സ്വർണ്ണമീനുകൾ തുള്ളിക്കളിക്കുന്ന സ്‌ഫടിക ടാങ്കിനുള്ളിലേക്ക് കൗതുകപൂർവ്വം നോക്കി നില്ക്കുകയാണ് മേരിച്ചേച്ചി. ആശുപത്രിയിലെ ഔട്ട്പേഷ്യന്‍റ് സെക്ഷനിലാണ് താൻ നില്ക്കുന്നതെന്നും നെഞ്ചുവേദനയ്ക്ക് ഡോക്ടറെ കാണാൻ വന്നതാണെന്നും മറന്നു കൊണ്ടുള്ള ആ നിൽപു കണ്ടാൽ അഞ്ചു വയസ്സുള്ള ഒരു കുട്ടിയെപ്പോലെ തോന്നും.

അലങ്കാര മത്സ്യങ്ങളുടെ കാര്യം അങ്ങനെയാണ്. പ്രായമായവർക്കാവട്ടെ, രോഗദുരിതങ്ങൾ അലട്ടുന്നവർക്കാകട്ടെ മനസ്സിൽ കുളിർതെന്നൽ നൽകുന്നു, ഈ വർണ്ണാത്ഭുതങ്ങൾ. ഇത്തിരിവട്ടത്തിൽ നീന്തിത്തുടിക്കുന്ന ഈ അത്ഭുതങ്ങളെ വീട്ടിലെ വിരുന്നുമുറിയിലേക്കു ക്ഷണിച്ചു നോക്കൂ. ഉള്ളിൽ തിരയിളക്കുന്ന സ്നേഹാനുഭവം നിങ്ങളെ ടെൻഷൻ ഫ്രീയാക്കും. പുതിയ ദിവസത്തിന്‍റെ നന്മകളിലേക്ക് ഊർജ്ജസ്വലതയോടെ ഇറങ്ങിപ്പുറപ്പെടാൻ നിങ്ങളുടെ മനസ്സ് സജ്‌ജമാകും. സർവ്വോപരി, നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് നല്ല കുട്ടുകാരുമാകും ഈ വർണ്ണ മത്സ്യങ്ങൾ.

പത്തു രൂപ മുതൽ ഒന്നരലക്ഷം രൂപ വരെ വിലയുള്ള അലങ്കാര മത്സ്യങ്ങൾ നമ്മുടെ അക്വേറിയം ഷോപ്പുകളിൽ വില്പനയ്ക്കെത്തുന്നുണ്ട്. പുതിയ വീട് പണിയുമ്പോൾ അക്വേറിയത്തിന് പ്രത്യേക സ്ഥാനം മുൻകൂട്ടി കണ്ടുവയ്ക്കുന്നവർ പോലുമുണ്ട്. ഏതായാലും സ്വന്തം വീട്ടിലെ സ്വീകരണമുറിയിലും ഒരു അക്വേറിയം വേണമെന്ന താൽപര്യം ഇന്ന് പൊതുവേ ഏറിയിരിക്കുന്നു.

ഗോൾഡ്‌ഫിഷ്, ഏയ്‌ഞ്ചൽ, ഓസ്‌കർ, കാർപ്പ്, ഷാർക്ക്, ബ്ലാക്ക്‌മോളി, സ്വോഡ് ടെയിൽ, പ്ലാറ്റി, ഗപ്പി തുടങ്ങിയ ഇനങ്ങളെയാണ് കൂടുതൽ പേരും ഗാർഹികാലങ്കാരത്തിനായി വാങ്ങുന്നത്.

കൊതുകു ലാർവകളെ കൂട്ടത്തോടെ തിന്നൊടുക്കുന്നവയാണ് ഗപ്പി മത്സ്യങ്ങൾ. കാണാൻ ചേലുള്ള ഞൊറി വാലുകളുള്ള ഈ ഇനങ്ങളെ വീട്ടുമുറ്റത്തെ ആമ്പൽക്കുളങ്ങളിലും വളർത്താം. ഗപ്പി, ബ്ലാക്ക്‌മോളി, സ്വോഡ്‌ക്ടെയിൽ, പ്ലാറ്റി തുടങ്ങിയ മീനുകൾ പ്രസവിക്കുന്ന ഇനങ്ങളാണ്. ഇവയുടെ പ്രജനനം എളുപ്പമാണ്. ബ്രീഡ് ചെയ്യാൻ താല്പര്യമില്ലെങ്കിൽ ഇവയെ ഒരുമിച്ചിടാം. അക്വേറിയം ടാങ്കിൽ നാച്വറൽ പ്ലാന്‍റ്സ് നടുന്നുണ്ടെങ്കിൽ അതിൽ ഗോൾഡ് ഫിഷിനെ ഇടരുത്. അത് അടി ഇളക്കിക്കൊണ്ടിരിക്കുന്നതിനാൽ ചെടി പറിഞ്ഞു പോകും. ചെടി നട്ടിരിക്കുന്ന മണ്ണിനു മുകളിൽ പെബിൾസ് വിരിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം.

