അനുഷയ്ക്ക് വീട് ഇഷ്ടമായി. രണ്ട് വലിയ വിശാലമായ മുറികൾ, ഡ്രോയിംഗ് റൂം, ഓപ്പൺ കിച്ചൺ, പിന്നെ ബാൽക്കണി. അവൾക്ക് ഊഞ്ഞാലിടാനും നിറയെ പൂച്ചട്ടികൾ വയ്ക്കുവാനും സ്ഥലമുണ്ട്.

പുതിയ ബിൽഡിംഗിലെ എട്ടാം നിലയിലെ ഫ്ളാറ്റ് അനുഷ സങ്കല്പ്പിച്ച പോലെ തന്നെയായിരുന്നു. വില മാത്രം കരുതിയതിനേക്കാൾ അല്പം കൂടി അനുഷ മനസ്സു കൊണ്ട് കണക്കുകൂട്ടി. തനിക്കു വേണ്ടി ഇത്രയ്ക്കൊക്കെ ചെയ്യാൻ കഴിയുമായിരുന്നു. തന്‍റെ ബജറ്റിനേക്കാൾ 4 ലക്ഷം രൂപ കൂടിയാലെന്ത്, എല്ലാ മാസവും കൊടുത്തുകൊണ്ടിരുന്ന വാടക ഒഴിവാക്കാമല്ലോ.

ബാൽക്കണിയിൽ നിന്നാൽ മനോഹരമായ കാഴ്ചകൾ കാണാം. റോഡിന്‍റെ മറുവശം പാർക്ക്, പാർക്കിൽ കളിക്കുന്ന കുട്ടികൾ, ഉലാത്തുന്ന പ്രായം ചെന്നവർ. അടുത്തെങ്ങും ഉയരമുള്ള കെട്ടിടങ്ങളൊന്നും ഉണ്ടായിരുന്നില്ല. അനുഷയ്ക്ക് സന്തോഷമായി. ബാൽക്കണിയിൽ നിന്ന് താഴേയ്ക്ക് എത്തി നോക്കിയപ്പോൾ 7-8 വയസ്സുള്ള ഒരു പെൺകുട്ടി കളിക്കുന്നത് അവൾ കണ്ടു. താഴത്തെ വീടിന്‍റെ ബാൽക്കണി വൃത്തിയില്ലാത്തതായിരുന്നു. നിറയെ പൊടി പിടിച്ചിരുന്നു. അനുഷ മുഖം തിരിച്ച് പുറത്ത് വന്നു.

ബാങ്ക് ലോണിന്‍റെ കാര്യങ്ങൾ മാത്രമേ ഇനി ബാക്കിയുള്ളൂ. അവൾ ബാങ്കിലെ ഉയർന്ന പദവിയിലായതു കൊണ്ട് ലോൺ കിട്ടാൻ ബുദ്ധിമുട്ടുണ്ടാവില്ല. ബിൽഡിംഗ് സൊസൈറ്റിയിലെ ചില പ്രധാന കടലാസുകൾ ഒപ്പിട്ടു കഴിഞ്ഞപ്പോൾ അവൾക്ക് തോന്നി ബിൽഡിംഗ് ഒന്നു ചുറ്റിക്കണ്ടുവരാമെന്ന്. അവൾ ഇനി ഇവിടെ ഒറ്റയ്ക്ക് താമസിക്കേണ്ടതാണ്. ബിൽഡിംഗിൽ എങ്ങനെയുള്ള ആൾക്കാരാണ് താമസിക്കുന്നതെന്ന് ഒന്ന് കാണട്ടെ.

നല്ല വൃത്തിയുള്ള ബിൽഡിംഗാണ്. കുട്ടികൾക്ക് കളിക്കാൻ ധാരാളം സ്ഥലമുണ്ട്. വണ്ടികൾ പാർക്ക് ചെയ്യാൻ പ്രത്യേകം സൗകര്യമുണ്ടായിരുന്നു. ഒരു വശത്ത് സ്വിമ്മിംഗ് പൂളും മറുവശത്ത് ജിമ്മും ഉണ്ട്. മരക്കൂട്ടങ്ങൾക്കിടയിൽ ഇരിക്കുന്നതിനായി സിമന്‍റ് ബഞ്ചുകൾ ഉണ്ടാക്കിയിട്ടിരുന്നു. ഒരു ബഞ്ചിലിരുന്ന് അവൾ മായയിലെന്ന പോലെ ആലോചിച്ചു. അവസാനം തനിക്ക് സ്വന്തമായി വീടുണ്ടാകാൻ പോകുന്നു.

പെട്ടെന്ന് അനുഷയ്ക്ക് തന്നെ ആരോ വിളിച്ച പോലെ തോന്നി അവൾ തിരിഞ്ഞു നോക്കി. അരികെ പല്ലവ് നിൽക്കുന്നു. അനുഷയുടെ ഫ്ളാറ്റിന്‍റെ താഴത്തെ ബാൽക്കണിയിൽ കളിച്ചു കൊണ്ടിരുന്ന ആ പെൺകുട്ടി അയാളുടെ കൈ പിടിച്ച് നിന്നിരുന്നു.

അനുഷ എഴുന്നേറ്റ് നിന്നു, “പല്ലവ്, നിങ്ങൾ ഇവിടെ?”

“ഞാൻ ഇവിടെയാണ് താമസിക്കുന്നത്. നിങ്ങളോ? ആരെയെങ്കിലും കാണാൻ വന്നതാണോ?”

അനുഷ ഒന്ന് നിർത്തിയിട്ട് പറഞ്ഞു. “ഞാനും ഇവിടെ താമസിക്കാൻ വരികയാണ്. എട്ടാമത്തെ നിലയിൽ ഇന്ന് ഞാൻ ഒരു ഫ്ളാറ്റ് ബുക്ക് ചെയ്തതേയുള്ളൂ.”

“ഗ്രേറ്റ്,” പല്ലവ് പറഞ്ഞു. “വെൽകം ടു ഔവർ ബിൽഡിംഗ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറയണം. ഞാൻ ഏഴാം നിലയിലാണ് താമസിക്കുന്നത്. വരൂ, വീട്ടിൽ വന്ന് ഒരു കപ്പ് ചായ കുടിക്കാം. എന്‍റെ ഭാര്യയേയും പരിചയപ്പെടാം.”

