“മിസ് രേഖാ മാത്യു, പറയുന്നതിൽ വിഷമമുണ്ട്. പക്ഷേ പറയാതിരിക്കാൻ വയ്യ. ഇത്തവണ പറഞ്ഞ ടാർഗെറ്റിൽ എത്താൻ നിങ്ങൾക്ക് സാധിച്ചിട്ടില്ല. വെറും 10,000 രൂപയുടെ സെയിൽ! എന്തായാലും ഒരു മാസത്തെ സമയം കുടി നൽകുന്നു. ഇത് അവസാനത്തെ ചാൻസാണ്. ഇതിനു ശേഷം കമ്പനിക്ക് നിങ്ങളെക്കുറിച്ച് സീരിയസ്സായി തന്നെ ചിന്തിക്കേണ്ടി വരും.”

രേഖ നിശ്ശബ്ദം ബോസിന്‍റെ ശകാരം കേട്ടു നിന്നു. സകലരും രേഖയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തല കുനിച്ചാണ് നിന്നിരുന്നതെങ്കിലും അവിടെ നിൽക്കുന്നവരുടെ മുഖത്തെ പരിഹാസവും സഹതാപവും അവൾക്ക് മനസ്സിലാക്കാൻ സാധിച്ചു. ചിലരുടെ മുഖത്ത് ഈർഷ്യ നിഴലിച്ചു. ഇവൾ ഇങ്ങനെയെങ്കിലും ഒരു പാഠം പഠിച്ചല്ലോ എന്ന സന്തോഷമായിരുന്നു മറ്റു ചിലർക്ക്.

അവൾ നിരാശയോടെ സീറ്റിലമർന്നിരുന്നു. അടുത്ത മാസം 50,000 രൂപയുടെ സെയിൽ നടത്തണമല്ലോ എന്ന ചിന്ത അവളെ വല്ലാതെയലട്ടി. 50,000 രൂപയുടെ സെയിൽ അത്ര എളുപ്പമല്ല. ചെയ്തില്ലെങ്കിൽ സാലറി ഇൻക്രിമെന്‍റില്ല. ബാംഗ്ലൂർ, ചെന്നൈ… എവിടേക്കും ട്രാൻസ്‌ഫറാകാം. തുടർന്നും ഇതുപോലുള്ള പെർഫോമെൻസാണെങ്കിൽ ജോലി നഷ്ടമാവുമെന്ന് ഉറപ്പ്. തന്‍റെ വ്യക്തിപരമായ കാര്യങ്ങളിൽ കമ്പനിക്ക് താല്‌പര്യമെടുക്കേണ്ട കാര്യവുമില്ലല്ലോ. സെയിൽ വർദ്ധിപ്പിക്കണം, പരമാവധി ലാഭം ഉണ്ടാക്കണം, അതേ കമ്പനിക്കു വേണ്ടു.

ഈ ജോലി തന്നെ ഏറെ ശ്രമങ്ങൾക്കൊടുവിലാണ് രേഖയ്ക്ക് ലഭിച്ചത്. കയറിയിറങ്ങാത്ത ഓഫീസുകളില്ല. അറ്റന്‍റ് ചെയ്യാത്ത ഇന്‍റർവ്യുവില്ല. ടെസ്‌റ്റുകൾ എഴുതിയതിനു കണക്കുമില്ല. അവസാനം വീട്ടുകാരുടെ വെറുപ്പും സമ്പാദിച്ചു. ഒരു പെൺകുട്ടിക്ക് മെഡിക്കൽ റെപ്രസന്‍ററ്റീവായി ജോലി ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ? അദ്ധ്വാനം, ടെൻഷൻ, വെയിലത്ത് അലച്ചിൽ, പലതരക്കാരായ ആളുകളുമായി ഇടപഴകൽ… എന്നുവേണ്ട എന്തൊക്കെ പ്രശ്‌നങ്ങളാണുള്ളത്. സഹോദരൻ അവളെ ജോലിയിൽ നിന്നും പിന്തിരിപ്പിക്കാൻ ആവതും ശ്രമിച്ചു. അച്‌ഛനും ഉപദേശിച്ചു. വരും വരായ്കകളെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി. എന്നാൽ അവരുടെ ഓരോ ചോദ്യങ്ങൾക്കും അവളുടെ പക്കൽ ന്യായീകരണമുണ്ടായിരുന്നു.

ആകർഷകമായ വ്യക്തിത്വവും ബുദ്ധിയുമുള്ള രേഖ ന്യായീകരിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു. മനസ്സിനിണങ്ങിയ ഈ ഉദ്യോഗം കളഞ്ഞു കുളിക്കാൻ അവൾ ഒരുക്കമല്ലായിരുന്നു. പക്ഷേ, ഇന്ന് താൻ സകലർക്കും മുന്നിൽ പരിഹാസ്യയായില്ലേ. ഒരു കണക്കിന് കാരണക്കാരിയും താൻ തന്നെ. എളുപ്പമെന്നു കരുതിയ ഈ ഉദ്യോഗം ഇത്ര പെട്ടെന്ന് വലിയൊരു തലവേദനയായി തീരുമെന്നാരു കണ്ടു.