ടാങ്കിൽ നടുന്ന ചെടികൾ വെള്ളത്തിനടിയിൽ വളർന്നാലേ വെള്ളത്തിൽ വേണ്ടത്ര ഓക്സിജൻ ലഭിക്കൂ. ആമസോൺ ലില്ലി, ബക്കോബ, സ്പൈറൽ വാലിസ് നേറിയ, കബംബ (ഫോക്‌സ്‌ ടെയിൽ), വിരിയോ ഫില്ലം, ലുഡ്‌വീജിയ എന്നിവയാണ് സാധാരണയായി ഉപയോഗിക്കുന്ന നാച്വറൽ അക്വേറിയം പ്ലാന്‍റ്സ്.

ഗോൾഡ്‌ഫിഷ് വലുതാകുന്തോറും ശരീരമാകെ തീക്കനൽ പോലെ മഞ്ഞയും ചുവപ്പും നിറം പടർന്ന് കൂടുതൽ ഭംഗിയുള്ളതാകും. കേരളത്തിലെ പുഴകളിൽ ധാരാളമായി കണ്ടു വന്നിരുന്നതും ഇപ്പോൾ വംശനാശഭീഷണി നേരിടുന്നതുമായ മിസ് കേരള (ഡെനി സോനി) എന്ന നാടൻ മത്സ്യയിനത്തിനും ധാരാളം ആവശ്യക്കാരുണ്ട്.

കുടുംബശ്രീയുടെ മേൽനോട്ടത്തിൽ വീട്ടമ്മമാർക്കു വേണ്ടി അലങ്കാര മത്സ്യക്യഷിയിൽ പരിശീലനം നല്‌കുന്നുണ്ട്. കൂടാതെ അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി, ഫിഷറീസ് ഇൻസ്‌റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിൽ നിന്നും ആവശ്യമായ സാങ്കേതിക ഉപദേശങ്ങൾ ലഭിക്കും.

വാണിജ്യാടിസ്ഥാനത്തിൽ അലങ്കാര മത്സ്യകൃഷി നടത്താനാഗ്രഹിക്കുന്നവർ ഇതിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ അറിഞ്ഞിരിക്കണം.

  • മത്സ്യങ്ങളിലെ ആണിനേയും പെണ്ണി നേയും തിരിച്ചറിയാൻ കഴിയണം.
  • മത്സ്യങ്ങളെ നിക്ഷേപിച്ച ടാങ്കിൽ ചകിരി നാര് വിരിച്ച് മുട്ടയിടാൻ സൗകര്യമൊരുക്കാം.
  • രാവിലെ 6 മുതൽ 30 വരെയാണ് മത്സ്യങ്ങൾ മുട്ടയിടുന്ന സമയം. ഫൈറ്റർ, ഗൗരാമി മത്സ്യങ്ങൾ മുട്ടയിട്ടു കഴിഞ്ഞാൽ പെൺമത്സ്യങ്ങളെ മാറ്റി ടാങ്ക് കൊതുകുവലയിട്ടു മുടണം. 48 മണിക്കൂറിനുള്ളിൽ മുട്ട വിരിയും. ആദ്യ നാലു ദിവസത്തേക്ക് കുഞ്ഞുങ്ങൾക്ക് ഭക്ഷണം നല്കേണ്ടതില്ല. നാലാം ദിവസം മുതൽ വേവിച്ച മുട്ടയുടെ മഞ്ഞക്കരു പൊടിച്ച് കുഞ്ഞുങ്ങൾക്ക് തീറ്റ നല്കാം.

കൗതുകം പ്രജനനം

പ്രജനനരീതി അടിസ്‌ഥാനമാക്കി അലങ്കാര മത്സ്യങ്ങളെ അഞ്ചായി തിരിക്കാം. ഗോൾഡ്‌ഫിഷ്, കാർപ്പ് തുടങ്ങിയ മുട്ടയിടുന്ന മീനുകളാണ് ഒരു വിഭാഗം കുഞ്ഞുങ്ങളെ പ്രസവിക്കുന്ന മീനുകൾ മറ്റൊരിനം. പത കൂട്ടി മുട്ടയിടുന്ന ഗൗരാമി, ഫൈറ്റർ എന്നീ ഇനങ്ങളുടെ കാര്യവും കൗതുകമുണർത്തുന്നതാണ്. മുട്ടയിട്ടു കഴിഞ്ഞാൽ ഇവ പെൺമീനുകളെ ക്രൂരമായി ആക്രമിക്കും.

ഓസ്‌കർ, ഏയ്ഞ്ചൽ തുടങ്ങിയ ഇനങ്ങൾ മനുഷ്യരെപ്പോലെയാണ്. കുഞ്ഞുങ്ങളുടെ നേരെ നോക്കാൻ പോലും അവ ആരേയും അനുവദിക്കില്ല. കുഞ്ഞുങ്ങളെ കണ്ണിലെ കൃഷ്ണ‌മണി പോലെ പരിരക്ഷിക്കുന്ന ഇവ വെള്ളം തെറിപ്പിച്ച് ശത്രുക്കളെ അകറ്റാൻ ശ്രമിക്കും.

