എംബിഎ കഴിഞ്ഞയുടനെ കാമ്പസ് സെലക്ഷൻ വഴി ബാംഗ്ലൂരിൽ ഒരു വൻകിട കമ്പനിയിൽ എനിക്ക് ജോലി കിട്ടി. താമസിക്കുന്നതിനായി സിറ്റിയിൽ തന്നെ അൽപം മുന്തിയ അപ്പാർട്ട്മെന്‍റ് വാടകയ്ക്കെടുത്തിരുന്നു. ജോലി കിട്ടിയതറിഞ്ഞതു മുതൽ അച്‌ഛനുമമ്മയും എനിക്കുവേണ്ടി പെണ്ണന്വേഷിച്ചു തുടങ്ങി. ഒടുവിൽ അന്വേഷണം ഒരു കേണലിന്‍റെ സുന്ദരിയായ മകളിലെത്തി ചേർന്നു. കുടുംബങ്ങൾ തമ്മിൽ നല്ല ചേർച്ച. കുഴപ്പമില്ലെന്ന് ഗ്രീൻ സിഗ്നൽ കിട്ടിയതോടെ വിവാഹ തീരുമാനത്തിനായി അച്‌ഛനും അമ്മയും എന്നെ നാട്ടിലേക്ക് വിളിപ്പിച്ചു. സിറ്റിയിലെ വലിയൊരു മാളിൽ വച്ച് ഞാനെന്‍റെ പ്രതിശ്രുത വധുവിനെ ആദ്യമായി കണ്ടു. ഒറ്റനോട്ടത്തിൽ അവളെന്‍റെ മനസ്സിൽ പച്ച കുത്തിയപോലെ പതിഞ്ഞിരുന്നു.

സുഹാനാ!!

ഞങ്ങളൊരുമിച്ച് ഒരു റസ്റ്റോറന്‍റിൽ കയറി പനീർ കട്‍ലറ്റും പനീർ ചില്ലിയും ചൂട് കോഫിയും ആസ്വദിച്ച് കഴിച്ചു. റസ്റ്റോറന്‍റിലെ അന്തരീക്ഷം സുഹാനയ്ക്ക് ഏറെയിഷ്‌ടമായി. ഞങ്ങൾ അവിടെയിരുന്ന് മനസ്സു തുറന്നു.

“ഞാനൊരു ഭക്ഷണപ്രിയനാണ്. പ്രത്യേകിച്ചും നോർത്തിന്ത്യൻ ഫുഡ് എനിക്ക് വീക്കനെസ്സാണ്” ഞാൻ സുഹാനയോട് പറഞ്ഞു.

“എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്.” അതുവരെ ഞാൻ പറയുന്നതിന് മാത്രം ചെറു വാക്കുകളിൽ മറുപടി പറഞ്ഞിരുന്ന സുഹാന അൽപം മടിയോടെ പറഞ്ഞു.

“ഷുവർ പറയൂ, ആരെയെങ്കിലും ഇഷ്‌ടപ്പെടുന്നുണ്ടോ? അഫയർ! മറ്റെന്തെങ്കിലും?” ഞാൻ ഒറ്റശ്വാസത്തിൽ ചോദിച്ചു. എന്‍റെ നെഞ്ചിടിപ്പ് വർദ്ധിച്ചു. അൽപനേരം കൊണ്ട് വെളുത്തു മെലിഞ്ഞ നാണം കുണുങ്ങിയായ ആ സുന്ദരിയെ ഞാൻ മനസ്സുകൊണ്ട് സ്വന്തമാക്കി കഴിഞ്ഞിരുന്നുവല്ലോ!

“എനിക്ക് കുക്കിംഗ് അറിയില്ല. ഒരു ചായയുണ്ടാക്കാൻ പോലുമറിയില്ല. വീട്ടിൽ പാചകം ചെയ്യാൻ കുക്കുണ്ട്” സുഹാന കുറ്റസമ്മതം നടത്തുംപോലെ തലകുനിച്ചു കൊണ്ട് പറഞ്ഞു. ഒരു പക്ഷേ എന്‍റെ പരിഭ്രമം കണ്ടിട്ടാകണം അവളുടെ മുഖത്ത് ഒരു പുഞ്ചിരി മിന്നി മറയുന്നത് ഞാൻ ശ്രദ്ധിച്ചു.