രേഖയ്ക്ക് കവർ ചെയ്യേണ്ട സോൺ മിക്കവാറും ഗ്രാമപ്രദേശമായിരിക്കും. അങ്ങോട്ട് വല്ലപ്പോഴും ഒന്നോ രണ്ടോ ബസ്സു മാത്രമേ കാണു. സ്‌കൂട്ടറും മറ്റും സ്വയം ഓടിച്ചു പോകാമെന്നു വച്ചാൽ തന്നെ റോഡിന്‍റെ സ്‌ഥിതി പരിതാപകരവുമായിരുന്നു. രേഖയുടെ ദുരവസ്‌ഥ കണ്ട് ചില സഹപ്രവർത്തകർ അവളോടു സഹതാപം പ്രകടിപ്പിച്ചു. സ്ത്രീയായതിനാൽ നഗരപ്രദേശം നൽകണമെന്ന് ചിലർ ശുപാർശ ചെയ്തു. ചിലരാകട്ടെ രേഖയ്ക്ക് വേണ്ടി ഗ്രാമപ്രദേശം കവർ ചെയ്യാനും തയ്യാറായി. എന്നാൽ രേഖയ്ക്ക് ഇതൊന്നും സ്വീകാര്യമായിരുന്നില്ല. വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നേറാനായിരുന്നു അവൾക്ക് താല്‌പര്യം.

പലപ്പോഴും പരസ്പരം വിരുദ്ധ സ്വഭാവമുള്ള ആളുകളുമായാവും അവൾക്ക് ഇടപെടേണ്ടി വരുന്നത്. ചില ഡോക്ടർമാരാകട്ടെ, കമ്പനിയുടെ ഗംഭീരപാർട്ടിയിൽ പങ്കെടുത്ത ശേഷം മറ്റേതെങ്കിലും കമ്പനിയുടെ മരുന്ന് പ്രിസ്ക്രൈബ് ചെയ്യും. മറ്റു ചിലരാകട്ടെ രോഗികൾ കൂടുതലാണെന്ന പേരിൽ അവളോട് ഏറെ നേരം കാത്തിരിക്കാൻ പറയും. ചിലർ മണിക്കുറുകൾ കാത്തിരുത്തി ഒരക്ഷരം പോലും പറയാതെ നടന്നുപോകും. രേഖ പറയുന്നതൊക്കെ ക്ഷമയോടെ കേൾക്കുന്നവരുടെ പക്കലാവട്ടെ മരുന്നു വാങ്ങാനും മാത്രം രോഗികളും കാണില്ല. ചില മെഡിക്കൽ ഷോപ്പുകാർ ആദ്യം മരുന്നിന് ഓർഡർ നൽകും. പിന്നെയെന്തെങ്കിലും കാരണം പറഞ്ഞ് മെഡിസിൻ മടക്കി നൽകും.

സെയിൽ വർദ്ധിപ്പിക്കാൻ രേഖ തന്നാലാവും വിധം ശ്രമിച്ചു കൊണ്ടിരുന്നെങ്കിലും എവിടെയോ എന്തൊക്കെയോ പോരായ്മകൾ വന്നു കൊണ്ടിരുന്നു. പക്ഷേ, രേഖ തോറ്റു പിൻവാങ്ങാൻ ഒരുക്കമല്ലായിരുന്നു. കമ്പനി സെയിലിൽ കാര്യമായ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല, എന്നിരുന്നാലും കമ്പനി പുതിയൊരു പ്രോഡക്ട് ലോഞ്ച് ചെയ്യുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. ആന്‍റിബയോ ട്ടിക്ക് – ആന്‍റി സ്‌പാജ്‌യോട്ടിക് കോമ്പിനേഷൻ മെഡിസിൻ.

പുതിയ പ്രൊഡക്ട‌് സെയിലിനു വേണ്ടി വലിയൊരു പബ്ലിസിറ്റി തന്നെ അവർ നടത്തുന്നുണ്ടായിരുന്നു. പ്രൊഡക്റ്റിന്‍റെ സെയിൽ വർദ്ധിപ്പിക്കുന്നതിനായി മെഡിക്കൽ റപ്രസന്‍റേറ്റീവ്സിൽ സമ്മർദ്ദം ചെലുത്തി.

“രേഖാ… മീറ്റിംഗ് കഴിഞ്ഞല്ലോ. വാ, നമുക്ക് വീട്ടിലേയ്ക്കു പോകാം.” രാജീവിന്‍റെ ശബ്ദ‌ം കേട്ട് ചിന്താമഗ്നയായിരുന്ന രേഖ പെട്ടെന്ന് ഞെട്ടിയുണർന്നു. ഒരക്ഷരം പോലും പറയാതെ അവൾ രാജീവിനൊപ്പം പുറത്തിറങ്ങി.

“വിഷമിക്കണ്ട. ഞാൻ സഹായിക്കാം.” രാജീവ് ധൈര്യം നൽകാൻ ശ്രമിച്ചു.

“സഹായിക്കാമെന്നോ? അതിന് നിങ്ങൾക്ക് തന്നെ നിന്നു തിരിയാൻ സമയമില്ലല്ലോ?”

“അതു സാരമില്ല.” രാജീവ് പറഞ്ഞു.

