രാത്രിയുടെ അന്ത്യയാമത്തിൽ ലില്ലി കണ്ട സ്വപ്നത്തിൽ വിക്‌ടർ ഉണ്ടായിരുന്നില്ല… ആകാശം നിലം പൊത്തുന്നതായും ജീവജാലങ്ങളെല്ലാം ഭൂമി പിളർന്ന് അഗാധഗർത്തത്തിൽ പതിക്കുന്നതായും… പുകമറയ്ക്കുള്ളിൽ നിന്നും കറുത്ത കുപ്പായമണിഞ്ഞു വന്ന ഭീകരരൂപം ലില്ലിയെ നോക്കി അട്ടഹസിച്ച് നടന്നു മറഞ്ഞു…

“എന്‍റെ കുഞ്ഞെവിടെ…?” ഒരാർത്തനാദം അവളുടെ തൊണ്ടയിൽ വീർപ്പുമുട്ടി. ഹോ! ഈശ്വരാ, കുഞ്ഞു സുരക്ഷിതയാണ്!

പക്ഷേ… വിക്ടർ…? എന്നെയും കുഞ്ഞിനെയും മറന്ന് ഏതു തിരക്കിലേയ്ക്കാണ് നീ ഊളിയിട്ടത്… ഇവിടെ പ്രളയമാണ്. കടലിളകി വരുന്ന ശബ്ദം എനിക്ക് കേൾക്കാം. ആകാശത്തിന്‍റെ ഒരു തുണ്ട് കൂടി മുറിഞ്ഞു വീണപ്പോൾ ലില്ലി അലറി എഴുന്നേറ്റു.

“ആ…!” അവൾ ബോധരഹിതയായി നിലം പതിച്ചു.

“ലില്ലി…” എന്നെ ആരോ വിളിച്ചു… ഈ പൂമുഖത്ത് അവശേഷിക്കുന്ന ജീവന്‍റെ സ്വരം… ആരോ ജീവനോടെ ഉണ്ട്! ത്രേസ്യാമ്മച്ചിയാണ്!

“എന്തുപറ്റി ലില്ലീ… നീ എന്തിനാണ് നിലവിളിച്ചത്… മോളെവിടെ?”

എല്ലാവരും ജീവനോടെ ഉണ്ട്. ഭൂമിക്ക് രൂപം നഷ്ടപ്പെട്ടിട്ടില്ല! ഈ ദുഃസ്വപ്നത്തെക്കുറിച്ച് പറയുമ്പോൾ വിക്‌ടർ പറയുക ഇതാവും, “നിന്‍റെ സ്വപ്നം സത്യമായിരുന്നെങ്കിൽ, ആകാശം നിലം പൊത്തുന്നതിന്‍റെ അപൂർവ്വ ദൃശ്യം ജീവനോടെ പകർത്തുക എന്‍റെ ക്യാമറ മാത്രമായിരിക്കും.”

വിക്ട‌ർ ഇനിയും എത്തിച്ചേർന്നിട്ടില്ല. തകർത്തു പെയ്യുന്ന മഴയിലേയ്ക്ക് ഊളിയിട്ട് വിസ്‌മയ കാഴ്‌ചകൾ ആവാഹിക്കാൻ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ക്യാമറയുമായി പുറപ്പെട്ട ശേഷം രണ്ടു പകലുകൾ അസ്‌തമിച്ചു.

ഇവിടെ തൂക്കണാംകുരുവി കൂട് നിർമ്മാണത്തിന്‍റെ അവസാന പണിപ്പുരയിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിക്‌ടർ അതിനെ ചുറ്റിപ്പറ്റി നടന്നിരുന്നു. ജോലിത്തിരക്കിൽ നിന്നും മടങ്ങിവരുമ്പോഴേയ്ക്കും അവ മുട്ടയിട്ടിട്ടുണ്ടാവും. ആ സുന്ദരദൃശ്യങ്ങൾ തനിക്കു നഷ്‌ടപ്പെട്ടുവെന്ന് പരിതപിച്ചു നടക്കുകയാവും പിന്നെ! എങ്കിലും മഴയിലേയ്ക്കാണ് പോയിരിക്കുന്നത്. പ്രഥമ പ്രേയസിയും അവളാണല്ലോ! തിരിച്ചു വരുമ്പോൾ ഇതുവരെ കാണാത്ത ഒത്തിരി മഴച്ചിത്രങ്ങൾ എനിക്കു സമ്മാനിക്കുമെന്ന് ഉറപ്പു നൽകിയിട്ടാണ് വിക്‌ടർ പോയത്.