“നോ പ്രോബ്ലം. ഒരു കുക്കിനെ വയ്‌ക്കാം. അത് വലിയ കാര്യമല്ല.” അവളുടെ സൗന്ദര്യം അടുക്കളയിലെ ചൂടേറ്റ് മങ്ങലേൽക്കരുതെന്ന ചിന്തയിലും അവളെ നഷ്‌ടപ്പെടരുതെന്ന ധാരണയിലും ഞാൻ ഉടനടി മറുപടി പറഞ്ഞു.

എന്‍റെ ഓകെ റിപ്പോർട്ടിനെ തുടർന്ന് വിവാഹ തീയതി കുറിക്കപ്പെട്ടു. 30 ദിവസത്തിനുള്ളിൽ സുഹാന എന്‍റെ പ്രിയ പത്നി ഹൃദയേശ്വരി, ഹംറ്റി ശർമ്മ കി ദുൽഹനിയയായി മാറി. ഞങ്ങൾ മൈസൂറിലും കൂർഗിലും പോയി ഹണിമൂൺ ആഘോഷിച്ചു.

“കുക്കിനെ വച്ച ശേഷമേ ഞാൻ ബാംഗ്ലൂരിൽ വരൂ,” സുഹാന ഒരു നിബന്ധന മുന്നോട്ടു വച്ചു.

ഞാൻ ഓഫീസിലെ മുഴുവൻ കൂട്ടുകാരോടും വിവാഹ വിശേഷം ആവേശത്തോടെ വിളമ്പി. അവരിൽ രണ്ട് കൂട്ടുകാർ ഞാൻ താമസിക്കുന്ന അതേ കോംപ്ലക്സിൽ തന്നെയുള്ള അപ്പാർട്ടുമെന്‍റുകളിലായിരുന്നു താമസം. സെക്യൂരിറ്റി ഓഫീസിൽ ചെന്ന് വേഗം ഒരു കുക്കിനെ സംഘടിപ്പിച്ച് തരാനാവശ്യപ്പെട്ടു.

പിറ്റേ ദിവസം അതിരാവിലെ അടുക്കളക്കാരി ഹാജരായി. അവധി ദിവസമായതിനാൽ ഞാൻ പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. പുതിയ അടുക്കളക്കാരിയുടെ രംഗപ്രവേശം. ഞാൻ അടുക്കളക്കാരിയെ അടിമുടി വീക്ഷിച്ചു. മെലിഞ്ഞ് ഇരുണ്ട ഒരു ചെറുപ്പക്കാരി വലിയ കണ്ണുകൾ. മൊത്തത്തിൽ ഒരു സുന്ദരി. ചുളുങ്ങിയതാണെങ്കിലും നല്ല വൃത്തിയുള്ള സൽവാർ കമ്മീസായിരുന്നു അവളുടെ വേഷം.

“പാചകമൊക്കെ അറിയാമോ?” പൊടുന്നനെ ഗൗരവം നടിച്ചു കൊണ്ട് ഞാനവളെ നോക്കി.

“പാചകമറിയില്ലെങ്കിൽ 2 ഫ്ളാറ്റുകളിൽ ഞാനതിന് പോവുകയില്ലായിരുന്നല്ലോ സാർ?  അവളുടെ എടുത്തടിച്ചപ്പോലെയുള്ള മറുപടി കേട്ട് ഞാനൊന്ന് ഞെട്ടി പോയെങ്കിലും ആ ഞെട്ടൽ ഞാൻ പ്രകടിപ്പിച്ചില്ല.

“ആലു പൊറോട്ട ഉണ്ടാക്കാനറിയാമോ?”

“ബ്രേക്ക് ഫാസ്റ്റിന് 6 പൊറോട്ട, അല്ലെങ്കിൽ 12 പൂരിയും കറിയും ലഞ്ചിന് 10 ചപ്പാത്തിയും ഗ്രീന്‍പീസ് കറിയും അത്താഴത്തിന് 6 ചപ്പാത്തി കുറച്ച് ചോറ് പച്ചക്കറി കൊണ്ടുള്ള കറി, വഴുതനങ്ങ ഫ്രൈ ഉണ്ടാക്കും. ഞായറാഴ്ച ചിക്കൻ ബിരിയാണി, സലാഡ്. ചിക്കൻ ആണെങ്കിൽ ഞാൻ കുട്ടികൾക്കായി കുറച്ചു വീട്ടിലേക്ക് കൊണ്ടു പോകും. മാസം 7500 രൂപ തരണം. അടുക്കള ക്ലീൻ ചെയ്യുന്നതിന് വേറെയും. സമ്മതമാണെങ്കിൽ പറയാം. അല്ലെങ്കിൽ വേണ്ട.“ ഇരുനിറക്കാരി ഒറ്റശ്വാസത്തിൽ സ്വന്തം ഡിമാന്‍റുകൾ മുന്നോട്ട് വച്ചശേഷം പുറത്തേക്ക് പോകാനെന്ന മട്ടിൽ നിന്നു.

