ഹർഷിനെ ഞാൻ പരിചയപ്പെട്ടത് ഒരു ആർട്ട് ഗാലറിയിൽ വച്ചാണ്. ഹ്രസ്വമായ ആ കൂടിക്കാഴ്ചയ്ക്കിടയിൽ ഞാൻ എന്‍റെ ബിസിനസ്സ് കാർഡ് കൊടുക്കാൻ മറന്നില്ല.

“ഇത് എന്‍റെ വെബ്സൈറ്റ് ആണ്. എന്‍റെ എല്ലാ പെയിന്‍റിംഗ്സും അതിൽ ഉണ്ട്. വിലയും കാണാം.” ബിസിനസ്സ് കാർഡ് കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു.

“ആഹാ… തീർച്ചയായും ഞാൻ നോക്കാം. ചിത്രങ്ങൾ കണ്ടിട്ട് അഭിപ്രായം അറിയിക്കാം. ഞാൻ ധാരാളം ആർട്ട് ഗാലറികൾ സന്ദർശിച്ചിട്ടുണ്ട്. എന്നാൽ എനിക്ക് ഇത്രയും ഇഷ്‌ടപ്പെട്ട പെയിന്‍റിംഗ്സ്… അത് വേറെങ്ങും കണ്ടിട്ടില്ല. യുവർ എവരി പെയിന്‍റിംഗ് ഈസ് സേയിംഗ് തൗസന്‍റ് വേഡ്സ്…” പെയിന്‍റിംഗിലേക്ക് ഗഹനമായി നോക്കിക്കൊണ്ടിരിക്കവേ അയാൾ പറഞ്ഞു.

“ഓഹ്… താങ്ക്യു സോ മച്ച്… സ്റ്റേ ഇൻ ടച്ച്.” ഞാൻ വളരെ ആഹ്ലാദത്തോടെ ഹർഷിനെ നോക്കി പുഞ്ചിരിച്ചു.

ഹർഷിന്‍റെ പെരുമാറ്റം കണ്ടപ്പോൾ എനിക്ക് തോന്നിയത് അയാൾ ഒരു വലിയ കലാസ്നേഹി ആയിരിക്കും എന്നാണ്. അഞ്ച് മിനിട്ടു മാത്രമേ സംസാരിച്ചുള്ളൂ. എന്നാൽ ഗാലറിയിലുണ്ടായിരുന്ന അരമണിക്കൂർ ഹർഷ് ചിത്രങ്ങളെ നോക്കി ആസ്വദിക്കുന്ന രീതിയാണ് അയാൾ കലാസ്നേഹിയാണെന്ന തോന്നൽ ഉണ്ടാക്കിയത്.

ആ കൂടിക്കാഴ്ചയ്ക്കു ശേഷം ഹർഷിനെ കണ്ടിട്ട് 6 മാസം കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ ഒരു വട്ടം പോലും പരസ്‌പരം ഫോൺ ചെയ്യുകയോ മെസേജ് ചെയ്യുകയോ ഉണ്ടായില്ല. എന്‍റെ വെബ്സൈറ്റിൽ കൂടുതൽ ചിത്രങ്ങൾ ചേർത്ത സമയത്ത് ഞാൻ വീണ്ടും പലരേയും ആ വിവരം മെസേജിലൂടെ അറിയിച്ചു. അക്കൂട്ടത്തിൽ ഹർഷിനേയും.

അയച്ച മെസേജിന് ഹർഷ് തിരിച്ചയച്ച മെസേജ് കണ്ട് ഞാൻ അമ്പരന്നു പോയി.

“ഇന്ന് എന്‍റെ കൂടെ കോഫി കുടിക്കാൻ വരുമോ?” എന്നാണ് ചോദ്യം.

5 മിനിട്ട് മാത്രം കണ്ട ഒരാളോട് അതും ആറുമാസത്തിനു ശേഷമുള്ള ഒരു ഒറ്റവരി മെസേജിൽ കാപ്പി കുടിക്കാൻ ക്ഷണിക്കുക.

വിചിത്രമായ ലോകം! അതിലും വിചിത്രമായ ആളുകൾ. ഞാൻ മനസ്സിലിൽ പറഞ്ഞു. ആ മെസേജിന് മറുപടിയൊന്നും അയച്ചതുമില്ല.

