദ്ധതിയിൽ ഉണ്ടായിരിക്കണം. എന്നാൽ അതിന്‍റെ ആവശ്യം അവർക്ക് ഉണ്ടായില്ല.

പദ്ധതി മുൻ നിശ്ചയം പോലെ നടപ്പാക്കിയശേഷം അല്പനേരം കൂടി അവർ അവിടെ ഉണ്ടായിരുന്നു. പിന്നെ താഴേക്കിറങ്ങി അടുക്കള വാതിലിലൂടെ രക്ഷപ്പെട്ടു. പോകുന്ന പോക്കിൽ അബദ്ധവശാൽ അടുക്കളയിലെ പാത്രങ്ങൾ തട്ടി മറിഞ്ഞു. ആ ശബ്ദം കേട്ട് മാഗി മാഡം ഉണർന്നു. ഭയന്ന് നിന്ന വേലക്കാരിയെ ഭീഷണിയുടെ മുൾമുനയിൽ നിർത്തി അവരങ്ങു പോകുകയും ചെയ്തു.

അപ്പോൾ ഇതു തന്നെയാണ് സംഭവിച്ചിരിക്കുക. സണ്ണി. സണ്ണിയിലാണ് പ്രഥമദൃഷ്ട്യ സാധ്യത. ഈ പുള്ളി വിശദമായ ഒരന്വേഷണം അർഹിക്കുന്നുണ്ട്. അതിന് പറ്റിയ ആളും നമ്മുടെ കൈവശമുണ്ട്. തോമാച്ചൻ. പുള്ളിയെ കാര്യങ്ങൾ ഏൽപ്പിച്ചാൽ അല്പം ചെലവുണ്ട്. എന്നാലും സാരമില്ല. എല്ലാ വിവരങ്ങളും കൊണ്ടുവന്നു തരും. പിന്നെ ആ നിക്കണ പെണ്ണിനെ ഒന്നു വിശദമായി കാണണം. പാത്രം തട്ടിമറിച്ച് ഓടി പോയവനാരെന്നറിയണമല്ലോ? അതു മാത്രമല്ല, ആ വേലക്കാരിയിലും എനിക്കുള്ള സംശയത്തിന്‍റെ മുൾമുന ഏറ്റിട്ടുണ്ട്. പാത്രം തട്ടിമറിച്ച് പോയവനാരെന്ന് അവൾ മേഗി മാഡത്തോട് വെളിപ്പെടുത്തിയതായി അറിവില്ല.

സണ്ണിയും കുടുംബവും എലവുത്തിങ്കൽ തറവാട്ടിലെ ഏറെ വർഷങ്ങളായുള്ള മുൻ താമസക്കാരായിരുന്നുവല്ലൊ? അവർ തമ്മിൽ പരസ്പര സഹകരണം പറഞ്ഞുറപ്പിച്ച് ദുഷ്ടലാക്കോടെയുള്ള ധാരണകൾ ഉണ്ടായി കാണണം. പിന്നെ പല തരം ബിസിനസ്സുമായി നടക്കുന്ന സഹോദരൻ ചാർലി എന്തായാലും നിലവിൽ ഈചിത്രത്തിലില്ല.

ഏതായാലും ഒരു വസ്തുത പൊതുവെ അറിഞ്ഞിരിക്കേണ്ടതുണ്ട്. മി. ജോൺ ഏറെക്കാലം കേരളത്തിനു പുറത്തായിരുന്നു. ഒരുപാട് സ്ഥലങ്ങളിൽ ഏറെ കാലം ജോലി നോക്കിയിരുന്നു. ഏതെങ്കിലും ഇടങ്ങളിൽ വച്ച് ശത്രുക്കളുണ്ടാകാം. ചില പകകളുടെ തീർപ്പുകൾക്കു വർഷങ്ങളുടെ കാത്തിരുപ്പ് ഉണ്ടായേക്കാം. അതറിയാനൊക്കെ വിപുലമായ രീതിയിൽ അന്വോഷിക്കേണ്ടി വരും. അതത്ര എളുപ്പവുമല്ല. മാഗി മാഡത്തോട് ഇക്കാര്യവും ഒന്ന് ആരാഞ്ഞു നോക്കാം. അത്തരത്തിൽ എന്തെങ്കിലും ഉണ്ടെങ്കിൽ അവർക്ക് അറിയാതെ പോകില്ലല്ലോ? അതല്ലാതെ മറ്റു മാർഗങ്ങളില്ല. അപ്പോൾ ഇനി തോമാച്ചൻ.

Novel: സമുദ്രമുഖം ഭാഗം- 3

എന്‍റെ ബിസിനസ് ജീവിതത്തിൽ നേരിൽ കാണുന്ന ആദ്യത്തെ ക്ലയിന്‍റ്. ഒരറുപതു വയസ്സോളം പ്രായം തോന്നിക്കുന്ന വെളുത്ത് തടിച്ച് ആഢ്യത്വവും കുലീനതയും തുളുമ്പുന്ന ഒരു സ്ത്രീ. മുഖത്ത് ലേശം പരിഭ്രമമുണ്ട്. അവരോട് ഇരിക്കാൻ പറഞ്ഞു. അവർക്കായി ഒരു കാപ്പി ഓർഡർ ചെയ്തു കൊണ്ട് ഞാൻ സംഭാഷണത്തിന് തുടക്കമിട്ടു.

“ഗുഡ്മോർണിംഗ്. എന്‍റെ പേര് സാം ഡിക്രൂസ്. എന്‍റെ ഓഫീസിൽ നിന്നും ലഭ്യമാകുന്ന സേവനങ്ങൾ സംബന്ധിച്ച ഏകദേശവിവരം അറിഞ്ഞിരിക്കുമല്ലോ”

“ഗുഡ്മോർണിംഗ് സാം, അറിയാം. ഞാൻ മാർഗരറ്റ്. ഇവിടെ അടുത്തു തന്നെയാണ് എന്‍റെ വീട് ബീച്ച് റോഡിൽ.”

“ശരി. ഇനി പറയൂ. നിങ്ങൾ ഞങ്ങളിൽ നിന്നും ആവശ്യപ്പെടുന്ന സേവനം? കാര്യങ്ങൾ എല്ലാം വിശദമായിത്തന്നെ കേൾക്കാൻ ആഗ്രഹമുണ്ട്.”

മാർഗരറ്റ് തെല്ലിട ചുറ്റും നോക്കി. റസ്റ്റോറന്‍റിൽ അധികം തിരക്കില്ല. രണ്ടു മൂന്നാളുകളെ ഉള്ളൂ. അവരിലൊരാൾ ഞങ്ങളെ സൂക്ഷിച്ചു നോക്കുന്നതു കണ്ട് അവർ ശബ്ദം താഴ്ത്തി പറഞ്ഞു.

“ഇവിടെ പ്രൈവറ്റ് ഇരിപ്പിടം ലഭിക്കില്ലേ?

“ശരി. അതിനിവിടെ സൗകര്യമുണ്ട്. നമുക്കുമാറിയിരിക്കാം.”

