റിസർവ്വ് ചെയ്ത സീറ്റിനരികിൽ അയാൾ വന്നിരുന്നപ്പോഴാണ് മയക്കത്തിലായിരുന്ന ജാനകി ഉണർന്നത്. ചെന്നൈയിൽ നിന്ന് ബസ്സ് പുറപ്പെട്ടിട്ട് ഇപ്പോൾ ഏതാണ്ട് രണ്ടു മണിക്കൂറിലധികം ആയി. ബാഗ് എടുത്തു ഒതുക്കി വയ്ക്കുന്നതിനിടയിൽ അടുത്തു വന്നിരുന്ന ആളുടെ മുഖം ജാനകി ശ്രദ്ധിച്ചു. നല്ല പരിചയമുള്ള രൂപം. എവിടെയോ കണ്ട് മറന്നതു പോലെ. മങ്ങിയ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും. ജാനകിക്ക് അയാളുടെ മുഖം വ്യക്‌തമായി കാണാമായിരുന്നു. കുറച്ചു സമയമെടുത്തെങ്കിലും അവളുടെ ഓർമ്മകളിൽ ആ മുഖം തെളിഞ്ഞു വന്നു…

മനു നാരായണൻ, വർഷങ്ങൾക്കു മുമ്പ് ജാനകിയുടെ വീട്ടുകാർ മാട്രിമോണിയൽ സൈറ്റിൽ നോക്കി മാച്ചിംഗ് കണ്ടുപിടിച്ചതിൽ അവസാനത്തെയാൾ. ഫോണിലും, ഇൻറന്‍റർനെറ്റിലും എത്രയോ തവണ സംസാരിച്ചിരിക്കുന്നു. ഒരിക്കൽ നേരിട്ട് കണ്ടിട്ടുമുണ്ട്. അതൊക്കെ കഴിഞ്ഞ് ഇപ്പോൾ പത്തുവർഷത്തിലേറെയായി. ജാനകി പക്ഷേ ഈ സന്ദർഭത്തെ എങ്ങനെ കൈാര്യം ചെയ്യുമെന്നാലോചിച്ച് വല്ലാതെ അസ്വസ്ഥയായി. അയാൾ തന്നെ തിരിച്ചറിയുമോ എന്ന് ജാനകി ചിന്തിച്ചു കൊണ്ടിരുന്നു.

മാട്രിമോണിയൽ സൈറ്റുകൾ പലതും തെരഞ്ഞതിനു ശേഷമാണ് ഒരുപാട് ആളുകൾക്കിടയിൽ നിന്ന് അന്ന് മനു നാരായണന്‍റെ പ്രൊഫൈൽ തെരഞ്ഞെടുത്തത്. അന്ന് പക്ഷേ ആ വിവാഹാലോചന മുന്നോട്ടു പോയില്ല. ഒരുപാട് കാര്യങ്ങളിൽ സാമ്യതകളുണ്ടായിരുന്നെങ്കിലും മനു നാരായണനുമായി സംസാരിച്ച് ആ ബന്ധം മുന്നോട്ടു കൊണ്ടു പോകാൻ എന്തു കൊണ്ടോ സാധിച്ചില്ല. ഇതിനു മുമ്പ് പല വ്യക്‌തികളുമായും ഇതേ പ്രശ്നം ജാനകി നേരിട്ടിരുന്നു.

മനു നാരായണനുമായി അതേ പ്രശ്നം വന്നപ്പോഴാണ് ഇത് ഏതെങ്കിലും ഒരാളുമായി വന്ന കുഴപ്പമല്ല എന്ന് മനസ്സിലായത്. അതിനു ശേഷമാണ് അറേഞ്ച് മ്യാരേജ് എന്ന കൺസെപ്റ്റ് തന്നെ ജാനകി മറന്നു തുടങ്ങിയത്.