രണ്ടു ദിവസത്തിനകം നടക്കാനിരിക്കുന്ന കലാപ്രദർശനത്തിന്‍റെ തയ്യാറെടുപ്പിലായിരുന്നു ഞാൻ. അതിനിടയിൽ ഹർഷിന്‍റെ മെസേജൊക്കെ മറന്നുപോയി എന്നതാണ് സത്യം. പക്ഷേ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവിചാരിതമായി ഹർഷിന്‍റെ ഫോൺ വന്നു. വീണ്ടും അതേ ആവശ്യം തന്നെയാണ്. ഒന്നു കാണണം. ഒരുമിച്ച് കാപ്പി കുടിക്കണം. അതുകേട്ടപ്പോൾ എനിക്ക് അങ്ങനെ ചോദിക്കാതിരിക്കാനായില്ല.

“എന്നെ അറിയില്ല, ഞാനും നിങ്ങളെ അറിയില്ല. ആകെ പരിചയം 5 മിനിട്ട്. പിന്നെന്തിനാണ് ഒരുമിച്ച് കാപ്പി കുടിക്കണമെന്നു പറയുന്നത്. ഞാൻ ഒരു മെസേജ് അയച്ചു എന്നതിന് നിങ്ങളുടെ കൂടെ സമയം ചെലവഴിക്കാൻ ആഗ്രഹമുണ്ട് എന്ന് അർത്ഥമില്ല. ഞാൻ ഇതു പറഞ്ഞതും ഹർഷിന്‍റെ മറുപടി വന്നു.

“അയ്യോ… ഞാൻ അങ്ങനെയൊന്നും കരുതിയില്ല. ഞാൻ നിങ്ങളുടെ കലയെയും അതിലൂടെ നിങ്ങളെയും ഇഷ്‌ടപ്പെട്ടു. എംഎഫ് ഹുസൈനെ ഞാൻ ആദരിക്കുന്നത്ര ആഴത്തിൽ നിങ്ങളെയും ആദരിക്കുന്നു. നിങ്ങളുടെ പേര് മൊബൈലിൽ സേവ് ചെയ്‌തിരിക്കുന്നതു പോലും പെയിന്‍റർ എന്നു ചേർത്താണ്. നിങ്ങളും ഒരു ദിവസം എംഎഫ് ഹുസൈനെപ്പോലെ ലോകപ്രശ്സയാവും.”

ഇങ്ങനെയൊക്കെ പുകഴ്ത്തിയാൽ അതു ഇഷ്‌ടപ്പെടാത്ത ആരെങ്കിലുമുണ്ടാകുമോ? എനിക്കും അങ്ങനെ തന്നെ തോന്നി. സംസാരത്തിൽ നിന്ന് അയാൾ നല്ല മനുഷ്യനായിരിക്കുമെന്ന് തോന്നാതിരുന്നില്ല. കലയെക്കുറിച്ചുള്ള അയാളുടെ ഇഷ്‌ടം കൊണ്ടും, സംഭാഷണത്താലും മണിക്കൂറുകളോളം ഞാൻ സന്തോഷത്തോടെ സംസാരിക്കാൻ തയ്യാറായി. എന്നെയും എന്‍റെ ചിത്രങ്ങളെയും ഹർഷ് പുകഴ്ത്തുന്നത് ഒരു പ്രത്യേക രീതിയിലാണ്.

മറ്റു പലരും പ്രശംസിച്ചിട്ടുണ്ടെങ്കിലും ഇത്രയും ആഹ്ലാദം തോന്നിയിട്ടില്ല. എന്‍റെ സ്വപ്നങ്ങൾക്ക് ചിറകു വയ്‌ക്കുന്നതിന് ആ വാക്കുകൾ പ്രചോദനമായി. വലിയ സെലിബ്രിറ്റി ആകാനുള്ള പ്രേരണയും ആഗ്രഹവും എന്നിൽ വീണ്ടും വീണ്ടും നിറഞ്ഞിരിക്കുന്നു.

“മാസങ്ങളായി ഞാൻ ഒരു കപ്പ് കാപ്പി കുടിക്കാൻ വിളിക്കുന്നു. ഒരു കല്ലിനെ വിളിച്ചാൽ പോലും ഇത്രയും കാലം കൊണ്ട് കൂടെ വന്നിട്ടുണ്ടാകും.” ഹർഷ് ഒരിക്കൽ കളിയായി പറഞ്ഞു. ആ വാക്കുകൾ കേട്ടപ്പോൾ പിന്നെയും ബലം പിടിച്ചിരിക്കാൻ തോന്നിയില്ല. അങ്ങനെ ആ ഒരു കപ്പ് കാപ്പി സ്വീകരിച്ചതിൽ പിന്നെ എത്രയോ കൂടിക്കാഴ്ചകൾ. ഞങ്ങളുടെ പരിചയത്തിൽ സൗഹൃദത്തിന്‍റെ സുഗന്ധം നിറഞ്ഞത് ഞങ്ങൾ പോലും അറിയാതെയാണ്.