ആദ്യം അനുഷ ഒന്ന് സംശയിച്ചു. പിന്നെ കരുതി, എന്തായാലും ഇവിടെ താമസിക്കാനുള്ളതാണ്. കുറച്ചുപേരെ പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണ്.

പല്ലവ് അവളോടൊപ്പം ബാങ്കിൽ ജോലി ചെയ്യുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അയാൾക്ക് ഈ ബ്രാഞ്ചിലേയ്ക്ക് ട്രാൻസ്ഫർ ആയത്. അവർ ഇടയ്ക്കൊക്കെ സംസാരിക്കാറുണ്ടായിരുന്നു. പക്ഷേ ബാങ്കിലെ ജോലിത്തിരക്ക് കാരണം സൗഹൃദത്തിനൊന്നും സമയമുണ്ടായിരുന്നില്ല. അല്ലെങ്കിലും അനുഷ ഓഫീസിലെ ആൾക്കാരുമായി അല്പം അകലം പാലിച്ചിരുന്നു. ഇതിനു മുമ്പ് ഉണ്ടായിരുന്ന ബ്രാഞ്ചിലെ സഹപ്രവർത്തകർ അവൾ അവിവാഹിതയാണെന്നും നഗരത്തിൽ ഒറ്റയ്ക്കാണ് കഴിയുന്നതെന്നും അറിഞ്ഞപ്പോൾ ഒന്നും പറയാതെ തന്നെ അവളുടെ വീട്ടിൽ എത്താൻ തുടങ്ങി. അനുഷയ്ക്ക് അത് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. ഒറ്റയ്ക്കുള്ള ജീവിതം അവൾ സ്വയം തെരഞ്ഞെടുത്തതാണ്. വർഷങ്ങൾക്കു മുമ്പ് അവൾക്കുണ്ടായ ദുരന്തത്തിന്‍റെ മുറിവ് ഇപ്പോഴും ഉള്ളിലെവിടെയോ ഉണ്ട്. ഇനിയവൾക്ക് ഒരു പുരുഷനെ അത്ര എളുപ്പത്തിൽ വിശ്വസിക്കാൻ കഴിയുമായിരുന്നില്ല.

പഴയ ഓർമ്മകളെ തട്ടിക്കളഞ്ഞ് അനുഷ പല്ലവിന്‍റെ ഒപ്പം അയാളുടെ വീട്ടിലേയ്ക്ക് നടന്നു. വഴിയിൽ വച്ചു തന്നെ അവൾ പല്ലവിന്‍റെ മകളുമായി ചങ്ങാത്തത്തിലായി. അനന്യ കൗതുകമുള്ള കുട്ടിയായിരുന്നു. മിടുക്കി. പല്ലവ് ബെല്ലടിച്ചപ്പോൾ വാതിൽ തുറന്നത് അനുഷയുടെ കോളേജിലെ കൂട്ടുകാരി സമീറയാണ്.

സമീറ പുറത്തെവിടെയോ പോകാനെന്നവണ്ണം നല്ലപോലെ അണിഞ്ഞൊരുങ്ങിയിരുന്നു. അനുഷയെ കണ്ടപ്പോൾ അവൾ ഉറക്കെ ബഹളം വച്ച് അവളെ കെട്ടിപ്പിടിച്ചു. രണ്ട് പഴയ കൂട്ടുകാരികളുടെ കണ്ടുമുട്ടൽ കണ്ട് പല്ലവ് കുഴങ്ങിപ്പോയി. “നിങ്ങൾക്ക് പരസ്പരം ഇത്രയ്ക്കും അറിയാമെന്ന് ഞാൻ കരുതിയതേയില്ല.” അയാൾ പറഞ്ഞു.

അനുഷ പതുക്കെ പറഞ്ഞു, “സമീറയും ഞാനും കോളേജിൽ ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്നു. ഇവൾ പിന്നെ വിവാഹം കഴിച്ചു. പിന്നെ…”

സമീറ ഇടയ്ക്കു വച്ച് തടഞ്ഞു. “നീ കഴിച്ചതുമില്ല… സത്യം പറഞ്ഞാൽ എന്നേക്കാൾ മുമ്പേ നീ താലിച്ചരടിൽ കുടുങ്ങേണ്ടതായിരുന്നു. ആ സംഭവം നടന്നില്ലായിരുന്നെങ്കിൽ…”

അനുഷയുടെ മുഖം ചുവന്നു. അവൾ പെട്ടെന്ന് വിഷയം മാറ്റി.. “അതെല്ലാം വിട്… അതൊക്കെ പഴയ കാര്യങ്ങളായി.”

പല്ലവ് ഞെട്ടി. “അനുഷാ, നിങ്ങൾ അൺ മാരീഡ് ആണോ? എനിക്ക് അറിയില്ലായിരുന്നു. ഞാൻ കരുതിയത്… അല്ലെങ്കിലും വലിയ നഗരങ്ങളിൽ എന്ത് അറിയാനാണ്. വർക്കിംഗ് വിമൻ എല്ലാവരും ഒരേപോലെയിരിക്കും. പക്ഷേ നിങ്ങൾ ഇവിടെ താമസിക്കാൻ വന്നത് നന്നായി. ഞങ്ങൾ രണ്ടുപേർക്കും നിങ്ങളുടെ കമ്പനി കിട്ടും.”

അനുഷ തലയാട്ടി. സമീറ ചായയും പലഹാരങ്ങളും കൊണ്ടു വന്നു. വർത്തമാനം തുടർന്നു. അനുഷ തന്‍റെ സമ്പാദ്യം കൊണ്ടാണ് ഫ്ളാറ്റ് വാങ്ങുന്നതെന്നു കേട്ടപ്പോൾ സമീറയ്ക്ക് അദ്ഭുതമായി.