എഴുന്നേറ്റ് ഒരു മൂലയിലുള്ള ഫാമിലി ക്യാബിനിലേക്ക് മാറിയിരുന്നു. അവരും ഒപ്പം അനുഗമിച്ചു. ജനലിലൂടെ മഴയുടെ ചെറുചാറ്റലുകൾ വന്നു തൂവുന്നത് അവർ അല്പനേരം നോക്കിയിരുന്നു. അവ പല കൈവഴിയിലൂടിറങ്ങി തിടം വച്ച് വലിയ തുളളികളായി സ്ഫടിക വാതായനത്തിലൂടെ താഴോട്ട് ഊർന്നിറങ്ങുന്നത് അവർ സശ്രദ്ധം നിരീക്ഷിക്കുന്നതായി എനിക്കു തോന്നി. അപ്പോഴേക്കും കാപ്പി എത്തിയിരുന്നു. കാപ്പി ഊതികുടിച്ച് അവർ പതുക്കെ പറയാനാരംഭിച്ചു.
“ഞാൻ പറഞ്ഞല്ലോ, ഞാൻ മാർഗരറ്റ്. മാഗി എന്നാണ് അടുപ്പമുള്ളവർ വിളിക്കുക. താങ്കൾ ഈ നാട്ടുകാരൻ തന്നെയല്ലേ? അപ്പോൾ ചിലപ്പോൾ കേട്ടിട്ടുണ്ടാകും, എലവുത്തിങ്കൽ കുടുംബത്തെക്കുറിച്ച്.“

എവിടെയൊക്കെയോ വച്ച് ആ വീട്ടുപേര് കേട്ടിട്ടുണ്ടായിരുന്നു. ഞാൻ തലയാട്ടി. അതുകണ്ടു അവർ തുടർന്നു.

“എനിക്കറിയാം നിങ്ങൾ അത് തീർച്ചയായും കേട്ടുകാണുമെന്ന്. പുരാതനവും കേൾവികേട്ടതുമായ തറവാടാണ് എലവുത്തിങ്കൽ. എന്‍റെ നാട് തൃശ്ശൂരാണ്. എലവുത്തിങ്കൽ തറവാട്ടിലേക്ക് ഞാൻ മരുമകളായി വന്നതാണ്. പിന്നെ ഞാൻ തരുന്ന എന്‍റെ വ്യക്തിഗത വിവരങ്ങൾ നിങ്ങളിൽ സുരക്ഷിതമെന്ന് ഞാൻ കരുതട്ടെ?”

“തീർച്ചയായും. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട.” ഞാൻ പെട്ടെന്ന് പ്രതികരിച്ചു.

അവർ തുടർന്നു.

“ശരി. എന്‍റെ ഭർത്താവ് റിട്ട. മേജർ ജോൺ എലവുത്തിങ്കൽ. ഞങ്ങളുടെ മകൾ എലീന. പ്ലസ്ടുവിനു പഠിക്കുന്നു. ഭർത്താവിന്‍റെ സ്ഥലം മാറ്റത്തിനനുസരിച്ച് ഇന്ത്യയിലെ പല ഭാഗങ്ങളിൽ ഞങ്ങൾ താമസിച്ചിട്ടുണ്ട്. രണ്ടുവർഷം ആൻഡമാനിലുണ്ടായിരുന്നു. ഹസ്ബന്‍റ് ആർമിയിൽ നിന്നും റിട്ടയർ ആയതോടെ നാട്ടിൽ വന്ന് സ്ഥിരതാമസമാക്കാൻ ഞങ്ങൾ തീരുമാനിച്ചു. മാത്രമല്ല മകളുടെ വിദ്യാഭ്യാസത്തിനും അതാണ് നല്ലതെന്ന് ഞങ്ങൾക്ക് തോന്നി.”

അവരൊന്നു നിർത്തി അല്പം കൂടി കാപ്പി കുടിച്ചു.

“ഇവിടെ നാട്ടിൽ വന്ന് സെറ്റിൽ ആയി മൂന്നു മാസമേ ആയുള്ളൂ. ബീച്ച് റോഡിലുള്ള ഞങ്ങളുടെ പുരാതനമായ തറവാട്ടിൽ സ്ഥിരമായി താമസിക്കണം എന്നുള്ളതായിരുന്നു ഞങ്ങളുടെ ആഗ്രഹം. ഞങ്ങൾ കേരളത്തിനു പുറത്തുള്ളപ്പോൾ സണ്ണിയും ഫാമിലിയുമാണ് തറവാട്ടിൽ താമസിച്ചിരുന്നത്.”

“സണ്ണി?

“ജോൺസാറിന്‍റെ തൊട്ടുതാഴെയുള്ള സഹോദരൻ.“

“ശരി. ഹസ്ബന്‍റിന്‍റെ അടുത്ത ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങൾ പറയാമോ?”

”ഹസ്ബന്‍റിന് നാലു സഹോദരങ്ങളുണ്ട്. ഡേവീസ്, സൂസൻ, ചാർലി, സണ്ണി. ഇവരിൽ സൂസൻ യു. കെയിൽ സെറ്റിൽഡാണ്. ഡേവീസ് മരിച്ചിട്ട് രണ്ടു വർഷത്തോളമായി ചാർലി നാട്ടിലുണ്ട്. റിയൽ എസ്റ്റേറ്റ്, റിസോർട്ട് എന്നിങ്ങനെ പലതരം ബിസിനസ്സുകൾ അയാൾക്കുണ്ട്. സണ്ണി ഒരു സൂപ്പർ മാർക്കറ്റ് നടത്തിയിരുന്നു. ഇപ്പോൾ കറി മസാലപ്പൊടികളുടെ ഡീലറാണ്.

“ശരി. കൂടുതൽ വിവരങ്ങൾ ആവശ്യമായി വരുമ്പോൾ ഞാൻ ചോദിക്കാം.”

“ഇനി നിങ്ങളുടെ ആവശ്യം പറയു?”

അവർ വല്ലാത്തൊരു മുഖഭാവത്തോടെ പൊടുന്നനെ പറഞ്ഞുതുടങ്ങി.

“മി. സാം എന്‍റെ ഹസ്ബന്‍റ് രണ്ടാഴ്ച മുൻപ് മരണപ്പെട്ടു. പരിശോധിച്ച ഡോക്ടറുടെ അഭിപ്രായം ഹൃദയാഘാതമെന്നാണ്. എന്നാൽ മി. സാം ഇതൊരു സ്വാഭാവിക മരണമായി എനിക്കു തോന്നുന്നില്ല. എന്‍റെ ഇച്ചായനെ ഏതോ ക്രിമിനൽ ആസൂത്രിതമായി കൊലപ്പെടുത്തിയതാണ്. എനിക്കതിൽ സംശയം ഇല്ല. ഏവരെയും സ്നേഹിക്കുകയും, അർഹതപ്പെട്ടവരെ കൈയയച്ച് സഹായിക്കുകയും ചെയ്യുന്ന, ഇന്നുവരെ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത എന്‍റെ ഇച്ചായനെ ഇല്ലാതാക്കി ആർക്കാണ് നേടാനുള്ളത്? എനിക്കറിയണം ആരാണ് ഈ ദുഷ്ടതക്ക് പുറകിലെന്ന്?”

അവരുടെ മുഖത്തു രക്തം ഇരച്ചുകയറി. വെളുത്ത ആ മുഖം ചുവന്നു തുടുത്തു. കണ്ണിമയിൽ കണ്ണുനീർ നിറഞ്ഞു. ഒരു തൂവാല കൊണ്ട് കണ്ണു തുടച്ച് അവർ തല കുനിച്ചു. എന്തു പറഞ്ഞവരെ ആശ്വസിപ്പിക്കുമെന്നറിയാതെ ഞാൻ കുഴങ്ങി. അവരിൽത്തന്നെ അല്പനേരം ശ്രദ്ധാലുവായി. തെല്ലിട കഴിഞ്ഞ് പതുക്കെ പറഞ്ഞു.

“സോറി. നമുക്കു സത്യാവസ്ഥ കണ്ടുപിടിക്കാം. എന്നെ വിശ്വസിക്കൂ. പിന്നെ ഈയവസ്ഥയിൽ ഇങ്ങിനെ ആവശ്യപ്പെടുന്നതിൽ ക്ഷമിക്കണം. ആ സംഭവം ഒന്നു വിശദീകരിക്കാമോ?