പിണങ്ങി നില്ക്കുന്ന പ്രകൃതിയെ സാന്ത്വനിപ്പിക്കാൻ പണിപ്പെടുന്ന കാറ്റും, പെയ്തൊഴിഞ്ഞാൽ ആശ്വാസമായേനെ എന്ന് പുലമ്പുന്ന ആകാശവും മർമ്മപ്രധാനമായ എന്തോ സംഗതിയെ ഒളിച്ചു വയ്ക്കാൻ ശ്രമിക്കും പോലെ!

അയൽപക്കത്തെ നായ നിറുത്താതെ കുരയ്ക്കുന്നു. ഇന്നലെ മുതൽ എന്തുപറ്റി ഇതിന്? ഈ ശബ്ദം കേൾക്കുന്നതു തന്നെ വിക്ടറിന് ദേഷ്യമാണ്. ചിലപ്പോൾ പറയും, നായ അല്ലേ നന്ദി കാണിച്ചല്ലേ പറ്റൂ എന്ന്. അടുത്ത പകലും അസ്‌തമിക്കാൻ ഒടുക്കം കൂട്ടുന്നു. രണ്ടു ദിവസമായി കേബിൾ അവതാളത്തിലാണ്. ജോർജൂട്ടി വന്ന് എന്തോ ചെയ്യുന്നത് കണ്ടു.

“ഇത് നന്നാവാൻ രണ്ടു ദിവസമെടുക്കും ചേച്ചീ.. മഴയല്ലേ, ക്ഷമിക്കന്നേ…”

അവൻ മുഖത്ത് നോക്കാതെയാണ് പറഞ്ഞത്. പേടിച്ചിട്ടാവും. വിക്ടറിന് പക്ഷേ, സന്തോഷമേ ഉണ്ടാവൂ. നിലവാരം കുറഞ്ഞ സീരിയലിൽ നിന്നും മോചനം ഉണ്ടായല്ലോ എന്ന് കരുതും.

ഇന്നും നല്ല മഴക്കോളുണ്ട്; ശക്ത‌മായ കാറ്റും! എന്താ ഒരു ശബ്ദം കേട്ടത്… സ്വീകരണ മുറിയിൽ നിന്നാണല്ലോ. വിവാഹത്തിന് ശേഷം ആദ്യമായെടുത്ത, വിക്ടറിനിഷ്ടപ്പെട്ട ഞങ്ങളുടെ ചിത്രം- അത് തറയിൽ വീണുടഞ്ഞിരിക്കുന്നു! അതെടുക്കുമ്പോഴേയ്ക്കും പുറത്തു കാൽ പെരുമാറ്റം- വിക്ടറല്ല. അവറാച്ചനാണ്, അപ്പച്ചന്‍റെ ഒരു സുഹൃത്ത്.

“മക്കളെന്ത്യേ മോളേ…?”

“അവര് നേരത്തേ കിടന്നല്ലോ. അല്ലാ അങ്കിൾ എന്താ ഈ നേരത്ത്?”

“കുഞ്ഞുങ്ങളെ കണ്ടിട്ട് ഒരുപാടായില്ലേ ലില്ലിക്കുട്ടീ… ത്രേസ്യയും കിടന്നുകാണും അല്ലേ… മോളും കിടന്നോ… ഞാൻ നാളെ വന്ന് കണ്ടോളാം അവരെ.”

കിടക്കാൻ നേരം മനസ്സിൽ എന്തോ ഖനീഭവിച്ചു കിടക്കും പോലെ… വിക്ടർ ഒന്ന് വിളിക്കുക പോലും ചെയ്തിട്ടില്ല. മുൻപും ഒരു തവണ ഇതുപോലെ ഉണ്ടായിട്ടുണ്ട്. ശബ്ദമേ ഇല്ലാതുള്ളൂ, ദൂരത്താണെങ്കിലും മനസ്സ് മക്കളുടെയും നിന്നോടുമൊപ്പമാ. അന്ന് അങ്ങനെ പറഞ്ഞപ്പോൾ എന്‍റെ കണ്ണു നിറഞ്ഞുപോയി.