രാജീവിന്‍റെ സഹായം വെറും വാക്കുകളിൽ മാത്രം ഒതുങ്ങി നിന്നില്ല. തന്‍റെ ജോലിയൊക്കെ കൃത്യമായി ചെയ്തു തീർത്ത ശേഷം രാജീവ് രേഖയ്ക്ക് വേണ്ടിയും പ്രവർത്തിക്കാൻ തുടങ്ങി. അങ്ങനെ ഊണും ഉറക്കവുമൊക്കെ മറന്ന് അവർ രണ്ടുപേരും ജോലിയിൽ വ്യാപൃതരായി.

അവരുടെ അദ്ധ്വാനത്തിന് ഫലം കണ്ടുതുടങ്ങി. രേഖയുടെ ജോലിയിൽ സംതൃപ്‌തനായ ഓഫീസറുടെ മുഖത്ത് തിളക്കം. രേഖയുടെ സന്തോഷത്തിനതിരില്ലായിരുന്നു.

രാജീവിനോടുള്ള പ്രണയം അവൾക്ക് ഇനിയും മറച്ചു വയ്ക്കാൻ തോന്നിയില്ല. ഏറെ നാളത്തെ പരിചയക്കാരായിരുന്നു രേഖയും രാജീവും. ഇരുവർക്കും പരസ്‌പരം ഇഷ്‌ടവുമായിരുന്നു. പക്ഷേ മനസ്സിലെ പ്രണയം തുറന്നു പറയാൻ അതുവരെ ഒരവസരം ലഭിച്ചില്ലെന്നു മാത്രം.

ജോലിയൊക്കെ തീർത്ത് ഓഫീസിൽ നിന്നും മടങ്ങുമ്പോൾ രേഖ രാജീവിനോട് ഓഫീസ് പ്രശ്‌നങ്ങൾ അവതരിപ്പിക്കും. രാജീവ് അതിനുള്ള പരിഹാരം പറഞ്ഞുകൊടുക്കും. അങ്ങനെ രേഖയുടെ ഒഫീഷ്യൽ ടെൻഷൻ വലിയൊരു പരിധിവരെ ദുരീകരിക്കുമായിരുന്നു. എന്തൊരു പ്രശ്‌നം വരുമ്പോഴും താൻ സഹായത്തിനുണ്ടാവുമെന്ന് രാജീവ് ഉറപ്പു നൽകി. എന്നാൽ രാജീവ് തന്നോടൊപ്പം ആജീവനാന്തം ഉണ്ടാവണമെന്നായിരുന്നു രേഖയുടെ ആഗ്രഹം.

ഒരു ദിവസം രേഖ എങ്ങനെയെങ്കിലും തന്‍റെ പ്രണയം രാജീവിനോട് തുറന്നു പറയണമെന്ന് തീരുമാനിച്ചു. അപ്പോഴേയ്ക്കും ബസ്സ് എത്തിയതിനാൽ രണ്ടുപേരും തിടുക്കത്തിൽ ബസ്സിൽ കയറി.

“രാജീവ്, ഇന്നു വൈകുന്നേരം എന്‍റെ വീട്ടിലേക്ക് വരുന്നണ്ടല്ലേ?”

“എന്നാരു പറഞ്ഞു!”

“എന്‍റെ മനസ്സ്.”

“ഓഹോ! അങ്ങനെയെങ്കിൽ ഞാനെന്തിനാണ് നിന്‍റെ വീട്ടിലേക്ക് വരുന്നതെന്ന് മനസ്സിനോടൊന്നു ചോദിച്ചു നോക്ക്.”

“എന്‍റെ പപ്പയെ കാണുന്നതിന്. ഇനി അധികം ചോദ്യം ചോദിക്കരുത്.” രേഖ ചമ്മലോടെ പറഞ്ഞു.

“പക്ഷേ വീട്ടിലേയ്ക്ക് വരുന്നതിനുള്ള കാരണം കുടി ഞാനൊന്നറിയട്ടെ…”

“പപ്പയുടെ മുന്നിൽ ധൈര്യത്തോടെ ചെന്നു നിന്നു ഞാനാണ് അങ്ങയുടെ ഭാവിമരുമകൻ എന്നു പറയണം.”

“ഏ… മിസ് രേഖാ… സ്വപ്‌നലോകത്തിൽ നിന്നും ഭൂമിയിലേക്കിറങ്ങി വന്നാലും.”

“ഞാൻ ഭൂമിയിൽ തന്നെയാ നിൽക്കുന്നത്. അതും പതറാത്ത ഉറച്ച കാലുകളും ഊന്നി തന്നെയാ നിൽക്കുന്നത്. പക്ഷേ, എനിക്കു തോന്നുന്നത് നിങ്ങൾ ആകാശത്തു കൂടി പാറി നടക്കുകയാണെന്നാണ്. അതല്ലേ ഭൂമിയിലുള്ള ഈയൊരുവളുടെ പ്രണയം തിരിച്ചറിയാൻ പറ്റാതായത്.”

“പ്രണയം, അതും നിനക്ക്? എന്താണ് പറയുന്നതെന്ന് നിശ്ചയമുണ്ടല്ലോ? രേഖാ, സത്യം പറഞ്ഞാൽ നമ്മൾ നല്ല സുഹൃത്തുക്കളാണ്. ഇരുവർക്കും പരസ്‌പരം ഇഷ്‌ടവുമാണ്. ഇതുവരെ കാര്യങ്ങൾ ഓ. കെ. അതിൽ കൂടുതൽ മുന്നോട്ടു പോവുന്നത് ഉചിതമല്ല.”