അവർ മെല്ലെ മുഖമുയർത്തി. വികാരവിക്ഷോഭം അടക്കാൻ അവർ പാടുപെടുന്നപോലെ തോന്നി. അവരെ നോക്കുമ്പോൾ ആ കണ്ണുകളിൽ കടലേറ്റം കാണുന്ന പ്രതീതി. തെല്ലിടനേരം കഴിഞ്ഞു ശാന്തയായി കാപ്പി കുടിച്ചു തീർത്ത് അവർ പറയാനാരംഭിച്ചു.

“മി. സാം ഈ മാസം ഒൻപതാം തീയതിയാണ് ഞാൻ എന്‍റെ ഇച്ചായനെ അവസാനമായി ജീവനോടെ കാണുന്നത്. അന്നു രാവിലെ വീട്ടിൽ ഒരു പുതിയ സ്വിമ്മിംഗ് പൂൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കോൺട്രാക്ടറെ കാണുവാൻ രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. കുറച്ചു ദിവസങ്ങളായി അക്കാര്യം അദ്ദേഹം പറയുമായിരുന്നു. അന്നാണ് പോകാൻ തരപ്പെട്ടത്. വൈകീട്ടോടെ വീട്ടിൽ തിരിച്ചെത്തി.

അന്നു സന്ധ്യക്ക് തറവാട്ടിലെ ബാൽക്കണിയിലിരുന്ന് ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ചു. ഇച്ചായന് സഹോദരങ്ങളൊടൊക്കെ വലിയ സ്നേഹമാണ്. ഇളയ സഹോദരൻ സണ്ണിയോടാണ് ഏറെ വാൽസല്യം. അദ്ദേഹത്തിന്‍റെ യു. കെയിലുള്ള സഹോദരി പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ സെറ്റിൽ ചെയ്യാൻ തയ്യാറെടുക്കുന്നതായി എന്നോടു പറഞ്ഞു.

അവരുടെ കുടുംബത്തിന് നാട്ടിൽ വന്നു താമസിക്കാനായി ഒരു വില്ല വിലക്കുവാങ്ങുവാൻ തീരുമാനിച്ചതായും അതൊന്ന് അന്വേഷിക്കുവാൻ ഇച്ചായന്‍റെ സഹായം തേടിയതായും പറഞ്ഞു. രണ്ടു കോടി രൂപയാണത്ര ബജറ്റ്. അന്വേഷിച്ച് വിവരങ്ങളൊക്കെ കൊടുത്തോളൂ, സാമ്പത്തിക കാര്യങ്ങളിലൊന്നും വല്ലാതെ ഇടപെടേണ്ടെ എന്ന് ഞാനൊരു അഭിപ്രായം പറഞ്ഞു.

അതു കേട്ട് ചിരിച്ചു കൊണ്ട് ഇല്ല… ഇല്ല… അതിലൊന്നും ഇടപെടാനില്ല. ടൗണിനോട് ചേർന്ന് നല്ലൊരു വില്ല പ്രൊജക്റ്റ് പോയിക്കാണണം, മികച്ചതെങ്കിൽ അവരെ അറിയിക്കണം. അതേ ഉള്ളൂ എന്നു പറഞ്ഞു.

മികച്ച ഒന്നു രണ്ടു കൺസ്ട്രക്ഷൻ കമ്പനികളുടെ പേരും അവർ നിർദേശിച്ചതായി പറഞ്ഞു. പിന്നെ സണ്ണിയുടെ അമിതമായ മദ്യപാന ശീലത്തെക്കുറിച്ചൊക്കെ സംസാരിച്ചു. ഈ മദ്യമൊക്കെ ഞാനും കഴിക്കും. അതൊക്കെ ഒരു ലിമിറ്റിൽ മാത്രമേ ഉപയോഗിക്കൂ. ഒരു ലഹരിയും നമ്മളെ കീഴ്പെടുത്താൻ അനുവദിക്കരുത്. ഏതു ലഹരിയും നമ്മുടെ നിയന്ത്രണത്തിൽ വരണം. അതു മനുഷ്യനുമേൽ ആധിപത്യം നേടുന്ന നിമിഷം അവന്‍റെ തകർച്ചയുടെ തുടക്കമാണ്. എന്നൊക്കെ പറഞ്ഞതായി നല്ല പോലെ ഓർക്കുന്നു.

നിങ്ങൾക്ക് നിങ്ങളുടെ കുടുംബക്കാരുടെ കാര്യം മാത്രമേ ചർച്ച ചെയ്യാനുള്ളോ? എനിക്കും വീടും വീട്ടുകാരുമെല്ലാം ഉണ്ട് അങ്ങനെ എന്തെല്ലാമോ ഞാനും പറഞ്ഞു. ഞാനങ്ങനെ പറഞ്ഞത് അദ്ദേഹത്തെ ഒന്ന് ചൊടിപ്പിക്കാനായാണ്. എന്‍റെ കുടുംബാംഗങ്ങളുമായി അദ്ദേഹം നല്ല അടുപ്പവും അവരുമായി ബന്ധപ്പെട്ട എല്ലാ വിശേഷാവസരങ്ങളിലും പങ്കെടുക്കാറുമുണ്ടായിരുന്നു.

പിന്നെ ഞാൻ അടുക്കളയിൽ പോയി പനീറുകൊണ്ട് ഒരു വിഭവമുണ്ടാക്കി. ആ വിഭവം അദ്ദേഹത്തിന് വലിയ ഇഷ്ടമാണ്. പണ്ടുകാലത്ത് നോൺ വെജ് ധാരാളം ഉപയോഗിച്ചിരുന്നെങ്കിലും പിന്നീടദ്ദേഹം അത് തീർത്തും ഒഴിവാക്കിയിരുന്നു.

ഞാനത് പെട്ടന്ന് തയ്യാറാക്കി ബാൽക്കണിയിൽ കൊണ്ടുപോയി കൊടുത്തു. ദിവസവും ഒരു പെഗ് മദ്യം അദ്ദേഹം കഴിക്കും. ഒരു തുള്ളി പോലും കൂടുതൽ കഴിക്കില്ല. അതും മിലിട്ടറി കാന്‍റീനിൽ നിന്നും വാങ്ങുന്ന മേൽത്തരം മദ്യം മാത്രം. ഇന്നുവരെ അതിൽ കൂടുതൽ കഴിക്കുന്നത് കണ്ടിട്ടുമില്ല.

അന്ന് മദ്യം കഴിച്ച ശേഷം കുറച്ചു നേരം ബാൽക്കണിയിൽ നടന്നു. പിന്നെ ഒരിടത്തിരുന്ന് നെഞ്ചു തടവുന്നതു കണ്ടു. കൈ കഴക്കുന്ന പോലെന്നും നെഞ്ചിൽ വേദന തോന്നുന്നെന്നും പറഞ്ഞു. സാമുവൽ ഡോക്ടറെ വിളിക്കാമെന്ന് പറഞ്ഞ് നിർബന്ധിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയേ ഇല്ല. എന്തൊ നല്ല സുഖം തോന്നുന്നില്ല നേരത്തെ കിടക്കാമെന്നു പറഞ്ഞ് വന്നു കിടന്നു. അപ്പോൾ നല്ല പോലെ വിയർത്തിരുന്നു. നെറ്റിയിൽ വിയർപ്പ് കിനിഞ്ഞിറങ്ങുന്നതു ഞാൻ വ്യക്തമായി കണ്ടു.

ക്ഷീണിതനെന്നു തോന്നി. ആഹാരം കഴിച്ച് കിടക്കാമെന്ന് പറഞ്ഞപ്പോൾ തീരെ വിശപ്പില്ല, നല്ലൊരുറക്കം കിട്ടിയാൽ ഈ ശാരീരിക അസ്വസ്ഥതകൾ മാറുമെന്ന് പറഞ്ഞ് കിടക്കുകയാണുണ്ടായത്. ഞാനും ഒന്നും കഴിക്കാതെ പോയിക്കിടന്നു. എന്നും രാവിലെ ഞാനല്പം വൈകി എണീക്കാറാണ് പതിവ്. ഇച്ചായൻ നേരത്തെ എണീക്കും. യോഗയൊക്കെ ചെയ്ത് ഗ്രീൻ ചായയൊക്കെ ഉണ്ടാക്കി കുടിച്ച് വ്യായാമമൊക്കെ ചെയ്ത് കുറെക്കഴിഞ്ഞേ ശേഷമേ ഞാൻ എഴുന്നേൽക്കാറുള്ളൂ.