വിക്ടറിനോട് വഴക്കു കൂടാൻ അല്ലെങ്കിൽ തന്നെ തോന്നാറില്ല. ഇത്രയും കരുതലുള്ള ഒരാളെ കിട്ടാൻ മാത്രം എന്തു പുണ്യമാണ് ഞാൻ ചെയ്തിട്ടുള്ളതെന്ന് പലപ്പോഴും ആലോചിച്ചു പോവാറുണ്ട്.

ആരോ കതകിൽ മുട്ടുന്നു. ‘ഹോ! ആശ്വാസമായി വന്നുല്ലോ. ഇന്നെങ്കിലും നന്നായൊന്നുറങ്ങാം. പറിച്ചെടുക്കും പോലെയാണ് ഓടിച്ചെന്നു വാതിൽ തുറന്നത്. ആ പ്രതീക്ഷയും പക്ഷേ, അസ്‌ഥാനത്താണ്. കിഴക്കേതിലെ ബെന്നിച്ചൻ അമ്മച്ചിയെ വിളിക്കാൻ തുനിഞ്ഞതാണ്.

“വേണ്ട ലില്ലിച്ചേച്ചീ… അമ്മച്ചി കിടന്നോട്ടെ. ഇവിടെ എന്തോ ഒരു ശബ്ദം കേട്ടപോലെ തോന്നി. അതാ വന്നത്.”

“ഇവിടെ ഒരു ശബ്ദവും കേട്ടിട്ടില്ല… ബെന്നിച്ചൻ പോയാട്ടെ. ഈ അസമയത്ത് ഇങ്ങനെ ബുദ്ധിമുട്ടണമെന്നില്ല.” അങ്ങനെയാണ് പറയാൻ തോന്നിയത്. ആരേയും വിശ്വസിക്കാനാവാത്ത കാലമല്ലേ… എങ്കിലും സംയമനം പാലിച്ചു. ബെന്നിച്ചൻ പൊയ്ക്കൊള്ളൂ. എന്തേലും ആവശ്യമുണ്ടെങ്കിൽ വിളിക്കാം.”

ബെന്നിച്ചൻ നടക്കവേ, വാതിൽ അടയ്ക്കാൻ തുടങ്ങിയതാണ്… പക്ഷേ… ഇരുട്ടിൽ ആരോ മറഞ്ഞിരിപ്പുണ്ടോ… ഒരാളല്ല… രണ്ടുമൂന്നുപേർ. എന്താണിവരുടെ ഉദ്ദേശ്യം? വാതിലടച്ച് ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി. ഇരുട്ടിൽ നില്ക്കുന്ന അവ്യക്‌തരൂപങ്ങൾ ബെന്നിച്ചനെ വീണ്ടും ഇങ്ങോട്ട് വിടാൻ ശ്രമിക്കുന്നു.

ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ. പോലീസിനെ വിളിക്കണം. ഡയൽ ചെയ്യും മുമ്പ് ഒന്നുകൂടി നോക്കി. ഇല്ല, ആരേയും കാണുന്നില്ല… ഇനിയിപ്പോ? വേണ്ട, എന്തായാലും വിക്ടർ ഒന്നു വന്നോട്ടെ.

ഉറങ്ങാൻ കഴിയുന്നില്ല… ശരീരം വിറയ്ക്കുന്നത് പോലെ… പകൽ മുഴുവനും കുരച്ചു തളർന്ന നായ വല്ലാത്തൊരു ശബ്ദത്തിൽ ഓരിയിടുന്നു.

തലേന്നാളിലെ ദുഃസ്വപ്നമാണ് മനസ്സു നിറയെ. ആകാശം നിലംപൊത്തുമോ… പ്രളയം ഭൂമിയെ വിഴുങ്ങുമോ… ഈശോയേ… എന്താണ് സംഭവിക്കുന്നത്… എന്‍റെ തൊണ്ട വരളുന്നല്ലോ! രാത്രി അവസാനിക്കുന്നു! പരപരാന്നു വെളുത്തതേയുള്ളൂ, ആരൊക്കെയോ മുറ്റത്ത് പതിഞ്ഞ ശബ്‌ദത്തിൽ… എന്താ അവിടെ… അകത്ത്, ഒരു തവണ മോൾ ഭയന്നു നിലവിളിച്ചു. പുറത്ത് ഇതുവരെ കാണാത്ത മുഖങ്ങളും!