ഞങ്ങളുടെ ഏതോ ഒരു കൂടിക്കാഴ്ചയിൽ വച്ചാണ് ഹർഷ് താൻ വിവാഹിതനും മൂന്നു വയസ്സുള്ള കുട്ടിയുടെ പിതാവുമാണെന്ന് പറഞ്ഞതെന്നാണ് എന്‍റെ ഓർമ്മ. ഭാര്യ മീനാക്ഷി വീടിനടുത്തു തന്നെ സ്ക്കൂളിൽ അധ്യാപികയാണ്. ഹർഷ് പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യുന്നില്ല.

എനിക്ക് എന്തിനാ ജോലി? എന്‍റെ അച്‌ഛൻ എംഎൽഎ ആണ്. വേണ്ടത്ര സമ്പാദിച്ചിട്ടുണ്ട്. അടുത്ത പ്രാവശ്യം തെരഞ്ഞെടുപ്പിൽ എംഎൽഎ ടിക്കറ്റ് എനിക്ക് കിട്ടും. ചെറിയ ജോലി ചെയ്യാനൊന്നും എനിക്ക് താൽപര്യമില്ലെടോ. ഹർഷിന്‍റെ സംസാരം കേട്ടപ്പോൾ എനിക്ക് തിരിച്ച് ചോദിക്കാതിരിക്കാനായില്ല.

“ജോലി ചെയ്യുന്നത് ഇഷ്‌ടമല്ലെങ്കിൽ പിന്നെ ജോലിയുള്ള പെണ്ണിനെ കെട്ടിയത് എന്താണാവോ?”

“അവളുടെ താൽപര്യത്തിന് പോകുന്നതല്ലേ. വിവാഹത്തിനു മുമ്പ് അവളും കുടുംബവും പറഞ്ഞത്, വിവാഹ ശേഷം ജോലി ഉപേക്ഷിക്കുമെന്നാണ്. എന്നാൽ അതുണ്ടായില്ല. എംഎൽഎ കുടുംബത്തിൽ കഴിയുമ്പോൾ എങ്ങനെ ജീവിക്കണമെന്ന് അറിയാത്തവൾ!”

ഹർഷിന്‍റെ മുഖം ദേഷ്യത്താൽ അൽപം ഇരുണ്ടു.

ആ ഉത്തരം കേട്ടപ്പോൾ എനിക്ക് അതിയായ ദു:ഖം തോന്നി. മാത്രമല്ല കടുത്ത ആശയക്കുഴപ്പവും. ഞാൻ കൂട്ടുകൂടിയത് എനിക്ക് ചേരാത്ത ആളുമായിട്ടാണല്ലോ? എന്നെയും എന്‍റെ ചിത്ര കലാപാടവത്തെയും പുകഴ്ത്തുന്നതും, എംഎൽഎയുടെ മകൻ എന്ന സവിശേഷതയും സെലിബ്രിറ്റി ആകാനുള്ള മോഹവും… ഇതൊക്കെയാവാം, ഹർഷ് എന്ന വ്യക്തിയിലെ ഇരുണ്ട വശത്തിനു നേരെ ഞാൻ മുഖം തിരിക്കാൻ കാരണം. സൗഹൃദം തുടരുന്നതിന്‍റെ പിന്നിലെ താൽപര്യം ഞങ്ങൾക്കു രണ്ടാൾക്കും വ്യക്‌തമല്ല.

“എനിക്ക് നിങ്ങളെ കാണുമ്പോൾ ദേവിയെപ്പോലെയാണ് തോന്നുന്നത്. ഞാൻ ഇങ്ങനെയൊക്കെ പറയുമെങ്കിലും എന്‍റെ വാക്കുകളെ മനസ്സിൽ സൂക്ഷിക്കേണ്ട, എന്നെയും.” ഒരിക്കൽ ഹർഷ് പറഞ്ഞു.

ഞാൻ ചോദ്യഭാവത്തിൽ അയാളെ നോക്കി.

“മറ്റൊന്നുമല്ല, ഞാൻ വിവാഹിതനാണല്ലോ, എനിക്ക് നിങ്ങളോടുള്ള സൗഹൃദത്തിന് അതിർവരമ്പുണ്ടെന്ന് ഓർമ്മിപ്പിച്ചുവെന്നു മാത്രം. നമ്മുടെ ഒരുമിച്ചുള്ള യാത്രയ്ക്കും ദൈർഘ്യം കുറവായിരിക്കും.”