“പക്ഷേ രാജീവ്…”

“നോക്ക് രേഖ, നമ്മൾ നല്ല ഫ്രണ്ട്സാണ്. നമുക്ക് പരസ്പരം ഇഷ്ടവുമാണ്, എന്നു കരുതി വിവാഹം കഴിക്കണമെന്നുണ്ടോ?”

“നിങ്ങൾ ശരിക്കുമൊരു ദുഷ്‌ടൻ തന്നെ രാജീവ്.”

“ഞാൻ നിന്നെ യാഥാർത്ഥ്യം പറഞ്ഞു മനസ്സിലാക്കുകയാണ്.”

“എന്‍റെ മനസ്സിനെ വിഷമിപ്പിക്കാൻ നിങ്ങൾക്കാവില്ല.” രേഖയുടെ ശബ്ദം ഇടറി.

“രേഖ… ഞാൻ പറയുന്നതെന്താണെന്നു നീയൊന്ന് മനസ്സി രുത്തി ചിന്തിച്ചു നോക്ക്. സമ്പന്നവും സുരക്ഷിതവുമായൊരു സാഹചര്യത്തിലാണ് നീ ജനിച്ചു വളർന്നത്. ആ ഒരവസ്ഥ ഞാനെങ്ങനെ നിനക്ക് നൽകും?”

“പറ്റും. അതുകൊണ്ടല്ലേ ഞാൻ നിങ്ങളെ തന്നെ തെരഞ്ഞെടുത്തത്. സുന്ദരവും സന്തുഷ്‌ടവും സുരക്ഷിതവുമായ കുടുംബജീവിതം. അത് രാജീവിനു മാത്രമേ നൽകാനാവു.”

“ഒരുപക്ഷേ, നിന്‍റെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ എനിക്കു പറ്റിയെന്നു വരില്ല. പിന്നീട് പശ്ചാത്തപിച്ചിട്ടു കാര്യമുണ്ടാവില്ല.” രാജീവ് രേഖയെ ഉപദേശിച്ചു.

“എന്നാൽ പിന്നെ എന്നെ നിങ്ങൾക്ക് ഇഷ്ടമില്ലെന്നു തുറന്നു പറഞ്ഞാൽ പോരേ?”

രാജീവ് തന്‍റെ ന്യായങ്ങൾ നിരത്താൻ ശ്രമിച്ചപ്പോഴേക്കും രേഖ ബസ്സിൽ നിന്നും താഴെയിറങ്ങിയിരുന്നു. അടുത്ത ദിവസം രേഖയുടെ ചുവന്നു കലങ്ങിയ കണ്ണുകൾ രാജീവിന്‍റെ സംശയങ്ങൾക്ക് ഉത്തരം നൽകി.

“ഫോർ മൈ സ്വീറ്റ് ഹാർട്ട്…” രാജീവ് ഭംഗിയുള്ള ഒരു റോസാപുഷ്പം രേഖയുടെ മേശപ്പുറത്ത് കൊണ്ടുവച്ചു.

“ഇതെന്താ, ഇപ്പോ ഒരു സോപ്പിങ്ങ്?”

“എന്‍റെ ഏറ്റവും അടുപ്പമുള്ള കുട്ടുകാരിയൊന്നു സന്തോഷിച്ചു കാണാൻ…” രാജീവിന്‍റെ സംസാരം കേട്ട് രേഖയ്ക്ക് സന്തോഷം തോന്നി.

“ഈ റോസിനു പകരമായി ഞാനൊരു കാര്യം ആവശ്യപ്പെട്ടാൽ നീ സാധിച്ചു തരുമോ?”

“അതിന് ഞാൻ എന്നെത്തന്നെ നിങ്ങൾക്കു നൽകാൻ ഒരുക്കമല്ലേ. രാജീവല്ലേ പിന്മാറുന്നത്.”

“വീണ്ടും അതേ റൂട്ടിൽ തന്നെ… പ്ലീസ് രേഖ… പ്രണയം, വിവാഹം ഇതേക്കുറിച്ചൊന്നും എന്നോടു സംസാരിക്കാതിരുന്നാൽ വലിയ ഉപകാരമായിരുന്നു.”

“അല്പം വിഷമമാണ്. പക്ഷേ രാജീവ് നിനക്ക് വേണ്ടി ഞാനതിന് ശ്രമിക്കാം.”

“അപ്പോൾ നിനക്ക് ബുദ്ധിയുണ്ട്. നമ്മൾ പണ്ടത്തേതുപോലെ നല്ല ഫ്രണ്ട്സായിരിക്കും.”

“അപ്പോൾ നമ്മളിപ്പോൾ സുഹൃത്തുക്കളല്ലെന്നാണോ?” രേഖയുടെ പരിഹാസവാക്കുകൾ കേട്ട് രാജീവ് പൊട്ടിച്ചിരിച്ചു.

