ലഞ്ച് ടൈമിന് സൂസനെ കാണാൻ ബിജു മുറിയിലെത്തി. കസേര മുന്നോട്ട് വലിച്ചിട്ട് അയാൾ ചെറുപുഞ്ചിരിയോടെ സൂസന് അഭിമുഖമായിരുന്നു. “അക്കൗണ്ട്സ് മാനേജരാണ്, ജോലിത്തിരക്കാണ് എന്നൊക്കെയറിയാം, നാളെ സൺഡേയല്ലേ. ഞാനങ്ങോട്ട് വരുന്നുണ്ട്. തന്‍റെ മമ്മിയേയും പപ്പയേയും കണ്ട് നമ്മുടെ വിവാഹക്കാര്യം സംസാരിക്കാൻ…”

“എന്താ ഇത്ര തിടുക്കം…” സൂസനൊന്ന് പരിഭ്രമിച്ചു. “സൂസൻ… ഞാനിത് മുമ്പ് സൂചിപ്പിച്ചപ്പോഴും നീ അതുമിതും പറഞ്ഞ് എന്‍റെ മനസ്സു മാറ്റാൻ ശ്രമിച്ചതാ. ഇനിയും കാത്തിരിക്കാൻ പറഞ്ഞാൻ ഞാൻ വയസ്സനായിപ്പോവും.”

“എനിക്കു പറയാനുള്ളത് കൂടി നിങ്ങളൊന്ന് ശാന്തനായി കേൾക്കണം. പെട്ടെന്നൊരു വിവാഹമെന്നൊക്കെ പറഞ്ഞാൽ…. എനിക്കൊന്നു ചിന്തിക്കണം. എന്‍റെ മമ്മിയും പപ്പയും ബിജുവിനെ ശരിക്കും സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. അതല്ലേ. ബിജുവിന് ഇത്ര ധൈര്യം. പക്ഷേ…”

“ഒരു പക്ഷേയും വേണ്ട, സൂസൻ സന്തോഷത്തോടെ ജീവിച്ചു കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. നീ റിയമോളേയും നോക്കി ഒറ്റയ്ക്കിങ്ങനെ എത്രനാൾ എന്നു കരുതിയാ. ബീ ഫ്രാങ്ക്, എനിക്ക് സൂസനെ ഇഷ്‌ടമാണ്. വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. എന്നെപ്പോലെയൊരു ലൈഫ് പാർട്‌ണറോടൊപ്പം ജീവിക്കാൻ സൂസൻ തയ്യാറാണോ? അതുമാത്രം എനിക്കറിഞ്ഞാൽ മതി. സേ യെസ് ഓർ നോ?” അല്പം ഗൗരവത്തോടെയാണ് ബിജുവത് പറഞ്ഞത്.

“അ… അത്… ബിജുവിനെ എനിക്കിഷ്ടമാണ്. പക്ഷേ രണ്ടാമതൊരു വിവാഹം… എനിക്കൊന്നാലോചിക്കണം.”

“യെസ് എന്നു പറഞ്ഞാൽ എന്തു പ്രോബ്ലമാണുണ്ടാവുകയെന്നാണ് എനിക്ക് മനസ്സിലാവാത്തത്.”

“ഞാനിതിനു മുമ്പ് ഇതേ ടോപ്പിക്കിനെ കുറിച്ച് ബിജുവിനോട് എത്രയോ വട്ടം സംസാരിച്ചിട്ടുണ്ട്. മമ്മിക്കും പപ്പയ്ക്കും വയസ്സായി. ഒറ്റ മകളായതു കൊണ്ട് അവരുടെ കാര്യങ്ങൾ ഞാനല്ലേ നോക്കേണ്ടത്. പിന്നെ റിയമോൾ… പപ്പയും മമ്മിയുമൊക്കെയായി അവൾക്കിന്ന് ഞാൻ മാത്രമല്ലേയുള്ളൂ. ഞാൻ രണ്ടാമതൊരു വിവാഹം കഴിച്ചാൽ… അത് റിയമോൾക്ക് ഏതെങ്കിലും തരത്തിൽ വിഷമമുണ്ടാക്കിയാലോ… വേണ്ട… ശരിയാവില്ല.”

“അപ്പോ അതാണോ കാര്യം… നോ പ്രോബ്ലം. സൂസനെ ഞാൻ ജീവനു തുല്യം സ്നേഹിക്കുന്നു. എന്നെ വിവാഹം കഴിച്ചുവെന്നു കരുതി സൂസന് ഒരിക്കലും റിഗററ്റ് ചെയ്യേണ്ടി വരില്ല.”

“റിയലി.”

“യെസ്.” ബിജു ആത്മവിശ്വാസത്തോടെ അവളെ നോക്കി പുഞ്ചിരിച്ചു.