“ഓഹ്… അതാണോ? നിങ്ങൾ വിവാഹിതനാണെന്ന് എനിക്കും അറിയാമല്ലോ. ഞാൻ ഒരു ആഗ്രഹവും മനസ്സിൽ വച്ചിട്ടില്ല. പക്ഷ എന്തിനാണ് നമ്മൾ ഇങ്ങനെ കാണുകയും ദിവസവും സംസാരിക്കുന്നത് എന്ന് സംശയം തോന്നിയിട്ടുണ്ട്.”

“നമ്മുടെ സൗഹൃദം കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് കരുതരുത്. നീ വിജയത്തിന്‍റെ കൊടുമുടി കയറണമെന്നാണ് എന്‍റെ ആഗ്രഹം. അതിനു വേണ്ടി എന്തു ചെയ്യാനും ഞാൻ തയ്യാറാണ്. എന്‍റെ ഒരു നല്ല ചങ്ങാതി ആയിരുന്നാൽ മതി. അടുത്ത വർഷം തായ് ലാന്‍റിൽ നടക്കാനിരിക്കുന്ന കലാപ്രദർശനത്തിൽ പങ്കെടുക്കാനുള്ള ചാൻസ് നമുക്ക് ലളിത കലാ അക്കാദമിയിൽ നിന്ന് നേടിയെടുക്കണം. എന്‍റെ ഡാഡിയുടെ കോൺടാക്റ്റ്സ് നമുക്ക് ഉപയോഗിക്കാമല്ലോ. ഇതൊന്നും അത്ര വലിയ പ്രയാസമുള്ള കാര്യമല്ല. മൂന്ന് ഇന്‍റർനാഷണൽ പ്രദർശനം കിട്ടിയാൽ മതി. പിന്നെ തന്‍റെ ചിത്രങ്ങൾ സൂപ്പർ ഹിറ്റാവും.”

ഇതു കേട്ടപ്പോൾ എനിക്ക് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു. പ്രശസ്തയാകുമോ അല്ലയോ എന്നതല്ല വിഷയം എന്നെ ഇത്രയും പ്രശംസിക്കാനും പ്രോത്സാഹിപ്പിക്കാനും ഒരാളുണ്ടല്ലോ…

എല്ലാ ദിവസവും ഞങ്ങൾ കാണാറുണ്ട്. ഹർഷിന് ഇപ്പോൾ എന്നോടുള്ള ആദരവും താൽപര്യവും മറ്റെന്തൊക്കെയോ തലത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നതായി എനിക്ക് തോന്നിത്തുടങ്ങി. ആദ്യമൊക്കെ ഹർഷ് എന്‍റെ അടുത്തിരുന്ന് എന്നെ നോക്കി, പെയിന്‍റിംഗുകളെക്കുറിച്ച് വാചാലനാവുകയായിരുന്നു പതിവ്. ഇപ്പോൾ മറ്റെന്തൊക്കെയോ കൂടി ആഗ്രഹിക്കുന്ന പോലെ.

“ഒരു കാര്യം ചോദിക്കാമോ എനിക്ക്?”

“എന്താണ്?”

“ഞാൻ കൈകൾ ഒന്നു ചേർത്തു പിടിച്ചോട്ടെ.”

“എന്തിന്? അതൊന്നും വേണ്ട.”

“പ്ലീസ്… ഒരിക്കൽ മാത്രം. എന്തുകൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചതെന്ന് അറിയാമോ?” ഹർഷ് എന്നെ യാചനയോടെ നോക്കി.

ഞാൻ എന്താണെന്ന മട്ടിൽ കണ്ണുകൾ കൊണ്ട് ചോദിച്ചു.

“ആ കൈകൾ എന്‍റെ കൈകൾക്കുള്ളിലാക്കുന്ന നിമിഷം കാലം നിശ്ചലമായെങ്കിൽ എന്നാണ് എന്‍റെ ആഗ്രഹം. അത്രയോക്കെ ഞാൻ നിങ്ങളെ ആരാധിക്കുന്നു. അങ്ങനെ കാലം നിശ്ചലമായാൽ ആ കൈകൾക്കുള്ളിൽ എന്‍റെ കൈകൾ ചേർന്ന് പ്രതിമകൾ പോലെയാവുമല്ലോ.”