ഇനി പ്രണയത്തെക്കുറിച്ച് സംസാരിക്കില്ലെന്ന് രേഖ രാജീവിന് ഉറപ്പു നൽകിയെങ്കിലും അതു പ്രാവർത്തികമാക്കാൻ അവൾ നന്നേ ബുദ്ധിമുട്ടി. ദിനം ദിനമുള്ള ഈ പ്രണയവും അഭ്യർത്ഥനയും… അതിലുമെത്രേയോ നല്ലതാണിത്. പരസ്പരം എന്നുമെന്നും കാണാതാവുമ്പോൾ വിവാഹത്തെക്കുറിച്ചുള്ള ചിന്തയും മനസ്സിൽ നിന്നും മാറും…

അടുത്ത ഒരു മാസം ജോലിത്തിരക്കിൽ മുങ്ങിപ്പോയതേ അവരറിഞ്ഞില്ല. റിപ്പോർട്ടിംഗ്, മീറ്റിംഗ്, റിഫ്രഷർ കോഴ്‌സ് ലക്ചർ…. രേഖ രാജീവിന്‍റെ കാര്യമേ മറന്നു. പക്ഷേ ജോലിത്തിരക്ക് തീർന്നപ്പോൾ അവൾക്ക് രാജീവിനെ ഓർമ്മ വന്നു. മനസ്സ് വല്ലാതെ മിടിച്ചുകൊണ്ടിരുന്നു. ഒരുപക്ഷേ രാജീവിന് മറ്റൊരു പ്രണയം കാണും. അതുകൊണ്ടല്ലേ തന്നെപ്പോലെ സൗന്ദര്യവും ബുദ്ധിയുമുള്ള ഒരുവളെ വേണ്ടെന്നു വയ്ക്കുന്നത്. രാജീവ് തന്‍റെ പ്രണയം സ്വീകരിക്കാത്തതെന്താവും? പോട്ടെ… രാജീവുമായി ഒരകൽച്ച… അതാവും ശരി.

അങ്ങനെയിരിക്കേ ഒരു ഒഫീഷ്യൽ പാർട്ടിയ്ക്കിടയിൽ അവർ വീണ്ടും കണ്ടുമുട്ടി. രേഖ മുഖത്ത് പുഞ്ചിരി വരുത്തി ക്കൊണ്ടു ചോദിച്ചു, “ഇതെന്താ മാവേലിയോ… എത്ര നാളായി കണ്ടിട്ട്…”

“ഇതേ ചോദ്യം ഞാൻ തിരിച്ചു ചോദിച്ചാലോ?”

“എന്താ ദേഷ്യത്തിലാണോ?”

“ദേഷ്യമാണെങ്കിൽ തന്നെ നീ എന്തിനാ വേവലാതിപ്പെടുന്നത്?”

“ഞാനല്ലേ വേവലാതിപ്പെടേണ്ടത്. മതി രാജീവ്, ഇനിയുമിങ്ങനെ വിഷമിപ്പിക്കുന്നതു മതിയാക്ക്.”

“ഞാൻ നിന്നെ വിഷമിപ്പിക്കുന്നുവെന്നോ?”

“നമ്മുടെ വിവാഹകാര്യത്തിൽ തീരുമാനമെടുക്കാനുള്ള സമയമായി രാജീവ്… ഇനി എപ്പോഴുമെപ്പോഴും നിങ്ങളെ ഉപദ്രവിക്കില്ല.”

“അന്നത്തെ തീരുമാനമൊക്കെ മറന്നോ?”

“എന്‍റെ വിവാഹകാര്യം വീട്ടുകാർ കൂടുതൽ ദിവസം വെച്ച് നീട്ടാൻ സാധ്യതയില്ല. ധാരാളം വിവാഹാലോചനകൾ വരുന്നുണ്ട്. എനിക്കാരെയെങ്കിലും ഇഷ്ടമാണോയെന്ന് പപ്പ ഒരു ദിവസം ചോദിച്ചു.”

“അയ്യോ! നീ അറിയാതെ എന്‍റെ പേരെങ്ങാനും പറഞ്ഞോ?”

“ഇല്ല… രാജീവ് നേരിട്ട് വീട്ടിൽ വന്ന് പപ്പയോടു നമ്മുടെ വിവാഹകാര്യം സംസാരിക്കണമെന്നാണ് എന്‍റെ ആഗ്രഹം.”

ലഞ്ച് ടൈമായതിനാൽ പാർട്ടിക്ക് എത്തിയ അതിഥികൾ അവരുടെ അടുത്തുള്ള ടേബിളിൽ വന്നിരിക്കുവാൻ തുടങ്ങി. പ്രൈവസി നഷ്ടമായതോടെ രേഖ സംസാരം നിർത്തി. എന്തായാലും താൻ തന്നെ പപ്പയോടു തന്‍റെ പ്രണയകാര്യം തുറന്നുപറയും. രേഖ തീർച്ചയാക്കി. പാർട്ടിക്ക് ശേഷം രേഖ വീട്ടിലേക്ക് മടങ്ങി.

“രേഖച്ചേച്ചീ…. വിവാഹാലോചന ഒരുപാടു വരുന്നുണ്ട്. വിവാഹം കഴിക്കാനുദ്ദേശ്യമില്ലേ… ലിസ്‌റ്റിൽ അടുത്തത് ഈയുള്ളവനാണെന്ന കാര്യം മറക്കണ്ട.” സഹോദരൻ രേഖയെ വിവാഹകാര്യം പറഞ്ഞ് ഇടയ്ക്കിടെ കളിയാക്കും.