“പേരന്‍റ്സും മോളും… അവർക്ക് താല്‌പര്യമില്ലാത്ത ഒരു കാര്യത്തെക്കുറിച്ചും എനിക്ക് ചിന്തിക്കാനാവില്ല. അവരെല്ലാം സമ്മതിക്കുകയാണെങ്കിൽ…” സൂസന്‍റെ സംസാരം മുറിഞ്ഞിരുന്നുവെങ്കിലും മുഖത്ത് സമ്മതഭാവം പ്രകടമായിരുന്നു.

“നോ പ്രോബ്ലം. അവരെല്ലാവരും സമ്മതിച്ചാൽ നമ്മുടെ കാര്യം ഓകെയാണല്ലോ?”

“ഷുവർ…” സൂസൻ ലജ്ജയോടെ ബിജുവിന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി.

അടുത്ത ദിവസം ബിജു വരുന്നുണ്ടെന്ന് വീട്ടിലെത്തിയ ഉടനെ തന്നെ സൂസൻ പേരന്‍റ്സിനെ അറിയിച്ചു. ബിജുവിനെ വിവാഹം കഴിച്ചാൽ മകൾ സുരക്ഷിതയാവുമെന്നും അവൾക്ക് നല്ലൊരു തുണ കിട്ടുമല്ലോ എന്നും ആ വൃദ്ധദമ്പതികൾ പ്രത്യാശിച്ചിരുന്നു.

“പെരുമാറ്റം കണ്ടിട്ട് നല്ല പയ്യനാണെന്നു തോന്നുന്നു. നിന്നെയും റിയമോളേയും അയാൾ പൊന്നുപോലെ നോക്കും. ഇനിയെങ്കിലും നീയൊന്ന് സമ്മതിക്ക് മോളേ…” റോസ്‌ലിയുടെ കണ്ണു നിറഞ്ഞു.

“മമ്മീ, പുനർവിവാഹത്തിന് ഞാൻ എതിരല്ല. പക്ഷേ വിവാഹിതയെന്നു പറയിക്കാൻ വേണ്ടിയൊരു വിവാഹം. അതുവേണ്ട ആരെയും ഡിപ്പന്‍റ് ചെയ്യാതെ ഞാനിതുവരെ കാര്യങ്ങൾ ഭംഗിയായി നോക്കി നടത്തിയില്ലേ. മമ്മിക്കും പപ്പയ്ക്കും റിയമോൾക്കും എന്തെങ്കിലുമൊരു കുറവ് തോന്നിയിട്ടുണ്ടോ? പ്ലീസ് മമ്മീ.. വിവാഹത്തിന് എന്നെ നിർബന്ധിക്കരുത്.” മകൾ പറഞ്ഞതു കേട്ട് റോസ്‌ലിക്ക് കൂടുതൽ സംസാരിക്കാൻ തോന്നിയില്ല.

“മോളേ…” റോസ്‌ലി നിശ്ശബ്ദയായിരിക്കുന്നതു കണ്ട് മാത്യൂസാണ് തുടർന്നു സംസാരിച്ചത്. “റിയമോളുടെ പപ്പയുടെ സ്ഥാനത്ത് നിനക്ക് മറ്റൊരാളെ സങ്കല്പിക്കാനാവില്ലെന്ന് എനിക്കറിയാം. പക്ഷേ ഒരു ആൺതുണയില്ലാതെ ഒരു ജീവിതം… നിന്‍റെ ഭാവി… ഞങ്ങൾക്ക് വല്ലാത്ത ടെൻഷനുണ്ട്. നിനക്ക് ചെറുപ്പമാണ്. ജീവിതത്തിന്‍റെ സീരിയസ്നെസ്സ് അറിയാത്തതുകൊണ്ട് നിനക്കിങ്ങനെ തോന്നുന്നതാണ്… ബിജുവിനേയും റിയമോളുടെ പപ്പ വിവേകിനേയും കംപയർ ചെയ്യാതിരിക്കുന്നതാണ് നല്ലത്. എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു. ഇനി നിന്‍റെ ഇഷ്ടം.” മാത്യൂസ് ടൗവൽ കൊണ്ട് മുഖമൊന്ന് അമർത്തി തുടച്ചു.

ഞായറാഴ്ച്ച രാവിലെ 10 മണിയോടെ തന്നെ ബിജു അവരുടെ വീട്ടിലെത്തി. മാത്യൂസ്, റോസ്‌ലി, റിയമോൾ എല്ലാവരേയും ഇംപ്രസ്സ് ചെയ്യേണ്ടേ? ബിജു ശരിക്കും തയ്യാറായി തന്നെയാണ് അവിടെയെത്തിയത്. ഫ്രൂട്ട്സ്, മധുരപലഹാരങ്ങൾ കൂടാതെ റിയമോൾക്ക് വേണ്ടി ഫോറിൻ ചോക്ലേറ്റ്സും പ്രത്യേകം കരുതിയിരുന്നു. അകത്തേയ്ക്ക് കയറിയതും ബിജു സൂസന്‍റെ കൈയിൽ ഭംഗിയുള്ള ഒരു പൂച്ചെണ്ട് ഏല്പ്‌പിച്ചു. ബിജുവിനെ കണ്ട് എല്ലാവരും ഡ്രോയിംഗ് റൂമിലെത്തി.

