“ഭയ്യാ… ജൽദി…” റയിൽവേ സ്റ്റേഷനിലേക്കുള്ള ഓട്ടപ്പാച്ചിൽ ഇന്നും അങ്ങനെ തന്നെ. എന്താണ് എല്ലാ പ്രാവശ്യവും ഇതുപോലൊക്കെ തന്നെ സംഭവിക്കുന്നത്. നീര ആലോചിച്ചു. താൻ തിരക്ക് കൂട്ടിയെന്നിട്ടും ഡ്രൈവർ അതു കേട്ടില്ലെന്നു തോന്നുന്നു. അയാൾ പ്രതികരിച്ചതേയില്ല.

നീരയ്ക്ക് ശ്വാസം മുട്ടുന്നതു പോലെ തോന്നി. പുറത്തെ ചൂടും അകത്തെ ചൂടും. സുര്യൻ നന്നായി ചുട്ടുപഴുത്തു തിളങ്ങി നിൽക്കുന്ന ഒരു ദിവസം. വിയർപ്പു ചാലിട്ട മുഖവും കഴുത്തും. വേനൽക്കാലം നീരയ്ക്ക് വെറുപ്പാണ്. സത്യം പറഞ്ഞാൽ അവൾക്ക് ജീവിതത്തിൽ ഒന്നും തന്നെ ഇഷ്‌ടമുള്ളത് ഇല്ല!

അമൃത്സർ റയിൽവേ സ്റ്റേഷനിൽ നിന്ന് ന്യൂഡൽഹി സ്റ്റേഷനിലേക്കാണ് ട്രെയിൻ പിടിക്കേണ്ടത്. അതു മിസ് ചെയ്താൽ, വീട്ടിൽ ചെല്ലുമ്പോൾ വഴക്കിന്‍റെ പൂരമായിരിക്കും.

“കുറച്ചു കൂടി വേഗം പോകുമോ? പ്ലീസ്…” അവൾ വളരെ താഴ്മയായി ചോദിച്ചു. ഇത്തരം സമയങ്ങളൽ താഴ്ന്നു നിന്നില്ലെങ്കിൽ കാര്യം നടക്കില്ല. മനസമാധാനവും നഷ്‌ടമാകും.

നീര ബാഗിൽ നിന്ന് കർചീഫെടുത്ത് നെറ്റിയും മുഖവും തുടച്ചു. സ്പീഡ് കൂട്ടാൻ പറഞ്ഞത് ഡ്രൈവർ ഇപ്രാവശ്യം കേട്ടെന്ന് തോന്നി. അയാൾ കുറച്ചു വേഗത കൂട്ടിയിട്ടുണ്ട്. പക്ഷേ എന്തുകാര്യം. ഈ നഗരത്തിലെ ട്രാഫിക്ക്! സ്പീഡ് കൂട്ടാൻ പോയിട്ട്, അൽപം പോലും നീങ്ങാൻ കഴിഞ്ഞിട്ടു വേണ്ടേ?

നീര ദീർഘമായി ശ്വസിച്ചു. അവൾക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. ഇന്നത്തെ ദിവസം തന്നെ ആകെ കഷ്ടപ്പാടായിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ കറന്‍റ് ഇല്ല. ഇൻവെർട്ടർ ഓൺ ചെയ്‌തപ്പോൾ അഞ്ചു മിനിറ്റിൽ അതു പണി മുടക്കി. പിന്നെ ഇരുട്ടത്തിരുന്ന് എന്തൊക്കെയോ പാക്ക് ചെയ്തു. അതു കാരണം പലതും മറന്നു. അത്യാവശ്യമായി കയ്യിൽ കരുതേണ്ട മരുന്നു പോലും.

നീര ഒരു ഡിപ്രഷൻ രോഗിയാണ്. എങ്ങനെയാണ് ഈ അവസ്‌ഥയിലെത്തിയതെന്ന് അവൾക്കും അറിയില്ല. ജീവിതം തരക്കേടില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നത്ര പണം തന്‍റെ ജോലിയിലൂടെ നീര കണ്ടെത്തുന്നുണ്ട്. ചിലപ്പോഴൊക്കെ കുടുംബത്തിന്‍റെ ആവശ്യങ്ങൾക്കും പണം ചെലവഴിക്കാറുണ്ട്.