“ഇവളുടെ വിവാഹമൊന്നു കഴിഞ്ഞിട്ടു വേണം എനിക്ക് സ്വസ്ഥമായൊന്നിരിക്കാൻ…” പപ്പയും പറയുമായിരുന്നു.

“വിവാഹം, കുടുംബം, കുഞ്ഞുങ്ങൾ… പെൺകുട്ടികളുടെ ജീവിതത്തിൽ ഇതൊക്കെ സമയത്തു നടക്കണം. ഇല്ലെങ്കിൽ…” അമ്മയുടെ മുഖത്തെപ്പോഴും ആശങ്കയായിരിക്കും.

ഏറെ നേരത്തെ ആലോചനയ്ക്കു ശേഷം പപ്പയോട് എല്ലാം തുറന്നു പറയണമെന്ന് അവൾ തീരുമാനിച്ചുറപ്പിച്ചു. ആദിയും അന്തവുമില്ലാത്ത ഈ ടെൻഷൻ… ഇതവസാനിപ്പിക്കണം. രാജീവാണെങ്കിൽ ഒരു തീരുമാനമെടുക്കുന്നില്ല. ഇനി പപ്പയ്ക്ക് മാത്രമേ ഇതിനൊരു പരിഹാരം കാണാനാവു…

അവൾ ധൈര്യം സംഭരിച്ച് പപ്പയോടു പറയേണ്ട കാര്യങ്ങൾ മനസ്സിൽ കുറിച്ചുവച്ചു. രാവിലെയെഴുന്നേറ്റ് കുളിച്ചു റെഡിയായി ഒരു കപ്പ് ചായയുമായി അവൾ പപ്പയുടെ അടുത്തു വന്നിരുന്നു. കോളിംഗ് ബെൽ അടിക്കുന്ന ശബ്‌ദം കേട്ട് അവൾ എഴുന്നേറ്റ് വാതിൽ തുറന്നു. കസിൻ നന്ദു… കോളേജ് വിശേഷങ്ങളും നാട്ടു വിശേഷങ്ങളും പറഞ്ഞ് 2 മണിക്കൂർ കഴിഞ്ഞതവരറിഞ്ഞില്ല. അന്നും പപ്പയോടു രാജീവിന്‍റെ കാര്യം സംസാരിക്കാനായില്ല.

പിറ്റേന്ന് വൈകുന്നേരം. “മോളേ, കുറച്ചു വെള്ളമെടുത്തു കൊണ്ടുവാ…” പപ്പയുടെ ശബ്ദ‌ം കേട്ട് അവൾ ഡ്രോയിംഗ് റൂമിലെത്തി. തനിക്ക് പുതിയ വല്ല വിവാഹാലോചനയും വന്നിരിക്കും. രേഖ മനസ്സിൽ കരുതി. ഒരുപക്ഷേ തിരുവനന്തപുരത്തുള്ള അങ്കിളിന്‍റെ മകൻ നന്ദു അതിനാവും ഇന്നലെ വന്നത്. പപ്പ കല്യാണക്കാര്യം പറഞ്ഞാൽ ഇത്തവണ ഞാൻ രാജീവിന്‍റെ കാര്യം പറയും. രേഖ ഒരു ഗ്ലാസ് വെള്ളവുമെടുത്ത് ഡ്രോയിംഗ് റൂമിലേക്കു നടന്നു.

“മോളേ, നിന്നോടൊരു കാര്യം പറയാനുണ്ടായിരുന്നു.” പപ്പ വിഷയമെടുത്തിട്ടതോടെ അവൾക്ക് അഭിപ്രായം പറയാൻ അവസരം ഒത്തുവന്നു. എങ്ങനെ പറഞ്ഞു തുടങ്ങണമെന്നു കരുതി അവൾ വിഷമിച്ചിരിക്കുമ്പോഴാണ്….

“ഉച്ചയ്ക്ക് രാജീവ് വീട്ടിൽ വന്നിരുന്നു.” പപ്പ പറഞ്ഞു നിർത്തി.

കേട്ടതും രേഖയുടെ ഹൃദയമിടിപ്പിനു വേഗത കൂടി. അപ്രതീക്ഷിതമായ ആ സാഹചര്യത്തിൽ അവൾ മൗനം പാലിച്ചു. രാജീവ് ശരിക്കുമൊരു സുത്രശാലി തന്നെ. താൻ എത്രവട്ടം കെഞ്ചി പറഞ്ഞതാ… അപ്പോഴൊക്കെ പറ്റില്ലെന്നു പറഞ്ഞ് ഇപ്പോ നേരിട്ടു വന്നിരിക്കുന്നു. പപ്പയ്ക്ക് രാജീവിനെ ഇഷ്‌ടമായിക്കാണും. പക്ഷേ, പപ്പയുടെ പെരുമാറ്റം കണ്ട് ഒന്നും ഉറപ്പിച്ചു പറയാനും വയ്യ…

“രാജീവ് എത്തരക്കാരനാണ്?” പപ്പ ഗംഭീരസ്വരത്തിൽ തിരക്കി.