മുഖത്തേക്ക് വീണു കിടന്ന ഏതാനും മുടിയിഴകൾ കൈകൊണ്ട് തലോടി നീക്കി അയാൾ പറഞ്ഞു. ഞാൻ ആകെ അസ്വസ്ഥയായി. ഹർഷ്, പ്ലീസ്! ഞാൻ ഇപ്പോൾ വീട്ടിൽ പോകട്ടെ. വൈകുന്നേരത്തോടെ ഒരു പെയിന്‍റിംഗ് ചെയ്തു തീർക്കാനുണ്ട്.” വിഷയം മാറ്റാനായി അപ്പോൾ ഇങ്ങനെ പറയാനേ എനിക്ക് കഴിഞ്ഞുള്ളൂ.

“ശരി, ഉടനെ കാണണം. ഈ ആഴ്ച അവസരം ലഭിച്ചാൽ ഡാഡിയോട് അക്കാദമി സ്കോളർഷിപ്പിനെ കുറിച്ച് സൂചിപ്പിക്കാം കേട്ടോ.” ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. ഏതാനും ദിവസങ്ങൾക്കു ശേഷം ഞങ്ങൾ വീണ്ടും കണ്ടു. രണ്ടുപേർക്കും പ്രിയപ്പെട്ട റെസ്റ്റോറന്‍റിൽ ആയിരുന്നു കൂടിക്കാഴ്ച. ഡിന്നറിനു ശേഷം ഞങ്ങൾ റെസ്റ്റോറന്‍റിന്‍റെ അടുത്തു തന്നെയുള്ള പാർക്കിൽ പോയി. മഴയ്ക്കു ശേഷമുള്ള തെളിഞ്ഞ രാത്രിയായതിനാൽ പ്രകൃതിയുടെ സൗന്ദര്യം വർദ്ധിച്ച പോലെ. ആളുകൾ വന്നും പോയുമിരിക്കുന്ന തുറന്ന ഇടം ആയതിനാൽ എനിക്കും അപാകതയൊന്നും തോന്നിയില്ല.

“അങ്ങോട്ട് നോക്കൂ, രണ്ട് കിളികളെ കണ്ടോ ആ മരക്കൊമ്പിൽ. അവർ ഇപ്പോൾ എന്താ ചെയ്യുന്നത് എന്ന് കണ്ടോ?”

“എന്താണ്?” ഞാൻ അജ്ഞത നടിച്ചു. അവർ കൊക്കുരുമ്മി സ്നേഹിക്കുന്നതു കണ്ടില്ലേ. ഇത് പ്രകൃതിയുടെ വികാരം തന്നെയാണ്. പിന്നെ നമ്മൾ എന്തിനാ ഇങ്ങനെ കഴിയുന്നത്?”

“ഹർഷ്! നിങ്ങൾ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്.”

“നിനക്കറിയാലോ ഞാൻ വിവാഹിതനാണെന്ന്. ഈ നഗരത്തിൽ എന്‍റെ പിതാവിനെ അറിയാത്തവർ ആരും ഉണ്ടാവില്ല. എങ്കിലും ഞാൻ നിന്‍റെ കൂടെ ഇത്രയും സമയം ചെലവിടുന്നില്ലല്ലേ? ഇതിനപ്പുറം ഒന്നിലേക്കും പോകാനോ, നിന്നെ സ്നേഹിക്കാനോ എനിക്ക് ഇഷ്‌ടമില്ലാഞ്ഞിട്ടല്ല. പക്ഷേ എന്‍റെ ഡാഡിയുടെ ഇമേജ് ശ്രദ്ധിക്കണമല്ലോ. എന്നിട്ടും ഈ നിമിഷം എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിയുന്നില്ല. നിന്നോടുള്ള എന്‍റെ ആരാധനയുടെ പൂർത്തീകരണമാണ് ഈ ചുംബനം.” ഇത്രയും പറഞ്ഞിട്ട് ഹർഷ് എന്നെ ശരീരത്തോട് ചേർത്തു പിടിച്ചു. എന്തോ പറയാൻ തയ്യാറെടുത്ത എന്‍റെ ചുണ്ടുകൾക്ക് മേലെ അയാൾ തന്‍റെ ചുണ്ടുകൾ അമർത്തി. എന്നെ ചേർത്തു പിടിച്ചു കൊണ്ട് ഹർഷ് ചുണ്ടുകൾക്ക് മോചനം നൽകി. പക്ഷ ആകെ അധീരയായി ഞാൻ സ്തംബ്ധയായി പോയി. അതൊന്നും കണക്കിലെടുക്കാതെ അയാൾ സംഭാഷണം തുടർന്നു.