ആരുമായും പ്രണയബന്ധമില്ലാത്തതിനാൽ ഹാർട്ട് ബ്രേയ്ക്കും അനുഭവിക്കേണ്ടി വന്നിട്ടില്ല. എന്താണോ ഇപ്പോഴത്തെ ജീവിതം അതു ഭംഗിയായി പോകുന്നു, പക്ഷേ എന്നാൽ സന്തുഷ്ടയാണോ എന്നു ചോദിച്ചാൽ അല്ല.

റെയിൽവേ സ്റ്റേഷനിൽ എത്തിയ ഉടൻ ഓട്ടോ ഡ്രൈവർക്ക് പണം കൊടുത്ത് അവൾ പ്ലാറ്റ്ഫോമിലേക്ക് ഓടിക്കയറി. ടിക്കറ്റ് റിസർവ് ചെയ്‌ത മെസേജ് ഒന്നു കൂടി നോക്കി കമ്പാർട്ട്മെന്‍റ് ഉറപ്പിച്ചു.

മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ ട്രെയിൻ വന്നു കഴിഞ്ഞു. എക്സലേറ്ററിനും വേഗതയില്ലെന്ന് നീരയ്ക്ക് തോന്നി. ഓടിക്കുതിച്ചെത്തിയ ട്രെയിന് ഒരു മിനിട്ട് സ്റ്റോപ്പേ ഉള്ളൂ. ട്രെയിനിൽ കാലെടുത്തു വച്ചതേ ഉള്ളൂ വണ്ടി അനങ്ങിത്തുടങ്ങി.

ശ്വാസമെടുക്കാൻ ബന്ധപ്പെട്ട് അവൾ അകത്തേക്ക് വലിഞ്ഞു കയറി.

കൃത്യസമയത്ത് വന്നതു കൊണ്ട് വണ്ടി കടന്നു പോയില്ല. ഭാഗ്യം! ഒരു മിനിട്ട് വൈകിയാൽ പ്ലാറ്റ്ഫോമിൽ ഇരിക്കേണ്ടി വന്നേനെ.

ഇനി ട്രെയിൻ കിട്ടിയാൽ തന്നെയും സീറ്റും ഉണ്ടാകില്ല. സീറ്റിൽ ഇരിക്കും മുമ്പേ തന്‍റെ സഹയാത്രികയെ നീര കണ്ണു കൊണ്ട് ഉഴിഞ്ഞു. കറുത്ത ഡ്രസ്സിൽ സുന്ദരിയായ ഒരു സ്ത്രീ. അവർ എന്തോ വായിച്ചു കൊണ്ടിരിക്കുകയാണ്.

നീര തന്‍റെ ലഗേജ് കുറച്ചു ഒതുക്കി വച്ച് കുപ്പിയിൽ നിന്ന് ഒരു കവിൾ വെള്ളം വിഴുങ്ങി സീറ്റിൽ ഇരുന്നു. ട്രെയിൻ അതിവേഗം മുന്നോട്ടു കുതിച്ചു കൊണ്ടിരുന്നു.

നീര ജനാലിലൂടെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണുകൾ പടർത്തി വിട്ടു. യാത്രകൾ ഇഷ്‌ടമാണ്. ഡെസ്റ്റിനേഷൻ എത്തുന്നതിനേക്കൾ ഇഷ്‌ടം ഇങ്ങനെ യാത്ര ചെയ്‌തു കൊണ്ടിരിക്കുന്നതാണ്.

യാത്ര എന്നു പറഞ്ഞാൽ അതിന് ഒരു ലക്ഷ്യമുണ്ട്. ജീവിതം പോലെ. ആ ലക്ഷ്യത്തിലെത്തിയാൽ പിന്നെ അതിന്‍റെ ത്രില്ല് കുറഞ്ഞു പോകും.