“നിനക്കറിയാമല്ലോ സമീറാ, എന്‍റെ വിവാഹം മുടങ്ങി കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അച്ഛന് ഹൃദയാഘാതം വന്ന് ഞങ്ങളെ വിട്ടുപോയി. 2-3 വർഷങ്ങൾ കഴിഞ്ഞപ്പോൾ ചേട്ടൻ കുടുംബസമേതം അമേരിക്കയിലേക്ക് പോയി. അപ്പോഴേയ്ക്കും എനിക്ക് ബാങ്കിൽ ജോലി കിട്ടിയിരുന്നു. ചേട്ടന് ഞാൻ കൂടെ ചെല്ലണം എന്നുണ്ടായിരുന്നു. പക്ഷേ ഞാൻ തടഞ്ഞു. അപ്പോൾ മുതൽ ഒറ്റയ്ക്ക് കഴിയുകയാണ്.” അനുഷ ഒരു ദീർഘനിശ്വാസത്തോടെ തന്‍റെ ജീവിതകഥ ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞു.

സമീറ കുറച്ചുനേരം മിണ്ടാതിരുന്നു. പിന്നെ എന്തോ ആലോചിച്ചിട്ട് പറഞ്ഞു, “അനുഷാ, നിനക്കറിയാമോ, സ്ത്രീധനത്തെച്ചൊല്ലി നീ വിവാഹം വേണ്ടെന്നു വച്ചപ്പോൾ എനിക്ക് തോന്നിയത് നീ തെറ്റാണ് ചെയ്യുന്നത് എന്നാണ്.”

അനുഷ ഞെട്ടിത്തെറിച്ച് അവളെ നോക്കി.

“അതെ അനുഷാ. നോക്ക്, എന്‍റെ അച്ഛനും എന്‍റെ വിവാഹത്തിന് സ്ത്രീധനം കൊടുത്തു. ഇന്ന് പല്ലവ് ചുറ്റിക്കറങ്ങുന്ന വണ്ടി എന്‍റെ അച്ഛൻ കൊടുത്തതാണ്. ഈ വീട്ടിലെ എല്ലാ സാധനങ്ങളും അദ്ദേഹം തന്നതാണ്. നോക്ക്, അതുകൊണ്ടു തന്നെ ഞാൻ ഇവിടെ അന്തസ്സായി ജീവിക്കുന്നു. എന്‍റെ വീട്ടുകാർക്ക് നല്ല സ്ഥാനമുണ്ട് ഇവിടെ, എനിക്കെതിരെ എന്തെങ്കിലും പറയാൻ പോലും പല്ലവിന് ധൈര്യമുണ്ടാവില്ല.”

അനുഷ തന്‍റെ കൂട്ടുകാരിയുടെ മുഖം നോക്കിക്കൊണ്ടിരുന്നു. സമീറ ആദ്യം മുതലേ ഇങ്ങനെ തന്നെയായിരുന്നു. സ്വാർത്ഥമതി. പക്ഷേ ഇന്ന് അവൾ സ്ത്രീധനത്തിനെ അനുകൂലിച്ച് സംസാരിക്കുന്നത് കേട്ടപ്പോൾ തന്‍റേയും സമീറയുടെയും ചിന്തകൾ തമ്മിൽ വലിയ അകലം ഉണ്ടെന്ന് അനുഷയ്ക്ക് തോന്നി.

അനുഷ എഴുന്നേറ്റ് നിന്നു, “എന്നെ വിടൂ സമീറാ, കുറെ പണി ബാക്കിയുണ്ട്.”

അവളെ യാത്രയാക്കാൻ താഴെ വന്ന സമീറ അനുഷയുടെ വലിയ വണ്ടി കണ്ട് ഞെട്ടിപ്പോയി, “ഇത് നിന്‍റെ വണ്ടിയാണോ? നീയാണോ ഓടിക്കുന്നത്?”

അനുഷ പാതി ചിരിച്ച് നിർത്തി. അവൾ ഇത്രമാത്രം പറഞ്ഞു. “എനിക്കാരും സ്ത്രീധനമായി വണ്ടി തന്നിട്ടില്ല.”

സമീറ ഉത്തരം മുട്ടി നിന്നുപോയി.

അനുഷ വണ്ടിയോടിച്ച് പുറത്തേക്കു പോയി. എന്താണെന്നറിയില്ല, വർഷങ്ങൾ കഴിഞ്ഞ് സമീറയെ കണ്ടിട്ടും അവൾക്ക് സന്തോഷമായില്ല. തന്‍റേയും ജയരാജിന്‍റെയും ബന്ധത്തിന്‍റെ സാക്ഷി അവളായിരുന്നല്ലോ.

അനുഷയുടെ അമ്മായിയാണ് ജയരാജിന്‍റെ ബന്ധം കൊണ്ടുവന്നത്. അമ്മ മരിച്ചതിനു ശേഷം അമ്മായി അനുഷയുടെ കുടുംബകാര്യങ്ങൾ നല്ലപോലെ ശ്രദ്ധിച്ചിരുന്നു. ചേട്ടന്‍റെ വിവാഹം കഴിഞ്ഞപ്പോൾ അവർ അനുഷയുടെ വിവാഹത്തിന് നിർബന്ധം പിടിച്ചു. ജയരാജും അനുഷയും പരസ്പരം കണ്ടു. അനുഷയ്ക്ക് ഒറ്റ നോട്ടത്തിൽ തന്നെ ജയരാജിനെ ഇഷ്ടമായി. അവർ പരസ്പരം കാണുന്നത് ആരും തടഞ്ഞിരുന്നില്ല. നിശ്ചയം കഴിഞ്ഞിരുന്നു. ഇനി വിവാഹച്ചടങ്ങേ ബാക്കിയുള്ളു.