“ഒരുപാട് പേർക്ക് അറേഞ്ച് മ്യാരേജ് എന്ന ഓപ്ഷൻ നടക്കുമായിരിക്കും. പക്ഷേ എനിക്കത് ചേരില്ല അമ്മ…”

ജാനകി അമ്മയോടത് പറഞ്ഞ് അവസാനിപ്പിച്ചു. പിന്നീട് ആ വീട്ടിൽ വിവാഹത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. വോൾവോ ബസ്സിലെ ടിക്കറ്റിൽ സ്നാക്സും ഉൾപ്പെടുത്തിയിരുന്നു. കണ്ടക്ടർ എല്ലാ സീറ്റിലും സ്നാക്സും മറ്റും വിതരണം ചെയ്യാൻ തുടങ്ങി. ജാനകി ഒട്ടും കംഫർട്ടില്ലാതെയാണ് സീറ്റിൽ ഇരുന്നത്. കണ്ടക്ടർക്ക് സ്നാക്സ് വിതരണം ചെയ്യുന്നതിനിടയിൽ ഇടയ്ക്ക് ബാലൻസ് തെറ്റുന്നുണ്ടായിരുന്നു. മനു അയാളെ സഹായിക്കുന്നതിനു വേണ്ടി ഒരു കൈത്താങ്ങ് കൊടുത്തു. ഒന്നു ചിരിച്ച് നന്ദി പറഞ്ഞ ശേഷം സ്നാക്സ് പ്ലേയ്റ്റ് തൊട്ടടുത്തിരിക്കുന്ന ആൾക്ക് കൊടുക്കുമോ എന്ന് കണ്ടക്ടർ മനുവിനോട് ചോദിച്ചു.

“അതിനെന്താ…”

മനു നാരായൺ മറുപടിയായി പറഞ്ഞു കഴിഞ്ഞ് തെർമോക്കോൾ പ്ലേയ്റ്റ് ജാനകിക്കായി കൈമാറി. മനു തന്നെ ശ്രദ്ധിക്കാതിരിക്കാൻ വേണ്ടി കണ്ണുകൾ താഴ്ത്തിയാണ് ജാനകി പ്ലേയ്റ്റ് വാങ്ങിയത്. തന്നെ മനു ശ്രദ്ധിക്കുന്നുണ്ടോ അതോ താൻ വെറുതെ ആലോചിച്ചു കൂട്ടുന്നതാണോ എന്ന് കൂടി ജാനകി ചിന്തിക്കാതിരുന്നില്ല. മനു തനിക്കു കിട്ടിയ സ്നാക്സ് കഴിക്കുകയാണ്. ജാനകിയും അത് തുടർന്നു.

ഇടയ്ക്കെപ്പോഴോ പതിഞ്ഞ ശബ്ദത്തിൽ “നമ്മൾ ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ, ഒരു പരിചയം പോലെ തോന്നുന്നു” സ്നാക്സ് കഴിച്ചു കൊണ്ടു തന്നെ മുഖം തിരിച്ച് മനു ചോദിച്ചു. ജാനകിക്ക് തന്‍റെ ഹൃദയം വേഗത്തിലിടിക്കുന്ന പോലെ തോന്നി. മനു തന്നെ ഓർത്തെടുക്കുന്നുണ്ടോ. ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം.

“ഇയാളെവിടെയോ…” ഒന്നു നിർത്തിയതിനു ശേഷം ആലോചിച്ച്” ജാനകി രാമൻ അല്ലേ” മനു പെട്ടെന്നു തന്നെ പറഞ്ഞു.

ജാനകി തന്‍റെ കണ്ണുകൾ ഒന്നു വെട്ടിച്ച ശേഷം മനുവിനെ മനസ്സിലാകാത്ത പോലെ ഇരുന്നു.

“എന്നെ ഓർക്കുന്നില്ലേ, ഞാൻ മനു നാരായണൻ. 2005 ൽ ഒരു വിവാഹാലോചനയുമായി ബന്ധപ്പെട്ട് നമ്മൾ തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു.” ഇതു പറഞ്ഞ ശേഷം മനു ഒരു സർപ്രൈസ് വന്നതു പോലെ കുലുങ്ങി ചിരിച്ചു.

ജാനകി ഓർത്തെടുക്കുന്ന പോലെ…

“അതെ, ശരിയാണ് ഇപ്പോളോർക്കുന്നു. ഞാനൊരിക്കലും കരുതിയില്ല നമ്മളിങ്ങനെ വീണ്ടും കാണുമെന്ന്… ഇപ്പോൾ എവിടെ പോകുന്നു?”