ഒരിക്കൽ നീ ഈ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ചിത്രകാരിയായി മാറും. നിന്‍റെ ചിത്രങ്ങൾ ലോകത്തിലെ എല്ലാ ആർട്ട് ഗാലറികളിലും ശോഭക്കൂട്ടും. ഏതാനും മാസമായി ഡാഡി ഭയങ്കര തിരക്കിലാണ്. അതിനാൽ എനിക്ക് ഒന്നും സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷേ ഇന്ന് എന്തായാലും സംസാരിക്കണം.” അത്രയും പറഞ്ഞിട്ട് അയാൾ ഏതാനും നിമിഷം നിശബ്ദനായി. പിന്നെ എന്‍റെ കൈകൾ കൈക്കുളിലാക്കി ക്ഷമ ചോദിച്ചു. “ക്ഷമിക്കൂ, ഒരു നിമിഷം എനിക്കെന്നെ നിയന്ത്രിക്കാനായില്ല. എന്‍റെ ദേവിയെ ഞാൻ വേദനിപ്പിച്ചോ… റിലാക്‌സ് ഡാർലിംഗ്! നിന്നെ ഞാൻ ഫ്ളാറ്റലാക്കാം.”

ഹർഷ് എഴുന്നേറ്റ് കാറുനടുത്തേക്ക് നീങ്ങി. ഞാനും പുറകെ നടന്നു. അയാൾ കാറിന്‍റെ ഡോർ തുറന്ന് തന്നു. ഫ്ളാറ്റിലെത്തിയപ്പോൾ സമയം 9 മണി കഴിഞ്ഞിരുന്നു. ഹർഷ് കാറിൽ നിന്നിറങ്ങാതെ ഗുഡ്നൈറ്റ് പറഞ്ഞ് യാത്രയായി. ഞാൻ എന്നും പോകുന്ന എന്‍റെ വീട്ടിലേക്കുള്ള വഴി അന്ന് അപരിചിതമായി എനിക്ക് തോന്നി. എന്‍റെ പാത ശരിയായ വഴിയിലാണോ? ഹർഷുമായുള്ള എന്‍റെ ബന്ധം എങ്ങോട്ടാണ് പോകുന്നത്.

പലതരം ചിന്തകൾ എന്‍റെ മനസ്സിൽ കുടിയേറി. ഞാനും ഹർഷും സുഹൃത്തുക്കളായിട്ട് രണ്ട് വർഷമാകാൻ പോകുന്നു. യഥാർത്ഥത്തിൽ അയാൾക്ക് എന്നോട് ആരാധനയാണോ? ഞാൻ വലിയൊരു കലാകാരിയാവുന്ന നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കണമെന്ന ഹർഷിന്‍റെ ആഗ്രഹം ശരിക്കും സത്യസന്ധമാണോ? അങ്ങനെയെങ്കിൽ ഇക്കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ എന്‍റെ പ്രതിഭയ്ക്ക് എന്തു തിളക്കമാണ് എനിക്കുണ്ടായത്?

ഇങ്ങനെ പലവിധ ചിന്തകളുമായാണ് ഉറങ്ങാൻ കിടന്നത്. പിറ്റേന്ന് ഉണർന്നപ്പോഴും ആ ചിന്തകൾ എന്നെ വിട്ടുപോയിരുന്നില്ല. മനസ്സിൽ ഉണർന്ന ആ ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരം കിട്ടിയേ പറ്റൂ. കഴിഞ്ഞ 2 വർഷമായി ഞാൻ എന്‍റെ പ്രിയമിത്രങ്ങളിൽ നിന്നു പോലും അകന്നു പോയിരിക്കുന്നു. എന്നിൽ ഹർഷിന്‍റെ സ്വാധീനം തന്നെയാണ് കാരണം. അവരെയൊക്കെ മറന്ന് ഞാൻ ഹർഷിൽ മാത്രമായി എന്‍റെ ലോകത്തെ ചുരുക്കിക്കളഞ്ഞുവോ? എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരി ശ്രേയയെപ്പോലും ഏറെ നാളായി വിളിക്കുകയോ കാണുകയോ ചെയ്‌തിട്ട്. ഒന്ന് എന്തായാലും അവളുടെ വീട്ടിൽ പോകാം. ഞാൻ അവളെ വിളിക്കാതെ തന്നെ വീട്ടിലേക്ക് ചെന്നു. എന്നെക്കണ്ട് ശ്രേയയുടെ അമ്മ അതിശയത്തോടെ ഓടി വന്നു ചേർത്തു പിടിച്ചു.