ജയരാജിന്‍റെ അടുത്ത് അനുഷ തന്നെത്തന്നെ തുറന്നുവിട്ടിരുന്നു. അയാളോടൊപ്പം ജീവിതം തുടങ്ങുന്നത് സ്വപ്നം കണ്ട് ഇരുപത്തിനാലു മണിക്കൂറും അവൾ ഒരു ഉന്മാദത്തിലെന്ന പോലെയാണ് കഴിഞ്ഞിരുന്നത്. ചിലപ്പോൾ അവർ സിനിമ കാണാൻ പോകും, മറ്റു ചിലപ്പോൾ ലോംഗ് ഡ്രൈവിനും. ജയരാജ് അവളുടെ നഗരത്തിൽ തന്നെയാണ് ജോലി ചെയ്തിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്കു തന്നെ അവളുടെ വീട്ടിൽ എത്തും. അവിടെത്തന്നെ ഭക്ഷണം കഴിക്കും. അവൾ എപ്പോൾ ജയരാജുമായി ഇത്ര അടുത്തു എന്ന് അറിയില്ലായിരുന്നു. ജയരാജിന് അവൾ സമീറയെ പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. പിന്നെ പലവട്ടം സമീറയും അവരോടൊപ്പം സിനിമ കാണാൻ പോകുമായിരുന്നു.

ജയരാജിന്‍റേയും അനുഷയുടെയും വിവാഹത്തീയതി ഉറപ്പിക്കുന്ന ദിവസം അനുഷ നിലത്തൊന്നുമായിരുന്നില്ല. അമ്മായി അവളെ പിങ്ക് നിറത്തിലുള്ള പുതിയ സാരി ഉടുപ്പിച്ച വധുവിനെപ്പോലെ ഒരുക്കി. കാതിൽ മാച്ച് ചെയ്യുന്ന കമ്മൽ, കൈയിൽ പച്ച കുപ്പിവളകൾ, കാലിൽ കിലുങ്ങുന്ന വെള്ളിക്കൊലുസ്. ഒരുങ്ങിക്കഴിഞ്ഞ് കണ്ണാടി നോക്കിയപ്പോൾ അവൾ നാണിച്ചു പോയി. അവൾ ഇതിനു മുമ്പ് ഒരിക്കലും ഇത്രയധികം ഒരുങ്ങിയിരുന്നില്ല.

വൈകുന്നേരം ജയരാജിന്‍റെ അച്ഛനമ്മമാരും വീട്ടിലെ മറ്റുള്ളവരും വന്നു. വർത്തമാനത്തിനിടയിൽ തന്‍റെ അച്ഛന്‍റെ ഉച്ചത്തിലുള്ള വർത്തമാനം കേട്ട് അനുഷ പരിഭ്രമിച്ച് മുറിയിലേക്ക് ചെന്നു. ജയരാജിന്‍റെ ചെറിയച്ഛൻ അനുഷയുടെ അച്ഛന്‍റെ കൈയിൽ സ്ത്രീധനത്തിന്‍റെ നീണ്ട ഒരു ലിസ്റ്റ് പിടിപ്പിച്ചിരുന്നു. അച്ഛൻ ഉയർന്ന സ്വരത്തിൽ പറഞ്ഞു, “നിങ്ങൾക്ക് മുമ്പേ അറിയാമല്ലോ ഞാൻ സ്ത്രീധന വിരോധിയാണെന്ന്. എനിക്ക് ഒറ്റ മകളേയുള്ളൂ. ഞാൻ അവളുടെ വിവാഹം ആഘോഷപൂർവ്വം നടത്തും. പക്ഷേ സ്ത്രീധനം കൊടുത്ത് ഞാൻ അവളേയോ എന്നേയോ അപമാനിക്കില്ല.”

ജയരാജിന്‍റെ ചെറിയച്ഛൻ അദ്ദേഹത്തിന്‍റെ വാക്കുകളെ തടഞ്ഞു. “നിങ്ങൾ എന്ത് പുതിയ കാര്യമാണ് പറയുന്നത്. പെൺകുട്ടികളുടെ വിവാഹത്തിന് കൊടുക്കാതെ പറ്റില്ലല്ലോ. അത് സ്ത്രീധനത്തിന്‍റെ പേരിലായാലും മറ്റെന്തെങ്കിലും പേരിലായാലും.”

ഉടനെ ജയരാജിന്‍റെ അമ്മയും ഒപ്പം കൂടി, “എനിക്ക് ഒറ്റ മകനേയുള്ളൂ. എനിക്കും ചില ആഗ്രഹങ്ങളും ആവശ്യങ്ങളും ഉണ്ട്. ഞാൻ വളർത്തിക്കൊണ്ടു വന്ന മോനെ എങ്ങനെ ഞാൻ വെറുതെ മറ്റുള്ളവർക്ക് കൊടുക്കും.”

അനുഷ കർട്ടനു പിന്നിൽ നിന്ന് എല്ലാം വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു. ജയരാജ് എവിടെ? അയാൾ എന്താണ് ഒന്നും പറയാത്തത്? അയാളും ഇതാണോ ആഗ്രഹിക്കുന്നത്? അനുഷ തിരിഞ്ഞ് മുറിയിലേക്ക് പോയി. അവൾ തന്‍റെ മുറിയിൽ നിന്ന് ജയരാജിന്‍റെ മൊബൈലിലേയ്ക്ക് വിളിച്ചു. ജയരാജ് ഫോൺ എടുത്തു. അയാൾ അല്പം ദേഷ്യത്തിലാണെന്ന് തോന്നി. അനുഷ മുഖവുരയൊന്നുമില്ലാതെ ചോദിച്ചു, “ജയ്, നിങ്ങളുടെ വീട്ടുകാർ എന്‍റെ വീട്ടിൽ വിവാഹത്തീയതി നിശ്ചയിക്കാൻ വന്നിട്ടുണ്ട്. അവർ സ്ത്രീധനം ചോദിക്കുകയാണ്. നിങ്ങൾക്ക് ഇക്കാര്യം അറിവുണ്ടോ?”

ജയരാജിന്‍റെ മറുപടി തണുപ്പനായിരുന്നു. “നീ ഇതിലൊന്നും ഇടപെടണ്ട അനുഷാ, ഇത് മുതിർന്നവർ തമ്മിലുള്ള കാര്യമാണ്. അവർ തീരുമാനിക്കട്ടെ. എന്‍റെ വീട്ടുകാർ എന്തെങ്കിലും ആവശ്യപ്പെടുകയാണെങ്കിൽ അതിലെന്താണ് തെറ്റ്? വിവാഹസമയത്ത് ആവശ്യങ്ങൾ എല്ലാം നടക്കണ്ടേ?”