മനു അയാളുടെ മകനെ ഊട്ടിയിലെ ബോർഡിംഗ് സ്കൂളിൽ നിന്നും വെക്കേഷന് കൊണ്ടുവരാൻ പോവുകയാണെന്ന് മറുപടിയായി പറഞ്ഞു.

“എന്‍റെ മകളും അവിടെ ബോർഡിംഗിലാണ് പഠിക്കുന്നത്. ഞാൻ അവളെ തിരിച്ച് കൊണ്ട് വരാൻ പോവുകയാണ്.” ജാനകി കുറച്ചു കൂടി കംഫർട്ടായി എന്ന പോലെ സംസാരിച്ചു.

“ഏത് സ്റ്റാൻഡേർഡിലാണ് മോള് പഠിക്കുന്നത്. ഏതാ സ്ക്കൂൾ?” മനു വിശദമായി അറിയാനെന്ന ഭാവത്തിൽ ചോദിച്ചു.

“അവളിപ്പോ ഏഴാം സ്റ്റാൻഡേർഡിലായി. ഗുഡ് ഷെപ്പേർഡിലാണ്. മകനെത്രയിലാ, ഏത് സ്ക്കൂളിലാ പഠിക്കുന്നത്?” “ലോറൻസില് ഏഴാം സ്റ്റാൻഡേർഡിൽ തന്നെ” അയാൾ വളരെ സ്വഭാവികമെന്നോണം മറുപടി പറഞ്ഞു.

“അതുശരി” ഇതു പറഞ്ഞു കൊണ്ട് ജാനകി മന്ദഹസിച്ചു. ഇനിയെന്താണ് പറയേണ്ടത് എന്നതിനെക്കുറിച്ച് അവൾക്കൊരു എത്തും പിടിയും കിട്ടിയിരുന്നില്ല. വളരെ ക്യാഷ്വലായി ചില കാര്യങ്ങൾ തുടർന്ന് പറഞ്ഞ് കൊണ്ട് നിലവിലെ മൂകതയിൽ നിന്നും മോചനം തേടി. ഊട്ടിയിലെ ബോർഡിംഗ് സ്കൂളുകളെക്കുറിച്ചും, അവിടത്തെ സൗകര്യങ്ങളെ പറ്റിയും കാലാവസ്ഥയെക്കുറിച്ചും സിലബസിന്‍റെ രീതികളെക്കുറിച്ചും അവർ സംസാരിച്ചു.

ബസ്സ് കുറച്ചു നീങ്ങിയതിനു ശേഷം കണ്ടക്ടർ ഒരു പതിനഞ്ച് മിനിറ്റ് വഴിയിൽ നിർത്തുന്നുണ്ടെന്ന അറിയിപ്പുമായി വന്നു. യാത്രക്കാരിൽ ചിലർ ടോയ്‍ലെറ്റിൽ പോകുവാനായി ഇറങ്ങി. ജാനകിയും മനുവും പുറത്തിറങ്ങി തൊട്ടടുത്ത പെട്ടിക്കടയിൽ നിന്നും ചൂടുള്ള ചായ പറഞ്ഞു.

“ഹസ്ബെന്‍റ് എന്തു ചെയ്യുന്നു.” മനുവിന്‍റെ ഈ ചോദ്യം ജാനകി പ്രതീക്ഷിച്ചതാണ്. അവൾ ചായയെടുത്ത് കുടിച്ച ശേഷം പറഞ്ഞു.

“ഞാൻ കല്യാണം കഴിച്ചിട്ടില്ല. എന്‍റെ മകൾ താരയെ ഒരു വയസ്സുള്ളപ്പോൾ ദത്തെടുത്തതാണ്.” മനു തീരെ പ്രതീക്ഷിക്കാത്ത ഒന്ന് കേട്ട പോലെയാണ് ജാനകി പറഞ്ഞത് ശ്രവിച്ചത്.