ആകാശത്ത് മേഘങ്ങൾ മാഞ്ഞു പോകുന്നതും പക്ഷികൾ പറക്കുന്നതും നോക്കിയിരിക്കേ അവളുടെ മനം ആർദ്രമായി. കണ്ണുകളിൽ നനവു പടർന്നു. ഇത്രയും വെയിലിൽ ഈ പക്ഷികൾ എങ്ങനെ പറക്കുന്നുണ്ടാവുമോ?

ഫോൺ ബെല്ലടിക്കുന്ന ശബ്ദം അവളുടെ ആകാശ കാഴ്ചകളെ പെട്ടെന്ന് പിന്നോട്ടു തള്ളി. തൊട്ടടുത്ത സീറ്റിലെ സ്ത്രീയുടെ ഫോൺ ആണ്. ബാഗിൽ നിന്ന് അവർ അത് പണിപ്പെട്ട് തപ്പിയെടുത്തു കോൾ അറ്റന്‍റ് ചെയ്‌തു.

നീരയ്ക്ക് ഫോൺ ശബ്ദം കേട്ടപ്പോൾ അസ്വസ്ഥത തോന്നി. ആ യുവതി ഫോണിൽ ആരോടോ ഉറക്കെ സംസാരിക്കാൻ തുടങ്ങി.

ഗോതമ്പിന്‍റെ നിറമുള്ള ശരീരം. അതു മാത്രമല്ല തിളക്കമുള്ള ചർമ്മസൗന്ദര്യം. കറുത്ത കണ്ണുകൾ അലസമായ മുടിയിഴകളിൽ ചിലവ മുഖത്തേക്ക് വീണു കിടക്കുന്നു. അത് അവരുടെ മുഖസൗന്ദര്യത്തിന്‍റെ ചാരുത കൂടി.

പ്രൊഫഷണൽ സ്റ്റൈലിൽ ബ്ലാക്ക് കോട്ട് ഉൾപ്പെട്ട ഡ്രസ്സ്, ഹൈ ഹീൽസ്. തനിക്കു ചുറ്റുമുള്ള അന്തരീക്ഷത്തിനു പോലും ഒരു പ്രാധാന്യം നൽകാൻ അവർക്കു കഴിയുന്നുണ്ടല്ലോ എന്ന് നീര ലേശം കുറുമ്പോടെ ചിന്തിച്ചു.

“ഞാൻ ഡൽഹി എത്തിയാലുടൻ അവിടെ വരാം.”

ആ യുവതി തന്‍റെ ഫോണിൽ ആരോടൊ പറയുന്നുണ്ടായിരുന്നു.

“ഇനി ഇക്കാര്യത്തിൽ ഒത്തിരി താമസം ഉണ്ടാകില്ല. എത്രയും വേഗം തീർക്കാനാണ് ഞാനും ശ്രമിക്കുന്നത്.” അവൾ പിന്നെ കുറച്ചു നേരം നിശബ്ദമായി, മറുവശത്തെ ആൾ പറയുന്നത് കേട്ടു കൊണ്ടിരുന്നു.

സംഭാഷണത്തിനൊടുവിൽ ഔപചാരികമായി ഒരു ഗുഡ്ബൈ പറഞ്ഞിട്ട് അവർ ഫോൺ ഹാന്‍റ് ബാഗിലേക്ക് വച്ചു. നീര അപ്പോഴാണ് അതു ശ്രദ്ധിച്ചത്. അവരുടെ കൈവശമുള്ളത് ഒരു ഐഫോൺ ആണ്.

താൻ ഈ നേരമത്രയും അവരെ തന്നെ ഉറ്റു നോക്കി ഇരിക്കുകയാണെന്ന സത്യം അവരുടെ മറുചോദ്യത്തിലൂടെയാണ് നീര മനസ്സിലാക്കിയത്.

“ഹലോ? എവിടെ പോകുന്നു?”