അനുഷയുടെ കൈയിൽ നിന്ന് റിസീവർ താഴെ വീണു. അപ്പോൾ ഇതാണ് ജയരാജ്. താൻ ജീവിതപങ്കാളി ആക്കാൻ ആഗ്രഹിച്ച ആൾ, ഭാരിച്ച ചുവടുകളോടെ അവൾ മുറിയിലേക്ക് ചെന്നു. മുറിയിൽ ഇപ്പോഴും തർക്കം തുടരുകയായിരുന്നു. ഇപ്പോൾ ജയരാജിന്‍റെ അകന്ന ബന്ധുക്കൾ പോലും സ്ത്രീധനത്തെ അനുകൂലിച്ച് ഉറക്കെ സംസാരിക്കാൻ തുടങ്ങിയിരുന്നു.

അനുഷയുടെ അച്ഛൻ തളർന്ന മട്ടിൽ അടുത്തുള്ള ചുമർ നോക്കി ഇരിക്കുകയായിരുന്നു. അനുഷ ചെന്ന് അചഛന്‍റെ ചുമലിൽ കൈ വച്ചു. എന്നിട്ട് നിശ്ചയദാർഢ്യത്തോടെ പറഞ്ഞു, “അച്ഛാ, അച്ഛൻ വിശ്വാസങ്ങൾക്കും തത്വങ്ങൾക്കും എതിരായി പ്രവർത്തിക്കേണ്ട കാര്യമില്ല. പെൺകുട്ടികൾക്ക് വില പേശുന്ന ഇത്തരം വീട്ടിൽ പോകാൻ എനിക്കു തന്നെ താല്പര്യമില്ല. ഈ ബന്ധം ഇവിടെ അവസാനിപ്പിക്കൂ അച്ഛാ…. പ്ലീസ്,” പറഞ്ഞു പറഞ്ഞ് അനുഷ കരയാൻ തുടങ്ങി.

അച്ഛൻ അവളുടെ തലയിൽ കൈ വച്ച് ജയരാജിന്‍റെ അച്ഛനോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു, “താങ്കൾ മകന് മറ്റൊരു ബന്ധം നോക്കിക്കോളു എന്‍റെ മകൾ താങ്കളുടെ വീട്ടിലേയ്ക്ക് വരില്ല.”

ജയരാജിന്‍റെ കഥ അവിടെ തീർന്നു. ജയരാജിന്‍റെ പെരുമാറ്റം അനുഷയെ കുറേ നാളത്തേയ്ക്ക് അലട്ടി. അയാളോട് അവൾ എത്ര അടുത്തിരുന്നു. ഇങ്ങനെയാകുമെന്ന് ഒരിക്കലും കരുതിയതല്ല. അനുഷ അച്ഛന്‍റെ മുമ്പിൽ ഒരിക്കലും തന്‍റെ ദുഃഖം കാണിച്ചില്ല. പക്ഷേ അവൾക്കറിയാമായിരുന്നു, അച്ഛൻ ഉള്ളിന്‍റെയുള്ളിൽ വളരെ വിഷമിക്കുന്നുണ്ടെന്ന്. അനുഷ പഴയപോലെ ജോലിക്ക് പോകാൻ തുടങ്ങി. അച്ഛനെ അമ്മായി പരിഹസിക്കാൻ മറന്നില്ല. മകളുടെ വിവാഹത്തിന് വിട്ടുവീഴ്ചകൾ ചെയ്തേ പറ്റൂ. ഇത്ര നല്ല പയ്യനെ കൈവിട്ടു കളഞ്ഞു എന്നൊക്കെ.

അനുഷ അമ്മായിയുടെ വാക്കുകൾ കേട്ടു. അവൾ തിരിഞ്ഞു നിന്നു പറഞ്ഞു, “അമ്മായി, എനിക്ക് വിവാഹം നടക്കാത്തതിൽ ഒട്ടും വിഷമമില്ല. ഞങ്ങളെപ്പോലെ വിദ്യാഭ്യാസമുള്ള പെൺകുട്ടികൾ സ്ത്രീധനത്തിന് എതിരായില്ലെങ്കിൽ സമൂഹത്തിൽ നിന്ന് ഈ കാൻസർ എങ്ങനെ ഇല്ലാതാക്കാൻ പറ്റും?”

അമ്മായി എന്തൊക്കെയോ പിറുപിറുത്തിട്ട് മിണ്ടാതിരുന്നു. അവർക്ക് ഇതൊന്നും മനസ്സിലാവില്ല എന്ന് അനുഷയ്ക്ക് അറിയാമായിരുന്നു. ജീവിതം കടന്നുപോയി. ആ സംഭവം ഒരിക്കലും മറക്കാൻ അനുഷയ്ക്കായില്ല. അവളുടെ ജീവിതത്തിൽ മറ്റൊരു പുരുഷനും വന്നില്ല എന്നല്ല. പക്ഷേ അവൾക്ക് ആരേയും വിശ്വസിക്കാൻ കഴിഞ്ഞില്ല.

ഇന്ന് സമീറ അവളുടെ പഴയ മുറിവുകൾ ചുരണ്ടിയെടുത്തു. സമീറയെപ്പോലെയുള്ള സ്ത്രീകൾ എങ്ങനെ സന്താഷമായിരിക്കുന്നു എന്ന് അനുഷ കുറേനേരം ആലോപിച്ചിരുന്നു. പക്ഷേ അവൾക്ക് ഉത്തരം കിട്ടിയില്ല.

ഏതാണ്ട് രണ്ട് മാസം കഴിഞ്ഞപ്പോൾ അനുഷ തന്‍റെ പുതിയ വീട്ടിലേയ്ക്ക് ഷിഫ്റ്റ് ചെയ്തു. ഒരാഴ്ച്ച മുഴുവൻ അവധിയെടുത്ത് അവൾ തന്‍റെ വീട് ഒരുക്കി. അവളെ സഹായിക്കാനും ഇടയ്ക്ക് പരദൂഷണം പറയാനും സമീറ വരുമായിരുന്നു. ചിലപ്പോൾ സമീറ അവളെ തന്‍റെ വീട്ടിൽ രാത്രി ഭക്ഷണം കഴിക്കാൻ പിടിച്ചു നിർത്തും പല്ലവും ഇപ്പോൾ അവളോട് തുറന്ന് പെരുമാറാൻ തുടങ്ങിയിരുന്നു. സമീറ ഭക്ഷണം ഉണ്ടാക്കുന്ന സമയം മുഴുവൻ പല്ലവും അനന്യയും അവളെ ചുറ്റിപ്പറ്റി നിൽക്കും.