“അല്ല, അപ്പോൾ ജാനകി ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. ഒരു കുട്ടിയെ ദത്തെടുത്ത് വളർത്തുന്നു. ജാനകിയോട് ഇപ്പോൾ ബഹുമാനവും ആദരവുമൊക്കെ തോന്നുന്നുണ്ട്.” മനുവിന് ഒരു നല്ല കാര്യം കേട്ടതു പോലെ ജാനകിയ്ക്ക് തോന്നി. മനോഹരമായ ചിരി അതിനു പകരമായി നൽകി.

“മിസിസ് നാരായണൻ എന്തു ചെയ്യുന്നു.”

“അമ്മ…?” ഒരിക്കൽ മനുവിന്‍റെ അമ്മയുമായി ഫോണിൽ സംസാരിച്ചതിന്‍റെ ഓർമ്മയിലാണോ ജാനകി ചോദിക്കുന്നതെന്ന ഭാവത്തിൽ അയാൾ സംശയത്തോടെ…

“അല്ല… ഞാനുദ്ദേശിച്ചത് ഭാര്യയെക്കുറിച്ചാണ്.” ജാനകി ഒന്നു കൂടി വ്യക്‌തമാക്കി.

“ഓഹോ” മനു ചെറിയൊരു മൗനത്തിനു ശേഷം ചായഗ്ലാസ് കുടിച്ചത് കടയിലെ തട്ടിലേക്ക് എടുത്തു വച്ചു.

“എന്‍റെ ഭാര്യ മരിച്ചിട്ട് ഇപ്പോൾ നാലുവർഷമായി” അവർക്കിടയിലെ ചെറിയൊരു മൗനത്തിനു ശേഷം ജാനകി ചോദിച്ചു.

“മനുവിന് ഓർമ്മയുണ്ടോ നമ്മൾ തമ്മിലുള്ള വിവാഹലോചന എന്തുകൊണ്ടാണ് മുന്നോട്ടു പോകാഞ്ഞതെന്ന്.”

“അന്ന് നമ്മുടെ വിവാഹം കുറച്ചു കൂടി നീട്ടിവയ്ക്കണമെന്ന് ജാനകി ആവശ്യപ്പെട്ടു എന്നാണ് എന്‍റെ ഓർമ്മ” വളരെ കൃത്യമെന്നോണം യാതൊരു സംശയവുമില്ലാതെയാണ് മനു അത് പറഞ്ഞത്.

“അങ്ങനെയല്ല. എനിക്ക് മനുവുമായി കൂടുതൽ സമയം ചെലവഴിക്കണം. പരസ്പരം മനസ്സിലാക്കണം. നമ്മുടെ താൽപര്യങ്ങൾ ഒരുമിച്ച് കൊണ്ടു പോകാൻ പറ്റുന്നതാണോ എന്ന് നോക്കണം. എനിക്കറിയാം മനു ഒരു നല്ല കുടുംബത്തിൽ നിന്നാണ് വരുന്നതെന്ന്. ഒരു ബാച്ചിലർ വിവാഹം ആലോചിക്കാൻ തുടങ്ങുമ്പോൾ വേണ്ട എല്ലാ ക്വാളിറ്റിയും മനുവിന്‍റെ പ്രപ്പോസലിൽ ഉണ്ടായിരുന്നു. പക്ഷേ മനുവെന്ന വ്യക്‌തിയെ മനസ്സിലാക്കാൻ എനിക്ക് സമയം വേണമായിരുന്നു. എനിക്കൊരു ലോംഗ് ടേം കമിറ്റ്മെന്‍റിലേക്ക് ഇറങ്ങും മുമ്പ് ആളെക്കുറിച്ച് വ്യക്‌തമായൊരു ധാരണ വേണമെന്ന് തന്നെയാണ് തോന്നിയിട്ടുള്ളത്. പക്ഷേ മനുവിന് അത് സാധ്യമായിരുന്നില്ല. എത്രയും വേഗം വിവാഹ തീയതി നിശ്ചയിക്കണമെന്നായിരുന്നു.