അലക്‌സച്ചായനും എത്തിയിട്ടുണ്ട്. അപരിചിതരിലൊരാൾ അച്ചായനോട് അടക്കം പറഞ്ഞു.

“എന്താ… എന്താ… അലക്‌സച്ചായാ… ആരാ ഇതൊക്കെ…. വിക്ടർ ഇതുവരെ വന്നിട്ടില്ലല്ലോ…! അച്ചായനെ വിളിച്ചിരുന്നോ? ഇവരൊക്കെ വികടർ പറഞ്ഞിട്ട് വന്നതാണോ… ങേ… എന്താ?” ലില്ലി എന്തൊക്കെയോ ചോദിച്ചു. മറുപടിയില്ലാതെ അവശേഷിക്കുന്ന ചോദ്യങ്ങൾ!

“എന്താ… എന്താ… ആരുമൊന്നും പറയാതെ… അറീല്ലല്ലോ നിങ്ങളെയൊന്നും ഞാൻ, എന്താ… ആരേലും ഒന്ന് പറ…”

“ഒന്ന് പൊട്ടിക്കരയണമെന്നുണ്ട് മോളേ എനിക്ക്…” അച്ചായൻ പറയുകയായിരുന്നില്ല, ചാരുപടിയിലേയ്ക്ക് അലർച്ചയോടെ വീഴുകയായിരുന്നു. പിന്നെ ഒന്നും കേട്ടില്ല… ഒന്നും കേൾക്കണ്ട എനിക്ക്…!

നായ നിറുത്താതെ കരഞ്ഞതും അവറാച്ചനങ്കിൾ പതിവില്ലാതെ കുഞ്ഞുങ്ങളെ കാണാൻ വന്നതും ബെന്നിച്ചൻ ഇരുട്ടിൽ പതുങ്ങിയതും അർത്ഥമുള്ള സംഭവങ്ങളായിരുന്നു!

കേബിൾ മുറിച്ചിട്ടതിനു ജോർജൂട്ടിയെ എങ്ങനെ കുറ്റപ്പെടുത്താനാവും… നിലവാരം കുറഞ്ഞ പരമ്പരകൾക്കുമപ്പുറം വിലപ്പെട്ട വാർത്തയാണ് എനിക്ക് നിഷേധിച്ചതെങ്കിൽ കൂടിയും.

എന്നെക്കൂടാതെ മഴയേയും പ്രകൃതിയേയും വിക്‌ടർ മനസ്സിൽ ഒളിപ്പിച്ചിരുന്നു. അവർ തന്നെ വിക്‌ടറിനെ ചതിച്ചു. അല്ലാ… വിക്ടറിനെ സ്വന്തമാക്കാൻ വേണ്ടി എന്നെയാണ് ചതിച്ചത്.

വിക്ടറിന് നേരെ പാഞ്ഞടുത്ത ഭീമൻ പാറക്കഷണങ്ങളും എന്നോടാണ് പക വീട്ടിയത്…! ചലനമറ്റ ശരീരം പോലും രണ്ടു ദിവസം അവർ സ്വന്തമാക്കി വെച്ചു. ആരോടാണ് ഞാൻ ചോദിക്കുക… ഇനിയും നിലം പൊത്താത്ത ആകാശത്തോടോ, ഭൂമിയെ വിഴുങ്ങാത്ത പ്രളയത്തോടോ, അതുമല്ലെങ്കിൽ എന്‍റെ ജീവനെടുക്കാത്ത ഉരുളൻ പാറക്കല്ലുകളോടോ…

വിക്‌ടർ പോയി… മഴയിലേയ്ക്ക്… ഇതുവരെയും ആരും സ്വന്തമാക്കാത്ത ചിത്രങ്ങളെടുക്കാൻ! അടുത്ത ജന്മത്തിലേയ്ക്ക് എനിക്കായി കരുതിവെയ്ക്കാൻ!

और कहानियां पढ़ने के लिए क्लिक करें...