അനുഷയുടെ വീട് പൂർണ്ണമായും തയ്യാറായി ഇനി ഹൗസ് വാമിംഗ് പാർട്ടിയാണ് ബാക്കിയുള്ളത്. അവൾ ഓഫീസിൽ നിന്ന് കുറച്ചുപേരെ വിളിച്ചിരുന്നു. പാർട്ടി എങ്ങനെ നടത്തണമെന്ന് പല്ലവും വളരെ ഉത്സാഹത്തോടെ അവളെ ഉപദേശിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് അയാൾ ഒരു കാര്യം പറഞ്ഞു. “അനുഷാ, നിങ്ങളുടെ വീട്ടിലെ പാർട്ടിയാവുമ്പോൾ വൈനൊക്കെ വേണം.”

അനുഷ പുഞ്ചിരിച്ചു. അതിന്‍റെ കാര്യങ്ങളൊക്കെ നിങ്ങൾ തന്നെ നോക്കണം എന്ന് അവൾ പറയാൻ വരികയായിരുന്നു. പെട്ടെന്ന് സമീറ പൊട്ടിത്തെറിച്ചു, “പല്ലവ്, പാർട്ടിയിൽ മദ്യത്തിന്‍റെ കാര്യം പറയാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു? നിങ്ങൾ കുടിക്കരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ? എന്നിട്ട് വീണ്ടും തുടങ്ങി.”

പല്ലവ് അമ്പരന്നു പോയി. അയാൾ തപ്പിത്തടഞ്ഞ് പറഞ്ഞു. “സമീറാ, കുറച്ച് വൈൻ കൊണ്ട് എന്തുണ്ടാവാനാണ്? നമ്മൾ വീട്ടിൽ മദ്യം സൂക്ഷിക്കാറില്ലല്ലോ.”

“നോ….” സമീറയുടെ ശബ്ദം ഉച്ചത്തിലായി.

അനുഷ എങ്ങനെയോ അവരെ രണ്ടുപേരേയും തടഞ്ഞു. പല്ലവ് അവിടെ നിന്ന് എഴുന്നേറ്റ് പോയി. ഭാര്യ ഇങ്ങനെ തടഞ്ഞൽ അയാൾക്ക് ഇഷ്ടമായില്ല എന്നത് വ്യക്തമായിരുന്നു

പാർട്ടിയിൽ അനുഷയുടെ ബോസ് രഘു തന്‍റെ ഭാര്യ ലക്ഷ്മിയോടൊപ്പമാണ് വന്നത്. അനുഷയുടെ വീട് കണ്ട് അയാളുടെ വായിൽ നിന്ന് വീണുപോയി. “കൊള്ളാം അനു ഐ ആം ഇപ്രസ്ഡ്, ഇന്നുവരെ ഞാൻ ഓഫീസിലെ നിങ്ങളുടെ ജോലിയെ കണ്ടിട്ടുള്ളൂ. ഇപ്പോൾ മനസ്സിലായി നിങ്ങൾ ഓഫീസിൽ എന്ന എഫിഷ്യന്റ്റ് ആണോ അതേപോലെ വീടിന്‍റെ മാനേജ്മെൻറും നന്നായി ചെയ്യുന്നു എന്ന് .”

അനുഷ പുഞ്ചിരിച്ച് “താങ്ക് യൂ സർ” എന്നു മാത്രം പറഞ്ഞു. ലക്ഷ്മി ചുറ്റി നടന്ന് വീടിന്‍റെ ഓരോ മൂലയും നോക്കി. ബാൽക്കണിയിൽ നിരനിരയായി വച്ചിട്ടുള്ള പൂച്ചട്ടികളിൽ വിരിഞ്ഞു നിൽക്കുന്ന ബഹുവർണ്ണ പുഷ്പങ്ങൾ, മുള കൂട്ടിക്കെട്ടിയുണ്ടാക്കിയ മണ്ഡപം. അതിൽ അനുഷ വച്ചിട്ടുള്ള ചൂരലിന്‍റെ ഊഞ്ഞാൽ, അടുത്ത് തൂക്കിയിട്ടിരിക്കുന്ന ക്രോട്ടണിന്‍റെയും പൂക്കളുടേയും ബാസ്കറ്റുകൾ. ആ സമയത്ത് അനുഷ എല്ലാവർക്കും സർബ്ബത്ത് കൊടുക്കുകയായിരുന്നു. ലക്ഷ്മി സർബ്ബത്തിനെ ഗ്ലാസ് കൈയിലെടുത്ത് അല്പം ഉച്ചത്തിൽ പറഞ്ഞു, “നമ്മളെല്ലാം അനുഷയെക്കുറിച്ച് അഭിമാനിക്കണം. ഈ വീട്ടിലെ എല്ലാ സാധനങ്ങളും അവർ ഒരുക്കിയതാണ്. തന്‍റെ പൈസയുടെ ബലത്തിൽ അവർ ഇത്ര നല്ല വീടുണ്ടാക്കി. ഞാൻ എന്‍റെ മകൾ സൗമ്യയോടും പറയും അവൾ അനുഷയെപ്പോലെ സെൽഫ് സഫിഷ്യന്‍റ് ആകണമെന്ന്.”

ഇതുകേട്ട് എല്ലാ അതിഥികളും കൈയടിക്കാൻ തുടങ്ങി. അനുഷ നാണിച്ചുപോയി പെട്ടെന്ന് അവളുടെ കാതിൽ സമീറയുടെ വാക്കുകൾ വന്നുവീണു. “ലക്ഷ്മി മാഡം, ഇതിലെന്താണ് ഇത വലിയ കാര്യം? അനുഷയുടെ പോലെ എന്‍റെ വീട്ടിലും എല്ലാ സാധനങ്ങളും എന്‍റെയാണ്. പക്ഷേ എന്‍റെ ഭർത്താവ് വാങ്ങിയതല്ല. അതെല്ലാം എന്‍റെ അച്ഛൻ തന്നതാണ്.”