“ഈ പാവക്കുട്ടിക്ക് ഒരു ക്യൂട്ട് ഡോൾ അങ്കിൾ കൊണ്ടു വന്നിട്ടുണ്ട്.” ബിജു റിയമോൾക്ക് ഒരു ജാപ്പനീസ് പാവക്കുട്ടി ഉപഹാരമായി നൽകി. പാവക്കുട്ടിയെ കിട്ടിയതും റിയ സന്തോഷം കൊണ്ട് തുള്ളിച്ചാടി.

“സൂസനെപ്പോഴും നിങ്ങളേയും റിയമോളേയും പറ്റി പറയാനേ നേരമുള്ളൂ. സൂസനെന്താവശ്യമുണ്ടെങ്കിലും ഞാൻ കൂടെ നിൽക്കും. ഞാൻ വാക്കു നൽകുന്നു.” ഇതുകേട്ട് റോസ്‌ലിക്കും മാത്യൂസിനും ആശ്വാസം തോന്നി.

ബിജു റിയമോളോടൊപ്പം ക്യാരം ബോർഡ് കളിക്കുവാൻ തുടങ്ങി, ബിജുവുമായി സൗഹൃദത്തിലാവാൻ റിയമോൾക്ക് കൂടുതൽ സമയം വേണ്ടിവന്നില്ല. ഇടയ്ക്ക് തനിച്ചായപ്പോൾ അയാൾ സൂസനരികിലെത്തി. “എന്‍റെ ഇന്നത്തെ പെർഫോമൻസിന് 10 മാർക്ക് കിട്ടുമോ?”

“20 മാർക്ക്” സൂസൻ ചിരിച്ചുകൊണ്ട് കളിയാക്കി.

“മമ്മിയേയും പപ്പയേയും എനിക്ക് ഇഷ്ടമായി. അവരോടൊപ്പം താമസിച്ച് അവരുടെ കാര്യങ്ങൾ നോക്കാൻ എനിക്ക് സന്തോഷമേയുള്ളൂ.”

“ബിജു ഞങ്ങളുടെ കാര്യത്തിൽ കൂടുതൽ കെയർ കാണിക്കുന്നത് കാണുമ്പോൾ എനിക്ക് സന്തോഷം തോന്നുന്നു.”

“നോക്കിക്കോ, ഒന്നുരണ്ടാഴ്ചയ്ക്കുള്ളിൽ ഞാനും റിയമോളും നല്ല കമ്പനിയാവും. നിന്നെക്കാൾ റിയമോൾക്ക് എന്നെയാവും കാര്യം… ബെറ്റ് വയ്ക്കുന്നോ?”

“ഐ ആം റിയലി ഹാപ്പി…” സൂസൻ ചിരിച്ചു.

“എങ്കിൽ ഡേറ്റ് തീരുമാനിക്കട്ടെ.”

“ഇത്ര തിടുക്കം വേണോ?” സൂസന്‍റെ മുഖഭാവം കണ്ട് ബിജു ഉറക്കെ ചിരിച്ചു. പുതിയ മരുമകനെ വരവേല്ക്കാനെന്നോണം റോസ്‌ലി കുറേയേറെ വിഭവങ്ങൾ തയ്യാറാക്കിയിരുന്നു. ചിക്കൻ കറിയും ഫിഷ് മോളിയുമൊക്കെ ബിജുവിന് ഏറെ ഇഷ്ടമായി. “മമ്മിയു ടെ സ്പെഷ്യൽ വിഭവങ്ങളാണ്” സൂസൻ കൂട്ടിച്ചേർത്തു. ബിജു നന്നായി ഭക്ഷണം കഴിച്ചു. മമ്മിയെ അകമഴിഞ്ഞ് പ്രശംസിക്കാനും മറന്നില്ല. വൈകുന്നേരം അയാൾ എല്ലാവരേയും കൂട്ടി ഷോപ്പിംഗിന് പോയി. റിയമോൾക്ക് ഇഷ്‌ടമുള്ള ഐസ്ക്രീം വാങ്ങിക്കൊടൂത്തു. ഒരു റെഡിമെയ്‌ഡ് ഷോപ്പിൽ ഡിസ്‌പ്ലേ വച്ചിരുന്ന ഫ്രോക്ക് വേണമെന്ന് റിയമോൾ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സൂസനാണ് എതിർത്തത്.

“ബിജു, കണ്ണിൽ കണ്ടതൊക്കെ മോൾക്ക് വാങ്ങിക്കൊടുത്ത് വഷളാക്കണ്ട.”