“നല്ല സ്വഭാവമാ… കരിയർ ഓറിയന്‍റഡ്… ഹെൽപ്ഫുൾ… രാജീവിനെ എനിക്ക് ശരിക്കും ഇഷ്ട‌മാണ്. ഒരേ ജോബായതി നാൽ ജോലിക്കാര്യങ്ങൾ, പ്രോബ്ലംസ്, സമയം ഒക്കെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റും. ഞാൻ ജോലിക്കു പോകുന്നതും രാജീവിന് ഇഷ്ടമാണ്. പപ്പാ, രാജീവിനൊപ്പം എനിക്ക് സന്തോഷത്തോടെ ജീവിക്കാനാവും.”

“നന്നായാലോചിച്ചാണോ നീ തീരുമാനമെടുത്തത്?”

“അതെ. ഞങ്ങൾക്ക് ഒരുപാടു കാര്യങ്ങളിൽ ചേർച്ചയുണ്ട്. പഠനം, സ്വഭാവം, ജോലി…”

“അയാളുടെ ജാതി, മതം… അതു നീ തിരക്കിയോ?”

“ജാതി… ഇല്ല… അത് അറിയണമെന്നു തോന്നിയില്ല. പപ്പയ്ക്കും ജാതി-മതത്തിലൊന്നും വിശ്വാസമില്ലല്ലോ. അതു കൊണ്ട് ഞാനും…”

“ജാതി… മതം അതൊന്നും എനിക്കും പ്രശ്ന‌മല്ല. എന്നിരുന്നാൽ തന്നെ വിവാഹക്കാര്യം വരുമ്പോൾ നന്നായി ആലോചിക്കേണ്ടേ? നിനക്ക് രാജീവിന്‍റെ ഫുൾ നെയിം അറിയുമോ?”

“ഫുൾ നെയിം? രാജീവ് പിള്ള.”

“ജീവിതകാലം മുഴുവൻ ഒപ്പം ജീവിക്കാൻ പോകുന്നവളാണ്. ശരിക്കുള്ള പേരുപോലുമറിയില്ല.”

രേഖ കുറ്റബോധത്തോടെ തല താഴ്ത്തി നിന്നു.

“അയാളുടെ ശരിയായ പേര് രാജീവ് ഊർമ്മിള പിള്ള എന്നാണ്.”

“ഏ…!”

“രാജീവിന് അമ്മ മാത്രമേയുള്ളു. അച്‌ഛനെക്കുറിച്ച് രാജീവിനോ അമ്മയ്‌ക്കോ അറിയില്ല.”

“പപ്പ പറയുന്നത്?”

“മോളേ, ഞാൻ പറയുന്നത്… അച്‌ഛനെക്കുറിച്ച് രാജീവിനോ അയാളുടെ അമ്മയ്‌ക്കോ അറിയില്ല. അയാളുടെ അമ്മ ഒരു വേശ്യയാണ്.”

“ഇല്ല… ഇല്ല പപ്പാ, ഇതൊക്കെ നുണയാണെന്നു പറയു. രാജീവ് ഇതുവരെ ഇതൊന്നും എന്നോടു പറഞ്ഞിട്ടില്ല. എന്നിൽ നിന്ന് ഇതെല്ലാം ഇതുവരെ മറച്ചു പിടിച്ചതെന്തിനാവും, രാജീവിന് ഒരിക്കലുമൊരു വിശ്വാസവഞ്ചകനാകാൻ പറ്റില്ല.” രേഖ പൊട്ടിക്കരഞ്ഞു.

“അല്ല മോളേ, രാജീവ് നിന്നെ ചതിച്ചതൊന്നുമല്ല. നീ കണ്ണുമടച്ച് അയാളെ പ്രണയിക്കുകയായിരുന്നു. രാജീവിനിതൊക്കെ എന്നെന്നേക്കുമായി മറച്ചുപിടിച്ച് ജീവിക്കാമായിരുന്നു. നല്ലവനായതു കൊണ്ടല്ലേ രാജീവ് ഇതൊക്കെ നേരത്തെ തന്നെ തുറന്നു പറഞ്ഞത്. നീയൊരു നല്ല വീട്ടിലെ കുട്ടിയാണെന്നറിഞ്ഞ് അയാൾക്ക് അവസരം മുതലടുക്കാമായിരുന്നു. പക്ഷേ നീയോ, അയാളുടെ പേരും ചുറ്റുപാടും അന്വേഷിക്കാതെ എടുത്തുചാടി വിവാഹത്തിനൊരുങ്ങി. രാജീവിനൊപ്പം ജീവിക്കണമെന്ന ആഗ്രഹം മാത്രമായിരുന്നു നിനക്ക്. നീ കാല്‌പനിക ലോകത്താണ് ജീവിക്കുന്നത്. ജീവിതത്തിൽ ഏറ്റവും സീരിയസ്സായി എടുക്കേണ്ട തീരുമാനങ്ങളിലൊന്നാണ് വിവാഹം, അതുപോലും നീ… ജീവിതത്തിൽ വലിയൊരു തെറ്റിലേക്ക് വീഴാൻ തയ്യാറാവുകയായിരുന്നില്ലേ നീ. ഞാൻ പറഞ്ഞതു പോലും നിനക്ക് വിശ്വാസമില്ലാതായി.”