സമീറ പറഞ്ഞതു കേട്ട് കുറച്ചുപേർ ചിരിച്ചു. അനുഷ അവളുടെ മുഖം നോക്കി നിന്നുപോയി. അപ്പോൾ സമീറയ്ക്ക് അവളുടെ നേട്ടങ്ങളിൽ അസൂയയുണ്ടോ? അവൾ ചിന്തിക്കും മുമ്പ് പല്ലവ് അവിടെ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് പോകുന്നതു കണ്ടു. അയാളുടെ മുഖം ചുട്ടു പഴുത്തിരുന്നു.

ഇതിനു ശേഷം മുറിയിൽ നിശ്ശബ്ദത നിറഞ്ഞു. സമീറയുടെ വാക്കുകളോട് എങ്ങനെ റിയാക്ട് ചെയ്യണമെന്ന് ആർക്കും അറിയില്ലായിരുന്നു. ലക്ഷ്മി മാത്രം തന്‍റെ അടുത്തു നിന്ന കുറച്ചു പേരോട് പറഞ്ഞു, “അച്ഛനമ്മമാരുടെ പണം കൊണ്ട് സ്വന്തം വീടൊരുക്കാൻ എളുപ്പമാണ്. പക്ഷേ ഞാൻ അതിന് എതിരാണ്. അച്ഛനമ്മമാർക്കും അവരുടെ വയസ്സുകാലത്ത് പണം വേണം. ആ സമയത്ത് അവർക്ക് ആര് കൊടുക്കും? ഇന്നത്തെ തലമുറ അവരെ നോക്കിയതു തന്നെ.”

അനുഷ പലതും ഉണ്ടാക്കിയിരുന്നു. കുറച്ചു സാധനങ്ങൾ പുറത്തു നിന്നും വാങ്ങിയിരുന്നു. അവളുടെ ഓഫീസിലെ കൂട്ടുകാരി മൈത്രി കേക്ക് കൊണ്ടുവന്നിരുന്നു. കേക്ക് മുറിച്ച ശേഷം എല്ലാവരും ആഹാരം കഴിച്ചു. പാർട്ടി രാത്രി 11 മണി വരെ നീണ്ടു. സമീറ ബാക്കി അതിഥികളോടൊപ്പം പോയി. മൈത്രി കൂടെ നിന്ന് അടുക്കളയിൽ അനുഷയെ സഹായിച്ചു. മണിക്കൂറുകൾ കഴിഞ്ഞ് അവളും തന്‍റെ ഭർത്താവ് ഗൗരവിന്‍റെ ഒപ്പം പോയി.

അനുഷയ്ക്ക് ക്ഷീണം തോന്നുന്നുണ്ടായിരുന്നു. കടുപ്പത്തിൽ ഒരു കപ്പ് ചായയുണ്ടാക്കി അവൾ ബാൽക്കണിയിൽ ചെന്നു. പട്ടെന്ന് അവൾ താഴെ നിന്ന് ബഹളം കേട്ടു. പല്ലവിന്‍റെ ശബ്ദം ആയിരുന്നു. “നീയിന്ന് എല്ലാവരുടേയും മുന്നിൽ വച്ച് എന്നെ അപമാനിച്ചു. ഇനി ഈ വീട്ടിൽ നിന്‍റെ അച്ഛൻ തന്ന ഒരു സാധനവും ഉണ്ടാവില്ല.”

പിന്നെ താഴെ നിന്ന് എന്തൊക്കെയോ പൊട്ടുന്ന ശബ്ദം കേട്ടു. സമീറ അലറി, “എന്‍റെ സാധനങ്ങൾ തൊടാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു?”

പല്ലവിന്‍റെ ശബ്ദ‌ം മുമ്പത്തേതിലും ഉറക്കെ ആയിരുന്നു, “നീ നിന്‍റെ എല്ലാ സാധനങ്ങളും ഇവിടെ നിന്ന് കൊണ്ടുപോ. നിന്‍റെ അച്‌ഛൻ തന്ന ഒന്നും എനിക്കു വേണ്ട. നീ എന്നെ നിന്‍റെ വേലക്കാരനാക്കി വച്ചിരിക്കുകയാണ്. ഞാൻ സമ്പാദിക്കുന്നു, വീട് നോക്കുന്നു. പക്ഷേ എനിക്കൊരു വിലയുമില്ല. പോ ഇവിടുന്ന്, എനിക്ക് നിന്‍റെ മുഖം പോലും കാണണ്ട.”

അതു കഴിഞ്ഞും പിന്നേയും ഉറക്കെ കുറേ ശബ്ദ‌ങ്ങൾ കേട്ടു. പിന്നെ എല്ലാം ശാന്തമായി.

അനുഷ ദീർഘശ്വാസം വിട്ടു. ഈ ബിൽഡിംഗിൽ വീട് വാങ്ങിയത് ശരിയായില്ലേ ആവോ. രാത്രി ഏറെനേരം അവൾക്ക് ഉറക്കം വന്നില്ല. വർഷങ്ങൾക്ക് ശേഷം അവൾക്ക് അച്ഛനെ വളരെയധികം ഓർമ്മ വന്നു. അച്‌ഛൻ എപ്പോഴും പറയുമായിരുന്നു. “മോളേ, ഞാൻ നിനക്ക് മറ്റൊന്നും തന്നില്ലെങ്കിലും തലയുയർത്തി ജീവിക്കാനുള്ള ധൈര്യം എന്തായാലും തരും.” അച്‌ഛന്‍റെ ഓർമ്മകളിൽ മനസ്സ് വേദനിച്ചു. ശരിക്കും അച്ഛൻ അവൾക്ക് അപാര ധൈര്യം തന്നെയാണ് തന്നത്.