നീര പെട്ടെന്ന് ഞെട്ടിയെങ്കിലും പുഞ്ചിരി മുഖത്തു വരുത്തി. “ഡൽഹി” എന്നു മറുപടി പറഞ്ഞെങ്കിലും ഈ സ്ത്രീയെ ഇനി ശ്രദ്ധിക്കുന്ന പ്രശ്നമില്ലെന്ന് നീര മനസ്സിലുറപ്പിച്ചു.

യാത്രയിലുടനീളം, അടുത്തിരിക്കുന്ന വ്യക്‌തിയെ അവഗണിക്കുക അത്ര എളുപ്പമല്ല. എങ്കിലും അപ്പോൾ അവൾ ആഗ്രഹിച്ചത്.

നീര, അന്ന് പൊതുവേ കുറച്ച് വിഷാദത്തിലായിരുന്നു. ജീവിതത്തിൽ എന്തൊക്കെയോ നേടണമെന്നുണ്ട്. പക്ഷേ, ജീവിതം തരുന്നതോ? വളരെ കുറച്ചു മാത്രം.

പഠിക്കുമ്പോൾ മുതൽ കഠിനാധ്വാനി ആണ്. എന്നാൽ തന്‍റെ അച്‌ഛനമ്മമാരെ സംതൃപ്തിപ്പെടുത്താൻ കഴിയുന്നത്ര അക്കാദമിക നിലവാരം പുലർത്താൻ കഴിഞ്ഞില്ല. നല്ലൊരു ജോലി ലഭിക്കത്ര മാർക്കും കഴിവും ഉണ്ടായില്ല.

പാട്ടു പാടാൻ വളരെ ഇഷ്‌ടമാണ്. ആ രംഗത്തു തുടരാൻ ആഗ്രഹിച്ചപ്പോൾ മറ്റു പല പ്രശ്നങ്ങളുടെ മുൻഗണനാക്രമത്തിൽ ആ മോഹം ചവറ്റുകുട്ടയിലായി. ഇപ്പോഴുള്ള ജോലിയോട് വലിയ താൽപര്യം ഒന്നും ഇല്ല. വരുമാന മാർഗ്ഗം എന്ന നിലയിൽ അതു തുടരുന്നു എന്നു മാത്രം.

താൻ ആദ്യമായി സ്നേഹിച്ച പുരുഷനോട് അക്കാര്യം തുറന്നു പറയാൻ പോലും കഴിഞ്ഞില്ല. അയാളാകാട്ടെ കാനഡ എന്ന കണ്ണെത്താദൂരത്തേക്ക് കുടിയേറിപ്പോയി.

ജീവിതം എന്താണ് തനിക്ക് കാത്തു വച്ചിരിക്കുന്നത്. അത് തന്നെ എവിടെയും വീഡ്ഢിയാക്കിക്കൊണ്ടിരിക്കുകയാണ്. ഈ ജീവിതം യഥാർത്ഥത്തിൽ ജീവിക്കുകയല്ല, എന്തിനോ അതിജീവിക്കുകയാണെന്ന തോന്നൽ!

നീര തന്‍റെ ചിന്തകളിൽ മുഴുകി ഇരിക്കുമ്പോൾ ആ യുവതി തൊട്ടടുത്തിരുന്ന് ലാപ്ടോപ്പിൽ എന്തോ ടൈപ്പ് ചെയ്‌തു കൊണ്ടിരിക്കുകയാണ്. യാത്രയും പകുതി ദൂരം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. അപ്പോഴും അവർ തന്‍റെ ജോലി തുടരുന്നുണ്ടായിരുന്നു.

എല്ലാം മറന്ന് ലാപ്പിൽ ജോലിയിൽ മുഴുകിയിരിക്കുന്ന ആ സ്ത്രീയോട് നീരയ്ക്ക് അകാരണമായി നീരസം തോന്നി. ഇടയ്ക്കിടെ വാട്ടർ ബോട്ടിലിൽ നിന്ന് വെള്ളം കുടിക്കുന്ന തൊഴിച്ചാൽ അവർ മറ്റൊരു കാര്യവും ശ്രദ്ധിക്കുന്നതേയില്ല.