അപ്പോഴേക്കുമേ വീട്ടിൽ നിക്കണ പെണ്ണ് വന്നു മറ്റുജോലികൾ തുടങ്ങൂ. കുക്കിംഗ് എല്ലാം ഞാനാണ് ചെയ്യാറ്. അത് മറ്റാരും ചെയ്യുന്നത് ഇച്ചായന് ഇഷ്ടമല്ല. അന്ന് രാവിലെ അതായത് പത്താം തീയതി ഒരേഴ് ഏഴര മണിക്ക് എന്തൊക്കൊയോ തട്ടി മറിയുന്ന ശബ്ദം കേട്ട് എണീറ്റു. ബെഡ്റൂമോട് ചേർന്ന് അറ്റാച്ഡ് ബാത്ത്റൂമാണ്. ബാത്ത് റൂമിന്‍റെ വാതിൽ മലർക്കെത്തുറന്ന് ഇച്ചായൻ നിലത്തു കുഴഞ്ഞു വീണു വീണുകിടക്കുന്നു.

ഷേവിംഗ് സെറ്റുകളും സോപ്പും ഡെറ്റോൾ കുപ്പിയുമെല്ലാം അവിടെ ചിതറി വീണിട്ടുണ്ട്. മുഖമാകെ ചുവന്ന് എന്തോ കണ്ട് പേടിച്ച പോലെ കോടിയിരിക്കുന്നു. എനിക്കാണെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ ശരീരം മുഴുവൻ തരിച്ചു പോയ ഒരവസ്ഥ പെട്ടന്ന് മനഃസാന്നിദ്ധ്യം വീണ്ടെടുത്ത് ഞാൻ ഒച്ചയുണ്ടാക്കി. അപ്പോഴേക്കും നിക്കണ പെണ്ണും മുകളിലേക്ക് ഓടി വന്നു. ഞങ്ങൾ രണ്ടു പേരും അദ്ദേഹത്തെ താങ്ങിയെടുത്ത് ബെഡിലേക്ക് കിടത്തി.

ഉടനെത്തന്നെ കുടുംബ ഡോക്ടർ സാമുവേലിനെ വിളിച്ചു വിവരം പറഞ്ഞു. അദ്ദേഹം വീട്ടിലെത്തി പരിശോധിച്ചു . മരിച്ചിട്ട് ഒന്നര മണിക്കൂറിലേറെയായി എന്നു പറഞ്ഞു. ഹാർട്ട് അറ്റാക്കാകാനാണ് സാധ്യത എന്നും പറഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ട് നെഞ്ചു തടവിയിരുന്ന കാര്യവും ഞാൻ ഡോക്ടറോട് സൂചിപ്പിച്ചു. അപ്പോൾ തന്നെ അറിയിക്കാഞ്ഞതെന്തെന്ന് ചോദിച്ച് ഡോക്ടർ ദേഷ്യപ്പെട്ടു. അങ്ങിനെ ഇച്ചായന്‍റെ മരണം സ്വാഭാവിക മരണമായി കണക്കാക്കി പള്ളിയിലെ ഞങ്ങളുടെ കുടുംബക്കല്ലറയിൽ ശവസംസ്ക്കാരവും നടത്തി.”

മാർഗരറ്റ് തെല്ലിട നേരം ഒന്നു നിശ്വസിച്ചു.

“മരണത്തിൽ സംശയമുള്ള പക്ഷം എന്തുകൊണ്ട് പോലീസന്വോഷണം ആവശ്യപെട്ടില്ല?

ആ ചോദ്യം പ്രതീക്ഷിച്ചിരുന്നപോലെ അവർ മറുപടി പറഞ്ഞു.

“മി. സാം ഞാൻ മുൻപേ പറഞ്ഞിരുന്നല്ലോ? ഞങ്ങൾ അറിയപ്പെടുന്ന തറവാട്ടുകാരാണ്. ഇത്തരത്തിൽ ദുരൂഹവും സംശയാസ്പദമായ ഒരു സംഭവം ഞങ്ങളുടെ കുടുംബത്തിന്‍റെ ഇന്നോളമുള്ള ചരിത്രത്തിൽ ഉണ്ടായിട്ടില്ല . ഇതിനു മേൽ പോലീസന്വോഷണവും മറ്റും വന്നാൽ പൊടിപ്പും തൊങ്ങലും വച്ച വാർത്തകൾ പരക്കാൻ ഇടയാകും.

ഇച്ചായന്‍റെ മരണം സ്വഭാവിക മരണം അല്ല എങ്കിൽ ആ മരണത്തിനു പിന്നിലുള്ള വസ്തുതകൾ എന്തായാലും മോശമായിരിക്കുമല്ലോ? അത്തരം കാര്യങ്ങൾ പൊതുജന സംസാരവുമൊക്കെയാവുന്നത് ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്. പോരാത്തതിന് നിറം പിടിപ്പിച്ച കഥകൾ മാധ്യമങ്ങളിലൊക്കെ വരുന്നത് ഞങ്ങൾക്ക് ഉൾകൊള്ളാൻ കഴിയുന്നതിനും അപ്പുറമാണ്.”

“ശരി. അതും ഒരു യാഥാർത്ഥ്യമാണ്. നിങ്ങൾ ആ വസ്തുത സത്യസന്ധമായി പറഞ്ഞു. പിന്നെ നിങ്ങൾ എന്തോ തട്ടിമറിയുന്ന ശബ്ദം കേട്ടത് ഏഴര മണിക്കാണ്. ഡോക്ടർ മരണം ഉറപ്പിച്ചതു പ്രകാരം മരണ സമയം ആറ് മണിയോടടുത്താണ്. അതിൽ…”

“മി. സാം ഞാനിക്കാര്യം ചിന്തിച്ചതാണ്. ഞാൻ എന്തോ തട്ടി മറിയുന്ന ശബ്ദം കേട്ടെഴുന്നേറ്റത് ഏഴരക്കു തന്നെയാണ്. ഞാനിക്കാര്യം നിക്കണ പെണ്ണിനോട് ആരാഞ്ഞിരുന്നു. അവൾ പറഞ്ഞത് ഏകദേശം ആ സമയത്ത് കഴുകി വച്ച പാത്രങ്ങൾ കൈ തട്ടിമറിഞ്ഞിരുന്നു എന്നാണ്.”

“അപ്പോൾ ഗ്രൗണ്ട് ഫ്ലോറിൽ നിന്നുള്ള ശബ്ദം കേട്ടാണ് നിങ്ങളുണർന്നത്.”

“അതെ. അങ്ങിനെതന്നെ എന്നാണ് തോന്നുന്നത്.”

“ശരി. നന്ദി. കൂടുതൽ വിവരങ്ങൾ ആവശ്യമായി വരുമെങ്കിൽ ഞാൻ സന്ദേശങ്ങളയക്കാം. എന്നെ വിളിച്ച നമ്പറിൽ വാട്ട്സപ് ഇല്ലേ?“

“അതെ.”

“സോറി. ഒരു കാര്യം കൂടി. രണ്ടു വർഷം മുൻപ് ഡേവീസ് മരിച്ചതായി പറഞ്ഞിരുന്നല്ലോ. അതെങ്ങിനെയായിരുന്നു?