കല്യാണം കഴിച്ചതിനു ശേഷം എന്‍റെ രീതികൾ മനുവിന് ഇഷ്‌ടപ്പെടാതിരിക്കുകയും അതുവരെ ഉണ്ടായിരുന്ന നല്ല നിമിഷങ്ങളെല്ലാം പെട്ടെന്നൊരു ദിവസം ഇല്ലാതാകുകയും ചെയ്താൽ അതൊക്കെ സ്വയം വരുത്തി വച്ചതാണെന്ന രീതിയിൽ സമാധാനിക്കാനും എനിക്കാവില്ല. ഒരാളെ മനസ്സിലാക്കാതെ കല്യാണം കഴിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. വിവാഹ ജീവിതത്തിൽ ഒന്നും സ്‌ഥിരമല്ല, അതിങ്ങനെ മാറിക്കൊണ്ടിരിക്കും.”

മനു ജാനകി പറയുന്നത് തന്നെ ശ്രദ്ധിച്ചിരുന്നു. ഇനിയും ജാനകിയെന്തൊക്കെയോ പറയാൻ തുടങ്ങുന്ന എന്നതിനാൽ അത് തടസ്സപ്പെടുത്താതെ കേട്ടിരുന്നു.

“ജീവിതം ഇനി എങ്ങനെയൊക്കെ മാറിയാലും ഞാൻ ഒരാളെ മനസ്സിലാക്കിയതിനു ശേഷമാണല്ലോ വിവാഹത്തിന് തയ്യാറായത് എന്നുള്ള ബോധ്യം എനിക്കുണ്ടാകണം. ഒരാളുടെ സാമ്പത്തിക ചുറ്റുപാട് നല്ലതാണെന്നു കരുതി അയാളെക്കുറിച്ച് അറിയാതെ തികച്ചും ഒരപരിചിതമായി ജീവിച്ചു തുടങ്ങുവാൻ ഞാൻ തയ്യാറല്ല. എന്തായാലും മനുവിന്‍റെ അന്നത്തെ വിവാഹാലോചന മുന്നോട്ടു പോകാഞ്ഞത് പെട്ടെന്നു തന്നെ വിവാഹ തീയതി നിശ്ചയിക്കണം എന്നു പറഞ്ഞതു കൊണ്ടാണ്.” ജാനകി വ്യക്‌തമാക്കുന്നതു പോലെ പറഞ്ഞു.

“ശരി, ഓക്കെ” മനു എല്ലാം സമ്മതിക്കുന്ന പോലെ.

“മനുവിന് അറിയാമോ ഞാൻ പിന്നീട് അന്വേഷിച്ചപ്പോ കണ്ടെത്താൻ കഴിഞ്ഞത് എന്താണെന്ന്! ഇന്ത്യയിലെ അറേഞ്ച്ഡ് മാര്യേജുകളിൽ ഒന്നിലും പരസ്പരം മനസ്സിലാക്കാനുള്ള കാലയളവ് ലഭിക്കുന്നില്ല. നിയമം അനുസരിച്ചുള്ള കരാറൊപ്പിട്ട് ഭൂരിഭാഗം പേരും ജീവിതം തുടങ്ങുന്നു. ഇത് കാലാകാലങ്ങളായി നടക്കുന്നതാണ്. ഒരാളും അതിനെ എതിർത്തിട്ടില്ല. എന്നെപ്പോലുള്ള എത്രയോ ആളുകൾ ഇതിന് ഇരയാകുന്നു. എന്തായാലും അന്ന് മനുവിന്‍റെ ആലോചന മുടങ്ങിപ്പോയതിൽ പിന്നെ ഞാൻ വീട്ടിൽ എനിക്കു വേണ്ടി കല്യാണമാലോചിക്കുന്നത് നിർത്തുവാൻ പറഞ്ഞു. എനിക്കൊരിക്കലും പെട്ടെന്നൊരാളെ കണ്ണടച്ച് വിശ്വസിച്ച് ഒരു ജീവിതം തുടങ്ങാൻ സാധിക്കില്ല. ഞാൻ അതുകൊണ്ട് ഒരാളെ മനസ്സിലാക്കാതെ കല്യാണത്തിലേക്ക് കടക്കുന്നില്ല എന്ന് തീരുമാനിച്ചു.”