അവർക്ക് വളരെയധികം കാര്യങ്ങൾ ചെയ്‌തു തീർക്കാനുണ്ടെന്ന് തോന്നുന്നു. അവരെ കാണാൻ നല്ല ചന്തമുണ്ട്. ഇഷ്‌ടം പോലെ പണം, സ്വന്തമായൊരു ലാപ്ടോപ്പ്, ഐഫോൺ, ഡയമണ്ട്സ്, എല്ലാറ്റിനുമുപരി വളരെ ഇഷ്‌ടപ്പെട്ട ജോലിയാണെന്നു തോന്നുന്നു.

ഇവർക്കൊക്കെ ജീവിതം എത്ര ലളിതവും രസകരവുമാണ്. പക്ഷേ എന്നെപ്പോലെ കുറേപ്പേർക്ക് അതൊരു വല്ലാത്ത കഷ്ടപ്പാടും. നീര ആലോചിച്ചു.

അനന്തമായ ചിന്താച്ചരടുകളിൽ അവളുടെ മനസ്സ് ആടിക്കളിച്ചു. എപ്പോഴോ ഉറങ്ങിപ്പോയതെന്ന് ഓർമ്മയില്ല. അടുത്തിരുന്ന് അവർ വിളിച്ചപ്പോഴാണ് കണ്ണു തുറന്നത്. ചൂടു കാരണം ശരീരമാകെ വിയർത്തുക്കുളിച്ചിരുന്നു. വേനൽക്കാലത്തെ ഇഷ്ടമല്ലാത്തതു ഇതൊക്കെ കൊണ്ടാണ്.

ലഞ്ച്ട്രോളിയുമായി ട്രെയിൻ കാറ്ററിംഗ് സർവീസ് വന്നു നിൽക്കുന്നു. എന്താണ് വേണ്ടതെന്ന് അറിയാനാണ് നീരയെ വിളിച്ചുണർത്തിയത്. വെജിറ്റേറിയൻ നീര മെല്ലെ പറഞ്ഞു. വെയിറ്റർ ഒരു പാക്കറ്റ് ഫുഡ് സീറ്റിൽ വച്ചിട്ട് മുന്നോട്ടു നീങ്ങി.

“താങ്ക്യൂ…” നീര, ആ യുവതിയെ ക്ഷമാപണ ഭാവത്തോടെ നോക്കി.

അവർ പുഞ്ചിരിച്ചു.

“ഓകെ ആം ആയിഷ ദേവ്”

ഞാൻ നീര.

നീര വളരെ മൃദുവായി പറഞ്ഞിട്ടു ഭക്ഷണം കഴിക്കാൻ ആരംഭിച്ചു. ആയിഷയെപ്പോലൊരു ലേഡിയുമായി കൂടുതൽ സംസാരിക്കാൻ നീരയുടെ മനം എന്തോ പിന്നെയും മടിച്ചു.

“ഇവരുടെ പേരും ഒരുമാതിരി…” നീര ആലോചിച്ചു.

ഭക്ഷണം കഴിച്ചു തീരും വരെ നീര, ആയിഷയെ പൂർണ്ണമായും അവഗണിച്ചു. അവൾക്ക് അപകർഷതാബോധം തോന്നിയതിനാൽ അങ്ങനെ ചെയ്യാനെ കഴിയുന്നുണ്ടായിരുന്നുള്ളൂ.

“നിങ്ങൾ അമൃത്സറിൽ നിന്നാണോ?” ആയിഷ സ്നേഹാദരവോടെ ചോദിക്കുന്നു. പക്ഷേ അതിനുള്ള മറുപടി പോലും നേരെ ചൊവ്വേ പറയാൻ നീര പണിപ്പെട്ടു.

ആയിഷ എന്തിനാണ് തന്നോട് സംസാരിക്കാൻ ശ്രമിക്കുന്നതെന്ന് ആലോചിച്ചു പോയി. അവർ ശരിക്കും ഒരു സംഭാഷണം തുടങ്ങാൻ ആഗ്രഹിക്കുന്നുണ്ടാകുമോ?