“ഹൃദയസ്തംഭനം തന്നെ. ഒരു കല്യാണ പാർട്ടിയിൽ വച്ച് ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോൾ പൊടുന്നനെ കുഴഞ്ഞു വീഴുകയായിരുന്നു. ഞങ്ങൾ അക്കാലത്ത് ആൻഡമാനിൽ ആയിരുന്നെങ്കിലും കല്യാണ വിരുന്നിൽ പങ്കെടുക്കാനായി നാട്ടിൽ എത്തിയിരുന്നു. ആ സമയം അവിടെ ഉണ്ടായിരുന്ന ഡോക്ടറാണ് ഹൃദയസ്തംഭനമെന്ന് സ്ഥീരീകരിച്ചത്”

“ഡോ. സാമുവൽ ആ കല്യാണ വിരുന്നിൽ പങ്കെടുത്തിരുന്നോ? ആ ഡോക്ടർ സാമുവൽ ഡോക്ടർ തന്നെയായിരുന്നോ?” ഞാൻ ആകാംക്ഷയോടെ ചോദിച്ചു

“സാമുവൽ ഡോക്ടർ കല്യാണ വിരുന്നിൽ സംബന്ധിച്ചിരുന്നെങ്കിലും ഭക്ഷണത്തിനു മുൻപ് ഒരത്യാവശ്യ കാര്യമുണ്ടെന്നു പറഞ്ഞ് എങ്ങോ പോയിരുന്നു. ഞങ്ങളുടെ അകന്ന ബന്ധത്തിലുള്ള ഒരു ഡോക്ടറാണ് പരിശോധിച്ചത്. യു. കെ യിൽ പോയി മെഡിക്കൽ സയൻസിൽ ഉന്നതമായ ബിരുദമെടുത്ത ആളാണ് എന്നാണ് എന്‍റെ അറിവ്.

കുഴഞ്ഞു വീഴുന്നതു കണ്ട് വിരുന്നിൽ പങ്കെടുത്തിരുന്നവരെല്ലാം ഓടിക്കൂടി. ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ അപ്പോൾ തന്നെ കാറിൽ കയറ്റി ഇരുത്തിയതായിരുന്നു. അപ്പോഴാണ് സംശയം പ്രകടിപ്പിച്ച് ഡോക്ടർ രംഗത്തെത്തുകയും പരിശോധിക്കുകയും ചെയ്തത്. അപ്പോൾത്തന്നെ ഡേവിസ് മരിച്ചെന്ന് സ്ഥിരീകരിക്കുകയായിരുന്നു.”

“ശരി മകൾ അലീന ഈ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നോ?”

“അവളും കല്യാണ വിരുന്നിനു വന്നിരുന്നു”.

“അല്ല ജോൺ സാറിന്‍റെ മരണം സംഭവിച്ച ദിവസമാണ് ഉദ്ദേശിച്ചത്.”

“ഇല്ല. അവളുടെ സ്കൂളിൽ നിന്നും ടൂറിനു പോയിരുന്നു. വിവരം അറിയിച്ചപ്പോൾ അവരുടെ ടീം നെല്ലിയാമ്പതിയിലെത്തിയിരുന്നു. വിവരമറിഞ്ഞ് ഉടനെത്തന്നെ അലീന ടീച്ചറോട് പറഞ്ഞ് ടൂർ പ്രോഗ്രാം ഒഴിവാക്കി. ക്ലാസ്സ് ടീച്ചർ ഇടപെട്ട് ഒരു കാർ അറേഞ്ച് ചെയ്ത് ഉടൻ തന്നെ വീട്ടിലേക്കു തിരിക്കുകയായിരുന്നു. അവൾ വരുവാൻ വേണ്ടി ചടങ്ങുകൾ എല്ലാം നീട്ടിവച്ചു.

പാവം അപ്പൻ നഷ്ടപെട്ടത് എന്‍റെ കുട്ടിക്കിപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. അത്രക്കു വാത്സല്യമായിരുന്നു അപ്പന് മകളോട്. ഞങ്ങൾക്ക് അവളൊരു കുട്ടിയല്ലേ ഉള്ളു. അലീനക്ക് അപ്പനെന്നു പറഞ്ഞാ ജീവനാണ്. എന്നെക്കാൾ ഇഷ്ടവും അപ്പനോടാണെന്നു ചിലപ്പോ തോന്നാറുണ്ട്, അവളുടെ എല്ലാ കുസൃതിക്കും ഇഷ്ടങ്ങൾക്കും ഇച്ചായൻ കൂട്ടുനിൽക്കും ഇപ്പൊ പള്ളിയിൽ പോയാൽ അപ്പനെ കാണാതെ അവൾ വരില്ല. അപ്പൻ ഞങ്ങളെ വിട്ടുപോയിട്ടില്ല എന്നാണ് ഇപ്പോഴും പറയാ.

ഇന്നു രാവിലേയും ഇച്ചായന്‍റെ ഫോട്ടോ നോക്കി കണ്ണു നിറച്ചാ പോയത്. എങ്ങനെ ആ കുട്ടിയെ സമാധാനിപ്പിക്കുമെന്നറിയില്ല. ടീച്ചറോടും അവളുടെ ഫ്രണ്ട്സിനോടൊക്കെ ഒന്നു കെയർ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. ആ കുട്ടിക്ക് അപ്പന്‍റെ നഷ്ടം താങ്ങാൻ സർവ്വേശ്വരൻ കരുത്തു കൊടുക്കട്ടെ. അതല്ലേ പ്രാർത്ഥിക്കാൻ കഴിയൂ.

“അതെ കുട്ടികളെ അത് വല്ലാതെതന്നെ ബാധിക്കും. കുട്ടിക്ക് അപ്പന്‍റെ വിയോഗം തരണം ചെയ്യാൻ കഴിയട്ടെ.”

തെല്ലിട ഞങ്ങൾക്കിടയിൽ മൗനം തളംകെട്ടി. പിന്നെ മൗനമഴിഞ്ഞു.

“ഒരു ചോദ്യം കൂടി ചോദിച്ചോട്ടെ? ഇങ്ങനെ ചോദിക്കുന്നതിൽ പ്രയാസമുണ്ടെങ്കിൽ ക്ഷമിക്കണം.

“നോക്കു എന്‍റെ സംശങ്ങൾക്ക് ഉത്തരം ലഭിക്കലാണ് എന്‍റെ ലക്ഷ്യം. ഞാൻ താങ്കളെ സമീപിച്ചതും അതിനുതന്നെ. അതിനായി എന്തു ചോദ്യവും താങ്കൾക്ക് ചോദിക്കാം.“

അല്പം ആശങ്കയോടെ ഞാൻ ചോദിച്ചു.

“ഭർത്താവിന്‍റെ മരണം സ്വാഭാവികമല്ല എന്നു തോന്നാൻ എന്താണ് കാരണം?

പൊടുന്നനെ മാർഗരറ്റിന്‍റെ കണ്ണുകൾ സജലങ്ങളായി. കൂമ്പിയ മിഴിയിൽ നിന്നും രണ്ടിറ്റു കണ്ണീരടർന്നത്തൂവാല കൊണ്ട് ഒപ്പിയെടുത്തു കൊണ്ട് അവർ പറഞ്ഞു.