“കുറേ നാൾ ആയല്ലോ മോളെ നിന്നെ കണ്ടിട്ട്? എവിടെയായിരുന്നു.”

അമ്മയുടെ സ്നേഹപ്രകടനവും ചോദ്യവും എന്‍റെ കണ്ണുകളെ ഈറനാക്കി.

ഒന്നുമില്ല ആന്‍റി. എന്‍റെ വർക്കുമായി ബന്ധപ്പെട്ട് കുറച്ച് തിരക്കായിരുന്നു. വന്നു കാണാനോ വിളിക്കാനോ ഒന്നും കഴിഞ്ഞില്ല. ഞാൻ വൈക്ലബ്യത്തോടെ പറഞ്ഞു. “ഓഹ്… അതൊക്കെ സാരമില്ല കുട്ടി. ഇപ്പോൾ നിനക്കെന്താ എടുക്കേണ്ടത്? ചായയോ കാപ്പിയോ.

“ആന്‍റിക്കിഷ്ടമുള്ളത് എടുത്തോളൂ. ശ്രേയ എവിടെപ്പോയി?”

ശ്രേയ വീട്ടിലില്ലെന്ന് മനസ്സിലായപ്പോൾ ഞാൻ ചോദിച്ചു.

ഇത്രയും നാളുകൾക്കു ശേഷം നീ വന്നതല്ലേ. ചായയൊക്കെ കുടിച്ച് വിശ്രമിക്ക്. അപ്പോഴെക്കും ശ്രേയ ഇങ്ങെത്തും. ഇന്ന് അവളുടെ പ്രോഗ്രാം ഉണ്ട്. സിതാർ കച്ചേരിയ്ക്ക് ധാരാളം ഗസ്‌റ്റുകൾ വരുന്നുണ്ടെന്നാ പറഞ്ഞത്. കുറേ മാസമായി അവളും ആ തിരക്കിലായിരുന്നു.”

ശ്രേയയുടെ ആ പ്രോഗ്രാമിനെ കുറിച്ച് ഓർത്തില്ലല്ലോ എന്ന് ഞാൻ വളരെ ഖിന്നതയോടെ ആലോചിച്ചു. രണ്ട് വർഷം ഉണ്ടാക്കിയ വിടവുകൾ! ഇന്ന് എന്തായാലും ശ്രേയയെ കണ്ടിട്ടു തന്നെ മടങ്ങുന്നുള്ളൂ.

ആന്‍റിയുമായി സംസാരിച്ചിരുന്നപ്പോൾ ഒരു മണിക്കൂർ കടന്നു പോയത് അറിഞ്ഞതേയില്ല. അൽപം കഴിഞ്ഞപ്പോൾ കോളിംഗ്ബെൽ അടിക്കുന്ന ശബ്‌ദം കേട്ട് ആന്‍റി വാതിൽ തുറന്നു. ശ്രേയ ഓടി വന്ന് അമ്മയെ കെട്ടിപ്പിടിച്ചു. അവൾ അതീവ സന്തോഷത്തിലാണെന്ന് തോന്നി. തിനിരിക്കുന്നത് അവൾ കണ്ടിട്ടില്ല.

“മമ്മി, ഇന്നത്തെ പ്രോഗ്രാമിന് മമ്മി വരാത്തത് വലിയ കഷ്‌ടമായി. വളരെ നല്ല ക്രൗഡ് ആയിരുന്നു. സിറ്റിയിലെ എംഎൽഎയും കുടുംബവും വന്നിട്ടുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ മകൻ, പ്രോഗ്രം കഴിഞ്ഞപ്പോൾ എന്നെ കാണാൻ വന്നു. എന്‍റെ സിതാർ വായന വളരെ ഇഷ്‌ടപ്പെട്ടുവത്രേ! എന്നെ ഒത്തിരി പ്രശംസിച്ചു. പണ്ഡിറ്റ് രവി ശങ്കറിനെ പോലെ ഒരു വലിയ കലാകാരിയാവട്ടെ എന്ന് ആശംസിച്ചു. മാത്രമല്ല നല്ലൊരു സ്കോളർഷിപ്പ് സംഘടിപ്പിക്കാമെന്നും പറഞ്ഞു.”