എല്ലാം കേട്ട ശേഷം സീറ്റിൽ നേരെയിരുന്നു. മനു തന്‍റെ മുഖം ചെറുതായൊന്നുയർത്തി. “ഇപ്പോളെന്തു തോന്നുന്നു” മനുവിന്‍റെ ചോദ്യം പെട്ടെന്നായിരുന്നു.

“അന്ന് മനു തയ്യാറായിരുന്നില്ല, ഇപ്പോൾ മനുവിന് കല്യാണ തീയതി നിശ്ചയിക്കാതെ പരസ്പരം മനസ്സിലാകുന്നത് വരെ ഒരുമിച്ച് ഇടപഴകാൻ സാധിക്കുമോ?” എന്നാൽ ഞാൻ തയ്യാറാണ്.

മനു ജാനകി ഇതു പറഞ്ഞതും വിശ്വസിക്കാനാവാത്ത പോലെ നോക്കി.

“ജാനകി നമ്മുടെ കുട്ടികളെപ്പറ്റി ആലോചിക്കൂ. നമ്മളങ്ങനെ കാണുന്നതും ഇടപഴകുന്നതും കുട്ടികളറിഞ്ഞാൽ അവരെന്തു വിചാരിക്കും. വിവാഹം നമ്മുടെ സമൂഹത്തിന്‍റെ മുമ്പിൽ ഒരു സാധ്യതയാണ്. വിവാഹത്തിനു ശേഷം പരസ്പരം മനസ്സിലാക്കാൻ ധാരാളം സമയമുണ്ടല്ലോ” ജാനകി ഇതു കേട്ടതും ചെറുതായി ചിരിച്ചു.

“മനു” ഒന്നു നീട്ടി വിളിക്കുന്നതു പോലെ പറഞ്ഞ്.

“അവിടെയാണ് പോയിന്‍റ്, എനിക്ക് വിവാഹ ശേഷം മനസ്സിലാക്കാൻ എടുക്കുന്ന ആ സമയം വരെ. അങ്ങനെ കാത്തിരുന്ന് ചെയ്യേണ്ടതായി തോന്നുന്നില്ല. പിന്നീട് അത് വലിയ കുഴപ്പങ്ങളുണ്ടാക്കും.”

മനുവും ചെറുതായി ചിരിക്കുന്നു.

“അപ്പോൾ ഇപ്പോഴും എന്നെ മനസ്സിലാക്കാൻ ജാനകിക്ക് താൽപര്യമുണ്ടോ? മനു എടുത്തു ചോദിച്ചു.

“പക്ഷേ മനുവിനിപ്പോഴും അങ്ങനെയൊരു റിലേഷനിൽ സമയം ചെലവഴിക്കാൻ കഴിയുന്നില്ല. അതൊരു സത്യമാണല്ലോ.” ജാനകി തന്‍റെ ഭാഗം വെളിപ്പെടുത്തി. ഈ സമയം ബസ്സിനകത്തെ അറിയിപ്പ് ശബ്ദം മുഴങ്ങി.

“എല്ലാവരും ശ്രദ്ധിക്കുക, ഊട്ടിയിലെ അവസാനത്തെ സ്റ്റോപ്പ് എത്തിച്ചേരുകയാണ്. ഈ ബസ്സിനോടൊപ്പം യാത്ര തെരഞ്ഞെടുത്ത എല്ലാവർക്കും നന്ദി.”

“നമുക്ക് ഇറങ്ങാൻ സമയമായി. വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം” ജാനകി മനുവിനെ ഹസ്തദാനം ചെയ്തു.

“ടേക്ക് കെയർ” ഇരുവരും പരസ്പരം പറഞ്ഞ് ബാഗുകളെടുത്ത് ബസ്സിനു പുറത്തേക്കിറങ്ങാൻ തുടങ്ങി. ബസ്സിൽ നിന്നിറങ്ങി ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഒരു ദീർഘനിശ്വാസമെടുത്തതിനു ശേഷം ജാനകി ടാക്‌സി സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു നീങ്ങി. മനു നാരായണൻ ആകാശത്തെ നോക്കി തന്‍റെ തൊണ്ടയിലെ ഇടർച്ച ശരിയാക്കി മറ്റൊരു ദിക്കിലേക്ക്….

और कहानियां पढ़ने के लिए क्लिक करें...