രാവിലെ നേരത്തേ എഴുന്നേറ്റ് അനുഷ ഓഫീസിൽ പോയി. പല്ലവ് വന്നിട്ടുണ്ടായിരുന്നില്ല. ജോലിയിൽ മുഴുകിയ കാരണം അനുഷ വൈകുന്നേരം വരെ മറ്റുള്ളവരെ ശ്രദ്ധിച്ചതേയില്ല. വീട്ടിൽ എത്തിയപ്പോൾ വൈകി. റൈസ് കുക്കറിൽ ചോറും പ്രഷർ കുക്കറിൽ പരിപ്പും വച്ച് അവൾ ടിവി കാണാൻ തുടങ്ങി.

പെട്ടെന്ന് കോളിംഗ് ബെൽ അടിച്ചു മുന്നിൽ സമീറ പരിഭ്രമിച്ച് നിൽക്കുന്നു. അവളുടെ പിന്നിൽ അനന്യ ഉണ്ടായിരുന്നു. അനുഷ രണ്ടുപേരേയും അകത്തേയ്ക്ക് കൊണ്ടുവന്നു. അനന്യ അനുഷയുടെ കൈ പിടിച്ച് പറഞ്ഞു, “ആന്‍റീ, എന്തെങ്കിലും തിന്നാൻ തരാമോ, ഭയങ്കര വിശപ്പ്. രാവിലെ തൊട്ട് ഒന്നും കഴിച്ചിട്ടില്ല.”

അനുഷയ്ക്ക് കരച്ചിൽ വന്നു. അവൾ അനന്യയെ കെട്ടിപ്പിടിച്ചു എന്നിട്ട് സമീറയെ ശകാരിച്ചുകൊണ്ട് പറഞ്ഞു, നിന്‍റെ മോൾ രാവിലെ തൊട്ട് വിശന്നിരിക്കുകയാണ്. എന്നിട്ട് നിനക്കത് അറിയില്ലേ?”

അനുഷയുടെ മടിയിൽ തലവെച്ച് സമീറ ഏങ്ങലടിക്കാൻ തുടങ്ങി. “ഞാൻ എന്തു പറയാനാണ് അനുഷാ, ഇന്നലെ മുതൽ എനിക്കൊരു കാര്യത്തെക്കുറിച്ചും ഓർമ്മയില്ല. പല്ലവ് വീട് വിട്ടുപോയി. പിന്നെ ഞാൻ…”

അനുഷ അവളുടെ തല തഴുകിക്കൊണ്ട് പറഞ്ഞു, “സമീറാ, ഞാൻ നിങ്ങൾക്ക് രണ്ടുപേർക്കും കഴിക്കാൻ എന്തെങ്കിലും കൊണ്ടുവരാം, നീ സ്വയം ഒന്ന് അടങ്ങ്.”

അടുക്കളയിൽ പോയി അനുഷ പെട്ടെന്ന് പരിപ്പ് താളിച്ചു. രാത്രിയിലെ കടലയും കോഫ്‌തയും ഉണ്ടായിരുന്നു. പെട്ടെന്ന് മൈക്രോ വേവിൽ വച്ച് ചൂടാക്കി. പിന്നെ രണ്ട് പ്ലേറ്റിൽ ചോറും പരിപ്പും പച്ചക്കറികളും എടുത്ത് അനന്യയുടേയും സമീറയുടേയും കൈകളിൽ പിടിപ്പിച്ചു. അനന്യ ടേബിളിൽ ഇരുന്ന് കഴിക്കാൻ തുടങ്ങി.

സമീറ ഒരു വായ് മാത്രം കഴിച്ച് പ്ലേറ്റ് ദൂരെ വച്ച് വീണ്ടും വിലപിക്കാൻ തുടങ്ങി. “നീ തന്നെ പറ എന്തു ചെയ്യുമെന്ന്? പല്ലവ് പറഞ്ഞിരിക്കുന്നത് അച്‌ഛൻ തന്ന സാധനങ്ങൾ ഞാൻ വീട്ടിൽ നിന്ന് കളയാതെ തിരിച്ചു വരില്ല എന്നാണ്. ഫോൺ ചെയ്ത് നോക്കി. എവിടെയാണെന്ന് അറിയില്ല. അദ്ദേഹം ഇല്ലാതെ ഞാൻ എങ്ങനെ ജീവിക്കും?”

സമീറയുടെ കരച്ചിൽ കൂടിക്കൊണ്ടിരുന്നു. പല്ലവ് ഇല്ലാതെ എങ്ങനെ ജീവിക്കും എന്ന് അവൾ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. അച്ഛന്‍റെ വീട്ടിൽ തിരിച്ച് ചെല്ലാൻ പറ്റില്ല. എന്ത് അവകാശത്തിൽ പോകാനാണ്. ഇനി എല്ലാം പഴയതുപോലെ ആകുമോ എന്നറിയില്ല.

അനുഷ കണ്ണുകൾ അടച്ചു. പല്ലവിന്‍റെ സ്ഥാനത്ത് അവൾ ജയരാജിന്‍റെ മുഖവും സമീറയുടെ സ്‌ഥാനത്ത് സ്വന്ത മുഖവും കണ്ടു. വർഷങ്ങൾക്കു മുമ്പ് അവൾ ഒരു തീരുമാനം എടുത്തില്ലായിരുന്നെങ്കിൽ ഒരുപക്ഷേ അവളുടെ ജീവിതവും സമീറയുടേയും പല്ലവിന്‍റെയും പോലെയൊക്കെ ആകുമായിരുന്നു. പല്ലവിന് കുറേ കഴിഞ്ഞപ്പോൾ സ്ത്രീധനം കുത്താൻ തുടങ്ങി. സമീറയോ? അച്‌ഛന്‍റെ സ്വത്തിനെപ്പറ്റി പറഞ്ഞ് പരിഹസിക്കാതെ എങ്ങനെ അവൾക്കിനി ഭർത്താവിനെ ഭരിക്കാൻ പറ്റും? ഈ ചോദ്യത്തിന്‍റെ ഉത്തരം അനുഷയ്ക്ക് അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല.

और कहानियां पढ़ने के लिए क्लिक करें...