റിയമോളുടെ മുഖം വാടുന്നതു കണ്ട് ബിജു റിയയോടായി പതിയെ പറഞ്ഞു, “മമ്മിയില്ലാത്ത ഒരു ദിവസം അങ്കിളിനും മോൾക്കും മാത്രം വന്ന് മേടിക്കാം.” റിയ കൈകൊട്ടിയാർത്ത് സന്തോഷം പ്രകടിപ്പിച്ചു.

അവരെ വീട്ടിൽ കൊണ്ട് വിട്ട് ബിജു മടങ്ങാനൊരുങ്ങിയപ്പോൾ റിയ വേണ്ട എന്ന അർത്ഥത്തിൽ കൈയിൽ പിടിച്ചു വലിക്കുന്നതു കണ്ട് സൂസൻ അവളെ മാറ്റിനിർത്തി. “അങ്കിൾ നാളെ വരും.”

“അങ്കിൾ, നാളെ നമുക്ക് കുറേനേരം കളിക്കാം… നേരത്തെ വരണം.” ബിജു സൂസനെ നോക്കി പുഞ്ചിരിച്ചു.

അടുത്ത മൂന്ന് ഞായറാഴ്‌ചകളിലും സൂസനും കുടുംബത്തിനുമൊപ്പമാണ് ബിജു ചെലവഴിച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ അവരുടെയെല്ലാം മനസ്സിൽ അർഹമായൊരു സ്ഥാനം നേടാൻ ബിജുവിന് സാധിച്ചു.

“റിയമോളേ, അങ്കിൾ ഒരു കാര്യം ചോദിക്കട്ടെ, നമുക്ക് എല്ലാവർക്കും ഒന്നിച്ചു താമസിക്കാം. എന്താ റിയമോളുടെ അഭിപ്രായം?” തമാശയെന്നു തോന്നും വിധം എല്ലാവരുമിരിക്കെ ബിജു റിയമോളോടു ചോദിച്ചു.

“ഹായ്, നല്ല രസമായിരിക്കും അങ്കിൾ.” റിയ മോളുടെ മുഖത്ത് സന്തോഷം നിറഞ്ഞു നിന്നു.

പതിവുപോലെ ഒരു ദിവസം സൂസനും കുടുംബാംഗങ്ങൾക്കുമൊപ്പം സമയം ചെലവഴിച്ച് മടങ്ങാനൊരുങ്ങുകയായിരുന്നു ബിജു. “ബിജു ആളൊരു മിടുക്കനാണ്. എത്ര പെട്ടെന്നാണ് ഇവിടെയുള്ളവരെയൊക്കെ മയക്കിയെടുത്തത്. റിയമോൾക്കിപ്പോൾ ബിജുവിനെക്കുറിച്ച് പറയാനേ നേരമുള്ളൂ.”

“ഇപ്പോ നിന്‍റെ ടെൻഷനൊക്കെ മാറിയില്ലേ?” സൂസന്‍റെ കൈകൾ ചേർത്തുപിടിച്ചു കൊണ്ട് ബിജു ചോദിച്ചു.

“ഊം… കുറച്ചൊക്കെ…”

“ഡിയർ സൂസൻ… കുറച്ചു ദിവസം കൂടി കഴിഞ്ഞോട്ടെ, നിന്‍റെ കംപ്ലീറ്റ് ടെൻഷനും ഞാൻ മാറ്റിത്തരാം. ഐ ആം റിയലി ഹാപ്പി ടുഡേ. എനിക്ക് നിന്നോട് ഒരുപാട് സംസാരിക്കണമെന്നുണ്ട്. വാ, നമുക്ക് പുറത്തെവിടെയെങ്കിലും കറങ്ങാൻ പോകാം.”

“എവിടെ?”

“എവിടെയെന്നു സൂസൻ തീരുമാനിക്ക്…”

“ശരി, ഞാനുടനെ റെഡിയായി വരാം.” നല്ല റൊമാന്‍റിക് മൂഡിലായിരുന്നു സൂസൻ. മമ്മി തയ്യാറാവുന്നതു കണ്ട് റിയമോളും ഒപ്പം വരാൻ വാശി കാട്ടി.

“മോളെ നാളെ കൊണ്ടുപോകാം.” സൂസനും മമ്മിയും പപ്പയും ഒരു നൂറാവർത്തി പറഞ്ഞു നോക്കിയെങ്കിലും റിയ തന്‍റെ തീരുമാനത്തിൽ ഉറച്ചു നിന്നു.

“ശരി, ഞാനാദ്യം റിയമോളെ കറങ്ങാൻ കൊണ്ടുപോകും. പിന്നെ മമ്മിയെ എന്‍റെയൊപ്പം അയയ്ക്കുമല്ലോ?” ബിജു റിയയുടെ മനസ്സു മാറ്റാൻ ശ്രമിച്ചു. പക്ഷേ റിയയുടെ മനസ്സു മാറിയില്ല.