“കുഴപ്പമില്ല… സമ്മതമാണ്. അടുത്ത മാസം ഒന്നാം തീയതി മുതൽ വന്നോളൂ,“ ഇരുനിറക്കാരിയുടെ ആവശ്യങ്ങളെ ഒറ്റയടിക്ക് അംഗീകരിച്ചുകൊണ്ട് ഞാൻ ഒറ്റശ്വാസത്തിൽ മറുപടി പറഞ്ഞു. എനിക്ക് കിട്ടിയ അപൂർവ്വ രത്നം പോലെയായിരുന്നു ആ ഇരുനിറക്കാരി.

ഞാനുടൻ തന്നെ സുഹാനയെ ഫോൺ ചെയ്‌ത് ആ സന്തോഷവാർത്ത അറിയിച്ചു. ഫോണിൽ ആവേശത്തോടെ പാചകക്കാരിയെക്കുറിച്ച് ഒരു ചെറുവിവരണം നടത്തി.

“അവൾ സുന്ദരിയാണോ? എന്താ പേര്?” സുഹാനയുടെ ആദ്യം ചോദ്യം അതായിരുന്നു.

“ഫോട്ടോജനിക് ആണ്. നിന്നെപ്പോലെ വെളുത്തിട്ടല്ല… പേര് ഞാൻ ചോദിച്ചില്ല,” എന്തോ തെറ്റുപിണഞ്ഞതുപോലെ ഞാൻ അവളുടെ ചോദ്യത്തിന് മറുപടി പറഞ്ഞു.

“ഇരുനിറക്കാരിയിൽ സാറങ്ങ് മയങ്ങി വീണെന്ന് തോന്നുന്നു. എന്താ ഭാര്യയെ വേണ്ടാതായോ….” സുഹാന അൽപം കുസൃതി കലർന്ന ഗൗരവത്തോടെ എന്നെ കളിയാക്കി.

“പാചകം അറിയാത്തതിന്‍റെ നഷ്‌ടം സഹിച്ചേ പറ്റൂ,” ഞാനും വിട്ടു കൊടുത്തില്ല.

“ഞാൻ സദാ നിരീക്ഷിച്ചു കൊണ്ടിരിക്കും. റിട്ടയേഡ് കേണലിന്‍റെ മകളല്ലേ ഞാൻ. പെട്ടെന്ന് കുക്കിംഗ് പഠിച്ചിട്ട് ഇരുനിറക്കാരിയെ കോർട്ട് മാർഷൽ ചെയ്തു കളയും.” സുഹാന അപ്പോഴേക്കും രാജകുമാരിയിൽ നിന്നും വീട്ടുകാരിയായി മാറി.

ഇനി കാത്തിരിപ്പ് അസഹ്യമായിരിക്കുന്നു. മാസത്തിന്‍റെ അവസാന ദിവസം തന്നെ. സുഹാന നാട്ടിൽ നിന്നും ബാംഗ്ലൂരിലെത്തി. ഞാൻ ആ ആഴ്ച മുഴുവനും അവധിയെടുത്തു. പ്രിയപത്നിക്കായി… എയർപോർട്ടിൽ നിന്നും മടങ്ങും വഴി ഞങ്ങൾ കുറേ ഷോപ്പിംഗ് നടത്തി. അടുക്കളയിലേക്കായി കുറേ പാത്രങ്ങളും പലവ്യജ്ഞനങ്ങളും വാങ്ങി. കൂട്ടത്തിൽ സുഹാന തനിക്കും വേണ്ടിയും കുറേ സാധനങ്ങൾ വാങ്ങിയിരുന്നു. അന്നേ ദിവസം ഞങ്ങൾ റസ്റ്റോറന്‍റിൽ നിന്നും ഭക്ഷണം കഴിച്ചു. വീട്ടിലെത്തി സാധനങ്ങൾ അടുക്കളയിൽ അതാതിടത്ത് അടുക്കി വച്ചു.