“അതേ… പക്ഷേ. ഞാൻ വർക്ക് ചെയ്യുന്നത് ഡൽഹിയിലാണ്.”

“ഓഹോ… എവിടെയാണ്.?”

“ഒരു സ്ഥാപനത്തിന്‍റെ അക്കൗണ്ട്സ് സെക്ഷൻ” നീര ഒട്ടും താൽപര്യമില്ലാതെ മറുപടി പറഞ്ഞു.

എന്തെങ്കിലും നല്ല കാര്യങ്ങൾ ഇത്രയും കാലത്തിനിടയിൽ ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന ചിന്ത അവളുടെ മനസ്സിൽ തികട്ടി വന്നു.

“വൗ അത് കൊള്ളാം” ആയിഷയുടെ കണ്ണുകളിൽ തിളക്കം.

“എനിക്ക് വളരെ ഇഷ്‌ടമുള്ള രംഗമാണ് അക്കൗണ്ടിംഗ്. പക്ഷേ ഞാൻ ഒരു ഇവന്‍റ്മാനേജ്മെന്‍റ് സ്‌ഥാപനത്തിൽ പെട്ടു പോയി…”

നീര തലയാട്ടി. അതുകണ്ട് ആയിഷ അതിശയം കൂറുന്ന മിഴിയോടെ നോക്കി. “എന്തെങ്കിലും പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ?” ആയിഷയുടെ ചോദ്യം കേട്ടപ്പോൾ നീര ഒന്നു ഞെട്ടി.

“ഇല്ല അങ്ങനെയൊന്നുമില്ല.” നീര പെട്ടെന്ന് മറുപടി പറഞ്ഞു.

“യാത്രയിലുടനീളം എന്താ ടൈപ്പ് ചെയ്‌തു കൊണ്ടിരിക്കുന്നത്?”

ആയിഷ ചിരിച്ചു. ഒരു വ്യത്യസ്‌തമായ ചിരി ആയിരുന്നു അത്.

“അതൊരു കഥയാണ്.”

“ഇവന്‍റ് സ്‌ഥാപനത്തിൽ കഥ എഴുത്തോ?” നീര സംശയത്തോടെ ചോദിച്ചു.

ആയിഷ അതുകേട്ട് ഉറക്കെ ചിരിച്ചു.

“നോ… ഞാൻ ഒരു കഥ എഴുതുന്നു. പക്ഷേ, അതെന്‍റെ ജോലിയുടെ ഭാഗമല്ല. ഞാൻ എന്‍റെ ജോലി ഉപേക്ഷിക്കാൻ പോകുകയാണ്.”

നീരയ്ക്ക് വലിയ അതിശയം തോന്നി.

“ജോലി ഉപേക്ഷിക്കുകയോ… നല്ല ശബളം ഉള്ള ജോലിയല്ലേ?”

ആയിഷ തലയാട്ടി.

“പിന്നെന്തെ ഇങ്ങനെ ഒരു തീരുമാനം?”

“എനിക്ക് ഈ കഥ ഉടനെ തീർക്കണം. എന്‍റെ ജോലിയുടെ സ്വഭാവം വച്ച് അതിനൊപ്പം കഥയെഴുത്ത് വലിയ പ്രയാസമാണ്.”

ആയിഷയുടെ മുഖത്ത് വിടർന്ന ചിരി നീര കൗതുകത്തോടെ നോക്കിയിരുന്നു.

“ഒന്നിനും സമയം തികയാതെയായി.” ആയിഷ ആത്മഗതമൊന്നോണം മന്ത്രിച്ചു.

“കഥ എഴുതിക്കൊടുക്കാൻ സമയം പറഞ്ഞിട്ടുണ്ടോ?” അവൾക്ക് ജിജ്‌ഞാസ അടക്കാൻ പറ്റിയില്ല. ആയിഷയോടുള്ള അസൂയ നിമിഷം പ്രതി ഇരട്ടിക്കുന്നതു പോലെ! ഇത്രയും ശബളമുള്ള ഒരു ജോലി ഇട്ടെറിഞ്ഞു പോകാൻ ഇവർക്കെന്താ വട്ടാണോ?