“ഊം… ശരി, എങ്കിൽ വാ. അങ്കിൾ നിന്നെ തലയിലേറ്റി വച്ചിരിക്കുകയല്ലേ. അതിന്‍റെ വാശിയാ നീ ഈ കാണിക്കുന്നത്.” സൂസൻ സമ്മതം മൂളിയതോടെ റിയയൊന്നടങ്ങി. പക്ഷേ ബിജുവിന്‍റെ മുഖത്ത് അനിഷ്ടം പ്രകടമായിരുന്നു.

“ഐ ആം സോറി ബിജൂ, അടുത്ത തവണ ഞാൻ എന്തായാലും നിങ്ങളോടൊപ്പം കറങ്ങാൻ വരാം.” ബിജുവിന്‍റെ മനസ്സു വായിച്ചെന്നോണം സൂസൻ പറഞ്ഞു.

“റിയ ഇനിയും വാശി പിടിക്കില്ലെന്ന് എന്താ ഉറപ്പ്. നീ ഇന്നു തന്നെ നോ പറയേണ്ടിയിരുന്നു.” ബിജുവിന്‍റെ വാക്കുകളിൽ അസന്തുഷ്ടി നിറഞ്ഞു നിന്നു.

“എങ്കിൽ അവൾ കരഞ്ഞു കരഞ്ഞ് ഈ വീട്‌തന്നെ കലക്കി മറിച്ചേനേ…”

“കുട്ടികളാവുമ്പോൾ അല്പസ്വല്പമൊക്കെ കരഞ്ഞെന്നിരിക്കും, വാശി പിടിച്ചെന്നിരിക്കും. എന്നു കരുതി ശാസിക്കേണ്ടിടത്ത് ശാസിക്കണ്ടേ…. ഞാൻ പറഞ്ഞു വരുന്നതിന്‍റെ സീരിയസ്നെസ്സ് സൂസന് മനസ്സിലാവുന്നുണ്ടല്ലോ?”

“ഓകെ. ഞാനവളോടൊന്നു സംസാരിച്ചു നോക്കട്ടെ,” സൂസൻ മകളെ അടുത്തു വിളിച്ച് മയത്തിൽ സംസാരിക്കുന്നതിനു പകരം കൂടെ വരണ്ട എന്നു തറപ്പിച്ചു പറഞ്ഞു. സൂസൻ കരുതിയതു പോലെ തന്നെ വരേണ്ട എന്നു കേട്ടതും റിയ പൊട്ടിക്കരയാൻ തുടങ്ങി.

“സൂസൻ നീ ഇന്ന് എന്‍റെ കൂടെ വന്നേ തീരൂ… നമുക്ക് വേഗം മടങ്ങി വരാമല്ലോ… നിന്നെ പിരിഞ്ഞ് അല്പസമയം… അത് റിയയ്ക്കൊരു ട്രെയിനിംഗുമാവും.” സൂസൻ മകളുടെ കരച്ചിൽ നിർത്താൻ ശ്രമിക്കാതെ ബിജുവിനൊപ്പം പുറത്തേക്കിറങ്ങി.

വൈകിട്ട് അഞ്ചു മണിയായി കാണും. ബിജു റോഡരികിലുള്ള ഒരു റെ‌സ്റ്റോറന്‍റിനോട് ചേർന്ന് കാർ ഒതുക്കിയിട്ടു. “എന്താ… ഒരു കോഫിയാവാം അല്ലേ?”

“ഇപ്പോ ഒന്നും കഴിക്കാനുള്ള മൂഡില്ല. നമുക്ക് പാർക്കിൽ ചെന്നിരുന്ന് കുറച്ചു നേരം സംസാരിക്കാം.” ബിജു അടുത്തുള്ള പാർക്ക് ലക്ഷ്യമാക്കി കാർ ഓടിച്ചു. കുറച്ചു സമയം അവർക്കിടയിൽ നിശ്ശബ്‌ദത തളം കെട്ടിനിന്നു. സൂസൻ ഉത്സാഹം നഷ്‌ടപ്പെട്ട് ക്ഷീണിതയായി കാണപ്പെട്ടു.

“റിയ, അവൾ ഞാനുമായി വല്ലാതെ അറ്റാച്ച്ഡ് ആണ്. കണ്ടില്ലേ, കൂടെ വരണമെന്നു പറഞ്ഞ് അവൾ എന്തുമാത്രമാ ഇന്നു കരഞ്ഞതെന്ന്. ഇനി ഭാവിയിൽ ഈ പ്രശ്‌നങ്ങൾ നേരെയാവുമെന്നു തോന്നുന്നുണ്ടോ?” റിയമോൾ മാത്രമായിരുന്നു സൂസൻ സംസാരത്തിലുടനീളം.