രാവിലെ 6.30 ഓടെ ഇരുനിറക്കാരിയെത്തി. അവൾ സുഹാനയെ കണ്ട് പിരചയപ്പെട്ടു. ഇരുവരും എന്തോ കുറച്ച് കാര്യങ്ങൾ സംസാരിച്ചശേഷം പാചകക്കാരി അടുക്കളയിൽ കയറി പ്രാതലിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഒരു മണിക്കൂറിനു ശേഷം ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി അവൾ ടേബിളിൽ അലങ്കരിച്ച് വച്ച ശേഷം അടുത്ത ജോലിയിൽ മുഴുകി. കൊള്ളാം ഇവൾ തരക്കേടില്ല.

പ്രാതൽ കഴിക്കാനായി ഞങ്ങൾ കുളിച്ച് തയ്യാറായി വന്ന് ഒരുമിച്ചിരുന്നു. ഞങ്ങളുടെ പാചകക്കാരി ഉദ്ഘാടന ദിവസം ഞങ്ങൾക്കായി ആലുപോറോട്ടയാണ് തയ്യാറാക്കിയത്. ഒപ്പം കാബേജും കുമ്പളങ്ങയും ചേർത്ത ഏതോ മസാലക്കറിയുമുണ്ട്. ഒപ്പം വെണ്ണ, മിക്‌സഡ് അച്ചാർ… ചൂട് ചായയും ഫ്ളാസ്കിൽ പകർന്നു വച്ചിരിക്കുന്നു.

“ പൊറോട്ടയ്ക്ക് നല്ല രുചിയുണ്ട്. പക്ഷേ 3 പൊറോട്ട കൊണ്ട് വിശപ്പടക്കാൻ പറ്റുമോ?”

“കാബേജ് കറിയും കൊള്ളാം.” സുഹാനയും പുതിയ പാചകക്കാരിയെ വാനോളം പുകഴ്ത്തി.

“എനിക്ക് രണ്ട് പൊറോട്ട മതി” സുഹാന തന്‍റെ പ്ലെയിറ്റിൽ നിന്നും ഒരു പൊറോട്ടയെടുത്ത് എന്‍റെ പ്ലെയ്റ്റിലേക്ക് ഇട്ടു.

വെണ്ണ പുരട്ടിയ ചൂട് പൊറോട്ട… ബ്രേക്ക് ഫാസ്റ്റ് ആസ്വദിച്ചു കഴിച്ചു. അവളുടെ ജോലിയിൽ ഞങ്ങൾ രണ്ടുപേരും സന്തുഷ്ടരും സംതൃപ്തരുമായി.

പാചകക്കാരി അടുക്കള ഡ്യൂട്ടി ഭംഗിയായി നിറവേറ്റികൊണ്ടിരുന്നു. അവൾ ചിക്കൻ കറിയും, ചിക്കൻ ബിരിയാണിയും നന്നായി പാകം ചെയ്യുമായിരുന്നു. നല്ല ചുറുചുറുക്കായിരുന്നു അവൾക്ക്. സമയം അവൾ നന്നായി വിനിയോഗിച്ചിരുന്നു. ആവശ്യമുള്ളപ്പോൾ മാത്രം അവൾ സംസാരിച്ചുള്ളൂ. അവളുടെ കണ്ണുകളും ഭാവവുമൊക്കെ തീക്ഷണങ്ങളായിരുന്നു. മുഖത്ത് നല്ല തിളക്കം. യഥാർത്ഥത്തിൽ അവൾ ഇടയ്‌ക്കൊക്കെ സ്മിതാ പാട്ടീലിനെപോലെ സുന്ദരിയായി തോന്നിച്ചു. മനോഹരമായ ഒരു കാട്ടുപൂവ്പോലെ.