“ഇച്ചായൻ നല്ല ആരോഗ്യമുള്ള ആളായിരുന്നു. ഈ പ്രായത്തിലും തന്‍റെ ഒന്നാന്തരം ആരോഗ്യത്തിന്‍റെ രഹസ്യം പട്ടാളച്ചിട്ടയാണെന്നു പറയുമായിരുന്നു. ഓരോ കാര്യത്തിനും കൃത്യമായി സമയം അലോട്ട് ചെയ്ത് ചിട്ടയായ ജീവിതമാണ് നയിച്ചിരുന്നത്. ഒഴിവു ദിവസങ്ങളിൽ പോലും ആ ചിട്ട പുലർത്തിയിരുന്നത് കണ്ടിട്ടുണ്ട്. നേരത്തെ പറഞ്ഞില്ലേ? ചെറിയ അളവിൽ മദ്യം കഴിക്കുമെന്ന് അതല്ലാതെ യാതൊരു ദുശ്ശീലങ്ങളുമില്ലായിരുന്നു.ഡേവീസിന്‍റെ മരണം ഇച്ചായനെ വല്ലാതെ ഉലച്ചു കളഞ്ഞു. മിതമായ അളവിൽ മദ്യം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന നിർദേശം ഇച്ചായന് എവിടുന്നോ കിട്ടിയിരുന്നു. ചെറിയ അളവിൽ മദ്യപിക്കുന്നതിന്‍റെ കാരണവും അതായിരുന്നു.”

ഭർത്താവിനെ കുറിച്ചുള്ള ഓർമകളിലൂടെ മാഡം സഞ്ചരിച്ചു കൊണ്ടിരുന്നു.

“ഇച്ചായൻ മരിക്കുന്നതിനു ഒരാഴ്ച മുൻപ് ഞങ്ങൾ രണ്ടു പേരും മിലിറ്ററി ഹോസ്പിറ്റലിൽ പോയി ഫുൾ ബോഡി ചെക്കപ്പു നടത്തിയിരുന്നു. അദ്ദേഹത്തിന്‍റെ ഷുഗറും പ്രഷറും കൊളസ്ട്രോളും എല്ലാം നോർമൽ ആയിരുന്നു. റിപ്പോർട്ട് പരിശോധിച്ച മിലിട്ടറി ഡോക്ടർ അഭിനന്ദിക്കുക കൂടി ചെയ്തു. ഈ പ്രായത്തിലും മുപ്പതുകാരന്‍റെ ഊർജസ്വലതയാണെന്നാണ് ഡോക്ടർ അഭിപ്രായപ്പെട്ടത്! ഒന്നാന്തരം ആരോഗ്യത്തോടെ ഇരിക്കുന്ന ആളിങ്ങനെ പെട്ടന്ന്?

പിന്നെ സംഭവ ദിവസം എന്തോ തട്ടി മറിഞ്ഞ ഒച്ച കേട്ട് ഉറക്കമുണർന്ന ഞാൻ താഴെ അടുക്കള ഭാഗത്തുടെ ആരോ ഓടി പോകുന്ന ശബ്ദം കേട്ടു. പിന്നെ ഡേവീസ് ഹൃദയാഘാതം മൂലം മരിച്ചു കിടന്നത് ഞാൻ നേരിട്ടു കണ്ടതാണല്ലോ. ആ മരണവും ഇച്ചായന്‍റെ മരണവും തമ്മിൽ കാര്യമായ സാമ്യമുള്ള പോലെ തോന്നി. കഴുത്തിൽ ബലമായി അമർത്തിപ്പിടിച്ചപോലെ മുഖം ചുമന്നിരുന്നു. വായിൽ നിന്നും വെളുത്ത പതയും രക്തം കിനിഞ്ഞതിന്‍റെ പാടുകളും. മുഖം എവിടെയോ ശക്തിയായി ഇടിച്ച പോലെ നെറ്റിയിൽ വലിയൊരു മുഴയും കണ്ടു. ഹൃദയാഘാതത്തിന്‍റെ ലക്ഷണങ്ങൾ ഓരോ മനുഷ്യനിലും വ്യത്യസ്തമായിരിക്കുമോ? അറിയില്ല!

ഇച്ചായന്‍റെ മരണശേഷം ഞാൻ ഒരു പോള കണ്ണടച്ചിട്ടില്ല. നേരെ ഒന്നുറങ്ങാൻ കഴിഞ്ഞിട്ടില്ല ഇമയൊന്നടച്ചാൽ ആ കുഴഞ്ഞു കിടക്കുന്ന രംഗമാണ് മനസ്സിൽ. എന്തായാലും എന്‍റെ ഉൾമനസ്സ് പറയുന്നു, ഇച്ചായൻ സാധാരണ പോലെ മരിച്ചതല്ലെന്ന്! ഒരുറുമ്പിനെ പോലും നോവിക്കാത്ത, ദൈവഭയമുള്ള എന്‍റെ ഇച്ചായനെ കൊന്നിട്ട് ആർക്കെന്ത് നേടാനാണ്? എന്‍റെ ഇച്ചായനെ ഇല്ലാതാക്കിയതാരെന്ന് എനിക്കറിയണ്ടേ? നിങ്ങൾ തന്നെ പറയൂ. എനിക്കതറിഞ്ഞേ തീരൂ. ഇന്ത്യാ മഹാരാജ്യം മുഴുവൻ അലഞ്ഞ ശേഷം സമാധാനമായി ശിഷ്ടകാലം ജീവിക്കാനാഗ്രഹിച്ച് വന്നതാണ് ഞങ്ങൾ. ഇത്ര വേഗം എല്ലാം തീരുമെന്ന്… അവർ വേപഥുവോടെ പറഞ്ഞു നിർത്തി.

അറിഞ്ഞിട്ട് എന്തു ചെയ്യും എന്ന് ഞാവനരോട് ചോദിച്ചില്ല. എനിക്കതറിയേണ്ട കാര്യവുമില്ല. എന്നെ ഏൽപ്പിച്ച പണി, കൊലപാതകമെങ്കിൽ കൊലപാതകിയാരെന്ന് പറഞ്ഞു കൊടുക്കുക. അതല്ലെങ്കിൽ സ്വഭാവിക മരണമെന്ന് വിധിയെഴുതുക. അതറിഞ്ഞിട്ട് അവരുടെ തറവാടിന്‍റെ അന്തസ്സിനും ആഭിജാത്യത്തിനുസരിച്ച് എന്തു വേണമെങ്കിലും ചെയ്തുകൊള്ളട്ടെ.

“എല്ലാം അവസാനിച്ചു എന്നൊന്നും ചിന്തിക്കരുത്. ജീവിതത്തിൽ എല്ലാവരും ഇത്തരം മനോവേദനയിലൂടെയും പരീക്ഷണങ്ങളിലൂടെയും കടന്നു പോകേണ്ടവരാണ്. ഇത്തരം പരീക്ഷണഘട്ടങ്ങളെ ഉൾബലം കൊണ്ട് അതിജീവിച്ച് മുന്നോട്ടു പോകുക. അതേ മാർഗമുള്ളൂ.” ഇടറിയ ശബ്ദത്തോടെ ഞാൻ പറഞ്ഞു.

അല്പനേരം കഴിഞ്ഞ് അവരുടെ ശാന്തത കൈവന്ന മുഖഭാവം കണ്ട് ചോദിച്ചു. “ശരി. താങ്കളുടെ തൃശൂരിലെ കുടുംബ വിവരങ്ങൾ പറയാമോ?”

“പറയുന്നതിൽ വിരോധമൊന്നുമില്ല. എന്‍റപ്പനും അമ്മച്ചിയും ബാങ്ക് ജോലിക്കാരായിരുന്നു. അപ്പൻ കാത്തലിക്ക് സിറിയൻ ബാങ്കിൽ മാനേജരായി റിട്ടയർ ചെയ്തതാണ്‌. എനിക്ക് ഒരാങ്ങളയും ഒരു അനുജത്തിയും. അവർ ദൈവവിളി കേട്ട് മഠത്തിൽ ചേർന്നു. അനിയൻ ബാങ്ക് ജോലിക്കാരനാണ്. തറവാട്ടിലിപ്പൊ അനിയന്‍റെ കുടുംബവും അമ്മച്ചിയും ആണുള്ളത്.”

“ശരി.” നിങ്ങളുടെ സംശയങ്ങൾക്ക് തെളിവുകളോടെ തന്നെ പരിഹാരം കാണാൻ എന്നാലാവും വിധം ഞാൻ ശ്രമിക്കാം.”