“സൂസൻ… പ്രശ്നമെന്തായാലും സമാധാനമായി ചിന്തിച്ച് അതിന് പരിഹാരം കണ്ടെത്താമല്ലോ. ഇനി കുറച്ചു നേരത്തേയ്ക്ക് നീ റിയയെക്കുറിച്ചുള്ള സംസാരം മതിയാക്കൂ…” ബിജു നല്ല റൊമാന്‍റിക് മൂഡിലായിരുന്നു. സൂസന്‍റെ ചുണ്ടുകളിലും നേരിയ ഒരു പുഞ്ചിരി വിരിഞ്ഞു.

അല്പസമയത്തിനുള്ളിൽ തന്നെ ബിജു സൂസന്‍റെ മനസ്സു മാറ്റിയെടുത്തു. പിന്നീട് അവർ ചെറിയൊരു ഷോപ്പിംഗും നടത്തി. ബിജു സൂസന് ഒരു നെക്ലെസ് ഗിഫ്റ്റായി നൽകി. അവർ ഒന്നിച്ച് റെസ്‌റ്റോറന്‍റിൽ നിന്നും കാപ്പി കുടിച്ചു. ഒരുപാട് സംസാരിച്ചെങ്കിലും ബിജുവിന് എന്തോ ഒരതൃപ്തി തോന്നി.

നേരമിരുട്ടുന്നതു കണ്ട് അവർ വീട്ടിലേയ്ക്ക് തിരിച്ചു. വീട്ടിലെത്തിയപ്പോഴേയ്ക്കും 9 മണി കഴിഞ്ഞിരുന്നു. കാർ അടഞ്ഞു കിടക്കുന്ന ഗേറ്റിനു മുന്നിൽ വന്നു നിന്നു.

“നോക്കിക്കോ, റിയ നിങ്ങളുമായി ശരിക്കുമൊരു സ്റ്റണ്ട് തന്നെയുണ്ടാവും.” സൂസന്‍റെ മുഖം ടെൻഷൻ കൊണ്ട് വലിഞ്ഞു. അത്രയും നേരം ഹാപ്പി മൂഡിലായിരുന്ന ബിജുവിന്‍റെ മുഖത്തും ടെൻഷൻ പടർന്നു.

“നീ വൈകു ന്നേരം റിയമോളുടെ പ്രശ്നത്തിന് ഒരുത്തരം കണ്ടെത്തണമെന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നില്ലേ. അതിന് ഞാനൊരു സജഷൻ തരാം.” ബിജു കാർ ഗെയിറ്റിന് വെളിയിൽ തന്നെ നിറുത്തിയിട്ടു.

“എന്തു പ്രശ്നം…?” സൂസൻ ബിജുവിന്‍റെ സംസാരം കൂടുതൽ ശ്രദ്ധിച്ചു.

*റിയമോൾ… അവൾ നീയുമായി ശരിക്കും അറ്റാച്ച്ഡ് ആണെന്നല്ലേ പറഞ്ഞത്. അക്കാര്യമാ ഞാൻ പറഞ്ഞുവരുന്നത്.

“ഊം… പറയൂ…. അവൾ കരയുന്നത് കാണുമ്പോൾ എനിക്കൊരു സമാധാനവുമില്ല.”

“വളരെ സ്ട്രേയ്‌റ്റായ സൊല്യൂഷനാണ്. പക്ഷേ നിനക്ക് ഇഷ്ടമാവുമോ എന്നറിയില്ല.” ബിജുവിന്‍റെ മുഖത്ത് ഗൗരവം നിറഞ്ഞു.

“ഭാവിയിലാണെങ്കിലും റിയമോൾ സ്വന്തം കാലിൽ നിൽക്കണം, മിടുക്കിയാവണമെന്നുണ്ടെങ്കിൽ നീ അവളെ ഹോസ്റ്റലിലയ്ക്കയക്കണം.”

“അതിനവൾ ഏഴ് വയസ്സുള്ള ഒരു കൊച്ചു കുട്ടിയല്ലേ, ബിജൂ” സൂസൻ ശരിക്കുമൊന്നു ഞെട്ടി.

“അതിനെന്താ, അവളെക്കാൾ ചെറിയ കുട്ടികളെ ഹോസ്റ്റലിൽ താമസിപ്പിക്കുന്നുണ്ടല്ലോ. അവിടെ ഹോസ്റ്റൽ ചിട്ടവട്ടങ്ങളും മറ്റു കുട്ടികളുമൊക്കെയായി അവളുടെ പേഴ്‌സണാലിറ്റി തന്നെ ശരിക്കും മാറും. നമുക്കിവിടെ സ്വസ്‌ഥമായ ദാമ്പത്യ ജീവിതവും നയിക്കാനാവും.” ബിജു സ്നേഹം കലർന്ന ഭാവത്തോടെയാണ് ഇത്രയും പറഞ്ഞത്.

അല്പസമയത്തെ നിശ്ശബ്ദതയ്ക്കു ശേഷം ഇടറിയ ശബ്ദത്തോടെ സൂസൻ സംസാരം തുടർന്നു. “ബിജു പറയുന്നതിലും കാര്യമുണ്ട്. പക്ഷേ, അവളെ ഹോസ്‌റ്റലിലേക്കയയ്ക്കാൻ എനിക്ക് മനസ്സു വരുന്നില്ല.”