ഇത്രയും ഒറ്റശ്വാസത്തിൽ പറഞ്ഞ ശേഷമാണ് ശ്രേയ മമ്മിയുടെ കൈവിട്ടത്. അപ്പോഴാണ് സെറ്റിയിൽ ഞാൻ ഇരിക്കുന്നത് അവൾ കണ്ടത്! ശ്രേയ ആഹ്ലാദഭരിതയായി എന്‍റെ അടുത്തേക്ക് ഓടിവന്നു കെട്ടിപ്പിടിച്ചു. തോളോടുതോൾ ചേർന്നു കെട്ടിപ്പിടിച്ചു നിൽക്കുമ്പോഴും എന്‍റെ മനസ്സിലെ വികാരങ്ങളെ മറച്ചു പിടിക്കാൻ ഞാൻ കഷ്‌ടപ്പെട്ടു. അവിടെ നിന്ന് എത്രയും വേഗം പുറത്തു കടക്കണമെന്ന ഒറ്റ ആഗ്രഹം മാത്രമാണ് മനസ്സിലുള്ളത്. രണ്ട് വർഷമായി നടന്നു കൊണ്ടിരുന്ന ഒരു ഗെയിം ഇനി അവസാനിപ്പിക്കാറായി. ഞാനും ഹർഷും തമ്മിലുള്ള ബന്ധത്തിന്‍റെ യാഥാർത്ഥ്യം ഇന്ന് തനിക്കു മുന്നിൽ വെളിപ്പെട്ടിരിക്കുന്നു.

ശ്രേയ, കൺഗ്രാചുലേഷൻസ്… നിന്നെ കാണാനുള്ള കൊതി കൊണ്ട് ഓടി വന്നതാ. എനിക്ക് ഒത്തിരി വൈകി വീട്ടിലെത്താൻ. ഇനിയൊരിക്കൽ ഞാൻ വരാം. “അതു കേട്ട് ശ്രേയ അമ്പരന്നു. എന്താടാ… നീ പോവുകയാണോ? ഇത്ര വേഗം.” അതെ എനിക്ക് നല്ല സുഖം തോന്നുന്നില്ല. വീട്ടിൽ പോയി വിശ്രമിക്കണം.

“ഓഹ്… എങ്കിൽ നീ പൊയ്ക്കോളൂ, മുഖം വല്ലാതെ ക്ഷീണിച്ച് വിളറി ഇരിക്കുന്നു. നമുക്ക് പിന്നീടൊരിക്കൽ കൂടാം.” അവൾ എന്നെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വച്ചു.

ഞാൻ ഇടറിയ കാൽപാദവും, ഉറച്ച മനസ്സുമായിട്ടാണ് ശ്രേയയുടെ വീട്ടിൽ നിന്ന് ഇറങ്ങിയത്. കഴിഞ്ഞ രണ്ടു വർഷമായി മനസ്സിനെ മൂടിയ അന്ധകാരം നീങ്ങി. ഹർഷ് എന്ന വ്യക്‌തിയുടെ പല അവതാരങ്ങൾ എനിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

അധ്യാപികയായ സ്വന്തം ഭാര്യയെ ബഹുമാനിക്കാനോ അംഗീകരിക്കാനോ കഴിയാത്ത ഒരു വ്യക്‌തിക്ക് മറ്റു സ്ത്രീകളെ ആദരിക്കാൻ കഴിയുമോ?

അവരുടെ പ്രൊഫഷനെ ബഹുമാനിക്കാൻ സാധിക്കുമോ അതിന്‍റെ ഉത്തരം ഇന്ന് കിട്ടിയിരിക്കുന്നു. ഇതുവരെ എനിക്ക് കിട്ടിയ പ്രശസ്തി, എന്‍റെ സ്വന്തം പ്രയത്നത്തിന്‍റെ ഫലമാണ്. അത് ഒരു എംഎൽഎയുടെ മകന്‍റെ ദാനമല്ല.

ഹർഷ് എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത് വിധിയായിരിക്കാം. എന്നാൽ ആ വിധിയുടെ പേരിൽ ജീവിതം നശിപ്പിക്കപ്പെട്ടാതെ നോക്കേണ്ടത് എന്‍റെ കടമയാണ്.

ഇനി ഒരിക്കലും ഞാൻ അയാളെ കാണില്ല. എന്‍റെ ജീവിതത്തിലെ ഹർഷ് എന്ന അധ്യായം അവസാനിച്ചിരിക്കുന്നു. ഞാൻ ബാഗിൽ നിന്ന് ഫോൺ എടുത്ത് ഹർഷിന്‍റെ നമ്പർ ബ്ലോക്ക് ചെയ്‌തു.

और कहानियां पढ़ने के लिए क्लिक करें...