“ഇത് എഴുതിയാൽ ഇപ്പോൾ കിട്ടുന്ന ശബളത്തേക്കാൾ കൂടുതൽ കിട്ടുമോ?”

നീര തന്‍റെ സംശയം തീർക്കാൻ വേണ്ടി വീണ്ടും ചോദിച്ചു.

“അതറിയില്ല. ഈ കഥയ്ക്ക് അത്രയൊന്നും കിട്ടാനിടയില്ല.”

“പിന്നെന്തിനാ റിസ്ക് എടുക്കുന്നത്?” നിങ്ങൾക്ക് ഇപ്പോൾ വേണ്ടത്ര പണം ബാങ്ക് ബാലൻസ് ഉണ്ടാകുമല്ലേ?”

ആയിഷ അതുകേട്ട് പൊട്ടിച്ചിരിച്ചു. “ഓഹ്… ഇല്ല ഞാൻ ഒരു ഇടത്തരം കുടുബാംഗമാണ്. അങ്ങനെ വലിയ സേവിംഗ്സ് ഒന്നും ഇല്ലടോ…”

ഇത്രയും നേരം സംസാരിച്ച ടോണിൽ നിന്ന് വിഭിന്നമായിരുന്നു പിന്നെ ആയിഷയുടെ സംസാരം.

“ഞാൻ ഇത് ചെയ്യുന്നത് എനിക്ക് എഴുതാൻ ഇഷ്‌ടമുള്ളതു കൊണ്ടാണ്. അത് എന്നെ സന്തുഷ്ടയാക്കുന്നു. ഇതുവരെ ഞാനെന്‍റെ ജീവിതം പണം ഉണ്ടാക്കാൻ മാത്രമായി വിനിയോഗിച്ചു. എനിക്ക് സന്തോഷം ലഭിക്കുന്ന ഒരു കാര്യവും ഞാൻ ചെയ്‌തില്ല. എഴുത്ത് എനിക്ക് ഹാപ്പിനസ് തരുന്ന കാര്യമാണ്. ഇനി ഞാൻ അത് പിന്തുടരാൻ തീരുമാനിച്ചു.”

അതുകേട്ട് നീര, ആയിഷയെ നിർന്നിമേഷമായി നോക്കിയിരുന്നു.

“സ്വയം ഹാപ്പിയാവാൻ നീര എന്താണ് ചെയ്യുന്നത്? എന്തൊക്കെയാ ഹോബി?”

ആയിഷ ചോദിച്ചു.

“ഹും… നീര ഒന്നു മൂളി. ഞാൻ പാട്ട് പാടാറുണ്ടായിരുന്നു.”

“ഉണ്ടായിരുന്നു? അതിനർത്ഥം ഇപ്പോൾ ഇല്ല എന്നാണോ?”

ആയിഷയുടെ മുഖത്ത് അമ്പരപ്പ്.

നീര തലകുലുക്കി.

“സമയം കിട്ടുന്നില്ല. അതു തന്നെ പ്രശ്നം.”

“ഇപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി. താൻ ഇത്ര ഡിപ്രസ്ഡ് ആയിരിക്കുന്നത് ഇതു കൊണ്ടാണ്.”

ആയിഷയുടെ വാക്കുകൾ നീരയുടെ ഹൃദയത്തിൽ തന്നെയാണ് തറച്ചത്. പക്ഷേ അവൾ നിശബ്ദത പാലിച്ചു.

“സന്തോഷം ലഭിക്കുന്ന കാര്യം താൻ ഉപേക്ഷിച്ചിരിക്കുന്നു. പണത്തേക്കാൾ ജീവിതത്തിൽ വലുത് ഹാപ്പിനസ് തന്നെയാണെടോ.”

“പക്ഷേ നിങ്ങൾക്ക് പണത്തിന്‍റെ ആവശ്യകതയെ കുറിച്ച് എന്തറിയാം ആയിഷ?” നീര അൽപം ദേഷ്യത്തോടെ പ്രതികരിച്ചു.