“അതിന് മോൾക്ക് എപ്പോൾ വേണമെങ്കിലും വീട്ടിൽ വരാമല്ലോ. നിനക്ക് ഹോസ്‌റ്റലിലേയ്ക്ക് പോവുകയും ചെയ്യാം.”

“സത്യമാണോ?”

“നൂറുശതമാനം സത്യം.”

എന്തോ ആലോചിച്ചെന്നോണം സൂസൻ ബിജുവിനോടായി പറഞ്ഞു, “മമ്മിയുടെ കാര്യം അറിയാമല്ലോ. മമ്മിക്ക് എന്നും സുഖമില്ല. ഇല്ലെങ്കിൽ നമ്മുടെ വിവാഹശേഷം റിയമോളെ ഹോസ്‌റ്റലിൽ അയയ്ക്കാതെ മമ്മിയെ ഏല്പിക്കാമായിരുന്നു.”

“അ… അത് ശരിയാവില്ല, അവൾ അടുത്തുണ്ടെങ്കിൽ എപ്പോഴും കരച്ചിലും ബഹളവുമായിരിക്കും. നമ്മുടെ പ്രൈവസി നഷ്‌ടമാവും. നിനക്കെപ്പോഴും അവളെ കാണണമെന്നു തോന്നും.” ബിജുവിന് സൂസന്‍റെ തീരുമാനം ഇഷ്‌ടമായില്ല.

“മമ്മിയും പപ്പയും അവളെ ഹോസ്‌റ്റലിൽ നിർത്തുമെന്നും എനിക്ക് തോന്നുന്നില്ല.” സൂസൻ പറഞ്ഞു.

“നീയെന്തു വിഡ്ഢിത്തമാണീ പറയുന്നത്.” ബിജുവിന് ദേഷ്യം വന്നു തുടങ്ങിയിരുന്നു. “നീ സമ്മതിപ്പിക്കണം, നിർബന്ധിക്കണം. ഇങ്ങനെ ചെയ്യുന്നതെന്തു കൊണ്ടാണെന്ന് നീ വ്യക്തമായി പറഞ്ഞു മനസ്സിലാക്കിക്കണം.” ബിജുവിന്‍റെ ടോൺ മാറി തുടങ്ങി.

“എന്നിട്ടും സമ്മതിച്ചില്ലെങ്കിൽ…”

“മണ്ടത്തരം പറയാതിരിക്കൂ സൂസൻ. നിന്‍റെ അനിഷ്ടം, നിന്‍റെ ദേഷ്യം നീ ഫീൽ ചെയ്യിക്കണം. പിന്നെ അവർ നിന്നെ ഡിപ്പന്‍റ് ചെയ്‌തല്ലല്ലോ ജീവിക്കുന്നത്.”

“അതു പറഞ്ഞപ്പോഴാണ് ഓർത്തത്. നമ്മുടെ വിവാഹം കഴിഞ്ഞാലും ഞാൻ ഒറ്റമോളായതു കൊണ്ട് അവരുടെ കാര്യങ്ങൾ ഞാനല്ലേ നോക്കേണ്ടത്. ഞാനാണ് മമ്മിയേയും പപ്പയേയും ഡോക്ടറുടെയടുത്ത് കൊണ്ടു പോകാറുള്ളത്. വീട്ടുസാധനങ്ങളും മരുന്നുകളുമൊക്കെ ഞാൻ തന്നെയാണ് വാങ്ങാറുള്ളത്. അപ്പോൾ ഈ പ്രശ്‌നങ്ങൾക്കും ഒരു പരിഹാരം കണ്ടെത്തേണ്ടി വരും.”

“നോ പ്രോബ്ലം, മൈ ഡിയർ. അതിന് അവരെ ശുശ്രൂഷിക്കാൻ ഒരു ഹോം നേഴ്സിനെ ഏർപ്പെടുത്തിയാൽ പോരേ. അവരു ടെ പെയ്മെന്‍റ് നമുക്ക് നൽകാം. പെൻഷൻ ഉള്ളതുകൊണ്ട് പപ്പയ്ക്ക് വീട് മാനേജ് ചെയ്യാൻ വലിയ ബുദ്ധിമുട്ടുണ്ടാവുകയില്ല. എങ്ങനെയുണ്ട് എന്‍റെ ഐഡിയ!” ബിജുവിന്‍റെ മുഖത്ത് ഗൗരവവും അഭിമാനവും നിറഞ്ഞു.

“നമ്മളെ സംബന്ധിച്ച് ഇതൊക്കെ ഓകെയാണ്. പക്ഷേ…”

“പക്ഷേ എന്നൊക്കെ പറഞ്ഞ് വീണ്ടും കൺഫ്യൂസ്ഡ് ആവല്ലേ. മറ്റുള്ളവരുടെ സുഖസൗകര്യങ്ങളെന്ന പോലെ തന്നെ നമ്മുടെ കാര്യങ്ങളിലും ശ്രദ്ധ വേണം സൂസൻ.”

“സ്വന്തം സുഖസൗകര്യങ്ങൾ… സ്വാർത്ഥതയാവില്ലേയത്.”

“ഒരിക്കലുമല്ല. സ്വയം സന്തോഷമറിയാത്തവർ മറ്റുള്ളവരു ടെ ജീവിതത്തിൽ എങ്ങനെ സന്തോഷം നിറയ്ക്കും?” സൂസന്‍റെ ഓരോ സംശയത്തിനും ഉത്തരം നൽകാൻ ബിജുവിന് വാക്കുകൾ ഏറെയുണ്ടായിരുന്നു.

“സന്തോഷത്തിന്‍റെ കാര്യത്തിൽ ഇത്രയ്ക്ക് സാമർത്ഥ്യം, അതു വേണോ… ബിജൂ.”

“ഇതിപ്പോ നീയെന്നെ തർക്കിച്ചു തോൽപിക്കാനുള്ള പുറപ്പാടാണോ?” ബിജുവിന് ദേഷ്യം വരാൻ തുടങ്ങിയിരുന്നു.

“ശരി, ഇനി ഞാൻ മിണ്ടുന്നില്ല.” സൂസൻ തന്‍റെ ചൂണ്ടുവിരൽ ചുണ്ടിലമർത്തി ഇനി സംസാരിക്കുന്നില്ലെന്നർത്ഥത്തിൽ ബിജുവിനെ നോക്കി.

“നമ്മുടെ സന്തോഷത്തിനു വേണ്ടിയാണ് ഞാനിത്രയും പറഞ്ഞത്. ഞാൻ അകത്തേയ്ക്ക് വരുന്നില്ല. ഓകെ, ഗുഡ് നൈറ്റ്.”

സൂസൻ കാറിൽ നിന്നിറങ്ങി ഗെയിറ്റ് തുറന്ന് അകത്തെത്തിയതും റിയമോൾ സൂസനെ കെട്ടിപ്പിടിച്ച് ഏങ്ങിക്കരയാൻ തുടങ്ങി. അവളെ ആശ്വസിപ്പിക്കാൻ സൂസന് ഏറെ പാടുപെടേണ്ടി വന്നു. റിയ ഉറങ്ങിയ ശേഷം സൂസൻ മമ്മിയേയും പപ്പയേയും മാറി മാറി നോക്കി.

“ഞാൻ ബിജുവിനെ വിവാഹം കഴിക്കുന്നില്ല.” സൂസൻ തന്‍റെ തീരുമാനമറിയിച്ചു.

“ഏ…” മമ്മിയും പപ്പയും ഏകസ്വരത്തിൽ ചോദിച്ചു.

“ബിജു ഇത്രയും ദിവസം നമ്മളോടെല്ലാം സ്നേഹത്തോടെയും ഭവ്യതയോടെയും പെരുമാറിയത് എന്നെ വിവാഹം കഴിക്കാൻ വേണ്ടിയുള്ള അഭിനയമായിരുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് സ്വഭാവം മാറ്റാൻ അയാളുടെയത്ര വലിയ വിരുതൻ വേറെ കാണില്ല.”

“നിങ്ങൾ പരിചയപ്പെട്ട സാധു മനുഷ്യനല്ല അയാൾ. അയാളുടെ മനസ്സു നിറയെ സ്വാർത്ഥതയാണ്. ദുഷ്ടനാണയാൾ. റിയമോളും നിങ്ങളുമൊക്കെ അയാൾക്കിപ്പോഴേ ഒരു ഭാരമായി തോന്നിത്തുടങ്ങിയിട്ടുണ്ട്. എനിക്ക് ഒരു കാര്യം മനസ്സിലായി. ഏതൊരു പ്രശ്‌നത്തെയും നോ പ്രോബ്ലം കണ്ണിലൂടെ നോക്കാനേ അയാൾക്കാവൂ. ഇത്രയും നീചനായ ഒരാളെ വിവാഹം കഴിക്കാൻ നിങ്ങൾ ഇനിയുമെന്നെ നിർബന്ധിക്കരുത്. പ്ലീസ്.”

രാത്രി ആകാശത്ത് നിലാവുദിച്ചു. സൂസൻ റിയമോളെ കെട്ടിപ്പിടിച്ചു കിടന്നു.

“ഇവൾ ഇല്ലാത്ത ഒരു സന്തോഷവും എനിക്ക് വേണ്ട.” സൂസൻ സ്ത്രീകൾക്ക് മാത്രം കഴിയുന്ന ദൃഢനിശ്ചയത്തോടെ മനസ്സിൽ ആ തീരുമാനം കുറിച്ചിട്ടു.

और कहानियां पढ़ने के लिए क्लिक करें...