ഞാനുടനെ അവരുടെ വിലാസവും ഇമെയിൽ അഡ്രസ്സും എഴുതി വാങ്ങി. മിസിസ് മാർഗരറ്റ് മേരി ജോൺ, w/o late. ജോൺ എലവുത്തിങ്കൽ, എലവുത്തിങ്കൽ ഹൗസ്, ബീച്ച് റോഡ്. എന്‍റെ സ്ഥാപനത്തിന്‍റെ നിബന്ധനകൾ ഇമെയിൽ ചെയ്യേണ്ടതുണ്ട്. പിന്നെ അവരുടെ വീടൊന്ന് സന്ദർശിക്കണം.

അവരെ ആശ്വസിപ്പിച്ച് യാത്രയാക്കിയ ശേഷം ഓഫീസിലേക്ക് പോകാൻ റോഡ് മുറിച്ച് കടക്കവേ ഒരു ന്യൂജനറേഷൻ ബൈക്ക് തൊട്ടു തൊട്ടില്ലെന്ന മട്ടിൽ മുന്നിലൂടെ പാഞ്ഞ് കടന്നു പോയി. അതെക്കുറിച്ച് ഏറെ ചിന്തിക്കാൻ നിൽക്കാതെ ഓഫീസിലെത്തി.

കടിഞ്ഞാണില്ലാത്ത കുതിരയെപോലെ പായുന്ന ചിന്തകളുമായി ഇരിക്കുമ്പോൾ, ഞാൻ ഓഫീസെത്താൻ കാത്തു നിന്നാലെന്ന പോലെ വെളുത്തമഴ കനത്തു പിടിച്ചു. അത്ര നേരം ഉള്ളിലൊതുക്കിയ വ്യഥ പെയ്തു തീർത്ത് മഴമേഘങ്ങൾ ആശ്വാസം നേടിയ പോലെ തോന്നി.

Novel: സമുദ്രമുഖം ഭാഗം- 2

ആ വേർപിരിയലിന്‍റെ വിഷാദത്തിൽ നോവു തിടം വച്ച ഓർമ്മകളുടെ കുത്തൊഴുക്കിൽ രണ്ടു ദിവസം അങ്ങുപൊയ്പോയി. താത്ക്കാലികമായ നഷ്ടപ്പെടലുകൾ ജീവിതത്തിന്‍റെ ഭാഗമാണ്. അതിനോട് സമരസപ്പെടുകയേ മാർഗ്ഗമുള്ളൂ. എന്നിരുന്നാലും അത് ശാശ്വതമല്ല. എന്‍റെ ആഗ്രഹങ്ങൾ ഒരു നാൾ പൂവണിയും എന്ന വിശ്വാസമുണ്ട്. ആ വിശ്വാസത്തിന്‍റെ അടിത്തറ എപ്പൊഴോ ട്രീസയുരുവിട്ട വാക്കുകൾ തന്നെയാണ്. ആ വാക്കുകളെ ഞാനേറെ വിശ്വസിക്കുന്നു. വിലമതിക്കുന്നു.

ജീവിതം അനസ്യൂതമായ ഒരുപ്രവാഹമാണ്. കല്ലിലും മുള്ളിലും തട്ടിയൊഴുകുന്ന തെളിനീരുറവ പോലെ. കടലിൽ ചെന്നു വിലയിച്ചുചേരും വരെ നീരൊഴുക്കിന് മുന്നോട്ടു പോയേ ഒക്കൂ. അതിനാൽ മുന്നോട്ടുള്ള യാത്രക്കായി തികച്ചും പ്രായോഗികമായിത്തന്നെ തീരുമാനമെടുത്തു. ജീവിതം പുഴ പോലെ ചലനാത്മകമായാലേ, പ്രവർത്തനനിരതമായാലേ വേർപിരിയലിന്‍റെ വ്യഥ മനസിനെ അലട്ടാതിരിക്കു.

ഉത്സാഹം വീണ്ടെടുത്ത് അതിനടുത്ത ദിവസം തന്നെ പഴയ സ്നാക്സ് ഷോപ്പിലെത്തി. അവിടുത്തെ പുരാതന അവശേഷിപ്പുകൾ എടുത്തു മാറ്റി. തുടർന്ന് താഴത്തെ വർക്‌ഷോപ്പി ലെ പണിക്കാരനും പരിചയക്കാരനുമായ ബംഗാളി, അധികാരിയെ വിളിപ്പിച്ച് ഓഫീസ് മുഴുവൻ വൃത്തിയാക്കി. ആ വൃത്തിയാക്കലിനിടയിൽ ലഭിച്ച വിസ്മയിപ്പിച്ച ചില പഴയ വസ്തുക്കൾ എല്ലാം തുടച്ച് കണ്ണാടി അലമാരയിലേക്കു മാറ്റി.

അവിടെ ഒരു മൂലയിൽ കൂട്ടിയിട്ടിരുന്ന പുസ്തകകൂനക്കുള്ളിൽ നിന്നും ലഭിച്ച ഒരു പുരാതനമായ കൊച്ചു ടൈപ്പ്റൈറ്റർ. അതിൽ രേഖപ്പെടുത്തിയ വർഷം കണ്ടപ്പോൾ വിസ്മയിച്ചു പോയി. 1924! ചില്ലറ അറ്റകുറ്റപ്പണികൾ ആ മെഷീനിൽ നടത്തി പ്രവർത്തനക്ഷമമാക്കി. തലമുറകൾ കൈമാറി ആരുടെയൊക്കേയോ ജീവിതത്തെ മാറ്റിമറിച്ച അക്ഷരങ്ങളുടെ പദതാളം ശ്രവിച്ച ടൈപ്പ്റൈറ്റർ ഒന്നാന്തരമായി പ്രവർത്തിക്കുന്നുണ്ട്. പഴയ നിർമിതിയുടെ മികവ്! കറന്‍റില്ലാത്തപ്പോൾ അത്യാവശ്യം ഉപയോഗിക്കാം.

അങ്ങനെ ഓഫീസിനു വേണ്ട അത്യവശ്യം സാമഗ്രികളെല്ലാം സജ്ജീകരിച്ചു. വീട്ടിൽ ഉപയോഗിച്ചിരുന്ന ലാപ്ടോപ്പും അവിടെ കൊണ്ടു വച്ചു. പൊതുവെ എല്ലാം സമാധാന പൂർണ്ണമായിരുന്നു.

അടുത്തൊന്നും ബേക്കു ചെയ്യുന്ന സ്ഥാപനങ്ങൾ ഇല്ല എന്നറിയാം എന്നിട്ടും ചിലപ്പോഴൊക്കെ ത്രിസന്ധ്യ നേരമാകുമ്പോൾ പതുപതുത്ത കേക്കിന്‍റെ സ്വാദിഷ്ഠമായ ഗന്ധം അവിടെങ്ങും പ്രസരിക്കുമായിരുന്നു. സ്കൂൾപഠന കാലത്ത് ഇവിടെ വരുമ്പോൾ ആസ്വദിച്ചിരുന്ന അതേ ഗന്ധം. ആ ഗന്ധത്തിന്‍റെ പ്രഭവസ്ഥലം പരിസരങ്ങളിൽ അന്വേഷിച്ചെങ്കിലും സമീപ പ്രദേശങ്ങളിലൊന്നും കേക്കു ബേക്കു ചെയ്യുന്ന സ്ഥലങ്ങളൊന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അതൊരു പ്രഹേളികയായിത്തന്നെ തുടരുന്നു.

രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് കുറെ അലയേണ്ടി വന്നു. അല്പം കഷ്ടപെട്ടിട്ടാണെങ്കിലും അങ്ങിനെ ഒരു മേൽവിലാസമായി. അലെർട് ഡിറ്റക്റ്റീവ്ഏജൻസി.