സുഹാന നന്നായി അണിഞ്ഞൊരുങ്ങുന്ന കൂട്ടത്തിലായിരുന്നു. അവളുടെ ചർമ്മത്തിന് നല്ല തെളിച്ചമായിരുന്നു. വെണ്ണപോലെ സ്നിഗ്ദ്ധമായ ഉടൽ. മിക്കപ്പോഴും അവൾ പാർലറിൽ പോയി മുഖവും മുടിയുമൊക്കെ മിനുക്കിയിരുന്നു. വിലയേറിയ വസ്‌ത്രങ്ങളെ അവൾ അണിഞ്ഞിരുന്നുള്ളൂ. വിദേശ ബ്രാന്‍റിലുള്ള പെർഫ്യൂം മാത്രമേ അവൾ പൂശിയിരുന്നുള്ളൂ. ഞാനവളെ നിർന്നിമേഷം നോക്കി നിൽക്കുമായിരുന്നു. അവളുടെ ശരീരത്തിൽ നിന്നുയരുന്ന സുഗന്ധത്തിൽ ഞാൻ മദോന്മത്തനായി മാറുമായിരുന്നു. ചില ദിവസം ഓഫീസിൽ പോകാൻ തന്നെ മടിയായിരുന്നു. സുഹാന എന്നെ നിർബന്ധിച്ചാണ് ഓഫീസിലേക്ക് അയച്ചിരുന്നത്. എന്തെങ്കിലും കളവ് പറഞ്ഞ് ഞാൻ ഓഫീസിൽ നിന്നും ലീവെടുക്കുന്നത് അവളിഷ്‌ടപ്പെട്ടിരുന്നില്ല.

സുഹാന ഞങ്ങളുടെ ചീഫ് കുക്കിനൊപ്പം ചേർന്ന് ചില പാചകരീതികളൊക്കെ പഠിച്ചെടുത്തിരുന്നു. കുക്ക് അവധിയായിരിക്കുമ്പോൾ ട്രെയിനിയായ സുഹാനയ്ക്കായിരുന്നു അടുക്കള ചാർജ്. അവളും ആലു പൊറോട്ടയും ചിക്കൻ ബിരിയാണിയുമൊക്കെ തയ്യാറാക്കാൻ പഠിച്ചു. ഒരു പക്ഷേ സ്മാതാപാട്ടിലിനെ പുറത്താക്കാനാവും.

സുഹാന സദാ ഇരുവരേയും നിരീക്ഷിച്ചു കൊണ്ടിരുന്നു. ഭർത്താവിന്‍റെ മുഴുവൻ ശ്രദ്ധയും തന്നിലേക്ക് ആകർഷിച്ച് നിർത്താൻ അവൾ എപ്പോഴും ശ്രമിച്ചു കൊണ്ടിരുന്നു. അവൾ വീട്ടുകാരിയല്ലേ. സുന്ദരിയും സ്വപ്നങ്ങളുടെ റാണിയുമല്ലോ? സ്വർഗ്ഗ ലോകത്തിലെ അപ്സരസ്സ്.

പാചകക്കാരി ഇരുനിറക്കാരിയായ സുന്ദരി. അവളും ആകർഷകയായിരുന്നു. എന്നാൽ ഒരു എംഎൻസി കമ്പനിയിലെ സീനിയർ എക്‌സിക്യൂട്ടീവായ എന്നെ സുഹാന അവളുടെ സ്വന്തം സൗന്ദര്യത്തിന്‍റെ അടിമയാക്കി വച്ചിരിക്കുകയല്ലേ. റിട്ടയേഡ് കേണലിന്‍റെ മകൾ അതായത് എന്‍റെ ധർമ്മ പത്നി ഗൃഹനാഥ പാവം കുക്കിനെ കോർട്ട് മാർഷൽ ചെയ്‌ൽ വച്ചിരിക്കുകയല്ലേ.

“നീ ശരിക്കും നല്ലൊരു കുക്കായല്ലോ. പക്ഷേ അവളെ പറഞ്ഞു വിടേണ്ട.”

“അതെന്താ അവളെ അത്ര ഇഷ്‌ടമാണോ?” അതല്ല,?അടുക്കളയിൽ ജോലി ചെയ്‌ത് നീ ഇരുണ്ട് പോകും. എപ്പോഴും വിയർത്തൊലിക്കും.

“ശരീരത്തിന് എപ്പോഴും മസാലയുടെ മണമായിരിക്കും.”

“ അടുക്കളയിൽ ഏസി ഫിറ്റ് ചെയ്‌താൽ മതി.” സുഹാന കൂളായി പറഞ്ഞു.

“ശരീരത്തിന് മസാലമണമായിരിക്കുകയില്ലേ എപ്പോഴും.”

“പെർഫ്യൂം പൂശും” സുഹാന വിജയി ഭാവത്തിൽ പുഞ്ചിരിച്ചു. ഇത് ഞങ്ങൾ പറഞ്ഞ ചില സ്വകാര്യ സംഭാഷണങ്ങളാണ്. ഓഫ് ദി റെക്കോഡിൽ…

और कहानियां पढ़ने के लिए क्लिक करें...