“നിങ്ങളുടെ ജോലി, നിങ്ങൾക്ക് ആവശ്യമുള്ളതിലേറെ ശബളം തരുന്നു. ഐഫോൺ, ലാപ്ടോപ്, ബ്രാന്‍റഡ് ക്ലോത്ത്സ്… എല്ലാം സ്വന്തം. ചിലപ്പോൾ നിങ്ങൾ ഡൽഹിയിലെത്തുമ്പോൾ ബിഎംഡബ്ലിയു കാർ കാത്ത് കിടപ്പുണ്ടാകും. പക്ഷേ എന്നെപ്പോലുള്ള സാധാരണക്കാരായവരോ? ഓരോ ദിവസവും ജീവിച്ചു പോകാൻ കഷ്‌ടപ്പെടുകയാണ്. പണം ആവശ്യത്തിലേറെ ഉള്ളവർക്ക് അതിന്‍റെ വില മനസ്സിലാവില്ല.”

നീരയുടെ രോഷം പൂണ്ട വാക്കുകൾ കേട്ടപ്പോൾ ആയിഷ കുറച്ചുനേരം നിശബ്ദയായി. അവൾ ഒരു ദീർഘനിശ്വാസത്തോടെ സാവകാശം പറയാൻ തുടങ്ങി.

“ശരിയാണ് ഞാൻ അർഹിക്കുന്നതിലും പണം എനിക്ക് കിട്ടുന്നുണ്ട്. പക്ഷേ എന്‍റെ ചോദ്യം ഇതാണ്. അത്രയും പണം നൽകുന്ന ആ ജോലി ചെയ്‌തതു കൊണ്ട് ഞാൻ ഹാപ്പിയാണോ? ആ ചോദ്യത്തിന് എന്‍റെ ഉത്തരം നോ എന്നാണ്.”

അതുകേട്ട് നീര ഒന്നുകൂടെ ഉഷാറായി. ഇവരുടെ ഈ നിലപാടിനെ അഹങ്കാരം എന്നല്ലാതെ എന്താ പറയുക? “അത്…” നീര പറയാൻ തുടങ്ങിയതിനെ ഖണ്ഡിച്ചു കൊണ്ട് ആയിഷ പറഞ്ഞു തുടങ്ങി.

“ഞാൻ സന്തോഷത്തിന്‍റെ അന്വേഷണത്തിലാണ്. എനിക്ക് ഇനിയുള്ള ഈ ചെറിയ ജീവിതം പരമാവധി സന്തോഷത്തോടെ ജീവിക്കണം. എനിക്കു മുന്നിൽ ദീർഘമായ ജീവിതം ഇനിയുണ്ടോ എന്നറിയില്ല. ഞാൻ ഒരു ഹൃദ്രോഗിയാണ്. ഏതു നിമിഷവും താളം തെറ്റാവുന്ന ഹൃദയവുമായി നടക്കുന്നവൾ. ചിലപ്പോൾ ഈ ട്രെയിനിൽ നിന്ന് ഇറങ്ങും മുമ്പ് അല്ലെങ്കിൽ എന്‍റെ പുസ്തകം പ്രകാശനം ചെയ്യും മുമ്പ്, അതുമല്ലെങ്കിൽ ഞാൻ അടുത്ത ഒരു വാക്ക് പറയും മുമ്പ്! എപ്പോൾ വേണമെങ്കിലും അതു സംഭവിക്കാം. മരണം! അതിലേക്ക് നടക്കുന്ന ഓരോ നിമിഷവും ഞാൻ സന്തോഷത്തോടെയല്ലേ ജീവിക്കേണ്ടത്?” ആയിഷ പുഞ്ചിരിച്ചു.

നീരയുടെ നെഞ്ചിൽ ഒരു സ്ഫോടനം ശക്‌തിയോടെ കലഹിച്ചു. മറുവാക്കിനായി ചുണ്ടുകൾ പരതുമ്പോൾ അവൾ കണ്ണുകളെ ജനാലയിലേക്ക് തുറന്നു വച്ചു.

और कहानियां पढ़ने के लिए क्लिक करें...