കൂർത്ത പല്ലുകളുള്ള പിരാന, വിഡോ എന്നീ മത്സ്യങ്ങൾ ആക്രമണകാരികളാണ്. മുട്ടയിടുന്ന ഈ മത്സ്യങ്ങൾ എല്ലായിനം ഭക്ഷണവും കഴിക്കുമെന്നതിനാൽ കുഞ്ഞുങ്ങളേയും ശാപ്പിട്ടെന്നിരിക്കും.

അക്വേറിയത്തെ പരിചയപ്പെടാം

അക്വേറിയത്തിന് മൂന്നു ഭാഗങ്ങളുണ്ട്. ടാങ്ക്, സ്റ്റ‌ാൻഡ്, മുടി. സിലിക്കോൺ പശ കൊണ്ട് ഗ്ലാസ് ഒട്ടിച്ചെടുത്താണ് ടാങ്ക് നിർമ്മാണം. ടാങ്കിൽ പൊടിയും പ്രാണികളും വീഴാതെ സൂക്ഷിക്കാനുള്ളതാണ് മൂടി. ടാങ്ക് വയ്ക്കുന്ന സ്‌റ്റാൻഡ് തടികൊണ്ടോ, ഇരുമ്പ് കൊണ്ടോ നിർമ്മിക്കാം.

നീളവും വീതിയും കൂടുതലുള്ള ടാങ്കാണ് ഉയരമുള്ള ടാങ്കിനേക്കാൾ നല്ലത്. അന്തരീക്ഷവായുവുമായി ടാങ്കിലെ വെള്ളത്തിന്‍റെ സമ്പർക്കം കൂട്ടാൻ ഉയരം കുറഞ്ഞ ടാങ്കാണ് അഭികാമ്യം.

ടാങ്കിന്‍റെ ഏറ്റവുമടിയിൽ ഫിൽറ്റർ വയ്ക്കണം. വെള്ളം മാറ്റാതെ തന്നെ ടാങ്കിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനാണ് ഫിൽറ്റർ. ബയോളജിക്കൽ ഫിൽറ്റർ (അണ്ടർ ഗ്രാവൽ ഫിൽറ്റർ) ആണ് സാധാരണ ഉപയോഗിക്കാറ്. ടാങ്കിന്‍റെ മുലയിൽ ഫിറ്റ് ചെയ്യുന്ന കോർണർ ഫിൽറ്ററുമുണ്ട്. പക്ഷേ, ഈ ഫിൽറ്റർ വഴി അമോണിയ മുതലായ വിഷവാതകങ്ങൾ നീക്കം ചെയ്യാനാവില്ല.

ഫിൽറ്റർ വച്ച ശേഷം ആറിഞ്ചു കനത്തിൽ ചരലോ കഴുകി വൃത്തിയാക്കിയ ആറ്റു മണലോ വിരിക്കണം. പോളിഷ്‌ഡ് ‌സ്റ്റോണും വിപണിയിൽ ലഭ്യമാണ്. ടാങ്കിന്‍റെ വക്കിന് രണ്ടിഞ്ച് താഴെ വരെ മാത്രം വെള്ളം മതി. മീനുകളെ കൊണ്ടു വരുന്ന പായ്ക്കറ്റ് അങ്ങനെതന്നെ ടാങ്കിലെ വെള്ളത്തിലേക്കിറക്കി 20 മിനിറ്റോളം വയ്ക്കണം. ടാങ്കിലെ വെള്ളത്തിന്‍റെ താപനില തന്നെ പായ്ക്കറ്റിലെ വെള്ളത്തിനും കിട്ടാൻ വേണ്ടിയാണിത്. 20 മിനിറ്റിനു ശേഷം മീനുകളെ ടാങ്കിലേയ്ക്ക് തുറന്നു വിടാം.

തീറ്റ നല്‌കുമ്പോൾ

ദിവസത്തിൽ ഒരു പ്രാവശ്യം തീറ്റ നല്കിയാൽ മതിയാവും. അമിത ഭക്ഷണം മത്സ്യ രോഗങ്ങളെ ക്ഷണിച്ചു വരുത്തും. മത്സ്യത്തീറ്റ രണ്ടു തരമുണ്ട്. ബേസിക് ഫുഡും സ്പെഷ്യൽ ഫുഡും. വെള്ളത്തിലിട്ടാൽ പൊങ്ങിക്കിടക്കുന്ന പെല്ലറ്റും താണു പോകുന്ന പെല്ലറ്റുമാണ് ബേസിക് ഫുഡിലുള്ളത്. ഫ്ളേക്ക് ഫുഡ്, പെല്ലറ്റ് ഫുഡ്, ഫീസ്ട്രൈഡ് ഫുഡ് എന്നിവയാണ് സ്പെഷ്യൽ ഫുഡുകൾ.

और कहानियां पढ़ने के लिए क्लिक करें...