“ഞാനെന്തു ചെയ്യണം പപ്പാ, എനിക്കൊരു തീരുമാനമെടുക്കാൻ പറ്റുന്നില്ല.”

“മനസ്സിരുത്തി ആലോചിക്ക്. എന്നിട്ട് തീരുമാനമെടുത്താൽ മതി. നല്ലൊരു പയ്യനാണ് രാജീവ്. നിങ്ങൾ തമ്മിൽ നല്ല ചേർച്ചയുണ്ടാവും. നിങ്ങൾക്ക് സന്തോഷമുള്ള ഒരു കുടുംബജീവിതം നയിക്കാനുമാവും. പക്ഷേ രാജീവ് ഇന്നും അമ്മയ്‌ക്കൊപ്പം അതേ ചേരിയിലാണ് താമസം. ഇനിയും അവിടെയേ താമസിക്കു. അമ്മയെ വിഷമിപ്പിച്ചിട്ട് തനിക്കൊന്നും വേണ്ടെന്നാണ് രാജീവ് പറയുന്നത്. എന്തുമാത്രം തീ തിന്നും കഷ്‌ടതകൾ അനുഭവിച്ചുമാണ് ആ അമ്മ അവനെ വളർത്തി പഠിപ്പിച്ചതെന്നോ? ആ മകനെ അവർക്കെങ്ങനെ പിരിയാനാവും?”

“തീരുമാനം നിന്‍റെ കൈകളിലാണ്. വെല്ലുവിളികളെ അഭിമുഖീകരിച്ച് രാജീവിനൊപ്പം ജീവിക്കാൻ നീ ഒരുക്കമാണോ? ഈ യാഥാർത്ഥ്യമൊക്കെ ഉൾക്കൊണ്ട് നിനക്ക് അവരെ അമ്മായിയമ്മയായി അംഗീകരിക്കാൻ പറ്റുമോ? അവരോട് പുച്ഛ‌വും വെറുപ്പുമില്ലാതെ ബഹുമാനത്തോടെ പെരുമാറാൻ സാധിക്കുമോ? നീ ഇതിനൊക്കെ തയ്യാറാണെങ്കിൽ മാത്രം രാജീവിനെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ആലോചിച്ചാൽ മതി. ഇതൊക്കെ ഇപ്പോൾ നിനക്ക് പ്രശ്‌നമില്ലെന്നു തോന്നുമെങ്കിലും ഒരു വിഷമഘട്ടം വരുമ്പോൾ നീ ഇതൊക്കെ ഒറ്റയ്ക്ക് തരണം ചെയ്യേണ്ടതായി വരും. അപ്പോൾ ഇതുപോലെ നിന്നെ ഉപദേശിക്കാൻ ആരും കാണില്ല. ഒരു നൂറുവട്ടം ആലോചിച്ചു വേണം തീരുമാനമെടുക്കാൻ.”

“പക്ഷേ ഇതൊക്കെ രാജീവ് എന്നോടെന്തു കൊണ്ടു പറഞ്ഞില്ല?”

“ഇതുപോലൊരു അമ്മയുടെ മകനാണ് താനെന്നു പറയാൻ ആരാണ് ഇഷ്‌ടപ്പെടുക? ഇനി എനിക്കൊന്നും പറയാനില്ല. നിനക്ക് വിദ്യാഭ്യാസവും ലോകപരിചയവുമൊക്കെയുണ്ട്. ഉചിതമായൊരു തീരുമാനം…”

രേഖയ്ക്ക് അന്നുരാത്രി ഒരു പോള കണ്ണടയ്ക്കാൻ സാധിച്ചില്ല. രാത്രിയുടനീളം ഉറക്കമിളച്ചിരുന്നാലോചിച്ചിട്ടും അവൾക്ക് ശരിയായ ഒരു തീരുമാനത്തിലെത്താൻ സാധിച്ചില്ല. വിവാഹം കഴിക്കണമോ വേണ്ടയോ? രാജീവിന്‍റെ അമ്മയോട് തനിക്ക് ആദരവോടെ പെരുമാറാൻ കഴിയുമോ? ഉത്തരം കണ്ടെത്താനാകാത്ത അനേകായിരം ചോദ്യങ്ങൾ അവളുടെ സ്‌മൃതിപഥത്തിലൂടെ മിന്നിമറഞ്ഞുകൊണ്ടിരുന്നു.

മിസ് രേഖാ മാത്യു മിസിസ്സ് രേഖാ രാജീവ് ആകുന്നതിനുള്ള തടസ്സം എന്താണ്? രാജീവിന്‍റെ അമ്മയുടെ സ്‌റ്റാറ്റസ് മാത്രം. എല്ലാവരേയും സ്നേഹിക്കുന്ന രാജീവിനെ സ്നേഹിക്കുന്ന മനസ്സ് തനിക്കുണ്ടെങ്കിൽ അവരെയും സ്നേഹിക്കാൻ കഴിയും. അവൾ ഉദയസൂര്യന്‍റെ കിരണങ്ങളെ സ്നേഹത്തോടെ വരവേറ്റു.

और कहानियां पढ़ने के लिए क्लिक करें...