നമ്മുടെ സേവനങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാപകമായ രീതിയിൽ പരസ്യം ചെയ്തു. എനിക്ക് നിരാശ നൽകി അതു യാതൊരു ഗുണവും ചെയ്തില്ല. വൻ ഗ്രൂപ്പുകളിലെ ഒരാൾ പോലും എന്നെ ഒരാവശ്യവുമായി ബന്ധപ്പെട്ടില്ല. പ്രതീക്ഷ കൈവിടാതെ മുൻനിര പത്രത്തിലെ ചരമ കോളങ്ങൾക്കു താഴെ ഒരു ചെറിയ പരസ്യം നല്കി.

പരസ്യം നല്കിയ ദിവസം ഉച്ചയോടെ ഒരു പെൺകുട്ടി വിളിച്ചു. അവളുടെ ആവശ്യമെന്തെന്നാൽ അവളുടെ കാമുകനെക്കുറിച്ചുള്ള ചില വിവരങ്ങൾ കണ്ടുപിടിച്ചു കൊടുക്കാൻ കഴിയുമോ എന്നതായിരുന്നു. ചെറിയ ഒരു നിരാശ തോന്നിയെങ്കിലും ആദ്യമായി വന്ന ടാസ്ക് ആയതിനാൽ ഏറ്റെടുത്തു.

ഗബ്രിയുടെ അപ്പൻ വല്ലപ്പോഴും കേക്കിന്‍റെ വലിയ ഓർഡറുകൾ എടുക്കുമായിരുന്നു. കേക്കു എത്തിച്ചു നല്കാനായി ഒരു വാഹനവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഗബ്രി എന്നെ ഏൽപ്പിച്ചു പോയ ആ വാഹനത്തിൽ ഒരാഴ്ച കറങ്ങി. അത്യാവശ്യം സുഹൃദ്ബന്ധങ്ങൾ ഉപയോഗിച്ചു. കാമുകനെക്കുറിച്ച് പെൺകുട്ടി അറിയാനാഗ്രഹിച്ച എല്ലാ വിവരങ്ങളും പലരിൽ നിന്നും ശേഖരിച്ച് അവൾക്കു നല്കി. തീർത്തും സത്യസന്ധമായിത്തന്നെ. ആ വിവരങ്ങൾക്കനുസരിച്ച് കുട്ടി വേണ്ടതു ചെയ്തു.

ഏതായാലും ആ കുട്ടിയെ ഒരു വലിയ ആപത്തിൽനിന്നും രക്ഷപ്പെടുത്താനായതിൽ മനസ്സിനു വളരെ ചാരിതാർത്ഥ്യം തോന്നി. ആദ്യ ടാസ്ക്ക് നല്കിയ ആത്മവിശ്വാസം പതുക്കെ ആറിത്തണുക്കാൻ തുടങ്ങി. രണ്ടു മൂന്നാഴ്ചയായി ആരും തന്നെ വിളിക്കുന്നില്ല. ബീച്ച് റോഡിൽ കടലിനഭിമുഖമായി കിടക്കുന്ന പൂക്കളുടെ മാതൃകകൾ ആലേഖനം ചെയ്ത ഇരുമ്പു കസേരയിലിരുന്ന് കപ്പലണ്ടി കൊറിച്ചും, ഡച്ച് പോർച്ചുഗീസ് വിഭവങ്ങൾ ലഭിക്കുന്ന റസ്റ്ററന്‍റിലിരുന്നും കുറ്റകൃത്യങ്ങൾ തെളിയിക്കുന്ന പുസ്തകങ്ങൾ വായിച്ചും സമയം പോക്കേണ്ട അവസ്ഥയായി. അങ്ങനെയിരിക്കെയാണ് ഒരു ഫോൺ കോൾ.

ട്രൂ കാളറിലൂടെ ആരുടെതെന്ന് മനസ്സിലായി. ഒരു മാർഗരറ്റ് മേരി ജോൺ. അവർക്ക് എന്നെ നേരിട്ട് കണ്ടു സംസാരിക്കുവാൻ ആഗ്രഹമുണ്ടെത്ര. തെല്ലിട പരിഭ്രമിച്ചെങ്കിലും കുലീനതയും അന്തസ്സും അവരുടെ സംസാരത്തിൽ നിന്നും വ്യക്തമായതിനാൽ കൂടിക്കാഴ്ചക്ക് ക്ഷണിച്ചു. ഏതായാലും മുഖാമുഖത്തിന് ഓഫീസ് അന്തരീക്ഷം ഞാൻ ആഗ്രഹിച്ചില്ല. ഓഫീസിന് എതിർ വശത്തുള്ള ഡച്ച് പോർച്ചുഗീസ് വിഭവങ്ങൾ ലഭിക്കുന്ന എസി റസ്റ്റോറന്‍റ് ശാന്തമായി സംസാരിക്കാൻ പറ്റിയ നല്ലൊരിടമാണെന്നു തോന്നി. വലിയ ആൾത്തിരക്കില്ലാത്ത സ്വസ്ഥമായ സ്ഥലം.

സ്ഥലവും തീയതിയും പറഞ്ഞുറപ്പിക്കുമ്പോൾ ഈ സ്ഥാപനത്തെപ്പറ്റി എങ്ങനെയാണ് മനസ്സിലാക്കിയതെന്ന് ചോദിച്ചു. ഒരു വേണ്ടപ്പെട്ട സുഹൃത്തു പറഞ്ഞു, ഒപ്പം പത്രത്തിൽ പരസ്യവും കണ്ടെന്ന് അവർ മറുപടി പറഞ്ഞു ഫോൺ കട്ടു ചെയ്തു.

ആകാംക്ഷയായും ആശങ്കയും മൂടിനിന്ന ഒരു ദിവസത്തിനു ശേഷം, മാർഗരറ്റ് മേരി ജോണുമൊത്തുള്ള കൂടിക്കാഴ്ച പറഞ്ഞുറപ്പിച്ച ആ ദിവസം. അന്നു രാവിലെ മുതൽ ഇരുണ്ടു തൂങ്ങിയ ഒരന്തരീക്ഷം. മാനത്ത് നിറയെ പെയ്തുതോരാൻ വെമ്പിനിൽക്കുന്ന ഇരുണ്ട മഴമേഘങ്ങൾ. ഓഫീസിനു മുന്നിലെ ബാൽക്കണിയിൽ നിന്നു നോക്കിയപ്പോൾ തെരുവിലും വലിയ ആൾത്തിരക്കില്ല. പൊടുന്നനെ പൊടിഞ്ഞ ചില്ലു പോലെ നേർത്ത മഴ പെയ്തു തുടങ്ങി. അതുകൊണ്ടുതന്നെ കനത്ത മഴ പ്രതീക്ഷിച്ചു പറഞ്ഞതിലും നേരത്തെ ഞാൻ ഡച്ച് റസ്റ്റോറന്‍റിലെത്തി. ആവിയിൽ വേവിച്ച ഒരു ചൂട് പ്ലേറ്റ് മൊമോസിനും ചുവന്ന ഗ്രേവിക്കുമൊപ്പം ഇരിപ്പുറപ്പിച്ചു.

സമയം ഒച്ചിനെ പോലെ ഇഴഞ്ഞു നീങ്ങി. ഒരു പ്ലേറ്റ് കഴിച്ചു തീർത്ത് അടുത്ത പ്ലേറ്റ് മോമോസ് കൂടെ അല്പാല്പമായി എടുത്തു പതുക്കെ കഴിച്ചു തീരാറായപ്പോഴാണ് അവരുടെ സന്ദേശമെത്തിയത്. ഞാനിരിക്കുന്നിടത്തെ വിശദാംശങ്ങൾ മെസേജയച്ച് ഒരഞ്ചു മിനിറ്റിനകം അവരെത്തി.

മാർഗരറ്റ് മേരീ ജോൺ!

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें